Saturday, 5 August 2017

മർത്യാസ് ദി ലാസ്റ്റ് സീസർ ഫ്രെം ദി....

"മർത്യാസ് ദി ലാസ്റ്റ് സീസർ ഫ്രെം ദി റവല്യൂഷണറി റിപ്പബ്ലിക്ക് ഓഫ് പന്ത...!!
(കഥ കെ എസ് രതീഷ്)

."..ഹർത്താലൊക്കെ വല്ലോന്റേം   കഴുത്തറുത്താലേ ഒണ്ടാവത്തൊള്ളൂ, ബസൊക്കെ വരും, വന്നാ ഇടിച്ച് കേറിക്കോണം..."

( സത്യൻ മേസ്തിരി, പന്ത)

സത്യന്മേസ്തിരിയും നാലുപണിക്കാരും കയറിയ പന്തകൂട്ടപ്പു ബസ് കവലവിട്ടുപോയപ്പോൾ,  പ്രൊമിത്യൂസ് വായനശാലയുടെ മുകളിലെ നിലയിൽ ഒരു ഗൂഡാലോചന നടക്കുകയായിരുന്നു...മെയ്മാസചൂടുവകവയ്ക്കാതെ അവർ അവർ നാലുപേർ പൊളിറ്റിക്സ് ബിരുദാനന്തബിരുദത്തിൽ റാങ്ക് നേടിയ, നാല്പതുകൊല്ലം  പ്രവാസിയുമായ ജയകാന്തന്റെ ഒറ്റപ്പുത്രനുമായ ജിതേഷ് അത്തോളിയുടെ വായന കേട്ടിരുന്നു...
പന്തയെക്കുറിച്ച് ജെർമ്യാസിന്റെ മകൻ മർത്യാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അവരുടെ മുന്നിൽ...
ചുണ്ടിലെരിഞ്ഞ സിഗരറ്റ് സമീപത്തിരുന്ന ലിസി ചിറ്റ്സ് ആന്റ് ഫൈനാന്റ്സ് ഉടമയുടെ മകൻ ആന്റോ നമ്പാടന് കൈമാറിയിട്ട്
അത്തോളി വായന തുടർന്നു.....

....കഴിഞ്ഞ മുപ്പതുവർഷങ്ങളായി സുന്ദരന്റെ പഞ്ചറുകടയല്ലാതെ മറ്റൊരു മാറ്റവും ഈ നാടിനില്ല, മൂന്ന് തവണ സർവ്വീസ് നടത്തണ പന്തകൂട്ടപ്പു ബസിൽ നിന്നല്ലാതെ അന്തരീക്ഷത്തിലേക്ക് കാർബണിന്റ അളവിൽ മാറ്റമുണ്ടാക്കില്ല
...അമ്പൂരി,കള്ളിക്കാട്  പഞ്ചായത്തുകളുടെ അതിരിൽ കഴിയണ ഈ ഗ്രാമത്തിന്റെ തെക്ക് കൂട്ടപ്പു അത് തമിഴ് നാടിന്റെ ഭാഗാണ്, വടക്ക് അണകെട്ടിത്തടഞ്ഞ നെയ്യാറ്, കിഴക്ക് പവിത്രമായ അഗസ്ത്യമല, ആ നെയ്യാറിൽ ഇന്നും ചീങ്കണ്ണികളുണ്ടെന്ന് അമ്മമാർ മക്കളെ ഭയപ്പെടുത്തും...എന്നിരുന്നാലും ഒരു നേരം പറ്റിയാൽ അവരെയും എടുത്ത് അമ്മമാർ അലക്കുകല്ലിലെത്തും അയൽക്കാരുമായി ആവോളം നുണകളും, വേദനകളും പങ്കിടും, കുട്ടികൾ ആ വെള്ളം കലക്കിമ്മറിക്കും..സരസൂന്റെ പുതിയ പുരയുൾപ്പെടെ ആകെ ഇരുന്നൂറ്റിപ്പത്ത് വീടുകളും, അതിലെ മനുഷ്യരും പശുക്കളും ആടുപട്ടിപൂച്ചകളും ചേർന്നതാണിവിടത്തെ സ്ഥാവരജംഗമം...ആകെ മൂന്ന് പാൽ വില്പനക്കാർ ആറ്റിൽ നിറയെ വെള്ളമുണ്ടെങ്കിലും പാലിൽ ഒരിറ്റ് ചേർക്കാറില്ല....പത്രക്കാരനൊന്ന്,.
വായിക്കാനല്ല, പുസ്തകം, ചോറ് പൊതികളായിട്ടാണ് പത്രം പരിണമിക്കാറുള്ളത്...
റബ്ബറുവെട്ടാനും, മേസ്തിരിപ്പണിക്കും ഇവിടത്തുകാർ തിരുവനന്തപുരം,  കൊല്ലം എന്നിവിടങ്ങളിലേക്ക് പോകാറുണ്ട്...വില്ലേജാഫീസ്, പഞ്ചായത്ത് ഒരു മൃഗാശുപത്രി, ഒരു പോസ്റ്റാഫീസ്....ഇതിലൊന്നും ഈ നാട്ടുകാർ ജോലിക്കാരായില്ല..മൂന്നോ  നാലോ സർക്കാർ ജീവനക്കാരുള്ളത് പന്തയ്ക്ക് പുറം ലോകത്താണ്, അവർ അവിടെ സ്ഥിര താമസക്കാരാകുന്നു... മൃഗാശുപത്രിയിലെ സജീവൻ ഡോക്ടർ ഏതെങ്കിലുമ്പുരയുടെ കാലിത്തൊഴുത്തിനെ ചുറ്റിപ്പറ്റിയോ കോഴിക്കൂടിന്റെ മുന്വശത്തോ ഉണ്ടാകും..നാട്ടുകാരുടെ ഏതുവ്യാധിയ്ക്കും, കഷായാശുപത്രിയിലും, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും മരുന്നുണ്ടാകും...അല്ലെങ്കിലും ഈ നാട്ടുകാർക്കെന്തുവരാനാണ്, മുത്തശ്ശിമാർപോലും ആടിനെ തീറ്റിച്ച് കളിച്ചു ചിരിച്ചു നടപ്പല്ലേ...? കഷായാശുപത്രിയുടെ മുന്നിലിരിക്കുന്നവരുടെ കൈവശം ഒരുകുപ്പിയുണ്ടാകും കാലാകാലങ്ങളായി മരുന്ന് വാങ്ങി കറപിടിച്ചൊരെണ്ണം..വസൂരിക്ക് പകരം ഇന്ന് ഓരോ പനിക്കാലത്തും ആളുകൾ സ്വാഭാവികമായി ചത്തുപോകാറുണ്ട്...

പ്രവാസികളായ മൂന്നുപേർ, പട്ടാളത്തിലേക്കെന്ന് പറഞ്ഞുപോയ നാലുപേർ,    മൊണാർക്ക് പാരലൽ കേളേജാണ് നാടിന്റെ നളന്ദയും തക്ഷശിലയും...

ഒരമ്പലവും, രണ്ട് ക്രിസ്ത്യൻ പള്ളികളും, ഒരു മുസ്ലീം ആരാധനാലയവും ചേർന്ന പന്തയിൽ കൃത്യസമയത്ത് ബാങ്ക് കേട്ടില്ലെങ്കിൽ 'നമ്മടെ അലിയാർ മുക്രിക്കിന്നെന്തു പറ്റീന്ന് ആളുകൾ തിരക്കും , അലിയാരുടെ ശബ്ദം കേൾക്കാതെ നാട് അപൂർണായിരുന്നു...
തെക്കതിലെ ഉത്സവത്തിന് കമ്മറ്റിക്കാർ വന്ന് നജീം സ്റ്റോറിൽ നിന്ന് ഒരു ചാക്ക് അരിയും ആവശ്യത്തിനുപ്പും ചോദിക്കാതെ എടുത്തുകൊണ്ട് പോകും, അതിലിപ്പൊ എന്തോന്ന് ചോദിക്കാൻ ഷാജഹാന്റെ ഉപ്പുപ്പാടെ കാലം മുതൽ തുടങ്ങിയ പതിവാണ്....ഉത്സവായാലും പെരുനാളായാലും ഷാജീന്റെ ലൈറ്റും സൗണ്ടും തന്നെ സെറ്റ് ചെയ്യും പിന്നെ അവന് തോന്നണ പാട്ടും മാപ്പിളപ്പാട്ടിട്ടാലും അമ്പലകമ്മറ്റിക്കാർ ഉൾപ്പെടെ താളത്തിൽ തലകുലുക്കും..തുടക്കം ബലികുടീരങ്ങളിലായിരിക്കും എന്നതു ഇതുവരെ തെറ്റിട്ടില്ല...ഷാജിടപ്പൻ പഴേ കമ്മൂണിസ്റ്റാ....

കഴിഞ്ഞ കുറേക്കാലായി ഇടതുപക്ഷത്തോട് ഒരു ചായ്വുണ്ട്...ഈ എം എസ് വായനശാലയുടെ താഴെയുള്ള പാർട്ടിയാഫിസ്, സി പി എം , സി പി ഐ ആർ എം പി...തുടങ്ങിയവർ മീറ്റിംഗുകൾക്ക് ഉപയോഗിക്കുന്നു...മിക്കവാറും യൂണിയൻ മീറ്റിംഗുകളാണ്..തിരഞ്ഞെടുപ്പുകാലമായാൽ കവലയിൽ പൂട്ടിക്കിടക്കണ കെട്ടിടങ്ങളിൽ ബി ജേ പി, കോൺഗ്രസ് ആഫീസുകൾ തുറക്കും..ഇടതുപക്ഷ മെമ്പറുടെ കടയായിരുന്നിട്ടും ഇലക്ഷൻ തിരക്കിനിടയിൽ വാടക വാങ്ങാൻ മറക്കും...

കവലയോട് ചേർന്ന ചന്തയിൽ അങ്കണവാടി കെട്ടിടവും, വോളിബോൾ കോർട്ടും, ജനൽ ചില്ലു പൊട്ടിച്ചതിന്റെ പേരിൽ യുവാക്കളും അങ്കണവാടി ടീച്ചറും തമ്മിൽ സ്ഥിരം വഴക്കാണ്...ഒരിക്കലും ആരോടും പരാതിപ്പെട്ടിട്ടില്ല..."ആരാടാ നിന്നെയൊക്കെ പഠിപ്പിച്ചതെന്ന്" ആരെങ്കിലും ചോദിച്ചാൽ അതിന്റെ ആദ്യനാണക്കേട് ഇതേ ടീച്ചർ തന്നെ വഹിക്കേണ്ടിവരും...അതിനോട് ചേർന്നാണ് മേൽക്കൂരയോ ലൈസൻസോയില്ലാത്ത കശാപ്പുകേന്ദ്രവും..ഗോസേവക്കാർ ആ വഴിപോകരുത് കശാപ്പ് നിക്കണ ഉത്തമൻ നല്ലൊരു ബി ജേ പിക്കാരനും ഭക്ഷണപ്രിയനുമാണ്....

മരണോ, വിവാഹോ, പന്ത ക്രിക്കറ്റ് ക്ലബ് ( പി സി സി) ടൂർണമെന്റോ എന്ത് ആഘോഷമായായാലും, പറങ്കിമാങ്ങയും കരിപ്പോട്ടിയും ഇട്ട് വാറ്റിയ നാടൻ ചാരായവുമായി നാടിന്റെ സ്വന്തം അബ്കാരികൾ രംഗത്തുണ്ടാകും...ഒന്നു കൈവച്ചാൽ കാറ്റുപോകുന്ന ഇവരെ കാലാകാലങ്ങളായി ഉപദേശിക്കാനല്ലാതെ ഞങ്ങളുടെ ജനമൈത്രി പോലീസ് മറ്റൊന്നിനും തുനിഞ്ഞിട്ടില്ല
....അതിരുമാന്തൽ, വഴിവെട്ട്, തുടങ്ങിയ റവന്യുകേസുകൾ പോലും പന്തക്കവലയിലെ കടവരാന്തകളിൽ പറഞ്ഞു തീരാറുണ്ട്...

സ്വച്ച് ഭാരതൊന്നും കേട്ടിട്ടില്ലെങ്കിലും, പ്ലാസ്റ്റിക്ക് കവറുകൾ പോലും വിലകൂടിയ വസ്തുവായി കീറിപ്പോകും വരെ ഉപയോഗിക്കാറുണ്ട്....

ഞങ്ങടെ പന്ത വല്യ സിറ്റ്യാണ് നിങ്ങൾക്കത് ഗ്രാമമായി തോന്നിയേക്കാം.. 

എന്ന്
മർത്യാസ്..."

നാട്ടിലെ സുന്ദരി ഉണ്ണിമായ അടക്കം ആയിരത്തിലധികം ലൈക്കും കമന്റുകളും കിട്ടിയ പോസ്റ്റ് അത്തോളി വായിച്ചു നിർത്തിയതും നാലുപേരും ഒന്നിച്ചൊരു ദീർഘനിശ്വാസമെടുത്തു....

നമ്പാടൻ ചാടിയെണീറ്റതും ,സ്വരണക്കരയൻ മുണ്ട് അഴിഞ്ഞ് നിലത്തുവീണു...ഉള്ളിലിട്ടിരുന്ന വിദേശി നിക്കറിലേക്കു നോക്കിയ ദേവസ്വബോർഡ് ശാന്തിക്കാരനായ
ദേവ് തേജസ്വിയോട് പറഞ്ഞു....

"വിദേശിയാളിയാ വിദേശി, ഇതിനുള്ളിൽ എന്തൊരു കുളിരാണെന്നോ... ഈ നാടിന് ലങ്കോട്ടിയാ വിധിച്ചത്...നീ കേട്ടില്ലേ ഒരുത്തൻ എഴുതിയേക്കണത്..."

"എട നമ്പാടാ അതു മാറ്റാനാ നമ്മുടെ കൂട്ടയ്മയുടെ  ലക്ഷ്യം അതിനാ ഇവിടെ കൂടിയിരിക്കണത്...നമുക്കേ എന്തെങ്കിലും ചെയ്യാനാകൂ, പന്ത സ്വന്തന്ത്ര റിപ്പബ്ലിക്കാകണം അതിന് ഈ നാടിന്റെ അധികാരം നമ്മളിലെത്തണം...നമ്മുടെ രംഗപ്രവേശനത്തിന് ഒരവസരം അതിനാണീ കൂടിയിരുപ്പും...പോലീസ് പണി രാജിവച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ഹൈദർ ഇടിക്കാടിന്റെ ഇളയമകൻ, ജഹാംഗീർ ഇടിക്കാടൻ ഇതു പറയുമ്പോൾ വല്ലാതെ വിയർക്കാൻ തുടങ്ങി....അത്തോളി അവനെ ഗാഡമായി പുണർന്നു....

ഗ്ലാസിൽ ഒഴിച്ചു വച്ചിരുന്ന വിസ്കിയുടെ ഒരിറക്ക് കുടിച്ചിട്ട്, സംഗീതസംവിധായകനും, സപര്യാമ്യൂസിക്ക് കമ്പനിയുടെ ഉടമ  ദയാനന്ദൻ സപര്യയുടെ  മൂത്തപുത്രൻ സംഗീത് സപര്യ തന്റേതായ ശൈലിയിൽ പ്രതികരിച്ചു...

"പല്ലനയാറ്റിൻ തീരത്ത് പത്മപരാഗ കുടീരത്തിൽ വിളക്കുവയ്ക്കും യുഗ കന്യകയൊരു വിപ്ലവഗാനം കേട്ടൂ..
മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ ചട്ടങ്ങളേ
മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ...."

നമ്പാടൻ സപര്യയുടെ കൈപിടിച്ച് ചുംബിച്ചു...അത്തോളിയും ഇടിക്കാടും തേജസ്വിയും കൈയടിച്ചു....

നാട്ടിൽ ആദ്യമായി സ്വന്തം പേരിനൊപ്പം അമ്മയുടെ പേരുചേർത്ത വിഘ്നേഷ് തേജസ്വി എന്തോ പറയാനെണീറ്റു....

"ജനനി ജന്മഭൂമിശ്ചാ സ്വർഗാതപീ ഗരീയസി....ഈ നാട് നമ്മുടേതാണ്, ഇതിന്റെ പൂർണ അവകാശികളും നമ്മളാണ്....അത്തോളി സഖാവ് പറഞ്ഞതാണ് സത്യം, പന്ത റിപ്പബ്ലിക്കിനെ രാഷ്ട്രീയ ഭൂപടത്തിൽ  അടയാളപ്പെടുത്താനുള്ള ഉത്തരവാദിത്വവും നമുക്കാണുള്ളത്....കൃഷ്ണനൊപ്പം മധുര, ക്രിസ്തുവിനൊപ്പം യിസ്രായേൽ അടയാളപ്പെടുത്തപ്പെട്ടതെങ്ങനെ...ഈ പന്തയ്ക്കും വേണം ഒരവതാരത്തിന്റെ ജനനവും ക്രൂശീകരണവും ..അതിന്റെ പൂർണ സംവിധായകരും നമ്മളായിരിക്കണം...സപര്യാ നീ അവനു വേണ്ടി പാടും, നമ്പാടാ നിന്റെ പണത്തിൽ നീ അവനായി സ്മൃതിമണ്ഡപം തീർക്കും, ഇടിക്കാടാ അതിനെ നിയന്ത്രിക്കാൻ നിന്റെ സേനയ്ക്കാകും., അത്തോളി ഇതിനെല്ലാമുകളിലെ അഭിപ്രായമായുയരും..."

തേജസ്വി പറഞ്ഞെണീക്കുമ്പോൾ കാവിമുണ്ട് അഴിഞ്ഞു വീണു...
അടിവസ്ത്രമില്ലായ്മകണ്ട്
നമ്പാടൻ പൂർണ സ്വദേശിയെന്ന് ഉറക്കെ പ്രഖ്യാപിച്ചു......

തേജസ്വീ വലിയൊരുത്തരമാണ്..അത്തോളി അവന്റെ കരം പിടിച്ച്ക്കുലുക്കി....

"ചലനം, ചലനം ചലനം
മാനവ ജീവിത പരിണാമത്തിൻ മയൂര സന്ദേശം....
സപര്യ നിലത്തുകിടന്ന് തേജ്സ്വിയെ നോക്കി പാടാൻ തുടങ്ങി....

"നമ്പാടാ നമ്മുടെ നാടിനായി ഒരുത്തനെ തട്ടും, ഈ രാജ്യത്തെ ശ്രദ്ധമുഴുവൻ പന്തയിലേക്ക് കേന്ദ്രീകരിക്കും വിധം നമ്മളത് ആഘോഷമാക്കും...ക്യാമറക്കണ്ണുകളും, ബുദ്ധിജീവിചർച്ചകളിലും പന്ത റിപ്പബ്ലിക്ക് നിറഞ്ഞു നിൽക്കും...ആ സാഹചര്യത്തിൽ നമ്മുടെ അധികാരം ഇവിടെ ഉറപ്പിക്കും.."
തേജസ്വിയുടെ വാക്കുകൾ കേട്ട്  അന്തംവിട്ടുനിന്ന നമ്പടനെ ചേർത്തിരുത്തി ഇടിക്കാടൻ ഇവ്വിധം വിശദമാക്കി....

"ഈ നാട്ടിലെ ഉയർന്ന ഇടമിതാണ്....നാലുദിക്കിലേക്കും നമ്മുടെ നോട്ടമെറിയണം, അറുക്കപ്പെടാനുള്ള ആടിനെ നാം തന്നെ കണ്ടെത്തണം...അതീവ ജാഗ്രതയോടെ അത് നടപ്പിലാക്കാനും കഴിയണം..." അത്തോളി ധ്യാനത്തിലിരുന്നു...
മറ്റുള്ളവർ നാലു ചുവരുൾക്ക് അരികിൽ നിന്ന് നാടാകെ ഒന്നു നോക്കി....പന്ത നിഷ്കളങ്കമായി അവരെയും നോക്കി.അത്തോളിയുടെ ധ്യാനം പന്തയെക്കുറിച്ചായിരുന്നു..
അരമണിക്കൂർ കഴിഞ്ഞ് എല്ലാവരും തിരികെ വന്നു...അത്തോളിയുടെ തലയ്ക്ക് ചുറ്റും ഒരു പ്രകാശവലയം തെളിഞ്ഞിരിക്കുന്നു....

"നമുക്കാ സുദേവനെ തട്ടാം...ദേ ഈ കെട്ടിടത്തിന്റെ പുറകിൽ അവൻ ചർദ്ദിച്ച് കിടപ്പുണ്ട്...ഗാന്ധിപോലും ആദരിച്ച് ദൈവജനമെന്ന് വിളിച്ച കൂട്ടരല്ലേ...?പട്ടികയിൽ ഉണ്ടെങ്കിലും ഒരു പട്ടീം വരൂല ചോദിക്കാൻ..."

"നമ്പാടാ നിനക്കു തെറ്റി തികച്ചും അപ്രായോഗികം...നമ്മുടെ ആദർശ രാഷ്ട്രത്തിൽ ഏറ്റവും ആവശ്യം ശുചിത്വമാണ് അത് സുദേവന്റെ പിന്തലമുറയിലൂടെ ആയിരിക്കും...അവരിൽ ചിലരെ നമ്മുടെ അധികാരത്തിലെ ചില തക്കോൽ സ്ഥാനത്തിരുത്തും...നാട്ടിൽ കിണറ്റിൽ വീണ് ചത്തപൂച്ചമുതൽ നമ്മുടെ ധർമ്മയുദ്ധത്തിൽ കൊന്നു തള്ളുന്നവരെപ്പോലും കുഴിച്ചിടാൻ അവരുണ്ടാകണം...നമ്മളവർക്ക് പുതിയ പേരുനൽകും...നമ്മുടെ റിപ്പബ്ലിക്ക് അവർ സുരക്ഷിതരെന്ന് തോന്നിപ്പിച്ചേ മതിയാകൂ. " അത്തോളി ധ്യാനത്തിൽ  പറഞ്ഞു ....

"നമ്പാടാ സുദേവന്റെ മോളെ നീ മറന്നാ, നിന്റപ്പന്റെ റബ്ബർ പുരയിൽ ഈ തേജസ്വീടെ വാക്ക് കേട്ട് അവൾ വന്നത്...നാലാളു കഴിഞ്ഞിട്ടും അവൾ ക്ഷീണിച്ചോ..?....എന്തെങ്കിലും വിസമതം പറഞ്ഞാ....ഞാനിപ്പൊ സാധകം ചെയ്യണത് തന്നെ തുളസിയെ ഓർത്തിട്ടാ...."
സപര്യ കൂട്ടിച്ചേർത്തു....തങ്കഭസ്മകുറിയിട്ട തമ്പുരാട്ടീന്ന്...നീട്ടി പാടാനും തുടങ്ങി...

"വർഗീയതയെന്ന് വാദിക്കില്ലെങ്കിൽ ഞാനൊന്ന് പറയട്ടേ...." എല്ലാവരുടെയും ശ്രദ്ധ തേജസ്വിയുടെ മുഖത്ത് പറ്റിനിന്നു....
"ഈ നാട്ടിലെ വലിയൊരു കൂട്ടത്തിന്റെ ഇടയനാണ് ഫാദർ ഗബ്രിയേൽ...അദ്ദേഹമല്ലേ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ശരിയായ വഴി...? ചിലപ്പോൾ നമ്മുടെ ഈ ജിഹാദ് ലോക രഷ്ട്രങ്ങളിലും, വത്തിക്കാനിൽ പോലും ചർച്ചയാകും...നാട്ടിലെ ഏറ്റവും വലിയ അന്വേഷണ സംഘങ്ങളുടെ വാഹങ്ങൾ ഈ നാട്ടിന്റെ ഊടുവഴികളിലൂടെ ചീറിപ്പായും...ക്രിസ്തുവിനൊരപരനെപ്പോലും നാം സൃഷ്ടിച്ചേക്കും..."

....വിശ്വാസങ്ങളാണ് അധികാരം നിലനിർത്താനുള്ള ഒരു നല്ല ഉപകരണം അതറിയില്ലേ തേജസ്വീ നമ്മുടെ സങ്കല്പ രാഷ്ട്രത്തോട് ഉപരോധം പ്രഖ്യാപിച്ച് ലോകരാഷ്ട്രങ്ങൾ മുന്നോട്ട് വന്നേക്കാം, വിശ്വാസം നല്ലലഹരിയാണ് കൂടെ നിൽക്കുന്നവനുപോലും വൃണപ്പെട്ടേക്കാം..." അത്തോളി കണ്ണുതുറക്കാതെ മറുപടി നൽകി....

തേജസ്വീ നിനക്കാ പാതിരിയെ അറിയാഞ്ഞിട്ടാ എന്റെ അപ്പന്റെ ബാങ്കിൽ ഏറ്റവും വലിയ നിക്ഷേപകൻ അതിയാനാ...വിശ്വാസത്തിത്തൊട്ട് കളിവേണ്ട..." നമ്പാടൻ തേജസ്വിയുടെ ചുണ്ടിൽ നിന്ന് സിഗരറ്റ് വലിച്ചെടുത്തു....

"നമ്പാടാ ഞാൻ പറയുന്ന ആളാണെങ്കിൽ  നിനക്കും സന്തോഷാകും, നമുക്കാ സുന്ദരേശൻ മൊതലാളിയെ തട്ടാം...ലക്ഷ്മീ ഫൈനാൻസ് നിനക്കുമൊരെതിരല്ലേ നാടൊന്നാകെ  പലിശയ്ക്കെടുത്ത് വളർന്ന് നിൽക്കയല്ലേ...? " ഇടിക്കാടെ ന്റെ അഭിപ്രായത്തിന് അത്തോളിയുടെ മറുപടി കടുത്തതായിരുന്നു....

"പോലീസ് ബുദ്ധിപരിതാപം പന്ത റിപ്പബ്ലിക്കിന്റെ സൈന്യാധിപനാണ് താങ്കൾ ഇങ്ങനെ വിഡ്ഡിയാകരുത്...നാടൊട്ടുക്ക് വെറുപ്പ് സംബാദിച്ചവനെക്കൊന്നാൽ അവനുവേണ്ടിശബ്ദിക്കാൻ അവന്റെ പെണ്ണുപോലുമുണ്ടാകില്ല...കൂടെ നടക്കണ ശിങ്കിടികളെ മറികടന്നുവേണം നമുക്ക് അവനിലെത്താൻ പരാജയം നിശ്ചയം, നമ്മുടെ അധികാരം സ്ഥാപിക്കപ്പെട്ടാൽ അതൊക്കെ നമ്മൾക്ക് കീഴിലാകും..ഉറപ്പ്...."

"ഇടിക്കാടാ നിനക്കറിയോ ഈ കള്ളകൃഷ്ണൻ തേജസ്വിയുടെ വീട്ടുകാർ സുന്ദരേശന്റെ മകൾ ഉണ്ണിമായയെ ഇവനു വേളിയാക്കാൻ ശ്രമിക്കണത് മറന്നോ.....എങ്കിൽ പിന്നെ ഇതു വെറുതേയാകില്ലേ...?"

നാണിച്ചിരുന്ന തേജസ്വിയെ ചേർത്തുനിർത്തി സപര്യ കാര്യങ്ങൾ വ്യക്താക്കി..

"...അധികാര സ്ഥാപനത്തിന് അധികാരികളിൽ നിന്നല്ലേ തുടങ്ങേണ്ടത് ? പന്തയുടെ അധികാര കേന്ദ്രമെന്താണ്...? അതിന്റെ ഏറ്റവും ഉന്നതാരാണ്...? എന്റെ പിതാവും, ഞാനും, ഇനി എന്റെ മോനും അയാളെ പ്രസിഡന്റെന്ന് വിളിക്കാൻ തക്ക ഗതികേടിലല്ലേ...? പ്രസിഡന്റിൽ തുടങ്ങുന്നതല്ലേ നല്ലത്... ?"

"സപര്യ ചിന്തശരിയാണ്, ആ കിഴവൻ സിംഹത്തെ നാട്ടുകാർ മടുത്തുതുടങ്ങിയിരിക്കുന്നു...അത് നമ്മളായി ചെയ്യേണ്ടതില്ല.... നമ്മുടെ  അശ്വമേധത്തിൽ ആദ്യം  ഓടിയൊളിക്കുന്നത് കിഴവൻ നായയായിരിക്കും അയാൾ...."

എല്ലാവരും ധ്യാനത്തിലിരുന്നു...അത്തോളിയ്ക്ക് ചുറ്റുമുള്ള പ്രകാശവലയം വർദ്ധിച്ചു...
മറ്റുള്ളവരും ധ്യാനത്തിലിരുന്നു....

അത്തോളി അരുൾ ചെയ്തു....
" മർത്ത്യാസ് അവനാണ് നമ്മുടെ സീസർ, നമ്മളവനെയാണ് കൊലചെയ്യേണ്ടത്....നമ്മളീയിരിക്കുന്ന സ്ഥാപനം നാടിനായി സമർപ്പിച്ചതവനാണ്..തേജസ്വീ നിന്റെ സ്വപ്നത്തിന്റെ ഹൃദയം കവർന്നത് അവനാണ്...ഇടിക്കാടാ നിന്റെയൊപ്പം അതേ സർക്കാർ പട്ടികയിൽ അവനുണ്ട് ഒരുപക്ഷേ നിനക്കുമുന്നേ അധികാര നക്ഷത്രം അവന്റെ നെഞ്ചിൽ പതിഞ്ഞേക്കും, നമ്പാടാ, നിന്നെ കവലയിലിട്ട് തല്ലിയതോർക്കുന്നില്ലേ...? സപര്യേ നിന്റെ പിതാവുപോലും അവന്റെ വീണയിൽ ലയിച്ചിരുന്നിട്ടില്ലേ...നമുക്ക് മർത്യാസിനെയല്ലാതെ മറ്റാരെയാണ് തിരഞ്ഞെടുക്കാനാകുക..? അവന്റെ സങ്കല്പമല്ലേ നമുക്ക് ഇല്ലായ്മചെയ്യേണ്ടതും? രാജ്യകണ്ടതിൽ ഏറ്റവും ക്രൂരമായ മരണം വിധിക്കാൻ, നാട്ടിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പദവി നിന്നിൽ നിന്നും തട്ടിയെടുത്ത മർത്യാസ് തന്നെയല്ലേ ഇടിക്കാടാ അർഹൻ...?"

എല്ലാവരും ധ്യാനത്തിൽ നിന്നുണർന്ന് പരസ്പരം തലയ്ക്കുമുകളിൽ തെളിഞ്ഞ പ്രകാശവലയങ്ങളിലേക്ക് നോക്കി....
സമ്മതരൂപത്തിൽ അത്തോളിയുടെ നേർക്ക് കൈകളുയർത്തി..

പന്തഗ്രാമം പ്രമിത്യുസിൽ നിന്നുയർന്ന പ്രകാശവലയത്തിലേക്ക് നോക്കി....
അത്തോളി ജനങ്ങളെ അഭിസംബോധനചെയ്യാൻ എണീറ്റൂ...
നമ്പാടനും ഇടിക്കാടനും വാളിന്റെ മൂർച്ചനോക്കി...
സപര്യ വിജയഘോഷണത്തിനുള്ള പാട്ടൊരുക്കാൻ തുടങ്ങി.....

ഉണ്ണിമായയുടെ ഇടതുകണ്ണ് തുടിച്ചു, വായനശാലയുടെ ഒരു കോണിലിരുന്ന് നിവർത്തിവച്ച കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിൽ തലയൂന്നി യിരുന്ന   മർത്യാസ് അപ്പോൾ തന്റെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കിലിടുന്ന തിരക്കിലായിരുന്നു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Sunday, 30 July 2017

പുത്തൻ കുരിശേന്തികൾക്ക്...

പുത്തൻ കുരിശേന്തികൾക്ക്...!
( രക്ത സാക്ഷികൾക്കും ബലിദാനികൾക്കും)

ഓശനകഴിഞ്ഞ്
ആഴ്ച്ചവട്ടത്തിലൊന്നാം നാൾ
നിന്റെ ക്രൂശുമരണമുണ്ടാകും.
ഈ രക്തത്തിലെനിക്ക് പങ്കില്ലെന്നുപറഞ്ഞവനും*
ഹെരോദാവും കുഞ്ഞാടിന്റെ മാംസത്തിനൊപ്പം ഒരേ മേശയിലിരിക്കും.
അവർ എഴുത്താണികളെടുത്ത്  പഴയപുതിയ* നിയമങ്ങളെഴുതിക്കും..
പഴയതിൽ അവരുടെ ചരിത്രവും, പുതിയതിൽ നിന്റെ ക്രൂശും വർണിക്കപ്പെടും...
നിനക്കുവേണ്ടി പാതനിരപ്പാക്കാൻ* താലത്തിൽ വച്ചൊരു തലയുയർത്തും...
പുൽക്കൂടൊരുക്കും,
അന്ധനും ബധിരനും മരിച്ചവനും നിന്റെ വിളിയിൽ ഉയർന്നെന്ന് കഥയുണ്ടാക്കും...
ഒടുവിൽ നിന്നെയവർ കുരുത്തോലവിരിച്ച് കഴുതപ്പുറത്തേറ്റി യെരുശലേമിലെത്തിക്കും..
മൂന്നുവട്ടം നിന്നെ രക്ഷിക്കാൻ നിന്റെ അമ്മ മറിയ വളർത്തിയ കോഴികൾ കൂകും...*
ഓശാനവിളിയിൽ മനം മയങ്ങിയ നീയതുകേൾക്കില്ല...
ഒപ്പം നിന്നവൻ മുപ്പതിന് നിന്നെ ചുംബിച്ചൊറ്റുകൊടുക്കും.
നിന്റെ അപ്പം തിന്നവർ നിന്നെ ക്രൂശിക്കാനാർക്കും...
ഗദശമനയിൽ* വിലാപ്പുറത്തെ അവസാനതുള്ളിയും അവരൂറ്റിയെടുക്കും...
യെഹൂദന്മാർക്ക് രാജാവെന്നെഴുതിവയ്ക്കും.*
രക്തത്തിന് വലിയൊരു സാക്ഷ്യമുണ്ടല്ലോ...?
ഒറ്റുകൊടുത്തവന്റെ
മുപ്പത് തട്ടിയെടുത്ത് നിനക്ക് രക്തനിലമൊരുക്കും..*
വലിയൊരുകല്ലുരിട്ടിവയ്ക്കും...
മൂന്നാം നാളിൽ നീയുയർത്തെന്നും അവർക്ക്പ്രത്യക്ഷരായെന്നും വിശ്വാസികളോട് പറയും...
നിന്റെ ശിഷ്യന്മാർ ക്രൂശെടുക്കാൻ തയാറാകും...
വിശ്വാസം വല്ലാതെ വളരുമ്പോൾ...
ജനനവും മരണവും ഉയിർപ്പും അവരാഘോഷിക്കുമ്പോൾ...

പഴയ പുൽക്കൂട്ടിൽ
തിരശീല രണ്ടായിക്കീറിയ* നിന്നെപ്പെറ്റൊരമ്മ...
ഒരു കുഞ്ഞാടിനെയോർത്ത് കരയും...
ഇനിയും കുരിശേന്തികളുണ്ടാകാതിരിക്കാൻ,
അവർ ദിവ്യഗർഭങ്ങളോട് പതുക്കെപ്പറയും...!!

അടിക്കുറിപ്പുകൾ...

* പീലാത്തോസും ഹെരോദാവും ക്രിസ്തുവിനെ ക്രൂശിച്ചതിലൂടെ ശത്രുത മറന്നു..

* പുതിയ പഴയനിയമങ്ങൾ അടങ്ങിയ ബൈബിൾ

* സ്നാപകയോഹന്നാന്റെ കഥ നർത്തകിയ്ക്കായി തലമുറിച്ചു. യേശുവിന്റെ വരവ് വിളിച്ചു പറഞ്ഞത് യോഹന്നാനായിരുന്നു...

* ക്രിസ്തുവിനെ ഒറ്റുകൊടുക്കും മുന്നേ മൂന്നുവട്ടം കോഴികൂകി

* ക്രിസ്തുവിനെ ക്രൂശിച്ച മല

*ക്രിസ്തുവിനെ അടക്കം ചെയ്ത നിലം, യൂദാസിന് കിട്ടിയ കാശുകൊടുത്ത് വാങ്ങിയത്...

* ക്രൂശിൽ ക്രിസ്തുമരിച്ചപ്പോൾ യെരുശലേമിലെ തിരശീല രണ്ടായിക്കീറി...

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Thursday, 27 July 2017

ചങ്ക് ഫ്രെണ്ട്സ്

ചങ്ക് ഫ്രെണ്ട്സ്...!!
(മിനിക്കഥ)

"ആരതി, ഇരുപത് വയസ്സ്." എന്ന് പബ്ലിക്ക് ടോയിലെറ്റിന്റെ ചുവരിലെഴുതിയിട്ട് അതിനു താഴെ എന്റെ ചങ്ക് ഫ്രെണ്ടിന്റെ ഫോൺ നമ്പരും  എഴുതിവച്ചു...

എന്നിട്ടിന്നലെ രാത്രിമുതൽ എന്റെ കൂട്ടുകാരും ബന്ധുക്കളുമുൾപ്പെടെ അമ്പതോളം ആളുകൾ ആരതിയല്ലേന്നും പറഞ്ഞ് എന്റെ ഫോണിലേക്ക് വിളിയോട് വിളി.....

രാവിലെ എണീറ്റു വന്ന എന്റെ മുഖത്തുനോക്കി അവൻ, ഞാൻ അവന്റെ മുഖത്തുനോക്കി ചിരിക്കാൻ കരുതിവച്ചിരുന്ന അതേ ചിരി ചിരിക്കുന്നു..
തെണ്ടി....!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Thursday, 20 July 2017

കള്ളിക്കൊലുസ്സുകൾ..

കള്ളിക്കൊലുസുകൾ..!!
(മിനിക്കഥ കെ എസ് രതീഷ്)

"കറുത്ത
മുത്തുകളുള്ളതും,നടക്കുമ്പോൾ കുലുങ്ങിച്ചിരിക്കുന്ന വെള്ളി കൊലുസ്സുകൾ വാങ്ങിക്കൊടുത്തപ്പോൾ അവളെന്നെ കെട്ടിപ്പിടിച്ച് പലയാവർത്തി ചുംബിച്ചു...
എന്റെ സ്വകാര്യ ചാറ്റ് ഏര്യയിലേക്ക് അവൾ കടന്നു  വരുന്നത് എനിക്കറിയാനാണ് ഇളകുന്ന ഈ കള്ളക്കൊലുസുകളെന്ന് അവളറിഞ്ഞതേയില്ല, കൊലുസ്സിന്റെ പേരിലെ  ചുംബനങ്ങൾ കഴിയുന്നുമില്ല......!!

കെ. എസ്. രതീഷ്
( ഗുൽമോഹർ009)

പോലീസ്ഥാനിലേക്കുപോയ കുട്ടികൾ

പോലീസ്ഥാനിലേക്ക് പോയ കുട്ടികൾ..!!

രാജ്യമുള്ളോൻ ഞാൻ
വെളുത്തനിറം നീണ്ടമുടി നീലക്കണ്ണുകൾ കലാകാരൻ...
നാട്ടുരാജാവിന്റെ യന്ത്രത്തോക്ക് കാണാനില്ലത്രേ...
രാത്രിയുടെ മറവിന്നവരെന്നെ കൊണ്ടുപോയി...
കക്കയത്തെ സത്യാബെഞ്ചിൽ ഒരു നാരായണന്റെ പുലികളികൾ....
ഒളിച്ചുകളിക്കുന്ന  എന്നെത്തിരഞ്ഞൊരച്ഛൻ.

വിനയമുള്ളോൻ ഞാൻ
കറുത്തനിറം, നീണ്ടമുടി,നീലക്കണ്ണുകൾ..
നാട്ടുരാജാവിന്റെ കിരീടത്തിലെ ചുവന്നമുത്ത കാണാനില്ലത്രേ...
പകലിലെന്റെ പെണ്ണിൻ  മുന്നീന്നവരെന്നെ കൊണ്ടുപോയി...
പാവറട്ടി, ആണ്മുലക്കണ്ണ് പീനൽക്കോഡിലെ മായക്കാഴ്ച്ചകൾ...
ഉയിരിട്ടൂഞ്ഞാലാടിയ എന്നെ അച്ഛൻ കുളിക്കാൻ വിളിക്കുന്നു...

പോലീസ്ഥാനിലേക്ക്
പോകല്ലേ കുഞ്ഞേ....
മുടിനീട്ടി വളർത്തല്ലേ കുഞ്ഞേ...
നീ
മുടിവെട്ടി തൊപ്പി തിരുകി, അരകെട്ടിയുറപ്പിച്ച്, ബൂട്ടിട്ട് ഭൂമിയുടെ നാഭിയിൽ ഉറച്ചു നിന്നിട്ട്...
തോക്കുചൂണ്ടിപ്പറയുക...
*"മൃദുഭാവേ ദൃഡകൃത്യേ"...

രാജ്യമുള്ളോനും..
വിനയമുള്ളോനും പ്രളയമാകുന്നുണ്ട് ....
*നിങ്ങൾ ഞങ്ങടെ കുരുത്തമക്കളെ ചുട്ടുതിന്നില്ലേ...

നിങ്ങളോർക്കുക..
നിങ്ങളോർക്കുക...
നിങ്ങളെങ്ങനെ നിങ്ങളായെന്ന്....!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Monday, 17 July 2017

ഉഷാർത്തവിചാരം...

ഉഷാർത്തവിചാരം...!!
( കഥ കെ എസ് രതീഷ്)

പ്രതിമാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു. പരാതിക്കാരനുമായി യാതൊരുവിധമുൻ വൈരാഗ്യങ്ങളോ, പ്രതിയെക്കുറിച്ച് സ്റ്റേഷൻ പരിധിയിൽ കേസുകളോ ഇല്ല...റൈട്ടർ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന ചങ്ങാതി കാണെയാണ് റിപ്പോട്ടിന്റെ ഈ ഭാഗം എഴുതിയത്. എന്നിട്ടിപ്പോൾ ജാമ്യം കിട്ടാത്തവിധം റിപ്പോട്ടിൽ തിരുത്തൽ വരുത്തണമെന്ന് എസ് ഐ വാശിപിടിക്കുന്നു...റിപ്പോട്ടിന്റെ താഴെ കരിമനെന്നെഴുതിയിടത്ത് രണ്ടുവെട്ടും ചോദ്യചിഹ്നവും ഇട്ട് മടക്കിത്തന്നു...

'കരിമന്റെ പിന്നിലെ ചോദ്യം അവിടെ നിൽക്കട്ടേ, അത് പ്രതിയ്ക്കും കരിമനും മാത്രമറിയുന്ന രഹസ്യങ്ങൾ.....

കരിമനിപ്പോൾ പഴയ കറുപ്പൊന്നുമില്ല. ഉഷയിപ്പോഴും വിളറിവെളുത്ത മഞ്ഞനിറം തന്നെയാണ്...

കരിമന്റേം ഉഷേടേം തെറിച്ച ചരിത്രം

"ലാസർ ചത്തേന്റെ മൂന്നിന്റന്നല്ലേ ആ അറുവാണിച്ചി മേരി ലൂയിസിന്റൊപ്പം കെടന്നത്. അവൾടെ മോളേം ലൂയിസ് തിന്നും അവനാരാ മോൻ..." ഉഷയുടെ കുടുംബചരിത്രം കരിമൻ കേട്ടറിഞ്ഞത് അമ്മാമ്മേടെ നാവിൽ നിന്നിങ്ങനെയാണ്.

വെള്ളരിമാവിന്റെ മുകളിലിരുന്ന്, വിളഞ്ഞ ഒരെണ്ണം കടിച്ച് പാതി കൊടുത്തിട്ട് ഉഷപറഞ്ഞു...
"ആ തള്ളേക്കെട്ടി ലൂയിയെ ഞാൻ കുരിടാൻ തീറ്റിക്കും ഇല്ലെങ്കിൽ ഞാൻ തിന്നും..."
ഉഷയുടെ കാലിലൂടെ ചോരയൊലിച്ചിറങ്ങുതുകണ്ട് കരിമൻ തലചുറ്റിവീണു...ഉറരുമ്പോൾ അമ്മാമ്മ തെറിപ്പാട്ട് പാടുന്നു... നായിക ഉഷതന്നെ

" പലവനെ നെരങ്ങീടെ മോൾടൊപ്പം കറങ്ങരുതെന്ന് പറഞ്ഞാ ചെറക്കൻ കേക്കൂല, ഒറ്റ വീഴ്ച്ച മതീല്ലോ തൊലഞ്ഞ് തീരാൻ, അവളാണെങ്കിൽ ആരെ കേറണം എന്നും പറഞ്ഞാ നടപ്പ്..."

പിന്നൊരിക്കൽ പൊട്ടക്കിണറ്റിന്റെ കരയിൽ നിന്നുകിട്ടിയ ബീഡിയും തീപ്പട്ടിയും കരിമനും ഉഷയും വെറുതേ കത്തിച്ചു. ഇതുകണ്ട മുള്ളൻ സുരേഷ് , കരിമന്റെ ചേട്ടൻ അനിരുദ്ധനോട്  പറഞ്ഞുകൊടുത്തു. ഉഷയ്ക്ക് അനിരുദ്ധനോട് പ്രണയമായിരുന്നു. അതിനുള്ളത് മുള്ളന് കിട്ടി അത് പിന്നെപ്പറയാം...

പിറ്റേന്ന് തൊഴുത്ത് വൃത്തിയാക്കാൻ വന്ന മേരിയ്ക്ക് അമ്മാമ്മയുടെ വകയിങ്ങനെ...

എടി നിന്റെ മോൾക്ക് കഴപ്പെങ്കിൽ വല്ല മുള്ളുമുരിക്കിലും കേറ്റ്, ലാസർ വീണ് ചത്തത് പോലെ തന്നെയാ, ലൂയിസിന്റേം ഗതി, കഞ്ചാവ് കേസാണ് ജയിലിടിഞ്ഞാ പൊറത്ത് വരൂലാ...മര്യാദയ്ക്ക് ആ മരങ്കേറിയെ വെലക്കിക്കോ..."

ഇതൊക്കെയാണെങ്കിലും ആ ഓണത്തിന് കരിമനും ഉഷയ്ക്കും കിട്ടിയത് കരിനീല ഉടുപ്പുകൾ, ലക്കിത്തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് സ്റ്റമ്പറിന്റെ റബ്ബർ ബോളും , കരിമന് ഒരു സെറ്റ് സ്ലൈഡും....
അതൊക്കെ വിധിയ്ക്കൊത്ത ചരിത്രത്തിന്റെ തെറിച്ച ഭാഗങ്ങൾ മാത്രം.

കരിമന്റെ ഉഷാനുരുദ്ധന്മാർ.

ഉഷയ്ക്ക് അനിരുദ്ധനോട് അടക്കാൻ പറ്റാത്ത പ്രണയമായിരുന്നു...ഏതുനേരവും
"അനിയേട്ടനെപ്പറ്റി പറയെടാ കരിമാന്ന്" പറഞ്ഞോണ്ടിരിക്കും..കരിമനും അതിഷ്ടായിരുന്നു...വായനശാല പാരലൽ കോളേജ്  വീട് ഈ ഭ്രമണപഥത്തിനപ്പുറം ഒരിക്കലും കടക്കാത്ത അനിരുദ്ധനിതറിഞ്ഞിട്ടേയില്ല...കരിമൻ ഉഷേടത്തീന്ന് ഉള്ളിൽ വിളിക്കാൻ തുടങ്ങിയിരുന്നു...ഉഷപറഞ്ഞതനുസരിച്ച് അലക്കാനിട്ടിരുന്ന അനിരുദ്ധന്റ മുറിക്കയ്യൻ ബനിയൻ കരിമൻ കട്ടെടുത്ത് കൊടുത്തു. അതും മൂക്കിൽ ചേർത്ത് കുറേ നേരമിരിക്കണത് കണ്ട് കരിമൻ ചിരിയോട് ചിരിയായിരുന്നു..
ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ "ഐ ലൗ യു അനിൽ" എന്ന്  കരിമൻ എഴുതിക്കൊടുത്ത പേപ്പറും ബ്രായ്ക്കുള്ളിൽ ഒളിപ്പിച്ച് അവസരം കാത്ത് നടന്നു...ഒടുവിൽ വിയർപ്പിൽ കുതിർന്ന് അതില്ലാതായീന്നല്ലാതെ കൊടുക്കാൻ ഉഷയ്ക്ക് കഴിഞ്ഞില്ല...കരിമൻ പിന്നേം എഴുതിക്കൊടുത്തു...വായനശാലയിലെ പലബുക്കുകളിലും അവർ വച്ചു...അനിരുദ്ധൻ ആ ബുക്കേതെങ്കിലും എടുക്കാൻ മനസുരുകി പ്രാർഥിച്ചു... ഒളിച്ചുനിന്ന് നോക്കി...ഒന്നുമുണ്ടായില്ല..

ഹോം വർക്ക് ചെയ്യാത്തതിന് കരിമന്റെ ബുക്ക് മഴവെള്ളത്തിലേക്ക് വിജയന്മാഷ് വലിച്ചെറിഞ്ഞു...മാഷിന്റെ വീട്ടിലേക്കുള്ള വഴിയിൽ കുഴികുത്തി കുപ്പിച്ചില്ലു നിറച്ച് ഈർക്കിലും കരിയിലയും കൊണ്ട് മൂടി അവർ മാഷിനെ കാത്തിരുന്നു...
മാഷിനെ കാണാതായപ്പോൾ കെട്ട്യോൻ കളഞ്ഞിട്ടുപോയ മാജിദതാത്തയുടെ വീടിന്റെ ഓടിളക്കി അവനെ അവൾ ഒരു കാര്യം കാട്ടിക്കൊടുത്തു...അരണ്ടവെളിച്ചത്തിൽ വെള്ളേം വെള്ളേം തുണിക്കിടയിൽ ഒളിച്ചിരുന്ന വിജയന്മാഷെന്ന കരടിക്കുട്ടനെ കരിമൻ കണ്ടു...
കരിമനേം ഉഷയേയും മാജിദതാത്തയും കണ്ടു...പിന്നെ ഓരോതവണ ബുക്ക് വലിച്ചെറിയുമ്പോഴും, തല്ലുകൊള്ളുമ്പോഴും കരിമന്റെ ഉള്ളിൽ ആ കരടിക്കുട്ടൻ ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു....

ഇതിനിടേൽ ഭരണിക്കാവ് സ്കൂളിൽ തന്നെ അനിരുദ്ധന് ജോലികിട്ടി. സ്കൂൾ മാനേജർ ചാക്കോടെ മോൾ ലീനയുമായി കല്യാണോം തീരുമാനിച്ചു...അന്ന് കുളത്തിൽ പതിവിലും നേരം ഉഷ മുങ്ങിയിരുന്നു...കണ്ണ് വല്ലാതെ ചുവന്നിട്ടാണ് കയറിയത്. ആ മാസത്തിൽ മേരി ചിട്ടിക്കാരൻ തമിഴന്റൊപ്പം നാടുവിട്ടു..ഉഷയൊറ്റയ്ക്കായി...കരിമന്റെ വീട്ടിലെ മേരിയുടെ  പണിയായിരുന്നു ആശ്രയം . ലീന ഗർഭിണിയായേന്റന്ന് വീട്ടിലൊരുക്കിയ ബിരിയാണിക്കും ഇറച്ചിക്കും ഒരു ചരുവം നിറയെ ഉള്ളിയരിഞ്ഞിട്ടും ഉഷയുടെ കണ്ണ് നിറഞ്ഞില്ല...തൊഴുത്തിൽ നിന്ന മണിച്ചിപശൂന്റെ എറച്ചി കഴുകണതിന്റെ  ഇടയിൽ ഒന്നു രണ്ട് തവണ കണ്ണു തുടയ്ക്കണത് കരിമൻ ശ്രദ്ധിച്ചു...ആൻസിമോൾ ജനിച്ച് ഇരുപത്തിയെട്ട് കെട്ടിന് കരിവള ഇട്ട് കരിമനോട് പോലും മിണ്ടാതെ ഉഷയിറങ്ങിപ്പോയി....

ഉഷയുടെ കറുത്ത പ്രസവം  

വനത്തിനുള്ളിലെ ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന പ്ലാന്റേഷനിൽ മരതൈകൾക്ക് കവർ നിറയ്ക്കാൻ പോയതിനിടയ്ക്കാണ് ആരൊക്കെയോ ചേർന്ന് ഉഷയുടെ വയറു നിറച്ചത് , വയർ വല്ലാതെ നിറഞ്ഞപ്പോൾ ചർദ്ദിക്കാൻ തുടങ്ങി...ചർദ്ദിയെക്കുറിച്ച് കരിമൻ ചോദിച്ചിട്ടും വിളറിയിയ മൗനമായിരുന്നു മറുപടി,
അതിനുള്ള മഹാവാക്യം അമ്മാമ്മ പറഞ്ഞതിങ്ങനെ....
"അമ്മവേലിചാടിയാൽ മോള് മതിലു ചാടൂല്ലോ..." നാട്ടിലെ ഒരു ഗർഭിണിയേയും, ഹെൽത്ത് സെന്ററിലെ ഹെഡ് നേഴ്സായ കരിമന്റെ അമ്മയ്ക്ക് അവഗണിക്കാനാകുമായിരുന്നില്ല...ഉഷ ഇരട്ടപ്രസവിക്കുവോളം മരുന്നും ഗുളികയും, കരിമന്റെ കൈകളിലൂടെ ഹെഡ് നേഴ്സ് എത്തിച്ചു...ഇരട്ടപെറ്റൂന്ന് കേട്ടപ്പോഴും. അമ്മാമ്മ തന്റെ സരസ്വതീവിലാസം പ്രകടിപ്പിച്ചു.
" ഇനിപ്പോ ആ അവരാധിച്ചിക്ക് വിറ്റുതിന്നാൻ രണ്ട് പെണ്ണായല്ലോ.." കരിമന് പല്ലുഞെരിച്ച് പ്രതികരിക്കാനേ അറിഞ്ഞിരുന്നുള്ളൂ..വയറ്റിള്ളക്കം വന്ന് ഒന്ന് ചത്തപ്പോഴും അമ്മാമ്മ പറഞ്ഞു...
". ആ മറുത  ഞെക്കി കൊന്നതായിരിക്കും വല്ലോനും രാവാക്കിന് കേറിവന്നപ്പോൾ കൊച്ച് കരഞ്ഞുകാണും..." കരിമൻ കതക് വലിച്ചടച്ച് പ്രതികരിച്ചു....
ഇരുപത്തെട്ടിന് ചേട്ടത്തിയമ്മേടെ പെട്ടിയിൽ നിന്ന് കരിവളയും കണ്മഷിയും ഒരു പൗഡറും കട്ടെടുത്ത്  , ഉഷയുടെ പുരയിലേക്ക് പോയി നൂലുകെട്ട് കരിമനാണ് നടത്തിയത് . കുളിപ്പിച്ച് ഒരുക്കി കവിളിലിട്ട കുത്ത് ഒന്ന് വ്യക്തായി കാണുന്നുപോലുമില്ല.
അവൾക്ക് അരുന്ധതിയെന്ന് പേരുമിട്ടു. അരുന്ധതിക്ക് കരിമന്റെ നിറമായിരുന്നു...
ഉഷയ്ക്ക് അനിരുദ്ധനിൽ മകളുണ്ടായാൽ ആ പേരിടാൻ ആഗ്രഹിച്ചിരുന്നു...

ഉഷയുടെ രാഷ്ട്രീയ സമരങ്ങൾ....

"മുടീന്ന് വിടെടാ മൈരേ ഇല്ലെങ്കിൽ നിന്റെ കുരുരണ്ടും ഞാൻ പൊട്ടിക്കും.." മുള്ളൻ സുരേഷ് അലറിക്കരഞ്ഞ് നിലത്തുവീണ്. വേലിചാടി ഓടിയത് കരിമനും ഉഷയും നോക്കി ചിരിച്ചുകുഴഞ്ഞു....

സ്കൂളിൽ നിന്ന് വരുന്നവഴി ജീപ്പിന്റെ പിന്നിലെ സീറ്റിലിരുന്ന്, അതിൽ തൂങ്ങി നിക്കണ ഉഷയോട് കരിമൻ വർത്താനം പറയുന്നതിനിടയിൽ ദാസൻ മേസ്തിരി, ഉഷയുടെ നെഞ്ചോട് ചേർന്ന ഭാഗത്തെ കമ്പിയിൽ അല്പം കേറ്റിപ്പിടിച്ചതും ഉഷകടിച്ചതും, മേസ്തിരിയുടെ കാലിൽ ചവിട്ടിയതും, ജീപ്പ് കുഴിയിൽ ചാടികുലുങ്ങിയതും, കരിമൻ അവളുടെ പാവാടയിലൂടെ ചർദ്ദിച്ചതും ഒരുമിച്ചായിരുന്നു...മേസ്തിരി പ്ലാസ്റ്ററിട്ട് നടക്കുന്നത് കാണുമ്പോൾ കരിമനും ഉഷയും മുഖാമുഖം നോക്കും...മേസ്തിരി തലകുനിച്ച് പോകും...

ഈ എം എസ് ഭവനപദ്ധതിയിൽ ചേർത്ത് വീട് ഒന്ന് നന്നാക്കാൻ തുക അനുവദിക്കാത്തതിനാൽ ആ കൊല്ലം ഉഷകമ്മൂണിസ്റ്റ് പാർട്ടി വിട്ടു...മാറിവന്ന ഭരണ സമിതി ഉണ്ടാക്കിയ കക്കൂസ് ലിസ്റ്റിൽ നിന്നും തന്നെ ഒഴിവാക്കിയ മെമ്പറോടുള്ള അരിശം മൂത്ത് കോൺഗ്രസും വിട്ടു...റംസാൻ കിറ്റ് വിതരണം ചെയ്തതിന്റെ ബാക്കിവന്ന അരിയും സാധനങ്ങളും അലവിക്കുട്ടി ഉസ്താദ് ഉഷയ്ക്ക് കൊടുത്തു. അതിൽ പിന്നെയാണ് അവൾ മുസ്ലീം ലീഗായത്...അത് ജഗദീശന്റെ കടയിലിരുന്ന് കപ്പയും ബീഫും തിന്ന് ഉറക്കെ പറയുകയും ചെയ്തു...ഇടക്കാല തിരഞ്ഞെടുപ്പിൽ വനിതാ വാർഡിൽ നിന്ന മാജിദതാത്തയ്ക്ക് വേണ്ടി വിജയന്മാഷിന്റെ പിന്നിൽ നിന്ന് വോട്ടും ചെയ്തു...

ഉഷയുടെ റേഷൻ ഷോപ്പുപരോധം....

"ടാ ഉലഹന്നാനേ നാറീ, ഉള്ള ചൊവപ്പ് കർഡെല്ലാം നിന്റെ മറ്റവളുമാർക്ക് കൊടുത്തിട്ട് എനിക്ക് വെള്ളകാർഡാ, ഇതിലെന്തരെടാ പട്ടീ ന്യായം, ഞാനും എന്റെ പെണ്ണും കഞ്ഞികുടിച്ച് കെടക്കണ്ടേ..."

ഇതുകൂടാതെ ഉലഹന്നാന്റെ പരാതിയിൽ ഇനിയുമുണ്ടായിരുന്നു. കോളറിൽ കുത്തിപ്പിടിച്ച്, ത്രാസിലിരുന്ന അഞ്ഞൂറിന്റെ കട്ടകൊണ്ട് നെഞ്ചിൽ ഇടിച്ചു...മണ്ണെണ്ണപ്പാട്ട തട്ടിയിട്ടു. തീപ്പെട്ടിയുരച്ചിട്ട് കത്തിച്ചു....

പരാതിയിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്, എസ് ഐ യുടെ അമ്മായിയപ്പനും രാഷ്ട്രപതിയുടെ മെഡൽ നേടിയ വിരമിച്ച ഹെഡ്മാസ്റ്റൻ വിജയന്മാഷായിരുന്നു.
ഉഷയെ നക്സലാക്കാനാണ്  നീക്കങ്ങൾ....

കരിമൻ റൈട്ടർ...

കരിമൻ വെട്ടിക്കളഞ്ഞ റിപ്പോട്ടിന്റെ താഴെ സ്വന്തം പേരിനുപകരം കുട്ടിക്കാലത്തെ വട്ടപ്പേര് ചേർത്തതും, സുഹൃത്തിനെ വിളിച്ചുവരുത്തി ജാമ്യത്തിലിറക്കാൻ ഏർപ്പാട് ചെയ്തതും എന്തിനായിരുന്നു...

എസ് ഐ പറഞ്ഞതിപ്പൊഴും കരളിൽ മുഴങ്ങുന്നുണ്ട്, റൈട്ടർ റൈട്ടറുടെ പണിചെയ്താൽ പോരേ...
കാക്കിയുരിഞ്ഞെറിഞ്ഞ് ഒന്ന് കരിമനാകാൻ തോന്നി....

1.സ്മാർത്തവിചാരം നമ്പൂതിരി സമുദായത്തിൽ സ്തീകൾക്ക് കുറ്റവിചാരണ...
2 വാഴയ്ക്കിടുന്ന രാസവ

കെ എസ് രതീഷ്
(ഗുൽമോഹർ 009)

Thursday, 6 July 2017

മിനുട്ടുകൾക്കുള്ളിലെ വാട്സ് ആപ്പ് സന്ദേശങ്ങൾ..

"മിനുട്ടുകൾക്കുള്ളിലെ രണ്ട് വാട്സ് ആപ്പ് സന്ദേശങ്ങൾ...!!

4:30
ഭാര്യ.
ചീര ഒരു കെട്ട് ,
ഉപ്പ് ഒരു കവർ,
മീൻ അഴുകിയത് വേണ്ട,
തേങ്ങ കുലുക്കി നോക്കി വാങ്ങിക്കണം,
ഇനിയെന്തെങ്കിലുമ്മുണ്ടെങ്കിൽ വിളിക്കാം...

4:31
കാമുകി.
പൊന്നേ നീ എവിടാ,
അല്പം തിരക്കിലായിരുന്നു,
ലൗ യു
ചക്കര ഉമ്മ,

4:32
ഒരാൾക്ക് ഉം, എന്നും
മറ്റേയാൾക്ക്,
ഉമ്മയെന്നും മറുപടി നൽകി...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)