Saturday, 23 May 2020

ദേവലോകം 106..!!

ദേവലോകം 106 ൽ..!!
 
  10:45, തീവണ്ടിയാഫീസുനിറയെ അയ്യപ്പന്മാരുടെ കറുത്തകൂനകൾ.റമ്മിന്റെ മണവുമായി അവരുടെ ഇടയിലിരിക്കാൻ അവർക്ക് ധൈര്യമുണ്ടായില്ല.ഉറക്കം കണ്ണിലും ലഹരി നിറയ്ക്കുന്നു.
തടിച്ചുരുണ്ട ഒരു പോർട്ടറാണ് ദേവലോകം ചൂണ്ടിക്കാണിച്ചത്.റിസ്‌പഷ്നിലെ വൃദ്ധന്റെ ചുണ്ടുകൾ പാതിമയക്കത്തിലും പതിവുമന്ത്രങ്ങളുരുവിട്ടു.
"ഒരാൾക്ക് മൂന്നൂറ്, അഞ്ഞൂറ് ആദ്യം തരണം. കാർഡും വേണം,എത്ര ആള്..? വിലാസവും, ഉദ്ദേശ്യവും എഴുതണം" രജിസ്റ്റർ മുന്നിലേക്ക് നീക്കിവച്ചു.
"ഒരാൾ, ഒരു കഥയെഴുതാൻ.." ജാരൻ കഥാകൃത്തിന്റെ ചെവിയുടെ പിന്നിലേക്ക് മറഞ്ഞു.
" ഇവിടെയങ്ങനെ റെയ്‌ടൊന്നും വരത്തില്ല" വൃദ്ധൻ ഗേറ്റിലേക്ക് നോക്കി.ജാരൻ പ്രതീക്ഷയോടെ ചിരിച്ചു.കഥയുടെ ബീജമുണർന്നു.
          മുറിയിലെ ഒരുകൂട്ടം മണങ്ങൾ ഇറങ്ങിവന്ന് അവരെ സ്വീകരിച്ചു.നീലയും വെള്ളയും കലർന്ന ചുവരുകൾ.മഞ്ഞവെളിച്ചത്തിൽ ഇണചേരുന്ന പല്ലികൾ. മുറുക്കാൻ ചുവപ്പ് വീണുണ്ടായ പേരില്ലാ അതിരില്ലാ ഭൂപടങ്ങൾ. ചുവരിനെ ഉമ്മവച്ച് മദ്യക്കുപ്പിയുടെ ബ്രായുടെ സീലുകൾ.ഫാനിന്റെ തിരയിളക്കം.രഹസ്യങ്ങൾ ചോരുന്ന ശുചിമുറിയിലെ ടാപ്പ്.ആണിയിൽ തറച്ച് 1998 ജൂൺ മാസം കാണിക്കുന്ന ശീലാവതീ ടെക്‌സ്റ്റൈൽസിന്റെ കലണ്ടർ. ചുവന്ന വൃത്തത്തിൽ മല്ലികയുടെ പേരും ഫോൺ നമ്പരും.ഉള്ളിൽ കഥയുടെ ചവിട്ടുതുടങ്ങി..
            ജാരനും കഥാകൃത്തും പരസ്പ്പരം നോക്കിയിരുന്നു.കഥാകൃത്ത് കുറിപ്പു പുസ്തകമെടുത്തു.
"ദേവലോകം നൂറ്റിയാറിലെ മല്ലിക, ദേവലോകം മല്ലിക, ദേവലോകം 106ൽ, കലണ്ടറിലെ മല്ലിക, മല്ലിക..." വെട്ടിയും തിരുത്തിയും കഥക്കുഞ്ഞിന് പേരിടാൻ തുടങ്ങി...
"വിളിച്ചു നോക്കെടോ ചിലപ്പോൾ നിനക്കൊരു  കഥ കിട്ടും എനിക്കൊരു.." ഫോണെടുത്ത് നമ്പർ ഡയൽ ചെയ്ത് കഥാകൃത്തിന്റെ ചെവിയിൽ വച്ചു.വിറകണ്ട് ജാരന് ചിരി പൂത്തു..
"ഹലോ മല്ലികാ മാഡമാണോ..?"ദേഷ്യത്തോടെ ജാരൻ ഫോൺ പിടിച്ചുവാങ്ങി,കഥാകൃത്തിനെ പരിഹാസത്തോടെ നോക്കി
" വൃത്തിക്ക് കുളിച്ച് വേഗം നൂറ്റിയാറിലേക്ക് വാടി"കഥാകൃത്തിന് ഫോൺ തിരികെക്കൊടുത്തു. ഭയന്നു വിളറിയ മറുപടികേട്ടു.
"'അമ്മ അച്ഛ്നെ കുളിപ്പിക്കുവാ.വരാൻ ഒക്കത്തില്ല, ഇനിത്തൊട്ട് ഞാനും വരത്തില്ല"
      നിരാശയിൽ ജാരന്റെ തെറികൾ കേട്ട് പല്ലികൾ ഓടിയൊളിച്ചു.ടാപ്പിന്റെ കരച്ചിൽ നിന്നു. മുറിയുടെ വെളിച്ചമിരട്ടിക്കുന്ന വിധത്തിൽ ബൾബ്‌ കണ്ണുരുട്ടി.ബ്രായുടെ സ്റ്റിക്കർ ചുവരിൽ നിന്നൂർന്നു വീണു. ജാരന്റെ കൂർക്കം വലിയിൽ കഥാകൃത്ത് ചിരിച്ചു.കഥയുടെ തല പുറത്തു വന്നു..
             " ആ മറുപടിക്ക് പതിനഞ്ചിനപ്പുറം പ്രായമുണ്ടാകില്ല.." പേനയിൽ കുളിരു പടർന്നു.ജാരന്റെ മുഖത്തും സ്വപ്നച്ചിരി.
        വാതിലിന്റെ ചുമകേട്ട് കഥാകൃത്ത് ഞെട്ടി.മുന്നിൽ നനഞ്ഞു കുതിർന്ന് വെളുത്ത് മെലിഞ്ഞ രൂപം.നരച്ച ഒരു മുടി ചാട്ടവാറു പോലെ കഥാകൃത്തിന്റെ നേർക്ക് എഴുന്നു നിന്നു.
   "മല്ലികയാ സാറേ എനിക്കിനി ഒക്കത്തില്ല, അതിയാൻ തൂറിക്കിടന്നിട്ടാ ആ പെണ്ണിനെ വിട്ടത്. വയറ്റിലും തൊടേലും  സിഗരറ്റ് വട്ടത്തില്, ഇനി വയ്യ സാറേ.."
        കഥാകൃത്ത് പേഴ്‌സിൽ നിന്നും കാശെടുത്ത് വന്നതും കലണ്ടറിലെ ജൂണും കീറിയെടുത്ത് മല്ലിക പുറത്തേക്കുപോയി..
             ജാരൻ വലിച്ചിട്ടിരുന്ന സിഗരറ്റുവീണ്  പുസ്തകത്തിൽ തീ പടർന്നു. ഇഴയാൻ തുടങ്ങിയ ആ കഥ വെന്തു മരിച്ചു..!!


കെ എസ് രതീഷ്
9497456636

Sunday, 10 May 2020

കൂന്തൽ വാദം..!!

*കൂന്തൽവാദം..!!
          പണ്ടു പണ്ട് ഒരു ജീവപര്യന്തകാലതത്തിനും മുമ്പ് ലീലയുടെ ക്ലാസിൽ ലീലാതിലകകാരന്റെ  കൂന്തൽവാദം അവതരിപ്പിക്കുമ്പോഴാണ് ശിശുപാലൻ സാറ് അറസ്റ്റിലായത്. ബൂട്ടിന്റെ കുരകളോടെ കയറിവന്ന നിയമപാലകൻ കറുത്തചുവരിലെഴുതിയിരുന്ന കൂന്തൽവാദത്തിലും മുൻനിരയിലിരുന്ന  ലീലയുടെ തോളുവഴി പടർന്നുകിടന്ന കൂന്തലിലും നോട്ടമിട്ട് ഒരു കുറ്റാന്വേഷണച്ചിരിയുതീർത്തു.                  ശിശുപാലപ്രണയത്താൽ നഗരത്തിലെ പഞ്ചനക്ഷത്ര കലാലയകൂറ്റൻന്മാരുടെ അഭ്യർത്ഥനകൾ നിരസിച്ച് ഗ്രാമ്യസമാന്തര 'നളന്ദയെ' വരിച്ചവളാണ് ലീല.നളന്ദയിലെ ബിരുദക്കാരുടെ മുന്നിൽ ഉപപാഠപുസ്തകവുമായെത്തുന്ന ആ 'ഉപഗുപ്ത'നോട് തോഴികളുടെ കണ്ണെത്താ മൂലകളിൽ അവൾ ചിരിച്ചു.വീണപ്പൂവും രമണനും മറന്ന് കാമുകനിൽ മിഴിനട്ടിരുന്നവളുടെ മുന്നിലൂടെ വിലങ്ങുവച്ചിറങ്ങിപ്പോയ സംഭവം ഭൂമിമലയാളത്തിൽ ആദ്യകൗതുക വാർത്തയായിരുന്നിട്ടും, തന്റെ പത്രത്തിൽ അശ്ലീലമച്ചടിക്കില്ലെന്ന് ഭീഷ്മശപഥമുള്ള പത്രാധിപർ പോലും എഴുതിയതിപ്രകാരമാണ്.
      "തളർവാദം പിടിപെട്ട മാതാവിനെ ലഹരിമരുന്ന് തിന്ന മകൻ മാനഭംഗപ്പെടുത്തി.
തെളിവായത് പ്രതിയുടെ കൂന്തൽ."
        സ്വലേ: തളർവാദം പിടിപെട്ടുകിടപ്പിലായിരുന്ന മാതാവിനെ മകൻ ബലാൽസംഗം ചെയ്തു. തടയാൻ ശ്രമിച്ച പിതാവിനെ മർദ്ദിച്ചവശനാക്കി കടന്നുകളഞ്ഞ പ്രതിയെ ജോലി സ്ഥലത്തുനിന്നും പിടികൂടി. ഒരു സമാന്തര കോളേജദ്ധ്യാപകനായിരുന്ന പ്രതിയുടെ ( ശിശുപാലൻ, 40 വയസ്) ആക്രമണത്തിൽ തലയുടെ പിൻവശത്തുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണമുണ്ടായത്.കൃത്യത്തിനിടയിൽ മാതാവിന്റെ കൈയ്ക്കുള്ളിലകപ്പെട്ട പ്രതിയുടെ കൂന്തലാണ് നിയമപാലകർക്ക് തെളിവായത്...
    അവ വായിച്ചു പൂർത്തിയാക്കാൻ ലീലക്കായില്ലെന്നു മാത്രമല്ല, ബോധരഹിതയായി വീഴുകയും അന്നേക്ക് മൂന്നാം മാസം, അറസ്റ്റു വേളയിൽ നോക്കിച്ചിരിച്ച പോലീസുകാരന്റെ വേളിയായി ആ നാടിന്റെ ഓർമ്മയിൽ നിന്നും താലിവച്ചിറങ്ങിപ്പോയി.
       കാലം ശിശുപാലന് കൂട്ടുപ്രതിയായി തടവനുഭവിച്ചു.ജീവപര്യന്തരുചിയങ്ങനെ കഴിഞ്ഞു.  കവലയിൽ ബസ്സിറങ്ങിയ അയാൾ നളന്ദയിരുന്നിടവും, കൂറ്റൻ ആലിനെയും വിഴുങ്ങിയ  കെട്ടിടത്തിലേക്ക് മിഴിച്ചുനിന്നു.തടവിലാകുകയെന്നാൽ കണ്ണുകൾക്ക് ലോകത്തിന്റെ മാറ്റത്തെ തടയുകയെന്നു മാത്രമാണെന്ന്‌ ശിശുപാലൻ ചിന്തിച്ചു.പക്ഷെ ലീലയുടെ ആ നോട്ടവും ജനക്കൂട്ടത്തിന്റെ കൂവലും അയാളുടെ തലയ്‌ക്കുള്ളിൽ മാറ്റമില്ലാതെയുണ്ടായിരുന്നു.ആരും തിരിച്ചറിയരുതെന്നാഗ്രഹിച്ചു. എന്നിട്ടും നാടിനെ മുഴുവനായിട്ടൊന്നു കാണാൻ കുന്നോളം വളർന്ന ആ കെട്ടിടത്തിന്റെ ഉച്ചിയിലേക്ക് കയറിപ്പോയി.മുകളിലെ നിലയിലെ ബാർബർ ഷോപ്പിന്റെ വാതിലിൽ മുട്ടി നിന്നു. ശീതീകരിച്ച മുറി,ചുവരിലെ ചിത്രത്തലമാതൃകകളും അജ്ഞാതം. ജാലകത്തിലൂടെ നാടിനെ നോക്കി, പച്ചപ്പിൽ നിറനരവീഴ്‌ത്തി കെട്ടിടക്കുന്നുകൾ.വളരെ നേരം തന്റെ വീട് തിരഞ്ഞു.പുഴയുടെ ഇരുകരകളിൽ പ്രണയത്തോടെ മുഖന്നോക്കിയിരിക്കുന്ന രണ്ട് വീടുകൾ,ലീലയുടെ മഞ്ഞ, ആകാശ നീലയെപ്പുതച്ച തന്റെ വീട്.ദൂരെ മെലിഞ്ഞുണങ്ങിയ പുഴകണ്ടു. ബാർബർ അയാളെ തൊട്ടുവിളിച്ചു.കറങ്ങുന്ന കസേരയിൽ കൗതുകമുള്ള കുട്ടിയായി വന്നിരുന്നു.. 
          മൊട്ടയായോർമകളിൽ നിന്നും ഇന്നത്തെ ബാർബറുടെ നിലയെത്ര മാറിയെന്ന് മുന്നിൽ നിരത്തിവ ക്ലാസെടുത്തു. മുടിമുറിപ്പന്റെ ജന്മാവകാശച്ചിരി ബാക്കിയുണ്ട്. ബാർബർ ആവർത്തിച്ച് പലതും ചോദിച്ചു. ഉള്ളിൽ വാക്കുകൾ ഉറഞ്ഞുപോയിരിക്കുന്നു.തടവറയിലെ നാളുകളിൽ ശിശുപാലൻ ഉല്പാദിപ്പിച്ച വാക്കുകൾക്ക് ഒരു മിനിക്കഥയുടെ വലിപ്പമേയുള്ളൂ.മുഖത്തെ നിശബ്ദത വായിച്ച ബാർബർ അയാൾക്ക് നീട്ടിയ പുസ്തകത്തിൽ മൗനികളായ ആയിരക്കണക്കിന് തലകൾ. ശിശുപാലന്റെ വിരലുകൾ ആ തലകൾ കയറിയിറങ്ങി..
        "പ്രിയപ്പെട്ട ക്ഷുരക യുവാവേ കഴിഞ്ഞ ഏറെ വർഷങ്ങൾ തടവറയിലായിരുന്ന എന്നിലെ  ഭൂതകാലത്തിന്റെ ഏതെങ്കിലുമൊരു നിഴൽ പുറത്തെടുക്കാൻ തനിക്കാകുമോ?" ഉള്ളിൽ തിരിയിട്ട പ്രാർത്ഥനയുടെ ലാവ ഉരുകിയെങ്കിലും, വാക്കുകളായി പൊട്ടിപ്പുറത്തു വന്നില്ല.കണ്ണുകൾ നിറഞ്ഞൊഴുകി. ഊമരായ തലകളിൽ ഒന്നാണോ താനും.? പരിഹാസഭാവമുള്ള ചിത്രത്തലകളിലേക്ക് തുള്ളികൾ വീണു. ബാർബർക്ക് മനസലിഞ്ഞു. കണ്ണീർ വാർത്തു. മുഖം പിടിച്ചുയർത്തി. നിമിഷനേരം അയാൾ ധ്യാനത്തിലേക്ക് വീണു.തുറന്ന കണ്ണുകളിൽ വലിയ വെളിച്ചം.തമ്മിൽ ചിരിച്ചു. ശിശുപാലന് ആ ചിരി വളരെ പരിചിതമായിത്തോന്നി.അല്ല, ആ ചിരി തന്റെ ആരോ ആണ്.
          ബാർബർ ശില്പിയായി, വിരലുകൾക്ക് മാന്ത്രിക വേഗം. മുറിഞ്ഞു വീഴുന്ന ഭൂതകാലം. 
പിൻനടത്തത്തിന്റെ ചുവടുകൾക്ക് കത്രികയുടെ പശ്ചാത്തലസംഗീതം.ഉറക്കം ശിശുപാലനെ അമർത്തി ചുംബിച്ചു..
    കവലയിൽ ആലിന്റെ ചുവട്ടിലെ നളന്ദ, ബിരുദക്ലാസ് മുറിയിലെ ലീല.കൂന്തൽ വാദത്തിന്റെ പ്രവേശകം.'മണിപ്രവാളത്തിൽ കൂന്തൽ കുഴൽ കൊങ്ക ഇത്യാദി പദങ്ങൾ കാണുന്നില്ലേ..?' ചർച്ച തുടങ്ങുമ്പോൾ ലീലയുടെ മുഖത്തുപടരുന്ന നാണം ക്ലാസിലെ നൂറ്റിച്ചില്വാനം കണ്ണുകൾക്ക് പിടികൊടുക്കാതെ കാണണമെന്ന്  ശിശുപാലനാഗ്രഹിച്ചു. മുഖത്ത് ചിരിയൂറി വന്നു.
        അടുപ്പിന്റെ മുന്നിലെ മനോരാജ്യത്തിൽ നിന്നുണർന്ന അയാൾ അമ്മയെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ തിളനിലനോക്കി.തളർന്നുപോയ ആ ശരീരം ഈ ചൂട് താങ്ങില്ല.എന്തെങ്കിലും പിഴവ് പറ്റിയാലും പരിഭവിക്കില്ല.നാല്പതുകാരന്റെ മുന്നിൽ കുളിക്കാനായികിടക്കുന്ന ഒരമ്മ. തലതുവർത്തുമ്പോഴും തോരാത്ത അവരുടെ കണ്ണുകൾ. മകന്റെ ആശ്വസിപ്പിക്കുന്ന ചിരി. ചീകുന്ന കൂന്തലിൽ കുരുങ്ങുന്ന ചീർപ്പ്, സ്നേഹ ശാസന, നെറ്റിയിലെ ചുംബനം,ഒരുക്കുമ്പോൾ അമ്മയുടെ നാണം. ആവർത്തിക്കുന്ന ചിത്രങ്ങൾ..
            അല്പം തണുത്തത് ചേർക്കാൻ കിണറ്റിലേക്ക് പോകുന്ന വഴി ആ മുറിയിലേക്ക് നോക്കാതിരുന്നെങ്കിൽ ശിശുപാലന് ലീലയെ നഷ്ടമാകുമായിരുന്നില്ല.വല്ലാത്ത ജീവപര്യന്തനോവ്.
        ബീഡിപോലും കൈക്കൂലിയായി കരുതുന്ന പാറാവുകാരന്റെ ദയയിൽ ശിശുപാലൻ തടവറയുടെ തണുപ്പിലിരുന്ന് മൂന്നു കത്തുകളെഴുതി.ഓരോന്നിനും ആറുമാസത്തെ ഇടവേളകൾ. ഒന്നാമത്തേത്  ലീലക്കെഴുതിയത്.വെറും ഒറ്റവരിച്ചോദ്യം " പ്രിയപ്പെട്ട വേളകളിൽ നിന്നോട് മടിച്ചവ മറ്റാരോടെങ്കിലും പിടിച്ചുവാങ്ങുമെന്ന് കരുതുന്നുവോ.?" മൂന്നാമത് അച്ഛനുള്ളതിൽ മൂർച്ചയുള്ള രണ്ടു വരികൾ. "മാതൃഹത്യയോളം വലുതല്ല, പിതൃഹത്യ.പകയുള്ള ആയുധമായി നിങ്ങളിലേക്കു വരും" ഈ കത്തുകൾക്കിടയിൽ സുഹൃത്തായ ചരിത്രദ്ധ്യാപകനെഴുതിയ രഹസ്യസ്വഭാവമുള്ള കത്ത് പാറാവുകാരന്റെ കാക്കികീശയിൽ മറവിബാധിച്ചു കിടന്നുപോവുകയും, അലക്കുകാരിയും പാറാവുകാരന്റെ കാമുകിയുമായ ഒരുവൾ അതു കണ്ടെടുത്ത് വായിക്കാൻ ഇടവരുകയും, കഥാനായകനുണ്ടായ ദുരന്തമോർത്ത് അലക്കുകല്ലിലിരുന്ന് നെടുവീർപ്പിടുകയുമുണ്ടായി..
        വാരാന്ത്യത്തിലെ പതിവുകാരനായ പാറാവുകാരനെ അലക്കുകാരി ആ തവണ അക്ഷമയോടെ കാത്തിരുന്നു.ശയനശേഷമുള്ള ദീർഘ ചുംബനത്തിന്റെ ഇടവേളയിൽ കത്തിന്റെ ഇതിവൃത്തം അവർ തമ്മിൽ സംസാരിക്കുന്നത് ദാമ്പത്യത്തിന്റെ നിസാരതയിൽ പലായനം ചെയ്തവനും,  പൂർവ്വാശ്രമത്തിൽ അലക്കുകാരിയുടെ ഭർത്താവുമായിരുന്നവൻ ഇങ്ങനെ കേട്ടു..
അല:"നിങ്ങളുടെ തടവറയിൽ ഒരു നിരപരാധിയുണ്ട്..?"
പാറാ:"അതാര്..?"
അല:"മാതൃഹത്യയുടെ പേരിൽ ശിക്ഷിക്കപ്പെട്ട ശിശുപാലൻ."
പാറാ:"അതെങ്ങനെ നീ അറിയും..?"
അല:" വിഴുപ്പിന്റെയൊപ്പം അവന്റെ കത്തുണ്ടായിരുന്നു.."
പാറാ:"നീയതിൽ എന്തെന്ന് വായിച്ചു..?"
അല:"ദീർഘമാണ്."
പാറാ:"പുലരിവരാൻ ഇനിയുമുണ്ടല്ലോ."
അല:"ശിശുപാലൻ കിണറ്റിലെ വെള്ളമെടുക്കാൻ നടക്കുമ്പോൾ കുളിപ്പിക്കാനായി വിവസ്ത്രയാക്കിയിരുന്ന അമ്മയുടെ നെഞ്ചിൽപ്പിടിച്ചിരുന്നു തുള്ളുന്ന അച്ഛനെ കണ്ടു. തളർച്ച ബാധിക്കാത്ത ഇടതുകൈ ഉയർത്തിപ്പിടിച്ച അമ്മയുടെ മുരൾച്ച കേട്ട് പാഞ്ഞു ചെന്ന് അയാളെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.നിലത്ത് വീണ അച്ഛന്റെ കഴുത്തിൽ കൈ അമർത്തുമ്പോഴാണ് അമ്മയുടെ കൈക്കുള്ളിൽ ശിശുപാലന്റെ മുടി അകപ്പെട്ടത്.പിതാവിനു വേണ്ടി മകനോട് കയർത്ത അമ്മയെ തട്ടിമാറ്റി ശിശുപാലൻ അന്ന് നളന്ദയിലേക്ക് പോയതാണ്. ബാക്കിയെല്ലാം ആ ദ്രോഹിയുടെ കളളസാക്ഷ്യമായിരുന്നു.ശിശുപാലന്റെ മുറിയിൽ നിന്നു കിട്ടിയ കഞ്ചാവ്‌ ബീഡിയുടെ കാര്യവും കവിതാ രോഗവും ലീലക്കും അറിവുള്ളതാണ്.കഞ്ചാവിന്റെ  ലഹരിയിൽ മകൻ മാതാവിനെ ബലാത്സംഗത്തിന്.എന്നായിരുന്നല്ലോ വാർത്തകൾ. ഞാനും അതുകേട്ട് കാർക്കിച്ചു തുപ്പിയിരുന്നു. മകനുണ്ടാകാതിരിക്കാൻ ആഗ്രഹിച്ചിരുന്നു.ശിശുപാലനെപ്പോലൊരു മകനെ തരാൻ കഴിയുമോ..? ചരിത്രബോധമുള്ള  സുഹൃത്തുവഴി ലീലയെമാത്രം സത്യമറിയിക്കുകയായിരുന്നു കത്തിന്റെ ലക്ഷ്യം. പ്രിയ കാവൽപ്രണയമേ നീ അതിനെ..."
         അലക്കുകാരിക്ക് പൂർത്തിയാക്കാൻ കഴിയാതെ കഥയവസാനിപ്പിച്ചപ്പോൾ വീടിന്റെ ചുവരുകളിരുപുറവും കരച്ചിലുയർന്നു. പാരാവുകാരൻ കുറ്റബോധത്താൽ അവളുടെ  നെഞ്ചിലേക്ക് ചാഞ്ഞുവീണു.വീടിനുപുറത്തെ സർവ്വസംഗപരിത്യാഗി ലീലയെക്കണ്ടെത്തി ശിശുപാലന്റെ നിരപരാധിത്വം ബോധിപ്പിക്കലാണ് ജീവിത ലക്ഷ്യമെന്നുറപ്പിച്ച് രണ്ടാമതും പുറപ്പെട്ടുപോയി..
         ബാർബറുടെ തണുത്ത വിരലുകൾ കണ്ണുകളിൽ തൊട്ടപ്പോൾ ശിശുപാലനുണർന്നു. മുന്നിലെ കണ്ണാടിയിലെ ഭൂതരൂപം കണ്ട്, കാലവും കോലവും തിരികെത്തരുന്ന മാന്ത്രികനാണ് തനിക്കു മുന്നില്ലെന്നു ചിന്തിച്ചു. യുവാവായ ബാർബറെ ചേർത്തുനിർത്തി,നെറ്റിയിൽ തുരുതുരെ ചുംബിച്ചു. സമീപകാലത്ത്  അന്തരിച്ചു പോയ പിതാവ്, ശങ്കുണ്ണിയെ ഓർക്കുകയാൽ സലൂണ്‌ ഉള്ളിൽ താഴിട്ട്, ആ യുവാവ് ദീർഘനേരം കരഞ്ഞു. എന്നാൽ ശങ്കുണ്ണിയും ശിശുപാലനും തമ്മിൽ വിപ്ലവകരമായ ഒരു ചുംബനത്തിന്റെ ബന്ധമുണ്ടായിരുന്നത് രണ്ടുപേർക്കും  വെളിപ്പെടാൻ സാധ്യതയില്ലാത്ത ചരിത്രമാണ്.അതിവിടെ പറയുന്നത് ഔചിത്യമുണ്ടോ.?.കഥയ്ക്കു വെളിപ്പെടുത്താൻ കഴിയാത്ത ചിലതും ജീവിതത്തിനുണ്ടല്ലോ.?.
         വെറുമൊരു അപ്പൂപ്പൻ താടി പകരമായി നൽകി ബാലനായ ശിശുപാലന്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കണമെന്നാഗ്രഹിക്കാൻ അന്ന് യുവാവായിരുന്ന ശങ്കുണ്ണിക്കാകുമായിരുന്നോ..? എതിർപ്പൊന്നും കൂടാതെ കണ്ണടച്ചു നിന്ന ശിശുപാലന്റെ ഉള്ളിൽ ശങ്കുണ്ണിയാശാൻ ആരാധ്യപുരുഷനായി ഏറെക്കാലങ്ങൾ നില്കുമായിരുന്നോ.? ശങ്കുണ്ണിയാശാന്റെ വിവാഹനാളിൽ കുന്നിന്റെ മുകളിലേക്ക് തൂങ്ങിമരിക്കാൻ തയാറെടുത്ത കുട്ടിയെ ശിശുപാലനും മറക്കാനാകുമോ.? കഥകൾക്കിനിയും കയറിച്ചെന്നിരിക്കാൻ കഴിയാത്ത ശ്രീലകങ്ങളുണ്ട് ജീവിതത്തിലെന്ന് ഇതിനാൽ നിങ്ങൾക്കും സമ്മതിക്കുകയല്ലാതെ തരമില്ല..
      പെറ്റെഴുന്നേറ്റ പെണ്ണായി നിന്ന വീട് മടങ്ങിവന്ന പുത്രനോട് ചിരിച്ചു.ശിശുപാലന്റെ ഉള്ളിലെ ചിത്രം മരണം കാത്തിരിക്കുന്ന  വൃദ്ധചുളിവുകളായിരുന്നു. മുഖം മറന്നു തുടങ്ങിയ ഒരു ചിരി ചുണ്ടുകളിൽ നിന്നും ആയാസത്തോടെ പുറത്തിറങ്ങിവരാനാഗ്രഹിച്ചു.വീടിന്റെ വിതുമ്പലായി അമ്മയുടെ തയ്യൽമെഷീന്റെ തരാട്ട് പടിയിൽ നിന്നേ കേട്ടു.സ്വപ്നമാകാമെന്നു കരുതി വാതിലിൽ അല്പനേരം നിന്നു.പുറത്തേക്ക് അത്ഭുതത്തോടെ തല നീട്ടിയ ഒരു കൊലുസിന്റെ കിലുക്കം അകത്തെ ഇരുട്ടിലേക്ക് ചിതറിത്തെറിച്ചോടിപ്പോയി.ഒരു ഡയറിയും പഴക്കമുള്ള ആ ഇരുവരി കത്തും നീട്ടിപ്പിടിച്ചു നിന്ന സ്ത്രീയുടെ പിന്നിൽ ആ കൊലുസുകാരിയും പതുങ്ങി നിന്നു. അഭിനയിച്ചു‌ പഴക്കമുള്ള നാടകത്തിന്റെ ക്ളൈമാസിലെന്നപോലെ സഞ്ചിയുമായി ഇറങ്ങി നടന്ന സ്ത്രീയുടെ പിന്നാലെ ഇളകുന്ന കൊലസും നടന്നുപോകുന്നു.അവളുടെ നെഞ്ചിൽ ചേർത്തു വച്ചിരുന്ന അച്ഛന്റെ ചിത്രത്തിൽ ശിശുപാലൻ അത്ഭുതത്തോടെ നോക്കി.തിരിഞ്ഞു നോക്കുന്ന കൊലുസിന്റെ ചിരിക്ക് ഭൂതകാലത്തിനോട് സാമ്യമുണ്ടോ...?
       അസ്തമയത്തിന്റെ ദിക്കിൽ അവരുടെ രൂപം കറുത്തപൊട്ടുകൾ മാത്രമായി.വാതിലിൽ അകത്തും പുറത്തുമല്ലാതെ ശിശുപാലൻ കിടന്നു.തല ഉള്ളിലും കാലുകൾ പുറത്തേക്കുമെങ്കിലും എവിടേക്കും സ്വാതന്ത്രമായി എഴുന്നേൽക്കാൻ കഴിയുന്ന ആ കിടപ്പിൽ അയാൾക്ക്‌ ഗൂഢമായൊരാനന്ദമുണ്ടായി. ജീവപര്യന്തത്തോട് സ്വാതന്ത്ര്യപ്രതികാരം.
         അമ്മയുടെ തയ്യൽമെഷീനിൽ അതേ താരാട്ട് കേൾപ്പിക്കാൻ കഴിവുള്ള ആ സ്ത്രീ ആരായിരിക്കും?.തന്റെ ചിരി പകുത്ത ആ കുട്ടി അച്ഛന്റെ ചിത്രം ചേർത്തു വച്ചതെന്തിന്..?ലളിതമായ ചോദ്യങ്ങൾക്ക്  ഉത്തരമെഴുതാൻ ശ്രമിച്ചു.പക്ഷെ മൗനം കൊത്തിയെടുത്ത അവരുടെ ഇറങ്ങിപ്പോക്കിന്റെ നാനാർത്ഥങ്ങൾക്ക് ഉത്തരം മുട്ടി.രണ്ടാനമ്മ, സഹോദരിയെന്നെല്ലാം ഉത്തരമായി പൂരിപ്പിച്ചു. വിലയിരുത്തലിന് ഉത്തരക്കടലാസുകൾക്ക് മുന്നിൽ അദ്ധ്യാപകനായി എഴുന്നേറ്റിരുന്നു.മുറ്റത്തേക്ക് നിലാവ് ചരിഞ്ഞ് പെയ്യുന്നു.ചെവിയുടെ പിന്നിൽ മുറിച്ചിട്ട രോമങ്ങളിലൊന്ന് പുഴയിലേക്ക് പോകണമെന്നോർമ്മിപ്പിച്ചു..
              മറുകരയിൽ ലീലയുടെ വീടിന്റെ പിന്നിലെ വെളിച്ചം കെടുത്തിയിട്ടില്ല.ഒന്നിച്ചിരിക്കാനും മിണ്ടാനും പാകത്തിന് അന്നൊക്കെ ആ വിളക്ക്  കെടുത്താറുണ്ട്. ആറ്റിലേക്ക് നീണ്ടിറങ്ങി വരുന്ന വെളിച്ചത്തിന്റെ കൈവരിയിൽ പിടിച്ച് പുഴയുടെ കൈവഴിയായി ഒഴുകുന്നത് ലീലയാണെന്ന്‌ ശിശുപാലന് വിശ്വാസം വന്നില്ല. പുഴ ക്ഷീണിച്ച് അവർക്കിടയിലെ അകലം കുറച്ചിരുന്നു. ലീല  മുട്ടോളമിറങ്ങി മുടിയഴിച്ചിട്ട് ചിരിച്ചു.പുഴയിൽ വീണുകിടന്ന നിലാവ് ഇരട്ടിച്ചു. കഴുത്തറ്റമിറങ്ങി നിന്ന ലീലയുടെ ചുറ്റും കൂന്തൽ സർപ്പക്കളമായി.ശിശുപാലന് ഏറെ നാളുകൾക്ക് ശേഷം വാക്കുകൾ മുളപൊട്ടി.. ചിരിയുടെ ലാവയിൽ ചിലത് ഒഴുകി വന്നു..
"വരുമെന്നറിഞ്ഞുവോ..?"
" ഈ കരയിലൊരിക്കൽ കാണണമെന്ന പ്രാർത്ഥനയേയുണ്ടായിരുന്നുള്ളൂ"
"സുഖമാണോ"
"തോക്കും പാറാവുമില്ലെങ്കിലും കഠിനതടവായിരുന്നു" ഒരു കോലാൻ മത്സ്യം കരയിലേക്ക് ചാടി, ഒന്നുരണ്ട് വട്ടം പിടഞ്ഞ് വെള്ളത്തിലേക്ക് പോയി.
"കത്ത് ?"
"കാഷായധാരിയായ ഒരാൾ വന്നിരുന്നു"
      കരയിലേക്ക് കയറിയ ലീലയുടെ മുടിയിൽ കെട്ടിപ്പിടിച്ചിരിക്കാൻ കൊതിച്ച പുഴക്കുട്ടികൾ ഇറ്റു വീഴുന്നത് ശിശുപാലൻ കൗതുകത്തോടെ കണ്ടു.അയാൾക്കുള്ളിൽ വാക്കോളമുണ്ടായി. ലീല വളരെ വേഗം നടന്നുപോയി. വീടിന്റെ വാതിൽ കരച്ചിലോടെ അടഞ്ഞു.പിൻവിളക്ക്‌ കെട്ടു. നിലാവും മങ്ങി.പുഴയുടെ മടിയിലെത്ര കിടന്നിട്ടും ശിശുപാലന് തണുപ്പുതോന്നിയില്ല.വീട്ടിലേക്ക് നടക്കുമ്പോൾ കാൽ വിരലിലൊരു തണുപ്പ് ജനിച്ചു. നനവോടെ അമ്മയുടെ കട്ടിലിൽ കിടന്നു.തണുപ്പ് മുട്ടോളം വളർന്നു. തയ്യൽമെഷീൻ താരാട്ട് പാടി.അമ്മയോർമ്മകൾ ശിശുപാലന്റെ തലമുടിയിൽ കോർത്തുവലിച്ചു. ഉള്ളിൽ വീണ്ടുമൊരു ചോദ്യാവലിയുണ്ടായി..
        തളരാത്ത ഇടതുകൈ നീണ്ടുവന്നത് ആരെ രക്ഷിക്കാനായിരുന്നു..? അമ്മയുടെ കൂറ് ഭർത്താവിനോടോ മകനോടോ..?  ഉടലുവീഴുംവരെയുള്ള വാസന ജന്തുക്കൾക്ക്..? ഉള്ളിൽ ഉത്തരക്കടലാസ് നിവർത്തിവച്ചു.തണുപ്പ് കഴുത്തറ്റം വളർന്നു.അമ്മയുടെ കൈ മുരണ്ടുവന്ന് കൊളുത്തിവലിച്ചു.തട്ടിയെറിഞ്ഞ് പുറത്തേക്കിറങ്ങിയോടി..
           മണിപ്രവാളത്തിൽ ചോള ഭാഷയുണ്ടോ..? കൂന്തൽ കുഴൽ ഇത്യാദി പദങ്ങൾ..? നിലാവിലൂടെ നളന്ദയുടെ ശബ്ദത്തിലേക്ക് ശിശുപാലൻ നടന്നുകയറി.ഈറനോടെ ക്ലാസ് മുറി നിറഞ്ഞു കിടക്കുന്ന ലീലയുടെ കൂന്തൽ.ചിരിയും നിലാവും. മറ്റുള്ള കണ്ണുകളെ വെട്ടിച്ച് അയാൾ അവളെമാത്രം നോക്കി..                  
                             *"കുളിച്ചു കൂന്തൽപുറയും തുവർത്തി-
                                 ക്കുളുർക്കെ നോക്കിപ്പുനരെമ്മുളാരെ
                                 ഒരുത്തി പോനാളധുനമണൻമേ
                                 ലവൾക്കുപോലങ്ങിനിയെങ്ങൾ ചേത:"
       ശിശുപാലൻ കറുത്ത ചുവരിൽ കൂന്തൽവാദമെന്നെഴുതി അടിവരയിട്ടു. പറമ്പിലെ മരങ്ങൾ അനുസരണയോടെ തലയാട്ടി.കണ്ണെടുക്കാതെയിരുന്ന ലീലയെ നോക്കി കൂന്തൽവാദ *കാരിക പലതവണ ഉറക്കെപ്പാടി.ഉറങ്ങിപ്പോയ പുഴയെ ചൂണ്ടിക്കാട്ടി കളിയാക്കിച്ചിരിച്ചു. കൂട്ടുകാരിയോട് ചിരിച്ച ചന്ദ്രനെ എഴുന്നേല്പിച്ചു നിർത്തി ചോദ്യം ചെയ്തു.നക്ഷത്രത്തിന്റെ ചെവിയിൽ കിഴുക്കി.ഒരു സിനിമാപ്പാട്ടിന്റെ ചൂളമടിച്ച കാറ്റിനെയിറക്കിവിട്ടു.ഇങ്ങനെ ക്ലാസ്സാകെ അന്തിച്ചിരിക്കുമ്പോൾ നമ്മടെ ശിശുപാലൻസാറിനിതെന്തുപറ്റിയെന്ന ഭാവത്തിൽ ലീലയുടെ വീടിന്റെ പിന്നിലെ വിളക്കു തെളിഞ്ഞു.!

1. ലീലാതിലകം എന്ന വ്യാകരണ ഗ്രന്ഥത്തിലെ മണിപ്രവാളത്തിൽ തമിഴ് കളർന്നിട്ടുണ്ടോ എന്ന ഭാഷാശാസ്ത്ര തർക്കം. കൂന്തൽ എന്ന വാക്കിന്റെ പിൻ ബലത്തിലയിരുന്നതിനാൽ കൂന്തൽ വാദമെന്നറിയപെടുന്നു.
2.ലീലാതിലകം ശ്ലോകം. 
         കുളിച്ചു കേശഭാരവും തുവർത്തി, 
         മനം കുളിപ്പിക്കുമാറ് എന്നെ നോക്കി 
         മണൽപ്പരപ്പിലൂടെ നടന്നു പോയവളെ 
         പിൻതുടർന്ന് എന്റെ മനസ്സെങ്ങോപോയി.
3 കാരിക, ശ്ലോകം

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Wednesday, 8 April 2020

വാമനജയന്തി..!!

വാമനജയന്തി..!!

" നീ വാമനന്റെ പെൻഷൻ മുടക്കണം"മൗനംമൂടിയ ദിവസത്തെ മുറിച്ചിട്ട ജയന്തിയമ്മയെ അയാൾ എറ്റവും വെറുപ്പോടെ നോക്കി.ഇളയസഹോദരനൊപ്പം ഇറങ്ങിവന്ന പെണ്ണിനെ കഴിഞ്ഞ ദിവസം  അവർ ആട്ടിയിറക്കുന്നത് നോക്കിനിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു. നിസ്സഹായതപെറ്റ ആ വേദനയിൽ നിന്നും വലിച്ചുകെട്ടിയ മൗനമാണ്.പ്രണയപ്പെട്ട ആ പെണ്ണ് തട്ടം വലിച്ചിട്ട് രൂക്ഷമായൊരു മൈലാഞ്ചിനോട്ടം ജയന്തിയമ്മയുടെ നേർക്ക് തൊടുത്തുവിട്ടു.നരകയറിയ മുപ്പത്തിയാറിലും അതുപോലൊരു നോട്ടത്തിനുടമയാകാൻ കഴിഞ്ഞില്ലെന്ന് അയാൾ നെടുവീർപ്പിട്ടു. "ചേട്ടനീ വീട്ടിൽ അച്ഛന്റെ സ്ഥാനമല്ലേ.?"പണം നീട്ടിയപ്പോൾ മടിച്ചുനിന്ന സഹോദരന്റെ വാക്കിലും സഹതാപം കലർന്നിരുന്നു.'ഞാനതു ചെയ്യില്ലെന്ന്' ദേഷ്യപ്പെട്ട് അമ്മയിൽ നിന്നിറങ്ങിയോടാനുള്ള തിടുക്കത്തിൽ അയാൾക്ക് ചെരുപ്പുകൾ തമ്മിൽ മാറിപ്പോയി. ഓരോചുവടും ഉരഞ്ഞയാളെ വേദനിപ്പിച്ചു.
        വീടിന്റെ മതിലിനോട് ചാരി വാമനൻ നിൽക്കുന്നു.ജനാലയുടെ മറവിൽ ജയന്തിയമ്മയുടെ ഈർച്ചവാൾ നോട്ടമുണ്ടെന്നുറപ്പുള്ള അയാൾ, വാമനൻ നീട്ടിയ അപേക്ഷയുടെ പകർപ്പോ,"ഒപ്പരം വരട്ടെ"ന്നുള്ള ചോദ്യമോ കേട്ടില്ല.ഒളിനോട്ടത്തിന്റെ മുഖത്ത് പുകതുപ്പി ബൈക്കോടിച്ചുപോയി. 'വാമദേവൻ' വാമനനായതിന്റെ ചരിത്രപരമായ നിരുക്തിയൊന്നും പ്രസക്തിയല്ല."നിനക്കെന്റെ ജയന്തിയെ കെട്ടണോടാ" എന്ന ജന്മിച്ചോദ്യത്തിനുമുമ്പിൽ സ്വപ്നങ്ങളെല്ലാം വലിച്ചെറിഞ്ഞ് പലായനം ചെയ്ത വാമദേവൻ ഇടതുകാൽ പയർവള്ളിപോലെ ചുറ്റിയ മുളവടിയൂന്നിയാണ് മടങ്ങിവന്നത്. ഭ്രാന്തിന്റെ വേലിയിൽ ജയന്തിയമ്മ വാമനനുവേണ്ടി ഏറെനാൾ പൂത്തു കിടന്നു. കയ്പ്പുള്ളൊരു താലിയിൽ പറിച്ചുനടപ്പെട്ട് മൊട്ടുകളുണ്ടായി, പ്രണയപ്പകയുടെ തേനിന് ഭ്രാന്തൻ വണ്ടും വന്നു.
      വിധവയായ സഹോദരി പൊട്ടിച്ചന്ദ്രിയുമായി വാമനൻ റോഡരുകിലെ ചായ്പ്പിൽ പയറും ചീരയും വിൽക്കാനിരിക്കുമ്പോൾ ജയന്തിയമ്മ ജന്മിസ്മാരക സ്‌കൂളിലേക്ക് അവർക്കു മുന്നിലൂടെ പോകും. മടക്കയാത്രയിൽ രണ്ടുകെട്ട് ചീരയും പയറും വാങ്ങി,നൂറിന്റെ ബാക്കി ഔദാര്യം പ്രതികാരംപോലെ നിർത്തും.കൈവിട്ട പ്രണയത്തിന്റെ മുഖത്തുനോക്കാൻ മടിക്കുന്ന വാമനൻ നിരത്തിലേക്ക് കണ്ണിറക്കിനിർത്തും. ചന്ദ്രി 'പൊട്ടിച്ചിരി'യുതിർക്കും.വിരമിച്ചിട്ടും ജയന്തിയമ്മ സ്‌കൂളിലേക്കുള്ള നടത്തവും 'കടപ്പെടുത്തലും' തുടർന്നു.
         പന്ത്രണ്ട് മൈലുകൾക്കപ്പുറമുള്ള പഞ്ചായത്തുകെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് വാമനൻ മുളയൂന്നിയെത്തുമ്പോൾ പെൻഷനുകാർ ജീവിച്ചിരിക്കുന്നതിന് തെളിവായി സാക്ഷ്യപ്പെടുത്തിയരേഖ സമർപ്പിക്കാനുള്ള സമയത്തിന്റെ ഒടുവിലെ മിനിറ്റുകളും കഴിഞ്ഞിരിക്കും. വാമനാവതാരത്തെ 'ഒപ്പരം' കൂട്ടിയാൽ ജയന്തിയമ്മയുടെ പാരമ്പര്യനോട്ടത്തിന് മുന്നിൽ അച്ഛനെപ്പോലെ അയാൾക്കും നിൽക്കേണ്ടിവരും.ഭാര്യവീട്ടിലെ നോട്ടങ്ങളിൽ പതറിപ്പോയ അച്ഛനെ, ഉറക്കത്തിൽ വന്ന മരണം രഹസ്യമായി വിളിച്ചുണർത്തിക്കൊണ്ടുപോയി.എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ മകനോട് ആ ക്ലർക്കിന്റെ കസേരയിലിരിക്കാൻ ജയന്തിയമ്മ വാശിപിടിച്ചു. കയ്പുള്ള കഷായം അയാൾ കുടിച്ചു.ഇഷ്ടമില്ലാത്തതെന്തും വലിച്ചെറിയുന്ന ഇളയവന്റെ നിഷേധങ്ങളോട് അയാൾക്കെന്നും രഹസ്യാരാധനയായിരുന്നു.പക്ഷേ അമ്മയ്ക്കവൻ മുടിയനായ പുത്രനായി.
         നിരത്തിലെ പൈപ്പിന്റെ മുന്നിൽ നിന്ന് ചന്ദ്രിയും രാജിയും അയാളോട് എന്നും ചിരിച്ചു.അതേ ഓഫീസിൽ താത്കാലിക ജോലിയുള്ള രാജി എങ്ങനെയാണ് കൃത്യമായി എത്തുന്നത്.?ഒരുമാസത്തിനുള്ളിൽ കുടിയിറക്കപ്പെടുന്ന ഇവർക്ക്,വീടുകളിൽ നോട്ടീസ് പതിച്ചയാളോട് എങ്ങനെ ചിരിക്കാൻ കഴിയുന്നു.?ബൈക്കിന്റെ വേഗതയിൽ അയാളുടെ ഉള്ളിൽ ചോദ്യങ്ങളും പിന്നിട്ടു.സ്വന്തം വീട്ടിൽ കുടിയിറക്കൽ നോട്ടീസ് പതിച്ച രാജി നിലവിളിച്ചുപോയി.വാമനന് ക്രിസ്തുഭാവം.ആഴമുള്ള കണ്ണുകൾ,തോളിലേക്ക് പടർന്നിറങ്ങിയ മുടി,വിഷാദം പതിയിരിക്കുന്ന താടി.ശാന്തമായ ശബ്ദത്തിൽ ക്രൂശിക്കരണത്തിന് മുന്നിലെ ചോദ്യം..
                "കഴിയുമെങ്കിൽ ഈ ഒഴിപ്പിക്കലിൽ നിന്നു ഞങ്ങളെ.?" 
                "സർക്കാർ വക തീരുമാനമാണ്".
വാർത്തയറിഞ്ഞ ജയന്തിയമ്മയുടെ വന്യമായ ചിരിയിൽ അയാൾക്ക് ഭയം തോന്നി.ചന്ദ്രിയോട് സഹതപിക്കാൻ പോയിവന്നപ്പോൾ കൈയിൽ മൂന്നുകെട്ട് ചീരയുണ്ടായിരുന്നു.യാചകവേഷമുള്ള ആ ചായ്പ്പും പുറമ്പോക്കിലെ ചീരയും പയർവള്ളികളും ചേർന്ന ഫ്രയീം അയാളെത്രവേഗത്തിൽ പോകാൻ ശ്രമിച്ചാലും കണ്ണിൽ നിറഞ്ഞുനിൽക്കും.രാജിയുടെ ചിരി പ്രണയാവേശത്തോടെ പാഞ്ഞുവന്ന് വണ്ടിയുടെ പിന്നിൽ ചേർന്നിരിക്കും.വാമനന്റെ ബന്ധുവല്ലാതിരുന്നെങ്കിൽ അയാൾക്ക് രാജിയോടുള്ള പ്രണയം ജയന്തിയമ്മയുടെ മുന്നിൽ സൂചിപ്പിക്കാനുള്ള ധൈര്യമുണ്ടാകുമായിരുന്നു..
        ഊണിന്റെ പിന്നാലെയുള്ള ഉറക്കം പുകച്ചകറ്റുന്ന സിഗരറ്റുമായി മൂത്രപ്പുരയുടെ വശത്ത് നിന്ന അയാൾ മുളവടിയിൽ ക്രൂശിതനായ വാമനരൂപം പടവുകളിൽ ഉയർത്തുവരുന്നത് കണ്ടു. ഒന്നുരണ്ട് മണിക്കൂറുകൾ കഴിഞ്ഞാൽ അത് പരിഗണിക്കുകപോലും വേണ്ട.എങ്കിലും അയാൾ ഏറെ നേരം നിരത്തിലേക്ക് നോക്കി നിന്നു.വാമനന്റെ കൈയിൽ രണ്ടുപേർ ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ്.അത് പരിശോധിച്ച് ശുപാർശ നല്കേണ്ടത് അയാളാണ്.നിരത്തിലൂടെ ഒരു കറുത്ത വണ്ടി ചീറിപ്പാഞ്ഞുപോയി.അതിന്റെ ലൈറ്റുകൾക്ക് അമ്മയുടെ അതേ നോട്ടം.
        അയാൾ അടുത്ത സിഗരറ്റിന്റെ പാതിയാത്മവിലേക്കടുത്തപ്പോൾ വാമനനെ ബസ്റ്റോപ്പിൽ കണ്ടു.സ്വർഗത്തിലേക്കെന്നപോലെ മൂന്നാമത്തെ നിലയിലേക്ക് വാമനന്റെ കണ്ണുകൾ.ഓഫീസ് മരങ്ങളുടെ ചില്ലകളിൽ നിന്ന് 'ജീവനക്കിളികൾ' കൊഴിഞ്ഞുപോകാൻ തുടങ്ങി.പഞ്ചായത്തു മുഖത്തിന്റെ താക്കോലുമായി പോകാറുള്ളത് അയാളാണ്.രാജിയും അയാളും മാത്രമാകാൻ മറ്റു ജീവനക്കാരും ശ്രദ്ധിക്കാറുണ്ട്.വിവാഹപ്രായം കഴിയുന്ന രണ്ടുപേർക്ക് അങ്ങനെയൊരു സന്തോഷമുണ്ടാകട്ടെയെന്ന് ചിലർ പരസ്യമായും പറയാറുണ്ട്.പ്രവർത്തിസമയത്തിന്റെ  ഒടുവിലെ നിമിഷങ്ങളിൽ അവർ സങ്കൽപ്പദമ്പതികളാകും.പഞ്ചായത്തൊരു വീടാകും.
       വാതിലിന്റെ മുന്നിൽ നിന്ന രാജി കുഴൽരൂപത്തിലാക്കിയ വാമനന്റെ അപേക്ഷയിലൂടെ അയാൾ നടന്നു വരുന്നത് നോക്കി.ആ കുസൃതിമഴപെയ്ത് അയാൾക്ക് ചിരി മുളച്ചു.ഇരുവാതില്പടിയിലും കൈചേർത്ത് രാജി അയാളെ തടയാൻ തുടങ്ങി.അവരുടെ ചിരിയും നോട്ടവും കൊരുത്തു.അയാൾ അവളുടെ കവിളിൽ കൈചേർത്ത് സീറ്റിലേക്ക് ചേർന്നുനടന്നു.
       "മാമനെ ഒഴിവാക്കാൻ മാറിനിന്നതാണോ ?"ഉത്തരമില്ലെന്ന് അയാൾ രാജിയെ നോക്കി. മേശയിലിരുന്ന ചായയ്ക്ക് തണുപ്പൻ ഭാവം.അതുമെടുത്ത് രാജി മറ്റൊരു മുറിയിലേക്ക് പോയി.കുഴലായി മാറിയ വാമനതെളിവ് അയാൾ എതിരേ ചുരുട്ടാൻ തുടങ്ങി.ആരെയെങ്കിലും നേരെയാക്കാൻ അയാൾക്കെതിരേ പോകുന്നതാണ് നല്ല വഴിയെന്ന് ഇളയവൻ അയാളെ പഠിപ്പിച്ചു. പെൻഷന് അർഹതപ്പെട്ടവരുടെ അവസാനപട്ടിക സമർപ്പിക്കണം.വാമനനും ചന്ദ്രിയും അർഹരാണ്. പിഴവില്ലെങ്കിൽ അവരെയും ചേർക്കണം. ഇനിയെങ്കിലും 'അമ്മവഴികൾ' മാറിനടക്കാൻ തുടങ്ങണം. തനിക്കതു കഴിയുമോ?.സകലചിന്തകളും ചേർത്ത് പരിശോധനതുടങ്ങി.മുന്നിലെത്തിയ പായസവും കവിളിലുറഞ്ഞ ചുംബനവും അപ്രതീക്ഷിതമായിരുന്നു.രാജിയുടെ ചിരിയിൽ നിലാവ്.
        "നമ്മൾക്കിടയിൽ കൃത്യം ആറ് വിഷുവും പതിമൂന്ന് ദിവസവുമകലം,മുപ്പതിലേക്ക് ഞാൻ പൊട്ടിവീണു പ്രിയനേ." പിറന്നാളാഘോഷമൊന്നും അയാൾ അറിഞ്ഞിരുന്നില്ല.ഒരിറക്ക് പായസം കഴിഞ്ഞ് അയാൾ ചിരിച്ചു. മീശയിൽ പറ്റിയ പായസത്തുള്ളി രാജി തുടച്ചു.നെറ്റിയിൽ വീണുകിടന്ന ഒരു നരച്ച രോമം പിഴുതു കളയാൻ ചേർന്നു നിന്നു.അയാൾക്ക് കണ്ണ് നിറഞ്ഞു.സാരിയുടെ കസവ് കവിളിൽ തൊട്ടു.നെറ്റിയിൽ ചുംബനവും പതിപ്പിച്ച്  ഗ്ലാസുമായി പോകുന്നതിനിടയിൽ  അടുത്ത ചോദ്യം..
       "ജയന്തിയമ്മായിക്ക് പെൻഷനും തടയണോന്നുണ്ടോ.?" അയാൾക്ക് തല കുനിഞ്ഞു.മുഖത്ത് വിരിഞ്ഞുനിന്ന ചിരിയും കൊഴിഞ്ഞു."അപേക്ഷയുമായി വീട്ടിലേക്ക് വരരുതെന്ന് മാമനോട് പറഞ്ഞതാണ്.നിങ്ങളുടെ അമ്മയിതെന്തുകരുതിയാണ്..?"രാജിയുടെ സംഭാഷണം അമ്മ കേട്ടിരുന്നാലുള്ള അവസ്ഥയോർത്ത് അയാൾ ഭയപ്പെട്ടു.പരിസരം മറന്ന് അമ്മയെ തിരഞ്ഞു. ചുവരിലെ ഒറ്റക്കണ്ണൻ ചാരന് അമ്മയുടെ അതേ നോട്ടം.രാജിയുടെ ചുംബനങ്ങൾ..? അതൊക്കെ ഈ ആഫീസിലെ ആർക്കാണ് അറിയാത്തത്.? ഒറ്റകണ്ണൻ അമ്മയുടെ വാക്കുകളാവർത്തിക്കുന്നു. അയാൾ മേശയിൽ തലകുനിച്ചു..
       "അടുത്ത പതിനാലിന് ഒഴിപ്പിക്കലുണ്ടാകുമെന്നാണ് സെക്രട്ടറി പറഞ്ഞത്.ഞങ്ങള് വീട്ടിലേക്ക്  വരാനുള്ള പ്ലാനുണ്ട്.."രാജി ബാഗുമായി പുറത്തിറങ്ങാൻ തുടങ്ങി.അയാൾ ആ രംഗങ്ങൾ വെറുതെ ഓർത്തുനോക്കി.വാമനൻ, ചന്ദ്രി, കുടിയിറക്കപ്പെട്ടവർ ഒരു ജാഥപോലെ വീട്ടിലേക്ക് വരുന്നു. വിവാഹവേഷത്തിൽ രാജി.തന്നോട് കയർക്കുന്ന അമ്മ.
      "ജയന്തിയമ്മായിക്ക് ജീവനുള്ളപ്പോൾ നടക്കില്ലെന്നറിയാം.ചന്ദ്രിമാമിയെ വീട്ടിലേക്ക് ക്ഷണിച്ചതുകേട്ട് ഞാനും ചിരിച്ചു." അയാളുടെ ഉള്ളിലെ നാടകീയരംഗങ്ങൾ  മായിച്ചുകളഞ്ഞ് രാജി മുഖം പിടിച്ചുയർത്തി.കുടുക്കഴിഞ്ഞ നെഞ്ചിലൂടെ വിരലോടിച്ചു."ഞാനീ കാട്ടിൽ തപസിരുന്നോളാം പ്രിയനേ " അയാളുടെ ചിന്തയിലൊരു കാട്ടുതീ പടർന്നു.
       ജീവിച്ചിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തീയതി സർക്കാർ നിർദ്ദേശിച്ചനാളുകൾക്ക് ശേഷമുള്ളതാണെന്ന് അടിവരയിട്ട് അയാളുടെ പേന നിന്നു.പിന്തള്ളപ്പെട്ടവരുടെ ചുവപ്പ് വൃത്തത്തിനുള്ളിൽ വാമനനും ചന്ദ്രിയും.ജീവിച്ചിരിക്കുന്നതിന് മതിയായ തെളിവില്ല.അപേക്ഷകൾ നിരസിക്കാനേ കഴിയു.അമ്മയുടെ വഴിക്ക് എല്ലാവരും നടക്കുന്നു.പട്ടിക പൂർത്തിയാക്കിയയച്ചു . ചുവരിലെ ചാരനെ നോക്കി,വന്യമായചിരി.വാതിലുകൾ പൂട്ടിയിറങ്ങുമ്പോൾ അകത്ത് ചില നിലവിളികൾ കേട്ടതായി തോന്നി.
         ബസു കാത്തുനിൽക്കുന്ന രാജിയും വാമനനും സംസാരിക്കുന്നു.അയാൾ ബൈക്കുനിർത്തി. രാജിയുടെ മുഖത്ത് ചിരിയില്ല.പെൻഷൻ തടയാനുള്ള കാരണം കണ്ടെത്തിയിട്ടുണ്ടാകുമെന്ന് അവൾ ഊഹിച്ചു.കുറ്റബോധവും ആശ്വസിപ്പിക്കാനുള്ള ചിന്തകളും അയാളുടെ തലയിൽ ചുറ്റിത്തിരിയുന്നതും അവളറിഞ്ഞു. റോഡുമുറിച്ചു വന്ന വാമനനെ ബൈക്കിന്റെ പിന്നിലിരുത്തി. ഒന്നുരണ്ട് തവണ അയാൾ രാജിയെ തിരിഞ്ഞു നോക്കി.യൂദാസിന്റെ പിന്നിൽ ക്രിസ്തുവിരിക്കുന്ന ചിത്രം മനസിൽ വരച്ചിട്ടു. വാമനന് ബലിയാകാൻ പോകുന്ന കുഞ്ഞാടിന്റെ ചിരി. 
       ചായ്പ്പിനോട് ചേർത്ത് വാമനന് ഇറങ്ങാൻ സൗകര്യത്തിന് അയാൾ ബൈക്കുനിർത്തി.മുളവടി അയാളെ തൊട്ടു.നനവുപടർന്ന ചീരച്ചുവപ്പിനോട് പതിവില്ലാതെ കൗതുകം.രണ്ട് കെട്ടുവാങ്ങി അഞ്ഞൂറ് കൊടുത്ത് ചന്ദ്രിയെ കടക്കാരിയാക്കി.വാമനന് ഒറ്റുകാരനെ തിരിച്ചറിഞ്ഞ ക്രിസ്തുവിന്റെ അലിവുള്ള ചിരി.ബൈക്കിന്റെ മുരൾച്ചയിലും അമ്മയോട് പറയാനുള്ള വാക്കുകൾ അയാൾ ഉള്ളിൽ കൂർപ്പിച്ചു.'ജീവിച്ചിരിക്കുന്നതിന് മതിയായ തെളിവില്ലാത്തതിനാൽ വാമനന്റെ പെൻഷൻ തടഞ്ഞിരിക്കുന്നു'.അമ്മ ചിരിക്കും,കണ്ണുകൾ തന്റെ മുന്നിൽ സാന്ദ്രമാകും..
         മുത്തച്ഛന്റെ ചാരുകസേരയിൽ മൂക്കിന്റെയറ്റത്തേക്കിറക്കിവച്ച വട്ടക്കണ്ണടയും ഭാഗവതവുമായി അമ്മയില്ല.കണ്ണിനും കണ്ണാടിക്കുമിടയിലെ നോട്ടമില്ല.മുൻവാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നു. സ്നേഹമുള്ള വിളികളോ ചിരിയോ തമ്മിൽ ശീലമില്ല.മൗനവും ഇരുട്ടും പുതച്ച വീട്.അയാൾ ഒരു തവണ 'അമ്മയെന്ന്' വിളിക്കാൻശ്രമിച്ചു. ശബ്ദം വറ്റിയ കിണർ.അടുക്കള വശത്തേക്ക് നടന്നു.പിൻ വാതിലും പൂട്ടിയിരിക്കുന്നു.അമ്മയുടെ മുറിയിലെ ജനാലവഴി ഒരു കറുത്ത പൂച്ച പുറത്തേക്ക് വന്ന് അയാളെ നോക്കി.മലത്തിന്റെ രൂക്ഷഗന്ധം. തുറിച്ച നോട്ടം. മഞ്ഞപ്പൂക്കളുള്ള സാരിവള്ളിയിൽ അമ്മ കായ്ച്ചു കിടക്കുന്നു.നിലത്ത് ഭാഗവതത്തിന്റെ അരികിൽ പൊട്ടിയകണ്ണട.
         രംഗബോധമില്ലാത്തൊരു ചിരി അയാളുടെ ചുണ്ടുവിട്ടിറങ്ങി നൃത്തംചെയ്‌തു.പെട്ടെന്നതിനെ ചവച്ചുതുപ്പിയിട്ട് നാലുപാടും നോക്കി.മതിലിലിരുന്ന കറുത്ത പൂച്ച ഞാനാരോടും പറയില്ലെന്ന് മുൻകാലുകൾ നക്കി.സംശയത്തോടെ അയാൾ അതിന്റെനേർക്ക് കൈയോങ്ങി. അമ്മയിലേക്കെത്താൻ അടഞ്ഞുപോയ ചില വാതിലുകൾ പൊളിക്കണം.ഒപ്പമാരെങ്കിലും വേണം. പക്ഷേ മതിലിനപ്പുറത്തേക്ക് നാളിതുവരെ അലസമായൊരു കണ്ണേറുപോലുമുണ്ടായിട്ടില്ല. 
        മുഖത്തെവിടെയൊ കോമാളിയായ ആ ചിരി പതുങ്ങിനിൽക്കുന്നുണ്ട്.കണ്ണുകൾ നനവ് പിൻവലിച്ചു.ചുണ്ടിന് വിതുമ്പലോ,ശബ്ദത്തിന് പതർച്ചയോയില്ല.അമ്മയോട് ഇവർക്കൊന്നും?. അയാൾക്ക് അത്ഭുതമായി.കറുത്ത പൂച്ച അയാളെ ചേർത്തുപ്പിടിച്ചു. ചെവിയിലെന്തോ പറഞ്ഞിട്ട് ചാരുകസേരയിൽ ഭാഗവതവുമായിരുന്നു.വിഷാദത്തിന്റെ പൂച്ചമുഖവുമായി അയാൾ നിരത്തിലേക്ക് നടന്നു.
        കുടിയിറക്കപ്പെടുന്ന സകലരെയും നയിച്ച് വാമനനും ചന്ദ്രിയും ഒരു ജാഥയായി വീട് ലക്ഷ്യമാക്കി വരുന്നുണ്ട്.അയാൾ കൂകിവിളിച്ചു.പൂച്ചക്കരച്ചിലിൽ ശബ്ദം വറ്റിയ കിണറുകൾ നിറഞ്ഞൊഴുകി. മതിലുകളിൽ അയൽവാസിമൂങ്ങകൾ വന്നിരുന്നു.വിവാഹവേഷത്തിലെ രാജിയെക്കാണുമ്പോൾ ഇവർക്കുമുന്നിൽ തന്റെ ചിരി പൊട്ടിയൊലിക്കുമോയെന്ന് അയാൾ ഭയപ്പെട്ടു..!!


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Sunday, 15 March 2020

ഏനാത്ത് കോക്ടെയിൽസ്‌..!!

ഏനാത്ത് കോക്ടെയിൽസ്‌*..!!
                   "പ്രണയം തലപൊക്കിടാതെയി-
                    ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്."
                                                      (കുമാരനാശാൻ-ചിന്താവിഷ്ടയായ സീത)
      "ഞാൻ ഏനാത്ത് പോണ്.എനിക്കിനി രഘുവിനൊപ്പം ജീവിക്കാൻ കഴിയില്ല " മുറ്റത്തു നിന്ന ജാനകി രണ്ടുവരികൾ പിറുപിറുക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ എട്ടുവർഷത്തിനിടയിൽ ഇത്ര ഭീകരമായൊരു മൗനമുണ്ടായിട്ടില്ല.അസൂയപ്പെടുത്തുന്ന ദാമ്പത്യമുണ്ടായിരുന്നു.ഇന്നലെമുതൽ ഉടുത്തിരുന്ന അതേ മുഷിഞ്ഞ സാരിയിൽ, ബാഗുകളുമായി ഒറ്റനിൽപ്പാണ്.അയൽക്കാരുടെ നാവിലേക്ക് ആ കാഴ്ച്ചയെത്തുന്നതിന് മുൻപ്, ഉറക്കം വിടാത്ത മകനെ പിൻസീറ്റിലേക്കു കിടത്തി ഏനാത്തിന് വിട്ടു.പതിവില്ലാതെ എന്നെ 'മുറിച്ചിട്ട്' അവൾ പിന്നിലാണ് കയറിയിരുന്നത്. എനിക്കൊപ്പമുള്ള ഇടത്തുവശത്തെ ഇരുപ്പ് മകനുപോലും വിട്ടുകൊടുക്കാറില്ല.യാത്രകളിലെ സംഗീതത്തിനും കുളിരിനും വേഗതയ്ക്കും 'ജാനകിയൻ ടച്ച്‌'വരുത്തും.അതില്ലാതെ മുന്നോട്ട് പോകാൻ കഴിയുന്നില്ല.ആ ഒഴിഞ്ഞ ഇരുപ്പിൽ കാഞ്ചനസീതയെ 'ഞാനുരുക്കി'വച്ചു. 
         ഇന്നലെ ഏനാത്തെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു.രാത്രിയാത്ര വേണ്ടെന്ന് പറഞ്ഞിട്ടും "പിറന്നാൾ സ്‌പെഷ്യൽ വേണ്ടേന്ന്" കാതിൽ രഹസ്യമായി പ്രലോഭിപ്പിച്ചത് അവളാണ്.പക്ഷേ വീട്ടിലെത്തിയപ്പോൾ തലവേദനയെന്നുപറഞ്ഞ് കേറിക്കിടന്നു.എന്റെ പിറന്നാൾ പ്രമാണിച്ച് ഗംഭീരസദ്യയും, ഉച്ചഉറക്കവും കഴിഞ്ഞാണ് പോന്നത്.ഒറ്റരാത്രി ഞങ്ങൾക്കിടയിൽ എന്തു രാമായണമാണുണ്ടായത്.?    
       പിൻകാഴ്ച്ചകളുടെ കണ്ണാടിയിൽ ജാനകിയുടെ മുനയുള്ളോരു നോട്ടം തറച്ചു നിൽക്കുന്നു. വേദനയോടെ ഞാനെന്നെ പറിച്ചെടുത്ത് നിരത്തിലേക്കിറക്കിവിട്ടു.ഏനാത്തിന് ഒന്നര മണിക്കൂർ യാത്രയുണ്ട്.തനിച്ചിരിക്കുമ്പോൾ എനിക്കുറക്കെ ചിന്തിക്കുന്ന ശീലമാണ്.അതെല്ലാം അവൾക്ക് കേട്ടാലോയെന്ന ഭയത്തിൽ പാട്ടിന്റെ ശബ്ദം കൂട്ടി വച്ചു.
         ദാമ്പത്യത്തിൽ പിഴച്ചത് അവൾക്കാണ്.ഫേസ്‌ബുക്ക് കവിയുമായുള്ള പ്രണയസംഭാഷണങ്ങൾ ഞാൻ അബദ്ധത്തിൽ കണ്ടിരുന്നു.ഞങ്ങൾക്കിടയിലെ ഏക രഹസ്യം അതു മാത്രമായിരുന്നു. പിന്നൊരിക്കൽ അവളാണ് അതൊക്കെ തുറന്നു പറഞ്ഞതും.കവി നല്ലൊരു തുകയും കുറച്ചു സ്വർണവുമായി മുങ്ങി.ഒരു ദിവസം അവർ വീട്ടിൽ വച്ച് കാണുകയും ചെയ്തു.അവളുടെ കുമ്പസാരം കേട്ട് എനിക്ക് ചിരി വന്നു.കവിയുടെ 'പ്രണയായണ'മെന്ന പുസ്തകം ഞാനിന്നും തുറന്നു നോക്കിയിട്ടില്ല.പിന്നീട്‌ അവൾ വാശിപോലെ ഫോണുപയോഗിക്കാതെയായി.വിവാഹത്തിന് ശേഷം ഒന്നരക്കൊല്ലമേ ഞങ്ങൾക്കൊപ്പം എന്റെ തളളയുണ്ടായിരുന്നുള്ളൂ.അടുക്കള വിട്ടാൽ അവർ മരുമകളുടെ മുടി വളർത്താൻ പറമ്പുകളിൽ കൈയൂന്നിയും,നീലാമരിയും തിരഞ്ഞുനടക്കും.ഈ പതിമൂന്നിന് തള്ളയുടെ ഓർമ്മയായിരുന്നു.അന്നും അവൾ കരഞ്ഞു.അവൾ വിളിക്കുന്നത് കേട്ടാണ് ഞാനവരെ 'അമ്മയെന്ന്'ശീലിച്ചത്.അവളുടെ ഡിസൈനിൽ എന്റെ വീട് പുതുക്കിപ്പണിയാനുള്ള തുക അമ്മാവന്റെ വകയായിരുന്നു.വീടിനോട് ചേർന്ന അരയേക്കറിന്റെ ഭൂവുടമയായാതിന് മൂലധനം അവളുടെ ആഭരണങ്ങളായിരുന്നു.എന്നിട്ടും ഈ 'ഇറക്കിവിടലി'ന്റെ കാരണം പിടികിട്ടുന്നില്ല.
      ഏനാത്തെ വീട് ആ വരവ് കാത്തു നിന്നതായിത്തോന്നി.അവൾ കയറിയതിന്റെ പിന്നാലെ മകനുമായിച്ചെന്ന എന്നെ അമ്മായി വാതിലിൽ തടഞ്ഞു."ഒരു കാര്യത്തിലും തർക്കമില്ല.മകന്റെ അവകാശത്തിൽ രഘുവരനെന്തു തീരുമാനിച്ചാലും ഞങ്ങൾക്ക് സമ്മതം" കഴിഞ്ഞ കാലങ്ങളിൽ ചിത്രത്തിൽ വരാത്ത അവർക്ക് അത്രയുമുറക്കെ സംസാരിക്കാൻ കഴിയുമെന്ന് എനിക്കിന്നാണ് മനസിലായത്.മകനെ അവിടെ നിർത്തി ഞാൻ മടങ്ങി.അവന്റെ ചുണ്ടിൽ കരച്ചിലെത്തിയെന്ന് കവിളിലെ മറുക് പറയുന്നുണ്ടായിരുന്നു.വിങ്ങലിന്റെ കൂട്ടുപിടിച്ച്  ഉള്ളിലേക്ക് വലിയുന്ന അതേ മറുക് എനിക്കുമുണ്ട്.വീടെന്നെപ്പിടിച്ചു തള്ളിയോ? പൂന്തോട്ടത്തിലെ പടികളിലെനിക്ക് കാൽവഴുതി.
      ഏനാത്തെ പാലമെത്തിയപ്പോൾ ബ്രഹ്മൻസാറിനെക്കണ്ടു.മിഥിലാപുരിയിലേക്കുള്ള യാത്രയാണ്. മുറുക്കിയതും മൂലക്കുരുവും തീർത്ത കറയുടെ ഭൂപടങ്ങൾ മുണ്ടിലും ഉടുപ്പിലുമുണ്ട്. എന്നുമിതേനേരത്ത് ആ ബാറിന്റെ മുന്നിൽ നിന്ന് സകലരോടും കൈനീട്ടും.വിരമിച്ചൊരു അദ്ധ്യാപകനെന്ന ചിന്തകളൊന്നും അയാൾ 'തൊട്ടുനക്കിയിട്ടില്ല'.ശിഷ്യന്മാരോട് 'ഒരു പെഗ്ദക്ഷിണ' പലവട്ടം വാങ്ങി.ഇരകളായവരുടെ പരാതിയിൽ അവിടെ 'യാചക നിരോധിതമേഖല' ബോർഡും വന്നു.അയ്യായിരവും *എം എച്ചിന്റെ ഒരു കുപ്പിയും കമ്മീഷനായിവാങ്ങി കലിയുഗത്തിലെ ജാനകി-രഘുവര പരിണയത്തിന് 'മദ്യ'സ്ഥനായ 'ബ്രഹ്മചാരി'യാണയാൾ.ഞാൻ കാറു നിർത്തി.സാറ് ഉള്ളിൽ കയറിയിരുന്നു."മിഥിലയിലേക്ക് വിട്"ചാരിക്കിടന്ന് ഒറ്റവരി.എന്റെ ജീവിതം മാറ്റിയെഴുതിയ  മിഥിലാപുരി ഫൈവ് സ്റ്റാറിലേക്ക്‌ വളർന്നു.പരിചിതമായ ഒറ്റമുഖമില്ല.ശീതീകരിച്ച നൂറ്റിയേഴിലെ മങ്ങിയവെളിച്ചത്തിൽ ഞങ്ങളിരുന്നു.
        ഇങ്ങനെപോയാൽ ഞാനും ബ്രഹ്മൻസാറും ഏനാത്തിലെ ആ ബാറും തമ്മിലുള്ള പൂർവ്വകഥകൾ നിനക്കു പിടികിട്ടില്ല.കാര്യങ്ങൾ അല്പംകൂടെ വിശദമായിപ്പറയാം.തിരക്കൊന്നുമില്ലല്ലോ.?
        രണ്ടായിരത്തിന്റെ തുടക്കത്തിൽ,ഏനാത്ത് ബി.എഡിന് ചേർന്നതോടെയാണ് സകലതിന്റെയും തുടക്കം.നമ്മുടെ പാർത്ഥൻസാറിന്റെ നളന്ദയിൽ ബി.എ മലയാളവും കഴിഞ്ഞ് നിക്കുമ്പോഴാണ് ചടയമംഗലത്ത് നിന്റെ കല്യാണത്തിന് പങ്കെടുക്കുന്നത്.സ്വർണത്തിൽ കുളിച്ച നിന്റെ പെണ്ണും, മണ്ഡപത്തിന്റെ പുറത്ത് അലങ്കരിച്ചിട്ടിരിന്ന മാരുതിയും, ബ്രോക്കർ പൊന്നുമണിയുടെ വിവരണവും കേട്ട്, വിവാഹ കമ്പോളത്തിലെ സാറന്മാരുടെ വിലയിൽ കണ്ണുതള്ളി നിന്ന എന്റെ തലയിലേക്ക് ബി.എഡ് മോഹം ഇരച്ചുകയറുകയായിരുന്നു.നിന്നെപ്പോലെ സാറാകണം, പെണ്ണുകെട്ടണം ഇതൊക്കെ സ്വന്തമാക്കണം.  
         പറങ്കിമാവും ആഞ്ഞിലിയും വിറ്റുകിട്ടിയ പതിനാലായിരവും, പുത്തനൊരു ടാപ്പിംഗ് കത്തിയുമായാണ് ഏനാത്ത് ഞാൻ ബസിറങ്ങിയത്‌.അഡ്മിഷന് പതിമൂവായിരം പുകഞ്ഞു. മൂന്നുമാസത്തെ മുൻകൂർ തുകയിൽ മുട്ടി വാടകമുറികളടഞ്ഞു.ഒപ്പം പഠിക്കുന്നവന്റെ മുറിയിൽ തൽക്കാലം ഒരു തലയിണ കിട്ടി.ആ വീട്ടുടയനായ തോമാച്ചായന്റെ മുന്നൂറ്റിയിരുപത് റബ്ബറുവെട്ടി പാലെടുത്ത് കൊടുക്കാമെന്നേറ്റു.ചെലവുകൾ പിന്നെയും ബാക്കി.അണ്ടിക്കമ്പനിയിൽ ആഴ്ച്ചയിൽ ആകെ രണ്ടു പണിയുള്ള തള്ളയോട് ചോദിച്ചാലെന്തോന്ന് കിട്ടാൻ? അവർക്ക് വലിവിനുള്ള മരുന്നിന് ഞാനെന്തേലും കൊടുത്തേ പറ്റു.തോമാച്ചായൻ വഴിയാണ് ബാറിലെ മാനേജരെ മുട്ടിയത്‌.മിഥിലാപുരിയിൽ ആദ്യ പാർട്ട് ടൈം തൊഴിലാളി നിയമിതനായി.ബി.എന്നൊക്കെ കേട്ടപ്പോൾ മാനേജർ എന്നെപ്പിടിച്ച് ബില്ലിംഗ് സെക്ഷനിലിരുത്തി.നമ്മുടെ നളന്ദയിൽപ്പോലും അക്കാലത്ത് കമ്പ്യൂട്ടർ വന്നിട്ടില്ല.ബാറിലേക്കുള്ള ലിക്വർ ഓർഡർ ടിക്കറ്റ്, എല്ലോട്ടിയെന്നും, അടുക്കളയിലേക്കുള്ള കിച്ചൻ ഓർഡർ ടിക്കറ്റ്‌ കെയോട്ടിയെന്നും.കുടിയന്മാരുടെ കിടിലൻ പേരുകൾ കേട്ട് റമ്മോ, ബ്രാൻറിയോ തിരിച്ചറിയാത്ത ഞാൻ പല അളവുകളിൽ എല്ലോട്ടിയടിച്ചു കാശ് വാങ്ങണം.വെയിറ്റർമാർക്ക് ടേബിൾ തിരിച്ച് എല്ലോട്ടി കെയോട്ടി ഓർഡറുകൾ വേറെ.. 
          കുടിയന്മാരും വെയിറ്റർമാരും ഒരുപോലെ വലഞ്ഞു.ബില്ലടിക്കാനിരിന്നത് ഇരുമ്പിന്റെ  കൂട്ടിലായതുകൊണ്ട് പലപ്പോഴും തല്ല് കിട്ടിയില്ല.കണക്കുകൂട്ടലുകളും പിഴച്ചു.ഒപ്പമിരുന്നവൻ അവസരം മുതലാക്കി.കളക്ഷൻ എണ്ണുമ്പോൾ അങ്ങോട്ട് കാശുവയ്‌ക്കേണ്ട ഗതിയായി.അഞ്ചു മുതൽ പതിനൊന്നര വരെ നിന്നാൽ ആകെ ഇരുന്നൂറ്റമ്പത് രൂപ.ക്യാഷ് കൗണ്ടറിലെ 'ഷോട്ട്' നികത്തിയാൽ പണിയെടുത്തത് പാഴ്.എന്റെ ദുരവസ്ഥ കണ്ട മാനേജർ ബാർ കൗണ്ടറിൽ കയറ്റി നിർത്തി.എല്ലോട്ടികൾ ക്രമമനുസരിച്ച് നീട്ടി വായിക്കുക.അവ കമ്പിയിൽ കോർത്തുവയ്ക്കുക. പുതിയ കുപ്പികൾ പൊട്ടിക്കാൻ സഹായിക്കുക.ഇനി ബാർമാന് ക്ഷീണം തോന്നിയാൽ ഒഴിക്കുക. കുടിക്കാത്ത,*പെഗ് മെഷർ ചരിച്ച് അളവിൽ കുറയ്ക്കാത്ത 'പാർട്ട് ടൈമിനെ' കുടിയൻമാർക്കും പ്രിയപ്പെട്ടു.പക്ഷെ ബി.എഡ് സാറന്മാരിൽ ചിലർക്ക് നിൽപ്പനടി മുടങ്ങി.മുറികളിലിരുന്ന് വെയിറ്റർമാരോട്  കടുപ്പത്തിൽ ഉത്തരവിട്ടു,ടിപ്പും കൊടുത്തു.
          തിരക്കില്ലാത്ത കൗണ്ടറിൽ വിരലുകൾക്കിടയിൽ നാലായി മടക്കിയ എല്ലോട്ടിയുമായി കാത്തുനിൽക്കുന്ന ബ്രഹ്മൻസാറിനോട് ഞാൻ കൈനീട്ടി.അയാളൊന്ന് ചിരിച്ചു. ബാർമാന്റെ നോട്ടമെന്നെ തടഞ്ഞു.പിന്നെയും ആളുകൾ വന്നുപോയിട്ടാണ് ബാർമാന്റെനേർക്ക് ബ്രഹ്മൻസാർ എല്ലോട്ടി നീട്ടിയത്.വായിച്ചുനോക്കാതെ അയാളത് കമ്പിയിൽ കോർത്തിട്ടു. പെഗ്മെഷർ വയ്ക്കുന്ന പാത്രത്തിൽ വീണിരുന്ന 'മദ്യങ്ങൾ' ഒരു ഗ്ലാസ്സിലേക്കൊഴിച്ച്  സോഡയുമായി ബ്രഹ്മൻസാറിന്റെ മുന്നിൽ വച്ചു.ഞാൻ ആ എല്ലോട്ടി മറിച്ചു നോക്കി.കല്യാണി ബിയർ,നൂറ്റിയമ്പത് രൂപ. വൃത്താകൃതിയുള്ള ആ വലിയ പാത്രത്തിലേക്ക് കുടിയന്മാരുടെ കണ്ണു വെട്ടിച്ചിറക്കുന്ന രുചികളിലൂടെ നൂറ്റിയമ്പത് സമ്പാദിക്കുന്ന വിദ്യ.ബ്രഹ്മൻസാറിന്റെ ചിരി ബാർമാന്റെ മുഖത്തും പടർന്നു.അമ്പട കച്ചവടക്കാരേയെന്ന് ഞാനും ചിരിച്ചു.പെഗ്മെഷറിന്റെ അരികിലൂടെ റമ്മും, ജിന്നും വിസ്കിയും വോഡ്കയും കുടിയന്മാരുടെ കണ്ണുവെട്ടിച്ച് പാത്രത്തിലേക്ക് വീഴ്ത്താൻ ഞാനും പഠിച്ചു. ബ്രഹ്മൻസാറിന്റെ എല്ലോട്ടി വാങ്ങി പാത്രത്തിൽ വീഴ്ത്തിയ വിവിധ രുചികൾ പകർന്നുകൊടുത്തു. പുഴുങ്ങിയ മുട്ട നൂലുകൊണ്ട് നാലായിക്കീറി കുരുമുളക് പൊടി വിതറി.'ബ്രഹ്‌മകല്യാണി'യെ  നൂറ്റമ്പതുകളാക്കുന്ന കോക്ടെയിൽ ഗൂഢാലോചനയിൽ ഞാനും കണ്ണിയായി. 
         അയ്യായിരവും എം.എച്ചിന്റെ ഫുള്ളും വാങ്ങി ഞങ്ങളുടെ കല്യാണം നടത്തിയതെന്നു പറയുമ്പോൾ ബ്രഹ്മൻസാറിനെയൊരു ദല്ലാളയി കാണരുത്.ഏനാത്ത് സ്‌കൂളിൽ സീനിയർ മലയാളം സാറാണ് കക്ഷി. *'ടീച്ചിംഗ് പ്രാക്ടീസ് 'തുടങ്ങിയ കാലത്താണ് ഞാനതിന്റെ 'ഗുണങ്ങള'നുഭവിച്ചത്. വെറുമൊരു പിരീഡു ചോദിച്ച എനിക്ക് മൂന്ന് ഡിവിഷനുകളിലെ ടൈംടേബിളും തന്നിട്ട് ഒറ്റപ്പോക്ക്. മിക്കവാറും ഒഴിഞ്ഞു കിടന്നിരുന്ന അയാളുടെ ക്ലാസുകളെ മറ്റുള്ളവർ ബഹളമെന്നും, സാറ് 'ഭാഷാവികസന'മെന്നുമാണ് വിലയിരുത്തിയിരുന്നത്.അപ്രന്റീസ്‌ പണിക്ക് ആളെക്കിട്ടിയതോടെ എല്ലാവരും ഹാപ്പി.കോക്ടെയിൽ പാർട്ടിക്ക് വരുന്ന സാറ് അതതു ദിവസത്തെ പാഠ്യഭാഗങ്ങൾ വിലയിരുത്തും, *ടീച്ചിംഗ് മാനുവൽ ഒപ്പിടും.ബാറിലെ സകലരും ആദരവോടെ നോക്കും.
       ആളൊഴിഞ്ഞ കൗണ്ടറിലിരുന്ന് റെക്കോഡുബുക്കെഴുതിയതിന് മുതലാളി 'പ്രമോഷൻ' തന്ന് റിസ്‌പ്ഷനിൽ കൊണ്ടിരുത്തി.കല്യാണിയുടെ പങ്ക് നഷ്ടമാണെങ്കിലും ക്ളൈമാക്സിലേക്ക് കടന്ന ബി.എഡിന് ആ മാറ്റം ആവശ്യമായിരുന്നു.ബ്രഹ്മൻസാർ ലഹരിയോടെ പഠനപദ്ധതി ചർച്ച ചെയ്യും. വിളക്കൊരുക്കുക, ഏമാന്മാർക്ക് സന്തോഷത്തിന്റെ കവറുകൾ, കൈമാറുക.മുറികൾ വാടകയ്ക്ക്  ക്രമീകരിക്കുക.ഫോണുകൾ അത്യാവശ്യമെങ്കിൽ മുതലാളിക്ക് കണക്റ്റ് ചെയ്യുക.ബാക്കി സമയം വായന എഴുത്ത്.കോഴ്‌സ് പൂർത്തിയാക്കിയ ദിവസം മുതലാളിയുടെ മുറിയിലേക്ക് ചെന്നു.അവിടെ വലിയ സ്‌ക്രീനിലെ ചതുരങ്ങളിൽ ബാറിന്റെ രഹസ്യദൃശ്യങ്ങളുടെ കോക്ടെയിൽ.എല്ലോട്ടിയുമായി ക്ഷമയോടെ കാത്തുനിൽക്കുന്ന ബ്രഹ്മൻസാർ,ബില്ലിന്റെ ഇരുമ്പുകൂട്, കരിന്തിരിയിൽ റിസ്‌പ്ഷൻ.
"ഇനി ഈ വഴിക്കൊക്കെ വരുമോ?" മുതലാളിയുടെ മുഖത്ത്‌ ചിരി.
"ഉം"
"വരരുത്." പിന്നൊന്നും സംസാരിച്ചില്ല.അന്നു തന്നെ നാട്ടിലേക്ക് പോന്നു.ആരോടും യാത്ര പറഞ്ഞില്ല. പക്ഷെ 'പാർട്ട് ടൈം 'വൈകുന്നതിന്റെ കാര്യം ചിലർ മാനേജരോട് തിരക്കി.ഒരു വാക്കും പറയാതെ പോന്നതിന് ബാർമാൻ ഫോണുവഴി തന്തയ്ക്ക് വിളിച്ചു.
          നമ്മളിങ്ങനെ ഗുണമില്ലാത്തതൊക്കെ പറഞ്ഞിരുന്നാൽ ശാരിയാവില്ല.ബി.എഡ് കഴിഞ്ഞിറങ്ങിയ കാലത്താണ് ബ്രഹ്മൻസാറും സർവീസിൽ നിന്ന് പിരിഞ്ഞത്.സാറിന് പെണ്ണും പെടക്കോഴിയുമില്ലല്ലോ പിരിയാൻ നേരത്ത് കിട്ടിയതു മുഴുവൻ ബാങ്കിലിട്ട് മരണംവരെ കുടിക്കാൻ തീരുമാനിച്ചു.അതും അവിടെ നിക്കട്ടെ അതുമല്ലല്ലോ നമ്മുടെ വിഷയം..                  
       അദ്ധ്യാപകപരീക്ഷയിൽ റാങ്ക് കിട്ടിയതിലും കൗതുകമായിരുന്നു നിയമന ഉത്തരവിലെ ഏനാത്ത് സ്‌കൂളിന്റെ പേര്.ആദ്യത്തെ ഒപ്പിടാൻ തുടങ്ങുമ്പോൾ ബ്രഹ്മൻസാർ കയറി വന്നു.അയാളൊന്നും മിണ്ടിയില്ല, തലകുനിച്ചിറങ്ങിപ്പോയി.നാലുമണിക്ക് ഗേറ്റിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ഓട്ടോയിലെന്നെ മിഥിലയിൽക്കൊണ്ടിരുത്തി.എം എച്ചിന്റെ ഫുള്ളും വാങ്ങിപ്പിച്ചു. കുപ്പിപകുതിയായപ്പോൾ ജീവിതം മാറ്റിമറിച്ച ഓഫർ പറഞ്ഞു.പണ്ടു ഞാൻ സ്വപ്നം കണ്ടതുപോലെ കാറും സ്വർണവും കാശും, സുന്ദരിയായ പെണ്ണും.എന്റെ ഭാഗത്തോ ? സർക്കാറിന്റെ തണൽ പദ്ധതിയിലെ ഇരുമുറിവീടും, കശുവണ്ടിക്കറപറ്റിയ തള്ളയും.ഗംഭീര കല്യാണമായിരുന്നു, ചെലവുമുഴുവൻ അവളുടെ വീട്ടുകാർ.സത്യം പറയാല്ലോ ഞാനും തള്ളയും അതുവരെക്കഴിച്ച ഏറ്റവും വലിയസദ്യ അതാണ്.കല്യാണത്തിന് വാങ്ങിയ സാരികണ്ട് അവര് കരഞ്ഞുപോയി. അതൊന്നുമല്ല പറയാൻ വന്നത്. ഈ ബ്രഹ്മൻസാറിന്റെ സ്വന്തം സഹോദരിയുടെ മകളാണ് ജാനകി. അതും പോട്ടെ കല്യാണ ദിവസം ആ പരിസരത്ത് പോലും അയാൾ വന്നില്ല.പക്ഷെ ബാറില് ലഡു വിതരണം നടത്തി.
       എടാ, എനിക്കൊരു വിലാസമായതിനു പിന്നിൽ ജാനകിയാ.ഒള്ളത് പറയാല്ലോ അവളില്ലെങ്കിൽ രഘുവരൻ വട്ടപ്പൂജ്യാ.ഇതാരോടെങ്കിലുമൊന്ന് പറയണമെന്ന് ചിന്തിച്ചപ്പോഴാണ് ബ്രഹ്മൻസാർ വന്നുപെട്ടത്.സംസാരിക്കാമെന്ന് സമ്മതിച്ച് എന്നെക്കൊണ്ട് മിഥിലയിൽ മുറിയെടുപ്പിച്ചു. കുപ്പിയും വാങ്ങി ബോധംകെട്ട് കിടപ്പുണ്ട്.നീയൊന്ന് ചിന്തിച്ചു നോക്കെടാ.അന്നെന്തായിരിക്കും സംഭവിച്ചത്.?
         അവളുടെ പറമ്പ് പാട്ടത്തിനുകൊടുത്ത ആഴ്‌ച്ചയാണ് ഏനാത്തുച്ചെന്നത്.ഞങ്ങളുടെ ഓരോ വരവും അമ്മായി ആഘോഷമാക്കും.ഊണും കഴിഞ്ഞിരിക്കുമ്പോൾ അമ്മായിയപ്പൻ അവളെ പാട്ടത്തുകയേല്പിച്ചു.അവളതിൽ കുറച്ച് മാറ്റിയിട്ട് ബാക്കിയെല്ലാം എന്റെ മടിയിലേക്ക് വച്ചു. തിരികെപ്പോരാൻ ഒരുങ്ങുമ്പോൾ അവളാണ് പുതിയ കാറിന്റെ കാര്യം പറഞ്ഞത്.രണ്ട് ദിവസം മുൻപാണ് ഞാൻ പത്രത്തിൽ കാറിന്റെ പരസ്യവും നോക്കിയിരുന്നത്.ബാറിന്റെ മുന്നിലെ തിരക്കിൽ അല്പം വേഗത കുറഞ്ഞപ്പോൾ മിഥിലയിലെ മുറികളിലേക്ക് അവൾ കണ്ണെടുക്കാതെയിരുന്നത് കണ്ടു.അതിൽപ്പിടിച്ചാണ് ഞാനെന്റെ ബാർ ജീവിതം തുറന്നു വിട്ടത്.ഞാനിങ്ങനെ കഥകൾ പറയുന്ന ദിവസം അവൾക്ക് വാത്സല്യം നിറഞ്ഞ ആവേശമാണ്.ആ കഥയിൽ എനിക്ക് കിട്ടാതെപോയ എന്തെങ്കിലും സാധനം പിന്നീട് സമ്മാനമായിത്തരും.ഇതിപ്പോൾ എന്റെ ജന്മദിവസവും, അവളുടെ കൈയിൽ നല്ലൊരു തുകയും.അതൊക്കെയായിരുന്നു ബാർക്കഥയുടെ ലക്ഷ്യവും.എന്നിട്ടിപ്പോൾ.? 
        നീയിതൊന്ന് കാര്യമായി കേൾക്കണം.അന്ന് ഞങ്ങൾ മടങ്ങിവരുമ്പോൾ അവളോടും, ഇന്ന് ബ്രഹ്മൻസാറിനോടും പറഞ്ഞ കഥകൾ ഞാൻ പറയാം.ഈ പ്രശ്നോത്തരിക്ക് കൃത്യമായിട്ടുത്തരം  തരാൻ കഴിയുമെന്നാണ് എന്റെ ചിന്ത.നിന്നോടല്ലാതെ മറ്റാരോടാണ് ഞാനിതൊക്കെപ്പറയുക..?
       പട്ടാഴിയമ്പലത്തിലെ *ചന്ദനക്കുടമായിരുന്നു.പാഴ്‌സലും കിച്ചണും മെയിൻ ബാറും ചേർത്ത് ഏതാണ്ട് പത്തുലക്ഷത്തിന്റെ കച്ചവടമെങ്കിലും നടക്കും.നല്ല തിരക്കല്ലേ ? ഞാനും കൗണ്ടറിൽ നിന്നു.റമ്മിലും ബ്രാണ്ടിയിലും വേറെ രണ്ടു പേരും, വിസ്കി വോഡ്ക ജിന്ന് വിലകൂടിയാതൊക്കെ ഞാൻ, അതാകുമ്പോൾ നില്പനടിക്കാരുടെ തിരക്കൊഴിവാകും.
      നമ്മടെ തോമാച്ചായൻ *ബെക്കാർഡിയുടെ ഒരു ഫുള്ളും എല്ലോട്ടിയാക്കി രാവിലെ മുതൽ തുടങ്ങി.പൂത്തകാശുണ്ടെങ്കിലും അയാൾ ടേബിളിൽ ചെന്നിരിക്കില്ല.വരും 'ഒന്നൊഴിയെടാന്നു' പറയും, സോഡയില്ലാതെ ഒറ്റ കമത്ത്.അതിയാന്റെ മോനും ഭാര്യയും കാറപകടത്തിൽ തീർന്നതോടെ കുടിയിത്തിരി കൂടിയിട്ടുണ്ട്.ഉച്ചവരെ നാലു പെഗ് കഴിഞ്ഞു.അതിനിടയിൽ നീലക്കണ്ണുള്ള ഒരു സുന്ദരൻ ചെക്കൻ എല്ലോട്ടി നീട്ടി.*സിഗ്നേച്ചറിന്റെ മൂന്ന് പെഗ്.തീവിലയാണ്.രണ്ട് ദിവസമായിട്ട് സ്യൂട്ട് റൂമെടുത്ത് തീറ്റയും കുടിയും.ബാംഗ്ളൂരിലെ വിലാസമാണ് തന്നത്‌.ഭയങ്കര ജാഡയും.എനിക്ക് കൈ വിറച്ചു.ഒന്നു രണ്ട് തുള്ളി പ്ളേറ്റിലും വീണു.വിസ്കി വാങ്ങുന്നവർക്കുള്ള വറുത്ത കടല കൊടുത്തിട്ടും മൈൻഡില്ല.ഒരു ഐസ് ക്യൂബുമിട്ട് ടേബിൾ ചെന്നിരുന്നു.പിന്നെയും വന്നപ്പോൾ ഞാനിത്തിരി വൈകിപ്പിച്ചു.നാലഞ്ച് തുള്ളി മനഃപൂർവം പ്ളേറ്റിൽ വീഴ്‌ത്തി.അവനെന്റ തള്ളയ്ക്ക് പറഞ്ഞിട്ട് വിസ്കി മുഖത്തൊഴിച്ചു. ഒരു കൂസലുമില്ലാതെ അടുത്ത പെഗും ചോദിച്ചു.കണ്ണാകെനീറി നാലഞ്ചുതുള്ളി വായിലുമായി.
       ബാറിക്കേറി ഇമ്മാതിരി പണി കാണിച്ചാൽ അതൊക്കെ കൈകാര്യം ചെയ്യാനുള്ള സെറ്റപ്പുണ്ട്. ഇവിടെ അതിന്റെ ഫുൾ ചാർജ്ജ് പൈലിക്കായിരുന്നു.എന്റെ നിൽപ്പും ചെക്കന്റെ ഷോയും കണ്ട് പൈലി അവനെയും പൊക്കി ഇടിമുറിയുടെ ഭാഗത്തേക്ക് പോയി.അരമണിക്കൂർ കഴിഞ്ഞ് ചോരയിൽ കുളിച്ച ചെക്കൻ ഇഴഞ്ഞിഴഞ്ഞ് പുറത്തേക്കുവന്നു.പിന്നാലെ ആംബുലൻസിന്റെ ശബ്ദവും കേട്ടു.ആ ചെക്കന്റെ സിഗ്നേച്ചർ ഒരു തുള്ളികളയാതെ ഞാൻ പൈലിക്കൊഴിച്ചു. തോമാച്ചായൻ വന്ന് ആറാമത്തെ പെഗും കമഴ്ത്തി.
         മൂന്നരയ്ക്ക് ബ്രഹ്മൻസാറു വന്നപ്പോഴാണ് 'മരണ ബെറ്റിന്റെ' കാര്യമറിയുന്നത്.ഷെയറിട്ടു വാങ്ങിയ റമ്മിന്റെ കുപ്പി ഒറ്റകമഴ്‌ത്തിന് തീർക്കണം.ആ വഴിക്ക് ഒരുത്തൻ തീർന്നെന്നും, പൈലി ആ ബോഡി വലിച്ചങ്ങ് പുറത്തിട്ടെന്നും കേട്ടു.ചത്തവൻ ബ്രഹ്‌മൻസാറിന്റെ ബന്ധുവാണ്.അവന്റെ കല്യാണം കഴിഞ്ഞിട്ട് വെറും നാലു ദിവസം.ഞാനന്ന് സാറിനെക്കൊണ്ട് എല്ലോട്ടിയടിപ്പിച്ചില്ല. ചന്ദനക്കുടം പ്രമാണിച്ച് എല്ലാ സ്റ്റാഫിനും മുതലാളി വക രണ്ടു പെഗ് ഓഫറുണ്ട്. കുറേക്കാലമായി 'നീയെന്നാടാ എനിക്കൊരു പെഗ്‌ വാങ്ങിതരുന്നത് ?'സാറിന്റെ ചോദ്യമിങ്ങനെ നിൽക്കുന്നുണ്ട്. വഴിയിൽ കിടന്നത് ഗണപതിക്ക്.രണ്ട് ബെക്കാർഡി ഒഴിച്ചുകൊടുത്തു.അതിന്റെ ആവേശത്തിൽ അയാൾ കൗണ്ടറിൽ കേറിവന്നെന്നെ ഉമ്മ വച്ചുകളഞ്ഞു.കണ്ണും തുടച്ച് പുറത്തേക്ക് പോയി.
        തോമാച്ചായൻ എട്ടാമത്തെ പെഗ് കമഴ്ത്തുമ്പോഴാണ് അടുത്ത അടി പൊട്ടിയത്.പൊട്ടിച്ചു പിടിച്ച ബിയർ കുപ്പികളുമായിനിന്ന കുളക്കട പയ്യന്മാരുടെ പത്മവ്യൂഹത്തിൽപ്പെട്ട പൈലി. പാഞ്ഞുവരുന്ന ചുവപ്പ് കോട്ടിട്ട വെയിറ്റർ ഗ്യാങ്.ഞങ്ങൾ ബാർ കൗണ്ടറിന്റെ ഷട്ടർ വലിച്ചിട്ടു.അടി തുടങ്ങിയാൽ അതാണ് പതിവ്.കുളക്കട ടീമിനെ എനിക്കറിയാം.ഞാൻ താമസിക്കുന്ന കവലയിലെ പിള്ളേരാണ്.ബാറിൽ ജോലി ചെയ്യുന്ന ബി.എഡുകാരനോട് ചിലർക്ക് കൗതുകവും അസൂയയുമുണ്ടെന്ന് പറയാം.പോലീസു വന്ന് കാര്യങ്ങളൊതുക്കിയപ്പോഴാണ് കുളക്കട പയ്യന്മാരുടെ 'പൈലി ടാർജറ്റും' കഴിഞ്ഞ ചന്ദനക്കുടത്തിന്റെ കണക്കുമുള്ള കഥകളുടെ ചുരുളഴിയുന്നത്.കുളക്കട പിള്ളേർക്ക് കാര്യമായി കിട്ടിയിട്ടുണ്ട്.ബിയർ ബോട്ടിലിന്റെ പുറത്ത് കമഴ്ന്നു കിടന്ന പൈലിയെ കമ്പനി വക ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റി.മുതലാളി ടെൻഷനോടെ അങ്ങോട്ട് പോയി. 
       ഷാപ്പു നടത്തിയിരുന്ന കാലത്തും മുതലാളിയുടേ നിഴലായി പൈലിയുണ്ട്.കിണറാഴമുള്ള ടാങ്കിൽ തുണിയില്ലാതെയിറങ്ങി സ്പിരിറ്റ് കലക്കിയതും, കുടിച്ചവർക്ക് കണ്ണും ജീവനും പോയപ്പോൾ പകരക്കാരനായി ജയിലിൽ കിടന്നതും,പർച്ചേസിനുള്ള തുകകൾ വിജിലൻസ്‌ വന്നപ്പോൾ തലയിണയിൽ ഒളിപ്പിച്ചതും,വിശ്വവിഖ്യാത അടികളും ചേർത്ത് ഓരോ സ്റ്റാഫിനോടും പൈലി പറയാറുണ്ട്‌.മൂന്ന് പെഗ് കഴിഞ്ഞാൽ കുടുക്കഴിഞ്ഞ ഉടുപ്പ് മാറ്റി നെഞ്ചുപിളർന്ന ഹനുമാനെപ്പോലെ മാസ് ഡയലോഗുണ്ട് 'തലൈവർ ഇങ്കെ താണ്ടാ'.പൈലിയുടെ പോസ്റ്റാണ് രസം.ചീഫ് സെക്യുരിറ്റി ഓഫീസർ.ശമ്പളത്തിന് ഒപ്പിടുമ്പോൾ ഞാനാ കോളത്തിലേക്ക് പാളിനോക്കും.കാൽ ലക്ഷം രൂപ.
         പത്താമത്തെ പെഗ്ഗിന്  "ഇനി മതിയെന്ന്" ഞാൻ തോമാച്ചായനെ തടഞ്ഞു. ചിരിച്ചിട്ട് എന്റെ കവിളിൽ തൊട്ടു."നിർത്തി മോനേന്നു" പറഞ്ഞിറങ്ങിപ്പോയി.രണ്ട് പെഗ് ബ്രഹ്മൻസാറിന് മാറ്റിവച്ചു. ഇനി അയാള് വന്നില്ലെങ്കിൽ കാശാക്കാനും പ്ലാനിട്ടു." കുളക്കടയിലെ പിള്ളേരിളകി നിൽപ്പാണ്. നീ സൂക്ഷിക്കണം "ബ്രഹ്മൻസാറൊരു സൂചന തന്നു. ആ വഴി പോകാനുള്ളത് ഞാൻ മാത്രം. പോകാതിരിക്കാനും കഴിയില്ല.അടുത്ത ദിവസം വൈവയാണ്.എഴുതി തീർക്കാൻ ഒരുപാട് ബാക്കി. ഇറങ്ങിയപ്പോൾ അടുക്കളയിൽച്ചെന്ന് പൊറോട്ടയും ഇത്തിരി ഇറച്ചിക്കറിയുമെടുത്തു. തോമാച്ചായന്റെ മോനുപയോഗിച്ചിരുന്ന സൈക്കിളിലാണ് യാത്ര.ഏനാത്തെ പാലമെത്തിയപ്പോൾ 'കുളക്കട പിള്ളേർ' തടഞ്ഞു.കാരിയറിൽ ധൈര്യത്തിന് വച്ചിരുന്ന സോഡാക്കുപ്പി വീണുരുണ്ടു. പൈലിക്ക് പകരമുള്ളത് കിട്ടുമെന്നുറപ്പായി.ഹാൻഡിലിൽ തൂക്കിയിട്ടിരുന്ന പൊറോട്ടയും കറിയും ഒരുത്തൻ പൊട്ടിച്ചെടുത്തു. സൈക്കിൾ താഴെയിട്ട് ഞാനവന്മാരുടെ കാലിൽ വീണു കരഞ്ഞു.
      "വിട്ട് പോടാ, നീ വെറും പാർട്ട് ടൈം.ഞങ്ങക്ക് പൈലിയെ മതി" തടികഴിച്ചിലായ സന്തോഷത്തിൽ  ആഞ്ഞുചവിട്ടി.തോമച്ചായന്റെ വീടിന്റെ മുന്നിൽ ആൾക്കൂട്ടവും ആമ്പുലൻസുമുണ്ടായിരുന്നു. കുളിച്ചിട്ട് മുറിയിലിരുന്ന് എഴുതാൻ തുടങ്ങി.വൈവ കഴിഞ്ഞിറങ്ങുമ്പോൾ മതിലുകളിൽ തോമാച്ചായന് 'ആദരാഞ്ജലികൾ' നിരന്നിരുന്നു.ഞാൻ ബാറിലേക്ക് പോയി."നീയിന്ന് വരില്ലെന്ന് കരുതി.അച്ചായൻ മരിച്ചതല്ലേ" മാനേജരുടെ വാക്കുകളിൽ അതൃപ്തി.
        സത്യത്തിൽ ഇതൊക്കെയാണ് അന്നുണ്ടായത്.ഞാനവളോട് പറഞ്ഞപ്പോൾ ചെറിയ മാറ്റങ്ങള് വരുത്തി.നമ്മുടെ കഥയിൽ നമ്മളല്ലേ നായകൻ.?ബെറ്റുവച്ചു ചാത്തവന്റെ ബോഡി ചുമന്നുകൊണ്ടിട്ടത് ഞാനാണെനാക്കി.പിന്നെ നീലക്കണ്ണുള്ള ചെക്കനെന്റെ മുഖത്ത് വിസ്കി ഒഴിച്ചപ്പോൾ ആദ്യത്തെ അടി പൊട്ടിച്ചെന്നും തട്ടി.ഒരു പഞ്ച് കിട്ടാൻ അവന്റെ മുറിയിൽ മറ്റേക്കേസ് പെണ്ണുണ്ടായിരുന്നുന്നെന്നും ചേർത്തു.ഏനാത്ത് പാലത്തില്  സോഡാക്കുപ്പിയും പൊട്ടിച്ചു പിടിച്ച് "എന്നെ തൊട്ടാൽ ഒരുത്തനെയെങ്കിലും തീർക്കുമെന്ന" ഡയലോഗിലൂടെ കുളക്കട പിള്ളേരെ വിറപ്പിച്ചെന്നും പറഞ്ഞു. ഇതൊക്കെക്കൊണ്ട് എനിക്കോ അവൾക്കോ നഷ്ടമൊന്നുമില്ലല്ലോ..?
          ഈ കഥ മുഴുവൻ കേട്ട്, ചർദ്ദിച്ച ചുണ്ടും തുടച്ച് ബ്രഹ്മൻസാറ് ചൊല്ലിയ കവിതയാണ് തുടക്കത്തിൽ പറഞ്ഞത്.' ടാ രഘൂ, ദാമ്പത്യോന്ന് പറയണത്  ഒരു പാർട്ട് ടൈം ജോലിയാണ്.നിന്റെ ജാനകി വാത്മീകിയുടെ സീതയല്ല.ആശാന്റെ സീതയാടാ സീത' ഈ ഡയലോഗും വിട്ട് മിഥിലയിലെ നൂറ്റിയേഴിൽ സാറ് കിടപ്പുണ്ട്. നീ 'ആശാന്റെ സീത നൂറുവയസ് ' എന്നൊക്കെ പ്രസംഗിക്കാൻ പോകാണതല്ലേ..?.
     എന്നാപ്പറയു, ഈ കഥയിലെവിടെയെങ്കിലും അവളുണ്ടോ.?അതുമല്ലെങ്കിൽ എന്നെ ഒഴിവാക്കാൻ മതിയായൊരു കാരണമുണ്ടോ.?പണ്ട് സീതപോയപ്പം രാമൻ നോക്കിനിന്നത് പോലെ ഏനാത്തെ പാലത്തിന്റെ കൈവരിയിലിരുന്നാണ്  നിന്നെ വിളിക്കുന്നത്.ഞാനവളുടെ വീട്ടിലൊന്നൂടെ പോയിനോക്കട്ടാ.? !!

*വിവിധ മദ്യങ്ങൾ പ്രത്യേക അനുപാതം ചേർത്ത് തയാറാക്കുന്ന ലഹരി.
*മൻഷൻ ഹൗസ് ബ്രാന്റി.
*മദ്യം അളന്ന് ഒഴിക്കുന്ന ഉപകരണം.
*അധ്യാപകപഠന ഭാഗമായി സ്‌കൂളിൽ പരിശീലനം.
*ക്‌ളാസ് മുറി പാഠാസൂത്രണം.
*പട്ടാഴി അമ്പലത്തിലെ പ്രത്യേക ആഘോഷം.
*വിലയേറിയ വൈറ്റ് റം
*വിലയേറിയ വിസ്കി.


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Friday, 28 February 2020

പട്ടിയാന്റെ വാടക മുറികൾ..!!

പട്ടിയാന്റെ വാടകമുറികൾ..!!

                നഗര മധ്യത്തിലെ ഉഗ്രനൊരു കുരയായിരുന്നു പട്ടിയാൻ.
നിങ്ങളെത്ര തിരക്കുള്ളവനായാലും കോളേജ് ജംഗ്‌ഷനിലെ വോൾഗാ ലോഡ്ജും അതിന്റെ മുന്നിലെ  ഗുൽഗോഹറും, മൂന്നാം നിലയിലെ പട്ടികളുടെ കുരയും ശ്രദ്ധിക്കാതിരിക്കാനാകില്ല. 
മൂന്ന് കലാലയങ്ങളുടെ സംഗമ ഭൂമിക്ക്‌ കോളേജ് ജംഗ്ഷനെന്നു പേരു വന്നതിലും അത്ഭുതമില്ല. 
ആ പട്ടണത്തിലെ ഏറ്റവും തിരക്കും സുന്ദരവുമായ സ്ഥലമതാണ്. വോൾഗയുടെ മുകളിൽ തിരക്കു പിടിച്ച ആ നഗരത്തെ നോക്കി കുരയ്ക്കുന്ന പട്ടിയാന്റെ സൈന്യത്തെ കൗതുകത്തോടെ നിങ്ങളും നോക്കിനിന്നിട്ടുണ്ടാകണം.

ഏതോ സ്വാകാര്യ തീവണ്ടിക്കു കടന്നു പോകാൻ കായങ്കുളം പാസഞ്ചർ പിടിച്ചിട്ടിരിക്കുമ്പോഴാണ്  എനിക്ക് പട്ടിയാനെയൊന്നു കാണാൻ തോന്നിയത്. ട്രാക്കിലൂടെ നടക്കുമ്പോൾ എന്റെ നോട്ടം വോൾഗയുടെ മൂന്നാം നിലയിയിലായിരുന്നു. മുന്നിലൂടെ ചീറിപ്പാഞ്ഞുപോയ തേജസ് എക്സ്പ്രസ് മുട്ടി, ഞാൻ തീർന്നിട്ടുണ്ടാകുമെന്ന് സകലരും കരുതി. കോളേജ് കുമാരികൾ തലയിൽ കൈവച്ച് നിൽക്കുന്നു. ഏതോ ഒരുത്തി തലചുറ്റി വീണു. ട്രയിൻ കടന്നുപോയി. നായക്കുട്ടിയുമായി ട്രാക്ക് മുറിച്ച് കടക്കുന്ന എന്നെ ചിലർ കൂവി വിളിച്ചു. ഇന്നു തന്നെ ചത്തുതുലയണമെന്നുറപ്പിച്ച് കത്തും തായറാക്കി വച്ച്, രാഹുകാലത്തിന്  പുറപ്പെട്ടു വന്ന എനിക്കെന്ത് കൂവൽ. എന്റെ കഥയിലേക്ക് നമുക്ക് പിന്നെ വരാം. ഫയൽവൻ ഹോട്ടലിലെ മട്ടൻ ബിരിയാണിയുമായി എനിക്കിപ്പോൾ പട്ടിയാനെ കാണാൻ പോകണം.. 

നാലു മാസത്തെ വാടക  കുടിശ്ശിക വരുത്തിയിട്ടുണ്ട്. അതു കൂടാതെ പട്ടിയാനെ നല്ലൊരു തുക പറ്റിച്ചാണ് ഞാനിവിടം വിട്ടുപോയത്. മൂന്നാം നിലയിൽ പട്ടിയാന്റെ ചിരി.ഗുൽമോഹർ ചില്ലകൾ ഇളക്കി എന്റെ മുഖത്തേക്ക് ഇലകൾ പൊഴിച്ചിട്ടു.. 

വോൾഗാ ലോഡ്ജ് പട്ടിയാന്റെ അപ്പൻ, ഏലിയാവ് ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നിൽ പണികഴിപ്പിച്ചതാണ്. ടിയാൻ ബ്രിട്ടീഷ് കമ്പനിയിൽ എഞ്ചിനിയറായിരുന്നു. രണ്ട് മക്കൾ മൂത്തവൻ മെട്രിക്‌സ് രണ്ടാമൻ വോൾഗ.നമ്മുടെ പട്ടിയാന്റെ പേരാണ് ആ ലോഡ്ജിന്.  അവിടെ ഇന്നത്തെ ഈ കോളേജുകൾ തുടങ്ങിവരുന്ന കാലത്ത് ജോലിയിൽ  പിരിയാൻ നേരം ടിയാന് കിട്ടിയാതൊക്കെ ചേർത്ത് ഈ കെട്ടിടം ഉണ്ടാക്കി. നഗരത്തിന്റെ നടുവിൽ 'വി' ആകൃതിയിൽ കെട്ടിടത്തിന്റെ രാജകീയമായ നിൽപ്പിന്റെ പിന്നിൽ വോൾഗയും മെട്രിക്‌സും തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ ചരിത്രമുണ്ട്.റോഡിന് സമാന്തരമായി താഴത്തെ നിലയിൽ കടകൾ. മറ്റൊരു വരിയിൽ ഉള്ളിൽ ഒന്നോ രണ്ടോ കാട്ടിൽ ഇടാൻ പാകത്തിന് എട്ടുമുറികൾ. മുകളിലും അതുപോലെ. ഏറ്റവും മുകളിൽ രണ്ട് മുറിയിൽ ഒരു വീട്. മദ്രാസിൽ ബിസിനസ് പഠിക്കാൻ വിട്ട പട്ടിയാൻ ഏലിയാവിന്റെ മരണം കഴിഞ്ഞ് ഒരു വർഷവും പിന്നിട്ടാണ് വന്നത് ഒപ്പം പത്തിരുപത് പട്ടികളും. മെട്രിക്‌സ് കിട്ടുന്ന വരുമാനവും ഒക്കെ ചേർത്ത് പുതിയ ചില സംരഭങ്ങളുമായി കഴിയുന്നു. ഏലിയാവിന്റെ ഒസ്യത്ത് പ്രകാരം താഴെത്തെ നിലയിലെ കടമുറികളും വാടമുറികളും പട്ടിയാന്. മുകളിലെ നില മെട്രിക്സ്സിന്. ഏറ്റവും മുകളിൽ തുല്യമായ അവകാശം. പട്ടിയാൻ പട്ടികളുമായി ഏറ്റവും മുകളിൽ താമസവും കോടതി വ്യവഹാരങ്ങളും തുടങ്ങി..

ഞാൻ മുകളിലേക്ക് കയറിപ്പോകുന്നത് കണ്ട് മാനേജർ തടഞ്ഞു.
"വോൾഗ സാറിന് ഈ ചോറങ്ങ് കൊടുക്കുമോ." എന്റെ കൈയിലെ പട്ടിക്കുട്ടിയെ നോക്കി ചിരിച്ചിട്ട് മാനേജർ ചോറുപൊതി നീട്ടി. വോൾഗയുടെ തുടക്കം മുതൽ ഇയാളിവിടുണ്ട്.പടികൾക്ക് കീഴെ ആ കുഞ്ഞ് മുറിയിലിരുന്ന് ഒരേ സമയം പട്ടിയാനെയും മെട്രിക്സിനെയും സേവിക്കുന്നു. താമസിക്കാൻ ഒരിടം ചോദിച്ചു വരുന്നവർക്ക് ദിവസ-മാസ കാരറുകളിൽ മുറികൾ നൽകുക. താമസക്കാരുടെ കറണ്ടിന്റെ ഉപയോഗം ശ്രദ്ധിക്കുക. കടമുറികളിൽ വാടക പിരിച്ച് കൃത്യമായി വീതിച്ചു നൽകുക. മുറികളിൽ അനാശാസ്യം ആത്മഹത്യ എന്നിവ തടയുക. പട്ടിയാന്റെ കോടതി വ്യവഹാരത്തിൽ പരസ്യമായും മെട്രിക്‌സിനെ അതീവ രഹസ്യമായും സഹായിക്കുക..

മുകളിലേക്ക് നടന്നു തുടങ്ങിയപ്പോൾ മാനേജരുടെ കീ പാഡിൽ ഏതോ നമ്പർ ഡയൽ ചെയ്യുന്ന ശബ്ദം. ഒന്നുരണ്ട് തവണ ആവർത്തിച്ച് കിട്ടാതെ വന്നിട്ടാക്കണം.ഗുൽമോഹർ തണലിൽ സ്ഥിരമായി ഇരിക്കുന്ന സൈക്കിളും ചവിട്ടി അയാൾ പോയി. എന്റെ മുന്നിൽ വോൾഗാ സാറെന്നും മറ്റുള്ളവർക്ക് മുന്നിൽ പട്ടിയാനെന്നും ശീലിച്ച മാനേജർക്ക് മെട്രിക്സിനോട് കൂറ്‍ കൂടുതലാണ്‌. ഓരോ വർഷവും കേസ് നടത്താൻ ഓരോ മുറികൾ പട്ടിയാൻ വിറ്റു. എല്ലാത്തിനും മാനേജർ ഓടി നടന്ന് കാര്യങ്ങൾ ചെയ്യും. ആദ്യത്തേത് മുറി വസന്ത ബുക്സായിരുന്നു.കോളേജ് കുട്ടികളുടെ സകല ആവശ്യങ്ങളും കരുതി വയ്ക്കുന്ന വസന്ത ബുക്സിൽ വോൾഗയുടെ വലിയ ഒരു വസന്തമുണ്ടായിരുന്നു, സെയിൽസ് ഗേൾ ലിസി. അവൾ മൂത്രമൊഴിക്കാനോ ആഹാരം കഴിച്ച പാത്രം കഴുകാനോ അകത്തേക്ക് വരുന്നതും വാടക മുറികളിൽ ഒരു പറ്റം കാത്തിരിക്കും.. 
ഇരുണ്ട ഇടനാഴിയിൽ അവളുടെ കൊലു സിന് ചെവികൂർപ്പിക്കും..

നൂറ്റിരണ്ടിൽ, സദാ സമയവും ഭാര്യയെക്കുറിച്ച്‌ സംസാരിക്കുന്ന കൈത്തറി അയ്യര്  താക്കോൽ പഴുതിലൂടെ നോക്കും. നൂറ്റിയേഴിൽ അമ്പത് കഴിഞ്ഞ ബാല സാഹിത്യകാരൻ എഴുത്ത് മേശയിലിരുന്ന് തുറന്നിട്ട ജനാലായിലൂടെ അവൾക്കുവേണ്ടി ചിരിക്കും. സ്ഥിരം പാമ്പായ അയമോദക സത്യൻ അപ്പോൾത്തന്നെ തുപ്പാൻ തോന്നിയത് പോലെ പുറത്തിറങ്ങി വരും. നൂറ്റിയഞ്ചിൽ ഞാനാണ് ലിസിക്ക് എന്നോട് പ്രണയമുണ്ട്. ഒരൽപ്പനേരം തുറന്നിട്ട വാതിലിൽ അവൾ നിൽക്കും. ചിലപ്പോൾ ഒരുമ്മ കൈ കഴുകാൻ സോപ്പ്, അത്യാവശ്യമെങ്കിൽ ബക്കറ്റ് എന്റെ മുറിയിൽ അവൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. ഇതിനിടയിൽ ഒരുമ്മയോ കെട്ടിപ്പിടിത്തമോ ഉണ്ടാകും. മറ്റു മുറികളിൽ പതിവ് കക്ഷികൾ അല്ല.കുപ്പിയുമായി വന്നവരുണ്ടെങ്കിൽ ലീസിയ്ക്ക് ഞാൻ മുന്നറിയിപ്പ് നൽകും.വസന്ത ബുക്സ്റ്റോളിരുന്നിടത്ത് മൊബൈൽ ഷോപ്പായിരിക്കുന്നു. ഒരേ വേഷത്തിൽ ആണും പെണ്ണും കോളേജ് കുട്ടികളുടെ ഫോണാവശ്യങ്ങൾ  തീർക്കുന്നു..അതിലൊരുത്തിക്ക് ലിസിയുടെ ഛായ തോന്നി..

മൂന്നാം നിലയിലെ വാതിൽ പൂട്ടിയിരുന്നു. തുറന്ന് കിടന്നാലും പട്ടികൾ പുറത്ത് പോകില്ല. അകത്തേക്ക് ഞാനല്ലാതെ മറ്റൊരാളും പോകുകയുമില്ല. പട്ടിയാന്റെ ശബ്ദം സദാ പോക്കറ്റിൽ സൂക്ഷിക്കുന്ന റേഡിയോയിൽ നിന്നാണ്. മുതലാളി പടിയിറങ്ങി വരുന്നുണ്ടെന്ന്  മാനേജരും വാടകക്കാരും അറിയുന്നത് റേഡിയോയിലൂടെയാണ്. കൈത്തറി അയ്യര് വേഗം ഉള്ളിൽ കയറി വാതിൽ പൂട്ടും. വാടക കുടിശ്ശിക കൂടാതെ പാട്ടിയാന്റെ വലിപ്പത്തിന് ചേർന്ന ഒരു ഡബിൾ മുണ്ട് അയാൾക്ക് ഇതുവരെ കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല..എന്നും രാവിലെ പട്ടിത്തീട്ടവും പാചകം ചെയ്തതിന്റെ അവശിഷ്ടങ്ങളും നിറഞ്ഞ കവറുമായി റയിൽവേ ട്രാക്കിലേക്ക് ഒരു പോക്കുണ്ട്.  പാലും മാറ്റ് അവശ്യവസ്തുക്കളുമുള്ള മറ്റൊരു കവറുമായി തിരിച്ചു കയറും. ഇതി നിടയിൽ പട്ടിയാന് ഈ ഭൂമിയിലെ ആരോടും ഒന്നും മിണ്ടാനില്ലെന്ന് റേഡിയോ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും...

രണ്ടായിരത്തിനും മൂവായിരത്തിനും അദ്ധ്യാപകരുണ്ടെന്നതാണ് ഈ ലോകത്തെ ഏറ്റവും കറുത്ത ഫലിതം. എനിക്ക് നാലായിരത്തി ഇരുന്നൂറ് കിട്ടി. കശുവണ്ടി മുതലാളി നടത്തുന്ന സ്‌കൂളിൽ പ്രൈമറി അധ്യാപകനായി കയറിയ കാലതതാണ് ഞാൻ പട്ടിയാന്റെ വാടകക്കാരനാകുന്നത്. നഗരത്തിൽ അതിലും കുറഞ്ഞ ചിലവിൽ ഒരു താമസ സ്ഥലമില്ലെന്ന് എനിക്കുറപ്പാണ്. മാസം മുന്നൂറും മൂന്ന് മാസത്തെ തുക മുൻകൂറും. മുൻകൂർ തുകയിൽ മാനേജർക്ക് ഇളക്കമില്ലെന്ന് കണ്ടിട്ടാണ് പട്ടിയനെ നേരിട്ട് കാണാൻ ഞാൻ തീരുമാനിച്ചത്. മൂന്നാം നിലയിലെ വാതിൽ തുറന്നത് പട്ടികളുടെ വായിലേക്കായിരുന്നു. പട്ടിയാൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് വരുമ്പോൾ പട്ടിവ്യൂഹത്തിൽപ്പെട്ടുനിൽക്കുന്ന ഞാൻ. ആദ്യമായി ഒരു മനുഷ്യജീവി തന്റെ ഇടത്തിലെത്തിയ അത്ഭുതത്തിലായിരുന്നു പാട്ടിയാൻ. കട്ടൻ കാപ്പി തിളപ്പിക്കുമ്പോഴെല്ലാം പട്ടികൾ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. ഞാൻ സംസാരിക്കുമ്പോഴെല്ലാം പട്ടികളും പട്ടിയാനും ഒരേ രീതിയിൽ നോക്കി. മുൻകൂർ തുക വേണ്ടെന്ന് മാനേജർ വന്ന് പറയുമ്പോഴാണ് ഞാൻ പറഞ്ഞതെല്ലാം പട്ടിയാൻ സമ്മതിച്ചെന്ന് എനിക്ക് മനസിലായത്.. അന്നുമുതൽ റെയിൽവേ ട്രാക്കിൽ നിന്ന് മടങ്ങിവരുന്ന പട്ടിയാൻ എന്നെ നോക്കി ചിരിക്കും. എന്തോ പറയാൻ ഉള്ളതു പോലെ റേഡിയോ ശബ്ദം കുറയ്ക്കും. എങ്കിലും ഒന്നും പറയാതെ നടന്നു പോകും..

അകത്ത് റേഡിയോ ശബ്ദം ഇല്ല.വാതിൽ തള്ളിത്തുറക്കേണ്ടി വന്നു. കരച്ചിലിൽ ഏറെ നാളത്തെ പരിഭവം കേട്ടു. പട്ടികൾ എന്നെ വളഞ്ഞു. വാലാട്ടലിൽ പ്രത്യേക സന്തോഷം കട്ടിലിൽ റേഡിയോ പൊളിഞ്ഞ് കിടക്കുന്നു. തലയിണ ചുവരിൽ ചാരിയിരിക്കുന്ന പട്ടിയാന്റെ മുഖത്ത് കാട്ടുവള്ളി പോലെ താടി വളർന്ന് കിടക്കുന്നു.. അതിനെ വകഞ്ഞുമാറ്റി ഒരു ചിരി വന്നു. മാനേജർ തന്ന ചോറു പൊതി ഞാൻ നീട്ടി. അതും എന്റെ കൈയിൽ ഇരുന്നതും പട്ടികൾക്ക് മുന്നിൽ തുറന്ന് വയ്ക്കാൻ എന്നോട് പറയുന്നത് പോലെ ചിരിച്ചു.ഞാൻ കൈയിലിരുന്ന കുട്ടിയെ പട്ടിയാന്റെ നേർക്ക് നീട്ടി. ശബ്ദമില്ലാത്ത ചിരി. ഒപ്പം ഒരു ചുമയും..
"നീ ലിസിയെ കണ്ടാ?" എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. 
"വസന്ത ബുക്സ് പൂട്ടിപ്പോയി. അവളെ അവര് അന്നേ പറഞ്ഞു വിട്ടു. കേസിന്റെ ചെലവിന്  ഞാനതും വിറ്റു" പട്ടിക്കുട്ടിയെ മടിയിൽ കിടക്കി പട്ടിയാൻ താലോലിക്കുന്നു.

നാലുമാസത്തെ കുടിശ്ശികയും നല്ലൊരു ചെറ്റത്തരവും കാണിച്ചാണ് അന്ന് ഞാൻ വോൾഗ വിട്ടോടി പ്പോയത്. പട്ടിയാന്റെ കൂട്ട് കാരണം മാനേജർ എന്നോട് വാടക ചോദിക്കാതെയായി. പടികയറുമ്പോൾ പട്ടിയാനോട് ഞാൻ മാനേജര് കേൾക്കാൻ പാകത്തിന് സംസാരിക്കും.മുറിയിൽ ഇസ്തിരി ഇടാൻ  പ്ലഗ് പോയിന്റ് സ്ഥാപിച്ചു. അതിന്റെ ആവേശത്തിൽ അയമോദകം സത്യനും സ്ഥാപിച്ചു. മാനേജർ അത് പറിച്ചെടുത്ത്  അന്ത്യശാസനവും നൽകി. എന്റെ ശുപാർശ യിൽ  പി എസ് സി സംഘപഠന പദ്ധതിയുമായി ചെറുപ്പക്കാർക്ക് രണ്ട് കട്ടിൽ ഇടാനുള്ള മുറി കിട്ടിയതോടെ ഞാൻ പട്ടിയാന്റെ വക്താവായി. മാനേജർ എന്നെയും ബഹുമാനിക്കാൻ തുടങ്ങി. വൈകുന്നേരങ്ങളിൽ പട്ടിയാന്റെ ഒപ്പം നിന്ന് നഗരം മുഴുവൻ നോക്കും. ദീർഘനേരം പട്ടിമാഹാത്മ്യം സംസാരിക്കും. പട്ടിയാന്റെത് ഒരു തരം റേഡിയോ പ്രഭാഷണമാണ്. ഞാനതിനിടയിൽ ആരുമില്ലാത്ത പട്ടിയാൻ എന്റെ പേരിൽ വോൾഗ എഴുതി വയ്ക്കുന്നതും നക്ഷത്ര വേശ്യാലയം നടത്തി ഞാൻ കോടികൾ സമ്പാദിക്കുന്നതും കിനാവ് കാണും..

പട്ടിയാൻ റേഡിയോ ശരിയാക്കാൻ തുടങ്ങി ഏതോ സ്റ്റേഷനുകളിൽ നിന്ന് ചില മൂളലുകൾ കേൾക്കുന്നുണ്ട്.. 

ബാബറി മസ്ജിദ് ഓർമ്മ ദിവസത്തിന് ഹാർത്തതാലിന്റെ പ്രതീതി. വസന്ത ബുക്സ് അടഞ്ഞ് കിടന്നു. തലേന്ന് പറഞ്ഞതുപോലെ എട്ടുമണിക്ക് മാനേജർ എത്തും മുമ്പ് ലിസി വന്ന് മുറിയിൽ കയറി. വോൾഗയിലേക്ക് അവൾ കയറി വരുന്നത് ആർക്കും സംശയമില്ല. എത്ര നാളത്തെ ആവേശമായിരുന്നു. ലിസി എല്ലാം സമ്മതിച്ചു. ബാബറിയുടെ പ്രതിക്ഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന ഇന്റലിജെൻസ് റിപ്പോർട്ടൊന്നും ഞങ്ങൾക്ക് അറിയില്ലല്ലോ.. കട്ടിലിൽ ഞങ്ങൾ മൂന്നാം റൗണ്ട് പ്രക്ഷോഭം തുടങ്ങിയപ്പോൾ പോലീസ് വാതിലിൽ മുട്ടി. വാതിലിന്റെ മുകളിലെ അഴികളിൽ തൊപ്പികൾ. പിന്നിലെ വാതിൽ തുറന്ന് മതിൽ ചാടി ഓടുമ്പോൾ അതൊന്നും ചെയ്യാൻ കഴിയാത്ത ലിസിയെ ഞാനോർത്തില്ല.പട്ടിയാനെ ഏൽപ്പിക്കാൻ മാനേജർ ഏൽപിച്ച വലിയൊരു തുകയും എന്റെ പോക്കറ്റിലുണ്ടായിരുന്നു..

"അവളെ അവർ പോയി.അവളൊന്നും പറഞ്ഞില്ല. അന്നുമുതൽ നൂറ്റിയഞ്ചിൽ ഞാനൊരു പൂട്ടിട്ടു.
അനാശാസ്യം അധ്യാപകനും യുവതിയും അറസ്റ്റിൽ എന്ന വാർത്തയാണ് നിന്റെ ഓട്ടം ഒഴിവാക്കിയത്" ഞാൻ പിന്നെയും മിണ്ടാതിരുന്നു..പട്ടിയാൻ എനിക്ക് നഷ്ടമായ ചരിത്രം തുറന്നു വിട്ടു.ഞാൻ ഓരോ മുറിയിലും ചെന്നു നിന്നു.

" നൂറ്റിയെറ്റിലെ പയ്യന്മാർക്ക് പലതിനും ജോലി കിട്ടി. ആ നമ്പൂരി ചെക്കൻ അവിടെക്കേറി തൂങ്ങി. ആ വർഷം നൂറ്റിയെട്ടും വിറ്റു." എനിക്ക് അഭിലാഷിന്റെ മുഖം ഓർമ്മ വന്നു. സംഘപഠനത്തിന്റെ മുഖ്യ സൂത്രധാരൻ. കൂട്ടത്തിലെ ഏറ്റവും ജീനിയസ്. ഏറ്റവും ദരിദ്രൻ. അടികൊള്ളി കോവിലിലും, പുതിയാകാവിലും  പൂജ ഒരുക്കിവച്ച് ഓടിക്കിതച്ച് വരും. പകൽ മുഴുവൻ മുറിയിലുണ്ടാകും. സ്‌കൂളിലെ പെണ്കുട്ടികളുടെ ഇല്ലാക്കഥകൾ പറഞ്ഞ് ഞാൻ പലപ്പോഴും അവനെ ഇളക്കിയിട്ടുണ്ട്. സ്വായംഭോഗം ചെയ്യാൻ തുടങ്ങിയപ്പോൾ ചെന്ന് മുട്ടി വിളിച്ച് പരിഹസിച്ചിട്ടുണ്ട്. പൂണുലിൽ കുരുക്കിട്ട് കഴുത്ത് കടത്തി നിൽക്കുന്ന അഭിലാഷിന്റെ ചിത്രം ചുമ്മാതെ സങ്കല്പിച്ചു നോക്കി..

"അയ്യരുടെ പൊണ്ടാട്ടിക്ക് ക്യാൻസ്റായിരുന്നു. അഞ്ചു മാസത്തെ കുടിശികയ്ക്ക്  കുറച്ച് മുണ്ടുകൾ ഇവിടെ വച്ചിട്ട് പോയി, നൂറ്റിരണ്ട് വിൽക്കാൻ സമയത്ത് ബാക്കിയുള്ളവ ഞാനിങ്ങോട്ട് എടുപ്പിച്ചു.." കസേരയുടെ ചുവട്ടിലെ  ചെറിയ കെട്ട് അതാണെന്ന് ഞാനൂഹിച്ചു.. 'പൊണ്ടാ ട്ടി കാരക്കൊഴമ്പ്' എന്റെ ഉള്ളിലിരുന്ന് അയ്യര് പൊണ്ടാട്ടി സ്തുതി തുടങ്ങി..

"സത്യനും മാനേജരും തമ്മിൽ ചെറിയ കശപിശയുണ്ടായി. അവൻ മാനേജരെ തല്ലി. എന്നിട്ടും ഒരു വശം തളർന്ന് കിടന്ന സത്യനെ ആമ്പുലൻസിൽ പാലക്കാട്ട് എത്തിച്ചത് മാനേജരുടെ ചെറുക്കാനാ. ഈ കഴിഞ്ഞ കൊല്ലം ഞാൻ നൂറ്റിമൂന്ന് വിറ്റു.." നൂറ്റി മൂന്നിന്റെ മുന്നിലൂടെ പോയാൽ സയറൻ പോലുള്ള നീണ്ട വളികൾ കേൾക്കാം. എനിക്ക് ചിരി വന്നു..

പട്ടിയാന്റെ റേഡിയോ ഏതോ ഒരു പഴയ പാട്ട് തുടങ്ങി. ഞാൻ വാടക്കമുറികളുടെ ഇടവഴിയിൽ നിൽക്കുകയാണ്..
"നൂറ്റിയേഴിലെ ബാലസാഹിത്യം" 
"സ്വാഭാവിക മരണം. ചില എഴുത്തുകാരൊക്കെ വന്നിരുന്നു. വോൾഗയുടെ മുന്നിൽ  പന്തലൊക്കെയിട്ട്  അനുശോചനമൊക്കെ നടന്നു. ആ കൊല്ലമാണ് അതു വിറ്റത്.."
"കേസ് ജയിക്കോ.." പട്ടിയാന്റെ ചിരിയും റേഡിയിലെ പാട്ടും കൂടിക്കലർന്നു.
" ഈ മുറിയൊക്കെ ആരു വാങ്ങുന്നെതെന്ന നിന്റെ വിചാരം.? മെട്രിക്‌സ് തന്നെ.കേസ് നടത്തി നടത്തി അവൻ എനിക്ക് ചിലവ്  കാശ് തരുന്നു. എല്ലാത്തിനും ആ  മാനേജര് കാവൽ. ഇനി നിന്റെ  ആ നൂറ്റിയഞ്ചേയുള്ളു എന്നെങ്കിലും നീ വരുമെന്ന് അറിയാം.."

ഒരു ഹിന്ദിപ്പാട്ടിന്റെ വരികളിൽ നിൽക്കുമ്പോഴാണ് മെട്രിക്‌സും സംഘവും വാതിൽ ചവിട്ടിത്തുറന്ന് വന്നത്. ഞാനറിയതെ പറഞ്ഞുപോയി 
"നൂറായുസ്" തിരിഞ്ഞ് പാട്ടിയാനെ നോക്കുമ്പോൾ അയാൾ ഭയന്ന് കട്ടിലിന്റെ അടിയിലേക്ക് കയറാൻ ശ്രമിക്കുന്നു. ബിരിയാണിയുടെ ചെറിയൊരു ഭാഗം മാത്രം തന്നിട്ട്. പട്ടിക്കുട്ടി എന്റെ ഓരം ചേർന്ന് കിടക്കുന്നു..

"നിനക്കെന്താടാ ഇവിടെക്കാര്യം ആ മുറി നിന്റെ പേരിലാക്കാൻ നീ പട്ടിയാന്റെ ആരാട..?"
ഇതിനിടയിൽ എപ്പോഴാണ് നഗരം ഇരുട്ടിലായത് ?.
എങ്ങനെയെങ്കിലുമൊന്ന് ചാകാൻ  ഇറങ്ങിത്തിരിച്ച എന്നെക്കൊണ്ട് പേപ്പറിൽ ഒപ്പിടിക്കാനും  കഴുത്തിൽ കയറിടാനുമിത്ര തിടുക്കാമെന്താണ്...?

അഴിച്ചിറക്കാൻ വന്ന പോലീസുകാർക്ക് പോലും പട്ടിയാന്റെ റേഡിയോയിലെ പ്രത്യക പരിപാടികളും നഗരം മുഴുവൻ വിറപ്പിക്കുന്ന ആ കുരയും കേൾക്കാൻ കഴിയുന്നില്ലേ...?

അതെല്ലാം പോട്ടെ ഞാൻ  ചാകാൻ ഇറങ്ങിത്തിരിച്ചതിന്റെ കാരണം നിങ്ങൾക്കിതുവരെ മനസിലായിട്ടുണ്ടാവില്ല അല്ലേ..? ഒക്കെപ്പറയാം അതിന് മുൻപ് എന്റെ മരണത്തെക്കുറിച്ച് ഇന്ന് പത്രത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ച് പറയു..

'ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ'
'ദുരൂഹ സാഹചര്യത്തിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ' എന്തായാലും നിങ്ങൾക്കിനി എന്റെ മാത്രമല്ല പട്ടിയാന്റയും  വോൾഗയിൽ നടന്ന മറ്റു മരണങ്ങളുടെയും പിന്നിലെ രഹസ്യങ്ങൾ അന്വേഷിക്കേണ്ടി വരും. ആകെയുള്ള തെളിവ് വോൾഗയെന്നാൽ റഷ്യയിലെ ഒരു നീളമുള്ള നദിയെന്നു മാത്രമാണ്, പിന്നെ ഭൂതകാലത്തെ ചില കുരകളും  !!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)


Sunday, 16 February 2020

തിരക്കഥയില്ലാത്തവർ..!!

തിരക്കഥയില്ലാത്തവരുടെ സിനിമ...!!

    സിനിമാപിടുത്തം വട്ടക്കരിമ്പിൽ  ആദ്യമായിട്ടല്ല. എന്നാൽ, മണിയപ്പിയുടെ ഇരുപത് സെന്റിലെ കരിയിലപ്പൊരിയൻ കപ്പയ്ക്ക് അമ്പതിനായിരം കിട്ടണത് ആദ്യമായിരുന്നു. വയസ്സറിയിച്ച്  മൂലേപ്പൂതമായ ചെറുമോൾക്ക്  വളയും, ഏഴിന്റെതിനും, സ്‌കൂട്ടിക്കും മരുമോൾക്കിത്തിരി പൈസ കൊടുക്കാമ്പറ്റിയെങ്കിലും നടുവൊടിഞ്ഞ് വെട്ടിക്കോരി വച്ച്,  കാവലു കിടന്ന് പിഴുതെടുക്കാൻ പരുവമായ കപ്പ. തലതെറിചൈത്തുങ്ങള്  ചവിട്ടിമെതിച്ചൊതവാതാക്കുന്നത്  കണ്ട  മണിയപ്പി ആറ്റിൽ കഴുത്തറ്റമിറങ്ങി നിന്ന് തള്ളേക്കെട്ടികളെന്ന് മൂന്ന് വട്ടം വിളിച്ചു. എന്നിട്ട് കുപ്ലിച്ച് നീട്ടിത്തുപ്പി..

"പെണ്ണ് ചടങ്ങായിരിക്കണ് എന്റേൽ എന്തെരൊണ്ടച്ഛ" വാഴയ്ക്ക് കളപറിച്ചോണ്ടിരുന്നപ്പോൾ  മരുമോള് മണിയപ്പിയെ ഓർമ്മിപ്പിച്ചു. തല തെറിച്ച ചെറുക്കൻ ആ പെണ്ണിനൊരു കുട്ടിയുണ്ടാക്കിയെന്നല്ലാതെ വേറൊന്നിനും ഉപകരിച്ചില്ല. സീ സി പൊക്കാൻ പോയി കുത്തുകൊണ്ട് അവനങ്ങ് തീർന്നിട്ടും . കവലയിലോടിനടന്ന്  'ഭാഗ്യം' വിറ്റ് ജീവിക്കണ പെണ്ണ് പൊട്ടിയ ചെരുപ്പിന് പിന്നു കുത്തണതു കണ്ട് വിഷമിച്ചിരിക്കുമ്പോഴാണ് കറുത്ത കണ്ണടവച്ച ഒരുത്തനുമായി  പക്കസുനി വന്നത്. പക്കയ്ക്ക് പെണ്ണും മണ്ണുമുൾപ്പെടെ സകലതിന്റെയും ഏർപ്പാടുണ്ട്. വട്ടക്കരിമ്പിലെ ചിലരൊക്കെ അതുവഴി പച്ചപിടിച്ചിട്ടുണ്ട്. മരുമോൾക്ക് നേരെയും അവനൊരു കണ്ണുണ്ട്.

" രൊക്കം അമ്പത് തരും. രണ്ട് ദെവസത്തിൽ പണി തീരും " തൂക്കിന് പത്തിന് താഴെ നിൽക്കുമ്പോൾ  അമ്പത് വച്ച് നോക്കിയാലും കിട്ടാത്ത ലാഭം. പക്കയോട്  തലയാട്ടി. കറുത്ത കണ്ണടയിട്ടവൻ രണ്ടായിരത്തിന്റെ ഒരു കുഞ്ഞ് കെട്ട് മണിയപ്പിയെ പിടിപ്പിച്ചു. പക്ക ചിരിച്ചു. ആ ചിരിക്ക്  മണിയപ്പി രണ്ടായിരം വകയിരുത്തി..

 ഒപ്പം പിഴാൻ കൂടിയാൽ  ദിവസത്തെ കൂലി ഒക്കുമെന്ന് കരുതിയാണ് മണിയപ്പി രാവിലെ തൂമ്പയുമായി പറമ്പിലോട്ട് ചെന്നത്. വണ്ടിയും  ലൈറ്റും കളർ കുടയുമായി ഒരു കല്യാണത്തിനുള്ള ആളുണ്ടവിടെ. ആകാശത്തേക്ക് കുഴൽ വെള്ളം ചീറ്റിച്ച് ഇരുപത് സെന്റിൽ മാത്രം മഴ. പുതുമണ്ണിന്റെ നാണിച്ച മണം. വെള്ളം വീണ് ചിരിക്കുന്ന കപ്പയില. ജീൻസിട്ട ഒരുത്തി പിഞ്ചുവാഴക്കന്നിന്റെ മണ്ടയ്ക്ക് ചവിട്ടി നിൽക്കുന്നു. ആരോക്കരയോ ചേർന്ന് ഒരുത്തനെ തോട്ടത്തിന്റെ ഉള്ളിലിട്ട് അടിക്കുന്നു. ആകെ വിളിയും കൂവലും. പിഴുതിട്ടിരുന്ന കപ്പ വിളഞ്ഞിട്ടില്ല, പകുതിയും പൊട്ടല്. മണിയപ്പിക്ക് ശ്വാസമുട്ടിപ്പോയി. തലയിലെ തോർത്തഴിച്ച് കടിച്ച് കരച്ചിലമർത്തി. അവിടേക്ക് കരഞ്ഞോണ്ട് ചെന്ന അയാളെ ഒരുത്തൻ വന്ന് തള്ളി.വീഴും മുൻപ് പക്ക വന്ന് പിടിച്ചു.

"ആശാനേ അത് ഫീൽഡല്ലേ, നമ്മളല്ലേ അതിനെ ഫീൽഡിലിറക്കിയത്.
അവിടെച്ചെന്നിനി നിക്കാനൊന്നും ഒക്കത്തില്ല. മരുമോളെ  സ്‌കൂട്ടിരെ കാര്യം ഞാനേറ്റിട്ടുണ്ട്. അവക്കിനി  എളുപ്പം വിൽക്കാം. സമയത്തിന് കൊത്തിക്കെളച്ച് വച്ചില്ലെങ്കിൽ എന്തായാലും പാഴേപ്പോവുമാശാനേ. മണ്ണില് മാത്രം നോക്കിയെപ്പോരാ. കപ്പത്തണ്ട് പോലൊരു കൊച്ച് പൊങ്ങി വരണതോർക്കണം....?" പക്കയുടെ വഷള് ചിരിയിൽ  മണിയപ്പിക്ക് കലികയറി. ചുവന്നു തുടങ്ങിയ മുറുക്കാൻ തുപ്പിക്കളഞ്ഞ് മുഴുത്ത നാലഞ്ച് തെറി വിളിച്ചു. ചതഞ്ഞ വാഴക്കന്നിനെ തിരിഞ്ഞൊന്ന് നോക്കിയിട്ട്. ശ്രീപാദത്തിലേക്ക് നടന്നു..

     പത്തോ അമ്പതോ കൈകാശിന് മാത്രമല്ല മണിയപ്പി എന്നും അവിടെച്ചെന്ന് ഇത്തിരി നേരം നിൽക്കാറുണ്ട്. പഴയ തറവാടൊക്കെ പൊളിച്ചു കളഞ്ഞെങ്കിലും ഉമയമ്മയ്ക്കും  മണിയപ്പിയാശാനും ജന്മികുടിയാനിഴപൊട്ടാതെ നിൽക്കുന്നുണ്ട്. കുതിര ഗ്ലാസിൽ ഒരു ചായ, ഉമപ്പെണ്ണിന്റെ എന്തെങ്കിലും നാലു വർത്താനം. മണിയപ്പിയുടെ അവകാശമായിരുന്നു. പടം പിടിക്കാൻ വന്നതിൽ ഒരുകൂട്ടം അവിടെയുമുണ്ട്..

" അമ്മയെ കാണാൻ പറ്റില്ലട്ടോ. ഷൂട്ടിംങ്ങിന്റെ ചിലരൊക്കെ ഇവിടാ താമസം. 
ചെമ്പരത്തി ദേവദാസ് അമ്മേടെ ഒപ്പം പഠിച്ചതല്ലേ..?  അതുകൊണ്ടാ സമ്മതിച്ചത്. ആശാന് കാശെന്തെങ്കിലും വേണോ?..." മകൻ സംസാരിക്കുന്നതിനിടയിലും മതിലിന്റ മുകളിൽ കഴുത്തുയർത്തി  നിൽക്കുന്ന മണിയപ്പിയെക്കണ്ട് ഉമയമ്മ പുറത്തിറങ്ങി വന്നു..

"പടം പിടിക്കാനാണെന്നറിഞ്ഞില്ല ഉമക്കൊച്ചേ.വലിയ കച്ചോടക്കാരെന്ന കരുതിയത്. 
ഇത്തിരി പൈസേരെ ആവശ്യോണ്ടായിരുന്നു. ഏതാണ്ട് കത്തിക്കുത്തും കൊലവാസോന്നാ കേട്ടത്.  വല്ല എടാ കൂടോം ഒണ്ടാക്കി വയ്ക്കോ...??" അവർ സംസാരിച്ചു തുടങ്ങിയപ്പോൾ മകൻ വീടിനുള്ളിലേക്ക് പോയി.

"സിനിമായല്ലേ ആശാനേ, അതവരഭിനയിക്കുന്നതാ. ആ തോട്ടത്തിൽ ഒരാളെ കൊന്നിട്ട് ആറ്റിന്റെ കരയിൽ കുഴിച്ചിടും. അത് കണ്ടു പിടിക്കാൻ വരുന്നതാണ് നായകൻ.  ദേവദാസ് സാറ് കൊല്ലുന്നവന്റെ അച്ഛനാ.രണ്ട്  ദിവസത്തിൽ എല്ലാരും അങ്ങ് പോകും..." അവർ തിടുക്കത്തിൽ ഉള്ളിലേക്ക്  നടന്നു. മണിയപ്പി മതിലിനോട് ചാരിയിരുന്നു.അയാൾക്ക് മുന്നിലൂടെ കൊട്ടാരം പോലൊരു വണ്ടി കടന്നു പോയി. വട്ടക്കരിമ്പ മുഴുവൻ ഇളകി മറിയുന്ന ശബ്ദം. മിന്നലുപോലെ ക്യാമറ വെളിച്ചം...

" ആ തള്ള അയക്കടെ പഴയ കുറ്റിയാടി. നീ ശ്രദ്ധിച്ചാ, നമ്മളെ അയാള് നൈസായി ഒഴിവാക്കിയതാ. വലിയ മോനൊക്കെയുണ്ടായിട്ടും തള്ള  ഒടഞ്ഞിട്ടില്ല. ദേവദാസിന്റെ ഒരു ഭാഗ്യം. ആയ കാലത്ത് എത്ര കുറ്റികളുണ്ടായിരുന്നു. ആള് ഭംഗിയായിട്ടാ ഓരോന്നിനെ വളയ്ക്കണത്. നല്ല രീതിയിൽ മൊതലാക്കിയിട്ട് ഒഴിവാക്കും. അവസാനം വന്നവള്  കമ്പ്ലീറ്റ് അടിച്ചോണ്ടങ്ങ് പോയി. അതല്ലേ വീണ്ടും അഭിനയിക്കാൻ ഇറങ്ങിയത്. ആ ചെറുക്കൻ ലൊക്കേഷനിൽ വന്ന് നമ്മടെ ടീമിന് താമസിക്കാനുള്ള സ്ഥലം ഓഫറ് ചെയ്തെന്നാ കേട്ടത്..."  തൊട്ടപ്പുറത്തെ  സിഗരറ്റിന്റെ പുകയും സംഭാഷണവും  മണിയപ്പി പിടഞ്ഞെണീറ്റു. ഒരു പോലീസ് വേഷക്കാരനും മേക്കപ്പിടുന്ന പെണ്ണും. അകത്ത് ദേവദാസിനെ ചുറ്റിപ്പറ്റി  ഉമയമ്മയുണ്ട്. അതു നോക്കിയാണ് അവരുടെ സംഭാഷണം. മണിയപ്പിയുടെ നിൽപ്പുകണ്ട് അവർ ചിരിച്ചു. അയാൾ ചുമച്ചു തുപ്പി.പോലീസ് വേഷമിട്ടവൻ മേക്കപ്പ്‌ പെണ്ണിന്റെ കുടയിൽക്കയറി തിടുക്കത്തിൽ ലൊക്കേഷനിലേക്ക് നടന്നു..

"സൂപ്പർ സ്റ്റാറ് വന്നാശാനേ. ഇവൾക്ക്  അയാളുടെയൊപ്പം ഒരു ഫോട്ടോ വേണൊന്ന്." ഗേറ്റും ചാരി ഭാര്യയുടെ തോളിൽ കൈയിട്ട് പോകുന്ന ഉമയമ്മയുടെ മകനെ നോക്കി മണിയപ്പി പല്ലിറൂമി. 'സ്വന്തം തള്ളയും, തന്തയില്ലാത്ത വേറൊരുത്തനും വീട്ടിലിരിക്കുമ്പോളെന്ന്..' ചിന്തിച്ചതേയുള്ളു. വാതിലടയുന്ന ശബ്ദം, തിരിഞ്ഞ് നോക്കാനുള്ള ആഗ്രഹവും മണിയപ്പി ഉപേക്ഷിച്ചു..

    കപ്പത്തോട്ടം നിറയെ കാക്കിയിട്ട ആളുകൾ. വിലങ്ങണിഞ്ഞ് ഒരുത്തൻ. കറുപ്പ് കണ്ണടയിട്ട ഒരു സുന്ദരൻ പോലീസ്‌ നിർദ്ദേശങ്ങൾ നൽകുന്നു.ജനം ശ്വാസമടക്കി നില്കുന്നു..ആ തക്കത്തിന് രണ്ടുമൂട് കപ്പയും പിഴുത്  ലുങ്കിയിൽ മറച്ചുപോകുന്ന മൊണ്ടി സുലോചനയെ മണിയപ്പിക്ക് ചീത്ത വിളിക്കാൻ  തോന്നിയില്ല. അവളെങ്കിലും തിന്നട്ടെ. പ്ലാവിന്ന് വീണ വിജയനെയും രണ്ട് പിള്ളാരെയും പോറ്റാൻ പക്കയുടെ  കാലിൽ വീണിട്ടും അവളെ നോക്കി അവൻ ചിരിച്ചതേയുള്ളു.. "വെളക്കണച്ചാലെന്തോന്ന് വെളുപ്പും മുറിച്ചുണ്ടും പക്കേ..." സുലോചന ഓരോ തവണയും ആവർത്തിച്ചു. പക്ക അതേ ചിരിയിൽ മുടന്തി നിന്നു..

  ജനം ആറ്റിന്റെ  കരയിയിലേക്ക് നീങ്ങി. കവറിൽ കെട്ടിയെറിഞ്ഞ തീറ്റയിൽ കാക്കയും പട്ടിയും തോട്ടത്തിൽ മത്സരിക്കുന്നു.. ബൂട്ടുകൊണ്ട് തോലടർന്ന ഒരു കപ്പയുടെ വിളറിയ ശരീരം അയാളെ വിളിച്ചു. ചവിട്ടിയുറച്ച മണ്ണുകോരി പൊത്താൻ തുടങ്ങിയപ്പോൾ, തൂമ്പ വാങ്ങാൻ പക്ക വന്നു. ആറടിയിൽ കുഴിവേണം. അവരൊക്കെ വിളിച്ചിട്ടും മണ്ണെളകി വരുന്നില്ല. പോലീസുകാരനും, സൂപ്പർ താരവും നിറമുള്ള കുടകൾക്ക് കീഴിലിരുന്ന് മണിയപ്പിയുടെ വെട്ടിന്റെ ഊക്ക് കണ്ടു. 'എന്നേം കൊണ്ടോ എന്നേം കൊണ്ടോന്നും' പറഞ്ഞ് മണിയപ്പിയുടെ കാലിൽ മണ്ണ് ഇളകി തുള്ളുന്നു.നാലടി പോലുമായില്ല രൂപ ആഞ്ഞുറ് പക്ക കൈയിൽ പിടിപ്പിച്ചു. മണിയപ്പിയുടെ തൂമ്പയും കുഴിയും സിനിമയിലഭിനയിച്ചു...

വട്ടക്കാരിമ്പ മുഴുവൻ സൂപ്പർ സ്റ്റാറിനെ നോക്കി നിൽക്കുന്ന സമയത്ത്  ഉമയമ്മയും ദേവദാസും എന്തു ചെയ്യുകയാവും. ആറ്റിന്റെ കരയിൽ തൂമ്പ വൃത്തിയാക്കാൻ തുടങ്ങിയ മണിയപ്പിയുടെ ചിന്തകലങ്ങി.. അയാൾ നിവർന്ന് നിന്നു .സിനിമായിലൊന്നും പെടാതെ മൊണ്ടി സുലോചന കുന്നിന്റെ ഉച്ചിയിലുള്ള  വീട്ടിലേക്ക് നടക്കുന്നു. തോളിലിട്ടിരിക്കുന്ന  പൊട്ടിയകപ്പ അവളുടെ താളത്തിനൊപ്പം മണിയപ്പിയെ നോക്കിച്ചിരിച്ചു.അയാൾക്ക് ശ്രീപാദത്തിലെ അടഞ്ഞു കിടക്കുന്നു വാതിലിൽ കൊത്തിയ ബുദ്ധരൂപം ഓർമ്മവന്നു. ആ സമയം സംവിധായൻ മൈക്കിലൂടെ ഏതോ രംഗത്തിന്  കട്ട് വിളിച്ചു..

" ഉമയോടൊന്ന്  മിണ്ടാനാണ് ഞാനവരെ ഒഴിവാക്കിയത്" 

" ഉം, ആ വിളിയൊക്കെ ഓർമ്മയുണ്ടോ..?" ഉമയമ്മ ദേവദാസിന് മുന്നിലെ കസേരയിൽ വന്നിരുന്നു.

"മറന്നിട്ടില്ല"

"ഒരു വാക്കും പറഞ്ഞില്ലെങ്കിലും, മുറിയുടെ പണം കൊടുക്കാമയിരുന്നില്ലേ..?"  ദേവാദസിന്റെ മുഖത്തെ തിളക്കം മങ്ങുന്നത് ഉമയമ്മ കണ്ടു.

"സിനിമയിലേക്കുള്ള വിളിയായിരുന്നു. " അയാളുടെ നെറ്റിയിൽ നിന്നൊരു വിയർപ്പുതുള്ളി മൂക്കിന്റെ അറ്റത്തേക്ക് വിരണ്ടോടി.

" സംവിധായകൻ നാടകം കാണാൻ വന്നിരുന്നു അല്ലെ..?"

"ഉം, അന്ന് ഹോട്ടലിൽ നിന്നെങ്ങനെ..?" അയാളുടെ ശബ്ദം കുറുക്കനെപ്പോലെ പതുങ്ങി വന്നു..

" ഒരു വളയൂരി ക്കൊടുത്തു" ഉമയമ്മ മുഖത്ത് നോക്കാതെ കൈയിൽ കിടന്ന രണ്ട് വളകൾ  മുട്ടിച്ച് ശബ്ദമുണ്ടാക്കി.

"ഉമയുയെക്കുറിച്ചും ആന്ന് സംവിധായകൻ ചോദിച്ചിരുന്നു."കളവാണെന്ന് അയാളുടെ കവിളുകൾ ഉറക്കെ വിളിച്ചുപറഞ്ഞു. തൊണ്ടയിലെ മുഴ ഉള്ളിലേക്ക് പതുങ്ങി.

"അഭിനയിക്കാനല്ലല്ലോ  അന്ന് കൂടെ വന്നത്" ഉമയമ്മയുടെ ചിരി കള്ളം കണ്ടു പിടിച്ചെന്നയ്യാൾക്ക് തോന്നി..

" പിന്നെയൊരിക്കലും ബന്ധപ്പെട്ടില്ലല്ലോ..?" അയാളുടെ ഇടത് കണ്ണ് 'ഈ ചോദ്യം ന്യായമല്ലേയെന്ന' ഭാവത്തിൽ പാതിയടഞ്ഞു

"ചെമ്പരത്തി സൂപ്പർഹിറ്റായില്ലേ, ദാസേട്ടൻ ദേവദാസയല്ലോ.എപ്പോഴെങ്കിലും ഓർത്തിരുന്നോ...?"

"പല തവണ, ഒരു വിലാസം പോലും കൈയിലില്ലായിരുന്നല്ലോ.." ഉമയമ്മ കിടപ്പുമുറിയുടെ വാതിലിൽ മറഞ്ഞു നിന്നു..ലാന്റ് ഫോണിൽ ബെല്ല് ദേഷ്യത്തിൽ ചിലച്ചു.

ദേവദാസ് ഹാളിലെ ചിത്രങ്ങളെല്ലാം നോക്കി. മകന്റെ ബാല്യകാല ഓർമ്മകൾ. ബുദ്ധ ചിത്രങ്ങൾക്ക് ചുറ്റും പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുട്ടിന്റെ വേദന വിലക്കി. അയാൾ മുറിയിലേക്ക് നോക്കി..

"ഉമേ.. എനിക്കൊന്ന് കിടക്കണമെന്നുണ്ട്"

" സഹായിക്കണോ" ദേവദാസ്  എഴുന്നേറ്റു. ഉമയമ്മ  മുറിയുടെ കർട്ടൻ നീക്കിയിട്ടു. അയാൾ കട്ടിലിന്റെ അരിക് ചേർന്നിരുന്നു..

"കിടക്കുന്നില്ലേ..?"

" കുറച്ചു നേരം ഇരിക്കട്ടെ" ഉമയമ്മ ജന്നലുകൾ തുറന്നിട്ടു. ചരിഞ്ഞു വീഴുന്ന വെളിച്ചം. അവർക്കിടയിൽ രണ്ട് വരയിട്ടു..

" കാലുവയ്ക്കാൻ ഒരു തലയിണകൂടെ വേണം, ഉമയ്ക്കത് കെട്ടിപ്പിടിക്കുന്ന ശീലമായിരുന്നില്ലേ..?"

"അതൊക്കെ മാറി" മേശയിലിരുന്ന ബുദ്ധപ്രതിമയിൽ നിസംഗമായ ചിരിയോടെ ഉമയമ്മ തൊട്ടു.

"മോന്റെ അച്ഛ്ൻ? " ആ ചോദ്യത്തിൽ നിന്നിറങ്ങി നടന്ന ഉമയമ്മ മകന്റെ മുറിയിൽ നിന്ന് മഞ്ഞ പൂക്കളുടെ ഡിസൈനുള്ള തലയിണ കൊണ്ടുവന്നു..

"ഉമയ്ക്കെന്നോട് പരിഭവമാണോ.." ഉമയമ്മയുടെ ചുണ്ടിന്റെ ഇടത് കോണിൽ  ചിരിയുടെ വെറുപ്പൻ നിഴൽ വന്നു .

"സിനിമയിൽ എന്തായിരുന്നു വനവാസം...?"

"നേടിയാതൊന്നും കൂടെ നിന്നില്ല, കൂടെ നിൽക്കണതൊന്നും നേടിയില്ല.." ഉമയമ്മയുടെ മൗനം അയാളെ വീണ്ടും സംസാരിപ്പിച്ചു...

" ഈ മുട്ടിൽ ഒന്നെണീറ്റ് നിൽക്കാൻ ചികത്സ വേണം..ഇരന്നു വാങ്ങിയ വേഷം. ആർക്കുമിനി ദേവദാസിനെ വേണ്ട.." കൽ മുട്ടിൽ തടവുന്ന വിരലുകൾക്ക് വിറയൽ. ഒരാൽബം മുന്നിൽ വച്ചിട്ട് ഉമയമ്മ മാറി നിന്നു. ബ്ളാക് ആന്റ് വൈറ്റിൽ തുടങ്ങി അയാളുടെ ഭൂതകാലം ഒട്ടിച്ചു വച്ചിരിക്കുന്നു.  ഒന്നു രണ്ടിടത്ത് കണ്ണ് നിറഞ്ഞു വീണു. ചിലപ്പോൾ ചിരി വന്നു. അലമാരയുടെ ഉള്ളിലെ ഒരറ തുറന്നപ്പോൾ അപൂർവ്വമായൊരു മണം മുറിയിൽ നിറഞ്ഞു. ദേവദാസ് ഉമയമ്മയുടെ പിന്നിൽ വന്നു നിന്നു..

" നല്ല പഴക്കമുണ്ട്, നാടകത്തിലും ജീവിതത്തിലും നമ്മളുടുത്തിരുന്നത്." ഉമയമ്മ  നാടകഗാനത്തിന്റെ വരികൾ മൂളി..

"ഉമേ" അയാൾ  പിന്നിലൂടെ ചേർത്ത് പിടിച്ചു. ഇടതു നെഞ്ചിൽ അയാളുടെ കൈ പുതഞ്ഞു. മാറി നിന്ന അയാളുടെ കണ്ണിൽ സംശയം.

" കഴിഞ്ഞ കൊല്ലമത് മുറിച്ചു മാറ്റിയിരുന്നു.." ചുംബിക്കാൻ അടുത്ത് വന്ന ദേവദാസിന്റെ മുഖത്ത് ബുദ്ധരൂപം വന്നിടിച്ചു. തിടുക്കത്തിൽ പുറത്തേക്കിറങ്ങിയ അയാളെ ഉമയമ്മ തടഞ്ഞു.
"ഇതിത്തിരി സ്വർണാണ് ചികിത്സയ്ക്ക് തികയുമെങ്കിൽ..." അതും വാങ്ങി വളരെ തിടുക്കത്തിൽ അയാൾ നടന്നുപോയി. ഗേറ്റിൽ വച്ച് മകനോട് ചിരിച്ചു..അതിന്റെ പതിപ്പ് മകനിലും പടർന്നു.

തലയിണ തന്നിലേക്ക് ചേർത്ത് കിടക്കുന്ന ഉമയമ്മയെ മകൻ തൊട്ടു..

"അച്ഛനോടത്  പറഞ്ഞോ..?"

"ഇല്ല"

"എന്നെക്കണ്ട് ചിരിച്ചല്ലോ..?"

"അയാളിപ്പോഴും വെറും നടനാണ്"

"  അച്ഛന്റെ സ്ഥാനത്ത് ഇനിയും സിദ്ധാർത്ഥൻ തന്നെ ?" മകൻ ചിരിച്ചു. ഉമയമ്മ മകനെ ചുംബിച്ചു.. സംവിധായകൻ വട്ടക്കരിമ്പ് മുഴുവൻ കേൾക്കെ 'പാക്കപ്പ്' പറഞ്ഞു..

    ഇരുപത് സെന്റിൽ സിനിമാ പിടുത്തക്കർ വലിച്ചെറിഞ്ഞതെല്ലാം മണിയപ്പി കൂട്ടിയിട്ട് കത്തിച്ചു. ആ പുകയെ കെട്ടിപ്പിടിക്കാൻ ശ്രീപാദത്തിലുമൊരു പുകയുയരുന്നുണ്ടായിരുന്നു..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ009)



Friday, 7 February 2020

ചെഗുവേരയുടെ കോഴി..!!

ചെഗുവേരയുടെ കോഴി..!!

ഏഴുമണി കഴിഞ്ഞ് ഫോണിന്റെ മഞ്ഞ സ്‌ക്രീനിൽ എം എൻ കെയെന്നു  തെളിഞ്ഞാൽ കിളിയമ്മിണിയുടെ  മകൾ, മേനകയ്ക്ക് ചങ്ങാടക്കടവ് ബസ് കിട്ടിയില്ലെന്നും, നാടുമുഴുവൻ ചുറ്റി വരുന്ന പൂഴനാട് പാസഞ്ചറിന്റെ പിൻസീറ്റിൽ ഉറക്കംത്തൂങ്ങി ഇരുപ്പുണ്ടെന്നും ചെഗുവേരയ്ക്ക് മനസിലാകും.

രണ്ടാമത്തെ ബീഡിയുടെ ചൂട് വിരലിനോടടുക്കുമ്പോൾ ഇരുട്ടിനെ വകഞ്ഞ് പൂഴനാടിന്റെ ഉണ്ടക്കണ്ണുകൾ തെളിയും.. ചങ്ങാടക്കടവിലേക്ക് കാട്ടുപാതയാണ്. പന്നിയും പാമ്പും സവരിക്കിറങ്ങുന്ന നേരമാണ്. കൈരളി ജ്യുവലറിയുടെ കൈവരിയോട് ചേർന്നിരുന്ന് നേരം വെളുപ്പിക്കലാണ് മേനകയ്ക്ക് പതിവ്. മനുഷ്യരാരെങ്കിലും ഉപദ്രവിക്കുമെന്ന ഭയമില്ല. ഇനി ആരെങ്കിലുമുണ്ടെങ്കിൽ അവർക്കൊപ്പമിരിക്കാനും മടിയില്ല. കിളിയമ്മിണിക്ക് തീരെ വയ്യാതിരുന്ന ഒരിക്കൽ ആ വഴി ഒന്നോടി നോക്കിയതാണ്. കാട്ടുപന്നി കുത്തിയെറിഞ്ഞ മേനകയെ ആശുപത്രിയിലെത്തിച്ചത് ഏര്യസമ്മേളനത്തിന്റെ കൊടി കെട്ടാൻ വന്ന ചെഗുവേരയാണ്. സൈക്കിളിന്റെ പിന്നിൽ മടക്കിയിട്ട തോർത്തിന്റെ പുറത്തിരുന്ന് വീട് പിടിക്കുന്ന മേനകയോട് 'നിന്നെ ഞാനെടുത്തോളാടീന്ന്' മുരണ്ട് പൂഴനാട് തിരിച്ചുപോകും..

അയൽക്കാരന്റെ തേങ്ങ കുത്തിയിടാൻ ശ്രമിച്ചു കരിക്ക് തലയിൽ വീണ് കിളിപോയ അമ്മിണി, കിളിയമ്മിണിയായി. മലവും മൂത്രവും പോണതറിയാതെ ചിരിയോട് ചിരി. നേരാനേരത്ത് തിന്നാൻ കിട്ടിയില്ലെങ്കിൽ കൈയിൽ കിട്ടിയതുകൊണ്ട് മേനകയെ പൂശും. പത്ത് ഫസ്റ്റ് ക്ലാസിൽ പാസ്സായി ഉടലോടെയങ്ങ്‌ ഡോക്ടറാകാൻ കൊതിച്ചവൾ പട്ടണത്തിലെ ബി ബി എൽ മാർക്കറ്റിങ് കമ്പനിയിൽ പണിക്ക് ചേർന്നു . ഒരേ ബഞ്ചിലിരുന്ന് കഷ്ടി പാസ്സായ ശാരി ഡോക്ടറാകാൻ പോയതിന്റെ ഫ്‌ളെക്സ് കവലയിൽ തൂങ്ങി നിന്നതിന്റെ അന്നാണ് മേനകയ്ക്ക് പുതിയൊരു പാഠമുണ്ടായത്.. 

കറിപൗഡറും ഗ്യാസ് ലൈറ്ററുമുൾപ്പെടെ സകലതും ദയയുള്ള ഒരു മനുഷ്യൻ വിലയിട്ടു . പ്രോഡക്ട് വിവരണം തുടങ്ങിയതേയുള്ളു വാതില് പൂട്ടിയാണ് ബാഗ് കാലിയാക്കിയത്. ഒഴിഞ്ഞ ബാഗുമായി വന്ന മേനകയ്ക്ക് മുന്നൂറ്റി എഴുപത് രൂപ കമ്മീഷനും, മാനേജരി വക അഭിന്ദനവും. വിൽക്കാതെ വന്ന  പെണ്ണുങ്ങൾ അസൂയപ്പെട്ടു. മടക്കയാത്രയിൽ പൂഴനാടിന്റെ പിന്നിലിരുന്ന് ചർദ്ദിച്ച് ഊപ്പാട് വന്നു. കണ്ടക്ടർക്ക് കലികയറി. മേലിലൂടെ ഒലിച്ചിറങ്ങിയ ഛർദ്ദി പൂഴനാട് രുചിച്ചുനോക്കി.
ദൈവപ്പുര വയലിന്റെ കലിങ്കിലിരുന്ന് നൂറിന്റെ ഇരുപത് നോട്ടും ഉള്ള കാര്യങ്ങളും ചെഗുവേരയോട് വെളിപ്പെടുത്തി. തോട്ടിലിറങ്ങി വായയും മുഖവും കഴുകിവരാൻ പറഞ്ഞിട്ട് അവളെ വീട്ടിൽ കൊണ്ടാക്കി. അന്നുതൊട്ട് മേനകയുടെ ഉള്ള് ചെഗുവേരയോട് പ്രണയം പ്രഖ്യാപിച്ചു..

മേനകയുടെ ബാഗ് പിന്നെയും കാലിയായി. മൂന്നേ മൂന്ന് മുഴുത്ത നിബന്ധനകൾ. ബാഗിലുള്ളത് മുഴുവനും കാലിയാക്കണം. സുരക്ഷിതത്വം പാലിക്കണം. ഒരുകാരണവശാലും ഒരുത്തികളും കരഞ്ഞോണ്ട് വന്ന് തല്ലുണ്ടാക്കരുത്. സൈക്കിളിൽ കയറുമ്പോൾ പുതിയ മണത്തിന്റെ കഥ  ചെഗുവേരയോട് പറയും. പട്ടാളക്കാരന്റെ കന്നിയങ്കവും സിനിമ കാണാൻ കൊണ്ടു പോയവന്റെ വെപ്രാളവും അവർ കടലയോടൊപ്പം പങ്കിടും.തോട്ടിലിറങ്ങി മുഖം കഴുകും. തുടയ്ക്കാൻ ചെഗുവേര തോർത്ത് നീട്ടും..

സത്യാന്വേഷികളായ വെന്റസിനോ പെൽസിക്കോ ഇളയ മകനോട് താൽപര്യമില്ല.മൂത്തമകന്റെ സത്യമാർഗത്തിൽ സഞ്ചരിക്കുക , അവന്റെ പാത പിന്തുടരുക. കൊച്ചനിയൻ മുടിയനായ പുത്രനായിരുന്നു. രണ്ടര സെന്റ്ഭൂമി അവനെഴുതിവച്ചതിൽ അവരിപ്പോൾ ഖേദിക്കുന്നുണ്ടാകും. റോഡ് വക്കിലെ ആ ഭൂമിയിൽ പ്രാർത്ഥനാലയം പണിയാൻ മൂവർക്കും ആഗ്രഹമുണ്ട്. പന്തം കൊളുത്തി പ്രകടനത്തിൽ മുന്നിൽ നിൽക്കുന്ന കൊച്ചനിയനെന്ന ചെഗുവേരയുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ഓഫീസിന്റെ താക്കോൽ, ചുവപ്പ് കൊടി കെട്ടിയ സൈക്കിൾ അവർക്ക് ഭയമായിരുന്നു.. 

  പിരിവ് ബക്കറ്റുമായി ആരുടെ മുന്നിലും ചിരിയോടെ  ചെന്നു നിൽക്കും. ഏറ്റു വിളിക്കേണ്ടത് ഏറ്റവുമുറക്കെ വിളിക്കും. തിരഞ്ഞെടുപ്പ്‌ കാലമായാൽ വോട്ടെണ്ണി ആഘോഷവും കഴിഞ്ഞേ വീട് പിടിക്കു. ജീപ്പിലെ അനൗൻസർ വെള്ളം കുടിക്കുന്ന ഇടവേളയിൽ 'അസിർവദിക്കണെ  ഓട്ട് ചെയ്യണേ നാട്ട്കാരെ' യെന്ന് ആവേശം മൂക്കുമ്പോഴും. യോഗങ്ങൾക്ക്  'മൈക്ക് ടെസ്റ്റ് ' പറയുമ്പോഴുമാണ് ആ ശബ്ദം യാന്ത്രികോർജ്ജമാകുന്നത്. നന്ദി പറയാൻ നിയോഗിക്കപ്പെട്ടവർ "നമ്മുടെ സ്വന്തം ചെഗുവേരയ്ക്ക് പിന്നെ നന്ദി പറയേണ്ടതില്ലല്ലോ " എന്ന് പ്രത്യേകം പറയുമ്പോൾ ചെഗുവേര പിൻ നിരയിലെ കസേരകൾ അടുക്കാൻ തുടങ്ങിയിട്ടുണ്ടാകും.. ചെഗുവേര പറഞ്ഞാൽ ആർക്കും കിളിയമ്മിണിയുമായി വന്ന് വോട്ട് ചെയ്യാൻ മേനക തയാറായിരുന്നു..

മെയ്ദിനത്തോരണം വലിച്ചുകെട്ടാൻ ഹൈമാസ് ലൈറ്റിന്റെ മുകളിലിരുന്ന ചെഗുവേരയെ കൊച്ചനിയാന്ന് നീട്ടി വിളിച്ച്  അഭിവാദ്യം ചെയ്തു. ചെഗുവേരയെ ആ പേരിൽ വലിച്ചുപിടിക്കുന്ന ഒരേ ഒരാൾ മേനകയായിരിക്കും.  ഉയരവും വെളുപ്പുമുള്ള വെന്റസിനും പെൽസിക്കും നാലടിയിൽ കുറുകിയവനെങ്ങനെയെന്ന ചിന്തിച്ചു നിന്ന മേനകയെ ചെഗുവേര തൊഴിലാളിധാർമ്മിക  ചോദ്യം കൊണ്ട് വലിച്ചിട്ടു..
"നീ ഇന്നും പണിക്ക് പോകുന്നോ.?."
"കിളിയമ്മിണിക്ക് ഒരു പറ ചോറു വേണം, മഴയ്ക്ക് മുമ്പ് കൂരയിൽ നല്ല ഷീറ്റ് കേറ്റിത്തരാമെന്നുറപ്പ് തന്നാൽ ഇന്നല്ല ഒരു മാസം പണിക്ക് പോവൂല"  ഉത്തരത്തിന്റെ ബൂർഷ്വ മുനയേറ്റ് ചെഗുവേര തല കുനിച്ചു.  യോഗ സ്ഥലത്ത് ഏറ്റവും പിന്നിലെ വിപ്ലവകാരിയുടെ ഇരുപ്പുകണ്ട് അവൾക്ക് എന്തോ തോന്നി..

നാലാമത്തെ ബീഡിയുടെ ചൂട് വിരലോട് വന്നിട്ടും പൂഴനാട് എത്തിയില്ല. ഓട്ടോയിൽ വന്നിറങ്ങിയ മേനകയുടെ മുഖത്ത് തീരെ തെളിച്ചമില്ല.സൈക്കിൾ കുഴിയിൽ വീഴുമ്പോഴെല്ലാം  ഒരു ഞരക്കം. വായൊന്ന് തുറപ്പിക്കാൻ വീട്ടിലെ  വിപ്ലവം ചെഗുവേര അഴിച്ചുവിട്ടു...
" എന്റെ കോഴിക്കിന്ന് പേരിട്ടു"
"അതെന്തിന്..?"
" അവന്റെ പള്ളിക്ക് നേർച്ച കൊടുക്കാൻ കോഴിയെ വേണമെന്ന് പെൽസിക്ക് നിർബന്ധം"
"എന്നിട്ടെന്ത് പേരിട്ടു?"
"ഷറഫുദ്ദീൻ" മേനക നിലാവ് പോലെ ചിരിച്ചു. സ്‌കൂളിൽ പ്രണയം തോന്നിയ ഷറഫുവിന്റെ കഥ ഇന്നലെയാണ് ചെഗുവേരയോട് പറഞ്ഞത്. അവൾ മുറുക്കെ കെട്ടിപിടിച്ചു. ചെഗുവേരയ്ക്ക് കുളിർന്നു. അവർ ദൈവപ്പുര വയലിൽ ചിരിച്ചലച്ച് വീണു. ചെളിയിൽ പുതഞ്ഞ് കിടന്ന് ചിരിച്ചു. കലുങ്കിന് താഴെ തോട്ടിലിറങ്ങി  ചെളി കഴുകുമ്പോൾ അവൾ മുങ്ങിക്കിടന്നു. ക്ഷീണമൊന്നു മാറി. ബാഗും സൈക്കിളുമായി ചെഗുവേര വന്നു. അവൾ കലിങ്കിൽ ഇരുപ്പായി. നിലാവ് അവരെ നോക്കി ചിരിച്ചു.
"കൊച്ചനിയൻ ഇവിടെ ഇരിക്കൊ..?"
"ഉം"
" മൂന്ന് പിള്ളേരുടെ വീട്ടിൽ  ചെന്നു കേറി. വയ്പ്പും തീനുമില്ലെങ്കിലും ബാഗ് കാലിയാക്കി. അതിലൊരുത്തൻ പോരാന്നേരം പൊതിഞ്ഞു തന്നതാ" പിസയുടെ ഒരു ഭാഗം അവൾ നീട്ടി. ഒറ്റക്കടിയോടെ ചെഗുവേര തുപ്പി.
"ഇതെന്താ വെന്തില്ലേ..?"
"പിള്ളാർക്ക് വേകാതെ തിന്നാ ശീലം. ആർത്തി മൂത്തവർ കൊല്ലാതെ വിട്ടത് ഭാഗ്യം."
"സമ്മേളനത്തിന് മലബാറിലേക്ക് പുഞ്ചിരി ട്രാവൽസ് പോവും. ചുവപ്പ് സാരിയും തൊപ്പിയും തരാം നീയും കൂടെ വാ ."
"കൊച്ചനിയന് എന്നോട് പ്രേമോണ്ട...?"
" സത്യമായിട്ടും ഒണ്ട് "
"ഞാനൊരുമ്മ തരട്ടെ." ചെഗുവേര തോട്ടിലിറങ്ങി മുഖം കഴുകിവന്നു. 
" വിയർത്ത മുഖമാണ് ഉമ്മ വയ്ക്കാൻ നല്ലത്"
"ജാഥയിൽ പടയണി കെട്ടുന്നുണ്ട് കൂടെ നിന്ന് വെള്ളം തരോ.?"
"വിയർക്കുമ്പോ ഉമ്മ തരാം" മേനക ചിരിച്ചു. അവൾ വിറയ്ക്കാൻ തുടങ്ങി. സൈക്കിളിന്റെ മുന്നിലിരുന്നു. അവളുടെ തല കൈയിൽ ചേർത്തു വച്ചു. വഴി നീളെ അവരുടെ വരത്തുള്ളികൾ കെട്ടിപ്പിടിച്ചു. നനഞ്ഞ തുണികൾ അഴിച്ചു കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന മേനകയെ നോക്കി കിളിയമ്മിണിക്ക് അത്ഭുതച്ചിരി..
" ഞാൻ പുഞ്ചിരിയിൽ സമ്മേളനത്തിന് പോണ്. ചെഗുവേര എനിക്ക് ചോപ്പ് സാരി തരും" കിളിയമ്മിണി വെളുക്കും വരെ ചിരിച്ചു.  മേനക വിളക്കൂതി. നനവോടെ നിലത്ത് പായ വിരിച്ചു..

ഒരു തുറന്ന ചിരിയോടെയാണ് കിളിയമ്മിണി മരിച്ചു കിടന്നത്. കട്ടിലിനോട് ചേർത്ത് വച്ചിരുന്ന തീറ്റിയും കുടിയും തൊട്ട് നോക്കിയിട്ടില്ല.തീട്ടത്തിന്റെ ഒപ്പം പതിവില്ലാത്ത മണം. പുതപ്പിൽ ചുവപ്പ് ചാല്. കൈ തൊട്ടപ്പോൾ കട്ടിലും തണുത്ത് തുടങ്ങി. മേനകയ്ക്ക് കരച്ചിൽ വന്നില്ല. ചെഗുവേരയെ വിളിച്ചു. കത്തിക്കാൻ  എടുത്തപ്പോൾ കൂരയും  കത്തുമെന്നെ സ്ഥിതി. ആസ്പത്രിക്കാർക്ക് ബോഡി കൊടുക്കുന്ന കാര്യങ്ങൾ ചെഗുവേര  ഒരുക്കി. സെൽവൻ സ്വീറ്റ്സിന്റെ ഓമ്നി വാനിൽ കിളിയമ്മിണി പോകുമ്പോൾ  ആകെയുള്ള കട്ടിൽ മേനക തോട്ടിലിറക്കി കഴുകി വെയിലത്തിട്ടു. മൂന്ന് ദിവസം ചോറ് പൊതി വേലിപ്പത്തലിൽ തൂക്കിയിട്ട് സൈക്കിൾ ബെല്ലടിച്ചു പോയ ചെഗുവേര നാലിന്റന്ന് അകത്ത് ചെന്നു. കുളിക്കാനും പണിക്കു പോകാനും  ആഹ്വാനം ചെയ്തു. അവൾ കിടന്ന കട്ടിലിൽ നോട്ടീസിൽ പൊതിഞ്ഞ സാരിയും വെളുത്ത തൊപ്പിയും വച്ചു..

പുഞ്ചിരിയുടെ മുഖത്ത്  ചെഗുവേര ബാനർ കെട്ടുകയായിരുന്നു. വലതുകാൽ വച്ചു കയറിയ സെക്രട്ടറി ഞണ്ട് പോലെ പിടഞ്ഞിറങ്ങി. ചെഗുവേരയെ മാറ്റി നിർത്തി  സംസാരിച്ചു. സെക്രട്ടറിയും സംഘട്ടവും പുറത്ത് മാറി നിന്നു. മുല്ലപ്പൂവിന്റെ മണം ബാക്കി നിർത്തി ഇറങ്ങിപ്പോയ മേനകയുടെ കണ്ണ് കലങ്ങി. അവളുടെ തോളിൽ ചെഗുവേരയുടെ ബാഗുമുണ്ടായിരുന്നു. വാതിൽ അടഞ്ഞപ്പോൾ പുഞ്ചിരിയിലൊരു കൃത്രിമ തണുപ്പ് പടർന്നു. ടൗണിലേക്കുള്ള ബസിൽ തല കുനിച്ചിരിക്കുന്ന ചെഗുവേരയോട് മേനക മിണ്ടാൻ തുടങ്ങി..

"കൊച്ചനിയൻ തീവണ്ടിയിൽ പോയിട്ടുണ്ടോ...?"
"ആദ്യമായിട്ടാ, പൈസ സെക്രട്ടറി തന്നു"
"പുഞ്ചിരിയിലിരുന്നൊന്ന് മുള്ളൻ തോന്നിയാൽ കഴിയൂല്ല. തീവണ്ടിയിൽ ഇടയ്ക്ക് ചായ കിട്ടും"

   ഒരേ നിറമുള്ള തൊപ്പിയിൽ തീവണ്ടിക്കാർക്ക് കൗതുകം. ചിലർക്ക് അവരുടെ സമ്മേളനത്തിൽ സംശയം. തൊപ്പിമാറ്റി സ്വന്തം തലയോടെ ഇരുന്നു. അവർ മനുഷ്യരായി. ഒരു പൊതിയിൽ ഉണ്ടു. മേനക ഒരുരുള നീട്ടി. രുചിയിൽ വിപ്ലവ നായകന്റെ കണ്ണ് നിറഞ്ഞു. കൈകഴുകി വാതിലിന്റെ പിടിയിൽ കാൽ വീശിയിരുന്നു. കടലും കായലും മുറിച്ച് തീവണ്ടി പായുകയായിരുന്നു. ഒരു തണുപ്പ്‌ അവളെ തൊട്ടു.
"കൊച്ചനിയന് എന്നോട് എത്ര പ്രേമോണ്ട്.."
" കൊടിമരത്തിന്റെ  അത്രേം"
മേനക ഉമ്മ വയ്ക്കാൻ അടുക്കുന്നത് കണ്ട് നാണിച്ച തീവണ്ടി ഏതോ സ്റ്റേഷനിൽ നിന്നു.

പുഞ്ചിരിയുടെ ഉള്ളറയിലെ പടയണി വേഷമെടുക്കുന്ന ചെഗുവേരയോട് സെക്രട്ടറി ചിരിച്ചു. അൽപ്പം
മാറി നിന്ന മേനകയുടെ കവിളിലെ ചുവപ്പും മുടി പൂത്ത് കിടക്കുന്ന മുല്ല വെളുപ്പും കണ്ട് അസൂയപ്പെട്ടു. തെയ്യത്തിനും തിറയ്ക്കും  വേഷം കെട്ടി വെയിലുകൊണ്ടവർക്കെല്ലാം മേനക വെള്ളം കൊടുത്തു. ജാഥയിൽ നിന്നകന്ന് ഒറ്റ വരിയായി നടന്നു. പടയണിക്ക് വെള്ളം കൊടുക്കുന്ന പ്രവർത്തകയുടെ ചിത്രം പത്രത്തിൽ വന്നതൊന്നും അവർ കണ്ടില്ല. പുറപ്പെട്ട സ്റ്റേഷനിൽ തീവണ്ടി എത്തരുതെന്നാഗ്രഹിച്ച് അവർ വരികയായിരുന്നു. സെക്രട്ടറി ഒരു കോപ്പി കറുത്ത ബാഗിൽ കരുതി വച്ചു..

 മുറ്റത്തിന്റെ മുഖത്തെ കളപറിക്കുകയായിരുന്ന ചെഗുവേരയോട് സെക്രട്ടറി ഓഫീസിന്റെയും സൈക്കിളിന്റെയും താക്കോല് ഊരി വാങ്ങി. പണി തിരഞ്ഞു വന്ന ഗോർബച്ചേവിനെ ഏൽപ്പിച്ചു. കൊടി മരത്തിന്റെ ചുവട്ടിൽ നിർത്തി ഗൗരവമായി സംസാരിച്ചു. മണ്ണുവെട്ടി വലിച്ചെറിഞ്ഞ് ചെഗുവേര ഓടിപ്പോയി. കൊടിമരം ആകാശം നോക്കി കരഞ്ഞു.

 കാലിയാക്കാനോ കച്ചവടത്തിനോ തോന്നിയില്ല. മേനക ബാസ്റ്റന്റിൽ സ്വപ്നം കണ്ടിരുന്നു.  അവളെ   കൊണ്ടുപോനൊരുങ്ങി വന്ന ചങ്ങാടക്കടവ് ഹൃദയഭാഗത്തൊരിടം നീട്ടി വച്ച് 'വാ, വന്ന് കേറെടീന്ന്' വിളിച്ചപ്പോൾ  അവൾ അതിനെ കളിയാക്കി. "നീ നിന്റെ പണിനോക്കെടാന്ന്" മുഖം കറുപ്പിച്ചു.     "നിന്റെ മനസിലിരിപ്പെനിക്കറിയാടിന്ന്" ആക്ഷേപിച്ച് കറുപ്പൻ പുക തുപ്പിയിട്ട് നിരാശയോടെ പോയി..

പുതിയ സൈക്കിളിൽ ചാരി നിൽക്കുന്ന ചെഗുവേരയുടെ മുന്നിലേക്ക് മേനക ഓടി വന്നു. വയലിന്റെ ഒത്ത നടുവിൽ  കെട്ടിപ്പിടിച്ചിട്ടും ഇളക്കമില്ല, പുതഞ്ഞു വീണില്ല. ദൈവപ്പുരയുടെ പിന്നിൽ ചാടിയിറങ്ങി കലുങ്കിൽ ചെന്നിരുന്നു. മേനകയ്ക്ക്  മിണ്ടാൻ മുട്ടി.
"കൊച്ചനിയന് ഇപ്പോഴും പ്രേമോണ്ട..?"
"നമുക്ക് എങ്ങോട്ടെങ്കിലും പോവാം ?"
"പ്രേമമാണെങ്കിൽ ഞാനെങ്ങോട്ടും വരും."
"രണ്ടര സെന്റില് പള്ളിക്ക് വാനം വെട്ടി. ഷറഫുദീനെ  കൂട്ടാൻ വച്ച്."
ഉമ്മ വയ്ക്കാൻ നീട്ടിയ ചുണ്ടിൽ  നിന്ന് ചെഗുവേര കവിള് മാറ്റിപ്പിടിച്ചു. സൈക്കിളിന്റെ മുന്നിലിരുന്ന്  അയാളുടെ ഉള്ളിൽ ബൊളീവിൻ കാട് കത്തുന്നത് തൊട്ടു.അവൾ കൈ ചേർത്ത് പിടിച്ചു.

സ്മാരകത്തിന്റെ മുന്നിൽ നിവർന്നു കിടക്കുന്ന ചെഗുവേരയുടെ വായ മുദ്രാവാക്യം വിളിച്ചവസാനിക്കാത്തതുപോലെ തുറന്നിരുന്നു. ഷേവ് ചെയ്തു മിനുസമാക്കിയ കവിളിലെ കുഴിയിൽ ഒരീച്ച വന്നിരുന്നു. തലയുടെ ചുവട്ടിൽ കൈരളി ജ്യുവലേഴ്‌സിന്റെ ചുവപ്പ് ബാഗ്. ചുവപ്പ് കരയൻ മുണ്ടും വെളുത്ത ഉടുപ്പും. അയാളെ ഇത്രയും സുന്ദരനായി  കണ്ടിട്ടില്ല. ചുറ്റും ചെറിയൊരു യോഗത്തിനുള്ള കൂട്ടം. ടൗണിലേക്ക് ഒരുങ്ങി വന്ന ചങ്ങാടക്കടവ് രണ്ട് തവണ കരഞ്ഞു. ആരും വരുന്നില്ലെന്ന് കണ്ട് പുകച്ച് തുപ്പിയിട്ട് പോയി. കൊടിമരം തല ചരിച്ചു നോക്കി. 

സെൽവൻ സ്വീറ്റ്സിന്റെ  ഓമ്നിയിൽ മേനക വന്നു. വണ്ടിയിലേക്ക് മാറ്റിക്കിടത്താൻ ചിലരവളെ സഹായിച്ചു. കൈയിലെന്തോ പിടിപ്പിക്കാൻ തുടങ്ങിയ സെക്രട്ടറിയെ അവൾ തള്ളിമാറ്റി. കൊടിമരം കൈവീശി അഭിവാദ്യം ചെയ്തു. മടിയിലേക്ക് ചെഗുവേരയുടെ തലയുയർത്തി വച്ചു. കവിളിൽ തലോടി.നെറ്റിയിൽ അമർത്തി ചുംബിച്ചു. വിയർപ്പിന്റെ തണുത്ത മണം.. 

കടലും കായലും കീറി മുറിച്ച് പോകുന്ന തീവണ്ടിയിൽ  ദൈവപ്പുര വയലിന്റെ തണുപ്പ്. ആകാശത്തിന് ചെഗുവേരയുടെ ചുവപ്പൻ ചിരി. ആരോ കവിളിൽ തൊട്ടതുപോലെ മേനകയ്ക്ക് തോന്നി. കണ്ണടച്ച്  മുറുക്കെ കെട്ടിപ്പിടിച്ചു.  കുളിരോടെ സൈക്കിൾ ഇളകി. വയലിലേക്ക്  മറിഞ്ഞു. 
അവർ ചെളിയിൽ പുതഞ്ഞു കിടന്ന് ചിരിച്ചു..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ009)