Saturday, 26 June 2021

'ഥ'ർക്കം

'ഥ'ർക്കം.!

      വെറുമൊരു കഥയ്ക്ക് ഇത്രയും ഭീമൻ തുകയൊക്കെ സമ്മാനമായി കിട്ടിയെന്നു പറഞ്ഞാൽ എനിക്കും നിങ്ങൾക്കും ചില പുതിയകാല കഥകളെപ്പോലെ അംഗീകരിക്കാൻ പ്രയാസമുണ്ടാകും. 
പക്ഷേ സംഗതി സത്യമാണ്.ആഡംബരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല,ആകാശത്തായിരുന്നു പുരസ്‌കാരച്ചടങ്ങ്.സമ്മാനദാനം പ്രത്യേകമായൊരുക്കിയ വിമാനത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത് എന്നർഥം.നമ്മുടെ രാജ്യത്തെ ഒരു സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പിന്റെ കരാറു കിട്ടിയതെന്നും കേൾക്കുന്നു.‌ 
       മൂന്നു രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാർ.ആ തുക കൈമാറാനെത്തിയ സ്വിസ് ബാങ്കിന്റെ രണ്ടു പ്രതിനിധികൾ.പുരസ്കാര നിർണയത്തിൽ ജൂറി അംഗങ്ങളായിരുന്ന മൂന്നുപേർ.നമ്മുടെ കഥാകൃത്ത്, ടിയാന്റെ അമ്മ,ഭാര്യ,കാമുകി.വിമാനത്തിന്റെ പൈലറ്റുൾപ്പെടെ ഇരുപതുപേരിൽ താഴെമാത്രമുള്ള ഒരു സംഘം.അവരെയും വഹിച്ച് ആ ആഡംബര വിമാനം ഭൂമിയെച്ചുറ്റിക്കൊണ്ട് പതിനൊന്നര മണിക്കൂറും ഇരുപത്തിമൂന്ന് മിനിറ്റും ഏഴ് സെക്കന്റും.
     ഇപ്പോഴും നിങ്ങളുടെ മുഖത്തുള്ള ഈ അമ്പരപ്പും സംശയങ്ങളും കാണുമ്പോളെനിക്ക് തുകയുടെ വിശ്വാസ്യതയെക്കുറിച്ച് വീണ്ടും സംസാരിക്കാൻ തോന്നുന്നുണ്ട്.സ്വിസ് ബാങ്കിന്റെ പ്രതിനിധികൾ ചുവപ്പ്, തുവെള്ള,ഇളംനീല എന്നിങ്ങനെ മൂന്ന് നിറങ്ങളിലുള്ള ലക്കോട്ടുകളിലാണ് തുകയുടെ ചെക്കുകൾ കൊണ്ടുവന്നത്.ആ ഭീമൻ തുക സ്വിസ്‌ ബാങ്കിനുപോലും ഒറ്റച്ചെക്കിൽ ഒതുക്കാൻ കഴിയാത്തതാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ആ മൂന്നു ലക്കോട്ടിന്റെ പുറത്തും വീതിയുള്ള സ്വർണ റിബൺ കെട്ടിയിരുന്നു.ഒപ്പമൊരു തളികയിൽ മാലപോലെ മഞ്ഞനൂലിട്ട് വജ്രപ്പതക്കവും. 
       നമ്മുടെ രാജ്യത്തെ പത്രങ്ങളിൽ ഭൂരിഭാഗവും ഈ വിഷയം തമസ്കരിക്കുകയായിരുന്നു. അതിന്റെ പിന്നിൽ ആരൊക്കെയോ പ്രവർത്തിച്ചിട്ടുണ്ടാകും.അല്ലെങ്കിൽ ഇത്രയും ഭീമമായ തുക ഒരു രാജ്യത്തേക്ക് സമ്മാനമായിട്ടെത്തുന്നത് നയപരമായ വിഷയവുമായിരിക്കാം.എന്നിട്ടും ഒരു  മലയാള പത്രത്തിൽ ആ തുകയെക്കുറിച്ചെഴുതിയത് ഇങ്ങനെയാണ്.
      "എട്ടു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭൂമി വിലയ്ക്ക് വാങ്ങാനുള്ള തുക.അല്ലെങ്കിൽ ഏറ്റവും ജനസംഖ്യയുള്ള മൂന്നു രാജ്യങ്ങളിലെ വാക്‌സിനേഷൻ സൗജന്യമാക്കാൻ പര്യാപ്തമായ സംഖ്യ." 
      എന്നാലും നിങ്ങളുടെ സംശയം തീരില്ലെന്നറിയാം.ലോക ബാങ്ക് പാപ്പരായി പ്രഖ്യാപിച്ച നാലു രാജ്യങ്ങളുടെ പ്രതിനിധികൾ വിമാനത്താവളത്തിൽ കഥാകൃത്തിനെയും കാത്ത് കഴിഞ്ഞ പതിനൊന്നര മണിക്കൂറും ഇരുപത്തിമൂന്ന് മിനിറ്റും ഏഴ് സെക്കന്റും ഒരേ നില്പയിരുന്നു.അതിലൊരു രാജ്യം ടിയാന് പൗരത്വവും പ്രസിഡണ്ട് പദവിയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.ഒരു കഥാകൃത്ത് രാജ്യത്തിന്റെ തലവനായാൽ നന്നാകുമോയെന്ന് എനിക്കും സാരമായ സംശയമുണ്ട്.പലപ്പോഴും അവനോന്റെ വീടുപോലും നിയന്ത്രിക്കാൻ കഴിയാത്തവരാണവർ.ആയതിനാൽ ഈ ചർച്ച തത്കാലം നമുക്കിവിടെ നിർത്താം.പ്രത്യേക സുരക്ഷാസംവിധാനങ്ങളോടെ ചടങ്ങുകൾ സംഘടിപ്പിച്ച വിമാനത്തിലെ വേദിയിൽ വച്ച് ഗുരുതരമായ അവകാശത്തർക്കമുണ്ടായിരിക്കുന്നു.
       നോക്കൂ, ഞാനിത്രയും സത്യസന്ധമായി പറഞ്ഞിട്ടും കഥയിൽ നിന്നും ഇറങ്ങിപ്പോകുന്ന വായനക്കാരെ നമുക്ക് മറക്കാം.പ്രിയ സ്‌നേഹിതാ, നീ വരൂ.ലോകോത്തര കഥകളിൽ നിന്നുപോലും എത്രായിരം വായനക്കാർ ആദ്യ വരിയിലോ രണ്ടാമത്തെ ഖണ്ഡികയിലോ നിന്നിറങ്ങിപ്പോകുന്നുണ്ട്. ഹതഭാഗ്യർ അല്ലാതെന്തു പറയാൻ.?.പലപ്പോഴും ഒരു കഥയുടെ അവസാന വാക്കുവരേയും എത്താനാകുന്നത് താങ്കളെപ്പോലെ നാലഞ്ച് ശതമാനത്തിന് മാത്രമാണല്ലോ.എന്നിട്ടും എഴുതുന്നവരെ പഴിക്കലാണ് വായനാലോകത്തിന്റെ പതിവ് രീതി.എന്നാലോ വായിക്കുന്നവന്റെ പ്രതിഭയിലേക്ക് ആരുമൊട്ടും വിരലു ചൂണ്ടാറുമില്ല.
        ഈ ഹോട്ടലിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ആ പ്രശ്നപരിഹാരത്തിനായി മേശ ഒരുക്കിയിരിക്കുന്നത്.ക്ഷമിക്കു, ആവേശത്തിൽ ആ തർക്കമെന്താണെന്ന് നിന്നോട് സൂചിപ്പിക്കാൻ മറന്നുപോയിരിക്കുന്നു.
    എത്രയും വേഗത്തിൽ കഥ അച്ചടിച്ചു വരണം.വായനയുടെ വെള്ളിവെളിച്ചത്തിൽ സദാകാലവും തിളങ്ങിവിളങ്ങി നിൽക്കണമെന്ന തീവ്രവാഞ്ഛയിൽ പല എഴുത്താളർക്കും ഇങ്ങനെ സംഭവിക്കുന്നതാണ്.കാര്യകാരണങ്ങൾ ഉള്ളിലുണ്ടാകും,പക്ഷേ കഥയിടത്തിൽ ആ രംഗങ്ങൾ സുന്ദരമായി ചേർത്തു പറയാൻ വിട്ടുപോകും.നിർഭാഗ്യവശാൽ അത് കഥയുടെ മർമ്മവുമായിരിക്കും.
      കഥാകൃത്തിന്റെ ജീവിതം,പുരസ്കൃത കഥ ഇവയുടെ അവകാശത്തെക്കുറിച്ച് അമ്മ,ഭാര്യ, കാമുകിമാർക്കിടയിൽ ഭീകരമായ തർക്കം നടക്കുകയാണ്.ചില രാജ്യങ്ങളും ലോക ബാങ്കിന്റെ പ്രതിനിധികളും രാഷ്ട്രീയ ശക്തികളും മൂന്നാൾക്കും പിന്നിലുണ്ടാവാമെന്നാണ് എന്റെ ബലമായ സംശയം.അമ്മയെ പിന്തുണയ്ക്കുന്നത് ഭാരതമാണെന്നതിന് ചില സൂചനകൾ എനിക്കും കിട്ടിയിട്ടുണ്ട്.
       'ജനനി ജന്മഭൂമിശ്ച സ്വർഗാതപി ഗരീയസി' എന്നാണല്ലോ സൂക്തമായത്.ഇതിനിവിടെ പ്രസക്തിയുണ്ടോ എന്നൊന്നും ചോദിക്കരുത്.ഒരു കഥയായാൽ 'സംസ്‌കരിച്ച' ഇത്തരം നെടുങ്കണ്ടൻ ഡയലോഗുകൾ കൊണ്ടിട്ടാൽ ആന്തരിക ഗൗരവം കിട്ടുമെന്നൊരു ചിന്ത എഴുത്താളർക്ക് പണ്ടുമുതൽക്കേ ഉണ്ടല്ലോ.ഞാനും അതേ ചെയ്യുന്നുള്ളൂ.
     അതും വിട്ടേക്കു, കാമുകിയും അമ്മയും തമ്മിൽ വിമാനത്തിനുള്ളിൽ കൈയേറ്റംവരെ സംഭവിച്ചു.ആ തുകയുടെ ബലത്തിൽ വാർത്തകൾ ഭൂമിലേക്ക് ചോർന്നിട്ടില്ലെന്നു മാത്രം. നമ്മളതറിഞ്ഞിട്ടും വലിയ കാര്യമില്ലല്ലോ.നാലാളും താമസിക്കുന്ന ഹോട്ടലിലേക്ക് ഇനിയാർക്കും പ്രവേശനമുണ്ടാകില്ല.തീരുമാനമുണ്ടാകും വരെ ഈ ഹോട്ടൽ പരിസരം പ്രത്യേക സൈന്യത്തിന്റെ നിരീക്ഷണത്തിലായിരിക്കും. 
      കഥാകൃത്തും അവകാശികളും മേശക്ക് ചുറ്റുമിരുന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കട്ടെന്നാണ് സംഘാടകർ സന്ധിയാക്കിയത്.അവരാണ് ഈ മേശ ക്രമീകരിച്ചിരിക്കുന്നത്.ഒടുവിൽ ആർക്കൊപ്പമാണ് കഥാകൃത്ത് ഇറങ്ങിവരിക.? വിമാനത്താവളത്തിൽ കാത്തുനിന്ന സകലരും ആ ഒറ്റ പ്രതീക്ഷയിൽ ഹോട്ടലിന്റെ ചുറ്റുമുള്ള പൂന്തോട്ടത്തിന്റെ തൊട്ടപ്പുറത്ത് നിലയുറപ്പിക്കുന്നത് ജാഗ്രതയോടെ തന്നെയാണ്.
       നോക്കൂ,അത്താഴത്തിനുള്ള ആ ഇരുപ്പ് കണ്ടോ, മൂന്നു പെണ്ണുങ്ങളും കഥാകൃത്തും.തളികയിൽ വച്ചിട്ടുള്ള മൂന്നു ലക്കോട്ടും വജ്രത്തിൽ തീർത്ത പതക്കവും നിനക്ക് കാണാനാകുന്നില്ലേ.?ഇനി എന്നെപ്പോലെ നിനക്കും സ്വാതന്ത്ര്യമുണ്ട്, അവരുടെ ഇരുപ്പിലും വാക്കിലും നിനക്ക് ഇഷ്ടമുള്ളത് വായിക്കാം.ചില കഥകൾ അങ്ങനെയാണ്, വായനക്കാരനെ ഉള്ളിലേക്ക് തള്ളിവിട്ടിട്ട് എഴുത്തുകാരൻ രക്ഷപ്പെടും.പിന്നെയത് കൃത്യമായി വായിക്കേണ്ടത് അവന്റെ ബാധ്യതയാകും. ഇനി ഞാൻ ഏറെയൊന്നും സംസാരിക്കുന്നില്ല, നിന്റെ പ്രാപ്തിക്ക് നീയും എന്റെ യുക്തിക്ക് ഞാനും അതൊക്കെയും കാണട്ടെ..
      കഥാകൃത്ത് കൈയുയർത്തിയപ്പോൾ വിഷാദമുഖമുള്ള ഒരു പരിചാരകൻ ഭക്ഷണവുമായി വന്നു. ഭവ്യതയോടെ മേശപ്പുറത്ത് അതെല്ലാം‌ നിരത്തിയശേഷം അയാൾ പോയി.ഭാര്യ മാത്രം കഴിക്കുന്നതിൽ പങ്കാളിയാകാതെ ഇരിക്കുന്നത് കണ്ട കഥാകൃത്ത് വീണ്ടും കൈയുയർത്താൻ തുടങ്ങി.കാമുകിയുടെ പരിഹാസച്ചിരി കണ്ട്, മുന്നിലിരിക്കുന്ന മാംസാഹാരം തന്റെ അരികിലേക്ക് ഭാര്യ നീക്കിവച്ചു കഴിക്കാൻ തുടങ്ങി.
      വിവാഹപൂർവ്വകാലത്ത്  പ്രണയത്തിന്റെ ഭാഷയിൽ പറഞ്ഞിട്ടും സസ്യാഹാരം വെടിയാത്ത ഭാര്യയുടെ ആ നീക്കത്തിൽ കഥാകൃത്തും അത്ഭുതപ്പെട്ടു.ആഡ്യമേശയുടെ ശീലത്തിനൊത്ത് കത്തിയും മുള്ളും കൃത്യമായി ഉപയോഗിക്കുന്ന കാമുകിയിലേക്കാണ് ഇപ്പോൾ ഭാര്യയും അമ്മയും നോക്കുന്നത്.കത്തിയും മുള്ളും കൈവിട്ടിരുന്നില്ലെങ്കിലും ഇടയ്ക്ക് ആഹാരത്തിലേക്ക് കഥാകൃത്തിന്റെ നഗ്നമായ കൈ നീണ്ടു പോകുന്നതിൽ അവർക്ക് അൽപ്പം ആശ്വാസം തോന്നി.
        ഭാര്യയുടെ മുഖത്ത് ഒന്നുരണ്ട് തവണ ഛർദ്ദി തികട്ടിവന്നു.വൈകാതെ അതുണ്ടാകുമെന്ന കഥാകൃത്തിന്റെ ഭയത്തിലേക്ക് കാമുകിയുടെ ചിരി വീണുകൊണ്ടിരുന്നു.ഒരിക്കലും അമ്മയോ ഭാര്യയോ ഇതുപോലെ ഒരന്തരീക്ഷത്തിൽ ഭക്ഷണത്തിനിരുന്നിട്ടില്ലല്ലോ എന്ന ചിന്തയായിരുന്നു കഥാകൃത്തിന്.ഇതേ റാപ്പ് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസവും കടൽത്തീരത്തെ ആ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഏറ്റവുമുകളിലെ തണുത്തമുറിയിൽ തനിക്കൊപ്പം കഴിഞ്ഞതോർക്കാൻ കാമുകിയുടെ ചിരിയപ്പോൾ കഥാകൃത്തിനോട് ആവശ്യപ്പെടുന്നുണ്ട്.അവൾ ആ പാട്ടിനൊത്ത് തലയിളക്കുന്നു.
       എരിവിന്റെ പിന്നണിയായി മൂക്കിലൂറി വന്ന നനവ് മേശവിരിയിൽ തുടച്ചശേഷം,എല്ലിന്റെ കുഴലിലെ മജ്ജ വായിലേക്ക് ഊറിയെടുക്കുന്ന അമ്മ.ഭാര്യയും കാമുകിയും അശ്ളീല ദൃശ്യത്തിലെന്നപോലെ അതിലേക്ക് നോക്കി.ജനിതകവും ശീലവും ചേർന്നപ്പോൾ, അമ്മയെ അനുകരിക്കാതിരിക്കാൻ കഴിയാത്ത കഥാകൃത്തിന്റെയും എല്ലാങ്കുഴലൂറൽ.കാമുകി ഒരെല്ലിൻകുഴൽ വളരെ വേഗം പാത്രത്തിൽ നിന്ന് തപ്പിയെടുത്തു.മുകളിലേക്ക് തലയുയർത്തിയ മൂന്ന് കുഴൽവിളിക്കാർ.നിരാശയോടെ തലകുനിഞ്ഞ ഭാര്യ.പുതിയ കഥകളെല്ലാം വരയുടെ സാധ്യതയെ ഗൗരവമായി ചിന്തിക്കുന്നുണ്ട്.മൂവർ സംഘത്തിന്റെ കുഴലൂറലും ഭാര്യയുടെ ഒറ്റയാൻ ഇരിപ്പും ബോധപൂർവം സൃഷ്ടിച്ചതുപോലെ തോന്നുന്നില്ലേ..?
        എല്ലിൻ കുഴലിന്റെ നിരാശയിലിരിക്കുന്ന ഭാര്യയോട് ദൂരെ നിന്ന വിഷാദമുഖമുള്ള പരിചാരകന് പോലും സഹതാപം തോന്നി.നീതിയില്ലാത്ത വിളമ്പുകാരനെ ആ ദാമ്പത്യ മനുഷ്യൻ ശപിച്ചു. കഥാകൃത്ത് ഒരിക്കലും ഭാര്യയോടൊപ്പം പോകാനിടയില്ലെന്ന് ആ മനുഷ്യനപ്പോൾ ചിന്തിച്ചിട്ടുണ്ടാകാം.അടുത്ത നിമിഷത്തിൽ ഭാര്യയുടെ ഛർദ്ദിയും അമ്മയുടെ ഏമ്പക്കവും.പിന്നാലെ കഥാകൃത്തിന്റെ ഏമ്പക്കാനുകരണവും.വാത്സല്യമുള്ള ചിരി.അമ്മയോളം കഥയുടെ അവകാശം  ഇനി മറ്റാർക്കാണ്.? കാമുകിയിലപ്പോൾ  നിരാശ രുചിയുള്ള നെടുവീർപ്പ്.
        കാമുകി കഥാകൃത്തിനെ ഒന്നു നോക്കി.ഇടതുകൈ പതിയെ ഉയർന്നു.തിളങ്ങുന്ന കണ്ണുകളുള്ള പരിചാരകൻ ഉരുട്ടുവണ്ടിയിൽ മദ്യക്കുപ്പികളുമായി വന്നു.അമ്മയുടെ നോട്ടത്തിൽ അസ്വാഭാവികമായതെന്തോ സംഭവിച്ചതുപോലെ.കാമുകിയിൽ കൂസലില്ലായ്മ.ഭാര്യക്ക് നാണം കലർന്ന മറ്റൊരു ഭാവം.കുപ്പി തുറന്ന് പാകത്തിന് പകർന്ന് അരികിലേക്ക് വച്ചിട്ട് കാമുകി കഥാകൃത്തിലേക്ക് ചാരിയിരുന്നു.ഭാര്യ,അമ്മയെ നോക്കി.കിടപ്പുമുറിയിലെ കറുത്ത കട്ടിലിന്റെ രഹസ്യയറയിൽ ഒളിപ്പിച്ചിരുന്ന 'കുപ്പിരതി' ആ മനുഷ്യൻ കാമുകിയോടും പങ്കിട്ടതിൽ ഭാര്യ അസൂയപ്പെട്ടു.മദ്യപ്പെട്ടെങ്കിലും അമ്മയുടെ അവകാശത്തിൽ നിന്നും മേൽകൈ നേടിയതിൽ കാമുകിയും ഭാര്യയും രഹസ്യമായി സന്തോഷിച്ചു. 
      "ഇവന്റെ അപ്പനും ഇങ്ങനെയായിരുന്നു.രാത്രിയാണ് സകലതും ഒപ്പിക്കുന്നത്.പുറമെ ഒട്ടും പിടിതരാത്ത,വായിക്കാൻ തീർത്തും ദുഷ്കരമായ കഥയായിരുന്നു ഇവന്റെ തന്തയും ." കഥാകൃത്തിന്റെ മുഖത്ത് ചിരി.കാമുകിക്ക് അതൊട്ടും സഹിക്കാൻ കഴിഞ്ഞില്ല. കാമുകിക്കൊപ്പമാണ് ആകെ ലഹരിപ്പെട്ടിരുന്നതെന്നാണ് അയാൾ ഏറ്റവും കഥയിറക്കിയിരുന്നത്. പ്രണയത്തിന്റെ ആധാരവും അയാളുടെ വാക്കിന്റെ ലഹരിയായിരുന്നു.
           "നിന്നിൽ മാത്രമാണ് പ്രിയമുള്ളവളെ ഞാൻ ലഹരി പിടിക്കുന്നത്."'പറഞ്ഞാൽ നുണ എഴുതിയാൽ കഥ'ഇതാണല്ലോ കഥയുന്തികളുടെ പാരമ്പര്യം.കാമുകി കഥാകൃത്തിനെ വായിച്ചതിൽ തോറ്റുപോയി അത്രതന്നെ. 
       ഉള്ളിലൂറി വന്ന അമർഷം കാമുകി അപ്പോഴും പുറത്തു കാണിച്ചില്ല.കഥാകൃത്ത് അമ്മയുടെ ഗ്ലാസിലേക്ക് മിതമായി പകർന്നു.അതിനിടയിൽ ഭാര്യയുടെ ഒഴിഞ്ഞ ഗ്ലാസ് ശബ്ദമുണ്ടാക്കാതെ മേശയിലേക്ക് വന്നിരുന്നു. കാമുകിയുടേത് അല്പം ദേഷ്യത്തോടെ മേശയിൽ ഉരഞ്ഞ് ശബ്ദപ്പെട്ടു. കാമുകി കഥാകൃത്തിൽ നിന്നും അല്പം നീങ്ങിയിരുന്നു.അപ്പോഴും മേശയിലേക്ക് ഇഴഞ്ഞു വരുന്ന പാട്ടിനെ അവൾ വെറുത്തു.
      ഭാര്യയും കാമുകിയും കൈകഴുകാനായി എഴുന്നേറ്റു.അമ്മ ഇരുന്നിടത്ത് കൈകഴുകിയൊഴിച്ചു. കുലുക്കുഴുഞ്ഞ് അടുത്തിരുന്ന ചെടിച്ചട്ടിയിലേക്ക് തുപ്പി.കഥാകൃത്തും അമ്മയെ നോക്കി ചിരിച്ചു.  പിന്നാലെ അതും അനുകരിച്ചു.ഭാര്യയും കാമുകിയും അല്പം മാറിനിന്ന് പരിഹസിച്ചു ചിരിച്ചു.
ഭാര്യയും കാമുകിയും മടങ്ങിവന്നിരിക്കാൻ തുടങ്ങിയതും, അമ്മ തന്റെ വാദങ്ങൾ ആരംഭിച്ചു.
     "ഏയ്, നീയിതെങ്ങോട്ടാണ്.? ഇനിയല്ലേ കഥയ്ക്കൊരു തീരുമാനമുണ്ടാകാനുള്ളത്.ഒന്നു നില്ക്കു ചങ്ങാതി.." കഥാകൃത്തുകളിൽ ചുരുക്കം ചില നല്ല മനുഷ്യരുണ്ടല്ലോ. ? ആ മനുഷ്യന് എന്താണ് സംഭവിക്കുന്നതെങ്കിലും കണ്ടിട്ട് പോകു.." 
   ഇങ്ങനെയൊക്കെ പറഞ്ഞിട്ടും പോകുന്നവർ പോകട്ടെ, ഓരോ കഥയുടെ ഒടുവിലെ വാക്കിലേക്കും പലപ്പോഴും ചെന്നെത്താനാകുന്നത് ഏറ്റവും തീവ്രമായി ആഗ്രഹിക്കുന്നവർക്ക് മാത്രമാണല്ലോ. ആരും കേൾക്കാനില്ലെങ്കിലും ഞാൻ കഥ പറയും,കഥ എനിക്ക് വേറിട്ട അതിജീവന സാധ്യതയാണ്. 
     തെക്കുനിന്നുള്ള ചൂടൻ കാറ്റ് എനിക്ക് അസഹ്യമാകുന്നുണ്ട്.അവരുടെ സംഭാഷണങ്ങൾ ഇപ്പോൾ അവ്യക്തമായിട്ടെ കേൾക്കാൻ കഴിയുന്നുള്ളൂ.എല്ലാവരുടെ മുഖത്തും വലിഞ്ഞു മുറുകലിപ്പോൾ മാറിയിട്ടുണ്ട്.കഥാകൃത്തിന്റെയും കാമുകിയുടെയും ചുണ്ടുകൾ സിഗരറ്റിന്റെ പുകപെറ്റ അറ്റത്താണ്. ഭാര്യയുടെ വാദങ്ങൾ കഴിഞ്ഞു.മേശയുടെ ചുറ്റും പൂർണനിശബ്ദത.വിഷാദ മുഖമുള്ള പരിചാരകൻ ചാരിയിരുന്ന് ഉറക്കമാണോ, സ്വപ്നത്തിലോ..?
     കഥാകൃത്ത് എന്തോ പറയാൻ എഴുന്നേറ്റു.തെക്കൻകാറ്റിനെ വല്ലവിധവും പ്രതിരോധിച്ച‌ ഞാൻ അവരുടെ മേശയ്ക്കു സമീപമെത്തി ചെവികൂർപ്പിച്ചു.
     "ലക്കോട്ടുകൾ നിങ്ങൾക്ക് തുല്യമായി വീതിക്കാം.നിങ്ങളുടെ ഈ തർക്കം പ്രമേയമാക്കി ഞാനൊരു പുത്തൻ കഥയെഴുതാൻ തുടങ്ങുകയാണ്. 'ഥർക്കം' എന്നാണതിന്റെ പേര്.ഞാനിന്നു മുതൽ തികച്ചും സ്വതന്ത്രമായ ഒരു ത്രെഡ് മാത്രമാണ്‌..." സിഗരറ്റിന്റെ കനത്ത പുകയുടെ ആശ്വാസത്തിൽ കഥാകൃത്ത് ആഴമുള്ള ഒരു ചിന്തയിലേക്ക് വീണു.മൂവരുടെയും മുഖത്ത് നിരാശ.
       മൂന്നു പെണ്ണുങ്ങളും മുഖത്തോട് മുഖം നോക്കി.അമ്മ ലക്കോട്ടുകൾ വീതിച്ചുനൽകി. രണ്ടുപേരുടെയും തല കുനിഞ്ഞു.ഭാര്യയുടെ കോണിൽ നിന്നൊരു വിതുമ്പലിന്റെ ശബ്ദം.അമ്മ അവളെയൊന്ന് രൂക്ഷമായി നോക്കി.കാമുകി അവളുടെ തോളിൽ പതിയെ തൊട്ടു.
      "പിടിക്കെടി ഈ പേനയുന്തിയെ.."അമ്മയുടെ അലർച്ചയെ അനുകരിച്ച് മറ്റുരണ്ടു പെണ്ണുങ്ങളും  പാഞ്ഞടുക്കുന്നു.കഥാകൃത്ത് അവരിൽ നിന്നും കുതറിമാറാൻ വല്ലാതെ ശ്രമിക്കുന്നു.പതക്കം കഴുത്തിലണിയാൻ കെട്ടിയിരുന്ന മഞ്ഞ നൂലഴിച്ച കാമുകി, അതുപയോഗിച്ച് കഥാകൃത്തിന്റെ കൈകളെ പിന്നിൽ ബന്ധിക്കാൻ ശ്രമിക്കുന്നു.അമ്മ അത് തടയുന്നു.പിടിച്ചുവാങ്ങി ബ്ലൗസിന്റെ ഉള്ളിലേക്ക് തിരുകുന്നു.പരിചാരകർ പാഞ്ഞെത്തുന്നതിന് മുൻപ് അവർ കഥാകൃത്തിനെ ഒന്നിച്ച് താഴേക്കെറിയുന്നു.അല്ല, ഇതിലൊക്കെ എനിക്കെന്തു ചെയ്യാനാകും.?.
        മൂന്നു പെണ്ണുങ്ങളും ധൃതിയിൽ പടികളിറങ്ങിപ്പോകുന്നു.അമ്മ ആ തിളങ്ങുന്ന കണ്ണുള്ള പരിചാരകനുമായി അല്പനേരം എന്തൊക്കെയോ സംസാരിക്കുന്നു.പോക്കറ്റിലേക്ക് എന്തോ തിരുകുന്നു.തികച്ചും സംശയാസ്പദമായ സംഗതികൾ.കഥയുടെ അന്ത്യത്തിൽ വായനക്കാർക്ക് ചിന്തിച്ചുകൂട്ടാൻ എന്തൊക്കെയോ അവശേഷിപ്പിക്കലായോ.?അല്ലെങ്കിൽ ഒരു കുറ്റാന്വേഷണ തുടർക്കഥയിലേക്ക് ക്ഷണിക്കുന്നതായോ മാത്രമാണ് എനിക്കു തോന്നിയത്..
       വിഷാദമുഖമുള്ള പരിചാരകൻ, കഥാകൃത്തിന് സമ്മാനിക്കപ്പെട്ട പതക്കത്തെ എച്ചിലിനൊപ്പം പാത്രത്തിലേക്ക് തട്ടിയിട്ടത് ബോധപൂർവമല്ലെന്ന് നമുക്കങ്ങനെ വിശ്വസിക്കാനാകുമോ..?ഇനി ഇതു ഞാനിവിടെ സൂചിപ്പിച്ചില്ലെങ്കിലോ ?, ആ പതക്കം നീ എന്തു ചെയ്തു.?അനാവശ്യമായി  വജ്രപ്പതക്കമെല്ലാം കഥയിൽ കൊണ്ടിടേണ്ട കാര്യമുണ്ടായിരുന്നോ.? എന്നൊക്കെ തീർത്തും കഥയില്ലാത്ത നിരൂപകച്ചോദ്യങ്ങളുണ്ടാകും.
       ഇത്രയും ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും എടുത്തെറിയപ്പെടുന്നത് ഇനിയൊരു മഹാ കഥാകൃത്തായാൽ പോലും മരണം തീർച്ചയാണ്.നിത്യതയിലേക്കുള്ള നമ്മുടെ കഥാകൃത്തിന്റെ പറക്കലിനിടയിൽ തന്റെ പിന്നാലെ വരുന്ന രണ്ട് ലക്കോട്ടുകളുടെ നിറമെന്താണെന്നോ,മൂവരിൽ ആരാണ് തുകയേറിയ ലക്കോട്ട് വലിച്ചെറിയാതെ കൈയിൽ പ്രായോഗികമായി കരുതിയതെന്നോ തിരിച്ചറിയാനിടയില്ല.ഇനിയുള്ള കഥ അവർ പൂരിപ്പിക്കട്ടെ.കഥാകൃത്തിനൊപ്പം ഞാനുമിതാ താഴേക്ക് താഴേക്ക് പറക്കുകയാണ്.ഒരു വലിയ കൂട്ടം മനുഷ്യർ സൈന്യത്തിന്റെ പ്രതിരോധം ഭേദിച്ച് പൂന്തോട്ടവും കടന്ന് അതാ കഥാകൃത്തിന്റെ അടുത്തേക്ക് പാഞ്ഞുവരുന്നു. 
       സമകാലിക കഥകളിൽ ദൃശ്യങ്ങൾക്ക് അമിത പ്രാധാന്യം കല്പിക്കുന്നതായും,എന്നെങ്കിലും തന്റെ കഥയും ഒരു സിനിമയായിത്തീരണമെന്ന് ഒട്ടുമിക്ക കഥാകൃത്തുക്കൾക്കും പിടിവാശിയുള്ളതായും നിരൂപക ലോകത്തിന് പൊതുവെ ഒരഭിപ്രായമുണ്ട്.അത് എന്തെങ്കിലുമാകട്ടെ,ആ തർക്കത്തിലും ഞാനില്ല.അതും നിങ്ങൾക്ക്, കഥയുള്ള വായനക്കാർക്ക് മാത്രമായി വിട്ടുതരുന്നു.                   
        ഹോട്ടലിന്റെ മുന്നിൽ സൂര്യകാന്തിപ്പൂക്കളുടെ ആകൃതിയിൽ കല്ലുകൾ പാകിയ പരുക്കൻ നിലത്തേക്ക് വീണുചിതറുന്ന കഥാകൃത്തിന്റെ ചോരത്തുള്ളികളുണ്ടാകും.ആ ക്ളോസപ്പ് ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഫ്രയിമിൽ ഈ കഥയുടെ സകല സാധ്യതകളും ട്വിസ്റ്റും തിരിച്ചറിയുന്ന ഒരേയൊരു ഈച്ചയായി എന്നെയും നിങ്ങൾ കാണുക..! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Friday, 4 June 2021

സാമ്പശിവൻ..!!

സാമ്പശിവൻ..!!

    നിങ്ങളുടെ  കഥയ്ക്കോ കഥാപ്രസംഗത്തിനോ എളുപ്പത്തിലങ്ങനെ പറഞ്ഞൊഴിയാനാവാത്ത  ഇതിവൃത്തമുള്ളതാണ്  ജീവിതം.എന്റെ മാത്രമല്ല എനിക്ക് മാതാപിതാക്കളായ മീശ ശാന്തക്കും പേന് അനിലനും ഏതാണ്ടങ്ങനെയാണ്.ഈ പേരുകൾ കേട്ടപ്പോൾ സാമ്പശിവനെഴുതിയ പ്രസിദ്ധ നോവലായ 'ദഫേദാർ' നിങ്ങൾക്ക് ഓർമ്മ വന്നില്ലേ..?അതിലെ മീശയും പേനും ശിവനും ഞങ്ങളാണ്. നോവലൊരു സിനിമയായി, അതിന് സർക്കാരിന്റെ അവാർഡും കിട്ടി.എന്നിട്ടും നാലഞ്ചുകൊല്ലം കഴിഞ്ഞാണ് ഞങ്ങളതൊക്കെ അറിയുന്നത്.'സാമ്പശിവൻ' എന്ന പേരിനെക്കുറിച്ചാണെങ്കിൽ അതിലെ 'ശിവൻ' എന്റെ ഒറ്റമൂട് അമ്മാവനായിരുന്നു,നെയ്യാറ്റിൻകര മേൽക്കോടതിയിലെ ദഫേദാർ. മറ്റവൻ 'സാമ്പൻ', അക്കാലത്ത് കൂട്ടപ്പു പനച്ചിമൂട് അമ്പൂരി കള്ളിക്കാട് ദേശങ്ങളെയെല്ലാം വിറപ്പിച്ചിരുന്ന മഹാകേഡി.

      സാമ്പന്റെ കൈവശമുള്ള ഞങ്ങളുടെ അമ്മാവന്റെ ചോദിച്ചുവാങ്ങാൻ പുറപ്പെടുകയാണ് കുടുംബത്തിലെ ഏക ആൺ‌തരിയായ ഞാൻ.ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഞാനേതോ വില്ലാളി വീരനാണ് വീരമണികണ്ഠനാണ് എന്ന ചിന്തയൊന്നും നിങ്ങൾക്ക് വേണ്ട.ദഫേദാർ വായിച്ച ഭൂരിഭാഗത്തിനും ഞങ്ങടെ ചരിത്രമറിയാം.അതിൽ എന്റെ കഥ അത്രയൊന്നും പറഞ്ഞിട്ടില്ല. കാരണം ശിവൻമാമൻ ഈ സാമ്പന്റെ കൂടെ 'ജീവിക്കാൻ' തുടങ്ങിയപ്പോൾ ഞാൻ മായം യു പി സ്‌കൂളിൽ നാലിലോ മുന്നിലോ ആയിരുന്നു.കോടതിയിലേക്ക് സാമ്പന്റെ സൈക്കിളിന്റെ മുന്നിലിരുന്ന് അന്ന് ദഫേദാർ പോകുമ്പോൾ എന്നെ നോക്കി ചിരിച്ചിട്ടുണ്ട്.ചിലപ്പോൾ പുളിമുട്ടായി വാങ്ങാൻ പൈസയും തന്നിട്ടുണ്ട്.

       സൈക്കിളിന്റെ മുന്നിൽ മീശയില്ലാത്ത,കറുത്ത് കുറുകിയ ദഫേദാറിന്റെ ഇരുപ്പും, വട്ടപ്പൊട്ടും. ചെവിചേർന്ന് കിന്നരിച്ച്  മീശകൊമ്പൻ സാമ്പന്റെ കുറുകലും ചിരിയും.അവരുടെ ആ സവാരിയിൽ എനിക്കുപോലും‌ അയ്യയ്യേന്ന് തോന്നിയിട്ടുണ്ട്.അങ്ങനെയല്ല,നാട്ടിലെ സകലർക്കും അതുകണ്ട് ചിരിവന്നിട്ടുണ്ട്.പക്ഷേ എല്ലാവനും അപകടപ്പെട്ട ആ ചിരിയങ്ങ് തുപ്പിക്കളയും.ഇല്ലെങ്കിൽ സാമ്പനത് രക്തവുംചേർത്ത് തുപ്പിക്കും..

        ഒരിക്കെ, ഞങ്ങളെ നെയ്യാർ സ്റ്റേഷനിൽ ഒറ്റാല് ജയനെന്നൊരു എസ് ഐ പുതിയതായിട്ട് വന്നു. ബസ് കാത്തുനിക്കണ ദഫേദാറിന്റെ വട്ടക്കുറിയും കുണുങ്ങി നടപ്പും കണ്ട് ഒറ്റാലിന് ഭയങ്കര കൃമികടി.ദഫേദാറിന്റെ മുണ്ടിന് കുത്തിപ്പിടിച്ച് 'നെനക്ക് എന്തരപ്പി ഏർപ്പാട്' എന്നൊരു ചോദ്യം. ഞെരിച്ച പിടുത്തം, ദഫേദാർ പെരുവിരലിൽ നിന്നുപോയി.നാട്ടുകാർ സകലരും ചിരിയോട് ചിരി. കരഞ്ഞു നിലവിളിച്ച് ദഫേദാറിന്റെ കുണുങ്ങിയ ഓട്ടം.പിന്നല്ലേ കാര്യത്തിന്റെ കിടപ്പ് മാറിയത്. പന്തയിലെ ചന്ത ദിവസം ജീപ്പിന്റെ മുന്നിലിരുന്ന് മുറുക്കിയ ഒറ്റാലിനെ സാമ്പൻ കാലുവാരി മയിൽക്കുറ്റിയില് ഒറ്റയടി. പന്തയിലെ ജനങ്ങള് ശ്വാസംമുട്ടി നിന്നുപോയി.എന്നിട്ടോ ഒറ്റക്കേസില്ല, ആരും സാക്ഷിയില്ല, നെയ്യാറില് കൊറേക്കാലം എസ് ഐയുമില്ല..

      കേഡിയൊക്കെ ആണേലും സാമ്പൻ ജാതിയില് ഞങ്ങളെക്കാൾ ഇത്തിരി മുകളിലാണ്, അന്ന് അങ്ങനെയും ചില പ്രശ്നങ്ങളുണ്ട്.സത്യത്തിൽ രണ്ടാണുങ്ങളിങ്ങനെ ഒന്നിച്ച് ജീവിക്കുന്നതിലല്ല,    മറ്റേ ജാതി വകയിലാണ് പേനിനും മീശയ്ക്കും ചൊരുക്ക്..

      എന്റെ പ്രശ്നം വേറെയാണ്, മീശയുടെ താലിമാലയും നല്ലൊരു തുകയും അടിച്ചോണ്ട് ബോംബെയിലേക്ക് തീവണ്ടി പിടിച്ച ഞാൻ സിനിമയിലും ജീവിതത്തിലും ഒരു കുന്തവുമായില്ല.  എനിക്ക് അമരീഷ് പുരിയുടെ കണ്ണും അമിതാഭ് ബച്ചന്റെ ഉയരവുമാണ്.നാട്ടിൽ നാലാള് കൂടുമ്പോൾ എന്നെയങ്ങ്‌ അത്ഭുതത്തോടെ നോക്കും, ചിലരൊക്കെ 'സിനിമയിൽ ചെന്ന് കേറിക്കൂടെന്നൊക്കെ' അങ്ങ്‌ പ്രോത്സാഹിപ്പിക്കും.അതുംകേട്ട് ബാന്ദ്രയിൽ തീവണ്ടിയിറങ്ങി ഒറ്റമണിക്കൂറിൽ, അങ്ങ്‌ വടക്കോട്ടൊക്കെ പൊക്കവും പൂച്ചകണ്ണും വലിയ കാര്യമല്ലെന്നും ശരിക്ക് ബോധ്യപ്പെട്ടു.ഈ നാട്ടിലെ കുള്ളന്മാരുടെ വാക്കും കേട്ടിറങ്ങിപുറപ്പെട്ട എന്നെ പറഞ്ഞാൽ മതിയല്ലോ..

         ഇപ്പോഴിതാ ഈ പുറപ്പാട്.അതിന് വേറെചില കാരണങ്ങളുണ്ട്.നാടുവിട്ടപ്പോഴും പട്ടിയെപ്പോലെ മടങ്ങി വന്നപ്പോഴും മീശയെന്നെ ഒന്നും പറഞ്ഞില്ല.പേനിന് എന്റെ വീട്ടിൽ വോയിസുമില്ലല്ലോ. എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും ഇവിടെ ക്ലച്ചുപിടിച്ചാൽ മതിയെന്നായി.അപ്പോഴാണ്‌ മീശ, ഈ നോവലു തന്നിട്ട് വായിക്കാൻ പറയുന്നത്.ഈ ദേശക്കാർ വായിച്ചും,സിനിമകണ്ടും കളയാത്തവരായോണ്ട്  സംഭവങ്ങൾ ആരും അറിഞ്ഞില്ലെന്ന് വേണം പറയാൻ.ഉള്ളത് മുഴുവൻ ചാവും മുൻപ് എന്റെ പേരിലാക്കാൻ കാട്ടാക്കടയിലൊരു വക്കീലിനെ കാണാൻ ചെന്ന മീശയ്ക്ക് കിട്ടിയ സമ്മാനമാണ് ഈ നോവല്.പക്ഷേ വായിച്ച് തീർന്നതും എനിക്കും സാമ്പന്റെ കഴുത്തിന് കുത്തിപ്പിടിക്കാൻ തോന്നി. അല്ലെങ്കിലും നോവലെന്ന പേരിൽ ഞങ്ങളുടെ കുടുംബചരിത്രം വിളമ്പി, സിനിമയാക്കി ഈ നാട് മുഴുവൻ കാണിക്കുക എന്നൊക്കെപ്പറഞ്ഞാൽ..

         ശാന്തയ്ക്ക് അന്നേ നല്ല മീശയുണ്ട്.നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞുമായി 'മീശേന്ന്' വിളിക്കുന്നതും കേട്ടിട്ടുണ്ട്.പക്ഷേ അനിലനെ നാട്ടുകാർ 'പേനെന്ന്' വിളിക്കാൻ തുടങ്ങിയ കാലം മുതലാണ് ആ മീശയും താടിയും ഇങ്ങനെ നാലാള് കാണേ നീണ്ടുനീണ്ട് വളരാൻ തുടങ്ങിയത്. അല്ലെങ്കിലൊരു ഒരു ചെറിയ കുറ്റി പൊങ്ങിവരുമ്പോൾ ബ്ലേഡ്‌ വളച്ച് പിടിച്ച്  വടിച്ചുകളയുന്നത് ഞാനെത്ര കണ്ടിരിക്കുന്നു.അതിന്റെ കഥയൊക്കെ 'ദഫേദാറിൽ' തുറന്നുപിടിച്ച്‌  എഴുതിയിട്ടുണ്ട്, അതാണ് ഞങ്ങളെ സംബന്ധിച്ച് അഭിമാനപ്രശ്നം.. 

     ഇനി ഈ പോക്കിന്റെ പിന്നിൽ ഇത്തിരി സാമ്പത്തികവശം കൂടെയുണ്ട്.തറവാട് വീതം വച്ചത് രണ്ടായിട്ടാണ്, അതിന്റെ നല്ല പങ്ക് അന്നേ ശാന്തയ്ക്ക് കിട്ടി.പെണ്ണും പെടകോഴിയുമില്ലാത്ത ശിവൻ മാമന് കിട്ടിയതും ശാന്ത ചുളുവിലക്ക് വാങ്ങി.കിട്ടിയ കാശും ജോലി ചെയ്തുണ്ടാക്കിയതും ചേർത്ത് മാമൻ  കൂട്ടപ്പൂ ഭാഗത്ത് കുറച്ച് ഭൂമിയും അതിന്റെ ഒത്തനടുക്ക് ഒരു വീടും വാങ്ങിയിട്ടു. 'ദഫേദാറിൽ' പറയുന്നത് സത്യമാണെങ്കിൽ ഇതിന്റെ ഏക അവകാശി ഞാനാണ്. അതുമാത്രമല്ല നോവലിന്റെ അവസാനത്തെ അദ്ധ്യായം നോക്ക്.. 'അവൻ വരും' എന്നല്ലേ പേരിട്ടിരിക്കുന്നത്. ?അല്ലാതെ എന്തേലും എഴുതിയത് കണ്ടോ..?അവനെന്നു പറഞ്ഞാൽ ഈ ഞാനല്ലാതെ വേറെ ആരെന്നാണ്.?

      അമിതാഭ് ബച്ചന്റെ പൊക്കമല്ലാതെ ഈ തടിയിൽ വേറെ ഒരു കുന്തവുമില്ലെന്ന് മീശ സമ്മതിക്കണ്ടെ. "നെന്റെ മാമന്റെ ഓഹരി നോരാകാലത്ത് ചെന്ന് ചോയിരെടാ പയ്ലേന്നും" പറഞ്ഞിട്ട് ആ തള്ള ഉമ്മറത്തെ കസേരയിൽ മീശയും തടവിത്തടവി ഒറ്റയിരുപ്പാണ്...

 പണ്ടിതുപോലെ പേനിനേം പിരികേറ്റി വിട്ടിട്ട് എന്തായി.?.
         "ഒറ്റമൂടളിയനെ ആണാപ്പെറന്ന ഒരുത്തൻ പിടിച്ചടക്കിവച്ചത് ചോദിക്കാൻ പാങ്ങില്ലെങ്കിൽ ഈ നെയ്യാറ്റില് ചാടി ചാവിനെടാ.."
         മീശേടെ വാക്കും കേട്ട പേന്, ഞങ്ങളെ വെള്ള മഹീന്ദ്ര ജീപ്പില് പന്തയിലെ നാലഞ്ച് എരപ്പാളി പൈലുകളേം കയറ്റി സാമ്പന്റെ മുന്നിൽ ചെന്ന് പോരുവിളിച്ചു.അന്ന് സാമ്പന്റെ ഇടികൊണ്ട ഒരുത്തൻ ഇപ്പഴും ചൊമച്ച്കൊരച്ച് നടക്കുന്നുണ്ട്.അതില് തൊത്തി മണിയൻ കൊറേവർഷം ഒറ്റക്കിടപ്പുകിടന്ന് ഈ അടുത്തിടെയാണ് ചത്തത്.അവന്റെ പെണ്ണ് എല്ലാ ഞായറും വീട്ടിന്റെ മുന്നിൽ വന്ന് മീശയെ നല്ല പള്ളുവിളിക്കും.ഇന്നലെയും അവള് വിളിച്ചു.പക്ഷെ വിളിക്കൊന്നും പഴയ ഉഷാറില്ലാ. ഒരു റൗണ്ട് കഴിഞ്ഞപ്പത്തന്നെ അവര് ചുമച്ച് പോയി..മീശ സ്ഥിരമായി മതിലിന്റെ പുറകിൽ വയ്ക്കണ നൂറോ അമ്പതോ രൂപയും ഇത്തിരി പലചരക്കുമെടുത്ത് കണ്ണും തുടച്ച് അവരങ്ങ്‌ പോകും..

      തൊത്തി മണിയനും കൂട്ടുസെറ്റിനും ഇതാണ് കിട്ടിയതെങ്കിൽ അവരെയും കൊണ്ടുചെന്ന പേനിന്റെ കാര്യം പറയണോ..? ചെമ്പ് പിടിയുള്ള കത്തിയും നീട്ടിപ്പിടിച്ച് നിന്ന നില്പിന് ചെവിപൊത്തി കിട്ടിയ അടി.കക്ഷി വീട് വരെ എഴഞ്ഞാണ് വന്നത്.എണീറ്റ് നിൽക്കാന്നായപ്പോൾ നാണക്കേടിന് നാട് വിട്ടു.എന്നിട്ട് നാലഞ്ച് മാസം കഴിഞ്ഞ് ഇതേപോലെ കയറി വന്നു.അന്നൊക്കെ അച്ഛന്റെ നടപ്പ് കണ്ടിട്ട് 'പേനെന്നു' വിളിക്കാൻ എനിക്കും തോന്നിയിട്ടുണ്ട്.പക്ഷേ അന്നത്തെ അതേ കത്തിയും തേച്ചുമിനുക്കി എന്റെ മുന്നിൽ വച്ചിട്ട് മാറിയിരിക്കുന്ന ഇയാളെ എനിക്ക് ശരിക്കു മനസിലാകുന്നില്ല. 

      എന്തായാലും ആ വീട്ടുവളപ്പിലെങ്കിലും ചെന്നെത്തിനോക്കാതെ എനിക്കിവിടെ കയറിവരാൻ കഴിയുമെന്ന് തോന്നുന്നില്ല.ഇനി നോവലിൽ പറയുന്ന രീതിക്ക് അതെല്ലാം എനിക്കെഴുതിത്തരാൻ കാത്തിരിക്കുന്നതാണെങ്കിലോ..?മാമന്റെ മരണത്തിനുപോലും ഈ വീട്ടീന്ന് ആരും ചെന്നിട്ടില്ല. നാട്ടീന്നും ആരും കൂടിയില്ലെന്നും,ഗേറ്റും പൂട്ടിയിട്ട് സാമ്പൻ ചിതയുണ്ടാക്കിയെന്നും വലിയ വായിൽ കരഞ്ഞെന്നുമൊക്കെയാണ് നോവലിലുള്ളത്.ഞാനാണെങ്കിൽ അക്കാലത്ത് ബാന്ദ്രയിലെ ഒരു ടയറ് കമ്പനിയിൽ അടിമപ്പണിയിലും.

       കാലം കൂട്ടിനോക്കിയാൽ സാമ്പനിപ്പം ഒരെഴുപതിനടുത്ത് മൂപ്പ് കാണും.എനിക്ക് അതിന്റെ പാതിയും അഞ്ചുംകൂടെ ചേർക്കാം.എന്നുംപറഞ്ഞ് നേരെ കേറിയങ്ങ് ചെല്ലാൻ പറ്റോ.? മൂപ്പിലാൻ മർമ്മാണിയാണ്.തൊത്തി മണിയന്റെ ഇളിക്കൂട് നോക്കിയാണ് ആ കുത്ത്.അന്നത്തെ മുടികളായ സകല വൈദ്യന്മാരും കൈയൊഴിഞ്ഞതല്ലേ.? തൊത്തിയെ വിട് നമ്മളെ പേനിന്റെ കാര്യം നിരൂവിച്ച് നോക്ക്. ഇപ്പഴും ആ ചെവിയിൽ ഒരു മൂളക്കം മാത്രം.ആ തടികൊണ്ട് ഒന്നിനും ഒക്കൂലാന്ന് മീശ പഴിക്കണതിന് കാരണം ഞാൻ തന്നെ വിസ്തരിച്ച് തരണോ..?.ഇനി കേട്ടേ തീരുന്നെങ്കിൽ പുസ്തകത്തില് കാര്യങ്ങള് എഴുതിയത് മാത്രമല്ല ആർട്ടിസ്റ്റ് മദനൻ സാറ് നല്ല നെറത്തില് വരച്ചും വച്ചിട്ടുണ്ട്.മീശ ഒരു രാത്രിയിൽ പേനിനെ കട്ടിലീന്ന് ചവിട്ടിയിട്ടതും പേന് ഇറയത്ത് കിടപ്പ്‌ തുടങ്ങിയതും അവരങ്ങനെ അറിഞ്ഞായിരിക്കും..?എന്തായാലും ഈ പോക്കും കഴിഞ്ഞ് എനിക്കുയിരുണ്ടെങ്കിൽ ഒരു കേസ്, പുസ്തകം അടിച്ചവന്റെയും സിനിമ പിടിച്ചവന്റെയും തലയില്    കേറ്റിക്കൊടുക്കും ഉറപ്പ്.ഒന്നുമില്ലേലും സ്വന്തം തള്ളയെപ്പറ്റിയല്ലേ ഇതൊക്കെ.

      ഇപ്പഴത്തെ കാലത്താണെങ്കിൽ രണ്ടാണുങ്ങൾ ഒരുമിച്ച് ജീവിക്കണത് വലിയ സംഭവോന്നുമല്ല. നമ്മള് കേൾക്കണതല്ലേ ആണുങ്ങള് തമ്മില് കെട്ടിയെന്നും പെറ്റെന്നും.പക്ഷെ അന്നൊന്നും അങ്ങനെ അല്ലല്ലോ.ഓരോന്നിനും ഓരോ നാട്ടുനടപ്പില്ലേ..?അതും നാടിനെ വിറപ്പിച്ച ഒരു കേഡിയും, കോടതിയിൽ കുന്തം വിഴുങ്ങി നിൽക്കണ ദഫേദാറും.നോവലിൽ പറയണ രീതിക്കാണെങ്കിൽ സംഗതി നടന്നത് വേറെ വഴിക്കാണ്..

       സാമ്പൻ അന്ന് കാട്ടാക്കട തങ്ക‌ച്ചൻ മുതലാളിയുടെ വലംകൈ.കേഡിയാണെന്നൊക്കെ ഒരൊഴുക്കിന് ഞാൻ തട്ടിവിട്ടതാണെങ്കിലും നാട്ടുകാരുടെ പള്ള് പാട്ടിപ്പോലും സാമ്പനൊരു പെണ്ണിന്റെ ചന്തിക്ക് തൊട്ടതായിട്ടോ, വീട് കേറിച്ചാടിയതായിട്ടോ, കൊച്ചുങ്ങളുണ്ടാക്കിയതോ കേട്ടിട്ടില്ല.നാട്ടിലുള്ള സകലതിനും അങ്ങേരോട് അറ്റആരാധന.എന്നിട്ടാ, അവളുകളെ ഒന്നു തിരിഞ്ഞ് നോക്കിയെങ്കിലെന്തര്.."അന്നൊക്കെ ഉത്തരംകോട്ട് ഉത്സവത്തിന് പെണ്ണുങ്ങള് ആനേ കാണാനല്ല വരണത്" നോവലില് ഇങ്ങനെ എഴുതിയത് ദഫേദാറ് ആയിരിക്കും.പക്ഷേ ഒള്ളതാണ് കേട്ടാ, ഉത്സവപ്പറമ്പിൽ 'ആനച്ചന്തത്തിന്' അങ്ങേര് നെളിഞ്ഞ് നിക്കണത് ഞാനും കൊച്ചിലേ കണ്ടിട്ടൊണ്ട്.. 
            
        അത്പോട്ട്, അന്ന് ഷാപ്പായ ഷാപ്പും കൂപ്പായകൂപ്പും ഈ തങ്ക‌ച്ചന് സ്വന്തം.സർക്കാരിന്റെ ലേലത്തിന് ഒറ്റ ഒരെണ്ണം വരൂല.അഥവാ വന്നാൽ തങ്കച്ചനെ കേറ്റി ഒരുത്തനും വിളിക്കൂല. അരുവിക്കര ദാസനെന്നൊരു കണ്ട്രാക്ക് ഒരിക്കെ വിളിച്ചു.പന്ത ഷാപ്പും പിടിച്ചു.തങ്കച്ചൻ ദാസനെ ഒന്ന് നോക്കി,അതേ കണ്ണോണ്ട് സാമ്പനെയും നോക്കി.അതീപ്പിന്നെ ദാസന്റെ പൊടിപോലും കണ്ടിട്ടില്ല.നെയ്യാറ്റിലെ ഏതോ കോണില് ദാസന്റെ എല്ലും മുള്ളും കാണും, ആർക്കറിയാം.അതാണ് സാമ്പനും തങ്കച്ചൻ മൊതലാളിയും തമ്മിലൊള്ള ഇരിപ്പുവശം. 

     മൈലക്കരയിലെ ഒരു കൂപ്പിന്റെ ലേലവും കഴിഞ്ഞു വന്നവഴിക്കാണ് കള്ളിക്കാട് ചന്തയിൽ കീരയും വിറ്റോണ്ടിരുന്ന സുമതിയെ തങ്കച്ചൻ കാണണത്.പരിസരത്ത് ഒറ്റ മനുഷ്യനോ മാൻജാതിയോ ഇല്ല.സാമ്പന്റോടെ 'ജീപ്പ് ചവിട്ടെടാന്ന്' തങ്കച്ചൻ കൈ കാണിച്ചു.സുമതി എണീറ്റ് നിന്ന് 'രണ്ട് കെട്ട് ചീര തരട്ടാ അണ്ണാന്ന്'ചോദിച്ചു.തങ്കച്ചന്റെ നോട്ടത്തിന് അവള് ഓരോ ചീരക്കെട്ടിന് മുല രണ്ടും മറച്ചുപിടിച്ചു.തങ്കച്ചൻ ചാടിയിറങ്ങി സുമതിയെ പൂണ്ടടക്കം ഒറ്റപ്പിടുത്തം.അവളെ കോരിയെടുത്ത് ജീപ്പിലിട്ടിട്ട് "വണ്ടിയെട്  മൈത്താണ്ടിന്ന് ഒറ്റ അലർച്ച..".സാമ്പന് അനക്കമില്ല. ജീപ്പിന്നെറങ്ങി ഒറ്റനില്പ്.തങ്കച്ചൻ വന്ന് ചെവിട്ടില് കുത്തിയിട്ടും സാമ്പൻ മിണ്ടാതെ നിന്നു.ഓടാൻ നോക്കിയ സുമതിയെ തങ്കച്ചൻ പാറക്കല്ലിന് എറിഞ്ഞിട്ടു. സുമതിയുടെ മോളിൽ കേറിക്കിടന്ന തങ്കച്ചനെക്കണ്ട് സാമ്പന്റെ കോളങ്ങ്‌ മാറി. പിന്നെയല്ലേ രസം നേരം വെളുത്തപ്പം ആളുകൾ കാണണത് എന്തര്..? തുണിയും നൂലുമില്ലാതെ ഒലട്ടി മരത്തിൽ കെട്ടിയിട്ടിരിക്കുന്ന തങ്കച്ചൻ മുതലാളിയെ..

      കൂപ്പ് ലേലംകൊണ്ട പൈസയും മോട്ടിച്ച് കടന്നെന്ന കേസ്സിൽ നെയ്യാറ്റിൻകര കോടതിയിൽ സാമ്പന്റെ പേരില് കേസ് നടക്കണ കാലത്താണ് അവര് തമ്മിൽ കാണണത്.പ്രതിക്കൂട്ടിലെ  സാമ്പന്റെ നേർക്ക് ദഫേദാർ ചിരിച്ചെന്നും,സുമതി വന്ന് സാക്ഷി പറഞ്ഞിട്ടും, മയിസ്രെട്ട് അന്നത്തെ കോടതി പിരിയുന്നത് വരെ സാമ്പനെ വരാന്തയിൽ  നിർത്തിയെന്നും,അത് നോക്കാൻ ദഫേദാറിനെ ഏല്പിച്ചെന്നും,ആ നിൽപ്പിൽ അവര് തമ്മിലങ്ങ് പ്രേമിച്ചെന്നും.സത്യാമായിട്ടും എനിക്കതൊന്നും വിശദീകരിക്കാൻ പറ്റണില്ല. നിങ്ങള് തന്നെ ആ നോവല് വാങ്ങി വായിച്ചെടുക്കാൻ നോക്ക്.

    അതും കഴിഞ്ഞാണ് പേന് മീശയുടെ വാക്കും കേട്ട് ചെന്നുകേറിക്കൊടുത്തത്.സത്യത്തിൽ സാമ്പൻ ഒതുങ്ങി കഴിഞ്ഞതാണ്.ഇല്ലെങ്കിൽ കേസ് കഴിഞ്ഞിറങ്ങി വന്ന കാലത്ത് തങ്കച്ചനെ ബാക്കി വയ്ക്കോ..?.വർമ്മസ്ഥലത്ത് ഉഷ്ണപ്പുണ്ണു പിടിച്ച് നരകിച്ചല്ലേ അങ്ങേര് ചത്തത്.പെണ്ണുങ്ങളെ ശാപം.ചൊറിഞ്ഞുചൊറിഞ്ഞ് കരയണത് വഴിയേപോണവർക്ക് കേൾക്കാമായിരുന്നു.സഹികെട്ട മക്കള് അങ്ങേരേ ഉയിരോടെ കുഴിച്ചിട്ടെന്നും പറയുന്നുണ്ട്.അതെല്ലാം നല്ല ഭംഗിയായിട്ട് അതില് വരച്ചിട്ടിട്ടുണ്ട്.അടിയും കഴിഞ്ഞ് മിറ്റത്തൂടെ ഇഴഞ്ഞ് പോണ പേനിന്റെ അരയിൽ പിച്ചാത്തി തിരുകിക്കൊടുക്കണ സാമ്പന്റെ ചിത്രം കണ്ടിട്ട് എനിക്ക് പോലും ചിരി വന്ന്.

        ദൈവപ്പുര മുക്കില് ഒരു കാറു വിളിക്കാന്നുള്ള ചിന്തയില് ഞാൻ നിൽക്കുമ്പോൾ പന്ത വഴി പോകുന്ന കൂട്ടപ്പു ബസ് വന്നു.ഒരു തുണി സഞ്ചിയിൽ ആകെ നോവലിന്റെ ഒരു പതിപ്പും, പേൻ തന്ന കത്തിയും.സീറ്റിലിരുന്നത് മുതൽ ആകെയൊരു വിറയൽ.നാലഞ്ച് സീറ്റിന്റെ മുന്നിൽ ഇരിക്കുന്ന സുമതിയുടെ ചിരി.നരച്ച തലയിൽ ഒരു കെട്ട് മുല്ലപ്പൂവ്.പന്തയിലെ ചന്ത ഇപ്പോൾ ഫുട്‌ബോൾ മൈതാനം.അവിടെ നിറയെ പിള്ളേരുണ്ട്.എന്നാലും പണ്ടത്തെപ്പോലെ അടിക്കാനും പിടിക്കാനും ഒന്നിനേം കിട്ടൂല.അതിനുള്ള കരളുറപ്പ്  ഇപ്പഴത്തെ പിള്ളേർക്ക് കാണാനും വഴിയില്ല.വഴിവക്കിൽ നിന്നൊരു പഴയ ചുമ.എന്റെ വിറ പിന്നെയും കൂടി.അന്ന്‌, പേനിന് കൂട്ടുപോയവന്റെ ചുമയുടെ അരികിൽ കഷായത്തിന്റെ വലിയ കുപ്പി..

       കൂട്ടപ്പു എത്തുന്തോറും എന്റെ ചങ്കിടിപ്പ് കൂടി.ബസിറങ്ങുന്നതിന്റെ നേരെ എതിരിൽ തങ്കം ബാർ. തങ്കച്ചൻ മുതലാളിയുടെ മക്കളാണ് അതിന്റെ നടത്തിപ്പ്. സുമതി അങ്ങോട്ട് കയറിപ്പോകുന്നത് കണ്ട എനിക്ക് കൗതുകം തോന്നി. ഞാനും കൗണ്ടറിന്റെ മുന്നിൽ ചെന്നിരുന്നു.കിട്ടിയത് രണ്ട് ലാർജ്ജ്, ഉള്ളിലാക്കിയപ്പോൾ ഒരുഷാറ് തോന്നി.സുമതി ചൂലും കോരിയുമായി കുടിയന്മാർ കക്കിയതും തുപ്പിയതും കോരുന്നു.ഇരുണ്ട വെളിച്ചത്തിൽ ചുവരിലിരുന്ന് തങ്കച്ചൻ മുതലാളിയുടെ പകയൻ ചിരി.

     ദഫേദാറിൽ പറയുന്നതനുസരിച്ചാണെങ്കിൽ കൂട്ടപ്പു കവലയിൽ നിന്നും താഴേക്ക് കാണുന്ന വഴി തമിഴ് നാടിന്റെ ഭാഗമാണ്.അതിലൂടെ നൂറുമീറ്റർ പോയാൽ 'സാമ്പാശിവം'എന്ന പേരിൽ ആ വീടും പറമ്പും.ഞാൻ സഞ്ചിയിലെ ചെമ്പുപിടിയിൽ തൊട്ടു..

    ദൂരെ നിന്ന് ആ പറമ്പ് കാണാം.കരച്ചില് പോലെ ഹാർമോണിയത്തിന്റെ പാട്ട്. അയ്യോ ഞാനത് പറയാൻ വിട്ടുപോയി, ഈ സാമ്പനും ശിവനും ചേർന്ന് ഉൽസവങ്ങളിൽ കഥാപ്രസംഗത്തിനും പോക്കുണ്ട്, ഇവിടല്ല തമിഴ് നാട്ടിലേക്ക്.ഒന്നോർത്ത് നോക്കീൻ, നാടിനെ കിടുക്കിയവൻ ആളുകളെ ചിരിപ്പിക്കാനും കഥ പറയാനും കൂട്ട് നിക്കണ്.ഇതൊക്കെ ഏതെങ്കിലും കഥയിൽ പറയാൻ പറ്റോ..?
ശിവൻ മാമനായാലും ഞാനായാലും ഇത്തിരി കലയുടെ ഏനക്കേട് ഉള്ളതാണ്.അതിന്റെ ബാക്കി കരച്ചിലായിരിക്കും ഇപ്പോൾ കേൾക്കണത്..

      വലിയ ഗേറ്റ് തുറന്നു കിടക്കുന്നു.നിറയെ പൂക്കളും മരങ്ങളും.ഗേറ്റിലും ചുവപ്പ് പൂവ് പടർന്നു കിടക്കുന്നു.മണൽ വിരിച്ചിട്ട മുറ്റത്തിന്റെ വലത് കോണിൽ ദ്രവിച്ചു തീരാറായ ആ ജീപ്പ്.പേനും പന്തയിലെ പിള്ളേരും പണ്ട് അതിലാണ് വന്നത്.എനിക്ക് പേനിന്റെ ഇഴഞ്ഞുപോക്ക് ഓർമ്മ വന്നു. നോവലിലെ ആ അദ്ധ്യായത്തിന്റെ പേര് ഈ ജീപ്പിന്റെ നമ്പരാണ്. കെ.ആർ.യു 7564. അതും നോക്കി നിന്നപ്പോൾ, മണലിൽ ഇഴഞ്ഞു നീങ്ങുന്ന പേനും,ആകാശം നോക്കിക്കിടക്കുന്ന തൊത്തി മണിയനും,വലിയ ഒരു ചുമയും കഷായക്കുപ്പിയും പിന്നേയും ഉള്ളിൽ വന്നു.വെറുതെ വന്നെന്നെല്ല ആ ആർട്ടിസ്റ്റ് മദനൻ വരച്ചുവച്ചത് പതിഞ്ഞുപോയെന്ന് പറയണതാണ് സത്യം.

    മുറ്റത്തു നിന്നാൽ ചുമരിലെ മാലയിട്ട വലിയ ചിത്രം കാണാം.വരപ്പിച്ചതാണ്.താഴെയായി ദഫേദാർ ശിവൻ, ജനനം-മരണം തീയതികൾ എഴുതിയിരിക്കുന്നു.നിറഞ്ഞു കത്തുന്ന ഒരു വിളക്ക്..

      "വാ, കേറി വാ, വന്നിരി പിള്ളേ.." ചാരുകസേരയിൽ കിടക്കുന്ന സാമ്പന്റ ക്ഷണം. സഞ്ചിക്കുള്ളിലെ കത്തിയിൽ ഞാൻ തൊട്ടു.വിറയലോടെ മുന്നോട്ട് നീങ്ങി നിന്നു.ചെമ്പ് പിടിയിൽ അമർത്തിപ്പിടിച്ചു.നോവൽ ബാക്കിയുള്ള സഞ്ചി വലിച്ചെറിഞ്ഞ് സാമ്പന്റെ നേർക്ക് അലറാൻ ശ്രമിച്ചു.

       "മര്യായിക്ക് ഞങ്ങളെ ഓഹരിയെങ്കിലും തന്നാലേയൊക്കൂ.." ഭീഷണിയും അപേക്ഷയും കരച്ചിലും കലർന്ന വാക്കുകൾക്ക് നേരെ സാമ്പന്റെ മുഖത്ത് ചിരി..

       "ഇത് പേനിന്റെ പിച്ചാത്തിയല്ലേ, നെനക്കൊന്നും ഇത്തരീമായിട്ടും നേരം വെളുത്തില്ലേടേ..?" ഞാൻ സാമ്പന്റെ നേർക്ക് പതുക്കെ നീങ്ങി.കത്തിയുടെ മുനയിൽ നിന്നും എന്റെ വിറ ഇറ്റുവീഴുന്നു..

       "ഇരിയെടാ പയ്ലേ.."നിലത്തേക്ക് ചമ്രം പിണഞ്ഞ് വീഴാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.സാമ്പൻ വേഗത്തിൽ അകത്തേക്ക് പോയി.പേനിനെപ്പോലെ ഇഴഞ്ഞെങ്കിലും വീട്ടിലെത്താൻ കഴിയുമോ..?  ഇരുന്നിടത്ത് നിന്നനങ്ങാൻ കഴിയുന്നില്ല.പേൻ തന്നയച്ച കത്തിയെവിടെ.?.തണുത്ത് വിറച്ച കത്തി കിട്ടി.അതാ തൂണിന്റെ മറവിൽ 'ദഫേദാർ' തുറന്നു കിടക്കുന്നു, അരികിൽ ആ തുണി സഞ്ചി. പെട്ടെന്ന് എന്റെ മുഖത്തേക്ക് തെറിച്ചുവീണ ഒരു ആധാരക്കെട്ട്.തലകുനിച്ച് അകത്തേക്ക് നടക്കുന്ന സാമ്പൻ..

      വീടിനുള്ളിൽ നിന്നും ഹാർമോണിയത്തിന്റെ കരച്ചിലുയരുന്നു.ഞാൻ പതുക്കെ അകത്തേക്ക്‌ ചെന്നു.കിടപ്പുമുറിയുടെ നടുവിൽ വലിയ ഒരു കട്ടിലിലിരുന്ന് പാടുന്ന സാമ്പൻ.പൂക്കളുടെ മണം.
ചുവരിലെ ചിത്രങ്ങളിൽ ഏതോ വേദികളിൽ കഥാപ്രസംഗത്തിന്റെ അവതരണം.എല്ലാത്തിനും മുന്നിൽ വട്ടപ്പൊട്ടിട്ട ദഫേദാർ.ആ ഹാർമോണിയം.പിന്നണിയിൽ സാമ്പൻ..

     കട്ടിലിനോട് ചേർന്ന മേശയിലിരിക്കുന്ന വലിയ കളർ ചിത്രത്തിൽ, മണവാളന്റെ വേഷത്തിൽ ഇരിക്കുന്ന സാമ്പൻ.പിന്നിൽ ചേർന്നുനിൽക്കുന്ന ദഫേദാർ.രണ്ടാൾക്കും കഴുത്തിൽ വലിയ ചുവന്ന പൂമാല.അരികിലായി അടുക്കി വച്ചിരിക്കുന്ന ദഫേദാറിന്റെ കുറച്ചു കോപ്പികൾ.അതിന്റെ ചുറ്റും വിതറിയ പൂക്കൾ, നിറഞ്ഞുകത്തുന്ന വിളക്ക്..

      എന്നെക്കണ്ടിട്ട്  പാട്ട് പെട്ടെന്ന് നിലച്ചു.സാമ്പൻ കട്ടിലിൽ മുട്ടുകുത്തി എന്റെ നേർക്ക് നിന്നു.ആ കണ്ണുകൾ ചുവന്നുകലങ്ങി.മീശ വിറച്ചു.ഞാൻ കത്തിയിൽ മുറുക്കിപ്പിടിച്ചു.പുറത്തേക്കുള്ള വാതിലിലേക്കും നോക്കി.

        "എല്ലാം കൊണ്ട് തിന്നോളീൻ, ഈയൊരു കട്ടിലെങ്കിലും എനിക്ക് മിച്ചമിട്ടാതി.." കരച്ചിലിന്റെ ശ്രുതിയിട്ട സാമ്പന്റെ പറച്ചിൽ.

          കട്ടിലിൽ വീണുകിടക്കുന്ന സാമ്പന്റെ ഏങ്ങിയേങ്ങിയുള്ള കരച്ചിലും, ഹാർമോണിയത്തിലെ കെട്ടിപ്പിടിത്തവും,അതിന്റെ താളത്തിൽ കട്ടിലിന്റെ ഇളക്കവും.എനിക്കതെല്ലാം കണ്ടിട്ട് ചിരിക്കണോ കരയണോന്നറിയാതായി.എത്രയും വേഗത്തിൽ പുറത്തിറങ്ങി, ചിതറിക്കിടക്കുന്ന ആധാരങ്ങളുമെടുത്ത്  വീടുപിടിക്കണമെന്നേ തോന്നിയുള്ളൂ.
 
           ചെമ്പുപിടിയിട്ട ആ കത്തി വീണുപോയിരുന്നു.അല്പം നിമിഷങ്ങൾ അതിനെ തിരഞ്ഞുനോക്കി.
തൂണിന്റെ പിന്നിലെ തുണി സഞ്ചിയെടുക്കാൻ തോന്നിയില്ല.തുറന്നു കിടന്ന 'ദഫേദാർ' കാലിൽ തട്ടിത്തെറിച്ചു.ഓട്ടത്തിനിടയിൽ ഗേറ്റിൽ പടർന്നിരുന്ന ചുവന്ന പൂവിട്ട വള്ളി ഉടുപ്പിൽ അള്ളിപ്പിടിച്ചു. എന്നിട്ടും ആ ഹാർമോണിയത്തിന്റെ കരച്ചിൽ വഴിനീളെ കേൾക്കാമായിരുന്നു.!!



കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Sunday, 16 May 2021

വരിക്കച്ചക്കേടെ കടം കെടക്കണ്..!!

വരിക്കച്ചക്കേടെ കടം കെടക്കണ്..!!

       "അവള തള്ളേരെ തളളയ്ക്ക് നീലാമരിന്നാ അയ്യപ്പൻ വൈദ്യൻ പേരിട്ടത്.കാക്കേന്നര്ന്ന് നാട്ടാര് അന്നുവരെ വിളിച്ചോണ്ടിരുന്നത്.മരുന്ന് പറിച്ചുകൊടുത്തും അപ്പഴപ്പഴാ കെടന്നുകൊടുത്തും കാവിന്റപ്പുറത്ത് അറുപത് സെന്റാണ് ഒപ്പിച്ചെടുത്തത്,അവളെ മോൾക്ക് വൈദ്യര് 'കൈതോന്നീന്നി'ട്ടത് സ്‌കൂളിലാക്കിയപ്പം സുമതീന്നായി.അതിന്റെ മോളാണ് ഈ നിത്യകല്യാണി, അതിനെയൊക്കെ വൈദ്യന്റെ ചെറുമോനൊന്ന് തൊട്ടപ്പം ഉരുകിപ്പോയെങ്കില് നീ ചെന്ന് കേസ് കൊടുക്കാൻ പറ.." അമ്മായിയമ്മ രേവതിയെ അമർത്തിയൊന്നു നോക്കിയിട്ട് ജനാലവഴി കാവിന്റെനേർക്ക് കാർക്കിച്ചു തുപ്പി.

      നിത്യ,ആശുപത്രിയിലെ ആത്മാർത്ഥതയുള്ള സ്റ്റാഫുമാത്രമല്ല,രേവതിക്ക് മകളോളം അടുപ്പമുള്ള കുട്ടിയാണ്.അവിടെ പലർക്കും തന്റെ ഭർത്താവ്,നിഷാദുമായി വഴിവിട്ട ബന്ധങ്ങളുണ്ട്.അതിന്റെ പേരിൽ ചിലർക്ക് പണവും സമ്മാനങ്ങളും കിട്ടുന്നുമുണ്ട്.ലാബിലേക്ക് പുതുതായി വന്ന പെണ്ണ് ഒരു സുപ്രഭാതത്തിൽ പുതിയ സ്‌കൂട്ടർ വാങ്ങിയതിന് ഒരാഴ്ച മുമ്പ് നിഷാദ്‌ അവളുമായി 'എക്‌സ് റേ' മുറിയിൽ കയറിപ്പോയെന്ന സ്റ്റാഫിനിടയിലെ 'കാതുകഥ' അവളും കേട്ടിരുന്നു.ആ പെണ്ണിന്റെ ഫോണിലെ 'നിഷൂ'ന്ന പേരുകാരൻ തന്റെ ഭർത്താവാണെന്ന കാര്യം രേവതി‌‌ വിട്ടുകളഞ്ഞതാണ്. പക്ഷേ ഒരിക്കൽ നിയന്ത്രണം വിട്ടപ്പോൾ അവളെ തല്ലാൻ കൈയോങ്ങിയതുമാണ്.
        "രണ്ട് ടിഷ്യു പേപ്പറും കൊണ്ട് അയാളെ മുന്നിൽ കണ്ണടച്ചിരുന്നുകൊടുത്താൽ ഈ ആശുപത്രി പോലും എന്റെ പേരിലാക്കിത്തരും"ഒരു കൂസലുമില്ലാതെ ആ പെണ്ണിന്റെ പറച്ചിലുകേട്ട് രേവതി മിണ്ടാതിരുന്നുപോയി.ഇതു പക്ഷേയങ്ങനെയാണോ..?

    കഴിഞ്ഞ ദിവസം നൈറ്റ് ഷിഫ്റ്റിനിടയിൽ നിഷാദ് കാണിച്ചുകൂട്ടിയത് പുറത്താരുമറിഞ്ഞിട്ടില്ല. കസേരയിൽ കെട്ടിയിട്ട് നിത്യയുടെ മുഖത്തേക്ക്.പലപ്പോഴും തന്നോടും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്.ഇതുവരെ കെട്ടിയിടേണ്ടതായി വന്നിട്ടില്ല,വിളിക്കുമ്പോൾ ശവത്തെപ്പോലെ കസേരയിൽ കണ്ണടച്ചിരുന്നുകൊടുക്കും.അതും പോരാതെ ഒളിപ്പിച്ചു വയ്ക്കുന്ന ഫോണിൽ വീഡിയോയാക്കി കാണും, തന്നെ കാണിക്കും.ഡോക്ടറെന്ന നിലയിൽ നിഷാദിനെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ ആക്കാനായെന്നറിയാം, പക്ഷേ ആശുപത്രിയിൽ ഏറ്റവും ആളുകൾ വരുന്നത് അയ്യപ്പൻ വൈദ്യന്റെ ഇടംകൈയും കൈപ്പുണ്യവും അതോടെ കിട്ടിയ ഡോ:നിഷാദിനെ കാണാനാണ്.
            
       ഇതിനൊരു പരിഹാരത്തിനുവേണ്ടിയാണ് നിഷാദിനൊപ്പം അമ്മായിയേയും അമ്മാവാനെയും കൂട്ടി രേവതി തീൻമേശയുടെ ചുറ്റുമിരുന്നത്.പക്ഷേ സംഭാഷണമാരംഭിച്ചതും നിഷാദ് ശുചിമുറിയിൽ അഭയം പ്രാപിച്ചു.അതങ്ങനെയാണ് ആരെങ്കിലുമൊന്ന് ഉറക്കെ മിണ്ടിയാൽ, എന്തെങ്കിലുമൊരു കാര്യത്തിൽ തീരുമാനമെടുക്കേണ്ടി വരുമ്പോൾ നിഷാദ്‌ അവിടെച്ചെന്നിരിക്കും.മണിക്കൂറുകളെത്ര കഴിഞ്ഞാലും പുറത്തിറങ്ങില്ല.അമ്മാവനായ റിട്ടയേർഡ് ആർമി ചീഫ്,ഭാര്യ വിളമ്പുന്ന അയ്യപ്പൻ വൈദ്യചരിത്രവും കേട്ട് പുകവിടുന്നതല്ലാതെ വിഷയത്തിനോട് തീരെ ശ്രദ്ധിക്കുന്നില്ല.നിത്യ അവളെയൊരു ചേച്ചിയായി കണ്ടിട്ടാണ് സംഗതികൾ പറഞ്ഞത്.പ്രശ്നത്തിന് ന്യായമായ പരിഹാരം കാണാനുള്ള ബാധ്യത ആശുപത്രിയുടെ മാനേജരെന്ന നിലയിലും അവൾക്കുണ്ടല്ലോ.

     "പണ്ട് ആ ഇരുട്ടുള്ള മരുന്നു മുറിയിൽ വരിക്കച്ചക്കയും പഴുപ്പിച്ചിട്ട് അടിയാത്തികൾക്ക് വയറ്റിലുണ്ടാക്കിയ നിന്റെ അയ്യപ്പൻ വൈദ്യന്റെ കാലോന്നുമല്ലിത്, ഓർത്തോണം..."രേവതിക്ക്  കലിയടക്കാനാവാതെ ആ ശുചിമുറിയിയുടെ വാതിലിൽ പലതവണ മുട്ടേണ്ടിവന്നു..

           "അരി തെളയ്ക്കണ്, 
            അമ്മ വിളിക്കണ് വിട് മൊതലാളീ.
            വരിക്കച്ചക്കേടെ കടം കെടക്കണ് 
            കെട പൊലയാടി...."അയ്യപ്പൻ വൈദ്യനെ രതിപുരുഷനാക്കി ആ നാടിന്റെ ഗർഭത്തിലായ പള്ളുപാട്ട്  നിഷാദിന്റെ ചുണ്ട് പെറ്റിട്ടു.അയാൾ പതിയെ പിന്നിലേക്ക് ഒന്നു ചാരിയിരുന്നപ്പോൾ പഴക്കമുള്ള ഫ്ലെഷിന്റെ മറവിലിരുന്നൊരു ഇരട്ടവാലൻ പല്ലി ചുവരിലൂടെ പാഞ്ഞുപോയി.മങ്ങിയ വെളിച്ചമുള്ള ബൾബിന്റെ അരികിലിരുന്ന് തലചരിച്ച് അവനെ നോക്കി.അയ്യപ്പൻ വൈദ്യന്റെ കുപ്രസിദ്ധ ചക്കക്കഥ പല്ലിഭാഷയിൽ അത് ഉറക്കെയുറക്കെ പറയാൻ തുടങ്ങി.

      പണ്ട് പണ്ട്, ഈ നാട്ടിലെ മനുഷ്യരെല്ലാം പട്ടിണി വാറ്റിയെടുക്കുന്ന കാലം.ആ, മരുന്ന് പുരയിലെ ഇരുട്ട് മുറിനിറയെ തേൻവരിക്കച്ചക്കകൾ കൂട്ടിയിട്ടിട്ട് നമ്മുടെ അയ്യപ്പൻ വൈദ്യൻ വാതിലിന്റെ പുറത്ത് മൂടിപ്പുതച്ചങ്ങനെ കിടക്കും.മരുന്ന് പറിക്കാനും, മുക്കൂട്ടിന് അരയ്ക്കാനും വരുന്ന പെണ്ണുങ്ങൾക്ക് അതിന്റെ മണമേറ്റ് സഹികെടും..
           "എന്ത് മൊതലാളി ഈ കെടപ്പ്, തീരെ വയ്യേ..?" എന്നൊക്കെ ചോദിച്ച് മണം പിടിച്ചങ്ങനെ ചുറ്റിപ്പറ്റി നിക്കും.പക്ഷേ അവരുടെ നോട്ടമത്രയും മരുന്ന് മുറിയിലേക്കായിരിക്കും. 
           "ഒട്ടും വയ്യ പിള്ളേ, അകത്ത് ചക്കയൊണ്ട് പഴുത്ത് പഴുത്ത് കെടക്കണ് എടുത്തോണ്ടക്കെ തിന്നോളിൻ..." എന്നും പറഞ്ഞ് വൈദ്യൻ വീണ്ടും പുതച്ചങ്ങനെ കിടക്കും.
           ഏതെങ്കിലും പെണ്ണ് ചക്കയെടുക്കാൻ കയറിയാൽ ആദ്യം അങ്ങേര് ഒന്നും ചെയ്യൂല.ചക്ക തേൻ വരിക്കയല്ലേ.?കൊതിമൂത്ത പെണ്ണ് പിന്നേം വരുമെന്ന് വൈദ്യർക്ക് അറിയാം.പിറ്റേന്ന് പെണ്ണ് ചക്കയ്ക്ക് കേറണതും പുതപ്പും കളഞ്ഞ് വൈദ്യന്റെ പണി തുടങ്ങും.ഇടത്തേ കൈകൊണ്ട്  ഒരു  ഉടുമ്പുപിടുത്തമുണ്ട് അതീന്ന് വിടുവിച്ച് പോരാൻ അങ്ങനെ ആർക്കും പറ്റൂല,ആളിത്തിരി മർമ്മാണിയാണ്. വലിയ കുതിപ്പ് കാണിച്ചാൽ ചൂണ്ട് വിരല്കേറ്റി ഒറ്റക്കുത്ത്,അതിന് തടവാനും ഇവിടത്തന്നെ വരണം.

       നാട്ടിലെ ഒട്ടുമിക്ക പെണ്ണുങ്ങൾക്കും ഇതൊക്കെയറിയാം.സത്യം പറഞ്ഞാല് ചിലരെല്ലാം അറിഞ്ഞോണ്ട് തന്നെ വന്ന് കേറണതാണ്.ഇടത്തേ നെഞ്ചും തടവി കുഴമ്പും വാങ്ങി പെണ്ണുങ്ങള് ഓടണതും നോക്കി വൈദ്യന്റെ ഒരു ചിരിയുണ്ട്.പെണ്ണുങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ആ മരുന്ന് പുരക്കും വൈദ്യന്റെ മുഖമാണെന്ന് തോന്നും.. 
 
      ഒരിക്കെ ചക്കമണം കേട്ട് ചെന്നത് നീലാമരിയുടെ മോളായിരുന്നു.അന്നവൾക്ക് പന്ത്രണ്ടുപോലും തികഞ്ഞിട്ടില്ല.പെണ്ണിന്റെ കരച്ചിലും നെഞ്ചും തടവിയുള്ള ഓട്ടവും കണ്ടോണ്ട് നിന്ന നീലാമരി, മരുന്നു പുരയിലേക്ക് ചുണ്ടിലഞ്ചാറ് കെട്ട് പള്ളുമായി ഇരച്ചുചെന്നു.വൈദ്യര് നീലാമരിയെ കഴുത്തിന് തൂക്കിപ്പിടിച്ച് ഇരുട്ട് മുറിയിലോട്ട് കൊണ്ടുപോയി.എന്നിട്ടോ? പിറ്റേന്നു മുതൽ വൈദ്യര് ചക്കയിട്ടിരുന്ന ഇരുട്ടുമുറിയിൽ താമസമാക്കി.എന്താവശ്യത്തിനും മരുന്നുപുര വിട്ട് പുറത്ത് വരില്ല.ആരു ചെന്ന് വിളിച്ചാലും മുഖം കൊടുക്കില്ല.ഒരാൾക്കും അവിടേക്ക് പോകാനും അനുവാദമില്ല.നിന്റെ തള്ളയെ കെട്ടാൻ ആർമ്മിക്കാരൻ വന്ന കാലത്തുപോലും വൈദ്യര് പുറത്ത് വന്നിട്ടില്ല.സുമതിയെ തൊട്ടതിന് നീലാമരി കൂടോത്രത്തിൽ കിടത്തിക്കളഞ്ഞെന്നാണ് എല്ലാരും പറയുന്നത്.പുഴുവരിച്ച് കിടന്നിട്ടല്ലേ ആർക്കെങ്കിലും ഒന്നു കേറിച്ചെല്ലാനായത്.. 

      പെട്ടെന്നൊരു കാല്പെരുമാറ്റം കേട്ട പല്ലി,കഥ പൂർത്തിയാക്കാനാവാതെ പുറത്തെ ഇരുട്ടിലേക്ക് ചാടിമറഞ്ഞു.നിഷാദ്‌ ഫോണിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന നിത്യയുടെ വീഡിയോ തുറന്ന്, പല തവണ കണ്ടു.

      "എന്നാൽപ്പിന്നെ അങ്ങനെമതി,നാളെ ഞാനാ പെണ്ണിനേയുംകൊണ്ട് സ്റ്റേഷനിലോട്ട് പോകും. ഇവനെപ്പോലെ ഭ്രാന്തന്മാർ അകത്ത് കിടക്കട്ടെ"രേവതി, അമ്മായിയുടെ നേർക്ക് ചീറിയിട്ട് കിടപ്പുമുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു..

      നിത്യയൊന്നു വിചാരിച്ചാൽ വിഷയം വളരെ ഭംഗിയായി കൈകാര്യം ചെയ്യാനൊക്കെ കഴിയും, അവളെ കെട്ടാനിരിക്കുന്ന പയ്യൻ പാർട്ടിയിലൊക്കെ സജീവമാണ്.അതുമാത്രമല്ല ആർമിക്കാരന്റെ രാഷ്ട്രീയ എതിരാളിയും.രേവതിക്ക് ആ സാധ്യത ചിന്തിക്കാനേ കഴിയില്ല.അതിപ്പോൾ വേണ്ടെന്നാണ് നിത്യയും പറഞ്ഞത്.

       ഒരിക്കൽ അമ്പലമുക്ക് ആൽത്തറ വായനശാലയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തിൽ പട്ടാളമാഹാത്മ്യം വിളമ്പിയ ആർമിക്കാരനെ പയ്യൻ പൊളിച്ച് പാളീസാക്കിയിരുന്നു. "സൈനികരെക്കാൾ വലിയ രാജ്യസ്നേഹികളാണ് കർഷകരും തോട്ടികളും " പ്രസംഗം കേട്ടുനിന്നവരെ മുഴുവൻ കൈയടിപ്പിക്കുന്ന തരത്തിൽ പയ്യനത്‌ സമർത്ഥമായി അവതരിപ്പിക്കാനും കഴിഞ്ഞു. തീർന്നില്ലേ,പട്ടാളക്കാരന്റെ മുഴുവൻ അഹന്തയും.പയ്യനെ കൊല്ലാനുള്ള പകയോടെയാണ് അന്നയാൾ വേദിവിട്ടിറങ്ങിയത്.

      "നികുതി തിന്നുതീർക്കുന്ന സൈന്യവും തോക്കുകളും" പയ്യന്റെ ലേഖനം പത്രത്തിൽ അടിച്ചു വന്നത് വായിച്ച ആർമിക്കാരൻ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവച്ചു.രാജ്യദ്രോഹവും നിരോധിത സംഘടനയിലെ അംഗത്വവും പയ്യനിൽ ആരോപിച്ച ഒരു പരാതി ഭരതൻ സി ആറെന്ന കള്ളപ്പേരിൽ മിലിട്ടറി ഇന്റലിജൻസിലേക്ക് അയയ്ക്കാനും മറന്നില്ല. 
 
       ആർമിക്കാരന്റെ മുതുകത്ത് വെടി കിട്ടിയത് മഞ്ഞുമലയിൽ തൂറാനിരുന്നപ്പോഴാണെന്ന്, പയ്യൻ നാട് മുഴുവൻ കഥയിറക്കിപോലും.അതിന്റെ പേരിൽ അവർ ഉന്തുംതള്ളുമായി.എന്തായാലും അവന്റെ കൈയും കാലും, ഉത്സവത്തിന് മുൻപ് ഒടിച്ചിടാൻ മിലിട്ടറി കോട്ടയിലെ മൂന്ന് കുപ്പിയും പതിനായിരം രൂപയും ചിലവാക്കി ആർമിക്കാരൻ കാത്തിരിപ്പിലാണ്.ആ പയ്യന് നിത്യയുമായിട്ടുള്ള ബന്ധമൊക്കെ ആർമിക്ക് അറിയാമെന്നാണ് തോന്നുന്നത്.മോന്റെ വൃത്തികേടുകൾക്ക് അയാളുടെ ചുണ്ടിലൊരു വഷളൻ ചിരി മാത്രമേയുള്ളൂ.

      "പോലീസ് മാത്രമല്ല ആണ്പിള്ളേര് ഈ വീട്ടിൽ കേറിനിരങ്ങും.മോനെയവര് മിച്ചംവയ്ക്കത്തില്ല.." മേശയിലിരുന്ന കൂജയിലെ വെള്ളം ഒരു കവിളു കുടിച്ച് മുറിയിലേക്ക് വീണ്ടും നടക്കുന്ന രേവതിയുടെ നേർക്ക് കൂജയും ഉയർത്തിപ്പിടിച്ച് ആർമിക്കാരൻ പാഞ്ഞുചെന്നു. അമ്മായിയമ്മ നടുവിൽ ചെന്നുനിന്നെങ്കിലും രേവതി ഒരടി പിന്നോട്ട് പോയില്ല.അമ്മായി അവളെ കഴുത്തിന് പിടിച്ചുതളളി.
കൂജയിലെ വെള്ളം അവളുടെ മുഖത്തേക്ക് ഒഴിച്ചിട്ട് ആർമ്മിക്കാരൻ തീൻമേശയിൽ മുറുക്കിയിടിച്ചു.എന്നിട്ടും രേവതിയുടെ നോട്ടം താണില്ല.മുറിയിലേക്ക് പാഞ്ഞുപോയി വന്ന ആർമിക്കാരന്റെ കൈയിൽ ഇരട്ടക്കുഴൽ തോക്ക്, രേവതിയുടെ മുലകൾക്കിടയിൽ കുത്തിപ്പിടിച്ച് എന്തൊക്കെയോ അലറി.അമ്മായി തോക്ക് പിടിച്ചുവാങ്ങി മുറിയിലേക്ക് പോകുമ്പോൾ ആർമിക്കാരൻ അവളെ കഴുത്തിൽ പിടിച്ചുയർത്തി.മരണത്തിന്  മുൻപുള്ള മൂന്നാമത്തെ ചുമയിലെത്തിയപ്പോൾ അവളെ നിലത്തിട്ടു..

      "അങ്ങനെ എന്തെങ്കിലുമുണ്ടായാൽ അതീന്ന് ഒരുണ്ട ഞാൻ നിനക്കുവേണ്ടി ചിലവാക്കും.." ആർമിക്കാരന്റെ വാക്കുകൾക്കിടയിൽ ചുവരുചാരി രേവതി പതിയെ എഴുന്നേറ്റു നിന്നു.

     "നീലാമരീടെ കുറ്റിയിലെ ഒരുത്തനും ഇവിടെ കേറിവരാതെ നോക്കാൻ എനിക്കറിയാം..." ആർമിക്കാരന്റെ ദേഷ്യത്തിന്റെ താളത്തിൽ കൂജ നിലത്തു വീണുചിതറി.ബോംബ് വീണ ശാന്തത. ടോയിലെറ്റിൽ നിഷാദിന്റെ മൊബൈലിലേക്ക് വീഴുന്ന നോട്ടിഫിക്കേഷൻ തുള്ളികളുടെ ശബ്ദം. രേവതി അവിടേക്ക് നോക്കിയിട്ട് കഴുത്തും തടവി മുറിയിലേക്ക് പോയി..

      കട്ടിലിൽ അല്പനേരമിരുന്നു.നാളെ നിത്യയോട് പറയാനുള്ള വാക്കുകൾക്ക് പരതി.ഇല്ല, ഇങ്ങനെ ചിലതൊന്നും പറയാനുള്ള വാക്കുകൾ ഭാഷയിലില്ല.കൂജയിലെ ജീരകവെള്ളത്തിന്റെ രുചി മേലാകെയുണ്ട്.രേവതി കിടന്നു.ഉറക്കത്തിലേക്ക് പോകാൻ കണ്ണിലെ നനവ് സമ്മതിക്കുന്നില്ല. വാതിൽ തുറന്ന് കിടക്കുന്നു.മുറിയിലേക്ക് ഹാളിലെ വെളിച്ചം കയറി വരുന്നുണ്ട്.പതുങ്ങി വരുന്ന ഫോണിന്റെ നീലവെട്ടം.നിഷാദ്‌ കയറിക്കിടക്കാൻ തുടങ്ങിയതും രേവതി പെട്ടെന്ന് ചരിഞ്ഞു..

     കാൽ വിരലുകൾകൊണ്ട് നിഷാദിന്റെ വിളി.കട്ടിലിന്റെ താഴെ മാറോളം തുണിതാഴ്ത്തി അഭിമുഖം ഇരുന്നുകൊടുക്കണം.ഇന്നുവരെ മുടക്കിയിട്ടില്ല.വിളിയുടെ ആവേശം കൂടുന്നു.അത് ചവിട്ടുകളായി പരിണമിക്കുന്നു.ഇല്ല എഴുന്നേൽക്കില്ല,ഇനി ആ ഇരുപ്പില്ല ഒന്നുമില്ല.ഒരു ഗുസ്തിക്കാരന്റെ ആവേശത്തോടെ നിഷാദ്‌ രേവതിയെ മറിച്ചുകിടത്തി.രോമക്കാലുകൾ തീർത്ത കവണയ്ക്കിടയിൽ രേവതി അമർന്നു കിടന്നു.അവൾ തന്റെ കണ്ണുകൾ നിഷാദിന്റെ നേർക്ക് കത്തിച്ചുപിടിച്ചു. അയാൾക്കത് ചെയ്യുമ്പോൾ എല്ലാവരും കണ്ണുകൾ അടച്ചുപിടിക്കണം.നിഷാദിന്റെ നോട്ടം തലയിണയിൽ ചാരി വച്ചിട്ടുള്ള ഫോണിന്റെ സ്ക്രീനിലേക്കാണ്.അതിൽ ഒളിച്ചുനോട്ടത്തിന്റെ എല്ലാ സുഖങ്ങളും പകർന്ന് ആരൊക്കെയോ അഭിനയിക്കുന്നുണ്ട്.

      രേവതിയുടെ നോട്ടം നിഷാദിന്റെ ഇടതുകൈയുടെ ആന്തോളനത്തിലേക്ക് വീണു. അവസാനത്തെ നാളുകളിൽ അയ്യപ്പൻ വൈദ്യർക്ക് മൂത്രക്കുഴൽ പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് നീലാമരിയുടെ  കൂടോത്രരഹസ്യം പിടികിട്ടിയത്.ചരിഞ്ഞ മുറിവിൽ നിന്ന് പഴുപ്പ് കുത്തിക്കളഞ്ഞ് ബാക്കിയറ്റത്ത് പ്ലാസ്റ്ററും ഒട്ടിച്ച്, റ്യുബ്‌ പിടിപ്പിച്ചപ്പോൾ മുതൽ അമർത്തിവച്ചിരുന്ന ഒരു പടുകൂറ്റൻ ചിരി രേവതിയിൽ  ഉരുളുപൊട്ടി..   

      നിഷാദിന്റെ ഇടംകൈ നിലച്ചു.രേവതിയുടെ ചിരിയപ്പോഴും തിമിർത്തു പെയ്യുകയാണ്.അവളുടെ നോട്ടം നിഷാദിനെ തളർത്തി.അവളുടെ കവിളിൽ എത്ര അടിച്ചിട്ടും നിഷാദിന് മതി വരുന്നില്ല. രേവതിക്ക് പക്ഷെ ചിരിയും നിയന്ത്രിക്കാൻ കഴിയുന്നില്ല.നിഷാദ്‌ ടോയിലെറ്റിലേക്കോടിപ്പോയി. അപ്പോഴും ആംഗലേയ ശീൽക്കാരങ്ങളുമായി ഒരു പെണ്ണും മൂന്നാണും രതിക്കുന്ന ഫോണിന്റെ സ്ക്രീനിലേക്ക് രേവതി നോക്കി.പിന്നെയും ചിരി.ടോയിലെറ്റിൻ്റെ വാതിലിലേക്ക് അവൾ അതിനെ എടുത്തെറിഞ്ഞു.ചുണ്ടിന്റെ ഇടതുകോണിൽ ഒരു തുള്ളിച്ചുവപ്പ്. 'നിനക്ക് നൊന്തോടീന്ന്' ചോദിച്ച ആ ചോരമൊട്ടിനെ രേവതി ചൂണ്ടുവിരലിൽ ഒപ്പിയെടുത്തു..

       തീൻ മേശയിലിരുന്ന രേവതിയുടെ ഫോൺ സന്ദേശപ്പെട്ടുവിറച്ചു.അവളെഴുന്നേറ്റ് മുടി കെട്ടി മുഖം കഴുകി മേശയിൽ വന്നിരുന്നു.നിത്യയുടെ നമ്പർ തിരഞ്ഞു.മെസ്സേജ് അയക്കാമെന്നാണ് ആദ്യം കരുതിയത്.എന്നിട്ടും വിളിക്കാനായി നമ്പറിൽ തടവി.അപ്പുറത്തെ കിടപ്പുമുറിയിൽ നിന്നും 'ഞാനുറങ്ങിയിട്ടില്ലെടീന്ന്' ഭീഷണിയുമായി ആർമിക്കാരന്റെ ഇരട്ടചുമകളിറങ്ങിവന്നു.രേവതി അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി,പറമ്പിന്റെ നടുവിലെ മരുന്നുപുരയുടെ നേർക്ക് നടന്നു.ആദ്യ ബെല്ലിനുതന്നെ നിത്യ ഫോണെടുക്കും,അവളൊരു തീരുമാനം കാത്തിരിക്കുകയാണ്..

          "നീയൊന്നു വേഗം മരുന്ന് പുരയിലേക്ക് വാ.." ഒറ്റവരിയിൽ രേവതി ഫോണിലെ സംഭാഷണം അവസാനിപ്പിച്ചു.നിത്യയുടെ വീട്ടിനും മരുന്ന് പുരയ്ക്കുമിടയിലെ തേയ്മാനം സംഭവിച്ച ആ ഒറ്റയടി പാതയിൽ നിലാവ് വീണ് തിളങ്ങുന്നു.വൈദ്യന്റെ വിളികൾക്ക് നീലാമരിയും സുമതിയും ചൂട്ടും വിളക്കുമായി അതുവഴി നടന്നുവന്നിട്ടുണ്ടാകാം.കൈവരിയിലിരുന്ന രേവതി അവിടേക്ക് നോക്കി. ഫോണിന്റെ നൂലുവെളിച്ചം, ഭയപ്പെട്ട താളത്തിൽ നിത്യയും പതിയെ നടന്നു വരുന്നുണ്ട്.

     "ചേച്ചി..."രേവതി അവളെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചിട്ട് തന്നോട് ചേർത്തുനിർത്തി. നെറ്റിയിൽ പലതവണ ഉമ്മ വച്ചു.രണ്ടുപേരും മരുന്നു പുരയുടെ പടിയിലിരുന്നു.രേവതി നിത്യയുടെ  വിറയുള്ള തണുത്ത കൈ തന്റെ കൈയിലെടുത്ത് പതിയെ തലോടി.നിത്യ,രേവതിയുടെ തോളിലേക്ക് ചാരിയിരുന്നു.
        " നീയെന്തു തീരുമാനിച്ചു..?" രേവതിയുടെ ചോദ്യത്തിലേക്ക് നിത്യ പകപ്പോടെ നോക്കി.
        "എണീറ്റ് വാ പെണ്ണേ.." നിത്യയെ കുഞ്ഞുങ്ങളെപോലെ രേവതി ചേർത്തുനടത്തുന്നു.മരുന്ന് പുരയുടെ വാതിലിന്റെ മുകളിൽ അയ്യപ്പൻ വൈദ്യന്റെ വലിയ ചിത്രത്തിൽലേക്ക് നിത്യ ഭയത്തോടെ നോക്കി.അതാ ആ ഇരട്ട വാലൻ പല്ലി.മരുന്നു മണങ്ങളുടെ കൂട്ടയാക്രമണം അവൾ നേരിട്ടു. നെറ്റിയിൽ ഭയച്ചുളിവ് വീണു.
        "നീലാമരിയുടെ കൊച്ചുമോളാണ് നീ.." നിത്യയുടെ മുഖത്ത് 'ഇപ്പോഴിതെന്തെന്ന' ചിരി വന്നു.
        "നിങ്ങളിപ്പോ താമസിക്കുന്ന ആ പറമ്പും പണ്ട് ഇവിടുത്തെയായിരുന്നു.അതുപോലെ പലർക്കും അയ്യപ്പൻ വൈദ്യൻ പലതും എഴുതിക്കൊടുത്തിട്ടുണ്ട്.."നിത്യയുടെ കണ്ണുനിറഞ്ഞു.മുഖം കുനിഞ്ഞു. ആ പെണ്ണിന്റെ മാനത്തിനാണോ താനിപ്പോൾ വിലപറഞ്ഞത്? നിഷാദിന് വിധേയപ്പെടാൻ താനവളോട് ആവശ്യപ്പെട്ടതാണോ.? രേവതിയുടെ ഉള്ളിൽ ചോദ്യക്കാരമുള്ളുകൊണ്ടു.നിത്യ വിതുമ്പലോടെ അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ചു നിന്നു..

      "നിന്റെ നീലാമരിക്ക് അറിയാത്ത മരുന്നൊന്നും ഈ ഭൂമിയിലില്ല..."നിത്യയുടെ മുഖം പിടിച്ചുയർത്തിയ രേവതിക്ക് കവിളിൽ വിരിഞ്ഞ നുണക്കുഴിയുടെ ഭംഗിയിൽ അസൂയ തോന്നി. അതിനരികിലെ നേർത്ത ചുവപ്പൻ വരകൾ കണ്ട്, നിഷാദിന്റെ ഇടതുകൈയൂക്ക് ഉള്ളിൽ തികട്ടി വന്നു.കണ്ണു നിറച്ച് നിത്യയെ കെട്ടിപ്പിടിച്ചു.അവളുടെ വിറ തീരുവോളം അങ്ങനെ നിന്നു.എന്നിട്ട്
അവളെ തിരുമുകട്ടിലിൽ ഇരുത്തിയ രേവതി,അകത്തെ ഒരു മുറിയിലേക്ക് കയറിപ്പോയി..

     മരുന്നൊരുക്കുന്ന കറുപ്പൻ മേശയുടെ നാവ് പിഴുതെടുത്തപ്പോൾ പണ്ടെന്നോ മടക്കി വിഴുങ്ങിയ ഒരു പേനാക്കത്തി കിട്ടി.നാവ് പിൻവലിക്കുമ്പോൾ ആ മേശ 'സൂക്ഷിക്കണെ മോളേന്ന്' ഓർമ്മിപ്പിച്ചു. രേവതി അതിനെയൊന്ന് തടവി.പുറത്ത് വൈദ്യര് കത്തിക്ക് വരഞ്ഞതിന്റെ പാടുകൾ.നിത്യയെ  മടിയിലേക്ക് രേവതി കിടത്തി.അവർ കുറേനേരം ഒന്നും മിണ്ടിയില്ല.രേവതിയവളുടെ മുടിയിലൂടെ വിരലോടിച്ചു നിത്യ വയറ്റിലേക്ക് പതുങ്ങി.

     "നാളെയും നിനക്ക് നൈറ്റ് തന്നെയാണ് പെണ്ണേ,പക്ഷേ ഇതുകൂടെ നിന്റെ കൈയിൽ വച്ചോണം.  പണ്ട് നീലാമരി, വൈദ്യർക്കുള്ള മരുന്നിന് കാഞ്ഞിരത്തിന്റെ കടുപ്പൻവേര് കൊത്തിയെടുത്തത് ഇതുകൊണ്ടാണ്..."പഴക്കമുള്ള പത്രക്കടലാസിൽ പൊതിഞ്ഞ കൊമ്പിന്റെ പിടിയുള്ള പേനാക്കത്തിയുടെ തിളക്കത്തിലേക്ക് നിത്യ കൗതുകത്തോടെ നോക്കി..

   "നിനക്കിതുകൊണ്ടും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കില്,ഞാനൊരു വെടിക്കെട്ട് പരിപാടി ഒപ്പിക്കും." മരുന്ന് പെട്ടികളുടെ ഇടയിലിരുന്ന പല്ലി അതുകേട്ട് ഊറിച്ചിരിച്ചു രേവതിയുടെ നോട്ടംകൊണ്ടപ്പോൾ വാലു മുറിച്ചിട്ട് നിലത്തുകിടന്ന പത്രക്കടലാസിലേക്ക് നുഴഞ്ഞു കയറി.നിലത്തു പിടയുന്ന വാലിലേക്ക് നോക്കിയ നിത്യയുടെ കവിളിൽ രേവതി പതിയെ നുള്ളിയിട്ട് കണ്ണടച്ചുകാണിച്ചു. അവളുടെ നുണക്കുഴി ഭംഗിയാഴമിട്ട് തെളിഞ്ഞു.തുടർച്ചയായി ചുമപൊട്ടുന്ന ആർമിക്കാരന്റെ മുറിയുടെ ജനാലയിലേക്ക് രേവതിയുടെ നോട്ടം ചെന്നുകൊണ്ടു..

      നിത്യയെ ചേർത്തുപിടിച്ച്  കാവിന്റെ അരികിലൂടെ നീലാമരീയുടെ വീട്ടിലേക്ക് നടക്കുമ്പോൾ രേവതിയുടെ മൂക്കിലേക്ക് പറമ്പിന്റെ ഏതോ കോണിൽ നിന്ന വരിക്കച്ചക്കയുടെ കൊതിപ്പിക്കുന്ന മണം പെരുത്തു.     
         "പെണ്ണേ,നല്ല മണം"
         "അതും തേൻ വരിക്കയാണ് ചേച്ചി.."ചിരിക്കുന്ന നിത്യയുടെ നുണക്കുഴിയിലേക്ക് നിലാവ് വന്നു നിറയുന്നു.രേവതി അവളെത്തന്നെ നോക്കി നിന്നു.വീട്ടിലേക്ക് കയറുന്ന നിത്യ, വലതുകൈയിൽ തിളക്കമുള്ള പേനാക്കത്തി മുറുക്കെപ്പിടിച്ചിട്ടുണ്ട്.ആ പെണ്ണിന്റെ നടപ്പിനൊട്ടും ഭയമുണ്ടായിരുന്നില്ല. വൈദ്യന്റെ മുഖമുള്ള മരുന്നു പുരയുടെ ഇരുട്ടിലേക്കൊന്ന് ചിരിച്ചിട്ട് രേവതിയും സാവധാനം വീട്ടിലേക്ക് നടന്നു...!! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636



Thursday, 22 April 2021

ന്യൂനകോണുകൾ..!!

ന്യൂനകോണുകൾ..!!

       ഡോക്ടർ ആർഷ എന്നെ കെട്ടിപ്പിടിക്കുന്നതും അവളുടെ ക്യാബിനിലേക്ക് നിർബന്ധിച്ചു കയറ്റുന്നതും ആശുപത്രി വരാന്തയിലെ സകലരും കണ്ടിരുന്നു.അതുമാത്രമല്ല, ഇപ്പൊ വരാമെന്നു പറഞ്ഞ് ശുചിമുറിയിൽ കയറിയിട്ട് കുറച്ച് നേരമായി.അകത്ത് ബക്കറ്റിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ടെങ്കിലും അവളുടെ വിതുമ്പലുകൾ ഇടയ്ക്കിടെ എനിക്ക് കേൾക്കാം..

     എന്റെ അമ്മ, വൈകുന്നേരത്തെ ചായയും കാത്ത് വാർഡിൽ കിടക്കുന്നുണ്ട്.എന്റെ ഈ പാതിചത്ത അവസ്ഥയ്ക്ക് ഇവളും ഒരു കാരണമാണ്.എനിക്കാകെയുള്ളത് അമ്മയും, അമ്മയ്ക്ക് ഞാനും.ഇവരൊക്കെ വലിയ ആളുകൾ,ഞങ്ങള് ഭയന്നു തന്നെ ജീവിക്കണം.നോക്കൂ, ഈ വലതു കൈയിലെ രണ്ട് വിരലുകൾ,ഞാനുണ്ടാക്കിയ സർട്ടിഫിക്കറ്റുകൾ,എന്റെ കവിതകൾ,എല്ലാമെനിക്ക് നഷ്ടമായ ആ നശിച്ച രാത്രിയിലെ സംഭവങ്ങൾ സംവിധാനം ചെയ്തത്,അകത്തിരുന്ന് കരയുന്ന ഡോക്ടറുപെണ്ണിന്റെ വീട്ടുകാരാണ്.ഒരിക്കൽ അവരെയെല്ലാം കൊന്ന്,എന്റെ പ്രതികാരം തീർക്കുന്ന സ്വപ്നങ്ങളാണ് ഞാനീ ജീവിതത്തിൽ ആവർത്തിച്ചു കണ്ടിട്ടുള്ളത്.

        ചെമ്മീൻ കയറ്റിവിടുന്ന കമ്പനിയിലെ ഒരു പണിക്കാരിയായിരുന്നു എന്റെ അമ്മ.എനിക്ക് ബി. എഡ് കിട്ടിയപ്പോൾ അമ്മയ്ക്ക് അവിടുത്തെ ഫ്രീസറിന്റെ തണുപ്പത്ത് നിന്നുനിന്ന് വാതവും കിട്ടി.  കമ്പനിയുടെ മുതലാളിക്ക് നഗരത്തിൽ ഒരു ഗംഭീര സ്‌കൂളുണ്ട്.അമ്മയ്ക്ക് ഇനി വയ്യെന്നും എനിക്കെന്തങ്കിലും പണി കിട്ടുമോ എന്നും ചിന്തിച്ചതിന്റെ വഴിയാണ്,ആർഷയുടെ സ്‌കൂളിൽ ഞാൻ മലയാളം സാറാകുന്നത്. 

       സ്കൂളെന്നൊക്കെ ചുമ്മാതെ പറയുന്നതാണ്,കാശൊള്ള വീട്ടിലെ പിള്ളേർക്ക് സുഖിക്കാൻ പറ്റിയൊരു റിസോർട്ട്.ശീതീകരിച്ച മുറികൾ,സ്വിമ്മിംഗ് പൂള്, തീയേറ്ററ്,താമസിക്കാൻ സ്ഥലം. ക്ലാസിൽ പത്തല്ലെങ്കിൽ പതിനഞ്ചു പിള്ളേർ.മാഷുമാരുടെ നാലുമാസത്തെ ശമ്പളം ചേർന്നാൽ ഒരു കുട്ടിയുടെ അരമാസത്തെ ഫീസാവും.മറ്റുമാഷുമാർക്ക് പോലും വലിയ വിലയില്ല, പിന്നെയല്ലേ  ഇംഗ്ലീഷ് മീഡിയത്തിലെ മലയാളം സാറിന്.നാലാം ക്ലാസു മുതൽ പന്ത്രണ്ടു വരെ പഠിപ്പിക്കണം, കോട്ടിടണം.ഞാനാണെങ്കിൽ ആ മതിൽക്കെട്ടിനകത്ത് ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും തയാറായിരുന്നു.. 

      "മാഷിതെന്താ കോഫി കുടിക്കാത്തത്..?" സത്യത്തിൽ കോഫി വന്നതോ ഡോക്‌ടറുപെണ്ണ് കരഞ്ഞു തീർത്തിറങ്ങിയതോ ഞാനറിഞ്ഞിരുന്നില്ല.അവളുടെ മുഖമെല്ലാം ചുവന്നു തുടുത്തിട്ടുണ്ട്. ഞാൻ കോഫിക്കപ്പിന്റെ പിടിയിൽ ആകെയുള്ള വിരലുകൾ കയറ്റി ചുണ്ടിലേക്കുയർത്തുമ്പോൾ അല്പമങ്ങ് തൂവിപ്പോയി, അതുകണ്ടിട്ട് അവളുടെ തല വീണ്ടും മേശയിലേക്ക് കുനിഞ്ഞു. സത്യമായിട്ടും ഞാനത് ബോധപൂർവം ചെയ്തതല്ല.ദേ, അവൾ വീണ്ടും ആ മുറിയിൽ ചെന്നിരുന്ന് ബക്കറ്റിൽ വെള്ളം നിറക്കുന്നു..

      "മാഷിന്റെ അമ്മയെ നോക്കാൻ ഞാനൊരു സ്റ്റാഫിനെ ഏല്പിച്ചിട്ടുണ്ട്.ബില്ലും സെറ്റിലാക്കി.നാളെ ഡിസ്ചാർജല്ലേ, ഇന്നത്തെ ഡിന്നർ എന്റെ വീട്ടിൽ.."മറുത്തൊന്നും പറയാൻ സമ്മതിക്കാതെ ആർഷ വേഗത്തിലെഴുന്നേറ്റ് അമ്മയെ കിടത്തിയിരുന്ന വാർഡിലേക്ക്‌ നടന്നു.ഞാനും പിന്നാലെ ചെന്നു. ഈ ഡോക്ടറുപെണ്ണിതെന്തിന്റെ പുറപ്പാടാണ്.?ഇവളുടെ ആരെങ്കിലുമിതു കണ്ടാൽ..? പെട്ടെന്നെന്റെ നടപ്പിന് മുടന്തിനോടൊപ്പം ഭയപ്പെട്ട താളവും വന്നു. 

      റോഡിലെ ഓടയിൽ വീണ അമ്മയ്ക്ക് കാലിനും മുഖത്തും നല്ല പരിക്കുണ്ടായിരുന്നു. ഫൈവ് സ്റ്റാറാണെന്നൊന്നും നോക്കിയില്ല,ആദ്യം കണ്ടത് ഈ ആശുപത്രി.പക്ഷേ ഇന്ന് ബില്ലു കണ്ടപ്പോൾ വേണ്ടായിരുന്നൂന്നും തോന്നി.ആർഷയുടെ വരവിൽ നേഴ്‌സുമാരുടെ വിനയം ഫിനോയിലായി വാർഡിലാകെ ഒഴുകിപ്പരക്കുന്നു.അമ്മയുടെ മുഖത്ത്, പണയം വച്ച് ബില്ലടയ്ക്കാൻ എന്നെയേല്പിച്ച ആ വളയെക്കുറിച്ചുള്ള ചോദ്യങ്ങൾ.ആർഷ ബെഡിലിരുന്ന് അമ്മയുടെ നാഡി പരിശോധിക്കുന്നു. ഇപ്പോൾ അവരുടെ കണ്ണിൽ 'ഇതാരാ മോനേന്ന'കൗതുകച്ചോദ്യവുമുണ്ട്.വാർഡിലെ  ഡ്യുട്ടിയിലുള്ളവർക്ക് കഴിഞ്ഞ പത്തു ദിവസവും ഞങ്ങളോടില്ലാതിരുന്ന ചിരികൾ നിർമ്മിക്കുന്ന തിരക്ക്..

     എനിക്ക് കാറോടിക്കാൻ അറിയില്ലെന്നു കേട്ടപ്പോൾ ആർഷയുടെ മുഖത്ത് ചിരി.തിരക്കിട്ട  നിരത്തിലേക്ക് ആഡംബര വാഹനം പതിയെ കയറി.നിരത്തിലെ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. ട്രാഫിക്ക് ചുവപ്പ് കത്തി.റോഡിലെല്ലാം ആർഷയുടെ ബന്ധുക്കളെയാണ് ഞാൻ തിരഞ്ഞത്. വണ്ടിയിലേക്ക്  ഇരച്ചുകയറുന്ന അവർ,നിരത്തിലിട്ട് മർദ്ദിക്കുന്ന രംഗങ്ങൾ, ആൾക്കൂട്ടത്തിലേക്ക് മുറിവുകളോടെ ഓടിയൊളിക്കുന്ന ഞാൻ.ആ പരിഭ്രമത്തിന് പകരമായി മടിയിലിരുന്ന എന്റെ മുറിയൻ കൈയെടുത്ത് ആർഷ ചുംബിച്ചു.തണുപ്പിലും എനിക്ക് വിയർപ്പ് പൂത്തു.

    " വളരെ വൈകിയാണ് മാഷേ ഞാനതെല്ലാം അറിഞ്ഞത്" പിന്നീട് അവളൊന്നും മിണ്ടിയില്ല.പക്ഷേ വണ്ടിയോട് പരുക്കമായ പെരുമാറ്റം.ഞാൻ അതേ സംഘട്ടന രംഗങ്ങൾ ആവർത്തിച്ചു കണ്ടു. ഇത്തവണ, ആർഷയുടെ കഴുത്തിൽ കത്തിവച്ച് ബന്ധുക്കളെ ഭീതിയിൽ നിർത്തി രക്ഷപ്പെടുന്ന പുതിയ രംഗവും ചേർത്തു.എന്നിട്ടും മുന്നിലേക്ക് പോകുന്ന ഓരോ വണ്ടിയിലും എന്റെ കണ്ണുചെന്നു മുട്ടുന്നു.ഇതൊന്നും കൂസാക്കാതെ വണ്ടിക്കുള്ളിലെ തണുപ്പൻ താളത്തിൽ ഒരു പഴയ സിനിമാഗാനം ഇഴഞ്ഞുനടക്കുന്നു..

       അന്ന് രാത്രി തമിഴ് നാട്ടിലേക്ക് ഓടിപ്പോയില്ലായിരുന്നുവെങ്കിൽ,ഇന്നു ഞാൻ മലയാളികൾ അറിയുന്ന ഒരു കവിയാകുമായിരുന്നു,ഇല്ലെങ്കിൽ സ്കൂളിലോ കോളേജിലോ അദ്ധ്യാപകൻ.
പതിപ്പുകളിൽ സുന്ദരമായ കവിതകൾ സൃഷ്ടിക്കുന്ന യുവകവിയെ, കവിതകൾ ചൊല്ലുന്ന മാഷിനെ, ആർഷയുടെ വീട്ടുകാർ കൊന്നത് എന്റെ പ്രതീക്ഷകളെയാണ്.
    
       ആർഷ അന്ന് പന്ത്രണ്ടിലായിരുന്നു, മിടുക്കിയും.പ്രൊഫസർ ദമ്പതികളുടെ ഒറ്റ മകൾ,സ്‌കൂൾ മാനേജ്‌മെന്റിലൊക്കെ വലിയ പിടിയുള്ളവർ.അവളെന്നോട് കാണിക്കുന്ന ഇഷ്ടങ്ങൾ വെറും 'കുട്ടിത്തോന്നലെന്നേ' എനിക്കും അറിയൂ.പുതിയ ഒരു കവിത പതിപ്പിലേക്ക് അയക്കാനായി പകർത്തി എഴുതുന്ന ഇടവേള സമയത്താണ് അവൾ സ്റ്റാഫ് റൂമിൽ വന്നത്."ഞാനിത് മാഷിന് പകർത്തിത്തരട്ടെ".നല്ല കൈപ്പടയുള്ള മിടുക്കിക്കുട്ടിയോട് സമ്മതിക്കുന്നതിന് പ്രയാസമുണ്ടായില്ല. സ്റ്റാഫ്റൂമിൽ, അസൂയപ്പെട്ട നോട്ടങ്ങളും കണ്ടില്ല..

    അന്നു രാത്രിയിലെന്റെ വീട്ടിലേക്ക് കയറി വന്നവർക്ക്, മകളെ പ്രണയിക്കുന്ന മാഷിന്റെ കവിത വിരിയുന്ന ആ വിരലുകളും വേണമായിരുന്നു.പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും വാരിയിട്ട് കത്തിച്ചവർക്ക് ജീവനെങ്കിലും വിട്ടുകൊടുക്കാതെ,മുറിഞ്ഞ വിരലുകൾ തോർത്തിൽ പൊതിഞ്ഞ്, ഞാനിറങ്ങി ഓടുകയായിരുന്നു.വഴിയിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിലൂടെ വലിഞ്ഞു കയറിയതും മറക്കാൻ കഴിഞ്ഞിട്ടില്ല.ബന്ധുവീട്ടിൽ കല്യാണവും കൂടിവന്ന അമ്മ, കത്തിക്കരിഞ്ഞ എന്റെ മുറിയും, മുറ്റത്താകെ തുള്ളിയിട്ട രക്തവും നോക്കി,ആ ദിവസങ്ങളിൽ എന്തൊക്കെ ചിന്തിച്ചിട്ടുണ്ടാകും...? 

        "മാഷിപ്പോൾ കവിത എഴുതാറില്ലേ..?" ആർഷയുടെ വാക്കുകൾക്ക് കോറസായി കടലിന്റെ ഇരമ്പൽ.ബീച്ചിനോട് ചേർന്ന് വണ്ടി നിൽക്കുന്നു.അവൾ ഇറങ്ങി നടന്നു.വണ്ടിയോട് ചേർന്ന് ഞാൻ പതുങ്ങിനിന്നു.ഒന്നുരണ്ട് ചുവട് മുന്നോട്ടുപോയിട്ട് മടങ്ങിവന്നവൾ എന്നെയും കോർത്ത് പിടിച്ചായി നടപ്പ്.അവളുടെ വേഗത്തിന് എന്റെ ഭയവും മുടന്തും തടസം പിടിച്ചു.കാറ്റിന് അവളുടെ മുടിമണം. ചങ്ങമ്പുഴയുടെ 'മനസ്വിനി' ചൊല്ലിക്കൊടുത്ത ക്ലാസിൽ ആർഷയുടെ മുടിയെ ഉദാഹരിച്ചിരുന്നത് ഞാനോർത്തു.

  "ഒറ്റപ്പത്തിയോടായിരമുടലുകൾ 
   ചുറ്റുപിണഞ്ഞൊരു മണിനാഗം" ഭയത്തിന്റെ സർപ്പങ്ങൾ എന്റെ ഉള്ളിൽ പുളഞ്ഞു.ഞാൻ ആർഷയുടെ പിടിവിടുവിച്ചു.അവളുടെ മുഖത്തെ ചിരി മാഞ്ഞു.

     കമഴ്ന്നു കിടക്കുന്ന ഒരു വള്ളത്തിൽ ചാരി ആർഷ ഇരുന്നു.കുറച്ചപ്പുറത്ത് ഒരു ചീട്ടുകളി സംഘം.  എനിക്കിരിക്കാൻ തോന്നിയില്ല.ചുറ്റും ആശങ്കയോടെ നോക്കുന്ന എന്നെ, അവൾ അടുത്തേക്ക് പിടിച്ചിരുത്തി.കടലൊന്നിളകിയോ.? കാറ്റ് എനിക്കെതിരേ പാഞ്ഞുവരുന്നുണ്ടോ..?
      "ഇനിയാരും തല്ലാനും കൊല്ലാനും വരില്ല മാഷേ,നമ്മളെ കണ്ടാൽ ഭാര്യയും ഭർത്താവുമെന്നല്ലേ ദേ അവർക്കും തോന്നൂ...?" ആർഷ ചീട്ടുകളി സംഘത്തെ നോക്കി കൈവീശി. അതിലൊരാൾ ചെവിയിൽ തിരുകിയ ബീഡിയെടുത്ത് ചുണ്ടിൽ വച്ചു.ആ ബീഡിയും ഞങ്ങളുടെ നേർക്ക് ചിരിച്ചു. കടൽ ശാന്തമായിക്കിടക്കുന്നു.കാറ്റിന് പതിഞ്ഞ താളവും തണുപ്പും.എന്റെ ഉള്ളും തണുത്തു.

      ആർഷ എന്റെ തോളിലേക്ക് ചാരി.കൈ എന്റെ നെഞ്ചിലേക്ക് വച്ചു."പതിനാല് വർഷമാണ്.." ഞാൻ ലോറിയുടെ മുകളിലിരുന്ന് കരഞ്ഞ രാത്രിതൊട്ടുള്ള വർഷങ്ങൾ എണ്ണിനോക്കി, കൃത്യമാണ്. നിരത്തിലെ വണ്ടികളുടെ കൂട്ടക്കരച്ചിലിൽ ലോറിയോടിക്കുന്നവർ പോലും എന്റെ കരച്ചിലന്ന് കേട്ടിട്ടുണ്ടാകില്ല..

"എവിടെ ആയിരുന്നു,ഇപ്പോഴെന്താണ്..?" ആർഷയുടെ ചൂണ്ടച്ചോദ്യം എന്റെ ആഴത്തിലേക്ക് വീണു.
     
      വർഷങ്ങൾ അലഞ്ഞുതിരിഞ്ഞു മടങ്ങിവന്നതും,ഇതേ നഗരത്തിലൊരു ഹോട്ടലിന്റെ അടുക്കളയിരുട്ടിൽ പകലുരാവറിയാതെ കാലം കഴിക്കുന്നതും,പറയാനെനിക്ക് തോന്നിയില്ല.പത്തു ദിവസത്തെ ആശുപത്രിവാസം എന്തായാലും നന്നായി, ഇല്ലെങ്കിൽ അരിഞ്ഞുകൂട്ടുന്ന ഉള്ളിമണങ്ങൾ അവൾക്കെന്റെ അടുപ്പുജീവിതം ഒറ്റിക്കൊടുക്കുമായിരുന്നു.ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു.ചിരിയാണ് ഏറ്റവും കരുത്തൻ ഒളിസങ്കേതമെന്ന് ഞാനിപ്പോൾ  തിരിച്ചറിഞ്ഞിരിക്കുന്നു..

      കടൽ ഉറക്കംത്തൂങ്ങാൻ തുടങ്ങി.കാറ്റിന്റെ കൂർക്കംവലി.ചീട്ടുകളിക്കാർ അരികിലൂടെ തർക്കിച്ചു നടന്നുപോയി.ബീഡിക്കാരന്റെ ചിരിമാത്രം അല്പസമയം അവിടെ നിന്നു..
            "ഇന്നിത്തിരി വൈകിയാ..?" 
            "ഉം" ആർഷ വള്ളത്തിനെ നാണപ്പെട്ട് തടവി,അയാളുടെ കണ്ണിൽ തിളക്കം.
            "ഇങ്ങനെ ഒന്നിച്ച് വന്നിരിക്കാൻ ഞാനെന്നേ പറയണ്.?" അയാൾ എന്റെ നേർക്കും ചിരിച്ചു. മറ്റുള്ളവർ അല്പദൂരം പിന്നിട്ടിരിക്കുന്നു.ഒപ്പമെത്താൻ അയാൾ വേഗത്തിൽ നടക്കുന്നു.ഞങ്ങളുടെ ദാമ്പത്യം അയാൾ അംഗീകരിച്ചിട്ടുണ്ടാകും.എനിക്കപ്പോൾ പേടി തോന്നുന്നുണ്ടായിരുന്നില്ല. ഞാനല്പം കൂടെ ചേർന്നിരുന്നു.അവളുടെ മുഖത്ത് കുസൃതിയൊളിപ്പിക്കുന്ന ചിരി.

        ആർഷയുടെ ജീവിതത്തിന്റെ വഴിക്കണക്ക് ചോദിക്കണമെന്നെനിക്ക് തോന്നി.കടല വിൽക്കുന്ന ഒരു പയ്യൻ അല്പം ദൂരെ നിന്ന് അതിനോട് അപകട മണി മുഴക്കി.കൂട്ടിക്കിഴിക്കലിന്റെ ബിരുദങ്ങൾ പേരിന്റെ പിന്നിലും മുന്നിലും കൂട്ടിയിട്ട ദമ്പതികളുടെ കണക്കുകൾ തെറ്റാൻ വഴിയില്ല.എന്റെ സർട്ടിഫിക്കറ്റുകൾ കത്തിക്കണമെന്നും കവിത എഴുതുന്ന വിരലെടുക്കണമെന്നും ഇടിയന്മാരോട് ആ രാത്രിക്ക് അവർ പ്രത്യേകം ചട്ടം കെട്ടിയിരുന്നല്ലോ.ഒരിക്കലും മകളിലേക്ക് മടങ്ങിവരാത്ത വിധം, അവളുടെ ഉള്ളിൽ വീണുപോയ പ്രണയത്തിന്റെ അവിഭാജ്യഘടകത്തെ ഹരിച്ചുകളഞ്ഞവർക്ക്  തെറ്റില്ലല്ലോ..

       പക്ഷേ എന്തോ ഓർത്ത് കണ്ണു നിറഞ്ഞ ആർഷ, തീർത്തും 'ഭിന്ന'സംഖ്യയുള്ള കണക്കാണ് പറഞ്ഞത്..
         "രണ്ടാൾക്കും ഗവേഷകരായ ശിഷ്യന്മാരെ കൂട്ടാനുള്ള വാശി മാത്രം.ആദ്യം രണ്ട് കട്ടിലായി. പിന്നീട് രണ്ട് മുറികളിലേക്ക്,അങ്ങനെ വീട്ടിനുള്ളിൽ ഒരു ത്രികോണമുണ്ടായി.ഞാനൊരു
ന്യൂനകോണായി.മാഷിന് തരാൻ ഒരു കവിത ഞാനും എഴുതിയിരുന്നു.എന്റെ ആദ്യത്തെ കവിത. അവരെപ്പോഴാണ് അത് കണ്ടത്തിയതെന്നറിയില്ല.നാടുവിട്ടുപോയ മാഷിന്റെ കഥ സ്‌കൂളിലും ആരും പറഞ്ഞു കേട്ടില്ല.വേറിട്ട കോണുകളിൽ നിന്ന് അവർ എന്നെ പഠിപ്പിച്ചു, എന്നോട്‌ ഡോക്ടറാകാൻ പറഞ്ഞു, എന്നെ കല്യാണവും കഴിപ്പിച്ചു.അതോടെ ആ 'കണക്കപ്പിള്ളമാർ' രണ്ടു വീട്ടിലായി..." ആർഷ ഒട്ടും ശിഷ്ടമില്ലാതെ ജീവിതത്തിന്റെ ലസാഗു കണ്ടു.ചെവി മുറിഞ്ഞ ഒരു നായ ഓടിവന്ന് ആർഷയോട് ചേർന്ന് കിടന്നു, എന്നോടത് ചെറുതായി മുരണ്ടു.അവളതിനെ തലോടി..

       ക്ലാസ് കഴിഞ്ഞ്‌ പോകുന്ന ടീച്ചറിനെപ്പോലെ ആർഷ വേഗത്തിലൊരു കണക്കിട്ടു തന്നു.

     "ഗവേഷണത്തിന് വന്ന ഒരാളെ അമ്മയെനിക്ക്‌ വരനാക്കിയത് അച്ഛനെ തോല്പിക്കാനായിരിക്കാം, എന്നിട്ടും അതേ വരന്റെയൊപ്പം അമ്മ കിടക്ക പങ്കിട്ടത് ആരോട് തോൽക്കാൻ.?" ആർഷയൊന്നു വിതുമ്പി.നായ അവളെ തലയുയർത്തി നോക്കി, അതവളുടെ വിരലിൽ പലതവണ നക്കി, എന്നിട്ട് അല്പം കൂടെ ചേർന്നുകിടന്നു.ആ രംഗങ്ങളിലേക്ക് പോകും മുൻപ് ആർഷയെന്നെ ഉണർത്തി.
      
         "അന്നാണ് മാഷെനിക്ക് പകർത്തിയെഴുതാൻ തന്ന കവിത സൂക്ഷിച്ചിരുന്ന അമ്മയുടെ ഡയറി ഞാൻ പിടിച്ചുവാങ്ങിയത്,പക്ഷേ അമ്മ എതിർത്തില്ല.അച്ഛന്റെ വീട്ടിലേക്ക് ഞാൻ താമസവും മാറ്റി."  ആ നായ തലയും മുൻ കാലുകളും അവളുടെ മടിയിലേക്ക് കയറ്റിവച്ചു.മുറിഞ്ഞ ചെവിയിൽ അവൾ പതിയെ വിരലോടിക്കുന്നു. 
       
       "അച്ഛന്റെ മരണത്തിനൊന്നും അമ്മ വന്നില്ല.അല്ലെങ്കിലും അവരുടെ ബന്ധത്തിന്റെ ദ്വിമാന സമവാക്യം ഞാനെങ്ങനെ നിർവ്വചിക്കാനാണ്.രക്തത്തിൽ രുചികൂടി അച്ഛന്റെ വലതു കൈയാണ് ആദ്യം മുറിക്കേണ്ടി വന്നത്..." ആർഷ എന്റെ വിരലുകളിൽ മുറുക്കെപ്പിടിച്ചു. മുറിച്ചൊതുക്കിയ ആ വാക്കുകളിൽ എനിക്കത്ഭുതം തോന്നി..

       "സകല വാരികകളും വായിക്കുമായിരുന്നു, ഏതെങ്കിലുമൊരു വരിക്കു താഴെ മാഷിന്റെ  പേരുകാണാൻ.."വിരലറ്റ ഭാഗത്ത് ആർഷ നിറയെ ഉമ്മ വയ്ക്കുകയായിരുന്നു.ചുവരിലൊരു ആണി തറയ്ക്കാൻ വച്ചിരുന്ന പാറക്കഷ്ണമായിരുന്നു,വിരലിൽ ആ പണിചെയ്ത ഇടിയൻ ശില്പിയുടെ ആയുധം.എനിക്കവിടെയപ്പോൾ എന്തൊക്കെയോ മുളക്കുന്നതുപോലെ തോന്നി..

      "കവിത വരാറുണ്ട്, എഴുതാൻ ഭയമാണ്." ആർഷ എന്റെ കണ്ണിലേക്ക് നോക്കി.കവിളിൽ തൊട്ടു. നായ സ്വപ്നത്തിൽ ചിരിച്ചു.അതുകേട്ട് ഞങ്ങളും ചിരിച്ചു.കടൽക്കരയിലെ ചെവിയറ്റ ഒരു നായ കാണുന്ന സ്വപ്‌നങ്ങൾ എന്തായിരിക്കും.?.എനിക്കതിനെക്കുറിച്ച് കവിതയെഴുതാൻ തോന്നി. 

      ഒരു ചാറ്റൽ മഴ വന്ന് ഞങ്ങളെ നനച്ചു.ഞാൻ കൈനീട്ടി.ആർഷയ്ക്ക് പിന്നാലെ ആ നായയും വരുന്നു.കാറിന്റെ പോക്കും നോക്കി വാലാട്ടിനിൽക്കുന്ന നായയെ കണ്ണാടിയിൽ നിന്ന് മറയുവോളം ഞാനും നോക്കി.അല്പദൂരം കഴിഞ്ഞ് ആ നായ കാറിനെ പിന്തുടരുന്നതുപോലെയുള്ള മുരൾച്ച കേട്ടു. അതു പറയാൻ ആർഷയെ നോക്കുമ്പോൾ അർഥമറിയാത്ത ഒരു ചിരി അവളുടെ ചുണ്ടിലുള്ളതായി എനിക്ക് തോന്നി.  
 
       പുസ്തകശാല അടയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു ആ വൃദ്ധൻ.ആർഷയെക്കണ്ട് അയാളുടെ മോണകാട്ടിയ ചിരി.ഒരു ഭാഗത്തെ ലൈറ്റുകൾ മാത്രം പ്രകാശിപ്പിച്ചു.'കവിതകൾ' എന്നെഴുതിയ പച്ചബോർഡിന്റെ താഴെ നിന്ന ആർഷ എനിക്കു നേരേ കൈനീട്ടി.പുസ്തകങ്ങൾക്ക് ഒപ്പം ഒരു ഡയറിയും പല നിറത്തിലുള്ള പേനകളും അവൾ വാങ്ങി.എല്ലാം സമ്മാനപ്പൊതിയിട്ടു. കാറിലേക്ക് അവൾ തന്നെ എടുത്തു വച്ചു.വൃദ്ധൻ കട പൂട്ടുന്നത് വരെ ഞങ്ങൾ കാറിലിരുന്നു. 

         "ഒടുവിൽ ഈ രണ്ട് വരികളും ചേർത്തുവായിക്കാൻ എനിക്കു കഴിഞ്ഞല്ലോ..." വൃദ്ധനായ  കടക്കാരനും കവിയാണോ.? ആർഷ അയാളോട് വീണ്ടും ചിരിച്ചു.അയാൾ പതിയെ നടന്നു വന്ന് അവളുടെ ശിരസ്സിൽ തൊട്ടു.തെരുവിന്റെ ഇരുട്ട് മൂടിയ ഭാഗത്തേക്ക് അയാൾ നടക്കുന്നു.പിന്നെലെ നടക്കുന്ന മറ്റൊരു നായ.

      "ഇത് ഉറങ്ങാ നഗരത്തിന്റെ ഒറ്റമരകൂട്ടം."പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ഷോപ്പിംഗ് മാളിനെ നോക്കി ഞാൻ ഒറ്റവരിയിൽ കവിത പറഞ്ഞു.ആർഷ എന്നെ അല്പനേരം അങ്ങനെ നോക്കിനിന്നു. എന്നിട്ട് വിരലുകൾ കൊരുത്ത് നടന്നു.വിരലിൽ വിട്ടുപോയ ഭാഗങ്ങൾ അവളപ്പോഴും ചുംബനങ്ങളിട്ട് പൂരിപ്പിക്കുന്നുണ്ടായിരുന്നു..

     തീയേറ്ററിന്റെ തണുപ്പും കിതപ്പും ആസ്വദിച്ച കാലം ഞാൻ മറന്നിരുന്നു.എത്ര വലിയ മാറ്റങ്ങൾ. കാലുകൾ കൊരുത്ത് തല ചരിച്ച് കിടന്നു കാണാനുള്ള സൗകര്യം.തണുപ്പ്, സീനിൽ കാണിക്കുന്നതിന്റെ മണങ്ങൾ.ആർഷയ്ക്ക് എന്നെക്കാൾ നീളമുണ്ട്‌,എന്നിട്ടും നെഞ്ചിലേക്ക് ചുരുണ്ട് കിടക്കുന്നു. 

      "ഈ സിനിമ മൂന്നാമത്തെ തവണയാണ്,ഉറക്കം കിട്ടാനാണിങ്ങനെ ആവർത്തിച്ചു..." ഈ രാത്രിയെ നഷ്ടമാക്കാൻ ആർഷ ആഗ്രഹിക്കുന്നില്ലെന്ന്,മുറിഞ്ഞ വാക്കുകളിൽ നിന്നെനിക്ക് തോന്നി.

     "ഇന്നുമിത് പാതിയിൽ നിർത്തിയോ, ഇപ്പോൾ രണ്ടാളുമുണ്ടല്ലോ..?" തീയേറ്ററിന്റെ ഗേറ്റിലെ വൃദ്ധന്റെ പോക്കറ്റിലേക്ക് ആർഷ എന്തോ തിരുകി.. 

      കാറ് ആർഷയുടെ വീട്ടിലേക്ക് കടന്നപ്പോൾ അപ്പുറത്തെ വീട്ടിലെ വെളിച്ചങ്ങളെല്ലാം കെട്ടു. കൂട്ടിലിട്ടിരുന്ന നായ ആവർത്തിച്ചു കുരയ്ക്കുന്നു. "അമ്മയാണ്..." അവിടേക്ക് നോക്കിയ എന്നോട് ഒറ്റവാക്കിൽ അയൽവീടിന്റെ കഥകഴിക്കാൻ ആർഷയുടെ തിടുക്കം. 

       ഇനി എനിക്കറിയേണ്ടത് ആ അമ്മ ഗവേഷണത്തിലൂടെ കണ്ടെത്തിയ 'വരന്റെ' കാര്യമാണ്. എങ്ങനെ ചോദിക്കുമെന്ന ചിന്തയിൽ ചുവരിലെ വിവാഹ ഫോട്ടോയിലേക്ക് ഞാൻ വെറുതെ നോക്കി നിന്നു...

       "ആ ഗവേഷകൻ ഞങ്ങൾ രണ്ടാളെയും വിട്ട് കടല് കടന്നു.ഗവേഷണം തുടരുന്നുണ്ടാകും."
എന്റെ ചിരിയിലേക്ക് ആർഷ ചേർന്നു നിന്നു.ഞാനെന്തിനാണ് ഇപ്പോൾ ചിരിച്ചത്..?.എന്റെയുള്ളിൽ ചെവിമുറിഞ്ഞ നായ നിന്ന് ഉഗ്രമായി കുരച്ചു..
         " അമ്മയോട്.." 
         "വെറുക്കുകയല്ലേ നമുക്ക് ചെയ്യാൻ കഴിയുന്ന പരമാവധി.." ആർഷ എന്റെ ചോദ്യം പൂർത്തിയാക്കാൻ സമ്മതിച്ചില്ല..

       അവളുടെ ഒപ്പം അടുക്കളയിലേക്ക് ഞാനും നടന്നു.എന്റെ പുതിയ രുചിയൻ താളത്തെ ആർഷ നോക്കിയിരുന്നു...
        "അടുപ്പിൽ വേകുന്നതും കവിതകളാണ്.." ആർഷ പിന്നിലൂടെ എന്നെ കെട്ടിപ്പിടിച്ചു.ഒരുതവി ദോശമാവ് കല്ലിൽ വീണ് 'ശീന്ന്' നാണിച്ചു.കടുകും കറിവേപ്പും എണ്ണയിട്ട് ചമ്മന്തിക്ക് രുചികൂട്ടാൻ ചെന്നു വീഴുമ്പോഴും ആർഷയുടെ ചുണ്ട് എന്റെ കഴുത്തിലെ വിയർപ്പിന്റെ ഉപ്പു നോക്കുകയാണ്..

     വലിയ അലമാരയുടെ മുന്നിലേക്ക് എന്നെ വലിച്ചു നിർത്തി.
         'കണക്കില്ലാതായ ഉടുപ്പുകൾ..?' അച്ഛന്റെ തുണികളാണോന്ന് ആർഷ മനസിലാക്കി
         'ഉം'  അവളുടെ ഉത്തരവും ചേർന്നൊരു കവിതയായോ..?
കുളിമുറിയുടെ വാതിൽ തുറന്നു കിടന്നു.ആർഷയുടെ 'മൂളി'പ്പാട്ടിട്ട കുളി, കട്ടിലിനോട് ചേർന്ന കണ്ണാടിയിലും എനിക്ക് കാണാം.ഞാനും വാതിലടച്ചില്ല.ചുണ്ടിന് നല്ല വിറയുണ്ടെങ്കിലും 'മനസ്വിനി' ചൊല്ലി. 

             "ചൊക ചൊക ചൊകയൊരു കവിത വിടർന്നു
              ചോര തുടിക്കും മമ ഹൃത്തിൽ" വാതിലിനോട് ചേർന്ന് ആർഷ ടൗവലുമായി നിൽക്കുന്നു. ഞാൻ നനവോടെ ഇറങ്ങി നിന്നു.ഇതുവരെ ആരെങ്കിലും എനിക്ക് തല തുവർത്തി തന്നിട്ടുണ്ടോ..?.

    അത്താഴത്തിന് മൂന്നുവിരൽ ചേർത്ത് ഞാൻ ദോശ മുറിച്ചില്ല.ആർഷയുടെ ദോശമുറിവുകൾ എന്റെ വായിലിരുന്ന് രുചിച്ചു.തൂവിപ്പോകുന്ന വിധം വെള്ളമെടുത്തില്ല,അവൾ നീട്ടിയ ആ കപ്പ് എന്റെ ചുണ്ടിലേക്ക് ചേർന്നു..

       "ഇനിയെന്താണ്...?" ഭാവിയെക്കുറിച്ച എന്റെ ചോദ്യം ആർഷ കേട്ടതായി നടിക്കുന്നില്ല.
 അപ്പുറത്തെ ജനാലയിൽ കാണുന്ന പാകത്തിന് കിടപ്പുമുറിയുടെ നടുക്കായി എന്നെ ചേർത്തു നിർത്താനായിരുന്നു അവളുടെ താല്പര്യം.മേശപ്പുറത്ത് പാതിയൊഴിഞ്ഞ മദ്യക്കുപ്പി.പൊട്ടിക്കാത്ത സിഗരറ്റ് പാക്കറ്റ്.ഞാൻ ആർഷയെ നോക്കി.അവളുടെ ശ്രദ്ധ അപ്പുറത്താണ്.മുറിയാകെ ചിതറിക്കിടക്കുന്ന വാരികകളും കവിതാപുസ്തകങ്ങളും.അപ്പുറത്ത് ഒരു മങ്ങിയ ലൈറ്റ് തെളിഞ്ഞു. ആർഷയുടെ ഭാവമാകെ മാറി.പുറത്ത് ഒരു നായുടെ ഓരിയിടൽ..
          
        "അത്, അമ്മയുടെ കിടപ്പു മുറിയാണ്,അവിടെ നിന്നൊരു നോട്ടമുണ്ട്.." പെട്ടെന്ന് എന്നെ അവിടേക്ക് അവൾ പിടിച്ചുവലിച്ചു.കാലിടറിപ്പോയ ഞാൻ വീഴാനാഞ്ഞു.കെട്ടിപ്പിടിച്ച് എന്റെ ചുണ്ടിലേക്ക് അവളുടെ ചൂണ്ടും ചേർന്നുവരുന്നതല്ലാതെ ചുംബനങ്ങളായില്ല.ചേർത്തുനിർത്തി ആവേശം അഭിനയിക്കുന്നു.അപ്പുറത്തെ നോട്ടത്തിലേക്കാണ് കെട്ടുകാഴ്ച്ചകളെന്നുറപ്പായി. ലൈറ്റണഞ്ഞു.ആർഷയുടെ ആഹ്ലാദച്ചിരി മുറിയാകെ മുഴങ്ങി.അതിന്റെ ആയാസത്തിൽ അവളൊന്നുരണ്ട് തവണ ചുമച്ചു.നായ്ക്കളുടെ കൂട്ട ഓരിയിടൽ.എനിക്ക് ഭയം തോന്നി.ഞാൻ കണ്ണടച്ചങ്ങനെ നിന്നു..

    എന്റെ മുഖത്ത് ഉമ്മകളുടെ മഴവില്ല് പൂക്കുന്നു.ചുണ്ടിലൊരു വൈദ്യുതി പ്രവാഹം.നെഞ്ചിലും ചുംബന മഴപെയ്തു.ആ കെട്ടിപ്പിടിത്തത്തിൽ ഞാനൊന്ന് വലിഞ്ഞുമുറുകി.പതിഞ്ഞ നാണിച്ച ചിരിയോടെ ആർഷ കട്ടിലിൽ ചെന്നിരുന്നു. ഞാൻ കണ്ണു തുറന്നു.അവളുടെ മുഖത്ത്, നീണ്ടകാല യുദ്ധത്തിൽ ശത്രുരാജ്യത്തെ കീഴടക്കിയ സന്തോഷം.എന്റെ നോട്ടത്തിൽ നിന്നും മദ്യക്കുപ്പികൾ മറച്ചുപിടിക്കാനായി അവൾ എഴുന്നേറ്റ് നിന്നു..

        "ആ വെളിച്ചത്തിൽ ഒന്നു നിർത്തണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ.." ആർഷ എന്നോട്‌ കണ്ണു ചിമ്മി.അവളുടെ മൂക്കിന്റെ അറ്റത്ത് വിയർപ്പ് തുള്ളികൾ, കവിളിലൊരാകാശം പൂത്തിറങ്ങി, ആ നക്ഷത്രങ്ങളിലൊന്നിനെ ഞാനപ്പോൾ തൊട്ടു.

     " എനിക്ക് മാഷിനോട് അന്നും പ്രണയമുണ്ടായിരുന്നു."ആർഷയുടെ ചൂടെനിക്കും പകരാൻ തുടങ്ങി. 
             "ഇനിയെഴുതുമോ..?" കിതപ്പിന്റെ താളത്തിനൊത്ത് ആർഷയുടെ ആ വലിയ ചോദ്യം എന്റെ കണ്ണിലും വീണു..
             "ഉം" എനിക്കപ്പോൾ നാണപ്പെട്ട ചെറിയ ഉത്തരമായിരുന്നു, അവളതിന് ഏറ്റവും ഭംഗിയായി ചിരിച്ചു. 
             "മനസ്വിനി ഉറക്കെ ചൊല്ലൂ, നമ്മുടെ ആ ക്ലാസ് മുറിയായി കരുതൂ.." വരികളൊന്നും ഓർമ്മ വരുന്നില്ല.എന്നിട്ടും അതേ താളത്തിൽ ഏതോ വരികൾ,ഞാൻ ചൊല്ലിക്കൊണ്ടിരുന്നു..
       ഇനിയൊരു രഹസ്യം വെളിപ്പെടുത്തട്ടെ,പണയപ്പെട്ടുപോകുമായിരുന്ന അമ്മയുടെ വള, ഞാൻ ആർഷയുടെ കൈയിൽ അണിയിച്ചു.അവളുടെ ആ ശാന്തമായ ഉറക്കവും നോക്കിയിരുന്നാണ് പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ന്യൂനകോണുകൾ' എന്ന കവിത ഞാനെഴുതിയത്..


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

പുതപ്പുകളുടെ ഉത്തമഗീതം..!!

പുതപ്പുകളുടെ ഉത്തമഗീതം..!!

      പുതപ്പുകൾക്കെല്ലാം 
      ഒരേ നിറവും ആകൃതിയുമാണോ..?
      ഇല്ല.!
      പക്ഷേ ഇന്നുമതിന് 
      പുതുമയില്ലാത്ത പുതപ്പിക്കൽ ശീലമാണല്ലോ ..?
      പുതച്ചവന്റെ നയത്തിനൊത്ത് 
      വിരിച്ചങ്ങനെ കിടക്കുക.
      വലിപ്പിൽ നിന്നു വലിച്ചെടുക്കുമ്പോൾ ആദ്യമാദ്യം ചുംബിക്കും
      തലയിലും നെഞ്ചിലും കൊണ്ടുകിടത്തും.
      പെട്ടെന്നൊരു കുടയൽ, ഒരു നിവർത്തൽ
      പുതപ്പങ്ങ്‌ ഉടഞ്ഞുപോകും.
      പുതച്ചവന് ചൂടേറ്റി തണുത്ത് കിടക്കും.
      ചൂടങ്ങനെ ചൂടാൻ പാകമല്ലാതെയാവുമ്പോൾ
      ചവിട്ടേറ്റ് മൂലയിലാകും.
      ആകാശം അമ്പിളി പുതച്ച് തണുപ്പിറക്കി വിടുമ്പോൾ
      ഇരുട്ടിലും കാലും കൈയും പുതപ്പുതപ്പും.
      പുതപ്പ് പതിയെ ആ തപ്പിനോട് മൂളിക്കേൾക്കും,
      എന്നിട്ടും വന്ന്  കെട്ടിപ്പിടിക്കും.
      നിനക്കിപ്പോൾ പുതപ്പിനോട് അയ്യേന്ന് തോന്നുന്നില്ലേ..?
      ഇതൊന്നുമല്ല.
      പിന്നെയും ചൂടേറിയാൽ 
      വായ്‌നാറ്റമേറ്റ് അവന്റെ തലച്ചുവട്ടിലോ
      വളിനാറി തുടയിടുക്കിലോ ഇരിക്കുന്ന പുതപ്പിനോട്
      നീയിനിയെത്ര അയ്യയ്യേന്ന് പറയും.?
      തന്നോളം വളരാത്തതിന് 
      പുതപ്പിനെ പുലരുവോളം പുലയാട്ടുന്നവരുണ്ട്
      തന്നെക്കാൾ വളർന്നതിനെ വളച്ചുചുറ്റി 
      നിലത്തിട്ടിഴയ്ക്കുന്നവരുമുണ്ട്.
      പുതപ്പിന് പൂക്കുന്ന സ്വപ്നങ്ങളെ
      മടക്കിയോ ചുരുട്ടിയോ പൂട്ടിവയ്ക്കലാണ് ഏറെയും.
      'ജാലകം നൂണു‌വരുന്ന കുളിരുകൾ
      തനിക്കില്ലേയെന്ന്' പുതപ്പെപ്പോഴെങ്കിലും കയർത്തിട്ടുണ്ടോ..?
      തലയിലും കാലിലും ചുറ്റിപ്പിടിക്കുമ്പോൾ
      പ്രാണഞരമ്പിന്റെ വലിഞ്ഞുമുറുകൽ നീ കേട്ടിട്ടുണ്ടോ..?
      കാരത്തിൽ മുങ്ങിനിവർന്ന്
      വിയർപ്പും രേധസും കഴുകിക്കരഞ്ഞുണക്കുന്നത് കണ്ടിട്ടുണ്ടോ..?
      ഇല്ലല്ലേ..?
      കാമാർത്തിയിൽക്കീറിയ നൂലിഴ 
      നീ തുന്നിക്കെട്ടിയിട്ടില്ല, പോട്ടെ.
      തണുപ്പും കിതപ്പുമൊഴിച്ച് നീ പോകുമ്പോൾ
      ഒരു തിരിഞ്ഞുനോട്ടമെങ്കിലും..?
      വഴിതെറ്റിയ കുളിരിൽ മറ്റൊരു പുതപ്പിട്ടത് നീ മൂടിവച്ചു.
      ആ ഗന്ധങ്ങളെല്ലാം നിന്റെ പുതപ്പിനുള്ളിലുണ്ട്.
      നിനക്കവിടെ ചെന്നെത്താനാകാത്തതാണ്.
      പിന്നെയും പിന്നെയും നിന്നെ വന്നത് മൂടുന്നത്
      എന്നോ  പ്രണയപ്പെട്ട് വിരിച്ചിട്ട ഓർമ്മകുടിച്ചാണ്.
      അതാ, അയക്കുരുക്കിൽ നെടുങ്ങനെ തൂങ്ങിയ പുതപ്പെന്താണ്
      നിന്നോട് പറയുന്നത്..?
      നിറം കെട്ട ഈ പുതപ്പിന്റെ
      നിറങ്ങളെന്തൊക്കെയായിരുന്നു..?
      ഇവയ്ക്കൊന്നിനും ഒരേ ആകൃതിയില്ലെങ്കിലും
     അവ പുതച്ചുനിൽക്കുന്ന 
     തണുപ്പെന്നാണ് നീ തിരിച്ചറിയുക..?
     കഴിയുമെന്ന് തോന്നുന്നില്ലെങ്കിൽ
     പുതപ്പിനൊരുത്തമഗീതമൊരുക്കുക 
     അത്രയുമെങ്കിലുമാകട്ടെ..!!


                                      കെ എസ് രതീഷ്
                                      Ratheesh.amets09@gmail.com
                                      9497456636
     
    

കുറുമൂരിലെ മിച്ചഭൂമികൾ..!!

കുറുമൂരിലെ മിച്ചഭൂമികൾ..!

      പരമാവധി പണമെല്ലാം കുത്തിനിറച്ച് എത്രയുംവേഗം വാനിലേക്ക് കയറ്റണം.ക്യാമറകളിൽ മുഖം പതിയാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.വീട്ടിലെത്തിയാൽ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി അലമാരയുടെ രഹസ്യ അറയിൽ ഒളിപ്പിക്കണം.ഭാര്യയോടുപോലും സംഗതി വെളിപ്പെടുത്തരുത്. കടങ്ങളൊക്കെ തീർത്ത്,പുതിയ കച്ചവടത്തിലേക്ക് ആ തുക പതിയെപ്പതിയെ ഇറക്കണം. വിരലടയാളം,നോട്ടിന്റെ സീരിയൽ നമ്പറുകൾ,പോലീസ് നായ,ഒരു സുപ്രഭാതത്തിൽ ധനികനായ അയൽവാസിയെക്കുറിച്ച് നാട്ടുകാരുടെ സംശയങ്ങൾ.എവിടെയെങ്കിലും ഒന്നു പരാജയപ്പെട്ടാൽ വീട്ടിലെത്തുന്ന പോലീസ്.'കുറുമൂർ ബാങ്കുകവർച്ച മുഖ്യപ്രതി സലാം ഹുസ്സൈൻ അറസ്റ്റിൽ' പിറ്റേന്നത്തെ പത്രത്തിലെ തലക്കെട്ട്.കോടതി, ജയിൽ..സ്വപ്‌നപ്പെട്ടിരുന്ന സലാമിന്റെ നെറ്റിയിൽ ഭയമണമുള്ള വിയർപ്പൂവ് മൊട്ടിട്ടു.

     ബാങ്കിനുള്ളിലെ കാത്തിരിപ്പു ബെഞ്ചിൽ പെൻഷനെണ്ണുന്ന വൃദ്ധയിൽ നിന്നും സിനിമാസ്റ്റൈലിൽ ബാങ്കുകവർച്ചയിലേക്കുള്ള സലാമിന്റെ ദിവാസ്വപ്‌നങ്ങളെ പിടികൂടാൻ പട്ടരുടെ വയറുകുലുക്കൻ ചിരിമതിയായിരുന്നു.

     "അമേരിക്കൻ പട്ടാളക്കാർ നിന്നെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് ഇങ്ങ് കുറുമൂരിലും പാർട്ടിക്ക് ഹർത്താലായിരുന്നു." സ്വന്തം തമാശയിൽ താൻ തന്നെ ചിരിക്കുന്ന മാനേജരുടെ, പേരെഴുതിയ ബോർഡിലേക്ക് നോക്കാതെ സഹപാഠിയായിരുന്ന പട്ടരുടെ ശരിക്കുള്ള പേരോർത്തെടുക്കാൻ സലാം ശ്രമിച്ചു.അനന്തനാരായണൻ, അനന്തപത്മനാഭൻ,അനന്തകൃഷ്ണൻ അങ്ങനെ ഏതോ ആയിരുന്നു.നാലുവർഷം ഒരു വീട്ടിൽ, 'പട്ടരേന്ന'ഒറ്റവിളിയായിരുന്നു സകലതിനും.വെറും 'സലാം ഹുസൈനെ' ഗംഭീര 'സദ്ദാം ഹുസൈനാ'ക്കിയത് ഈ പട്ടരാണ്.

     "നല്ല പ്രോജക്ടാണ്,പക്ഷേ വായ്പ നടക്കില്ല.നീ മറ്റെന്തെങ്കിലും വഴി നോക്കിക്കോ?" ഇതുപറയാനാണോ മൂന്നര മണിക്കൂർ കാത്തിരിക്കേണ്ടി വന്നത്.?.മേശയിൽ നിരാശയൂന്നി എഴുന്നേൽക്കാൻ തുടങ്ങിയ സലാമിന്റെ മുഖത്തേക്ക് പട്ടര് പഴകിയ കടപ്പാടുകൾ കുറിച്ചിട്ട നോട്ടമിട്ടു..

     "അതെന്താ സലാമേ, കുറേക്കാലം ഗൾഫിലൊക്കെ കഴിഞ്ഞിട്ട് വന്നതല്ലേ, പഴയത് പോലെ ഇന്നൊരു ദിവസം എന്റെയൊപ്പം കൂടീട്ട് പോടോ.."നീല നിറമുള്ള ഒരു ഫയൽ പട്ടര്  നിവർത്തിവച്ചു. വായ്‌പ്പാകാംഷകളെ പൂർണമായും തുറന്നു വിട്ട് സലാം ചാരിയിരുന്നു.കണ്ണാടി മുറിയിലെ തണുപ്പിലും പുറത്തെ തിരക്കിലും സലാമിന്റെ ചിന്തകളിറങ്ങി നടന്നു.കിനാവിലേക്ക് പറന്നു പോകാതിരിക്കാൻ കടലാസുകൾക്ക് ഭാരമായിവച്ചിരുന്ന സ്ഫടികഗോളവും സലാം കൈയിലെടുത്തു.

      ഫയൽത്തിരക്കിലും പട്ടര്, സലാമിന്റെ നേർക്ക് ചിരിക്കുന്നുണ്ട്.ലോക്കറിലേക്ക് പെട്ടിയുമായി ഒരുത്തി കയറുമ്പോൾ പാതിയിലുപേക്ഷിച്ച കവർച്ചക്കിനാവ് സലാമിന് പൊന്തിവന്നു.പുതിയ ശ്രമത്തിൽ പട്ടർക്കും ഒരു സീനുണ്ടാക്കി.ലോക്കറിനുള്ളിൽ ആകെ നിരാശനായിരിക്കുന്ന മാനേജർ. തണുത്ത സ്‌ഫടികഗോളത്തിന്റെ നിറങ്ങളിൽ സലാമിന് മകളുടെ മുഖം തെളിഞ്ഞു വന്നു. പെരുന്നാളിന് മുൻപ് അവളുടെ കമ്മലെങ്കിലും പണയമെടുക്കണം.അത്തരം പരിഭവങ്ങളെല്ലാം പരിഹരിക്കാനുള്ള തുകയെണ്ണിത്തുടങ്ങിയ കവർച്ചക്കിനാവ് യാഥാർത്ഥ്യം കൊണ്ട് മുറിഞ്ഞു..

      മേശയിൽ നിവർത്തിയിട്ട പത്രത്തിൽ മൺസൂൺ ബമ്പറിന്റെ ഫലം കറുത്തുകിടക്കുന്നത് കണ്ടു. പേഴ്‌സിന്റെ രഹസ്യയറയിൽ ഒരുറക്കത്തിന്റെ നേരത്തിൽ ആരെയും കോടീശ്വരനാക്കുന്ന നറുക്ക് സലാമും കരുതിയിട്ടുണ്ട്.'ഇന്നാണ്, ഇന്നാണ്....! ലോട്ടറി വില്പനക്കാരിയായ വൃദ്ധ സലാമിന്റെ ഉള്ളിൽ വന്നു നിന്നു ചിരിച്ചു.അവർക്ക് പെൻഷനെണ്ണിയ അതേ വൃദ്ധയുടെ മുഖം പതിച്ചുനൽകി.മറ്റൊരു സൂപ്പർ ബംബർ കിനാവിലേക്ക് സലാം ടിക്കെറ്റെടുത്തു.

      അടിച്ച പത്തുകോടിയിൽ സർക്കാരിന്റെ കമ്മീഷനും നികുതിയും കഴിച്ചാൽ ബാക്കിയെത്ര ? ഉള്ളിൽ ശതമാനം വീതിച്ച വഴിക്കണക്കുകൾ നിറഞ്ഞു.ആദ്യമാദ്യം എന്തൊക്കെ ചെയ്തു തീർക്കണം.? തന്റെ പുതിയ ബംഗ്ലാവിന്റെ  മുന്നിൽ സ്വർണപ്പെട്ടൊരുങ്ങി നിൽക്കുന്ന ഭാര്യയും മകളും.മുറ്റത്ത് ജോലിക്കാരുടെ ബഹളം.ഭക്ഷണ മേശയിലിരുന്നാൽ കാണാം, പുറത്ത് നിക്ഷേപവും കാത്തുനിൽക്കുന്ന പട്ടരും മറ്റുള്ള ബാങ്ക് പ്രതിനിധികളും.സലാമിന്റെ ഉള്ളിൽ കൂട്ടിവച്ചിരുന്നൊരു സമ്പന്നച്ചിരി കണ്ണാടിയിട്ട മേശപ്പുറത്ത് ചിതറി വീണു.

     "പ്രോജക്ട് ബാങ്ക് നിരസിച്ചെന്ന് വെറുതെ പറഞ്ഞതല്ല കേട്ടോ" സലാമിന്റെ ചിരിയിലേക്ക് പട്ടര് യാഥാർത്ഥ്യം കോരിയൊഴിച്ചു.ബാങ്കിനുള്ളിലെ വിളക്കുകൾ അണഞ്ഞിരിക്കുന്നു.തന്റെ വലിയ കറുത്ത ബാഗിലേക്ക് പട്ടര് ചില മുദ്രപ്പത്രങ്ങളും ഫയലുകളും എടുത്തിട്ട് പുറത്തേക്കിറങ്ങി.സലാം തന്റെ ബൈക്കിനോട് ചേർന്ന് കാത്തുനിന്നു..

     "നമുക്കെന്റെ വണ്ടിയിൽ പോകാം"പട്ടര് കാറിന്റെ താക്കോൽ നീട്ടി.നിത്യരോഗിയായ ബൈക്കിനെ ഒന്നൊതുക്കി വയ്ക്കാൻ പോലും സലാമിന് തോന്നിയില്ല.കാറിൽ താക്കോലിട്ടപ്പോൾ പട്ടരുടെ അപ്പൻ പണ്ട് തന്നെ ആട്ടിയ അതേ ശബ്ദത്തിൽ വണ്ടി നീങ്ങി.എൻ.എൻ.പിള്ളയുടെ രൂപമുള്ള ആ മനുഷ്യന്റെ കണ്ണുവെട്ടിച്ച് പട്ടരോടൊപ്പം എട്ടുകെട്ടിൽ കയറിയതും,രാത്രി കുളിക്കാനിറങ്ങിയപ്പോൾ കൈയോടെ പിടിച്ചതും, പട്ടരെച്ചേർത്ത് തന്നെയും ആട്ടിയിറക്കിയതും, നിരത്തിലെ ആദ്യവളവ് കഴിയുന്നതിന് മുൻപ് സലാമിന്റെ  ഉള്ളിനെ മറികടന്നുപോയി.ആട്ടിയിറക്കിയ ഭൂതകാലത്തിലേക്ക്  മനോവളയം തിരിക്കുന്ന സലാമിന്റെ കൈയിലെ വണ്ടി പതുങ്ങുന്നത് പട്ടര് ശ്രദ്ധിച്ചു.

     "കക്ഷി കട്ടിലിലാണ്.ആട്ടാൻ പോയിട്ട് വളിവിടാൻ പോലും പ്രാപ്തിയില്ല.ഞാനൊന്ന് മയങ്ങട്ടെ.? നിനക്ക് കുറുമൂരിലേക്ക് വഴിതെറ്റില്ലല്ലോ..?"പട്ടര് സലാമിന്റെ ചിന്തകളെ മായിച്ചു.വണ്ടിക്കു വേഗതാളം വന്നു.സലാമിന്റെ ഉള്ളിലെ എൻ.എൻ പിള്ള 'കേറിവാടാ മക്കളേന്ന്' ഗേറ്റും തുറന്നിട്ട് ചിരിയോടെ കാത്തുനിൽക്കുന്നു..

        ഏതോ ഒരു മന്ത്രിയുടെ പൈലറ്റ് വാഹനം മുട്ടിമുട്ടിയില്ലാന്ന് പാഞ്ഞുപോയി.പട്ടരുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.ഒരു തെറി ഹോണിനൊപ്പം പുറത്തേക്ക് തെറിച്ചു.ടയറുകളും അതേ താളത്തിൽ അമറി.
      "ആരെക്കൊല്ലാനുള്ള പോക്കാണ്.അവന്റമ്മേടെ ഒരു ജനാധിപത്യം..?" അതുകേട്ട സലാമിന്റെ ചിരിയിൽ പട്ടര് മറ്റൊരു രാഷ്ട്രീയം വായിച്ചു.
      "ഓ, ഭരിക്കുന്നത് നിന്റെയൊക്കെ പാർട്ടിയല്ലേ, ചിരിച്ചോ ചിരിച്ചോ.."പട്ടര് ഉറക്കത്തിലും എന്തൊക്കെയോ പിറുപിറുത്തു.
      
       സലാം അതവഗണിച്ച്  അപകടകരമായ ഒരു സ്വപ്‌നത്തിലേക്ക് ഗിയറുമാറ്റി.മന്ത്രിയുടെ വാഹനം മുട്ടി താൻ മരിക്കുന്നതും, ഭീമമായയൊരു തുക ഇൻഷ്വറൻസ് കിട്ടുന്നതും.കടങ്ങളൊക്ക തീരുന്നു, ഭാര്യയ്ക്ക് സർക്കാർ ജോലി കിട്ടുന്നു.ചരമക്കോളത്തിൽ നിന്നും പത്രത്തിന്റെ മുൻ പേജിലെത്തിയ അപകടം ചാനലുകളിൽ ആകെ ചർച്ചയാകുന്നു.രാഷ്ട്രീയ കോലാഹലങ്ങൾ, മന്ത്രിസഭയുടെ രാജി. സ്വപ്‌നഗിയറുകൾ  വളരെ വേഗത്തിൽ മാറിമാറി വീണു.. 

     പട്ടരുടെ പറമ്പിനോ വീട്ടിനോ വലിയ മാറ്റമില്ല.പഴയ  ഇരുട്ട് അതേ കരുത്തോടെ അവിടെയുണ്ട്. വീടെത്തിയിട്ടും ചാരിക്കിടന്ന് ഉറങ്ങുന്ന പട്ടര്.വയറിനെ ഒതുക്കി നിർത്തുന്ന ബട്ടൻസുകൾക്ക് ഇടയിലൂടെ ഉടുപ്പ് വായതുറന്ന് പൊക്കിളും നിറം മങ്ങിയ പൂണുലിന്റെ ഒരു നാരും കാണിക്കുന്നുണ്ട്. സലാം ഉണർത്താൻ വിരൽ നീട്ടുമ്പോൾ പഠനകാലത്തെ വാരാന്ത്യങ്ങളിൽ കുറുമൂരിലേക്ക് യാത്രതിരിക്കുന്ന പട്ടരുടെ തൊട്ടുകൂടായ്‌മയുള്ള ഓർമ്മകൾ തടഞ്ഞു നിർത്തി .

     ഒറ്റമുറിയിൽ ഒരേ കട്ടിലിൽ കിടന്നാലും ഒരേ പൊതിയിൽ തിന്നാലും പട്ടര് വെള്ളിയാഴ്ച്ച നാലുമണിയോടെ തനി കുറുമൂരാകും.ചുവരിലെ മർഡോണയുടെ ചിത്രത്തിന്റെ ആണിയിൽ തൂങ്ങുന്ന പൂണുല് ദേഹത്തുകയറുന്നതോടെ വിസ്തരിച്ച് നീരാട്ട്.ബാഗിനുള്ളിൽ അടയ്ക്കപ്പെട്ട വെറ്റിലച്ചെല്ലം മുന്നിലെത്തും.നാലും കൂട്ടി ആസ്വദിച്ച് മുറുക്കൽ.റമ്മിന്റെയും ഇറച്ചിയുടെയും അയിത്തമണങ്ങളെ ആവാഹിച്ച് പുറത്തേക്ക് നീട്ടിയൊരു തുപ്പൽ.അത്രയുമായാൽ എമ്പ്രാൻ വഴക്കത്തിൽ ചില ഡയലോഗുകൾ.വാക്കുകൾക്ക് ജന്മിച്ചുവ..

      "ഒരു കാലത്ത് നീയൊക്കെയിങ്ങനെ അഹങ്കാരത്തോടെ എന്റെ മുന്നിലിരിക്കില്ല. ഈ നേരം കുറുമൂരിന്റെ മുറ്റത്ത് കുഴികുത്തി കഞ്ഞിക്കിരിക്കണം" വായിക്കാനിരിക്കുന്ന സലാം മുതുകുവളച്ച് മാറിനിൽക്കും.
      "അങ്ങ്‌ട് മാറിനിക്യ മാപ്ലെ.തന്റെ പുതിയ കൗപീനം നോം എടുത്തിരിക്ക്ണു.ഇനി തിങ്കൾ പകല് കാണാം.അപ്പൊ രാത്രിയാത്രയില്ല." 
     ബിരുദാനന്തരത്തിന്റെ ആദ്യവർഷം വരെ ചെരുപ്പും ഉടുപ്പും മാറ്റിയിട്ടതും ചേർത്ത് പട്ടര് യാത്ര ചോദിക്കുമ്പോൾ സലാം പതിവ് ചിരിയുമായി റാൻമൂളി നിൽക്കും.വീട്ടുവാടകയും ഫീസുമുൾപ്പെടെ അന്നൊക്കെ കുടിച്ചും കഴിച്ചും തീർത്തത് കുറുമൂരിലെ നാളികേരത്തിന്റെ വിലയാണ്.അതുകൊണ്ട് പട്ടരുടെ കൗതുകങ്ങളെ ആകുന്നവിധത്തിൽ ആസ്വദിക്കാൻ സലാം ശീലിച്ചു.എല്ലാ ചൊവ്വയും കാട മുട്ടയ്ക്കും റമ്മിനുമൊപ്പം പട്ടരുടെ ക്ഷമാപണ ചടങ്ങ് നടക്കും.കോളേജിൽ ആ കൂട്ടിന് 'പട്ടര്സലാം' എന്നൊക്കെയുള്ള ആക്കിയ വിളികളുണ്ടായി..

      അകത്തെ മുറിയിലെ തൈലമണം ഇറങ്ങി വന്ന് മൂക്കിൽ തൊട്ടു.തലയുയർത്തി എന്തോ ചോദിക്കാൻ തുടങ്ങുമ്പോൾ മോന്തായത്തോട് ചേർന്ന കൂർത്ത പലകയിൽ സലാമിന്റെ തലമുട്ടി. പട്ടരപ്പന് വേണ്ടി  വീട് തന്നെ എതിരിടുന്നതായി തോന്നി.അകത്തെ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അവ്യക്തമായി കാണാം, കട്ടിലിൽ നേർത്തതെന്തോ പുതച്ചു കിടക്കുന്നുണ്ട്. പട്ടരപ്പനാകും..

      കുളക്കടവിലേക്ക് നിലാവ് ധരിച്ചിറങ്ങിവരുന്ന പട്ടർക്ക് പൂണുലിന്റെ മറവ് പോലുമില്ല.സലാം നാണപ്പെട്ട് ചിരിച്ചു.പട്ടര് ശീലങ്ങളൊന്നും മാറ്റിയിട്ടില്ല.ഒറ്റയ്ക്ക് വീട് വാടകയ്ക്ക് എടുത്തതിന്റെ കാരണം ഈ നഗ്നതയാണ്. ആ വീട്ടിലൊരു മുറി സലാം ചോദിച്ചുചെന്നപ്പോൾ, "ഞാനെപ്പോഴും പൂർണ സ്വതന്ത്രനായിരിക്കും"എന്നൊരു മറുപടി മാത്രം.മണിക്കൂറുകൾ പുസ്തകത്തിൽ തലപൂഴ്‌ത്തുന്നതും കഴിക്കാനിരിക്കുന്നതും നൂലാമാലകളെല്ലാം അഴിച്ചെറിഞ്ഞാണ്..

     നാണമുള്ള സലാമിന്റെ കണ്ണുചെന്ന് തൊടുമ്പോഴെല്ലാം ഭൂതകാലത്തിന്റെ തഴമ്പിൽ‌ തടവിയിട്ട് 'സാക്ഷാൽ ശ്രീ കുറുമൂർമൂപ്പ് നഗ്നനാണെന്ന്' ഇടക്കിടെപ്പറയും.പെട്ടെന്ന് ഭാവം മാറ്റി ഏതെങ്കിലും നഗ്നമായ മറ്റൊരു തത്വചിന്തയിലേക്കും കൊണ്ടുപോകും

     "ഉടുപ്പുകളാണ് സലാമേ മനുഷ്യരെത്തമ്മില് തിരിക്കുന്നത്,നീയിതെല്ലാം അഴിച്ചിട്ടൊന്ന് നോക്ക്" അപ്പോഴൊക്കെ പട്ടർക്ക് ഭ്രാന്താണെന്ന് തോന്നുയെങ്കിലും,പിന്നീട് റാങ്കോടെ പാസ്സായപ്പോൾ അയാൾ തനിക്ക് കൈയ്യെത്താൻ കഴിയാത്ത ഇടത്താണെന്നും ചിന്തിക്കും.

     കുളത്തിനെ ഇളക്കിമറിച്ച് പട്ടര് നീന്തുകയാണ് "വേളിയൊന്നും നടന്നില്ലേ പട്ടരേ..?"സലാമിന്റെ വാക്കോളം പട്ടരെ തൊട്ടു.അല്പം നേരം വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു.മത്സ്യാവതാരമായി ഉയർന്ന് വന്നു.വായിലെ വെള്ളം നിലാവിലേക്ക് നീട്ടിത്തുപ്പി.
      "എന്റേത് ജലസംബന്ധമാണ് സലാമേ."കൈകൾ നീട്ടിവിരിച്ച് പട്ടര് കുളത്തിന്റെ നെഞ്ചിൽ പൊന്തിക്കിടന്നു.ഊണിനും  തുണിയുടുത്തില്ല. 

      അകത്ത് എന്തോ തട്ടി വീഴുന്ന ശബ്ദം.ഭക്ഷണം പാതിയിൽ നിർത്തി, മുണ്ടുടുത്ത് പട്ടരപ്പന്റെ മുറിക്കുള്ളിൽ പോയിവന്ന പട്ടര് പിന്നെയും കുളിക്കാൻപോയി.മലത്തിന്റെ ഗന്ധവും കൂട്ടുപോയി. കഴിച്ചെഴുന്നേറ്റ സലാം ഒരു തൂണിൽ ചാരി പട്ടരെയും കാത്ത് നിലത്തിരുന്നു..അന്ത്യശ്വാസം വലിക്കുന്ന ഒരു വൃദ്ധൻ,പിന്മുറക്കാരൊന്നുമില്ലാത്ത ഒരു കിറുക്കൻ പട്ടര്.ഒരു ക്രൈംകിനാവിന്റെ തിരക്കഥ സലാമിന് കിട്ടി.അതിനെ ഭംഗിയായി രഹസ്യക്യാമറയിൽ ചിത്രീകരിച്ച്  നിലത്ത് കിടന്നു.

      കുളത്തിൽ മരിച്ചു കിടക്കുന്ന പട്ടര്.അതിനെ തെളിവുകളില്ലാത്ത ആത്മഹത്യയാക്കണം. വൃദ്ധന്റെ മരണത്തിൽ ഒരാളും അസ്വഭാവികത കാണില്ല.പട്ടരുടെ മരണം ഉറപ്പിക്കുന്നതിനു മുൻപ് കത്തിമുനയിൽ നിർത്തി സ്വത്തെല്ലാം എഴുതി വാങ്ങിക്കണം.ബാങ്കിൽ നിന്ന് ഇറങ്ങുന്നതോ,ഈ വീട്ടിലേക്ക് വന്നതോ ആരുടെയും ശ്രദ്ധയിൽപെട്ടിട്ടില്ല.ബന്ധുക്കളായി അന്നും ഇന്നും പട്ടരും പട്ടരപ്പനും മാത്രം.പട്ടരുടെ സംസാരകോണിപ്പോലും  ബന്ധുക്കളാരും ഒളിച്ചിരുന്നിട്ടില്ല..
        
      തന്റെ പേരിലേക്ക് ഈ സ്വത്തെല്ലാം മാറുമ്പോൾ നാട്ടുകാർക്കും പോലീസിനും സംശയമുണ്ടാകാതിരിക്കാൻ വിലയാധാരമായിത്തന്നെ വാങ്ങണം.ഈ സമയത്ത് മുദ്രപ്പത്രത്തിന് എവിടെപ്പോകും.? എത്ര സമയത്തിൽ ആ രേഖകളുണ്ടാക്കി തനിക്ക് പുറത്തുകടക്കാൻ കഴിയും..? പിതാവിന്റെ ചികിത്സക്ക് സുഹൃത്തിന് പട്ടര് സ്വത്തുക്കൾ പണയം വച്ചതാണെന്ന് 
അവതരിപ്പിക്കുന്നതെങ്കിൽ ആർക്കും സംശയമുണ്ടാകില്ല.പിതാവിന്റെ മരണത്തോടെ തകർന്ന മകൻ ആത്മഹത്യ ചെയ്തു.ഏറ്റവും തൃപ്തികരമായ സ്വപ്‌നന്യായത്തിലെത്തിയ സലാമിന്റെ മുഖത്ത് ആത്മവിശ്വാസമുള്ള ഒരു ചിരി പതിയെ ഉണർന്നു..

     " നമുക്കിത്തിരി തീകായാം" മുദ്രപ്പത്രങ്ങളുമായി മുന്നിൽ നിൽക്കുന്ന പട്ടര്. കാണുന്നത് സ്വപ്‌നമല്ലെന്നുറപ്പിക്കാൻ സലാം തന്റെ മുഖം ഒന്നുരണ്ടു തവണ തുടച്ചു.വിശ്വാസം വരാതെ പട്ടരുടെ നേർക്ക് കൈയുയർത്തി.അയാൾ സലാമിനെ പിടിച്ചെഴുന്നേല്പിച്ചു..
      
      "അല്ലെങ്കിലും നിനക്കിപ്പോൾ ഒരു കൈസഹായം വേണം" താൻ പിന്നെയും സ്വപ്നം കാണുകയാണോ.? അതോ പട്ടര് സഹായിക്കാൻ തുടങ്ങുകയാണോ..?സലാമിന് പിന്നെയും സമയം വേണ്ടിവന്നു.

     പട്ടരപ്പൻ കിടക്കുന്ന മുറിയുടെ ജനാലകൾ തുറന്നിട്ടിരിക്കുന്നു.അഴികൾക്കപ്പുറത്ത് കസേരയിൽ ആ മഞ്ഞിച്ച ശരീരം.മുകളിലേക്ക് തുറന്നവായ.തോളിൽ വൃത്തിയുള്ളയ കസവ്.
പട്ടര് ചിതയൊരുക്കുന്ന ആവേശത്തോടെ തീകൂട്ടാൻ ശ്രമിക്കുന്നു.ചാണക വറളികൾ നിരത്തുന്നു.  മന്ത്രങ്ങൾ ഉരുവിട്ട് കുടത്തിൽ വെള്ളവുമായി ചിതയ്ക്ക് ചുറ്റും നടക്കുന്നു.ഏറ്റവും മുകളിലിരിക്കുന്ന മുദ്രപ്പത്രങ്ങൾ കണ്ട് സലാം നിലത്തിരുന്നുപോയി.കുടം നിലത്തു വീണുടയുന്ന ശബ്ദം. എരിയുന്ന ചിതയ്ക്ക് മുന്നിൽ കൈകൂപ്പിക്കിടക്കുന്ന പട്ടര്.

      ജനാലയിലൂടെ പുറത്തേക്ക് വാ തുറന്ന് നിൽക്കുന്ന പട്ടരപ്പൻ.ചിതയിലെ പുക ഉള്ളിലേക്ക് കയറി നിറയുന്നു.പകമൂത്ത ഒരു ചിരി.പുറത്തേക്ക് നീട്ടിയൊരു തുപ്പൽ.മുറി നിറഞ്ഞ് ഒരു മഞ്ഞ വെളിച്ചം.
    'പ്ഫാ...!!'പട്ടരപ്പൻ സലാമിന്റെ നേർക്ക് കരുത്ത് കുറയാതെ ഒരാട്ടാട്ടിയിട്ട് കട്ടിലിൽച്ചെന്ന് പുതച്ചുകിടന്നു. നിലത്തേക്ക് കുനിഞ്ഞിരിക്കുന്ന പട്ടര്.സലാം തൊടാൻ ഭയന്നു.

    "പോരാട്ടമാണ് സലാമേ,കുറുമൂർ കായലിന്റെ കരയിലെ ഒരേക്കർ ഭൂമിയുടെ ആധാരമാണ്  ദഹിപ്പിച്ചത്.ഭൂമികത്തണ മണമാണ് അപ്പന്റെ ജീവൻ.അതിനുവേണ്ടി എല്ലാ വർഷവും ഞാനൊരുതുണ്ട് ഭൂമി വാങ്ങും.നിന്റെ സർക്കാര് കൊണ്ടുപോയതെല്ലാം ഞങ്ങള് തിരിച്ചുപിടിക്കും. കുറുമൂരിന്റെ നല്ല നാളുകൾ മടങ്ങിവരും.ഈ വീടുൾപ്പെടെ ആധാരമില്ലാത്ത എത്ര ഭൂമിയുണ്ടെന്ന് സലാമിനറിയോ.? അല്ലെങ്കിലും നിന്നെപ്പോലെയുള്ളവർ അറിയാതിരിക്കുന്നതാണ് നല്ലത്.നിനക്ക് കമ്പനി തുടങ്ങാൻ ആ സ്ഥലം മതിയാകും.നീയും ഇനിമുതൽ കുറുമൂരിന്റെ ആജീവനാന്ത പാട്ടക്കുടിയാൻ."മുഴക്കമുള്ള ഒരു ചിരിയോടെ പട്ടര് മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.

      കുളത്തിൽ ഞരക്കോളങ്ങൾ കേൾക്കുന്നുണ്ട്.പട്ടരപ്പോഴും ജലരതിയിലാണ്.സലാം കുറുമൂരിലെ ചിതയിൽ വീണ ഭൂമികളെക്കുറിച്ച് ചിന്തിച്ചു.ആധാരമില്ലാതായ എത്ര ഭൂമിയുണ്ടാകും.? കുറുമൂര്  പകയുള്ള രഹസ്യജപ്‌തി നടത്തുകയാണ്.പട്ടരപ്പന്റെ മുറിയിൽ നിന്നും വെല്ലുവിളിപോലെ ഒരു ചിരിയിറങ്ങി വരുന്നുണ്ടോ.?.പാതിമയക്കത്തിൽ ഭൂവുടമയാകുന്ന സ്വപ്നം സലാം കണ്ടുതുടങ്ങി. പെട്ടെന്ന് അതിലേക്ക്  ഇരുട്ടുകൾ വന്നു നിറഞ്ഞു.ആ ഭൂസ്വപ്നം വിരണ്ടോടിപ്പോയി.സലാം കിളിവാതിലിലൂടെ നോക്കി.കുളത്തിൽ പൊങ്ങിക്കിടക്കുന്ന പട്ടര്.നിലാവുവീണ വെള്ളത്തിൽ പതിഞ്ഞ ചിരിയോളം. 

       പട്ടരുടെ തെളിഞ്ഞ ചിരിയിലേക്കാണ് സലാം ഉണർന്നത്.ആദ്യമായാണ് സ്വപ്നങ്ങളില്ലാതെ ഉറങ്ങിപ്പോകുന്നത്..
      " സാമ്പത്തിക വർഷത്തിന്റെ തുടക്കമാണ് സലാമേ, നീ ചെന്ന് കുളിച്ചു വാ" 
       കറുത്ത വലിയ ബാഗും ഫയലുകളുമായി പട്ടര് മാനേജരുടുപ്പിലിരിക്കുന്നു.ചിതയുടെ സമീപം നടക്കുമ്പോൾ അല്പനേരം നിന്നു.ഭൂമികത്തണ മണത്തിന്റെ മിച്ചമെന്തെങ്കിലും ഉണ്ടോന്നറിയാൻ മൂക്കുകൂർപ്പിച്ചു.സലാമിനെ പൊതിഞ്ഞുപിടിച്ച കുളത്തിന് ഒരു വഴുവഴുപ്പൻ നാണവും കുളിരും. അകത്തെ മുറിയിലെ കട്ടിലിൽ പുത്തൻ കസവ് പുതച്ച് ഒരു മഞ്ഞവെളിച്ചം. കാറിലേക്ക് കയറുമ്പോൾ പട്ടരപ്പന്റെ മുറിയിലേക്ക് സലാം നോക്കി.ജനാലയുടെ ഒരു പാളിയിൽ കാട്ടുവള്ളികൾ പടർന്നു കയറിയിട്ടുണ്ട്. മറ്റൊന്നിനെ ആണിതറച്ച് തെറ്റാകൃതിയിൽ അടച്ചിരിക്കുന്നു. 
      
      പട്ടരപ്പന്റെ പ്ഫായുടെ താളത്തിൽ വണ്ടി ഇരച്ചുത്തുടങ്ങി.നിരത്തിലേക്ക് കടക്കുന്നതിന് മുൻപ് കുറുമൂരിന്റെ വളപ്പിലേക്ക് സലാം ഒരു തവണകൂടെ തിരിഞ്ഞുനോക്കി.ഗേറ്റിൽ "അന്യർ....." എന്നെഴുതിയ പാതിമാഞ്ഞ ബോർഡ് തൂങ്ങുന്നു.നാടുമുഴുവൻ പടരുന്ന ഇരുട്ട് ഒഴുകിവരുന്നത് ഇവിടെ നിന്നാണെന്ന് തോന്നി.ആദ്യ വളവിന് മുൻപ് കുറുമൂരിൽ ബാക്കിയുള്ള ഭൂമികൾ വിഴുങ്ങാൻ പാകത്തിന് പിൻസീറ്റിൽ പട്ടരോ പട്ടരപ്പനാണോ വായതുറന്നുറങ്ങുന്നത്..?. 

      വഴിനീളെയുള്ള സകല പറമ്പുകളിലേക്കും സലാം സംശയത്തോടെ നോക്കി.ആ കറുത്ത വലിയ ബാഗിൽ ഒരു തുണ്ട് ഭൂമി ഉരുണ്ടു വീർത്തിരിക്കുന്നുണ്ടോ.?.കണ്ണടച്ചിരിക്കുന്ന അവരുടെ മുന്നിലിരുന്ന് മിച്ചഭൂമികൾ സ്വപ്‌നം കാണാൻ അയാൾക്ക് ഭയം തോന്നി..! 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

കോമ്പല്ല്

കോമ്പല്ല്..!

       തിരക്കിട്ട ഒരു നിരത്തിന്റെ ഇരുകരകളിൽ മുഖാമുഖമിരിക്കുന്ന ആ ബാങ്കും 'സ്മൈൽ' ദന്തൽ ക്ലിനിക്കും.സൈനികനായിരുന്ന രവിയാണ്, ബാങ്കിന്റെ പുതിയ കാവലിരിപ്പുകാരൻ.നിരത്തിലെ സുരക്ഷാചുവപ്പിലേക്ക് സദാ നോട്ടമുള്ള രവിയുടെ ചിന്തകൾ,റോഡിൽ വരച്ചിട്ട പിയാനോയിലൂടെ കാൽനടക്കാരുടെ താളത്തിലും, ക്ലിനിക്കിന്റെ പരസ്യബോർഡിലെ കോമ്പല്ല് ചിരിയുള്ള പെൺകുട്ടിയിലും,അതിനുതാഴെയുള്ള പരസ്യവാചകത്തിലുമായിരിക്കും.ക്ഷമ പുകഞ്ഞുകത്തുന്ന വാഹനങ്ങളെല്ലാം നടപ്പിന്റെ സംഗീതമൊഴിയാൻ കാത്തുനിൽക്കും.സീബ്രാവരകളിലെ ഈ പിയാനോസങ്കല്പം ഒരിറ്റ് കവിതയുള്ള രവിയുടെ ചിന്തയിൽ പൂക്കുന്നതാണ്.അയാളുടെ ഉള്ളിലെ സൈനികൻ അതിനെ തിരസ്കരിക്കാറുണ്ട്.അച്ചടക്കമില്ലാത്ത യാത്രികരെ ശകാരിക്കാറുണ്ട്.

        'ചിരിക്കുന്നവരാണ് ജീവിച്ചിരിക്കുന്നത്'.പല്ലുനൊന്തവർക്ക് മുന്നിൽ സ്മൈൽ ക്ലിനിക്കിന്റെ ഈ പരസ്യം രവിയുടെ ഉള്ളിലെവിടെയോ ഉണ്ട്.വായിച്ചടിവരയിട്ട പുസ്‌തകത്തിൽ? മുൻമ്പെന്നോ കുറിച്ചിട്ട കവിതയിൽ..?.ഇതുവരെയും അതൊന്ന് ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. അതിലും കഠിനമായ ഭീകരാക്രമണം പൊഴിച്ചുവിടുന്നത് ആ വാചകങ്ങൾക്ക് മുകളിലെ കോമ്പല്ലിച്ചിരിയുള്ള പെൺകുട്ടിയാണ്‌.രവിക്കതും തടയാൻ കഴിയുന്നില്ല.ചിരിയൊരുഗ്രൻ പകർച്ചവ്യാധിയാണല്ലോ.മറ്റൊരു യുദ്ധത്തിൽ ആ സൈനികന്റെ ചിരിയാകെ മുറിഞ്ഞുപോയിട്ട് ഈ ഫെബ്രുവരി പന്ത്രണ്ടിന് ഒരു വ്യാഴവട്ടം പൂർത്തിയാവുന്നതും അയാളുടെ ഓർമ്മയിൽ വരുന്നില്ല.

       ബാങ്കിനത് അലസമായ ദിവസമായിരുന്നു.ഇടപാടുകളുടെ കരുത്താകെ ക്ഷയിച്ച മാസാന്ത്യം. ഈ രാത്രിയിൽ ബാങ്കിന് കൂട്ടിരിക്കാനുള്ള പങ്കാളിയെ കാത്തിരിക്കുമ്പോഴാണ് റോഡ് മുറിച്ചുപോയി സ്മൈലിനരികിലെ പെട്ടിക്കടയിൽ നിന്നൊന്നു പുകഞ്ഞുവരണമെന്ന് രവിക്ക് തോന്നിയത്.പരസ്യ ബോർഡിലെ ചിരിയുടെ തത്വചിന്തയിലേക്ക് രവി നോക്കി.'നിന്റെ ചിരിക്കും പുകക്കറ വരുമെന്ന്'  അതോർമ്മിപ്പിക്കുന്നു.സിഗ്‌നൽ ചുവന്ന് കത്തുന്നു.പിയാനോയുടെ ആദ്യകട്ടയിലേക്ക് ഒരു ചുവട്. പതിഞ്ഞ താളം.അപശ്രുതിയിട്ട് തിരക്കുള്ളവർ രവിയെക്കടന്നുപോയി.കോമ്പല്ലിച്ചിരിയിയിലേക്ക് രവിയുടെ നോട്ടം പിന്നെയും വീണു.രണ്ടാമത് കട്ടയിലേക്ക്.താളം മുറുകുന്നു.രവി കണ്ണുകൾ പൂട്ടിയൊഴുകി..

       മുൻനിരയിലെ ഒരു മഞ്ഞിച്ച സ്‌കൂട്ടർ രവിയുടെ പതിഞ്ഞ നടപ്പിൽ അക്ഷമയായി. 'നടപ്പാട്ട്' ആസ്വദിച്ചു നിൽക്കുന്ന മറ്റു വണ്ടികൾ 'നിനക്കെന്തെടീന്ന്' അതിനോട് ഏറുകണ്ണിട്ടു.ആ ഇരുവീലിയുടെ പുറത്തിരുന്ന് വേഗഞരമ്പിൽ കൈ മൂപ്പിച്ചുമൂപ്പിച്ച് രവിയെ തുറിച്ചു നോക്കുന്ന സ്ത്രീയ്ക്കും കോമ്പല്ലുണ്ട്.രവിയപ്പോൾ അതിനോട് ചിരിച്ചോ.? പിയനോവിൽ പൗരുഷമായ ഋഷഭസ്വരത്തിലേക്ക് അയാൾ ചുവടുവയ്ക്കുകയായിരുന്നു.ആ 'ഭ്രാന്തിസ്‌കൂട്ടർ' രവിയുടെ നേർക്ക് കുതിച്ചുചാടി.മുട്ടിയെന്നു തോന്നിപ്പിച്ച് നിരത്തിനെയാകെ വിറപ്പിച്ച് മറ്റൊരുഗ്രൻ വണ്ടിയിലേക്ക് ഇടിച്ചുവീണു.നിരത്തിന്റെ താളംതെറ്റി.പിയാനോയിൽ രവിയുടെ സംഗീതം മുറിഞ്ഞു..

       മറ്റുള്ളവരേക്കാൾ വേഗത്തിൽ രവി ആ സ്ത്രീയെ കോരിയെടുത്തു.കൈയും മുഖവും ചോരനിറം.രവിയുടെ ഉടുപ്പിലും അതുപടർന്നു.താനൊരു രക്ഷാദൗത്യത്തിലെന്ന് രവിക്ക് തോന്നി. എന്നിട്ടും ആ സ്ത്രീ കുതറിമാറാൻ ശ്രമിക്കുന്നു.രവിക്കതിൽ അത്ഭുതം.അവളാകട്ടെ ,നോട്ടം ക്ലിനിക്കിലേക്ക് ഉറപ്പിച്ച് ഭയന്നുവിളിച്ചു കരയുന്നു.ചോരയുള്ള തുപ്പൽ രവിയുടെ ഉടുപ്പിലേക്ക് തെറിച്ചോ..? രവിയെന്ന് ചിതറിപ്പോയി.കൈയിൽ നിന്നൂർന്നുവീണ സ്ത്രീയെ ക്ലിനിക്കിൽ നിന്നിറങ്ങിവന്നവർ എടുത്തുകൊണ്ടുപോയി.സ്‌കൂട്ടറിനെ റോഡിന്റെ അരികിലേക്ക് ഉരുട്ടിവയ്ക്കാൻ തുടങ്ങിയ രവിയോട് സുന്ദരനായ ഒരു മനുഷ്യൻ ക്ഷമ പറഞ്ഞു.അയാൾ, ആ വണ്ടി ദന്തൽ ക്ലിനിക്കിന്റെ മുന്നിലേക്ക് തള്ളിക്കൊണ്ടുപോകുമ്പോൾ  പലതവണയായി രവിയെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

         "അവൾക്ക് നിങ്ങളോട് പകയാണ്,കഴിയുമെങ്കിൽ ഒരു ദിവസം ക്ലിനിക്കിലേക്ക് വരൂ" വണ്ടി കൈമാറുമ്പോൾ അയാൾ പറഞ്ഞ വാക്കുകൾ രവിക്കൊട്ടും മനസിലായില്ല..ബാങ്കിലെ  സ്റ്റാഫ്  തങ്ങളുടെ കാവൽഭടന്റെ രക്ഷാപ്രവർത്തനത്തിൽ അഭിമാനംകൊണ്ട് നിൽക്കുന്നു.നിരത്ത് മുഴുവൻ ആ പട്ടാളനടപടിക്ക് കൈയടിക്കുന്നു.ആ സ്ത്രീ ഒഴികെ ആർക്കും രവിയെ അഭിനന്ദിക്കാനേ കഴിയു.എന്നിട്ടും അവരെന്തിന്..?. സിഗരറ്റിന്റെ ആത്മാവും പിയാനോയിലെ പാട്ടും മറന്ന രവി ബാങ്കിലേക്ക് തലകുനിച്ച് നടന്നു..

       സഹകാവൽ രവിയെ ആദരവോടെ നോക്കി.മറ്റുള്ളവരും ആ ഉടുപ്പിലെ രക്തക്കറ കണ്ടു. കാവലാളുകൾ ബാങ്കിന്റെ രാത്രികളെ പങ്കിട്ടിരുന്നു.പകലുകളെക്കാൾ നാടിനെവിഴുങ്ങുന്ന ബാങ്കിന്റെ വായപൂട്ടിയ രാത്രികളോടാണ് രവിക്ക് പ്രിയം.മുഷിപ്പൻ രാത്രികളെ തന്നോട് ചോദിച്ചുവാങ്ങുന്ന രവിയെ സഹകാവലിന് അതിലേറെ പ്രിയമുണ്ട്.ഉറങ്ങാനാകാത്ത തന്നെ  ഏറ്റവും സർഗാത്മകമായി കബളിപ്പിക്കുന്ന രസികനായ ഒരു കള്ളനുവേണ്ടി രവിയെന്നും കാത്തിരിക്കും.ആ കള്ളന്റെ വരവിനെക്കുറിച്ച് ചിലപ്പോൾ കവിതയെഴുതും പുലരും മുൻപ് പുകച്ചട്ടിയിലെറിഞ്ഞ് അതിനെ ദഹിപ്പിക്കും..

        വേഷംമാറ്റി വന്ന രവി, സഹകാവലിന്റെ മുന്നിലേക്ക് ചെന്നു.ഒരു ചിരി,ഒരു വരണ്ട അഭിവാദ്യം. നിരത്തിൽ പച്ച സിഗ്‌നൽ.രവി വെളുപ്പിലും കറുപ്പിലും മുഖം താഴ്ത്തി നടന്നു.സഹാകാവൽ ആ നടപ്പിന്റെ പന്തികേടുള്ള താളം ശ്രദ്ധിച്ചു.തുപ്പലിന്റെ ആവർത്തനമായി ചാറ്റൽ മഴ.രവി മുഖമുയർത്തി ഒരു തവണ സ്മൈലിനെ നോക്കി.കോമ്പല്ല് ചിരി കണ്ടു.നിനക്ക് പകയാവൻ ഞാനാര് ? നിന്റെ പക എന്തിന്..? എന്നൊക്കെ ചോദ്യങ്ങൾ തോന്നി.ബസിന്റെ ഹോൺ അയാളെ ആശ്വസിപ്പിച്ചു.. 

       ഒരു പട്ടാളനടപ്പിന് പതിനഞ്ച് മിനുട്ട് ചിലവാകുന്ന ദൂരമേയുള്ളൂ രവിയുടെ വാടക വീട്ടിലേക്ക്. നഗരത്തിൽ ഒളിച്ചിരിക്കുന്ന ഒരു വീട്ടിൽ മൂന്നുപേർ.കട്ടിലിനെയെപ്പോഴും കെട്ടിപ്പിടിച്ച് രവിയുടെ അമ്മ.ഒരറ്റം ജനാലയുടെ ഇരുമ്പഴിയിലും മറ്റേത് ഇടത് കാലിലും ചേർന്നുപോയ ചങ്ങലയുള്ള മാമൻ.രവിയുടെ വരവ് ദൂരെ നിന്നേ മാമന് കാണാം.ഒരു വലിയ ചിരി.വീടും അമ്മയും ഉണരും. അമ്മയുടെ കട്ടിലിൽ മരുന്നും മാമന്റെ മുറിയിലേക്ക് തീറ്റയും വച്ച് രവി മുറിയിലേക്ക് കയറിപ്പോകും. കട്ടിലിൽ നിന്നും മൂത്രപ്പുരയിലേക്കും കിടക്കയിലേക്കും ചങ്ങലയുടെ  ഇളക്കങ്ങൾ.മാമന്റെ മുറി മാത്രമാണ് വീടിനോട് ആകെയൊന്ന് മിണ്ടുന്നത്.വല്ലപ്പോഴുമെങ്കിലും പഴയഗാനം മൂളുമായിരുന്ന സൈനികറേഡിയോക്ക് അല്പകാലം മുൻപ് സെല്ലുകൾ ജീർണിച്ചു..

      മേശയിൽ അഴിച്ചു വച്ചിരുന്ന റേഡിയോയിൽ രവി പുതിയ സെല്ലുകളിട്ടു.'നിലാവിന്റെ നാട്ടില് നിശാഗന്ധി പൂത്തല്ലോ..?' ചോദ്യരൂപത്തിൽ ഒരു പാട്ടിറങ്ങിവന്നു.രവി നിലാവ് കണ്ടു. പക്ഷെ ഇന്ന് ആകാശത്തിന്റെ സ്‌ക്രീനിൽ  നിരത്തിലെ അപകടം ആവർത്തിച്ചു കാണിക്കുന്നു.തുപ്പൽ പാഞ്ഞ് വരുന്നു... 
           "രവീ..."മാമന്റെ ഒറ്റയാൻ വിളി.റേഡിയോ വായപൊത്തി.അത് നിലത്ത് വീണു.സെല്ലുകൾ മേശക്ക് കീഴിലെ ഇരുണ്ടകോണിലേക്ക് ഉരുണ്ടൊളിച്ചു..
 
        ആ വിളിയിൽ പലപല ചോദ്യങ്ങളുണ്ട്.നീ അമ്മയുടെ പുതപ്പ് മാറ്റിയോ?.അവളെ മരുന്ന് കഴിപ്പിച്ചോ? മൂത്രത്തിന്റെ പാത്രം മാറ്റിയോ..?.രവി, അമ്മയുടെ മുറിയിൽ കയറുന്നതും ഇറങ്ങുന്നതും കട്ടിലിന്റെ നേർത്ത ഞരക്കവും ഗന്ധങ്ങളും അയാളറിയും.സഹോദരിയുടെ ശ്വാസത്തിന് കാവലിരിക്കുന്ന ഭൂതത്തിന്റെ കഥയാണ് മാമന്.

       ആത്മമിത്രമായവൻ സഹോദരിയുടെ വയറ്റിൽ പ്രണയം നിറച്ചതും,സ്വീകരിക്കാൻ മടിച്ച് ഓടിപ്പോയതും, സഹോദരിക്കുവേണ്ടി ജീവിതം തുലച്ചതും,തെറ്റിയ താളവുമായി കാവലിരിക്കുന്നതും,അമ്മയുടെ മൂത്രപ്പുതപ്പ് മാറ്റിവിരിക്കുന്നതിനിടയിൽ രവിയോർക്കും.പക്ഷേ ഇന്ന് അപകട ചിത്രങ്ങൾ മാത്രം ഉള്ളിലിഴയുന്നു.വീട്ടിലേറ്റവും കൗതുകമുള്ളത് മാമന്റെ മുറിയിൽ തൂക്കിയിരുന്ന ഒരു കുരുക്കാണ്. അത് അഴിക്കാൻ ശ്രമിച്ചാൽ മാമൻ അലറിവിളിക്കും, തല ചുവരിലിടിക്കും.മാമന്റെ കഴുത്തും കാത്തുകിടക്കുന്ന കുരുക്കിൽ ഒരു രസികൻ ചിലന്തി, വലനെയ്ത് ഇരപിടിക്കുന്നുണ്ട്. രവിയുടെ ചവറ്റുകുട്ടയിൽ ആ  ചിലന്തിയെക്കുറിച്ചും പല കവിതകളുണ്ട്.ആ ചിലന്തിയിപ്പോൾ താനാണെന്ന് സങ്കല്പിക്കുന്ന കവിതയാണ് ഏറ്റവും മുകളിലേക്ക് ചുരുട്ടിയെറിഞ്ഞിട്ടുള്ളത്.

      "നീയെനിക്കൊരു പാട്ട് വയ്ക്കെടാ..." നിലാവിലേക്ക് നോക്കി മാമന്റെ ചങ്ങല പറഞ്ഞു.ആ നിഴൽ രവിയുടെ വാതിലോളം വന്നു നിൽക്കുന്നു.രവി മുറിയിലെ കുരുക്കിലേക്ക് നോക്കി.അത് തിളങ്ങുന്നു.ഒത്തനടുക്ക് ആ രസികന്റെ തപസ്.ആ കുരുക്കിന് ഉത്തരമെന്താവും.? അയാളുടെ ഉള്ളിൽ മരണവൃത്തമുള്ള ഒരു കവിത വന്നു.വരികളെ മുഴുവൻ ഉള്ളിലിട്ട്  വെട്ടിക്കളഞ്ഞു. മേശയുടെ കീഴിലെ ഇരുട്ടിലേക്ക് രവിയുടെ കൈ റേഡിയോയുടെ ജീവനായി നീണ്ടു.സെല്ലിന്റെ തണുപ്പ് വിരലിൽ ഉമ്മവച്ചു.പിന്നെയൊരു ഗോസായിപ്പാട്ട് മുഴങ്ങി..

          "കഭീ കഭീ മേരെ ദിൽ മേ ഖയാല്....'  ജാലകങ്ങളിലൂടെ നൂണുവരുന്ന നിലാവ് രണ്ടാളെയും തൊടുന്നു,തണുക്കുന്നു.രവി കോമ്പല്ലിന്റെ മൂർച്ചയിൽ കുരുങ്ങിക്കിടക്കുന്നു.സ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്..? രവി പുതിയൊരു കവിതക്ക് തലവാചകമെഴുതി.

     നാളെ ഞായറാണ്.മൗനിയായ ബാങ്കിനാണ് കാവൽ.സ്മൈൽ ക്ലിനിക്കിലേക്ക് ചെല്ലണം.  പകയാണെന്ന് പറഞ്ഞതിന്റെ കഥ അറിയണം.ആ കോമ്പല്ലി തന്റെ മുഖത്തേക്ക് തുപ്പാൻ പാകത്തിനെന്താണ്..?.രവിയുടെ ചിന്തൾക്ക് മീതെയും റേഡിയോ പലതും പാടിക്കൊണ്ടേയിരുന്നു. പതിവുപോലെ ആ വീട് അന്നും ഉറങ്ങിയില്ല.രവി ഏറ്റവും പുതിയ ഉടുപ്പ് തേച്ചുവച്ചു. പതിവില്ലാതെ കണ്ണാടിയിൽ തൊട്ടു.കാവൽത്തൊപ്പിക്കുള്ളിലെ നരകണ്ടു. 

       ക്ലിനിക്കിന് മുന്നിൽ മഞ്ഞവണ്ടിക്ക് മീതെ പൊട്ടിയ കണ്ണടയും ചോരക്കറയുള്ള ഹെൽമറ്റും. രവി ഒന്നു പതറി..
       "നീനയിപ്പോൾ വീട്ടിലാണ്,മുറിവിൽ തുന്നലുണ്ട്" ഡോക്ടർ വേഷമുള്ള ആ സുന്ദരൻ ഇറങ്ങിവന്നു.                     
       "ആകെ രണ്ടാളേയുള്ളൂ, ഒരരമണിക്കൂർ." അയാൾ ഒഴിവ് ചോദിച്ചു.രവി തരിച്ചിരുന്നുപോയി. നീനയെന്ന് പേരുള്ള തീവണ്ടി അയാളെ മലബാറിന്റെ ഹൃദയത്തിലെ ഗ്രാമത്തിന്നിടവഴിയിലൂടെ കൊളുത്തിവലിച്ചു.പരിചിതമായ ഓരോ സ്റ്റേഷനിലും രവിയുടെ ചുണ്ട് ആ പേരിൽ കിതച്ചു. പകയ്ക്ക് കഥയുണ്ട്, കാരണവും.

      അന്നൊരു വേനലവധിക്ക് വായനശാലയിലേക്ക് വന്ന പെണ്ണ് *'പ്രേമലേഖനം' ചോദിച്ചു.  അന്തേവാസികളായ രവിയും പിന്നൊരു നായും അതുകേട്ട് ഞെട്ടി.കപ്യാരുടെ മോള് നീന.വായന പതിയെ‌ വിപ്ലവമുണ്ടാക്കി.*'മധുരംഗായതി'യിൽ നീന പെൻസിലിന് അടിവരയിട്ട വാക്കുകളിലൂടെ രവി ആദ്യ പ്രണയലേഖനം പൂർത്തിയാക്കി.പൊടിപിടിച്ച പുസ്തകങ്ങളിൽ അടിവരയിട്ട വാക്കുകളിലെ പ്രണയം വായിച്ചും മായിച്ചും വേനല് കനത്തു.വാക്കിന്റെ മാമ്പൂവും വിരിഞ്ഞു.

       മഴപെയ്ത ജൂണിൽ ബി.എക്ക് ചേരാനുള്ള നീനയുടെ അപേക്ഷയുമായി അവരൊന്നിച്ച യാത്ര. കെട്ടിപ്പിടിച്ചിരുന്ന് വിയർത്ത വിരലുകൾ.അന്നെടുത്ത ബ്ളാക് ആന്റ് വൈറ്റ് ഫോട്ടോ നീനയുടെ കൈയിൽ മാത്രമേയുണ്ടാകൂ.പക്ഷേ സ്റ്റുഡിയോയിലെ മേക്കപ്പ് മുറിയുടെ കണ്ണാടിയിൽ നീന കഴുത്തിൽ കണ്ട രവിയുടെ ചുംബനവും,രവിക്ക് ചുണ്ടിലൊട്ടിയ കുട്ടിക്കൂറ മണമുള്ളരുചിയും ?.

      "നീ തലശ്ശേരിക്ക് പോയാ..." ജനാലയോട് ചേർത്ത് രവിയെ കഴുത്തിന് പിടിച്ചുയർത്തി മാമന്റെ ഒറ്റച്ചോദ്യം.പുറത്തു നിന്ന് വാതിലും പൂട്ടി അകത്തേക്കൊരു കയറും എറിഞ്ഞുകൊടുത്തിട്ട് അടുത്ത  ഉത്തരവ്. 
       "പട്ടാളത്തില് പണി ശരിയാക്കിയിട്ടുണ്ട്"അടുത്തവാരം കൊടുമുടികളുടെ നാട്ടിലേക്ക് രവിയുള്ള തീവണ്ടി പാഞ്ഞു. *'മരണസർട്ടിഫിക്കറ്റി'ൽ  നീനക്കുവേണ്ടി അടിവരയിട്ട വാക്കുകൾ രവിയുടെ‌ മേശവലിപ്പിൽ കിടന്നു.
      
      ഒരു ജൂണിലെ മഴയിൽ വായനശാല വീണു.അമ്മയും മാമനും പലതവണ എഴുതിയിട്ടും രവി മടങ്ങിവന്നില്ല.വായനശാലയുടെ കല്ലറയിൽ ഉപ്പിന്റെ രുചിയുള്ള പൂക്കളും വിതറി നീന പോയി. മറ്റൊരു മഴയിൽ, അമ്മ വീണെന്നും മാമന്റെ താളം തെറ്റിയെന്നുമുള്ള കമ്പി കിട്ടിയിട്ടും, രവിയുടെ വരവ് പിന്നെയും നീണ്ടു.യുദ്ധത്തിനൊപ്പം രവിയുടെ മുന്നിൽ വീണ ഷെല്ലിന്റെ പൊട്ടിച്ചിതറലും  ചിത്തരോഗദിനങ്ങളും നാട്ടിലാരും അറിഞ്ഞില്ല.ഓർമ്മകളെല്ലാം മുറിഞ്ഞ രവി വന്നു. 

       ജനാലയിലൂടെ നീണ്ട വഴിയിലേക്ക് നോക്കി മാമന്റെ ഒരേനിൽപ്പ്.ഇടയ്ക്ക് ഇറങ്ങി ഓരോട്ടമുണ്ട്. കാലിന് ചങ്ങലയും, ഉത്തരത്തിൽ തന്റെ കഴുത്തിന് പാകമുള്ള ഒരു കുരുക്കും മാമൻ തന്നെയാണ് ആവശ്യപ്പെട്ടത്.പക്വതയുള്ള ഭ്രാന്ത്.അമ്മയുടെ അവസാനത്തെ ശ്വാസത്തിലാവും ആ കുരുക്കിന്റെ കടങ്കഥ അഴിക്കേണ്ടത്.സകലതും ഉപേക്ഷിച്ച് ഈ നാട്ടിലേക്ക് പോരുമ്പോൾ വലിയ മാറ്റമൊന്നും രവി പ്രതീക്ഷിച്ചിരുന്നില്ല.ഒളിച്ചിരിക്കാൻ ആൾക്കൂട്ടമാണ് സുരക്ഷിതമെന്ന് ഏതോ നോവലിൽ അയാൾ വായിച്ചിട്ടുണ്ടാകണം അത്രതന്നെ.

    "രവിയേട്ടൻ വരൂ, അകത്തിരിക്കാം" നീനയും അയാളെ അങ്ങനെയാണ് വിളിച്ചിരുന്നത്.മൗനം. രണ്ടാൾക്കും വാക്കുകൾ മുട്ടിയപ്പോൾ തന്റെ പുഴുതിന്ന പല്ലുകളെക്കുറിച്ച് രവി സൂചിപ്പിച്ചു.നിവർന്ന് കിടക്കാനുള്ള കസേരയിൽ രവി അയാളോട് പേര് ചോദിച്ചു.നല്ല പേര്, സുന്ദരൻ ചിരിയും. ചിരികൾ പല്ലിന്റെ സൗന്ദര്യം കൂടിയാണെന്ന് രവിക്കുള്ളിൽ വരികളുണ്ടായി ..  

       "രവിയേട്ടനെ ബാങ്കിന്റെ മുന്നിൽ കാണാൻ തുടങ്ങിയത് മുതൽ നീനയാകെ മാറി.എഴുത്തും വായനയുമില്ല.ഈ ജനാലയിലൂടെ അങ്ങോട്ട് നോക്കി ഒരേനില്പ്.ഞങ്ങളോട് പോലും.. " രവിയുടെ പല്ലിന്റെ പുഴുക്കേട് ഉരച്ചുകളയുന്ന ശബ്ദം.രവിയുടെ വായ്ക്കുള്ളിലേക്ക് അയാൾ വെള്ളം ചീറ്റി. തൊണ്ടയുടെ മുഴ ഉയർന്നുതാഴുന്നത് കണ്ട് അയാൾ  ചിരിച്ചു.മരുന്നടച്ച് രവിയോട് എഴുന്നേൽക്കാൻ കണ്ണ് കാണിച്ചു. 
 
       " ചിലതെല്ലാം വൈകാതെ എടുത്തു കളയണം അതാണ്‌  നല്ലത് ."രവിയുടെ മുഖത്ത് നോക്കാതെ അയാൾ പറഞ്ഞുതീർത്തു .

      "രവിയേട്ടൻ ഇങ്ങോട്ട് വരുന്നതാണെന്നുകരുതി വണ്ടിയുമെടുത്ത് പോകാൻ തുടങ്ങിയപ്പോഴാണ് സിഗ്‌നൽ വീണത്.അല്ലാതെ ഇടിച്ചിടാനൊന്നും നോക്കിയതല്ല..." രവിയും ചിരിച്ചു.

           "നിങ്ങൾക്കെത്രയാ കുട്ടികൾ.."രവി ചുവരിലെ ചിത്രത്തിൽ കുട്ടിയുടെ പല്ലെണ്ണിനോക്കി.
           "മുന്നിലെ ബോർഡിലുള്ളത് മോളാണ്,അവളോട് പോലും നീനയിപ്പോൾ...."അയാളുടെ വാക്കുകളിൽ പതർച്ച. 

      "നീനയുടെ നോവലാണ്, ഏതാണ്ട് തീർന്നെന്നാണ് അവൾ പറഞ്ഞത്.എനിക്ക് നിങ്ങളുടെ സാഹിത്യമൊന്നും പിടികിട്ടാറില്ല.രവിയേട്ടനൊന്ന് വായിച്ച്.." അയാൾ പാതിയിൽ നിർത്തി.ആ ഡയറി കൈമാറി.വാതിലുവരെ അയാൾ രവിയോടൊപ്പം വന്നു.ട്രാഫിക്കിൽ ചുവപ്പ് കത്തിക്കിടക്കുന്നു. വിരിച്ചിട്ട പിയാനോയിൽ തിരക്കില്ലാത്ത സ്വരങ്ങൾ.ആരെങ്കിലും തന്നെ തുറിച്ചു നോക്കുന്നുണ്ടോയെന്ന് രവി ശ്രദ്ധിച്ചു.എല്ലാവരുടെയും മുഖത്ത് ചിരി മാത്രം.താക്കോൽ കൈമാറിയ സഹകാവലിനും ചിരി.

      സ്മൈലിന്റെ വാതിലിൽ അയാൾ ഇപ്പോഴും പ്രതീക്ഷയോടെ നോക്കി നിൽക്കുന്നുണ്ട്. രവി,നീനയുടെ ഡയറി തുറന്നു.പരിചിതമായ ഗന്ധങ്ങൾ..

    'ചിരിമരണം ' നോവലിന്റെ തലക്കെട്ടിന് താഴെ പച്ചയായ നിറത്തിൽ 'നീനാ രവി'യെന്നാണ് പേര്

        "രവീ..നീ പിന്നെയും തലശ്ശേരിക്ക് പോയാ...." മാമന്റെ ഒറ്റയാൻ വിളി.രവിക്കുമുന്നിൽ  ഡയറിയുടെ താളുകൾ അതിവേഗം മറിഞ്ഞു.വായനയിൽ ഭൂതകാലം കിളിർത്തു.നാട്, നീന, വായനശാലയുടെ ചിത, മേശവലിപ്പിലെ അടിവരയിട്ട മരണസർട്ടിഫിക്കറ്റ്.ഓടിയോടി വന്നൊളിച്ചത് വീണ്ടും അതേ ചിരിയുടെ മുന്നിൽ.രവി പിന്നെയും കിതച്ചു..

     സ്മൈലിന്റെ പടവുകളിറങ്ങി തന്നിലേക്ക് ഓടിവരുന്ന നീന.ഇനിയും തീരാനുള്ള താളുകൾ. നോവൽ തിരികെ വാങ്ങാൻ വരുന്നതാകും.രവി കണ്ണിന് വേഗത കൂട്ടി.ഒടുവിലെ വരിയിൽ മരണമുണ്ടായി.ശൂന്യത..
     "രവിയേട്ടന് നോവലിഷ്ടായോ..?"
     "ഒടുവിലെ വരിയിലെ മരണത്തിന് മായാത്ത അടിവരയിട്ടതെന്തിന്..?" നീനയ്ക്കപ്പോഴും കോമ്പല്ലിച്ചിരി.ക്ലിനിക്കിന്റെ ബോർഡിലെ വാക്കുകൾ താനൊരിക്കൽ  അടിവരയിട്ടതാണെന്ന് രവിയോർത്തു.പുഴുപ്പല്ലൻ ഓർമ്മകളിൽ വീണ്ടും നോവ് പടരുന്നു. 
      
       ചുവപ്പ് കത്തിനിന്ന ആ നിരത്തിലെ പിയാനോയിൽ ഡയറിയും നിവർത്തിപ്പിടിച്ച്‌ നടക്കുന്ന നീന.  അവളുടെ കാലുകൾ ഭ്രാന്തൻ താളങ്ങൾ സൃഷ്ടിക്കുന്നു.ആ നൃത്തത്തിനൊത്ത് നിരത്ത് ചലിക്കുന്നു.
    
     രവിയുടെ ചുണ്ടിൽ കുട്ടിക്കൂറയുടെ രുചിയും ചിരിയും വന്നു.ക്ലിക്ക്, ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഉള്ളിൽ തെളിയുന്നു.മാമന്റെ കുരുക്കിലെ ചിലന്തിയുടെ ചിരി.കോമ്പല്ലിന്റെ ചിരി.സ്‌മൈലിന്റെ വാതിലിൽ തകർന്ന ഒരു മനുഷ്യൻ.രവി പുതിയ കവിതയ്ക്ക് പലായനം എന്നു പേരിട്ടു...!!


ടിപ്പണി.
      പ്രേമലേഖനം: നോവൽ വൈക്കം മുഹമ്മദ് ബഷീർ.
      മധുരംഗായതി: നോവൽ ഓ.വി വിജയൻ.
      മരണ സർട്ടിഫിക്കറ്റ്: നോവൽ ആനന്ദ്.


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636