Sunday 11 October 2020

അവതാരിക

വൃദ്ധമരണങ്ങൾക്ക് ഒരു ഓർമ്മപ്പുസ്തകം...!!

പതിനെട്ടാം നമ്പർ പെട്ടിയിൽ മരിച്ചു കിടക്കുന്നത് തല നരച്ചവരുടെ നോവുകൾ കൂട്ടിയാൽ കിട്ടുന്ന  ആകെത്തുകയാണ്. അസ്ലമിന്റെ നോവലിന്റെ ഒടുവിൽ എനിക്ക് തോന്നിയതിങ്ങനെയാണ്. മനുഷ്യർ ബന്ധങ്ങളെ പുതിയ രീതിയിൽ അടയാള പ്പെടുത്തു ന്ന ഈ കാലത്ത് ഈ വൃദ്ധ സദനങ്ങളൊന്നും വലിയ പുതുമായുള്ള സംഗതിയാകണമെന്നില്ല. എന്നിട്ടും ചില വിഷയങ്ങൾ നമ്മളിങ്ങനെ ആവർത്തിച്ചു വായിക്കുന്നതിന്റെ കാരണം എന്തായിരിക്കും..?
സംഗതി വളരെ ലളിതം, നമ്മളുടെ സ്വപ്നങ്ങളിൽ പോലും നടക്കാതിരിക്കാൻ ആഗ്രഹിക്കുന്നവ തുടർച്ചയായി കാണുന്നുണ്ടാകും. ഇങ്ങനെ ഒരിക്കലും സംഭവിക്കരുതെന്ന് അവനവനോട് ആവർത്തിച്ച് ഓർമ്മിപ്പികലിന്റെ  മനശാസ്ത്രമായിരിക്കും. മനുഷർ നല്ലത് ആഗ്രഹിച്ച് മോശമായതിന് ഒരുങ്ങുന്നവരാണല്ലോ..

നാടിനോട് എഴുതത്താളർ ഏറ്റവും ഉറക്കെ, കൂടുതൽ തവണ ആവശ്യപ്പെട്ടിട്ടുള്ള സംഗതികളുടെ പട്ടിക ചികഞ്ഞു നോക്കണം അതിൽ ഒന്നായിരിക്കും വാർദ്ധക്യത്തിന്റെ അവഗണന. പലപ്പോഴും അവരെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്ന ഒരു വൃദ്ധ സദനവും, അവിടെ പരസ്പരം തണലേകാൻ ശ്രമിക്കുന്നവരും പതുങ്ങി നിൽക്കുന്ന മരണവും, നിർവികാരമായ ആശുപത്രികളും, ചെക്കിന്റെ കളളികളിൽ ഒരുക്കുന്ന കണക്കുകളും കാണും. പതിനെട്ടാം നമ്പറിലും ഇതൊക്കെയാണ് പറയുന്നത് പക്ഷെ മരണം കൊണ്ട് മക്കളോട് പക വീട്ടുന്ന ഒരു ബാലേട്ടനെ വായനക്കാർ ആദ്യമായിരിക്കും കാണുക.അഞ്ഞൂറിന്റെ ബലത്തിൽ അന്ത്യചുംബനവും മരണാനന്തര അവകാശവും നേടിയെടുക്കുന്ന ഒരു ഭാസ്‌കരനേയും കാണാൻ കഴിയില്ല. അതു തന്നെയാണ് പതിനെട്ടിന്റെ പുതുമയും മുന്നോട്ട് പോക്കും..

പുതു നോവലിന്റെ വഴികൾ വളരെ വേറിട്ടതാണ്. പുതിയ പുതിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അതിന്റെ അളവുകോലു മായി ഇവിടേക്ക്  ചെല്ലുന്നതിൽ കാര്യമില്ല.ലളിതമാണ് നിഷ്കളങ്കമാണ് പറച്ചിൽ. ഇത് ചെന്നു വീഴേണ്ട ഹൃദയങ്ങൾ ആരായിരിക്കണം എന്നതിൽ എഴുത്തുകാരന് ചിന്തയുണ്ടാകാം.ഇല്ലെങ്കിൽ ഇത്രയും വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു തീർക്കേണ്ടതില്ലല്ലോ.
ചില മക്കളെങ്കിലും ഭാസ്‌ക്കരൻ അടിച്ചുറപ്പിക്കുന്ന ഫോട്ടോയിലേക്ക് നോക്കിയിട്ടുണ്ടാകും.
ഇരിക്കുന്ന വീടിന്റെ അടിസ്ഥാനത്തിലേക്ക് തൊട്ടു നോക്കിയിട്ടുണ്ടാക്കും.ഇതൊരു ചികിത്സയാണ് പൈതൃകം മറന്നുപോയ പുതു തലമുറ ഒന്നു വീതം മൂന്നു നേരം മറക്കാതെ കഴിക്കേണ്ടത്.

ഇനിയും ഇനിയും ആവർത്തിച്ചു ഓർമ്മിപ്പിക്കേണ്ടതായ ഒരു സംഗതി അസ്ലമും പറഞ്ഞു. ഇനി ആരൊക്കെ എത്ര തവണ പറയുമെന്നും ഭാവിയിൽ മാത്രം വായിച്ചെടുക്കാൻ കഴിയുന്നതാണ്.
അസ്ലം തന്റെ ഉള്ളിലെ നോവ് ഒഴിച്ചു കളഞ്ഞു.. വായിക്കാൻ ഹൃദയമുള്ളവർ വയിക്കട്ടെ..
പുസ്‌കത്തിന് നന്മകൾ നേരുന്നു..

കെ എസ് രതീഷ്
തിരുവനന്തപുരം
19.09.2020