Thursday 22 February 2018

നായ+ ആട്ട്

"നായ + ആട്ട്.."
( എന്റെ സഹോദരൻ മധുവിന്)

തന്തയ്ക്ക് വിളിക്കാൻ പറ്റാത്തോന്
നല്ലത് കവിതയാ.
അല്ലെങ്കിൽ
ഞാനൊരു കഥപറയട്ടേ...?

ഞങ്ങടെ നാട്ടിൽ
ജോണിച്ചൻ മൊതലാളിടെ
വീടിന്റെ
വരാന്തേല് പുലിയുടെ നെഞ്ചിന്
തോക്കുകുത്തി
കാലുകയറ്റി വച്ച ബ്ലാക്കാന്റ് വൈറ്റ് ഫോട്ടോയുണ്ട്.
അന്നാട്ടില് ജോണിച്ചായനെ പ്രേമിക്കാത്ത പെണ്ണുങ്ങളില്ല.
കാട്ടിൽ കയറി പുലിയെക്കൊന്ന ജോണിച്ചായനെ ഓർത്ത് പെണ്ണുങ്ങളെല്ലാം പൂത്തുലഞ്ഞു.

ഒരീസം
പുലീടെ ആത്മാവ് ജോണിച്ചനോട് ചോദിച്ചു.
ഞാൻ നിന്റെ വീട്ടിൽ വന്നാ...?
ഞാൻ നിന്റെ കുട്ടിയെ കൊന്നാ..?
ഞാൻ നിന്റെ ആടിനെ തിന്നാ..?
നീയല്ലേ എന്റെ കാട്ടിലുവന്നതും തോക്കുചൂണ്ടിയതും..?

ജോണിച്ചൻ
തോക്കെടുത്ത്
വറീത് മാപ്ലേടെ നെഞ്ചത്തു നോക്കി മൂന്നെണ്ണം
പൊട്ടിച്ചു.
ഠോ, ഠോ ഠോ.
ഫ തന്തക്കഴുവേറീ,
താനല്ലേടാ എന്നെ
മനുഷ്യനാക്കി ഒണ്ടാക്കിയത്...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Monday 19 February 2018

ബർശല്...!!

*ബർശല്..!!*

" *അവർക്ക് നിങ്ങളെക്കുറിച്ചുള്ള അജ്ഞതയ്ക്ക് സമാനമായിട്ടുള്ള ത്, നിങ്ങൾക്ക് അവരെക്കുറിച്ചുള്ള അജ്ഞതമാത്രമാണ്. അവരുടെ അജ്ഞതയെക്കുറിച്ച് നിങ്ങൾ ഫലിതം പറയുന്നു. നിങ്ങളുടെ അജ്ഞതയെ ഭൂഷണമായി കരുതുകയും ചെയ്യുന്നു.
( കേരളത്തിലെ ആഫ്രിക്ക, കെ എം പാനൂർ )*

കട്ക്ക്ത് മലമ്പുടി റോങ്ങ റോങ്ങാ,
കട്ക്ക്ത് കെഴകക്ക് കമ്പുഴ മേക്ക് മേക്ക്...

മുളഞ്ചെണ്ടയുടെ താളത്തിനൊത്തുള്ള കാരിയന്റെ പാട്ടിന്റെപ്പം എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.

വയനാട്ടിലെ റിസോട്ടിൽ സർക്കാർ ചിലവിൽ മൂന്ന് ദിവസത്തെ ശാപ്പാടും സുഖവാസവും, ലക്ച്ചർ പോസ്റ്റിനുള്ള അഭിമുഖത്തിൽ കിട്ടുന്ന മാർക്ക്, അതുമല്ല ഏതെങ്കിലും പതിപ്പിൽ ഇത് അച്ചടിച്ചുവന്നാൽ കിട്ടുന്ന ആത്മരതി.ഇവ മാത്രമാണ്  ദേശീയ ഗോത്രപഠന സെമിനാറിൽ പേപ്പർ അവതരിപ്പിക്കാൻ ചാടിപ്പുറപ്പെട്ടതിന്റെ കാരണങ്ങൾ. ഭാരതത്തിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കന്മാരെ തിരഞ്ഞെടുക്കാൻ കാരണം അടുത്തിടെ ആഴ്ച്ചപ്പതിപ്പിൽ വായിച്ചറിഞ്ഞവയിൽ നിന്നുണ്ടായ കൗതുകവും. നെറ്റിൽ നിന്ന് കിട്ടിയതും വായനശാലേൽ ഇരുന്ന് ചർച്ച ചെയ്തതും ചേർത്ത്  പേപ്പറാക്കിയപ്പോഴാണ്. ഇങ്ങോട്ടുവന്നൊരുത്തൻ അഭിപ്രായം പറഞ്ഞത്...

"ഇവരുടെ കൂട്ടത്തിലെ ഒരു പെണ്ണിലെ ഇവിടെ നാട്ടിലെ ഒരു നായര് ചെക്കൻ കെട്ടിയത് അറിയോ...? അവരേം ചേർത്താൽ ഈ പേപ്പർ സൂപ്പറാകും..."
അയാൾക്കൊപ്പമിരുന്ന് ചായയും കുടിച്ച് വരുന്ന ഞായർ അവരുടെ വീട്ടിൽ മീറ്റിംഗും ഒപ്പിച്ച് പിരിഞ്ഞു.

ഞായർ രാവിലെ തന്നെ ചാലിയാറിന്റെ കരയിൽ വനത്തിനോട് ചേർന്നുള്ള ഒറ്റപ്പെട്ട വീടിന്റെ മുന്നിൽ വരെ കൊണ്ടുവിട്ടിട്ട്, ഞാനൊന്ന് കുളിച്ചുവരാമെന്നും പറഞ്ഞ് അയാള് പോയി.
ക്യാമറയും റെക്കോഡറും അവതരിപ്പിക്കാനുള്ള റിപ്പോട്ടുകളുമായി ചെല്ലുമ്പോൾ ഗിരി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ പിന്നിൽ നിന്നാരോ തള്ളിയിട്ടതുപോലെ അകത്തെ ഇരുട്ടിലേക്ക് കമഴ്ന്നടിച്ചു വീണു. ഹാളിന്റെ ഒത്ത നടുക്ക് തീ കൂട്ടിയിട്ടിട്ടുണ്ട്. മുകളിലേക്ക് കയറിപ്പോകുന്ന ഗോവണിയ്ക്ക് കീഴെ ഒരു പെണ്ണ് പൂർണ നഗ്നയായി കിടക്കുന്നു. തുടയുടെ മുകളിൾ വച്ച്  ചോരക്കുഞ്ഞിന്റെ പൊക്കിൾ മുളയുടെ ചീന്തുകൊണ്ട് ഒന്നു രണ്ട് സ്ത്രീകൾ ചേർന്ന് മുറിക്കുന്നു..
പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ നിലത്തിട്ടിരിക്കുന്ന മരക്കുറ്റിയിൽ ഗിരി ഇരിക്കുന്നു.
എതിർ വശത്തുള്ള തടിക്കഷ്ണത്തിൽ എന്നോട് ഇരിക്കാൻ അയാൾ ആംഗ്യം കാണിച്ചു..

"എങ്ങനുണ്ട് ലേബർ റൂം സെറ്റപ്പ്, എന്റെ വെള്ളിപ്പെണ്ണിന്റെ പ്രസവം ലൈവാ..പേറെടുക്കണത് അവളുടെ അമ്മ തൊളച്ചി, പൊക്കിളുമുറിക്കണത്, മുഞ്ഞാണി...ഇവരെ എന്ത് പഠിപ്പിക്കാനാ സാറേ നിങ്ങളെ സെമിനാറ്...?"

കാരിയന്റെ ബർശല് പാട്ടും മുളഞ്ചെണ്ടയും മുറുകി മുറുകി എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ഗിരി കൈയുയർത്തിയപ്പോൾ പാട്ടും കൊട്ടും ഒപ്പം നിന്നു..

" ഞാൻ പറഞ്ഞില്ലേ ഒരഭിമുഖം, വിപ്ലവകരമായ ചുടവല്ലേ..ചോല, നായർ കല്യാണത്തിന്റെ ഫോട്ടോ, സ്ലൈഡ്..." എനിക്ക് വക്കുകൾ മുട്ടി പിന്നിൽ നിന്ന് പാട്ട് വീണ്ടുമുയർന്നു.  ആ സ്ത്രീകൾ വെള്ളിയുടെ തല ഗിരിയുടെ മടിയിൽ വരുന്ന വിധം ചരിച്ചു കിടത്തി. നിലത്തുകിടന്ന ഇലകൾ മാറ്റി കുഞ്ഞിനെ അതിൽ കിടത്തി ഇലകൾ കൊണ്ട് പൊതിഞ്ഞു..വെള്ളി തന്റെ മുലക്കാമ്പ് കുഞ്ഞിന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കുന്നു.
ഗിരി എന്റെ നോട്ടം ശ്രദ്ധിക്കുന്നതായിതോന്നിയപ്പോൾ നിലത്തുകിടന്ന ഇലയെടുത്ത് ഞാൻ മണപ്പിച്ചു...
അവളുടെ അരികിലായി വന്നുകിടന്ന പട്ടിയുടെ മുലയിലും നാല് കുഞ്ഞുങ്ങൾ...

"എന്തേ സാറിന് ഭയം തോന്നണുണ്ടോ...?" വെള്ളിയുടെ കണ്ണിലെ രൂക്ഷത എന്നെ ഭയപ്പെടുത്തി...

"ഇനി പുതിയ എന്തറിവില്ലായ്മയെക്കുറിച്ചാ സാറന്മാർക്കിനി പറയാനുള്ളത്..? "
വെള്ളി കരച്ചിലിന്റെ വക്കിലെത്തിയപ്പോൾ ഗിരി അവളുടെ വായ പൊത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു. നായ എണീറ്റുവന്ന് കുഞ്ഞിനെ നക്കാൻ തുടങ്ങി..വെള്ളി നായ്ക്കുട്ടികളെ തലോടുമ്പോഴും ആ നോട്ടം എന്റെ നേർക്കായിരുന്നു....

" നുണപറയാനറിയില്ല, ദ്രോഹിക്കാനറിയില്ല, വഴക്കിടാനോ പിടിച്ചടക്കാനോ അറിയില്ല, വിറകിനല്ലാതെ മരം മുറിക്കാനും, വിശക്കുമ്പോഴല്ലാതെ തിന്നാനുമറിയില്ല...
ഇങ്ങനെ കുറേ അറിവില്ലായ്മകളുമായി കഴിയുന്ന അവരെക്കുറിച്ച് പുതിയ എന്താണ് പറയാനുള്ളത്..?" ഗിരിയുടെ പരിഹാസത്തിന് വല്ലാത്ത മൂർച്ചതോന്നി..ഇരുന്നിടത്തു നിന്ന് പതിയെ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആ പട്ടി മുരണ്ടു...മുളഞ്ചെണ്ടയിൽ അമർത്തിയൊരടിയും വീണു. ഞാനറിയാതെ ഇരുന്നുപോയി...

"നിങ്ങൾക്ക് ചുറ്റും എന്തൊരിരുട്ടാ, ഞാൻ മൊബൈലിൽ ടോർച്ച് തെളിയിക്കട്ടേ...?" എനിക്കപ്പോൾ അതു പറയാനാണ് തോന്നിയത്..

"അവർക്ക് വിളക്കൊന്നും ശീലോല്ല സാറേ, വിളക്ക് വച്ച് ദിവസം കൂട്ടാനുള്ള ആർത്തി നിങ്ങൾക്കല്ലേ...
ശരിക്കും ഇരുട്ട് നിങ്ങളുടെ ചുറ്റുമല്ലേ...?
സാറ് അല്പം നേരം ഈ ഇരുട്ടത്തിരിക്കൂ. സാറായിരിക്കും ചോലന്മാരെ പറ്റിപ്പടിക്കണ അവസാനത്തെയാള്..അയാളെക്കൊണ്ടെങ്കിലും നാട്ടുകാരോട് ഞങ്ങളെ സത്യം പറയിക്കണം അത്രേയുള്ളൂ...
അതിനാ നത്താരിയെ നിങ്ങളടുത്ത് പറഞ്ഞു വിട്ടത്, നിങ്ങൾ കോളനീൽ വന്ന് കാര്യങ്ങൾ തിരക്കീന്ന് അറിഞ്ഞതുമുതൽ തുടങ്ങിയതാ ഇവിടെത്തിക്കാനുള്ള ശ്രമം.. മുപ്പത് വീടൊണ്ടാക്കിട്ട് ആകെ രണ്ടെണ്ണത്തിലല്ലേ ആളുള്ളും അതും കെടക്കണ രണ്ടെണ്ണം എണീക്കാൻ പാങ്ങൊണ്ടെങ്കിൽ അവറ്റകളും കാടുകയറിയേനെ..ആളെയിൽ ഈ ഇലേടെ പൊറത്ത് കെടന്നോർക്ക് കോൺക്രീറ്റ് പാടാ സാറേ. സാർ.."  ഗിരിയെ പൂർത്തിയാക്കാൻ അനുവദിക്കാതെ വെള്ളി പൊട്ടിത്തെറിച്ചു...

"മുപ്പത് വീടിന് മുപ്പത് ലക്ഷോങ്കിലും സാറന്മാരൊണ്ടാക്കിക്കാണും, ഞങ്ങളെ സർക്കാരിന്റെ കണക്കിൽ ചേർത്തതല്ല ഫണ്ട് മുക്കാനായി പെടുത്തിയതാ...കാട്ടീന്ന് ഒപ്പിക്കണത് പിടിച്ചുവാങ്ങീ ആയുർവേദ കമ്പനിക്ക് വിറ്റിട്ട് പൂത്ത അരിയും നക്കാപ്പിച്ചയും കൊടുത്തു വിടണ ബുധനാഴ്ച്ചത്ത ഏർപ്പാടിലും കൊറേ ഉണ്ടാക്കണുണ്ടാവൂല്ലോ...? ദേ ഇരുന്ന് പാടണോനെ പോലുള്ള പ്രാന്തന്മാർ കിട്ടിയ കാശിന് കുപ്പിയും മോന്തി നാട്ടിലൂടെ തെണ്ടിത്തിരിഞ്ഞ് നടപ്പുണ്ട്...
അടുത്ത മൂപ്പനാകേണ്ടവനാ, അടുത്ത സെമ്മക്കാരൻ അവനേം നിങ്ങള് പ്രാന്തെടുപ്പിച്ച് ഊരുമുടിച്ച്...." ഗിരി വെള്ളിയുടെ വായ വീണ്ടും പൊത്തിപ്പിടിച്ചു..
ഒരു മൂലയിലേക്ക് നോക്കി തൂമ്മാരൂന്ന് നീട്ടി വിളിച്ചു. ഒരു കെട്ട് പേപ്പറുകൾ എന്റെ മടിയിലേക്കിട്ട് അയാൾ പോയി...

" വലിയൊരു കേന്ദ്രത്തിന്റെ പഠനാണ് എഴുപത്തൊന്നിൽ ഇവരെ സർക്കാർ രേഖയിൽ ചേർക്കുമ്പോൾ മുന്നൂറ്റി അമ്പത് ആളുകൾ, അത് തൊണ്ണൂറായപ്പോൾ ഇരുന്നൂറ്റി നാല്പത്, കഴിഞ്ഞ വർഷം ഇരുന്നൂറിൽ താഴെ ഇനി ഒരു പത്തുകൊല്ലം.കൂടെ കഴിഞ്ഞാൽ ഇവരെ നിങ്ങളില്ലാതാക്കും. പഠിക്കാനും ജോലിക്കും പട്ടണത്തിലിറങ്ങിയവർ മടങ്ങിവന്നിട്ടില്ല, ദൈവൂട്ട് പോലും നടന്നിട്ട് കൊല്ലങ്ങളാകുന്നു... "
ഗിരി നിർത്തും മുന്നേ കനലിൽ നിന്ന് ഒരു മരച്ചീനി കഷ്ണപോലൊന്ന് ചുട്ടതെടുത്ത് ഞങ്ങളുടെ നടുവിൽ കൊണ്ടുവച്ചു..
എന്റെ കൈയിലിരുന്ന പേപ്പറും രേഖകളും പിടിച്ചു വാങ്ങി തീയിലെറിഞ്ഞു.. കാരിയൻ കാൽ നഖം നന്നാക്കിക്കൊണ്ടിരുന്ന ചെറിയ മഴുകൊണ്ട് ചീനിക്കഷ്ണം ചെറുതായി മുറിച്ചു. തിന്നാൻ മടിച്ചിരുന്ന എന്റെ മുന്നിൽ നീട്ടിപ്പിടിച്ച തീക്കൊള്ളിയുമായി അവർ എന്തൊക്കെയോ വിളിച്ചു പറയുന്നു..എനിക്കൊന്നും മനസിലായില്ല, ഗിരി നിലത്തേക്ക് നോക്കിയിരിക്കുന്നു..അവർ തീക്കൊള്ളിൽ വലിച്ചെറിഞ്ഞ് ഒരു മൂലയിൽ ചെന്നിരുന്നു.
കാരിയനും വെള്ളിയും തിന്നാൻ തുടങ്ങി...

"എടുത്ത് കഴിച്ചോളൂ, അത് ചോളബണ്ണിയാ, ചോലന്മാരുടെ ആരോഗ്യം, "
ഞാൻ ദയനീയമായി ഗിരിയെ നോക്കി.
"ഞാൻ സെമിനാറിൽ നിന്ന് പിന്മാറിക്കോളാം.."

"....പേടിക്കണ്ട സാറേ അവര് നിങ്ങളെയല്ല പറഞ്ഞത്, ഇവള് നേഴ്സിംഗ് പഠിക്കാൻ വന്നതിനിടയിലാ പ്രേമോം ഒളിച്ചോട്ടോം.. ആദ്യൊക്കെ വീട്ട്കാര് എതിർത്ത്, ഇവരുടെ രീതിയനുസരിച്ച് മറ്റാർക്കും പെണ്ണ് കൊടുക്കൂല, പെണ്ണിനും ചെറുക്കനും ഇഷ്ടായാൽ കാടുകയറും മറ്റാരും കാണാതെ പത്ത് ദിവസം കഴിഞ്ഞ് മൂപ്പന്റെ മുന്നിൽ വരും, പെൺ വീട്ടുകാർക്ക് മൊതലണകൊടുക്കും, നമ്മുടെ സ്ത്രീധനം. അത് ആദ്യ സ്റ്റെപ്പാ രണ്ടാമത്തെ സ്റ്റെപ്പ് മൊതലണ ഭർത്താവ് ചാവണ സമയത്താ...ഒരു പെണ്ണിനെ രണ്ടാൾക്കിഷ്ടായാൽ അവിടെ മത്സരം നടത്തും മൂപ്പന്റെ മോന് കിട്ടിയ പെണ്ണിനെയാ ഞാൻ, ആഞ്ഞിലി മരത്തീന്ന് ഇറങ്ങിവരണതിന്റെ പകുതി പ്രയാസേയുള്ളു അവിടത്തെ പെണ്ണുങ്ങൾ പ്രസവിക്കാൻ...ആ പെണ്ണ് ഒരു ചാപിള്ളേ പെറ്റാൻ ഏതെങ്കിലും തള്ള സഹിക്കോ..."

ഞാൻ അറിയാതെ എണീറ്റ് നിന്നുപോയി കുഞ്ഞിന്റെ കറുത്ത് നീലിച്ച ചുണ്ടിലേക്ക് വെള്ളി തന്റെ മുലക്കാമ്പ് തിരുകാൻ ശ്രമിക്കുന്നു.
കാരിയൻ ചാടിയെണീറ്റ് അഗ്നികുണ്ഡത്തിന് ചുറ്റും ഭ്രാന്തമായി ഓടി. മുളഞ്ചെണ്ടകൊട്ടി നിർത്താതെ പാടാൻ തുടങ്ങി...

" **ബേഗ നിനഗുള്ള മാനെ ബേഗ ആക്ക്.
ഇതു മിനക്കെട്ട് നീന്തലെ ആപ്പതില്ലേ
ബേഗാ നങ്ക ഹോക്ക് , നന ഹോട്ടേക്തീനി കാണെ
ശത്തവനു ഇനി ഒന്തും കാണെ..."*

കാരിയനൊപ്പം എല്ലാവരും  ചുവടുവയ്ക്കാൻ തുടങ്ങി.ഞാൻ മൊബൈൽ തെളിച്ച് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഗിരി ഉറക്കെക്കരയാൻ തുടങ്ങി...വെള്ളി അനക്കമറ്റ് കിടന്നു..
വാതിലിൽ കൈവച്ചതും എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കാരിയന്റെ മഴുവന്ന് വാതിൽ തറച്ചു...ഞാൻ നിലവിളിച്ചു തിരിഞ്ഞോടി ചുവരിൽ മുഖമടിച്ച് നിലത്തുവീണു. ഗിരി എന്നെ എഴുനേല്പിച്ചിരുത്തി...
കരയുന്ന അയാളെ ഞാൻ ചേർത്തുപിടിച്ചു...

"ഒരു സെമിനാറിനപ്പുറം എനിക്കൊന്നൂല്ലാട്ടോ..."

ന്റെ സാറേ നിങ്ങളീ കളവുകളും, ഊഹങ്ങളും വിളിച്ചുപറഞ്ഞ് തിന്നുകുടിച്ച് തീർക്കണത് ഇവരുടെ പേരിലെ ഫണ്ടാട്ടോ...കാട്ടില് ചോലബണ്ണീം മുയലെറച്ചീം തിന്ന് തേനും കുടിച്ച് കഴിഞ്ഞവർക്ക് നമ്മുടെ ഭക്ഷണോം, വസ്ത്രോം കൊടുത്ത് രോഗികളാക്കിയതും അവരെ ചിതറിപ്പിച്ചു കളഞ്ഞതും ഇത്തരം പഠനങ്ങളാ...കരടീം പുലീം അവരും ഒന്നിച്ച് കഴിഞ്ഞതാ, അവരെ കൊല്ലാൻ പഠിപ്പിച്ചതും  കൈയിൽ ആയുധം കൊടുത്തതും നമ്മളാ...അതല്ലേ അവർക്കിത്ര...."

പെട്ടെന്ന് വള്ളിയുടെ ശബ്ദം ഉയർന്നു, തൊളച്ചി കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് നൃത്തം തുടങ്ങി, തുമ്മാരിയും പട്ടിയും അതിന്റൊപ്പം കൂടി...
ഗിരി അതിനുപിന്നാലെ കരഞ്ഞു കൊണ്ടോടുന്നു...കാരിയന്റെ പാട്ടിനകത്ത് ചുവടുകളോടെ ഞാനെപ്പൊഴാണ് എത്തിയതെന്നറിയില്ല. ബർശല് പാട്ടിപ്പോൾ പുറത്തുവരുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്, കാലുകൾക്ക് ചില ഭ്രാന്തൻ ചുവടുകൾ ലഭിച്ചിരിക്കുന്നു...
എനിക്ക് ബോധം വീഴുമ്പോൾ അവരെല്ലാം പോയിരുന്നു..
ഗിരി വീടിന്റെ കോണിൽ കുഞ്ഞിനെ അടക്കിയിടത്തെ മണ്ണ് ശരിയാക്കുന്നു.. വീടിനുള്ളിലേക്ക് കടന്നുവന്ന
വെളിച്ചം  ശത്രുവിനെപ്പോലെ എന്നെ നോക്കുന്നു.
എണിക്കാൻ തുടങ്ങിയ എനിക്ക് ഗിരി കുറച്ചു വെള്ളം തന്നു...

കൊച്ചീന്ന് പഠിക്കാൻ വന്ന ആളുകൾ ഊരു മൂപ്പന്റെ വാളുവരെ കൊണ്ടുപോയി...
ഇന്ന് രാത്രി ഞങ്ങളും കാടു കയറും, താന്നിദൈവച്ചോട്ടിൽ നാളെ ദൈച്ചോട്ടിൽ ബർശല് നടത്തണം ഊരുമൂപ്പനായി കാരിയനെ ചേർക്കണം, പോയവരെ തിരികെ കൊണ്ടുവരണം..ഇനിയും വൈകിയാൽ കുറ്റിയറ്റുപോകും.."
ഗിരി എന്നെ ചേർത്തു പിടിച്ചു ധൈര്യമുണ്ടെങ്കിൽ സത്യം പറയാൻ ശ്രമിക്കൂ.

മുറ്റത്ത് നിലവാത്തിരുന്ന് സെമിനാറിന് കുറിപ്പെഴുതുന്നതിനിടയിൽ, അവർ വീട് പൂട്ടിയിറങ്ങി...
ഗിരിയുടെ കൈയിൽ ഒരു മുളയുടെ വടി, വെള്ളിയുടെ പിന്നിൽ തൂക്കിയിട്ട മുളങ്കൂടിൽ പട്ടിക്കുഞ്ഞുങ്ങൾ.. അവർ ചാലിയാറിന്റെ തീരത്തേക്ക് നടന്നു...
കഴുത്തൊപ്പം വെള്ളത്തിൽ അവർ നടക്കുമ്പോൾ അവർക്ക് മുന്നിലായിൽ പട്ടിയും നീന്താൻ തുടങ്ങി...

സെമിനാർ ഹാളിൽ നിന്ന് മുളഞ്ചെണ്ടയുടെ ആരവത്തിൽ കൈയടിയുയരുമ്പോൾ എന്റെ മനസിൽ
പുഴയുടെ മറുകരയിൽ നിലാവുപോലെ ചിരിക്കുന്ന വെള്ളിയുടെ മുഖമായിരുന്നു....!!

* ബർശല് ചോലനായ്ക്കരുടെ ദൈവൂട്ട് ഉത്സവം

* ബേഗ....
ഹേ മരിച്ചവനേ നീ നിനക്കൂള്ള കൂടൊരുക്കു, ഞങ്ങൾക്ക് മെനക്കെട്ട് നിൽക്കാൻ ആകില്ല
വയറുകത്തുന്നു. എന്തെങ്കിലും ഇരതേടണം ചത്തവന് മറ്റൊന്നും ചിന്തിക്കാനില്ലല്ലോ ..

* സെമ്മക്കാരൻ മൂപ്പൻ

* ചോലബണ്ണി ചോലന്മാരുടെ ഭക്ഷണം


കെ എസ് രതീഷ്
( ഗുൽമോഹർ 009)

Friday 9 February 2018

മാണിഫെസ്റ്റോ..!!

മാണിഫെസ്റ്റോ..!!
( മിനിക്കഥ)

താന്നിമൂട്ട് മുത്തപ്പൻ കോവിലിലെ ഉത്സവത്തിന്റന്നാണ്. മാണി സാഹിത്യഫെസ്റ്റിന് പോയത്.
ദസ്തോവ്സ്കി വായനശാലയും, താന്നിമൂട്  ആർട്സ് ക്ലബ്ബും സംയുക്തായി നടത്തിയ കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയപ്പോൾ വായനശാലയുടെ  രക്ഷാധികാരിയും റിട്ടയേഡ് ഹെഡ് കോൺസ്റ്റബിളുമായ ജി. ഡി. പി. താന്നിമൂടിന്റെ നിർദ്ദേശായിരുന്നു.

"മാണി ഇനി മുതൽ ഫെസ്റ്റുകൾക്ക് പോകണം, പ്രതിഭയുണ്ട്.
ഇനി വ്യുല്പത്തിയഭ്യാസങ്ങൾ  നേടണം അയ്ന് ഫെസ്റ്റ്  ബെസ്റ്റാ.തലസ്ഥാനത്തും പാലക്കാട്ടും കോഴിക്കോട്ടും ഒക്കെ നടക്കണുണ്ട്.."

മൂന്ന് ദിവസത്തേക്ക് പശുക്കളേം ശിശുക്കളേം മേരിയെ ഏല്പിച്ച് യാത്ര തുടർന്നു. കരഞ്ഞകുട്ടികൾക്ക് ആ  ഉത്സവം കഴിഞ്ഞു വരുമ്പോൾ വരുമ്പോൾ കാറ്റാടി, പാമ്പ്, മയിൽപ്പീലി, കുഴൽ എന്നിവ ഓഫറുചെയ്തു. മുത്തപ്പൻ കോവിലിൽ പോയി തെരളി വാങ്ങിത്തിന്നാൻ പതിനഞ്ച് രൂപേം കൊടുത്തു.

പുത്യമുണ്ടിലും ഉടുപ്പിലും മാണി മനോഹരനായിരിക്കുന്നെന്ന് മേരി പുകഴ്ത്തി. ജി. ഡി. പി. ഉൾപ്പെടെ എട്ടാളുണ്ട് താന്നിമൂട്ടീന്ന്, നാടൻ പാട്ടും വെടിക്കഥകളും, പുഴുങ്ങിയ ചേമ്പും കാച്ചിലും തീർന്നപ്പോൾ അവർ അക്ഷരനഗരീലെത്തി.

ജി ഡി പി നോട്ടീസ് വാങ്ങി ആളുകളെ താല്പര്യങ്ങളനുസരിച്ച് തിരിച്ച് നാലുദിക്കുകളിലേക്കയച്ച. ജി ഡി പിക്കൊപ്പം മാണി സി താന്നിമൂട്.
(തീവണ്ടിൽ വച്ച് ജി ഡി പി എല്ലാരുടേം പേരൊന്ന് മോഡിയാക്കിയിരുന്നു, അങ്ങനെ മാണി, മാണി സി താന്നിമൂടായി.)

നാലഞ്ചാള് വേദിലുണ്ട്, സദസീന്ന് ഒരോർത്താരായി ഓരോന്ന് ചോദിക്കണ്, അതിനവര് ഉത്തരാണോന്നറിയില്ല ഇങ്ങനെ ഓരോന്ന് പറയുന്നു., അവരാരാന്നും, എന്താണൊന്നും മാാനിക്കൊരന്തോം  കിട്ടണില്ല...
കൈയടിച്ചപ്പോൾ കൂടെ കൈയടിച്ചു, ചിരിച്ചപ്പോൾ ചിരിച്ചു... അതുവരെ തലയാട്ടിയിരുന്ന
ജി.ഡി.പി നല്ല ഉറക്കം. മാണി ചുമ്മാ എണീറ്റ് നടന്നു. ഒരടുത്ത് നെറയെ പെണ്ണുങ്ങള്, ഒരടത്ത് പാട്ട്, പിന്നിരിടത്ത് പൊസ്തോക്കച്ചോടം അവിടെന്ന് കുഞ്ഞുണ്ണീടെ കവിതേം,.ബഷീറിന്റെ പ്രേമലേഖനോം വാങ്ങി.
ആ തിരക്കിന്റെടേൽ നിന്ന് ഒരുത്തൻ ഫോട്ടോ എടുക്കണ്, പിള്ളാര് വാങ്ങണ പുസ്തകത്തിൽ അതിയാൻ
മാണി അതിയാനെ ഒന്ന് തള്ളിമാറ്റി. അതിയാന്റെ കൈയീന്ന് വീണ പുസ്തകത്തിൽ സ്വന്തം ഫോട്ടോ. കടക്കാരൻ മാണിയെ കഴുത്തിന് പിടിച്ച് പുറത്തു തള്ളി.

നടന്നു നടന്ന്
കടലിന്റെ അടുത്ത വേദിയിൽ നല്ല നാടൻ പാട്ട്, കാണാനും കേൾക്കാനും ആളുകളും കുറവ്...
മുൻ നിരേലിരുന്ന് മുഴുവൻ കേട്ടു. അറിയാതെ തലയിളക്കി, പിന്നെ കുറച്ചുനേരം നിയന്ത്രണം വിട്ട് തുള്ളിപ്പോയി... വേദീന്ന് പാടിയവൻ ഇറങ്ങിവന്ന് മാണിയെ ചേർത്തൊന്ന് പിടിച്ചു
കണ്ണു നിറച്ച് ചോദിച്ചു.

"ബത്തേരി വരെ പോണം നൂറ് രൂപ തരോ..."
മാണീ മുണ്ടിന്റടീലെ  നിക്കറിന്റെ പോക്കറ്റീന്ന് ഇരുന്നൂറെടുത്ത് പാടിയവന്റെ പോക്കറ്റിലിട്ടു. രണ്ടാളും കടപ്പുറത്തിരുന്ന് കടലകൊറിച്ചു.
തീരത്തൂടെ നടന്നു.തട്ടുകടേന്ന് ദോശേം തിന്നു. നന്ദിപറഞ്ഞ് പാട്ടുകാരൻ പോകുമ്പോൾ ഒരു പാട്ട് പുസ്തകം ഒപ്പിട്ട് കൊടുത്തു..

മാണി അവിടിരുന്ന് കടലു കണ്ടു,
തിരകണ്ടു.
സൂര്യനെക്കണ്ടു, കപ്പലുകണ്ടു,
മീനിന്റെ മണം കൊണ്ടു. തീരത്ത് ചിപ്പികണ്ടു..
പരിക്കൂട്ട്യേം കറുത്തമ്മേം കണ്ടു.

തീരത്തൂടെ നടന്നുവന്നൊരു കിഴവൻ ചോദിച്ചു..

"എടോ മാണീ നിനക്കീ കഥയില്ലായ്മയൊക്കെ ചേർത്തൊരു കഥയെഴുതിക്കുടേ, ഞങ്ങള് തകഴിലും ബോപ്പൂരും  അങ്ങനാ മനുഷ്യരെപ്പിടിക്കണത്..!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Thursday 8 February 2018

പെട

പെട..!!

..കഴിഞ്ഞകാലങ്ങളിലൊരിക്കലും ഞാനിതുപോലെ കാത്തിരുന്നിട്ടില്ല.
വിവരങ്ങൾ അറിയിച്ച രജിസ്റ്റ്രേട് കത്ത് മൂന്നാളും കൈപ്പറ്റിയിട്ടുണ്ട്, ഫോണീലൂടെ ആവശ്യപ്പെട്ടതിലൊന്നും അവർക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
അവരൊന്നും വന്നില്ലെങ്കിലും കട്ടിലിൽ തന്നെ ജീവിതം പൂർത്തിയാക്കുന്ന ഈ ശരീരം, വീട്ടിലേക്ക് കൊണ്ടുപോകാനാണ് എന്റെ തീരുമാനം.. ജോണിച്ചായനോടും കോടതിയിലും ഇവന്റെ അവകാശം നേടിയെടുത്താണ്.
ഈ ശരീരത്തിൽ എന്തെങ്കിലും ചലനമുണ്ടാക്കാൻ അവരിലാർക്കെങ്കിലും കഴിഞ്ഞേക്കും എന്ന പ്രതീക്ഷയുണ്ട്.
അവർ കൈയൊഴിഞ്ഞാൽ എന്റെ  ഊഴം അത്രേ കരുതിയിട്ടുള്ളു...

"ക്ലാസ്മുറിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച അദ്ധ്യാപകനെ വിദ്യാർഥികൾ ആക്രമിച്ചു.." പത്രങ്ങളുടെ അകത്താളുകളിൽ നിത്യവാർത്തയിലൊന്നായി മാഞ്ഞുപോയിട്ട് മാസങ്ങളാകുന്നു. ജോണിച്ചായന്റെ ജയിലിൽ തന്നെ ആ പ്രതിവരാനും, തടവുകാരാൽ ആക്രമിക്കപ്പെട്ട് ജീവച്ഛവമായിക്കിടക്കുന്ന മാത്യൂസിന്റെ റിപ്പോർട്ട് തയാറാക്കാനും ജോണിച്ചായൻ ജയിൽ സൂപ്രണ്ടിന്റെ റോളിൽ ജയിൽ സർജനെ വിളിച്ചതായിരുന്നു.
ചാകാതെ അതിന്റെ റിപ്പോട്ട് എഴുതാനൊക്കൂലല്ലോ ? ജയിലിലും സദാചാരക്കമ്മറ്റിക്കാരുണ്ടെന്നെതാ വലിയ രസം. രാവിലെ പത്രത്തിൽ സ്കൂളിൽ മാത്യൂസ് കേറിപ്പിടിച്ച പെണ്ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്തയുണ്ടായിരുന്നുപോലും. തല്ലിയോരുതന്നെ വാരിവലിച്ച് ആംബുലൻസിലിട്ടു. ഞാനും കൂടെക്കേറി, കൈവിരലിലെ ക്യൂട്ടെക്സിട്ട നീണ്ട നഖം കണ്ട് എന്റെ തലചുറ്റിപ്പോയി.

ആൻഡ്രിയയാകാൻ കൊതിച്ച പോലീസ് ദമ്പതികളുടെ മകൻ ആന്റോ വീട്ടിൽ സ്വയം വെടിച്ചമരിച്ചിട്ട് ആറുകൊല്ലം തികയുന്നു.അതിന്റെ നീറ്റലിനിയും ഞങ്ങളെ വിട്ടുപോയിട്ടില്ല.

"അല്ലേലും നാണക്കേടുണ്ടാക്കാതെ നീയൊക്കെ ചത്ത് തൊലയണതാ നല്ലത്" ജോണിച്ചായന്റെ വെടിയൊച്ചപോലുള്ള ആ വാക്കുകൾക്ക് ഞാനും അന്ന് മൗനത്തോടെ കൂട്ടുനിന്നു..
ആന്റോടെ വലതുപെരുവിരലിലും ഇതുപോലെ എപ്പൊഴും നിറമുണ്ടാകും.

ആംബുലൻസിൽ വച്ച് ശരിരത്തിൽ എന്തോ തിരയുന്നത് കണ്ട് നേഴ്സ്പെണ്ണ് അന്തം വിട്ടിരുന്നു...അതു മറയ്ക്കാനായി ശരീരത്തിൽ മിടിപ്പുനോക്കിയിട്ട്.
വണ്ടി വേഗം വിടാൻ പറഞ്ഞ് മിണ്ടാതിരുന്നു.
ആന്റോടെ നെഞ്ചിനു താഴെ നല്ലൊരുകാക്കപ്പുള്ളിയുണ്ട്.എന്റെ തിരച്ചിലതിലേക്കായിരുന്നോ...?

ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്ണിന്റെ മൊഴി മാത്യൂസിന് അനുകൂലായി,  305,315,316 ഒക്കെ അസ്ഥാനത്തായി..
ഇതിപ്പൊ ഇവിടെക്കിടന്ന് ചത്താൽ കേസ് വേറെ വഴിക്കാകും, ഇപ്പൊത്തന്നെ സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട മാത്തുക്കുട്ടി മാഷിനുവേണ്ടി സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് തുടങ്ങീട്ടുണ്ട്...

സ്കൂളീന്ന് കിട്ടിയ വിവരമനുസരിച്ചാണെങ്കിൽ  മാത്യൂസെന്ന മാത്തുക്കുട്ടി പെട്ടെന്നാണ് കൊലുസ് മാത്തനായത്...
പെൺകുട്ടികളുടെ ടോയിലെറ്റിൽ നാപ്കിൻ വൈൻഡിംഗ് മെഷീൻ സ്പോൺസർ ചെയ്ത മാഷെങ്ങനെ ഇങ്ങനായീന്നറിയില്ല.
ക്ലാസ് എടുക്കുന്നതിനിടയിൽ മുൻബെഞ്ചിലിരുന്ന
ജെസ്ല മറിയം എന്ന പെണ്ണിന്റെ കാലിൽ പിടിച്ചൂന്നാ കേട്ടത്. പന്ത്രണ്ടാം ക്ലാസല്ലേ ചെക്കന്മാർ കേറിയങ്ങ് നിരങ്ങി.ബാലാവകാശകമ്മീഷനും, വനിതാസെല്ലും ചേർന്ന് പരാതിയങ്ങ് കൊഴുപ്പിച്ചു.. ആത്മഹത്യാശ്രമം കൂടെ ആയപ്പോൾ  305 കൂട്ടിച്ചേർത്തു.പിന്നാണ് കാര്യങ്ങൾ മാറിയത് വളയും, പൊട്ടും, മാലയും  കൊലുസും പെൺകുട്ടികൾക്ക് വാങ്ങിക്കൊടുക്കണ പ്രിയപ്പെട്ട മാത്തുക്കുട്ടിസാറിനെക്കുറിച്ച് അവർക്കൊരു പരാതിയുമില്ല...
അതിലേറെ അയാളോട് കുട്ടികൾക്ക് ഒരിഷ്ടോണ്ട്.. പരാതിക്കാരിയായ പെണ്ണുപോലും മൊഴിമാറ്റിയിരിക്കുന്നു.. എന്നിട്ടും ഒരാൾ പോലും മാത്യൂസിന്റെ   ജാമ്യത്തിന് ശ്രമിക്കാനോ, വന്നൊന്ന് കാണാനോ ആരും ഉണ്ടായില്ല..
റിമാന്റ് ചെയ്തദിവസത്തെ ഡ്രെസിൽ നിന്നാണ് ഫോൺ നമ്പരുകൾ കിട്ടിയത്, ഏറ്റവും കൂടുതൽ  തവണ വിളിച്ച നമ്പരുകളിൽ വിളിച്ചുനോക്കി. മൂന്നാളോടും സംസാരിച്ചു.
വിലാസം വാങ്ങി കത്തുകളും  അയച്ചു. ജാമ്യത്തിനൊക്കെ  ജോണിച്ചായനും.
കൂടെ നിന്നു. ഇന്ന് അവരെത്തണം ഇല്ലെങ്കിൽ....

ഇവിടിരുന്നാൽ ജയിൽ വളപ്പിലേക്ക് ആരുവന്നാലും കാണാൻ കഴിയും വീൽച്ചെയറിലിരിക്കുന്ന മാത്യൂസിന്റെ കണ്ണുകളും നീണ്ട വഴിയിലേക്കുതന്നെ..

ദൂരേന്ന് നടന്നുവരുന്ന സ്ത്രീ നാലുദിവസം മുൻപ് എന്നോട് സംസാരിച്ച ഏലിക്കുട്ടിയാണെന്നറിയാൻ മാത്യൂസിന്റെ കണ്ണിലെ പ്രകാശം മതിയായിരുന്നു..
പറഞ്ഞ സമയമാകാൻ ഇനിയും
മണിക്കൂറുകളുണ്ട്. അല്പം ദൂരെയായി സിമന്റ് ബെഞ്ചിലിരുന്ന് കുഞ്ഞ് വേദപുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്നു..
കൊണ്ടുപോകാൻ വന്നതാകുമോ ? സാദ്ധ്യതയില്ല..ഫോണിലൂടെ പറഞ്ഞതൊന്നും അനുകൂലമറുപടിയായിരുന്നില്ല.

"പൗലോച്ചായന്റെ നെറമല്ലാതെ ഒറ്റഗൊണോം മാത്തൂട്ടിക്ക് കിട്ടീല, ഏതുനേരം എന്റെ വാലേൽ തൂങ്ങി നടക്കും, പെണ്ണുങ്ങളെപ്പോലെ ഒരുക്കോം, പൊറത്തെറെങ്ങിക്കളിക്കൂല..
മൂത്തപെണ്ണ് പ്രായായപ്പോൾ ഇവനും ഒരു മൂലേക് കേറി ഒറ്റിരുപ്പാർന്ന്, പൗലോച്ചായൻ അന്ന് വലിച്ച് പൊറത്തിട്ട് നല്ല വീക്കും കൊടുത്ത്, പോയി ചത്തൂടേന്ന് ചോയിച്ചേന് മൂത്തപെണ്ണിന്റെ ഷാളും കഴുത്തിൽ കെട്ടി, എരുത്തിലിൽ* കേറിതൂങ്ങിയതാ, കഴുക്കോലൊടിഞ്ഞോണ്ട് അന്ന് രക്ഷപെട്ട്, പിന്നൊരിക്കല് റബ്ബറുവെട്ടണ സണ്ണീടെ മൂത്തമോൻ ഇതിനെ എന്തോ ചെയ്താർന്ന്, തലേന്ന് ക്രിസ്തുമസ് കരോളിന്റെ അവസാന ദിവസാർന്നു. കന്യാമേരീടെ വേഷത്തിൽ ഇവനും,ജോസഫായി സണ്ണീടെ ആ നെറികെട്ടോനും.രണ്ടിനേം പൗലോച്ചായന്റെ അനിയൻ തോട്ടത്തീന്ന് കൈയോടെ പിടിച്ചതാ..രണ്ട് ദിവസം കെട്ടീട്ട് തല്ലി, മറ്റവൻ അന്നേ നടുവിട്ട്. ഇതിന്റെ എളേത് സൈമൺ പോലും ഇവനോട് മിണ്ടൂല.എപ്പൊഴും അടുക്കളേൽ ചുറ്റിത്തിരിയും ഒന്നു രണ്ട് വട്ടം ആശുപത്രീ കാണിച്ച്..

പഠിക്കാനൊക്കെ നല്ല മിടുക്കാർന്ന്. പിന്നെന്താ ജോലി കിട്ട്യപ്പോൾ അല്പം വകയൊള്ള ഒരിടത്തൂന്ന് കെട്ടും നടത്തി, പൗലോച്ചായന്റെ മരണത്തോടെ വീട്ടിലെ കാര്യങ്ങള് സൈമണാർന്ന് നടത്തണത്...
സൈമണും മാത്യൂന്റെ പെണ്ണും തമ്മിൽ ചേരൂലാർന്ന് അങ്ങനാ മാറി തമ്മസിച്ചത്..
പിന്നെ രണ്ടാത്തെ പ്രസവം കഴിഞ്ഞ ദിവസാ എന്നെപ്പോലും ഒന്ന് ഫോണിൽ വിളിക്കണത്...

"അമ്മച്ചി ദേണ്ടെ അവള് നെർത്താൻ പോണ്, നിർത്തെല്ലെന്ന് പറയമ്മച്ചീ "
ഞാനൊന്നും വിളിക്കാൻ പോയില്ല, അവനെ സെലിന്റെ വീട്ടുകാര് ഏറ്റെടുത്തമട്ടാണ്.
അവനും ഇങ്ങോട്ട് തിരിഞ്ഞ് നോക്കീട്ടില്ല.. ഇതിപ്പൊ സൈമണെ ധിക്കരിച്ച് എനിക്ക് വല്ലോം ചെയ്യാനൊക്കോ...?"

വേദപുസ്തകത്തിൽ നിന്ന് ഇടയ്ക്കിടെ മുഖമുയർത്തി ഏലിക്കുട്ടി ജയിലിന്റെ വാതിലിലേക്ക് നോക്കുന്നുണ്ട്..

ഇടതുവശത്തേക്ക് ചരിഞ്ഞുകിടന്ന മാത്യൂസിന്റെ തല നിവർത്തിവയ്ക്കുമ്പോൾ.
ഒരു കാറിന്റെ ശബ്ദം കേട്ടു..
കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് മാത്യൂന്റെ കണ്ണിൽ ഒരു കൃസൃതിനിറഞ്ഞ പ്രകാശം .
അനീറ്റാ വർക്കിയാകുമെന്ന് ഞാനൂഹിച്ചു. വരുമെന്ന് ഒരല്പം ഉറപ്പ് തോന്നിയത് ഇവരെയാണ്.
അതിന്റെ ലക്ഷണങ്ങളെല്ലാം നാലു ദിവസം മുന്നേയുള്ള വർത്താനത്തിലുണ്ടായിരുന്നു..

" മാത്യൂസാറെന്റെ കാമുകനൊന്നുല്ലാ, പിന്നെന്താ അങ്ങനേക്കെ ഉണ്ടായിന്നേയുള്ളൂ, ഒരാറുമാസത്തെ ലീവ് വേക്കൻസീല് ഞാനെന്റെ മടുപ്പ് തീർക്കാൻ അവിടെ ഗസ്റ്റായി ചേർന്നതാ..
ഇതിയാന്റെ വർത്താനോം എഴുത്തൊക്കെ കണ്ട് ഒരു പൂതിയൊക്കെ ഒണ്ടായി..
നല്ല പാട്ടുകള് അയയ്ക്കുമാർന്ന്, കവിതേം ചൊല്ലും. അതൊക്കെ ഞാനങ്ങിഷ്ടപ്പെട്ടൂന്ന് പറഞ്ഞാ മതിയല്ലോ. പിന്നെപ്പിന്നെ രാവും പകലും നിർത്താത്ത വർത്താനായില്ലേ..

ന്റെ വർക്കിച്ചായന് നാട്ടുകാരെ വിലകൂടിയ മെത്തേൽ സുഖിപ്പിച്ച് കെടത്താനുള്ള തത്രപ്പാടിനെടേൽ എന്റെ കാര്യം നോക്കാനെവിടെന്നാ സമയം, മെത്തേടെ കമ്പനിയാ അതിയാന് ഏറ്റവും വെലയുള്ള ഒരെണ്ണം ഞങ്ങടെ മുറീലും കൊണ്ടിട്ടെന്നല്ലാതേ അതേലൊന്ന് കൂടെ കെടക്കാൻ അതിയാനുണ്ടോ നേരം, ഇതൊക്കെ ഞങ്ങള് പറയും, മാത്യുസ്സാറും പെണ്ണുമ്പിള്ളേടെ പരാതിക്കെട്ടഴിക്കും, രണ്ടാളേം ഏറെക്കുറെ ഒന്നാണെന്ന് അതിയാന് രണ്ട് മക്കളേലും കിട്ടി എനിക്കോ...?

ഒണാവധി തൊടങ്ങണേന്റെ ആ ദിവസം എന്നോട് സെറ്റ് സാരി ഉടുക്കോന്ന് ചോദിച്ച് , ഉച്ചയ്ക്ക് ലൈബ്രറീല് വരാനും പറഞ്ഞ് ആളൊഴിഞ്ഞ നേരം അവിടെ ചെല്ലുമ്പോൾ എന്റെ മെലചേർത്ത് ഒറ്റപ്പിടുത്താർന്ന്, കർണം പൊകയെണമാതിരി ഒന്ന് ഞാനങ്ങ് കൊടുത്തു...അപ്പൊപ്പിന്നെ കാലേൽ വീണ് കരച്ചിലും, എല്ലാ ഊളകളെ മാതിരി ഇവറ്റോൾടെ വിചാരം പെണ്ണിരിക്കണത് മൊലേലും തൊടേലും എന്നാ.
പാവം തോന്നിയപ്പോ ഞാൻ ഒന്നുരണ്ട് ഉമ്മയങ്ങ് കൊടുത്തു...

അതിന് ശേഷം കഴിഞ്ഞ ആറുമാസത്തിൽ
ഞങ്ങള് പോകാത്തൊരീടോല്ല. പുതുവർഷോം ക്രിസ്തുമസും ഒക്കെ ഒന്നിച്ചാർന്ന്. എത്ര രസായിട്ടാ മാത്യൂസ് പ്ലാൻ ചെയ്യണേന്നോ എനിക്ക് ചിരിയും അത്ഭുതോം തോന്നും...

വർക്കിച്ചായനാണെങ്കിൽ ബ്രെസീലില് ഫ്രാഞ്ചൈസീന്നും പറഞ്ഞ് ഓഫീസിലെ സെക്രട്ടറി പെണ്ണിനേം കൊണ്ട് ചുറ്റലും...
അതിനെടേലെപ്പൊഴോ. എന്റെ കുളിതെറ്റി, കുട്ടികളോണ്ടാവാൻ മരുന്നും ഗുളികേം കഴിക്കണതല്ലാതെ, മറ്റൊന്നും നടക്കാറില്ലാർന്ന്, മിക്കവാറും പാതിരാത്രിവരെ ചീട്ടും കളിച്ച്, കുടിച്ച് ക്ലാബ്ബിത്തന്നാ വർക്കിച്ചന്റെ ഉറക്കം..എനിക്ക് വേണോങ്കിൽ അങ്ങനെ  ബോധം കെട്ട് വരണം ഒരു ദിവസം വർക്കിച്ചന്റെ  തുണിയൊന്ന് മാറ്റിയിട്ട് പറ്റിക്കാന്നേയുള്ളൂ..
പക്ഷേ ജനിക്കാൻ പോണകുട്ടിയെ ഓർത്തിട്ടാ.

ഒഴിവാക്കണ കാര്യം പറഞ്ഞപ്പോൾ പൂച്ചക്കുട്ടിയെപ്പോലെ കൂടെപ്പോന്നു, ഡോകടറുടെ മുന്നിൽ ഭർത്താവായി അഭിനയിച്ച് തകർക്കേം ചെയ്തു. തിരിച്ച് പോരാന്നേരം കൈവെറയ്ക്കണൂന്ന് പറഞ്ഞ് കാറ് എന്നെ ഏല്പിച്ചു. എനിക്ക് ഒട്ടും വയ്യാർന്നിട്ടും കാറ് ഞാനെടുത്തു..മാത്ത്യൂന്റെ ഫ്ലാറ്റിനുമുന്നിലെത്തിപ്പോൾ  കരഞ്ഞോണ്ട് ഓടിപ്പോണതാ അവസാനായിട്ട് ഞാൻ കണ്ടത്. പിന്നെ വിളിച്ചിട്ടും എടുത്തില്ല..
വർക്കിച്ചായൻ ബ്രസീലില് കൂടാനുള്ള പ്ലാനാണ്..ഞാനും ഒരു മ്യൂച്ചലിന് ശ്രമിക്കണോണ്ട് വിലയുള്ള കട്ടിലു മാത്രം പോരല്ലോ...?"

കാറിനുള്ളിലിരുന്ന് ഫോണിൽ എന്തോ തിരയുന്ന അനീറ്റവർക്കിയുടെ കാഴ്ച്ച മറച്ചുകൊണ്ട് കടന്നുവന്ന മറ്റൊരു കാറിൽ തന്നെ അത്ഭുതത്തോടെ മാത്യൂന്റെ കണ്ണ് ഉറച്ചു നിൽക്കുന്നു..
കാറ് ജയിലിന്റെ ഗേറ്റിന്റെ ഓരം ചേർത്തു നിർത്തി..
മുൻസീറ്റിൽ നിന്നിറങ്ങിയത് സെലിൻ ആയിരിക്കണം കൈയിൽ രണ്ടാമത്തെ കുട്ടിയുണ്ട്.
മൂത്തവൻ മൊബൈലിൽ കളിച്ച് പിൻസീറ്റിൽ ഇരിക്കുന്നു..
കത്തിൽ പറഞ്ഞിരുന്ന സമയമാകാൻ ഇനി അഞ്ചുമിനിട്ടേയുള്ളു..
കവാടത്തിന്റെ മുന്നിൽ നിൽക്കുന്ന സെലിന്റെ കൈവശം കത്ത് വ്യക്തായികാണാം.
സെലിൻ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

"...വല്യതൃപ്തിയോടെയൊന്നുമല്ല കെട്ട് നടന്നത്, ന്റെ ആങ്ങളമാരോടൊന്നും മുട്ടിനിക്കാനൊള്ള പാങ്ങൊന്നും അതിയാനില്ല, എന്റെ മുഖത്ത് നോക്കിപ്പോലും ശരിക്കൊന്ന് മറുപടിപറയൂല, ഇതിയാന്റെ അനിനൊണ്ടല്ലോ ? ന്റെ ആങ്ങളമാരെക്കാൾ വേന്ദ്രനാ..
ആകെ ഒരു തവണയാ എന്നോടൊന്ന് എതിർത്ത് പറഞ്ഞത്, രണ്ടാത്തെ കുഞ്ഞിന്റെ പ്രസവം കഴിഞ്ഞ് ഞാനങ്ങ് നിർത്തി...
അത് ഒട്ടും.പിടിച്ചില്ല അതിയാന് പെൺകുട്ട്യാർന്ന് ഇഷ്ടം, ലക്ഷണോക്കെക്കണ്ടിട്ട് മൂന്നാത്തെ പെണ്ണാകൂന്ന് ആരോ പറഞ്ഞൂത്രേ, അതേപ്പിന്നെ കെടപ്പ് രണ്ട് മുറീലായി, മിണ്ടാട്ടോം തീർന്ന് വീട് ഭാഗം വയ്ക്കണ സമയായോണ്ട് ഞാൻ കുഞ്ഞുങ്ങളേം എടുത്ത് കൊറച്ച് കാലം എന്റെ വീട്ടിലാർന്ന്..

ഇത്തവണ തിരികെപ്പോയപ്പോൾ അതിയാൻ എന്റടുത്തുവന്ന് കിടന്നു. രാത്രിമുഴുവൻ കൊച്ചിന്റെ കരച്ചില് കേൾക്കണെന്ന് പറഞ്ഞ് കൊച്ചുങ്ങള് കെടക്കാണമുറീലും, വീടിന് ചുറ്റും ടോർച്ചടിച്ച് നടന്നു...
അന്നാണെങ്കിൽ എനിക്ക് വയറ്റിന് വയ്യാർന്ന്, രാത്രി അവിടെ ഒന്ന് തൊട്ട് നോക്കീട്ട്..
'കൊച്ചുങ്ങളെക്കൊന്നോണ്ടാ ഇതൊക്കെ ഒഴുകിവരണത്...' ആവർത്തിച്ച് പറഞ്ഞോണ്ടിരിപ്പാർന്നു..ഞാനെണിറ്റ് പിള്ളാരുടെ കൂടെ കിടന്ന്...

നേരം വെളുത്തപ്പഴാ വല്ലാത്ത ഏനക്കേട് തോന്നിയത്, പത്രത്തിന്റൊപ്പം പുറത്തിട്ടിരുന്ന ഷൂസ് പൊതിഞ്ഞെടുത്തോണ്ട് തന്നിട്ട് ഒറ്റ അലർച്ചയാർന്ന്....

" രാത്രിമുഴുവൻ തണുപ്പത്ത് കെടന്ന് കരച്ചിലാർന്ന്, ഇതിന് പാല് കൊട്ക്കടീന്ന്...'

മാത്യൂസ് സ്കൂളിലോട്ട് ഇറങ്ങിയപ്പൊത്തന്നെ പിള്ളാരേം കൊണ്ട് ഞാനിങ്ങ് പോന്ന് അപ്പനും ആങ്ങളമാരും ആകെ ഇളകീട്ടാ, കേസിന്റെ കാര്യത്തിലൊന്നും എടപെട്ട് നാറാനെക്കൊണ്ട് പറ്റൂലാന്ന് അവർടെ സ്റ്റാൻഡ്. അതേ മീതി എനിക്കെന്തേലും പറ്റോ..."

മുൻ സീറ്റിലിരുന്ന കുട്ടി, മുറ്റത്തിറങ്ങി, വളപ്പിലെ മാവിൻ ചോട്ടീന്ന് കണ്ണിമാങ്ങകൾ എടുക്കുന്നതിലേക്ക് നോക്കിയിരിക്കുന്ന മാത്യൂസിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഗേറ്റ് തുറന്ന പാറാവുകാരൻ സെലിന്റെ കത്തും വാങ്ങിപ്പോയി, അയാളിപ്പോൾ വരും..
ചരിഞ്ഞു വീണ കഴുത്ത് നിവർത്തിവയ്ക്കുന്നതിനിടയിൽ ഞാൻ  നെറ്റിയിൽ  അമർത്തിചുംബിച്ചു..

പാറാവുകാരൻ കത്തുമായി വന്ന് വീൽച്ചെയറിലെ  മാത്യൂസിനെ തള്ളിക്കൊണ്ട് പോകുമ്പോൾ എന്റെ ഫോൺ ശബ്ദിച്ചു...

"എടീ, ഞാനീ കാക്കി ഊരാൻ തീരുമാനിക്കേണ്, നി അവനേം കൊണ്ടിങ്ങ് പോരേ, ആന്റോടെ മുറി ഞാനങ്ങ് വൃത്തിയാക്കീട്ടൊണ്ട്..."
ജോണിച്ചായന്റെ ശബ്ദത്തിൽ വല്ലാത്ത ഇടർച്ച...

"അവനെക്കൂട്ടാൻ മൂന്നാളും വന്നിച്ചായാ..."

വെടിയൊച്ചയുടെ ശബ്ദത്തിൽ ഫോൺ കട്ടായി,
പുറത്ത് പിന്നേം രണ്ടുപേർ പ്രതീക്ഷയോടെ നിൽക്കുന്നതുകണ്ട്..
അവനോടെനിക്കസൂയ തോന്നി....!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)