Friday 25 May 2018

തൊൽ കാക്കിയം...!!

തൊൽ'കാക്കി'യം..!

" എണീറ്റ് പോടി ചൂലേ, കൊറേ നേരായല്ലോ കൊണകൊണാന്ന് ചെലയ്ക്കാൻ തുടങ്ങീട്ട്, അവൾടെ അമ്മേടെ  ബെർത്ത്ഡേ...
എന്റെ കൈവാക്കിന് വന്നാൽ
നിന്റെ മോന്തയ്ക്കിട്ട്  കീറും..."

കഴിഞ്ഞ  കാലങ്ങളിൽ ഒരിക്കൽപ്പോലും സുധയോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല, അത്തരമൊരു സാഹചര്യവും ഉണ്ടായിട്ടില്ല..
ഇതിപ്പോൾ ഞാനാണോ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് എനിക്ക് സംശയമാണ്...

സോഷ്യൽ മീഡിയയിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും അത്യാവശ്യം വായനക്കാരും, ആത്മരതിയുമുള്ള ഒരു കഥാകൃത്താണ് ഞാൻ. ദത്തത്രേയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എന്റെ ശരിയായ പേരൊക്കെ  വെളിപ്പെടുത്തിയാൽ
ഈ സന്ദർഭത്തിൽ ശരിയാകില്ല. അത്ര തന്നെ..
സാഹിത്യവേദികളിൽ സ്ഥിര സാന്നിദ്ധ്യമായ ഞാൻ
മുകളിൽ കേട്ടതുപോലെ അവളെ ചീത്തപറഞ്ഞതിലല്ല,സി ആർ പി സി പ്രകാരം മാരകമായ ഒരു കുറ്റവും ചെയ്തിട്ടാണ് ചത്തതുപോലെയുള്ള
ഈ കിടപ്പ്...

കഥാവീട് ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ ലച്ചൂ നീലാഞ്ജനെത്തെ നിങ്ങൾ അറിയാതിരിക്കാനിടയില്ല.
ഒരു പക്ഷേ നിങ്ങളുടെയും എന്റെയും മ്യൂച്ചൽ ഫ്രെണ്ടുമായിരിക്കും.
നാലോളം പ്രൊഫൈലുകളെങ്കിലും ഉണ്ടെന്നാണ് എന്റെ അറിവ്.
കഥാവീട് പോലെ പത്തിരുപത് കൂട്ടായ്മകളുടെ മുതലാളിയും സഹമുതലാളിയുമായ അവൾ എന്റെ അപരജീവിതത്തിലെ  വിലമതിക്കാനാകാത്ത ഏക വ്യക്തിയാണ്. സാഹിത്യം, കല, സിനിമ, പ്രണയം, രതി.. ഞങ്ങൾക്കിടയിൽ കടന്നുവരാത്ത ചിന്തകളില്ല..
അതിലുപരി എന്റെ കഥകൾ നിരവധി ഗ്രൂപ്പുകളിലേക്ക് കയറ്റിവിടാനോ.. അയ്യായിരത്തോളം വരുന്ന അംഗങ്ങളെ അത് വായിക്കണേയെന്ന് 'മെൻഷൻ' ചെയ്യിക്കാനോ അവൾ ഒട്ടും പിശുക്ക് കാണിക്കാറില്ല.. അടുത്തിടെ ഇറങ്ങിയ എന്റെ രണ്ട് കഥാസമാഹാരങ്ങൾക്ക്  കുറിപ്പെഴുതിയിട്ടതു മാത്രമല്ല... അടുത്ത അക്കാദമി അവാർഡ് പട്ടികയിലേക്ക് ഈ പുസ്ത്കങ്ങൾ പരിഗണിക്കണം എന്നു പോലും അവൾ പോസ്റ്റിട്ട് കളഞ്ഞു..
അതിനു സമ്പാദിച്ചു തന്ന ലൈക്കും കമന്റുകളും കണ്ടിട്ട്..
സർവ്വം മറന്ന് ഞാൻ  ചുംബത്തിന്റെ നീണ്ട ശബ്ദ സന്ദേശങ്ങൾ അവളുടെ ഫോണിലേക്ക് അയച്ചുകൊടുത്തു..
അന്ന് തിരിച്ചു തന്ന  ചുംബനങ്ങൾ എന്റെ ഇൻബോക്സിൽ നിധിപോലെ  സൂക്ഷിക്കുന്നുണ്ട്.

കഥാവീട് കൂട്ടായ്മ  നടത്താറുള്ള കഥാ മത്സരത്തിൽ ഇത്തവണത്തെ വിഷയം  "പോലീസ്" ആയതിനെക്കുറിച്ച് ലച്ചു പറഞ്ഞതിങ്ങനെയാണ്...

" എന്റെ ദത്താ ഈ കഥ എനിക്കു വേണ്ടി നീ ജയിക്കണം, സുധാകരേട്ടനുമായി എനിക്കിനി ഒത്തു പോകാൻ കഴിയില്ല. ആ പോലീസ് മൃഗത്തിന്റെ എല്ലാ വിവരങ്ങളും ഞാൻ പറഞ്ഞു തരാം, പത്ത് കഥയ്ക്കെങ്കിലുമുള്ള വക ഉണ്ടാകും..
ഇനി മുതൽ ഒറ്റയ്ക്ക് ജീവിക്കാനാ എന്റെ തീരുമാനം. വാർഷികത്തിൽ
ആ വേദിയിൽ വന്ന് എനിക്കു വേണ്ടി നീ ആ  കഥയ്ക്ക് സമ്മാനം വാങ്ങിക്കണം..
അന്നുമുതൽ ഞാൻ നിനക്ക്...."

നീലാഞ്ജനം അപൂർണമായി നിർത്തിയ ആ വാക്കുകളുടെ പ്രതീക്ഷയിൽ. ഈ മത്സരത്തിൽ വിജയിക്കാൻ ഞാൻ വല്ലാതെ തീരുമാനിച്ചു..
പത്ത് ദിവസത്തിനുള്ളിൽ  കഥ അഡ്മിൻ മുഖേനെ
കഥാവീടിന്റെ പേജിൽ ഇടണം..
അതിൽ ഏറ്റവും വായിക്കപ്പെടുന്നതും, ലൈക്കും കമന്റും നേടുന്നതിനെയായിരിക്കും വിജയിയായി പ്രഖ്യാപിക്കുന്നത്.
എന്നെ ജയിപ്പിക്കാൻ നീലാഞ്ജനം ശ്രമിക്കുമായിരിക്കും.
ഇല്ലെങ്കിലും എനിക്ക്...

നിങ്ങൾ ശ്രദ്ധിക്കാഞ്ഞിട്ടാണ്  കഥയെഴുത്തിൽ ഇപ്പോൾ വല്ലാത്ത മാറ്റങ്ങളാണ്..
എത്ര ഗവേഷണങ്ങളാണെന്നോ വല്ലാത്ത നിഗൂഡതകളും തെറിയും‌ രതിയും നല്ലതുപോലെ കടത്തിവിട്ടില്ലെങ്കിൽ ഒറ്റൊരാളും വായിക്കില്ല. കഥയേത് ജീവിതമേതെന്ന്  തിരിച്ചറിയാതെ വായനക്കാരൻ പകച്ചു നിൽക്കുന്നിടത്ത് ആഴമുള്ള കുഴിയിലേക്ക് തള്ളിയിട്ടതുപോലെ അങ്ങ് നിർത്തണം..
ഇതൊന്നും ഇവിടെ പറഞ്ഞിട്ടെന്തിനാല്ലേ. അതല്ലല്ലോ എന്റെയും‌ നീലാഞ്ജനത്തിന്റെയും‌ ആവശ്യം.

നീലാഞ്ജനത്തിന്റെ കാര്യങ്ങൾ ഞാൻ പലതവണ കേട്ടവയാണ്. തികച്ചും‌ ക്ലീഷേകൾ...
കുടിച്ച് വരുന്ന പോലീസുകാരൻ,
അടി, ഇടി, കൈക്കൂലി, അവിഹിതം, കൂർക്കം വലി, ശബ്ദത്തിലും ദുർഗന്ധത്തിലുമുള്ള അധോവായു. ഇടയ്ക്കിടെയുള്ള റേപ്പ്, സംശയരോഗം..

ഇതിലൊന്നും പുതുമയില്ലെന്ന് അവളോട് പറയാൻ പറ്റുമോ..?  പ്രണയമല്ലേ..അവൾ പറഞ്ഞു നിർത്തിയപ്പോൾ ഫോണിന്റെ മറുതലയ്ക്കൽ ഞാൻ തേങ്ങലുണ്ടാക്കി...

"എന്റെ നീലു,
നീ എങ്ങനെ ഇതൊക്കെ സഹിക്കുന്നു. വിശ്വസിക്കാനാകുന്നില്ല പൊന്നൂ..,
നിന്നെപ്പോലെ ഒരു ദേവതയെ ആ തെണ്ടിക്കാണല്ലോ ദൈവം കൊടുത്തത്..?
നിനക്കുവേണ്ടി ഈ കഥ എഴുതും മോളേ. നിനക്കുവേണ്ടിയല്ല നമുക്കുവേണ്ടി..
അടുത്ത ജന്മം മറ്റൊരുത്തനും നിന്നെ വിട്ടുകൊടുക്കില്ല പെണ്ണേ.സത്യം‌ സത്യം‌ സത്യം...."

നിലാഞ്ജനം കണ്ണു നിറഞ്ഞൊഴുകിയ
  ഒരു സെല്ഫിയും, പിന്നെ മുഖം കഴുകിവന്ന് അയച്ച സെല്ഫികളും എന്റെ ഫോണിലെ രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ചിട്ടുണ്ട്..

സാഹിത്യ
ക്യാമ്പെന്നും പറഞ്ഞ് ഇന്ന് രാവിലെ ഇറങ്ങുമ്പോൾ സുധ അനിയത്തിയുടെ കുട്ടിയുടെ ബെർത്ത് ഡേ പാർട്ടിയുടെ കാര്യം‌ ഓർമ്മിപ്പിച്ചിരുന്നു.. എത്താമെന്ന് വാക്കും കൊടുത്തതാണ്..
പക്ഷേ കഥയ്ക്കുവേണ്ടി മൂന്ന് ചങ്ങാതിമാരെ ഒന്ന് കാണണം, കുറച്ച് വിവരങ്ങൾ ശേഖരിക്കണം.. അതിന് കൂടിപ്പോയാൽ
രണ്ടോ മൂന്നോ മണിക്കൂറിന്റെ കാര്യം.   ഡിഗ്രിക്കും ബി എഡ് നും പഠിച്ച മൂന്ന്  പോലീസുകാർ.
അതിൽ രണ്ടാളുകൾ സഹായിക്കാന്ന് ഉറപ്പും തന്നു...
അതിലൊരുത്തന്റെ വിവരണം രാവിലെ വാട്സപ്പിൽ നാലഞ്ചു പേജുകളായി വന്നിട്ടുമുണ്ട്... കേരളാപോലീസിന്റെ ഒഫിഷ്യൽ വെബ്സൈറ്റിൽ നിന്ന് തപ്പിയെടുത്തതാകും.  അതൊക്കെ ആർക്കാ കിട്ടാത്തത്.എനിക്ക് വേണ്ടത് പോലീസുകാരന്റെ അനുഭവങ്ങളായിരുന്നു. ആ ഗൂഗിൾ പോലീസിനെ
വിളിച്ചപ്പോൾ അവൻ പ്രമോഷൻ കിട്ടാൻ ഏതോ പഠനത്തിലാണെന്നും...
ഏറ്റവും താഴത്തെ സിവിൽ പോലീസിൽ നിന്നും മുകൾത്തട്ടിലേക്ക് ഡി ജി പി തലം വരെ അവൻ സ്വപ്നം കാണുന്നത്രേ.. അതുമല്ല ഇടയ്ക്ക് പോലീസുകാർക്കെതിരേ ഫേസ്ബുക്കിലിട്ട പോസ്റ്റ് അവന് തീരെ ഇഷ്ടായില്ല പോലും.

"അളിയാ ഈ പോലീസെന്ന് പറഞ്ഞാ ഒരു സംഭവാട്ടോ
എഴുന്നള്ളിച്ച് നിർത്തിയ ആനയെപ്പോലെ എല്ലാവന്റേം നോട്ടം നമ്മുടെ മേലിലായിരിക്കും. അപ്പോൾ ഈ നിലയിൽ നിന്നിട്ട് കാര്യമില്ല സ്റ്റാറിന്റെ  എണ്ണം കൂട്ടി കൂട്ടി അങ്ങ് മുകളിലോക്ക് പോണം.
എന്തേലും വിവരം വേണമെങ്കിൽ നീ പറ. വകുപ്പും കാര്യോക്കെ എനിക്കിപ്പോൾ പച്ചവെള്ളം പോലെ അറിയാം.‌.സി ആർ പി സി വേണോ.
ഐ പി സി വേണോ. ഇപ്പൊ ഞാൻ അല്പം തിരക്കാണളിയാ. നിന്നെ ഞാൻ മൂന്ന് ദിവസം കഴിഞ്ഞ് വിളിക്കാം. നിന്റെ ആർട്ടിക്കിളിന്
മൃദുഭാവോ ദൃഡകൃത്യേന്ന്* പേരിടളിയാ.. അതാണ് ഞങ്ങടെ മുദ്രാവാക്യം...
ഓക്കെ.. അളിയാ. ബെസ്റ്റ് വിഷസ്‌.

ഇവൻ പഠിക്കണ കാലത്തും ഇമ്മാതിരി തന്നാ..
ഇനി വിളിയൊന്നും ഉണ്ടാകില്ല വിക്കിപ്പിഡിയയിൽ അപ്പുറം അവന്റേന്നും ഒന്നും കിട്ടാനില്ല. രണ്ട് സോണും, നാലു റേഞ്ചും, ഡി ജി പിയും‌...ഒക്കെ കഥയ്ക്ക് പറ്റോ...?

രണ്ടാമത്തെ കക്ഷി കവലയിൽ ഉണ്ടായിരുന്നു. അവൻ
യൂണിഫോമിൽ ആയിരുന്നില്ല. ഭാര്യയും മക്കളും കൂടെ ബൈക്കിൽ,
എന്നെ കണ്ടതും...

"അളിയാ നീ പറഞ്ഞ കാര്യം‌ ഓർമ്മയുണ്ട് പക്ഷേ മോനുമായി ആശുപത്രിയിൽ പോകുന്നവഴിയാ.. അതുമല്ല ഇവളെ ജോലി സ്ഥലത്ത് എത്തിക്കണം. അതുകഴിഞ്ഞ് മീറ്റ് ചെയ്യാം.. ഓകെ,
പിന്നെ  അളിയാ കൊല്ലത്ത് എച്ച് എസ് എ ലിസ്റ്റിൽ ഞാനും കേറിട്ടുണ്ട്‌‌..
വൈകാതെ കാക്കി ഊരും ഈ  ഓട്ടത്തിന് തക്ക ലാഭോന്നും ഇതീന്ന് കിട്ടൂലളിയാ... എന്നെക്കാൾ ശമ്പളം എൽ പി സ്കൂളിലെ ഇവക്കുണ്ട്..‌
അതുമല്ല നിന്റെയൊക്കെ പാർട്ടിയല്ലേ ഇപ്പോൾ ഭരണം ഒരു സല്യൂട്ട് കൊടുത്താൽ പോലും മുഖത്ത് നോക്കൂല..
അടിയന്തരവസ്ഥക്കാലത്ത് അവന്മാർക്ക് ഇടികിട്ടിയേന് ഞങ്ങളെന്ത് പിഴച്ചളിയാ..
വൈകിട്ട് നീ വീട്ടിലോട്ട് വാ നമുക്ക് അവിടെ കൂടാം.."

ഇവനും വല്യമാറ്റോന്നും ഇല്ലാ അന്നത്തെ ആർത്തിയും അതൃപ്തിയുമുള്ള കോൺഗ്രസ് അനുഭാവി ഇന്നും ഇവനിൽ ബാക്കിയാണ്.
വൈകിട്ട് പോയാലും ഇതൊക്കെ തന്നെ ആവർത്തിക്കും.

നീലാഞ്ജനത്തിനോട് എനിക്ക് വാക്ക് പാലിക്കാൻ കഴിയുമോ എന്ന് ചിന്തിക്കാൻ തുടങ്ങിയതും..
ഫോണിൽ നമ്മുടെ നായകന്റെ മിസ്ഡ് കോൾ..
തിരിച്ച് വിളിച്ച് ആദ്യബെല്ലിൽ ഫോണെടുത്തു...

" ഡാ മൈരേ നീ ഇതെവിടാ നീ പറഞ്ഞ കാര്യം നമ്മക്ക് സെറ്റാക്കണ്ടേ
ഞാനിവിടെ സ്കൂളിന്റെ മുന്നിലുണ്ട് ഇനി  ഒരു മണിവരെ വരെ ഞാൻ ഫ്രീയാ വേഗം വാ...."

ഞാൻ സ്കൂളിന്റെ മുന്നിൽ കാറു വശം ചേർക്കാൻ തുടങ്ങുമ്പോൾ അവൻ കൈ കാണിച്ചു.
റോഡിൽ കാറു നിർത്തിച്ച് അവൻ കയറാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്ന് ഹോണടിച്ച് എന്നെ ദേഷ്യത്തോടെ നോക്കിയ ഓട്ടോക്കാരന്...

"എന്തെടാ പൊലയാടിമോനേ ആരുടെ അമ്മയ്ക്ക് വായുഗുളിക വാങ്ങാനാടാ..."

ഓട്ടോക്കാരൻ മുഖംതാഴ്ത്തി സ്ഥലം വിട്ടു. അവൻ ഓട്ടോ നമ്പർ ബുക്കിൽ കുറിച്ചിട്ടു..
കാറിൽ കയറി ഏസി മാക്സിമം ഇട്ടു. വിയർപ്പും പെർഫ്യുമും കൂടിക്കുഴഞ്ഞ് ഒരു മണം...

" അവനെ ഞാനെടുത്തോളാം..
എത്രായാളിയാ കണ്ടിട്ട് നീയൊന്നും
എന്നെ വിളിക്കുമെന്ന് ചിന്തിച്ചില്ല കേട്ടാടേ..
.ഇപ്പൊ എന്തിനാളിയാ പോലീസുകാരുടെ അനുഭവങ്ങൾ..
പോലീസ്കാർക്ക് ജീവിതോന്നും ഇല്ലല്ലോ. പിന്നല്ലേ അനുഭവിക്കാനുള്ള യോഗം..
നീ രേവതിലോട്ട് വിട് നിന്റെ പറ്റിൽ രണ്ടെണ്ണം അടിക്കണോന്ന് നീ വിളിച്ചപ്പോഴേ ഉറപ്പിച്ചതാ. അന്നൊക്കെ കുറച്ച് കഷ്ടപ്പെട്ടെങ്കിലും നീ ഒടുവിൽ രക്ഷപ്പെട്ടല്ലളിയാ..."

രേവതിയിലെ അറുനൂറ്റി‌ ആറിൽ ഭക്ഷണവും കുപ്പിയും ഒക്കെ അവൻ ഓർഡർ ചെയ്തു.
ഇതിനിടയിൽ ഒരു ലുങ്കിയിലേക്ക് അവൻ വേഷം മാറി, യൂണിഫോം അടിവസ്ത്രം ഉൾപ്പെടെ  ജന്നലിന്റെ അടുത്ത് വെയിൽ ഏൽക്കുന്ന ഭാഗത്ത് വിരിച്ചിട്ടിരിക്കുന്നു. സിഗരറ്റ് ആർത്തിയോടെ വലിച്ചു തള്ളുന്നു.‌
എനിക്ക് ശ്വാസം മുട്ടി, ഒന്നു രണ്ടു തവണ ചുമയ്ക്കുകയും ചെയ്തു.
നീലാഞ്ജനത്തിനു വേണ്ടി ഇതും ഇതിനപ്പുറവും സഹിക്കാൻ തയാറായിരുന്നു.. കുപ്പി തുറന്ന് ബ്രാൻഡി
രണ്ട് ഗ്ലാസിൽ പകരുമ്പോൾ ഞാൻ തടഞ്ഞു...

" ഇരിക്കെട്ടളിയാ നീ കുടിക്കില്ലെന്നറിയാം അവസാനം ഞാൻ തന്നെ തീർത്തോളാം.."

ഞാൻ പവിത്രനു വന്ന മാറ്റം ശ്രദ്ധിക്കുകയായിരുന്നു.. ചന്ദനക്കുറിയിട്ട് , കവിതചൊല്ലുന്ന
അവനെ മറക്കാൻ ആ ബാച്ചിലെ ആർക്കും കഴിയില്ല.
അന്ന് അവസാന ക്ലാസിലും‌ പാടി എല്ലാവരെയും‌ കരയിച്ചിട്ടുണ്ട്...

"എന്താളിയാ നീ ഇങ്ങനെ സൂക്ഷിച്ച് നോക്കണത്
നെറ്റിയിലെ ഈ പാടാണോ..? അതൊക്കെ നി എഴുതിക്കേറ്റി വയ്ക്കടേയ്
...ഹി ഹി...."

ഒരു ഗ്ലാസു കൂടെ വലിച്ച്  കുടിച്ച് ഇറച്ചിച്ചാറിൽ വിരലിട്ട് നക്കിയതിന് ശേഷം. പുക മുക്കിലൂടെ വലിച്ചു വിട്ട്.
തോളിൽ കൈയിട്ടു.
വിരലിൽ പറ്റിയിരുന്ന ഇറച്ചിയുടെ ചാറ് എന്റെ ഉടുപ്പിലായി.
അതൊന്നും കൂസാക്കാതെ അവൻ പറഞ്ഞുകൊണ്ടിരുന്നു..

"അളിയാ നമ്മടെ പോളയത്തോട് മാർക്കറ്റില്ലേ...
അവിടെ പിള്ളാരു തമ്മിൽ  സൂപ്പർ ഇടിയെന്ന് ഫോൺ വന്നു.. എസ് എച്ച് ഓ. എന്റടത്ത് പോയി നോക്കാൻ..
അളിയാ ജനങ്ങൾക്ക് മാത്രേയുള്ളോ ഈ ജീവനും സ്വത്തും...?
എടാ പോലീസ് കാരന്റെ ജീവനും സ്വത്തും പിന്നാരു നോക്കും..?
അന്ന് ഒരു പന്ന പൂമോൻ അഞ്ച് കിലോടെ പടിയ്ക്ക് ഇടിച്ചതാ ഈ പാട്.. ഇതിലോട്ട് ചന്ദനം ഇട്ടിട്ട് എന്തോന്നളിയ..."

ഗ്ലാസ് തുടർച്ചയായി നിറയുന്നതിനിടയിൽ സംസാരത്തിലേക്കു വരാൻ
ഞാൻ അവനോട് ഒരു കവിത ചൊല്ലാൻ പറഞ്ഞു....
'
നീ യെന്തേടാ മൈരേ ആളെ കളിയാക്കുന്നോ...
നിനക്ക് ഇപ്പൊ നല്ലൊരു പൂരപ്പാട്ട് കേൾപ്പിക്കട്ടാ..
എന്റെ പൊന്നളിയാ. ജോലി കിട്ടി ഒറ്റവർഷം നമ്മളൊക്കെ വേറെ ഒരാളാകും.. ചെന്നു‌ കേറണ ദിവസം മൊട്ടയടിയാണ്.
പിന്നെ വീടിനെയൊക്കെ സ്വപ്നത്തിൽ പോലും കാണാൻ ആ പുല്ലന്മാർ സമ്മതിക്കൂല.
അഞ്ച് മണിക്കിറങ്ങിയാൽ രാത്രി പത്തിനിടയിൽ നമ്മളെ ഫുൾ ബിസിയാക്കും..
പിന്നെ പതിയെ പതിയെ നമ്മളെ സമയത്തിന് ഒരു വിലയില്ലാതാവും...
പരാതിയൊന്നും സേനേയിൽ ഇല്ലളിയ. 'ആദ്യം അനുസരിക്കണം പിന്നെ പരാതി പറയണം.‌' ഇതാണ് സേനയിലെ പോളിസി..
അങ്ങനല്ലേ എന്നെപ്പോലെ പലരും കേസുകളിൽ പ്രതിയാവണത്..."

എന്റെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ തെളിഞ്ഞ അവളുടെയും മകന്റേം ഫോട്ടോ കണ്ട് അവൻ സംസാരം നിർത്തി...
ജന്നലിനോട് ചേർന്ന് നിന്ന് സംസാരിക്കുന്നതിനിടയിൽ
മോൻ ക്രീം കേക്കിന്റേം കിൻഡർ ജോയിടേം
കാര്യങ്ങളൊക്കെ പറയുന്നത് കേട്ട് അവൻ ശബ്ദം പുറത്ത് വരാത്ത ചിരിച്ചു...

"നിന്റെ  പെണ്ണും പിള്ളയാണോളിയാ. കൊള്ളാം കേട്ടാ.. പരാതികൾ തന്നെ എന്റെ പുണ്ടച്ചിക്ക്.. എന്നെ കണ്ണെടുത്താൽ കണ്ടൂട.. ഏത് നേരവും‌ കൊണ കൊണാ അലച്ചോണ്ടിരിക്കും.. ചെവിക്ക് സ്വൈര്യം തരൂലളിയാ.
അവൾടെ സമയത്തിന് നമ്മക്കെന്തെങ്കിലും ചെയ്യാൻ പറ്റോ.
ഇരുപത്തഞ്ച് ലീവിൽ കഴിഞ്ഞ മൂന്ന് കൊല്ലത്തിൽ എനിക്ക് അനുവദിച്ചത്.
ആകെ നാലെണ്ണം
..പിന്നെ നൈറ്റ് പട്രോളൊക്കെ എടുത്ത് എവിടേക്കെങ്കിലും‌ എന്തെങ്കിലും ചടങ്ങിന് പോകാന്ന് വിചാരിച്ചാൽ. ഉറക്കം കിട്ടാഞ്ഞ് കണ്ണൊക്കെ പഴുത്തിരിക്കും.. എന്റെളിയാ ചിലപ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി ഓടി വീണുകിടന്ന് ഉറങ്ങിയാ മതിയെന്ന് തോന്നും..
ഉറക്കം കിട്ടാതെ അവക്കടെ വീട്ടുകാരുടെ ചടങ്ങിലെന്തിലെങ്കിലും പോയാലോ കുടിച്ച് പഴുത്തെന്ന് പേരുദോഷോം. നിനക്കറിയോ അളിയാ അവൾടെ അനിയൻ ആത്മഹത്യ ചെയ്തപ്പോൾ  അത് അന്വേഷിക്കാൻ ചെന്നത് ഞാനാ.. അത്
അണ്ണാച്ചിയല്ലേ‌‌..അളിയാ
174...അളിയന് അണ്ണാച്ചീന്ന് പറഞ്ഞത് പിടികിട്ടീലല്ലേ...
അത് അളിയാ അൺ നാച്വറൽ‌ ഡെത്ത്  അതിന്റെ കോഡാണളിയാ അണ്ണാച്ചി...
അന്ന്  ഞാൻ കരഞ്ഞില്ലെന്നാ അവൾടെ ഏറ്റവും വലിയ പരാതി.  പോലീസ്കാരന് യൂണിഫോമിൽ കരയാനൊന്നും പറ്റൂല അതും ഡ്യൂട്ടിയിൽ.
എടാ സ്റ്റേഷനിൽ ഓരോ ദെവസോം ഓരോ ഡ്യൂട്ടിയാ പാറാവ്,  കോടതി, സമൻസ്, എമർജെൻസി.. ഇതിനിടയിൽ കുടുംബത്തിന്റെ ഒരാവശ്യോം നടക്കൂല.. സമയത്തിന് വല്ലത്തും തിന്നാൻ കഴിയോ.. പോലീസിലെ തൊണ്ണുറ് ശതമാനത്തിനും അൾസറാടാ..അൾസറേ.
വീട്ടിലെ ചോറ് പോലീസ്കാരന് വിധിച്ചതല്ലെടാ.
നിനക്കറിയാല്ലോ ക്രിക്കറ്റെന്ന് പറഞ്ഞാ നമ്മക്കൊക്കെ പ്രാന്തല്ലേ ?  ആ ഞാൻ ആ സ്റ്റേഡിയത്തിൽ കളികാണാതെ ജനങ്ങളുടെ നേർക്ക് തിരിഞ്ഞ് നിക്കണ കാര്യം നീയൊന്ന് ഓർത്ത് നോക്കെടാ..
കളി ജയച്ചപ്പോൾ  ഒന്ന് കൈയടിക്കാൻ പോലും ഈ യൂണിഫോമിൽ പറ്റൂലെടാ...
നില്ലളിയാ ഞാനൊന്ന് പെടുപ്പിച്ചിട്ട് വരട്ടേ... ലുങ്കി വലിച്ചുരിഞ്ഞെറിഞ്ഞ് അതും കൈയിൽ പിടിച്ച് ടോയിലെറ്റിലേക്ക് ഓടുന്നതിനിടയിൽ..

"അളിയാ ബാറിൽ വിളിച്ച് ഒരു ഫുൾ എം എച്ച് കൂടെ  പറ.
എനിക്കൊന്നും ആയിട്ടില്ല..."

വല്ലാത്ത ഒരു കുരുക്കിലാണ് പെട്ടെതന്ന് എനിക്കുറപ്പായി.
എത്രയും വേഗം ഇവനെ ഒഴിവാക്കിയേ പറ്റു..

"നീ എന്താളിയ കുന്തം വിഴുങ്ങിയ കണക്കെ നിക്കണത്...
ഞങ്ങൾ പോലീസ് കാരല്ലേടാ ഇങ്ങനെ നിക്കേണ്ടത്.
ഇരിക്കണ പോലീസുകാരെ സിനിമേൽ അല്ലാതെ എവിടേലും അളിയൻ കണ്ടിട്ടുണ്ടാ..
നിൽപ്പല്ലേളിയ ജീവിതമുഴുവൻ ലാത്തീം പിടിച്ച്  നിൽപ്പ്...

ലുങ്കി വാരിച്ചുറ്റിയിട്ട് കാലിടുക്കിലേക്ക് ആസ്വദിച്ച് ചൊറിഞ്ഞു കൊണ്ട്..
ബാറിലേക്ക് ഇന്റെർ കോം വഴി കുപ്പിക്ക്   ഓർഡർ ചെയ്തു...

"രാവിലെ എട്ടുമണിക്ക് ഈ കാക്കിയിൽ കേറണതാണ്..
സൗകര്യായിട്ട് ചന്തിയോ
സാമാനോ
ഒന്ന് ചൊറിയാൻ പറ്റോ.. വെയിലത്ത് നിന്ന് വിയർത്ത് കുളിച്ചാലും കടിച്ച് പിടിച്ച് നിൽക്കും. അറിയാതൊന്ന് ചൊറിഞ്ഞാലോ...
ചൊറിയണ പോലീസെന്ന പേരിൽ ഇപ്പൊഴൊള്ള പിള്ളാർ വീഡിയോ വയറലാക്കും...നിപ്പ് തന്നെ ചരിഞ്ഞോ ചാരിയോ ദേ ഇതുപോലെ തോളത്ത് കൈയിട്ടോ ഏതെങ്കിലും പോലീസ് നിക്കണത് നീ ജീവിതത്തിൽ കണ്ടിട്ടുണ്ടാ..
ഇല്ലളിയാ പറ്റൂല.. അതിനും‌ കിട്ടും ചെലപ്പൊ സസ്പെൻഷൻ.. ഇങ്ങനെ നിന്ന് നിന്ന് മുട്ടിനൊക്കെ തേയ്മാനാണ്..
വയസിയെ ചുരിദാറിടിയിച്ച പോലത്തെ
സ്റ്റേഷനിലെ ജീപ്പ് എടുക്കണതിന്റെ അന്ന് നട്ടെല്ലൊടിയും..
അന്നത്തെ  ദിവസം വീട്ടിൽ ചെന്നാ ചത്ത് കെടന്ന് ഉറങ്ങിപ്പോകും.. അന്നായിരിക്കും അവളും മൂപ്പിച്ച് വരണത് എനിക്കെന്തെങ്കിലും പറ്റോ.. പറ്റൂലെന്ന് സമ്മതിക്കാൻ നമ്മളെ ഈഗോ സമ്മതിക്കോ..?
അവളെ എന്തേലും ചീത്തവിളിച്ച് നമ്മള് തിരിഞ്ഞങ്ങ് കെടക്കും.
നിന്റടുത്ത് പറയാൻ കൊള്ളില്ല..
എന്നാലും ഞാനെന്തിനാളിയ മറയ്ക്കണത്..
അവക്കടെ വീട്ടുകാര് എന്നെ ഒഴിവാക്കും. മക്കളെ ഓർത്താളിയാ.. ഞാനിങ്ങനെ ജീവിക്കണത് ഇല്ലേൽ അന്ന് ഞാൻ കെട്ടിത്തൂങ്ങി ചത്തേനെ..."

അവൻ എന്നോട് വല്ലാതെ അടുത്തിരുന്നു...

"നമ്മള് എടയ്ക്ക് അത്യാവശ്യത്തിന് കൈപ്പണി നടത്തൂലേളിയാ.
ഞാൻ അവളെ ഒഴിവാക്കി തിരിഞ്ഞ് കെടന്ന ഒരു ദിവസം അവള് ഫോണില് നോക്കി..."

വെയിറ്റർ കുപ്പിയുമായി എത്തിനോക്കി.

"കേറി വാടേ ഒരു മണിക്കൂറായില്ലേ..? വിളിച്ച് പറഞ്ഞിട്ട്.." അവൻ കുപ്പിയിൽ നിന്ന് വീണ്ടും ഗ്ലാസുകൾ നിറയ്ക്കുന്നിനിടയിൽ.

സുധയുടെ ഫോൺ വീണ്ടും വന്നു..അനിയത്തിയുടെ മകന് ഏതു ഗിഫ്റ്റാണൊന്നൊക്കെ ചോദിച്ച്
ഫോൺ കട്ടാക്കി തിരിഞ്ഞു . അവൻ തൊട്ടു പുറകിൽ ചെവി കൂർപ്പിച്ച് നിൽക്കുന്നു.
ഞാൻ സംശയത്തോടെ  നോക്കുമ്പോൾ...

"ഈ ഭൂമിയിൽ ഒറ്റൊരുത്തനും പോലീസ്കാരെ വിശ്വസിക്കൂലളിയാ...
ഒറ്റ ചടങ്ങിലും വിളിക്കൂല. ഇപ്പൊ ഏതെങ്കിലും ഒരു കേസ് അന്വേഷിച്ച് ചെന്നാൽ അതിലെ വാദിയോ പ്രതിയോ നമ്മുടെ ശത്രുവാകും. ദിവസോം മിനിമം പത്ത് ശത്രുക്കളെ വീതം ഉണ്ടാക്കിയാൽ..
സർവ്വീസ് തീരുമ്പോൾ നമുക്ക് ചുറ്റും‌ ശത്രുക്കളേ കാണു.
എപ്പൊഴെങ്കിലും‌ ഏതവനെയെങ്കിലും കൈവയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കിലോ.
പറ്റ് ബുക്കിലെഴുത്ത്  പോലെ അവന്മാർ പലിശ സഹിതം  തിരിച്ച് തരും. അതുകൊണ്ട് ഫുൾ ടൈം പോലീസ് കാരൻ സ്റ്റേഷനിൽ തന്നെ നിൽക്കാൻ നോക്കും..ഏതെവനെങ്കിലും ജ്യൂവലറീന്ന് സ്വർണമോ.. ബാങ്കീന്ന് ലോണോ  വേണമെങ്കിൽ നമ്മള് വേണം...
ഇങ്ങനെ വീട്ടിനും നാട്ടിനും കൊള്ളാതായി, തലപ്രാന്തും പിടിച്ച് ലോകം മുഴുവൻ ശത്രുക്കളേം‌ ഒണ്ടാക്കണ പോലീസ്കാരനെക്കുറിച്ച് നീ എന്തെഴുതാനളിയാ..."

അവൻ പിന്നേം കുപ്പി തീർക്കാനിരുന്നു..
എത്രയും വേഗം അതൊന്ന് തീരാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു.. ഒരു ഗ്ലാസ് ചുണ്ടിൽ
ചേർത്ത് അവൻ എന്നെത്തന്നെ കുറേം നേരം നോക്കിയിരുന്നു..

"എന്താളിയാ
നീയിങ്ങനെ സൂക്ഷിച്ചു നോക്കണത് വേഗം തീർക്ക് നമുക്ക് പോകണ്ടേ. എനിക്ക് അല്പം പർച്ചേസുണ്ട്. അവളോടൊപ്പം ആ  പിറന്നാൾ പാർട്ടിക് പോകാന്നേറ്റിട്ടുണ്ട്‌..‌‌.."

വല്ലാത്ത ശബ്ദത്തിൽ അവൻ ചിരിച്ചു..പിന്നെയും കുറച്ചു നേരം എന്നെ തുറിച്ചുനോക്കി...

"അളിയാ
മൂന്നാം വർഷം യൂണിവേഴ്സിറ്റീന്ന് നമ്മള് സ്റ്റേറ്റ് നാടക മത്സരത്തിന് പോയത്
ഓർക്കുന്നോ..? അതുപോലെ
നമ്മളിന്ന് വലിയൊരു നാടകം കളിക്കാൻ പോണ് നിനക്ക് എന്റെ വേഷം എനിക്ക് നിന്റേതും.."

അവൻ ചാടിയെണീറ്റ് ഇറച്ചിക്കറിയിലെ സ്പൂൺ എന്റെ കഴുത്തിൽ താഴ്ത്തിപ്പിടിച്ചു...

" എന്റെ പൊന്നളിയാ എനിക്ക് മൂന്ന് മണിക്കൂറ് ഡ്യൂട്ടിയുണ്ട്..
അത് നീ ചെയ്തേ പറ്റു. ഇടെടാ കഥാമൈരേ  യൂണിഫോം..നീ എന്റെ ഡ്യൂട്ടി ചെയ്യും ഞാൻ നിനക്കുവേണ്ടി കഥയെഴുതും..."

എന്നെ കട്ടിലിലേക്ക് ചവിട്ടിയിട്ടു...ഒഴിഞ്ഞ
കുപ്പി ചുവരിൽ തട്ടി പൊട്ടിച്ച് എന്റെ നേർക്ക് നീട്ടിപ്പിടിച്ച്.
യൂണിഫോം ഇടുന്നത് വരെ അവൻ നിന്നു..
എല്ലാം എന്റെ അളവിന് തയ്പിച്ചതുപോലെ..
യൂണിഫോമിലെ എനിക്ക് അഴിഞ്ഞുപോയ മുണ്ട് അവഗണിച്ച് അവൻ സല്യൂട്ട് ചെയ്തു..  സല്യൂട്ട് വിരലിൽ എന്റെ കാറിന്റെ താക്കോൽ തൂങ്ങിയാടുന്നു..

"അളിയാ നി വിഷമിക്കണ്ട മൂന്ന് മണിക്കൂർ.. മൂന്നേ മൂന്ന് മണിക്കൂർ...
പിള്ളാർ സ്കൂള് വിട്ട് പോകുന്നത് വരെ നീ  റോഡ് നിയന്ത്രിക്കണം..
അതിനിടയിൽ ജീപ്പോ മന്ത്രിമാരോ കടന്നുപോയൽ ഇങ്ങനൊന്ന് സല്യൂട്ട് ചെയ്യണം..
ഈ യൂണിഫോമിൽ കയറിയാൽ ഒറ്റൊരുത്തനും‌ മുഖത്ത് നോക്കൂല. ഇതിനുള്ളിൽ കേറിയാൽ ഒരുത്തനും മുഖമില്ലളിയാ..
അത് കഴിഞ്ഞ് നീ വാ. ഞാനിവിടെ കിടക്കണുണ്ടാകും. വരുമ്പോൾ കഥയ്ക്ക് പറ്റിയ എന്തേലും ഞാൻ ഓർത്തെടുക്കാം..."

വാതിലിന്റെ പുറത്തേക്ക് പിടിച്ച് ഒരൊറ്റ തള്ളലായിരുന്നു‌‌‌.
ബാറിന്റെ പിന്നിലൂടെ ഇറങ്ങി..
ആ സ്കൂളിന്റെ മുന്നിലെത്തിയതും. ട്രാഫിക്ക് നിയന്ത്രിച്ചതും.. എങ്ങനെയെന്ന് എനിക്കിപ്പൊഴും വിശ്വസിക്കാൻ കഴിയുന്നില്ല..മൂന്ന് മണിക്കൂറിൽ പത്തു തവണയെങ്കിലും നീലാഞ്ജനം വിളിച്ചിട്ടുണ്ടാകും. എടുക്കാൻ തോന്നിയില്ല. ഓരോ തവണ ഫോണടിക്കുമ്പോഴും അമർഷം കടിച്ചമർത്തി..
അവന്റെ യൂണിഫോമിന്റെ ഗന്ധം എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്.‌.

" സത്യം പറ
നിങ്ങൾ കുടിച്ചിട്ടുണ്ടോ...
എതാ ഈ ബില്ല്.?
സത്യം പറ നിങ്ങളിന്ന് എവിടായിരുന്നു. എന്താ ഈ ഷർട്ടിലൊക്കെ ചുവന്ന പാട്..? നിങ്ങളിട്ടിരുന്നത് വെളുത്ത സോക്സല്ലേ...
ഇതാരുടെയാ കാക്കിനിറത്തിലുള്ളത്. സത്യം പറ ഇന്ന് നിങ്ങൾ
ഏതവളുടെ വീട്ടിലായിരുന്നു..ഈശ്വരാ എന്ത് വൃത്തികെട്ട മണമാണിത്.."

...ആ മൂന്ന് മണിക്കൂർ പൊരിവെയിലത്ത്
ജീവിതം‌ പണപ്പെടുത്തി  ഒരു നാടകോം
കളിച്ചുവന്ന ഞാൻ
ഇവളോട്
ഇതല്ലാതെ മറ്റെന്താണ്  പറയേണ്ടത്...?"

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Monday 14 May 2018

കഥ സുചിത്രാംഗക്കമ്മീഷൻ

*സുചിത്രാംഗ കമ്മീഷൻ.!!*

"നിങ്ങൾക്ക് എന്നെക്കുറിച്ച് ഒന്ന് എഴുതിക്കൂടേ കഥയ്ക്കല്ലാ നല്ലൊരു നോവലിനുള്ള കഥയുണ്ട്..." അവസാന കഥയുടെ പ്രൂഫ് മധു എനിക്കു തരുമ്പോൾ സുചിത്രടീച്ചർ അയാളുടെ ബൈക്കിന് പിന്നിലിരുന്ന് പറഞ്ഞു....
മധു എന്നെ നോക്കി ഒരു പാട്ടു പോലെ ചിരിച്ചു....

*സുചിത്രവിജ്ഞാപനം*

അതേ,
ശുദ്ധരിൽ ശുദ്ധൻ താങ്കള് തന്നെ എടുത്താൽ മതീട്ടോ, ഞാൻ അമർത്തിയൊന്ന് മൂളി, കേട്ടുനിന്നവരൊക്കെ എന്നെ നോക്കി ചിരിച്ചു. സുചിത്രടീച്ചർ റാങ്ക്ഫയലുകളുമായി ലൈബ്രറിക്കുള്ളിലേക്ക് പോയി. അടുത്തിടെയായി ടീച്ചറിന്റെ പെരുമാറ്റത്തിൽ ചില പൊരുത്തക്കേടുകളുണ്ട്...

എച്ച് എസ് ഏയുടെ റാങ്ക്ലിസ്റ്റിൽ ഒരിടം കിട്ടാത്തതും, എന്നാൽ താൻ സഹായിച്ച അന്ധയായ പെണ്ണിന് ഒന്നാം റാങ്ക് കിട്ടിയതും ടീച്ചറിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് കൊല്ലായി ഈ സ്കൂളിൽ മലയാളത്തിന്റെ രണ്ട് സീനിയർ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു. എത്ര പരസ്യം കൊടുത്താലും ഈ മലമൂട്ടിലേക്ക് സുചിത്രാമംഗലശ്ശേരിയല്ലാതെ  ഒറ്റൊരാൾ വരാറില്ല.. കഴിഞ്ഞ മൂന്ന് വർഷായി ഞാൻ നിയമിതനായിട്ട്. ഒരാഴ്ച്ചമുൻപ് റാങ്കുകാരി വന്നിരുന്നു. സുചിത്രടീച്ചർക്ക്  ഒരു സ്വർണ മോതിരവും കൊടുത്തു. അവരത് സ്നേഹത്തോടെ നിരസിച്ചു...

"എന്തേലും കിട്ടൂന്ന് കരുതീട്ടല്ല ആ പെണ്ണിനെ സഹായിച്ചത്, അതൊക്കെ വാങ്ങ്യാപ്പിന്നെ എനിക്കെന്താ ഒരു വില..." മടക്കിയ സ്വർണത്തെക്കാൾ തിളക്കം തോന്നി അവരുടെ  ആ വാക്കുകൾക്ക്. പക്ഷേ  ഒരു ഗ്രാമിന്റെ വില കൊടുക്കാൻ പോലും സ്റ്റാഫ് റൂമിൽ ആരും  തയാറായില്ല...

"അഹങ്കാരം ആ ജാതീടെ ഗൊണാ..." ആരോ കമന്റ് പാസാക്കി.

"ഇനി ഈ ഹയർസെക്കന്ററീടെ ഒരു അപേക്ഷയിട്ടിട്ടുണ്ട്. മൂന്ന് മാസം കഴിഞ്ഞാൽ പരീക്ഷയാ, കഴിഞ്ഞ കുറേ കൊല്ലായി പഠിപ്പിക്കണ സ്ഥാപനല്ലേന്ന് കരുതി, ഇടയ്ക്ക് ഇട്ടേച്ചു പോകാൻ തോന്നണില്ല. അല്ലേൽ ഞാൻ കളഞ്ഞിട്ട് പോകുമായിരുന്നു. ഇനി ഈ ജീവിതത്തിൽ ഒരു നോട്ടിഫിക്കേഷനും ഞാൻ കാത്തിരിക്കണില്ല, ഈ ജാതികാരണം വയസ്സിനൊരാനുകൂല്യോം കിട്ടാനില്ല. ഇതുവരെ ഒരു ലിസ്റ്റിലും കയറാനും പറ്റീട്ടില്ല...

അല്ലെങ്കിലും ഞങ്ങൾക്കെന്ത് വിലയാ ഇവിടെ. ഒപ്പിടണത് പറ്റുബുക്ക് പോലെ മറ്റൊരു രജിസ്റ്റർ, അതൊന്നല്പം വൈകിയാൽ കൂലിപോയി, അതിനിടയിൽ ദേ ഇപ്പൊ ശനീം എടുത്തു കളഞ്ഞു. ഹർത്താലും ശനീം ഞായറും അവധി കഴിഞ്ഞാൽ വിരലിലെണ്ണാവുന്ന ദിവസ്സേല്ലേയുള്ളു...അവധീന്ന് കേട്ടാലേ ഇപ്പൊ ഒരീസത്തെ കൂലിയെക്കുറിച്ചുള്ള ആധിയാണ്. ഈ സ്കൂളിന്റെ എല്ലാ പണിയും ഞങ്ങൾക്ക് പതിച്ചു തന്നൂന്ന് തോന്നും ചിലതൊക്കെ കേട്ടാൽ.

നിങ്ങൾക്കൊക്കെ എന്ത് സുഖാ പതിനഞ്ച് ലീവും പിന്നെ മറ്റേ ലീവുകളും, അടുത്തിടെ നിന്റെ ഭാര്യ പെറ്റതിനും കിട്ടിലേ പത്ത് ദിവസം. അതുകൊണ്ട് കാര്യായിട്ടാ പറയണത്. ക്ലാസിനല്ലാതെ ഒന്നിനും ഞാനിനി വരൂലാ ഇല്ലേങ്കിൽ ഞാനിത് ഇട്ടേച്ചും പോകും എന്റെ അവസാന ശ്രമായിത്..."

"മംഗലശ്ശേരി നായരെന്താ ഇത്ര കലിപ്പിൽ..." ലാബ് അസിസ്റ്റന്റ് പുഷ്പലത ചിരിച്ചോണ്ട് ലൈബ്രറിയ്ക്കുള്ളിലേക്ക് പോയി.

"കേട്ടില്ലേ അവരടെ പുച്ഛം, അടുത്തിടെ അവൾക്കും കിട്ടും, ടീച്ചർ കോട്ടയിൽ പ്രമോഷൻ, അതും ജാതീന്റെ പേരിലല്ലേ...?, അതിന്റെയാ. ഇവിടെ കുട്ടികൾക്ക് പോലും ശരിക്കറിയാം താൽക്കാലികം ആരാ സ്ഥിരം ആരാന്നൊക്കെ. അല്ലാ ഇക്കാലത്ത് ആർക്കാ അല്പം ജാതിയില്ലാത്തത് തനിക്കും ഏതോ ജാതിന്റെ പേരിലല്ലേ കിട്ടിയത്. എന്നിട്ടോ ലോകത്തില്ലാത്ത കമ്മൂണിസ്സോം വിളമ്പും. അതുകൊണ്ട് എന്റെ ജാതിയെ കളിയാക്കണ ആ  കവിത ഞാൻ പഠിപ്പിക്കൂലാ.

ജാതീടെ പേരിലെ സംവരണം മാറ്റൂന്ന് പത്രത്തിൽ കണ്ടിരുന്നു അത് വല്ലേം നടന്നാൽ മതിയായിരുന്നു...ഇവിടെ എന്നെപ്പോലുള്ളോർക്ക് ആകെ  മംഗലശ്ശേരീന്നും നായരെന്നുമുള്ള ഈ ഏച്ചുകെട്ടലുകളേയുള്ളു സമ്പാദ്യം....നീ ആ ജയകാന്തന്റെ കാര്യോന്ന് ഓർത്തേ അയാൾക്കും ഭാര്യയ്ക്കും ജോലിയുണ്ട്, ജാതീടെ പേരിൽ മക്കൾക്ക് സ്റ്റൈഫന്റും ഇപ്പൊ അതിലെ ആ പെണ്ണിന് മെഡിസിന് അഡ്മിഷനും കിട്ടി അല്പം നെറല്ലാതെ എന്ത് കുറവാ അവർക്കുള്ളത് എന്നിട്ടും സംവരണം അവർക്ക് തന്നെ..ദിവസക്കണക്കിൽ കിട്ടണ ഈ നാന്നുറ്റിഅൻപത് രൂപയിലാ എന്റേം മാധുവേട്ടന്റേം ബഡ്ജറ്റിന്റെ താളം..."

ടീച്ചർ ഗൈഡിൽ ഭരണഘടനയെക്കുറിച്ച് വായിക്കുമ്പോൾ...
ഞാൻ 'നായരേ ഭാവൻ തന്നെ ശുദ്ധരിൽ ശുദ്ധനും' മൂളിക്കൊണ്ട് ഇറങ്ങിനടന്നു...

*ചിത്രപരീക്ഷയിലെ*
*ഉത്തരസൂചികൾ*

പരീക്ഷയുടെ രണ്ടു മുന്നേ സുചിത്രടീച്ചർ സ്കൂളിൽ നിന്ന് പോയി. ബുദ്ധിപൂർവ്വം ഒഴിവാക്കീന്ന് പറയുന്നതാകും ശരി. ജയകാന്തന്റെ അനിയന്റെ  ഭാര്യ മലയാള എം. എ.ക്കാരിയാണെന്നറിഞ്ഞതുമുതൽ ഒഴിഞ്ഞിരുന്ന് പഠിക്കുന്ന സുചിത്രടീച്ചറെ വേണ്ടാതായി. അവസാന ചാൻസല്ലേ ? വീട്ടിലിരുന്ന് മുഴുവൻ സമയോം നോക്കണതല്ലേ നല്ലതെന്നൊക്കെ ഞാനും പറഞ്ഞപ്പോൾ അവർ നിർത്തിപ്പോയി. പാഠഭാഗങ്ങളൊക്കെ ഏകദേശം തീർത്തതുകൊണ്ട് പുതുതായി വന്ന വനജയ്ക്ക് സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റുകളിടാൻ ഒത്തിരി സമയം കിട്ടീന്ന് പറയാം...
എതിർ വശങ്ങളിലിരുന്ന് മുഖത്ത് നോക്കാതെ ചാറ്റ്ബോക്സിൽ ഞങ്ങളൂറി ചിരിച്ചു. ഗൾഫിൽ നിന്ന് ജയകാന്തൻ മാഷിന്റെ അനിയൻ അയച്ച പെർഫ്യൂം മറ്റാരുമറിയാതെ അവർ എനിക്ക് തന്നു...

"മാഷിന്റെ കൈവശമുള്ള ഗൈഡും കുറിപ്പുകളും എനിക്ക് തരാമോ, എന്റെ കൈയിലുള്ളതൊക്കെ കഴിഞ്ഞു..." വഴിയിൽ വച്ച് മധുവിന്റെ പിന്നിലിരുന്ന് സുചിത്രടീച്ചർ ചോദിച്ചതിനാലാണ്.അന്ന് വൈകിട്ട് അവരുടെ വീട്ടിലേക്ക് പോയത്. മധുവിന്റെ അമ്മ എന്നെ സ്വീകരിച്ചു. അടുക്കളയിൽ കുഴലുകൊണ്ട് അടുപ്പിൽ ഊതുന്നശബ്ദം.
സുചിത്ര ടീച്ചറുടേതെന്ന് ഞാനുഹിച്ചു....

"ഗ്യാസ് തീർന്നിട്ട് നാലായി, മധൂനും അവൾക്കും ഒരു മൈൻഡ് ഇല്ല അവൾക്കും ഈ വീട് ഇങ്ങനെയിട്ട്  പുകയ്ക്കാനാ അവൾക്കും ഇഷ്ടം..." അവർ ഒരു ചുമവരുത്തി ഞാനായിട്ട് കുറച്ചില്ല ഒന്ന് ഞാനും ഒപ്പിച്ചു...

സുചിത്രടീച്ചർക്കൊപ്പം പുകമണവും അടുക്കള വിട്ടിറങ്ങി വന്നു. പുകഞ്ഞ ഒരു കട്ടൻ ചായയും. നെറ്റിയിൽ ഊർന്ന് കിടക്കുന്ന ചുരുണ്ട മുടിയിഴകളിൽ ചാരം മഞ്ഞു പോലെ പറ്റിനിൽക്കുന്നു....

"ഗ്യാസ് തീർന്നല്ലേ..." ഞാൻ പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ ബുക്കുകൾ വാങ്ങി മുറിക്കുള്ളിൽ വച്ചു. ഒഴിഞ്ഞ ഗ്ലാസ് ടേബിളിൽ വാങ്ങി  വച്ചു. മടങ്ങാൻ തുടങ്ങിയ എന്റൊപ്പം ഗേറ്റുവരെ വന്നു....

"...ന്റെ ഗ്യാസ് മിക്കവാറും തീരൂട്ടോ. നിറച്ച രണ്ട് കുറ്റി അകത്ത് അച്ഛന്റെ മുറിലുണ്ട്. ഗൾഫ്കാരൻ മോനെ നാട്ടിലെത്തിച്ച വരുമാനമില്ലാത്ത മരുമകൾ വിറകുണ്ടാക്കി കത്തിച്ചാൽ മതീന്നാ ഉത്തരവ്. മധുവേട്ടൻ ഗൾഫ്കാരനായിരിക്കണത അച്ഛനിഷ്ടം. അടിമമകളായിരിക്കണതാ അമ്മയ്ക്കിഷ്ടം..ന്റെ കഷ്ടകാലത്തിന് മധുവേട്ടന് മഞ്ഞയുടെ പ്രശ്നോം.. മടങ്ങിപ്പോകാൻ കഴിയണൂല്ലാ...എനിക്കും മക്കൾക്കും വേറാരാ..ഈ പറമ്പ് മുഴുവനും നടന്ന് വിറകുണ്ടാക്കി വച്ചുവിളമ്പിയാലും ആർക്കും രുചിയില്ല. ഒരാൾക്ക് ഒന്ന് മറ്റൊരാൾക്ക് വേറൊന്ന്..ഞാൻ ജോലി തീർത്ത് പഠിക്കാനിരിക്കണത് കണ്ടാൽ രണ്ടാൾക്കും കലിയിളകും. എന്തുവന്നാലും പരീക്ഷയ്ക്ക് രണ്ടാഴ്ച്ച മുന്നേ ഞാനെന്റെ വീട്ടിൽ പോകും. മക്കളെ മധുവേട്ടൻ നോക്കട്ടേ...തിരികെപ്പോകാൻ മധുവേട്ടനും നോക്കണുണ്ട്. ഈ ജോലികിട്ട്യാൽ പിന്നെ ഞങ്ങളെവിട്ട് മധുവേട്ടന് മരുഭൂമിപ്പോയി പണിയേണ്ടിവരൂലല്ലോ..? "

മധുവിന്റെ ബൈക്ക് ശബ്ദം അടുത്തുവന്നു..ഗേറ്റിൽ നിൽക്കണ ഞങ്ങളെ നോക്കി ചിരിച്ചു...

"മാഷേ ആ ഹിന്ദി സിനിമേടെ ടിക്കറ്റ് വേണ്ടായിരുന്നോ...?" ഞാൻ ടിക്കറ്റിന്റെ കാശെടുക്കാൻ തുടങ്ങിയപ്പോൾ എന്നെത്തടഞ്ഞു..'അത് ഞാൻ വേറൊരു ഫാമിലിക്ക് കൊടുത്തൂന്ന്' പറഞ്ഞത് എനിക്കും സുചിത്രടീച്ചർക്കും വിശ്വാസായില്ല...

മധു വീട്ടിലേക്ക് കയറുമ്പോൾ,

"ദേ കണ്ടില്ലേ മധുവേട്ടന് കച്ചോടം ചെയ്യാനറിയില്ല..." സുചിത്രടീച്ചറും അകത്തേക്ക് പോയി. എന്റെ പേഴ്സിനുള്ളിലൊരു തുക  നീറിത്തുടങ്ങി....

*ദാമ്പത്യത്തിന്റചുരുക്കപ്പട്ടിക*

നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക്ചെയ്യാൻ അക്ഷയ സെന്ററീൽ എത്തുമ്പോൾ മധു, ദേവിവിലാസം ഹോട്ടലിലെ ഊണുപൊതി തുറക്കുകയായിരുന്നു.

"ഊണിപ്പൊ ഹോട്ടലീന്നാ? എന്താ വീട്ടിൽ പോയില്ലേ...? " ഞാൻ പപ്പടത്തിന്റെ ഒരു ഭാഗം എടുത്തു. പൊതി മാറ്റിവയ്ക്കാൻ തുടങ്ങിയ മധുവിനെ ഞാൻ തടഞ്ഞു....

" മാഷ് വന്നതിന്റെ രണ്ടാം ദിവസം അവള് കുട്ടികളേം എന്നേം തനിച്ചാക്കി വീട്ടിൽ പോയി. കുട്ടികളുടെ കാര്യാ കഷ്ടം. എനിക്ക് ഗൾഫിൽ ഇതൊക്കെ ശീലായതല്ലേ. അമ്മ എന്തേലും ശര്യാക്കും. രണ്ടാളും മിണ്ടാതെ കഴിച്ചോളും. അവർക്ക് അവളുടെ ശീലാ.

പോണതിന്റ തലേന്ന് ഒരു ചെറിയ വഴക്കുണ്ടായി. ചിത്ര പഠിക്കാനിരിക്കുവായിരിന്നു. അച്ഛൻ പറമ്പിലെ പണിക്കാർക്ക് വെള്ളം ചോദിച്ചു. ടേബിളിൽ ഉണ്ടായിട്ടും  അവൾ എടുത്ത് കൊടുക്കണം..അവൾ എണീറ്റില്ല. അമ്മയെടുത്ത് കൊടുത്തെങ്കിലും അന്ന് അതായി പുകില്. പറമ്പിൽ പണിചെയ്യണോന് കിട്ടും സ്കൂളിൽ ചെന്ന് പഠിപ്പിച്ചാൽ കിട്ടണേൽ കൂടുതലെന്നും പറഞ്ഞ് അമ്മ തുടങ്ങി...അയലത്തെ
വർഷോപ്പ് സുഗുണന്റെ പെണ്ണ് വർഷേടെ കാലു കഴുകി വെള്ളം കുടിക്കെടീന്ന് അമ്മ പറഞ്ഞു.വർഷേടെ മഹത്വം വിളമ്പണതിനിടയിൽ,
ചിത്ര മുറീന്ന് ഇറങ്ങിവന്നു..

" അതേ, അമ്മേടെ അയൽക്കാരി മാതൃകാ മരുമകൾ പത്ത് പാസായിട്ടില്ല. എനിക്ക് ഒരു പീ ജിയും നെറ്റും ഉണ്ട്. നിങ്ങടെ വർഗത്തിൽ ഒരാളുണ്ടോ ഈ യോഗ്യതയുള്ളത്..." ചിത്രേടെ ശബ്ദം.ഞാനന്നുവരെ ഉയർന്ന് കേട്ടിട്ടില്ലാട്ടോ...തുടർന്ന് അമ്മായീം മരുമോളും തർക്കായി. ഞാനവളെ എന്തൊക്കെയോ പറഞ്ഞു...പിറ്റേന്ന് എല്ലാരും ഉണരും മുന്നേ മക്കളുടെ ടിഫിൻ വരെ റെഡിയാക്കീട്ട് ഇറങ്ങിപ്പോയതാ.
ഫോൺ പോലും കൊണ്ടുപോയിട്ടില്ല.

ഞാനും മക്കളും രണ്ടീസം മുന്നെ അവിടെ പോയിട്ടും മുറീന്ന് ഇറങ്ങി വന്നില്ല. ഈ വാശി നന്നായീന്നാ എന്റെ തോന്നൽ. അന്ന് മറ്റേ റാങ്ക് ലിസ്റ്റിൽ ഇല്ലാന്നറിഞ്ഞ് എത്ര രാത്രിയാന്നോ കരഞ്ഞ് കരഞ്ഞ്...
എനിക്കിതിലെന്താ ചെയ്യാനാകുക. രണ്ട് കൂട്ടരുടേം എടേൽ കിടന്ന് ഞാനും മക്കളും...

കുഞ്ഞുങ്ങൾക്ക് അപ്പുപ്പന്റേം അമ്മുമ്മേടെം സ്നേഹം കിട്ടണം. ഞാൻ അച്ഛന്റെ കൂടെ വേണം എന്നൊക്കെപ്പറഞ്ഞ് വീടുമാറണതിനെ എതിർത്തത് ചിത്ര തന്യാ.....
എന്നിട്ട് എല്ലാ താളങ്ങളെല്ലാം തെറ്റിച്ച് അവളിറങ്ങിപ്പോയി.."
മധു കൈകഴുകി വന്ന് കംപ്യൂട്ടറിന്റെ മുന്നിലിരുന്നു....

"എല്ലാ ദുഃഖവും എനിക്കു തരൂ...
എന്റെ പ്രിയ സഖി പോയ്...ചുമ പാട്ടിന്റെ തടഞ്ഞു.
കഫം തുപ്പാൻ മധു പുറത്തിറങ്ങിയപ്പോൾ ടിക്കറ്റ് കാശ് ടേബിളിൽ വച്ച് ഞാനും പുറത്തിറങ്ങി...

'സുമംഗലീ നീ പോയ് വരൂ ജീവിത സുഖങ്ങൾ നിന്നെ തഴുകട്ടേ..."
മധു പാട്ടിന്റെ ബാക്കി വരികൾ ഓർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..പി എസ് സി യുടെ
ചുരുക്കപ്പട്ടികയിൽ സുചിത്രയുടെ പേരെഴുതിച്ചേർക്കാൻ മധുവിന്റെ വിരഹ ഗാനം വെമ്പുന്നത് പോലെ തോന്നി..

*വെന്തൊരഭിമുഖം*

തൊഴിൽ വാർത്തയിലെ ഉത്തര സൂചികയിൽ ശ്രദ്ധപതിഞ്ഞപ്പോഴാണ് സുചിത്രടീച്ചറെ ഓർമ്മ വന്നത് . ഇന്നലെ പതിനാറായിരുന്നു. ഫോണെടുത്ത് വിളിക്കുമ്പോൾ മറുതലയ്ക്കൽ മധു. പിന്നെ വല്ലാത്ത മൗനം. ഒരു പാട്ടോടെ അല്ലാതെ മധു ഫോണിൽ സംസാരിച്ചില്ല. ഏതോ പാട്ടിന്റെ തുടക്കമാണെന്ന് കരുതി ഞാനും മിണ്ടാതെ നിന്നു.
പിന്നെ ഫോൺ കട്ടായി...

ഞാൻ പിന്നെയും വിളിച്ചു. "ആശുപത്രീലാ മാഷേ.. പിന്നെ വിളിക്കാം..." മധുഫോൺ കട്ടാക്കി. അന്ന് വൈകിട്ട് വീണ്ടും വിളിച്ചു..

"എന്താ, എന്താപറ്റിയത്. ആർക്കാ അസുഖം...?"

" ഒന്നുല്ലാ മാഷേ ചിത്രയ്ക്ക്  എന്തോ ഒരു പ്രശ്നം , പതിനഞ്ചിന് നീതുന്റെ സ്കൂളിൽ കലോത്സവായിരുന്നു. ഇത്തവണ ചിത്രയില്ലാത്തോണ്ട് ഒന്നിനും ചേർന്നില്ല. അവളുണ്ടെങ്കിൽ എന്തേലും മൂന്ന് ഐറ്റം പഠിപ്പിക്കുമായിരുന്നു. അമ്മാവൻ ഫോൺ ചെയ്തപ്പോൾ നീതു കരഞ്ഞോണ്ട് എന്തോ പറഞ്ഞു.കൊച്ചിന്റെ കരച്ചിൽ കേട്ട് ,അതിയാൻ ഫോൺ സുചിത്രയ്ക്ക് കൊടുക്കാൻ വാതിലിൽ മുട്ടിയപ്പോൾ , അവളുവാതിൽ തുറന്നില്ല. അതായി പിന്നെ വഴക്ക് അതിയാൻ അവളുടെ പുസ്തകമെല്ലാം വാരിപ്പുറത്തെറിഞ്ഞു. പിറ്റേന്ന് ഒരുങ്ങിയിറങ്ങാൻ നേരത്ത് 'നിന്റെ പി.എസ്. സി പ്രാന്ത് തീർത്ത് തരാടീ'ന്നും പറഞ്ഞ്  മുറി പുറത്തു നിന്ന് പൂട്ടി. തൊട്ടടുത്ത കോയിക്കൽ സ്കൂളിലായിരുന്നു. ടെസ്റ്റ്. അവസാന ബെല്ലു വരേം അലമുറയിട്ട് കരഞ്ഞൂന്നാ അമ്മായി പറഞ്ഞത്. പരീക്ഷ തീർന്ന ബെല്ലുകേട്ടപ്പോൾ മുറി തുറന്നുകൊടുത്തു...അന്ന് അത്താഴത്തിനൊന്നും അവൾ  ചെന്നില്ല. രാത്രി സ്കൂളിൽ ബെല്ലടി കേട്ട് പന്തികേട് തോന്നിയ അയൽക്കാരൻ പ്യൂൺ സുരേന്ദ്രൻ ചേട്ടനാണ് ആദ്യം കണ്ടത്. ഇരുട്ടത്ത് ചിത്ര എട്ടുബിയിൽ ഇരുന്ന് മേശയിലും ചുവരിലും കറുത്ത വൃത്തങ്ങൾ വരയ്ക്കുന്നു.

ഇന്ന് രാവിലെയും വീട്ടിൽ നിന്നിറങ്ങിയോടി സ്കൂൾ ഗേറ്റിൽ പിടിച്ച് കുലുക്കണത് കണ്ട്. അവരിവിടെ എത്തിച്ചത്. ഇപ്പൊ ഉറക്കാണ്.പി എസ് സി എഴുതാൻ പറ്റാത്തേന്റെ ഷോക്കാന്നാ ഡോ: ബെറ്റ്സി പറഞ്ഞത്. ഇനീപ്പോ പലതും അഭിമുഖീകരിക്കേണ്ടിവരൂന്നും പറഞ്ഞു....

*നിയമനോത്തരവ്*

മധുന്റെ ഫോൺ അല്പം ആകാംക്ഷയോടെയാണ് ഞാനെടുത്തത്..
മാഷേ നിങ്ങള് സെന്ററിലേക്കൊന്ന് വരാമോ...നിങ്ങൾക്ക് അന്ന്  പോസ്റ്റിംഗ് കിട്ടിയപ്പോഴുള്ള അഡ്വൈസിന്റെ കോപ്പിയും അപ്പോയിന്മെന്റിന്റെ കോപ്പിയും ഒന്ന് കരുതണേ...
ഞാൻ എത്തുമ്പോൾ മധു പൊതിച്ചോറഴിക്കുന്നു...

" ആഹാ ഞാൻ നല്ല സമയത്താണല്ലോ..." മധു കഴിക്കാൻ ക്ഷണിച്ചു.

"ഹോട്ടലിലെ അല്ല, ചിത്രയുണ്ടാക്കിയതാ മാഷേ. അവളെ കഴിഞ്ഞ മാസം കൊണ്ടുവന്നു. ഇപ്പൊ തികച്ചും നോർമ്മലാ. എങ്കിലും പഴയതുപോലെ സംസാരിക്കണൊന്നുമില്ല. എപ്പോഴും തൂങ്ങിപ്പിടിച്ചിരിപ്പാ. അല്ലെങ്കിൽ നിർത്താതെ എന്തേലും ചെയ്യും.ഇടയ്ക്ക് ഷോർട്ട് ലിസ്റ്റ് വന്നോ, എന്നാ ഇന്റർവ്യൂന്നൊക്കെ ചോദിക്കും. ഇതിപ്പൊ നിങ്ങടെ പഴേ ലിസ്റ്റൊന്ന് പ്രിന്റെടുത്ത്  എഡിറ്റാക്കിയാൽ മതിയല്ലോ..അഡ്വൈസും ,ഓർഡറും പേരു മാറ്റിയൊന്ന് അടിച്ച് വയ്ക്കാം. ഇനി മരുന്നൊന്നും വേണ്ടെന്നാ ഡോക്ടർ പറഞ്ഞത്...

അടുത്ത ആഴ്ച്ച ഞാനും പോകാൻ തീരുമാനിച്ചു. മരുഭൂമി തന്നാ ഇതിലും....

"തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി..."
മധു പാട്ടിന്റെ വരികൾ മൂളി.
അന്നാണ് മധുവിനെ അവസാനമായിക്കണ്ടത്...
പിന്നെ ഇന്നലേം ഫേസ്ബുക്ക് മെസഞ്ചറിൽ വന്നു...

"പറ മാഷേ നിങ്ങളാ കഥയെങ്ങാനും എഴുതിയോ.. ?"

"ഇല്ലാട്ടോ, നടന്നതൊക്കെ ചിലപ്പോൾ എഴുതണോന്ന് കരുതി ഓർക്കാറുള്ളത് സത്യാ..."

"വേണ്ടാട്ടോ മാഷേ..."

"ഉം"

മധുവിന്റെ ചാറ്റ് മെസ്സഞ്ചർ ഓഫ് ലൈനായി.

ഞാൻ,
വാട്സ് ആപ്പിൽ ടൈപ്പ് ചെയ്ത കഥയുടെഭാഗം വേഗം ഡിലീറ്റ് ചെയ്തു...!!

കെ എസ് രതീഷ്
( ഗുൽമോഹർഒന്ന്