Sunday 31 March 2019

ചൊടക്ക്..!!

ചൊടക്ക്..!!

ദാവൂദ്‌ ഇബ്രാഹിം;
7 march 2019 at 8:25 pm

"കുറിച്ചി ദളം, ചൊടക്ക് ദളം എന്നിവ വെറും ഭരണകൂട മാധ്യമ സൃഷ്ടികളാണ്. കുറിച്ചിയിലെ നരവേട്ട  തികച്ചും മനുഷ്യാവകാശ ലംഘനമാണ്..

പ്രതികരിക്കുക.
ചൊടക്ക് സംരക്ഷണ സമിതി.
കുറിച്ചി.

ലൈക്ക് 125     കമന്റ്സ് 55       ഷെയർ 13

ദാവൂദ്‌ ഇബ്രാഹിം;
8 march 2019 at 1:36 am

ഇലമുളച്ചി, ബ്രയോഫില്ലം, പാറമേൽ പൊട്ടി, തുപ്പലം പൊട്ടി, തക്കാളിപ്പൂവ്,ഇങ്ങനെ നിങ്ങൾ എന്തൊക്കെ വിളിച്ചാലും ഞങ്ങൾ കുറിച്ചിക്കാർക്ക് ഇത് ചൊടക്കാണ്  ചൊടക്ക്..
നെറ്റി കവിൾ കീഴ്ത്താടി എന്നിവിടങ്ങളിൽ വിരലിൽ ഇരുന്ന് പൊട്ടി ശബ്ദം കേൾപ്പിച്ച ചൊടക്കിനെ സംരക്ഷിക്കാൻ ഞങ്ങളിൽ ചിലർ ഇറങ്ങിയതിന്റെയും,. ആ പോരാട്ടങ്ങളെ തോക്കിലൂടെ ഭരണകൂടങ്ങൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതും നിങ്ങൾ അറിയണം...

പെട്ടിപ്പാറയിൽ റഷ്യക്കാരൻ വർഗീസ് മുതലാളിയുടെ  പറമ്പിൽ കരിക്കും കുടിച്ച് നവോത്ഥാന ആശയങ്ങൾ ചർച്ച നടത്തിക്കൊണ്ടിരുന്നു.
ഞങ്ങൾ ഐവർ സംഘത്തിന് മുന്നിലേക്ക് ചൊടക്ക്  വിഷയം എത്തിച്ചത് മിസ്റ്റർ ബാലനാണ്. അങ്കണവാടിയിൽ ഒറ്റപുത്രിയെ ആക്കാൻ എത്തുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതിയിലെ അറുപത് അംഗ തൊഴിലുറപ്പ് സ്ത്രീകൾ കുറിച്ചി പാറയിൽ നൂറ്റാണ്ടുകളായി വളരുന്ന ചൊടക്ക് നശിപ്പിക്കാൻ തമ്പടിച്ചതായി കാണുന്നത്. മകളെയും തോളിലിരുത്തി പെട്ടിപ്പാറയിലേക്ക് മിസ്റ്റർ ബാലൻ ഓടിവരികയായിരുന്നു.
ബാലന്റെ മനസിൽ ബാല്യകാലവും വേനലവധികളും ചൊടക്കും ചേർന്ന് ഒരു ഭൂകമ്പം സൃഷ്ടിച്ചു..
വർഗീസ് മുതലാളിയുടെ കരിക്കുകളിൽ ഒന്ന് കുടിച്ച് വറ്റിച്ച് അതിന്റെ കാമ്പ് മകൾക്കു നൽകി ബാക്കി താനും കഴിച്ച ശേഷമാണ് ബാലൻ ഞങ്ങളോട് ആ ഭീകര പ്രശ്നം അവതരിപ്പിച്ചത്.. അതു കേട്ട്
ഞാനുൾപ്പെട്ട ഐവർ സംഘത്തിന് ചൊടക്ക് സംരക്ഷണ സമിതി രൂപീകരിക്കാൻ വെറും മൂന്ന് മിനുട്ട് മതിയായിരുന്നു. കുറിച്ചിയിൽ ബാല്യത്തിന്റെ വേരുള്ള ഞങ്ങൾക്ക്  ചൊടക്ക് പാറയില്ലാത്ത കുറിച്ചി യെക്കുറിച്ച് ചിന്തിക്കാൻ തന്നെ ആകുമായിരുന്നില്ല..

വാഴിച്ചൽ വില്ലേജിൽ മുകുന്ദറ ദേശത്ത് പന്ത കുട്ടപ്പു റോഡിന്റെ  വടക്കുകിഴക്ക്  ഭാഗത്ത് അഞ്ചര ഏക്കർ പതിനാലു സെന്റിൽ പരന്നു കിടക്കുന്ന കുറിച്ചിപ്പാറയുടെ സൗന്ദര്യം ചൊടക്ക് അല്ലെന്ന് ആർക്കും പറയാൻ കഴിയില്ല..
ഇതിന്റെ താഴ് വശത്തെ ആറര സെന്റിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടിയും പ്രാഥമിക ആരോഗ്യ കേന്ദ്രവും
ഈ എം എസ് വായനശാലയും അതിനു മുന്നിലെ വിശാലമായ മൈതാനവും ഞങ്ങൾക്ക് എന്നല്ല ഈ നാട്ടിൽ ആർക്കെങ്കികും തിരസ്കരിക്കാൻ കഴിയുമോ...?
പ്രത്യേകിച്ച് ഈ.എം.എസ്  വായനശാല സെക്രട്ടറിയും നാട്ടിലെ പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവുമായ മിസ്റ്റർ ബാലന്...?

ബാലന്റെ നേതൃത്വത്തിൽ കുറിച്ചിപ്പാറയിൽ ഇറങ്ങിയ സംഘത്തെ ഓലപ്പടക്കം എറിഞ്ഞ് തുരത്തിയവരിൽ ഞാനുമുണ്ട്..
നിലവിൽ  സർക്കാർ സർവീസിനുണ്ടായിരുന്ന ഞാനും മറ്റൊരാളും മാത്രമേ മുഖം മറച്ചിരുന്നുള്ളൂ..
പടക്കം പൊട്ടി ചിതറിയോടിയ സംഘം
പഞ്ചായത്ത് പ്രസിഡന്റ് ഉൽപ്പൻ പിള്ള യുടെ നേതൃത്വത്തിൽ വർദ്ധിത വീര്യത്തോടെ തിരികെ എത്തി...
ആ സമയം ഞാൻ "ഇലമുളച്ചിയും പാരിസ്ഥിതിക മാനങ്ങളും" എന്ന വിഷയത്തിൽ അവിടെക്കൂടിയ  നാട്ടുകാരോട് സംസാരിക്കുകയായിരുന്നു...
സംസാരത്തിന്റെ ചുരുക്കം ഇതാണ്..

ബ്രയോഫില്ലം, എയർ പ്ലാന്റ് കത്തീട്രൽ ബെൽ, മിറക്കിൾ ലീഫ്, ഇലമുളച്ചിയുടെ ഗൂഗിൾ പര്യായ വിജ്ഞാനിയം കേട്ട് നാട്ടുകാർ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു..കുറിച്ചിപ്പാറയിൽ പടർന്നു കിടക്കുന്നത്  അങ്ങ് ദൂരെ മഡഗാസ്കറിലെ സസ്യവർഗ്ഗമാണെന്ന്  കേട്ട് മിസ്റ്റർ ബാലൻ പോലും അന്തം വിട്ട് നിന്നു... മൂത്രാശയക്കല്ലിനും വൃക്കയിലെ കല്ലിനും സന്ധിവേദനയ്ക്കും ഇലമുളച്ചി ഔഷധമാണെന്ന് പറഞ്ഞപ്പോൾ അങ്കണവാടിയുടെ പിന്നിൽ മൂത്രം പോകാൻ കാറ്റേറ്റ് കുന്തിച്ചിരിക്കുന്ന എതിർ കക്ഷി ഉൽപ്പൻ പിള്ളപോലും തലകുലുക്കി സമ്മതിച്ചു....

തത്കാലം നിർത്തട്ടെ
എനിക്ക് കയറാനുള്ള വാഹനം വന്നു.
ഇനി ഓപ്പറേഷൻ ബ്രയോഫില്ലാത്തിന്റെ തോക്കെത്താത്ത   സുരക്ഷിത  ഇടത്ത് ഞാൻ ഇതിന്റെ ബാക്കി കുറിക്കാം.

ലൈക്ക് 85    കമന്റ്സ് 18  ഷെയർ 8

ദാവൂദ് ഇബ്രാഹിം
9 march 2019 at 04:36 am

വളരെ നീണ്ടയാത്രയായിരുന്നു.
നല്ല ക്ഷീണമുണ്ട്. എങ്കിലും ഇവിടെ കാത്തിരിക്കാനും
അഞ്ച് മണിക്കൂർ കഴിഞ്ഞ്  ഒരു വാഹനം വരും എന്നാണ് എനിക്ക് കിട്ടിയ നിർദ്ദേശം..

കഴിഞ്ഞ ഇരുപത് കൊല്ലങ്ങളായി കുറിച്ചി പഞ്ചായത്തിന്റെ പിതൃത്വം ശ്രീമാൻ ഉല്പൻ പിള്ളയ്ക്ക് തന്നെ. അവിവിവാഹിതനും പൂർവികരിൽ നിന്ന് കണക്കറ്റ സ്വത്തിന് ഉടമയുമാണദ്ദേഹം. വാഗ്മിയും രാഷ്ട്രീയ മാന്യത സൂക്ഷിക്കുന്നവനുമായ   ഉല്പൻ പിള്ള കുറിച്ചിക്കുവേണ്ടി ഉഴിഞ്ഞു വച്ചതാണ് ഈ ജീവിതം എന്ന് വാദത്തിന് അംഗീകരിക്കാമെങ്കിലും.
സ്ഥിരമായി ആറാം വാർഡിൽ മത്സരിക്കുന്ന ഉല്പൻ പിള്ളയുടെ സഹപാഠിയായിരുന്ന ദേവകിയുടെ അവിവാഹിത ജീവിതം ഇന്നും ഈ പഞ്ചായത്തിൽ വലിയ ചോദ്യമായി  നിൽക്കുന്നു.
നാൾക്കുനാൾ ഉല്പൻ പിള്ളയുടെയും ദേവകിയുടെയും ബന്ധുമിത്രാദികളുടെ സാമ്പത്തിക വളർച്ചയും മറ്റൊരു ചോദ്യമാണ്. അതു കൂടാതെ പഞ്ചായത്തിന്റെ ഭാഗമായ കുറിച്ചി വനപ്രദേശത്ത് ഉല്പൻ പിള്ളയുടെ സഹോദരീ പുത്രൻ കൈയേറി നിർമ്മിച്ച വാട്ടർ തീം പാർക്കിന്റെ അനുമതിയുടെ പേരിൽ മിസ്റ്റർ ബാലൻ വേഴ്‌സസ് കുറിച്ചി പഞ്ചായത്ത് റവന്യു വ്യവഹാരം  ജില്ലാ കോടതിയിൽ
നിലനിൽക്കുന്നുണ്ട്.. 

ഇതൊക്കെ ചൊടക്ക് രക്ഷാ സേനയുടെയൊ എന്റേയോ അഭിപ്രായങ്ങൾ..
ഉല്പൻ പിള്ളയുടെ  "മാറുന്ന കുറിച്ചി മാറാത്ത ചൊടക്ക് " എന്ന ഒറ്റ പ്രഭാഷണം നാടിനെ മുഴുവൻ ഞങ്ങൾക്കെതിരെ തിരിക്കാൻ കാരണമായി...
അയാളുടെ പ്രസംഗത്തിന്റെ രത്നചുരുക്കം ഇതാണ്..

കുറിച്ചിയുടെ വികസനത്തിന് കുറിച്ചിപ്പാറയുടെയും ചൊടക്ക് ദളത്തിന്റെയും അനങ്ങാപ്പാറ നിലപാടാണ് ഏക തടസ്സം. ചൊടക്ക് നീക്കം ചെയ്യാൻ കേന്ദ്രം വലിയ തുകയാണ് നീക്കി വച്ചിട്ടുള്ളത്. ഏകദേശം അറുപത് തൊഴിലാളികൾക്ക് അറുപത് പ്രവർത്തി ദിനങ്ങളാണ്  കേന്ദ്രവും പഞ്ചായത്തും ചേർന്ന് ഒരുക്കുന്നത്.
ഇരുന്നൂറ്റി എഴുപത്തി മൂന്ന് ഗുണം അറുപത് ഗുണം അറുപത് ഇത്രയും വലിയ തുകയാണ് നാട്ടിലേക്ക് ഒഴുകുന്നത്...

ചൊടക്ക് പൂർണമായും ഈ പാറയിൽ നിന്നും നിർമാർജനം ചെയ്താൽ വലിയ വികസന പദ്ധതികളാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
പതിനേഴ് നിലകളിൽ പൂർത്തിയാക്കുന്ന കുറിച്ചി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ  ആ കെട്ടിടത്തിൽ മൾട്ടി സ്പെഷ്യാലിറ്റി വൃദ്ധസദനം ഉൾപ്പെടെ ഇരുപത് പുതിയ സ്ഥാപനങ്ങളാണ് തുറക്കാൻ പോകുന്നത്.
മിസ്റ്റർ ബാലന്റെ കൂട്ടാളികൾ പറഞ്ഞതു പോലെ ചൊടക്കിന് മൂത്രതടസം  പോലെ മാരകമായ രോഗങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുമെങ്കിൽ ഒരു ചൊടക്ക് ഗവേഷണ യൂണിറ്റും അതോടൊപ്പം തുടങ്ങും..
അതുപോലെ ഓരോ വീട്ടിലും പത്ത് ചൊടക്ക് വീതം വച്ചു പിടിപ്പിക്കുന്ന പദ്ധതിയും സംഘടിപ്പിക്കും.
പഞ്ചായത്തിനും സർക്കാരിനും വികസനകാര്യങ്ങളിൽ വളരെ വിശാലമായ കാഴ്‌ച്ചപ്പാടാണുള്ളത്...അതിനെ തകർക്കാൻ മുടന്തൻ ന്യായങ്ങൾ നിരത്തുന്ന ഇവരാണ് നാടിന്റെ ശത്രുക്കൾ ഇവരെയാണ് നാം ഒറ്റപ്പെടുത്തേണ്ടത്..

ജനങ്ങളുടെ കൈയടി നിലച്ചത് ഇരുപത് മിനിട്ടുകൾക്ക് ശേഷമാണ്.
ഞങ്ങൾ റഷ്യൻ വർഗീസിന്റെ തോട്ടത്തിൽ വീണ്ടും ഒത്തുകൂടി. ജനങ്ങളിൽ വിശ്വാസ്യത നേടിയെടുക്കും വരെ ആ പറമ്പിന്റെ ഉൾഭാഗങ്ങൾ സാങ്കേതമാക്കാൻ ഞങ്ങൾ തീരുമാനിച്ചു.. വികസന സ്വപ്നങ്ങളുടെ നിറം പൂശി കുറിച്ചിജനതയെ പഞ്ചായത്ത് ചതിക്കുകയാണെന്ന സത്യം ബോധ്യപ്പെടുത്താൻ ഞങ്ങൾ പദ്ധതികൾ തയാറാക്കി.പക്ഷെ ഞങ്ങളെ കാത്തിരുന്നത്..

എനിക്ക് ഇവിടെ നിന്നും മാറാനുള്ള സന്ദേശം കിട്ടി. ഇനി എന്റെ ഫോണ് നിശ്ചലമായിരിക്കും.
ഓപ്പറേഷൻ ബ്രയോ ഫില്ലത്തിന്റെ തോക്കുകൾ എന്നെ തിരഞ്ഞ് ഇറങ്ങിയിരിക്കുന്നു.
അടുത്ത സുരക്ഷിതയിടത്തു നിന്നും കുറിക്കാം...

ലൈക്ക് 12     കമന്റ്സ് 10   ഷെയർ 2

ദാവൂദ്‌ ഇബ്രാഹിം
Yesterday 3:36 pm

ഇന്ന് പകൽ ഞാൻ ഇവിടെയെത്തി ഈ തണുപ്പിൽ ഞാനും ചൊടക്കും അതിജീവിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും കുറിച്ചിയിലെ  ചൊടക്ക് രാജ്യത്തിന്റെ പല കോണുകളിലും എത്തിയിരിക്കുന്നു...

ഉല്പൻ പിള്ളയുടെ ഒറ്റ പ്രസംഗത്തിൽ കുറിച്ചിയിൽ ഞങ്ങൾ പിന്തള്ളപ്പെട്ടു. എങ്കിലും വരുംതലമുറയെങ്കിലും ഞങ്ങളെ അറിയണം എന്ന ആഗ്രഹത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്താൻ തന്നെ തീരുമാനിച്ചു. കിട്ടിയ അവസരങ്ങളിൽ എല്ലാം ഞങ്ങൾ നാട്ടിലിറങ്ങി. കാളിപാറ കുടിവെള്ള പദ്ധതി യിൽ പൈപ്പ് ലൈൻ ഇടുന്നതിനെതിരെ  നടന്ന സമരത്തിലും, ലോണ് മുടങ്ങി പശുവിനെ ജപ്തിചെയ്യാനെത്തിയ ബാങ്കുകാരെ തടയുന്നതിലും.
ചവറ് സംസ്കരണ യൂണിറ്റിനെതിരെ നടന്ന സമരത്തിലും മൊബൈൽ ടവറിന് എതിരെയും ഞങ്ങൾ ജനങ്ങൾക്ക് പിന്തുണ നൽകി.ടവറിന് എതിരായി നടന്ന സമരത്തിൽ ആദ്യമായി ഞങ്ങൾക്കിടയിൽ എതിർസ്വരമുയർന്നു.
സംഘത്തിൽ ഒരാൾ 'അപ്രായോഗികം' എന്ന വാക്കും പറഞ്ഞ് പിരിഞ്ഞുപോയി.
എങ്കിലും സിനിമാ ഫെസ്റ്റുകൾ, ആർട്ട് ഗ്യാലറികൾ, പുസ്‌തകം പ്രദർശനങ്ങൾ. ഞങ്ങൾ സജീവ സാന്നിദ്ധ്യമായി...

ഇതിനിടയിൽ മിസ്റ്റർ ബാലന്റെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് പുറത്താക്കി.
അത് ചോദിക്കാൻ ചെന്ന ബാലൻ ചൊടക്ക് ചെടികൾക്കിടയിൽ വെടിയേറ്റ് കിടക്കുന്നതാണ് ഞങ്ങൾ കണ്ടത്..
മുഖം മൂടി ധരിച്ച ഞങ്ങളെ മിസ്റ്റർ ബാലന്റെ ശരീരം കാണിക്കാൻ ദൗത്യ സംഘം ആദ്യം തയാറായില്ല. മുഖം മൂടി മാറ്റി ഞാൻ കയർത്തപ്പോൾ മിസ്റ്റർ ബാലന്റെ മൃതശരീരം കാണിച്ചു.. അങ്കണവാടിയിൽ  ചെന്ന് പണവും അഞ്ചു പേർക്കുള്ള അരിയും പയർ വർഗ്ഗങ്ങളും  ചോദിച്ചെന്നും.
കവണ  ചൂണ്ടി ഭീഷണിമുഴക്കി എന്നാണ് ദൗത്യസംഘത്തിന്റെ ഭാഷ്യം.
തികച്ചും കളവാണ്. മിസ്റ്റർ ബാലന്റെ സഞ്ചിയിൽ നിന്ന് മൂന്ന് ഗോലി, ഒരു കവണ, നാലു കിലോ അരി, ഒന്നരക്കിലോ പയർ, നാലു മുട്ട, ചുവപ്പ് മാർക്കർ, ഫെവിക്കോൾ , ചാർട്ട്  എന്നിവ കണ്ടെത്തിയത്രെ. മിസ്റ്റർ ബാലന്റെ  കവണയേറിൽ അതീവ ഗുരുതരമായി പരിക്കേറ്റ പതിനൊന്ന് ദൗത്യസംഘർ  കോമയിലാണെന്നും പത്രക്കുറിപ്പിൽ പറയുന്നു...

ഫോണിൽ ബാറ്ററി കഴിയുന്നു.
ഒന്നോ രണ്ടോ മണിക്കൂറിൽ ഞാൻ മടങ്ങി വരാം...

ലൈക്ക്‌സ് 7   കമന്റ്സ് 1    ഷെയർ  0

ദാവൂദ് ഇബ്രാഹിം
2hrs ago

ഇന്നലെ എനിക്ക് കുറിക്കാൻ കഴിഞ്ഞില്ല. ഒന്ന് വ്യക്തമായി ബ്രയോഫില്ലത്തിന്റെ വെടിയുണ്ടകൾ എന്റെ അടുത്ത് എത്തിയിരിക്കുന്നു..
ഇനി ഒരു കുറിപ്പ് വായിക്കാൻ നിങ്ങൾക്കോ എഴുതാൻ എനിക്കോ കഴിയുമെന്ന് തോന്നുന്നില്ല..

കുറിച്ചിയിൽ ഒടുവിലെ
ദിനങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞേ മതിയാകു എന്നെനിക്ക് നിർബ്ബന്ധമുണ്ട്.
മിസ്റ്റർ ബാലന്റെ രക്തസാക്ഷിത്വം ഞങ്ങളെ ഏറെ പ്രകോപിപ്പിച്ചിരുന്നു..
പഞ്ചായത്തിനും അതിലൂടെ  ഭരണകൂടത്തിനും വലിയ ഒരു മറുപടി കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. സാമ്പത്തിക തിരിമറികൾ ആരോപിതയായ
മിസ് ദേവകി രാജി വച്ചതോടെ അഞ്ചാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
വാർഡിന്റെ ചുവരുകളിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഞങ്ങൾ ജനങ്ങളോട് ആഹ്വാനം ചെയ്തു.
"ജനാധിപത്യം വലിയ നുണ" എന്ന വിഷയത്തിൽ സെമിനാറു നടത്തി.
മിസ്റ്റർ ബാലന്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പോസ്റ്ററുകൾ എഴുതി.

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും പറയട്ടെ ശ്രീമാൻ ഉല്പൻ  പിള്ളയുടെ വധത്തിന് പിന്നിൽ ഞങ്ങളല്ല.
മിസ് ദേവകിയുടെ സഹോദരൻ പ്രതിപക്ഷ സ്ഥാനാർഥി ആയതും ഉല്പൻ പിള്ള വേഴ്‌സസ് ദേവകി വാക്കേറ്റവും ഓർക്കുക..
കൊലപാതക കാരണം നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ്..

ലൈക്സ് 1    കമന്റ്സ് 1   ഷെയർ 0

ദാവൂദ്‌ ഇബ്രാഹിം
1mts ago..

വ്യാജപ്പേരിലെ  ഈ അക്കൗണ്ട് 
നിരീക്ഷണത്തിലാണെന്ന്  എനിക്ക് നല്ല ബോധ്യമുണ്ട്.സാറ്റലൈറ്റ് മുഖേനെ അവർ ഉടൻ എന്നെ കണ്ടെത്തിയെന്ന് വരാം.
ചൊടക്ക് ദളത്തിലെ അവസാന ദളവും അവർക്ക്...

പ്രിയ സുഹൃത്തേ ഇത് വായിച്ച താങ്കളും ഇപ്പോൾ അവരുടെ നിരീക്ഷണത്തിലാണ്..!!

ലൈക്സ് 0   കമന്റ്സ് 0   ഷെയർ 0

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)

Saturday 30 March 2019

ചൊടക്ക്...!!

ചൊടക്ക്...!!

ദാവൂദ്‌ ഇബ്രാഹിം

"ചൊടക്ക് ദളം, കുറിച്ചി ദളം എന്നിവ ഭരണകൂട മാധ്യമ സൃഷ്ടികളാണ്. അതിന്റെ പേരിൽ കുറിച്ചിയിൽ നടത്തിയ ഓപ്പറേഷൻ ബ്രയോഫില്ലം മനുഷ്യാവകാശ ധ്വംസനമാണ്"

ലൈക്ക്             ഷെയർ            കമന്റ്

ദാവൂദ്‌ ഇബ്രാഹിം

ഇല മുളച്ചിയെന്നോ,
ബ്രയോഫില്ലമെന്നോ, എയർ പ്ലാന്റ് പാറമേൽ പൊട്ടി, തുപ്പലം പൊട്ടി ഇനി എന്തൊക്കെ പേരു വിളിച്ചാലും  ഞങ്ങൾ കുറിച്ചിയിലെ ജനങ്ങൾക്ക് ഇത് ചൊടക്കാണ് ചൊടക്ക്.
പത്രങ്ങളിലൂടെ ഓപ്പറേഷൻ ബ്രയോഫില്ലം എന്ന പേരിൽ ഭരണകൂടം കുറിച്ചിയിൽ നടത്തിയ നരവേട്ടയുടെ സത്യം നിങ്ങളെ അറിയിക്കാൻ മാത്രമാണ് ഈ കുറിപ്പ്...

Tuesday 19 March 2019

കെ എൻ എച്ച് 0326..!!

കെ എൻ എച്ച് 0326..!!

എത്രയും വേഗം  ആദ്യ നോവൽ  പൂർത്തിയാക്കാനായിരുന്നു എന്റെ  ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാൻ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നിൽ വന്നിരിക്കുന്ന അവരുടെയരികിൽ ഞാൻ ഡയറിയുമായിരിക്കും. അന്നന്ന് എഴുതി തീർക്കേണ്ട അദ്ധ്യായത്തിന്റെ വിവരങ്ങൾ അവരറിയാതെ അവരെക്കൊണ്ട് പറയിക്കും. അവരങ്ങനെ ഓർമ്മകളിലൂടെ പറഞ്ഞുമ്പോൾ എന്റെ ഭാവന അവിടെയെല്ലാം കഥാമുഹൂർത്തങ്ങൾ തിരയും..

ഇന്ന് കാര്യങ്ങൾ ആകെ താളം തെറ്റിയിരിക്കുന്നു. എന്റെ രണ്ട് മക്കളെയും ആറ്റിൽ കുളിപ്പിച്ചാൽ മതിയെന്ന് അമ്മ  ഭാര്യയോട് കട്ടായം പറഞ്ഞു.
പോരാത്തതിന് എന്റെ ചങ്ങാതിയുടെ  പഞ്ചർ കടയിൽ നിന്ന്  കാറിന്റെ രണ്ട് ട്യൂബ് സംഘടിപ്പിച്ച് മക്കളെ നീന്തൽ പരിശീലിപ്പിക്കാൻ തുടങ്ങി.
നെയ്യാറിലെ ചെളിനിറഞ്ഞ തണുത്ത വെള്ളത്തിൽ മക്കൾ കുത്തിമറിയുന്നത് കണ്ടിട്ടും എതിർക്കാൻ കഴിയാതെ ഭാര്യ കരയിൽ നിന്നു. അതിന്റെ പേരിൽ അമ്മായിയും മരുമകളും ചെറിയ തർക്കം  നടന്നിരിക്കുന്നു. പരിഹാരമെന്ന നിലയിൽ  നാളെത്തന്നെ സ്വന്തം വീട്ടിൽ പോകാണമെന്ന വാശിയിലാണ്‌ അവൾ..

പ്രശ്നം അവതരിപ്പികണാമെന്ന് ആഗ്രഹിച്ച് ഞാൻ മുന്നിൽ ചെന്നപ്പോൾ തന്നെ അമ്മ നയം വ്യക്തമാക്കി..

"നിന്നെ ഈ ആറ്റിലിട്ട് നീന്താൻ പഠിപ്പിച്ചത് ഈ ഞാനാണെങ്കി നിന്റെ മക്കളെയും പഠിപ്പിക്കും, അതു കഴിയും വരെ ഇവിടെ ആരും ഒരടത്തും പോകുല"

അമ്മയും അമ്മാമ്മയും ഇന്ന് നല്ല ഫോമിലാണ്. ഭൂതകാലത്തിന്റെ മലനിലകളിൽ നിന്ന് ഓർമ്മകൾ കുത്തിയൊഴുകി വന്ന് നിറയുന്നു...
നോവലിന്റെ നാലഞ്ച് അദ്ധ്യായങ്ങൾക്കുള്ളത് അവർ ഒഴുക്കി വിട്ടുകഴിഞ്ഞു. ഇനിയും അവർക്ക് മുന്നിൽ ഭാവനയുടെ ഒരണയുണ്ടാക്കാതെ വയ്യ. എന്നിട്ട് സൗകര്യപൂർവ്വം നോവലിലേക്ക് ഒഴുക്കി വിടണം. എന്റെ മൂത്തമകൻ അമ്മുമ്മയുടെ മടിയിലുരുന്ന് ഒന്ന് തുമ്മിയപ്പോൾ ഭാര്യയുടെ  തോളിൾക്കിടന്ന് ഉറങ്ങാൻ തുടങ്ങിയ  ഇളയകുട്ടി ഒന്ന് അനങ്ങി.ഭാര്യ അവനെയും അമ്മയെയും മാറി മാറി നോക്കി. ഇതിനിടയിൽ ഞാനെങ്ങനെയാണ്  അവരുടെ ഓർമ്മകളിൽ  നുഴഞ്ഞ് കയറി എന്റെ  നായകന്റെ ബാല്യത്തിലേക്ക് തിരിച്ചുവിടുന്നത് ?
ഇങ്ങനെ ചിന്തിച്ചപ്പോൾത്തന്നെ അമ്മ
ആ കാലത്തിലേക്ക് ഒരു യൂടേണെടുത്തു..

"നാല് വയസ്സില് ഹോമില് പോകണത്തിന്റെ തലേന്ന് നീ കാഞ്ചീമൂട്ടിലെ
ചാക്രി ജോസപ്പിന്റെ വീട് തൊട്ട്  പന്തയിലെ സകലവീട്ടിലും ചെന്ന് 'മാമീ ഞാൻ ഹോമീപ്പോണേന്ന്' പറഞ്ഞ്. അന്ന് അവരെല്ലാം നെനക്ക് ഒന്നും രണ്ടും രൂപ വച്ച് തന്ന്. കൊല്ലത്തെ ഹോമീന്ന് നിന്നെ ചേർക്കാൻ കാർഡ് വന്നപ്പോ ഞാനെന്ത് മാത്രം ദൈവത്തിനെ വിളിച്ചെന്നാ നീയും
കൂടെ ആയാൽ രണ്ട് പിള്ളേര് എവിടെയെങ്കിലും വല്ലതും തിന്ന് കെടക്കുമല്ലാ.."

ഈ ഭാഗമാണ് ഇന്നെനിക്കെഴുതേണ്ടത്. ഡയറി എടുക്കാൻ പോയാൽ ഒരുപക്ഷേ...?
ഭാര്യയും അമ്മയുടെ പറച്ചിലിൽ ലയിച്ചിരിക്കുന്നു.
ഞാൻ അന്ന് വീടുകളിൽ ചെന്ന് പറഞ്ഞ സീനുകൾ ഞാൻ  ഓർത്തുനോക്കി. എല്ലാവീട്ടിലേക്കും അമ്മ അന്ന് എന്നെ പറഞ്ഞ് വിട്ടതിലും ചില കാരണങ്ങളുണ്ട്..

ആറ്റിന്റെ കരയിലോ,ആനത്തടി മുക്കിലെ
തൊമ്മൻ പുളിച്ചി മാവിന്റെ ചുവട്ടിലോ,  വയലിലോ ഞങ്ങളെ കണ്ടില്ലെങ്കിൽ ഈ  നാട്ടുകാർ സംശയിക്കും പിന്നെ അവർ ചിലത് ഭയക്കും...

"ഇന്ന് കടവത്തിന്റെ പിള്ളാരെ കാണനില്ലല്ലാ
ആ വിജയമ്മപ്പെണ്ണ് വല്ല കടുങ്കയും കാണിച്ചാന്താരി..."

അപ്പൻ ഞങ്ങളെ ഉപേക്ഷിച്ച് പോയതിൽ പിന്നെ അമ്മയ്ക്ക് മനസിന് ഒരല്പം പ്രശ്നമുണ്ടായിരുന്നു.
വീട്ടുകാരെ ധിക്കരിച്ച് അപ്പന്റെ ഒപ്പം ഇറങ്ങിപ്പോയതുകൊണ്ട് അമ്മയുടെ സഹോദരങ്ങളും തീരെ സഹകരിക്കുന്നില്ല...

ഒരു ദിവസം വിശന്നു കരഞ്ഞ ഞങ്ങൾക്ക് ഐസ്‌ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞ്  കുളിപ്പിച്ച് ഒരുക്കി നെയ്യാർ ഡാമിലേക്ക് അമ്മ കൊണ്ടുപോയി.പോകുന്ന വഴിയിൽ പൊരിയും വാങ്ങിത്തന്നു അതും തിന്ന് നെയ്യാർ ഡാമിന്റെ മുകളിൽ ചെന്നിരുന്നിട്ടും അമ്മ ഐസ്‌ക്രീം വാങ്ങി തന്നില്ല..
കരഞ്ഞപ്പോൾ ഒരു കവർ പൊരി കൂടെ വാങ്ങിത്തന്നു. അതും തിന്നിരിക്കുന്ന ഞങ്ങൾ അറിയുന്നോ. മൂന്ന് മക്കളെയും പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ് ആത്മഹത്യ ചെയ്യാൻ  ആളൊഴിയുന്നതും കാത്താണ് ഈ അമ്മയിരിക്കുന്നതെന്ന്...

കൈയിലെ പൊരി തീർന്നപ്പോൾ ഐസ്ക്രീംകാരനെ നോക്കി ഞാൻ കരയാൻ തുടങ്ങി. എന്റെ
കരച്ചിലും അമ്മയുടെ ഇരിപ്പിന്റെ പന്തികേടും കണ്ടിട്ടാണ് ഒരു മനുഷ്യൻ കാര്യങ്ങൾ തിരക്കിയത്..ഞങ്ങൾക്ക് ഐസ്ക്രീമും വാങ്ങിത്തന്ന് അയാൾ കൈയിലിരുന്ന കറുത്ത് തടിച്ച പുസ്തകത്തിൽ നിന്ന് കുട്ടികളെ അനാഥാലത്തിൽ ചേർക്കാനുള്ള അപേക്ഷയുടെ ഫോറം പൂരിപ്പിച്ച് ഏല്പിച്ചിട്ട് പോയി..

" നിന്നാണേ മോളെ അന്ന് അയാള് വരാൻ ഇത്തിരിപ്പോരം താമസിച്ചെങ്കി ഇന്ന് നീ ഇവിടെ ഇരിക്കുവായിരുന്നോ...?
നിന്റെ കെട്ടിയവൻ കാണുമായിരുന്നാ ?
ഈ ഞാനാ...? അയാളെ പേരാ സ്ഥലമാ ഞാൻ ചോയിച്ചില്ല. പോകാൻ നേരം കൈയില് ഒരു നൂറ് രൂപയും തന്ന്.മിനിപ്പെണ്ണിന് ആറ്റിങ്ങലെ ഹോമില്  കിട്ടി രണ്ട് മാസം കഴിഞ്ഞ് കൊല്ലത്തെ ഹോമീന്ന് നിന്റെ കെട്ടിയോനുള്ള  കത്ത് വന്ന്...നില്ലേ ഞാനിപ്പം അത് കാണിക്കാം..."
ഇപ്പോൾ കഥ പറച്ചിൽ അമ്മയും മരുമകളും തമ്മിലാണ്.ഞാൻ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ആകാശത്തേക്ക് നോക്കിയിരുന്നു. അമ്മ തെളിവ് പ്രദർശിപ്പിക്കാൻ അലമാരയിൽ കത്ത്  പരതുന്ന ശബ്ദം കേൾക്കാം. എവിടെ കിട്ടാൻ ഈ നോവൽ പദ്ധതിയിട്ടപ്പോൾ തന്നെ അതൊക്കെ മോഷ്ടിച്ച്
എന്റെ എഴുത്തുമുറിയിലേക്ക് മാറ്റിയിരുന്നു..
പോസ്റ്റ് കാർഡ് തിരഞ്ഞ് നിരാശയോടെ അമ്മ അവളുടെ മുന്നിൽ വന്നിരിക്കുമ്പോൾ ഞാൻ ആ കാർഡിലെ വരികൾ ഓർത്തു...

പ്രിയ രക്ഷകർത്താവിന്,

താങ്കളുടെ മകന് സി എസ് ഐ ബാലഭവനിൽ പ്രവേശനം കിട്ടിയ വിവരം അറിയിക്കുന്നു.

എന്ന്
വാർഡൻ

എത്തിച്ചേരാനുള്ള വഴി:
തിരുവനന്തപുരത്ത് നിന്നും കൊല്ലം ബസ്സിൽ കയറി ചിന്നക്കട ഇറങ്ങുക.
അവിടുന്ന് ഓട്ടോയിൽ കയറി പഞ്ചാബ് നാഷണൽ ബാങ്കിന്റെ സമീപം ഇറങ്ങുക.
ഫോണ് 0474-743106

 ഉജാല കുപ്പിയിൽ ഉണ്ടാക്കിയ വണ്ടിയും ഉരുട്ടി ഞാൻ പന്തമുഴുവൻ വിളിച്ചുപറഞ്ഞു..

" മാമീ ഞാൻ ഹോമീ പോണ്"
" എവിടെ മക്കളെ"

" കൊല്ലത്ത് മാമി"

" ഇനി എന്ന് വരും മക്കളെ"

"ക്രിസ് മസിന്"

"ഓ പോയി വാ മക്കളെ"

"ശരി മാമീ"

"ഇത്തിരി തൂരെ എങ്കിലും വിജയമ്മേലെ പിള്ളകള് വയറ് വീക്കെ വല്ലതും തിന്നുമല്ലാ,
ഇവിടെങ്കിൽ ആറ്റിൽ വീണ് ചാവേ ഒള്ളൂ"

റബ്ബറിന്റെ പാലെടുക്കുന്നതിനിടയിൽ സുശീലയാന്റി ഇതു പറഞ്ഞതിനും കാരണമുണ്ട്.
വാലിൽ ചുവപ്പുള്ള തുമ്പിയെപ്പിടിക്കാൻ ആറ്റിന്റെ കരയിലെ കല്ലുകെട്ടിലൂടെ ഓടിയ ഞാൻ ആറ്റിലേക്ക് വീണു..

"നിനാണെ മക്കളെ ഞാൻ നോക്കുമ്പ
മിണിപ്പെണ്ണ ആറ്റിൽ നോക്കി കരയണ്
'മമ്മീ ദോണ്ടെ ചൂ ചൂ ആറ്റി ചൂ ചൂ..'
നിന്റെ കെട്ടിയോൻ,
ഈ കരിമൻ ആറ്റിലെ ചെളിവെള്ളത്തിൽ മുങ്ങിപ്പോണ്.
നിന്ന നിൽപ്പിൽ ഞാൻ എടുത്ത് ചാടി.
പിടി കിട്ടിയത് കാലിൽ കരയിൽ കൊണ്ടിട്ട് ഞെക്കിയപ്പോ ഇവൻ പറഞ്ഞതെന്തരെന്നാ..
മമ്മീ ഞാൻ വായും മൂക്കും ഇറുക്കി അടച്ചല്ലേ കെടന്നത് വെള്ളോന്നും കുടിച്ചില്ല.."

അമ്മയുടെ അഭിനയിച്ചുള്ള
പറച്ചിലിൽ അവൾക്ക് ചിരിവന്നു.
അവൾ എന്നെ പതിയെ കാലു നീട്ടി എന്നെ തൊട്ടു. ഇരുട്ടിൽ ആ കണ്ണിലെ നനവ് ഞാൻ കണ്ടു..

ഞാൻ അപ്പോൾ ആദ്യ കൊല്ലം യാത്രയിലായിരുന്നു.
കൊല്ലത്ത് പോകാൻ പന്ത-കാട്ടാക്കട ബസിൽ കയറിയത് മുതൽ ചിന്നക്കട വരെ ഞാൻ ഛർദ്ദിച്ചു. ചിന്നക്കടയിൽ നിന്ന് ഓട്ടോയ്ക്കുള്ള ദൂരമുണ്ടായിരുന്നില്ല. എന്നിട്ടും അമ്മ ഓട്ടോയിൽ കയറി...

ചർദ്ദി നാറ്റവും കൈയിൽ നീട്ടിപിടിച്ച  കത്തുമായി  നിൽക്കുന്ന അമ്മയെ കണ്ട് വാർഡന്മാർക്ക് വല്ലാതെ  തോന്നി. അടുക്കളയിൽ ചെന്ന് ഭക്ഷണം കഴിച്ചു വരുന്നതിനിടയിൽ. എന്നെ ചേർക്കാനുള്ള പേപ്പറുകൾ അവർ പൂർത്തിയാക്കിയിരുന്നു. അകത്തെ ഒരു വലിയ മുറിയിൽ പല പ്രായത്തിലുള്ള കുറെ കുട്ടികൾ ഒന്നിച്ചിരുന്നു ടീ വി കാണുന്നു.
ആദ്യമായി കളർ ടീ വി കാണുന്നതിന്റെ കൗതുകത്തിൽ ഞാനും അവർക്കൊപ്പം കൂടി.ശക്തിയുള്ള ഇരുമ്പ് മനുഷ്യന്റെ അത്ഭുത കഥ അയാളുടെ പറക്കലും ഇടിയും കണ്ട് ഞാനും അവർക്ക് ഒപ്പം കൈയടിച്ചു.
ഇടയ്ക്ക് വാഷിംഗ്‌ പൗഡർ നിർമ്മയുടെ പരസ്യം വന്നപ്പോൾ എനിക്ക് മിനിപ്പെണ്ണിനെ ഓർമ്മവന്നു. അമ്മയെ അവിടെങ്ങും കാണാനില്ല. അലറിക്കരഞ്ഞ് കെട്ടിടത്തിന്റെ നാലു കോണിലും ഓടി നടന്നു. പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ചിരിക്കുന്നു. റോഡിലേക്ക് തുറക്കുന്ന ഗ്രില്ലിട്ട ജനാലകളിൽ എന്നെപ്പോലെ കരയാൻ നാലഞ്ച് പേരുണ്ട്..
ഒന്നു രണ്ട് ദിവസം കോറസ് പോലെ ഞങ്ങൾ കരഞ്ഞു.കരച്ചിലിൽ എങ്ങൻ തുടങ്ങിയാൽ പിന്നെ എനിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല..

" എടീ അന്ന് ഞാൻ നോക്കുമ്പ എന്റെ പിള്ള ടീവീല് നോക്കി എന്തരോകണ്ട് ചിരിക്കണ്. വയറൊക്കെ നല്ല വീത്തിരിക്കണ്.
ഒരുമ്മ കൊടുക്കാൻ പോയ എന്നോട് വാർഡൻ പൊയ്ക്കോളാൻ രഹസ്യമായി പറഞ്ഞു. ഞാനന്ന് എങ്ങനെ പന്തയിലെത്തിയെന്ന് ദൈവത്തിന് തന്നെ അറിയാം. തിരിച്ച് ചെന്ന് യെവനെ വിളിച്ചോണ്ട് വന്നാലൊന്ന് ബസിലിരുന്ന് പല തത്തി നിരൂവിച്ച് അതിനും കൈയി പൈസ വേണ്ടെ.."

ഇതു കേട്ട് അമ്മാമ്മ കണ്ണു തുടച്ച് ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.

"നിങ്ങളിതെവിടെ പോണമ്മാ ഇത്തിരി കൂടെ ഇരിക്കീൻ" അമ്മ തടഞ്ഞിട്ടും അമ്മാമ്മ പോയി.ഉറക്കം തുടങ്ങിയ മകനെയും എടുത്ത് ഭാര്യയും കിടപ്പു മുറിയിലേക്ക് പോയിരുന്നു. കഥയിൽ ഞാനും അമ്മയും ബാക്കിയായി.
കൊല്ലത്തെ കഥകൾ ഞാൻ പറഞ്ഞു. ഞാനില്ലാത്ത നാളിൽ
നാട്ടിലെ കാര്യങ്ങൾ അമ്മയും..

"എന്തരായാലും ഒരു കാര്യത്തിൽ എനിക്ക് സന്തോഷമായിരുന്നു. ഞാനും  നിന്റെ വാവയും ചത്താലും നീയും മിനിപ്പെണ്ണും ഒരു നെലയിൽ ആവുമല്ല.
അതിന്റെ എടയില് എറണാകുളതത്തെ മിഷൻ ആശുപത്രിയിലെ ഒരു മോളി ഡോക്ടറുടെ വീട്ടിൽ ഞാൻ ജോലിക്ക് പോയി. വാവയ്ക്ക് അന്ന് രണ്ട് പോലും തെകഞ്ഞില്ല.നല്ല ജോലിയെങ്കിൽ നിങ്ങളെ തിരിച്ച് കൊണ്ട് വരാന്ന് ചിന്തിച്ച് പോയതാണ്. വീട് തൊടയ്ക്കണം കാറ് കഴുവണം പിന്നെ മരുന്നും പിടിച്ച് ആ ഡോക്ടറിന്റെ പെറകേ നടക്കണം. ആ ആശുപത്രി കൊച്ചുങ്ങളെ കാണിക്കണതായിരുന്നു പിള്ളരെ കാണുമ്പ എനിക്ക് നിങ്ങളെ ഓർമ്മവരും. ഒരു
ദെവസം എന്റെ നെയന്ത്രണം പോയി മരുന്നും വലിച്ചെറിഞ്ഞ് നെലത്ത് കെടന്ന് ഉരുണ്ട്.
മൂന്ന് മാസത്തെ ചികിത്സയും കഴിഞ്ഞ് വന്നപ്പോ വാവയ്ക്ക് ഏതോ സംഘടനക്കാരുടെ മാസ സഹായം കിട്ടി.
അന്ന് ഈ നാട്ടിലൊള്ളോര് പറഞ്ഞത് എന്തരെന്നാ ഞാൻ സിനിമാ ഷൂട്ടിംഗിൽ പോയി കഞ്ചാവ് കുടിച്ചെന്ന്.എന്റെ അനിയത്തി എനിക്ക് പ്രാന്തെന്ന് ഈ നാട് മുഴുവൻ പറഞ്ഞ് നടന്ന്...
എന്നാലും ആ ഹോമിലെ കത്ത്കളൊക്കെ എവിടെപ്പോയാന്താരി
ഇതു കൊണ്ടാണ് നിന്റെ പിള്ളാരെപ്പോലും ആ അലമാരയിൽ ഞാൻ തൊടുവിക്കാത്തത്..."

അമ്മ കത്ത് തിരയാൻ മുറിയിലേക്ക് പോയി. എഴുത്തു മുറിയിൽ വന്നിരുന്ന ഞാൻ ആ കത്തിൽ നിന്ന് ഒരു ക്രിസ്തുമസ്  കാലത്ത്  അമ്മയ്ക്ക് വന്ന ഒരെണ്ണം വായിച്ചു...

പ്രിയ രക്ഷകർത്താവേ,

താങ്കളുടെ മകൻ കെ. എൻ. എച്ച്. നമ്പർ 0326 നെ ക്രിസ്തുമസിന്റെ അവധിക്ക് വീട്ടിൽ കൊണ്ടുപോകാൻ 14-12-1991 പകൽ പത്തുമണിക്ക് എത്തിച്ചേരേണ്ടതാണ്..

എന്ന്
വാർഡൻ

കുറിപ്പ്: ഓരോ കുട്ടിക്കും ക്രിസ്തുമസ് സമ്മാനമായി 365 രൂപ വീതം നൽകുന്നതായിരിക്കും..

നോവലിന്റെ മൂന്നാം അദ്ധ്യായത്തിൽ ചേർക്കാനുള്ളതൊക്കെ കുറിച്ചു കഴിഞ്ഞ്  കട്ടിലിൽ എത്തുമ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു.
അവളുടെ മുഖത്ത് വീഴുന്ന ഫോണിന്റെ  നീല വെളിച്ചം അവൾ ഉറങ്ങിയിട്ടില്ലെന്ന് ഓർമ്മിപ്പിച്ചു. അവളോട് ചേർന്ന്
തിരിഞ്ഞു കിടന്ന എന്നെ അവൾ പിന്നിലൂടെ കെട്ടിപ്പിടിച്ചു. കഴുത്തിന് പിറകിൽ നിറയെ ഉമ്മതന്നു. ചുംബന മറുപടിക്ക്
തിരിഞ്ഞ എന്റെ നെറ്റിയിലും ഉമ്മ തന്ന് അവൾ ചോദിച്ചു..

"മാഷേ കെ എൻ എച്ചെന്ന് പറഞ്ഞാലെന്താ..?"

"കിന്റർ നോട്ട് ഹിൽപ്പെ" അതൊരു ജർമ്മൻ വാക്കാ"

"ഓ അത് പൊട്ട്, മാഷിന്റെ മൂത്ത സന്തതി വെള്ളത്തിൽ കാണിക്കണ വേലകൾ കണ്ടാ ചിരിച്ച് ചാകും, എനിക്കും ഇപ്പൊ നീന്തണോന്ന് തോന്നണ്.."

ഞങ്ങൾക്കിടയിൽ കുളിരുറഞ്ഞ നെയ്യാർ വന്നു നിറയാൻ തുടങ്ങി.
പച്ചയായ മറുകരയിലേക്ക് പ്രണയാവേശത്തിൽ നീന്തി...!!

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)