Tuesday 22 February 2022

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്..!

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്..!

     'എല്ലാരും ചൊല്ലണ്,എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ്..'മാർത്തയോട് ചിരിച്ചുള്ള സെക്രട്ടറിയുടെ പാട്ട് സഹകരണ ബാങ്കിന്റെ ശാഖയിൽ പ്രണയതാളമുണ്ടാക്കി. നെറ്റിയിൽ കൈചേർത്ത് മാർത്തയുടെ ചരിഞ്ഞ നോട്ടത്തിൽ'ദയവായി ഇതൊന്ന് നിർത്തോന്ന്..' നാണം കലർന്നുള്ള ചോദ്യം.പത്തുമണിയുടെ പതിവു ചായയിൽ പരിപ്പുവടയുടെ മൊരിഞ്ഞ എരിവുചേർത്ത്,ശമ്പളം കൂട്ടിക്കിട്ടിയതിന്റെ സന്തോഷം വിളമ്പുകയായിരുന്നു തൂപ്പുകാരി മയിലമ്മ.
        മാർത്തയുടെ ഫോണിലപ്പോൾ മയിലമ്മയുടെ മകൻ സെൽവൻ,കോളേജിലെ തിരഞ്ഞെടുപ്പിനിടയിൽ കുത്തേറ്റു മരിച്ചതിന്റെ ഫോട്ടോയുള്ള വാർത്തയും,നാലരയോടെ ശരീരം വീട്ടിലെത്തിക്കുമെന്ന സന്ദേശവും വന്നു.മാർത്ത എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചിട്ടും, കഴിഞ്ഞില്ല.ചിലപ്പോഴെല്ലാം അവൾക്കങ്ങനെയാണ്.
      മാർത്ത,ഫോണിന്റെ സ്‌ക്രീൻ സെക്രട്ടറിയുടെ മുഖത്തിന് നേരെ പിടിച്ചു.കരച്ചിലിന്റെ ശ്രുതിയിൽ പാട്ട് നിന്നു.ചായ ഊതിക്കുടിച്ച് ലോക്കറിന്റെ ഇടതുവശത്തെ ചുവരിനോട് ചാരിയിരിക്കുന്ന മയിലമ്മ മറ്റു ജീവനക്കാരെപ്പോലെ അവരുടെ പാട്ടും പ്രണയവും ശ്രദ്ധിക്കുന്നുണ്ട്.ഈ പ്രണയം താലിയിൽ മുറുകാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരാൾ മയിലമ്മയായിരുന്നു.
        മയിലമ്മയെ പിന്നിലിരുത്തി ആർക്കും മുഖം കൊടുക്കാതെ,വളരെ തിടുക്കത്തിൽ വീട്ടിലേക്ക്  മാർത്ത വണ്ടി തിരിച്ചു.സെൽവന്റെ മരണം ബാങ്കിലെ വേറൊരാളും അറിഞ്ഞിരുന്നില്ല.പ്രണയമുള്ള സെക്രട്ടറിയുടെ പാട്ടും,കരള് കല്ലാക്കിയ വഴക്കാളി മാർത്തയുടെ  ഇറങ്ങിപ്പോക്കും.അയൽക്കാരി മയിലമ്മയുടെ കൂട്ടുപോക്കും.ബാങ്കിനും മടുത്തുതുടങ്ങിയ പതിവ് രംഗങ്ങളാണത്.മാർത്തയെ മകളായി കരുതുന്ന മയിലമ്മക്ക് അങ്ങനെയല്ലാതെ മറ്റൊരു ചിന്തയും വരാനിടയില്ല.
       നിരത്തിന്റെ അലറിക്കരഞ്ഞ പോക്കിനിടയിലും മാർത്തയുടെ വിങ്ങലുകൾ മയിലമ്മ അറിയുന്നുണ്ടായിരുന്നു.തോളിലിരുന്ന മെലിഞ്ഞ വിരലുകൾ സാഹചര്യങ്ങളറിയാതെ 'പോട്ടെടീ പെണ്ണേന്ന്..'പതിവ് ആശ്വാസം പറയുന്നു.
       പിന്നിലിരുത്തിയുള്ള യാത്രകളിൽ മയിലമ്മയുടെ സിഗ്നലുകൾ മാർത്തക്കറിയാം. കഴുത്തിലേക്ക് നിശ്വാസങ്ങൾ ചൂടോടെ വീണാൽ മുന്നിലൊരു കുഴിയുണ്ടാകും.തോളിലെ പിടുത്തം മുറുകിയാൽ മുന്നിലോ പിന്നിലോ ഒരു ലോറിയോ ബസ്സോ വരുന്നുണ്ട്‌.ദേഹത്തോട് നെഞ്ചുരയാൻ തുടങ്ങിയാൽ 'സ്പീഡ് കുറയ്ക്ക് പെണ്ണേന്ന്..'സാരിമാറിയ അരക്കെട്ടിലേക്കുള്ള വിരലിന്റെ കുത്ത് 'അങ്ങോട്ടല്പം മാറ്റി നിർത്തെടീന്ന്' ഓർമ്മിപ്പിക്കും.ഇക്കിളിയോടെ നിർത്തിക്കൊടുക്കണം.
      മയിലമ്മയുടെ നേർത്തവിരൽ രണ്ടുവട്ടം ശ്രമിച്ചിട്ടും ഇത്തവണ ഇക്കിളിയുണ്ടായില്ല.മൊബൈൽ  കടയുടെ തൊട്ടുമുന്നിലായി മാർത്ത വണ്ടി നിർത്തിക്കൊടുത്തു. 
       "ഇതെന്ത് പെണ്ണേ,നിനക്കിപ്പോ ഇക്കിളിയും ചത്താ"മയിലമ്മ മാർത്തയെ ഒന്നിരുത്തിനോക്കി. അവർ മൊബൈൽ കടയുടെ പടികൾ കയറുമ്പോൾ,മാർത്തയിലേക്ക് സെൽവൻ വന്നു.ഒരു ഫോണിനു വേണ്ടി പാതി എഞ്ചിനീയറായ ചെറുക്കൻ "വാങ്ങിത്തരാൻ പറ ചേച്ചീന്ന്..' എത്രയാണ് പിന്നാലെ നടന്നത്.ശമ്പള ദിവസത്തെ കുത്തും ഇക്കിളിയും എണ്ണൂറെന്നെണ്ണിയുള്ള തിരിച്ചടവുകളും കൃത്യമാണ്.കേൾക്കാനും വിളിക്കാനുമുള്ളവൻ ജീവിതത്തിന്റെ പരിധിക്ക് പുറത്തായിരിക്കുന്നു.
     കടക്കാരൻ കൊടുത്ത രസീതി പേഴ്‌സിലാക്കി ബ്ലൗസിനുള്ളിലേക്ക് തിരുകിയിട്ട് 'പോട്ടെ പോട്ടെന്ന്' താളമുള്ള രണ്ട് കുത്ത്.ഒന്നിക്കിളിപ്പെട്ട് മയിലമ്മയ്ക്ക് മുന്നിൽ പിടികൊടുക്കാതിരിക്കാൻ വല്ലാതെ ആഗ്രഹിച്ചിട്ടും മാർത്തയ്ക്ക് കഴിഞ്ഞില്ല.
       "തോന്നുമ്പോ തോന്നുമ്പോ ഇറങ്ങിയോടാൻ നിന്റെപ്പൻ ചാക്കോയുടെ വീടല്ലാല്ലോ,പാർട്ടിക്കാരെ  ബാങ്കാണ്.എപ്പഴുമെപ്പഴും കൂടെ ഓടാൻ ഈ വയസിയെത്തന്നെ കൂട്ടിക്കോണം.." മാർത്തയുടെ കഴുത്തിലേക്ക് മയിലമ്മ ചൂടൻ നിശ്വാസങ്ങൾ പെയ്യിച്ചിട്ടും ചെളിനിറഞ്ഞ ഒരു കുഴിയിലൂടെ വണ്ടിയിറങ്ങിക്കയറി.
     ആൽമരത്തിന്റെ മണ്ടയിൽ കെട്ടിപ്പിടിച്ചിരുന്ന ഒരു കോളാമ്പി രക്തസാക്ഷിപ്പാട്ടിൽ വിതുമ്പുന്നു.
'സെൽവൻ അനുശോചന'ആവേശത്തിൽ മുദ്രാവാക്യങ്ങളും എങ്ങുനിന്നെക്കെയോ ഉയരുന്നുണ്ട്. വണ്ടി വെട്ടിത്തിരിച്ച മാർത്ത നിരത്തിന് എതിരേയുള്ള കാട്ടുവഴിയിലേക്ക് പാഞ്ഞു.
      നാലരവരെയെങ്കിലും ആ കൊള്ളിയാൻ വാർത്ത മയിലമ്മയുടെ കാതിൽ വീഴരുത്, ആവേശക്കമ്മറ്റിക്കാർ ചുവരുകളിൽ പതിപ്പിക്കുന്ന സെൽവൻ (21) ആദരാഞ്ജലികളിൽ കണ്ണുമുട്ടരുത്.സെക്രട്ടറിയുടെ ഇല്ലാത്ത കുറ്റങ്ങൾ മാർത്ത വാതോരാതെ പറഞ്ഞു.'മകളെ കേൾക്കുന്ന മയിലമ്മയെ'പുലിനിറമുള്ള ലോറിക്കും പേടിപ്പിക്കാൻ കഴിയാത്തത് മാർത്ത ശ്രദ്ധിച്ചു. കുറ്റം പറച്ചിലിഭിനയത്തിൽ അവൾക്ക് തൃപ്‌തി തോന്നി.
     കാടിനോട് ചേർന്ന പാതയിലായപ്പോൾ മയിലമ്മ അവളോട് അത്രയും ചേർന്നിരുന്നു. തോളിലിരുന്ന വിരൽത്തുമ്പിൽ സെക്രട്ടറിയുടെ പാട്ടിന്റെ താളം.മരിച്ചവരെ ചുമന്നുപോകുന്നതിലും എത്ര മടങ്ങ് ഭാരമാണ് ആ വാർത്ത മറച്ചുവച്ച് അവരുടെ പ്രിയപ്പെട്ടവരുമായി പോകുന്നത്.? മാർത്ത ചിന്തിച്ചു.ചുറ്റുമുള്ള സകലരും 'കൊണ്ടുപോകുന്നവന്റെ' കണ്ണുവെട്ടിച്ച് അപ്രിയ സത്യം വിളിച്ചു പറയാൻ തക്കം പാർക്കുമ്പോൾ ആ ഭാരമെത്രയിരട്ടിക്കുന്നു.?
       'സെക്രട്ടറിയോട് എനിക്കും ഇഷ്ടമുണ്ട്'ഉള്ളിൽ വന്ന സെൽവനെ മാറ്റിനിർത്താൻ മാർത്ത ശ്രമിച്ചു.മയിലമ്മയപ്പോൾ ഉറക്കെയുറക്കെ ചിരിച്ചു.മാർത്തയുടെ കഴുത്തിൽ ഉമ്മവച്ചു.വയറ്റിൽ കുത്തി.മാർത്ത ഇക്കിളികൾ അഭിനയിച്ചു.പക്ഷേ ആ ഉമ്മകൾ പൊള്ളിക്കുന്നു.
        കാട്ടുപാതയും മാർത്തയും ആളൊഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു.വൈകിയേ വീട്ടിൽ എത്താറുള്ളൂവെങ്കിലും ഇറങ്ങിപ്പോക്കിന്റെ ദിവസങ്ങളിൽ അവരെ കൊണ്ടുപോകുന്നത് ആ വഴിയാണ്.മാർത്തയുടെ താളം കൃത്യമായി അറിയുന്ന മയിലമ്മ ഈ യാത്രയും ആസ്വാദിക്കാനുറച്ച വിധത്തിൽ ഏറ്റവും ചേർന്നിരുന്നു.
       കാട്ടുപാത ചൂണ്ടിക്കാണിക്കുന്ന ആദ്യ കവലയിലാണ്,മാർത്തയുടെ അപ്പൻ ചാക്കോയുടെയും മയിലമ്മയുടെ കെട്ടിയോനായ നാഗപ്പന്റെയും ചിരിയിട്ടുവച്ചിട്ടുള്ള സ്മാരകവും വായനശാലയും. അവിടെയാകും മാർത്തയുടെ വണ്ടി ഇനി നിൽക്കാൻ പോകുന്നതെന്നും മയിലമ്മയുടെ ഉള്ളിലുണ്ട്. ഇന്നും തെളിയിക്കപ്പെടാത്ത ആ ഇരട്ടക്കൊലയുടെ കഥയും പിന്നീട് സംഭവിച്ചതുമെല്ലാം കൂട്ടിക്കെട്ടി, അതുവഴി വരുന്നവരെയെല്ലാം വിളിച്ചുനിർത്തി,ഒരു കഥാപ്രസംഗം കണക്കെ ആ നരച്ച സ്മാരകം ഗമയിലെപ്പോഴുമിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. 
        "ഇരുപത്തിയൊന്ന് വർഷം മുമ്പാണ് ആ ഇരട്ടക്കൊലപാതകം.ഏതു രാഷ്ട്രീയത്തിലെന്നറിയില്ല. കൊല്ലുന്നതല്ലല്ലോ ജീവിക്കാനുള്ള വഴി കാണിക്കേണ്ടതല്ലേ രാഷ്ട്രീയം.മാർത്തയുടെ അപ്പന്  വരയായിരുന്നു പണി.തുണിക്കടയ്ക്കും ഹോട്ടലിനും മുടിവെട്ടുകടയ്ക്കും നിറമുള്ള പേരുകളിട്ടത് ചാക്കോയാണ്.ഒപ്പം ഒരു പൂവോ,സുന്ദരമായ ഒരു മുഖമോ വരച്ചുവയ്ക്കും.കട്ടൻ കുടിക്കുമ്പോൾ ഇത്തിരി രാഷ്ട്രീയവും പറയും.നിഴലുപോലെ നടന്നിരുന്ന നാഗപ്പൻ അന്നു രാത്രിയിലും സ്ഥാനാർത്ഥിയുടെ ബോർഡുറപ്പിക്കാൻ കൂടി.നേരം ചുവന്നു വെളുത്തപ്പോൾ രണ്ടാളുടെയും ഈച്ചയരിച്ച ശരീരത്തിൽ കൊടികൾ പുതച്ചിരുന്നു.ആ സ്ഥാനാർത്ഥി ജയിച്ചു,ആരോഗ്യമുള്ള മന്ത്രിയുമായി.."
       "അന്ന് ദേ, ആ മാർത്തയ്ക്ക് വയസ് ഒൻപതേ ആയിട്ടുള്ളൂ.മയിലമ്മയുടെ വയറ്റിൽ സെൽവൻ ചെറുക്കൻ,കുരുത്തിട്ട് നാലേനാലു മാസം.ചാക്കോയുടെ പെണ്ണായ റാഹേലിന്റെ ഉയർന്ന വയറ്റിൽ തടവിത്തടവി കുഞ്ഞാവയെ കാത്തിരിക്കുന്നത് മാർത്തയ്ക്കും പതിവായിരുന്നു. എല്ലാവർക്കും കാത്തിരിപ്പും പ്രതീക്ഷയും.ആ രാത്രി, ഏതോ കത്തികൾ,കഴിഞ്ഞു എല്ലാം തീർന്നു.."
     "റാഹേല് അന്നുമുതൽ ആരോടും മിണ്ടിയിട്ടില്ല.അലസിപ്പോയ കുഞ്ഞിനായി ഉടുപ്പുകൾ തുന്നിക്കൂട്ടിക്കൊണ്ട് ഒരേ ഇരിപ്പ്.പെറ്റപെണ്ണുങ്ങൾ അതെല്ലാം വാങ്ങിക്കൊണ്ടുപോകും.ഒറ്റമുറി വീട്ടിൽ മയിലമ്മ സെൽവനെ പെറ്റു.അവൻ നടന്നതും വളർന്നതും മാർത്തച്ചേച്ചിയുടെ പാവാടയിൽ തൂങ്ങിയാണ്.അനുശോചനയോഗങ്ങൾ,കേസ്,വഴക്ക്.ഒരു ചടങ്ങിലും മയിലമ്മയോ റാഹേലോ ചെന്നിരുന്നില്ല.പഠിപ്പ് കഴിഞ്ഞ മാർത്തയ്ക്ക് ബാങ്കിലെ ജോലി കിട്ടാനും ഞങ്ങളാണ് കാരണം.."
       "അന്ന് ഈ നാട്ടുകാരുടെ വകയായി പിരിഞ്ഞു കിട്ടിയ വലിയ തുക മയിലമ്മയും റാഹേലും വാങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.ചാക്കോയും നാഗപ്പനും എന്നും ഓർക്കപ്പെടട്ടെയെന്ന് കമ്മറ്റിക്കാരും അങ്ങ് തീരുമാനിച്ചു.അങ്ങനെയാണ് ഞങ്ങൾ ഈ വെയിലും മഴയുംകൊണ്ട് ഇപ്പഴും നിൽക്കുന്നത്.എന്നിട്ടോ അവരുടെ സ്വന്തക്കാര് പോലും അതോർക്കണില്ലല്ലോ..."
     കഥ പറഞ്ഞു തീർന്നപ്പോൾ, സ്‌മാരകത്തിന്റെ ചുണ്ടിൽ മയിലമ്മയോട് മരിപ്പ് പറയാനുള്ള ഒരുക്കം.മാർത്ത അതിന്റ നേർക്ക് പല്ലിറുമി.'മിണ്ടിപ്പോകരുതെന്ന്..' ചുണ്ടത്ത് വിരലുകൾ ചേർത്തു കാണിച്ചു.സ്‌മാരകം 'ഇവളിതെന്തു ഭാവിച്ചെന്ന'കണക്കിന് നിന്നു.
       "നിന്നെപ്പോലെ ആഘോഷിക്കാനും വീരവാദം മുഴക്കാനും ആളുള്ളോണ്ടല്ലേ,പിന്നേം പിന്നേം ഈ പിള്ളേർക്ക് കൊല്ലാനും ചാവനും തോന്നണത്" മാർത്തയുടെ ശബ്ദമിടറിയപ്പോൾ സ്മാരകത്തിന് 'അയ്യെടാ'ന്നായിപ്പോയി.വായപൂട്ടി നിൽക്കുന്ന വായനശാലയുടെ നേർക്ക് മാർത്ത നടന്നു.മയിലമ്മ അപ്പോഴും സ്മാരകത്തിന്റെ ചുവട്ടിലെ കാട്ടുപച്ചകൾ പിഴുതുമാറ്റുന്നുണ്ട്.സ്‌മാരകം മയിലമ്മയെ നോക്കിയിട്ട് തലകുനിച്ച് നിന്നു.
      മാർത്ത വായനശാലയുടെ മുഖത്ത് തൊട്ടു.വേദനയുടെ തുരുമ്പ് പൂട്ടിന്റെ ഉള്ളിൽ പടരുന്നുണ്ട്. സ്മാരകത്തിനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച കാട്ടുവള്ളികളെ മയിലമ്മ അടർത്തിമാറ്റി.ഉള്ളിലപ്പോൾ നാഗപ്പന്റെ മുഖത്ത് 'എന്തോന്നാടി മയിലേന്നുള്ള...'ശൃംഗാരം.ചാക്കോയുടെ കണ്ണാടിക്കൂടും പൊട്ടിയടർന്നിട്ടുണ്ട്, മഴവെള്ളത്തിലെ കൂത്താടികൾ ആ ചിരിയെ മുക്കിക്കളയുന്നു.അതൊന്നും കാണാൻ വയ്യാതെ മയിലമ്മ വായനശാലയുടെ അടുത്തേക്ക് പോയി.       
      ജനാല വഴി പടർന്നുകയറിയ വള്ളികൾ മാറ്റുന്ന മയിലമ്മയെ മാർത്ത പിടിച്ചുവലിച്ചു."ചത്തു പോയൊരെ കഥയും പറഞ്ഞ് ഉള്ളും പൂട്ടിവച്ച് ഇവരിങ്ങനെ നിക്കട്ടെ നമ്മക്ക് പോകാം." മറന്നുപോയ ഒരു കാര്യം ഓർമ്മിപ്പിക്കാനെന്നോണം ഒരു അരണ മാർത്തയെ എത്തിനോക്കി.മക്കളെ സുരക്ഷിതയിടത്തിലേക്ക് മാറ്റുന്ന പൂച്ചപ്പെണ്ണ് അരണയെ കൊതിയോടെയും നോക്കി.ഒന്നിനേയും 'കൊല്ലരുതെന്ന്' മയിലമ്മ അതിനോട് ഓർമ്മിപ്പിച്ചു.
        "എന്റെ സെൽവനുള്ളപ്പോൾ എങ്ങനെ കിടന്നതാ."ആ പേര് കേട്ടിട്ട് പുസ്തകങ്ങളെല്ലാം സത്യം വിളിച്ചു പറയാനുള്ള തിടുക്കത്തിൽ ചിറകടിക്കുന്നതായി മാർത്തയ്ക്ക് തോന്നി.അവൾ വണ്ടിയുടെ നേർക്ക് വേഗത്തിൽ നടന്നു.'ഒന്നു ചിരിച്ചിട്ടു പോടീന്ന്.'പറയാൻ തുടങ്ങിയ ചാക്കോയുടെ മുഖത്തുപോലും നോക്കിയില്ല.പുസ്തകങ്ങൾ സെൽവനെയോർത്ത് കരഞ്ഞു.  
      "എന്റെ സെൽവനെപ്പറ്റി കേട്ടപ്പോൾ നിനക്കെന്തടീ ഇത്ര കലി.അവനെപ്പോലെയല്ലേ എനിക്ക് നീയും.."മയിലമ്മ ഓടിവന്ന് പിന്നിലിരുന്നു.സ്മാരകവും വായനശാലയും 'ഞങ്ങളെന്ത് പിഴച്ചെന്ന്' തമ്മിൽ നോക്കി.അവരുടെ വണ്ടി കാട്ടുപാതയിലേക്ക് കയറിപ്പോയി.
      'നിൽക്കാൻ എനിക്കൊട്ടും നേരമില്ലെന്ന്' കാടിനോട് ഭാവിച്ച് പാഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് മാർത്ത വണ്ടിനിർത്തി.അവരുടെ മുന്നിലെ പാറകളിൽ തട്ടി ചോദ്യച്ചുഴികളുള്ള പുഴ 'ഇന്നാരോടാണ് ഇവള് വഴക്കിട്ടതെന്ന്'? കുശലവും ചോദിച്ചു.'നീ നിന്റെ പാട്ടിന് പോടീന്ന്..' മയിലമ്മ അതിലേക്ക് കല്ലെടുത്തിട്ടു.
      'നാടാകെ ചൊല്ലണ് നാട്ടാരും ചൊല്ലണ് കാടാണ് കരളിലെന്ന്,കൊടുങ്കാടാണ്..'സെക്രട്ടറിയുടെ താളത്തിൽ മയിലമ്മ ചിരിച്ചു.ആ മടിയിലേക്ക് മാർത്ത കിടന്നു.നെറ്റിയിൽ വീണുകിടന്ന ഒരു മുടി പിഴുത് തണുപ്പൻ കാറ്റിനോട് ' ഈ നരച്ചരഹസ്യം'കൊണ്ടുപോയി കളയുവോന്ന് മയിലമ്മ ചോദിച്ചു.    ഉള്ളിൽ മരിച്ചുകിടക്കുന്ന സെൽവൻ കരച്ചിലായിട്ട് വീണുപോകുമോയെന്നു പേടിച്ച്, സെക്രട്ടറിയുടെ കുറ്റങ്ങൾ വീണ്ടും വീണ്ടും പറയാനാണ് മാർത്തയ്ക്ക് തോന്നിയത്.മയിലമ്മ അതും ശ്രദ്ധയോടെ കേട്ടു.
      "എനിക്കും സെൽവനും നിന്റേല് ചില ഉത്തരവാദിത്തങ്ങളുണ്ട്.പെണ്ണുകാണാൻ വന്നോട്ടാന്ന് എന്റെ ചെറുക്കനോടാണ് സെക്രട്ടറി ഇന്നലെയും വിളിച്ചുചോദിച്ചത്.ജാതിയാ മതോ അവര് നോക്കാണില്ലല്ലോ.? കാണാനും കൊള്ളാം,ദൂഷ്യങ്ങളുല്ലാ.പിന്നെന്ത് പെണ്ണേ നിനക്ക്..?"മയിലമ്മ പറയുന്നവ തനിക്കും അറിയുന്നതാണെന്ന് മാർത്ത ചിന്തിച്ചു.സെക്രട്ടറി തന്നോട് പ്രണയം പറഞ്ഞത് തെളിമയോടെയായിരുന്നു.
       മാർത്തയുടെ കരച്ചിൽ വീണ് മയിലമ്മയുടെ മടിത്തട്ട് പുതഞ്ഞു.ഉച്ചസൂര്യന്റെ ഒരു വെള്ളിനൂല് 
മാർത്തയുടെ നെറ്റിയിൽ വീണത് മയിലമ്മ സാരികൊണ്ട് മറച്ചു.മാർത്തയുടെ മുടിയിഴകളിൽ വാത്സല്യം തിരയുന്ന മയിലമ്മയുടെ വിരലുകൾ 'ഉറങ്ങിക്കോ ഉറങ്ങിക്കോ'എന്നാവർത്തിച്ചു.
     നാഗപ്പനും മയിലും പ്രണയത്തിന്റെ മൂലധനവുമായി ഈ നാട്ടിലേക്ക് വന്നതും.ഓല ചരിച്ച് ഒരു കൂരകെട്ടാൻ ഭൂമിയിൽ പങ്ക് ചാക്കോ കൊടുത്തതും.മയിലമ്മ ഭൂതമണമുള്ള കഥക്കെട്ടഴിക്കാൻ തുടങ്ങി. 'എന്റെമ്മയുടെ വയറ്റിലും കുഞ്ഞാവയുണ്ടല്ലോന്ന്..'മയിലമ്മയുടെ ഗർഭത്തിനെ പുള്ളിപ്പാവാടക്കാരി വെല്ലുവിളിക്കുന്ന രംഗമായപ്പോൾ മാർത്തയൊന്ന് ഇളകി.മായിലമ്മ അവളുടെ കവിളിൽ നുള്ളി.
      "സെൽവൻ അവധിക്ക് വരുമ്പോ,പെണ്ണുകാണാൻ വരാൻ ഞാനിന്നു സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്.പണ്ടെല്ലാം അവരെ ജാതിക്കാര് നമ്മളെ തൊടുവോ പെണ്ണേ.."മയിലമ്മ മാർത്തയുടെ വയറ്റിൽ ഒന്ന് കുത്തി.ഇക്കിളിയില്ലാതെ അവൾ എഴുന്നേറ്റിരുന്നു.മുഖം ചുവന്നു,ചുണ്ടുകൾ വിറച്ചു.
       "കെട്ടാനായാലും വെട്ടാനായാലും ഇപ്പോഴും നമ്മളെ ജാതീന്ന് മാത്രല്ലേ അവർക്ക് ആളുകളെ കിട്ടണത്"മയിലമ്മ മാർത്തയെ മടിയിലേക്ക് വലിച്ചു കിടത്തിയിട്ട് തോളിൽ ഒരടി കൊടുത്തു.
       "സെക്രട്ടറി പാടുമ്പോലെ കല്ലും കാടുമൊന്നുമല്ല ഈ പെണ്ണിന്റെ കരള് കട്ടിയിരുമ്പാണ്.." 
മാർത്തയുടെ കരച്ചിലിന്റെ ആഴത്തിൽ മയിലമ്മയ്ക്ക് പന്തികേട് തോന്നി.പുഴയോർമ്മിപ്പിക്കുന്ന  ചോദ്യച്ചുഴിയിലേക്ക് മയിലമ്മ സംശയത്തോടെ നോക്കിയിരുന്നു.നെറ്റിയിൽ ആശ്വാസമിട്ട ഒരുമ്മ കൊടുത്തു.മയിലമ്മയുടെ വയറ്റിൽ മാർത്ത ചുറ്റിപ്പിടിച്ചു.മരങ്ങളുടെ ഇടയിലൂടെ സൂര്യനിട്ട വെള്ളി വര മാർത്തയുടെ നെഞ്ചിന് കുറുകേ വാളായി വീഴുന്നു.മയിലമ്മ അത് കൈവിരിച്ച്  തടഞ്ഞു.
      മയിലമ്മ മാർത്തയെ എഴുന്നേല്പിച്ചിരുത്തി.ചോറിന്റെ പൊതികൾ എടുത്തുവച്ചു.ചുഴികളിൽ കൈമുക്കി രണ്ടാളും കഴുകി.ഒരു കുമ്പിൾ വെള്ളമെടുത്ത് മാർത്തയുടെ മുഖം കഴുകാൻ തുടങ്ങിയ മയിലമ്മയുടെ കൈകൾ നെറ്റിയിൽ ചേർത്തുപിടിച്ച്, അവൾ വീണ്ടും കരഞ്ഞു.വെള്ളത്തിലേക്ക് കാലുകളാഴ്‌ത്തി അവർ കുറേനേരം തണുത്തിരുന്നു.മാർത്തയുടെ കാലിൽ 'ഇനി ഉള്ളതങ്ങ്  പറയുന്നതല്ലേ നല്ലതെന്ന്..' പുഴ തോണ്ടിക്കൊണ്ടിരുന്നു.
        അക്കരെ നിന്ന ഒരു ജീപ്പ് മരിപ്പ് വിളിച്ചു പറയുന്നത് കേട്ടപ്പോൾ മാർത്ത ധൃതിയിൽ എഴുന്നേറ്റു. പുഴയിലേക്ക് വീഴാനാഞ്ഞപോലെ മയിലമ്മയെ കെട്ടിപ്പിടിച്ചു.'വെറുതേയെന്നെ കൊതിപ്പിച്ചല്ലോ പെണ്ണേന്ന്..'തമാശയും പറഞ്ഞിട്ട് പുഴ ഒഴുകിപ്പോയി.അതു കണ്ട ജീപ്പ് 'ഇത് മരിപ്പ് ഒളിപ്പിക്കാനുള്ള അഭിനയമല്ലേന്നാണ്..'ചിന്തിച്ചത്.മാർത്ത ജീപ്പിന്റെ നേർക്ക് കാർക്കിച്ചു തുപ്പി.
       ചോറിൽ വിരലൂന്നി അക്കരേക്ക് നോക്കിയിരിക്കുന്ന മാർത്തയുടെ തുടയിൽ മയിലമ്മ ഇടതു കൈവീശി ഒന്ന് തല്ലി.അച്ചാറും ചമ്മന്തിയും കുഴച്ച എരിവുള്ള ഒരുരുള മാർത്തയ്ക്ക് നീട്ടി.പിന്നെയും  കണ്ണൊഴുകി വരുന്നത് കണ്ടിട്ട് മയിലമ്മ വീണ്ടും കൈയോങ്ങി.ഉള്ളു തികട്ടി വന്ന വാർത്തയെ സ്വയം ഉരുളയിട്ട് മാർത്ത അടച്ചുവച്ചു.പൊതികളിൽ ബാക്കിയിരിക്കുന്നത് പാറയിൽ തുറന്നു വച്ചു. ഒരുപിടി വാരി പുഴയിലിട്ടു.വറ്റൊന്നും കൊണ്ടുപോകാതെ കാക്കയും മീനുകളും മാറിനിൽക്കുന്നു.  
      "റാഹേലിനെപ്പറ്റിയാണെങ്കിൽ നമ്മുടെ സെൽവന്റെ കുട്ടികൾക്കും ഉടപ്പുകൾ വേണോല്ലോ.." മയിലമ്മ മാർത്തയുടെ ഉള്ളുവായിക്കാൻ ശ്രമിച്ചു.പുഴയുടെ കരപറ്റി വന്നിരുന്ന കൊറ്റികൾക്കും മാർത്തയുടെ മിണ്ടാട്ടം.മയിലമ്മ അവയേയും കല്ലെടുത്തെറിഞ്ഞു.പെട്ടെന്ന് ചോറു പൊതിയിലേക്ക് നാലഞ്ചു കാക്കകൾ പാറി വന്നിരുന്നു.ഒപ്പം മാർത്തയുടെ ഫോണിലേക്ക് ആ സന്ദേശവും.
'സെൽവനെ എത്തിച്ചു,ഇവിടെ ഒരുക്കങ്ങൾ തുടങ്ങി...'
      മാർത്ത എഴുന്നേറ്റ് മയിലമ്മയുടെ നേർക്ക് കൈ നീട്ടി.അവരുടെ ഭാരക്കുറവ് മാർത്തയെ അത്ഭുതപ്പെടുത്തി.അവൾ അവരെ കെട്ടിപ്പിടിച്ചു.നെറ്റിയിൽ പലതവണ ഉമ്മവച്ചു.അവരുടെ യാത്ര ബാക്കിയാക്കിയ മുറിപ്പാടുകളിൽ കാട്ടുപാത ഏറ്റവും ദുഃഖത്തോടെ നോക്കി.
      വഴിനീളെയുള്ള ആളുകൾ അവരുടെ വരവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആമ്പുലൻസിന്റെ വെളുപ്പും,വീട്ടുമുറ്റത്ത് വലിച്ചുകെട്ടിയ ടാർപ്പയുടെ നീലയും,നിരത്തിയിട്ട കസേരകളുടെ ചുവപ്പും 'സെൽവൻ മരിച്ച് കിടക്കുമ്പോൾ നീയിതെവിടെയായിരുന്നു' എന്നെല്ലാം ചോദിക്കുന്നുണ്ട്.മയിലമ്മ ഗേറ്റിനു മുന്നിലേക്ക് പിടഞ്ഞിറങ്ങി.
      വീട്ടിനോട് ചേർന്ന മതിലിൽ ഒട്ടിച്ചിരുന്ന ചിത്രങ്ങൾ മയിലമ്മ കണ്ടു.മാർത്തയെ കണ്ണുനിറച്ചൊന്ന് നോക്കി.എന്തൊക്കെയോ വിളിച്ചു പറഞ്ഞു.അവളുടെ കവിളിൽ മാറിമാറി അടിച്ചു.പെണ്ണുങ്ങൾ ഓടിവന്ന് മയിലമ്മയെ അകത്തേക്ക് കൊണ്ടുപോയി.ഗേറ്റിനരുകിൽ നിന്ന സെക്രട്ടറിക്ക് മാത്രമേ റോഡിലേക്ക് വീണുകിടന്ന മാർത്തയെ മനസിലായുള്ളൂ.അയാൾ വണ്ടി മതിലിനോട് ചാരിവച്ചു. മാർത്തക്ക് നേരെ കൈ നീട്ടി.അവൾ തന്റെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.ജനാലയിലൂടെ ചിതയൊരുക്കൽ കാണുന്ന റാഹേലിന്റെ കൈയിലപ്പോഴും കറുത്ത പുള്ളിയുള്ള കുഞ്ഞുടുപ്പ്.
     മാർത്തയെക്കണ്ട് റാഹേല് അല്പം നീങ്ങി നിന്നു.ഒരുക്കിവച്ച ചിതക്കപ്പുറത്തെ കസേരയിൽ തളർന്നിരിക്കുന്ന സെക്രട്ടറി.മയിലമ്മയുടെ കരച്ചിലിന് ചിലരുടെ കോറസ്.സെക്രട്ടറി ജനാലയോളം വന്നു.'അവനെ എടുക്കാനായി,ഒന്നു കാണണ്ടേ മാർത്തേ...'ഒട്ടും താളമില്ലാത്ത ചോദ്യം.നാഗപ്പനെ പുതപ്പിച്ച അതേ നിറത്തിൽ പൊതിഞ്ഞ സെൽവനുമായി കരയില്ലെന്ന് വാശിയുള്ള ചുമട്ടുകാർ. മയിലമ്മയുടെ കൈ ചിതയിലേക്ക് നീട്ടിപ്പിടിക്കാൻ ധാരാളം കണ്ണുകൾ.
     ചിതയേക്കാൾ വീര്യത്തിൽ ചെറുപ്പക്കാരുടെ മുദ്രാവാക്യത്തിള.ബഹളങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന സെക്രട്ടറി,റീത്തുകൾ പ്ലാവിന്റെ ചുവട്ടിലേക്ക് ചാരിവയ്ക്കുന്നു.ഇരുപത്തിയൊന്നിൽ നിന്ന് പൂജ്യത്തിലേക്ക് സെൽവന്റെ ചിത കത്തിയിറങ്ങുന്നു.ചിതയുടെ അതേ പതിപ്പ് ഉള്ളിലുള്ള മയിലമ്മ വീടിന്റെ വരാന്തയിൽ ചാരിയിരിക്കുന്നു.നോട്ടം മാർത്തയുടെ ജനാലയിൽ മുട്ടുന്നു.
      സെൽവനെ ഒരുനോക്ക് കാണാൻ നിന്ന പ്ലാവിന്റെ ഒരു കൊമ്പ് ആർത്തലച്ച് കരയുന്നു. മയിലമ്മയുടെ തൊട്ടപ്പുറത്തിരിക്കുന്ന റാഹേൽ മുറിയിൽ നിന്നിറങ്ങിപ്പോയത് എപ്പോഴാണ്.?സമാധാനം പറയുന്നവരോട് റാഹേലിന്റെ വകയായി 'മറുപടികൾ'.മുഖത്ത് സന്ദർഭത്തിന് ചേരാത്ത തരം ചിരിയുണ്ടോ..?
     ചിതയുടെ ആവേശം ചോരുന്നതിനനുസരിച്ച് പറമ്പിലേക്ക് ഇഴഞ്ഞുവരുന്ന ഇരുട്ട്.പ്ലാവിന്റെ കൊമ്പുകൾക്ക് കരച്ചിൽ നിലച്ചു.ചിതയിപ്പോൾ എരിക്കുന്നത് നാലോ മൂന്നോ വയസിനെയാകാം. കട്ടൻ ചായയുമായി നിൽക്കുന്ന സെക്രട്ടറിയുടെ അരികിൽ ഒന്നുരണ്ടാളുകൾ മാത്രം.റാഹേലിന്റെ തോളിൽ ചാരിയുള്ള മയിലമ്മയുടെ ഇരിപ്പ്.റാഹേലിന് മറുപടി പറയാനോ കേൾക്കാനോ ആരുമില്ല, മുഖത്ത് ചേരാത്ത ആ ചിരിയുമില്ല.
      സെക്രട്ടറിയുടെ ഉടുപ്പിന്റെ വെളുപ്പ് മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ.ചിത പൂജ്യത്തിലേക്ക് കത്തിത്തീരുന്നു.പറമ്പിനെ മുഴുവനും ഇരുട്ട് തിന്നുതീർത്തു.മയിലമ്മ റാഹേലിന്റെ മടിയിൽ തലവച്ച് കിടക്കുന്നു.മഞ്ഞിച്ച ബൾബിന്റെ വെളിച്ചത്തിൽ കുഞ്ഞുടുപ്പിലൂടെ റാഹേലിന്റെ സൂചിയോട്ടങ്ങൾ കാണാം.മാർത്ത അടുക്കളയിലേക്ക് പോകണമെന്നാഗ്രഹിച്ചു.എഴുന്നേൽക്കാൻ കഴിയുന്നില്ല. ജനാലയുടെ കമ്പികളിൽ തൂങ്ങി അല്പനേരം നിന്നു.ചുവരുകളിൽ താങ്ങി അടുക്കളയിലെത്തി. 'തണുപ്പെന്നു' പറഞ്ഞ ചോറിനെ വെള്ളമൊഴിച്ച് ചൂടാക്കി.പാത്രങ്ങളിലേക്ക് പകർന്ന് മയിലമ്മയുടെ വീട്ടിലേക്ക് നടന്നു.
     ചിതയുടെ ആത്മാവ് അപ്പോഴും എരിയുന്നുണ്ട്.ഗേറ്റിനെച്ചാരിനിൽക്കുന്ന സെക്രട്ടറി, പാത്രങ്ങളുമായി വന്ന മാർത്തയ്ക്ക് കടന്നുപോകാൻ അല്പം ഒതുങ്ങി നിന്നു."അവനെ വന്നൊന്ന് കാണാമായിരുന്നില്ലേ.."സെക്രട്ടറിയുടെ വെളുപ്പൻ ഉടുപ്പിന് ചുളിവുകളും പുകചുറ്റിയ മണവും, ശബ്ദത്തിന് വല്ലാത്ത പതർച്ചയും പരിഭവവും.
      "ചില മരണങ്ങൾ കൂട്ടക്കൊലകളാണ്, ആരെയാണ് ഇനി കാണേണ്ടത്."മൂന്ന് പെണ്ണുങ്ങളെയും മാറിമാറി നോക്കിയിട്ട്, കണ്ണുകൾ കവിഞ്ഞൊഴുകാൻ തുടങ്ങിയ സെക്രട്ടറിയെ മാർത്തയ്ക്കപ്പോൾ കെട്ടിപ്പിടിക്കണമെന്ന് തോന്നി.റാഹേൽ കഞ്ഞി 'കുടിക്കെന്ന്' നിർബന്ധിക്കുന്നു.കുഞ്ഞുടുപ്പ് പിടിച്ചിരുന്ന കൈകൊണ്ട് മയിലമ്മ നിരസിക്കുന്നു.
      മതിലിൽ ചാരിയിരുന്ന്, ഇരുട്ടിന്റെ നിറമുള്ള മൂന്ന് പെണ്ണുങ്ങളെയും, കത്തിത്തീർന്ന ചിതയേയും നിരാശയോടെ നോക്കുന്ന സെക്രട്ടറിയോട്'....എന്തിന്ന് നോക്കണ്, എന്തിന്ന് നോക്കണ് ചന്ദീരാ നീ ഞങ്ങളെ, അയ്യോ ചന്ദീര നീ ഞങ്ങളെ..' എന്നെല്ലാം പാടാനാണ് മാർത്തക്കപ്പോൾ തോന്നിയത്. സെക്രട്ടറി എഴുന്നേറ്റ് മുണ്ട് കുടഞ്ഞുടുത്തു.രണ്ടു ചുവട് ചിതയുടെ നേർക്ക് നടന്നു.അല്പനേരം എന്തൊക്കെയോ ചിന്തിച്ചു നിന്നു.സാവധാനം പുറത്തേക്ക് നടന്നു.
        തലകുനിഞ്ഞ്,കണ്ണുകളും തുടച്ച് നിരത്തിലേക്ക് വണ്ടി തിരിക്കുന്ന സെക്രട്ടറിയോട് പ്രണയം തുറന്നു പറയാൻ ഇനിയും വൈകരുതെന്ന് ഗേറ്റുവരെ വന്ന മാർത്തയും തീരുമാനിച്ചിട്ടുണ്ടാകും...!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636



 
 

Thursday 3 February 2022

തന്തക്കിണർ

തന്തക്കിണർ.

      അങ്ങനെയാണ് പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിയെടുക്കാൻ ഞാനങ്ങ് തീരുമാനിച്ചത്.മുപ്പതുവർഷമായി വീട്ടിലെ സകല മാലിന്യങ്ങളും,പഞ്ചായത്ത് റോഡിന്റെ  കരാറുകാരൻ കൊണ്ടടിച്ച മണ്ണുമായി ഇനിയും കുറച്ച് തൊടികളേ നിറയാനുള്ളു.അത്രയുമായ ഒരു കിണർ വൃത്തിയാക്കിയെടുക്കുന്നത് വെളിപാട് കിട്ടിയിട്ടോ വെള്ളത്തിനോ വേണ്ടിയാണെന്ന് കരുതരുത്‌.അതെന്റെ ഒളിച്ചോട്ടമാണ് വെറും ഇരുപതുമീറ്റർ അപ്പുറത്തെ സ്വന്തം വീട്ടിൽ നിന്നുള്ള ഒളിച്ചോട്ടം.ഭാര്യയേയും കുട്ടിയേയും നേരിടാനുള്ള ഭയം.അതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടാകാം, എന്റെ അച്ഛൻ വെട്ടിയ ആ കിണറിന്റെ ചരിത്രവും വർത്തമാനവും.

       ഊണുമേശയിലെ പൂപ്പാത്രത്തിൽ ചാരിവച്ചിരുന്ന മൊബൈലിൽ കാർട്ടൂണും നോക്കി ചോറ് തിന്നുകയായിരുന്നു എന്റെ കുട്ടി.മീനൊളിപ്പിച്ച ഒരുരുളയും നീട്ടിപ്പിടിച്ച്‌ 'തിന്നുമോനെ തിന്നുമോനെ'  എന്ന താളത്തിൽ എന്റെ ഭാര്യ.ആവർത്തിച്ചു കാണുന്ന വഷളൻ രംഗത്തിൽ കലി കയറിയ ഞാൻ കുട്ടിയുടെ തലയിൽ 'തിന്നെടാന്ന്..' ഊക്കിന് ഒരു തട്ട്.കുട്ടിയുടെ നെറ്റി മേശയുടെ കണ്ണാടി വക്കിന് തട്ടി ഒരു പൊട്ട്.മൂക്കിന്റെ പാലവും ചോറുചവച്ച വായും കടന്ന് കരച്ചിലിനും മഞ്ഞഉടുപ്പിനും ചുവപ്പൻ നിറം കൊടുത്ത് അതാ പോകുന്നു ചോരനൂല്.മുണ്ടിന്റെ അറ്റംകൊണ്ട് ഇളംചോര ഒപ്പുന്ന ഞാൻ. ഐസുകട്ടകൾ തുണിയിൽ പൊതിഞ്ഞു വച്ച്, ചോര നിർത്തുന്ന ഭാര്യ.കുട്ടിയെ തോളിലിട്ട് കവലയിലെ ആശുപത്രിയിലേക്ക് വണ്ടി വിടുന്ന ഞങ്ങൾ.

         'ഉടൻ മഹാദേവി ഇടത്തുകൈയാൽ അഴിഞ്ഞ വാർപ്പൂങ്കുഴൽ ഒന്നൊതുക്കി, ജ്വലിച്ച കൺകൊണ്ടൊരു നോക്കു നോക്കി'.എട്ടാം ക്ളാസിലെ വള്ളത്തോളിന്റെ വരികളുടെ ശില്പഭംഗി എനിക്കപ്പോഴാണ് പൂർണബോധ്യം വന്നത്.ജീവിതത്തിലാദ്യമായി എനിക്കവളെ നോക്കാൻ പേടി തോന്നി.ചെറിയൊരു കാര്യത്തിന് നൂറ് വാക്കെങ്കിലും ചിലവാക്കുന്ന അവൾ ശ്വാസം വിടാൻപോലും മടിക്കുന്നു.കുട്ടിയുടെ കരച്ചിൽ അല്പം തോർന്നു.രക്തത്തിനെ കട്ടപിടിപ്പിക്കുന്ന വൈറ്റമിനെക്കുറിച്ച് ഞാൻ ചിന്തിച്ചു.ഭയംകൊണ്ട് ഏതോ ക്ലാസിൽ ആരോ പഠിപ്പിച്ച 'കെ'ട്ട ഉത്തരം പോലും ഓർമ്മവന്നു. വണ്ടിയാകട്ടെ, കുട്ടിക്കുവേണ്ടി എന്നെയിട്ട് ഓടിക്കുന്നത് പോലെ നിരത്തിലൂടെ പാഞ്ഞു.

        "മുത്തേ നീ കളിച്ചപ്പോൾ വീണതെന്നേ ഡോക്ടറോട് പറയാവൂട്ടോ,ഇല്ലെങ്കിൽ അവര് നിന്റെ അപ്പനെ...."കുട്ടിയെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച ഭാര്യ, രഹസ്യമായി എന്റെ ഭാവിയോർത്ത് ഉപദേശിക്കുന്നു.ഞാൻ തല കുനിച്ചു. 
        "ഉം" കുട്ടിയുടെ സമ്മതത്തിനൊപ്പം ഉള്ളിലെങ്ങോ ബാക്കികിടന്ന ഒരു ഏങ്ങലും പുറത്തുവന്നു. 
        'നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം സത്യം പറയുവാൻ ശക്തിയുണ്ടാകണം'. ആശുപത്രിയുടെ മതിലിനോട് ചേർന്നിരിക്കുന്ന എന്റെ പ്രൈമറി വിദ്യാലയത്തിന്റെ തുരുമ്പൻ മഞ്ഞഗേറ്റ് പഴയൊരു പ്രാർത്ഥന ഗാനം ഓർമ്മിപ്പിക്കാൻ ശ്രമിച്ചു.ആശുപത്രിക്ക് തണലുവിരിച്ചു നിന്ന ഉറക്കംതൂങ്ങി മരത്തിന്റെ ചുവട്ടിൽ ഞാൻ വണ്ടി ഒതുക്കിനിർത്തി.
        "കൊണ്ടുപോയിട്ട് വാ,കൊന്നാൽ പാപം,തിന്നാലേ..."അവൾ സീറ്റിൽ നിന്നിറങ്ങിയില്ല.
        "ഓടിക്കളിക്കുമ്പോൾ ഊണ് മേശയിൽ ടപ്പോന്ന് മുട്ടിയതാ"ചോദിക്കാതെ പറയുന്ന, കുട്ടികളുടെ ഉത്തരങ്ങളിൽ ചില അസ്വാഭാവികതകളുണ്ടല്ലോ.ഡോക്ടർ എന്നെയും മുറിവിന്റെ ആഴത്തിലേക്കും നോക്കി.ഒന്നേ രണ്ടേ കറുത്ത നൂലിട്ട തുന്നൽ.മൂന്നേ നാലേ ഗുണന ചിഹ്നത്തിൽ വെളുത്ത ഒട്ടിപ്പ്. അഞ്ചേ ആറേ, രണ്ടുവീതം മൂന്നുനേരം ചുവന്ന ഗുളികകൾ.ഏഴിന്റന്ന് വന്ന് തുന്നലെടുക്കണം. ഡോക്ടറുടെ താളം ഞാൻ ശ്രദ്ധിച്ചു.

       "സ്കാൻചെയ്തു നോക്കണം." പേപ്പറിൽ ഡോക്ടർ അതിന് കുറിക്കുമ്പോൾ കുട്ടി പിന്നെയും പറഞ്ഞു. 
        "ഓടിക്കളിക്കുമ്പോൾ ഊണുമേശയിൽ എന്റെയീ തലചെന്ന് ടപ്പോന്ന് ഒറ്റമുട്ട്.." ഇത്തവണ ആ 'ടപ്പോയിൽ' ഡോക്ടർ വീണു.
         "ഇനി ഓടുമ്പോൾ സൂക്ഷിക്കണം." കുട്ടി ചിരിച്ചു,ഡോക്ടറും ചിരിച്ചു.എന്റെ ചിരിയങ്ങനെ മരിച്ചു.കുറിപ്പുകളെഴുതിയ കടലാസ് ഡോക്ടർ എനിക്കു നീട്ടി.
        "ഒന്നരാടം ഒട്ടിക്കണം പഴുക്കാതെ നോക്കണം.കുട്ടികളാണ് കളിക്കും,തീരെയങ്ങ് മുതിരരുത്.." മാമ്പഴത്തിന്റെ ചിത്രമുള്ള കവറിൽ പൊതിഞ്ഞ മിഠായികൾ കുട്ടിക്കും എനിക്കും ഡോക്ടർ തന്നു. 'വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും...'ഡോക്ടർ മാമ്പഴക്കവിത ഓർമ്മിപ്പിച്ചു.തല കുനിഞ്ഞ്, കുട്ടിയെ തോളിൽ കിടത്തി ഡെറ്റോൾ മണമുള്ള ആ വരാന്തയിലൂടെ ഞാൻ നടന്നു.മാമ്പഴരുചിയുള്ള മിഠായി വായിൽക്കിടന്ന് കുട്ടിയുടെ പല്ലിനോട് എനിക്കെതിരെ വൻ ഗൂഢാലോചനകൾ ഉണ്ടാക്കുന്നു. 

       ഐസ്ക്രീം കടയോട് ചേർത്ത് ഞാൻ വണ്ടി നിർത്തി.തൊട്ടപ്പുറത്തെ പോലീസ്‌ സ്റ്റേഷനിൽ മഞ്ഞയിൽ കറുപ്പുള്ള ചുവരെഴുത്ത് 'കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്' ഞാനതിനെ സന്ദർഭത്തിൽ ചേർത്ത് വൈകാരികമായി വായിച്ചു.കുട്ടിയുടെ ചുണ്ടിൽ ക്രീം പുരണ്ട കൊതിമാത്രം.ഭാര്യയുടെ മുഖത്ത് മുറിവിന്റെ ആഴവും പരിഹാസവും.എത്ര വാങ്ങിക്കൂട്ടിയിട്ടും എനിക്കും കുട്ടിക്കും മതിവരുന്നില്ല.വീട് വല്ലാത്തൊരു വേദനയോടെ അവരെ കാത്തുനിന്നു. കുട്ടിയുടെ കവിളിൽ വാതില് ഒന്നുതൊട്ടു,എന്നെ ദേഷ്യത്തിൽ തടഞ്ഞു.
       ചീരചേർത്ത ചോറിന്റെ ചുവന്ന ഉരുളയും നീട്ടി ഭാര്യ പിന്നെയും ഇരുന്നു.പൂപ്പാത്രത്തിലേക്ക് ഞാനെന്റെ ഫോണും ചാരിവച്ചിട്ട് വായന മുറിയിൽ കയറി വാതിൽ മുറുക്കിയടച്ചു.കസേരയിൽ അഴിച്ചിട്ടിരുന്ന രക്തക്കറയുള്ള എന്റെ മുണ്ട് വലിച്ചുകെട്ടിയ സ്‌ക്രീനുകണക്കെ അടിയും കരച്ചിലും രക്തവും മാത്രമുള്ള ഫ്ളാഷ് ബാക്ക് രംഗങ്ങൾ ആവർത്തിച്ചു കാണിക്കുന്നു.പത്രക്കടലാസിൽ പൊതിഞ്ഞെടുത്ത ആ മുണ്ടുമായി ഞാൻ കിണറ്റിലേക്ക് നടന്നു.

      റോഡ് കരാറുകാരന്റെ ടിപ്പറു തട്ടി,കിണറിന്റെ കൈവരിയുടെ ഒരു തുണ്ട് മുറിഞ്ഞിരിക്കുന്നു.മഴ വീണ് കെട്ടിക്കിടക്കുന്ന കിണറ്റിലെ വെള്ളത്തിൽ തവളയും മക്കളും കളിക്കുന്നു.മുണ്ട് വെള്ളത്തിൽ വീണിട്ടും ചുവപ്പ് മായുന്നില്ല.അമ്മത്തവള അതിന്റെ പുറത്തിരുന്ന് 'മഴ വരാൻ പോണേന്ന്'കരഞ്ഞു ഞാനും കരഞ്ഞു.അവൾ ചവറുതട്ടാൻ വരുമ്പോഴെല്ലാം ആ ചുവപ്പ് കാണും, ഇല്ലാ അതിനി ചിലപ്പോൾ മാഞ്ഞുപോകില്ല.അതിരിൽ നിന്ന ഒരു കൊന്നക്കമ്പ് ഒടിച്ചെടുത്ത് മുണ്ടിനെ കോർത്തു. ചുരുട്ടിയെടുത്ത് അപ്പുറത്തെ പൂച്ചെടിക്കാട്ടിലേക്ക് എറിഞ്ഞു.കിണറ്റിന്റെ തൂണിൽ ചരിയങ്ങനെ ഇരുന്നപ്പോഴാണ് തന്തക്കിണറിനെ പുതുക്കിയെടുക്കാമെന്ന ചിന്ത എനിക്കു വന്നത്.

       മുറിവ് ഊറിക്കൂടും,തുന്നലിന്റെ പാടുകളുംമായും.കാലമുള്ള മറവിവന്ന് ദുഷിച്ച ആ രംഗങ്ങളും കുട്ടിയിൽ മായ്ക്കും അതുവരെ എനിക്ക് ഈ കിണറ്റിലേക്ക് ഇറങ്ങിനിൽക്കാം.മുൻകോപികൾക്ക് കിണറുവെട്ടോളം മറ്റൊരു മികച്ച രക്ഷാവഴിയില്ലല്ലോ.
     ഈ കിണറിന് എന്നെക്കാൾ ആറര വയസിന്റെ ഇളപ്പമാണ്.എന്റെ അച്ഛൻ വെട്ടിയത്. വെട്ടുകല്ലിലും കടുപ്പമുള്ള പാര് മണ്ണിലും വെട്ടിവെട്ടി വെള്ളം കാണിച്ച വാശി.അതും പോരാത്തതിന് ഒരാൾക്ക് കിടക്കാൻ പാകത്തിന് വീതിയുള്ള അരച്ചുവര് കെട്ടിയതും,ഉരുണ്ടുമിനുസമുള്ള തൂണുകളുണ്ടാക്കിയതും കണ്ണീരുവെള്ളം കോരിച്ചുമന്നതും,കുളിപ്പിച്ചതും,ഓർത്തോർത്ത് ഞാൻ നടന്നു.കിണറുകളുടെ നിത്യകാമുകനായ പൊന്നുമണി മേസ്തിരിയുടെ വീട് എന്നെ നോക്കി ചിരിച്ചു. വാക്കിൽ ഉറപ്പുകൾ കരാറുകൾ.നാളെ കാലത്ത് കൃത്യം എട്ടിന് മൂന്നാള് പണിക്ക് വരും.ഒരു തുക പൊന്നുമണി മുൻകൂർ വാങ്ങി,മകളുടെ കുട്ടിക്ക് പനിയാണ് പോലും.

      കിണറ്റിന്റെ സമീപം പിന്നെയും കുറേനേരമിരുന്നു.വീട്ടിലെ വിളക്കുകൾ ഇനിയും തെളിഞ്ഞിട്ടില്ല. കിണറിന്റെചുറ്റുമുള്ള കാടുകൾ പിഴുതുമാറ്റി.പണ്ടെന്നോ നട്ട ഒരു പനിനീർപ്പൂവിന്റെ വയസൻ മൂട് എന്നെ കുത്തിയിട്ട് പരിഭവിച്ചു.പരന്ന അലക്കുകല്ല്,ചെറിയ ഇരിപ്പുകല്ല്.പൂച്ചെടിക്കാട് വീണ്ടും തെളിഞ്ഞപ്പോൾ അതാ,അവിടെ ചോരക്കറയുള്ള മുണ്ട് പൂച്ചകണക്കെ പതുങ്ങുന്നു.വീട്ടിലേക്കുള്ള ഒറ്റയടിപ്പാതയുടെ ഇരുവശവും വൃത്തിയാക്കാനിരുന്നു.വർഷങ്ങളായി ഒളിവിൽ കഴിയുന്ന ചീവിടുകൾ വീടിന്റെ പിന്നിലൊരു വിളക്ക് തെളിഞ്ഞെന്ന് കാണിച്ചുതന്നു.അടുക്കള വാതിലുവഴി അകത്തേക്ക് കയറിയപ്പോൾ ഊണുമേശയിൽ കാത്തിരുന്ന ഭാര്യ കിടപ്പുമുറിയിലേക്ക് പോയി. മേശപ്പുറത്ത് രുചിമരിച്ച അത്താഴം അടക്കിയിരിക്കുന്നു.കുട്ടിക്കുവേണ്ടി സാക്ഷിനിന്ന പൂപ്പാത്രം എറിഞ്ഞുടയ്ക്കാൻ തോന്നി.

        വീട്ടിനുള്ളിൽ നിറഞ്ഞുനിന്ന വാക്കുകളും ചിരിയും ആ അടിയോടെ ഇറങ്ങിപ്പോയിരിക്കുന്നു. അവളുടെ മുഖത്ത് നോക്കാൻ കഴിയുന്നില്ല.കുട്ടി ഏതുനേരവും ഉറക്കമാണ്.ചിലപ്പോഴെല്ലാം ഒരു ഭയന്ന നോട്ടം എന്റെ നേർക്കയക്കുന്നുണ്ട്.വായനാ മുറിയിൽ ചെന്നിരുന്ന് കിണറ്റിൻ്റെ പുതുക്കൽ പദ്ധതിയിട്ടു.മൂന്നാള് ആയിരത്തി ഇരുന്നൂറ് വീതം ഏഴുദിവസം നല്ലൊരു തുകയാണ്.കയർ,കപ്പി, തൊട്ടികൾ,മോട്ടോർ അങ്ങനെ വാടക ഇനങ്ങൾ.കുടിവെള്ളം,ഊണ് ഒന്നിനും ആരും വീട്ടിലേക്ക് വരാത്ത വിധം ക്രമീകരിക്കണം.പൊന്നുമണിയെ കുറച്ചു തുകയും ഏല്പിക്കണം 
         
       കഴിക്കാനിരുന്നപ്പോൾ ആ പൂപ്പാത്രവും എന്നെ തുറിച്ചുനോക്കുന്നതായി തോന്നി.വിശപ്പില്ല, ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് കയറാനും തോന്നിയില്ല.ശബ്ദം നിരോധിച്ച ടീവിയും നോക്കി ഏറെനേരം സെറ്റിയിൽ കിടന്നു.അവരുണരും മുമ്പ് വീട്ടിൽ നിന്നിറങ്ങാം.അലാറം ക്രമീകരിച്ചു. അടുപ്പിനോട് ചേർന്നുനിന്നാൽ കിണറ്റിന്റെ കരയിൽ പണികൾ നടക്കുന്നത് ഭാര്യയ്ക്ക് കാണാൻ കഴിയുമല്ലോ.എന്നിട്ടും ഞാൻ ഉറങ്ങിപ്പോയി.ടീ വി, ഭാര്യ ഉണർന്നപ്പോൾ അണച്ചിട്ടുണ്ടാകും. പൂപ്പാത്രത്തിന്റെ സമീപത്തായി ചില്ലുഗ്ലാസ്സിൽ ചായയുണ്ട്.അതുമെടുത്ത് കിണറ്റിന്റെ കരയിലേക്ക് നടന്നു.

     കിണറ്റിനുള്ളിൽ നിന്ന് തൊട്ടിയിലേക്ക് കല്ലും മണ്ണും കോരിനിറയ്ക്കുന്ന പൊന്നുമണിയെ എനിക്കറിയാം.എണ്ണയിട്ട കപ്പിയിൽ ശബ്ദമില്ലാതെ വലിച്ചുകയറ്റുന്ന ഊമ മമ്മേനിയേയും അറിയാം. കോരിവച്ചത് കയറിലെ കൊളുത്തിൽ നിന്നൂരി വേഗത്തിൽ ദൂരേക്ക് തട്ടുന്ന ആ  ചെറുപ്പക്കാരൻ ആരാണ്.?അവനുടുത്തതിരിക്കുന്ന രക്തക്കറയുള്ള മുണ്ട് എന്റേതല്ലേ.?കിണറ്റിനുള്ളിൽ നിന്ന് അടുത്ത തൊട്ടിക്കൊപ്പം എന്റെ സംശയങ്ങൾക്കുള്ള ഉത്തരവും കയറിവന്നു.            
        "ആളെ മനസ്സിലായാ ഇത് നമ്മളെ ലാസറ് മേസ്തിരിയുടെ മോനാണ്.." ചെറുപ്പക്കാരൻ എന്നെനോക്കി അതേന്ന് ചിരിച്ചു.
        "ലാസറിനെ ഈ ചെറുക്കൻ ഇന്നലെ ശരിക്ക് പൂശി."കിണറ്റിൽ നിന്ന് ചിരിച്ചുകൊണ്ട് പൊന്തിവന്ന 'തന്തേത്തല്ലി'ക്കഥകേട്ട് മമ്മേനിപോലും ശബ്ദമില്ലാതെ ചിരിച്ചു.എനിക്കുള്ളിപ്പോൾ ഒരു ഭയം കയറി.
        "അങ്ങെര് പണി സൈറ്റിൽ വെള്ളവുമടിച്ച് വന്നിട്ട് ആൾക്കാരെ മുന്നിൽ വച്ച് എന്റെ തലയിൽ ഒരടി, മുഴക്കോല് പിടിച്ചുവാങ്ങി മുട്ടിനുതാഴെ നാലഞ്ചെണ്ണം ഞാനും കൊടുത്തു.."ചെറുപ്പക്കാരൻ ചെളികുഴഞ്ഞ മണ്ണ് മതിലിനോട് ചേർത്ത് തട്ടിയിട്ടു.അവന്റെ കരുത്തൻ മസിലുകളിൽ ഞാൻ പേടിയോടെ നോക്കി.മമ്മേനിയുടെ ചിരി അപ്പോഴും നിശബ്ദമായി വരുന്നുണ്ട്.ഞാൻ വീട്ടിലേക്ക് നോക്കി അടുപ്പിന്റെ സമീപം ഭാര്യ നിൽക്കുന്നു.പുറത്തെ വാതിലിൽ കിണറിന്റെ ഭാഗത്തേക്ക് നോക്കിനിൽക്കുന്ന കുട്ടിയുടെ നെറ്റിയിലെ ഗുണന ചിഹ്നവും കാണാം.

     അടുത്ത തൊട്ടിയിൽ ചെളികുഴഞ്ഞു വന്നത് ഇളംപ്പച്ച നിറമുള്ള കളിപ്പാട്ടമായിരുന്നു.കുട്ടിക്ക് കൗതുകം കഴിഞ്ഞതും ചിറക് പൊട്ടിയതുമായ ഒരു തത്ത.ചെളിയിൽ നിന്നെടുത്ത് ഞാനതിനെ തടവിനോക്കി,മമ്മേനിയുടെ നോട്ടം കണ്ടപ്പോൾ  മാറ്റിയിട്ടു.
       "ഇങ്ങനെ ഏതെങ്കിലും പ്ലാസ്റ്റിക് കിട്ടിയാൽ മാറ്റിയിടണം.." ചെറുപ്പക്കാരൻ സമ്മതമെന്ന് തലകുലുക്കി.വീട്ടിലേക്ക് നടക്കുമ്പോൾ കുട്ടി വാതിലിൽ നിൽക്കുന്നുണ്ട് കൈയിൽ ലാസറിനെ തല്ലിയ 'മുഴക്കോലുണ്ടോ'.ചായ കൊണ്ടുവന്ന ഗ്ളാസ് കിണറിന്റെ കൈവരിയിൽ മറന്നുവച്ചത് എടുക്കാനായി ഞാൻ തിരികെ നടന്നു.ഒരു തവണ കൂടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കി.ഇല്ല, വാതിലിൽ കുട്ടിയില്ല,കൈയിൽ ലാസറിന്റെ മുഴക്കോലുമില്ല.വെറും തോന്നൽ, ഭയപ്പെട്ട തോന്നലുകൾ.ചെറുപ്പക്കാരൻ ഗ്ലാസ്സിലേക്ക് നോക്കി 
       "അത് തണുത്തിട്ടുണ്ടാകും". ബാക്കിയുള്ള ചായ ഒഴിച്ചുകളഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.

        കുളി കഴിഞ്ഞു കാപ്പികുടിക്കാൻ ചെല്ലുമ്പോൾ പൂപ്പാത്രത്തിന്റെ അടുത്ത് ഫോണില്ല.കുട്ടി സ്വയം വാരിക്കഴിക്കുന്നു.എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു,പക്ഷേ അത് പുറത്തുവന്നില്ല.കഴിച്ചെന്നു വരുത്തിയിട്ട് ഞാൻ കിണറ്റിന്റെ അടുത്തേക്ക് നടന്നു.
      അതിനുള്ളിലിപ്പോൾ ചെറുപ്പക്കാരനാണ്.അടർന്നുവീണിരുന്ന കിണറിന്റെ കൈവരിക്കെട്ട് അടുക്കിവച്ചിരിക്കുന്നു.ഒരു പാറക്കല്ലിൽ ചുറ്റിക പതിയുന്ന ശബ്ദം.ഒപ്പം ചെറുപ്പക്കാരന്റെ നാടൻ പാട്ട്.കാലംചെയ്ത വീട്ടുപകരണങ്ങളും പ്ലാസ്റ്റിക്കും തുണികളും ചെളിയിൽ നിന്നും മാറ്റിയിടുന്ന മമ്മേനി.അമ്മയുടെ മരണവും,പഴയ വീട് പുതുക്കിയെടുക്കാൻ നടത്തിയ ശ്രമങ്ങളും മാറ്റിയിട്ട പല വസ്തുക്കളും ഓർമ്മിപ്പിച്ചു.പാറക്കല്ലുകൾ ചെറിയ കഷ്ണങ്ങളായി കയറിവരുന്നു. പൊന്നുമണിയുടെ വലിയിൽ കപ്പിയിൽ നിന്ന് നേർത്ത മൂളലുകൾ,താഴെ അതിനെ മറികടന്ന് നാടൻ പാട്ടിന്റെ താളം.

     ഉച്ചഭക്ഷണത്തിനാണ് ചെറുപ്പക്കാരൻ കയറി വന്നത്.ഞാൻ അവനെ വെറുതെ നോക്കിയിരുന്നു. കാലിൽ ഒന്നുരണ്ട് ഭാഗങ്ങളിൽ മുറിവ്.
       "അത് കുപ്പികൾ പൊട്ടിയതാണ്" മുണ്ടിലേക്ക് ചെറുപ്പക്കാരൻ രക്തക്കറ തുടച്ചു.മമ്മേനി മാറ്റിയിട്ടതിലേക്ക് ഞാൻ നോക്കി.പൊട്ടിയ ഗ്ലാസുകൾ,ബിയർ ബോട്ടിലുകൾ,പഴയ ടെലിവിഷൻ സെറ്റ്. ഊണുകഴിഞ്ഞിറങ്ങുന്ന പൊന്നുമണിയുടെ കാലിൽ ചാക്ക് ചെരുപ്പുപോലെ കെട്ടിയിരുന്നു. പഴയ ഷൂസുകൾ കളയാനായി വച്ചത് ഇവർക്ക് നൽകാൻ ഞാനാഗ്രഹിച്ചു.

        കിണറിന്റെ അടർന്നു വീണ ഭാഗങ്ങളിൽ ഞാൻ തൊടുന്നത് കണ്ടപ്പോൾ ചെറുപ്പക്കാരൻ ചിരിച്ചു.
      "അത് ഞാൻ കെട്ടിത്തരാം, ഒരിത്തിരി സിമന്റ് മതി." ഞാൻ ഇതുവരെ അതിനുള്ള തുക വിലയിരുത്തിയില്ലല്ലോ എന്നോർത്തു.ചെറുപ്പക്കാരൻ ഊക്കിൽ വിലിച്ചുകയറ്റുന്നത് അഴുകിയ ഇലകളും കറുത്തവെള്ളവും.കപ്പി വല്ലാതെ കരയുന്നു.എനിക്ക് ആ കരച്ചിൽ ഭൂതകാലത്തിലെങ്ങോ ഓർമ്മയുണ്ട്.മമ്മേനിയപ്പോഴും മൂടാനിട്ട പഴയ ഓർമ്മകളെ ചികഞ്ഞു വയ്ക്കുകയാണ്.ഭൂതചിത്രം ഉള്ളിൽ തെളിഞ്ഞപ്പോൾ തിടുക്കത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു,അല്ല ഓടുകയായിരുന്നു.

      അടുത്ത ദിവസം കുട്ടിയുടെ നെറ്റിയിലെ ഒട്ടിപ്പ് അതികചിഹ്നമായി.ഞാൻ കിണറിന്റെ അരികിലേക്ക് നടക്കുമ്പോൾ അവൻ എന്നെയെന്ന് മുട്ടിനടന്നുപോയി.ഭാര്യ ഏതോ കറിയുടെ രുചിനോക്കുകയായിരുന്നു.അടുക്കള വഴി ഒരു വയർ കിണറ്റിലേക്ക് എടുത്തിരിക്കുന്നത് ശ്രദ്ധിച്ചു. തെളിഞ്ഞു തുടങ്ങിയ വെള്ളമാണിപ്പോൾ മോട്ടോറിൽ ഘടിപ്പിച്ച കുഴലുകൾ പുറത്തേക്ക് തള്ളുന്നത്.പ്ലാസ്റ്റിക്കു സാധനങ്ങൾ വലിയ ചാക്കുകളിൽ നിറച്ചിരിക്കുന്നു.കറന്റിന്റെ ബന്ധം ഒഴിവാക്കാൻ വീട്ടിലേക്ക് നടക്കുന്ന മമ്മേനിയുടെ മുഖത്ത് കച്ചവടച്ചിരി.അയാൾ മടങ്ങിവരുമ്പോൾ ഒരു ജാറിൽ കട്ടൻക്കാപ്പിയും, ഗ്ലാസ്സുകളും.

     പഴയ സ്‌കൂൾ ബാഗ്,കുടകൾ, തുകൽച്ചെരിപ്പ്‌ കയറിവരുന്നവരിൽ പലതിനും എന്നെ പരിചയമുണ്ട്.അവയുടെ കഥയോർത്ത് കൈവരിയിൽ ഞാനിരുന്നു.പൊന്നുമണി കയറിവന്ന് ഒരു ബീഡിനേരവും കട്ടൻക്കാപ്പിയും.അതിനിടയിൽ കിണറ്റിലേക്ക് മമ്മേനിയുടെ ഇറങ്ങിപ്പോക്കുപോലും ആരുമറിഞ്ഞില്ല.പഴകിയ ഓർമ്മകൾ കുന്നുകൂടുകയാണ്.ഇപ്പോൾ കയറിവന്ന വീഡിയോക്കാസറ്റ് ഒരിക്കൽ ഞാൻ അത്രയും രഹസ്യമായി കിണറ്റിലേക്ക് എറിഞ്ഞതാണ്.പിന്നെ വന്നവ പലതും എന്റെ യൗവ്വനത്തിന്റെ ഗൂഡശേഷിപ്പുകളാണ്.വലിച്ചുകയറ്റുന്ന ചെറുപ്പക്കാരനെ ഞാനൊന്നു നോക്കി.അവനുമാത്രമായിരിക്കും അതെല്ലാം എളുപ്പത്തിൽ വെളിപ്പെടാൻ ഇടയുള്ളത്.വീട്ടിലേക്ക് നടക്കുമ്പോൾ കാപ്പിക്കപ്പുകളും ജാറും പൊന്നുമണി ഓർമ്മിപ്പിച്ചു.അത് വാങ്ങാനായി ഭാര്യ കൈനീട്ടയപ്പോൾ ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ചിരിച്ച് എന്റെ വിറ അവളെയും അറിയിച്ചു.

    അന്നു രാത്രി ഞാൻ തീവണ്ടിയിൽക്കയറി ഒരു യാത്രപോയി.എവിടേക്ക് ?അങ്ങനെ ലക്ഷ്യമൊന്നും എനിക്കുണ്ടായിരുന്നില്ല.പക്ഷേ രണ്ടാമത്തെ ദിവസം വീട്ടിലേക്ക് പോരാനും,കിണറുകാണാനും ആഗ്രഹം തോന്നി.അടുത്ത പുലരിയിൽ തീവണ്ടി എന്നെ നാട്ടിലെ സ്റ്റേഷനിൽ തുപ്പിവച്ചു.ഇഷ്ട നിറമുള്ള ഹൽവകൾ കൈമാറുമ്പോൾ ഭാര്യ എന്നെ അല്പനേരം രൂക്ഷമായി നോക്കി നിന്നു.എന്നിട്ട് കുട്ടിയും അവളും ഒന്നിച്ചിരുന്നു അതെല്ലാം കഴിച്ചു.ഞാൻ വായനമുറിയിൽ കയറി വെറും നിലത്ത് കിടന്നു.  

      അടുത്ത ദിവസം കുട്ടിക്ക് സമാന്തരമായ രണ്ടുവരിയുള്ള‌ ഒട്ടിപ്പായിരുന്നു.പൂപ്പാത്രം നിലത്ത് ഉടഞ്ഞുകിടന്നത് ചൂലുമായി ഭാര്യ വൃത്തിയാക്കുന്നു.ഒരിറ്റ് കുറ്റബോധവും കുസൃതിച്ചിരിയുമായി കുട്ടി എന്നെ ഒരു തവണ നോക്കി.കാപ്പി നിറച്ച ജാറും കപ്പുകളും അവളെന്നെ ഓർമ്മിപ്പിച്ചു. മോട്ടോറിലെ കുഴലുവഴി പുറത്തേക്ക് തള്ളുന്നത് നല്ല തെളിഞ്ഞ വെള്ളം.ഒടിഞ്ഞ കസേരയും പഴയ ക്ളോക്കും അതിൽ കഴുകുന്ന മമ്മേനിയുടെ ചിരിയിലും തെളിച്ചം.കറന്റ് ഒഴിവാക്കാൻ ചെറുപ്പക്കാരൻ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതും അത് നിന്നു.അടുക്കള വാതിലിൽ നിന്ന് 'ഞാനത് ചെയ്തെന്ന്' അവരോട്‌ കൈവീശുന്ന ഭാര്യ.കിണറ്റിലേക്കുള്ള വഴിയുടെ പകുതിയോളം വന്നുനിൽക്കുന്ന കുട്ടി.കപ്പിയുടെ കരച്ചിൽ ഏറെനേരം നീണ്ടുനിന്നിട്ടാണ് ചെളിയും വെള്ളവും കയറിവരുന്നത്.
       "രണ്ട് ദിവസം എവിടായിരുന്നു? അങ്ങറ്റമെത്തി,നാളെ നമ്മളിത് തീർക്കും' ചെറുപ്പക്കാരന്റെ വലിക്ക് വല്ലാത്ത വേഗം.കാപ്പിക്കപ്പ് കൈമാറുപ്പോൾ എനിക്ക് വിറച്ചില്ല,ഇടതുകൈ ഭാര്യയെ തൊടുകയും ചെയ്തു.
         "നാളെ തുന്നലെടുക്കാൻ ഞാനും മോനും പോകാം.പാടൊന്നും വീഴരുതെന്നാണ്..."അവളുടെ വാക്കുകൾക്ക് ആദ്യരാത്രിയുടെ അതേ കുളിര്.എന്നിട്ടും ഞാൻ കുളിമുറിയിലേക്ക് ഓടി,കരഞ്ഞു. ഷവറിൽ പെയ്യുന്നത് കുഴൽക്കിണറിന്റെ ചൂട്.ഞാൻ കിണറിന്റെ കരയിൽ നിന്ന് കുളിക്കുന്നത് ഓർത്തു.തണുപ്പ്.

      തലയിൽ ഒട്ടിപ്പില്ലാതെ പാഞ്ഞു നടക്കുന്ന കുട്ടി.എന്റെ നോട്ടം നെറ്റിയിൽ നിന്നു.മുന്നിലേക്ക് വീണു കിടക്കുന്ന മുടികൾ ആ മുറിഞ്ഞ ഭാഗത്തെ എനിക്കു മറച്ചുപിടിക്കുന്നു.
        "അത്ര വലിയ പാടൊന്നും വീണിട്ടില്ല.."അവൾ എന്റെ നേർക്ക് നനവുള്ള കണ്ണോടെ നോക്കി. ഞാൻ കുട്ടിയെ തൊടാൻ കൈ നീട്ടി അവൻ ഭയന്ന് രണ്ടടി പിന്നോട്ട് മാറി,ഭാര്യയെ കെട്ടിപ്പിടിച്ചു. കൈയിലിരുന്ന പപ്പടം നിലത്ത് വീണു.ഞാൻ കിണറിനെ ലക്ഷ്യമാക്കി വേഗത്തിൽ നടന്നുകളഞ്ഞു.

      "അപ്പാ ഞങ്ങളും കിണറുകാണാൻ വരട്ടെ.."കുട്ടിക്കും ഭാര്യയ്ക്കും ഒരേ ചിരിയും കൗതുകവും. ഭാര്യ എനിക്കു വേണ്ടി കുട്ടിയുടെ നെറ്റിയിൽ വീണുകിടന്ന മുടിയല്പം മുകളിലേക്ക് ഉയർത്തി.ഒരു ചെറിയ ന്യൂനചിഹ്നം.അതും മുടിയിലേക്ക് ഒളിച്ച് നിൽക്കുന്നു.ഞാനും ചിരിക്കാൻ ശ്രമിച്ചു.മമ്മേനി കിണറ്റിലേക്കുള്ള വഴി വൃത്തിയാക്കിയിരിക്കുന്നു.മൂന്നാൾക്കിപ്പോൾ ഒന്നിച്ച് നടക്കാം.ഞങ്ങളുടെ  കൈകളിൽ തൂങ്ങിയ കുട്ടി കിണറുകാണാൻ ആവേശപ്പെടുന്നു.

       ചെറുപ്പക്കാരൻ കിണറിന്റെ അടർന്ന ഭാഗം ഭംഗിയായി പൂർത്തിയാക്കുന്നു.ഇപ്പോഴവിടെ മുറിവുണ്ടായിരുന്നുവെന്ന നേർത്ത തോന്നൽ മാത്രം.ഒരല്പം മഴയും വെയിലും വന്നുപോയാൽ ആ തോന്നലും ഇല്ലാതെയാകും.പരിസരമാകെ മാറി.പഴയ അലക്കുകല്ലും,തൊട്ടികുഴിയും പുനർജനിച്ചിരിക്കുന്നു.വയസ്സൻ പനിനീർക്കുറ്റിയിൽ ഒരുപൂവ് ഭാര്യ അതിനെ തൊടുന്നു.പുതിയ കയറും കപ്പിയും ഒരുക്കുന്ന പൊന്നുമണി.കുട്ടി ഒരു കുഞ്ഞ് കല്ലെടുത്ത് കിണറ്റിലേക്കെറിഞ്ഞു. ഞാനും എത്തിനോക്കി പാളകുഴിയും കടന്ന് ഭൂമിയുടെ കനിവ് അതിനെ നിറയ്ക്കുന്നു.പൊന്നുമണി കണക്ക് പറയാൻ തുടങ്ങിയപ്പോൾ ഭാര്യ കുട്ടിയുമായി വീട്ടിലേക്ക് നടന്നു.
        "ഇരുട്ടും മുമ്പ് പോന്നോളൂട്ടോ..."ഭാര്യയിട്ട വാക്കിന്റെ വളത്തിൽ ഞാനാകെ പൂക്കാൻ തുടങ്ങി.

      ഏറ്റവും ഒടുവിൽ കോരിത്തട്ടിയ കറുത്ത മണ്ണിൽ അപ്പനിട്ടിരുന്ന ആ പ്ലാസ്റ്റിക് ചെരുപ്പ് കണ്ടു. ചാക്കിലേക്ക് മമ്മേനി അതെടുത്തിടും മുൻപ് ഞാനത് മാറ്റിയിട്ടു.കോരിയെടുത്ത വെള്ളത്തിൽ മുഴക്കോല് കഴുകുന്ന ചെറുപ്പക്കാരനോട് ഞാൻ ലാസറിനെക്കുറിച്ച് ചോദിച്ചു.അയാളിൽ ഒരു ചിരി.
      "ആ തന്തയ്ക്കിപ്പം കൈയാളും പണിക്കാരികളും ഒക്കെക്കാണും ഒന്ന് വീണ് കിടക്കുമ്പോൾ ഞാനേ ഉണ്ടാവൂ.."ചെറുപ്പക്കാരൻ മുറിവ് കെട്ടിയ കിണറിന്റെ ഭാഗത്ത് ഞാൻ എന്തോ ഓർത്തിട്ട് തൊട്ടുനോക്കി.ഞാനും ചിരിച്ചു.പൊന്നുമണി അടുത്ത തൊട്ടി വെളളം കോരി പനിനീർച്ചെടിയുടെ ചുവട്ടിലൊഴിച്ചു.
     "ഇടയ്ക്കിടെ കോരിനോക്കണം ഇല്ലെങ്കിൽ കിണറിനും ശ്വാസംമുട്ടും.."ഞാൻ തലയാട്ടി

      "ഈ ചെരുപ്പിനൊപ്പം കണ്ണാടി പൊട്ടിയ ഒരു വാച്ചു കിട്ടിയിരുന്നോ..?" ചെരുപ്പിന്റെ ചെളികളഞ്ഞ് ഞാൻ കിണറിന്റെ തൂണിനോട് ചാരിവച്ചു.
      "അതൊക്കെ എന്നേ ദ്രവിച്ചുപോയിട്ടുണ്ടാകും"പൊന്നുമണിയുടെ വാക്കുകളിൽ നിസംഗത.
      "ഇല്ല"അയാളോട് എന്റെ വാക്കുകൾ അല്പം പരുക്കനായി.വീട്ടിലേക്ക് വളരെ വേഗത്തിൽ നടന്നു.
      
     കിണറ്റിനു മുകളിൽ ഇരുമ്പിന്റെ വല കെട്ടിക്കണം,മോട്ടർ വയ്ക്കണം കുളിയും കുടിയും അതിലാക്കണം.നാളെമുതൽ പണികൾ തുടങ്ങണം.അല്പനേരം ടീവിയുടെ മുന്നിലിരുന്നു.ഒരു മഴ പെട്ടെന്ന് പെയ്യാൻ തുടങ്ങി.മുറിവ് കെട്ടിയ ഭാഗത്തെ ഓർത്തപ്പോൾ ടോർച്ചുമായി കിണറ്റിന്റെ കരയിലേക്ക് ഓടി.ചാക്കുകൾ മൂടിയിട്ടാണ് ചെറുപ്പക്കാരൻ പോയത്.നനഞ്ഞുകയറി വരുമ്പോൾ അടുക്കള വാതിലിൽ തോർത്തുമായി ഭാര്യ നിൽക്കുന്നു.പിന്നിലേക്ക് മറച്ചുപിടിക്കാൻ ശ്രമിച്ച ആ ഒറ്റച്ചെരിപ്പ് അവൾ കണ്ടു.

     കിടപ്പുമുറിയിൽ ഇനിയും വെളിച്ചം കെട്ടിരുന്നില്ല.അവൾക്കും കുട്ടിക്കുമിടയിൽ എന്റെ ആ ഇടം ഒഴിഞ്ഞു കിടക്കുന്നു.വിട്ടുപോയ ഭാഗം പൂരിപ്പിക്കാൻ ഞാൻ നൂണുകയറി,കുട്ടിയുടെ നെറ്റിയിൽ പതിയെ വിരലോടിച്ചു.
      "അതൊക്കെ മായും അവനതെല്ലാം മറക്കും"ഭാര്യ എന്റെ നേർക്ക് തിരിഞ്ഞുകിടന്നു.കെട്ടിപ്പിടിച്ചു, കഴുത്തിൽ തുരുതുരാ ഉമ്മവച്ചു.

      " അമ്മ എന്നോടും ആ കിണറിന്റെ കഥ പറഞ്ഞിട്ടുണ്ട്.അച്ഛന്റെ വാച്ചിന്റെ കണ്ണാടി പൊട്ടിച്ചതും, ആ ദേഷ്യത്തിൽ പിടിച്ചുതള്ളിയതും,വീണ് നെറ്റിപൊട്ടിയതും.അമ്മ കാപ്പിപ്പൊടി ഒപ്പിയതും,തമ്മിൽ മിണ്ടാതിരുന്നതും,വീട്ടിൽ കയറാതെ അച്ഛൻ കിണറുവെട്ടാൻ തുടങ്ങിയതും.അത് പൂർത്തിയായ അന്നു രാത്രിയിലല്ലേ..."എന്റെ നെറ്റിയിലെ മുറിവിന്റെ ചാലിൽ അവൾ വിരലോടിച്ചു വീണ്ടുമെന്നെ ഉമ്മ വച്ചു.മകന്റെ നെറ്റിയിൽ ഞാനും ഒരു ഉമ്മതൊട്ടു.ഞങ്ങൾ കരഞ്ഞു.പുറത്തൊരു മഴയും നെഞ്ചിലിടിച്ച്‌ കരഞ്ഞു.അവളുടെ കാലുകൾ എന്നെ കെട്ടിപ്പിടിച്ചു.

      "അത്രയും ആഴത്തിൽ വീണതെല്ലാം എടുത്തുമാറ്റാൻ പ്രയാസമാണ്.അത് കിണറ്റിലായാലും  മനസിലായാലും.."

     കിണറ്റിലെ കപ്പിയിൽ തൂങ്ങിയാടി നിന്ന അച്ഛനെ ആഴത്തിൽ നിന്നും നാട്ടുകാർ വലിച്ചുകയറ്റുന്ന രംഗങ്ങളോർത്തപ്പോൾ ഞാനാകെ വിയർത്തുപ്പോയി.കപ്പിയുടെ കൂട്ടകരച്ചിലുകൾ ചെവിയിൽ മുഴങ്ങി.എഴുന്നേറ്റുപോകാൻ ഞാനൊന്ന് കുതറിനോക്കി.അത്രയും മുറുക്കെ ഭാര്യയെന്നെയപ്പോൾ കെട്ടിപ്പിടിച്ചു..!


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636