Friday 28 October 2016

കഥ ദീപാബലി

.ദീപവലി...!!

കരഞ്ഞുപോകാതിരിക്കാനാണ് ഞാൻ കഥകളെഴുതുന്നത്...

പ്രിയ പ്രസാദകൻ  താങ്കൾ പറഞ്ഞതുപോലെ നീണ്ടകഥകളെഴുതാൻ എനിക്ക് കഴിയുന്നില്ല ജീവിതം പോലെ വളരെപ്പെട്ടെന്ന് എന്റെ കഥകഴിയുന്നു..

ഇന്ന് ദീപവലിയാണ്.
എനിക്ക് പറയാനുള്ളത് നീ കത്തിച്ചുകളഞ്ഞ വെളിച്ചത്തിന്റെയോ ശബ്ദത്തിന്റേതോ സന്തോഷമല്ല...

എട്ടാം മാസത്തിലെത്തുമുന്നേ എന്റെ ഭാര്യയ്ക്ക് വേദനതുടങ്ങി രാത്രി ഒരല്പം നോവുതുടങ്ങിയപ്പോൾ വലിയ കുഴിയിൽ വീണാലും അനക്കം തട്ടാത്ത ആഡംബരക്കാറിലാണ് ഈ ആശുപത്രിയിലെത്തിച്ചത് പ്രസവവേദനയിൽ വലിപ്പച്ചെറുപ്പമില്ലല്ലോ...അന്നുരാത്രി ഞാനും മലബാറിൽ നിന്നു തീവണ്ടികേറി ഞാനെത്തുമ്പോൾ അവൾക്ക് വേദനയൊക്കെ മാറിയിരുന്നു...
എങ്കിലും കുറച്ചുദിവസം‌ നിരീഷണത്തിൽ നിർത്താൽ ഡോക്ടർമാർ വിധിച്ചു...
പ്രസവവാർഡിലെ ഒന്നാമത്തെ കിടക്കകിട്ടിയതിനുപിന്നിൽ അവിടത്ത തലമൂത്ത നേഴ്സിന്റെ "അകമഴിഞ്ഞ" സഹായമുണ്ടായിരുന്നു...

മുമ്പന്മാർ പലരുംപിമ്പന്മാരാകുന്ന നിസ്വാർഥത...

അമ്മ അമ്മായി ചേച്ചി അളിയൻ അമ്മായിയപ്പൻ നാത്തൂൻ നാത്തൂന്റെ പാർട്ടിക്കാരനായ അപ്പൻ അനിയൻ കൂട്ടുകാർ...  ഇതൊക്കെ കണ്ടിട്ട്  എനിക്കും പ്രസവിക്കാൻതോന്നി....

പുറത്ത് ലോഡ്ജിൽ മുറിയെടുക്കാതെ പാർക്കിംഗ് ഏര്യയിൽ നിർത്തിയിട്ട കാറിന്റ് സുഖശീതളതയി മൂന്ന് ദിവസം പിന്നിട്ടിരിക്കുന്നു....രാവിലെ പുറത്ത് ചങ്ങാതിയുടെ ലോഡ്ജിൽ കുളി പിന്നെ ആൺ ഈച്ചകളെപോലും‌ വിലക്കിയിട്ടുള്ള പ്രസവവാർഡിൽ പോയി സ്വസ്ഥയായുറങ്ങുന്ന ഭാര്യയെക്കാണും സുഖവിവരങ്ങൾ തിരക്കും...
നാത്തൂന്റെയും‌ അമ്മ അമ്മായിമാരുടെയും‌ കൈത്താങ്ങിൽ അവളൊന്ന് ഉണരാൻ ശ്രമിക്കും...
ഭക്ഷണകാര്യങ്ങളെക്കുറിച്ച് ഔപചാരികമായ ഒരിക്കലും വിലകിട്ടാത്ത ചില നിർദ്ദേശങ്ങൾ കൊടുത്തിട്ട് നാലുമണിവരെ മെഡിക്കൽ കോളേജിന്റെ പരിസരത്ത് ചുറ്റിത്തിരിയും....

കാഷ്വാലിറ്റിയുടെ മുന്നിൽ നിന്ന് അപകടം പറ്റിവരുന്ന ആംബുലൻസുകൾ കാണും, ലോട്ടറി കച്ചവടക്കാരന്റെ പരസ്യംകേൾക്കും , ദീനത അഭിനയിച്ച് പണം തട്ടുന്നവന്റെ നയങ്ങൾ , മോർച്ചറിയുടെ പരിസരത്തെ ഭാവപ്രകടനങ്ങൾ , കുട്ടിരിപ്പിനെത്തിയവർ തമ്മിൽ രൂപപ്പെടുന്ന പ്രണയം, കമ്പനികൂടൽ, പൊങ്ങച്ചങ്ങൾ , രാഷ്ട്രീയം, മതം കഥയെഴുത്തുകാരന് വലിച്ചുനീട്ടിയൊരുചെറുകഥ മെനയാൻ വിളഞ്ഞപാഠം പോലെ വിശാലമാണിവിടം‌. ഒന്ന് മനസുവച്ചാൽ വിലാസിനിയെ തോല്പിക്കാൻപാകത്തിന് ഒരു നോവൽ തന്നെയെഴുതാം...

....പ്രസവാർഡിൽ ഒരാൾക്കുമാത്രമേ ഇരിക്കാൻ അവകാശമുണ്ടായിരുന്നുള്ളു എല്ലാ പ്രശ്നങ്ങൾക്കും കാരണമിതായിരുന്നു....അമ്മായിയമ്മയും എന്റെ അമ്മയും തമ്മിലായിരുന്നു പോര് മകളുടെ ശുശ്രൂഷപൂർണമായും അമ്മയ്ക്ക് അവകാശപ്പെട്ടതെന്ന് ഭാര്യയുടെ അമ്മയും,
അതല്ല മരുമകളെ മകളെപ്പോലെ ശുശ്രൂഷിക്കലാണ് ഞങ്ങളുടെ പാരമ്പര്യമെന്ന് എന്റെ അമ്മയും ആയതിനാൽ ഇനിയുള്ള മൂന്ന് ദിവസം ആ അവകാശം സ്ഥാപിച്ചു കിട്ടാൻ അനുവദിക്കണമെന്ന് അമ്മ ശക്തിയായി വാദിച്ചു..
ഉച്ചഭക്ഷണത്തിന്റെ  ആദ്യമിനുട്ടുകളിൽ തുടങ്ങിയ തർക്കം കുടുംബകലാപത്തിലേക്കുയർന്നപ്പോൾ പുരുഷന്മാരുടെ വിശാലമായ പൊതുവിശ്രമമുറിയിലേക്ക് ഞാൻ രക്ഷപ്രാപിച്ചു....
ആരോവിരിച്ചിട്ട പായുംതലയിണയും‌ ഉറക്കത്തിന്റെ സുഖം വല്ലാതെ  അറിഞ്ഞ മണിക്കൂറുകളായിരുന്നു...

'ബംഗാളിപിള്ളരാട്ടാ അവൻ‌ അങ്ങോട്ട് പോണകണ്ട് അപ്പഴ് ഈ കെടക്കണതാര്  ഇതാര്...."

അടുത്തുകിടക്കണ കൊച്ചുപെൺകുട്ടി എന്റെ കഴുത്തിൽ മുറുകെപിടിച്ചിരിക്കുന്നു കാലുകൾ എന്റെ വയറ്റിൽ കയറ്റി വച്ചിരിക്കുന്നു...ഇടതുവശം ചേർന്ന് മറ്റൊരാൺകുട്ടി രണ്ടിനും മൂന്നും‌ നാലും  വയസുണ്ടാകും,
‌ ഉറക്കവും വിശ്രമിക്കാനെത്തിയവരുടെ വാക്കുകളും‌ എനിക്ക് എഴുനേൽക്കാൻതോന്നിയില്ല.പിന്നീടെപ്പൊഴോ അവളുടെ കുഞ്ഞു കൈകൾ എന്നിൽ നിന്നടർത്തിയെടുക്കാൻ ആരോ ശ്രമിക്കുന്നതുപോലെ തോന്നിയിട്ടാണുണർന്നത്...
നിറയെ കറപറ്റിയ പല്ലുകളും ഇറുകിയ ബനിയനും ഇളം നീലനിറത്തിൽ ചെളിപുരണ്ട ജീൻസും‌ കറുത്ത ഏതോ ചെരുപ്പും....
അടുത്തിടെ കണ്ട ന്യൂജെൻസിനിമയിലെ  ബംഗാളിയായാ വില്ലനെപ്പോലെ തോന്നി...അയാൾക്ക് കറുത്ത തല മുടി യായിരുന്നു എന്നാൽ കുട്ടികൾക്ക് ചെമ്പൻമുടികളും....
ഞാൻ പതിയെ തലയിണചുവരിൽ ചാരി വച്ചിരുന്ന് മൊബൈലെടുത്ത് സമയംനോക്കി....അവിടെ തർക്കം‌ അവസാനിച്ചിട്ടുണ്ടാകും ഒരാളൊഴികെ വാർഡിലെ മറ്റുള്ളവരെ ആ നീലസാരിക്കാരിയായ തൂപ്പുകാരിയും‌ തടിച്ചുരുണ്ട് സദാ സൂചിയുമായ് നടക്കുന്ന പ്രിൻസി സിസ്റ്ററും ചേർന്ന് പുറത്താക്കിയിട്ടുണ്ടാകും....
ആരുതോറ്റാലുംകൂസലില്ലാ ഭാവത്തിലിരുന്ന എനിക്ക് അമ്മയുടെ പതിമൂന്ന് മിസ്ഡ് കാളുകൾ എനിക്ക് അസ്വസ്ഥതയുണ്ടാക്കി....

അയാൾ പാതിമയക്കത്തിലായിരുന്ന ആ പെൺകുട്ടിക്ക് കന്യാസ്ത്രീകൾ വിതരണം ചെയ്ത കഞ്ഞി കുടിപ്പിക്കുകയായിരുന്നു ആൺ കുട്ടി എന്റെ ഇടതുവശത്ത് ഉണരാതെയപ്പൊഴും‌ വിരലുകൾ വായിലിട്ടൂറിക്കൊണ്ട്  കിടപ്പുണ്ടായിരുന്നു.. അവന്റെ ചുണ്ടിലപ്പൊഴും‌ ഒരു ചിരിയുണ്ടായിരുന്നു....

ഞാൻ പതിയെ അവന്റെ ചെമ്പൻ തലമുടിയിൽ വിരലോടിച്ചു....
അരഞ്ഞാണത്തിൽ തൂക്കിയിട്ട മണികിലുക്കിക്കൊണ്ട് അവൻ‌ എന്നിലേക്ക് തിരിഞ്ഞുകിടന്നു വായിൽ തിരുകിയ തുപ്പലൂറിയവിരൽ എന്റെ വയറ്റിൽ കെട്ടിപ്പിടിച്ചു, കാലുകൾ എന്റെ കാലിൽ കയറ്റിവച്ചു......അയാൾ ചിരിച്ചു...അവനെ മാറ്റിക്കിടത്താൻ‌ തുനിഞ്ഞപ്പോൾ ഞാൻ‌ തടഞ്ഞു......

"എന്തുപേറ് അണ്ണന് ബാറിയയാണോ എത്രാ മാസം.." അല്ലെങ്കിലും ഇതുമനസില്ലാക്കാനെന്തുഭാഷ....ഹിന്ദിചുവകലർത്തി ഞാനും പറഞ്ഞു...

"മലയാളം പഠിച്ചു  നാളുവർഷമായി ഇവിടെ..." കഥാവിശപ്പായിരിക്കാം‌ ഞാൻ അയാളിലേക്ക് നീങ്ങിയിരുന്നു അയാൾ പറഞ്ഞുതുടങ്ങി...

മഹേശ്വർ അതായിരുന്നു അയാളുടെ പേര് പാതിമയക്കത്തിൽ കഞ്ഞികുടിക്കുന്നവൾ ദീപാവലി..എന്നെ ചേർന്നുകിടക്കുന്നവൻ ദേവ് രാജ് അകത്ത് പ്രസവിച്ചുകിടക്കുന്നത് സാക്ഷി അക്ഷയ കേന്ദ്രത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത കുഞ്ഞ് ശ്രാവൺ.  സാക്ഷിയും ശ്രാവണും തീവ്രപരിചരണവിഭാഗത്തിലായിരുന്നു രക്തസ്രാവം നിൽക്കുന്നില്ല ശ്രാവൺ ഇങ്കുബേറ്ററിലും....

"സാക്ഷിമഹേശ്വറിന്റെ ആരെങ്കിലുമുണ്ടെങ്കിൽ പെട്ടെന്ന് ലേബർ റൂമിന് സമീപത്തേക്ക് വരേണ്ടതാണ്"

ഇതു കുറച്ചുനേരമായി കേൾക്കുന്നു...ഇയാളായിരുന്നെന്ന് ഇപ്പൊഴാണ് എനിക്കുമാത്രംവ്യക്തമായത്...
ഇടയ്ക്ക് ലേബർ റൂമിന്റെ ഭാഗത്തേക്ക് തലചരിച്ച് നോക്കുന്നതല്ലാതെ അയാളിൽ ഒരു മാറ്റവും‌ കാണുന്നില്ല....
അയാളപ്പോൾ ദേവ് രാജിന് കഞ്ഞി കൊടുക്കുക യായിരുന്നു....

"റാവിലെ മുതൽ ഒന്നും‌ കഴിച്ചിള്ള അങ്ങനെ മയങ്ങിക്കിടക്കണതാ എട്ടുദിവസമായി ഇന്ന് കഞ്ഞിവരാൻ താമസിച്ച്.."

മഹേശ്വറിന്റെ കൈയിലെ കഞ്ഞി‌തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞുപോക്കിരി....
കൊച്ചുടീവിയെ അനുകരിച്ച്
തടാകം‌ - മരപ്പാലം - ചീക്കുന്റെ വീട്.....തടാകം‌ - മരപ്പാലം- ചീക്കൂന്റെ....വീ....
ഓടിപ്പോയി. നിലത്തുവീണ സ്പൂൺ ഒന്ന് തുടച്ച് ദേവ് രാജിന് വീണ്ടും കഞ്ഞികോരിക്കോരിക്കൊടുത്തു...

...സാക്ഷിമഹേശ്വറിന്റെ ബന്ധുക്കൾ എത്രയും‌ വേഗം‌ കാഷ്വാലിറ്റിയുടെ  മുന്നിലെത്തിച്ചേരേണ്ടതാണ്...ഇത്തവണ ആ വിളിച്ചുപറയുന്ന ശബ്ദത്തിന് ഒരു പതർച്ചയുണ്ടായിരുന്നു....

അയാൾ ഇരുവർക്കും കൊടുത്തപ്പോൾ കഞ്ഞി തീർന്നിരുന്നു....
അടിവശത്തുണ്ടായിരുന്ന വെള്ളം കുടിച്ചശേഷം....
ദേവ് രാജിനെ ദീപാബലിയുടെ സമീപത്തേക്ക്  കിടത്തി, ദീപാബലിയെ എടുത്ത് പലതവണ ചുംബിച്ചു...
പോക്കറ്റിൽ തിരുകിയിരുന്ന ഒരു ചെറിയ മൈസൂർകേക്കിന്റെ കുറച്ച് അവളുടെ ചുണ്ടിലേക്ക് ചേർത്തൂ പിന്നെ നെറ്റിയിൽ തുടരെ തുടരെ ചുംബിച്ചു.....

...കാളിപൂജ ഇന്ന് ദീപാബലി ഇവൾക്ക് ബെർത്ത് ഡേ...   പിറന്നാൾ "

അയാൾ പറഞ്ഞൊപ്പിച്ചു....
അപ്പോഴേക്കും‌‌ ലേബർ റൂമിലെ അനൗൺസ് മെന്റ് കടുപ്പത്തിലായി....

"സാക്ഷിമഹേശ്വറിന്റെ ബന്ധുക്കളാരെങ്കിലും‌ മോർച്ചറിയുടെ സമീപം‌ എത്തി....."

വെള്ളത്തുണിപുതച്ച രണ്ട് രൂപങ്ങൾ വഹിക്കുന്ന ട്രെച്ചർ   ജീവനക്കാരൻ വിശ്രമമുറിയുടെ മുന്നിലൂടെ  അലക്ഷ്യമായി തള്ളിക്കൊണ്ടുപോയി
വലിയ രൂപത്തിന്റെ മുകളിൽ ചെറിയ രൂപം.......

കൈയിലിരുന്ന മധുരം വലിച്ചെറിഞ്ഞ് മഹേശ്വർ " ഹേ ഭഗ്വാൻ" എന്നുറക്കെ മുകളിലേക്കുനോക്കി കരഞ്ഞുകൊണ്ട്  അവിടേക്ക് ഓടി....

ആകാശത്തേക്ക് ഉയർന്ന ഒരു അമിട്ട് പൊട്ടി നാലുവശത്തും പ്രകാശം പരന്നു....

ദേവ് രാജ് അച്ഛൻ വലിച്ചെറിഞ്ഞ മൈസൂർ കേക്ക് തപ്പിയെടുത്ത് നുണഞ്ഞിരിക്കുന്നു...
ദീപാവലി ആകാശത്ത് പൊട്ടിവിരിഞ്ഞ പ്രകാശഗോളം നോക്കിച്ചിരിച്ചു......

ബിബിഹാ രതീഷിന്റെ ബന്ധുക്കൾ‌ ആരെങ്കിലും...
ലേബർ റൂമിൽ നിന്ന് വിളിക്കുന്നതുപോലെ എനിക്ക്  തോന്നി....!!

രതീഷ് കെ എസ്‌
മലയാളം‌ അദ്ധ്യാപകൻ
ജി എച്ച് എസ്‌ എസ്
എടക്കര.

Saturday 22 October 2016

കവിത തീവണ്ടിയിലെ പെണ്ണുങ്ങൾ....

ഒരു
തീവണ്ടിയിലെത്ര പെണ്ണുങ്ങൾ ?
ചോദ്യം നിസാരമായിരിക്കും,
നിലമ്പൂർ - ഷൊർണൂർ
ഗോവിന്ദചാമി കയറിയതെവിടെ നിന്നെന്നറിയില്ല....
ഇന്നലെ രാത്രി അവൾക്ക് നോവുതുടങ്ങി
മലബാറും തിരുവിതാംകൂറും
കൂകിപായുന്ന ഈ തീവണ്ടിതിന്നുന്നത് ക്ലോക്കിലെ ചെറിയവന്റെ ഒരു ചുറ്റിത്തിരിയലാണ്
ഇരുട്ട് മാറിവരുന്നു..
കൂപ്പയിൽ ഞാനും ഇരുട്ടും
പിന്നെ ചിലന്തികളും മാത്രം
വെളിച്ചം
വീണുതുടങ്ങിയത് കറുപ്പുടുത്ത ആ പെണ്ണിന്റെ കണ്ണുകളിലായിരുന്നു എതിർവശത്തൊരുവളുണ്ടെന്ന് ഞാൻ അറിഞ്ഞതേയില്ല....
മഞ്ഞ ലെഗിൻസ് ധരിച്ചെത്തിയ ഒരുവൾ,
മടക്കിപ്പിടിച്ച പത്രത്തിൽ
ലെഗിൻസ് ധരിച്ചവർക്ക് ക്ഷേത്രപ്രവേശനമില്ലെന്ന് നീട്ടിയെഴുതിയത് അവൾ വായിക്കുന്നില്ല....
സീറ്റിനടിയിൽ ഒരിളക്കം...
മുടിപാറി മുഖം മുറിഞ്ഞ ഒരുത്തി...
ഒരു മുല്ലപൂമണം പടർത്തി മറ്റൊരുത്തി...
പിന്നാലെ മണമില്ലാതെ ഒരുവൻ....
ഒരു ചുവന്ന സാരിക്കാരി ബ്ലൗസിനുള്ളിലെ മൊബൈൽ   പ്രയാസ്സപ്പെട്ട് എടുക്കാൻ ശ്രമിക്കുന്നു....
സീറ്റിനുമുകളിൽ ഒരു നമ്പർ കുറിച്ചിടുന്നു...
ഇതാ അടുത്തിരുന്നവൾ ഒരു പാത്രത്തിൽ നിന്നും ആരോ പുഴുങ്ങിയ പുട്ട് പ്രാകിക്കഴിക്കുന്നു....
മുകളിലെ ജീൻസിട്ട പെണ്ണ് കാതിൽ തിരുകിയതിനോട് കിന്നാരം പറയുന്നു...
സെറ്റുസാരിക്കാരി സരസ്വതിയുടെ കുഞ്ഞു പുസ്തകത്തിൽ നോക്കിപിറുപിറുക്കുന്നതെന്തായിരുക്കും....
കടന്നുപോയ വനിതാപോലീസിന്റെ ചന്തിയിൽ നിന്നും കണ്ണ് മടങ്ങിവരാൻ മടികാണിക്കുന്നു....
വിരലിനിടയിൽ തിരുകിയ കല്ലുകൾ കൂട്ടിമുട്ടിച്ച് ഒരുത്തി പാടുന്നു...
അവളുടെ സാരിയിൽ
കംഗാരുവിനെപ്പോലെ ചെമ്പൻ മുടിയുള്ള കുഞ്ഞുപെണ്ണ് നിർത്താതെ കരയുന്നു....
ഒറ്റയ്ക്കിരിക്കുന്ന വലിയ ചുവന്നപൊട്ടിട്ടവൾ ആ കുഞ്ഞിനെ ശാസിക്കുന്നു എങ്കിലും ബാഗിലെ ബിസ്ക്കറ്റുപൊതി നൽകുന്നു...
നെറ്റിനിറയെ സിന്ദൂരമിട്ടവളുടെ
താലിയെവിടെയെന്ന് ആഭരണക്കൂട്ടത്തിൽ തിരയുകയായിരുന്നു ഞാൻ..
ഇതാ ഒരുത്തി കറിക്ക് നുറുക്കുന്നു....
ഇവൾക്ക് വിരലുകളില്ലേ....?

തീവണ്ടി
പതിയെ നീങ്ങുന്നു എല്ലാവരും
എന്നെ നോക്കുന്നു....

എല്ലാവരുടേയുംചോദ്യം..
എവിടേക്കാണ്...?

എനിക്കൊരു മകളുണ്ടായി...!!

ഷൊർണൂർ
ഇറങ്ങി അടുത്ത കൂപ്പയിൽ കയറിയാത്ര തുടരൂ...!!

രതീഷ് കെ എസ്‌
ജി എച്ച് എസ്‌ എസ്‌
എടക്കര😎

Saturday 15 October 2016

കഥ "ബലിദാനി"

ബലിദാനി...!!

ഇന്നുരാവിലേ
വാട്സാപ്പിലെ മുഖച്ചിത്രം ബലിദാനിയുടേതാക്കിയിരുന്നു.. എനിക്ക് ഇബ്രാഹീം നബിയോട് വല്ലാത്ത അമർഷം തോന്നി.
വിശന്നിട്ടും വിളമ്പിവച്ച ആ ബിരിയാണി ഞാൻ തൊട്ടില്ല....

ഇബ്രാഹിം നബിയെക്കുറിച്ചോ,    മേശപ്പുറത്ത് വിളമ്പിവച്ചിരിക്കുന്ന ബിരിയാണിയെക്കുറിച്ചോ എനിക്കൊന്നും പറയാനില്ല..
എന്തെങ്കിലുമുണ്ടെങ്കിൽ
ആന്ധ്രപ്രദേശിലെ ബിശാൽ ഗ്രാമീണർക്ക് ആഴക്കിണറ്റിലെ വെള്ളം മുകളിലെത്തിച്ചുകൊടുത്ത, മൈസൂരുവഴി നാടുകാണിചുരം കടന്ന് എന്റെ നാട്ടിലെ ഏറ്റവുവലിയ കാലിച്ചന്തയിലെത്തിയ ആഞ്ചുവയസ്സുകാരൻ ബലിദാനിയെക്കുറിച്ചാണ്.

വീടിന്റെ ഉടമ കവലയിൽ  കാത്തുനിൽക്കുകയായിരുന്നു   മകന്റെ കുട്ടിയുടെ ചടങ്ങിനായി ഒരു മൂരിക്കുട്ടനെ വാങ്ങണം. അതിനൊരു മുതലാളിവേഷത്തിൽ ഇടനിലക്കാരൻ വേണം, ആ ഭാഗം അഭിനയിക്കാൻ എന്നെ അവർ ഉറപ്പിച്ചിരുന്നു.
അയാളതവതരിപ്പിക്കും മുന്നേ ഞാൻ കാലിച്ചന്തയിലേക്ക് നടന്നുതുടങ്ങി.

"..അലിയാരേ അന്നോട് ഞമ്മളു പറഞ്ഞില്ലേ അയ്മ്പത്തഞ്ച് റുപ്യേയ്ക്ക് സബൂറാക്കാന്ന്  ഇതിപ്പൊ ജ്ജ് അന്റെ മൊതലാളിയെ കൂട്ടിബന്നേനക്കൊണ്ട് ഒരു രണ്ട് റുപ്യേം കൊറച്ചോളീൻ..."

അവിടെ നടന്നതൊന്നും എനിക്കറിയില്ല.  ഞാനാലോകം കാണുകയായിരൂന്നു...
വെളുത്തതും കറുത്തതും ചെമ്പനും..കുറുകിയതും തടിച്ചതും തളർന്നുകിടക്കുന്നതും...കാലിച്ചന്ത ഒരു വിചിത്രലോകമാണ്. മുന്നിൽ നിന്ന വെളുത്ത കാളക്കുട്ടിയുടെ വാലുപിടിച്ചൊടിച്ചതും അതൊന്നിളകി പിന്നെ അയാൾ പറയുകയായിരുന്നു

"ആന്ധ്രേല് പാതാളം വരെ എത്തണകിണറ്റീന്ന് സംസം വെള്ളമ്പോലെ നാട്ടാരെ കഴിഞ്ഞ അഞ്ചുവർഷായീ കുടിപ്പിച്ച ചുണക്കുട്ടിയാട്ടാ കൊണ്ടോയ് തിന്നോളീൻ കുട്ടീന്റെ പരിപാടിക്ക് ഞമ്മക്ക് ക്ഷെണോണ്ടാ തങ്ങളേ എവന്റെ പൂഞ്ഞ് കണ്ട് കൊതിയാവണ്......"

വീട്ടുടമകണ്ണിറുക്കി കാണിച്ച് ഒറ്റപ്പറച്ചിൽ "നിങ്ങളാ തുകകൊടുത്ത് ഓറപ്പിക്കീൻ തങ്ങളേ...."
കാലിച്ചന്തേടെ ഗേറ്റിലുവച്ച് എന്റെ മാസവാടയും ചേർത്ത് ഒരു തുക എന്റെ പോക്കറ്റിൽ തിരുകിയിരുന്നു...
കാശെടുത്തതും അയാളെന്റെ കൈകടന്നുപിടിച്ച് തോർത്തിട്ടുമൂടി കാശുവാങ്ങി. എന്റെ പരവേശം കണ്ടിട്ട് അലിയാർ ചിരിയടക്കി. അഭിനയം പാളിയോ...?

"...തങ്ങളേ നിങ്ങളും വിട്ടോളീൻ ഞാനീതിനേം കൊണ്ട് പൊറകേ വരാം..." തങ്ങളുടെ റോൾ ഭംഗിയായ് അഭിനയിച്ചതിന്റെ സന്തോഷത്തോടെ ഞാൻ വീട്ടിലെത്തി....
കുളിച്ചുമ്മറത്തിരിക്കുമ്പോഴാണ് അലിയാരുടെ കാളക്കുട്ടിയുമായുള്ള വരവ്...

"എന്തായാലും ഉഷാറായീട്ടാ പത്തറുപത്തഞ്ച് റുപ്യേന്റെ മൊതലാ അയ്മ്പതിന് കിട്ട്യേത് തങ്ങളും ഉഷാറാക്കീട്ടാ..എന്തായാലും രണ്ടായ്ച്ച ഇവനിവിടെ നിക്കട്ട്..."

അയാൾ അതിനെ പ്ലാവിന്റെ ചുവട്ടിൽ കെട്ടിയിട്ടിട്ട് വീട്ടിലേക്കുപോയി...അതിനു പിന്നാലെ അത് നിലത്തേക്ക് ഒറ്റവീഴ്ച്ചയായിരുന്നു...അയാളും ഓടിവന്നു

"...മൂന്നാലൂ ദിവസായി ലോറീല് ഒറ്റ നിപ്പല്ലേ അതിന്റെ ക്ഷീണാ കെടക്കട്ടേ കച്ചികിട്ടോന്ന് നോക്കാം..."

അയാളുപോയി...അതിന്റെ നോട്ടം എന്നിലേക്കായിരുന്നു. ലോറിയിൽ കയറുമുറുകിയതിന്റെ വലിയ മുറിവിൽ ഒരു കാക്കവന്നിരുന്നു കൊത്തുന്നു...അനങ്ങാൻ പോലുമാകാതെ അവനവിടെ കിടപ്പാണ്. മുറ്റത്ത് കളിച്ചോണ്ടിരുന്ന കുട്ടികളുടെ പന്ത് കാക്കയെ ഓടിച്ചു....അലക്കുകല്ലിന്റെ അരികിൽ ചാരിവച്ചിരുന്ന ബേസിനിൽ കുറച്ചുവെള്ളം അലിയാരുടെ ഭാര്യ കൊണ്ടുവച്ചു...കിടപ്പിൽ തന്നെ തല വെള്ളത്തിലിട്ട് ആർത്തിയോടെ കുടിച്ചു. പിന്നീട് പഴങ്കഞ്ഞിവെള്ളോം മറ്റെന്തൊയോ ചേർന്ന വെള്ളവും അവർ ഒഴിക്കുന്നത് കണ്ടൂ. പാത്രം നക്കിത്തുടച്ചത് വിശപ്പിന്റെ താളത്തിലായിരുന്നു...അയൽക്കാരി പെണ്ണുങ്ങൾ അലിയാരുടെ ഭാര്യയുടെ നേതൃത്വത്തിൽ അതിനെ
  വിലമതിക്കുകയായിരുന്നു...
...180 കിലോ  ഒറപ്പാ...ഇല്ലേ ഇരുന്നൂറ് തെകയും...പത്തയ്മ്പത് റുപ്യേ കൊടത്തതല്ലേ....
ഇതിനിടയിൽ അലിയാരുമെത്തി  കച്ചികണ്ടതും അത് ചാടിയെണീറ്റു. മൂന്ന് കെട്ടും അഴിച്ച് മുന്നിൽ വിതറിട്ട് അയാൾ പെണ്ണുങ്ങളോട് ബലിദാനിയെ നേടിയ കഥവിവരിച്ചു....തങ്ങളുടെ ഭാഗം വന്നപ്പോൾ അടുത്ത വീട്ടിലെ ഭർത്തുപേക്ഷിച്ച  നൂറ ചിരിക്കുന്നുണ്ടായിരുന്നു.ഞാൻ തങ്ങളെപ്പോലെ സലാം പറഞ്ഞു....
ചിരിയും കഥയും കഴിഞ്ഞ് എല്ലാവരും പോയി കച്ചിലിന്റെ ഒരു തരിമ്പ്പോലും ബാക്കിയായിരുന്നില്ല.വെള്ളം പകർന്ന ബേസിനിൽ അതു നക്കിനോക്കി ഞാൻ ഒരു ബക്കറ്റിൽ നിറച്ച് ഒഴിച്ചുകൊടുത്തു. അതിന്റെ പകുതികുടിച്ച് പഴയതുപോലെ നിലത്തേക്കുവീണു....

രാവിലെ
പത്രമെടുക്കാനെത്തിയപ്പോൾ അതവിടെ എന്നെത്തന്നെ നോക്കി നിൽക്കുന്നു.ബേസിനിൽ ഇനിയും വെള്ളം ബാക്കിയുണ്ട് ചാണകോം മൂത്രോം കുഴഞ്ഞ മണം...
കച്ചിയെല്ലാം ഇന്നലേ കൊടുത്തിരുന്നല്ലോ. വീട്ടിലൊറ്റയ്ക്കായിരുന്നതിനാൽ പഴങ്ങൾ വാങ്ങിവയ്ക്കാറുണ്ടായിരുന്നു ഫ്രിഡ്ജിന്റെ മുകളിൽ എന്നോ വാങ്ങിയ പകുതികവർ ബ്രെഡും,  ഉണങ്ങിയ ഏത്തൻ പഴങ്ങളുമുണ്ടായിരുന്നു.
  വെള്ളത്തിലേക്കിട്ടുകൊടുത്ത്വെര നിമിഷത്തിൽ അതും അകത്താക്കി എന്നേം നോക്കി നിൽക്കുന്നു....

"മാഷേ നിങ്ങൾക്ക് എടങ്ങേറായീല്ലേ കുറച്ചീസ്സം കൂടെ ക്ഷമിക്കീൻ... "

കൊണ്ടുവന്നകച്ചിയും വിതറിയിട്ട് അയാളുപോയി.
സ്കൂളിലെ കലോത്സവം നടത്തിപ്പിന്റെ ചാർജ്ജായതിനാൽ വേഗം ഞാനും സ്കൂളിലേക്കിറങ്ങി...കവിതാ പാരായണത്തിൽ "കോലേബസവ" എന്നകവിത ചൊല്ലുന്നത് കേട്ടപ്പോൾ എനിക്കും ആ കവിതപോലെ നാട്ടുകാർക്ക് നല്ല കാലം വിളിച്ചുപറഞ്ഞ് കാളയെയും ഒരുക്കി കർണാടകത്തിലെ കോലേബസവയാകാൻ തോന്നി...
ഞാൻ കറുപ്പും ധരിച്ച് രുദ്രാക്ഷമാലകളും തൂക്കി, ബലിദാനിയോടൊത്ത് നടക്കുന്നത് കിനാവുകണ്ടു....

നല്ലകാലം വന്താച്ച് നല്ല കാലം വന്താച്ച്...ഏതോ കുട്ടി നാടോടി നൃത്തത്തിൽ കൈനോട്ടക്കാരിയായി...

വൈകിയാണ് വീട്ടിലെത്തിയത് എന്നെക്കണ്ടതും അതൊന്ന് വല്ലാതെയിളകി. പാത്രത്തിൽ വെള്ളമോ മുന്നിൽ കച്ചിലിട്ടതിന്റെ ലക്ഷണമോ ഉണ്ടായിരുന്നില്ല...
അലിയാരിക്കയും കുടുംബവും എവിടെയോ പോയിരിക്കുന്നു...ബേസിനിൽ ഒരു ബക്കറ്റ് വെള്ളമൊഴിച്ചു,
കവലയിൽ നിന്നും  നാലഞ്ചുകെട്ട് കച്ചിലും വാങ്ങി പക്ഷേ ഭക്ഷണത്തോടുള്ള അതിന്റെ  ആവേശം കുറഞ്ഞിരുന്നു...

അന്നുറങ്ങാൻ കിടക്കുമ്പോൾ അടുത്ത വീട്ടിലെ നൂറ മകൻ ഇസ്മായീലിന് ഇബ്രാഹീം നബി മകനെ ബലികഴിപ്പിക്കാൻ കൊണ്ടുപോയ കഥപറഞ്ഞുകൊടുക്കുന്നതുകേട്ടു....
ഒടുവിൽ ബലിദാനിയെ ചൂണ്ടിയാകണം "ഇതിനെയാണ് നമ്മൾ പകരം പടച്ചോന് കൊടുക്കാമ്പോണത് ' എന്നു പറയുന്നത് കേട്ടൂ....

എന്റെയുള്ളിലപ്പോൾ ഒരു പിതാവിനോട് മകന്റെ കഴുത്തറുക്കാൻ പറഞ്ഞ ദൈവക്രൂരതയും,  ഉറച്ച ദൈവവിശ്വാസവും തമ്മിൽ കൊമ്പുകോർക്കുകയായിരുന്നു....
പിറ്റേന്ന് അതിന്റെ വിളികേട്ടാണുണർന്നത് കച്ചിലിൽ ഇനിയും കുറച്ച് മുന്നിലുണ്ട് വെള്ളവും ബാക്കിയുണ്ട്...ഞാൻ വെറുതേ അടുത്തേക്ക് നടന്നു.അതു കലിട്ടിളക്കാനും  തലകുലുക്കാനു തുടങ്ങി..വലിപ്പം വല്ലാതെ ഭയപ്പെടുത്തിയിരുന്നു....തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് അപകട വാർത്തകൾ വന്ന സമയമായിരുന്നു.  അതിന്റെ മുതുകിലെ മുഴ വല്ലാതെ ഉയർന്നിരിക്കുന്നു...
ഞാൻ അല്പം കൂടെ അടുത്തു നിന്നു...അതിന്റെ ശരീരത്തിൽ തൊട്ടു അതിന്റെ തോലൊന്നിളകിയതുപോലെ തോന്നി വാലിലക്കിയപ്പോൾ അല്പം ചെളിതെറിച്ചു..
കയറുകൊണ്ട് മുറിഞ്ഞ ഭാഗത്ത് തൊട്ടപ്പോൾ അതൊന്നിളകി.പിന്നെയും അരികിലേക്ക് ചേർന്നു  നിന്നു...ഞാൻ തലയിലും കൊമ്പിലും ചെവിയിലുമൊക്കെ വിരലോടിച്ചു അതൊരു പ്രതിമപോലെ നിൽക്കുന്നു....

സ്കൂളിലേക്ക് പോകുന്നതിനു മുന്നേ മൂന്നുകെട്ട്
കച്ചിവാങ്ങി മുന്നിൽ വിതറി...
തീരുമ്പോൾ വെള്ളം ഒഴിക്കാൻ നൂറയെ ഏല്പിച്ചു..ഞാനിറങ്ങുമ്പോൾ അവർ തലേന്നത്തെ കഞ്ഞി സഹിതം അവന്റെ പാത്രത്തിലേക്കൊഴിച്ചുകൊടുത്തു.
അലിയാരുടെ വീട്ടുകാർ ഇനിയും വന്നിരുന്നില്ല..
എനിക്ക് നൂറയോട് വല്ലാതെ സ്നേഹം തോന്നി ഞാൻ അവൾക്കുവേണ്ടി ചിരിച്ചു, അവളും..
ഒരാഴ്ച്ചയിൽ അവനും ഞാനും  മാറിയിരിക്കുന്നു...
സ്കൂളിൽ നിന്നുവന്നാൽ വാട്സ് ആപ്പിൽ കുത്തിയിരിക്കുന്ന എനിക്കിപ്പോൾ ബലിദാനിയുടെ കാര്യവിചാരമേ ഉള്ളൂ, ഇതിനിടയിൽ വെറ്റിനറി മെഡിക്കൽസിൽ നിന്നും വാങ്ങിയ ഗുളിക പഴത്തിൽ തിരുകിക്കൊടുത്തും, മഞ്ഞളും കാപ്പിപ്പൊടിയും ചേർത്ത മിശ്രിതം തേച്ചും, അവന്റെ മുറിവൊക്കെ ഉണങ്ങി...
പൈപ്പിൽ നിന്നും ഹോസുവഴി വെള്ളം ഒഴിച്ച് ഒന്നുരണ്ടുതവണ കുളിപ്പിച്ചു..
ചിലപ്പോൾ ആളില്ലാത്ത ആ പറമ്പിൽ ഞാൻ അവനെ അഴിച്ചു കെട്ടി കഴുത്തിലെ കറുത്ത ചരടുമാറ്റി ചുവന്ന ഭംഗിയുള്ള ചരടുകെട്ടുമ്പോൾ അലിയാരുണ്ട് ചിരിയോടെ മുന്നിൽ കൈയിൽ നാലുകെട്ട് കച്ചിയും...
അന്ന് അലിയാർ അതിനെ കുളിപ്പിച്ചു...
എന്റെഭാര്യയുടെ മേക്കപ്പ് ബോക്സിലെ  ലിപ്സ്റ്റിക്കുക്കൊണ്ട് ഞാൻ നെറ്റിയിലൊരു ഗോപി വരച്ചു...
അവൾ പിരിഞ്ഞുപോയിട്ട് എട്ടുമാസമാകുന്നു.
അലിയാർക്ക് ചിരി സഹിക്കാനായില്ല...

"മാഷിന്ന് നേരത്തേവരോ..."
ഞാൻ ഒന്നും പറഞ്ഞില്ല.
ഞാൻ അവന്റെ ഒരു ചിത്രം മൊബൈലിൽ പകർത്തി കൂടെ നിന്ന് ഒരു സെല്ഫിയും എടുത്തു...
അന്ന് സ്കൂളിൽ സ്റ്റാഫ് മീറ്റിംഗായിരുന്നു...
വീട്ടിലെത്തുമ്പോൾ കയറിന്റെ അറ്റത്ത് ബലിദാനിയില്ലായിരുന്നു..
നിലത്തുവിരിച്ചിട്ട
വാഴയിലയിൽ നിറയെ രക്തം തളംകെട്ടി നിൽക്കുന്നു...
കഴുത്തിൽ കെട്ടിയ ചുവന്ന കയർ പ്ലാവിൽ തൂക്കിയിട്ടിരിക്കുന്നു...
പാത്രത്തിൽ വെള്ളമുണ്ടായിരുന്നു...
നിലത്തു വിതറിയ കച്ചി ഒരു തരിമ്പ് പോലും കുറഞ്ഞിരുന്നില്ല...

ഞാൻ ടേബിളിന്റെ മുന്നിൽ നിന്നെണീറ്റൂ....
നൂറ ഇസ്മായീലിന് താരട്ട് പാടുകയായിരുന്നു...

നൂറുമുഹമ്മദ് സല്ലള്ള
ളായി ലാഹാ ഇല്ലള്ളാ...

ഞാൻ കറുപ്പുടുത്തു, ബലിദാനിയുടെ മണമുള്ള ചുവന്ന ചരട് നൂറയുടെ കഴുത്തിലണിയിച്ചു, ഇസ്മായിൽ ഉറക്കത്തിലായിരുന്നു ഞങ്ങൾ ഒരു ബലിദാനിയെ സ്വപ്നം കണ്ടു....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.