Friday 25 September 2020

പരേത ഗീതകം.

പരേതഗീതകം.

    മോർച്ചറിഗീത പോസ്റ്റുമോർട്ടം ടേബിളിലിരുന്ന് വിസ്‌കിയുടെ അടപ്പുതുറന്നപ്പോൾ നെഗറ്റീവ്‌ താപനിലയുള്ള അറകളിലെ ആ മൂന്നുപേരും വരിയായി ഇറങ്ങിവന്നു.                         
  
     ഇരുപത്തിയാറ് വയസുള്ള കനേഡിയൻ പെണ്ണ് കാതറിൻ,പ്ലാന്റർ ചാണ്ടിയുടെ ഏകമകൾ പതിനൊന്നുവയസുള്ള സോഫി,അറുപത്തിയഞ്ചിനോളം പ്രായം തോന്നിക്കുന്ന ഒരു അജ്ഞാതൻ.  ഗീത ഒഴിച്ചുവച്ചതിലൊന്ന് കാതറിൻ വായിലേക്ക് ഒറ്റക്കമഴ്‌ത്ത്‌.ആരോ ചുവരിൽ തൂക്കിയിട്ടിരുന്ന കാക്കിയുടുപ്പിന്റെ പോക്കറ്റിൽ നിന്നെടുത്ത സിഗരറ്റിന് തീ തിരഞ്ഞ് കാതറിൻ അജ്ഞാതന്റെ നേർക്ക് നോക്കി.ചുവരിലുരച്ച വിരലുകൊണ്ട് സിഗരറ്റിന് തീ പിടിപ്പിക്കുന്ന അജ്ഞാനെ സോഫി ആശ്‌ചര്യത്തോടെ കണ്ടു.സ്ഫടികജാലകം കടന്നുവന്ന നിലാവിനേക്കാൾ തിളക്കം അവളുടെ കണ്ണിലുണ്ടായി.

      *'ചത്തുപോയവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഇടം' അത്യപൂർവമായി മാത്രം കണ്ടുബോധ്യപ്പെടാനുള്ള ഈ വാചകം ജീവിതത്തിൽ നിങ്ങളിതുവരെ കേൾക്കാനിടവന്നിട്ടില്ലെന്ന് എനിക്കുറപ്പാണ്.അതുമാത്രമല്ല പോസ്റ്റുമോർട്ടം ടേബിളിന്റെ അരികിൽ, അതുംപോട്ടെ മോർച്ചറിയുടെ പരിസരത്ത് പോലും ഈ ആയുസ്സിൽ പോകാത്തവരുണ്ടാകുമല്ലോ.?അതുകൊണ്ട്  മോർച്ചറിയുടെ പാതിരാസൂക്ഷിപ്പുകാരി ഗീതയെ വ്യക്തമായി പരിചയപ്പെടുത്താതെ ഈ ഗീതകം പാടിത്തരാൻ കഴിയുമെന്നെനിക്കു തോന്നുന്നില്ല.  

      കൃത്യമായ ചരിത്രം പറഞ്ഞാൽ ഈ ആശുപത്രി നാലുമുറിയിലെ ഒരു ക്ലിനിക്കായി തുടങ്ങിയ നാളിൽ സഹായിയായി വന്നതാണ് ഗീത.ബി.എയും ടൈപ്പുമുണ്ടെങ്കിലും കാര്യമുണ്ടായില്ല. ഒരു ചൂലും തുടപ്പുതുണിയുമായിരുന്നു ഗീതയുടെ റോളും താളവും.മുതലാളിയുടെ മോൻ ഒരുവൈകിട്ട്    പുതിയ കാറോടിച്ച് സിനിമാസ്റ്റൈലിൽ ക്ലിനിക്കിലേക്ക് പാഞ്ഞുവന്നതിനിടയിൽ സമീപത്തെ തെങ്ങിൻതോപ്പിലേക്ക് തെറിച്ചുപോയ ഗീതയുടെ ഒരു കാല് അരമണിക്കൂറോളം കഴിഞ്ഞാണ്  നേഴ്‌സുപെണ്ണ് പൊക്കിയെടുത്ത് വന്നത്.ഇരുമ്പും ഫൈബറും ചേർത്ത കാലൊന്ന് പിടിപ്പിച്ചെങ്കിലും ഓടി നടന്ന് തൂക്കാനും തുടയ്ക്കാനും ഗീതയ്ക്ക് പിന്നീട് കഴിഞ്ഞില്ല.രോഗികൾക്ക് ചീട്ടെഴുതുന്നിടത്ത് ഒരു കസേരയും ഇട്ടുകൊടുത്ത് മുതലാളി ആ കേസങ്ങ് ഒത്തുതീർപ്പാക്കി

      "ജോലി ചെയ്താലുമില്ലേലും ഈ സ്ഥാപനം ഉള്ളകാലം കൃത്യമായി നിനക്ക് ഒരു തുക കിട്ടും." ഗീതക്ക് ആകെയുള്ളത് സഹോദരനായൊരു നരുന്ത് ചെറുക്കൻ.അവനൊന്നും എതിർക്കാൻ വരില്ലെന്ന് മുതലാളിക്കറിയാം.അന്നൊക്കെ ഗീതയുടെ പിന്നാലെ പ്രേമോം കൊണ്ടുനടന്ന ഒരുത്തൻ കാമുകിയുടെ  ചരിഞ്ഞുവളഞ്ഞ നടപ്പുകണ്ട് ചിരിമുട്ടി മറ്റൊരുവഴിക്ക് ഓരോട്ടംവച്ചുകൊടുത്തു.

      ആശുപത്രി രണ്ടുനിലയായപ്പോൾ മുഖവശത്തിരുന്ന ഗീതയുടെ ചീട്ടെഴുത്തിന് ഭംഗിപോരന്നായി. മലയാളത്തിൽ പേരെഴുതിയാൽ സ്റ്റാറ്റസ് പ്രശ്നം,പുതിയ ഡോക്ടർമാർക്ക് വായനാപ്രശനം. വെളുത്തുമെലിഞ്ഞ് സ്വർണത്തലമുടിയുള്ള പെണ്ണിന് പേന രാജിയാക്കിയിട്ട്, പ്രസവ വാർഡിന്റെ മുന്നിച്ചെന്നു ഗീത കാവലിരുപ്പായി.മൂന്നും നാലും നിലകൾ വന്നപ്പോൾ വല്ലാതെ 'ഭാരപ്പെട്ട' ഗീതയ്ക്ക്  ഒന്നരക്കാലിൽ മിനുസമുള്ള പടികയറാനും വയ്യാതായി.        
        "പടികയറാനാവൂലെങ്കിൽ താഴത്തെ നിലയിൽ ഇഷ്ടമുള്ളിടത്ത് ചെന്നിരുന്നോ ഗീതേച്ചിയേ"
 ‌വണ്ടിയിടിച്ചിട്ട മുതലാളിച്ചെറുക്കൻ പഠിച്ചു‌വളർന്ന് ആശുപത്രി എം ഡിയും ഹൃദയാലുവുമായി.
    
    എക്‌സ്‌റേയുടെ  മുമ്പിലും സ്കാനിംഗ് മുറിയിലുമിരുന്നു.ഇരുത്തിയും കിടത്തിയും വലിച്ചുകൊണ്ടു വരുന്നവർക്കൊരു 'കനപ്പെട്ട' തടസമായപ്പോഴാണ് തണുപ്പൻ മോർച്ചറിയുടെ വാതിൽ ഗീത  തുറന്നുനോക്കിയത്.ആദ്യമൊക്കെ പകലിരുന്നു.സഹായി മുനിയാണ്ടിയിൽ കിട്ടിയ കുടിശീലത്തിന് രാത്രിയാണ് സൗകര്യമെന്നുതോന്നി.കോട്ടറുമായി ഇടനാഴിയിലൂടെ നടന്നുനടന്ന് 'കോട്ടറ്ഗീതയായി'. ഇതിനിടയിൽ ആശുപത്രിയുടെ പേരിനൊപ്പം മൂന്ന് സ്റ്റാറുവന്നു.ടീവിയിലെ സിനിമക്കിടയിൽ സൂപ്പർ സ്റ്റാർ അഭിനയിച്ച പരസ്യം വന്നു.സഹോദരന്റെ കുട്ടിയെ മടിയിലിരുത്തി അത് ആവർത്തിച്ചു കാണുകയും ചെയ്തു.കോട്ടർ പ്രശ്നമവതരിപ്പിച്ച പുതിയ മാനേജരോട് 'ശവം' എന്നുമാത്രമേ എം ഡിയും പ്രതികരിച്ചുള്ളു.

         " ഞാൻ പിരിഞ്ഞു പോകുന്നതിന്റെ ഓർമ്മയ്ക്ക് കങ്കാണി ഡോക്ടറുടെ സമ്മാനം" ഗീത ഒരു ഗ്ലാസ്സ് അജ്ഞാന്റെ നേർക്ക് നീട്ടി. 
        "ഞാൻ കുടിക്കുമായിരുന്നോ..?" അജ്ഞാതൻ ഗീതയെ ദയനീയമായി നോക്കി 
        "എടാ മനുഷ്യ, നിങ്ങളെ മൂന്നിനെയും നാളെ ആ കങ്കാണി ഈ ടേബിളിലിട്ട് വെട്ടിപ്പൊളിക്കും" അജ്ഞാതന്റെ വേഗത്തിലുള്ള കുടികണ്ട് സോഫി ചിരിച്ചു.കാതറിൻ സിഗരറ്റ് നീട്ടി.ഒരല്പം സംശയിച്ചുനിന്നിട്ട് കാതറിന്റെ നേർക്കുതന്നെ പുകയൂതിവിട്ടു. സോഫിയുടെ കണ്ണിൽ കങ്കാണിഭയം നിറയുന്നതുകണ്ട ഗീത പറയാൻ തുടങ്ങി.  

  "കങ്കാണിയാളൊരു മുരടനാ.പഠിക്കാൻ വന്ന പിള്ളേർക്കും നേഴ്സുമാർക്കും മുട്ടിടിക്കും.ടേബിളിൽ കേറ്റിക്കിടത്തിയാൽ ചുറ്റികക്ക് അഞ്ച് തട്ട്,കത്തിക്ക് *'വൈ' 'വീ' രണ്ടുവര.ചോദിക്കുന്ന കത്തിയും കുഴലും കൃത്യമായി കൊടുത്തില്ലെങ്കിൽ, അടുത്ത് നിൽക്കുന്നോരുടെ മണ്ടപൊളിയും. കുത്തിക്കെട്ടുമ്പോൾ ഒരു തുള്ളിച്ചോര വെള്ളത്തുണിയിൽ കാണൂലാ.ചത്തതിന്റെ സകല രഹസ്യങ്ങളും പരിക്കുകളോടെ അയാൾ കണ്ടുപിടിക്കും.ഒരു തെളിവും ശേഷിക്കാതെ പേപ്പറിൽ കുറിക്കും."മൂന്നുപേരുടെ മുഖത്തും ഞെട്ടലുണ്ടായി.കത്തിയും നൂലും സൂചിയും വിതറിയിട്ട ഉപകരണമേശയിൽ അവരുടെ നോട്ടങ്ങൾ കൂട്ടിമുട്ടി.ഗീതയ്ക്കതു കണ്ട് പിന്നെയും രസം കയറി.

         "മറ്റവൻ വേന്ദ്രനാ സുന്ദരക്കുട്ടപ്പൻ.പിള്ളേർക്ക് ആരാധന.അടിയും പൊട്ടിക്കലുമില്ല. തൊട്ടും തലോടിയും *തലത്തൊപ്പിയൂരും.ഒരു നേഴ്‌സ് പെണ്ണിനോട് പോക്രിത്തരം കാണിച്ചതിന് ഈ കങ്കാണി അവന്റെ അടിനാഭി ഇവിടിട്ടാ ചവിട്ടിപ്പൊട്ടിച്ചത്.എന്നിട്ടും കങ്കാണിയെ ആർക്കുമത്രപോരാ. ഇന്ന് കുപ്പി തന്നിട്ട് 'കോട്ടറ്ഗീതേന്ന്'എന്നെയൊരു വിളി.ഞാനങ്ങ് തണുത്ത് പോയി.നാളെ ചുറ്റികയും ചുറ്റിചുറ്റി ഒരു കങ്കാണിവരവുണ്ട്..."മൂന്നുപേരും ഗീതയെ അറപ്പോടെ നോക്കി...

   "അതൊന്നും കാണാൻ നിക്കാതെ ഞാനങ്ങ് പോകും" ഗീത പെട്ടെന്ന് കണ്ണുതുടച്ചു.
       കാതറിൻ അജ്ഞാതന്റെ സിഗരറ്റ് പിടിച്ചുവാങ്ങി ടേബിളിൽ കയറിയിരുന്നു.അജ്ഞാതൻ സോഫിയെ ടേബിളിലേക്ക് എടുത്തിരുത്തിയിട്ട് മുടിയിരട്ട പിന്നാൻ തുടങ്ങി.പ്ലാന്ററെ ഓർമ്മവന്നിട്ട് സോഫി ഉറക്കെ കരഞ്ഞു.ഗീത അവളെ മടിയിലേക്ക് ചരിച്ചു കിടത്തി..
         "സത്യത്തിൽ ഇയാൾ ആരായിരിക്കും?" അജ്ഞാതനെ നോക്കിയുള്ള കാതറിന്റെ ചോദ്യത്തിന് ആശുപത്രിയിലെ രേഖകളിലെ വിവരങ്ങൾ ഓർമ്മിച്ചെടുത്തു.
     എൻ എച്ചിനോട് ചേർന്ന അഴുക്കുചാലിൽ അറുപത്തിയഞ്ച് തോന്നിക്കുന്ന മൃതശരീരം,നൂറ്റി അറുപത്തിയെട്ട് സെന്റീമീറ്റർ ഉയരം,തൊണ്ണൂറ്കിലോ ഭാരം,വെളുത്ത നിറം.സാരമായ മുറിവുകളോ പരിക്കുകളോ ഇല്ല.തിരിച്ചറിയാൻ സഹായിക്കാൻ മതിയായ രേഖകളൊന്നും കിട്ടിയിട്ടില്ല.
അജ്ഞാതൻ അവർക്കു മുന്നിൽ ഒരു കടങ്കഥയായി നിന്നു.
       "ഞാനൊരൂഹം പറയട്ടെ..?"സോഫിയും കാതറിനും ഗീതയെ നോക്കി. 
       "ഇത് നമ്മുടെ സിനിമാ നടൻ മധുവാണ്.അല്ലെങ്കിൽ അയാളുടെ ഇരട്ട സഹോദരൻ. എമ്പത്തിമൂന്നിൽ ഞാൻ ഇയാളുടെ ഒരു സിനിമ കണ്ടിട്ടുണ്ട്.*മോർച്ചറിയായിരുന്നു അതിന്റെ പേര്. ഒപ്പം ശ്രീവിദ്യയും നസീറും.അഡ്വക്കേറ്റ് കൃഷ്ണദാസ് അതാണ് അതിലിയാളുടെ കഥാപാത്രം." അജ്ഞാതൻ,നടൻ മധുവിനെ അനുകരിച്ച് അവർക്ക് മുന്നിലൂടെ നടന്നു.കാതറിൻ ടേബിളിൽ സംവിധായക വേഷത്തിൽ എഴുന്നേറ്റു നിന്നു.സോഫി കൈയടിച്ചു.

      "ഗീതയുടെ ഭാവനക്ക് തീരെ യുക്തിയില്ല.ഇത് വിശുദ്ധ പിയാനിസ് പാതിരിയാണ്.ഇത്രയും സുന്ദരമായ ശബ്ദവും വെളുത്തതാടിയും വിനയവും പാതിരികൾക്കല്ലാതെ മറ്റാർക്കും കാണില്ല. ചിലപ്പോൾ ഏതെങ്കിലും വലിയ സഭയുടെ വിശുദ്ധനായി പ്രഖ്യാപിച്ച ബിഷപ്പുമായിരുന്നിരിക്കാം. തലയുടെ പിന്നിലെ ആ ദിവ്യപ്രകാശം ശ്രദ്ധിക്കു.."

      ഗീത തന്റെ ഇരുമ്പൻ കാലിളക്കി നിലത്തെറിഞ്ഞിട്ട്  ഉറക്കെ കൂകി. അജ്ഞാതൻ കുർബാന അർപ്പിക്കുന്നവിധം ടേബിളിന്റെ തലക്കൽ അൾത്താരായിലേക്കെന്നപോലെ തിരിഞ്ഞുനിന്നു. നിലാവ് അയാളുടെ തലക്കുചുറ്റും മഞ്ഞ പ്രകാശവലയം തീർത്തു. 
   
       പക്ഷെ ടേബിളിന്റെ മുകളിലിരുന്ന സോഫിക്ക് താൻ അപ്പാപ്പനാക്കി വച്ചിരുന്ന അജ്ഞാതനെ  ഗീതയുടെ മധുവിനും, കാതറിന്റെ പാതിരിക്കും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.അവൾ കൈകൾ വിരിച്ചു പിടിച്ച് അപ്പാപ്പനെന്ന് അജ്ഞാതനെക്കൊണ്ട് സമ്മതിപ്പിക്കുന്ന വിധത്തിൽ ടേബിളിൽ എഴുന്നേറ്റുനിന്നു.അജ്ഞാതൻ അവളെയുമെടുത്ത് അവർക്ക് ചുറ്റും നടന്നു. അജ്ഞാതന് ആ വേഷം ഏറ്റവും ചേരുന്നുണ്ടായിരുന്നെന്ന് രണ്ടാളും സമ്മതിച്ചു.

        " അവളുടെയൊരു വിശുദ്ധ പിയാനിയസ് തുഫ്.."ഗീത നിലത്തേക്ക് നീട്ടിത്തുപ്പി.
        "ഇനിയൊരു വിശുദ്ധന്റെ കുറവേ നാട്ടിലുള്ളു.ദൈവത്തിന്റെ സ്വന്തം നാട് കാണാൻ വന്നിട്ട് നിനക്ക് കിട്ടിയതൊക്കെ മറന്നോ..?" ഗീതയുടെ ചുണ്ടിൽ ചിരിയും ചുമയും പുകയും ഒന്നിടവിട്ട് പുറത്തേക്കുതെറിച്ചു.കാതറിന്റെ തലകുനിഞ്ഞു.അജ്ഞാതൻ 'അതുവേണ്ടായിരുന്നു ഗീതേന്ന്' തുറിച്ചുനോക്കി.സോഫി കാതറിനോട് ചേർന്നുനിന്നു. 

    'കനേഡിയൻ യുവതി മരിച്ച നിലയിൽ'.'കനേഡിയൻ യുവതിയെ പീഡിപ്പിച്ച മൂന്നു വിദ്യാർത്ഥികൾ അറസ്റ്റിൽ ', 'കനേഡിയൻ യുവതി ലഹരിമരുന്ന് റാക്കറ്റ് അംഗമോ..?', 'വിദ്യാർത്ഥികൾക്ക് ജാമ്യം. ചുവരിലുറപ്പിച്ച കറുത്ത വലിയ സ്‌ക്രീനിൽ കഴിഞ്ഞവാരത്തെ വാർത്തയുടെ മോർഫ് ചിത്രങ്ങൾ മാറി മാറി വരുന്നത് അജ്ഞാതൻ  അപ്പോഴും കാണുന്നുണ്ടായിരുന്നു.. 

    "വാസ്തവത്തിൽ ഈ നാട്ടിലെ പിള്ളേരോട് നിങ്ങളെന്താണ് പഠിപ്പിക്കുന്നത്.? പെണ്ണിന്റെ ശരീരം എന്താണെന്നും, എന്തിനാണെന്നുപോലും അറിയില്ലല്ലോ.?" വിസ്‌കി വലിച്ചു കുടിച്ചിട്ട് കാതറിൻ അജ്ഞാതന്റെ നേർക്ക് അലറി.

   "എടോ, താൻ ഈ രാജ്യത്തെ ആദരവുകൾ കൈപ്പറ്റിവിരമിച്ച ഒരു സ്‌കൂൾ മാഷായിരുന്നില്ലേ.?"    പിടഞ്ഞെഴുന്നേറ്റ് കഴുത്തിൽ കയറിപ്പിടിച്ച ഗീതയുടെ ചോദ്യത്തിൽ അജ്ഞാതൻ പതറിപ്പോയി. കുറ്റവാളിയായ പൂർവ്വവിദ്യാർത്ഥിയുടെ ചിത്രം തിരിച്ചറിയുന്ന അധ്യാപകന്റെ രൂപത്തിൽ തലകുനിച്ചു നിന്നു.കാതറിൻ ഗീതയെ തള്ളിമാറ്റാൻ ശ്രമിച്ചു.സോഫി അജ്ഞാതന്റെ മുഖം പിടിച്ചുയർത്തി.

        "നീ കഴുത്തിലിട്ട കുരുക്ക് ഈ നാട്ടിലെ ഏറ്റവും അപകടകരമായ പകർച്ച വ്യാധിയാണ് മോളെ" കാതറിന്റെ വാക്കുകളെ അജ്ഞാതൻ  ദേഷ്യത്തോടെ നോക്കിയിട്ട്, സോഫിയെ തോളിലിട്ട് മുറിയിൽ ഏറ്റവും മഞ്ഞുമൂടിയ ഒരിടത്തേക്ക് നടന്നു.പിന്നാലെ നോവിന്റെ ശ്രുതിയുള്ള താരാട്ടിറങ്ങി വന്നു

      "എല്ലാ നാട്ടിലും ഒന്നിച്ചും ഒറ്റയ്ക്കുമിരട്ടയ്ക്കും രതിയാസ്വദിക്കാറുണ്ട്.ഇതൊരുമാതിരി.." കാതറിൻ അപൂർണമായി നിർത്തിയപ്പോൾ,പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കങ്കാണി കുറിക്കുന്ന ക്രൂരഫലിതങ്ങളെക്കുറിച്ച് ഗീതയോർത്തു.വോട്ടവകാശം പോലുമില്ലാത്ത പിള്ളേരിലൂടെ തൻ്റെ രാജ്യത്തിനുണ്ടാകുന്ന നാണക്കേടിനെക്കുറിച്ചോർത്ത് കങ്കാണി രഹസ്യങ്ങൾ മാറ്റിയെഴുതുമോ.?.

      "സത്യത്തിൽ, പെറ്റുകൂട്ടാനല്ലാതെ ഈ നാട് പെണ്ണിനൊട്ടും ചേർന്നതല്ല." ചുവരിലെ അമ്മയും കുഞ്ഞും ചിത്രത്തിലേക്ക് കാതറിൻ വെറും പൂജ്യത്തിന്റെ ആകൃതിയിൽ പുക വലിച്ചു വിട്ടു.

    "നിന്നെപ്പോലെ പെണ്ണുങ്ങളുടെ ഭാവശുദ്ധിയെപ്പറ്റി പണ്ടു കളിയാക്കിയ അമേരിക്കകാരിക്ക് ഉളളൂർ മഹാകവി സീതകുന്തിഗാന്ധാരിമാരുടെ ത്യാഗവും ഭക്തിയും പ്രേമവും കൂട്ടിക്കുഴച്ച് *'ചിത്രശാല'യുണ്ടാക്കിക്കൊടുത്തത് നിനക്കറിയോ?"ഗീത,കുലുങ്ങിയ ചിരിയോടെ സിഗരറ്റ് പുകയെ ചോദ്യരൂപത്തിലാക്കി കാതറിന്റെ മുഖത്തേക്ക് ഊതിവിട്ടു.  

     "മകളെകൊന്നവരോട് പകയുള്ള പിതാവിന്റെ കഥപറയുന്ന സൈക്കോത്രില്ലർ നോവലാണ് ഞാനവസാനമായി വായിച്ചത്." 'പോസ്റ്റുമാർട്ടം- ഇന്ത്യൻ നിയമങ്ങളും നിർദ്ദേശങ്ങളും' ഏഴുതിരുന്ന ചുവരിലേക്ക് ദേഷ്യത്തോടെ കാർക്കിച്ചുതുപ്പി.
      പ്ലാന്റർ ചാണ്ടി റബ്ബർ മരങ്ങൾക്കിടയിലൂടെ നാടൻ തോക്കുമായി ഒരു കൂറ്റൻ കാട്ടുപന്നിയെ ഉന്നം വയ്ക്കുന്ന രംഗം ഗീതയുടെ മുന്നിൽ തെളിഞ്ഞു.കങ്കാണിയുടെ രക്തക്കറയുള്ള വെള്ളിച്ചുറ്റിക ചുവരിലെ കണ്ണാടിയറയിൽ ചാരിയിരിക്കുന്നതും നോക്കിയിട്ട്, അജ്ഞാതൻ സോഫിക്ക് താരാട്ട് പാടുന്ന ഭാഗത്തേക്ക് ഒന്നു തിരിഞ്ഞു..   

    മഞ്ഞുവീണിരിട്ടുള്ള  വശത്തുനിന്നും താരാട്ടിന്റെ താളത്തിൽ അജ്ഞാതൻ നടന്നു വന്നു. നെഞ്ചിൽ പതുങ്ങിക്കിടക്കുന്ന സോഫിക്ക് വെള്ളിച്ചിറകുകൾ മുളച്ചിരിക്കുന്നു.അവളെ അറയിൽ കിടത്തി.തന്റെ അറയിലേക്ക് കയറുമ്പോൾ അയാൾ ഗീതയെ ഒന്നു തിരിഞ്ഞു നോക്കി.
       " ഈ തണുപ്പ് മാത്രമാണ് സത്യസന്ധമായ വികാരം"മഞ്ഞ പ്രകാശവലയത്തിലെ അജ്ഞാതന്റെ ചിരിയിൽ നിന്നും നൂറായിരം വിശുദ്ധ അപ്പൂപ്പൻതാടികളുണ്ടായി.

    "എത്രവലിയ തണുപ്പിനും ചീയലുകളെ തടഞ്ഞുനിർത്താനൊരു പരിധിയുണ്ട്." ഗീത ടേബിളിൽ നിവർന്നു കിടന്നു.ആർത്തിയോടെ ഗീതയുടെ വയറ്റിലേക്ക് നിറയുന്ന കാറ്റിന്റെയളവ് പരിഹരിക്കാൻ ജനാലകൾ വഴി ഒരു കടൽക്കാറ്റിളകി വന്നു.മറിഞ്ഞുവീണ കുപ്പിയും ഗ്ലാസ്സുകളും മാറ്റി വച്ചിട്ട്, ഗീതയുടെ തലമുടിയിൽ വിരലോടിച്ച് കാതറിൻ അല്പനേരമിരുന്നു.അപ്പോൾ അവളുടെ ചിന്തകൾ ഗീതകത്തിന്റെ ഒടുവിലെ വരികളിൽ ചെന്നുനിന്നു .
                           *"ചത്തവരെക്കുറിച്ചുള്ള വിലാപങ്ങളെ 
                             ഒതുക്കാൻ നിനക്ക്  വിവേകമുണ്ടാകട്ടെ.
                             അല്ലെങ്കിൽ ഈ ലോകം നിന്നെനോക്കി പല്ലിളിക്കുമല്ലോ.?"
   നിലത്തിറങ്ങിയപ്പോൾ ഗീതയുടെ ഇരുമ്പൻ കാല് അവളെ വിതുമ്പലോടെ തടഞ്ഞുനിർത്തി. അതെടുത്ത് ഗീതയിൽ ചേർത്തു വച്ചിട്ട്,അറയിൽച്ചെന്നു നീറ്റലോടെ കിടന്നു. 

    പിരിയുമ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങൾക്ക് പകരം മാനേജരോട് സഹോദരന് ആശുപത്രിവക ആംബുലൻസിലെ ജോലിയും,സഹോദരനോട് തന്റെ മുറിയിലൊരു സ്റ്റീൽ മേശയും ഫ്രീസറുമാണ് ഗീത ചോദിച്ചിരുന്നത്.പക്ഷേ സത്യമുള്ള ഒരു തണുപ്പിന് ഇവ രണ്ടിലും സമ്മതമുണ്ടായിരുന്നില്ല. വളരെയേറെ തിടുക്കപ്പെട്ടുവന്ന കങ്കാണിയുടെ ആർത്തിയുള്ള ചുറ്റികയ്ക്ക് അടുത്തദിവസങ്ങളിൽ വിശ്രമമില്ലാത്ത ജോലിയുണ്ടായിരുന്നു..!

*പോസ്റ്റുമോർട്ടം ചിന്ത
*പോസ്റ്റുമോർട്ടം സമയത്തെ കീറലിന്റെ ആകൃതികൾ
*തയോട്ടിയൂരൽ
*1983 ൽ റിലീസായ സിനിമ
*ഭരതീയ സ്ത്രീകളെ പരിഹസിച്ച കാതറിൻമേയ്ക്ക് ഉള്ളൂർ നൽകിയ മറുപടി
*ഷേക്സ്പിയർ സോനറ്റ്
(No longer mourn for me when I am dead.sonnet 71)

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


Friday 18 September 2020

അവതാരിക. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

                                             ജന്തുവാസനകളുടെ കഥകൾ.
                                                                          ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

   ഏതു ഭാഷയിലായാലും സാഹിത്യത്തെ വ്യാഖ്യാനിക്കുക അത്ര എളുപ്പമല്ലെന്നാണ് വ്യക്തിപരമായി ഇതെഴുന്നയാൾക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം, സാഹിത്യം തന്നെ ഒരു സൂക്ഷ്‌മവ്യാഖ്യാന സമസ്യയാണ്.അതിലെ സ്ഥലകാലങ്ങൾ, സംഭവവിതാനങ്ങൾ,സംഘടനയുടെ തിരഞ്ഞെടുപ്പ്, വാക്യ ശൈലിയുടെ തിരഞ്ഞെടുപ്പ് തുടങ്ങിയവ എഴുത്തുകാരുടെ ഉപബോധങ്ങളും ചിലപ്പോൾ അബോധങ്ങളും നിർണയിക്കുന്നു.കഥകേൾക്കാനും അറിയാനുമുള്ള ത്വരയാകട്ടെ, മനുഷ്യവംശാവലിയുടെ തുടർപ്രക്രിയയുമാണ്."You are never going to kill story telling, because it's built in the human plan we come with it"എന്ന് കാനഡയിൽ ഇന്നു ജീവിച്ചിരിക്കുന്ന പ്രമുഖ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡ്‌സ് (Margret Atwoods) പറയുന്നുണ്ട്..

    കഥ പറച്ചിലിന്റെയും കേൾക്കലിന്റെയും ജനിതകവാസനയെപ്പറ്റിയുള്ള മനുഷ്യകുലഘടനയെ ഇത് സാക്ഷ്യപ്പെടുത്തുന്നു.അപരജീവിതത്തെ എത്തി നോക്കാനുള്ള പ്രവണതയാണത്.അഥവാ, അപരജീവിതത്തെ പുനർനിർമ്മിക്കാനുള്ള വാസനകൂടിയാണ്.ജന്തുവാസനയിൽ നിന്നും ഉയർന്ന് അത് ഭാഷയിലൂടെ കഥയിലൂടെ കാര്യമുണ്ടാക്കുകയോ കാര്യത്തിലൂടെ കഥയുണ്ടാക്കുകയോ ചെയ്യുന്നു. ചിലപ്പോൾ തന്നെക്കൂടി പുനർനിർമ്മിച്ച് നൽകുന്നു.ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യന് യാഥാർത്ഥ്യത്തിന്റെ പ്രതലത്തിൽ അധികനേരം വാസിക്കാനാവാത്തതുകൊണ്ടാകാം മനുഷ്യർ ചെറുതും വലുതുമായ അനേകം ഫിക്ഷനുകളുടെ സമാഹാരമായിതീരുന്നത്. 

   ഒരു ദിവസം നാം കണ്ടുമുട്ടുന്ന വിവിധതരം ഫിക്ഷനുകളെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാൽ അത് അമ്പരപ്പിന്റെയും അവിശ്വസനീയതയുടെയും, അതിയാഥാർഥ്യതത്തിന്റേതുമാണെന്ന് കാണാം.ഭാവനയെഴുത്തുകാർ അതിന് അക്ഷരരൂപം നൽകുന്നു എന്നുമാത്രം.അപരജീവിതത്തിലേക്കുള്ള എത്തിനോക്കൽ മിക്കപ്പോഴും അവനവനെത്തന്നെയാണ് കാണുന്നത് എന്നത് മറ്റൊരു തമാശയാണ്.ഒരു കാലത്തിലെ എഴുത്തുകാർ വാക്കുകളുടെ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ വെവ്വേറെയാകുന്നു..? ഒരേ കാലഘട്ടത്തിൽ എഴുതുന്ന നമ്മുടെ ഭാഷയിലെ എഴുത്തുകാരെ പഠിച്ചാൽ നമുക്കിത് മനസിലാകും. ടി പത്മനാഭൻ,എം ടി, മാധവിക്കുട്ടി, ഓ.വി.വിജയൻ, വി കെ എൻ,- ഒരേ തലമുറയിലെ ഈ അഞ്ച് എഴുത്തുകാർ പദാവലിയുടെ  വിന്യാസത്തിലും അതിന്റെ തിരഞ്ഞെടുപ്പിലും ഈണത്തിലും എങ്ങനെ വിഭിന്നമാകുന്നു..?'ശൈലിയാണ് നിങ്ങളെന്ന്' നോം ചോംസ്കി തുടർച്ചയായി ബോധ്യപ്പെടുത്തുന്നതിന്റെ കാര്യവും മറ്റൊന്നല്ല.'Style is the man' എന്ന് ഭാഷയുടെ ആ ആത്മീയ ഗുരു പറയുന്നു.ഹോർഹെ മരിയോ പെഡ്രോ വർഗാസ് യോസോയും ഗബ്രിയേൽ ഗാർസിയ മാർക്കോസും ഒരേ ലാറ്റിനമേരിക്കൻ കാലത്തിരുന്ന് എങ്ങനെ വ്യത്യസ്തരാകുന്നുവെന്നും നമുക്കാലോചിക്കാവുന്നതാണ്

    അപരജീവിതത്തിലേക്കുള്ള വിവിധതരം എത്തിനോക്കലുകളാണ് (peeping) സാഹിത്യം.പക്ഷെ എത്തിനോക്കുമ്പോൾ നാം നമ്മെത്തന്നെയാണ് തിരയുന്നതെന്നാണ് കഥയെഴുത്തിന്റെ വിശുദ്ധ യാഥാർത്ഥ്യം.നാം നമ്മെത്തന്നെയാണ് ഫിക്ഷന്റെ പരദൂഷണത്തിന് വിധേയമാക്കുന്നത്( ഇവിടെ പരദൂഷണം മോശമായ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്). എത്തിനോക്കിനടത്തുന്ന പരദൂഷണത്തിലൂടെയാണ് മനുഷ്യകുലം തങ്ങളുടെ ഭാഷയെ രൂപപ്പെടുത്തിയതെന്ന് യുവാൽ നോവാ ഹരാരി തന്റെ Sapiens: A Brief History of Humankind എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഒരേ കാഴ്ചയുടെ വ്യാഖ്യാനങ്ങൾ എങ്ങനെ വിവിധമാകുന്നു എന്നതിന്റെ നിർണായകത്വം നമ്മുടെ ജന്മ വാസനകൾക്കാണ്.ഒരേ കഥയെ രണ്ടെഴുത്തുകാർ രണ്ടായിട്ടെഴുതുന്നതിന്റെ പിന്നിൽ സംഭവിക്കുന്ന രാസപ്രക്രിയ ഇതല്ലാതെ മറ്റൊന്നല്ല എന്നു തോന്നുന്നു..

    അങ്ങനെ എഴുത്തുകാർ ഒളിക്കാറുള്ള  ഭാഷകൾ കൂടുതൽ അനാവരണപ്പെടുന്നത് സൂക്ഷ്മവായനക്കാർ മാത്രം തിരിച്ചറിയുന്ന രഹസ്യമാണ്.ഇത് എഴുത്തുകാർക്ക് മാത്രമല്ല ഫിക്ഷനിൽ ജീവിക്കുന്ന മനുഷ്യകുലത്തിന് മൊത്തം ബാധകമാണ്.മനുഷ്യർ 99% കെട്ടുകഥകൾക്കകത്താണ്.ശരീര വേദനകളും അതിജീവനവും ഫിക്ഷനുപുറത്ത് ഒരു പരിധിവരെ സംഭവിക്കുന്നുണ്ടാകാം.മറ്റൊരു നിലക്കു പറഞ്ഞാൽ ഫിക്ഷൻ എന്ന യാഥാർത്ഥ്യത്തിന്റെ 'ഹർഡിൽസ്' നിരന്തരമായി മറികടന്ന് മുന്നേറാനുള്ള ജീവിതമല്ലാതെ മറ്റൊന്നുമല്ല 'പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം' എന്ന ഈ കഥാസമാഹാരം നമ്മെ ഓർമ്മിപ്പിക്കുന്നതും. 

       കെ എസ് രതീഷിന്റെ ഈ പന്ത്രണ്ട് കഥകളിലും ജന്തുവാസനകളുടെ ജീവിതമാണ് മുറ്റിനിൽക്കുന്നതെന്ന് കാണാം, വിവിധ വർണ്ണങ്ങളിൽ അദ്ദേഹം വരച്ചിടുന്നു എന്നു മാത്രം. ചിലപ്പോളത് ഉപഹാസം കൂടിയാണ്.മുറിവുകളെ ഒരു ജലാശയമായി സങ്കൽപ്പിച്ച് അതിനെ നീന്തി മറികടക്കുന്ന മനുഷ്യമനസിന്റെ അതിജീവനതന്ത്രങ്ങളെപ്പറ്റി, ഇതൊന്നും പറയാതെ ഒരു നല്ല കഥയായി പരിവർത്തിച്ചെടുക്കണമെന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് കെ എൻ എച്ച് 0326 എന്ന കഥ ധാരാളം.ഗ്രാമ്യവന്യതയുടെ അനേകം ഇരുണ്ട ചിത്രങ്ങൾ സവിശേഷമായി എഴുതിപ്പോകുന്ന കഥകളാണ് ഇവയിൽ ഏറെയും.മനുഷ്യൻ ജന്തുവാസനയെ മാത്രം പ്രതിനിധീകരിക്കുന്ന അനേകം സന്ദർഭങ്ങൾ രതീഷിന്റെ കഥകളിൽ കാണാം.'കൊർണകൾ' എന്ന കഥയിൽ ഇത് പ്രത്യേകമായി വെളിപ്പെട്ടു നിൽക്കുന്നുവെന്നുമാത്രം.ലൈംഗികത അധികാരകേന്ദ്രമായും പ്രതികാരവാഞ്ചയായും എങ്ങനെ വിവിധ മനുഷ്യ വിചാരങ്ങളിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഈ കഥ നമ്മളോട് പറയും. 

       ജന്തുവാസനകളിൽ നിന്നും ഒരിക്കലും കുടിയിറങ്ങാൻ കൂട്ടാക്കാത്ത മനുഷ്യരതി അധികാരത്തിന്റെയും കൈയടക്കലിന്റെയും അസൂയകളുടെയും ഇരുണ്ട ലോകത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നറിയാൻ തിര്യക്കുകളുടെ ലോകത്തേക്ക് മാത്രം തിരിഞ്ഞു നോക്കിയാൽ മതി.രതിവാസനകൾ താൻ നിർമ്മിച്ചെടുക്കുന്ന ടെറിട്ടറിയിൽ അധിവസിക്കുന്നു.ആ വാസനകൾ മനുഷ്യരുടേതായിത്തീരുമ്പോൾ 'ആലങ്കാരിക'തകളാൽ നിർമ്മിച്ചെടുക്കുന്ന 'സാംസ്‌കാരിക' നിയമങ്ങളിൽ ഒളിച്ചിരിക്കുന്നു എന്നു മാത്രം.രതീഷിന്റെ കഥകളിൽ കാട്ടിൽ വസിച്ച മനുഷ്യർ നാട്ടിലേക്ക് കുടിയൊഴിഞ്ഞു പോകാൻ മടിക്കുകയോ കാട്ടിൽ നിന്ന് ഇടയ്ക്ക് തലനീട്ടി നോക്കുകയോ ചെയ്യുന്നു..

      നഗരത്തേക്കാൾ ഗ്രാമവും ഗ്രാമീണനൈതികതയും ഹിംസയും വാമൊഴികളും ഒരു വേട്ടക്കാരനെപ്പോലെ ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നു.ഐറണിയെന്നോ ആക്ഷേപഹാസ്യമെന്നോ വിളിക്കാനാകാത്ത രോഷത്തിൽ ഒളിപ്പിച്ച ഹാസ്യം പല കഥകളുടെയും പ്രത്യേകതയാണ്.പ്രാകൃത ഹിംസകളുടെ ഒളിയിടങ്ങൾ കഥകളുടെ ഭാഷയിൽ ഒളിച്ചു നിൽക്കുന്നത് എന്തുകൊണ്ട് എന്ന് ഇതെഴുതുന്ന ആളിനറിയില്ല.കഥകളുടെ മടക്കുകളിലും ഈ ഹിംസയുടെ ഇരുട്ട് കാണാം.അത് ചിലപ്പോൾ കഥാപാത്രങ്ങളുടെ അരക്ഷിത ബോധത്തിന്റെ മറവിലും ഉന്മാദത്തിന്റെ മറവിലും പ്രത്യക്ഷപ്പെടുന്നു.ഗൂഢഫലിതങ്ങൾ വാക്കുകളുടെ കമ്പിവേലിച്ചുറ്റിൽ മുറിയുന്നു.ദേശം അതിന്റെ ഭാഷ ഇവയിലാണ് ഇവയൊക്കെ പാർക്കുന്നത്.ആൺ പെൺ  ബന്ധത്തിലുണ്ടാകുന്ന ഹിംസയുടെ കഥയുടലുകൾ പലപാട് പ്രത്യക്ഷപ്പെടുന്നു.പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന കഥ തന്നെ ഏറ്റവും മുന്തിയ ഉദാഹരണം.ആൺബലിഷ്ഠതയുടെ തീരാപ്പകയുടെ പെൺപുശ്ചവും പാത്രരൂപം പൂണ്ടനിലയിലാണ്‌ ഈ കഥകളിൽ പലപാട് വരുന്നതെന്ന് സാഹിത്യവിവരം പോലെ ഒരു മനശാസ്ത്ര ചിന്തയുമാണ്.ഇതിന്റെ കൈയൊതുക്കവും സമർഥമായ  പ്രതിപാദനവും 'കൊർണകൾ' എന്ന കഥയിൽ സമൂർത്തമായി തീരുന്നു.'ലേഔട്ട്' പോലുള്ള ദുഃഖത്തിന്റെ തീയാളുന്ന കഥകളും കെ എസ് രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരത്തിന് അന്യമല്ല.

    ധർമ്മസങ്കടങ്ങളുടെയും പ്രതിഷേധഹാസ്യത്തിന്റെയും ഗൂഢവന്യതകളുടെയും സഞ്ചാരപഥത്തിൽ കെ എസ് രതീഷ് എന്ന എഴുത്തുകാരൻ വഴിക്കണ്ണുമായി നിൽക്കുന്നു. അതിന്റെ സി സി ടി വി യിൽ ജന്തുവേഷമുള്ള കഥാപാത്രങ്ങളും നിസ്സഹായരായ മനുഷ്യരും നിസംഗഫലിതവും സഞ്ചരിക്കുന്നത് വായനക്കാരൻ ഞെട്ടലോടെ വേദനയോടെ പകയോടെ ചിരിയോടെ കാണുന്നു. കെ എസ് രതീഷിന് നന്മകൾ നേരുന്നു.

19.09.2020
വളപട്ടണം

Thursday 17 September 2020

ക്വസ്‌ട്യൻ ബാങ്ക്..!

കഥ
ക്വസ്‌ട്യൻ ബാങ്ക്..!!
കെ എസ് രതീഷ്‌

     മനുഷ്യശരീരത്തിലെ ഏറ്റവും ലാഭകരമായ അവയവം ഏതാണ്.?പരമാവധി തുകയ്ക്ക് വിൽക്കാൻ കഴിയുന്ന ശരീരഭാഗം.?സഞ്ജീവൻ മാഷ് ചിന്തകൾക്കു മുന്നിൽചോദ്യക്കുഴിയുണ്ടാക്കി.  ഉള്ളെരിക്കുന്ന യാഥാർത്ഥ്യങ്ങളെ മറികടക്കാൻ ഈ രസികൻ മാർഗം പരീക്ഷിച്ചു തുടങ്ങിയിട്ട് മണിക്കൂറുകൾ ആകുന്നതേയുള്ളൂ.കുത്തിയൊലിച്ചുവരുന്ന നോവുകളെല്ലാം ഉത്തരംകെട്ട ആ ചോദ്യക്കയത്തിൽ വറ്റും.അതിനെ ആഴമുള്ളതാക്കാൻ സഞ്ജീവമനസ് പരുക്കൻ വാക്കുകളുടെ മൂർച്ചയിൽ യുക്തിയില്ലാപ്പിടിയിട്ട തൂമ്പകൊണ്ട് ആഞ്ഞാഞ്ഞു കുത്തും.സുരക്ഷിതമായ ഒരു ചോദ്യബാങ്ക് സ്വന്തമാക്കിയ ഭാഷാധ്യാപകനെന്ന നിലയിൽ ആ കിടപ്പിലും സ്വയം അഭിമാനിക്കും.

   അടുപ്പിലെ കലത്തിനുള്ളിൽ വേവിനടവച്ച മുട്ട തിരഞ്ഞ്, ചോറിന്റെ ഉൾച്ചൂടിലേക്ക് തവിയിറക്കി വിടുകയായിരുന്നു ഭാര്യ,ആസിയ.മുട്ടവെന്ത് മഞ്ഞയും വെള്ളയും കണ്ണിലേക്ക് വാങ്ങാനുള്ള കൊതിമൂത്ത് മകൻ നിരഞ്ജൻ ഗ്യാസുകുറ്റിയുടെ മുകളിലിരിപ്പുണ്ട്.സിലിണ്ടർ പൊട്ടിത്തെറിച്ച് വീടും മുഖവും‌ വെന്തുനീറുന്ന വീട്ടമ്മസ്വപ്നം 'ഒഴിഞ്ഞി'ട്ട് മാസങ്ങളായി.ആ ഇരുപ്പ് തീർത്തും സുരക്ഷിതം. ഒറ്റവാക്കിൽ ശാസിക്കാവുന്ന അപകടകരമായ ഒരു ചോദ്യത്തിന് പോലും അവിടെ പ്രസക്തിയില്ല. 
                   
 കാറ്റടർത്തിയിട്ട വിറകുകളൊടിക്കുന്ന 'സാറിന്റെ ഭാര്യയോട്' പുകയടുപ്പയൽക്കാരികൾ തമ്മിൽ പിശുക്കിച്ചിരിച്ചു.മതവേലികൾ പൊളിച്ചോടിയ പ്രണയത്തിന്റെ ബാലൻസ് ഷീറ്റും, സ്വയമറിഞ്ഞ് മുറുക്കിയുടുക്കേണ്ട ബഡ്ജറ്റുമോർത്ത് അവരോടെല്ലാം അവൾ പിണക്കത്തിന്റെ ചുള്ളിമറിച്ചിട്ടു. കലത്തിനുമുകളിലെ പുകമേഘങ്ങളെ മാറ്റി വെള്ളിത്തവിക്കുള്ളിൽ മുട്ടയുദിച്ചു.നിരഞ്ജന്റെ കണ്ണിൽ മുട്ടയിരട്ടിച്ചു.ഇളംചുണ്ടുവിട്ട് ഒരു കൊതിത്തുള്ളി താഴേക്കുപാഞ്ഞു.അതു കണ്ട ആസിയയുടെ ചിരി സഞ്ജീവന്റെ കട്ടിലോളം ചെന്നുനിന്നു.അരക്ക് മുകളിലെ മുറിവിന്റെ പാളത്തിലൂടെ സഞ്ജീവൻ മാഷ് വിരൽവണ്ടിയോടിച്ചു.പേശിയിളകിയ ഒരു ചിരിപോലും പാളത്തിൽ വിള്ളലുണ്ടാക്കും.എന്നിട്ടും അയാളുടെ ചുണ്ടിലും കവിളിലും  ചിരിനിഴലു വന്നു.

    കരൾ മുറിച്ചുനൽകിയതിന് മൂന്നുമാസത്തേക്കാണ് വിശ്രമവിധി.പതിനാലു ദിവസത്തെ പ്രത്യേക നിരീക്ഷണ നാളുകൾ.സന്ദർശകരുടെ നെറ്റിയിൽ ഇനിയും സംശയച്ചുളിവുകളുണ്ട്. അവരുടെ മനസിൽ നിന്നും ആ വാർത്തയും ദൃശ്യങ്ങളും മാഞ്ഞിട്ടുണ്ടാകുമോ.? ഒന്നു ചരിഞ്ഞു കിടന്നിട്ട് സഞ്ജീവൻ മാഷ്, അഞ്ചു പുറത്തിൽ ഉപന്യസിക്കാനുള്ള ഒരു ചോദ്യമുണ്ടാക്കി ആ ചിന്തകളുടെ മുകളിലിട്ടു.
           ഒരാളുടെ ശരീരത്തിൽ എട്ടുപേർക്ക് ജീവൻ നൽകാനുള്ള ഭാഗങ്ങളുണ്ട്. മുപ്പതിലധികം ഭാഗങ്ങൾ മാറ്റിവയ്ക്കാനും കഴിയും. ഓരോന്നിനും രണ്ടുലക്ഷം കണക്കാക്കിയാൽ മൃതശരീരം പോലും എത്രയധികം രൂപയ്ക്ക് വിൽക്കാൻ കഴിയും.?എന്നിട്ടും കത്തിച്ചും കുഴിച്ചിട്ടും കടപ്പെട്ട് പിരിഞ്ഞുപോകുന്ന ഈ മനുഷ്യർ വിഡ്ഢികളല്ലേ..?രാജ്യം ഭരിക്കുന്നവർ ഇതിനെതിരേ ക്രിയാത്മകമായി ചിന്തിക്കാത്തതെന്താണ്..?.

     "വേദനയൊക്കെ മാറിയോ മാഷേ ?"പി ടി എ പ്രസിഡന്റിന്റെ വിസ്താരമുള്ള ചിരിക്കുഴിയിലേക്ക് സഞ്ജീവൻമാഷിന്റെ ചിന്തകൾ ഗതിമാറിയൊഴുകി.എഴുന്നേൽക്കാൻ ശ്രമിക്കുന്നത് തടഞ്ഞിട്ട് പ്രസിഡന്റ് കട്ടിലിന്റെ വശം ചേർന്നിരുന്നു.അടുക്കള വാതിലിന്റെ ഇരുണ്ടപാളിചാരി നിന്ന്
'ഞാൻ നിങ്ങളെ കണ്ട് പ്രസിഡന്റേന്ന ' താളത്തിൽ ആസിയയുടെ ചിരിശ്രമം.പ്രസിഡന്റിന്റെ കൈയിൽ തൂങ്ങിവന്ന തിളക്കമുള്ള കുഞ്ഞുപൊതി നിരഞ്ജനെ നോക്കിച്ചിരിച്ചു.കുട്ടിയുടെ കണ്ണിലെ മുട്ടക്കൊതി മറഞ്ഞ് മിഠായികൾ രൂപപ്പെട്ടു.അതുകണ്ട് പിഞ്ഞാണത്തിലേക്ക് പരിഭവത്തോടെ ഉരുണ്ടുവീണ മുട്ടപ്പുറത്ത് വേരാകൃതിയിൽ മുറിവു പടർന്നു.ഒരു വിടവിലൂടെ ഒരിത്തിരി വിളറിയ മഞ്ഞിപ്പ് പൂത്തിറങ്ങി.

   രാഷ്ട്രീയ വളർച്ചയുടെ ബാലവാടികൾ നൂറായിരം കുട്ടികളുള്ള ഒരു വിദ്യാലയത്തിന്റെ പി.ടി.എ പ്രസിഡണ്ട് പദവിയായിരിക്കും.അവർക്ക് വളർന്നു വളർന്ന് ഒരു രാജ്യത്തിന്റെ പരമാധികാരിയാകുന്ന  സുന്ദരൻ സ്വപ്നമുണ്ടായിരിക്കും.പ്രസിഡന്റിയൻ തൂവെള്ളനിറത്തിന്റെ വിളുമ്പിൽത്തൂങ്ങി സഞ്ജീവൻ മാഷ് മറ്റൊരു വഴിക്ക് മനസ്സിനെ ചിന്തേരിട്ടുനോക്കി.പക്ഷെ പ്രസിഡന്റ് വർത്തമാന വൃത്തത്തിന്റെ ഉള്ളിലെ ആരവും വ്യാസവും കണ്ടു പിടിക്കാൻ മാഷിനെ പിടിച്ചുതള്ളി. 

"അവയവങ്ങള് വിൽക്കാൻ നിന്ന ആ പാവങ്ങള കൂട്ടത്തില് മാഷിനെയും കാണിച്ചപ്പോൾ നമ്മടെ സ്‌കൂളുമുഴുവൻ ഇല്ലാതായിപ്പോയി,ആസിയക്കൊച്ച്‌ പറഞ്ഞല്ലേ കാര്യങ്ങളറിഞ്ഞത്.കൂട്ടുകാരന്റെ കൊച്ചിന് കരളു കൊടുക്കാൻ പോയിട്ടിപ്പോൾ..... എന്നാലും ഒരുമാതിരിയുള്ള വാർത്തയായിപ്പോയി." കീശയിലെ  നാലായി മടക്കിയ കടലാസെടുത്ത് പ്രസിഡന്റെന്തോ ആവേശത്തോടെ എഴുതിത്തുടങ്ങി. 

     സഞ്ജീവൻ മാഷിന്റെ ഓർമ്മകൾ ഒരുമാസം മുമ്പുള്ള ദിവസത്തിന്റെ പുലർച്ചയിൽ അലസമായി പത്രം വായിക്കാനിരുന്നു.

   'ഓ നെഗറ്റീവ് വൃക്കകൾ ആവശ്യമുണ്ട്' പരസ്യക്കോളത്തിലെ പത്തക്കത്തിലേക്ക് സഞ്ജീവൻ മാഷിന്റെ ഒരു വിളി.ഏജന്റിന്റെ മറുപടിയും വിലയുറപ്പിക്കലും വെറും അഞ്ചുമിനിട്ടിന്റെ ദൈർഘ്യമുള്ളത്.സുഹൃത്തിന്റെ മകൾക്ക് 'കരള് പകുത്തു നൽകാനുള്ള' പ്രിയപ്പെട്ടവന്റെ ആഗ്രഹത്തെ ആസിയ പ്രണയവിശ്വാസങ്ങളോടെ ഉമ്മ വച്ചു.അന്ന് പുതപ്പിനുള്ളിൽ  മുറിഞ്ഞുപോകുന്ന തന്റെ കരളിനോട് പറ്റിക്കിടന്നു.അല്ലെങ്കിലും ഒരു മാഷ് കരളു വിൽക്കാൻപോയ വാർത്തയെ പ്രണയപ്പെട്ട പെണ്ണെന്നല്ല ഈ നാട്ടിലാരാണ് അംഗീകരിക്കുക..?. 

   വകുപ്പിലെ ഏതോ ഒരു മേശയിൽ ശമ്പളനുമതിയും കാത്ത്  ജീവനുള്ള ഒരു ഫയൽ കിടക്കുകയും, ആ നാളുകളിലെ നിത്യചെലവിന് കൂട്ടുനിന്ന ട്യൂഷൻ സെന്റർ അണ്വാക്രമണം ഭയന്ന് മുഖംപൊത്തി നിൽക്കുമ്പോൾ, കുടുംബം പട്ടിണിയാകാതിരിക്കാൻ ആരോഗ്യമുള്ള ഏതൊരാളും ഇതൊക്കെ ചിന്തിക്കുമെന്നാണ് എനിക്കു തോന്നുന്നത്.അതിനൊപ്പം സർക്കാർ ജോലിക്കാർ നികുതിപ്പണം ഒന്നോടെ തിന്നുതീർക്കുന്നെന്ന പരദൂഷണവും കേട്ടുകേട്ട്.വർഷങ്ങളായി ശമ്പളം കിട്ടാതെ പണി ചെയ്യുന്നോരെപ്പറ്റി വല്ലോരും ചിന്തിക്കുന്നുണ്ടോ.?അങ്ങനെയെങ്കിൽ നിങ്ങളോട് ഇപ്പോഴുള്ള ഒരു ചോദ്യമിതാണ്, ഒരാൾക്ക് സർക്കാർ ജോലി കിട്ടുകയെന്നത് കൊടുംകുറ്റങ്ങളുടെ പട്ടികയിൽ എത്രാമതാണ്.? 

  "മാഷിനെന്താ അടച്ചിരുന്നാലും മാസാമസോം കിട്ടുന്നുണ്ടല്ലോ.കിറ്റും നോക്കിയിരിക്കണോ?"
വായ്‌പ ചോദിച്ചുവന്നവന്റെ മാസ്‌കിനുള്ളിലെ നെടുവീർപ്പുകൾക്ക് എന്തു മറുപടിയാണ്? മലബാറിൽ മത്തന്റെ ഇലപോലും തോരനും തീയലുമാകുമെന്ന് ആസിയ തിരിച്ചറിഞ്ഞത് ഭാഗ്യം.ഇല തീർന്ന മത്തന്റെ വള്ളിയിലേക്ക് ആസിയയുടെ വക നെടുവീർപ്പ്.

     ഇതൊക്കെയൊരു പുണ്യപ്രവർത്തിയല്ലേ..?ലക്ഷക്കണക്കിന് മനുഷ്യർ കാത്തിരിക്കുമ്പോൾ അഞ്ഞൂറിൽ താഴെയാ മനസറിഞ്ഞോ കാശിനോ ഇതൊക്കെ കൊടുക്കാൻ തയാറാവുന്നത്. മസ്തിഷ്കം മരിച്ച് കിടക്കുന്നവരുടെ കണ്ണും കരളും കിട്ടാൻ ഡോക്റ്റർമാർ കരഞ്ഞു കാലുപിടിച്ചാലും ചെലരൊന്നും സമ്മതിക്കില്ല പിന്നെയാണ്..? ആരേലും കൊടുത്തത് പത്രത്തിൽ കണ്ടാൽ വായിച്ചങ്ങ് സ്തുതിക്കും.ഗതിമുട്ടി ആരെങ്കിലും വിൽക്കാൻ നോക്കിയാലോ  അത് മഹാ അപരാധം.തൂങ്ങി ചത്താൽ കേസില്ല, അതേന്ന് രക്ഷപെട്ടാ കേസാവും ഏതാണ്ട് ഇതുപോലാ. ആവശ്യക്കാർക്ക് സർക്കാരിന്റെ സൈറ്റിലൂടെ കൊടുക്കുമെന്നാണ്.   
കൊടുക്കുന്നോനും വാങ്ങുന്നോനും അവിടെ ചെന്ന് പേര് ചേർക്കണം.പസ്റ്റ് അല്ലാതെന്ത് പറയാൻ.!!

   അതൊന്നുമല്ലല്ലോ, ഏജന്റിന്റെ ആളെന്നും പറഞ്ഞ് വല്ല സിഐഡിപ്പണിക്കും പോകേണ്ട ഒരു പത്രക്കാരി വന്ന് കുശലാന്വേഷണത്തിനിടയിൽ അവർക്ക് പറ്റിയ ഒരു സ്റ്റോറിയാക്കി, ടീവിയിൽ    
കാണിച്ച്, നാട്ടിലാകെ നാണക്കേട് വരുത്തുമെന്നൊക്കെ ആരു കണ്ടു.? അതിലും ഗതികേട് കാശുമായി വന്നവരോട് 'ഇതൊക്കെ ഒരു മനുഷ്യന്റെ പ്രത്യേകിച്ച് അദ്ധ്യാപകരുടെ കടമയല്ലേന്നുള്ള ' ത്യാഗിയൻ ഡയലോഗും വിട്ടേച്ച് വെറും കൈയോടെ പോരേണ്ടിവന്നതാണ്. ഇല്ലെങ്കിൽ വയറും കീറി ഇറങ്ങുമ്പോൾ തടവും പിഴയുമായി പോലീസു വന്നേനെ.അതോടെ ഇതുവരെ ഒന്നുറയ്ക്കാത്ത ആ മാഷുപണിയും ആവിയാകുമായിരുന്നു..

  "മാഷിനിത്രയും ചിന്തിക്കാനെന്തിരിക്കുന്നു."കഴിഞ്ഞനാളുകളിലെ വരൾച്ചയിൽ കുഴിച്ചുകൊണ്ടിരുന്ന സഞ്ജീവൻ മാഷിന്റെ ചിന്തത്തൂമ്പ പ്രസിഡന്റ് പിടിച്ചുവാങ്ങി.
           
  "സഞ്ജീവനി പകർന്ന് സഞ്ജീവൻ മാസ്റ്റർ.നമ്മുടെ വാർത്തയുടെ തലക്കെട്ട് എങ്ങനെയുണ്ട് മാഷേ?" ആസിയ പകർന്നു വച്ച കട്ടൻ പ്രസിഡന്റ് ചുണ്ടിലൊന്ന് മുട്ടിച്ചു.

"ഇങ്ങനെ പാലും പഞ്ചാരയുമിടാതെ നിന്റെ ഭർത്താവിന്റെ ആരോഗ്യം സംരക്ഷിച്ചാ മതി കൊച്ചെ."
പഞ്ചസാരയെടുക്കാൻ അടുക്കളയിലേക്ക് മാറിയ ആസിയ തിരികെ വന്നില്ല.പ്രസിഡണ്ട് കട്ടൻചായ അല്പമുറക്കെ മാറ്റിവച്ചു.കപ്പിന്റെ കരച്ചിൽ അടുക്കളയിൽ നിന്ന ആസിയ കേട്ടു.

" സഞ്ജീവനീന്ന് പറഞ്ഞാൽ സർക്കാരിന്റെ പദ്ധതിയാ.വാർത്തയിൽ വന്നത്  നുണയാണെന്ന് ഈ    നാട്ടുക്കാരൊക്കെ അറിയട്ടെ.ആർക്കെന്ത് തട്ട്കേട് വന്നാലും ചാനലുകാർക്കെന്താ.നാലഞ്ച് പത്രത്തില് ഈ മാറ്റർ വെണ്ടക്കാക്ഷരത്തിൽ നമ്മടെ സ്‌കൂളിന്റെ പേരും ചേർത്ത് വരും.മാനേജര് അതിന്റെ ഏർപ്പാട് ചെയ്തിട്ടുണ്ട്.കവലേൽ പന്ത്രണ്ട് പത്തിന്റെ ഒരു ഫ്ലെക്സും.സ്വീകരണവും സമ്മേളനവും തുടങ്ങി ബാക്കിയെല്ലാം പിന്നീട്.." പ്രസിഡന്റ് പോയിട്ടും ഒരു കവിളളവ് മാത്രം വറ്റിയ കപ്പിൽ നിന്നും നോവാവി ഉയരുന്നുണ്ടായിരുന്നു.ഭൂമിലേറ്റവും സത്യമുള്ള ഒരു വാർത്തയെക്കുറിച്ച് സഞ്ജീവൻ മാഷ് അപ്പോൾ ചിന്തിക്കാൻ തുടങ്ങി.

       " മധുരമിട്ടൊരു ചായയ്ക്കുപോലും."പൂർത്തിയാകാത്ത ആസിയയുടെ വാക്കുകളിൽ കരളുവിറ്റ കാമുകനോടുള്ള കയ്പ്പും സംശയവും പറ്റിനിന്നു.അടുപ്പിലിരുന്നത് ദഹിച്ച ഗന്ധവും  നെടുവീർപ്പും ബാക്കിയാക്കി ആസിയ ഉള്ളിലേക്ക് പോയി.കപ്പിലെ നീരാവി, ഇപ്പോഴുണ്ടാക്കാവുന്ന ഏറ്റവും നല്ല ചോദ്യമെന്തെന്ന് മാഷിന്റെ നേർക്ക് ചോദ്യചിഹ്നമായി.കയ്പ്പ്, പ്രണയം, ദാമ്പത്യം, കരൾ, കളവ് ലക്ഷണമൊത്ത വാക്കുകൾ നിറഞ്ഞുനിന്നിട്ടും ചോദ്യരൂപമാക്കാൻ സഞ്ജീവൻ മാഷിന് കഴിയുന്നില്ല..  
     
   "അത്യാവശ്യമുള്ളതിന് മാത്രം ലിസ്റ്റെഴുതിക്കോളൂ.കവലവരെ ഒന്നു നടന്നു നോക്കട്ടെ." മാഷ് ആസിയ പോയ വഴിയിലേക്ക്‌ വിളിച്ചു പറഞ്ഞു.ഇപ്പോൾ നാട്ടിൽ നടക്കുന്നവരല്ലേ ഭൂരിപക്ഷം?മടക്കിയിട്ട പത്രത്തിൽ അതിരുകളില്ലാതെ നടന്നുപോകുന്ന അതിഥിത്തൊഴിലാളികളുടെ ചിത്രത്തിലേക്ക് സഞ്ജീവൻ മാഷ് അല്പം നേരം നോക്കിയിരുന്നു. ഹേ.! ആകുലചിന്തകളേ പ്രതീക്ഷയുടെ ചെരുപ്പിട്ടവർക്കൊപ്പം നടന്നാൽ നമ്മൾക്ക് നിലവിലെ പ്രതിസന്ധി നിസാരമായി മറികടക്കാം. പുതിയൊരു ഉഗ്രൻ ചോദ്യം ആ സന്ദർഭത്തിൽ നിന്നും വേഗം കുഴിച്ചെടുത്തു.നിരാഹാരനായി ഒരു മനുഷ്യന് തന്റെ കുടുംബത്തിനൊപ്പം നടക്കാൻ കഴിയുന്ന പരമാവധി ദൂരമെത്രയാണ്..? ബോധമുറ്റത്ത് ഒരുപാട് പേർ വിശന്നു നിന്നിട്ടും ഉത്തരം കിട്ടുന്നില്ല.

      മേശയുടെ വലിപ്പിൽ നിന്നും ബൈക്കിന്റെ താക്കോലിനൊപ്പം ആർ.സി ബുക്കുമെടുത്തു. നെഞ്ചോട് ചേർത്ത് കട്ടിലിന്റെ പടിയിൽ ചാരിക്കിടന്നു.പണയപ്പെടാൻ ഇനി ബാക്കിയുള്ളത്.?.
വീടിന്റെയവയവമായ വണ്ടിയാണ്.സ്‌കൂളിലും ട്യൂഷൻ സെന്ററിലും മണിമുഴങ്ങും മുൻപ്, രാത്രി ഏറെ വൈകിയാലും വായനശാലയിൽ നിന്ന്, കുഴഞ്ഞു വീണ നിരഞ്ജനുമായി ആശുപത്രിയിലേക്ക്. ഓർമ്മകൾ ഉരുണ്ടുകൂടിയ ഒരായിരം കിലോമീറ്ററുകൾ അതിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. തട്ടക്കാരിപ്പെണ്ണിനെയുംകൊണ്ട് നൂറ്റിയിരുപത് കിലോമീറ്റർ വേഗത്തിൽ,ആ പെരുന്നാൾ രാത്രിയിൽ പ്രണയത്തിന്റെ ട്രാഫിക്ക് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച്...
  
   "കാറുപോലെയല്ല ദമ്പതികളെ പ്രണയിപ്പിക്കുന്നതിൽ ബൈക്കുകൾക്ക് ഒരു മാജിക്കുണ്ട് " ആസിയ പറഞ്ഞതിലെ കവിത  സഞ്ജീവൻ മാഷിന് വ്യക്തമായിട്ടില്ല.മനുഷ്യരെ വാഹനങ്ങൾ സ്‌നേഹിക്കാറുണ്ടോ.?നിരുപാധികം ഒഴിവാക്കുന്ന സമയത്ത് അവ കരയുമോ.? ഉത്തരത്തിന് ജനാലയിലൂടെ ബൈക്കിന്റെ തിമിരമുള്ള ഒറ്റക്കണ്ണിലേക്ക് നോക്കി.നിരഞ്ജനെയും മുകളിലിരുത്തി    അത് ആന കളിക്കുന്നു.ചരിഞ്ഞ ഒരു വയസൻ ചിരിമാത്രം മറുപടികിട്ടി.

    "പൊറത്തൊരു മാമൻ വന്നു നിൽക്കുന്നുണ്ടേ.." നിരഞ്ജൻ അകത്തേക്ക് വിളിച്ചുകൂകി.മാമനെന്ന വാക്കിന്റെ അരികിലൂടെ മിഠായിയുടെ തേൻ നിലത്തു വീണു.കാശിന് കരളു വിൽക്കാൻ പോയൊരു അച്ഛന്റെ കഥ മകന് ശരിയായി മനസിലാക്കാൻ കഴിയുന്ന പ്രായമെത്രയാണ്?.കട്ടിലിന്റെ പടിയിൽ ചാരി,സഞ്ജീവൻ മാഷ് അവസരത്തിനുചേർന്ന ഒരു ചോദ്യമുണ്ടാക്കി.മുറിവിൽ വിരലുചേർത്ത് തുന്നലുകളിലൂടെ ഉത്തരത്തിലേക്കുള്ള പ്രായമെണ്ണി ഒന്ന്, രണ്ട്, മൂന്ന്..

    ആഗതന്റെ  ചുമ രണ്ടു വട്ടം ഉള്ളിലേക്ക് മുഴങ്ങി.നിരഞ്ജൻ അടുക്കളയുടെ വാതിലിലും കിടപ്പുമുറിയിലും മാറി മാറി വന്നു.പുറത്തേക്ക് പലതവണ ചിരിയെറിഞ്ഞുകൊടുത്തു.ആഗതന്റെ മൂന്നാമത്തെ കാറിച്ച ചുമയിൽ കഫം മുറ്റത്ത് തെറിക്കുന്നത് സഞ്ജീവൻ മാഷ് ഭാവനചെയ്തു.

   അടുക്കളയും അലക്കുകല്ലും കടന്ന വീട്ടാവശ്യങ്ങളുടെ പട്ടിക മെരുക്കൽ ശീലിക്കുന്ന ആസിയ ഇപ്പോൾ പുറത്തുവന്നത് ആരായാലും പരിഗണിക്കില്ലെന്നുറപ്പാണ്.സഞ്ജീവൻ പതിയെ ചുവരുതാങ്ങി പുറത്തേക്കിറങ്ങി.ആഗതനെക്കണ്ട് അസ്വസ്ഥതയോടെ പടിയിൽ തളർന്നിരുന്നു. റോഡിലേക്കും അകത്തേക്കും ഭീതിയോടെ നോക്കി.അല്പം ദൂരെയുള്ള കവലയിൽ നാട്ടുകാർ 'സഞ്ജീവൻ മാഷിന്റെ സഞ്ജീവനി'യുടെ കൂറ്റൻ ഫ്ലെക്‌സുറപ്പിക്കുന്നു.പ്രസിഡന്റിന്റെ  വെളുപ്പൻ തലയെടുപ്പാണ് എല്ലാവർക്കും മുന്നിൽ.

    "നടന്നതൊന്നും കാര്യക്കണ്ട മാഷേ.എന്നെ അന്നേ ഏമാന്മാർ പൊക്കി.കൊണ്ടുപോണവഴിക്ക് അവന്മാർ നല്ലോണം കൈവച്ചു.പിന്നെയാ മാഷിന്റെ കാര്യറിഞ്ഞത്.മാഷന്ന് അങ്ങനെ പറഞ്ഞത്‌ കാര്യമായി. ജാമ്യം ഈസിയായി.ദേ, എന്റെ അഞ്ച് ശതമാനത്തിൽ രണ്ടേ ഞാനെടുക്കണുള്ളു. ബാക്കിമുഴുവനുണ്ട്." പ്രസിഡന്റ് ബാക്കിവച്ച കട്ടൻചായ ദേഷ്യത്തോടെ പുറത്തേക്ക് ഒഴിക്കാൻ തുടങ്ങിയ ആസിയ ആഗതനെ പകയോടെ നോക്കി. 

   "ഇത്തിരി ചൂടുവെള്ളം കിട്ടിയെങ്കിലെന്നിപ്പോ ചിന്തിച്ചതേയുള്ളു." ആഗതൻ അത് പിടിച്ചുവാങ്ങി ഒറ്റവലിക്ക് കുടിച്ചു.കപ്പിനെ സ്നേഹത്തോടെ തലോടി.അജ്ഞാത ഭാഷയിയിലുള്ള ഒരു ചിരി തെറിച്ചുപോയി.

   " നല്ല ചായ, രുചിയൊക്കെ  ഒരാർഭാടമാണല്ലോ?" ആഗതന്റെ തെളിഞ്ഞ ചിരിക്ക്  അവരിൽ മറുപടിയുണ്ടായില്ല.അതേ ചിരിയിൽ അവയവക്കരാറിലെ കണക്കുകൾ ശര്യല്ലേയെന്ന് സൂചിപ്പിച്ച് അയാൾ വേഗത്തിൽ നിരത്തിലേക്ക് മറഞ്ഞു.

     സഞ്ജീവൻ മാഷിനു മുന്നിൽ ഏജന്റ് 'മുറിച്ചു'വച്ചിരുന്ന പണപ്പൊതിലേക്ക് ആസിയയുടെ നോട്ടം ചില നിമിഷങ്ങൾ തറച്ചുനിന്നു.നിരഞ്ജന്റെ വിരൽ കൗതുകമുളള കൊതിമൂത്ത് പൊതിയിൽ കുത്തി നോക്കിയിട്ട് 'അതെന്താണെന്ന' ഭാവത്തിൽ അച്ഛനെ കെട്ടിപ്പിടിച്ചു.

    സഞ്ജീവൻ മാഷിന് അരയ്ക്കു മുകളിലെ പാളത്തിലൂടെ നോവിന്റെ വണ്ടി ചൂളം വിളിച്ചുപാഞ്ഞു. നെറ്റിയിലും  വേദനവണ്ടിക്ക് കടന്നു പോകാൻ ഇരട്ടവരി പാളമുണ്ടായി.മഞ്ഞപ്പൂപ്പൊട്ടിവിരിഞ്ഞ മുട്ടയും അരികിൽ വച്ച് വിതുമ്പലിന്റെ താളത്തിൽ ആസിയ കിടപ്പു മുറിയിലെ ഇരുട്ടിലേക്ക് പ്രണയം മുറിഞ്ഞൊഴുകി.

     എത്രയും വേഗമൊരു പലായനചോദ്യമുണ്ടാക്കാൻ സഞ്ജീവൻ മാഷ് ഉള്ളിലെ നനവിൽ ആഞ്ഞു കുഴിക്കാൻ തുടങ്ങി.മനുഷ്യരുടെ  പ്രണയം മുറിഞ്ഞു പോകുന്നത് ഏതവയവത്തിലൂടെയാണ്..?.!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636