Friday 28 February 2020

പട്ടിയാന്റെ വാടക മുറികൾ..!!

പട്ടിയാന്റെ വാടകമുറികൾ..!!

                നഗര മധ്യത്തിലെ ഉഗ്രനൊരു കുരയായിരുന്നു പട്ടിയാൻ.
നിങ്ങളെത്ര തിരക്കുള്ളവനായാലും കോളേജ് ജംഗ്‌ഷനിലെ വോൾഗാ ലോഡ്ജും അതിന്റെ മുന്നിലെ  ഗുൽഗോഹറും, മൂന്നാം നിലയിലെ പട്ടികളുടെ കുരയും ശ്രദ്ധിക്കാതിരിക്കാനാകില്ല. 
മൂന്ന് കലാലയങ്ങളുടെ സംഗമ ഭൂമിക്ക്‌ കോളേജ് ജംഗ്ഷനെന്നു പേരു വന്നതിലും അത്ഭുതമില്ല. 
ആ പട്ടണത്തിലെ ഏറ്റവും തിരക്കും സുന്ദരവുമായ സ്ഥലമതാണ്. വോൾഗയുടെ മുകളിൽ തിരക്കു പിടിച്ച ആ നഗരത്തെ നോക്കി കുരയ്ക്കുന്ന പട്ടിയാന്റെ സൈന്യത്തെ കൗതുകത്തോടെ നിങ്ങളും നോക്കിനിന്നിട്ടുണ്ടാകണം.

ഏതോ സ്വാകാര്യ തീവണ്ടിക്കു കടന്നു പോകാൻ കായങ്കുളം പാസഞ്ചർ പിടിച്ചിട്ടിരിക്കുമ്പോഴാണ്  എനിക്ക് പട്ടിയാനെയൊന്നു കാണാൻ തോന്നിയത്. ട്രാക്കിലൂടെ നടക്കുമ്പോൾ എന്റെ നോട്ടം വോൾഗയുടെ മൂന്നാം നിലയിയിലായിരുന്നു. മുന്നിലൂടെ ചീറിപ്പാഞ്ഞുപോയ തേജസ് എക്സ്പ്രസ് മുട്ടി, ഞാൻ തീർന്നിട്ടുണ്ടാകുമെന്ന് സകലരും കരുതി. കോളേജ് കുമാരികൾ തലയിൽ കൈവച്ച് നിൽക്കുന്നു. ഏതോ ഒരുത്തി തലചുറ്റി വീണു. ട്രയിൻ കടന്നുപോയി. നായക്കുട്ടിയുമായി ട്രാക്ക് മുറിച്ച് കടക്കുന്ന എന്നെ ചിലർ കൂവി വിളിച്ചു. ഇന്നു തന്നെ ചത്തുതുലയണമെന്നുറപ്പിച്ച് കത്തും തായറാക്കി വച്ച്, രാഹുകാലത്തിന്  പുറപ്പെട്ടു വന്ന എനിക്കെന്ത് കൂവൽ. എന്റെ കഥയിലേക്ക് നമുക്ക് പിന്നെ വരാം. ഫയൽവൻ ഹോട്ടലിലെ മട്ടൻ ബിരിയാണിയുമായി എനിക്കിപ്പോൾ പട്ടിയാനെ കാണാൻ പോകണം.. 

നാലു മാസത്തെ വാടക  കുടിശ്ശിക വരുത്തിയിട്ടുണ്ട്. അതു കൂടാതെ പട്ടിയാനെ നല്ലൊരു തുക പറ്റിച്ചാണ് ഞാനിവിടം വിട്ടുപോയത്. മൂന്നാം നിലയിൽ പട്ടിയാന്റെ ചിരി.ഗുൽമോഹർ ചില്ലകൾ ഇളക്കി എന്റെ മുഖത്തേക്ക് ഇലകൾ പൊഴിച്ചിട്ടു.. 

വോൾഗാ ലോഡ്ജ് പട്ടിയാന്റെ അപ്പൻ, ഏലിയാവ് ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നിൽ പണികഴിപ്പിച്ചതാണ്. ടിയാൻ ബ്രിട്ടീഷ് കമ്പനിയിൽ എഞ്ചിനിയറായിരുന്നു. രണ്ട് മക്കൾ മൂത്തവൻ മെട്രിക്‌സ് രണ്ടാമൻ വോൾഗ.നമ്മുടെ പട്ടിയാന്റെ പേരാണ് ആ ലോഡ്ജിന്.  അവിടെ ഇന്നത്തെ ഈ കോളേജുകൾ തുടങ്ങിവരുന്ന കാലത്ത് ജോലിയിൽ  പിരിയാൻ നേരം ടിയാന് കിട്ടിയാതൊക്കെ ചേർത്ത് ഈ കെട്ടിടം ഉണ്ടാക്കി. നഗരത്തിന്റെ നടുവിൽ 'വി' ആകൃതിയിൽ കെട്ടിടത്തിന്റെ രാജകീയമായ നിൽപ്പിന്റെ പിന്നിൽ വോൾഗയും മെട്രിക്‌സും തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ ചരിത്രമുണ്ട്.റോഡിന് സമാന്തരമായി താഴത്തെ നിലയിൽ കടകൾ. മറ്റൊരു വരിയിൽ ഉള്ളിൽ ഒന്നോ രണ്ടോ കാട്ടിൽ ഇടാൻ പാകത്തിന് എട്ടുമുറികൾ. മുകളിലും അതുപോലെ. ഏറ്റവും മുകളിൽ രണ്ട് മുറിയിൽ ഒരു വീട്. മദ്രാസിൽ ബിസിനസ് പഠിക്കാൻ വിട്ട പട്ടിയാൻ ഏലിയാവിന്റെ മരണം കഴിഞ്ഞ് ഒരു വർഷവും പിന്നിട്ടാണ് വന്നത് ഒപ്പം പത്തിരുപത് പട്ടികളും. മെട്രിക്‌സ് കിട്ടുന്ന വരുമാനവും ഒക്കെ ചേർത്ത് പുതിയ ചില സംരഭങ്ങളുമായി കഴിയുന്നു. ഏലിയാവിന്റെ ഒസ്യത്ത് പ്രകാരം താഴെത്തെ നിലയിലെ കടമുറികളും വാടമുറികളും പട്ടിയാന്. മുകളിലെ നില മെട്രിക്സ്സിന്. ഏറ്റവും മുകളിൽ തുല്യമായ അവകാശം. പട്ടിയാൻ പട്ടികളുമായി ഏറ്റവും മുകളിൽ താമസവും കോടതി വ്യവഹാരങ്ങളും തുടങ്ങി..

ഞാൻ മുകളിലേക്ക് കയറിപ്പോകുന്നത് കണ്ട് മാനേജർ തടഞ്ഞു.
"വോൾഗ സാറിന് ഈ ചോറങ്ങ് കൊടുക്കുമോ." എന്റെ കൈയിലെ പട്ടിക്കുട്ടിയെ നോക്കി ചിരിച്ചിട്ട് മാനേജർ ചോറുപൊതി നീട്ടി. വോൾഗയുടെ തുടക്കം മുതൽ ഇയാളിവിടുണ്ട്.പടികൾക്ക് കീഴെ ആ കുഞ്ഞ് മുറിയിലിരുന്ന് ഒരേ സമയം പട്ടിയാനെയും മെട്രിക്സിനെയും സേവിക്കുന്നു. താമസിക്കാൻ ഒരിടം ചോദിച്ചു വരുന്നവർക്ക് ദിവസ-മാസ കാരറുകളിൽ മുറികൾ നൽകുക. താമസക്കാരുടെ കറണ്ടിന്റെ ഉപയോഗം ശ്രദ്ധിക്കുക. കടമുറികളിൽ വാടക പിരിച്ച് കൃത്യമായി വീതിച്ചു നൽകുക. മുറികളിൽ അനാശാസ്യം ആത്മഹത്യ എന്നിവ തടയുക. പട്ടിയാന്റെ കോടതി വ്യവഹാരത്തിൽ പരസ്യമായും മെട്രിക്‌സിനെ അതീവ രഹസ്യമായും സഹായിക്കുക..

മുകളിലേക്ക് നടന്നു തുടങ്ങിയപ്പോൾ മാനേജരുടെ കീ പാഡിൽ ഏതോ നമ്പർ ഡയൽ ചെയ്യുന്ന ശബ്ദം. ഒന്നുരണ്ട് തവണ ആവർത്തിച്ച് കിട്ടാതെ വന്നിട്ടാക്കണം.ഗുൽമോഹർ തണലിൽ സ്ഥിരമായി ഇരിക്കുന്ന സൈക്കിളും ചവിട്ടി അയാൾ പോയി. എന്റെ മുന്നിൽ വോൾഗാ സാറെന്നും മറ്റുള്ളവർക്ക് മുന്നിൽ പട്ടിയാനെന്നും ശീലിച്ച മാനേജർക്ക് മെട്രിക്സിനോട് കൂറ്‍ കൂടുതലാണ്‌. ഓരോ വർഷവും കേസ് നടത്താൻ ഓരോ മുറികൾ പട്ടിയാൻ വിറ്റു. എല്ലാത്തിനും മാനേജർ ഓടി നടന്ന് കാര്യങ്ങൾ ചെയ്യും. ആദ്യത്തേത് മുറി വസന്ത ബുക്സായിരുന്നു.കോളേജ് കുട്ടികളുടെ സകല ആവശ്യങ്ങളും കരുതി വയ്ക്കുന്ന വസന്ത ബുക്സിൽ വോൾഗയുടെ വലിയ ഒരു വസന്തമുണ്ടായിരുന്നു, സെയിൽസ് ഗേൾ ലിസി. അവൾ മൂത്രമൊഴിക്കാനോ ആഹാരം കഴിച്ച പാത്രം കഴുകാനോ അകത്തേക്ക് വരുന്നതും വാടക മുറികളിൽ ഒരു പറ്റം കാത്തിരിക്കും.. 
ഇരുണ്ട ഇടനാഴിയിൽ അവളുടെ കൊലു സിന് ചെവികൂർപ്പിക്കും..

നൂറ്റിരണ്ടിൽ, സദാ സമയവും ഭാര്യയെക്കുറിച്ച്‌ സംസാരിക്കുന്ന കൈത്തറി അയ്യര്  താക്കോൽ പഴുതിലൂടെ നോക്കും. നൂറ്റിയേഴിൽ അമ്പത് കഴിഞ്ഞ ബാല സാഹിത്യകാരൻ എഴുത്ത് മേശയിലിരുന്ന് തുറന്നിട്ട ജനാലായിലൂടെ അവൾക്കുവേണ്ടി ചിരിക്കും. സ്ഥിരം പാമ്പായ അയമോദക സത്യൻ അപ്പോൾത്തന്നെ തുപ്പാൻ തോന്നിയത് പോലെ പുറത്തിറങ്ങി വരും. നൂറ്റിയഞ്ചിൽ ഞാനാണ് ലിസിക്ക് എന്നോട് പ്രണയമുണ്ട്. ഒരൽപ്പനേരം തുറന്നിട്ട വാതിലിൽ അവൾ നിൽക്കും. ചിലപ്പോൾ ഒരുമ്മ കൈ കഴുകാൻ സോപ്പ്, അത്യാവശ്യമെങ്കിൽ ബക്കറ്റ് എന്റെ മുറിയിൽ അവൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. ഇതിനിടയിൽ ഒരുമ്മയോ കെട്ടിപ്പിടിത്തമോ ഉണ്ടാകും. മറ്റു മുറികളിൽ പതിവ് കക്ഷികൾ അല്ല.കുപ്പിയുമായി വന്നവരുണ്ടെങ്കിൽ ലീസിയ്ക്ക് ഞാൻ മുന്നറിയിപ്പ് നൽകും.വസന്ത ബുക്സ്റ്റോളിരുന്നിടത്ത് മൊബൈൽ ഷോപ്പായിരിക്കുന്നു. ഒരേ വേഷത്തിൽ ആണും പെണ്ണും കോളേജ് കുട്ടികളുടെ ഫോണാവശ്യങ്ങൾ  തീർക്കുന്നു..അതിലൊരുത്തിക്ക് ലിസിയുടെ ഛായ തോന്നി..

മൂന്നാം നിലയിലെ വാതിൽ പൂട്ടിയിരുന്നു. തുറന്ന് കിടന്നാലും പട്ടികൾ പുറത്ത് പോകില്ല. അകത്തേക്ക് ഞാനല്ലാതെ മറ്റൊരാളും പോകുകയുമില്ല. പട്ടിയാന്റെ ശബ്ദം സദാ പോക്കറ്റിൽ സൂക്ഷിക്കുന്ന റേഡിയോയിൽ നിന്നാണ്. മുതലാളി പടിയിറങ്ങി വരുന്നുണ്ടെന്ന്  മാനേജരും വാടകക്കാരും അറിയുന്നത് റേഡിയോയിലൂടെയാണ്. കൈത്തറി അയ്യര് വേഗം ഉള്ളിൽ കയറി വാതിൽ പൂട്ടും. വാടക കുടിശ്ശിക കൂടാതെ പാട്ടിയാന്റെ വലിപ്പത്തിന് ചേർന്ന ഒരു ഡബിൾ മുണ്ട് അയാൾക്ക് ഇതുവരെ കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല..എന്നും രാവിലെ പട്ടിത്തീട്ടവും പാചകം ചെയ്തതിന്റെ അവശിഷ്ടങ്ങളും നിറഞ്ഞ കവറുമായി റയിൽവേ ട്രാക്കിലേക്ക് ഒരു പോക്കുണ്ട്.  പാലും മാറ്റ് അവശ്യവസ്തുക്കളുമുള്ള മറ്റൊരു കവറുമായി തിരിച്ചു കയറും. ഇതി നിടയിൽ പട്ടിയാന് ഈ ഭൂമിയിലെ ആരോടും ഒന്നും മിണ്ടാനില്ലെന്ന് റേഡിയോ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും...

രണ്ടായിരത്തിനും മൂവായിരത്തിനും അദ്ധ്യാപകരുണ്ടെന്നതാണ് ഈ ലോകത്തെ ഏറ്റവും കറുത്ത ഫലിതം. എനിക്ക് നാലായിരത്തി ഇരുന്നൂറ് കിട്ടി. കശുവണ്ടി മുതലാളി നടത്തുന്ന സ്‌കൂളിൽ പ്രൈമറി അധ്യാപകനായി കയറിയ കാലതതാണ് ഞാൻ പട്ടിയാന്റെ വാടകക്കാരനാകുന്നത്. നഗരത്തിൽ അതിലും കുറഞ്ഞ ചിലവിൽ ഒരു താമസ സ്ഥലമില്ലെന്ന് എനിക്കുറപ്പാണ്. മാസം മുന്നൂറും മൂന്ന് മാസത്തെ തുക മുൻകൂറും. മുൻകൂർ തുകയിൽ മാനേജർക്ക് ഇളക്കമില്ലെന്ന് കണ്ടിട്ടാണ് പട്ടിയനെ നേരിട്ട് കാണാൻ ഞാൻ തീരുമാനിച്ചത്. മൂന്നാം നിലയിലെ വാതിൽ തുറന്നത് പട്ടികളുടെ വായിലേക്കായിരുന്നു. പട്ടിയാൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് വരുമ്പോൾ പട്ടിവ്യൂഹത്തിൽപ്പെട്ടുനിൽക്കുന്ന ഞാൻ. ആദ്യമായി ഒരു മനുഷ്യജീവി തന്റെ ഇടത്തിലെത്തിയ അത്ഭുതത്തിലായിരുന്നു പാട്ടിയാൻ. കട്ടൻ കാപ്പി തിളപ്പിക്കുമ്പോഴെല്ലാം പട്ടികൾ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. ഞാൻ സംസാരിക്കുമ്പോഴെല്ലാം പട്ടികളും പട്ടിയാനും ഒരേ രീതിയിൽ നോക്കി. മുൻകൂർ തുക വേണ്ടെന്ന് മാനേജർ വന്ന് പറയുമ്പോഴാണ് ഞാൻ പറഞ്ഞതെല്ലാം പട്ടിയാൻ സമ്മതിച്ചെന്ന് എനിക്ക് മനസിലായത്.. അന്നുമുതൽ റെയിൽവേ ട്രാക്കിൽ നിന്ന് മടങ്ങിവരുന്ന പട്ടിയാൻ എന്നെ നോക്കി ചിരിക്കും. എന്തോ പറയാൻ ഉള്ളതു പോലെ റേഡിയോ ശബ്ദം കുറയ്ക്കും. എങ്കിലും ഒന്നും പറയാതെ നടന്നു പോകും..

അകത്ത് റേഡിയോ ശബ്ദം ഇല്ല.വാതിൽ തള്ളിത്തുറക്കേണ്ടി വന്നു. കരച്ചിലിൽ ഏറെ നാളത്തെ പരിഭവം കേട്ടു. പട്ടികൾ എന്നെ വളഞ്ഞു. വാലാട്ടലിൽ പ്രത്യേക സന്തോഷം കട്ടിലിൽ റേഡിയോ പൊളിഞ്ഞ് കിടക്കുന്നു. തലയിണ ചുവരിൽ ചാരിയിരിക്കുന്ന പട്ടിയാന്റെ മുഖത്ത് കാട്ടുവള്ളി പോലെ താടി വളർന്ന് കിടക്കുന്നു.. അതിനെ വകഞ്ഞുമാറ്റി ഒരു ചിരി വന്നു. മാനേജർ തന്ന ചോറു പൊതി ഞാൻ നീട്ടി. അതും എന്റെ കൈയിൽ ഇരുന്നതും പട്ടികൾക്ക് മുന്നിൽ തുറന്ന് വയ്ക്കാൻ എന്നോട് പറയുന്നത് പോലെ ചിരിച്ചു.ഞാൻ കൈയിലിരുന്ന കുട്ടിയെ പട്ടിയാന്റെ നേർക്ക് നീട്ടി. ശബ്ദമില്ലാത്ത ചിരി. ഒപ്പം ഒരു ചുമയും..
"നീ ലിസിയെ കണ്ടാ?" എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. 
"വസന്ത ബുക്സ് പൂട്ടിപ്പോയി. അവളെ അവര് അന്നേ പറഞ്ഞു വിട്ടു. കേസിന്റെ ചെലവിന്  ഞാനതും വിറ്റു" പട്ടിക്കുട്ടിയെ മടിയിൽ കിടക്കി പട്ടിയാൻ താലോലിക്കുന്നു.

നാലുമാസത്തെ കുടിശ്ശികയും നല്ലൊരു ചെറ്റത്തരവും കാണിച്ചാണ് അന്ന് ഞാൻ വോൾഗ വിട്ടോടി പ്പോയത്. പട്ടിയാന്റെ കൂട്ട് കാരണം മാനേജർ എന്നോട് വാടക ചോദിക്കാതെയായി. പടികയറുമ്പോൾ പട്ടിയാനോട് ഞാൻ മാനേജര് കേൾക്കാൻ പാകത്തിന് സംസാരിക്കും.മുറിയിൽ ഇസ്തിരി ഇടാൻ  പ്ലഗ് പോയിന്റ് സ്ഥാപിച്ചു. അതിന്റെ ആവേശത്തിൽ അയമോദകം സത്യനും സ്ഥാപിച്ചു. മാനേജർ അത് പറിച്ചെടുത്ത്  അന്ത്യശാസനവും നൽകി. എന്റെ ശുപാർശ യിൽ  പി എസ് സി സംഘപഠന പദ്ധതിയുമായി ചെറുപ്പക്കാർക്ക് രണ്ട് കട്ടിൽ ഇടാനുള്ള മുറി കിട്ടിയതോടെ ഞാൻ പട്ടിയാന്റെ വക്താവായി. മാനേജർ എന്നെയും ബഹുമാനിക്കാൻ തുടങ്ങി. വൈകുന്നേരങ്ങളിൽ പട്ടിയാന്റെ ഒപ്പം നിന്ന് നഗരം മുഴുവൻ നോക്കും. ദീർഘനേരം പട്ടിമാഹാത്മ്യം സംസാരിക്കും. പട്ടിയാന്റെത് ഒരു തരം റേഡിയോ പ്രഭാഷണമാണ്. ഞാനതിനിടയിൽ ആരുമില്ലാത്ത പട്ടിയാൻ എന്റെ പേരിൽ വോൾഗ എഴുതി വയ്ക്കുന്നതും നക്ഷത്ര വേശ്യാലയം നടത്തി ഞാൻ കോടികൾ സമ്പാദിക്കുന്നതും കിനാവ് കാണും..

പട്ടിയാൻ റേഡിയോ ശരിയാക്കാൻ തുടങ്ങി ഏതോ സ്റ്റേഷനുകളിൽ നിന്ന് ചില മൂളലുകൾ കേൾക്കുന്നുണ്ട്.. 

ബാബറി മസ്ജിദ് ഓർമ്മ ദിവസത്തിന് ഹാർത്തതാലിന്റെ പ്രതീതി. വസന്ത ബുക്സ് അടഞ്ഞ് കിടന്നു. തലേന്ന് പറഞ്ഞതുപോലെ എട്ടുമണിക്ക് മാനേജർ എത്തും മുമ്പ് ലിസി വന്ന് മുറിയിൽ കയറി. വോൾഗയിലേക്ക് അവൾ കയറി വരുന്നത് ആർക്കും സംശയമില്ല. എത്ര നാളത്തെ ആവേശമായിരുന്നു. ലിസി എല്ലാം സമ്മതിച്ചു. ബാബറിയുടെ പ്രതിക്ഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന ഇന്റലിജെൻസ് റിപ്പോർട്ടൊന്നും ഞങ്ങൾക്ക് അറിയില്ലല്ലോ.. കട്ടിലിൽ ഞങ്ങൾ മൂന്നാം റൗണ്ട് പ്രക്ഷോഭം തുടങ്ങിയപ്പോൾ പോലീസ് വാതിലിൽ മുട്ടി. വാതിലിന്റെ മുകളിലെ അഴികളിൽ തൊപ്പികൾ. പിന്നിലെ വാതിൽ തുറന്ന് മതിൽ ചാടി ഓടുമ്പോൾ അതൊന്നും ചെയ്യാൻ കഴിയാത്ത ലിസിയെ ഞാനോർത്തില്ല.പട്ടിയാനെ ഏൽപ്പിക്കാൻ മാനേജർ ഏൽപിച്ച വലിയൊരു തുകയും എന്റെ പോക്കറ്റിലുണ്ടായിരുന്നു..

"അവളെ അവർ പോയി.അവളൊന്നും പറഞ്ഞില്ല. അന്നുമുതൽ നൂറ്റിയഞ്ചിൽ ഞാനൊരു പൂട്ടിട്ടു.
അനാശാസ്യം അധ്യാപകനും യുവതിയും അറസ്റ്റിൽ എന്ന വാർത്തയാണ് നിന്റെ ഓട്ടം ഒഴിവാക്കിയത്" ഞാൻ പിന്നെയും മിണ്ടാതിരുന്നു..പട്ടിയാൻ എനിക്ക് നഷ്ടമായ ചരിത്രം തുറന്നു വിട്ടു.ഞാൻ ഓരോ മുറിയിലും ചെന്നു നിന്നു.

" നൂറ്റിയെറ്റിലെ പയ്യന്മാർക്ക് പലതിനും ജോലി കിട്ടി. ആ നമ്പൂരി ചെക്കൻ അവിടെക്കേറി തൂങ്ങി. ആ വർഷം നൂറ്റിയെട്ടും വിറ്റു." എനിക്ക് അഭിലാഷിന്റെ മുഖം ഓർമ്മ വന്നു. സംഘപഠനത്തിന്റെ മുഖ്യ സൂത്രധാരൻ. കൂട്ടത്തിലെ ഏറ്റവും ജീനിയസ്. ഏറ്റവും ദരിദ്രൻ. അടികൊള്ളി കോവിലിലും, പുതിയാകാവിലും  പൂജ ഒരുക്കിവച്ച് ഓടിക്കിതച്ച് വരും. പകൽ മുഴുവൻ മുറിയിലുണ്ടാകും. സ്‌കൂളിലെ പെണ്കുട്ടികളുടെ ഇല്ലാക്കഥകൾ പറഞ്ഞ് ഞാൻ പലപ്പോഴും അവനെ ഇളക്കിയിട്ടുണ്ട്. സ്വായംഭോഗം ചെയ്യാൻ തുടങ്ങിയപ്പോൾ ചെന്ന് മുട്ടി വിളിച്ച് പരിഹസിച്ചിട്ടുണ്ട്. പൂണുലിൽ കുരുക്കിട്ട് കഴുത്ത് കടത്തി നിൽക്കുന്ന അഭിലാഷിന്റെ ചിത്രം ചുമ്മാതെ സങ്കല്പിച്ചു നോക്കി..

"അയ്യരുടെ പൊണ്ടാട്ടിക്ക് ക്യാൻസ്റായിരുന്നു. അഞ്ചു മാസത്തെ കുടിശികയ്ക്ക്  കുറച്ച് മുണ്ടുകൾ ഇവിടെ വച്ചിട്ട് പോയി, നൂറ്റിരണ്ട് വിൽക്കാൻ സമയത്ത് ബാക്കിയുള്ളവ ഞാനിങ്ങോട്ട് എടുപ്പിച്ചു.." കസേരയുടെ ചുവട്ടിലെ  ചെറിയ കെട്ട് അതാണെന്ന് ഞാനൂഹിച്ചു.. 'പൊണ്ടാ ട്ടി കാരക്കൊഴമ്പ്' എന്റെ ഉള്ളിലിരുന്ന് അയ്യര് പൊണ്ടാട്ടി സ്തുതി തുടങ്ങി..

"സത്യനും മാനേജരും തമ്മിൽ ചെറിയ കശപിശയുണ്ടായി. അവൻ മാനേജരെ തല്ലി. എന്നിട്ടും ഒരു വശം തളർന്ന് കിടന്ന സത്യനെ ആമ്പുലൻസിൽ പാലക്കാട്ട് എത്തിച്ചത് മാനേജരുടെ ചെറുക്കാനാ. ഈ കഴിഞ്ഞ കൊല്ലം ഞാൻ നൂറ്റിമൂന്ന് വിറ്റു.." നൂറ്റി മൂന്നിന്റെ മുന്നിലൂടെ പോയാൽ സയറൻ പോലുള്ള നീണ്ട വളികൾ കേൾക്കാം. എനിക്ക് ചിരി വന്നു..

പട്ടിയാന്റെ റേഡിയോ ഏതോ ഒരു പഴയ പാട്ട് തുടങ്ങി. ഞാൻ വാടക്കമുറികളുടെ ഇടവഴിയിൽ നിൽക്കുകയാണ്..
"നൂറ്റിയേഴിലെ ബാലസാഹിത്യം" 
"സ്വാഭാവിക മരണം. ചില എഴുത്തുകാരൊക്കെ വന്നിരുന്നു. വോൾഗയുടെ മുന്നിൽ  പന്തലൊക്കെയിട്ട്  അനുശോചനമൊക്കെ നടന്നു. ആ കൊല്ലമാണ് അതു വിറ്റത്.."
"കേസ് ജയിക്കോ.." പട്ടിയാന്റെ ചിരിയും റേഡിയിലെ പാട്ടും കൂടിക്കലർന്നു.
" ഈ മുറിയൊക്കെ ആരു വാങ്ങുന്നെതെന്ന നിന്റെ വിചാരം.? മെട്രിക്‌സ് തന്നെ.കേസ് നടത്തി നടത്തി അവൻ എനിക്ക് ചിലവ്  കാശ് തരുന്നു. എല്ലാത്തിനും ആ  മാനേജര് കാവൽ. ഇനി നിന്റെ  ആ നൂറ്റിയഞ്ചേയുള്ളു എന്നെങ്കിലും നീ വരുമെന്ന് അറിയാം.."

ഒരു ഹിന്ദിപ്പാട്ടിന്റെ വരികളിൽ നിൽക്കുമ്പോഴാണ് മെട്രിക്‌സും സംഘവും വാതിൽ ചവിട്ടിത്തുറന്ന് വന്നത്. ഞാനറിയതെ പറഞ്ഞുപോയി 
"നൂറായുസ്" തിരിഞ്ഞ് പാട്ടിയാനെ നോക്കുമ്പോൾ അയാൾ ഭയന്ന് കട്ടിലിന്റെ അടിയിലേക്ക് കയറാൻ ശ്രമിക്കുന്നു. ബിരിയാണിയുടെ ചെറിയൊരു ഭാഗം മാത്രം തന്നിട്ട്. പട്ടിക്കുട്ടി എന്റെ ഓരം ചേർന്ന് കിടക്കുന്നു..

"നിനക്കെന്താടാ ഇവിടെക്കാര്യം ആ മുറി നിന്റെ പേരിലാക്കാൻ നീ പട്ടിയാന്റെ ആരാട..?"
ഇതിനിടയിൽ എപ്പോഴാണ് നഗരം ഇരുട്ടിലായത് ?.
എങ്ങനെയെങ്കിലുമൊന്ന് ചാകാൻ  ഇറങ്ങിത്തിരിച്ച എന്നെക്കൊണ്ട് പേപ്പറിൽ ഒപ്പിടിക്കാനും  കഴുത്തിൽ കയറിടാനുമിത്ര തിടുക്കാമെന്താണ്...?

അഴിച്ചിറക്കാൻ വന്ന പോലീസുകാർക്ക് പോലും പട്ടിയാന്റെ റേഡിയോയിലെ പ്രത്യക പരിപാടികളും നഗരം മുഴുവൻ വിറപ്പിക്കുന്ന ആ കുരയും കേൾക്കാൻ കഴിയുന്നില്ലേ...?

അതെല്ലാം പോട്ടെ ഞാൻ  ചാകാൻ ഇറങ്ങിത്തിരിച്ചതിന്റെ കാരണം നിങ്ങൾക്കിതുവരെ മനസിലായിട്ടുണ്ടാവില്ല അല്ലേ..? ഒക്കെപ്പറയാം അതിന് മുൻപ് എന്റെ മരണത്തെക്കുറിച്ച് ഇന്ന് പത്രത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ച് പറയു..

'ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ'
'ദുരൂഹ സാഹചര്യത്തിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ' എന്തായാലും നിങ്ങൾക്കിനി എന്റെ മാത്രമല്ല പട്ടിയാന്റയും  വോൾഗയിൽ നടന്ന മറ്റു മരണങ്ങളുടെയും പിന്നിലെ രഹസ്യങ്ങൾ അന്വേഷിക്കേണ്ടി വരും. ആകെയുള്ള തെളിവ് വോൾഗയെന്നാൽ റഷ്യയിലെ ഒരു നീളമുള്ള നദിയെന്നു മാത്രമാണ്, പിന്നെ ഭൂതകാലത്തെ ചില കുരകളും  !!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)


Sunday 16 February 2020

തിരക്കഥയില്ലാത്തവർ..!!

തിരക്കഥയില്ലാത്തവരുടെ സിനിമ...!!

    സിനിമാപിടുത്തം വട്ടക്കരിമ്പിൽ  ആദ്യമായിട്ടല്ല. എന്നാൽ, മണിയപ്പിയുടെ ഇരുപത് സെന്റിലെ കരിയിലപ്പൊരിയൻ കപ്പയ്ക്ക് അമ്പതിനായിരം കിട്ടണത് ആദ്യമായിരുന്നു. വയസ്സറിയിച്ച്  മൂലേപ്പൂതമായ ചെറുമോൾക്ക്  വളയും, ഏഴിന്റെതിനും, സ്‌കൂട്ടിക്കും മരുമോൾക്കിത്തിരി പൈസ കൊടുക്കാമ്പറ്റിയെങ്കിലും നടുവൊടിഞ്ഞ് വെട്ടിക്കോരി വച്ച്,  കാവലു കിടന്ന് പിഴുതെടുക്കാൻ പരുവമായ കപ്പ. തലതെറിചൈത്തുങ്ങള്  ചവിട്ടിമെതിച്ചൊതവാതാക്കുന്നത്  കണ്ട  മണിയപ്പി ആറ്റിൽ കഴുത്തറ്റമിറങ്ങി നിന്ന് തള്ളേക്കെട്ടികളെന്ന് മൂന്ന് വട്ടം വിളിച്ചു. എന്നിട്ട് കുപ്ലിച്ച് നീട്ടിത്തുപ്പി..

"പെണ്ണ് ചടങ്ങായിരിക്കണ് എന്റേൽ എന്തെരൊണ്ടച്ഛ" വാഴയ്ക്ക് കളപറിച്ചോണ്ടിരുന്നപ്പോൾ  മരുമോള് മണിയപ്പിയെ ഓർമ്മിപ്പിച്ചു. തല തെറിച്ച ചെറുക്കൻ ആ പെണ്ണിനൊരു കുട്ടിയുണ്ടാക്കിയെന്നല്ലാതെ വേറൊന്നിനും ഉപകരിച്ചില്ല. സീ സി പൊക്കാൻ പോയി കുത്തുകൊണ്ട് അവനങ്ങ് തീർന്നിട്ടും . കവലയിലോടിനടന്ന്  'ഭാഗ്യം' വിറ്റ് ജീവിക്കണ പെണ്ണ് പൊട്ടിയ ചെരുപ്പിന് പിന്നു കുത്തണതു കണ്ട് വിഷമിച്ചിരിക്കുമ്പോഴാണ് കറുത്ത കണ്ണടവച്ച ഒരുത്തനുമായി  പക്കസുനി വന്നത്. പക്കയ്ക്ക് പെണ്ണും മണ്ണുമുൾപ്പെടെ സകലതിന്റെയും ഏർപ്പാടുണ്ട്. വട്ടക്കരിമ്പിലെ ചിലരൊക്കെ അതുവഴി പച്ചപിടിച്ചിട്ടുണ്ട്. മരുമോൾക്ക് നേരെയും അവനൊരു കണ്ണുണ്ട്.

" രൊക്കം അമ്പത് തരും. രണ്ട് ദെവസത്തിൽ പണി തീരും " തൂക്കിന് പത്തിന് താഴെ നിൽക്കുമ്പോൾ  അമ്പത് വച്ച് നോക്കിയാലും കിട്ടാത്ത ലാഭം. പക്കയോട്  തലയാട്ടി. കറുത്ത കണ്ണടയിട്ടവൻ രണ്ടായിരത്തിന്റെ ഒരു കുഞ്ഞ് കെട്ട് മണിയപ്പിയെ പിടിപ്പിച്ചു. പക്ക ചിരിച്ചു. ആ ചിരിക്ക്  മണിയപ്പി രണ്ടായിരം വകയിരുത്തി..

 ഒപ്പം പിഴാൻ കൂടിയാൽ  ദിവസത്തെ കൂലി ഒക്കുമെന്ന് കരുതിയാണ് മണിയപ്പി രാവിലെ തൂമ്പയുമായി പറമ്പിലോട്ട് ചെന്നത്. വണ്ടിയും  ലൈറ്റും കളർ കുടയുമായി ഒരു കല്യാണത്തിനുള്ള ആളുണ്ടവിടെ. ആകാശത്തേക്ക് കുഴൽ വെള്ളം ചീറ്റിച്ച് ഇരുപത് സെന്റിൽ മാത്രം മഴ. പുതുമണ്ണിന്റെ നാണിച്ച മണം. വെള്ളം വീണ് ചിരിക്കുന്ന കപ്പയില. ജീൻസിട്ട ഒരുത്തി പിഞ്ചുവാഴക്കന്നിന്റെ മണ്ടയ്ക്ക് ചവിട്ടി നിൽക്കുന്നു. ആരോക്കരയോ ചേർന്ന് ഒരുത്തനെ തോട്ടത്തിന്റെ ഉള്ളിലിട്ട് അടിക്കുന്നു. ആകെ വിളിയും കൂവലും. പിഴുതിട്ടിരുന്ന കപ്പ വിളഞ്ഞിട്ടില്ല, പകുതിയും പൊട്ടല്. മണിയപ്പിക്ക് ശ്വാസമുട്ടിപ്പോയി. തലയിലെ തോർത്തഴിച്ച് കടിച്ച് കരച്ചിലമർത്തി. അവിടേക്ക് കരഞ്ഞോണ്ട് ചെന്ന അയാളെ ഒരുത്തൻ വന്ന് തള്ളി.വീഴും മുൻപ് പക്ക വന്ന് പിടിച്ചു.

"ആശാനേ അത് ഫീൽഡല്ലേ, നമ്മളല്ലേ അതിനെ ഫീൽഡിലിറക്കിയത്.
അവിടെച്ചെന്നിനി നിക്കാനൊന്നും ഒക്കത്തില്ല. മരുമോളെ  സ്‌കൂട്ടിരെ കാര്യം ഞാനേറ്റിട്ടുണ്ട്. അവക്കിനി  എളുപ്പം വിൽക്കാം. സമയത്തിന് കൊത്തിക്കെളച്ച് വച്ചില്ലെങ്കിൽ എന്തായാലും പാഴേപ്പോവുമാശാനേ. മണ്ണില് മാത്രം നോക്കിയെപ്പോരാ. കപ്പത്തണ്ട് പോലൊരു കൊച്ച് പൊങ്ങി വരണതോർക്കണം....?" പക്കയുടെ വഷള് ചിരിയിൽ  മണിയപ്പിക്ക് കലികയറി. ചുവന്നു തുടങ്ങിയ മുറുക്കാൻ തുപ്പിക്കളഞ്ഞ് മുഴുത്ത നാലഞ്ച് തെറി വിളിച്ചു. ചതഞ്ഞ വാഴക്കന്നിനെ തിരിഞ്ഞൊന്ന് നോക്കിയിട്ട്. ശ്രീപാദത്തിലേക്ക് നടന്നു..

     പത്തോ അമ്പതോ കൈകാശിന് മാത്രമല്ല മണിയപ്പി എന്നും അവിടെച്ചെന്ന് ഇത്തിരി നേരം നിൽക്കാറുണ്ട്. പഴയ തറവാടൊക്കെ പൊളിച്ചു കളഞ്ഞെങ്കിലും ഉമയമ്മയ്ക്കും  മണിയപ്പിയാശാനും ജന്മികുടിയാനിഴപൊട്ടാതെ നിൽക്കുന്നുണ്ട്. കുതിര ഗ്ലാസിൽ ഒരു ചായ, ഉമപ്പെണ്ണിന്റെ എന്തെങ്കിലും നാലു വർത്താനം. മണിയപ്പിയുടെ അവകാശമായിരുന്നു. പടം പിടിക്കാൻ വന്നതിൽ ഒരുകൂട്ടം അവിടെയുമുണ്ട്..

" അമ്മയെ കാണാൻ പറ്റില്ലട്ടോ. ഷൂട്ടിംങ്ങിന്റെ ചിലരൊക്കെ ഇവിടാ താമസം. 
ചെമ്പരത്തി ദേവദാസ് അമ്മേടെ ഒപ്പം പഠിച്ചതല്ലേ..?  അതുകൊണ്ടാ സമ്മതിച്ചത്. ആശാന് കാശെന്തെങ്കിലും വേണോ?..." മകൻ സംസാരിക്കുന്നതിനിടയിലും മതിലിന്റ മുകളിൽ കഴുത്തുയർത്തി  നിൽക്കുന്ന മണിയപ്പിയെക്കണ്ട് ഉമയമ്മ പുറത്തിറങ്ങി വന്നു..

"പടം പിടിക്കാനാണെന്നറിഞ്ഞില്ല ഉമക്കൊച്ചേ.വലിയ കച്ചോടക്കാരെന്ന കരുതിയത്. 
ഇത്തിരി പൈസേരെ ആവശ്യോണ്ടായിരുന്നു. ഏതാണ്ട് കത്തിക്കുത്തും കൊലവാസോന്നാ കേട്ടത്.  വല്ല എടാ കൂടോം ഒണ്ടാക്കി വയ്ക്കോ...??" അവർ സംസാരിച്ചു തുടങ്ങിയപ്പോൾ മകൻ വീടിനുള്ളിലേക്ക് പോയി.

"സിനിമായല്ലേ ആശാനേ, അതവരഭിനയിക്കുന്നതാ. ആ തോട്ടത്തിൽ ഒരാളെ കൊന്നിട്ട് ആറ്റിന്റെ കരയിൽ കുഴിച്ചിടും. അത് കണ്ടു പിടിക്കാൻ വരുന്നതാണ് നായകൻ.  ദേവദാസ് സാറ് കൊല്ലുന്നവന്റെ അച്ഛനാ.രണ്ട്  ദിവസത്തിൽ എല്ലാരും അങ്ങ് പോകും..." അവർ തിടുക്കത്തിൽ ഉള്ളിലേക്ക്  നടന്നു. മണിയപ്പി മതിലിനോട് ചാരിയിരുന്നു.അയാൾക്ക് മുന്നിലൂടെ കൊട്ടാരം പോലൊരു വണ്ടി കടന്നു പോയി. വട്ടക്കരിമ്പ മുഴുവൻ ഇളകി മറിയുന്ന ശബ്ദം. മിന്നലുപോലെ ക്യാമറ വെളിച്ചം...

" ആ തള്ള അയക്കടെ പഴയ കുറ്റിയാടി. നീ ശ്രദ്ധിച്ചാ, നമ്മളെ അയാള് നൈസായി ഒഴിവാക്കിയതാ. വലിയ മോനൊക്കെയുണ്ടായിട്ടും തള്ള  ഒടഞ്ഞിട്ടില്ല. ദേവദാസിന്റെ ഒരു ഭാഗ്യം. ആയ കാലത്ത് എത്ര കുറ്റികളുണ്ടായിരുന്നു. ആള് ഭംഗിയായിട്ടാ ഓരോന്നിനെ വളയ്ക്കണത്. നല്ല രീതിയിൽ മൊതലാക്കിയിട്ട് ഒഴിവാക്കും. അവസാനം വന്നവള്  കമ്പ്ലീറ്റ് അടിച്ചോണ്ടങ്ങ് പോയി. അതല്ലേ വീണ്ടും അഭിനയിക്കാൻ ഇറങ്ങിയത്. ആ ചെറുക്കൻ ലൊക്കേഷനിൽ വന്ന് നമ്മടെ ടീമിന് താമസിക്കാനുള്ള സ്ഥലം ഓഫറ് ചെയ്തെന്നാ കേട്ടത്..."  തൊട്ടപ്പുറത്തെ  സിഗരറ്റിന്റെ പുകയും സംഭാഷണവും  മണിയപ്പി പിടഞ്ഞെണീറ്റു. ഒരു പോലീസ് വേഷക്കാരനും മേക്കപ്പിടുന്ന പെണ്ണും. അകത്ത് ദേവദാസിനെ ചുറ്റിപ്പറ്റി  ഉമയമ്മയുണ്ട്. അതു നോക്കിയാണ് അവരുടെ സംഭാഷണം. മണിയപ്പിയുടെ നിൽപ്പുകണ്ട് അവർ ചിരിച്ചു. അയാൾ ചുമച്ചു തുപ്പി.പോലീസ് വേഷമിട്ടവൻ മേക്കപ്പ്‌ പെണ്ണിന്റെ കുടയിൽക്കയറി തിടുക്കത്തിൽ ലൊക്കേഷനിലേക്ക് നടന്നു..

"സൂപ്പർ സ്റ്റാറ് വന്നാശാനേ. ഇവൾക്ക്  അയാളുടെയൊപ്പം ഒരു ഫോട്ടോ വേണൊന്ന്." ഗേറ്റും ചാരി ഭാര്യയുടെ തോളിൽ കൈയിട്ട് പോകുന്ന ഉമയമ്മയുടെ മകനെ നോക്കി മണിയപ്പി പല്ലിറൂമി. 'സ്വന്തം തള്ളയും, തന്തയില്ലാത്ത വേറൊരുത്തനും വീട്ടിലിരിക്കുമ്പോളെന്ന്..' ചിന്തിച്ചതേയുള്ളു. വാതിലടയുന്ന ശബ്ദം, തിരിഞ്ഞ് നോക്കാനുള്ള ആഗ്രഹവും മണിയപ്പി ഉപേക്ഷിച്ചു..

    കപ്പത്തോട്ടം നിറയെ കാക്കിയിട്ട ആളുകൾ. വിലങ്ങണിഞ്ഞ് ഒരുത്തൻ. കറുപ്പ് കണ്ണടയിട്ട ഒരു സുന്ദരൻ പോലീസ്‌ നിർദ്ദേശങ്ങൾ നൽകുന്നു.ജനം ശ്വാസമടക്കി നില്കുന്നു..ആ തക്കത്തിന് രണ്ടുമൂട് കപ്പയും പിഴുത്  ലുങ്കിയിൽ മറച്ചുപോകുന്ന മൊണ്ടി സുലോചനയെ മണിയപ്പിക്ക് ചീത്ത വിളിക്കാൻ  തോന്നിയില്ല. അവളെങ്കിലും തിന്നട്ടെ. പ്ലാവിന്ന് വീണ വിജയനെയും രണ്ട് പിള്ളാരെയും പോറ്റാൻ പക്കയുടെ  കാലിൽ വീണിട്ടും അവളെ നോക്കി അവൻ ചിരിച്ചതേയുള്ളു.. "വെളക്കണച്ചാലെന്തോന്ന് വെളുപ്പും മുറിച്ചുണ്ടും പക്കേ..." സുലോചന ഓരോ തവണയും ആവർത്തിച്ചു. പക്ക അതേ ചിരിയിൽ മുടന്തി നിന്നു..

  ജനം ആറ്റിന്റെ  കരയിയിലേക്ക് നീങ്ങി. കവറിൽ കെട്ടിയെറിഞ്ഞ തീറ്റയിൽ കാക്കയും പട്ടിയും തോട്ടത്തിൽ മത്സരിക്കുന്നു.. ബൂട്ടുകൊണ്ട് തോലടർന്ന ഒരു കപ്പയുടെ വിളറിയ ശരീരം അയാളെ വിളിച്ചു. ചവിട്ടിയുറച്ച മണ്ണുകോരി പൊത്താൻ തുടങ്ങിയപ്പോൾ, തൂമ്പ വാങ്ങാൻ പക്ക വന്നു. ആറടിയിൽ കുഴിവേണം. അവരൊക്കെ വിളിച്ചിട്ടും മണ്ണെളകി വരുന്നില്ല. പോലീസുകാരനും, സൂപ്പർ താരവും നിറമുള്ള കുടകൾക്ക് കീഴിലിരുന്ന് മണിയപ്പിയുടെ വെട്ടിന്റെ ഊക്ക് കണ്ടു. 'എന്നേം കൊണ്ടോ എന്നേം കൊണ്ടോന്നും' പറഞ്ഞ് മണിയപ്പിയുടെ കാലിൽ മണ്ണ് ഇളകി തുള്ളുന്നു.നാലടി പോലുമായില്ല രൂപ ആഞ്ഞുറ് പക്ക കൈയിൽ പിടിപ്പിച്ചു. മണിയപ്പിയുടെ തൂമ്പയും കുഴിയും സിനിമയിലഭിനയിച്ചു...

വട്ടക്കാരിമ്പ മുഴുവൻ സൂപ്പർ സ്റ്റാറിനെ നോക്കി നിൽക്കുന്ന സമയത്ത്  ഉമയമ്മയും ദേവദാസും എന്തു ചെയ്യുകയാവും. ആറ്റിന്റെ കരയിൽ തൂമ്പ വൃത്തിയാക്കാൻ തുടങ്ങിയ മണിയപ്പിയുടെ ചിന്തകലങ്ങി.. അയാൾ നിവർന്ന് നിന്നു .സിനിമായിലൊന്നും പെടാതെ മൊണ്ടി സുലോചന കുന്നിന്റെ ഉച്ചിയിലുള്ള  വീട്ടിലേക്ക് നടക്കുന്നു. തോളിലിട്ടിരിക്കുന്ന  പൊട്ടിയകപ്പ അവളുടെ താളത്തിനൊപ്പം മണിയപ്പിയെ നോക്കിച്ചിരിച്ചു.അയാൾക്ക് ശ്രീപാദത്തിലെ അടഞ്ഞു കിടക്കുന്നു വാതിലിൽ കൊത്തിയ ബുദ്ധരൂപം ഓർമ്മവന്നു. ആ സമയം സംവിധായൻ മൈക്കിലൂടെ ഏതോ രംഗത്തിന്  കട്ട് വിളിച്ചു..

" ഉമയോടൊന്ന്  മിണ്ടാനാണ് ഞാനവരെ ഒഴിവാക്കിയത്" 

" ഉം, ആ വിളിയൊക്കെ ഓർമ്മയുണ്ടോ..?" ഉമയമ്മ ദേവദാസിന് മുന്നിലെ കസേരയിൽ വന്നിരുന്നു.

"മറന്നിട്ടില്ല"

"ഒരു വാക്കും പറഞ്ഞില്ലെങ്കിലും, മുറിയുടെ പണം കൊടുക്കാമയിരുന്നില്ലേ..?"  ദേവാദസിന്റെ മുഖത്തെ തിളക്കം മങ്ങുന്നത് ഉമയമ്മ കണ്ടു.

"സിനിമയിലേക്കുള്ള വിളിയായിരുന്നു. " അയാളുടെ നെറ്റിയിൽ നിന്നൊരു വിയർപ്പുതുള്ളി മൂക്കിന്റെ അറ്റത്തേക്ക് വിരണ്ടോടി.

" സംവിധായകൻ നാടകം കാണാൻ വന്നിരുന്നു അല്ലെ..?"

"ഉം, അന്ന് ഹോട്ടലിൽ നിന്നെങ്ങനെ..?" അയാളുടെ ശബ്ദം കുറുക്കനെപ്പോലെ പതുങ്ങി വന്നു..

" ഒരു വളയൂരി ക്കൊടുത്തു" ഉമയമ്മ മുഖത്ത് നോക്കാതെ കൈയിൽ കിടന്ന രണ്ട് വളകൾ  മുട്ടിച്ച് ശബ്ദമുണ്ടാക്കി.

"ഉമയുയെക്കുറിച്ചും ആന്ന് സംവിധായകൻ ചോദിച്ചിരുന്നു."കളവാണെന്ന് അയാളുടെ കവിളുകൾ ഉറക്കെ വിളിച്ചുപറഞ്ഞു. തൊണ്ടയിലെ മുഴ ഉള്ളിലേക്ക് പതുങ്ങി.

"അഭിനയിക്കാനല്ലല്ലോ  അന്ന് കൂടെ വന്നത്" ഉമയമ്മയുടെ ചിരി കള്ളം കണ്ടു പിടിച്ചെന്നയ്യാൾക്ക് തോന്നി..

" പിന്നെയൊരിക്കലും ബന്ധപ്പെട്ടില്ലല്ലോ..?" അയാളുടെ ഇടത് കണ്ണ് 'ഈ ചോദ്യം ന്യായമല്ലേയെന്ന' ഭാവത്തിൽ പാതിയടഞ്ഞു

"ചെമ്പരത്തി സൂപ്പർഹിറ്റായില്ലേ, ദാസേട്ടൻ ദേവദാസയല്ലോ.എപ്പോഴെങ്കിലും ഓർത്തിരുന്നോ...?"

"പല തവണ, ഒരു വിലാസം പോലും കൈയിലില്ലായിരുന്നല്ലോ.." ഉമയമ്മ കിടപ്പുമുറിയുടെ വാതിലിൽ മറഞ്ഞു നിന്നു..ലാന്റ് ഫോണിൽ ബെല്ല് ദേഷ്യത്തിൽ ചിലച്ചു.

ദേവദാസ് ഹാളിലെ ചിത്രങ്ങളെല്ലാം നോക്കി. മകന്റെ ബാല്യകാല ഓർമ്മകൾ. ബുദ്ധ ചിത്രങ്ങൾക്ക് ചുറ്റും പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുട്ടിന്റെ വേദന വിലക്കി. അയാൾ മുറിയിലേക്ക് നോക്കി..

"ഉമേ.. എനിക്കൊന്ന് കിടക്കണമെന്നുണ്ട്"

" സഹായിക്കണോ" ദേവദാസ്  എഴുന്നേറ്റു. ഉമയമ്മ  മുറിയുടെ കർട്ടൻ നീക്കിയിട്ടു. അയാൾ കട്ടിലിന്റെ അരിക് ചേർന്നിരുന്നു..

"കിടക്കുന്നില്ലേ..?"

" കുറച്ചു നേരം ഇരിക്കട്ടെ" ഉമയമ്മ ജന്നലുകൾ തുറന്നിട്ടു. ചരിഞ്ഞു വീഴുന്ന വെളിച്ചം. അവർക്കിടയിൽ രണ്ട് വരയിട്ടു..

" കാലുവയ്ക്കാൻ ഒരു തലയിണകൂടെ വേണം, ഉമയ്ക്കത് കെട്ടിപ്പിടിക്കുന്ന ശീലമായിരുന്നില്ലേ..?"

"അതൊക്കെ മാറി" മേശയിലിരുന്ന ബുദ്ധപ്രതിമയിൽ നിസംഗമായ ചിരിയോടെ ഉമയമ്മ തൊട്ടു.

"മോന്റെ അച്ഛ്ൻ? " ആ ചോദ്യത്തിൽ നിന്നിറങ്ങി നടന്ന ഉമയമ്മ മകന്റെ മുറിയിൽ നിന്ന് മഞ്ഞ പൂക്കളുടെ ഡിസൈനുള്ള തലയിണ കൊണ്ടുവന്നു..

"ഉമയ്ക്കെന്നോട് പരിഭവമാണോ.." ഉമയമ്മയുടെ ചുണ്ടിന്റെ ഇടത് കോണിൽ  ചിരിയുടെ വെറുപ്പൻ നിഴൽ വന്നു .

"സിനിമയിൽ എന്തായിരുന്നു വനവാസം...?"

"നേടിയാതൊന്നും കൂടെ നിന്നില്ല, കൂടെ നിൽക്കണതൊന്നും നേടിയില്ല.." ഉമയമ്മയുടെ മൗനം അയാളെ വീണ്ടും സംസാരിപ്പിച്ചു...

" ഈ മുട്ടിൽ ഒന്നെണീറ്റ് നിൽക്കാൻ ചികത്സ വേണം..ഇരന്നു വാങ്ങിയ വേഷം. ആർക്കുമിനി ദേവദാസിനെ വേണ്ട.." കൽ മുട്ടിൽ തടവുന്ന വിരലുകൾക്ക് വിറയൽ. ഒരാൽബം മുന്നിൽ വച്ചിട്ട് ഉമയമ്മ മാറി നിന്നു. ബ്ളാക് ആന്റ് വൈറ്റിൽ തുടങ്ങി അയാളുടെ ഭൂതകാലം ഒട്ടിച്ചു വച്ചിരിക്കുന്നു.  ഒന്നു രണ്ടിടത്ത് കണ്ണ് നിറഞ്ഞു വീണു. ചിലപ്പോൾ ചിരി വന്നു. അലമാരയുടെ ഉള്ളിലെ ഒരറ തുറന്നപ്പോൾ അപൂർവ്വമായൊരു മണം മുറിയിൽ നിറഞ്ഞു. ദേവദാസ് ഉമയമ്മയുടെ പിന്നിൽ വന്നു നിന്നു..

" നല്ല പഴക്കമുണ്ട്, നാടകത്തിലും ജീവിതത്തിലും നമ്മളുടുത്തിരുന്നത്." ഉമയമ്മ  നാടകഗാനത്തിന്റെ വരികൾ മൂളി..

"ഉമേ" അയാൾ  പിന്നിലൂടെ ചേർത്ത് പിടിച്ചു. ഇടതു നെഞ്ചിൽ അയാളുടെ കൈ പുതഞ്ഞു. മാറി നിന്ന അയാളുടെ കണ്ണിൽ സംശയം.

" കഴിഞ്ഞ കൊല്ലമത് മുറിച്ചു മാറ്റിയിരുന്നു.." ചുംബിക്കാൻ അടുത്ത് വന്ന ദേവദാസിന്റെ മുഖത്ത് ബുദ്ധരൂപം വന്നിടിച്ചു. തിടുക്കത്തിൽ പുറത്തേക്കിറങ്ങിയ അയാളെ ഉമയമ്മ തടഞ്ഞു.
"ഇതിത്തിരി സ്വർണാണ് ചികിത്സയ്ക്ക് തികയുമെങ്കിൽ..." അതും വാങ്ങി വളരെ തിടുക്കത്തിൽ അയാൾ നടന്നുപോയി. ഗേറ്റിൽ വച്ച് മകനോട് ചിരിച്ചു..അതിന്റെ പതിപ്പ് മകനിലും പടർന്നു.

തലയിണ തന്നിലേക്ക് ചേർത്ത് കിടക്കുന്ന ഉമയമ്മയെ മകൻ തൊട്ടു..

"അച്ഛനോടത്  പറഞ്ഞോ..?"

"ഇല്ല"

"എന്നെക്കണ്ട് ചിരിച്ചല്ലോ..?"

"അയാളിപ്പോഴും വെറും നടനാണ്"

"  അച്ഛന്റെ സ്ഥാനത്ത് ഇനിയും സിദ്ധാർത്ഥൻ തന്നെ ?" മകൻ ചിരിച്ചു. ഉമയമ്മ മകനെ ചുംബിച്ചു.. സംവിധായകൻ വട്ടക്കരിമ്പ് മുഴുവൻ കേൾക്കെ 'പാക്കപ്പ്' പറഞ്ഞു..

    ഇരുപത് സെന്റിൽ സിനിമാ പിടുത്തക്കർ വലിച്ചെറിഞ്ഞതെല്ലാം മണിയപ്പി കൂട്ടിയിട്ട് കത്തിച്ചു. ആ പുകയെ കെട്ടിപ്പിടിക്കാൻ ശ്രീപാദത്തിലുമൊരു പുകയുയരുന്നുണ്ടായിരുന്നു..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ009)



Friday 7 February 2020

ചെഗുവേരയുടെ കോഴി..!!

ചെഗുവേരയുടെ കോഴി..!!

ഏഴുമണി കഴിഞ്ഞ് ഫോണിന്റെ മഞ്ഞ സ്‌ക്രീനിൽ എം എൻ കെയെന്നു  തെളിഞ്ഞാൽ കിളിയമ്മിണിയുടെ  മകൾ, മേനകയ്ക്ക് ചങ്ങാടക്കടവ് ബസ് കിട്ടിയില്ലെന്നും, നാടുമുഴുവൻ ചുറ്റി വരുന്ന പൂഴനാട് പാസഞ്ചറിന്റെ പിൻസീറ്റിൽ ഉറക്കംത്തൂങ്ങി ഇരുപ്പുണ്ടെന്നും ചെഗുവേരയ്ക്ക് മനസിലാകും.

രണ്ടാമത്തെ ബീഡിയുടെ ചൂട് വിരലിനോടടുക്കുമ്പോൾ ഇരുട്ടിനെ വകഞ്ഞ് പൂഴനാടിന്റെ ഉണ്ടക്കണ്ണുകൾ തെളിയും.. ചങ്ങാടക്കടവിലേക്ക് കാട്ടുപാതയാണ്. പന്നിയും പാമ്പും സവരിക്കിറങ്ങുന്ന നേരമാണ്. കൈരളി ജ്യുവലറിയുടെ കൈവരിയോട് ചേർന്നിരുന്ന് നേരം വെളുപ്പിക്കലാണ് മേനകയ്ക്ക് പതിവ്. മനുഷ്യരാരെങ്കിലും ഉപദ്രവിക്കുമെന്ന ഭയമില്ല. ഇനി ആരെങ്കിലുമുണ്ടെങ്കിൽ അവർക്കൊപ്പമിരിക്കാനും മടിയില്ല. കിളിയമ്മിണിക്ക് തീരെ വയ്യാതിരുന്ന ഒരിക്കൽ ആ വഴി ഒന്നോടി നോക്കിയതാണ്. കാട്ടുപന്നി കുത്തിയെറിഞ്ഞ മേനകയെ ആശുപത്രിയിലെത്തിച്ചത് ഏര്യസമ്മേളനത്തിന്റെ കൊടി കെട്ടാൻ വന്ന ചെഗുവേരയാണ്. സൈക്കിളിന്റെ പിന്നിൽ മടക്കിയിട്ട തോർത്തിന്റെ പുറത്തിരുന്ന് വീട് പിടിക്കുന്ന മേനകയോട് 'നിന്നെ ഞാനെടുത്തോളാടീന്ന്' മുരണ്ട് പൂഴനാട് തിരിച്ചുപോകും..

അയൽക്കാരന്റെ തേങ്ങ കുത്തിയിടാൻ ശ്രമിച്ചു കരിക്ക് തലയിൽ വീണ് കിളിപോയ അമ്മിണി, കിളിയമ്മിണിയായി. മലവും മൂത്രവും പോണതറിയാതെ ചിരിയോട് ചിരി. നേരാനേരത്ത് തിന്നാൻ കിട്ടിയില്ലെങ്കിൽ കൈയിൽ കിട്ടിയതുകൊണ്ട് മേനകയെ പൂശും. പത്ത് ഫസ്റ്റ് ക്ലാസിൽ പാസ്സായി ഉടലോടെയങ്ങ്‌ ഡോക്ടറാകാൻ കൊതിച്ചവൾ പട്ടണത്തിലെ ബി ബി എൽ മാർക്കറ്റിങ് കമ്പനിയിൽ പണിക്ക് ചേർന്നു . ഒരേ ബഞ്ചിലിരുന്ന് കഷ്ടി പാസ്സായ ശാരി ഡോക്ടറാകാൻ പോയതിന്റെ ഫ്‌ളെക്സ് കവലയിൽ തൂങ്ങി നിന്നതിന്റെ അന്നാണ് മേനകയ്ക്ക് പുതിയൊരു പാഠമുണ്ടായത്.. 

കറിപൗഡറും ഗ്യാസ് ലൈറ്ററുമുൾപ്പെടെ സകലതും ദയയുള്ള ഒരു മനുഷ്യൻ വിലയിട്ടു . പ്രോഡക്ട് വിവരണം തുടങ്ങിയതേയുള്ളു വാതില് പൂട്ടിയാണ് ബാഗ് കാലിയാക്കിയത്. ഒഴിഞ്ഞ ബാഗുമായി വന്ന മേനകയ്ക്ക് മുന്നൂറ്റി എഴുപത് രൂപ കമ്മീഷനും, മാനേജരി വക അഭിന്ദനവും. വിൽക്കാതെ വന്ന  പെണ്ണുങ്ങൾ അസൂയപ്പെട്ടു. മടക്കയാത്രയിൽ പൂഴനാടിന്റെ പിന്നിലിരുന്ന് ചർദ്ദിച്ച് ഊപ്പാട് വന്നു. കണ്ടക്ടർക്ക് കലികയറി. മേലിലൂടെ ഒലിച്ചിറങ്ങിയ ഛർദ്ദി പൂഴനാട് രുചിച്ചുനോക്കി.
ദൈവപ്പുര വയലിന്റെ കലിങ്കിലിരുന്ന് നൂറിന്റെ ഇരുപത് നോട്ടും ഉള്ള കാര്യങ്ങളും ചെഗുവേരയോട് വെളിപ്പെടുത്തി. തോട്ടിലിറങ്ങി വായയും മുഖവും കഴുകിവരാൻ പറഞ്ഞിട്ട് അവളെ വീട്ടിൽ കൊണ്ടാക്കി. അന്നുതൊട്ട് മേനകയുടെ ഉള്ള് ചെഗുവേരയോട് പ്രണയം പ്രഖ്യാപിച്ചു..

മേനകയുടെ ബാഗ് പിന്നെയും കാലിയായി. മൂന്നേ മൂന്ന് മുഴുത്ത നിബന്ധനകൾ. ബാഗിലുള്ളത് മുഴുവനും കാലിയാക്കണം. സുരക്ഷിതത്വം പാലിക്കണം. ഒരുകാരണവശാലും ഒരുത്തികളും കരഞ്ഞോണ്ട് വന്ന് തല്ലുണ്ടാക്കരുത്. സൈക്കിളിൽ കയറുമ്പോൾ പുതിയ മണത്തിന്റെ കഥ  ചെഗുവേരയോട് പറയും. പട്ടാളക്കാരന്റെ കന്നിയങ്കവും സിനിമ കാണാൻ കൊണ്ടു പോയവന്റെ വെപ്രാളവും അവർ കടലയോടൊപ്പം പങ്കിടും.തോട്ടിലിറങ്ങി മുഖം കഴുകും. തുടയ്ക്കാൻ ചെഗുവേര തോർത്ത് നീട്ടും..

സത്യാന്വേഷികളായ വെന്റസിനോ പെൽസിക്കോ ഇളയ മകനോട് താൽപര്യമില്ല.മൂത്തമകന്റെ സത്യമാർഗത്തിൽ സഞ്ചരിക്കുക , അവന്റെ പാത പിന്തുടരുക. കൊച്ചനിയൻ മുടിയനായ പുത്രനായിരുന്നു. രണ്ടര സെന്റ്ഭൂമി അവനെഴുതിവച്ചതിൽ അവരിപ്പോൾ ഖേദിക്കുന്നുണ്ടാകും. റോഡ് വക്കിലെ ആ ഭൂമിയിൽ പ്രാർത്ഥനാലയം പണിയാൻ മൂവർക്കും ആഗ്രഹമുണ്ട്. പന്തം കൊളുത്തി പ്രകടനത്തിൽ മുന്നിൽ നിൽക്കുന്ന കൊച്ചനിയനെന്ന ചെഗുവേരയുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ഓഫീസിന്റെ താക്കോൽ, ചുവപ്പ് കൊടി കെട്ടിയ സൈക്കിൾ അവർക്ക് ഭയമായിരുന്നു.. 

  പിരിവ് ബക്കറ്റുമായി ആരുടെ മുന്നിലും ചിരിയോടെ  ചെന്നു നിൽക്കും. ഏറ്റു വിളിക്കേണ്ടത് ഏറ്റവുമുറക്കെ വിളിക്കും. തിരഞ്ഞെടുപ്പ്‌ കാലമായാൽ വോട്ടെണ്ണി ആഘോഷവും കഴിഞ്ഞേ വീട് പിടിക്കു. ജീപ്പിലെ അനൗൻസർ വെള്ളം കുടിക്കുന്ന ഇടവേളയിൽ 'അസിർവദിക്കണെ  ഓട്ട് ചെയ്യണേ നാട്ട്കാരെ' യെന്ന് ആവേശം മൂക്കുമ്പോഴും. യോഗങ്ങൾക്ക്  'മൈക്ക് ടെസ്റ്റ് ' പറയുമ്പോഴുമാണ് ആ ശബ്ദം യാന്ത്രികോർജ്ജമാകുന്നത്. നന്ദി പറയാൻ നിയോഗിക്കപ്പെട്ടവർ "നമ്മുടെ സ്വന്തം ചെഗുവേരയ്ക്ക് പിന്നെ നന്ദി പറയേണ്ടതില്ലല്ലോ " എന്ന് പ്രത്യേകം പറയുമ്പോൾ ചെഗുവേര പിൻ നിരയിലെ കസേരകൾ അടുക്കാൻ തുടങ്ങിയിട്ടുണ്ടാകും.. ചെഗുവേര പറഞ്ഞാൽ ആർക്കും കിളിയമ്മിണിയുമായി വന്ന് വോട്ട് ചെയ്യാൻ മേനക തയാറായിരുന്നു..

മെയ്ദിനത്തോരണം വലിച്ചുകെട്ടാൻ ഹൈമാസ് ലൈറ്റിന്റെ മുകളിലിരുന്ന ചെഗുവേരയെ കൊച്ചനിയാന്ന് നീട്ടി വിളിച്ച്  അഭിവാദ്യം ചെയ്തു. ചെഗുവേരയെ ആ പേരിൽ വലിച്ചുപിടിക്കുന്ന ഒരേ ഒരാൾ മേനകയായിരിക്കും.  ഉയരവും വെളുപ്പുമുള്ള വെന്റസിനും പെൽസിക്കും നാലടിയിൽ കുറുകിയവനെങ്ങനെയെന്ന ചിന്തിച്ചു നിന്ന മേനകയെ ചെഗുവേര തൊഴിലാളിധാർമ്മിക  ചോദ്യം കൊണ്ട് വലിച്ചിട്ടു..
"നീ ഇന്നും പണിക്ക് പോകുന്നോ.?."
"കിളിയമ്മിണിക്ക് ഒരു പറ ചോറു വേണം, മഴയ്ക്ക് മുമ്പ് കൂരയിൽ നല്ല ഷീറ്റ് കേറ്റിത്തരാമെന്നുറപ്പ് തന്നാൽ ഇന്നല്ല ഒരു മാസം പണിക്ക് പോവൂല"  ഉത്തരത്തിന്റെ ബൂർഷ്വ മുനയേറ്റ് ചെഗുവേര തല കുനിച്ചു.  യോഗ സ്ഥലത്ത് ഏറ്റവും പിന്നിലെ വിപ്ലവകാരിയുടെ ഇരുപ്പുകണ്ട് അവൾക്ക് എന്തോ തോന്നി..

നാലാമത്തെ ബീഡിയുടെ ചൂട് വിരലോട് വന്നിട്ടും പൂഴനാട് എത്തിയില്ല. ഓട്ടോയിൽ വന്നിറങ്ങിയ മേനകയുടെ മുഖത്ത് തീരെ തെളിച്ചമില്ല.സൈക്കിൾ കുഴിയിൽ വീഴുമ്പോഴെല്ലാം  ഒരു ഞരക്കം. വായൊന്ന് തുറപ്പിക്കാൻ വീട്ടിലെ  വിപ്ലവം ചെഗുവേര അഴിച്ചുവിട്ടു...
" എന്റെ കോഴിക്കിന്ന് പേരിട്ടു"
"അതെന്തിന്..?"
" അവന്റെ പള്ളിക്ക് നേർച്ച കൊടുക്കാൻ കോഴിയെ വേണമെന്ന് പെൽസിക്ക് നിർബന്ധം"
"എന്നിട്ടെന്ത് പേരിട്ടു?"
"ഷറഫുദ്ദീൻ" മേനക നിലാവ് പോലെ ചിരിച്ചു. സ്‌കൂളിൽ പ്രണയം തോന്നിയ ഷറഫുവിന്റെ കഥ ഇന്നലെയാണ് ചെഗുവേരയോട് പറഞ്ഞത്. അവൾ മുറുക്കെ കെട്ടിപിടിച്ചു. ചെഗുവേരയ്ക്ക് കുളിർന്നു. അവർ ദൈവപ്പുര വയലിൽ ചിരിച്ചലച്ച് വീണു. ചെളിയിൽ പുതഞ്ഞ് കിടന്ന് ചിരിച്ചു. കലുങ്കിന് താഴെ തോട്ടിലിറങ്ങി  ചെളി കഴുകുമ്പോൾ അവൾ മുങ്ങിക്കിടന്നു. ക്ഷീണമൊന്നു മാറി. ബാഗും സൈക്കിളുമായി ചെഗുവേര വന്നു. അവൾ കലിങ്കിൽ ഇരുപ്പായി. നിലാവ് അവരെ നോക്കി ചിരിച്ചു.
"കൊച്ചനിയൻ ഇവിടെ ഇരിക്കൊ..?"
"ഉം"
" മൂന്ന് പിള്ളേരുടെ വീട്ടിൽ  ചെന്നു കേറി. വയ്പ്പും തീനുമില്ലെങ്കിലും ബാഗ് കാലിയാക്കി. അതിലൊരുത്തൻ പോരാന്നേരം പൊതിഞ്ഞു തന്നതാ" പിസയുടെ ഒരു ഭാഗം അവൾ നീട്ടി. ഒറ്റക്കടിയോടെ ചെഗുവേര തുപ്പി.
"ഇതെന്താ വെന്തില്ലേ..?"
"പിള്ളാർക്ക് വേകാതെ തിന്നാ ശീലം. ആർത്തി മൂത്തവർ കൊല്ലാതെ വിട്ടത് ഭാഗ്യം."
"സമ്മേളനത്തിന് മലബാറിലേക്ക് പുഞ്ചിരി ട്രാവൽസ് പോവും. ചുവപ്പ് സാരിയും തൊപ്പിയും തരാം നീയും കൂടെ വാ ."
"കൊച്ചനിയന് എന്നോട് പ്രേമോണ്ട...?"
" സത്യമായിട്ടും ഒണ്ട് "
"ഞാനൊരുമ്മ തരട്ടെ." ചെഗുവേര തോട്ടിലിറങ്ങി മുഖം കഴുകിവന്നു. 
" വിയർത്ത മുഖമാണ് ഉമ്മ വയ്ക്കാൻ നല്ലത്"
"ജാഥയിൽ പടയണി കെട്ടുന്നുണ്ട് കൂടെ നിന്ന് വെള്ളം തരോ.?"
"വിയർക്കുമ്പോ ഉമ്മ തരാം" മേനക ചിരിച്ചു. അവൾ വിറയ്ക്കാൻ തുടങ്ങി. സൈക്കിളിന്റെ മുന്നിലിരുന്നു. അവളുടെ തല കൈയിൽ ചേർത്തു വച്ചു. വഴി നീളെ അവരുടെ വരത്തുള്ളികൾ കെട്ടിപ്പിടിച്ചു. നനഞ്ഞ തുണികൾ അഴിച്ചു കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന മേനകയെ നോക്കി കിളിയമ്മിണിക്ക് അത്ഭുതച്ചിരി..
" ഞാൻ പുഞ്ചിരിയിൽ സമ്മേളനത്തിന് പോണ്. ചെഗുവേര എനിക്ക് ചോപ്പ് സാരി തരും" കിളിയമ്മിണി വെളുക്കും വരെ ചിരിച്ചു.  മേനക വിളക്കൂതി. നനവോടെ നിലത്ത് പായ വിരിച്ചു..

ഒരു തുറന്ന ചിരിയോടെയാണ് കിളിയമ്മിണി മരിച്ചു കിടന്നത്. കട്ടിലിനോട് ചേർത്ത് വച്ചിരുന്ന തീറ്റിയും കുടിയും തൊട്ട് നോക്കിയിട്ടില്ല.തീട്ടത്തിന്റെ ഒപ്പം പതിവില്ലാത്ത മണം. പുതപ്പിൽ ചുവപ്പ് ചാല്. കൈ തൊട്ടപ്പോൾ കട്ടിലും തണുത്ത് തുടങ്ങി. മേനകയ്ക്ക് കരച്ചിൽ വന്നില്ല. ചെഗുവേരയെ വിളിച്ചു. കത്തിക്കാൻ  എടുത്തപ്പോൾ കൂരയും  കത്തുമെന്നെ സ്ഥിതി. ആസ്പത്രിക്കാർക്ക് ബോഡി കൊടുക്കുന്ന കാര്യങ്ങൾ ചെഗുവേര  ഒരുക്കി. സെൽവൻ സ്വീറ്റ്സിന്റെ ഓമ്നി വാനിൽ കിളിയമ്മിണി പോകുമ്പോൾ  ആകെയുള്ള കട്ടിൽ മേനക തോട്ടിലിറക്കി കഴുകി വെയിലത്തിട്ടു. മൂന്ന് ദിവസം ചോറ് പൊതി വേലിപ്പത്തലിൽ തൂക്കിയിട്ട് സൈക്കിൾ ബെല്ലടിച്ചു പോയ ചെഗുവേര നാലിന്റന്ന് അകത്ത് ചെന്നു. കുളിക്കാനും പണിക്കു പോകാനും  ആഹ്വാനം ചെയ്തു. അവൾ കിടന്ന കട്ടിലിൽ നോട്ടീസിൽ പൊതിഞ്ഞ സാരിയും വെളുത്ത തൊപ്പിയും വച്ചു..

പുഞ്ചിരിയുടെ മുഖത്ത്  ചെഗുവേര ബാനർ കെട്ടുകയായിരുന്നു. വലതുകാൽ വച്ചു കയറിയ സെക്രട്ടറി ഞണ്ട് പോലെ പിടഞ്ഞിറങ്ങി. ചെഗുവേരയെ മാറ്റി നിർത്തി  സംസാരിച്ചു. സെക്രട്ടറിയും സംഘട്ടവും പുറത്ത് മാറി നിന്നു. മുല്ലപ്പൂവിന്റെ മണം ബാക്കി നിർത്തി ഇറങ്ങിപ്പോയ മേനകയുടെ കണ്ണ് കലങ്ങി. അവളുടെ തോളിൽ ചെഗുവേരയുടെ ബാഗുമുണ്ടായിരുന്നു. വാതിൽ അടഞ്ഞപ്പോൾ പുഞ്ചിരിയിലൊരു കൃത്രിമ തണുപ്പ് പടർന്നു. ടൗണിലേക്കുള്ള ബസിൽ തല കുനിച്ചിരിക്കുന്ന ചെഗുവേരയോട് മേനക മിണ്ടാൻ തുടങ്ങി..

"കൊച്ചനിയൻ തീവണ്ടിയിൽ പോയിട്ടുണ്ടോ...?"
"ആദ്യമായിട്ടാ, പൈസ സെക്രട്ടറി തന്നു"
"പുഞ്ചിരിയിലിരുന്നൊന്ന് മുള്ളൻ തോന്നിയാൽ കഴിയൂല്ല. തീവണ്ടിയിൽ ഇടയ്ക്ക് ചായ കിട്ടും"

   ഒരേ നിറമുള്ള തൊപ്പിയിൽ തീവണ്ടിക്കാർക്ക് കൗതുകം. ചിലർക്ക് അവരുടെ സമ്മേളനത്തിൽ സംശയം. തൊപ്പിമാറ്റി സ്വന്തം തലയോടെ ഇരുന്നു. അവർ മനുഷ്യരായി. ഒരു പൊതിയിൽ ഉണ്ടു. മേനക ഒരുരുള നീട്ടി. രുചിയിൽ വിപ്ലവ നായകന്റെ കണ്ണ് നിറഞ്ഞു. കൈകഴുകി വാതിലിന്റെ പിടിയിൽ കാൽ വീശിയിരുന്നു. കടലും കായലും മുറിച്ച് തീവണ്ടി പായുകയായിരുന്നു. ഒരു തണുപ്പ്‌ അവളെ തൊട്ടു.
"കൊച്ചനിയന് എന്നോട് എത്ര പ്രേമോണ്ട്.."
" കൊടിമരത്തിന്റെ  അത്രേം"
മേനക ഉമ്മ വയ്ക്കാൻ അടുക്കുന്നത് കണ്ട് നാണിച്ച തീവണ്ടി ഏതോ സ്റ്റേഷനിൽ നിന്നു.

പുഞ്ചിരിയുടെ ഉള്ളറയിലെ പടയണി വേഷമെടുക്കുന്ന ചെഗുവേരയോട് സെക്രട്ടറി ചിരിച്ചു. അൽപ്പം
മാറി നിന്ന മേനകയുടെ കവിളിലെ ചുവപ്പും മുടി പൂത്ത് കിടക്കുന്ന മുല്ല വെളുപ്പും കണ്ട് അസൂയപ്പെട്ടു. തെയ്യത്തിനും തിറയ്ക്കും  വേഷം കെട്ടി വെയിലുകൊണ്ടവർക്കെല്ലാം മേനക വെള്ളം കൊടുത്തു. ജാഥയിൽ നിന്നകന്ന് ഒറ്റ വരിയായി നടന്നു. പടയണിക്ക് വെള്ളം കൊടുക്കുന്ന പ്രവർത്തകയുടെ ചിത്രം പത്രത്തിൽ വന്നതൊന്നും അവർ കണ്ടില്ല. പുറപ്പെട്ട സ്റ്റേഷനിൽ തീവണ്ടി എത്തരുതെന്നാഗ്രഹിച്ച് അവർ വരികയായിരുന്നു. സെക്രട്ടറി ഒരു കോപ്പി കറുത്ത ബാഗിൽ കരുതി വച്ചു..

 മുറ്റത്തിന്റെ മുഖത്തെ കളപറിക്കുകയായിരുന്ന ചെഗുവേരയോട് സെക്രട്ടറി ഓഫീസിന്റെയും സൈക്കിളിന്റെയും താക്കോല് ഊരി വാങ്ങി. പണി തിരഞ്ഞു വന്ന ഗോർബച്ചേവിനെ ഏൽപ്പിച്ചു. കൊടി മരത്തിന്റെ ചുവട്ടിൽ നിർത്തി ഗൗരവമായി സംസാരിച്ചു. മണ്ണുവെട്ടി വലിച്ചെറിഞ്ഞ് ചെഗുവേര ഓടിപ്പോയി. കൊടിമരം ആകാശം നോക്കി കരഞ്ഞു.

 കാലിയാക്കാനോ കച്ചവടത്തിനോ തോന്നിയില്ല. മേനക ബാസ്റ്റന്റിൽ സ്വപ്നം കണ്ടിരുന്നു.  അവളെ   കൊണ്ടുപോനൊരുങ്ങി വന്ന ചങ്ങാടക്കടവ് ഹൃദയഭാഗത്തൊരിടം നീട്ടി വച്ച് 'വാ, വന്ന് കേറെടീന്ന്' വിളിച്ചപ്പോൾ  അവൾ അതിനെ കളിയാക്കി. "നീ നിന്റെ പണിനോക്കെടാന്ന്" മുഖം കറുപ്പിച്ചു.     "നിന്റെ മനസിലിരിപ്പെനിക്കറിയാടിന്ന്" ആക്ഷേപിച്ച് കറുപ്പൻ പുക തുപ്പിയിട്ട് നിരാശയോടെ പോയി..

പുതിയ സൈക്കിളിൽ ചാരി നിൽക്കുന്ന ചെഗുവേരയുടെ മുന്നിലേക്ക് മേനക ഓടി വന്നു. വയലിന്റെ ഒത്ത നടുവിൽ  കെട്ടിപ്പിടിച്ചിട്ടും ഇളക്കമില്ല, പുതഞ്ഞു വീണില്ല. ദൈവപ്പുരയുടെ പിന്നിൽ ചാടിയിറങ്ങി കലുങ്കിൽ ചെന്നിരുന്നു. മേനകയ്ക്ക്  മിണ്ടാൻ മുട്ടി.
"കൊച്ചനിയന് ഇപ്പോഴും പ്രേമോണ്ട..?"
"നമുക്ക് എങ്ങോട്ടെങ്കിലും പോവാം ?"
"പ്രേമമാണെങ്കിൽ ഞാനെങ്ങോട്ടും വരും."
"രണ്ടര സെന്റില് പള്ളിക്ക് വാനം വെട്ടി. ഷറഫുദീനെ  കൂട്ടാൻ വച്ച്."
ഉമ്മ വയ്ക്കാൻ നീട്ടിയ ചുണ്ടിൽ  നിന്ന് ചെഗുവേര കവിള് മാറ്റിപ്പിടിച്ചു. സൈക്കിളിന്റെ മുന്നിലിരുന്ന്  അയാളുടെ ഉള്ളിൽ ബൊളീവിൻ കാട് കത്തുന്നത് തൊട്ടു.അവൾ കൈ ചേർത്ത് പിടിച്ചു.

സ്മാരകത്തിന്റെ മുന്നിൽ നിവർന്നു കിടക്കുന്ന ചെഗുവേരയുടെ വായ മുദ്രാവാക്യം വിളിച്ചവസാനിക്കാത്തതുപോലെ തുറന്നിരുന്നു. ഷേവ് ചെയ്തു മിനുസമാക്കിയ കവിളിലെ കുഴിയിൽ ഒരീച്ച വന്നിരുന്നു. തലയുടെ ചുവട്ടിൽ കൈരളി ജ്യുവലേഴ്‌സിന്റെ ചുവപ്പ് ബാഗ്. ചുവപ്പ് കരയൻ മുണ്ടും വെളുത്ത ഉടുപ്പും. അയാളെ ഇത്രയും സുന്ദരനായി  കണ്ടിട്ടില്ല. ചുറ്റും ചെറിയൊരു യോഗത്തിനുള്ള കൂട്ടം. ടൗണിലേക്ക് ഒരുങ്ങി വന്ന ചങ്ങാടക്കടവ് രണ്ട് തവണ കരഞ്ഞു. ആരും വരുന്നില്ലെന്ന് കണ്ട് പുകച്ച് തുപ്പിയിട്ട് പോയി. കൊടിമരം തല ചരിച്ചു നോക്കി. 

സെൽവൻ സ്വീറ്റ്സിന്റെ  ഓമ്നിയിൽ മേനക വന്നു. വണ്ടിയിലേക്ക് മാറ്റിക്കിടത്താൻ ചിലരവളെ സഹായിച്ചു. കൈയിലെന്തോ പിടിപ്പിക്കാൻ തുടങ്ങിയ സെക്രട്ടറിയെ അവൾ തള്ളിമാറ്റി. കൊടിമരം കൈവീശി അഭിവാദ്യം ചെയ്തു. മടിയിലേക്ക് ചെഗുവേരയുടെ തലയുയർത്തി വച്ചു. കവിളിൽ തലോടി.നെറ്റിയിൽ അമർത്തി ചുംബിച്ചു. വിയർപ്പിന്റെ തണുത്ത മണം.. 

കടലും കായലും കീറി മുറിച്ച് പോകുന്ന തീവണ്ടിയിൽ  ദൈവപ്പുര വയലിന്റെ തണുപ്പ്. ആകാശത്തിന് ചെഗുവേരയുടെ ചുവപ്പൻ ചിരി. ആരോ കവിളിൽ തൊട്ടതുപോലെ മേനകയ്ക്ക് തോന്നി. കണ്ണടച്ച്  മുറുക്കെ കെട്ടിപ്പിടിച്ചു.  കുളിരോടെ സൈക്കിൾ ഇളകി. വയലിലേക്ക്  മറിഞ്ഞു. 
അവർ ചെളിയിൽ പുതഞ്ഞു കിടന്ന് ചിരിച്ചു..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ009)