Friday 25 December 2020

കരിനീല ഓർക്കിഡും ഒരു വേണുഗാനവും.

കരിനീല ഓർക്കിഡും ഒരു വേണുഗാനവും..!

     ജിയ വലിച്ചെറിഞ്ഞ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ട്.അതിനുള്ളിൽ നിന്നുള്ള വിതുമ്പലും വെളിച്ചവും തുടർച്ചയായി ഇറങ്ങിവരുന്നത് വേണു ശ്രദ്ധിച്ചു.തൊട്ടപ്പുറത്ത് മുറിയടച്ചിരുന്ന് മകളായ ജിയ സംസാരിക്കുന്നത്, അവളെക്കാണാൻ പതിവായി വരാറുള്ള പൂച്ചക്കണ്ണുകളുള്ള ചെറുപ്പക്കാരനോടാണ്.അച്ഛ്ന്റെ അവിഹിതങ്ങൾക്ക് കൂട്ടുകാരനോട് പരിഭവപ്പെടുന്ന മകൾ.
 
      മുരിങ്ങയിലകൾ മുറിയാകെ ചിതറിക്കിടക്കുന്നു.വേണുവിന്റെ മടിയിൽ നിന്നും ജിയ മുറത്തോടെ തട്ടിയെറിയുകയായിരുന്നു.ടീ.വിയിൽ നിന്നും ഏതോ സിനിമയുടെ സംഘർഷ രംഗത്തിലെ പശ്ചാത്തലസംഗീതം കേൾക്കാം.അതും നിർത്തിവച്ചിട്ട് വേണു കൈപ്പേശിയെ കാലുകൊണ്ട് തിരിച്ചിട്ടു.ഏറേറ്റ് സ്‌ക്രീനിൽ മുറിവ് വലകെട്ടിയിരിക്കുന്നു.എന്നിട്ടും വിതുമ്പലോടെ, മറുപുറത്ത് സ്പർശം കാത്തുനിൽക്കുന്നത് ലോകമറിയുന്ന ചിത്രകാരി ഭൂമികയാണെന്ന് പേരിട്ടോർമ്മിപ്പിക്കുന്നു.

    "ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നെങ്കിൽ നിൽക്കാനും അറിയണം. ഏതുനേരവും അവിടെ ആ വരക്കാരിക്കൊപ്പമാണ്.എന്നാണ് നാട്ടുകാര് രണ്ടിനെയും പിടിച്ചുകെട്ടി. തോന്നിയ സൈറ്റിൽ കയറിയതുപോട്ടെ സ്വന്തം മോളുകൂടി  ഉപയോഗിക്കുന്ന ഫോണിൽ നിന്നും അതിന്റെ ഹിസ്റ്ററി ഡിലീറ്റാക്കാനെങ്കിലും തോന്നണ്ടേ.?" ജിയയുടെ വാക്കുകൾക്ക് ദേഷ്യത്തിന്റെ മുഴക്കം കൂടിക്കൂടി വരുന്നു.രതിവീഡിയോരസങ്ങൾ നോക്കിയിരുന്നതിന് അവളുടെ അമ്മ, ജ്യോതിയും ഒരിയ്ക്കൽ വേണുവിന്റെ മുഖത്തടിച്ചിട്ടുണ്ട്.ഒരു വാരം പിണങ്ങിക്കിടന്നിട്ടുണ്ട്. ആത്മരതി തിരഞ്ഞുപോയ വഴികൾ ഫോണിലുണ്ടാകുമെന്നും, ഏതോ പുതിയവേഷം നോക്കാൻ ഗൂഗിളിനോട് ചോദിക്കുന്ന കൂട്ടുകാർക്കിടയിൽ മകൾ അപമാനിതയാകുമെന്നും ആരുകണ്ടു ?.

          പൂച്ചക്കണ്ണുള്ള ചെറുപ്പക്കാരനെ വേണുവിനും ഇഷ്ടമാണ്.അതിന്റെ പേരിൽ മകളെയൊന്ന് സംശയിക്കാൻ പോലും അവസരം കിട്ടിയിട്ടില്ല.അച്ഛ്ന്റെ മുന്നിൽ പ്രേമം വറ്റിയ മകളുടെ നിലപാട് വന്നു വീണു. "പ്രേമമൊന്നും കഴുകിയൂറ്റി അടുപ്പിലിട്ടാൽ വെന്തു കിട്ടില്ലച്ഛ.ഒരു ജോലി ഒപ്പിച്ചിട്ട് ഈ വീടിന്റെ മുന്നിൽ വന്നാലേ, എന്റെ ഇഷ്ടംപോലും അവനറിയൂ.." ജിയ ജ്യോതിയിൽ നിന്ന് വളരെ മുന്നോട്ട് പോയിരിക്കുന്നു.ആ ചെറുപ്പക്കാരന്റെ പിറന്നാളിന് ഒരു ഉടുപ്പിനും, ഇന്റർവ്യൂവിന് പോകാ യാത്രാച്ചിലവിനും  ഭയമില്ലാതെ വേണു പണം കൊടുത്തു.

         വീടിന്റെ ചോദ്യങ്ങളെല്ലാം വേണു പുറത്ത് നിന്ന് പൂട്ടി.വർഷങ്ങളായിയുള്ള പതിവ്. അത്യാവശ്യം വന്നാൽ മറ്റൊരുത്തരം ജിയയുടെ പക്കലുണ്ട്.ഗേറ്റ് വലിച്ചടയ്ക്കുമ്പോൾ ജ്യോതി ഉള്ളിലിരുന്ന് പിറുപിറുക്കുന്നു.ഈ വീടും തന്റെ യാത്രകളും അന്നെല്ലാം ജ്യോതിയുടെ മാത്രം ഭാവനയായിരുന്നു. ഓർമ്മച്ചുവടുകളോടെ‌ വേണു നിരത്തിലേക്കിറങ്ങി നിന്നു..
      
     "മൊണ്ണ വേണുവിനെ" സാംസ്‌കാരിക വകുപ്പിലെ സൂപ്രണ്ടുവരെയെത്തിച്ചത് ജ്യോതിയാണ്. അവളുടെ നിറവയറിൽ തൊട്ട് 'ഇത് പെണ്ണാവും...' ആ വാചകം പൂർത്തിയാക്കാൻ വേണുവിനെ ജ്യോതിയന്ന് സമ്മതിച്ചില്ല.വീട്ടുകാരോട് പിണങ്ങിയ മുറപ്പെണ്ണിനൊപ്പമിറങ്ങിപ്പോന്നതും, ജോലി കിട്ടുവോളം പ്രണയം പൂർത്തിയാക്കാതെ അവൾ മാറ്റിക്കിടത്തിയതും,നഗരത്തിലെ ഒരുതുണ്ടുഭൂമി വില്പിച്ച് ഇവിടെ വീട് വച്ചതും,നല്ല നാളുകളിൽ തനിച്ചാക്കി മരിച്ചിറങ്ങിപ്പോയതും,ഓർമ്മിക്കുന്ന വേണുവിനെ ജിയ നോക്കിനിൽക്കുന്നുണ്ടായിരുന്നു."വേണൂന് ഒരു പെങ്കൊച്ചിനെയൊന്നും...." അടയുന്ന ഗേറ്റിന്റെ തുരുമ്പൻ ഹൃദയത്തിൽ നിറവയറോടെ ഇന്നുമിരിക്കുന്ന ജ്യോതിയുടെ ആത്മാവും പിറുപിറുക്കുന്നു..

     ജിയ ജ്യോതിയുടെ പുതുപ്പകർപ്പു മാത്രമാണ്.ദോശ തിരിച്ചിടാൻ ഏല്പിച്ചിട്ട് ചമ്മന്തിയിലേക്ക് പോകുന്ന ഭാര്യ.നിലം തുടയ്ക്കാൻ പറഞ്ഞിട്ട് അച്ഛൻ കഴുകിവച്ച പാത്രങ്ങളിൽ മണത്തു നോക്കുന്ന മകൾ.കുട്ടിയുടുപ്പിട്ട ആ പതിപ്പുമായി വിധുരവേഷത്തിൽ അതേ വീട്ടിൽ ഒരുഡസൻ കലണ്ടറുകളാണ് വേണു മാറ്റിയിട്ടത്.ജ്യോതിയെ തോല്പിച്ചെന്നു സ്വയമങ്ങനെ തോന്നിത്തുടങ്ങിയതായിരുന്നു.ഇല്ല.മുരിങ്ങയില നുള്ളാനേല്പിച്ചിട്ട് കൂട്ടുകാരിയുടെ പിറന്നാളാഘോഷിക്കാൻ പോയവളാണ് ഫോണും വലിച്ചെറിഞ്ഞ് മുറിയടച്ചിരുന്ന് വേണുവിചാരണ നടത്തുന്നത്..

     വീടിനെ ഒന്നുകൂടെ ഉഴിഞ്ഞ് ഗേറ്റിലെ താഴിന്റെ കരുത്ത്  ഉറപ്പ് വരുത്തി കവലയിലേക്ക് രണ്ട് ചുവട്. പരിചയമുള്ള ഓട്ടോയുടെ മുരൾച്ച പിന്നിൽ നിന്നു.പകലാണെങ്കിൽ സാംസ്കാരിക വകുപ്പ് കെട്ടിടത്തിന്റെ മുന്നിലേക്ക്, അല്ലാതെയുള്ളപ്പോൾ ഓർക്കിഡ് ഫ്‌ളാറ്റിലേക്ക്.ആ കവലയിലെ സകല ഓട്ടോക്കാർക്കും വേണുസാറിന്റെ നിലവിലുള്ള പോക്കുകളറിയാം..

      ഓട്ടോയിലൊട്ടിച്ചിരുന്ന അമ്മയും കുഞ്ഞും ചിരിച്ചു.വേണു തലചാരിവച്ചു.ജ്യോതിയുടെ ‌മണം. വശത്തെ കമ്പിയ്ക്ക് അവളുടെ തണുപ്പ്.കൈ മുറുക്കിപ്പിടിച്ചു.നിർത്തരുതെന്ന് എത്ര ആഗ്രഹിച്ചിട്ടും സീബ്രാവരകളുടെ മുന്നിൽ ഓട്ടോ നിന്നു.ചുവന്ന വിളക്കിന്റെ ഓരത്ത് സെക്കന്റുകൾ താഴേക്ക് കുതിക്കുന്നു.കറുപ്പിൽ വെള്ളവരച്ചതിൽ ചുവപ്പ് വെളിച്ചം പടർന്നിരുന്നു.പഴയൊരപകടം ഓർത്തിട്ടാകും വണ്ടികളുടേത് തനിക്കുവേണ്ടിയുള്ള കൂട്ടക്കരച്ചിലാണെന്ന് വേണുവിന് തോന്നി.

      കറുപ്പിലും വെളുപ്പിലും ചുവടുവച്ച് റോഡ് മുറിക്കുന്ന വേണുവിന് ഒരു കെട്ട് ചീരയും തോളിൽ ജിയയും.പിന്നാലെ വരുന്ന ജ്യോതിയുടെ ഇരു കൈയിലും നിറയെ വീട്ടുഭാരങ്ങളുണ്ടായിരുന്നു. നിയന്ത്രണംവിട്ട് പാഞ്ഞുവരുന്ന ഒരു മഞ്ഞത്തലയൻ ലോറി.പിന്നിൽ നിന്നും ജ്യോതിയുടെ തള്ള്. ചുവപ്പിലും കറുപ്പിലും കുഴഞ്ഞ് ജ്യോതികെട്ട സീബ്രവര.ദാമ്പത്യത്തിന്റെ ട്രാഫിക്ക് നിയമങ്ങളെല്ലാം ഒന്നോടെ തെറ്റിച്ച സ്റ്റോപ്പ്.പ്രണയത്തിന്റെ ബ്ലോക്ക്.വെളിച്ചക്കൂട്ടിൽ താഴേക്കുവീഴുന്ന നിമിഷങ്ങളിൽ വേണു കണ്ണുറപ്പിച്ചു.ശൂന്യത.ഭാവിയുടെ പച്ച തെളിയുന്നു.'മുന്നോട്ട് പോകു'വെന്ന് മറ്റുവണ്ടികൾ കൂട്ടമായി ആശ്വസിപ്പിക്കുന്നു.ഓട്ടോയിളകി.അമ്മയും കുഞ്ഞും വേണുവിനെ തള്ളി മാറ്റി.ഓട്ടോവണ്ട് ഓർക്കിഡിന്റെ മുഖത്ത് ചെന്നിരുന്നു.തേനുണ്ടാകുമോ.? പേഴ്സെടുക്കാൻ മറന്നിരിക്കുന്നു.സാരമില്ല, സാർ.പതിവ് ചിരിയോടെ ഓട്ടോക്കാരൻ പോയി..

    ഓർക്കിഡിന്റെ പതിനാലാം നിലയിലാണ് ഭൂമിക.ഒരിക്കലും അടഞ്ഞുകിടക്കാത്ത ജനാലകളും വാതിലും, അതാണ് അവരുടെ സൗന്ദര്യം.അത്രമേൽ തുറന്നിട്ടിട്ടും ചിത്രകാരി നമ്മുടെ നാട്ടിലെ രാസകഥകളുടെ ഇതിവൃത്തങ്ങളിൽ 'അഴിഞ്ഞാടി' നടക്കന്നുണ്ട്.ലണ്ടനിലെ പ്രമുഖ മ്യുസിയം ഭാര്യയുടെ ചിത്രം പരിഗണിച്ചതിൽ മനംനൊന്ത് തെംസ് നദിയിലേക്ക് ഭാര്യാസുഹൃത്തിനെ തള്ളിയിട്ടുകൊന്ന ശില്പിയായ ഭർത്താവ്, ജയിൽ വാസം,ചിത്രങ്ങൾ വിറ്റ് കേസ്സ് നടത്തുന്ന ഭാര്യ. അത് ലോകോത്തര ഇതിവൃത്തമുള്ള കഥകളുടെ നിരയിലാണ്.ഇന്ത്യയിലേക്ക് ചിത്രകാരിയുടെ വരവറിയിച്ച പത്രങ്ങളിലെ സൂചനകൾ കൂട്ടിവായിച്ച് ആരൊക്കെയോ മെനഞ്ഞെടുത്തതായിരുന്നു..
    
      മുസരിസ് ബിനാലെയിൽ ചിത്രത്തിനും ചിത്രകാരിക്കും ഒന്നിച്ച് വിലയിട്ട പ്രാഞ്ചിയൻ മുതലാളിയുടെ മൂക്കിടിച്ചു ചുവപ്പിച്ച, അവർ വില്ലത്തിയായ പോലീസ് സ്റ്റോറിക്ക് വളരെക്കുറച്ച് കലാ - സാസ്കാരിക ചെവികളിലേ പ്രചാരമുള്ളൂ.മുതലാളി മുൻകൈയ്യെടുത്ത് ആ കഥയുടെ പതിപ്പുകൾ മുഴുവനും വാങ്ങി.പിന്നെയേറെ വായിക്കപ്പെട്ടില്ല..

    ഓർക്കിഡിന്റെ പതിനാല് നിലകളിലെ വാതിലുകളിലും തൊട്ടടുത്തെ നിരത്തിലും പറഞ്ഞുപറഞ്ഞ് കരിനീലയായ നാടൻ കഥകളിൽ ചിലതെല്ലാം വേണു നേരിട്ട് കണ്ടതുമാണ്‌.ഭ്രാന്തെന്നും പണത്തിന്റെ ഹുങ്കെന്നും സദാചാരമൂല്യങ്ങൾ പുരട്ടി കഥയുണ്ടാക്കിയവർക്ക് തന്നെ അതെല്ലാം തിന്നേണ്ടി വന്നു.

     ഫ്‌ലാറ്റിലെ രണ്ട് തൂണുകളിൽ മുട്ടൊപ്പം ഉയർത്തിക്കെട്ടിയ പിരിയൻ കയറും, കുടിച്ച്‌ ലക്കുകെട്ട് കിടക്കുന്ന തമിഴനും, ഭൂമികയുടെ തുടയിലേക്ക് ചാട്ടവീശി ശീലിപ്പിക്കുന്ന കൊച്ചുപെണ്ണും രണ്ടുദിവസം മുൻപുവരെ അടുത്ത തെരുവിലുണ്ടായിരുന്നു.പെണ്ണിന്റെ താമ്പേറിന്റെ താളത്തിനൊത്ത് കയറിലെ അഭ്യാസം കാലുകളിൽ നീരുവന്ന് വീർക്കുവോളം തുടർന്നു.ഒരു ദിവസത്തേക്ക് ആയിരത്തിഅഞ്ഞൂറും കുപ്പിയും കൂലിവാങ്ങി തമിഴനും പെണ്ണും ഒന്നോ രണ്ടോ ആഴ്ചകൾ ഓർക്കിഡിൽ തമ്പടിച്ചു.താമ്പേറിന്റെ ശബ്ദശല്യങ്ങൾക്ക് അയൽവാസിപ്പരാതിയുമായി പോലീസും വന്നു.എന്നിട്ടും ചിത്രകാരിയെ ഒരുവിധം 'നടപ്പിലാക്കാൻ' ശീലിപ്പിച്ച തമിഴ് സംഘം അടുത്ത പൊങ്കലിന് വേണുവിനെ ക്ഷണിച്ചിട്ടാണ് അവിടം വിട്ടത്..

      " തെംസ് നദിക്കും മുകളിൽ വലിച്ചു കെട്ടിയ കയറിലൂടെ എനിക്കിങ്ങനെ നടന്ന് പോകണം.." വേണുവിന് ആ പറഞ്ഞതിന്റെ കാര്യമൊന്നും പിടികിട്ടിയില്ല.തമിഴന്റെ പിരിയൻ കയറും ചാട്ടയും താമ്പേറും ഒരു വിലകൊടുത്ത് ഭൂമിക വാങ്ങിയിരുന്നു.ഏറെ നിർബന്ധിച്ചപ്പോൾ ചാട്ടയും പിടിച്ച് കഴുത്തിൽ താമ്പേറും തൂക്കി വേണു നിന്നതല്ലാതെ കയറിൽ പിഴയ്ക്കുന്ന അവരെ തല്ലിയില്ല. കൊച്ചുപെണ്ണിന്റെ വേഷത്തിലെ ഭൂമികയെ നോക്കി വേണു ഉള്ളുതുറന്ന് ചിരിച്ചു.. 

    വേണുവിന്റെ ഓഫീസിലെ പ്യുണിനെ ഭൂമികയുടെ കിടപ്പുമുറിയിൽ കണ്ട ദിവസം അയാളൊന്ന് പതറി.പക്ഷെ ആ 'കഥയുടെ കിടപ്പ്' മറ്റൊന്നായിരുന്നു..
       "സാറിനവിടെ പോക്കുവരവുള്ളത് ഇവിടെ ചിലർക്കൊക്കെ അറിയാം.എന്നെ വിളിച്ചപ്പം എന്തെങ്കിലും നടക്കും എന്ന്  കരുതിയാ ഞാനങ്ങ്‌ ചെന്നത്,അവർക്ക് എന്റേന്ന് വട്ടത്തില് പുകവിടണത് പഠിക്കണോന്ന്.പത്തയ്യായിരം രൂപയും ട്രിപ്പിൾ ഫൈവിന്റെ രണ്ട് പാക്കറ്റും കിട്ടി അത്ര തന്നെ.." പ്യുണിന്റെ മുഖത്ത് ചമ്മലിന്റെ പുക രണ്ട് ദിവസം തങ്ങിനിന്നു.

     "സ്മോക്കാർട്ട് എന്റെ ശില്പിക്ക് ഇഷ്ടമല്ല.ജയിൽവാസം കഴിഞ്ഞ് ആദ്യമായി കാണുമ്പോൾ ഈ  പുകക്കുരുക്കുകൾ അവന്റെ മുഖത്തേക്ക് ഊതിവിടണം.." ഭൂമികയുടെ ദാമ്പത്യരഹസ്യകഥകളെ പുകയുടെ കുരുക്കുവഴിയിൽ വേണു വായിച്ചു.

     കാമുകന്റെ രണ്ടുവരികളെ ചിത്രമാക്കുന്ന ഭൂമിക,വൻതുകയിൽ അത് സ്വന്തമാക്കിയ ലണ്ടനിലെ വിഖ്യാത മ്യുസിയം,അതൊരിക്കലും സഹിക്കാൻ കഴിയാത്ത ഭർത്താവും ശില്പിയും, വീട്ടു തടങ്കലിൽ കിടക്കേണ്ടി വരുന്ന ചിത്രകാരി,തോക്കുമായി കാവലിരിക്കുന്ന ശില്പി, രക്ഷിക്കാൻ ശ്രമിച്ച കവിയും കാമുകനും,തെംസ് നദിയിലേക്ക് താഴ്ന്നുപോയ കാമുകന്റെ ശ്വാസം, കേസുനടത്തി രക്ഷിക്കാമെന്ന ഉറപ്പിൽ ശിൽപിയുടെ  സമ്പാദ്യങ്ങൾ എഴുതിവാങ്ങി ഇന്ത്യയിലേക്ക് പലായനം ചെയ്ത ചിത്രകാരി, ഓർക്കിഡിലെ തലയിണയുടെ പിന്നിൽ ഒളിച്ചുവച്ചിട്ടുള്ള ഒറ്റത്തിരയുള്ള നാടൻതോക്ക്.ക്രൈംത്രില്ലർ ആത്മകഥയുടെ ത്രെഡ് വേണുവിന്റെ മുന്നിൽ മാത്രമാണ് ഭൂമിക തുറന്നുവച്ചത്..

        "ശില്പിയോടോ ചിത്രകാരിയോടോ തന്റെ വായ്ത്താരിയെന്ന് ഈ നാടൻ പാട്ടുകാരൻ തീരുമാനിക്കട്ടെ..."തോക്കിനെ ചുംബിച്ച് തലയിണയുടെ പിന്നിലേക്ക് വയ്ക്കുമ്പോൾ ഭൂമിക വേണുവിനെ നോക്കി കണ്ണിറുക്കി..

     കട്ടിലിനടിയിൽ വായിൽ തുണിതിരുകി നഗ്നനായി കിടക്കുന്ന പ്രമുഖ കവിയെക്കണ്ട ദിവസം വേണുവിന് ശരിക്ക് ഭയം തോന്നി.വിട്ടയ്ക്കാൻ കാലുപിടിക്കുന്ന കവിയോട് സഹതാപവും.                 "കവിതയെന്നാൽ സ്വയം ശുദ്ധമാക്കലാണ്"അന്ന് വേണുവിനൊപ്പം കവിയെ ഭൂമിക ഇറക്കിവിട്ടു. കവലയിൽ നിന്നും ടാക്സിയിലേക്ക് കയറുമ്പോൾ ഭൂമികയെക്കുറിച്ചെഴുതിയ തന്റെ കവിത കവി വേണുവിന് കൊടുത്തു.അതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവർ ഭ്രാന്തമായി ചിരിക്കും.പിന്നീട്‌ ഒന്നുമിണ്ടാതെ സ്ഫടികക്കുപ്പിയിലെ മീനുകളെയും നോക്കിയിരിക്കും..

     "നിങ്ങളുടേത് ഭൂമിയിലേറ്റവും നിരാശയുള്ള കണ്ണുകളാണ്."തന്റെ വകുപ്പിന് കീഴിലുള്ള മ്യുസിയം പ്രദർശനത്തിന് ആവശ്യപ്പെട്ടുവന്ന വിശ്വപ്രസിദ്ധ ചിത്രകാരിയങ്ങനെ പറഞ്ഞപ്പോൾ വേണുവിന് പ്രത്യേകതയൊന്നും തോന്നിയില്ല...

    "നിങ്ങളുടെ ചില രാത്രികൾ എനിക്കുവേണം." ചിത്രകാരിയുടെ സെക്രട്ടറി വന്ന് വരയുടെ താല്പര്യം വിശദീകരിച്ചപ്പോൾ കൗതുകമാണ് തോന്നിയത്.ആറുമാസം കഴിഞ്ഞിട്ടും വര തീർന്നില്ല. അതിനിടയിൽ സൂപ്രണ്ടിനേയും ചിത്രകാരിയേയും ചേർത്തരച്ച മസാലക്കൂട്ടിൽ ഒരുപാട് കഥകൾ വകുപ്പിൽ വെന്തിറങ്ങിയിരുന്നു.വേണു കഥയൊന്നുമറിയാതെ പ്രണയത്തിലാവുകയായിരുന്നു..

    അരണ്ട വെളിച്ചത്തിൽ ക്യാൻവാസിന് മുന്നിൽ നിൽക്കുന്ന ഭൂമിക.പതിവുപോലെ വേണു വേഷമെല്ലാം അഴിച്ചു വച്ചിട്ട് തോക്കും പിടിച്ച് ക്യാൻവാസിന് പിന്നിലെ കസേരയിൽ ചെന്നിരുന്നു. ഇന്നിത് ഉറപ്പായും പൂർത്തിയാകുമെന്ന് വേണുവിന് തോന്നി.പലപ്പോഴും തന്റെ ചിന്തകളെപ്പൊട്ടിച്ച് ഭൂമിക പെരുമാറിയിട്ടുണ്ട്.ഫ്രയിമിൽ ഇരുത്തിയിട്ട് വാതിലും പൂട്ടിയിറങ്ങിപ്പോയി മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ ട്വിസ്റ്റുകളുള്ള കഥവരെയുണ്ട്.അന്ന് ജിയമോളോട് അതുവരെയില്ലാത്ത ഒരു 'ബന്ധുമരണക്കഥ' തട്ടിവിട്ട് രക്ഷപ്പെട്ടു.ഒന്നും മിണ്ടാതെ കിടന്നുറങ്ങിപ്പോയതൊന്നും കഥകളുടെ വിഷയമാക്കാൻ കഴിവില്ലാത്ത നിമിഷങ്ങളാണ്.

     ഭൂമികയുടെ വിരലുകൾക്ക് മാന്ത്രിക വേഗം.മുഖത്ത് വികാരനിറങ്ങൾ തെളിഞ്ഞുമറയുന്നു. വേണുവിനരികിലേക്ക് നടന്നു വരുന്ന ഭൂമികയുടെ ചുണ്ടിൽ പൂർത്തിയാക്കിയെന്ന് ചിരിയുടെ നിറം. പാലറ്റിന്റെ വഴുക്കലിൽ ചവിട്ടിനിന്ന ഭൂമിക വേണുവിന്റെ നെറ്റിയിലും ചുണ്ടിലും കവിളിലും പലനിറമുള്ള നീണ്ട വിരലുകൾ പതിപ്പിച്ചു.ചുംബനനിറം പടർന്നു.വേണുവിയൻ ക്യാൻവാസിലേക്ക് പ്രണയചിത്രങ്ങൾ  നിറഞ്ഞു.അവരുടെ നിറങ്ങളേറ്റ് ആ തോക്ക് നാണിച്ചു..

    "നിങ്ങളിത്ര പ്രണയമനുഷ്യനായിരിക്കുന്നതെങ്ങനെ..?" വേണു വിങ്ങി.അവർ അയാളെ തന്റെ തോളിലേക്ക് ചാരിക്കിടത്തി.നെറ്റിയിൽ ചുംബനത്തിന്റെ ചിത്രം വരച്ചു.തോരാതെ കവിതകൾ ചൊല്ലി.അവർ കരഞ്ഞോ..? കണ്ണുകൾ തുടച്ചു.

     "നിങ്ങളെന്തുകൊണ്ടാണ് എനിക്കുവേണ്ടി കവിതകളെഴുതാത്തത്.."വേണു സ്വയമൊരു നിരാശ നിറച്ച കവിതയുടെ വരിയായി ഭൂമികയുടെ മുന്നിൽ എഴുന്നേറ്റ് നിന്നു.തൂണുകളിൽ ചേർത്തുകെട്ടിയിരുന്ന തമിഴന്റെ പിരിയൻ കയർ കാണാനില്ല.ആ ക്യാൻവാസ് ഒഴികെ അന്നോളം വീട്ടിലൊഴുകി നടന്ന സകല വസ്തുക്കളെയും പലനിറത്തിലുള്ള ചതുരപ്പെട്ടികളിൽ അടക്കിയിരിക്കുന്നു.ഓരോന്നിലും ഓരോ പൂക്കളുടെ ചിത്രം.വേണുവിന്റെ മുഖത്തുവിരിഞ്ഞ ചോദ്യപ്പൂവ് ഭൂമിക ഇറുത്തെടുത്ത് ചുണ്ടിൽ ചേർത്തു.

        "ശില്പി മരണമഭിനയിച്ച് തടവും ജീവിതവും ചാടി.ഇനി ഞാനും ഈ നാടനും കൊതിപ്പാട്ടുമായി കാത്തിരുന്നിട്ട് കാര്യമില്ല.പോവുകയാണ്.എനിക്കൊപ്പം തെംസ് നദിയിലേക്ക് വരുന്നോ കവേ...?" ഭൂമിക കിടപ്പുമുറിയിലേക്ക് കയറി,വാതിലു ചാരി.ഓർക്കിഡ് കരഞ്ഞു.വാതിലുകളാണ് ഒരു വീടിന്റെ ഏറ്റവും മനസിലാക്കാൻ പ്രയാസമുള്ള ഭാഗമെന്ന് വേണുവിന് തോന്നി.ഉടുപ്പുകളിട്ട് ക്യാൻവാസിന്റെ മുന്നിൽ വന്നുനിന്നു..

    അടഞ്ഞ വീടും തോക്കുധാരിയായ നഗ്നപുരുഷനും, ചിത്രം പൂർത്തിയായിരിക്കുന്നു.വേണു തന്റെ കണ്ണിലെ ഭീകര നിരാശ ആദ്യമായി കണ്ടു.പതിനാലാം നിലയിൽ നിന്നും ഭൂമിയിലേക്ക് ശാന്തമായി പടികളിറങ്ങിപ്പോന്നു.ഫ്‌ളാറ്റിന്റെ ഭീമൻ ഗേറ്റിനോട് ചേർന്നുനിന്ന് ഒരിക്കൽക്കൂടി പതിനാലാം സ്വർഗ്ഗത്തിലേക്ക് നോക്കി.നിലാവിൽ നനഞ്ഞ് അവിടെ ഭൂമികയുടെ ചിരി.ഓർക്കിഡിനെ വിഴുങ്ങുന്ന ഒരിരുട്ട് പതിയെ ഇറങ്ങിവരുന്നു.

    ജാനാലകൾ അടഞ്ഞ് കിടക്കുന്നു. തമിഴന്റെ പിരിയൻ കയർ ഓർക്കിഡിൽ നിന്നും ദൂരേക്ക് വലിച്ചുകെട്ടിയിരിക്കുന്നു. അതിലൂടെ അനായാസം നടന്നുപോകുന്ന ഭൂമിക.ചുണ്ടിലെരിയുന്ന സിഗരറ്റിൽ നിന്നും പുകക്കുരുക്കുകൾ മേഘങ്ങളിലേക്ക് പായുന്നു.കഴുത്തിൽ തൂക്കിയിട്ട തമ്പേറിന്റെ ശബ്ദം.അരയിൽ ഞാത്തിയിട്ട ചാട്ട. അതിന്റെ അറ്റം ഭൂമിയെ വന്നുതൊടുന്നു. മറ്റേക്കൈയിൽ നെറ്റിയോട് ചേർത്തുപിടിച്ച നാടൻ തോക്ക്.പിന്നാലെ  നിരയായി നീങ്ങുന്ന ചതുരപ്പെട്ടികൾ.ഏറ്റവും പുറകിൽ നഗ്നപുരുഷനുള്ള ക്യാൻവാസ്.കറുപ്പുടുപ്പിട്ട ആ ചലത്ചിത്രങ്ങളിലേക്ക് വേണു ഓടിക്കയറാൻ തുടങ്ങി, കിതപ്പോടെ ഏഴാമത്തെ നിലയിൽ നിന്നു..

    പെട്ടെന്ന്, മുറിവു പടർന്ന ഫോണിന്റെ സ്‌ക്രീനിൽ ചിരിയോടെ ജിയ തെളിഞ്ഞുവന്നു.ഭീകര നിശബ്ദതയിൽ തുടങ്ങി കരുത്തൻ വാക്കുകൾ പുറപ്പെട്ടു."അച്ഛനെപ്പോലെ ഒരാൾക്കൊന്നും ആ സ്ത്രീയെ...പെട്ടെന്നിങ്ങു വാ.ഞാനെല്ലാം മുറത്തിലാക്കി വച്ചിട്ടുണ്ട്. ഇത് നുള്ളിത്തീർക്കാതെ ഇന്ന് ഞാൻ ഉറങ്ങാൻ സമ്മതിക്കില്ല..." സ്നേഹക്കുരുക്കിട്ട അധികാരച്ചിരിയുടെ കിലുക്കം.ജിയയോ ജ്യോതിയോ തന്നോടിപ്പോൾ.? വേണുവിന് ശബ്ദത്തിനോട് ഭയം തോന്നി.മഴ പെയ്തു.അയാളോട് ചേർന്നിരുന്ന  ഭൂമികനിറങ്ങളെല്ലാം ഒലിച്ചിറങ്ങി..

     നനഞ്ഞ ഇരുട്ടിലൂടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങുന്ന വേണു, ഓർക്കിഡിന്റെ  പതിനാലാം നിലയിൽ നിന്നുതിർന്ന നാടൻ പാട്ടിന്റെ ഒറ്റവായ്ത്താരി കേൾക്കാനിടയില്ല.പക്ഷേ അയാളുടെ കണ്ണുകൾ പെയ്യുന്നത് എനിക്ക് കാണാമായിരുന്നു..!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


Thursday 19 November 2020

പറയാത്ത കഥ

ആരാധകന്റെ മരണം.


    ഇത് ഒരു മരണ കഥയാണ്. എന്റെ തന്നെ മരണത്തെപ്പറ്റിയാകുമ്പോൾ അതെനിക്ക് എന്നെങ്കിലും എഴുതാൻ കഴിയുമോ എന്നുറപ്പില്ല.എഴുതാത്ത കഥയിൽ ഇതു പറയുമ്പോൾ ഉള്ളിലെ നീറ്റൽ ഇത്തിരി കുറഞ്ഞാലോ എന്നതാണ്..

     കൊല്ലത്തെ അനാഥാലയത്തിൽ ഒരവധിക്കാലത്ത് കുട്ടികൾ എല്ലാവരും നാട്ടിലേക്ക് പോയി. എനിക്കും നാലഞ്ചു പേർക്കും കൂട്ടിക്കൊണ്ടുപോകാൻ ആരെങ്കിലും വരുമെന്ന കാത്തിരിപ്പ് മടുത്ത് തുടങ്ങിയിരുന്നു. അവധിക്കാലം മന്ദിരത്തിന്റെ നിയമങ്ങൾ ഒക്കെ മാറും എത്രത്തോളം വേണമെങ്കിലും ഉറങ്ങാം, തളർന്ന് വീഴുവോളം കളിക്കാം, കുളിക്കാതിരിക്കാം. ഉടുപ്പോ നിക്കറോ ഒരു നിർബന്ധിത നിയമങ്ങളും ഇല്ല.ടീ വിയുടെ താക്കോൽ എപ്പോഴും മേശപ്പുറത്ത് ആസ്വാദനം കാത്ത് കിടക്കും.എല്ലാം മടുക്കുമ്പോൾ പുതിയ കൗതുകം അങ്ങനെയാണ് ഒറ്റ അലമാരയുടെ വലിപ്പത്തിലുള്ള മന്ദിരത്തിന്റെ വായനാമുറിയിൽ ഞാൻ ചെന്നത്.     

   ആ വഴിക്ക് ആരും സാധാരണയായി വരില്ല അവിടെയിരുന്ന് കരഞ്ഞാൽ 'തൊട്ടാവാടിയെ' ആരും കാണില്ല.വീടും നെയ്യാറും ഒക്കെ ഓർമ്മയിൽ വന്നപ്പോൾ ചില്ലലമാരയിൽ മുഖം ചേർത്ത് കരഞ്ഞു. കരച്ചിൽ കേൾക്കാൻ ആളില്ലെങ്കിൽ അതിനും ഒരു സുഖമുണ്ടാകില്ല.അലമാര വലിച്ചു തുറന്ന് കഥയുടെ ഭാഗത്തെ മൂന്നാമത്തെ പുസ്തകം എടുത്തു. എഴുത്തുകാരനെയും എന്റെ പേരിനെയും ഒരേ താളത്തിൽ പറഞ്ഞുനോക്കി, അക്ഷരങ്ങളുടെ എണ്ണവും കൃത്യം.ആ കഥാസമാഹാരം തൊട്ട് ഞാനങ്ങ് സ്വയം പ്രഖ്യാപിച്ചു."പഠിച്ചു വളർന്ന് ഒരു കഥാകാരനാകും, കരയുന്ന കുട്ടികൾക്ക്  വേണ്ടി ഒരുപാട് കഥകളെഴുതും."

     ആകെ വായിച്ചത് മൂന്നു കഥകൾ. അപ്പോഴേക്കും അതിന്റെ ത്രില്ലും പോയി.ആ കഥാകാരന്റെ ഏറ്റവും പുതിയ ആരാധകനായി ഞാൻ മാറിക്കഴിഞ്ഞു.അടുത്ത് വർഷത്തെ മലയാള പാഠാവലിയുടെ ഉള്ളിൽ അയാളുടെ പേരും കഥയും കണ്ട് എനിക്ക് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു.എത്ര തവണ ആ കഥവായിച്ചെന്നറിയില്ല.'ഉറക്കെ വായിക്കേടാന്ന്' മേശയിൽ ചൂരൽ മുട്ടിച്ച് വാർഡൻ വിരട്ടുമ്പോഴും ഞാനാകഥയിൽ മാത്രമായിരിക്കും.തങ്കമണിയെന്ന ആദ്യ കാമുകിതന്ന മയിൽപ്പീലി, പാരീസ് മിഠായിയുടെ കവർ, കളഞ്ഞു കിട്ടിയ രണ്ടുരൂപാ നോട്ട് ഇതൊക്കെ വയ്ക്കാൻ ആ പതിനേഴാമത്തെ പേജിൽ ആ കഥയുടെ സ്ഥാനത്തല്ലാതെ മറ്റൊരു സുരക്ഷിതയിടവും ഞാൻ കണ്ടില്ല.

    പത്തും പന്ത്രണ്ടാം ക്ലാസും കഴിഞ്ഞ് ബി.എ മലയാളത്തിലേക്ക് ചെന്നത് ആ കഥയെ കാണാം എന്നൊക്കെ കരുതിയാണ്.വ്യാകരണവും ചീരാമനും ചേർന്ന് കഥയെഴുതാനുള്ള എന്റെ ആഗ്രത്തെ കുഴിച്ചിട്ടെന്നു പറഞ്ഞാൽ മതിയല്ലോ. എം.എയിലും കഥയില്ല കഥാകാരനുമില്ല.ഞാനൊട്ട് കഥയെഴുതിയുമില്ല.ബി.എഡ് പാസായി കൊല്ലത്തെ സ്‌കൂളിൽ പഠിപ്പിക്കുമ്പോഴാണ് പുസ്തകത്തിൽ അയാൾ എനിക്കുവേണ്ടി കാത്തു കിടന്നത്. ആ കഥയെപ്പോലെ മറ്റൊരു പാഠവും ഞാനീ ജീവിതത്തിൽ പഠിപ്പിച്ചിട്ടില്ല.അക്കാലത്ത് എന്റെ ആദ്യ കഥ അച്ചടിച്ചു വന്നു. ആദ്യശമ്പളത്തിൽ അയാളുടെ മൂന്നു പുസ്തകങ്ങൾ സ്വന്തമാക്കിയപ്പോൾ എനിക്ക് വന്നു കയറിയ ആവേശം.    

    എന്നെങ്കിലും ഇയാളെയൊന്ന് കാണണം വിരലിൽ ഒന്നുമ്മവയ്ക്കണം.ഹയർസെക്കൻഡറിയിൽ ജോലി കിട്ടി മലബാറിൽ കഥാകാരന്റെ നാട്ടിൽ വന്നപ്പോഴും ആവേശം ചോർന്നില്ല. സഹപ്രവർത്തകയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്യാൻ വന്ന ആ മനുഷ്യൻ എന്റെ അരികിലൂടെ വേദിയിലേക്ക് നടക്കുന്നു.പരുക്കൻ ശബ്ദതത്തിലുള്ള പ്രസംഗത്തിന്റെ ഉള്ളിൽ നിറച്ച് പോന്നു.ക്ലാസ് മുറിയിൽ ഞാനത് അനുകരിക്കാൻ ശ്രമിച്ചു.എത്ര വേദികളിൽ പിന്നെയും കണ്ടു. ഒരിക്കലും മിണ്ടിയില്ല.ഒരിക്കൽ എന്റെ ഒരു കഥ വായിച്ച്‌ ആ മനുഷ്യൻ അഭിപ്രായങ്ങൾ കുറിക്കും, എന്നെ അഭിനന്ദിക്കും. വാശിയായി.ഫേസ്ബുക്കിലും അയാൾക്ക് പിന്നാലെ പാഞ്ഞു.
    
     ഒന്നിനുപിന്നാലെ മറ്റൊന്ന് കഥകൾ അച്ചടിച്ചു വരാൻ തുടങ്ങി.മൂന്നാമത്തെ കഥാസമാഹാരവും 'കഥാകൃത്ത്' എന്നു ചിലർ തിരിച്ചറിയാനും തുടങ്ങി. കഥയോടൊപ്പം എഫ് ബിയിൽ കഥകളെ വിശകലനം ചെയ്യുന്ന കോളവും ഞാൻ തുടങ്ങി.പ്രിയ കഥാകാരനെങ്കിലും ഓണപ്പതിപ്പിൽ വന്ന ഒന്നിനും കൊള്ളാത്ത കഥയെ ഞാൻ വിമർശിച്ചു.കഥയുടെ ചാർച്ചാവേദികളിൽ എന്നെയും ചിലർ വിളിക്കാൻ തുടങ്ങി. 
    
    കാസർഗോഡ് നെഹ്റു കോളേജിൽ കഥാചർച്ചയിലെ ഒരു സെക്ഷനിൽ ആ മനുഷ്യന്റെ പേരും കണ്ടപ്പോൾ ഒരു കൂട്ടം ആഗ്രഹങ്ങൾപെയ്തു . ഒന്നു തൊടണം രണ്ടു വാക്ക് സംസാരിക്കണം ഒപ്പം ഒരു ഫോട്ടോ.അതിഥികളെ തമാസിപ്പിക്കുന്ന ലോഡ്ജിൽ യുവ കഥാകൃത്തുകളുടെ ഒരു വലിയ കൂട്ടം.ഒരു വലിയ ഒഴുത്തുകരൻ വന്ന് 'ഇയാൾ ആ രതീഷല്ലേന്ന്' ചോദിച്ച് ചേർത്തു നിർത്തിയപ്പോൾ യുവ കഥാകൃത്തുകളുടെ അസൂയ നിറഞ്ഞ നോട്ടം.എനിക്കപ്പോഴും അടുത്ത മുറിയിലെ പരുക്കൻ ശബ്ദവുമായിരുന്നു ചെന്നുതൊടാനുണ്ടായിരുന്നത്..

  അതാ ആ മനുഷ്യൻ വാതിൽ തുറന്നിറങ്ങി വരുന്നു.വലിയ എഴുത്തുകാരൻ എന്റെ വിരലിൽ കോർത്തു പിടിച്ച്‌ അയാൾക്ക് പരിചയപ്പെടുത്തി. "ഇത് രതീഷ് പുതിയ പ്രതീക്ഷ തരുന്ന ചില കഥകളുണ്ട്."പ്രിയ കഥാകാരൻ എന്തു പറയുമെന്ന ആവേശം എനിക്ക്.യുവ കഥാകൃത്തുക്കളുടെ ചുറ്റുമുള്ള നില്പ്. 
         "രതീഷോ അങ്ങനെ കഥാകാരനുണ്ടോ ഞാൻ കേട്ടിട്ടില്ലല്ലോ.." ആരൊക്കെ ചിരിച്ചെന്ന് എനിക്കറിയില്ല. ഞാൻ വളരെവേഗം മുറിയിലേക്ക് പോയി.ടോയിലെറ്റിലെ കണ്ണാടിയിൽ വെറുതെ നോക്കി നിന്നു.ചർച്ചകൾ എല്ലാം കഴിഞ്ഞു.മുറിയിലേക്ക് വന്ന് ബാഗുമെടുത്ത് എത്രയും വേഗം നാട്ടിലേക്ക് തീവണ്ടി കയറണം.പക്ഷെഅടുത്ത മുറിയിൽ നിന്നും മദ്യത്തിൽകുളിച്ചിറങ്ങിവന്ന പരുക്കൻ  വാക്കുകൾ എന്നെ കൊന്നു കളഞ്ഞു. 

    'അവനെ എനിക്കറിയാം.വായിച്ചിട്ടുമുണ്ട്.ഓണപ്പതിപ്പിലെ എന്റെ കഥയെക്കുറിച്ച് അവന്റെ ഒരു അഭിപ്രായം.ഞാനൊക്കെ എഴുതിത്തുടങ്ങിയപ്പോൾ ഇവനെക്കുറിച്ച് ഇവന്റെ തന്ത ചിന്തിച്ചു കാണുമോ.ഞാൻ എഡിറ്റ് ചെയ്ത പുസ്തകത്തിൽ പോലും ഇവനെ ഉൾപ്പെടുത്തിയിട്ടില്ല.അതല്ലേ ഞാനവനെ ഒന്ന് ഇരുത്തിയത്..."

    അന്ന് എഫ്ബിയിൽ ആ മനുഷ്യനെ ഒഴിവാക്കി, നിധിപോലെ പുസ്തകങ്ങൾ പിന്നീട് സ്‌കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.ആ മനുഷ്യൻ വരുന്ന ചടങ്ങുകളിൽ പോകാതെയായി. പാഠപുസ്തകത്തിൽ അയാളെ കണ്ടുമുട്ടാൻ ഇടവരരുത് എന്ന ഒറ്റ ആഗ്രഹം മാത്രമേയുള്ളൂ..

      ഈ കഥ ഞാനിനി പറയുമെന്നും തോന്നുന്നില്ല.ഉള്ളിൽ മരിച്ചവരെക്കുറിച്ച് ഞാനെന്തു കഥ പറയാനാണ്..?


കെ എസ്. രതീഷ്
9497456636  

Sunday 11 October 2020

അവതാരിക

വൃദ്ധമരണങ്ങൾക്ക് ഒരു ഓർമ്മപ്പുസ്തകം...!!

പതിനെട്ടാം നമ്പർ പെട്ടിയിൽ മരിച്ചു കിടക്കുന്നത് തല നരച്ചവരുടെ നോവുകൾ കൂട്ടിയാൽ കിട്ടുന്ന  ആകെത്തുകയാണ്. അസ്ലമിന്റെ നോവലിന്റെ ഒടുവിൽ എനിക്ക് തോന്നിയതിങ്ങനെയാണ്. മനുഷ്യർ ബന്ധങ്ങളെ പുതിയ രീതിയിൽ അടയാള പ്പെടുത്തു ന്ന ഈ കാലത്ത് ഈ വൃദ്ധ സദനങ്ങളൊന്നും വലിയ പുതുമായുള്ള സംഗതിയാകണമെന്നില്ല. എന്നിട്ടും ചില വിഷയങ്ങൾ നമ്മളിങ്ങനെ ആവർത്തിച്ചു വായിക്കുന്നതിന്റെ കാരണം എന്തായിരിക്കും..?
സംഗതി വളരെ ലളിതം, നമ്മളുടെ സ്വപ്നങ്ങളിൽ പോലും നടക്കാതിരിക്കാൻ ആഗ്രഹിക്കുന്നവ തുടർച്ചയായി കാണുന്നുണ്ടാകും. ഇങ്ങനെ ഒരിക്കലും സംഭവിക്കരുതെന്ന് അവനവനോട് ആവർത്തിച്ച് ഓർമ്മിപ്പികലിന്റെ  മനശാസ്ത്രമായിരിക്കും. മനുഷർ നല്ലത് ആഗ്രഹിച്ച് മോശമായതിന് ഒരുങ്ങുന്നവരാണല്ലോ..

നാടിനോട് എഴുതത്താളർ ഏറ്റവും ഉറക്കെ, കൂടുതൽ തവണ ആവശ്യപ്പെട്ടിട്ടുള്ള സംഗതികളുടെ പട്ടിക ചികഞ്ഞു നോക്കണം അതിൽ ഒന്നായിരിക്കും വാർദ്ധക്യത്തിന്റെ അവഗണന. പലപ്പോഴും അവരെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്ന ഒരു വൃദ്ധ സദനവും, അവിടെ പരസ്പരം തണലേകാൻ ശ്രമിക്കുന്നവരും പതുങ്ങി നിൽക്കുന്ന മരണവും, നിർവികാരമായ ആശുപത്രികളും, ചെക്കിന്റെ കളളികളിൽ ഒരുക്കുന്ന കണക്കുകളും കാണും. പതിനെട്ടാം നമ്പറിലും ഇതൊക്കെയാണ് പറയുന്നത് പക്ഷെ മരണം കൊണ്ട് മക്കളോട് പക വീട്ടുന്ന ഒരു ബാലേട്ടനെ വായനക്കാർ ആദ്യമായിരിക്കും കാണുക.അഞ്ഞൂറിന്റെ ബലത്തിൽ അന്ത്യചുംബനവും മരണാനന്തര അവകാശവും നേടിയെടുക്കുന്ന ഒരു ഭാസ്‌കരനേയും കാണാൻ കഴിയില്ല. അതു തന്നെയാണ് പതിനെട്ടിന്റെ പുതുമയും മുന്നോട്ട് പോക്കും..

പുതു നോവലിന്റെ വഴികൾ വളരെ വേറിട്ടതാണ്. പുതിയ പുതിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അതിന്റെ അളവുകോലു മായി ഇവിടേക്ക്  ചെല്ലുന്നതിൽ കാര്യമില്ല.ലളിതമാണ് നിഷ്കളങ്കമാണ് പറച്ചിൽ. ഇത് ചെന്നു വീഴേണ്ട ഹൃദയങ്ങൾ ആരായിരിക്കണം എന്നതിൽ എഴുത്തുകാരന് ചിന്തയുണ്ടാകാം.ഇല്ലെങ്കിൽ ഇത്രയും വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു തീർക്കേണ്ടതില്ലല്ലോ.
ചില മക്കളെങ്കിലും ഭാസ്‌ക്കരൻ അടിച്ചുറപ്പിക്കുന്ന ഫോട്ടോയിലേക്ക് നോക്കിയിട്ടുണ്ടാകും.
ഇരിക്കുന്ന വീടിന്റെ അടിസ്ഥാനത്തിലേക്ക് തൊട്ടു നോക്കിയിട്ടുണ്ടാക്കും.ഇതൊരു ചികിത്സയാണ് പൈതൃകം മറന്നുപോയ പുതു തലമുറ ഒന്നു വീതം മൂന്നു നേരം മറക്കാതെ കഴിക്കേണ്ടത്.

ഇനിയും ഇനിയും ആവർത്തിച്ചു ഓർമ്മിപ്പിക്കേണ്ടതായ ഒരു സംഗതി അസ്ലമും പറഞ്ഞു. ഇനി ആരൊക്കെ എത്ര തവണ പറയുമെന്നും ഭാവിയിൽ മാത്രം വായിച്ചെടുക്കാൻ കഴിയുന്നതാണ്.
അസ്ലം തന്റെ ഉള്ളിലെ നോവ് ഒഴിച്ചു കളഞ്ഞു.. വായിക്കാൻ ഹൃദയമുള്ളവർ വയിക്കട്ടെ..
പുസ്‌കത്തിന് നന്മകൾ നേരുന്നു..

കെ എസ് രതീഷ്
തിരുവനന്തപുരം
19.09.2020




Friday 25 September 2020

പരേത ഗീതകം.

പരേതഗീതകം.

    മോർച്ചറിഗീത പോസ്റ്റുമോർട്ടം ടേബിളിലിരുന്ന് വിസ്‌കിയുടെ അടപ്പുതുറന്നപ്പോൾ നെഗറ്റീവ്‌ താപനിലയുള്ള അറകളിലെ ആ മൂന്നുപേരും വരിയായി ഇറങ്ങിവന്നു.                         
  
     ഇരുപത്തിയാറ് വയസുള്ള കനേഡിയൻ പെണ്ണ് കാതറിൻ,പ്ലാന്റർ ചാണ്ടിയുടെ ഏകമകൾ പതിനൊന്നുവയസുള്ള സോഫി,അറുപത്തിയഞ്ചിനോളം പ്രായം തോന്നിക്കുന്ന ഒരു അജ്ഞാതൻ.  ഗീത ഒഴിച്ചുവച്ചതിലൊന്ന് കാതറിൻ വായിലേക്ക് ഒറ്റക്കമഴ്‌ത്ത്‌.ആരോ ചുവരിൽ തൂക്കിയിട്ടിരുന്ന കാക്കിയുടുപ്പിന്റെ പോക്കറ്റിൽ നിന്നെടുത്ത സിഗരറ്റിന് തീ തിരഞ്ഞ് കാതറിൻ അജ്ഞാതന്റെ നേർക്ക് നോക്കി.ചുവരിലുരച്ച വിരലുകൊണ്ട് സിഗരറ്റിന് തീ പിടിപ്പിക്കുന്ന അജ്ഞാനെ സോഫി ആശ്‌ചര്യത്തോടെ കണ്ടു.സ്ഫടികജാലകം കടന്നുവന്ന നിലാവിനേക്കാൾ തിളക്കം അവളുടെ കണ്ണിലുണ്ടായി.

      *'ചത്തുപോയവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഇടം' അത്യപൂർവമായി മാത്രം കണ്ടുബോധ്യപ്പെടാനുള്ള ഈ വാചകം ജീവിതത്തിൽ നിങ്ങളിതുവരെ കേൾക്കാനിടവന്നിട്ടില്ലെന്ന് എനിക്കുറപ്പാണ്.അതുമാത്രമല്ല പോസ്റ്റുമോർട്ടം ടേബിളിന്റെ അരികിൽ, അതുംപോട്ടെ മോർച്ചറിയുടെ പരിസരത്ത് പോലും ഈ ആയുസ്സിൽ പോകാത്തവരുണ്ടാകുമല്ലോ.?അതുകൊണ്ട്  മോർച്ചറിയുടെ പാതിരാസൂക്ഷിപ്പുകാരി ഗീതയെ വ്യക്തമായി പരിചയപ്പെടുത്താതെ ഈ ഗീതകം പാടിത്തരാൻ കഴിയുമെന്നെനിക്കു തോന്നുന്നില്ല.  

      കൃത്യമായ ചരിത്രം പറഞ്ഞാൽ ഈ ആശുപത്രി നാലുമുറിയിലെ ഒരു ക്ലിനിക്കായി തുടങ്ങിയ നാളിൽ സഹായിയായി വന്നതാണ് ഗീത.ബി.എയും ടൈപ്പുമുണ്ടെങ്കിലും കാര്യമുണ്ടായില്ല. ഒരു ചൂലും തുടപ്പുതുണിയുമായിരുന്നു ഗീതയുടെ റോളും താളവും.മുതലാളിയുടെ മോൻ ഒരുവൈകിട്ട്    പുതിയ കാറോടിച്ച് സിനിമാസ്റ്റൈലിൽ ക്ലിനിക്കിലേക്ക് പാഞ്ഞുവന്നതിനിടയിൽ സമീപത്തെ തെങ്ങിൻതോപ്പിലേക്ക് തെറിച്ചുപോയ ഗീതയുടെ ഒരു കാല് അരമണിക്കൂറോളം കഴിഞ്ഞാണ്  നേഴ്‌സുപെണ്ണ് പൊക്കിയെടുത്ത് വന്നത്.ഇരുമ്പും ഫൈബറും ചേർത്ത കാലൊന്ന് പിടിപ്പിച്ചെങ്കിലും ഓടി നടന്ന് തൂക്കാനും തുടയ്ക്കാനും ഗീതയ്ക്ക് പിന്നീട് കഴിഞ്ഞില്ല.രോഗികൾക്ക് ചീട്ടെഴുതുന്നിടത്ത് ഒരു കസേരയും ഇട്ടുകൊടുത്ത് മുതലാളി ആ കേസങ്ങ് ഒത്തുതീർപ്പാക്കി

      "ജോലി ചെയ്താലുമില്ലേലും ഈ സ്ഥാപനം ഉള്ളകാലം കൃത്യമായി നിനക്ക് ഒരു തുക കിട്ടും." ഗീതക്ക് ആകെയുള്ളത് സഹോദരനായൊരു നരുന്ത് ചെറുക്കൻ.അവനൊന്നും എതിർക്കാൻ വരില്ലെന്ന് മുതലാളിക്കറിയാം.അന്നൊക്കെ ഗീതയുടെ പിന്നാലെ പ്രേമോം കൊണ്ടുനടന്ന ഒരുത്തൻ കാമുകിയുടെ  ചരിഞ്ഞുവളഞ്ഞ നടപ്പുകണ്ട് ചിരിമുട്ടി മറ്റൊരുവഴിക്ക് ഓരോട്ടംവച്ചുകൊടുത്തു.

      ആശുപത്രി രണ്ടുനിലയായപ്പോൾ മുഖവശത്തിരുന്ന ഗീതയുടെ ചീട്ടെഴുത്തിന് ഭംഗിപോരന്നായി. മലയാളത്തിൽ പേരെഴുതിയാൽ സ്റ്റാറ്റസ് പ്രശ്നം,പുതിയ ഡോക്ടർമാർക്ക് വായനാപ്രശനം. വെളുത്തുമെലിഞ്ഞ് സ്വർണത്തലമുടിയുള്ള പെണ്ണിന് പേന രാജിയാക്കിയിട്ട്, പ്രസവ വാർഡിന്റെ മുന്നിച്ചെന്നു ഗീത കാവലിരുപ്പായി.മൂന്നും നാലും നിലകൾ വന്നപ്പോൾ വല്ലാതെ 'ഭാരപ്പെട്ട' ഗീതയ്ക്ക്  ഒന്നരക്കാലിൽ മിനുസമുള്ള പടികയറാനും വയ്യാതായി.        
        "പടികയറാനാവൂലെങ്കിൽ താഴത്തെ നിലയിൽ ഇഷ്ടമുള്ളിടത്ത് ചെന്നിരുന്നോ ഗീതേച്ചിയേ"
 ‌വണ്ടിയിടിച്ചിട്ട മുതലാളിച്ചെറുക്കൻ പഠിച്ചു‌വളർന്ന് ആശുപത്രി എം ഡിയും ഹൃദയാലുവുമായി.
    
    എക്‌സ്‌റേയുടെ  മുമ്പിലും സ്കാനിംഗ് മുറിയിലുമിരുന്നു.ഇരുത്തിയും കിടത്തിയും വലിച്ചുകൊണ്ടു വരുന്നവർക്കൊരു 'കനപ്പെട്ട' തടസമായപ്പോഴാണ് തണുപ്പൻ മോർച്ചറിയുടെ വാതിൽ ഗീത  തുറന്നുനോക്കിയത്.ആദ്യമൊക്കെ പകലിരുന്നു.സഹായി മുനിയാണ്ടിയിൽ കിട്ടിയ കുടിശീലത്തിന് രാത്രിയാണ് സൗകര്യമെന്നുതോന്നി.കോട്ടറുമായി ഇടനാഴിയിലൂടെ നടന്നുനടന്ന് 'കോട്ടറ്ഗീതയായി'. ഇതിനിടയിൽ ആശുപത്രിയുടെ പേരിനൊപ്പം മൂന്ന് സ്റ്റാറുവന്നു.ടീവിയിലെ സിനിമക്കിടയിൽ സൂപ്പർ സ്റ്റാർ അഭിനയിച്ച പരസ്യം വന്നു.സഹോദരന്റെ കുട്ടിയെ മടിയിലിരുത്തി അത് ആവർത്തിച്ചു കാണുകയും ചെയ്തു.കോട്ടർ പ്രശ്നമവതരിപ്പിച്ച പുതിയ മാനേജരോട് 'ശവം' എന്നുമാത്രമേ എം ഡിയും പ്രതികരിച്ചുള്ളു.

         " ഞാൻ പിരിഞ്ഞു പോകുന്നതിന്റെ ഓർമ്മയ്ക്ക് കങ്കാണി ഡോക്ടറുടെ സമ്മാനം" ഗീത ഒരു ഗ്ലാസ്സ് അജ്ഞാന്റെ നേർക്ക് നീട്ടി. 
        "ഞാൻ കുടിക്കുമായിരുന്നോ..?" അജ്ഞാതൻ ഗീതയെ ദയനീയമായി നോക്കി 
        "എടാ മനുഷ്യ, നിങ്ങളെ മൂന്നിനെയും നാളെ ആ കങ്കാണി ഈ ടേബിളിലിട്ട് വെട്ടിപ്പൊളിക്കും" അജ്ഞാതന്റെ വേഗത്തിലുള്ള കുടികണ്ട് സോഫി ചിരിച്ചു.കാതറിൻ സിഗരറ്റ് നീട്ടി.ഒരല്പം സംശയിച്ചുനിന്നിട്ട് കാതറിന്റെ നേർക്കുതന്നെ പുകയൂതിവിട്ടു. സോഫിയുടെ കണ്ണിൽ കങ്കാണിഭയം നിറയുന്നതുകണ്ട ഗീത പറയാൻ തുടങ്ങി.  

  "കങ്കാണിയാളൊരു മുരടനാ.പഠിക്കാൻ വന്ന പിള്ളേർക്കും നേഴ്സുമാർക്കും മുട്ടിടിക്കും.ടേബിളിൽ കേറ്റിക്കിടത്തിയാൽ ചുറ്റികക്ക് അഞ്ച് തട്ട്,കത്തിക്ക് *'വൈ' 'വീ' രണ്ടുവര.ചോദിക്കുന്ന കത്തിയും കുഴലും കൃത്യമായി കൊടുത്തില്ലെങ്കിൽ, അടുത്ത് നിൽക്കുന്നോരുടെ മണ്ടപൊളിയും. കുത്തിക്കെട്ടുമ്പോൾ ഒരു തുള്ളിച്ചോര വെള്ളത്തുണിയിൽ കാണൂലാ.ചത്തതിന്റെ സകല രഹസ്യങ്ങളും പരിക്കുകളോടെ അയാൾ കണ്ടുപിടിക്കും.ഒരു തെളിവും ശേഷിക്കാതെ പേപ്പറിൽ കുറിക്കും."മൂന്നുപേരുടെ മുഖത്തും ഞെട്ടലുണ്ടായി.കത്തിയും നൂലും സൂചിയും വിതറിയിട്ട ഉപകരണമേശയിൽ അവരുടെ നോട്ടങ്ങൾ കൂട്ടിമുട്ടി.ഗീതയ്ക്കതു കണ്ട് പിന്നെയും രസം കയറി.

         "മറ്റവൻ വേന്ദ്രനാ സുന്ദരക്കുട്ടപ്പൻ.പിള്ളേർക്ക് ആരാധന.അടിയും പൊട്ടിക്കലുമില്ല. തൊട്ടും തലോടിയും *തലത്തൊപ്പിയൂരും.ഒരു നേഴ്‌സ് പെണ്ണിനോട് പോക്രിത്തരം കാണിച്ചതിന് ഈ കങ്കാണി അവന്റെ അടിനാഭി ഇവിടിട്ടാ ചവിട്ടിപ്പൊട്ടിച്ചത്.എന്നിട്ടും കങ്കാണിയെ ആർക്കുമത്രപോരാ. ഇന്ന് കുപ്പി തന്നിട്ട് 'കോട്ടറ്ഗീതേന്ന്'എന്നെയൊരു വിളി.ഞാനങ്ങ് തണുത്ത് പോയി.നാളെ ചുറ്റികയും ചുറ്റിചുറ്റി ഒരു കങ്കാണിവരവുണ്ട്..."മൂന്നുപേരും ഗീതയെ അറപ്പോടെ നോക്കി...

   "അതൊന്നും കാണാൻ നിക്കാതെ ഞാനങ്ങ് പോകും" ഗീത പെട്ടെന്ന് കണ്ണുതുടച്ചു.
       കാതറിൻ അജ്ഞാതന്റെ സിഗരറ്റ് പിടിച്ചുവാങ്ങി ടേബിളിൽ കയറിയിരുന്നു.അജ്ഞാതൻ സോഫിയെ ടേബിളിലേക്ക് എടുത്തിരുത്തിയിട്ട് മുടിയിരട്ട പിന്നാൻ തുടങ്ങി.പ്ലാന്ററെ ഓർമ്മവന്നിട്ട് സോഫി ഉറക്കെ കരഞ്ഞു.ഗീത അവളെ മടിയിലേക്ക് ചരിച്ചു കിടത്തി..
         "സത്യത്തിൽ ഇയാൾ ആരായിരിക്കും?" അജ്ഞാതനെ നോക്കിയുള്ള കാതറിന്റെ ചോദ്യത്തിന് ആശുപത്രിയിലെ രേഖകളിലെ വിവരങ്ങൾ ഓർമ്മിച്ചെടുത്തു.
     എൻ എച്ചിനോട് ചേർന്ന അഴുക്കുചാലിൽ അറുപത്തിയഞ്ച് തോന്നിക്കുന്ന മൃതശരീരം,നൂറ്റി അറുപത്തിയെട്ട് സെന്റീമീറ്റർ ഉയരം,തൊണ്ണൂറ്കിലോ ഭാരം,വെളുത്ത നിറം.സാരമായ മുറിവുകളോ പരിക്കുകളോ ഇല്ല.തിരിച്ചറിയാൻ സഹായിക്കാൻ മതിയായ രേഖകളൊന്നും കിട്ടിയിട്ടില്ല.
അജ്ഞാതൻ അവർക്കു മുന്നിൽ ഒരു കടങ്കഥയായി നിന്നു.
       "ഞാനൊരൂഹം പറയട്ടെ..?"സോഫിയും കാതറിനും ഗീതയെ നോക്കി. 
       "ഇത് നമ്മുടെ സിനിമാ നടൻ മധുവാണ്.അല്ലെങ്കിൽ അയാളുടെ ഇരട്ട സഹോദരൻ. എമ്പത്തിമൂന്നിൽ ഞാൻ ഇയാളുടെ ഒരു സിനിമ കണ്ടിട്ടുണ്ട്.*മോർച്ചറിയായിരുന്നു അതിന്റെ പേര്. ഒപ്പം ശ്രീവിദ്യയും നസീറും.അഡ്വക്കേറ്റ് കൃഷ്ണദാസ് അതാണ് അതിലിയാളുടെ കഥാപാത്രം." അജ്ഞാതൻ,നടൻ മധുവിനെ അനുകരിച്ച് അവർക്ക് മുന്നിലൂടെ നടന്നു.കാതറിൻ ടേബിളിൽ സംവിധായക വേഷത്തിൽ എഴുന്നേറ്റു നിന്നു.സോഫി കൈയടിച്ചു.

      "ഗീതയുടെ ഭാവനക്ക് തീരെ യുക്തിയില്ല.ഇത് വിശുദ്ധ പിയാനിസ് പാതിരിയാണ്.ഇത്രയും സുന്ദരമായ ശബ്ദവും വെളുത്തതാടിയും വിനയവും പാതിരികൾക്കല്ലാതെ മറ്റാർക്കും കാണില്ല. ചിലപ്പോൾ ഏതെങ്കിലും വലിയ സഭയുടെ വിശുദ്ധനായി പ്രഖ്യാപിച്ച ബിഷപ്പുമായിരുന്നിരിക്കാം. തലയുടെ പിന്നിലെ ആ ദിവ്യപ്രകാശം ശ്രദ്ധിക്കു.."

      ഗീത തന്റെ ഇരുമ്പൻ കാലിളക്കി നിലത്തെറിഞ്ഞിട്ട്  ഉറക്കെ കൂകി. അജ്ഞാതൻ കുർബാന അർപ്പിക്കുന്നവിധം ടേബിളിന്റെ തലക്കൽ അൾത്താരായിലേക്കെന്നപോലെ തിരിഞ്ഞുനിന്നു. നിലാവ് അയാളുടെ തലക്കുചുറ്റും മഞ്ഞ പ്രകാശവലയം തീർത്തു. 
   
       പക്ഷെ ടേബിളിന്റെ മുകളിലിരുന്ന സോഫിക്ക് താൻ അപ്പാപ്പനാക്കി വച്ചിരുന്ന അജ്ഞാതനെ  ഗീതയുടെ മധുവിനും, കാതറിന്റെ പാതിരിക്കും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.അവൾ കൈകൾ വിരിച്ചു പിടിച്ച് അപ്പാപ്പനെന്ന് അജ്ഞാതനെക്കൊണ്ട് സമ്മതിപ്പിക്കുന്ന വിധത്തിൽ ടേബിളിൽ എഴുന്നേറ്റുനിന്നു.അജ്ഞാതൻ അവളെയുമെടുത്ത് അവർക്ക് ചുറ്റും നടന്നു. അജ്ഞാതന് ആ വേഷം ഏറ്റവും ചേരുന്നുണ്ടായിരുന്നെന്ന് രണ്ടാളും സമ്മതിച്ചു.

        " അവളുടെയൊരു വിശുദ്ധ പിയാനിയസ് തുഫ്.."ഗീത നിലത്തേക്ക് നീട്ടിത്തുപ്പി.
        "ഇനിയൊരു വിശുദ്ധന്റെ കുറവേ നാട്ടിലുള്ളു.ദൈവത്തിന്റെ സ്വന്തം നാട് കാണാൻ വന്നിട്ട് നിനക്ക് കിട്ടിയതൊക്കെ മറന്നോ..?" ഗീതയുടെ ചുണ്ടിൽ ചിരിയും ചുമയും പുകയും ഒന്നിടവിട്ട് പുറത്തേക്കുതെറിച്ചു.കാതറിന്റെ തലകുനിഞ്ഞു.അജ്ഞാതൻ 'അതുവേണ്ടായിരുന്നു ഗീതേന്ന്' തുറിച്ചുനോക്കി.സോഫി കാതറിനോട് ചേർന്നുനിന്നു. 

    'കനേഡിയൻ യുവതി മരിച്ച നിലയിൽ'.'കനേഡിയൻ യുവതിയെ പീഡിപ്പിച്ച മൂന്നു വിദ്യാർത്ഥികൾ അറസ്റ്റിൽ ', 'കനേഡിയൻ യുവതി ലഹരിമരുന്ന് റാക്കറ്റ് അംഗമോ..?', 'വിദ്യാർത്ഥികൾക്ക് ജാമ്യം. ചുവരിലുറപ്പിച്ച കറുത്ത വലിയ സ്‌ക്രീനിൽ കഴിഞ്ഞവാരത്തെ വാർത്തയുടെ മോർഫ് ചിത്രങ്ങൾ മാറി മാറി വരുന്നത് അജ്ഞാതൻ  അപ്പോഴും കാണുന്നുണ്ടായിരുന്നു.. 

    "വാസ്തവത്തിൽ ഈ നാട്ടിലെ പിള്ളേരോട് നിങ്ങളെന്താണ് പഠിപ്പിക്കുന്നത്.? പെണ്ണിന്റെ ശരീരം എന്താണെന്നും, എന്തിനാണെന്നുപോലും അറിയില്ലല്ലോ.?" വിസ്‌കി വലിച്ചു കുടിച്ചിട്ട് കാതറിൻ അജ്ഞാതന്റെ നേർക്ക് അലറി.

   "എടോ, താൻ ഈ രാജ്യത്തെ ആദരവുകൾ കൈപ്പറ്റിവിരമിച്ച ഒരു സ്‌കൂൾ മാഷായിരുന്നില്ലേ.?"    പിടഞ്ഞെഴുന്നേറ്റ് കഴുത്തിൽ കയറിപ്പിടിച്ച ഗീതയുടെ ചോദ്യത്തിൽ അജ്ഞാതൻ പതറിപ്പോയി. കുറ്റവാളിയായ പൂർവ്വവിദ്യാർത്ഥിയുടെ ചിത്രം തിരിച്ചറിയുന്ന അധ്യാപകന്റെ രൂപത്തിൽ തലകുനിച്ചു നിന്നു.കാതറിൻ ഗീതയെ തള്ളിമാറ്റാൻ ശ്രമിച്ചു.സോഫി അജ്ഞാതന്റെ മുഖം പിടിച്ചുയർത്തി.

        "നീ കഴുത്തിലിട്ട കുരുക്ക് ഈ നാട്ടിലെ ഏറ്റവും അപകടകരമായ പകർച്ച വ്യാധിയാണ് മോളെ" കാതറിന്റെ വാക്കുകളെ അജ്ഞാതൻ  ദേഷ്യത്തോടെ നോക്കിയിട്ട്, സോഫിയെ തോളിലിട്ട് മുറിയിൽ ഏറ്റവും മഞ്ഞുമൂടിയ ഒരിടത്തേക്ക് നടന്നു.പിന്നാലെ നോവിന്റെ ശ്രുതിയുള്ള താരാട്ടിറങ്ങി വന്നു

      "എല്ലാ നാട്ടിലും ഒന്നിച്ചും ഒറ്റയ്ക്കുമിരട്ടയ്ക്കും രതിയാസ്വദിക്കാറുണ്ട്.ഇതൊരുമാതിരി.." കാതറിൻ അപൂർണമായി നിർത്തിയപ്പോൾ,പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കങ്കാണി കുറിക്കുന്ന ക്രൂരഫലിതങ്ങളെക്കുറിച്ച് ഗീതയോർത്തു.വോട്ടവകാശം പോലുമില്ലാത്ത പിള്ളേരിലൂടെ തൻ്റെ രാജ്യത്തിനുണ്ടാകുന്ന നാണക്കേടിനെക്കുറിച്ചോർത്ത് കങ്കാണി രഹസ്യങ്ങൾ മാറ്റിയെഴുതുമോ.?.

      "സത്യത്തിൽ, പെറ്റുകൂട്ടാനല്ലാതെ ഈ നാട് പെണ്ണിനൊട്ടും ചേർന്നതല്ല." ചുവരിലെ അമ്മയും കുഞ്ഞും ചിത്രത്തിലേക്ക് കാതറിൻ വെറും പൂജ്യത്തിന്റെ ആകൃതിയിൽ പുക വലിച്ചു വിട്ടു.

    "നിന്നെപ്പോലെ പെണ്ണുങ്ങളുടെ ഭാവശുദ്ധിയെപ്പറ്റി പണ്ടു കളിയാക്കിയ അമേരിക്കകാരിക്ക് ഉളളൂർ മഹാകവി സീതകുന്തിഗാന്ധാരിമാരുടെ ത്യാഗവും ഭക്തിയും പ്രേമവും കൂട്ടിക്കുഴച്ച് *'ചിത്രശാല'യുണ്ടാക്കിക്കൊടുത്തത് നിനക്കറിയോ?"ഗീത,കുലുങ്ങിയ ചിരിയോടെ സിഗരറ്റ് പുകയെ ചോദ്യരൂപത്തിലാക്കി കാതറിന്റെ മുഖത്തേക്ക് ഊതിവിട്ടു.  

     "മകളെകൊന്നവരോട് പകയുള്ള പിതാവിന്റെ കഥപറയുന്ന സൈക്കോത്രില്ലർ നോവലാണ് ഞാനവസാനമായി വായിച്ചത്." 'പോസ്റ്റുമാർട്ടം- ഇന്ത്യൻ നിയമങ്ങളും നിർദ്ദേശങ്ങളും' ഏഴുതിരുന്ന ചുവരിലേക്ക് ദേഷ്യത്തോടെ കാർക്കിച്ചുതുപ്പി.
      പ്ലാന്റർ ചാണ്ടി റബ്ബർ മരങ്ങൾക്കിടയിലൂടെ നാടൻ തോക്കുമായി ഒരു കൂറ്റൻ കാട്ടുപന്നിയെ ഉന്നം വയ്ക്കുന്ന രംഗം ഗീതയുടെ മുന്നിൽ തെളിഞ്ഞു.കങ്കാണിയുടെ രക്തക്കറയുള്ള വെള്ളിച്ചുറ്റിക ചുവരിലെ കണ്ണാടിയറയിൽ ചാരിയിരിക്കുന്നതും നോക്കിയിട്ട്, അജ്ഞാതൻ സോഫിക്ക് താരാട്ട് പാടുന്ന ഭാഗത്തേക്ക് ഒന്നു തിരിഞ്ഞു..   

    മഞ്ഞുവീണിരിട്ടുള്ള  വശത്തുനിന്നും താരാട്ടിന്റെ താളത്തിൽ അജ്ഞാതൻ നടന്നു വന്നു. നെഞ്ചിൽ പതുങ്ങിക്കിടക്കുന്ന സോഫിക്ക് വെള്ളിച്ചിറകുകൾ മുളച്ചിരിക്കുന്നു.അവളെ അറയിൽ കിടത്തി.തന്റെ അറയിലേക്ക് കയറുമ്പോൾ അയാൾ ഗീതയെ ഒന്നു തിരിഞ്ഞു നോക്കി.
       " ഈ തണുപ്പ് മാത്രമാണ് സത്യസന്ധമായ വികാരം"മഞ്ഞ പ്രകാശവലയത്തിലെ അജ്ഞാതന്റെ ചിരിയിൽ നിന്നും നൂറായിരം വിശുദ്ധ അപ്പൂപ്പൻതാടികളുണ്ടായി.

    "എത്രവലിയ തണുപ്പിനും ചീയലുകളെ തടഞ്ഞുനിർത്താനൊരു പരിധിയുണ്ട്." ഗീത ടേബിളിൽ നിവർന്നു കിടന്നു.ആർത്തിയോടെ ഗീതയുടെ വയറ്റിലേക്ക് നിറയുന്ന കാറ്റിന്റെയളവ് പരിഹരിക്കാൻ ജനാലകൾ വഴി ഒരു കടൽക്കാറ്റിളകി വന്നു.മറിഞ്ഞുവീണ കുപ്പിയും ഗ്ലാസ്സുകളും മാറ്റി വച്ചിട്ട്, ഗീതയുടെ തലമുടിയിൽ വിരലോടിച്ച് കാതറിൻ അല്പനേരമിരുന്നു.അപ്പോൾ അവളുടെ ചിന്തകൾ ഗീതകത്തിന്റെ ഒടുവിലെ വരികളിൽ ചെന്നുനിന്നു .
                           *"ചത്തവരെക്കുറിച്ചുള്ള വിലാപങ്ങളെ 
                             ഒതുക്കാൻ നിനക്ക്  വിവേകമുണ്ടാകട്ടെ.
                             അല്ലെങ്കിൽ ഈ ലോകം നിന്നെനോക്കി പല്ലിളിക്കുമല്ലോ.?"
   നിലത്തിറങ്ങിയപ്പോൾ ഗീതയുടെ ഇരുമ്പൻ കാല് അവളെ വിതുമ്പലോടെ തടഞ്ഞുനിർത്തി. അതെടുത്ത് ഗീതയിൽ ചേർത്തു വച്ചിട്ട്,അറയിൽച്ചെന്നു നീറ്റലോടെ കിടന്നു. 

    പിരിയുമ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങൾക്ക് പകരം മാനേജരോട് സഹോദരന് ആശുപത്രിവക ആംബുലൻസിലെ ജോലിയും,സഹോദരനോട് തന്റെ മുറിയിലൊരു സ്റ്റീൽ മേശയും ഫ്രീസറുമാണ് ഗീത ചോദിച്ചിരുന്നത്.പക്ഷേ സത്യമുള്ള ഒരു തണുപ്പിന് ഇവ രണ്ടിലും സമ്മതമുണ്ടായിരുന്നില്ല. വളരെയേറെ തിടുക്കപ്പെട്ടുവന്ന കങ്കാണിയുടെ ആർത്തിയുള്ള ചുറ്റികയ്ക്ക് അടുത്തദിവസങ്ങളിൽ വിശ്രമമില്ലാത്ത ജോലിയുണ്ടായിരുന്നു..!

*പോസ്റ്റുമോർട്ടം ചിന്ത
*പോസ്റ്റുമോർട്ടം സമയത്തെ കീറലിന്റെ ആകൃതികൾ
*തയോട്ടിയൂരൽ
*1983 ൽ റിലീസായ സിനിമ
*ഭരതീയ സ്ത്രീകളെ പരിഹസിച്ച കാതറിൻമേയ്ക്ക് ഉള്ളൂർ നൽകിയ മറുപടി
*ഷേക്സ്പിയർ സോനറ്റ്
(No longer mourn for me when I am dead.sonnet 71)

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


Friday 18 September 2020

അവതാരിക. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

                                             ജന്തുവാസനകളുടെ കഥകൾ.
                                                                          ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

   ഏതു ഭാഷയിലായാലും സാഹിത്യത്തെ വ്യാഖ്യാനിക്കുക അത്ര എളുപ്പമല്ലെന്നാണ് വ്യക്തിപരമായി ഇതെഴുന്നയാൾക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം, സാഹിത്യം തന്നെ ഒരു സൂക്ഷ്‌മവ്യാഖ്യാന സമസ്യയാണ്.അതിലെ സ്ഥലകാലങ്ങൾ, സംഭവവിതാനങ്ങൾ,സംഘടനയുടെ തിരഞ്ഞെടുപ്പ്, വാക്യ ശൈലിയുടെ തിരഞ്ഞെടുപ്പ് തുടങ്ങിയവ എഴുത്തുകാരുടെ ഉപബോധങ്ങളും ചിലപ്പോൾ അബോധങ്ങളും നിർണയിക്കുന്നു.കഥകേൾക്കാനും അറിയാനുമുള്ള ത്വരയാകട്ടെ, മനുഷ്യവംശാവലിയുടെ തുടർപ്രക്രിയയുമാണ്."You are never going to kill story telling, because it's built in the human plan we come with it"എന്ന് കാനഡയിൽ ഇന്നു ജീവിച്ചിരിക്കുന്ന പ്രമുഖ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡ്‌സ് (Margret Atwoods) പറയുന്നുണ്ട്..

    കഥ പറച്ചിലിന്റെയും കേൾക്കലിന്റെയും ജനിതകവാസനയെപ്പറ്റിയുള്ള മനുഷ്യകുലഘടനയെ ഇത് സാക്ഷ്യപ്പെടുത്തുന്നു.അപരജീവിതത്തെ എത്തി നോക്കാനുള്ള പ്രവണതയാണത്.അഥവാ, അപരജീവിതത്തെ പുനർനിർമ്മിക്കാനുള്ള വാസനകൂടിയാണ്.ജന്തുവാസനയിൽ നിന്നും ഉയർന്ന് അത് ഭാഷയിലൂടെ കഥയിലൂടെ കാര്യമുണ്ടാക്കുകയോ കാര്യത്തിലൂടെ കഥയുണ്ടാക്കുകയോ ചെയ്യുന്നു. ചിലപ്പോൾ തന്നെക്കൂടി പുനർനിർമ്മിച്ച് നൽകുന്നു.ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യന് യാഥാർത്ഥ്യത്തിന്റെ പ്രതലത്തിൽ അധികനേരം വാസിക്കാനാവാത്തതുകൊണ്ടാകാം മനുഷ്യർ ചെറുതും വലുതുമായ അനേകം ഫിക്ഷനുകളുടെ സമാഹാരമായിതീരുന്നത്. 

   ഒരു ദിവസം നാം കണ്ടുമുട്ടുന്ന വിവിധതരം ഫിക്ഷനുകളെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാൽ അത് അമ്പരപ്പിന്റെയും അവിശ്വസനീയതയുടെയും, അതിയാഥാർഥ്യതത്തിന്റേതുമാണെന്ന് കാണാം.ഭാവനയെഴുത്തുകാർ അതിന് അക്ഷരരൂപം നൽകുന്നു എന്നുമാത്രം.അപരജീവിതത്തിലേക്കുള്ള എത്തിനോക്കൽ മിക്കപ്പോഴും അവനവനെത്തന്നെയാണ് കാണുന്നത് എന്നത് മറ്റൊരു തമാശയാണ്.ഒരു കാലത്തിലെ എഴുത്തുകാർ വാക്കുകളുടെ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ വെവ്വേറെയാകുന്നു..? ഒരേ കാലഘട്ടത്തിൽ എഴുതുന്ന നമ്മുടെ ഭാഷയിലെ എഴുത്തുകാരെ പഠിച്ചാൽ നമുക്കിത് മനസിലാകും. ടി പത്മനാഭൻ,എം ടി, മാധവിക്കുട്ടി, ഓ.വി.വിജയൻ, വി കെ എൻ,- ഒരേ തലമുറയിലെ ഈ അഞ്ച് എഴുത്തുകാർ പദാവലിയുടെ  വിന്യാസത്തിലും അതിന്റെ തിരഞ്ഞെടുപ്പിലും ഈണത്തിലും എങ്ങനെ വിഭിന്നമാകുന്നു..?'ശൈലിയാണ് നിങ്ങളെന്ന്' നോം ചോംസ്കി തുടർച്ചയായി ബോധ്യപ്പെടുത്തുന്നതിന്റെ കാര്യവും മറ്റൊന്നല്ല.'Style is the man' എന്ന് ഭാഷയുടെ ആ ആത്മീയ ഗുരു പറയുന്നു.ഹോർഹെ മരിയോ പെഡ്രോ വർഗാസ് യോസോയും ഗബ്രിയേൽ ഗാർസിയ മാർക്കോസും ഒരേ ലാറ്റിനമേരിക്കൻ കാലത്തിരുന്ന് എങ്ങനെ വ്യത്യസ്തരാകുന്നുവെന്നും നമുക്കാലോചിക്കാവുന്നതാണ്

    അപരജീവിതത്തിലേക്കുള്ള വിവിധതരം എത്തിനോക്കലുകളാണ് (peeping) സാഹിത്യം.പക്ഷെ എത്തിനോക്കുമ്പോൾ നാം നമ്മെത്തന്നെയാണ് തിരയുന്നതെന്നാണ് കഥയെഴുത്തിന്റെ വിശുദ്ധ യാഥാർത്ഥ്യം.നാം നമ്മെത്തന്നെയാണ് ഫിക്ഷന്റെ പരദൂഷണത്തിന് വിധേയമാക്കുന്നത്( ഇവിടെ പരദൂഷണം മോശമായ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്). എത്തിനോക്കിനടത്തുന്ന പരദൂഷണത്തിലൂടെയാണ് മനുഷ്യകുലം തങ്ങളുടെ ഭാഷയെ രൂപപ്പെടുത്തിയതെന്ന് യുവാൽ നോവാ ഹരാരി തന്റെ Sapiens: A Brief History of Humankind എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഒരേ കാഴ്ചയുടെ വ്യാഖ്യാനങ്ങൾ എങ്ങനെ വിവിധമാകുന്നു എന്നതിന്റെ നിർണായകത്വം നമ്മുടെ ജന്മ വാസനകൾക്കാണ്.ഒരേ കഥയെ രണ്ടെഴുത്തുകാർ രണ്ടായിട്ടെഴുതുന്നതിന്റെ പിന്നിൽ സംഭവിക്കുന്ന രാസപ്രക്രിയ ഇതല്ലാതെ മറ്റൊന്നല്ല എന്നു തോന്നുന്നു..

    അങ്ങനെ എഴുത്തുകാർ ഒളിക്കാറുള്ള  ഭാഷകൾ കൂടുതൽ അനാവരണപ്പെടുന്നത് സൂക്ഷ്മവായനക്കാർ മാത്രം തിരിച്ചറിയുന്ന രഹസ്യമാണ്.ഇത് എഴുത്തുകാർക്ക് മാത്രമല്ല ഫിക്ഷനിൽ ജീവിക്കുന്ന മനുഷ്യകുലത്തിന് മൊത്തം ബാധകമാണ്.മനുഷ്യർ 99% കെട്ടുകഥകൾക്കകത്താണ്.ശരീര വേദനകളും അതിജീവനവും ഫിക്ഷനുപുറത്ത് ഒരു പരിധിവരെ സംഭവിക്കുന്നുണ്ടാകാം.മറ്റൊരു നിലക്കു പറഞ്ഞാൽ ഫിക്ഷൻ എന്ന യാഥാർത്ഥ്യത്തിന്റെ 'ഹർഡിൽസ്' നിരന്തരമായി മറികടന്ന് മുന്നേറാനുള്ള ജീവിതമല്ലാതെ മറ്റൊന്നുമല്ല 'പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം' എന്ന ഈ കഥാസമാഹാരം നമ്മെ ഓർമ്മിപ്പിക്കുന്നതും. 

       കെ എസ് രതീഷിന്റെ ഈ പന്ത്രണ്ട് കഥകളിലും ജന്തുവാസനകളുടെ ജീവിതമാണ് മുറ്റിനിൽക്കുന്നതെന്ന് കാണാം, വിവിധ വർണ്ണങ്ങളിൽ അദ്ദേഹം വരച്ചിടുന്നു എന്നു മാത്രം. ചിലപ്പോളത് ഉപഹാസം കൂടിയാണ്.മുറിവുകളെ ഒരു ജലാശയമായി സങ്കൽപ്പിച്ച് അതിനെ നീന്തി മറികടക്കുന്ന മനുഷ്യമനസിന്റെ അതിജീവനതന്ത്രങ്ങളെപ്പറ്റി, ഇതൊന്നും പറയാതെ ഒരു നല്ല കഥയായി പരിവർത്തിച്ചെടുക്കണമെന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് കെ എൻ എച്ച് 0326 എന്ന കഥ ധാരാളം.ഗ്രാമ്യവന്യതയുടെ അനേകം ഇരുണ്ട ചിത്രങ്ങൾ സവിശേഷമായി എഴുതിപ്പോകുന്ന കഥകളാണ് ഇവയിൽ ഏറെയും.മനുഷ്യൻ ജന്തുവാസനയെ മാത്രം പ്രതിനിധീകരിക്കുന്ന അനേകം സന്ദർഭങ്ങൾ രതീഷിന്റെ കഥകളിൽ കാണാം.'കൊർണകൾ' എന്ന കഥയിൽ ഇത് പ്രത്യേകമായി വെളിപ്പെട്ടു നിൽക്കുന്നുവെന്നുമാത്രം.ലൈംഗികത അധികാരകേന്ദ്രമായും പ്രതികാരവാഞ്ചയായും എങ്ങനെ വിവിധ മനുഷ്യ വിചാരങ്ങളിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഈ കഥ നമ്മളോട് പറയും. 

       ജന്തുവാസനകളിൽ നിന്നും ഒരിക്കലും കുടിയിറങ്ങാൻ കൂട്ടാക്കാത്ത മനുഷ്യരതി അധികാരത്തിന്റെയും കൈയടക്കലിന്റെയും അസൂയകളുടെയും ഇരുണ്ട ലോകത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നറിയാൻ തിര്യക്കുകളുടെ ലോകത്തേക്ക് മാത്രം തിരിഞ്ഞു നോക്കിയാൽ മതി.രതിവാസനകൾ താൻ നിർമ്മിച്ചെടുക്കുന്ന ടെറിട്ടറിയിൽ അധിവസിക്കുന്നു.ആ വാസനകൾ മനുഷ്യരുടേതായിത്തീരുമ്പോൾ 'ആലങ്കാരിക'തകളാൽ നിർമ്മിച്ചെടുക്കുന്ന 'സാംസ്‌കാരിക' നിയമങ്ങളിൽ ഒളിച്ചിരിക്കുന്നു എന്നു മാത്രം.രതീഷിന്റെ കഥകളിൽ കാട്ടിൽ വസിച്ച മനുഷ്യർ നാട്ടിലേക്ക് കുടിയൊഴിഞ്ഞു പോകാൻ മടിക്കുകയോ കാട്ടിൽ നിന്ന് ഇടയ്ക്ക് തലനീട്ടി നോക്കുകയോ ചെയ്യുന്നു..

      നഗരത്തേക്കാൾ ഗ്രാമവും ഗ്രാമീണനൈതികതയും ഹിംസയും വാമൊഴികളും ഒരു വേട്ടക്കാരനെപ്പോലെ ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നു.ഐറണിയെന്നോ ആക്ഷേപഹാസ്യമെന്നോ വിളിക്കാനാകാത്ത രോഷത്തിൽ ഒളിപ്പിച്ച ഹാസ്യം പല കഥകളുടെയും പ്രത്യേകതയാണ്.പ്രാകൃത ഹിംസകളുടെ ഒളിയിടങ്ങൾ കഥകളുടെ ഭാഷയിൽ ഒളിച്ചു നിൽക്കുന്നത് എന്തുകൊണ്ട് എന്ന് ഇതെഴുതുന്ന ആളിനറിയില്ല.കഥകളുടെ മടക്കുകളിലും ഈ ഹിംസയുടെ ഇരുട്ട് കാണാം.അത് ചിലപ്പോൾ കഥാപാത്രങ്ങളുടെ അരക്ഷിത ബോധത്തിന്റെ മറവിലും ഉന്മാദത്തിന്റെ മറവിലും പ്രത്യക്ഷപ്പെടുന്നു.ഗൂഢഫലിതങ്ങൾ വാക്കുകളുടെ കമ്പിവേലിച്ചുറ്റിൽ മുറിയുന്നു.ദേശം അതിന്റെ ഭാഷ ഇവയിലാണ് ഇവയൊക്കെ പാർക്കുന്നത്.ആൺ പെൺ  ബന്ധത്തിലുണ്ടാകുന്ന ഹിംസയുടെ കഥയുടലുകൾ പലപാട് പ്രത്യക്ഷപ്പെടുന്നു.പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന കഥ തന്നെ ഏറ്റവും മുന്തിയ ഉദാഹരണം.ആൺബലിഷ്ഠതയുടെ തീരാപ്പകയുടെ പെൺപുശ്ചവും പാത്രരൂപം പൂണ്ടനിലയിലാണ്‌ ഈ കഥകളിൽ പലപാട് വരുന്നതെന്ന് സാഹിത്യവിവരം പോലെ ഒരു മനശാസ്ത്ര ചിന്തയുമാണ്.ഇതിന്റെ കൈയൊതുക്കവും സമർഥമായ  പ്രതിപാദനവും 'കൊർണകൾ' എന്ന കഥയിൽ സമൂർത്തമായി തീരുന്നു.'ലേഔട്ട്' പോലുള്ള ദുഃഖത്തിന്റെ തീയാളുന്ന കഥകളും കെ എസ് രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരത്തിന് അന്യമല്ല.

    ധർമ്മസങ്കടങ്ങളുടെയും പ്രതിഷേധഹാസ്യത്തിന്റെയും ഗൂഢവന്യതകളുടെയും സഞ്ചാരപഥത്തിൽ കെ എസ് രതീഷ് എന്ന എഴുത്തുകാരൻ വഴിക്കണ്ണുമായി നിൽക്കുന്നു. അതിന്റെ സി സി ടി വി യിൽ ജന്തുവേഷമുള്ള കഥാപാത്രങ്ങളും നിസ്സഹായരായ മനുഷ്യരും നിസംഗഫലിതവും സഞ്ചരിക്കുന്നത് വായനക്കാരൻ ഞെട്ടലോടെ വേദനയോടെ പകയോടെ ചിരിയോടെ കാണുന്നു. കെ എസ് രതീഷിന് നന്മകൾ നേരുന്നു.

19.09.2020
വളപട്ടണം

Thursday 17 September 2020

ക്വസ്‌ട്യൻ ബാങ്ക്..!

കഥ
ക്വസ്‌ട്യൻ ബാങ്ക്..!!
കെ എസ് രതീഷ്‌

     മനുഷ്യശരീരത്തിലെ ഏറ്റവും ലാഭകരമായ അവയവം ഏതാണ്.?പരമാവധി തുകയ്ക്ക് വിൽക്കാൻ കഴിയുന്ന ശരീരഭാഗം.?സഞ്ജീവൻ മാഷ് ചിന്തകൾക്കു മുന്നിൽചോദ്യക്കുഴിയുണ്ടാക്കി.  ഉള്ളെരിക്കുന്ന യാഥാർത്ഥ്യങ്ങളെ മറികടക്കാൻ ഈ രസികൻ മാർഗം പരീക്ഷിച്ചു തുടങ്ങിയിട്ട് മണിക്കൂറുകൾ ആകുന്നതേയുള്ളൂ.കുത്തിയൊലിച്ചുവരുന്ന നോവുകളെല്ലാം ഉത്തരംകെട്ട ആ ചോദ്യക്കയത്തിൽ വറ്റും.അതിനെ ആഴമുള്ളതാക്കാൻ സഞ്ജീവമനസ് പരുക്കൻ വാക്കുകളുടെ മൂർച്ചയിൽ യുക്തിയില്ലാപ്പിടിയിട്ട തൂമ്പകൊണ്ട് ആഞ്ഞാഞ്ഞു കുത്തും.സുരക്ഷിതമായ ഒരു ചോദ്യബാങ്ക് സ്വന്തമാക്കിയ ഭാഷാധ്യാപകനെന്ന നിലയിൽ ആ കിടപ്പിലും സ്വയം അഭിമാനിക്കും.

   അടുപ്പിലെ കലത്തിനുള്ളിൽ വേവിനടവച്ച മുട്ട തിരഞ്ഞ്, ചോറിന്റെ ഉൾച്ചൂടിലേക്ക് തവിയിറക്കി വിടുകയായിരുന്നു ഭാര്യ,ആസിയ.മുട്ടവെന്ത് മഞ്ഞയും വെള്ളയും കണ്ണിലേക്ക് വാങ്ങാനുള്ള കൊതിമൂത്ത് മകൻ നിരഞ്ജൻ ഗ്യാസുകുറ്റിയുടെ മുകളിലിരിപ്പുണ്ട്.സിലിണ്ടർ പൊട്ടിത്തെറിച്ച് വീടും മുഖവും‌ വെന്തുനീറുന്ന വീട്ടമ്മസ്വപ്നം 'ഒഴിഞ്ഞി'ട്ട് മാസങ്ങളായി.ആ ഇരുപ്പ് തീർത്തും സുരക്ഷിതം. ഒറ്റവാക്കിൽ ശാസിക്കാവുന്ന അപകടകരമായ ഒരു ചോദ്യത്തിന് പോലും അവിടെ പ്രസക്തിയില്ല. 
                   
 കാറ്റടർത്തിയിട്ട വിറകുകളൊടിക്കുന്ന 'സാറിന്റെ ഭാര്യയോട്' പുകയടുപ്പയൽക്കാരികൾ തമ്മിൽ പിശുക്കിച്ചിരിച്ചു.മതവേലികൾ പൊളിച്ചോടിയ പ്രണയത്തിന്റെ ബാലൻസ് ഷീറ്റും, സ്വയമറിഞ്ഞ് മുറുക്കിയുടുക്കേണ്ട ബഡ്ജറ്റുമോർത്ത് അവരോടെല്ലാം അവൾ പിണക്കത്തിന്റെ ചുള്ളിമറിച്ചിട്ടു. കലത്തിനുമുകളിലെ പുകമേഘങ്ങളെ മാറ്റി വെള്ളിത്തവിക്കുള്ളിൽ മുട്ടയുദിച്ചു.നിരഞ്ജന്റെ കണ്ണിൽ മുട്ടയിരട്ടിച്ചു.ഇളംചുണ്ടുവിട്ട് ഒരു കൊതിത്തുള്ളി താഴേക്കുപാഞ്ഞു.അതു കണ്ട ആസിയയുടെ ചിരി സഞ്ജീവന്റെ കട്ടിലോളം ചെന്നുനിന്നു.അരക്ക് മുകളിലെ മുറിവിന്റെ പാളത്തിലൂടെ സഞ്ജീവൻ മാഷ് വിരൽവണ്ടിയോടിച്ചു.പേശിയിളകിയ ഒരു ചിരിപോലും പാളത്തിൽ വിള്ളലുണ്ടാക്കും.എന്നിട്ടും അയാളുടെ ചുണ്ടിലും കവിളിലും  ചിരിനിഴലു വന്നു.

    കരൾ മുറിച്ചുനൽകിയതിന് മൂന്നുമാസത്തേക്കാണ് വിശ്രമവിധി.പതിനാലു ദിവസത്തെ പ്രത്യേക നിരീക്ഷണ നാളുകൾ.സന്ദർശകരുടെ നെറ്റിയിൽ ഇനിയും സംശയച്ചുളിവുകളുണ്ട്. അവരുടെ മനസിൽ നിന്നും ആ വാർത്തയും ദൃശ്യങ്ങളും മാഞ്ഞിട്ടുണ്ടാകുമോ.? ഒന്നു ചരിഞ്ഞു കിടന്നിട്ട് സഞ്ജീവൻ മാഷ്, അഞ്ചു പുറത്തിൽ ഉപന്യസിക്കാനുള്ള ഒരു ചോദ്യമുണ്ടാക്കി ആ ചിന്തകളുടെ മുകളിലിട്ടു.
           ഒരാളുടെ ശരീരത്തിൽ എട്ടുപേർക്ക് ജീവൻ നൽകാനുള്ള ഭാഗങ്ങളുണ്ട്. മുപ്പതിലധികം ഭാഗങ്ങൾ മാറ്റിവയ്ക്കാനും കഴിയും. ഓരോന്നിനും രണ്ടുലക്ഷം കണക്കാക്കിയാൽ മൃതശരീരം പോലും എത്രയധികം രൂപയ്ക്ക് വിൽക്കാൻ കഴിയും.?എന്നിട്ടും കത്തിച്ചും കുഴിച്ചിട്ടും കടപ്പെട്ട് പിരിഞ്ഞുപോകുന്ന ഈ മനുഷ്യർ വിഡ്ഢികളല്ലേ..?രാജ്യം ഭരിക്കുന്നവർ ഇതിനെതിരേ ക്രിയാത്മകമായി ചിന്തിക്കാത്തതെന്താണ്..?.

     "വേദനയൊക്കെ മാറിയോ മാഷേ ?"പി ടി എ പ്രസിഡന്റിന്റെ വിസ്താരമുള്ള ചിരിക്കുഴിയിലേക്ക് സഞ്ജീവൻമാഷിന്റെ ചിന്തകൾ ഗതിമാറിയൊഴുകി.എഴുന്നേൽക്കാൻ ശ്രമിക്കുന്നത് തടഞ്ഞിട്ട് പ്രസിഡന്റ് കട്ടിലിന്റെ വശം ചേർന്നിരുന്നു.അടുക്കള വാതിലിന്റെ ഇരുണ്ടപാളിചാരി നിന്ന്
'ഞാൻ നിങ്ങളെ കണ്ട് പ്രസിഡന്റേന്ന ' താളത്തിൽ ആസിയയുടെ ചിരിശ്രമം.പ്രസിഡന്റിന്റെ കൈയിൽ തൂങ്ങിവന്ന തിളക്കമുള്ള കുഞ്ഞുപൊതി നിരഞ്ജനെ നോക്കിച്ചിരിച്ചു.കുട്ടിയുടെ കണ്ണിലെ മുട്ടക്കൊതി മറഞ്ഞ് മിഠായികൾ രൂപപ്പെട്ടു.അതുകണ്ട് പിഞ്ഞാണത്തിലേക്ക് പരിഭവത്തോടെ ഉരുണ്ടുവീണ മുട്ടപ്പുറത്ത് വേരാകൃതിയിൽ മുറിവു പടർന്നു.ഒരു വിടവിലൂടെ ഒരിത്തിരി വിളറിയ മഞ്ഞിപ്പ് പൂത്തിറങ്ങി.

   രാഷ്ട്രീയ വളർച്ചയുടെ ബാലവാടികൾ നൂറായിരം കുട്ടികളുള്ള ഒരു വിദ്യാലയത്തിന്റെ പി.ടി.എ പ്രസിഡണ്ട് പദവിയായിരിക്കും.അവർക്ക് വളർന്നു വളർന്ന് ഒരു രാജ്യത്തിന്റെ പരമാധികാരിയാകുന്ന  സുന്ദരൻ സ്വപ്നമുണ്ടായിരിക്കും.പ്രസിഡന്റിയൻ തൂവെള്ളനിറത്തിന്റെ വിളുമ്പിൽത്തൂങ്ങി സഞ്ജീവൻ മാഷ് മറ്റൊരു വഴിക്ക് മനസ്സിനെ ചിന്തേരിട്ടുനോക്കി.പക്ഷെ പ്രസിഡന്റ് വർത്തമാന വൃത്തത്തിന്റെ ഉള്ളിലെ ആരവും വ്യാസവും കണ്ടു പിടിക്കാൻ മാഷിനെ പിടിച്ചുതള്ളി. 

"അവയവങ്ങള് വിൽക്കാൻ നിന്ന ആ പാവങ്ങള കൂട്ടത്തില് മാഷിനെയും കാണിച്ചപ്പോൾ നമ്മടെ സ്‌കൂളുമുഴുവൻ ഇല്ലാതായിപ്പോയി,ആസിയക്കൊച്ച്‌ പറഞ്ഞല്ലേ കാര്യങ്ങളറിഞ്ഞത്.കൂട്ടുകാരന്റെ കൊച്ചിന് കരളു കൊടുക്കാൻ പോയിട്ടിപ്പോൾ..... എന്നാലും ഒരുമാതിരിയുള്ള വാർത്തയായിപ്പോയി." കീശയിലെ  നാലായി മടക്കിയ കടലാസെടുത്ത് പ്രസിഡന്റെന്തോ ആവേശത്തോടെ എഴുതിത്തുടങ്ങി. 

     സഞ്ജീവൻ മാഷിന്റെ ഓർമ്മകൾ ഒരുമാസം മുമ്പുള്ള ദിവസത്തിന്റെ പുലർച്ചയിൽ അലസമായി പത്രം വായിക്കാനിരുന്നു.

   'ഓ നെഗറ്റീവ് വൃക്കകൾ ആവശ്യമുണ്ട്' പരസ്യക്കോളത്തിലെ പത്തക്കത്തിലേക്ക് സഞ്ജീവൻ മാഷിന്റെ ഒരു വിളി.ഏജന്റിന്റെ മറുപടിയും വിലയുറപ്പിക്കലും വെറും അഞ്ചുമിനിട്ടിന്റെ ദൈർഘ്യമുള്ളത്.സുഹൃത്തിന്റെ മകൾക്ക് 'കരള് പകുത്തു നൽകാനുള്ള' പ്രിയപ്പെട്ടവന്റെ ആഗ്രഹത്തെ ആസിയ പ്രണയവിശ്വാസങ്ങളോടെ ഉമ്മ വച്ചു.അന്ന് പുതപ്പിനുള്ളിൽ  മുറിഞ്ഞുപോകുന്ന തന്റെ കരളിനോട് പറ്റിക്കിടന്നു.അല്ലെങ്കിലും ഒരു മാഷ് കരളു വിൽക്കാൻപോയ വാർത്തയെ പ്രണയപ്പെട്ട പെണ്ണെന്നല്ല ഈ നാട്ടിലാരാണ് അംഗീകരിക്കുക..?. 

   വകുപ്പിലെ ഏതോ ഒരു മേശയിൽ ശമ്പളനുമതിയും കാത്ത്  ജീവനുള്ള ഒരു ഫയൽ കിടക്കുകയും, ആ നാളുകളിലെ നിത്യചെലവിന് കൂട്ടുനിന്ന ട്യൂഷൻ സെന്റർ അണ്വാക്രമണം ഭയന്ന് മുഖംപൊത്തി നിൽക്കുമ്പോൾ, കുടുംബം പട്ടിണിയാകാതിരിക്കാൻ ആരോഗ്യമുള്ള ഏതൊരാളും ഇതൊക്കെ ചിന്തിക്കുമെന്നാണ് എനിക്കു തോന്നുന്നത്.അതിനൊപ്പം സർക്കാർ ജോലിക്കാർ നികുതിപ്പണം ഒന്നോടെ തിന്നുതീർക്കുന്നെന്ന പരദൂഷണവും കേട്ടുകേട്ട്.വർഷങ്ങളായി ശമ്പളം കിട്ടാതെ പണി ചെയ്യുന്നോരെപ്പറ്റി വല്ലോരും ചിന്തിക്കുന്നുണ്ടോ.?അങ്ങനെയെങ്കിൽ നിങ്ങളോട് ഇപ്പോഴുള്ള ഒരു ചോദ്യമിതാണ്, ഒരാൾക്ക് സർക്കാർ ജോലി കിട്ടുകയെന്നത് കൊടുംകുറ്റങ്ങളുടെ പട്ടികയിൽ എത്രാമതാണ്.? 

  "മാഷിനെന്താ അടച്ചിരുന്നാലും മാസാമസോം കിട്ടുന്നുണ്ടല്ലോ.കിറ്റും നോക്കിയിരിക്കണോ?"
വായ്‌പ ചോദിച്ചുവന്നവന്റെ മാസ്‌കിനുള്ളിലെ നെടുവീർപ്പുകൾക്ക് എന്തു മറുപടിയാണ്? മലബാറിൽ മത്തന്റെ ഇലപോലും തോരനും തീയലുമാകുമെന്ന് ആസിയ തിരിച്ചറിഞ്ഞത് ഭാഗ്യം.ഇല തീർന്ന മത്തന്റെ വള്ളിയിലേക്ക് ആസിയയുടെ വക നെടുവീർപ്പ്.

     ഇതൊക്കെയൊരു പുണ്യപ്രവർത്തിയല്ലേ..?ലക്ഷക്കണക്കിന് മനുഷ്യർ കാത്തിരിക്കുമ്പോൾ അഞ്ഞൂറിൽ താഴെയാ മനസറിഞ്ഞോ കാശിനോ ഇതൊക്കെ കൊടുക്കാൻ തയാറാവുന്നത്. മസ്തിഷ്കം മരിച്ച് കിടക്കുന്നവരുടെ കണ്ണും കരളും കിട്ടാൻ ഡോക്റ്റർമാർ കരഞ്ഞു കാലുപിടിച്ചാലും ചെലരൊന്നും സമ്മതിക്കില്ല പിന്നെയാണ്..? ആരേലും കൊടുത്തത് പത്രത്തിൽ കണ്ടാൽ വായിച്ചങ്ങ് സ്തുതിക്കും.ഗതിമുട്ടി ആരെങ്കിലും വിൽക്കാൻ നോക്കിയാലോ  അത് മഹാ അപരാധം.തൂങ്ങി ചത്താൽ കേസില്ല, അതേന്ന് രക്ഷപെട്ടാ കേസാവും ഏതാണ്ട് ഇതുപോലാ. ആവശ്യക്കാർക്ക് സർക്കാരിന്റെ സൈറ്റിലൂടെ കൊടുക്കുമെന്നാണ്.   
കൊടുക്കുന്നോനും വാങ്ങുന്നോനും അവിടെ ചെന്ന് പേര് ചേർക്കണം.പസ്റ്റ് അല്ലാതെന്ത് പറയാൻ.!!

   അതൊന്നുമല്ലല്ലോ, ഏജന്റിന്റെ ആളെന്നും പറഞ്ഞ് വല്ല സിഐഡിപ്പണിക്കും പോകേണ്ട ഒരു പത്രക്കാരി വന്ന് കുശലാന്വേഷണത്തിനിടയിൽ അവർക്ക് പറ്റിയ ഒരു സ്റ്റോറിയാക്കി, ടീവിയിൽ    
കാണിച്ച്, നാട്ടിലാകെ നാണക്കേട് വരുത്തുമെന്നൊക്കെ ആരു കണ്ടു.? അതിലും ഗതികേട് കാശുമായി വന്നവരോട് 'ഇതൊക്കെ ഒരു മനുഷ്യന്റെ പ്രത്യേകിച്ച് അദ്ധ്യാപകരുടെ കടമയല്ലേന്നുള്ള ' ത്യാഗിയൻ ഡയലോഗും വിട്ടേച്ച് വെറും കൈയോടെ പോരേണ്ടിവന്നതാണ്. ഇല്ലെങ്കിൽ വയറും കീറി ഇറങ്ങുമ്പോൾ തടവും പിഴയുമായി പോലീസു വന്നേനെ.അതോടെ ഇതുവരെ ഒന്നുറയ്ക്കാത്ത ആ മാഷുപണിയും ആവിയാകുമായിരുന്നു..

  "മാഷിനിത്രയും ചിന്തിക്കാനെന്തിരിക്കുന്നു."കഴിഞ്ഞനാളുകളിലെ വരൾച്ചയിൽ കുഴിച്ചുകൊണ്ടിരുന്ന സഞ്ജീവൻ മാഷിന്റെ ചിന്തത്തൂമ്പ പ്രസിഡന്റ് പിടിച്ചുവാങ്ങി.
           
  "സഞ്ജീവനി പകർന്ന് സഞ്ജീവൻ മാസ്റ്റർ.നമ്മുടെ വാർത്തയുടെ തലക്കെട്ട് എങ്ങനെയുണ്ട് മാഷേ?" ആസിയ പകർന്നു വച്ച കട്ടൻ പ്രസിഡന്റ് ചുണ്ടിലൊന്ന് മുട്ടിച്ചു.

"ഇങ്ങനെ പാലും പഞ്ചാരയുമിടാതെ നിന്റെ ഭർത്താവിന്റെ ആരോഗ്യം സംരക്ഷിച്ചാ മതി കൊച്ചെ."
പഞ്ചസാരയെടുക്കാൻ അടുക്കളയിലേക്ക് മാറിയ ആസിയ തിരികെ വന്നില്ല.പ്രസിഡണ്ട് കട്ടൻചായ അല്പമുറക്കെ മാറ്റിവച്ചു.കപ്പിന്റെ കരച്ചിൽ അടുക്കളയിൽ നിന്ന ആസിയ കേട്ടു.

" സഞ്ജീവനീന്ന് പറഞ്ഞാൽ സർക്കാരിന്റെ പദ്ധതിയാ.വാർത്തയിൽ വന്നത്  നുണയാണെന്ന് ഈ    നാട്ടുക്കാരൊക്കെ അറിയട്ടെ.ആർക്കെന്ത് തട്ട്കേട് വന്നാലും ചാനലുകാർക്കെന്താ.നാലഞ്ച് പത്രത്തില് ഈ മാറ്റർ വെണ്ടക്കാക്ഷരത്തിൽ നമ്മടെ സ്‌കൂളിന്റെ പേരും ചേർത്ത് വരും.മാനേജര് അതിന്റെ ഏർപ്പാട് ചെയ്തിട്ടുണ്ട്.കവലേൽ പന്ത്രണ്ട് പത്തിന്റെ ഒരു ഫ്ലെക്സും.സ്വീകരണവും സമ്മേളനവും തുടങ്ങി ബാക്കിയെല്ലാം പിന്നീട്.." പ്രസിഡന്റ് പോയിട്ടും ഒരു കവിളളവ് മാത്രം വറ്റിയ കപ്പിൽ നിന്നും നോവാവി ഉയരുന്നുണ്ടായിരുന്നു.ഭൂമിലേറ്റവും സത്യമുള്ള ഒരു വാർത്തയെക്കുറിച്ച് സഞ്ജീവൻ മാഷ് അപ്പോൾ ചിന്തിക്കാൻ തുടങ്ങി.

       " മധുരമിട്ടൊരു ചായയ്ക്കുപോലും."പൂർത്തിയാകാത്ത ആസിയയുടെ വാക്കുകളിൽ കരളുവിറ്റ കാമുകനോടുള്ള കയ്പ്പും സംശയവും പറ്റിനിന്നു.അടുപ്പിലിരുന്നത് ദഹിച്ച ഗന്ധവും  നെടുവീർപ്പും ബാക്കിയാക്കി ആസിയ ഉള്ളിലേക്ക് പോയി.കപ്പിലെ നീരാവി, ഇപ്പോഴുണ്ടാക്കാവുന്ന ഏറ്റവും നല്ല ചോദ്യമെന്തെന്ന് മാഷിന്റെ നേർക്ക് ചോദ്യചിഹ്നമായി.കയ്പ്പ്, പ്രണയം, ദാമ്പത്യം, കരൾ, കളവ് ലക്ഷണമൊത്ത വാക്കുകൾ നിറഞ്ഞുനിന്നിട്ടും ചോദ്യരൂപമാക്കാൻ സഞ്ജീവൻ മാഷിന് കഴിയുന്നില്ല..  
     
   "അത്യാവശ്യമുള്ളതിന് മാത്രം ലിസ്റ്റെഴുതിക്കോളൂ.കവലവരെ ഒന്നു നടന്നു നോക്കട്ടെ." മാഷ് ആസിയ പോയ വഴിയിലേക്ക്‌ വിളിച്ചു പറഞ്ഞു.ഇപ്പോൾ നാട്ടിൽ നടക്കുന്നവരല്ലേ ഭൂരിപക്ഷം?മടക്കിയിട്ട പത്രത്തിൽ അതിരുകളില്ലാതെ നടന്നുപോകുന്ന അതിഥിത്തൊഴിലാളികളുടെ ചിത്രത്തിലേക്ക് സഞ്ജീവൻ മാഷ് അല്പം നേരം നോക്കിയിരുന്നു. ഹേ.! ആകുലചിന്തകളേ പ്രതീക്ഷയുടെ ചെരുപ്പിട്ടവർക്കൊപ്പം നടന്നാൽ നമ്മൾക്ക് നിലവിലെ പ്രതിസന്ധി നിസാരമായി മറികടക്കാം. പുതിയൊരു ഉഗ്രൻ ചോദ്യം ആ സന്ദർഭത്തിൽ നിന്നും വേഗം കുഴിച്ചെടുത്തു.നിരാഹാരനായി ഒരു മനുഷ്യന് തന്റെ കുടുംബത്തിനൊപ്പം നടക്കാൻ കഴിയുന്ന പരമാവധി ദൂരമെത്രയാണ്..? ബോധമുറ്റത്ത് ഒരുപാട് പേർ വിശന്നു നിന്നിട്ടും ഉത്തരം കിട്ടുന്നില്ല.

      മേശയുടെ വലിപ്പിൽ നിന്നും ബൈക്കിന്റെ താക്കോലിനൊപ്പം ആർ.സി ബുക്കുമെടുത്തു. നെഞ്ചോട് ചേർത്ത് കട്ടിലിന്റെ പടിയിൽ ചാരിക്കിടന്നു.പണയപ്പെടാൻ ഇനി ബാക്കിയുള്ളത്.?.
വീടിന്റെയവയവമായ വണ്ടിയാണ്.സ്‌കൂളിലും ട്യൂഷൻ സെന്ററിലും മണിമുഴങ്ങും മുൻപ്, രാത്രി ഏറെ വൈകിയാലും വായനശാലയിൽ നിന്ന്, കുഴഞ്ഞു വീണ നിരഞ്ജനുമായി ആശുപത്രിയിലേക്ക്. ഓർമ്മകൾ ഉരുണ്ടുകൂടിയ ഒരായിരം കിലോമീറ്ററുകൾ അതിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. തട്ടക്കാരിപ്പെണ്ണിനെയുംകൊണ്ട് നൂറ്റിയിരുപത് കിലോമീറ്റർ വേഗത്തിൽ,ആ പെരുന്നാൾ രാത്രിയിൽ പ്രണയത്തിന്റെ ട്രാഫിക്ക് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച്...
  
   "കാറുപോലെയല്ല ദമ്പതികളെ പ്രണയിപ്പിക്കുന്നതിൽ ബൈക്കുകൾക്ക് ഒരു മാജിക്കുണ്ട് " ആസിയ പറഞ്ഞതിലെ കവിത  സഞ്ജീവൻ മാഷിന് വ്യക്തമായിട്ടില്ല.മനുഷ്യരെ വാഹനങ്ങൾ സ്‌നേഹിക്കാറുണ്ടോ.?നിരുപാധികം ഒഴിവാക്കുന്ന സമയത്ത് അവ കരയുമോ.? ഉത്തരത്തിന് ജനാലയിലൂടെ ബൈക്കിന്റെ തിമിരമുള്ള ഒറ്റക്കണ്ണിലേക്ക് നോക്കി.നിരഞ്ജനെയും മുകളിലിരുത്തി    അത് ആന കളിക്കുന്നു.ചരിഞ്ഞ ഒരു വയസൻ ചിരിമാത്രം മറുപടികിട്ടി.

    "പൊറത്തൊരു മാമൻ വന്നു നിൽക്കുന്നുണ്ടേ.." നിരഞ്ജൻ അകത്തേക്ക് വിളിച്ചുകൂകി.മാമനെന്ന വാക്കിന്റെ അരികിലൂടെ മിഠായിയുടെ തേൻ നിലത്തു വീണു.കാശിന് കരളു വിൽക്കാൻ പോയൊരു അച്ഛന്റെ കഥ മകന് ശരിയായി മനസിലാക്കാൻ കഴിയുന്ന പ്രായമെത്രയാണ്?.കട്ടിലിന്റെ പടിയിൽ ചാരി,സഞ്ജീവൻ മാഷ് അവസരത്തിനുചേർന്ന ഒരു ചോദ്യമുണ്ടാക്കി.മുറിവിൽ വിരലുചേർത്ത് തുന്നലുകളിലൂടെ ഉത്തരത്തിലേക്കുള്ള പ്രായമെണ്ണി ഒന്ന്, രണ്ട്, മൂന്ന്..

    ആഗതന്റെ  ചുമ രണ്ടു വട്ടം ഉള്ളിലേക്ക് മുഴങ്ങി.നിരഞ്ജൻ അടുക്കളയുടെ വാതിലിലും കിടപ്പുമുറിയിലും മാറി മാറി വന്നു.പുറത്തേക്ക് പലതവണ ചിരിയെറിഞ്ഞുകൊടുത്തു.ആഗതന്റെ മൂന്നാമത്തെ കാറിച്ച ചുമയിൽ കഫം മുറ്റത്ത് തെറിക്കുന്നത് സഞ്ജീവൻ മാഷ് ഭാവനചെയ്തു.

   അടുക്കളയും അലക്കുകല്ലും കടന്ന വീട്ടാവശ്യങ്ങളുടെ പട്ടിക മെരുക്കൽ ശീലിക്കുന്ന ആസിയ ഇപ്പോൾ പുറത്തുവന്നത് ആരായാലും പരിഗണിക്കില്ലെന്നുറപ്പാണ്.സഞ്ജീവൻ പതിയെ ചുവരുതാങ്ങി പുറത്തേക്കിറങ്ങി.ആഗതനെക്കണ്ട് അസ്വസ്ഥതയോടെ പടിയിൽ തളർന്നിരുന്നു. റോഡിലേക്കും അകത്തേക്കും ഭീതിയോടെ നോക്കി.അല്പം ദൂരെയുള്ള കവലയിൽ നാട്ടുകാർ 'സഞ്ജീവൻ മാഷിന്റെ സഞ്ജീവനി'യുടെ കൂറ്റൻ ഫ്ലെക്‌സുറപ്പിക്കുന്നു.പ്രസിഡന്റിന്റെ  വെളുപ്പൻ തലയെടുപ്പാണ് എല്ലാവർക്കും മുന്നിൽ.

    "നടന്നതൊന്നും കാര്യക്കണ്ട മാഷേ.എന്നെ അന്നേ ഏമാന്മാർ പൊക്കി.കൊണ്ടുപോണവഴിക്ക് അവന്മാർ നല്ലോണം കൈവച്ചു.പിന്നെയാ മാഷിന്റെ കാര്യറിഞ്ഞത്.മാഷന്ന് അങ്ങനെ പറഞ്ഞത്‌ കാര്യമായി. ജാമ്യം ഈസിയായി.ദേ, എന്റെ അഞ്ച് ശതമാനത്തിൽ രണ്ടേ ഞാനെടുക്കണുള്ളു. ബാക്കിമുഴുവനുണ്ട്." പ്രസിഡന്റ് ബാക്കിവച്ച കട്ടൻചായ ദേഷ്യത്തോടെ പുറത്തേക്ക് ഒഴിക്കാൻ തുടങ്ങിയ ആസിയ ആഗതനെ പകയോടെ നോക്കി. 

   "ഇത്തിരി ചൂടുവെള്ളം കിട്ടിയെങ്കിലെന്നിപ്പോ ചിന്തിച്ചതേയുള്ളു." ആഗതൻ അത് പിടിച്ചുവാങ്ങി ഒറ്റവലിക്ക് കുടിച്ചു.കപ്പിനെ സ്നേഹത്തോടെ തലോടി.അജ്ഞാത ഭാഷയിയിലുള്ള ഒരു ചിരി തെറിച്ചുപോയി.

   " നല്ല ചായ, രുചിയൊക്കെ  ഒരാർഭാടമാണല്ലോ?" ആഗതന്റെ തെളിഞ്ഞ ചിരിക്ക്  അവരിൽ മറുപടിയുണ്ടായില്ല.അതേ ചിരിയിൽ അവയവക്കരാറിലെ കണക്കുകൾ ശര്യല്ലേയെന്ന് സൂചിപ്പിച്ച് അയാൾ വേഗത്തിൽ നിരത്തിലേക്ക് മറഞ്ഞു.

     സഞ്ജീവൻ മാഷിനു മുന്നിൽ ഏജന്റ് 'മുറിച്ചു'വച്ചിരുന്ന പണപ്പൊതിലേക്ക് ആസിയയുടെ നോട്ടം ചില നിമിഷങ്ങൾ തറച്ചുനിന്നു.നിരഞ്ജന്റെ വിരൽ കൗതുകമുളള കൊതിമൂത്ത് പൊതിയിൽ കുത്തി നോക്കിയിട്ട് 'അതെന്താണെന്ന' ഭാവത്തിൽ അച്ഛനെ കെട്ടിപ്പിടിച്ചു.

    സഞ്ജീവൻ മാഷിന് അരയ്ക്കു മുകളിലെ പാളത്തിലൂടെ നോവിന്റെ വണ്ടി ചൂളം വിളിച്ചുപാഞ്ഞു. നെറ്റിയിലും  വേദനവണ്ടിക്ക് കടന്നു പോകാൻ ഇരട്ടവരി പാളമുണ്ടായി.മഞ്ഞപ്പൂപ്പൊട്ടിവിരിഞ്ഞ മുട്ടയും അരികിൽ വച്ച് വിതുമ്പലിന്റെ താളത്തിൽ ആസിയ കിടപ്പു മുറിയിലെ ഇരുട്ടിലേക്ക് പ്രണയം മുറിഞ്ഞൊഴുകി.

     എത്രയും വേഗമൊരു പലായനചോദ്യമുണ്ടാക്കാൻ സഞ്ജീവൻ മാഷ് ഉള്ളിലെ നനവിൽ ആഞ്ഞു കുഴിക്കാൻ തുടങ്ങി.മനുഷ്യരുടെ  പ്രണയം മുറിഞ്ഞു പോകുന്നത് ഏതവയവത്തിലൂടെയാണ്..?.!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Tuesday 28 July 2020

ആമുഖം

കരയാതിരിക്കാൻ ഞാനിങ്ങനെ ചിലതെല്ലാം കഥയാക്കുന്നു..!!

        നാലാമത്തെ വയസിൽ കൊല്ലത്തെ ഒരു ബാലഭവനിൽ ആരെക്കെയോ ചേർന്ന് എത്തിച്ചതുമുതൽ എനിക്ക് ഇരട്ടപ്പേരുകളുടെ പെരുമഴയായിരുന്നു.അന്നവിടെയുണ്ടായിരുന്ന സകലർക്കും ഒന്നോ രണ്ടോ ഇരട്ടപ്പേരുണ്ട്.അതിലൊന്നാണ് കഥാകൃത്ത്.        
      നെയ്യാറിലെ കറുത്ത കീറാമ്പാച്ച ചെറുക്കൻ  പറഞ്ഞതിലേറെയും മുഴുത്ത ചീങ്കണ്ണിക്കഥകൾ. കേട്ടിരുന്നവരുടെ കണ്ണിൽ അത്ഭുതരസം നിറയുമെങ്കിലും അവരാരും പൂർണ്ണമായി വിശ്വസിച്ചില്ല. അന്നുമുതൽ 'ബ്ലെണ്ടർ മുതലേന്ന്' വിളി തുടങ്ങി.അതുകേട്ട് കരയാൻ തുടങ്ങിയപ്പോൾ 'തൊട്ടാവാടി'യെന്നും പേരു വീണു. പൊക്കം കുറഞ്ഞ് 'തക്കളിയായി'. കിടന്നു മുള്ളി 'മൂത്രപ്പാണ്ടിയായി'.അതുകൊണ്ട് കഥകൾക്ക് പേരിടാൻ എനിക്ക് പ്രത്യേക ഇഷ്ടമാണ്.
ബാലഭവനിൽ ഓരോ ആൾക്കും വീണ പേരുകൾ കിറുകൃത്യമായിരുന്നു.അവർക്ക് കഥകേൾക്കണം, എനിക്ക് പറയണം.    
      സത്യത്തിൽ വീട്ടിലെ ഓർമ്മകൾ വന്നങ്ങനെ നിറയുമ്പോൾ അമ്മയെ അനിയനെ ചേച്ചിയെ അമ്മുമ്മയെ സുകുമാരൻ മാമനെയൊക്കെ  കഥാപാത്രങ്ങളാക്കി കഥകളുണ്ടാക്കും.ഇതൊക്കെ നുണകളാണെന്ന് കൂകിവിളിച്ച് കേൾവിക്കാർ പോകുമ്പോൾ പുതിയ ശ്രോതാക്കളെയുണ്ടാക്കും. ഒടുവിൽ ആരും കേൾക്കാനില്ലാത്ത അവസ്ഥയിൽ ഞാനൊറ്റക്കിരുന്ന് പറയും.അങ്ങനെ ഉള്ളിൽ തികട്ടിവരുന്ന കരച്ചിൽ ഞാനങ്ങ് മറക്കും. കെ എൻ എച്ച് നമ്പർ 0326 ന് ഇത്തിരി പ്രാന്തുണ്ടെന്ന് വാർഡന്മാർക്കും തോന്നി.ആ നമ്പറിലെ അന്തേവാസിയും അവകാശിയും ഞാനാണ് കേട്ടോ.അതും ഞാൻ പിന്നീട് കഥയാക്കിയിട്ടുണ്ട്.അവധിക്കാലത്ത് നാട്ടിൽ വന്നാലോ..? കൊല്ലത്തെ കഥകളുടെ കെട്ടഴിക്കും.    
     അച്ഛൻ കളഞ്ഞിട്ടുപോയ മൂന്നെണ്ണത്തിനെ ഒരു 'പരുവത്തിലാക്കാൻ' എന്റെ കഥാകാരിയമ്മ സഹിച്ചതൊന്നും ഞാനിന്നും കഥയാക്കി തീർന്നിട്ടില്ല.പകുതിവയറും തടവിയിരിക്കുന്ന എനിക്കു വേണ്ടി ആറ്റരികിലെ ഒറ്റമുറിയിലിരുന്ന് അമ്മ കഥകളുണ്ടാക്കും.നെയ്യാർഡാമിന്റെ പണി നടക്കുന്ന കാലത്ത് മാമനും കൂട്ടുകാരും നടത്തിയ പോരാട്ടങ്ങളുടെ കഥ.ഡാമിന്റെ ഉള്ളിൽ കൃഷിഭൂമി പോയ വേദനയിൽ ആത്മഹത്യചെയ്ത നൂറേക്കർ ജന്മിയുടെ കഥ.പുട്ടുകുടത്തിൽ ഒളിച്ചിരുന്ന മഞ്ഞച്ചേരയുടെ കഥ.കരയുന്ന പിള്ളാരെ പിടിക്കാൻ വരുന്ന പാക്കരന്റെ കഥ.വിശപ്പും കരച്ചിലും ഞാനങ്ങ് മറക്കും.അന്നൊന്നും എഴുത്തോ വായനയോ തുടങ്ങിയിട്ടില്ല. ഇന്ന് എഴുതുമ്പോൾ  അമ്മയുടെ ശൈലി കടന്നുവരുന്നു.പുട്ടുകുടത്തിൽ മഞ്ഞച്ചേരയിരുന്നാൽ ചാകുന്ന വിശപ്പിലും പുട്ടിനെപ്പറ്റി മക്കളാരെങ്കിലും ചോദിക്കുമോ.അതാണ് അമ്മയുടെ മാജിക്കൽ റിയലിസം.      
     ഇന്നും ചിലതൊക്കെ ഓർക്കുമ്പോൾ എനിക്കങ്ങ് കരച്ചിൽ വരും.അദ്ധ്യാപകൻ, രണ്ട് പിള്ളാരുടെ അച്ഛൻ, ധീരനായ ഭർത്താവ്.ഇങ്ങനെയിരുന്ന് മോങ്ങുന്നത് നാണക്കേടല്ലേ..? പറമ്പിലെ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റിയപ്പോഴും സഹിക്കാൻ കഴിഞ്ഞിട്ടില്ല.പണ്ട് മുപ്പത് റബ്ബർ മരത്തിന്റെ ചുവട്ടിൽ ചുറ്റിത്തിരിയുന്ന അമ്മയെ ഓർമ്മവന്നു..മൂന്ന് മക്കളും മുപ്പത് റബ്ബറും പ്രാസത്തിന് അപ്പുറം ആ പ്രയാസം എന്നെക്കൊണ്ട് "വീപ്പിംഗ് വുഡ്‌സ്" എഴുതിപ്പിച്ചു.സത്യത്തിൽ ഇതൊക്കെ ഉള്ളിൽ ഉറഞ്ഞ കഥകളാണ്.ഓർത്താൽ 'കണ്ണണക്കെട്ട്'  തടഞ്ഞുനിർത്താനും പ്രയാസമാണ്..
       കഴിഞ്ഞ ദിവസവും മുന്നിലിരുന്ന വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിച്ചതിന്റെ നോവാണ് 'ഞാവൽ ത്വലാഖ്' എന്ന കഥയും ആ പുസ്തകവും. ജോലി തേടിയലഞ്ഞ കാലത്ത് കശുവണ്ടിക്കമ്പനിയിൽ തൊഴിലു തന്ന മുതലാളിയുടെ ആത്മഹത്യയിൽ 'കബ്രാളും കാശിനെട്ടും' ഉണ്ടായി.'ഉങ്ങി'ലെ കൊച്ചുവേലുവും, ഉഷാർത്തവിചാരത്തിലെ കരിമനും,എനാത്ത് ബാറിലെ ബി. എഡുകാരനും,വോൾഗാ ലോഡ്ജിൽ നൂറ്റിയഞ്ചിലെ താമസക്കാരനും, ഞാനാണോയെന്നൊന്നും ചോദിക്കരുത്.പറഞ്ഞാൽ നുണയും എഴുതിയാൽ കഥയുമെന്നല്ലേ..?. ചിലപ്പോൾ നിങ്ങടെ മുന്നിലിരുന്നും കരയേണ്ടി വരും. ഇതൊക്കെ കഥയല്ല കാര്യമാണോയെന്ന സംശയം നിങ്ങൾക്കും വരും.
      സ്‌കൂളിലെ എൻ എസ് എസ് പിള്ളാരുമായി ആദിവാസി ഊരുകളിൽ കയറിയിറങ്ങിയ കാലത്ത് 'ബർശലെന്ന' കഥാപുസ്തകവും വന്നു.വിശപ്പും അവഗണനയും ശരിക്കും അനുഭവിച്ച എന്നെപ്പോലെ ദുർബലനായ ഒരാൾക്ക് അതൊക്കെ കാണുമ്പോൾ ആ വനത്തിലെ ഏതെങ്കിലും മരത്തിന്റെ തുഞ്ചത്തോ, ഇരുണ്ട ഗുഹയിലോ കയറിയിരുന്ന് വായകീറി കരയുക അല്ലെങ്കിൽ കഥയാക്കുക ഈ മാർഗങ്ങളല്ലേയുള്ളൂ.. 
      ജോലിയൊക്കെ കിട്ടി നിവർന്നു നിൽക്കാൻ തുടങ്ങിയപ്പോൾ പഴയ വീടു പൊളിച്ചു പണിയാൻ തുടങ്ങി. ആറ്റരികെയുണ്ടായിരുന്ന വീടിന്റെ ഒറ്റപ്പാളി ജനാല പുതിയ വീട്ടിലും വയ്ക്കാൻ വാശിപിടിക്കുന്ന അമ്മയെക്കുറിച്ച് കഥയെഴുതിയില്ലെങ്കിൽ പിന്നെ ഞാനെന്തു മനുഷ്യനാണ്..? 
ആ ജനാലയിലൂടെയാണ് ഞങ്ങൾ ആകാശം കണ്ടത്.അമ്മ അച്ഛനെ ഓർമ്മിക്കുന്നതും..
        പലപ്പോഴും പലരും ചോദിക്കും. എന്തിനാണിങ്ങനെ തുടരെത്തുടരെ കഥയുണ്ടാക്കുന്നതെന്ന്. എന്തോ..? എനിക്ക് അതിനൊന്നും ഉത്തരമുണ്ടാകാറില്ല.നിറയുന്ന കണ്ണും, നിറയെ ഓർമ്മകളും എന്നെക്കൊണ്ടിങ്ങനെ എഴുതിക്കുന്നതാണ്.വാസ്തവത്തിൽ കരഞ്ഞു പോകാതിരിക്കാനാണ് ഞാനിങ്ങനെ കളവുകൾ എഴുതി വയ്ക്കുന്നത്.അതിലൊക്കെ കഥയുണ്ടോയെന്നോന്നും ചിന്തിക്കാറില്ല.കേരലോത്പത്തി വായിക്കുന്ന നിങ്ങളും അതിന് വാശി പിടിക്കരുത്...!!

കെ എസ് രതീഷ്
പന്ത.
28-07-2020


Saturday 25 July 2020

കറുപ്പുയുദ്ധം.

കറുപ്പുയുദ്ധം.

"നമ്മളെ ഇരട്ടക്കുഴല് നീയങ്ങ് മറന്നല്ലേടാ ഇരുട്ടേ ?"റെജി വക്കീലിന്റെ നെഞ്ചിലേക്ക് മണ്ടേല ഉന്നം പിടിച്ചു.. 
      "പന്തപ്പള്ളിയിലെ പുൽക്കൂട്ടിന്നെറങ്ങി, സകല വെള്ളക്കാരെയും തീർക്കാനൊള്ള തോക്കൊപ്പിക്കാൻ പട്ടാളത്തിന്റെ വീട്ടിലേക്ക് നീയല്ലേടാ എന്നേം വയലൂളനേം കൊണ്ടോടിയത്.."ഏതു നിമിഷവും മണ്ടേല കാഞ്ചിവലിക്കും.റെജിവക്കീൽ വെടിയേറ്റു വീഴും.     
     വിദ്യാലയ വരാന്തയിൽ ബാല്യകാല സുഹൃത്തുക്കൾ നേരിടുന്ന രംഗത്തോട് അവിടെക്കൂടിയവർക്ക് യാതൊരു താൽപര്യവുമില്ല.റെജിവക്കീലിന്റെ നിറംവച്ചുള്ള തമാശയെ വെടിവച്ചുകൊല്ലാൻ മതിയായ കാരണമായും തോന്നിയിട്ടില്ല.അവർക്കെല്ലാം ഇംഗ്ലീഷ്മീഡിയത്തിലെ വെളുത്ത ടീച്ചറിന്റെ ക്ലാസിലെങ്ങനെയെങ്കിലും മക്കളെയിരുത്തിയാൽ മതി. 
       മലയാളം മീഡിയത്തിന്റെ വരിയിലെ മണ്ടേലയെക്കണ്ട് റെജിവക്കീലിന് ബാല്യകാലം തികട്ടി വന്നു.ചങ്ങാതിയുടെ കൊച്ചിന്റെ കവിളിൽ തൊട്ട് കറുത്തമുത്തിന്റെ പേരു ചോദിച്ചു.'ഒബാമ'യെന്നു കേട്ടപ്പോൾ വരിനിന്നവർക്കൊപ്പം റെജി വക്കീലും ഒരു അശ്ളീലച്ചിരി ഛർദ്ദിച്ചു.ആ ചിരികേട്ട് ഒബാമ ഭയന്നു.മണ്ടേല കൊച്ചിനെ ചേർത്തു നിർത്തി നെറ്റിയിൽ ഉമ്മവച്ചു.
    'നീ അതിനോടൊന്ന് വെളിച്ചത്ത് നിന്ന് ചിരിക്കാൻ പറയെടാ .ഞങ്ങളതിനെയൊന്ന് കാണട്ടെ." പെട്ടെന്നുണ്ടായ സാമൂഹ്യച്ചിരിയാക്രമണം നേരിടാനാണ് പണ്ട് തെമ്മാടിക്കുഴിയിൽ അടക്കംചെയ്തിരുന്ന വിപ്ലവത്തിന്റെ  ഇരട്ടക്കുഴലെടുത്തത്. 
      മണ്ടേലയുടെ വിരലനങ്ങി.ഇരട്ടക്കുഴലിന്റെ ഭൂതഗുഹയിൽ നിന്നും 'ഇരുട്ട്റെജീന്ന്..' വിളിപൊട്ടി. ജീവനുംകൊണ്ടു പാഞ്ഞ റെജിവക്കീൽ പന്തപ്പള്ളിയുടെ ചിതലുതിന്ന പുൽക്കൂട്ടിൽ ആട്ടിടയ വേഷത്തിൽ ഭൂതകാലജാതനായി.കളിമണ്ണിലെ കറുത്ത ക്രിസ്തു അയാളെ നോക്കിച്ചിരിച്ചു.
       ഇരുട്ട്റെജിയും വയലൂളൻ സജിയും മണ്ടേലയും ചങ്ങാതികളും പാരമ്പര്യവാശിയില്ലാത്ത ക്രിസ്ത്യാനികളുമാണ്.കപ്പലോടിവന്ന ബാസാൽ മിഷനിലെ പാതിരികൾ വെളുത്ത പാൽപ്പൊടിയും കറുത്ത വേദപുസ്തകവും ഇവരുടെ പൂർവ്വികർക്ക് വച്ചുനീട്ടി.കർത്താവിൽ പ്രിയ പേരുകളും നൽകി.മണ്ടേലയുടെ ശരിയായ പേര് ഭൂമിയിലാർക്കും വ്യക്തമല്ല.അതിന് മതിയായ രേഖകളുമില്ല. തെങ്ങുകയറ്റക്കാരൻ നെൽസൻ അവന്റെ അപ്പനാണ്.നാട്ടുകാരുടെ കാഴ്‌ച്ചയിൽ അയാളെപ്പോഴും എന്തിന്റെയെങ്കിലും മണ്ടയിലായിരിക്കും.' മണ്ടയിലെ നെൽസൻ' 'നെൻസൻമണ്ടേലയായി'. മകൻ വെറും 'മണ്ടേലയും'.
      ദക്ഷിണാഫ്രിക്കൻ വിപ്ലവവനായകനാരെന്ന 'ഫ്രഞ്ചുവിപ്ലവം' സാറിന്റെ ചോദ്യത്തിന് വെള്ളെലി സുരേഷിന്റെ മോൻ,പിൻ ബെഞ്ചിലെ മൂവർ സംഘത്തെ നോക്കി  തൊടുത്തുവിട്ടത്, അപ്പനു വിളിച്ച വേദനയോടെ മണ്ടേല കേട്ടു.പി.ടി പിരീഡിൽ മൂവർ സംഘം തല്ലുകേസിലെ പ്രതികളായി. വെള്ളെലിയുടെ മോന്റെ നെറ്റിയിൽ നീളത്തിലൊരു തിരുമുറിവും മൂന്നു തുന്നലുമുണ്ടായി.      
      പി ടി എ അംഗവും, പഞ്ചായത്ത് പ്രതിനിധിയുമായ വെള്ളലിസുരേഷിന്റെ പരാതിയുടെ സാധ്യത മുന്നിൽക്കണ്ടുണ്ടായ അടിയന്തര അദ്ധ്യാപകയോഗത്തിലാണ് ക്ലാസിലും കഞ്ഞിപ്പുരയിലും മൂത്രപ്പുരയുടെയുടെ ചുവരിലും തുടങ്ങി, ഒന്നേ പൂജ്യത്തിന് ജയിച്ച ഫുട്‌ബോളിലെത്തിനിൽക്കുന്ന  'ബ്ളാക്ക് ആന്റ് വൈറ്റ്' സംഘർഷത്തിന്റെ സാമൂഹ്യവ്യാപന രഹസ്യങ്ങൾ പുറത്തുവന്നത്. വെള്ളെലിയുടെ മോന്റെ വെളിപ്പെടുത്തലായിരുന്നു ഏറെയും.മൂന്നു തുന്നലിട്ട മുറിവിൽ സഹതാപം പുരട്ടി അവനങ്ങനെ മാപ്പുസാക്ഷിയായി.
     മുപ്പത്തിരണ്ടിൽ പതിനാറു വീതം വോട്ടുകിട്ടിയിട്ടും ഇരുട്ട്റെജിയെത്തഴഞ്ഞ് സായിപ്പ് സണ്ണിയുടെ മോനെ ക്ലാസ് ലീഡറാക്കിയതോടെയാണ് സംഘർഷത്തിന്റെയും ഗൂഡസംഘത്തിന്റെയും തുടക്കം. ഇരട്ട വരയിൽ പകർത്തിയെഴുതിയത് വിലയിരുത്തിയെടുത്ത തീരുമാനമെന്ന കോശിസാറിന്റെ വാദത്തെ,സായിപ്പുസണ്ണിയുടെ മോന്റെ വെളുപ്പും,കൂട്ടുകാരന്റെ മോനെന്ന പദവിയുമാണ് തീരുമാനത്തിന് പിന്നിലെന്ന്  വയലൂളൻ രഹസ്യമായി എതിർത്തു.മണ്ടേലയും അത് അംഗീകരിച്ചു. കോശിസാറും സായിപ്പ് സണ്ണിയും ഒന്നിച്ചിരുന്ന് പുക വലിക്കുന്നത് അവർ കണ്ടിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവ്‌ ക്രിസ്തുവിനോട് കണ്ണീർ വാർത്തു..
       ഇരുട്ടിന്റെ ബന്ധുവും അയൽക്കാരിയുമായ സുനന്ദ, സായിപ്പിന്റെ മോന് വോട്ടുചെയ്തതിന് പിന്നിൽ നിറമുള്ള പ്രണയമായിരുന്നു. ഭാവിയിലെ വെളുത്ത കുട്ടികളെ സ്വപ്നം കണ്ട് അവൾ ചുംബന രഹസ്യമായി നൽകിയ  മയിൽപ്പീലിയും നാലുവരി പ്രണയ ലേഖനവും,സായിപ്പിന്റെ മോൻ നിരസിച്ചു.
           'കറുപ്പാന്നേലും നിന്നെക്കാണാൻ എന്നാ ഐശ്വര്യ'  ചാക്കോ സാറിന്റെ മോള് ആശ്വാസം പറഞ്ഞു.
      'വോ നമ്മള് കറുത്തോര് കായില്ലാത്തോര്' സുനന്ദ പിന്നെയും പിന്നെയും വലിയവായിൽ കരഞ്ഞുകൊണ്ടിരുന്നു..                   
      വായലൂളൻ വാങ്ങിക്കൊടുത്ത ഫെയറാന്റ് ലൗലിയും തേച്ചുകിടന്ന സുനന്ദ സ്വപ്നംകണ്ടത് വെറും നാലാമത്തെ ആഴ്ച്ചയിൽ തനിക്കു വരുന്ന മാറ്റത്തിൽ വാപിളർന്ന് നിൽക്കുന്ന സായിപ്പിന്റെ മോന്റെ മുഖമാണ്.കണ്ണാടിയുടെ മുന്നിൽ ആ മധുരപ്രതികാര സ്വപ്നം അവൾ ആവർത്തിച്ച് ഓർമ്മിക്കാൻ ശ്രമിച്ചു.അഞ്ചുരൂപ പിന്നത്തെ ആഴ്ചകളിൽ പ്രതിസന്ധിയായപ്പോൾ "അതിൽ കൊച്ചുങ്ങടെ ശരീരം അരച്ച് ചേർക്കുന്നതാ പെണ്ണേന്ന്" വയലൂളൻ കണ്ടെത്തി.അന്ന് സുനന്ദ സ്വപ്നം കേട്ടത് വയലൂളന്റെ നാടൻ പാട്ടാണ്.കലോത്‌സവത്തിൽ അവർ നായികാ നായകന്മാരായി നാടകം കളിച്ചു.ഒപ്പനയിലും തിരുവാതിരയിലും സാവിത്രിടീച്ചർ തന്നെ തഴഞ്ഞതിന്റെ കാരണവും സുനന്ദക്കറിയാമായിരുന്നു.മൊഞ്ചത്തിയായി ഒപ്പനയുടെ നടുവിലിരുന്ന മണവാട്ടിയുടെ നേർക്ക് സുനന്ദ കൂകി വിളിച്ചു.തിരുവാതിര കാണാൻ മുന്നിൽ നിന്ന വയലൂളനോട് പിണങ്ങി. 
         "കറുപ്പിന് ഏഴഴകാണ്" 
          "ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിന്" സുനന്ദയുടെ വാദത്തിന് വെള്ളെലിയുടെ മോന്റെ കൗണ്ടറ് കേട്ട് വെള്ളക്കാരും പാതിവെള്ളക്കാരും തലതല്ലിച്ചിരിച്ചു.സുനന്ദ മേശയിൽ തലകുനിച്ചിരുന്നു.നോവുപ്പിലിട്ട രണ്ടുതുള്ളി നിലത്തു വീണ്  അപ്രത്യക്ഷമായി.
          "അളിയാ വെളുക്കാൻ ഒരു വഴിയുണ്ട്" സായിപ്പ് സണ്ണിയെ 'ബ്ളാക്ക് ലിസ്റ്റി'ലുള്ളവർ പ്രതീക്ഷയോടെ നോക്കി.
     "ഒരു നാലു മണിക്ക് വീടിന്റെ പുറത്തിറങ്ങി നിന്നാമതി ഇത്തിരി കഴിയുമ്പോൾ നേരം വെളുക്കും" ക്ലാസിൽ ചിരിയുടെ വേലിയേറ്റം.മണ്ടേല സായിപ്പിന്റെ കഴുത്ത് കരിക്കുപോലെ തിരിച്ചു. സായിപ്പിന്റെ കരച്ചിൽ സ്റ്റാഫ് റൂമിലെ അലാറം കേൾപ്പിച്ചു.ബ്ളാക്ക് ബോർഡിൽ തിരിച്ചു നിർത്തി സകലരും കാണേ.പി ടി സാർ മണ്ടേലയുടെ കരിന്തുടയിൽ ചുവപ്പ് വരയിട്ടു.കറുപ്പിന്റെ വാദങ്ങളിൽ കരയിലെ വലിയ മൃഗമായി കരിവീരന്മാരെ നിരത്തി നിർത്തിയിട്ടും ദേവേന്ദ്രന്റെ വെളുത്ത ഒറ്റയാന്റെ തുമ്പിക്കരത്തിന്റെ പ്രഹരമേറ്റ് തരിപ്പണമായി.  
     ഫ്രഞ്ച് വിപ്ലവം സാറിന്റെ അഫ്രിക്കൻ സമരങ്ങൾ മൂവരെയും ആവേശംകൊള്ളിച്ചു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴും, മണ്ടേലയുടെ ചരിത്രം കേട്ടപ്പോഴും പന്ത മണ്ടേല തലയുയർത്തിയിരുന്നു.നാട്ടിലെ വെള്ളക്കാരെയാകെ പുച്ഛത്തോടെ നോക്കി..
       മലയാളം സാറിന്റെ 'കഥകളിലെ കരിവേഷം' അവർക്കത്ര സുഖിച്ചില്ല.കറുപ്പ് ദുഃഖമാണെന്ന് പറയുന്ന കവിത നാലു മാർക്ക് കിട്ടുമെന്നുറപ്പായിട്ടും മനഃപാഠമാക്കിയില്ല..
       'മണ്ണിൽ തീർക്കുന്നവ വേവിച്ചെടുക്കണം, മനുഷ്യരെ ദൈവം മണ്ണിലല്ലേ ഉണ്ടാക്കിയത്. അങ്ങനെ വേവിച്ചപ്പോൾ കരിഞ്ഞുപോയത് കാപ്പിരികൾ.ശരിക്ക് വേകാത്തത്ത് വെളുപ്പന്മാർ അതല്ലേ അവരു വെയിലത്ത് നമ്മടെ ബീച്ചിൽ നിക്കറിട്ടു കമഴ്ന്ന് കിടക്കുന്നത്.പാകത്തിന് വെന്തതാണ് നമ്മൾ ഇന്ത്യക്കാർ. നമ്മൾ ഭാരതീയർ കറുപ്പുമല്ല വെളുപ്പുമല്ല'സന്ധി സദാചാരം വിളമ്പാൻ വന്ന എച്ച് എമ്മിന്റെ 'ഒണ്ടാക്കിയ കഥോപദേശം' രണ്ട് ടീമിനും സുഖിച്ചില്ല..
    "ത്വക്കിന് നിറം നൽകുന്നത് മെലാനിൻ അല്ലെ..? നിനക്ക് മെലാനിത്തിരി കൂടുതലാ സജീ."  ബയോളജി ടീച്ചറിന്റെ കളിയാക്കലിന് പ്രതികാരമായിട്ട് മൂത്രപ്പുരയുടെ മഞ്ഞച്ചുവരിൽ ടീച്ചറിന്റെ ബയോളജിക്കൽ രൂപം വരച്ചു.നെഞ്ചിന് നേരെ ' അവളുടെ മൊലാനിൻ' എന്നാരോ എഴുതി വച്ചു. കൈയക്ഷരത്തിന് വയലൂളന്റേതുമായി സാമ്യമുണ്ടെന്ന് വെള്ളക്കാർ ആരോപിച്ചു.പി ടി ഏ ഇടപെട്ട് മഞ്ഞനിറം ഇത്തിരി കടുപ്പത്തിൽ അടിച്ചു.പക്ഷെ ഏറെക്കാലം അത് തെളിഞ്ഞു കാണാമായിരുന്നു.
മൂവർ സംഘം മുള്ളിയിറങ്ങിയാൽ ആ ചിത്രത്തിൽ നനവ് പടരും.അടയാളപ്പെടുത്തിയത് തെളിയും.
     പുതിയ യൂണിഫോമിന് 'മോഡലായി' വയലൂളനെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചതിന്റെ ഗുട്ടൻസ് വെള്ളാക്കാർക്ക് അന്നും ഇന്നും പിടികിട്ടിയിട്ടില്ല. സരസ്വതി ടീച്ചറിന്റെ ഒരു തമാശയാണ് അതിന്റെ പിന്നിൽ..'കറുത്ത പിള്ളേർക്ക് കൂടെ ചേരുന്നോന്ന് നോക്കണം ഇല്ലെങ്കിൽ ക്ലാസ് ഇരുണ്ട ഭൂഖണ്ഡമാകും'. അതൊന്ന് പരീക്ഷിക്കാൻ വിളിപ്പിച്ച വയലൂളൻ ക്ലാസിലെ 'ഗ്ളാമർ' താരമായി.
      "വെയിലുകൊണ്ടിട്ടാ നമ്മളിങ്ങനെ കറുക്കുന്നത് കസ്തൂരിമഞ്ഞ തേച്ചാൽ വെളുക്കും."  ഇരുട്ടിന്റെ മുഖത്ത് മഞ്ഞളിന്റെ പാട്.. 
      "ഇതിലെന്നാ വെയിലാടാ കൊള്ളുന്നത്" മണ്ടേല തന്റെ നിക്കർ കീഴോട്ടിറക്കി ഒരു നഗ്നസത്യം വെളിപ്പെടുത്തി.മൂവരും വെയിലും ത്വക്കിന്റെ നിറവും തമ്മിലുള്ള ബന്ധത്തിന്റെ ആയുക്തിചിന്തിച്ചു.
       ഇരുട്ടിന്റെ പറമ്പിലെ കരിക്കു വിറ്റ് കിട്ടിയ കാശിന് മൂവരും ഇടവേളയിൽ ഇഞ്ചിസോഡ കുടിച്ചത് തെളിവായി.ലീഡറിന്റെ സഞ്ചിയിൽ നിന്നും സ്റ്റാമ്പിന്റെ പൈസ കളവുപോയി.കറുപ്പ് സർവ്വലൗകിക കള്ളലക്ഷണവും.മണ്ടേല ഒന്നാം പ്രതി, ഇരുട്ടും വയലൂളനും കൂട്ടു പ്രതികൾ. സുനന്ദയൊഴികെ മറ്റാരും അവരെ വിശ്വസിച്ചില്ല.സജികൊടുത്ത പുളിമിഠായി അവളും കഴിച്ചില്ല.      
         നെൽസൻ മണ്ടേലയെ തെങ്ങുചതിച്ചു. അയാൾ തെങ്ങിനെ കൈവിട്ടു പറന്ന് പള്ളിപ്പറമ്പിലെ അത്ര ഭംഗിയില്ലാത്ത കുഴിയിൽ ചെന്നൊളിച്ചിരുന്നു.കൃത്യം പതിനാലിന് ക്ലാസ് രജിസ്റ്ററിൽ ചുവപ്പു നിറത്തിലായ മണ്ടേല പച്ചമനുഷ്യനായി ഇറങ്ങിപ്പോയി.മൂത്രപ്പുരയിൽ "കറുപ്പ് വെറുമൊരു നിറം മാത്രമല്ലെന്ന്" ഉരുണ്ട അക്ഷരത്തിൽ എഴുതിവച്ചിരുന്നത്.എല്ലാ നിറങ്ങളും ചേർന്നതാണ് കറുപ്പെന്ന ഭൗതികശാസ്ത്ര അറിവല്ല.വരാനുള്ള കറുപ്പുയുദ്ധത്തിന്റെ കാഹളമായിരുന്നു.മണ്ടേല വലിയ ഉയരങ്ങളിലിരുന്ന് നാടിനെ പിന്നെയും നഗ്നമായി കണ്ടു.പള്ളി പ്പറമ്പിലെ പുതിയ മണ്ണട്ടിയിലെ കറുത്ത കുരിശിലേക്കു മാത്രം നോക്കാൻ മടിച്ചു. 
      ഈ സംഭവങ്ങളെല്ലാം വെറും നിസ്സാരം.കറുപ്പുയുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പെട്ടെന്നുണ്ടായ കാരണം മറ്റൊന്നായിരുന്നു.തിരുപ്പിറവി വിളിച്ചറിയിച്ച് ക്രിസ്തുമസ് കരോൾ അവസാനിക്കുന്ന രാത്രിയിൽ പള്ളിയിൽ അവതരിപ്പിക്കാനുണ്ടാക്കിയ നാടകവുമായി ബന്ധപ്പെട്ടാണത്.
      പുൽത്തൊട്ടിയിലെ ശിശുവിന് പൊന്നും മൂരും കുന്തുരുക്കവും കാഴ്ച്ചവയ്ക്കാനുള്ള മൂന്നു രാജാക്കന്മാരായി ഒരേ ഉയരമുള്ള ഇരുട്ടും വയലൂളനും മണ്ടേലയും തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണിയേശുവിന്റെ തൊട്ടടുത്ത് അതും സഭയിലെ സകലരും കാണുന്നവിധം നിൽക്കും.ഹെരോദാ രാജാവിന്റെ മൂന്നിലും പുൽക്കൂട്ടിലും അവർക്ക് ഡയലോഗുകൾ ഉണ്ട്. കന്യാമറിയായി ചാക്കോ സാറിന്റെ മോളും.ഗബ്രിയേൽ മാലാഖയായി സുനന്ദ.പക്ഷെ സഭാവികാരിയുടെ തീരുമാനം സംവിധായക വേഷത്തിലെത്തിയ കൊച്ചച്ചൻ തള്ളി.
   രാജാവിന്റെ വേഷമായി അമ്മമാരുടെ മാക്സിയും, കിരീടവും സമ്മാനവും തയാറാക്കി മൂന്നുരാജാക്കന്മാർ ഇടയ  വേഷത്തിൽ പുൽക്കൂട്ടിലെ ഒരു മൂലയിൽ അഭിനയിക്കാതെ നിന്നു. പുൽക്കൂട്ടിൽ കറുത്ത ഒരാടു പോലുമില്ല. നാട്ടുകാരിൽ ഭൂരിഭാഗവും അവരെ കണ്ടില്ല.സദസിലിരുന്ന ഇരുട്ടിന്റെ അമ്മയായ കസ്തൂരി കണ്ണു തുടച്ച് എഴുന്നേറ്റ്‌ പോയതും ആരും പരിഗണിച്ചില്ല.
        "യെഹൂദജനത്തിന്റെ രാജാവായി പിറന്നവൻ എവിടെ..?" 
        "ഞങ്ങൾ രാജ പിറവിയുടെ നക്ഷത്രം കണ്ടു. അത് ഞങ്ങളെ ഇവിടേക്ക് നടത്തി." കോറസ് ഡയലോഗ്‌ അവരുടെ ഉള്ളിൽ നിരാശപ്പെട്ട് കിടന്നലയടിച്ചു.
        സായിപ്പ് സണ്ണിയും, ക്രിസ്ത്യാനിയല്ലാത്ത വെള്ളെലിയുടെ മോനും വേറൊരുത്തനും പൊന്നു തമ്പുരാന്റെ മുന്നിൽ കാഴ്ച്ചകൾ വച്ചു നിന്നു. ജോസഫിന്റെ വേഷത്തിൽ നിന്ന കൊച്ചച്ചനെ നോക്കിയുള്ള മേരിയുടെ ചിരി ഇടയന്മാരുടെ നെഞ്ചിലൂടെ ഒരു വാളുകടത്തി വിട്ടു..
      "പുൽക്കൂട്ടിൽ നിന്ന് ഒരുത്തരും ജീവനോടെ പോകരുത്" തോക്കെടുക്കാൻ പട്ടാളത്തിന്റെ വീട് ലക്ഷ്യമാക്കി അവർ ഓടുമ്പോൾ ഇരുട്ട് ഉറക്കെ വിളിച്ചു പറഞ്ഞു..
       "പുറകിൽ നിൽക്കുന്ന മാലഖാ സുനന്ദയാ.."വയലൂളൻ പ്രണയപ്പെട്ടവളുടെ ജീവനുവേണ്ടി യാചിച്ചു.പട്ടാളത്തിന്റെ വീടിന്റെ വാതിൽ ആ തോക്കാണ്.ബോധംകെട്ടു കിടക്കുന്ന ഒറ്റയാൻ പട്ടാളം വാതിലടയ്ക്കാറില്ല.നാട്ടിലെ ഏതു നിറത്തിലുമുളള കള്ളന്മാർക്കും ആ തോക്കിനെ ഭയമായിരുന്നു.
      പള്ളിമുറ്റത്ത് മറഞ്ഞു നിന്ന് വെള്ളലിയുടെ മോനെ മണ്ടേല ചൂണ്ടിക്കാട്ടി.ആരു വെടി വയ്ക്കും..? ഉന്നം തെറ്റാതെ മാങ്ങ വീഴ്ത്തുന്ന വയലൂളനല്ലാതെ വേറാര്?. വെള്ളലിയുടെ സമീപം നിൽക്കുന്ന സുനന്ദയെക്കണ്ട്.കൊച്ചച്ചന്റെ നെഞ്ചിൽ വയലൂളൻ കാഞ്ചിവലിച്ചു.വെടിക്കെട്ടിനിടയിൽ തോക്കുപൊട്ടിയത് വേറാരും കേട്ടില്ലെങ്കിലും പള്ളിമുറ്റത്തെ കാട്ടത്തിയുടെ നെഞ്ചിൽ ഇപ്പോഴും ആ ഉണ്ടയുണ്ട്. വിറച്ചുവിയർത്ത വയലൂളനെയും താങ്ങിപ്പിടിച്ച് സെമിത്തേരിക്ക് പിന്നിലെ തെമ്മാടിക്കുഴിയിൽ തോക്ക് കുഴിച്ചിട്ടപ്പോഴാണ് മൂന്നാൾക്കും സമാധാനമായത്‌.
     ഉണ്ടയുടെ ക്ഷാമം, ഉന്നം എന്നീ സാങ്കേതിക കാരണങ്ങളാലാണ് പന്ത രാജ്യമാകെ ഇളക്കി മറിക്കുമായിരുന്ന കറുപ്പുയുദ്ധം നടക്കാതെപോയത്.അല്ലെങ്കിൽ കറുത്ത വിപ്ലവം തോക്കിൻ കുഴലിലൂടെ വരുമായിരുന്നു.
      അഡ്മിഷനെടുത്ത് പുറത്തേക്കിറങ്ങിയ റെജി വക്കീൽ, മകളുടെ കൈയിൽപിടിച്ചു.കൈകൾ തമ്മിലുള്ള  ബ്ളാക്ക് ആന്റ് വൈറ്റ് താരതമ്യം നടത്തി.പതിനൊന്നായിരം വിലയുള്ള കുങ്കുമപ്പൂവ് ഭാര്യയുടെ ഗർഭത്തിൽ  കലക്കിയതും.സ്ത്രീധനമിത്തിരി കുറഞ്ഞാലും പെണ്ണ് നിറമുള്ളത്  വേണമെന്ന വാശിയും വിജയിച്ചിരിക്കുന്നു.ഇരുട്ടുള്ള ആ ഭൂതകാലം തനിക്കിനി മറക്കാം.
       വിദ്യാലയത്തിന്റെ പൂന്തോട്ടത്തിന് നടുവിലെ ഒരു കരിങ്കൽപ്പൂവിൽ മണ്ടേല തലകുനിച്ചിരുന്നു. ഒബായുടെ ഇരട്ടക്കുഴൽ  റെജി വക്കീലിന്റെ നെറ്റിയിലേക്ക് കാഞ്ചിവലിച്ചു.
      ഇരുട്ട്റെജി വക്കാലത്തുകൾ വലിച്ചെറിഞ്ഞ് ഉള്ളിൽ കുഴിച്ചിട്ട ഇരട്ടക്കുഴൽ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി...!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Friday 24 July 2020

ആമുഖം

അവതാരിക...

ഒരു ഭ്രാന്തൻ ഭൂമിയും 22 തരം ഗുളികകളും..!!

ലിനുവിന്റെ കഥ ഭൂമിയുടെ ഭ്രാന്തിനുള്ള മരുന്നാണ്. ആരൊക്കെ എപ്പോഴൊക്കെ കഴിക്കണമെന്ന കുറിപ്പടി അതിന്റെ വരികളിൽ കണ്ടെത്താൻ കഴിയും. ചിരിയും ചിന്തയും ചിലപ്പോൾ വൈദ്യൂതി കടത്തിവിട്ടും  ബോധത്തിനുള്ളിൽ പൊട്ടിത്തെറി നടത്തി ഭൂമിയെ സ്നേഹത്തോടെ കാണാൻ വശിപിടിക്കുന്നുണ്ട് ഈ കഥകൾ..

കഥകൾ വലിപ്പം കുറഞ്ഞ് കുന്നിക്കുരുവോളമായെങ്കിലും ഭൂമി മുഴുവൻ പൊട്ടിത്തെറിപ്പിക്കുന്ന ശക്തിനേടിയ കാലതതാണ് ലിനുവിന്റെ കഥകളും വായിക്കുന്നത്.ചെറുകഥയുടെ വലിപ്പമെത്രയെന്ന് ആരോടെങ്കിലും ചോദിച്ചാൽ വാക്കെണ്ണി വരിയെണ്ണി നിൽക്കുന്നവരുണ്ട്.. പക്ഷെ ഒരു ചെറുകഥയ്ക്ക് ഭൂമിയെ വിഴുങ്ങാനുള്ള ശേഷിയുണ്ടെന്നതാണ് സത്യം.. അത് വാക്കിന്റെയോ വരിയുടെയോ എണ്ണത്തിനും വലിപ്പത്തിനും അപ്പുറമാണ്.
ഇനി ചെറുകഥയിലെന്തെല്ലാം പറയാം...? ആ ചോദ്യത്തിനും പുതു കഥ മിഴിച്ചു നിൽക്കും. പുതിയ കഥ മണക്കുന്നതാണ്, കൂകി വിളിക്കുന്നതാണ്. നിങ്ങളുടെ മുഖത്ത് തുപ്പുന്നതാണ്. ചിലപ്പോൾ കാലിൽ വീണ് കരയുന്നതും.. വായനക്കാരന്റെ ഒപ്പം ഇറങ്ങിയങ്ങ് പോകുന്നതെന്ന് സാരം..
പേരിലും പ്രമേയത്തിലും ഇത്രയും സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാലമുണ്ടോയെന്നു പോലും സംശയമുണ്ട്..ക്യാപ്സ്യൂൾ 22 വായിച്ചപ്പോൾ തോന്നിയ സന്തോഷം തലതെറിച്ച എല്ലാ സ്വാഭാവങ്ങളും ലിനുവിന്റെ വികൃതിക്കുട്ടികൾക്കുണ്ട്..

ക്യാപ്സ്യൂൾ 22 എന്ന  പേരിൽ നിന്നു തുടങ്ങട്ടെ ഭ്രാന്തൻ ലോകത്തിന് കൃത്യമായ ഗുളിക നൽകുന്നുണ്ട്. അതു തന്നെ പേരിന്റെ പ്രസക്തിയും കഥ മനുഷ്യാകുലതകൾക്കും ഭ്രാന്തൻ നിലപാടുകൾക്കും കൃത്യമായ മരുന്നായി മാറുന്നു.ഈ പേരിന്റെ കൗതുകം പിന്നാലെ വരുന്ന ഓരോ ഗുളികയിലും രുചിക്കുന്നുണ്ട് വേറിട്ട അനുഭൂതി തരുന്ന 22 കഥാഗുളികൾ...

'മരണാനന്തരം ഒരു മറുപടി പ്രസംഗം' ഇതാ നമ്മുടെ നായകൻ തനി ദൈവത്തോട് കലഹിക്കുന്നു. താൻ തായറിക്കിയ സമയപ്പട്ടിക മുഴുവൻ തെറ്റിച്ച് കിഡ്നാപ്പ് ചെയ്ത ദൈവത്തോട് തന്നെയാകട്ടെ ആദ്യ കലഹം. വാച്ചിൽ നോക്കി ജീവിക്കുന്നവർ ഈ ഗുളിക കഴിച്ചില്ലെങ്കിൽ അപകടം..
"കുഞ്ഞാവ പൊക്കിൾക്കൊടി ഗർഭപാത്രം പി ഒ" യിലേക്ക് പോകുന്ന കത്ത് വായിക്കാതിരുന്നാൽ കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ മകളെയും മാതാവായും കഴിഞ്ഞ നാളുകളിൽ നഷ്ടമായതും നഷ്ടമാക്കിയതും വ്യക്തമാകും. ഈ ഗുളിക മക്കളും രക്ഷിതാക്കളും ദിവസവും ഓരോന്ന് കഴിക്കുന്നത് നന്ന്.പ്രതികരണശേഷി നഷ്ടപ്പെട്ടവർ, മുഖംമൂടിയിട്ടവർ ഇവർക്കും ലിനു ചികിൽസ വിധിക്കുന്നുണ്ട്..അമ്മയുടെ ഉദരത്തിലേക്ക് അതിന്റെ സുരക്ഷിത ഇടത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്കാണോ അതിന് നിര്ബന്ധിക്കുന്നവർക്കണോ 'വാടകമുറി' ക്യാപ്സ്യൂൾ എന്നത് വായനക്കാരുടെ വിധിക്ക് വിടുന്നു..'മരിച്ചവന്റെ സമ്പന്നതയും' 'ഓക്സിജൻ മസ്‌കും' വേഗതയും വികസനവും നോക്കി ജീവിക്കുന്നവർക്ക് വിതരണം ചെയ്യാതെ വയ്യ..

ചുറ്റുമുള്ളതൊന്നും കാണാതെ അവനവന്റെ സുരക്ഷിത തുരുത്തുകളിൽ കഴിയുന്നവരുടെ വാ പിളർത്തി 'ഫീലിംഗ് പുച്ഛവും' 'കലികാലവും' 'ഉദ്യോഗസ്ഥന്റെ കുട്ടിയും' 'മാംസകഷ്ണവും' കഴിപ്പിച്ചെ മതിയാകു...ഇനിയും ചില ഗുളികൾ അത് നമുക്ക് സ്വയം ചിലതൊക്കെ കണ്ട് വട്ടു പിടിക്കാതിരിക്കാനുള്ളതാണ്..ഒരു തരം സ്വയം ചികിൽസ. ഇത്തിരി കരഞ്ഞാൽ, ഉറക്കെ ഒന്നു ആക്രോശിച്ചാൽ ചിലപ്പോൾ ആശ്വാസം കിട്ടും 'കള്ളന്റെ കഥയും', 'പുലരാതിരുന്നെങ്കിൽ'  എന്ന ചിന്തയും 'ഭ്രാന്തനും' ആ വഴിക്കാണ് ആർക്കും കഴിക്കാം ഒരു പാർശ്വഫലങ്ങളുമില്ല..

"വർണമില്ലാത്ത കളിപ്പാട്ടത്തിൽ" അവസാനിക്കുന്ന ഈ ഗുളികകൾ എരിവും പുളിയും കയ്പ്പും മധുരവും മാത്രമല്ല എണ്ണിയാൽ തീരാത്ത നിറങ്ങളിലുമുള്ളതാണ്.
വായനയിലും എഴുത്തിലും പുതിയ മാജിക്ക് തീർക്കാനും ജീവിതത്തിന്റെ ബാലൻസ് ഷീറ്റ് തുലനം ചെയ്യാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു...

ഏറ്റവും സ്‌നേഹത്തോടെ

കെ എസ് രതീഷ്
18/06/2020
തിരുവനന്തപുരം

ശരഭമൂർത്തി..!

ശരഭമൂർത്തി..!!

          "ആ കഥ അങ്ങനെയല്ല, അതിന്റെ ക്ളൈമാക്‌സ് അങ്ങനെയാവരുത്." ഭിന്നലിംഗക്കാരായ ഒരു  കൂട്ടമാളുകൾ രാത്രി വീട്ടിലേക്കിരച്ചു കയറിവരുന്നു. ഒരു കഥാകൃത്തിനെ തോക്കു ചൂണ്ടി നിർത്തുന്നു.പ്രമുഖ പതിപ്പിലേക്ക് തയാറാക്കിയതും പൂർണമായും എഡിറ്റ് ചെയ്യാത്ത കഥയിൽ കൂട്ടമായി ചർച്ച ചെയ്തു തിരുത്തുകൾ വരുത്തുന്നു. കഥാകൃത്തിനെക്കൊണ്ട്  ഉറക്കെ വായിപ്പിച്ചിട്ട് "ഇതു തിരുത്തിയാൽ കൊന്നുകളയുമെന്ന" ഭീഷണി മുഴക്കുന്നു.പതിപ്പിന്റെ വിലാസം എഴുതിയ കവറിലാക്കിയിട്ട് ഇറങ്ങിപ്പോവുന്നു.ഇതൊക്കെ നിങ്ങൾക്ക് വിശ്വസിക്കാനാകുന്നുണ്ടോ.? പക്ഷേ കഴിഞ്ഞ രാത്രിയിൽ ഈയുള്ളവന്റെ അനുഭവമാണത്.

ആ കഥ. (അവർ തിരുത്തുന്നതിന് മുൻപ്)
                                                                   1.
ഇരുട്ടിൽ നിരത്തിയിട്ടിരിക്കുന്ന തീവണ്ടികളിൽ അയാൾ വിവേക് എക്സ്പ്രസ് ലക്ഷ്യമാക്കി നടന്നു. വണ്ടി പ്ലാറ്റ്‌ഫോമിലേക്കുവരാൻ ഇനിയും മണിക്കൂറുകളുണ്ട്.പതിവുകാർക്കായി കുളിച്ചൊരുങ്ങിക്കിടക്കുന്ന ആ രാത്രിവണ്ടിയിലേക്ക് 'ഇരിപ്പുറയ്ക്കാത്തവർ' ഒളിച്ചുചെല്ലാറുണ്ട്. മൊബൈൽ വെട്ടത്തിൽ അഴുക്കുചാലുകൾ കടന്നു.15095,എറണാകുളം-ദിബുരാഗ് വിവേക് ഏകപ്രസിന്റെ ഉരുക്കുകൈ തൊട്ടപ്പോൾ ഉള്ളുകുളിർന്നു.പാതിയടഞ്ഞ വാതിൽ, അടക്കിപ്പിടിച്ച സംസാരങ്ങൾ, ബീഡി വെട്ടങ്ങൾ, വിയർപ്പിന്റെ മണം.ഇതിനുള്ളിലെല്ലാം തന്നെപ്പോലെ ഭയന്നോടിയവരാണോ.?ഒരെലി കാലിലിക്കിളിയിട്ട് പാഞ്ഞുപോയി. പെട്ടെന്നുണ്ടാക്കിയ അലർച്ചയെ ലക്ഷ്യമിട്ടുവന്ന തെറിചേർത്ത അമ്പുകൾക്ക് തെറ്റിയില്ല. 

"പോലീസുകാരുവന്നാ എല്ലാവരെയും പൊക്കും" എരിഞ്ഞുനിന്ന ഒരു ബീഡി അപകടം മണപ്പിച്ചു.
" ഇത് ആസ്സാമിലേക്കുള്ള വണ്ടിയാണോ..?" ബീഡിയോട് രഹസ്യമായി തിരക്കി. 
"അതേ, വിവേക് എക്സ്പ്രസ്" ബീഡി ചിരിച്ചെരിഞ്ഞു. തന്നിലെ വിവേകാനന്ദനെ ബീഡിക്കാരൻ തിരിച്ചറിഞ്ഞതാണോ..?"അതേ വിവേക്." "അതേ, വിവേക് എക്സ്സ്പ്രസ്" ബീഡിയുടെ ഉത്തരം അയാൾ പല രീതിയിലും മുറിച്ചുവായിച്ചു.ഭയത്തിന്റെ പുക ഉള്ളിലേക്ക് പാഞ്ഞുകയറി. ബീഡിവെട്ടത്തിൽ നിന്നും മറ്റൊരു കൂപ്പയിലേക്ക് വേഗത്തിൽ നടന്നു.
    തടികളഴിയിട്ട ബർത്തിനും തണുപ്പ്.സഞ്ചി തലയിണയാക്കി.ചെരുപ്പുകൾ കറങ്ങിത്തുടങ്ങാത്ത ഫാനിന്റെ മുകളിൽ തിരുകി.മൊബൈൽ വെട്ടം കെടുത്തി.സഞ്ചിയിൽ തല ഉയർന്നിരിക്കുന്നു. കഴുത്തിലെ മുറിവിൽ വിയർപ്പുപ്പ് വീണുനീറി.വിട്ടെറിഞ്ഞോടിവന്ന രംഗങ്ങൾക്ക് കണ്ണിറുക്കിയടച്ചിട്ടും ബൂട്ടിന്റെ താളമുള്ള ഓർമ്മകൾ ചവിട്ടിത്തുറന്നു വന്നു..

" ഏതെങ്കിലും കേസില് നിന്നെ ഞാനങ്ങ് പെടുത്തും.ആ തന്തയും ചത്തു.അവൾക്ക് നിന്നെയിനി വേണ്ടെന്നും പറഞ്ഞല്ലോ?.വിട്ടു പൊയ്ക്കോണം. പരാതിയും കൊണ്ടുപോകാനാണ് ഭാവമെങ്കിൽ ഒരു മനുഷ്യക്കുഞ്ഞുമറിയാതെ നിന്നെ തീർക്കും.ആ കേസന്വേഷിക്കുന്നതും ഞാനായിരിക്കും." ഇൻസ്‌പെക്ടറുടെ നഖം വിവേകാനന്ദന്റെ  കഴുത്തിൽ ചുവപ്പുകലർന്നൊരു ചന്ദ്രക്കലയിട്ടു.

                                                                         2. 
പ്രഹ്ലാദൻ സാറിന്റെ ഏറെനേരത്തെ മൗനത്തിലും വിവേകാനന്ദന് മുഷിവുണ്ടായില്ല. "പേഴ്‌സണലായി ചിലത് പറയാനുണ്ട് ബാങ്കുസമയം കഴിഞ്ഞൊന്നു കാണാമോ.?"ഫോണിൽ സാറയച്ച സന്ദേശത്തിലേക്ക് വിവേകാനന്ദൻ പലതവണ നോക്കി.
           " അമ്മയില്ലാതെ വളർന്നതിന്റെ പ്രശ്നങ്ങൾ എന്റെ വിദ്യമോൾക്കുണ്ട്.വിവേകിനവളെ വിവാഹം കഴിക്കാൻ.?" പ്രഹ്ലാദൻ സാറ് കിതപ്പോടെ പറഞ്ഞൊപ്പിച്ചു.പുഞ്ചിരി ബാക്കിനിർത്തി ഇറങ്ങിപ്പോന്ന വിവേകാനന്ദന്റെയുള്ളിൽ തനിക്കാകെയുള്ള മുത്തശ്ശിയുടെ സമ്മതം വാങ്ങണമെന്നേയുണ്ടായിരുന്നുള്ളൂ. പ്രഹ്ലാദനിൽത്തൂങ്ങി, പേരക്കുട്ടിയുടെ മുടിയിഴയിൽ വിരലോടിച്ച് ആ മുത്തശ്ശിക്കഥ ഹിരണ്യകശിപുവും നരസിംഹവും ശരഭാവതാരവുമായി വളർന്നു.സന്തോഷമുണ്ടാകുമ്പോഴാണ്  അവരിങ്ങനെ കഥയുടെ വഴിക്കിറങ്ങിനിൽക്കുന്നതെന്ന് വിവേകാനന്ദനറിയാം.ഫോണിന്റെ മറുതലയിൽ പ്രഹ്ലാദൻ സാറ് ശിഷ്യന്റെ മറുപടി കാത്തിരിക്കുകയായിരുന്നു..
 
പ്രിയപ്പെട്ടവരുടെ ലോണുപാസാകുന്ന വേഗത്തിൽ വിവേകാനന്ദന് വിവാഹം,വീട്ടുമാറ്റം. പിന്നാലെ  സാമ്പത്തിക ക്രമക്കേട്, പോലീസന്വേഷണം, സാറിന്റെ ആത്മഹത്യ, മുത്തശ്ശിയുടെ മരണം റ്റാലിയാകാത്ത ബാലൻസ് ഷീറ്റുകളായി അയാളെ വീർപ്പുമുട്ടിച്ചു.തുടർച്ചയായ ആർത്തവത്തിൽ വിദ്യയും ഉള്ളുതുറന്നു."കുട്ടിയെന്നല്ല നിനക്കൊന്നുമൊരു കട്ടിമീശപോലും മുളയ്ക്കത്തില്ല.
തന്ത കയറുമായി തൂങ്ങാൻ നിന്നപ്പോൾ ചാന്തുപൊട്ടായ നിന്നെക്കെട്ടാൻ സമ്മതിച്ചെന്നെയുള്ളൂ."  വിവേകാനന്ദൻ കടപ്പെട്ട ബാങ്കിന്റെ സാമ്പത്തികവർഷത്തെ ഒടുവിലെ ദിവസങ്ങൾ നേരിടുന്ന മാനേജരായി..
     
കേസിന്റെ കാര്യത്തിനായുള്ള ഇൻസ്‌പെക്ടരുടെ വരവുകൾ വിദ്യ കാത്തിരുന്നു.കട്ടിമീശയിലേക്ക് വീഴുന്ന ആർത്തിയുള്ള നോട്ടങ്ങൾ."ഇൻസ്‌പെക്ടർക്ക് നരസിംഹത്തിലെ ലാലിന്റെ മീശയാ.." അല്പമുറക്കെയായ വിദ്യയുടെ ഉള്ള് വിവേകാനന്ദൻ കേട്ടു.പ്രഹ്ലാദൻ സാറിന് ക്രമക്കേടിൽ പങ്കില്ലെന്ന് റിപ്പോർട്ടു വന്നതിന് ശേഷവും വീടിന്റെ മുന്നിൽ ഇൻസ്‌പെക്ടരുടെ ജീപ്പുണ്ടായിരുന്നു. കട്ടിമീശയിൽ വിദ്യ, വിവേകാനന്ദനെ ചുവരിൽച്ചേർത്തുള്ള ഇൻസ്‌പെക്ടറുടെ മീശപിരിപ്പൻ ഡയലോഗും വിദ്യ ആരാധനയോടെ നോക്കി നിന്നു..

                                                                            3. 
ജീവിതം ജപ്തിചെയ്ത ഓർമ്മകളെ ദീർഘദൂര ശൗചാലയത്തിലേക്കൊഴുക്കിയ വിവേകാനന്ദൻ തീവണ്ടി പുറപ്പെടാനുള്ള വിളിച്ചുപറയൽ ശ്രദ്ധിച്ചു.വിവേക് എക്സ്പ്രസ്.വണ്ടിയുടെ പേരിലെ വിവേകം ഈ പലായന തീരുമാനത്തിലുണ്ടോ.?പ്ലാറ്റ്‌ഫോമിൽ പെയ്തവെളിച്ചത്തിൽ വണ്ടി കുളിച്ചു നിൽക്കുന്നു.പലതരം ശബ്ദങ്ങളും കയറി വരുന്നു.ശുചിമുറിതൊട്ട് ആറാമത്തെ ബെർത്തിലേക്ക് വിവേകാനന്ദൻ നടന്നു.മുകളിലേക്ക് കയറുമ്പോൾ ഫാനിന്റെ മറവിലിരുന്ന ചെരുപ്പൊരുച്ചിരിയുതിർത്തു. ശുചിമുറിയിലേക്ക് ചെരുപ്പോർമ്മിപ്പിച്ച സഹായം മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത ഇരുട്ടിൽ തള്ളിക്കളഞ്ഞ് പോയതാണ്.നല്ലശീലങ്ങൾ പലപ്പോഴും മറ്റുള്ളവന്റെ കാഴ്ച്ചയിൽ മാന്യമെന്ന് തോന്നിക്കാൻ  രൂപപ്പെടുന്നവയണോ.? ചിന്തകളും വണ്ടിയും സാവധാനം അനങ്ങി..

മറുവശത്തെ ബെർത്തിൽ ഒരു പർദ്ദാക്കാരി സുഖമായി ഉറങ്ങുന്നു.അപ്പുറത്ത് മംഗോളിയൻ മുഖമുള്ള ഒരു ചെറുപ്പാക്കാരൻ.. ഇരുമ്പുനെറ്റിന്റെ അപ്പുറത്തെ പർദ്ദാക്കാരിയുടെ ദേഹത്തുരുമിയാണ് കഴിഞ്ഞ മണിക്കൂറുകൾ കിടന്നത്.അത്തറിന്റെ വാസനയും ഉള്ളിലാക്കിയിരുന്നു. മംഗോളിയന്റെ ശ്രദ്ധ തന്നിലേക്കാണോ ? വിവേകാനന്ദന്റെ ചിരികെട്ടു.ട്രെയിൻ വേഗത്തിലായി.തുരങ്കപാതയുടെ ഇരുട്ടിലേക്ക് ഊളിയിട്ടതും ഹിന്ദിപ്പാട്ടിന്റെ റിംഗ് ടോണുണയർന്നു.രണ്ടു തവണയടിച്ചപ്പോൾ മംഗോളിയൻ പർദ്ദാക്കാരിയുടെ ബെർത്തിലേക്ക് കുരങ്ങുവേഗത്തിൽ മാറിയിരുന്നു.പർദ്ദാക്കാരി തല അവന്റെ മടിയിലേക്ക് കയറ്റി വച്ചു.ഫോണിന്റെ ഹെഡ് സെറ്റ്  പർദ്ദാക്കാരിയുടെ ചെവിയിലും മറ്റൊന്ന് മംഗോളിയനും ചേർത്തു. 

 "അതേടീ, സീനത്തേ ആ സാറന്മാരെ തട്ടിയത് ഞാനാ." പർദ്ദാക്കാരിയുടെ ഉരുമ്പരിക്കുന്ന വാക്കുകളിലേക്ക് വിവേകാനന്ദൻ നുഴഞ്ഞുകയറി. ചെവി ചരിച്ചു. മുഖത്ത് ഉറക്കമുണ്ടാക്കി.  "മാവോയിസ്റ്റോ കൂവോയിസ്റ്റോ ആരെ വേണോ പ്രതിയാക്കിക്കോട്ടെ.നിനക്കുപോലും ഞാൻ ശ്യാമയും നമ്മുടെ ബംഗാളി ബിശ്വാസുമാണ്.നിന്നോട് പർദ്ദ വാങ്ങിയത് അവൻമ്മാരെ രാത്രി കാണാൻ പോവാനായിരുന്നു.ആരു ചോദിച്ചാലും നിനക്കൊന്നും അറിയില്ല, നീയാർക്കുമൊന്നും കൊടുത്തിട്ടുമില്ല.പിന്നെ അവൻ ബിശ്വാസും കുശുവാസുമൊന്നുമല്ല.എന്നോടാവന് പ്രേമോമില്ല. നാട്ടിൽ വേറെ പെണ്ണും കൊച്ചുമുണ്ട്.എന്നെ വിളിച്ചു. മടിയിൽക്കിടന്ന് ഞാനിതാ പോകുന്നു." ട്രെയിൻ വല്ലാതെ ഇളകി.രഹസ്യം മുറിഞ്ഞു.വിവേകാനന്ദന് കാലുകളിലൂടെ ഭയമുള്ള തണുപ്പരിച്ചു കയറി.

നാടുമുഴുവൻ ചർച്ചയായ, മൂന്ന് പോലീസുകാരെ തട്ടിയ കേസിലെ പ്രതികളാണപ്പുറത്ത്. രാഷ്ട്രപതിയുടെ മെഡൽ നേടിയ തണ്ടർ ബോൾട്ടംഗവും കൊല്ലപ്പെട്ടവരിലുണ്ട്. മാവോയിസ്റ്റാക്രമണം സംശയിച്ചിരുന്ന അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത് ഈ അടുത്ത കാലത്താണ്.അസമയത്ത് നടന്നകലുന്ന പർദ്ദാക്കാരിയുടെ സി സി ടി വി ദൃശ്യം.ആ മൂന്നുപേർ ചേർന്ന ട്രസ്റ്റിന്റെ കീഴിലുള്ള കുടിവെള്ള പ്ലാന്റിൽ, ഒരാൾ മുങ്ങി മരിച്ച നിലയിലും മറ്റൊരാൾ വെടിയേറ്റും, ഒരാൾ തൂങ്ങിമരിച്ചും കണപ്പെടുകയായിരുന്നു.കമ്പനി തൊഴിലാളിയായ ബംഗാളിയാണ് പോലീസിനെ വിവരമറിയിച്ചത്.സർവീസിൽ കയറിയനാൾ മുതൽ ദയാനന്ദൻ, ശിവാനന്ദൻ, സദാനന്ദൻ എന്നിവരുടെ സൗഹൃദം, ഒന്നിച്ച് വിരമിച്ചതിന്റെ കൗതുകം, ത്രിയാനന്ദന്മാരുടെ 'ആനന്ദം ചാരിറ്റബിൾ ട്രസ്റ്റ്'.വിവേകാനന്ദന്റെ തലക്കുള്ളിൽ കഴിഞ്ഞ രാത്രികേട്ടിരുന്ന പ്രിയപ്പെട്ട ക്രൈം ഫയൽ വാർത്തകൾ എഴുതിക്കാണിച്ചു

"ട്രെയിനിലാടി, ഇടയ്ക്കങ്ങ് റേഞ്ച് പോകും നിന്നെ ചതിച്ചെന്ന് തോന്നരുത്‌..ബംഗാളീടൊപ്പം ചാടിപ്പോയ ശ്യാമ.ഈ കഥ മാത്രമേ നിനക്കുമറിയാവു.അവന്മാരുടെ കഥ നീയെങ്കിലും അറിയണമെന്നെനിക്ക് തോന്നി."ബിശ്വാസ് അടുത്ത ബെർത്തിലേക്ക് മാറിയിരുന്നു.ശ്യാമയുടെ ഫോണ് തുറന്ന് സിമ്മെടുത്ത് വായിലിട്ട് ചവച്ചു. അവൾ പറഞ്ഞതെല്ലാം വിവേകാനന്ദൻ ക്രൈം ഫയൽ രൂപത്തിലെ വാർത്തയാക്കി നോക്കി..

"നിന്റെ പെണ്ണിനെ ഞങ്ങളൊന്നും ചെയ്യൂല കരിച്ചേ, നീയൊന്നടങ്ങിക്കെടാ " പോലീസിനെ വെട്ടിച്ചുപോയ വാറ്റുകാരൻ ഏനസ്സിന്റെ പെണ്ണ്, കരിച്ച ഒമനയെ സദാനന്ദൻ പോലീസ് സെല്ലിലിട്ട് ചെയ്യുമ്പോൾ അവന്റെ പതിമൂന്നുകാരിപ്പെണ്ണിനെ ദയാനന്ദൻ പോലീസ് പുതിയൊരൈറ്റം പഠിപ്പിക്കുകയായിരുന്നു.
      ശിവാനന്ദൻ പോലീസ് കരിച്ച ഓമനയെ ചുവരിൽ ചാരി നിർത്തി "നിന്റെ കൊച്ചിന് തട്ട് ദോശ വാങ്ങാൻ നമ്മളെ ദയാനന്ദൻ സാറ് പോയെടീന്ന് .." കള്ളം പറഞ്ഞു.
       "നിന്റെ കൊച്ച് ഒറങ്ങിയെടീ" ദയാനന്ദൻ പോലീസ് കരിച്ചയെ കുനിച്ചു നിർത്തിപ്പറയുമ്പോൾ, കൊച്ചു പെണ്ണ് ഉറക്കെ വിളിക്കാതിരിക്കാൻ സദാനന്ദൻ പോലീസ് വാപൊത്തിപ്പിടിച്ചു..
         ഏനാസിനെ പിന്നീടാരും ജീവനോടെ കണ്ടില്ല .അമ്മേം മോളേം വെളുക്കും വരെ ചോദ്യം ചെയ്തിട്ടും തെളിവൊന്നുമൊത്തില്ല.ജീപ്പിൽ വീട്ടിൽ കൊണ്ടുവിട്ട ദയാനന്ദൻ പോലീസ് കൊച്ചുപെണ്ണിന് നൂറ്റി നാല്പത്തിനാല് രൂപയും ദോശയും രസവടയും കൊടുത്തു. കാടു കയറിയ ഏനാസിനെ കരടി പിടിച്ചെന്ന് പോലീസ് പറഞ്ഞു.പക്ഷെ കുളിപ്പിക്കാനെടുത്തവർക്ക് ഗുദം വഴികയറ്റിയ കമ്പിത്തുണ്ടിൽ തട്ടി കൈ മുറിഞ്ഞു.കേസുമായിപ്പോയ കരിച്ച നട്ടെല്ലുപൊട്ടി കിടപ്പിലുമായി.കൊച്ചുപെണ്ണിനെ പള്ളിക്കാര് തെക്കെങ്ങോയുള്ള ബാലികാമന്ദിരത്തിൽ  ചേർത്തു. ഏനാസിന്റെ കുഴിയിൽ മൈലാഞ്ചി വച്ചതുകൊണ്ട് കരിച്ചയുടെ കുഴിവെട്ടാൻ പോയവർക്ക് സ്ഥലം തെറ്റിയില്ല..
     
        ശ്യാമയുടെ കഥയിലെ  മൂന്നാനന്ദന്മാരിൽ ആർക്കാണ് തന്റെ കഥയിലെ വില്ലന്റെ മീശവച്ച മുഖം കൊടുക്കണമെന്നു ചിന്തിച്ചു.മുത്തശ്ശിയുടെ വിരലുകൾ മുടിയിലിഴഞ്ഞു.ഹിരണ്യകശിപുവിൽ നിന്ന് പ്രഹ്ലാദനെ രക്ഷിക്കാൻ മഹാവിഷ്ണു നരസിംഹമായി, നരസിംഹത്തിന്റെ തലകടിച്ചെടുക്കാൻ ശിവഭഗവാൻ ശരഭമൂർത്തിയായി.." ശരഭവും ശ്യാമയും ചേർന്ന പുതിയൊരവതാരത്തെയുണ്ടാക്കിയ വിവേകാനന്ദന് ഉറക്കത്തിലും ചിരിയുണ്ടായി.. 

                                                                              4.
"ഏതു വഴിക്ക് തിരഞ്ഞാലും അവന്മാർ ചത്തതിന്റെ കാരണം  കിട്ടത്തില്ല സീനത്തേ. ഒരുത്തൻ പണ്ട് നിലമ്പൂര് മാവോയിസ്റ്റുകളെ വെടി വച്ചതിന്റെ പ്രതികാരമെന്നല്ലേ ഇപ്പൊ ചിന്തിക്കണത്..? കച്ചോടത്തിൽ തമ്മിൽത്തല്ലി ചത്തതാണെന്നും വരുത്തതാനുള്ളതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.മൂന്ന് ആനന്ദന്മാരും ഞാനും  വാട്സപ്പിൽ നടത്തിയ ചാറ്റെങ്ങാനും കിട്ടിയാൽ പോലീസിന് ഒരു മസാലപ്പടം പിടിക്കാനുള്ള വകയുണ്ട്. കിളുന്ത്പെണ്ണിനു വേണ്ടി ആ കെളവന്മാർ തമ്മിൽത്തല്ലി ചത്തതെന്ന് വിചാരിച്ച് കേസ് ആ വഴിക്കും കൊറേക്കാലം പോകും. പിന്നെ ഇതെല്ലാം കഴിഞ്ഞ് എന്റെ നേർക്ക് തിരഞ്ഞാലും ഞാനാരാന്നും എവിടാന്നും  കണ്ടുപിടിക്കാൻ, പേരും വിലാസവുമില്ലാത്ത നൂറായിരം മനുഷ്യരുള്ള ഈ നാട്ടിൽ മൂക്കിട്ട് ക്ഷ, ണ്ണ  വരയ്ക്കണം..." 

        റേഞ്ചില്ലാത്ത ഒരിടത്ത് ബിശ്വാസിന്റെ ഫോണും നിലച്ചു.അവൻ നിലത്തിറങ്ങി വാതിലിലൂടെ  ഓരോ ഭാഗങ്ങളും വലിച്ചെറിയുന്നത് ശ്യാമ നോക്കി.പർദ്ദയഴിച്ച് ബാഗിനുള്ളിലേക്ക്  മാറ്റിവയ്ക്കുന്നതിനിടയിൽ തൊട്ടപ്പുറത്ത് വിവേകാനന്ദന്റെ കൂർക്കം വലിയിലേക്ക് ശ്യാമയുടെ നോട്ടം വീണു.മീശയില്ലാത്ത സുന്ദര മുഖത്തിന് പണ്ട്  കാടുകയറിയ ഏനസ്സിനോട് സാമ്യം തോന്നി. 

                                                                       5. 
സൂര്യകാന്തിത്തോട്ടത്തിന് നടുവിലൂടെ മഞ്ഞിച്ച തീവണ്ടി പാഞ്ഞു പോകുന്നു.ഉള്ളിലെ വെയിലിനും മഞ്ഞ നിറം.ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും നേരമുറങ്ങിയത്.താഴത്തെ സീറ്റിൽ ബിശ്വാസിന്റെ തോളിൽ ശ്യാമയും ഉറക്കത്തിലാണ്.വിവേകാനന്ദൻ മുഖം കഴുകി വന്ന് അവരുടെ എതിർ വശത്തിരുന്നു.കൂപ്പയിൽ തെറ്റിയും തെറിച്ചും കുറച്ചാളുകൾ. അവർക്കെല്ലാം ബിശ്വാസിന്റെ മുഖവും നിറവും.ഫാനിന്റെ മുകളിലിരുന്ന ചെരിപ്പിളകി വീണ് ശ്യാമ ഉണർന്നു.മറ്റൊന്ന് തെറിച്ചു പുറത്തേക്കും പോയി.മൂന്നു ചിരി ഒന്നിച്ചു വിരിഞ്ഞു. ബിശ്വാസുൾപ്പെടെ ആ കൂപ്പയിലെ പലർക്കും ചെരിപ്പുകളില്ലെന്ന് വിവേകാനന്ദൻ ശ്രദ്ധിച്ചു. ഓടാൻ തുടങ്ങിയവർക്ക് ചെരിപ്പൊരു ബാധ്യതയാണെന്ന് സമാധാനിച്ചു.
            മഞ്ഞയിൽ കറുപ്പ് പുള്ളികളുള്ള ചുരിദാറിന്റെ ഉള്ളിലെ കറുത്തുമെലിഞ്ഞ ഈ പെണ്ണ്  മൂന്നു പോലീസുകരെ കൊന്നതെങ്ങനെയായിരിക്കും.? തന്റെ മൂന്ന് വിരലുകൾ ചേർത്താലത്ര വലിപ്പമേ അവളുടെ കൈത്തണ്ടക്കുള്ളു.മുഖത്തിന് ഒരു തുമ്പിയുടെ വലിപ്പം എന്നിട്ടും.?.ക്രൈം ഫയലിൽ താൻ നായകനായ കുറ്റവാളി, ഇൻസ്‌പെക്ടരുടെ നെറ്റിയിൽ ചേർത്ത തോക്കിന്റെ കാഞ്ചി വലിക്കുന്നതോർത്തു. ഇൻസ്പെക്ടരുടെ മീശവച്ച മുഖത്തെ കരച്ചിലു കണ്ടു ചിരി നിയന്ത്രിക്കുന്ന വിവേകാനന്ദനോട് ശ്യാമ സംശയത്തോടെ തിരക്കി.
                              "കേരളത്തിലെവിടെയാണ്..?"
ഉത്തരത്തിനൊരുങ്ങുമ്പോൾ ബിശ്വാസ് പെട്ടെന്ന് ചങ്ങല വിലിച്ചു.തീവണ്ടി സൂര്യകാന്തികളുടെ നടുവിൽ പെരുക്കനട്ടയായി.ഒരു ചെറിയ പൊതി ശ്യാമ വിവേകാനന്ദന് നൽകി.ഒരേ മുഖമുള്ള ആണും പെണ്ണും തോട്ടങ്ങളുടെ നടുവിലൂടെ ഒറ്റ വരിയായി നടക്കുന്നു.ഏറ്റവും പിന്നിൽ ബിശ്വാസിന്റെ ചുമലിലിരുന്ന ശ്യാമ വിവേകാനന്ദനോട് തോക്കുപോലെ കൈ ചൂണ്ടി. പൊതിയിലിരുന്ന തോക്കിൽ വിവേകാനന്ദൻ തൊട്ടു. വിയർപ്പുപ്പ് വീണ് മുറിവ് പിന്നെയും നീറി.
    ഒപ്പം പോകാനായില്ലെങ്കിലും തന്റെ കഥയെങ്കിലും പറയണമെന്നുണ്ടായിരുന്നു. ചങ്ങല വലിച്ചവരെ തിരക്കിവന്ന വന്ന മീശയില്ലാത്ത കാക്കികൾക്ക്  അങ്ങ് ദൂരെ പൊട്ടുപോലെ കാണുന്ന ശ്യാമയുടെ തലയിലേക്ക് വിവേകാനന്ദനും വിരലുകൾ തോക്കുപോലെ ചൂണ്ടിക്കാണിച്ചു.
          പെട്ടെന്ന് ഒരു കൂട്ടം കറുത്ത തുമ്പികൾ കൂപ്പയിലേക്ക് പറന്നു കയറി.അവയെ ഭയന്നിട്ടെന്നോണം തീവണ്ടിയുടെ വേഗതയും കൂടി...
                                                                                                      ( 27/04/2016)

സൂചനകൾ ( വന്നവർ ഇതിൽ തിരുത്തലുകൾ  വരുത്തിയിട്ടില്ല)

ശരഭമൂർത്തി.
പ്രഹ്ലാദനെ രക്ഷിക്കാനവതരിച്ച നരസിംഹാവതാരത്തിന്റെ കോപം ശമിപ്പിക്കാൻ വിരഭദ്രനും ഭദ്രകാളിയും ചേർന്ന് ശരഭാവതാരമുണ്ടായി.ശിവപുരണത്തിലും.നാടോടിക്കഥകളിലും പ്രചരിക്കുന്നു.വൈഷണവവാദികൾ ഈ കഥകൾ അംഗീകരിക്കുന്നില്ല.
(ചിലപ്പോൾ അവരെന്നെ തല്ലിയേക്കും)
നരസിംഹം മോഹൻലാൽ സിനിമാണെന്നും ചിലർ അവകാശമുന്നയിക്കുന്നു.അതിലെ മീശയാണ് ഈ കഥയിലെ ഇൻസ്പെക്ടക്കെന്നാണ് എന്റെ സൂചന.
          
         അടിക്കുറിപ്പ് സഹിതം ഇത്രയുമാണ്  ആ കഥയിൽ ഞാനെഴുതിയത്.സമ്മതമില്ലാതെ എന്റെ കഥയുടെ ക്ളൈമാക്‌സ് തിരുത്തിയെഴുതാൻ അവർക്കെന്താണവകാശം.? മീശയില്ലാത്ത ഒരു സുന്ദരനാണ് കഥയിൽ തിരുത്തുകൾ വരുത്തിയത്. 
          ഇതുമൊരു മനുഷ്യാവകാശ പ്രശനം തന്നെയല്ലേ..? ഇവിടെ നിയമവും കോടതിയുമുണ്ടോന്നു ഞാനൊന്നു നോക്കട്ടെ..!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Saturday 23 May 2020

ദേവലോകം 106..!!

ദേവലോകം 106 ൽ..!!
 
  10:45, തീവണ്ടിയാഫീസുനിറയെ അയ്യപ്പന്മാരുടെ കറുത്തകൂനകൾ.റമ്മിന്റെ മണവുമായി അവരുടെ ഇടയിലിരിക്കാൻ അവർക്ക് ധൈര്യമുണ്ടായില്ല.ഉറക്കം കണ്ണിലും ലഹരി നിറയ്ക്കുന്നു.
തടിച്ചുരുണ്ട ഒരു പോർട്ടറാണ് ദേവലോകം ചൂണ്ടിക്കാണിച്ചത്.റിസ്‌പഷ്നിലെ വൃദ്ധന്റെ ചുണ്ടുകൾ പാതിമയക്കത്തിലും പതിവുമന്ത്രങ്ങളുരുവിട്ടു.
"ഒരാൾക്ക് മൂന്നൂറ്, അഞ്ഞൂറ് ആദ്യം തരണം. കാർഡും വേണം,എത്ര ആള്..? വിലാസവും, ഉദ്ദേശ്യവും എഴുതണം" രജിസ്റ്റർ മുന്നിലേക്ക് നീക്കിവച്ചു.
"ഒരാൾ, ഒരു കഥയെഴുതാൻ.." ജാരൻ കഥാകൃത്തിന്റെ ചെവിയുടെ പിന്നിലേക്ക് മറഞ്ഞു.
" ഇവിടെയങ്ങനെ റെയ്‌ടൊന്നും വരത്തില്ല" വൃദ്ധൻ ഗേറ്റിലേക്ക് നോക്കി.ജാരൻ പ്രതീക്ഷയോടെ ചിരിച്ചു.കഥയുടെ ബീജമുണർന്നു.
          മുറിയിലെ ഒരുകൂട്ടം മണങ്ങൾ ഇറങ്ങിവന്ന് അവരെ സ്വീകരിച്ചു.നീലയും വെള്ളയും കലർന്ന ചുവരുകൾ.മഞ്ഞവെളിച്ചത്തിൽ ഇണചേരുന്ന പല്ലികൾ. മുറുക്കാൻ ചുവപ്പ് വീണുണ്ടായ പേരില്ലാ അതിരില്ലാ ഭൂപടങ്ങൾ. ചുവരിനെ ഉമ്മവച്ച് മദ്യക്കുപ്പിയുടെ ബ്രായുടെ സീലുകൾ.ഫാനിന്റെ തിരയിളക്കം.രഹസ്യങ്ങൾ ചോരുന്ന ശുചിമുറിയിലെ ടാപ്പ്.ആണിയിൽ തറച്ച് 1998 ജൂൺ മാസം കാണിക്കുന്ന ശീലാവതീ ടെക്‌സ്റ്റൈൽസിന്റെ കലണ്ടർ. ചുവന്ന വൃത്തത്തിൽ മല്ലികയുടെ പേരും ഫോൺ നമ്പരും.ഉള്ളിൽ കഥയുടെ ചവിട്ടുതുടങ്ങി..
            ജാരനും കഥാകൃത്തും പരസ്പ്പരം നോക്കിയിരുന്നു.കഥാകൃത്ത് കുറിപ്പു പുസ്തകമെടുത്തു.
"ദേവലോകം നൂറ്റിയാറിലെ മല്ലിക, ദേവലോകം മല്ലിക, ദേവലോകം 106ൽ, കലണ്ടറിലെ മല്ലിക, മല്ലിക..." വെട്ടിയും തിരുത്തിയും കഥക്കുഞ്ഞിന് പേരിടാൻ തുടങ്ങി...
"വിളിച്ചു നോക്കെടോ ചിലപ്പോൾ നിനക്കൊരു  കഥ കിട്ടും എനിക്കൊരു.." ഫോണെടുത്ത് നമ്പർ ഡയൽ ചെയ്ത് കഥാകൃത്തിന്റെ ചെവിയിൽ വച്ചു.വിറകണ്ട് ജാരന് ചിരി പൂത്തു..
"ഹലോ മല്ലികാ മാഡമാണോ..?"ദേഷ്യത്തോടെ ജാരൻ ഫോൺ പിടിച്ചുവാങ്ങി,കഥാകൃത്തിനെ പരിഹാസത്തോടെ നോക്കി
" വൃത്തിക്ക് കുളിച്ച് വേഗം നൂറ്റിയാറിലേക്ക് വാടി"കഥാകൃത്തിന് ഫോൺ തിരികെക്കൊടുത്തു. ഭയന്നു വിളറിയ മറുപടികേട്ടു.
"'അമ്മ അച്ഛ്നെ കുളിപ്പിക്കുവാ.വരാൻ ഒക്കത്തില്ല, ഇനിത്തൊട്ട് ഞാനും വരത്തില്ല"
      നിരാശയിൽ ജാരന്റെ തെറികൾ കേട്ട് പല്ലികൾ ഓടിയൊളിച്ചു.ടാപ്പിന്റെ കരച്ചിൽ നിന്നു. മുറിയുടെ വെളിച്ചമിരട്ടിക്കുന്ന വിധത്തിൽ ബൾബ്‌ കണ്ണുരുട്ടി.ബ്രായുടെ സ്റ്റിക്കർ ചുവരിൽ നിന്നൂർന്നു വീണു. ജാരന്റെ കൂർക്കം വലിയിൽ കഥാകൃത്ത് ചിരിച്ചു.കഥയുടെ തല പുറത്തു വന്നു..
             " ആ മറുപടിക്ക് പതിനഞ്ചിനപ്പുറം പ്രായമുണ്ടാകില്ല.." പേനയിൽ കുളിരു പടർന്നു.ജാരന്റെ മുഖത്തും സ്വപ്നച്ചിരി.
        വാതിലിന്റെ ചുമകേട്ട് കഥാകൃത്ത് ഞെട്ടി.മുന്നിൽ നനഞ്ഞു കുതിർന്ന് വെളുത്ത് മെലിഞ്ഞ രൂപം.നരച്ച ഒരു മുടി ചാട്ടവാറു പോലെ കഥാകൃത്തിന്റെ നേർക്ക് എഴുന്നു നിന്നു.
   "മല്ലികയാ സാറേ എനിക്കിനി ഒക്കത്തില്ല, അതിയാൻ തൂറിക്കിടന്നിട്ടാ ആ പെണ്ണിനെ വിട്ടത്. വയറ്റിലും തൊടേലും  സിഗരറ്റ് വട്ടത്തില്, ഇനി വയ്യ സാറേ.."
        കഥാകൃത്ത് പേഴ്‌സിൽ നിന്നും കാശെടുത്ത് വന്നതും കലണ്ടറിലെ ജൂണും കീറിയെടുത്ത് മല്ലിക പുറത്തേക്കുപോയി..
             ജാരൻ വലിച്ചിട്ടിരുന്ന സിഗരറ്റുവീണ്  പുസ്തകത്തിൽ തീ പടർന്നു. ഇഴയാൻ തുടങ്ങിയ ആ കഥ വെന്തു മരിച്ചു..!!


കെ എസ് രതീഷ്
9497456636

Sunday 10 May 2020

കൂന്തൽ വാദം..!!

*കൂന്തൽവാദം..!!
          പണ്ടു പണ്ട് ഒരു ജീവപര്യന്തകാലതത്തിനും മുമ്പ് ലീലയുടെ ക്ലാസിൽ ലീലാതിലകകാരന്റെ  കൂന്തൽവാദം അവതരിപ്പിക്കുമ്പോഴാണ് ശിശുപാലൻ സാറ് അറസ്റ്റിലായത്. ബൂട്ടിന്റെ കുരകളോടെ കയറിവന്ന നിയമപാലകൻ കറുത്തചുവരിലെഴുതിയിരുന്ന കൂന്തൽവാദത്തിലും മുൻനിരയിലിരുന്ന  ലീലയുടെ തോളുവഴി പടർന്നുകിടന്ന കൂന്തലിലും നോട്ടമിട്ട് ഒരു കുറ്റാന്വേഷണച്ചിരിയുതീർത്തു.                  ശിശുപാലപ്രണയത്താൽ നഗരത്തിലെ പഞ്ചനക്ഷത്ര കലാലയകൂറ്റൻന്മാരുടെ അഭ്യർത്ഥനകൾ നിരസിച്ച് ഗ്രാമ്യസമാന്തര 'നളന്ദയെ' വരിച്ചവളാണ് ലീല.നളന്ദയിലെ ബിരുദക്കാരുടെ മുന്നിൽ ഉപപാഠപുസ്തകവുമായെത്തുന്ന ആ 'ഉപഗുപ്ത'നോട് തോഴികളുടെ കണ്ണെത്താ മൂലകളിൽ അവൾ ചിരിച്ചു.വീണപ്പൂവും രമണനും മറന്ന് കാമുകനിൽ മിഴിനട്ടിരുന്നവളുടെ മുന്നിലൂടെ വിലങ്ങുവച്ചിറങ്ങിപ്പോയ സംഭവം ഭൂമിമലയാളത്തിൽ ആദ്യകൗതുക വാർത്തയായിരുന്നിട്ടും, തന്റെ പത്രത്തിൽ അശ്ലീലമച്ചടിക്കില്ലെന്ന് ഭീഷ്മശപഥമുള്ള പത്രാധിപർ പോലും എഴുതിയതിപ്രകാരമാണ്.
      "തളർവാദം പിടിപെട്ട മാതാവിനെ ലഹരിമരുന്ന് തിന്ന മകൻ മാനഭംഗപ്പെടുത്തി.
തെളിവായത് പ്രതിയുടെ കൂന്തൽ."
        സ്വലേ: തളർവാദം പിടിപെട്ടുകിടപ്പിലായിരുന്ന മാതാവിനെ മകൻ ബലാൽസംഗം ചെയ്തു. തടയാൻ ശ്രമിച്ച പിതാവിനെ മർദ്ദിച്ചവശനാക്കി കടന്നുകളഞ്ഞ പ്രതിയെ ജോലി സ്ഥലത്തുനിന്നും പിടികൂടി. ഒരു സമാന്തര കോളേജദ്ധ്യാപകനായിരുന്ന പ്രതിയുടെ ( ശിശുപാലൻ, 40 വയസ്) ആക്രമണത്തിൽ തലയുടെ പിൻവശത്തുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണമുണ്ടായത്.കൃത്യത്തിനിടയിൽ മാതാവിന്റെ കൈയ്ക്കുള്ളിലകപ്പെട്ട പ്രതിയുടെ കൂന്തലാണ് നിയമപാലകർക്ക് തെളിവായത്...
    അവ വായിച്ചു പൂർത്തിയാക്കാൻ ലീലക്കായില്ലെന്നു മാത്രമല്ല, ബോധരഹിതയായി വീഴുകയും അന്നേക്ക് മൂന്നാം മാസം, അറസ്റ്റു വേളയിൽ നോക്കിച്ചിരിച്ച പോലീസുകാരന്റെ വേളിയായി ആ നാടിന്റെ ഓർമ്മയിൽ നിന്നും താലിവച്ചിറങ്ങിപ്പോയി.
       കാലം ശിശുപാലന് കൂട്ടുപ്രതിയായി തടവനുഭവിച്ചു.ജീവപര്യന്തരുചിയങ്ങനെ കഴിഞ്ഞു.  കവലയിൽ ബസ്സിറങ്ങിയ അയാൾ നളന്ദയിരുന്നിടവും, കൂറ്റൻ ആലിനെയും വിഴുങ്ങിയ  കെട്ടിടത്തിലേക്ക് മിഴിച്ചുനിന്നു.തടവിലാകുകയെന്നാൽ കണ്ണുകൾക്ക് ലോകത്തിന്റെ മാറ്റത്തെ തടയുകയെന്നു മാത്രമാണെന്ന്‌ ശിശുപാലൻ ചിന്തിച്ചു.പക്ഷെ ലീലയുടെ ആ നോട്ടവും ജനക്കൂട്ടത്തിന്റെ കൂവലും അയാളുടെ തലയ്‌ക്കുള്ളിൽ മാറ്റമില്ലാതെയുണ്ടായിരുന്നു.ആരും തിരിച്ചറിയരുതെന്നാഗ്രഹിച്ചു. എന്നിട്ടും നാടിനെ മുഴുവനായിട്ടൊന്നു കാണാൻ കുന്നോളം വളർന്ന ആ കെട്ടിടത്തിന്റെ ഉച്ചിയിലേക്ക് കയറിപ്പോയി.മുകളിലെ നിലയിലെ ബാർബർ ഷോപ്പിന്റെ വാതിലിൽ മുട്ടി നിന്നു. ശീതീകരിച്ച മുറി,ചുവരിലെ ചിത്രത്തലമാതൃകകളും അജ്ഞാതം. ജാലകത്തിലൂടെ നാടിനെ നോക്കി, പച്ചപ്പിൽ നിറനരവീഴ്‌ത്തി കെട്ടിടക്കുന്നുകൾ.വളരെ നേരം തന്റെ വീട് തിരഞ്ഞു.പുഴയുടെ ഇരുകരകളിൽ പ്രണയത്തോടെ മുഖന്നോക്കിയിരിക്കുന്ന രണ്ട് വീടുകൾ,ലീലയുടെ മഞ്ഞ, ആകാശ നീലയെപ്പുതച്ച തന്റെ വീട്.ദൂരെ മെലിഞ്ഞുണങ്ങിയ പുഴകണ്ടു. ബാർബർ അയാളെ തൊട്ടുവിളിച്ചു.കറങ്ങുന്ന കസേരയിൽ കൗതുകമുള്ള കുട്ടിയായി വന്നിരുന്നു.. 
          മൊട്ടയായോർമകളിൽ നിന്നും ഇന്നത്തെ ബാർബറുടെ നിലയെത്ര മാറിയെന്ന് മുന്നിൽ നിരത്തിവ ക്ലാസെടുത്തു. മുടിമുറിപ്പന്റെ ജന്മാവകാശച്ചിരി ബാക്കിയുണ്ട്. ബാർബർ ആവർത്തിച്ച് പലതും ചോദിച്ചു. ഉള്ളിൽ വാക്കുകൾ ഉറഞ്ഞുപോയിരിക്കുന്നു.തടവറയിലെ നാളുകളിൽ ശിശുപാലൻ ഉല്പാദിപ്പിച്ച വാക്കുകൾക്ക് ഒരു മിനിക്കഥയുടെ വലിപ്പമേയുള്ളൂ.മുഖത്തെ നിശബ്ദത വായിച്ച ബാർബർ അയാൾക്ക് നീട്ടിയ പുസ്തകത്തിൽ മൗനികളായ ആയിരക്കണക്കിന് തലകൾ. ശിശുപാലന്റെ വിരലുകൾ ആ തലകൾ കയറിയിറങ്ങി..
        "പ്രിയപ്പെട്ട ക്ഷുരക യുവാവേ കഴിഞ്ഞ ഏറെ വർഷങ്ങൾ തടവറയിലായിരുന്ന എന്നിലെ  ഭൂതകാലത്തിന്റെ ഏതെങ്കിലുമൊരു നിഴൽ പുറത്തെടുക്കാൻ തനിക്കാകുമോ?" ഉള്ളിൽ തിരിയിട്ട പ്രാർത്ഥനയുടെ ലാവ ഉരുകിയെങ്കിലും, വാക്കുകളായി പൊട്ടിപ്പുറത്തു വന്നില്ല.കണ്ണുകൾ നിറഞ്ഞൊഴുകി. ഊമരായ തലകളിൽ ഒന്നാണോ താനും.? പരിഹാസഭാവമുള്ള ചിത്രത്തലകളിലേക്ക് തുള്ളികൾ വീണു. ബാർബർക്ക് മനസലിഞ്ഞു. കണ്ണീർ വാർത്തു. മുഖം പിടിച്ചുയർത്തി. നിമിഷനേരം അയാൾ ധ്യാനത്തിലേക്ക് വീണു.തുറന്ന കണ്ണുകളിൽ വലിയ വെളിച്ചം.തമ്മിൽ ചിരിച്ചു. ശിശുപാലന് ആ ചിരി വളരെ പരിചിതമായിത്തോന്നി.അല്ല, ആ ചിരി തന്റെ ആരോ ആണ്.
          ബാർബർ ശില്പിയായി, വിരലുകൾക്ക് മാന്ത്രിക വേഗം. മുറിഞ്ഞു വീഴുന്ന ഭൂതകാലം. 
പിൻനടത്തത്തിന്റെ ചുവടുകൾക്ക് കത്രികയുടെ പശ്ചാത്തലസംഗീതം.ഉറക്കം ശിശുപാലനെ അമർത്തി ചുംബിച്ചു..
    കവലയിൽ ആലിന്റെ ചുവട്ടിലെ നളന്ദ, ബിരുദക്ലാസ് മുറിയിലെ ലീല.കൂന്തൽ വാദത്തിന്റെ പ്രവേശകം.'മണിപ്രവാളത്തിൽ കൂന്തൽ കുഴൽ കൊങ്ക ഇത്യാദി പദങ്ങൾ കാണുന്നില്ലേ..?' ചർച്ച തുടങ്ങുമ്പോൾ ലീലയുടെ മുഖത്തുപടരുന്ന നാണം ക്ലാസിലെ നൂറ്റിച്ചില്വാനം കണ്ണുകൾക്ക് പിടികൊടുക്കാതെ കാണണമെന്ന്  ശിശുപാലനാഗ്രഹിച്ചു. മുഖത്ത് ചിരിയൂറി വന്നു.
        അടുപ്പിന്റെ മുന്നിലെ മനോരാജ്യത്തിൽ നിന്നുണർന്ന അയാൾ അമ്മയെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ തിളനിലനോക്കി.തളർന്നുപോയ ആ ശരീരം ഈ ചൂട് താങ്ങില്ല.എന്തെങ്കിലും പിഴവ് പറ്റിയാലും പരിഭവിക്കില്ല.നാല്പതുകാരന്റെ മുന്നിൽ കുളിക്കാനായികിടക്കുന്ന ഒരമ്മ. തലതുവർത്തുമ്പോഴും തോരാത്ത അവരുടെ കണ്ണുകൾ. മകന്റെ ആശ്വസിപ്പിക്കുന്ന ചിരി. ചീകുന്ന കൂന്തലിൽ കുരുങ്ങുന്ന ചീർപ്പ്, സ്നേഹ ശാസന, നെറ്റിയിലെ ചുംബനം,ഒരുക്കുമ്പോൾ അമ്മയുടെ നാണം. ആവർത്തിക്കുന്ന ചിത്രങ്ങൾ..
            അല്പം തണുത്തത് ചേർക്കാൻ കിണറ്റിലേക്ക് പോകുന്ന വഴി ആ മുറിയിലേക്ക് നോക്കാതിരുന്നെങ്കിൽ ശിശുപാലന് ലീലയെ നഷ്ടമാകുമായിരുന്നില്ല.വല്ലാത്ത ജീവപര്യന്തനോവ്.
        ബീഡിപോലും കൈക്കൂലിയായി കരുതുന്ന പാറാവുകാരന്റെ ദയയിൽ ശിശുപാലൻ തടവറയുടെ തണുപ്പിലിരുന്ന് മൂന്നു കത്തുകളെഴുതി.ഓരോന്നിനും ആറുമാസത്തെ ഇടവേളകൾ. ഒന്നാമത്തേത്  ലീലക്കെഴുതിയത്.വെറും ഒറ്റവരിച്ചോദ്യം " പ്രിയപ്പെട്ട വേളകളിൽ നിന്നോട് മടിച്ചവ മറ്റാരോടെങ്കിലും പിടിച്ചുവാങ്ങുമെന്ന് കരുതുന്നുവോ.?" മൂന്നാമത് അച്ഛനുള്ളതിൽ മൂർച്ചയുള്ള രണ്ടു വരികൾ. "മാതൃഹത്യയോളം വലുതല്ല, പിതൃഹത്യ.പകയുള്ള ആയുധമായി നിങ്ങളിലേക്കു വരും" ഈ കത്തുകൾക്കിടയിൽ സുഹൃത്തായ ചരിത്രദ്ധ്യാപകനെഴുതിയ രഹസ്യസ്വഭാവമുള്ള കത്ത് പാറാവുകാരന്റെ കാക്കികീശയിൽ മറവിബാധിച്ചു കിടന്നുപോവുകയും, അലക്കുകാരിയും പാറാവുകാരന്റെ കാമുകിയുമായ ഒരുവൾ അതു കണ്ടെടുത്ത് വായിക്കാൻ ഇടവരുകയും, കഥാനായകനുണ്ടായ ദുരന്തമോർത്ത് അലക്കുകല്ലിലിരുന്ന് നെടുവീർപ്പിടുകയുമുണ്ടായി..
        വാരാന്ത്യത്തിലെ പതിവുകാരനായ പാറാവുകാരനെ അലക്കുകാരി ആ തവണ അക്ഷമയോടെ കാത്തിരുന്നു.ശയനശേഷമുള്ള ദീർഘ ചുംബനത്തിന്റെ ഇടവേളയിൽ കത്തിന്റെ ഇതിവൃത്തം അവർ തമ്മിൽ സംസാരിക്കുന്നത് ദാമ്പത്യത്തിന്റെ നിസാരതയിൽ പലായനം ചെയ്തവനും,  പൂർവ്വാശ്രമത്തിൽ അലക്കുകാരിയുടെ ഭർത്താവുമായിരുന്നവൻ ഇങ്ങനെ കേട്ടു..
അല:"നിങ്ങളുടെ തടവറയിൽ ഒരു നിരപരാധിയുണ്ട്..?"
പാറാ:"അതാര്..?"
അല:"മാതൃഹത്യയുടെ പേരിൽ ശിക്ഷിക്കപ്പെട്ട ശിശുപാലൻ."
പാറാ:"അതെങ്ങനെ നീ അറിയും..?"
അല:" വിഴുപ്പിന്റെയൊപ്പം അവന്റെ കത്തുണ്ടായിരുന്നു.."
പാറാ:"നീയതിൽ എന്തെന്ന് വായിച്ചു..?"
അല:"ദീർഘമാണ്."
പാറാ:"പുലരിവരാൻ ഇനിയുമുണ്ടല്ലോ."
അല:"ശിശുപാലൻ കിണറ്റിലെ വെള്ളമെടുക്കാൻ നടക്കുമ്പോൾ കുളിപ്പിക്കാനായി വിവസ്ത്രയാക്കിയിരുന്ന അമ്മയുടെ നെഞ്ചിൽപ്പിടിച്ചിരുന്നു തുള്ളുന്ന അച്ഛനെ കണ്ടു. തളർച്ച ബാധിക്കാത്ത ഇടതുകൈ ഉയർത്തിപ്പിടിച്ച അമ്മയുടെ മുരൾച്ച കേട്ട് പാഞ്ഞു ചെന്ന് അയാളെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.നിലത്ത് വീണ അച്ഛന്റെ കഴുത്തിൽ കൈ അമർത്തുമ്പോഴാണ് അമ്മയുടെ കൈക്കുള്ളിൽ ശിശുപാലന്റെ മുടി അകപ്പെട്ടത്.പിതാവിനു വേണ്ടി മകനോട് കയർത്ത അമ്മയെ തട്ടിമാറ്റി ശിശുപാലൻ അന്ന് നളന്ദയിലേക്ക് പോയതാണ്. ബാക്കിയെല്ലാം ആ ദ്രോഹിയുടെ കളളസാക്ഷ്യമായിരുന്നു.ശിശുപാലന്റെ മുറിയിൽ നിന്നു കിട്ടിയ കഞ്ചാവ്‌ ബീഡിയുടെ കാര്യവും കവിതാ രോഗവും ലീലക്കും അറിവുള്ളതാണ്.കഞ്ചാവിന്റെ  ലഹരിയിൽ മകൻ മാതാവിനെ ബലാത്സംഗത്തിന്.എന്നായിരുന്നല്ലോ വാർത്തകൾ. ഞാനും അതുകേട്ട് കാർക്കിച്ചു തുപ്പിയിരുന്നു. മകനുണ്ടാകാതിരിക്കാൻ ആഗ്രഹിച്ചിരുന്നു.ശിശുപാലനെപ്പോലൊരു മകനെ തരാൻ കഴിയുമോ..? ചരിത്രബോധമുള്ള  സുഹൃത്തുവഴി ലീലയെമാത്രം സത്യമറിയിക്കുകയായിരുന്നു കത്തിന്റെ ലക്ഷ്യം. പ്രിയ കാവൽപ്രണയമേ നീ അതിനെ..."
         അലക്കുകാരിക്ക് പൂർത്തിയാക്കാൻ കഴിയാതെ കഥയവസാനിപ്പിച്ചപ്പോൾ വീടിന്റെ ചുവരുകളിരുപുറവും കരച്ചിലുയർന്നു. പാരാവുകാരൻ കുറ്റബോധത്താൽ അവളുടെ  നെഞ്ചിലേക്ക് ചാഞ്ഞുവീണു.വീടിനുപുറത്തെ സർവ്വസംഗപരിത്യാഗി ലീലയെക്കണ്ടെത്തി ശിശുപാലന്റെ നിരപരാധിത്വം ബോധിപ്പിക്കലാണ് ജീവിത ലക്ഷ്യമെന്നുറപ്പിച്ച് രണ്ടാമതും പുറപ്പെട്ടുപോയി..
         ബാർബറുടെ തണുത്ത വിരലുകൾ കണ്ണുകളിൽ തൊട്ടപ്പോൾ ശിശുപാലനുണർന്നു. മുന്നിലെ കണ്ണാടിയിലെ ഭൂതരൂപം കണ്ട്, കാലവും കോലവും തിരികെത്തരുന്ന മാന്ത്രികനാണ് തനിക്കു മുന്നില്ലെന്നു ചിന്തിച്ചു. യുവാവായ ബാർബറെ ചേർത്തുനിർത്തി,നെറ്റിയിൽ തുരുതുരെ ചുംബിച്ചു. സമീപകാലത്ത്  അന്തരിച്ചു പോയ പിതാവ്, ശങ്കുണ്ണിയെ ഓർക്കുകയാൽ സലൂണ്‌ ഉള്ളിൽ താഴിട്ട്, ആ യുവാവ് ദീർഘനേരം കരഞ്ഞു. എന്നാൽ ശങ്കുണ്ണിയും ശിശുപാലനും തമ്മിൽ വിപ്ലവകരമായ ഒരു ചുംബനത്തിന്റെ ബന്ധമുണ്ടായിരുന്നത് രണ്ടുപേർക്കും  വെളിപ്പെടാൻ സാധ്യതയില്ലാത്ത ചരിത്രമാണ്.അതിവിടെ പറയുന്നത് ഔചിത്യമുണ്ടോ.?.കഥയ്ക്കു വെളിപ്പെടുത്താൻ കഴിയാത്ത ചിലതും ജീവിതത്തിനുണ്ടല്ലോ.?.
         വെറുമൊരു അപ്പൂപ്പൻ താടി പകരമായി നൽകി ബാലനായ ശിശുപാലന്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കണമെന്നാഗ്രഹിക്കാൻ അന്ന് യുവാവായിരുന്ന ശങ്കുണ്ണിക്കാകുമായിരുന്നോ..? എതിർപ്പൊന്നും കൂടാതെ കണ്ണടച്ചു നിന്ന ശിശുപാലന്റെ ഉള്ളിൽ ശങ്കുണ്ണിയാശാൻ ആരാധ്യപുരുഷനായി ഏറെക്കാലങ്ങൾ നില്കുമായിരുന്നോ.? ശങ്കുണ്ണിയാശാന്റെ വിവാഹനാളിൽ കുന്നിന്റെ മുകളിലേക്ക് തൂങ്ങിമരിക്കാൻ തയാറെടുത്ത കുട്ടിയെ ശിശുപാലനും മറക്കാനാകുമോ.? കഥകൾക്കിനിയും കയറിച്ചെന്നിരിക്കാൻ കഴിയാത്ത ശ്രീലകങ്ങളുണ്ട് ജീവിതത്തിലെന്ന് ഇതിനാൽ നിങ്ങൾക്കും സമ്മതിക്കുകയല്ലാതെ തരമില്ല..
      പെറ്റെഴുന്നേറ്റ പെണ്ണായി നിന്ന വീട് മടങ്ങിവന്ന പുത്രനോട് ചിരിച്ചു.ശിശുപാലന്റെ ഉള്ളിലെ ചിത്രം മരണം കാത്തിരിക്കുന്ന  വൃദ്ധചുളിവുകളായിരുന്നു. മുഖം മറന്നു തുടങ്ങിയ ഒരു ചിരി ചുണ്ടുകളിൽ നിന്നും ആയാസത്തോടെ പുറത്തിറങ്ങിവരാനാഗ്രഹിച്ചു.വീടിന്റെ വിതുമ്പലായി അമ്മയുടെ തയ്യൽമെഷീന്റെ തരാട്ട് പടിയിൽ നിന്നേ കേട്ടു.സ്വപ്നമാകാമെന്നു കരുതി വാതിലിൽ അല്പനേരം നിന്നു.പുറത്തേക്ക് അത്ഭുതത്തോടെ തല നീട്ടിയ ഒരു കൊലുസിന്റെ കിലുക്കം അകത്തെ ഇരുട്ടിലേക്ക് ചിതറിത്തെറിച്ചോടിപ്പോയി.ഒരു ഡയറിയും പഴക്കമുള്ള ആ ഇരുവരി കത്തും നീട്ടിപ്പിടിച്ചു നിന്ന സ്ത്രീയുടെ പിന്നിൽ ആ കൊലുസുകാരിയും പതുങ്ങി നിന്നു. അഭിനയിച്ചു‌ പഴക്കമുള്ള നാടകത്തിന്റെ ക്ളൈമാസിലെന്നപോലെ സഞ്ചിയുമായി ഇറങ്ങി നടന്ന സ്ത്രീയുടെ പിന്നാലെ ഇളകുന്ന കൊലസും നടന്നുപോകുന്നു.അവളുടെ നെഞ്ചിൽ ചേർത്തു വച്ചിരുന്ന അച്ഛന്റെ ചിത്രത്തിൽ ശിശുപാലൻ അത്ഭുതത്തോടെ നോക്കി.തിരിഞ്ഞു നോക്കുന്ന കൊലുസിന്റെ ചിരിക്ക് ഭൂതകാലത്തിനോട് സാമ്യമുണ്ടോ...?
       അസ്തമയത്തിന്റെ ദിക്കിൽ അവരുടെ രൂപം കറുത്തപൊട്ടുകൾ മാത്രമായി.വാതിലിൽ അകത്തും പുറത്തുമല്ലാതെ ശിശുപാലൻ കിടന്നു.തല ഉള്ളിലും കാലുകൾ പുറത്തേക്കുമെങ്കിലും എവിടേക്കും സ്വാതന്ത്രമായി എഴുന്നേൽക്കാൻ കഴിയുന്ന ആ കിടപ്പിൽ അയാൾക്ക്‌ ഗൂഢമായൊരാനന്ദമുണ്ടായി. ജീവപര്യന്തത്തോട് സ്വാതന്ത്ര്യപ്രതികാരം.
         അമ്മയുടെ തയ്യൽമെഷീനിൽ അതേ താരാട്ട് കേൾപ്പിക്കാൻ കഴിവുള്ള ആ സ്ത്രീ ആരായിരിക്കും?.തന്റെ ചിരി പകുത്ത ആ കുട്ടി അച്ഛന്റെ ചിത്രം ചേർത്തു വച്ചതെന്തിന്..?ലളിതമായ ചോദ്യങ്ങൾക്ക്  ഉത്തരമെഴുതാൻ ശ്രമിച്ചു.പക്ഷെ മൗനം കൊത്തിയെടുത്ത അവരുടെ ഇറങ്ങിപ്പോക്കിന്റെ നാനാർത്ഥങ്ങൾക്ക് ഉത്തരം മുട്ടി.രണ്ടാനമ്മ, സഹോദരിയെന്നെല്ലാം ഉത്തരമായി പൂരിപ്പിച്ചു. വിലയിരുത്തലിന് ഉത്തരക്കടലാസുകൾക്ക് മുന്നിൽ അദ്ധ്യാപകനായി എഴുന്നേറ്റിരുന്നു.മുറ്റത്തേക്ക് നിലാവ് ചരിഞ്ഞ് പെയ്യുന്നു.ചെവിയുടെ പിന്നിൽ മുറിച്ചിട്ട രോമങ്ങളിലൊന്ന് പുഴയിലേക്ക് പോകണമെന്നോർമ്മിപ്പിച്ചു..
              മറുകരയിൽ ലീലയുടെ വീടിന്റെ പിന്നിലെ വെളിച്ചം കെടുത്തിയിട്ടില്ല.ഒന്നിച്ചിരിക്കാനും മിണ്ടാനും പാകത്തിന് അന്നൊക്കെ ആ വിളക്ക്  കെടുത്താറുണ്ട്. ആറ്റിലേക്ക് നീണ്ടിറങ്ങി വരുന്ന വെളിച്ചത്തിന്റെ കൈവരിയിൽ പിടിച്ച് പുഴയുടെ കൈവഴിയായി ഒഴുകുന്നത് ലീലയാണെന്ന്‌ ശിശുപാലന് വിശ്വാസം വന്നില്ല. പുഴ ക്ഷീണിച്ച് അവർക്കിടയിലെ അകലം കുറച്ചിരുന്നു. ലീല  മുട്ടോളമിറങ്ങി മുടിയഴിച്ചിട്ട് ചിരിച്ചു.പുഴയിൽ വീണുകിടന്ന നിലാവ് ഇരട്ടിച്ചു. കഴുത്തറ്റമിറങ്ങി നിന്ന ലീലയുടെ ചുറ്റും കൂന്തൽ സർപ്പക്കളമായി.ശിശുപാലന് ഏറെ നാളുകൾക്ക് ശേഷം വാക്കുകൾ മുളപൊട്ടി.. ചിരിയുടെ ലാവയിൽ ചിലത് ഒഴുകി വന്നു..
"വരുമെന്നറിഞ്ഞുവോ..?"
" ഈ കരയിലൊരിക്കൽ കാണണമെന്ന പ്രാർത്ഥനയേയുണ്ടായിരുന്നുള്ളൂ"
"സുഖമാണോ"
"തോക്കും പാറാവുമില്ലെങ്കിലും കഠിനതടവായിരുന്നു" ഒരു കോലാൻ മത്സ്യം കരയിലേക്ക് ചാടി, ഒന്നുരണ്ട് വട്ടം പിടഞ്ഞ് വെള്ളത്തിലേക്ക് പോയി.
"കത്ത് ?"
"കാഷായധാരിയായ ഒരാൾ വന്നിരുന്നു"
      കരയിലേക്ക് കയറിയ ലീലയുടെ മുടിയിൽ കെട്ടിപ്പിടിച്ചിരിക്കാൻ കൊതിച്ച പുഴക്കുട്ടികൾ ഇറ്റു വീഴുന്നത് ശിശുപാലൻ കൗതുകത്തോടെ കണ്ടു.അയാൾക്കുള്ളിൽ വാക്കോളമുണ്ടായി. ലീല വളരെ വേഗം നടന്നുപോയി. വീടിന്റെ വാതിൽ കരച്ചിലോടെ അടഞ്ഞു.പിൻവിളക്ക്‌ കെട്ടു. നിലാവും മങ്ങി.പുഴയുടെ മടിയിലെത്ര കിടന്നിട്ടും ശിശുപാലന് തണുപ്പുതോന്നിയില്ല.വീട്ടിലേക്ക് നടക്കുമ്പോൾ കാൽ വിരലിലൊരു തണുപ്പ് ജനിച്ചു. നനവോടെ അമ്മയുടെ കട്ടിലിൽ കിടന്നു.തണുപ്പ് മുട്ടോളം വളർന്നു. തയ്യൽമെഷീൻ താരാട്ട് പാടി.അമ്മയോർമ്മകൾ ശിശുപാലന്റെ തലമുടിയിൽ കോർത്തുവലിച്ചു. ഉള്ളിൽ വീണ്ടുമൊരു ചോദ്യാവലിയുണ്ടായി..
        തളരാത്ത ഇടതുകൈ നീണ്ടുവന്നത് ആരെ രക്ഷിക്കാനായിരുന്നു..? അമ്മയുടെ കൂറ് ഭർത്താവിനോടോ മകനോടോ..?  ഉടലുവീഴുംവരെയുള്ള വാസന ജന്തുക്കൾക്ക്..? ഉള്ളിൽ ഉത്തരക്കടലാസ് നിവർത്തിവച്ചു.തണുപ്പ് കഴുത്തറ്റം വളർന്നു.അമ്മയുടെ കൈ മുരണ്ടുവന്ന് കൊളുത്തിവലിച്ചു.തട്ടിയെറിഞ്ഞ് പുറത്തേക്കിറങ്ങിയോടി..
           മണിപ്രവാളത്തിൽ ചോള ഭാഷയുണ്ടോ..? കൂന്തൽ കുഴൽ ഇത്യാദി പദങ്ങൾ..? നിലാവിലൂടെ നളന്ദയുടെ ശബ്ദത്തിലേക്ക് ശിശുപാലൻ നടന്നുകയറി.ഈറനോടെ ക്ലാസ് മുറി നിറഞ്ഞു കിടക്കുന്ന ലീലയുടെ കൂന്തൽ.ചിരിയും നിലാവും. മറ്റുള്ള കണ്ണുകളെ വെട്ടിച്ച് അയാൾ അവളെമാത്രം നോക്കി..                  
                             *"കുളിച്ചു കൂന്തൽപുറയും തുവർത്തി-
                                 ക്കുളുർക്കെ നോക്കിപ്പുനരെമ്മുളാരെ
                                 ഒരുത്തി പോനാളധുനമണൻമേ
                                 ലവൾക്കുപോലങ്ങിനിയെങ്ങൾ ചേത:"
       ശിശുപാലൻ കറുത്ത ചുവരിൽ കൂന്തൽവാദമെന്നെഴുതി അടിവരയിട്ടു. പറമ്പിലെ മരങ്ങൾ അനുസരണയോടെ തലയാട്ടി.കണ്ണെടുക്കാതെയിരുന്ന ലീലയെ നോക്കി കൂന്തൽവാദ *കാരിക പലതവണ ഉറക്കെപ്പാടി.ഉറങ്ങിപ്പോയ പുഴയെ ചൂണ്ടിക്കാട്ടി കളിയാക്കിച്ചിരിച്ചു. കൂട്ടുകാരിയോട് ചിരിച്ച ചന്ദ്രനെ എഴുന്നേല്പിച്ചു നിർത്തി ചോദ്യം ചെയ്തു.നക്ഷത്രത്തിന്റെ ചെവിയിൽ കിഴുക്കി.ഒരു സിനിമാപ്പാട്ടിന്റെ ചൂളമടിച്ച കാറ്റിനെയിറക്കിവിട്ടു.ഇങ്ങനെ ക്ലാസ്സാകെ അന്തിച്ചിരിക്കുമ്പോൾ നമ്മടെ ശിശുപാലൻസാറിനിതെന്തുപറ്റിയെന്ന ഭാവത്തിൽ ലീലയുടെ വീടിന്റെ പിന്നിലെ വിളക്കു തെളിഞ്ഞു.!

1. ലീലാതിലകം എന്ന വ്യാകരണ ഗ്രന്ഥത്തിലെ മണിപ്രവാളത്തിൽ തമിഴ് കളർന്നിട്ടുണ്ടോ എന്ന ഭാഷാശാസ്ത്ര തർക്കം. കൂന്തൽ എന്ന വാക്കിന്റെ പിൻ ബലത്തിലയിരുന്നതിനാൽ കൂന്തൽ വാദമെന്നറിയപെടുന്നു.
2.ലീലാതിലകം ശ്ലോകം. 
         കുളിച്ചു കേശഭാരവും തുവർത്തി, 
         മനം കുളിപ്പിക്കുമാറ് എന്നെ നോക്കി 
         മണൽപ്പരപ്പിലൂടെ നടന്നു പോയവളെ 
         പിൻതുടർന്ന് എന്റെ മനസ്സെങ്ങോപോയി.
3 കാരിക, ശ്ലോകം

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636