ഒരു ഭ്രാന്തൻ ഭൂമിയും 22 തരം ഗുളികകളും..!!
ലിനുവിന്റെ കഥ ഭൂമിയുടെ ഭ്രാന്തിനുള്ള മരുന്നാണ്. ആരൊക്കെ എപ്പോഴൊക്കെ കഴിക്കണമെന്ന കുറിപ്പടി അതിന്റെ വരികളിൽ കണ്ടെത്താൻ കഴിയും. ചിരിയും ചിന്തയും ചിലപ്പോൾ വൈദ്യൂതി കടത്തിവിട്ടും ബോധത്തിനുള്ളിൽ പൊട്ടിത്തെറി നടത്തി ഭൂമിയെ സ്നേഹത്തോടെ കാണാൻ വശിപിടിക്കുന്നുണ്ട് ഈ കഥകൾ..
കഥകൾ വലിപ്പം കുറഞ്ഞ് കുന്നിക്കുരുവോളമായെങ്കിലും ഭൂമി മുഴുവൻ പൊട്ടിത്തെറിപ്പിക്കുന്ന ശക്തിനേടിയ കാലതതാണ് ലിനുവിന്റെ കഥകളും വായിക്കുന്നത്.ചെറുകഥയുടെ വലിപ്പമെത്രയെന്ന് ആരോടെങ്കിലും ചോദിച്ചാൽ വാക്കെണ്ണി വരിയെണ്ണി നിൽക്കുന്നവരുണ്ട്.. പക്ഷെ ഒരു ചെറുകഥയ്ക്ക് ഭൂമിയെ വിഴുങ്ങാനുള്ള ശേഷിയുണ്ടെന്നതാണ് സത്യം.. അത് വാക്കിന്റെയോ വരിയുടെയോ എണ്ണത്തിനും വലിപ്പത്തിനും അപ്പുറമാണ്.
ഇനി ചെറുകഥയിലെന്തെല്ലാം പറയാം...? ആ ചോദ്യത്തിനും പുതു കഥ മിഴിച്ചു നിൽക്കും. പുതിയ കഥ മണക്കുന്നതാണ്, കൂകി വിളിക്കുന്നതാണ്. നിങ്ങളുടെ മുഖത്ത് തുപ്പുന്നതാണ്. ചിലപ്പോൾ കാലിൽ വീണ് കരയുന്നതും.. വായനക്കാരന്റെ ഒപ്പം ഇറങ്ങിയങ്ങ് പോകുന്നതെന്ന് സാരം..
പേരിലും പ്രമേയത്തിലും ഇത്രയും സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാലമുണ്ടോയെന്നു പോലും സംശയമുണ്ട്..ക്യാപ്സ്യൂൾ 22 വായിച്ചപ്പോൾ തോന്നിയ സന്തോഷം തലതെറിച്ച എല്ലാ സ്വാഭാവങ്ങളും ലിനുവിന്റെ വികൃതിക്കുട്ടികൾക്കുണ്ട്..
ക്യാപ്സ്യൂൾ 22 എന്ന പേരിൽ നിന്നു തുടങ്ങട്ടെ ഭ്രാന്തൻ ലോകത്തിന് കൃത്യമായ ഗുളിക നൽകുന്നുണ്ട്. അതു തന്നെ പേരിന്റെ പ്രസക്തിയും കഥ മനുഷ്യാകുലതകൾക്കും ഭ്രാന്തൻ നിലപാടുകൾക്കും കൃത്യമായ മരുന്നായി മാറുന്നു.ഈ പേരിന്റെ കൗതുകം പിന്നാലെ വരുന്ന ഓരോ ഗുളികയിലും രുചിക്കുന്നുണ്ട് വേറിട്ട അനുഭൂതി തരുന്ന 22 കഥാഗുളികൾ...
'മരണാനന്തരം ഒരു മറുപടി പ്രസംഗം' ഇതാ നമ്മുടെ നായകൻ തനി ദൈവത്തോട് കലഹിക്കുന്നു. താൻ തായറിക്കിയ സമയപ്പട്ടിക മുഴുവൻ തെറ്റിച്ച് കിഡ്നാപ്പ് ചെയ്ത ദൈവത്തോട് തന്നെയാകട്ടെ ആദ്യ കലഹം. വാച്ചിൽ നോക്കി ജീവിക്കുന്നവർ ഈ ഗുളിക കഴിച്ചില്ലെങ്കിൽ അപകടം..
"കുഞ്ഞാവ പൊക്കിൾക്കൊടി ഗർഭപാത്രം പി ഒ" യിലേക്ക് പോകുന്ന കത്ത് വായിക്കാതിരുന്നാൽ കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ മകളെയും മാതാവായും കഴിഞ്ഞ നാളുകളിൽ നഷ്ടമായതും നഷ്ടമാക്കിയതും വ്യക്തമാകും. ഈ ഗുളിക മക്കളും രക്ഷിതാക്കളും ദിവസവും ഓരോന്ന് കഴിക്കുന്നത് നന്ന്.പ്രതികരണശേഷി നഷ്ടപ്പെട്ടവർ, മുഖംമൂടിയിട്ടവർ ഇവർക്കും ലിനു ചികിൽസ വിധിക്കുന്നുണ്ട്..അമ്മയുടെ ഉദരത്തിലേക്ക് അതിന്റെ സുരക്ഷിത ഇടത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്കാണോ അതിന് നിര്ബന്ധിക്കുന്നവർക്കണോ 'വാടകമുറി' ക്യാപ്സ്യൂൾ എന്നത് വായനക്കാരുടെ വിധിക്ക് വിടുന്നു..'മരിച്ചവന്റെ സമ്പന്നതയും' 'ഓക്സിജൻ മസ്‌കും' വേഗതയും വികസനവും നോക്കി ജീവിക്കുന്നവർക്ക് വിതരണം ചെയ്യാതെ വയ്യ..
ചുറ്റുമുള്ളതൊന്നും കാണാതെ അവനവന്റെ സുരക്ഷിത തുരുത്തുകളിൽ കഴിയുന്നവരുടെ വാ പിളർത്തി 'ഫീലിംഗ് പുച്ഛവും' 'കലികാലവും' 'ഉദ്യോഗസ്ഥന്റെ കുട്ടിയും' 'മാംസകഷ്ണവും' കഴിപ്പിച്ചെ മതിയാകു...ഇനിയും ചില ഗുളികൾ അത് നമുക്ക് സ്വയം ചിലതൊക്കെ കണ്ട് വട്ടു പിടിക്കാതിരിക്കാനുള്ളതാണ്..ഒരു തരം സ്വയം ചികിൽസ. ഇത്തിരി കരഞ്ഞാൽ, ഉറക്കെ ഒന്നു ആക്രോശിച്ചാൽ ചിലപ്പോൾ ആശ്വാസം കിട്ടും 'കള്ളന്റെ കഥയും', 'പുലരാതിരുന്നെങ്കിൽ' എന്ന ചിന്തയും 'ഭ്രാന്തനും' ആ വഴിക്കാണ് ആർക്കും കഴിക്കാം ഒരു പാർശ്വഫലങ്ങളുമില്ല..
"വർണമില്ലാത്ത കളിപ്പാട്ടത്തിൽ" അവസാനിക്കുന്ന ഈ ഗുളികകൾ എരിവും പുളിയും കയ്പ്പും മധുരവും മാത്രമല്ല എണ്ണിയാൽ തീരാത്ത നിറങ്ങളിലുമുള്ളതാണ്.
വായനയിലും എഴുത്തിലും പുതിയ മാജിക്ക് തീർക്കാനും ജീവിതത്തിന്റെ ബാലൻസ് ഷീറ്റ് തുലനം ചെയ്യാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു...
ഏറ്റവും സ്‌നേഹത്തോടെ
കെ എസ് രതീഷ്
18/06/2020
തിരുവനന്തപുരം
No comments:
Post a Comment