Tuesday 27 December 2016

കവിത പണയം

പണയം...!!

( മകളുടെ ശവശരീരത്തിൽ പണയം വച്ച പാദസരം അണിയിച്ച പിതാവിന് കണ്ണീരോടെ)

ബാങ്കിന്റെ വലിപ്പിൽ
മുദ്രവച്ചകിഴിയിൽ
വളരെ നാളായി
പാലിക്കപ്പെടാത്തൊരു വാക്കുണ്ട്.
തൂമ്പയുടെ വക്കുപൊട്ടിയ
ഒരപ്പന്റെ വാക്ക്.
നൂലുപോലെ വളർന്നപെണ്ണിന്റെ
എലുമ്പൻ കാലുകൾ,
കാല്പവനിൽ അടിച്ചുപരത്തിയ നൂലൊത്ത പാദസരം.
കിഴികെട്ടിയ ആ  വാക്കീപ്പോൾ ഇവിടെ
ചിതപറ്റി നില്പുണ്ട്.
നൂലൊത്ത കാലിനിപ്പോൾ
ഡിസംബറിന്റെ തണുപ്പ്.
പണയമുതലെല്ലമില്ലെങ്കിലും
ഈ പാദസരം ഞാനണിയിക്കുന്നു.
ചിതയിലെരിയാത്ത പെണ്ണും പൊന്നും.
ഈ പെണ്ണിന്
പാദസരോന്ന് പറഞ്ഞാ ജീവനാ,
ആ പെണ്ണെനിക്കും..!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Thursday 22 December 2016

കഥ അറുപത്തിയൊമ്പതാമത്തെ പെണ്ണ്

അറുപത്തിയൊമ്പതമത്തെ പെണ്ണ്...!!

സന്ധ്യയായി, ഉഷസുമായി ഏഴാം ദിവസമാണ് എന്നെ പ്രണയിക്കാമെന്ന് അവൾ വാക്കുതന്നത്. പനമടൽ കുതിരയുണ്ടാക്കി അവളുടെ മുറ്റത്ത് മടലേറാൻ തുടങ്ങിയതിന്റെ തലേന്നാളിലാണ് അവൾ സമ്മതിച്ചത്.

ആദ്യ കഥാസമാഹാരത്തിന്റെ പ്രകാശനവേളയിൽ ആ  കൃതിയെക്കുറിച്ച് ഞാൻ  പറയുകയായിരുന്നു.

"ഒരു ഡയറിയെടുത്ത് ഓർമ്മയിൽ തുടങ്ങി നീ എഴുതണം. പിന്നിട്ട പെണിന്റെ മുഖങ്ങൾ, കണ്ടത്, കാമിച്ചത് , ഭോഗിച്ചത്. പട്ടികതിരിച്ച് എഴുതിവയ്ക്കാൻ   അവൾ എന്നോട്  പറഞ്ഞു. ആ പട്ടികയിലെവിടെയെങ്കിലും നുണയുടെ നൂലിഴകണ്ടാൽ" അവൾ  നിർത്തി...

ഒരു നോട്ടത്തിൽ തുടങ്ങി കഴുത്തിൽ വീണകുരുക്കുവരെ പെണ്ണിന്റെ ഓർമ്മയുണ്ട്, മുഖത്തേറ്റ അടിയുടെ മുറിവുണ്ട്. ഓർത്തെടുക്കാൻ പറ്റാതെ ഒഴുകിപ്പോയവയുണ്ട്.കാലങ്ങളുടെ ഓർമ്മപ്പെടുത്തലിൽ പൊന്തിവരുന്ന ചിലതുണ്ട്....

ഡയറിപോലും അമ്മയെക്കൾ പ്രണയിച്ച ഒരാളുടെ ഓർമ്മയായിരിക്കുന്നു.ഈ വിലയേറിയപേന അതും ചുവന്നു തുടുത്ത സന്ധ്യയുടെ ഓർമ്മകൾ. വരിതെറ്റുന്ന ഓർമ്മകൾ.അവളുടെ ഓരോവരവിലും പട്ടികയിലെ ഓരോ കഥപറയണമത്രേ. ഒടുവിലവളുടെ പേരുമെഴുതി ചുവന്ന നിറത്തിൽ കുത്തിടണമത്രേ. ഒരു കാമുകനും ഈ ഗതിവരുത്തരുതേ ഈശ്വരാ..

ഓർമ്മകൾക്ക് ചിതയില്ലെന്നും ചിതലിക്കാത്തതെന്നും അവളിടക്കിടെ പറയുന്നു. ഓർത്തെടുക്കാൻ എളുപ്പവഴി. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പഴുതില്ലാതെ കടന്നതിനെക്കുറിച്ച് ഓർത്താൽ മതിയെന്ന് അവൾ. പെണ്ണ് ,പ്രണയം, പ്രാപിക്കൽ പട്ടികയുടെ പായ നീട്ടിവിരിക്കാൻ പറഞ്ഞിരിക്കുന്നു.

പിറ്റേന്ന് അവൾ വന്നു. ചുവന്ന പട്ടുസാരിയും മുല്ലപ്പൂവും എനിക്കിഷ്ടമാണെന്ന് അവളെങ്ങനെ അറിഞ്ഞു. എന്റെ ചോദ്യത്തിന് രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി. ഡയറിയും എടുത്ത് കട്ടിലിൽ ചാരി കിടന്നു. നിലത്ത് ഇരുന്നോളാൻ എനിക്ക് ആജ്ഞയും.

" പട്ടിക ക്രമപ്പെടുത്തിയോ"

"ഉം"

"അഞ്ജലി പേരോ അതോ വിനയപൂർവ്വമായ തുടക്കമോ"

" കുളത്തിലേക്ക് വലിച്ചെറിഞ്ഞ അരഞ്ഞാണം പോലെ അവ്യക്തമാണ് എങ്കിലും അവൾ,
നാലാം തരത്തിലെ അഞ്ജലീ കൃഷ്ണൻ, കണക്കുമാഷ്  സ്ലേറ്റിലിട്ട പൂജ്യങ്ങൾ മായ്ക്കാൻ മഷിത്തണ്ടുതന്നവൾ."

അവൾ തലയിണയിൽ മുഖമർത്തിചിരിച്ചു.

"പുളി, പേരയ്ക്ക, ചാമ്പയ്ക്ക വഴിയരികിൽ ഉണക്കാനിട്ടിരുന്ന കൊപ്ര, ഒടുവിൽ ചേച്ചിയുടെ മരപ്പെട്ടിയിൽ  നിന്നും  കട്ടെടുത്ത കരിമഷി..
അഞ്ചാം തരം ഞങ്ങളെ  പെണ്ണും ആണുമാക്കി പിരിച്ചില്ലേ..."

"പതിനേഴിൽ  ഒരു കവിത"

". അത്  കലാലയത്തിന്റെ ഇടനാഴികളിൽ ഞാൻ വീർപ്പുമുട്ടിവായിച്ചത, ഒടുവിൽ ചുവരെഴുത്തായി നാണക്കേടായി. ചുംബനത്തിന് മലവെള്ളച്ചാട്ടത്തിന്റെ കുളിരെന്ന് പഠിപ്പിച്ചവൾ.
ആ, എന്തു പറയാൻ പെണ്ണുങ്ങൾ പെട്ടെന്ന് വിവാഹിതരാകുന്നു...."

"നീ ഒരു കാപ്പിയിട്ടുവരൂ. ഞാനീ പട്ടിക പരിശോധിക്കട്ടേ"

"കാപ്പിയ്ക്ക് മധുരം "

"ഞാനിപ്പൊഴാണെടോ മധുരം അറിഞ്ഞുതുടങ്ങിയത്. കയ്പ്പായിരുന്നു കണ്ണീരുപോലും.."

എന്റെ നേരം കൊല്ലിപൂച്ച നുറുങ്ങ് വെളിച്ചം വിതറി ചിണുങ്ങുന്നു... അവളതിനെ നോക്കി. എന്നിട്ട് നിശ്ബ്ദയാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു.

"ഈ പൂച്ചയുടെ പേരെന്താ, ഈ പട്ടികയിൽ അതിന്റെ പേരുണ്ടോ എത്രാമത്തെ നമ്പർ ? "

"60,  നാലുകാലിൽ തന്നെ വീഴുന്ന ഇനമാ പരുക്കില്ലാതെ രക്ഷപെടും കണ്ണടയ്ക്കാതെ പാലുകുടിക്കാനറിയാം..."

"...ഇതെന്താ  ഒരു നരച്ച തലമുടി, ഒടുവിലത്തെ നിരയിൽ..."

"പേരോർമ്മയില്ല, ഒരിക്കൽ വഴിയാത്രയിൽ ഞാൻ റോഡുമുറിച്ചു കടക്കാൻ സഹായിച്ചതാണ്..."

കാപ്പി കട്ടിലിന്റെ കൈവരിയിൽ വച്ച് ഞാൻ ചേർന്നിരുന്നു.

"തൊട്ടുപോകരുത്, നീങ്ങിയിരിക്ക്.. പട്ടികയിൽ അറുപത്തിയെട്ടെണ്ണമുണ്ട്, വേഗം കഥപറയൂ നീ.  എന്നിട്ടേ അറുപത്തിയൊൻപതാമത്തെപെണ്ണ്. നിനക്കറിയുമോ അറുപത്തിയൊമ്പത് രതികലയിലെ ഏറ്റവും....
വേഗം കഥപറയ്.."

ഞാൻ കഥ പറഞ്ഞു. അതിൽ ചിലതിലൊക്കെ അവൾ ചുവന്ന പേനകൊണ്ട് അടിവരയിട്ടു. ഇനി ഇവചേർത്ത് നീ ഒരു കഥാസമാഹാരമുണ്ടാക്കണം. ഡയറി എന്റെ നേർക്ക് വലിച്ചെറിഞ്ഞു. കഴുത്തിൽ കിടന്ന താലിയും.

പ്രിയപ്പെട്ടവരേ ആ കഥകളാണിന്നിവിടെ പ്രകാശനം ചെയ്യുന്നത്. വേദിയുടെ വശത്ത്  അവൾ എന്നെ  കാത്തുനിൽക്കുന്നുണ്ട്...

ഞാൻ  മുഖമുയർത്തി നോക്കി. സദസ്സ് ശൂന്യമായിരുന്നു. ഡയറിയിൽ അടിവരയിട്ട   അവസാനത്തെ  പേരിന്റെ  അവകാശിയും വാതില്പടിയിൽ തിരിഞ്ഞു നോക്കിയിട്ട് പിൻവാങ്ങുന്നു.

അറുപത്തിയൊമ്പതാമത്തെ പെണ്ണ് ധിക്കാരിയാണ് അവൾ പുറത്ത് എന്റെ  പുസ്തകം വിൽക്കുന്നു...!!

രതീഷ് കെ എസ്
( ഗുൽമോഹർ009)

Friday 16 December 2016

കഥ ആംഗ്ലിക്കൻ ക്രിസ്തു

ആംഗ്ലിക്കൻ ക്രിസ്തു...!!

"എടാ കെ എസ്സേ, നീ ആ കവിതയൊന്ന് ചൊല്ലുമോ..? നമുക്ക് ആ മരുന്ന് ഗോഡൗണിൽ ഒന്നൂടെ കാണണ്ടേ ? മുകുന്ദിനേം വിളിക്കാം, നി എന്താടാ കാമസൂത്രേ മിണ്ടാത്തത് എടാ കെ എസ്സേ...."

കട്ടിലിന്റെ അരികിൽ കുടിക്കാൻ വച്ചിരുന്ന വെള്ളം എന്റെ തലയിലൂടെ ഒഴിച്ചിട്ട് അവൾ അലറി....

" ആരാ ഈ സ്മിതിൻ, എന്നിട്ട് ഒരു പെണ്ണാണല്ലോ സംസാരിച്ചത് ഈ നാലുമണി വെളുപ്പിന് നിങ്ങളെ ഏതു ഗോഡൗണിലാ അവൾക്ക്  കാണേണ്ടത്...?
നിങ്ങൾക്ക് കാമസൂത്രേന്ന് പേരുണ്ടോ...?"

ഇൻ കമിംഗ് കാളുകളിൽ സ്മിതിൻ വി പി എന്നെഴുതിയിരുന്നു...
ഫോൺ എന്റ് മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് അവൾ കട്ടിലിൽ നിന്നും നിലത്തിറങ്ങികിടന്നു.

ഞാൻ ഫോണുമായി വീടിന് പുറത്തിറങ്ങി.ആ നമ്പരിലേക്ക് വിളിച്ചിട്ട് കാൾ എടുക്കുന്നില്ല. തിരികെ മുറിയിലെത്തുമ്പോൾ ചുവരിൽ ചാരിയിരുന്ന് അവൾ കരയുന്നു.

"നാളെ ഞാനും മോനും നാട്ടിലേക്ക് പോകും. ഗോഡൗണൊന്നും നോക്കണ്ടാ അവളുമാരെയെല്ലാം ഇവിടേക്ക് വിളിച്ചോളൂ. ടിക്കറ്റ് എടുത്തു തന്നില്ലെങ്കിൽ ഞാൻ അച്ഛനോട് വരാൻ പറയും"

"ഞാൻ ഒന്ന് പറഞ്ഞോട്ടേ"

" ഞാനിനി എന്താ കേൾക്കേണ്ടത്.
അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടല്ലോ ഇനി എന്തു നുണക്കഥയാ ഇതിന്റെ വാലിൽ പിടിച്ച് പറയാനുള്ളത്"

"നീ ഒരഞ്ചു മിനിട്ട് എന്നെ കേൾക്കോ "

"നാണം ഉണ്ടോ മനുഷ്യാ രണ്ട് കുട്ടികളായില്ലേ ? നിങ്ങൾക്ക് എന്തിന്റെ കുറവാ ഞാൻ വരുത്തിയത്.?"

"എടീ നീ ഒന്ന് കേൾക്ക് നിനക്ക് അവളെ അറിയാം.
അന്ന് കല്യാണത്തിന് നിന്നെയും എന്നെയും കെട്ടിപ്പിടിച്ച സ്മിത, ബീച്ചിൽ വച്ച് കണ്ടപ്പോൾ നീ എന്നോട് ചോദിച്ചില്ലേ ആ പെണ്ണ് വെള്ളമടിക്കോന്ന്..?, അന്ന് തിയേറ്ററിൻ നിന്ന് മടങ്ങുമ്പോൾ ടിക്കറ്റ് ഒപ്പിച്ചു തന്നില്ലേ സ്മിത, സ്മിതാ മൈക്കിൾ..."

"അതിനെന്തിനാ സ്മിതിൻ എന്നൊക്കെ പേരിട്ടിരിക്കുന്നത്.ഇതുപോലെ എത്രയെണ്ണമുണ്ട്. എനിക്കിനി സഹിക്കാൻ വയ്യാ എന്നെ വീട്ടിൽ കൊണ്ടുവിട്ടേക്കു. എന്നിട്ട്  വാട്സ് ആപ്പും എല്ലാ കോപ്പും കെട്ടിപ്പിടിച്ച് കിടന്നോളൂ..."

"ശരി, നി കേൾക്കണ്ട എവിടേലും പോയി തുലയ് നാളെ നിന്നെ ഈ വീട്ടിൽ കാണരുത്..."

ഞാൻ വാതിൽ വലിച്ചടച്ച് വരാന്തയിലെ ചാരുകസേരയിൽ ചെന്നിരുന്നു മുറിയിൽ കരച്ചിൽ ശക്തിപ്രാപിക്കുന്നതും, തുമ്മലും ചീറ്റലുമായി ക്ഷയിച്ച്  തോരുന്നതും ശ്രദ്ധിച്ചു. കണ്ണിൽ  ഒരു ചാറ്റൽ മഴയെ ഒതുക്കി നിർത്തി അവൾ പുറത്തേക്കുവന്നു.

".നല്ല   മഞ്ഞല്ലേ മാഷേ അകത്തേക്കു വാ."
ഞാനൊന്നും മിണ്ടീല.
" മാഷിനറിയാല്ലോ, എനിക്ക് വേറെ ആരാ ഉള്ളത്. ഒന്നാമത് എനിക്ക് കല്യാണപന്തലുമുതൽ അവളെ ഇഷ്ടല്ല. പ്ലീസ് മാഷേ അകത്തേക്കു വാ "

"ഞാൻ പറയണത് കേൾക്കാൻ തയാറാണോ...?"

"ഉം"

"എന്ത് കും എന്നെ വിശ്വാസമുണ്ടോ...?"

"കുറച്ച് "
അവൾ ചിരിച്ചു, ഞാൻ അവൽക്ക് കഥപറഞ്ഞു കൊടുക്കട്ടേ.

"എടി, പ്ല്സ്ടൂ  സയൻസിൽ  അഡ്മിഷൻ കിട്ടിയതിനെ ശപിച്ച് ക്ലാസിൽ വീർപ്പുമുട്ടിയ എന്നെ, കൊമേഴ്സിൽ കൊണ്ടിരുത്തി.  മൂന്ന് മാസായിട്ടും എനിക്ക് ഒരു കുന്തോം മനസിലായില്ലാട്ടോ.
മാഷുമാർ എന്തൊക്കെയോ പറയുന്നു. ആ പിള്ളേർ തലയാട്ടുന്നു ചിരിക്കുന്നു. മുഴുവനും ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും വന്നതാ. എനിക്ക് ആ  ഫുഡ്ബോളിന്റെ സർട്ടിഫിക്കറ്റിന്റെ പുറത്ത് അഡ്മിഷൻ കിട്ടിയതാ.  അവിടാണെങ്കിൽ ഇംഗ്ലീഷിലല്ലാതെ ഒന്നും വിളമ്പുന്നതുമില്ല.

ഒരു ദിവസം ഇന്റെർവെല്ലു കഴിഞ്ഞ് ക്ലാസിലെത്തുമ്പോൾ, ഒരു പൂച്ചക്കണ്ണി സുന്ദരിയും, എന്റെ അടുത്തിരിക്കുന്ന വെളുത്ത മെലിഞ്ഞ ആ ചെക്കനും എന്റെ ബുക്കിൽ നോക്കി ചിരിക്കുന്നു. സത്യം പറയാല്ലോ ക്ലാസിൽ പറയുന്ന നോട്ടുകൾക്ക് പകരം.  ടീ വിലൊക്കെ ആളുകൾ ചാകാൻ കിടക്കുമ്പോൾ ഹൃദയമിടിപ്പ് കാണിക്കില്ലേ അതുമാതിരി വരയിടലാ എന്റെ പണി. അല്ലാതെ ഞാനെന്തുചെയ്യും. ബുക്കും പിടിച്ചു വാങ്ങി. ആ പെണ്ണിനോട് എന്റെ സ്ഥലത്തൂന്ന് എണിക്കാൻ പറഞ്ഞു.

പിൻ ബെഞ്ചിൽ അടുത്തടുത്തായിരുന്ന അവരെ പിരിക്കാനാ ആ മാഷ് എന്നെ ഇടയിൽ ഇരുത്തിയത്. ഇപ്പൊ അത് എനിക്ക് പാരയായി. ആഗസ്റ്റുമുതൽ ടീസി വാങ്ങി ഐ റ്റി ഐ യിൽ ചേരാൻ പോകുന്ന വിവരം പറഞ്ഞപ്പോൾ ആ പെണ്ണ് എന്റെ കൈക്ക് പിടിച്ചിട്ട്. ഞങ്ങൾ സഹായിക്കാന്നും പറഞ്ഞ് എന്റെ അടുത്തിരുന്നു. എന്തു ഭംഗിയാണെന്നോ അവൾക്ക്. സ്വർണതലമുടി, ഗോതമ്പിന്റെ നിറം, പൂച്ചക്കണ്ണ് നമ്മുടെ നടി മോഹിനിയെപ്പോലെ....ചുണ്ടാണെങ്കിൽ...."

"ഇതാണെങ്കിൽ എനിക്ക് കേൾക്കണ്ടാട്ടോ അല്ലേലും പെണ്ണുങ്ങളെപ്പറ്റിപറയാൻ. മാഷിനെക്കഴിഞ്ഞേയുള്ളൂ..."

കരഞ്ഞ അവളുടെ കണ്ണുകൾക്കിപ്പോൾ ആസൂയ നക്ഷത്രത്തിന്റെ തിളക്കം.

"എന്നിട്ടോ.."

"എന്നിട്ട് ഞാൻ പഠിച്ചു ജയിച്ചു ഞാൻ എന്റെ വഴിക്കും അവർ അവരുടെ വഴിക്കും"
കഥകേൾക്കാനുള്ള അവളുടെ  കൊതി ചുണ്ടിൽ തെളിഞ്ഞ ചിരിയിലും എനിക്ക് തന്ന നുള്ളിലുമുണ്ടായിരുന്നു...

"പറ മാഷേ. എന്നിട്ടോ."

"അവറ്റകൾ തമ്മിൽ പ്രേമമായിരുന്നെടി ചെക്കൻ മുടിഞ്ഞ പഠിപ്പിസ്റ്റും, അവളും മിടുക്കിയ. അവർ തമാശപറയണത് പോലും ഇംഗ്ലീഷിലാ. എനിക്ക് നോട്ടെഴുതി തരുന്നത് അവൾ, ബിസിനസ് സ്റ്റഡീസും മറ്റു വിഷയങ്ങളും മലയാളത്തിൽ പറഞ്ഞു തരുന്നത് അവൻ. അതുമുതൽ ഞാനും ക്ലാസിലാണെന്ന് തോന്നിത്തുടങ്ങി. എന്റെ ഉച്ചഭക്ഷണം ഉപ്പിലിട്ട നെല്ലിക്കയും വെള്ളവുമാണെന്നറിഞ്ഞതുമുതൽ അവൾ എനിക്ക് ചോറ് കൊണ്ടു വരാൻ തുടങ്ങി. ആഗ്ലോ ഇന്ത്യൻ രുചിയുടെയും നായർ തറവാട്ടിന്റെ രുചിയുടെയും  ഇടയിലാർന്നെടി പിന്നെ ഉച്ചഭക്ഷണം. മൂന്നാളും ഒരുമിച്ചിരിക്കും. അവളുടെ വീട്ടിലെ ആഹാരത്തിന്റെ ടേസ്റ്റ് ദേ നാവിലിപ്പൊഴും..."

"മതി മതി അപ്പൊ ഞാൻ വയ്ക്കുന്നതൊക്കെ വെട്ടി വിഴുങ്ങുന്നതോ....?"

"സത്യം പറയാല്ലോ നീ പാചകത്തിൽ മിടുക്കിയാട്ടോ അതല്ലേ മുത്തേ എനിക്ക് നിന്നെ ഇത്രയ്ക്കിഷ്ടം."

"ഉം സോപ്പിടണ്ട , ബാക്കി പറ"

"ആ   നിന്നോട് പറഞ്ഞിട്ടില്ലേ?
ക്ലാസ് കട്ട് ചെയ്ത് ഞാൻ ജോലിക്ക് പോകുമായിരുന്ന കാര്യം.  അതും അവർ കണ്ടുപിടിച്ചു. പിന്നെ എന്റെ താമസം മൈക്കിളച്ചായന്റെ മെഡിക്കൽ ഗോഡൗണിലായി,  സ്കൂളുവിട്ടാൽ പിന്നെ സ്മിതാ മെഡിക്കൽസിൽ അസിസ്റ്റന്റ്. താമസം  ഭക്ഷണം പിന്നെ ആയിരത്തി ഇരുന്നൂറ്റമ്പത് രൂപയും പോരേ..പ്ലസ് ടൂ തിരാറായപ്പോൾ ആ പ്രേമം വല്ലാതെ മുറുകി.  നീ അന്ന് ഡയറീൽ കണ്ടില്ലേ ഗ്രൂപ്പ് ഫോട്ടോ,  ഞങ്ങൾ മുന്നാളാ. ഓർക്കണില്ലേ. ഒരു പെണ്ണും ആണും എന്റെ തോളിൽ കൈയിട്ട്. സ്കൂളിൽ ഏറ്റവും മാർക്ക് മുകുന്ദിനായിരുന്നു അവൾക്കും ഡിസ്റ്റിംഗ്ഷനുണ്ടായിരുന്നു. ഞാൻ കണക്കിന് തോറ്റു. സേ എഴുതാൻ അവളുടെ ഒരു ബന്ധു മാഷാ സഹായിച്ചത്. ആ മാഷ് ഇവളെ പ്രൊപ്പോസ് ചെയ്തിരുന്നു. പഠിപ്പ് തീരട്ടേന്ന് അച്ചായനും പറഞ്ഞു.

ഡിഗ്രിക്ക് ഞാൻ പിന്നെയാ ചേർന്നത് . അവർ ബി കോമിനും ഞാൻ ബി എ മലയാളത്തിലും. അവിടേം അവർ എന്നെ വിട്ടില്ല. ഞാൻ അപ്പൊ പാർട്ടീലൊക്കെ സജീവായി. പിന്നെ കവിതേം കഥേം. നീ ഉറങ്ങിയാ."

"ന്റെ മാഷേ  നിങ്ങടെ പൊട്ടക്കഥയും കവിതേം എനിക്കറിയാല്ലോ.  ആ വീര കഥകൾ എത്ര തവണ പറഞ്ഞ് വെറുപ്പിച്ചതാ. സ്മിതേടേം മുകുന്ദിന്റേം കാര്യം പറ"

"പിന്നെ ഒന്നൂല്ലാ. നീ അവരോട് തന്നെ ചോദിക്ക് നി എറിഞ്ഞ ഫോണിൽ രണ്ടാളുടേം നമ്പരുണ്ട്. സ്മിതിൻ ഒന്ന്
സ്മിതിൻ 2 ഏതിൽ വിളിച്ചാലും സ്മിതേ കിട്ടും. പോടീ പോ.എനിക്ക് പറയാൻ മനസ്സില്ല"

"ന്റെ പൊന്നു മാഷല്ലേ, ഞാൻ ഇനി കഥേ കുറ്റം പറയൂലാ ന്റെ മാഷാണെ സത്യം." അവൾ എന്നിലേക്ക് ചേർന്നിരുന്നു. കൈയിൽ ചുംബിച്ചു..ഞാൻ കഥ പറഞ്ഞുപോയി....

."..ഡിഗ്രി മൂന്നാം വർഷം തുടക്കത്തിൽ ആ മാഷിന്റെ ആലോചന പിന്നേം വന്നു. മുകുന്ദിന്റെ വീട്ടുകാർ ഒരിസം രണ്ടിനേം തീയേറ്ററിൽ നിന്നും പൊക്കി മുകുന്ദിനെ അച്ഛൻ ബൈക്കിൽ കൊണ്ടു വിടാൻ തുടങ്ങി ആൾ പട്ടാളാട്ടോ. മൈക്കിളച്ചായൻ കണക്കു മാഷിനെക്കുറിച്ച് എന്നോട് തിരക്കി, അച്ചായൻ ഏതാണ്ട് അതങ്ങുറപ്പിച്ച മട്ടിലായിരുന്നു. ആ മാഷാണെങ്കിൽ അരമനേലൊക്കെ ശരിക്കും പിടിപാടൊള്ള ആളും നല്ല ജോലിയും. പിന്നെ ആകെ പ്രശ്നായിട്ടോ പട്ടാളക്കാർൻ കടേവന്ന് അച്ചായനെ തെറിവിളിച്ചു. അതിന്റെ മൂന്നിന് സ്മിതേടെ മനസ്സുചോദ്യോം കഴിഞ്ഞു...ടീ നീ ഉറങ്ങിയോ"

"മര്യാദയ്ക്ക് കഥ പറ മനുഷ്യാ"

"ങാ ഞാൻ കരുതി ഉറങ്ങിയെന്ന്, ഒരു ഹർത്താൽ ദിവസം അച്ചായൻ കൊച്ചിലായിരുന്നു എന്ന് തോന്നുന്നു. സ്മിത ഒരു എട്ടുമണിക്ക് കാപ്പി കൊണ്ടു തന്നിട്ട്. അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞ് കുളിമുറിയിൽ കേറി. അവൾ  രാത്രി ഇടണ കൈയൊന്നും നീളമില്ലാത്ത സിൽക്ക് ടൈപ്പ് , നിനക്കില്ലേ അതുപോലെ ഒരെണ്ണം.  എന്നിട്ട്  ജനലിലൂടെ പുറത്തേക്ക് നോക്കി ഞാൻ കിടക്കുന്ന കട്ടിലിൽ കിടന്നു. തലയിണയുടെ അടിയിൽ വച്ചിരുന്ന ഒരു കൊച്ചു പുസ്തകം അവൾ തപ്പിയെടുത്തു. അന്ന് അവളിട്ടതാ  എന്റെ ഇനിഷ്യൽ ചേർത്ത് കാമസൂത്രാന്ന്.
കെ എസ്  അഥവാ കാമ സൂത്ര. മനസിലായോ..? ഞാൻ അവളുടെ അടുത്ത് കസേരയിൽ ഇരുന്നു. അരമണിക്കൂർ കഴിഞ്ഞ് അവൾ ചാടി എണീറ്റ് എന്നെ ഒറ്റ കെട്ടിപ്പിടുത്തം ചുണ്ടി നല്ല കടിച്ച് ഒരുമ്മയും, ഞാൻ ആകെ വിരണ്ടു നിൽക്കുമ്പോൾ മുകുന്ദും കയറി വന്നു.  ഞാനിപ്പൊ വരാമെന്ന് ഒരുവിധം പറഞ്ഞൊപ്പിച്ച് പുറത്തിറങ്ങി റോഡിലൂടെ ചുമ്മാ കറങ്ങി നടന്നു തിരികെ ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് തിരികെ എത്തീട്ടും. അവർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മുകുന്ദ് ഒരു വാക്കും പറയാതെ ഇറങ്ങിപ്പോയി. സ്മിതയുടെ മുഖത്ത് വിരൽ പതിഞ്ഞ പാടുണ്ടായിരുന്നു.

കല്യാണത്തിനൊന്നും മുകുന്ദ് വന്നില്ല , ബാങ്ക് കോച്ചിംഗിന് ബാംഗ്ലൂർക്ക് പോയെന്ന്, അന്ന് നമ്മൾ കണ്ടില്ലേ പോലീസുകാരൻ വിശാഖ് അവനാ പറഞ്ഞത്. സ്മിതേടെ കെട്ടുകഴിഞ്ഞ് എനിക്ക് കൊല്ലത്ത് ജോലിയായി, നിന്നേം കെട്ടി, എന്റെ ചങ്ങാതിമാരിൽ അവൾ മാത്രാ കല്യാണത്തിന് വന്നത്. നീ ഓർക്കുന്നോ ഒരു സ്വർണമുടിയുള്ള സിനിമാ നടൻ ദേവനെപ്പോലുള്ള ഒരാൾ, നീ ഇവനെ ഗർഭിണിയായിരുന്നപ്പോൾ കുറേ മരുന്നും ലേഹ്യവുമൊക്കെ കൊണ്ടുവന്നത്. അതാ മൈക്കിളച്ചായൻ. സ്മിത ഡിവോഴ്സായി, കണക്കുസാറ് ട്യൂഷൻ പഠിക്കാൻ വന്ന ഒരുത്തിക്ക് സ്പെഷ്യൽ കോച്ചിംഗ് കൊടുത്തു. ഒടുവിൽ അതിനെ കെട്ടേണ്ടി വന്നു. സ്മിതയ്ക്ക് മക്കളില്ലായിരുന്നു. മൈക്കിളച്ചായൻ കിടപ്പിലാ...

നീ കേൾക്കുന്നില്ലേ ഇന്ന് രാവിലെ സ്കൂളിൽ വച്ച് അവൾ എന്നെ വിളിച്ചിരുന്നു. നന്നായി കുടിച്ച ലക്ഷണമുണ്ട്. മുകുന്ദിനെ ബാങ്കിൽ വച്ച് കണ്ടിരുന്നുപോലും.  മെഡിക്കൽ സ്റ്റോറിന്റെ ലോൺ അടയ്ക്കാൻ സമയം ചോദിക്കാൻ പോയതാ അവൾ. അച്ചായന്റെ ചികിത്സയ്ക്ക് പലതും വിറ്റു.ലോണൊക്കെ മുടങ്ങി.ഇപ്പൊ ആയിരോം അഞ്ഞൂറും നിർത്തീലേ, കച്ചോടോം ഇല്ലാ മരുന്നും എടുക്കണില്ല. ലോണിന്റെ കാര്യം ശരിയാക്കി കൊടുക്കണമെങ്കിൽ ഗോഡൗണിൽ അവന്റൊപ്പം കിടന്നു കൊടുക്കണമെന്ന് പന്നൻ...നിനക്കറിയോ അവളോടുള്ള  പ്രേമ പ്രാന്ത് മൂത്ത് ജീവിതം തുലയ്ക്കാതിരിക്കാനാ അന്ന് അവളെന്നെ ചുംബിച്ചത്.  അതിന്റെ വാശീയിലാ ആ ചെറ്റ ഇതൊക്കെ നേടിയത്. അന്ന് വീടും വീട്ടുകാരേം  വിട്ട് ഇറങ്ങിവന്നതാ അവൻ. അന്നവനെ സ്മിത കെട്ടിയിരുന്നെങ്കിൽ അവന്റെ അപ്പനും അമ്മയും തൂങ്ങിചത്തേനേ. അത് അയാൾ അവളെ വിളിച്ച് അറിയിച്ചിരുന്നു. നിനക്കറിയോ കോളേജിൽ അവർക്കു വേണ്ടി പൊൻ കിനാവേന്നുള്ള കവിത എത്ര തവണ ചൊല്ലിക്കൊടുത്തിട്ടുണ്ടെന്നോ..."

"മാഷെന്തിനാ കരയുന്നത്, വാ മഞ്ഞുകൊള്ളണ്ട.കെട്ടിപ്പിടിച്ച് കിടക്കാം..അതൊക്കെ പോട്ടേ.."

അവൾ സുഖായി ഉറങ്ങുന്നു. പിറ്റേന്ന്
ഞങ്ങൾ മൂന്നിസത്തെ  ലീവെടുത്ത്  നാട്ടിലേക്ക് പോയി..
അടുത്ത ദിവസത്തെ  പത്രത്തിലുണ്ടായിരുന്ന
  "പണനിരോധനം
ആംഗ്ലോ ഇൻഡ്യൻ യുവതി മെഡിക്കൽ ഗോഡൗണിൽ തൂങ്ങിമരിച്ചനിലയിൽ "

ഈ വാർത്ത നിങ്ങളാരെങ്കിലും വായിച്ചിരുന്നോ ? ഞാനും  വായിച്ചില്ലാട്ടോ...
പോലീസ് എന്നെ വിളിച്ചിരുന്നു മരിച്ച വ്യക്തി ഏറ്റവും ഒടുവിൽ ഒരു ബാങ്ക് മാനേജരെയും എന്നെയും പലതവണ വിളിക്കാൻ ശ്രമിച്ചിരുന്നുത്രേ.

ഞാൻ സ്മിതിൻ എന്ന നമ്പർ ബ്ലോക്ക് ചെയ്തില്ലേ.....!!

രതീഷ് കെ എസ്
(ഗുൽമോഹർ 009)

Thursday 8 December 2016

കഥ മോഹിനിയാട്ടങ്ങൾ

മോഹിനിയാട്ടങ്ങൾ...!!

കലോത്സവ വേദിയിൽ
മോഹിനിയാട്ടത്തിന്റെ റിസൾട്ട് വിളിച്ചുപറയുന്നു..വിജയിയാകുട്ടി മാഷേന്ന് വിളിച്ച് പാഞ്ഞുവരുന്നു.എന്റെ പിന്നിൽ നിന്ന ഒരാളെ കെട്ടിപ്പിടിക്കുന്നു...

"മാറിനിക്ക് അസത്തേ നീ എന്തായീ കാട്ടണത് , ഈ നിക്കണത് ആരെന്നറിയോ എന്റെ കൃഷ്ണനാ...മാഷതൊന്നും മൈൻഡ് ചെയ്യണ്ടാട്ടോ"

മൃഥുൽ കൃഷ്ണനെ ഓർത്തെടുക്കാൻ എനിക്ക് ആറുകൊല്ലം പിന്നോട്ട് പോകേണ്ടി വന്നു...
അവൻ വായ് തോരാതെ എന്തൊക്കെയോ പറയുന്നു...
എനിക്കൊന്നും കേൾക്കാനാകുന്നില്ല..

ഇഷ്ടസിനിമയെപ്പറ്റി അജ്മലിന്റെ വായിൽ നിന്നാണ് ചാന്തുപൊട്ടെന്ന ചർച്ചവന്നത് ക്ലാസിലെ  പെണ്ണും ആണും പിൻബെഞ്ചിലെ മുന്നാമതിരിക്കുന്ന മൃഥുൽ കൃഷ്ണനെ നോക്കിച്ചിരിച്ചു....
അപ്പൊഴാണ് ഞാനവന്റെ  കണ്ണ് ശ്രദ്ധിച്ചത്. കഴിഞ്ഞമൂന്ന് മാസത്തെ അലച്ചിലിന്റെ അവസാനവും.

മൂന്ന് മാസമായി മൃഥുലയുമായി ഞാൻ പ്രണയത്തിലാണ്. ഫേക്ക് ഐഡിയിലൂടെ  അവൻ എന്നെ സുന്ദരമായി പറ്റിച്ചിരിക്കുന്നു...
ഉള്ളിൽ നുരഞ്ഞുപൊന്തിയ അമർഷം മുഴുവനും ചേർത്ത് പരിഹാസത്തിന്റെ രൂപത്തിൽ ആ ചാന്തുപൊട്ടിനെ അനുകരിച്ചുകാണിച്ചും, ഭാവിജീവിതത്തിൽ നേരിടുന്ന ദുരന്തങ്ങൾ വെളിപ്പെടുത്തി മുറിവേല്പിച്ചും,  മനസിൽ ആവോളം  ശപിച്ചും.പ്രതികാരം പൂർത്തിയാക്കിയ സന്തോഷത്തോടെ ഞാൻ ക്ലാസുവിട്ടു. എങ്കിലും മൃഥുലയോടുള്ള പ്രണയം ഓർക്കുമ്പോൾ പിൻ നിരയിലെ ബെഞ്ചിലെ മൂന്നാമതിരിക്കുന്നവന്റെ മുഖത്ത് ശർദ്ധിക്കാൻ തോന്നി...

പ്രസവിച്ചുകിടക്കുന്ന അവളെ നാട്ടിലാക്കിയാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത്. പുതിയ സ്ഥലത്ത് അവിവാഹിതന്റെ ഭാവത്തിൽ അവതരിക്കാൻ വെറുതേ ഒരു ശ്രമം. ആൺ പെൺകുട്ടികളുടെ ഹീറോയാകാൻ മസാലകൂട്ടുള്ള തമാശകളും, വികൃതികൾക്ക്   കണ്ണടപ്പും, ഒറ്റയാൻ ജീവിതവും.. പുതിയ കുട്ടികളുടെ ഫ്രെണ്ട് റിക്വസ്റ്റുകളിൽ പേരിന്റെ ആഡ്യത്വം നോക്കി സ്വീരിക്കുന്നതിനിടയിൽ  മൃഥുലാകൃഷ്ണനും വന്നിരിക്കണം...

"ഹായ്"

"ഹായ് ആരാണ്"

"ഞാൻ ഒരു സ്റ്റുഡന്റ് "

"മൃഥുല ഏതുക്ലാസിൽ"

"അതു പറയൂല ബ്രോ കസിൻസ് ഫ്രെണ്ട്സ് അറിയാതിരിക്കാൻ എന്റെ ഫേക്ക് ഐഡിയ"

"ശരി....വീട്ടിൽ ആരൊക്കെ "

"ഞാൻ ,അമ്മ, അനിയൻ. അച്ഛൻ ഗൾഫിലാണ്"

"ശരി ഞാൻ തിരക്കിലാണ് പിന്നെക്കാണാം
ശുഭരാത്രി"

"ശുഭരാത്രി....."

പഞ്ചാരപ്രിയനായ എനിക്ക് അവളിട്ട കുത്തുകളിൽ വല്ലാത്ത പ്രതീക്ഷതോന്നി. പ്രൊഫൈലിലൂടെ ഒരു സൂക്ഷ്മനിരീഷണം നടത്തി. സ്കൂളിലെ മിക്ക മാഷുമാരും കുട്ടികളും ഫ്രെണ്ട്സ് ലിസ്റ്റിലുണ്ട്. ഫോട്ടോസിൽ ചിലങ്കയുടെ ചിത്രങ്ങൾ പിന്നെ, ആ തിളക്കമുള്ള കണ്ണുകൾ ചന്തനക്കുറിയും സിന്ദൂരക്കുറിയുമിട്ട വിവിധചിത്രങ്ങൾ.

രാത്രി വീണ്ടും ഓൺലൈനിൽ കണ്ട് ഒരു 'ഹായ് ' അയച്ചു...
മറുപടിയൊന്നും കിട്ടീല പിറ്റേന്ന് രാവിലെ
"ബ്രെദർ കൂടെ ഉണ്ടായിരുന്നു അതാ ചാറ്റിൽ വരാത്തത് ഇന്നുമുതൽ അവനെ മാറ്റിക്കിടത്താട്ടോ..." എന്നാ മെസ്സേജ് വായിച്ചു രാത്രിയാകാൻ കാത്തിരുന്നു....

"ഹായ് സർ"

"ഹായ് പൊന്നു"

" എന്നെ പൊന്നൂന്നാ വീട്ടിൽ വിളിക്കുന്നതെന്ന് എങ്ങനെ അറിയാം."

പൊന്നു എന്റെ ചൂണ്ടയിൽ കൊരുക്കാറുള്ള സ്ഥിരം ഇരയായിരുന്നു... അവൾക്കാറിയില്ലാന്നെന്നാണ്  ഇരയായിക്കൊണ്ട് ഞാൻ ചിന്തിച്ചത്....
പിന്നെ പ്രണയത്തിന്റെ വേലിയേറ്റമായിരുന്നു. മൃഥുലയകണ്ടെത്താൻ  ദിവസവും ഒപ്പിടാൻ  മടിക്കുന്ന ഞാൻ അഡ്മിഷൻ രജിസ്റ്റർ പോലും ചികഞ്ഞു....

ആ കണ്ണുകൾ കുറേക്കാലം ഫോണിലെ വാൾപ്പേപ്പറായി കിടന്നു. ചാറ്റിന്റെ എല്ലാ നിയന്ത്രണളുംകടന്ന് രതിയുടെ രീതികളും പിന്നിട്ട് മടുപ്പിന്റെ വഴിയിലേക്ക് കടക്കുമ്പോഴാണ് ഇടിത്തീപോലെ പിൻ നിരയിലെ ചന്ദനക്കുറിയിട്ട ആ കണ്ണുകൾ കണ്ടത്.

വൈകിട്ട് വീട്ടിലേക്കുതിരിക്കുമ്പോൾ അവൻ കാറിന് കൈകാണിച്ചു. നിർത്താൻ എനിക്ക് മടിതോന്നിയില്ല ഞാൻ പറ്റിക്കപ്പെട്ടിട്ടില്ലെന്ന് അവനെയൊന്ന് ബോദ്യപ്പെടുത്തണമായിരുന്നു. കാറിൽ കേറിയതുമുതൽ അവൻ കരച്ചിലായിരുന്നു.
വീട്ടിലെത്തിട്ടും കണ്ണുതോരുന്നില്ല.

"കരയെണ്ടെടാ ഇതൊക്കെ മാറും നീയൊരാൺകുട്ടിയല്ലേ?"  കുറേ നേരം അവൻ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

കുറച്ചുകഴിഞ്ഞ് അവൻ അടുക്കളയിൽ പോയി കട്ടൻ ചായയിട്ടു. പാത്രങ്ങളൊക്കെ കഴുകിവച്ചു. മുറിയാകെ വൃത്തിയാക്കി. അവന്റെ ഈ താളത്തിൽ എനിക്ക് വല്ലാത്ത കൗതുകം തോന്നി. ഞാൻ കുളിക്കാൻ കയറിയതിനിടയിൽ ബക്കറ്റലിട്ടിരുന്ന തുണികളെല്ലം കഴുകിയിട്ടു....
തുണി വിരിച്ചിടുന്നതിനിടയിൽ....

"എടാ നീ എന്താ ഈ കാണിക്കുന്നത് ഇതെന്താ ഗുരുകുലോ നീ എന്താടാ പുല്ലേ എന്റെ ഭാര്യയോ.."

എല്ലാത്തിനും ഉത്തരം കുഴഞ്ഞ ഒരു ചിരിയായിരുന്നു.. ഇതിനിടയിൽ കുക്കറിൽ അരിവേകുന്ന ശബ്ദം കേട്ടൂ. അവൻ അടുക്കളയിലേക്കുപോയി. വീടിനാകെ ഒരു വൃത്തിവന്നിരിക്കുന്നു. മിക്സിയിലരച്ച ചമ്മന്തിചേർത്ത് ഏഴുമണിക്ക് ചേറും കഴിച്ചു.

"എന്താടാ ഇവിടെ ഇന്ന് തങ്ങാനാ ഭാവം. എന്തായാലും പറ്റിയത് പറ്റി ഞാൻ ആരോടും പറയൂലാ എനിക്കല്ലേ നാണക്കേട്. നീയും പുറത്തു വിടണ്ട. നാറ്റിക്കല്ലേ മോനേ..."

തുറിച്ചുള്ള നോട്ടമായിരുന്നു മറുപടി.കട്ടിലിൽ ബെഡ്ഷീറ്റ് വിരിച്ച് തലയിണയുടെ മുഷിഞ്ഞ ഉറകളൊക്കെ മാറ്റി കുടിക്കാൻ വെള്ളം വച്ചിട്ട്. അവൻ അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. ഏതോ ആനുകാലികത്തിന്റെ താളുകൾ മറിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്നും വാസനസോപ്പിനൊപ്പം ഒരു മൂളിപ്പാട്ടും ഒഴുകിവന്നു. വെളുത്ത ബനിയനും എന്റെ പഴയൊരു ലുങ്കിയുമുടുത്ത് നിലത്തുവിരിച്ചിട്ട പായയിൽ അവൻ വന്നിരുന്നു.

മുഖത്ത് ഗൗരവം വരുത്തി ഞാൻ ചോദിച്ചു

"നിന്നെ വീട്ടിൽ തിരക്കില്ലേ..? നിന്റെ വീടെവിടാ..? ആരൊക്കെ ഉണ്ട്..?"

"എന്നെ പൊന്നൂന്ന് വിളിച്ചാൽ മതി..."

തല്ലാൻ കൈയോങ്ങിയ എന്നെ നോക്കി അവൻ കുലുഞ്ഞിചിരിച്ചു. എനിക്കും ചിരിയടക്കാനായില്ല.

"ചേച്ചിവരുന്നതുവരെ ഞാനിവിടെ കഴിഞ്ഞോട്ടേ..?
ചേച്ചിക്ക് പകരമായി, ഒരു വേലക്കാരിയെപ്പോലെ..?"

ഞാനൊന്നും പറഞ്ഞില്ല. അവൻ തുടർന്നു..."മാഷിനെന്തറിയാം അയാൾ രാത്രി കുടിച്ചോണ്ടുവന്ന് പണിയെടുത്ത് നടുവൊടിഞ്ഞ ആ തള്ളേടേ മോളിൽ കേറും. അവർ സമ്മതിച്ചില്ലെങ്കിൽ ഖദീജതാത്തേടെ അടുക്കളവാതിലിൽ തട്ടും . ആ മജീദിന് അരിച്ചാക്കിന്റെ എടേന്ന് ഇറങ്ങിവരാൻ രാത്രി ഒന്നൊന്നര മണിയാകും, അയാൾക്ക് എന്റെ ബാക്ക് കണ്ടാലേ പുളക്കമ്പ് പോലത്ത സാധനം പൊങ്ങു. ഞാൻ ആ കടേൽ  നിക്കണതാ എന്റപ്പനും മജീദ് കാക്കയ്ക്കും സന്തോഷം. ഞാനെന്റെ വീട്ടിൽ കെടന്നിട്ട് എത്ര കാലായിന്നോ. മിക്കവാറും ആ ഡാൻസ് സ്കൂളിൽ തന്നെ. ഞാനിപ്പൊ ഇവിടാന്നറിഞ്ഞൽ അരികൊറച്ചിട്ടാ മതിന്ന് ആ തള്ളകരുതിക്കോളും "

വായിച്ചുകൊണ്ടിരുന്ന ആനുകാലികത്തിൽ എഴുതിയിട്ടില്ലാത്ത മൃഥുലയുടെ കഥവായിക്കുകയായിരുന്നു..

രാവിലെ ഉണരുമ്പോൾ അവൻ യൂണിഫോം തേയ്ക്കുകയായിരുന്നു. എനിക്ക് ഇടാനുള്ള ഷൂസുപോലും പോളിഷുചെയ്തു വച്ചിരിക്കുന്നു. പാലിൽ ഓട്സ് കാച്ചിയതും , ഏത്തൻ പുഴുങ്ങിയതും പ്ലേറ്റിലിരിക്കുന്നു. ഞാൻ കുളിമുറിയിൽ കേറുമ്പോൾ...

"ഞാൻ ഇറങ്ങുന്നേ ഇന്ന് അജീഷ് മാഷ് സ്പെഷ്യലുവച്ചിട്ടുണ്ട് അല്ലെങ്കിലും നമ്മൾ ഒരുമിച്ചു താമസം തുടങ്ങിയത്  ആരുമറിയണ്ടാ..."

സ്കൂളിലും ക്ലാസിലും ഒരു പരിചയവും കാണിച്ചില്ല. ഉച്ചയ്ക്കുശേഷം സ്കൂളിലും കണ്ടില്ല.. ഞാൻ സെക്കന്റ് ഷോ കഴിഞ്ഞ് വൈകിയാണ് വീട്ടിലെത്തിയത്.  വാതിലിന്റെ കൈപിടിയിൽ ഒരു വലിയ കവറിൽ കുറച്ച് വസ്ത്രങ്ങൾ....
യൂണിഫോം കണ്ട് അവന്റേതെന്ന് ഉറപ്പിച്ചു. ഇവൻ എന്തിനുള്ള പുറപ്പാടാണെന്ന് ചിന്തിക്കും മുന്നേ കുറച്ച് പച്ചക്കറികളും, ഒരു പഴുപ്പ പപ്പായയുമായി കേറിവന്നു. കവറും എടുത്ത് അടുക്കളയിലേക്കുപോയി. രാത്രി മേശപ്പുറത്ത് വിളമ്പിയ വിഭവങ്ങൾക്ക് ഒരു വീട്ടുകാരിയുടെ രുചിയുണ്ടായിരുന്നു. വല്ലാത്തതൃപ്തിയോടെ കഴിച്ചുതീർത്തെണിക്കുമ്പോൾ ബാക്കിവന്നപാത്രത്തിൽ ചോറിട്ട് കഴിക്കാൻ തുടങ്ങുന്നത് കണ്ടിട്ട് എനിക്ക് വല്ലാത്തൊരസ്വസ്ഥതതോന്നി. രാത്രി ഫോണിൽ കുത്തിക്കുറിച്ചിരിക്കുന്നതിനിടയിൽ ഒരു ചെറിയ ചിരിയോടെ...

"ഇനിയും ഉണ്ടോ മൃഥുലമാർ, എന്തൊക്കെ ആയിരുന്നു,  കൊച്ചുകള്ളൻ..സ്കൂളിൽ എന്തൊരുമാന്യൻ...."

എന്റെ ഭാവമാറ്റം കണ്ടിട്ടാകണം അവൻ നിർത്തി.വീണ്ടും ചാറ്റിലേക്ക് തലയുയർത്തി നോക്കുന്നുണ്ടായിരുന്നു.

"അപ്പൊ ആ വർഷ പറയണത് ശരിയാണല്ലേ..മാഷും അവളും ഫുൾ ചാറ്റാന്നാ. ശരിയല്ലാട്ടോ. അവൾ മഹാ പെഴയ..."
എന്റെ ഭാവമാറിയപ്പോൾ അവൻ കിടന്നു.

പിറ്റേന്ന് ഞാൻ ഉണരും മുന്നേ അവൻ പോയിരുന്നു. ബ്രെഡ് ഓമ്ലേറ്റും ,പാലും കാച്ചിവച്ചിരുന്നു.

സ്കൂളിൽ എത്തിയപ്പോൾ എനിക്ക് എന്തോ പന്തികേടുതോന്നി. പി ടി എ പ്രസിഡന്റും സ്റ്റാഫ് സെക്രട്ടറിയും എന്റെ കാറ് റോഡിൽ വച്ച് തടഞ്ഞു. വീട്ടിലേക്കുപോകാൻ പറഞ്ഞു . ഞാൻ വർഷയോട് രാത്രി മോശമായി സംസാരിച്ചുപോലും അവരുടെ വീട്ടുകാർ എന്നെ തല്ലാൻ വന്നിരിക്കുന്നു. ഞാൻ വീട്ടിലേക്കുപോയി വല്ലാത്തൊരു ഭയം ആകെ ഒരു "ശുഭരാത്രി"യല്ലാതെ വർഷയോട് സംസാരിച്ചിരുന്നില്ല...പിന്നെങ്ങനെ ?  ഞാൻ ഫേസ്ബുക്ക് പരിശോധിച്ചു.
"ലൗ യൂ
കാൾ മി വെൻ യൂ ഫ്രീ." എനിക്ക് തലചുറ്റുന്നപോലെ തോന്നി....

"ചേച്ചി വരുന്നതുവരെ ചേച്ചിക്ക് പകരം ഞാൻ" എന്റെ നിയന്ത്രണം ആകെ വിട്ടിരുന്നു..അവൻ വരാൻ കാത്തിരുന്നു. ആറുമണി കഴിഞ്ഞിട്ടുണ്ടാകും. അവൻ വന്നു. ഒന്നും അറിയാത്ത ഭാവത്തിൽ അടുക്കളയിലേക്കുപോയി.  പിന്നിലൂടെ ചവിട്ടി നിലത്തിട്ട് ഇടിച്ചു. ടോയിലെറ്റിൽ വലിച്ചിഴച്ച് ബക്കറ്റു കൊണ്ട് തലയ്ക്കും മുഖത്തും  തല്ലി. ടോയിലെറ്റ് ബ്രെഷ് ഓടിയുവോളം തല്ലി...കരയുന്നത് പോയിട്ട് ഒന്ന് ഞരങ്ങുകപോലും ചെയ്തില്ല. തലയും ചുണ്ടും മുറിഞ്ഞ് ടോയിലെറ്റ് ആകെ രക്തകളമായി..
ഞാൻ നിർത്തി അവൻ ഷവർ തുറന്ന് അതിന്റെ ചുവട്ടിലിരുന്നു. ഒന്നും തിന്നാതെ കേറി കിടന്നു എപ്പഴോ ഞാൻ ഉറങ്ങി...

രാവിലെ എണിറ്റ് ഒരു സിഗരറ്റും പുകച്ചിരിക്കുമ്പോൾ, മുറിവിലെല്ലാം എന്തോ പൊടി പുരട്ടി,  അന്നിടാനുള്ള ഷർട്ട് തേയ്ക്കുകയായിരുന്നു.

"അപ്പൊ ഈ ശീലമൊക്കെ ഉണ്ടോ. ക്ലാസിൽ ലഹരീന്നൊക്കെ പറഞ്ഞ് പ്രസംഗിക്കുന്നതോ..?"

അവൻ എന്റെ
ചുണ്ടിൽ നിന്നും സിഗരറ്റ് വലിച്ചെടുത്ത് ടോയിലെറ്റിലേക്ക് എറിഞ്ഞു...
ഞാൻ ചാടി എഴുന്നേറ്റ് ആ മേശയിൽ അവനെ കുനിച്ചു നിർത്തി. അയൺബോക്സ് പുറത്ത് ചേർത്തുവച്ചു..
പച്ചമാംസം വെന്തുരുകുന്ന മണം മുറിയിലാകെ നിറഞ്ഞു. വേദനകടിച്ചമർത്തി അവൻ കിടന്നു തന്നു.അതും വലിച്ചെറിഞ്ഞ് അവന്റെ കവറും എടുത്ത് അവനെ പിടിച്ചുപുറത്താക്കി വാതിലടച്ചു...സ്കൂളിലേക്ക് പോകാനിറങ്ങിയപ്പോഴും അവൻ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു....

"ഞാൻ തിരിച്ചു വരുമ്പോൾ ഇവിടെ കണ്ടാൽ കൊന്നുകളയും നായേ..."

വളരെ പേടിച്ചാണ് സ്കൂളിലെത്തിയത്...

"ഇത് മാഷ് സ്വയം വരുത്തിയതാ കുട്ടികൾക്ക് അമിതം സ്വാതന്ത്ര്യം കൊടുക്കരുത്. മൃഥുൽ കഴിഞ്ഞ രണ്ട് ദിവസായി മാഷിന്റെ വീട്ടിലാർന്നല്ലേ. അവൻ ഇത് പറഞ്ഞില്ലാർന്നെങ്കിൽ മാഷേ  അകത്ത് പോകുമായിരുന്നു.."

പി റ്റി എ പ്രസിഡന്റ് പറഞ്ഞു നിർത്തി. എനിക്ക് മറുപടിയുണ്ടായിരുന്നില്ല. സ്കൂളാകെ രണ്ട് കഥകളും അറിഞ്ഞിരിക്കുന്നു . പിന്നെ ഞാൻ അവനെ കണ്ടിട്ടേയില്ല അഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്നു..അല്പം തടിച്ചിരിക്കുന്നു മുടിയൊക്കെ നീട്ടി വളർത്തി നല്ല സൗന്ദര്യം വച്ചിരിക്കുന്നു...

"എങ്ങനെ മാഷേ എന്റെ കുട്ടികളുടെ മോഹിനിയാട്ടം  നന്നായിരുന്നില്ലേ...? ഒത്തിരി കുട്ടികൾക്ക് സമ്മാനമുണ്ട്.."

ഓർമ്മകളിൽ നിന്നും വളരെ നന്നായെന്ന് ഞാൻ പറഞ്ഞുപോയി...

" ചേച്ചി ഇപ്പൊഴും വന്നിട്ടില്ലല്ലേ...?
രണ്ടാമത്തെ കുട്ടിയുണ്ടായതൊക്കെ ഞാനറിഞ്ഞു.വീടൊക്കെ വൃത്തിയാക്കിയിടണ്ടേ ഇന്ന് ഞാൻ വരൂട്ടോ..."

കുട്ടികളെപ്പോലും ഓർക്കാതെ വീട്ടിലേക്കുപോയി...
കട്ടിലിലിരുന്ന് പുകവലിച്ചു. ഫോണിൽ ഫേസ്ബുക്ക് തുറന്നപ്പോൾ ചിലങ്ക സ്കൂൾ ഓഫ് ഡാൻസിന്റെ പേരിൽ ഒരു ഫ്രെണ്ട് റിക്വസ്റ്റ് കണ്ടു...

എനിക്ക് വല്ലാതെ കുളിരുന്നതുപോലെ,
ചിലങ്കയുടെ  ശബ്ദം എന്റെ പുതപ്പിനുള്ളിലേക്ക് കയറിവന്നു....!!

രതീഷ് കെ എസ്
(ഗുൽമോഹർ 009)