Sunday 28 April 2019

പകർപ്പ്..!!

പകർപ്പ്..!!

വൻ നഗരങ്ങളിലെ തിരക്കുകൾക്ക് ബാല്യകൗമാരങ്ങൾ പകർന്നു കൊടുത്ത് ഗ്രാമത്തിന്റെ തിരക്കില്ല വഴികളിലേക്ക് കുടിയിറക്കപ്പെട്ട വാർദ്ധക്യം ബാധിച്ച ഒരു ബസിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. ഞങ്ങൾ എന്നാൽ ഞാനും നെയ്യാറിലെ കനാൽ ഓപ്പറേറ്റർ പമ്പ് അയ്യപ്പനും..

കിതപ്പിക്കുന്ന കയറ്റങ്ങളിൽ ബസിന്റെ മുറുമുറുപ്പും അയാളുടെ ഒറ്റയ്ക്കുള്ള വർത്തമാനവും ഞാൻ സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്.ലോകത്തോട് മുഴുവൻ അയാൾക്ക് ഒരു തരം വെറുപ്പും വിയോജിപ്പുമാണ്. ബസ് ഒരു കയറ്റത്തിൽ  ഇനി കഴിയില്ലെന്ന് പിറുപിറുക്കുന്നു.
ഇപ്പോൾ രാണ്ടാൾക്കും ഒരേ താളം. പതിവിലും വൈകിവന്ന ബസിന്റെ അവസാന ട്രിപ്പിൽ ഞങ്ങൾ ഇന്നും ഒരേ സീറ്റിലായിരുന്നു.  ഏതോ സർവീസ് യൂണിയന്റെ സമ്മേളനത്തിൽ സൗജന്യമായി കിട്ടിയ അയാളുടെ കറുത്ത ബാഗ് ഞങ്ങൾക്കിടയിൽ  'അതിക്രമിച്ച് കടക്കരുത്' എന്ന കർശന വിലക്കിന്റെ ബോർഡ് പോലെ വച്ചിട്ടുണ്ട്.
ഇറിഗേഷൻ പ്രോജക്ടിലെ കനാലിൽ വെള്ളം തുറന്നുവിടുന്ന ആയാളും ഒഴുക്കിവിട്ട വെള്ളത്തിന്റെയും ശമ്പളത്തിന്റെയും  കണക്കുകൂട്ടൽ നടത്തുന്ന ക്ലർക്കായ ഞാനും തമ്മിൽ ഒരു ഓഫീസിന്റെ രണ്ട് ഇരിപ്പിടങ്ങളുടെ ദൂരം. അയാൾക്ക് ആ കാനാലിനോട് ചേർത്ത് കെട്ടിയ പുരയാണെങ്കിൽ എനിക്ക് ഡാമിന്റെ ഏറ്റവും ഉയർന്നിടത്തെ നിറം മങ്ങിയ കെട്ടിടത്തിലെ ഒരു മുറി അത്ര തന്നെ..എന്നും ഒരേ വഴിയിലൂടെ  വരികയും പോകുകയും  ചെയ്യുന്ന ഞങ്ങൾ തമ്മിൽ ഒരു തവണ പോലും ഓഫീസ് സമയത്ത് കണ്ടിട്ടില്ല മിണ്ടിയിട്ടില്ല എന്നു പറയുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടോ..? എങ്കിൽ വിശ്വസിക്കുക, അതൊരു ചരിത്ര സത്യമാണ്..

ആ പഴകിയ ബാഗിന്റെ പുറത്ത് അമർത്തിയുള്ള അയാളുടെ പിടുത്തം ശ്രദ്ധിക്കൂ. അടുത്തിതിരിക്കുന്ന ഞാൻ അയാളുടെ വിലപ്പെട്ടതെന്തോ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ളതായി അയാൾ സംശയിക്കുന്നുണ്ടാകാം.. പുറത്തെ ചാറ്റൽ മഴയിലും ബസിന്റെ ഷട്ടറുകൾ താഴ്‌ത്തിവയ്ക്കാതെ അയാൾ ഇപ്പോൾ  സംസാരിക്കുന്നത് വിജയമ്മയെന്ന അയാളുടെ ഭാര്യയോടാണ്.
ഇയാളുടെ ഒറ്റയ്ക്കുള്ള ഈ സംഭാഷണത്തിന്റെ മനശാസ്ത്ര തലങ്ങളെക്കുറിച്ച്  യാത്രകൾ അവസാനിക്കുവോളം ചിന്തിച്ചിട്ടുണ്ട്.
മറ്റുള്ള വരോട് പറയാൻ കഴിയാതെ പോയതോ, പറയാൻ ആഗ്രഹിക്കുന്നതോ ആയവയായിരിക്കാം ഈ
ആത്മഭാഷണത്തിന്റെ അടിസ്ഥാനം എന്നതാണ്  യാത്രാന്തരഗവേഷണ കണ്ടെത്തൽ. എന്തൊക്കെ ആയാലും
ആ സാധു സ്‌ത്രീ ഈ മനുഷ്യനെ എങ്ങനെ സഹിക്കുന്നുവെന്നോർത്ത് എനിക്ക് സഹതാപം തോന്നിയിട്ടുണ്ട്.
ഇന്ന് നോക്കു അയാൾ ഇപ്പോൾ  സംസാരിക്കുന്നത് തന്റെ
വീടിനോട് ചേർന്ന മുപ്പത് സെന്റിലെ അയാളുടെ കൃഷിക്ക് വിജയമ്മയും മക്കളും ചേർന്ന് വെള്ളമൊഴിക്കാത്തതിനെ കുറിച്ചാണ്..

" എനിക്കറിയാം മാനം ഇത്തിരി കറുത്തപ്പം തന്നെ നീയും നിന്റെ മക്കളും വെള്ളം കോരണ്ടന്നങ്ങ് ഒറപ്പിച്ച് കാണും, കേറി ഇരുന്ന് ടീ വി കണ്ട് കാണും
ഈ ചാറ്റലിൽ ആ പയറിന്റെ തടമെങ്കിലും നന്നായോ..?"

അരമണിക്കൂറിൽനുള്ളിൽ സ്ഥിരമായി ഇറങ്ങാറുള്ള വഴിമുക്കിൽ അയാൾ ഇറങ്ങും. അവിടെ ഒന്നുരണ്ട് മണിക്കൂർ രാഷ്ട്രീയ ചർച്ചകളായിരിക്കും.
വേനലിൽ  നെയ്യാറിന്റെ ജലസംഭരണിയിലെ ഭാഗങ്ങൾ വറ്റുമ്പോൾ ഉയർന്നുവരുന്ന മൊട്ടക്കുന്നുകൾ പോലെ അയാൾക്ക്  കഷണ്ടി കയറിയ ഒരു തലയുണ്ട്
പക്ഷെ അതും വച്ച് നാട്ടിലെ ലെനിൻ എന്നാണ് അയാളുടെ വിചാരം.
ഇത്തരത്തിൽ ഏറെ വൈകുന്ന രാഷ്ട്രീയ ചർച്ചകൾക്ക് പിന്നിലെ കാരണങ്ങൾക്ക് ഞാൻ ചില ഊഹങ്ങൾ പറയാം ഒന്ന്. വിജയമ്മ അയാളോട് മൂന്നാമത് ഒരു കുട്ടിയെക്കുറിച്ച് ചോദിച്ചിരുന്നു..
വിളർച്ച ബാധിച്ച ഇളയ കുട്ടിയെ ഒന്നിരുത്തി നോക്കിയിട്ട് അയാൾ പുറത്തിറങ്ങി പോന്നിരിക്കും. അബദ്ധത്തിൽ പോലും ഇനിയൊരു കുട്ടി അരുതെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടാകും. എന്നും
വൈകി വന്നാൽ വിജയമ്മ ഉറങ്ങുമല്ലോ എങ്കിൽ വരാന്തയിലെ കിടപ്പും സൗകര്യമാകും. മൂന്നാം കുട്ടി വിജയമ്മക്ക് നിഷേധിക്കപ്പെടുകയും ചെയ്യും..
എന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെയാണ് പക്ഷെ ഇതുവരെ മാറി കിടന്നിട്ടില്ല,
അവളെ പാട്ടിലാക്കി കാര്യം സാധിച്ച് പാതി വഴിക്ക് യാത്ര നിർത്താനുള്ള കഴിവ് എനിക്കുണ്ട്. അവളാണെങ്കിൽ രണ്ടാമത്തെ കുട്ടിയെന്ന് പറഞ്ഞ് ചോദിക്കാൻ തുടങ്ങിയിട്ട് കൊല്ലം രണ്ടായി. "ആദ്യത്തെ കുട്ടിയെ നിന്റെ വയറ് കീറിയല്ലേ  കുട്ടാ.." സംഗതി ക്ളീൻ അവളും വേദനയുറടെ നാളുകൾ ഓർത്ത് കിടന്നുറങ്ങും.
പ്രമോഷൻ കിട്ടി സീനിയർ ക്ലർക്ക് ആകാതെ ഈ വരുമാനത്തിൽ ഒരു കുട്ടിയെ കൂടെ താങ്ങാൻ എനിക്ക് പറ്റുമെന്ന് തോന്നണില്ല..

ഇനി രണ്ടാമത്തെ കാരണം ഏതൊരു സാധാരണക്കാരന്റെ വീട്ടിലേക്കും  അച്ഛന്റെ വരവ് വളരെ പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്നതിന്റെ കാരണം പലഹാര പൊതിയാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ അതിനെക്കുറിച്ച് ഞാനെന്ത് പറയാൻ. നിങ്ങൾ അങ്ങനെ കാത്തിതിരിന്നിട്ടുണ്ടാകില്ല.
അയാൾ കുട്ടികൾക്കായി ആകെ വാങ്ങുന്ന പലഹാരം  അഞ്ച് രൂപയുടെ  കടല മിഠായിയായിരിക്കും വൈകി വന്നാൽ കുട്ടികൾ ഉറങ്ങുമല്ലോ..? വാങ്ങിയ മിഠായി അതേ ബാഗിൽ സുരക്ഷിതമായി അടുത്ത ദിവസത്തേക്ക് കരുതുകയും ചെയ്യാം. എത്ര ലാഭകരമായ ബിസിനസ്സ് അല്ലെ..?
ഞാൻ കുട്ടിക്ക് കടകളിൽ നിന്ന് ഒന്നും വാങ്ങികൊടുക്കാറില്ല അതെന്റെ കുട്ടി ശീലിച്ചു..

വെളുത്ത് കോലുപോലുള്ള അയാളുടെ മകൾക്കും ഞരന്ത് ചെക്കനും  അയാളോട് ഒന്നും ചോദിച്ച് വാങ്ങിക്കാനും ധൈര്യമില്ല.
മാസാവസാനം അടുക്കുമ്പോൾ പ്രത്യേകിച്ച് അയാളിൽ ഒരു ദുരാത്മാവ് പിടിപെടും.
ആ വീട് വലിയ ബഹളത്തിൽ മുങ്ങും. അടുക്കളയുടെ പുരത്തിട്ടിരിക്കുന്ന അമ്മിക്കല്ലിന്റെ അരികിൽ വന്നിരുന്ന് വിജയമ്മ കരയുന്നത് കാണാം. എന്തെങ്കിലും ആവശ്യപ്പെട്ടാൽ  കഴിഞ്ഞു.  ഒരിക്കൽ പെൻസിൽ വയ്ക്കുന്ന നടരാജപെട്ടി കളഞ്ഞുപോയതിന് ആ പെണ്കുട്ടിയെ ഒരു രാത്രി പുരയ്ക്ക് ചുറ്റും തല്ലാനോടിച്ചതിന് ഞാനും സാക്ഷിയാണ്..

"ഈ കാക്കിയിൽ ഒരു ബട്ടൻസ് വച്ച് തരാൻ നിനക്കൊന്നും നേരമില്ല, ഞാനിങ്ങനെ കഷ്ടപ്പെട്ട് നിന്നെയൊക്കെ തീറ്റിക്കാൻ തന്നെ തെകയണില്ല." നോക്കു അയാൾ ഇപ്പോൾ സംസാരിക്കുന്നത് കുടുംബ ബഡ്ജറ്റിനെക്കുറിച്ചാണ്..

എനിക്ക് അയാളോട് അല്പം സഹതാപം തോന്നിയത് ഈ ഒറ്റ കാര്യത്തിലാണ്. കാക്കിയുണിഫോമിനും ടോർച്ചിനും ടൂളിനുമുള്ള ബാറ്റ ചേർത്തായാലും അയാളുടെ മാസവരുമാനം എന്റേതിൽ നിന്നും എത്രയോ പടി താഴെയാണ്.
എന്നിട്ടും എങ്ങനെ അയാൾ മാസത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുന്നു.നാലുവയർ നിറയ്ക്കുന്നു.എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.നാല്പത് പവൻ കൊടുത്ത് ആ  പെണ്കുട്ടിയെ എങ്ങനെ അയാൾക്ക് കെട്ടിച്ചയയ്ക്കാൻ കഴിഞ്ഞു..?
ആ ചെക്കനെ ബിരുദം വരെ എങ്ങനെ പഠിപ്പിച്ചു...? ഇവയെക്കുറിച്ചുള്ള
എന്റെ ചില നിരീക്ഷണങ്ങൾ പറയാം.

ഇയാൾ രാത്രിയിൽ വൈകിവരുന്നതിനാൽ  ഭക്ഷണം സ്ഥിരമായി കഴിക്കാറില്ലല്ലോ അപ്പോൾ വിജയമ്മ അരിയിടുന്നത് കുറയ്ക്കും. പകലാണെങ്കിൽ ബാക്കിയായ പഴങ്കഞ്ഞിയല്ലേ അയാളുടെ ബ്രെക്ക് ഫാസ്റ്റ് അപ്പോൾ അതും ലാഭം. ഒരു വീട്ടിന്  ആവശ്യമായ പച്ചക്കറികൾ ആ മുപ്പത് സെന്റിൽ കൃഷി ചെയ്തിട്ടുണ്ട്..
സ്ഥിരമായി കായ കിട്ടുന്ന വഴുതന ചെടി നശിപ്പിക്കാൻ നോക്കിയ അയാളുടെ മകനെ തല്ലിയതിന്റെ വേദന ശരിക്കും ഞാനാണ് അനുഭവിച്ചത്. എന്നും വഴുതന തീയൽ  തിന്നിട്ട് ആ ചെക്കന് മടുത്ത് കാണില്ലേ...?
ഡാമിൽ വീണ് ചത്ത് പോകാൻ ഞാനന്ന് നടത്തിയ പ്രാർത്ഥന ദൈവം കേട്ടുകാണും. കനാലിൽ കാൽ വഴുതി വീണാണ് അയാൾ മരിച്ചത്. അത് എന്തായാലും നന്നായി സർവീസിൽ ഇരിക്കെ മരിച്ചതുകൊണ്ട് അയാളുടെ  ചെക്കൻ ഡിഗ്രി കഴിഞ്ഞ് വന്നപ്പോൾ ഇവിടെ  ക്ലർക്കായി ജോലിയും  കിട്ടി..

മുപ്പത് സെന്റിന്റെ അതിരിൽ നട്ടിരിക്കുന്ന തെങ്ങുകളിൽ നിന്നും  അയാൾക്ക് കാര്യമായ വരുമാനമുണ്ട്.
ആ കുട്ടികളെക്കൊണ്ട് തെങ്ങിനിടിയിക്കാൻ  ചാണകം വാരിക്കുമ്പോൾ  അയാളുടെ മോന്തയ്ക്കിട്ട് ഒന്ന് കൊടുത്താലോ എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അയാൾ തേങ്ങയിടുന്ന ദിവസം ഒരു കുലകരിക്ക് എനിക്ക് മാത്രമായി മാറ്റിവയ്ക്കും ആ കരിക്കും കരിപ്പെട്ടിയും ചേർന്ന ഒരു മിശ്രിതം കഴിച്ചിട്ടാണ് എന്റെ വിളർച്ച മാറിയത്. അയാൽ വളർത്തുന്ന പശുവിന്റെ പാല് കാച്ചിക്കുടിച്ചാണ് എനിക്കിത്തിരി
ശരീര പുഷ്ടിയുണ്ടായത് ഇതൊക്കെ എന്റെ അമ്മ ഇപ്പോഴും പറയാറുണ്ട്.
ആഴ്ച്ചയിൽ രണ്ട് തവണ മീൻ, മാസത്തിൽ ഒന്നോ രണ്ടോ തവണ ഇറച്ചി ഇതായിരുന്നു അയാളുടെ മെനു ലിസ്റ്റ്. എങ്കിലും അയാളുടെ വളർത്തുന്ന കോഴികളുടെ തീട്ടം നാറുന്ന മുട്ടകൾ എന്റെ അമ്മ പുഴുങ്ങിയും പൊരിച്ചും തന്നത് ഞാൻ ആർത്തിയോടെ തന്നിട്ടുണ്ട്.ഒരു പക്ഷെ ഇങ്ങനെയൊക്കെ  ആയിരിക്കാം അയാൾ കുടുംബ ബഡ്ജറ്റ് താളം തെറ്റാതെ നില നിർത്തിയത്..

ആ പെണ്ണിന് മാത്രമാണ് ഒരല്പം നിറമുള്ള വേഷം.വിജയമ്മയുടെ തുണിയുടെ നിരമെന്തെന്ന് വ്യക്തമായി പറയാൻ ആകില്ല. ആ ചെക്കന് സ്‌കൂളിന്റെ യൂണിഫോമിലാണ് മിക്കവാറും കാണുക. അയാൾ  കാക്കി എത്ര കാലമായി ഉപയോഗിക്കുന്നു. നെരിയാണിയ്ക്ക് മുകളിൽ നിൽക്കുന്ന പാന്റ്. മുട്ടോളം വരുന്ന ഉടുപ്പ്. കല്യാണ വീട്ടിൽ വന്നാൽ പോലും അയാൾക്ക് ആ കാക്കിയാകും  വേഷം ആരെങ്കിലും ചോദിച്ചാൽ...

"ഞാൻ പമ്പീന്ന്  നിന്ന് ഓടി വന്നതല്ലേ വേഷം മാറാൻ എവിടെന്ന് നേരം, പമ്പീന്ന്  മാറാൻ പറ്റോ.." യഥാർത്ഥ സംഗതി എനിക്കും ആ ചെക്കനും ശരിക്ക് അറിയാം ഈ കാക്കിയല്ലാതെ വേറെ അയാൾ വാങ്ങിക്കില്ല.വിജയമ്മയെ എവിടെയെങ്കിലും കൊണ്ടുപോയതായി അറിയില്ല. എന്റെ ഭാര്യ ഇതുവരെ എവിടെയെങ്കിലും പോകണമെന്ന് പറയാത്തതിനാൽ ഞാൻ രക്ഷപ്പെട്ടു. ഒരു യാത്രയൊക്കെ പോകാൻ എന്താ ചിലവ് അല്ലെ.. നിങ്ങള് ഭാര്യയുമായി യാത്രയൊക്കെ പോയി വരുമ്പോൾ ഏകദേശം എത്രയൊക്കെ തുകയാകും...?

വിജയമ്മ ഇടയ്ക്കിടെ പല അസുഖങ്ങളും പറയാറുണ്ട് അയാൾ അതത്ര മൈൻഡ് ചെയ്യാറില്ല. മൂത്രത്തിൽ പഴുപ്പ് വന്നപ്പോൾ നീ സമയത്തിന് വെള്ളം കുട്ടിക്കില്ലെന്ന അയാൾ പറഞ്ഞൊപ്പിച്ചു..രക്തം കുറഞ്ഞ് തല ചുറ്റൽ പറഞ്ഞപ്പോൾ ചീര മുറിച്ച് കൊടുത്ത കക്ഷിയാണ്.
അവര് അതിന് ശേഷം പറയാനും പോയില്ല.
അല്ല എനിക്കൊരു സംശയം ഈ ചീര തിന്നാൽ രക്തമുണ്ടാകുമോ.
എന്റെ ഭാര്യയ്ക്കും ഈ തല ചുറ്റൽ ഉണ്ടെ.. ഒരു ദിവസം തല ചുറ്റി വീണ അവർ പശുവിനെ കറന്നില്ല, പുല്ലും അറിഞ്ഞില്ല അതിന് അവരെ തല്ലാൻ ചെന്ന അയാളെ  ചെക്കൻ കേറി തടഞ്ഞു.
ചെക്കൻ അന്ന് പത്തിലാണെന്ന തോന്നണത്. അയാൾക്ക് നേരെ ചീറി കൈയ്യും ഓങ്ങി ചെക്കൻ നിന്നു.
അന്ന് അയാളുടെ അടികിട്ടി നെറ്റിയുടെ ഇടത് ഭാഗത്ത് പറ്റിയ മുറിവിന്റെ ചാലുപോലുള്ള പാട് ഇന്നും ആ പയ്യന്റെ മുഖത്തുണ്ടല്ലോ. അതിനു ശേഷം ഞാനും ആ ചെക്കനും അയാളുടെ പശുവിന്റെ പാല് കുടിച്ചിട്ടില്ല. ഇന്നും എനിക്ക് ശീലം കട്ടൻ ചായയാണ്. അങ്ങനെയിരിക്കെയാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത് പാല് ലാഭിക്കാൻ വേണ്ടി അയാളും കട്ടൻ ചായയേ കുടിക്കു എന്തൊരു മനുഷ്യൻ അല്ലെ..?

വഴിമുക്കിൽ അയാൾ ഇറങ്ങിപ്പോകും. മുൻപ്  നിങ്ങൾക്ക്  കാണാൻ വേണ്ടി അയാളുടെ ഒരു ചിത്രം എനിക്ക് മൊബൈലിൽ  പകർത്തണമെന്ന് തോന്നി.അയാൾക്ക് മൊബൈൽ ഉപയോഗിച്ച് ശീലമില്ല. ദേ  അയാളിപ്പോഴും ഒറ്റയ്ക്കിരുന്ന് എന്തൊക്കെയോ സംസാരിക്കുകയാണ്..

"ഇത്രയും കാലം തിന്നാൻ  തന്നതിന് നീ എനിക്ക് തെകച്ച് തന്ന് മക്കളെ, നിങ്ങക്കെല്ലാം ഞാൻ ശരിയാക്കി തരാം,
നീ എന്നെ അടിക്കാൻ കൈയോങ്ങി അല്ലെ മോഹനാ..."

ഞാൻ ഫോണിൽ അയാളുടെ ചിത്രം പകർത്തുമ്പോൾ  കണ്ടക്ടറുടെ ഒരു മാതിരിയുള്ള ചോദ്യം..

"മോഹനൻ സാറെന്തിനാ
ഇരുട്ടിനെ ഫോട്ടോ എടുക്കണത്..? സാറിരിരുന്ന് ഒറ്റയ്ക്ക് വർത്താനം പറയണത് ആ പിള്ളേര് മൊബൈലിൽ പിടിച്ചത് കണ്ടില്ലേ..?
ഇന്നെന്ത്  വഴിമുക്കിൽ എറങ്ങിയില്ലേ..? സാറിനെ ഇപ്പക്കണ്ട  കൃത്യം പമ്പ് അയ്യപ്പനെന്നെ  പറയു, ആഹാ ആ തലയൊക്കെ നല്ലപോലെ തെളിഞ്ഞല്ലാ.."

എന്റെ ഇടത് നെറ്റിയിലെ മുറിവിൽ നിന്ന് രക്തം ഒരു കനാലുപോലെ ഒഴുകാൻ തുടങ്ങി അതിൽ അയാൾ മരിച്ചു കിടക്കുന്നുണ്ടോയെന്ന് നിങ്ങളൊന്ന് നോക്കാമോ..?!!

കെ എസ് രതീഷ്
(ഗുൽമോഹർ 009)

Wednesday 24 April 2019

തീറ്റ...!!

തീറ്റ...!!

"അപ്പാ ഓടി വാ,
ഇവിടെ സൂപ്പർ ഫൈറ്റ് നടക്കുവാ, രുചീസിലെ ചേട്ടനിപ്പ ചാകും"
കേക്കിന്റെ പുറത്ത് മൂന്നിന്റെ രുപത്തിലുള്ള മെഴുകുതിരി വളരെ സൂക്ഷിച്ച് ഉറപ്പിക്കുകയായിരുന്നു ഞാൻ. അനുവിന്റെ വിളികേട്ട് എല്ലാവരും തലയുയർത്തി നോക്കി.കേക്കിലേക്ക് വീണുപോയ മെഴുകുതിരി അവളെ ഏൽപ്പിച്ച് ഞാൻ വാതിലിലേക്ക് ഓടി..

"ഞാനിനി എന്റെ ഓട്ടലിന് ചക്രം പിടിപ്പിക്കണോടാ.."
"വിട് കെളവാ എനിക്ക് ശ്വാസം മുട്ടണ്" 

മൂപ്പരുടെ കത്രിക കുരുക്കിൽ കിടന്ന് സെബാൻ ഉത്തരം പറയാൻ പ്രയാസപ്പെടുനുണ്ട്. പെട്ടെന്ന് കുതറി മാറി  പോരു കോഴികളെപ്പോലെ വീണ്ടും  അടുക്കുമ്പോൾ ഞാൻ അവർക്കിടയിലേക്ക് വീണു. മിന്നൽ വേഗത്തിൽ മൂപ്പരുടെ തകർപ്പനൊരടി  കൃത്യം എന്റെ കവിളിൽ തന്നെ വീണു. അതോടെ സംഘർഷം നിലച്ചു. ഭൂമിയാകെ നിന്നുപോയതുപോലുള്ള നിമിഷങ്ങൾ.
മുറ്റത്ത് ചിതറിക്കിടക്കുന്ന വാഴയിലകളും പാത്രങ്ങളും കണ്ട് അവൾക്ക് സഹിക്കാനായില്ല. അവളുടെ നോട്ടം സെബാനിലെത്തി.തന്റെ ബാഗ് നിവർത്തി വച്ച് മുഖത്ത് ഒരു ചിരി വരുത്തി ഒരു ബില്ല് അവൻ അവൾക്ക് കൊടുത്തു.
കാശെടുക്കാൻ അവൾ ഉള്ളിലേക്ക് പോയപ്പോൾ  ആ ചെറിയ സംഘവും അകത്തേക്ക് വലിഞ്ഞു.
മുറ്റത്ത് ഞാനും മൂപ്പരും മാത്രമായി. മൂപ്പര് എന്റെ കവിളിൽ പതിയെ തൊട്ടു ആ വിരലുകൾ വിറയ്ക്കുന്നു..

"ഹാപ്പി ബെർത്ത് ഡേ റ്റൂ യു, ഡിയർ അനു" അവളുടെ പാട്ടിന് പ്രതിക്ഷേധത്തിന്റെ താളം. ഞാനും മൂപ്പരും അകത്ത് ചെല്ലുമ്പോൾ അനു കേക്ക് മുറിക്കാൻ തുടങ്ങിയിരുന്നു. അവളുടെ വീട്ടുകാർക്ക് കുട്ടിയുടെ മൂന്നാം പിറന്നാൾ വരെ കാത്തിരിക്കേണ്ടി വന്നു എനിക്കൊപ്പം ഇറങ്ങിപ്പോന്നതിന്റെ പരിഭവം മാറിക്കിട്ടാൻ. പിണക്കം മറന്ന് അവർ വരുന്നുണ്ടെന്ന് കേട്ടതുമുതൽ അവൾ സന്തോഷത്തിലായിരുന്നു. പരിപാടി കൊഴുപ്പിക്കണമെന്ന് കരുതിയാണ് അത്രയും വലിയ തുകയ്ക്ക് രുചീസിൽ നിന്ന് അവൾ ഇതൊക്കെ ക്രമീകരിച്ചത്. സദ്യയ്ക്ക് ഒട്ടും കുറവ് വരരുതെന്ന് കരുതിയാണ് മൂപ്പരുടെ ഹോട്ടലിൽ നിന്ന് വാഴയിലയും, മോരും രസവും ഏർപ്പാടാക്കിയത്..

മൂപ്പര് കസേരയിൽ തലകുനിച്ചിരിക്കുന്നു. സെബാൻ ഒരു തളികയിൽ മുറിച്ചു വച്ച കേക്ക് വിതരണം ചെയ്യുന്നു.
ഒരു കഷ്ണം മൂപ്പർക്ക് കൊടുക്കാൻ അനുവിനോട് ഞാൻ ആംഗ്യം  കാണിക്കുന്നത്  അവൾ കണ്ടു. കേക്കുമായി മുന്നിൽ  നിൽക്കുന്ന കുട്ടിയുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് മൂപ്പര് പുറത്തേക്ക് ഇറങ്ങി.
നിലത്ത് തൂകിപ്പോയ രസവും മോരും നോക്കി മൂപ്പര് അവിടെ കുറച്ചുനേരം നിന്നു. വാതിലിൽ നിൽക്കുന്ന എന്നെ തിരിഞ്ഞു നോക്കി. കഴിഞ്ഞ കാലങ്ങളിൽ എന്നെ തീറ്റിച്ച കറുപ്പിലും വെളുപ്പിലും വരച്ചിട്ട ചിത്രങ്ങൾ അവിടെ തെളിയുന്നുണ്ടായിരുന്നു.

ഗേറ്റിലേക്ക് നോക്കി നിന്ന എന്റെ വിരലിൽ അനു തൊട്ടു. ഞാനും അവനൊക്കൊപ്പം മേശയിലേക്ക് ചെന്നിരുന്നു. അവളുടെ മുഖത്ത് നിധി കിട്ടിയ സന്തോഷമുണ്ട്. സെബാനൊപ്പം ചേർന്ന് വിളമ്പാൻ കാണിക്കുന്ന വ്യഗ്രതയിലും ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്..

"ഇതിപ്പോ പല തവണയായി സാറേ മൂപ്പര് എന്നെ തല്ലാനും ചീത്ത വിളിക്കാനും, തിരികെ നല്ലത് കൊടുക്കാൻ അറിയാഞ്ഞിട്ടല്ല എന്റെ അപ്പനെ ഓർത്തിട്ടാ.."  അവളുടെ ഒറ്റ നോട്ടത്തിൽ സെബാന്റെ സംസാരം സ്വിച്ചിട്ടതുപോലെ നിന്നു..

സെബാനല്ല എനിക്കുപോലും മൂപ്പരെ എതിർക്കാൻ കഴിയില്ല..
അവളുടെ അച്ഛൻ സെബാന്റെ മുഖത്തുനിന്ന് സംഭങ്ങളുടെ ബാക്കിഭാഗം വരുന്നുണ്ടോയെന്ന് ഒന്നു രണ്ട് തവണ നോക്കിയപ്പോൾ  പപ്പടത്തിന്റെ പാത്രം അവൾ അയാൾക്ക് മുന്നിലേക്ക് നീക്കിവച്ചു. സെബാനും ആഹാരം
ഒരു പാത്രത്തിലേക്ക് പകർന്ന് ഹാളിലേക്ക് പോയി..

മൂപ്പരെ കഴിക്കാൻ വിളിക്കണമായിരുന്നു. അതിനുള്ള കഴിവ് എനിക്കുണ്ടോ..? മൂപ്പർക്ക് സകലരെയും തീറ്റിച്ച ചരിത്രമല്ലേയുള്ളൂ.
മൂപ്പരുടെ ഹോട്ടലിന്റെ പേരെന്താണ്..? ചോറിനൊപ്പം പോയകാലവും ചവയ്ക്കാൻ തുടങ്ങി..

അന്നും ഇന്നും അത് മൂപ്പരോട്ടൽ തന്നെ.
ഒറ്റ മകനെയും കൊണ്ട് എന്നും ഹോട്ടലിൽ ഉണ്ണാൻ പോയിരുന്ന ഭാര്യ മരിച്ച അദ്ധ്യാപകനായ എന്റെ അപ്പനോട് തന്റെ ബന്ധുവായ ജലജയാന്റിയെ വിവാഹം കഴിക്കാൻ നിർദ്ദേശിച്ചത് മൂപ്പരായിരുന്നു. ആ കച്ചവടത്തിൽ  എനിക്കും മൂപ്പർക്കും വലിയ നഷ്ടമുണ്ടായി.പത്മയെന്ന പേരിന്റെ പര്യായമാണെങ്കിലും എന്റെ അമ്മയാകാൻ  ജലജയാന്റിക്ക് കഴിഞ്ഞില്ല. രുചിയില്ലാത്തെ ഭക്ഷണം അപ്പൻ വീട്ടിൽ തിന്നു തീർക്കുമ്പോൾ മൂപ്പരോട്ടൽ വിട്ടുവരാൻ ഞാൻതയാറായില്ല. അദ്ധ്യാപകനായതിനാൽ കുട്ടിയെ മനസിലാക്കാൻ അപ്പന് വേഗം കഴിഞ്ഞു. തിരുത്താൻ ഒരിക്കൽ പോലും ശ്രമിച്ചില്ല..

"നിങ്ങടെ ചെറുക്കാന് കടേന്ന് തിന്ന് തിന്ന് വലിയ കോളായി" ജലജയാന്റിയുടെ എതിർ വാക്കുകളൊന്നും ഏറെ കേൾക്കാൻ നിൽക്കാതെ അച്ഛനും അങ്ങ് പോയി.  വേനലവധിക്ക് കൂട്ടുകിട്ടിയ മഞ്ഞപിത്തം അച്ഛനെ സഹായിച്ചു. ഡിഗ്രി കഴിഞ്ഞ് വരുവോളം സ്‌കൂൾ മാനേജർ ആ ഒഴിവ് എനിക്കായി കരുതിവച്ചു. അച്ഛന്റെ അതേ ഭാഗം ഞാനും അഭിനയിച്ച് ജീവിക്കാൻ തുടങ്ങി..

വീടിന്റെ ചായ്പ്പിൽ നിന്ന് മൂപ്പരുടെ ഹോട്ടൽ വരെയായിരുന്നു വിശപ്പിന്റെയും രുചികളുടെയും എനിക്കുള്ള ദൂരം.
വീടിന്റെ പിന്നിലൂടെ പച്ചയിൽ വെള്ളവരായിട്ട പോലെ ആ ഒറ്റയടിപ്പാത എനിക്ക് മുന്നിൽ തെളിഞ്ഞ് കിടക്കും. മൂപ്പരോട്ടലിലെ മണങ്ങൾക്ക് ആ വഴിയിലൂടെ തെറ്റാതെ എന്റെ മൂക്കിലെത്താനറിയാം. എണ്ണയിൽ തിളച്ച് മറിയുന്നതിന്റെയും ആവിയിൽ വേകുന്നതിന്റെയും ആത്മാക്കൾ പാഞ്ഞ് വന്ന് എന്നെ വിളിച്ചുണർത്തതും. ആ വരയിലൂടെ മൂപ്പരോട്ടാലിന്റെ ഇളക്കമുള്ള ബെഞ്ചിലേക്ക് ഞാനാവാഹിക്കപ്പെടും..

അമ്മപോയ നാളുകളിൽ അച്ഛന്റെ  വിരലിനൊപ്പമായിരുന്നു മൂപ്പരോട്ടലിലേക്ക് പോയിരുന്നത്. ജലജയാന്റി വന്നതു മുതൽ അത് ഒറ്റയ്ക്ക് കരച്ചിലോടെയുള്ള ഒളിച്ചോട്ടങ്ങളായി. അച്ഛനും പോയതോടെ ജലജയാന്റിയുടെ ചൂരലിനെ ഭയന്ന് പശുവിന് കാടിവെള്ളത്തിനുള്ള ബക്കറ്റും തുക്കിയായി യാത്ര. ചൂരലിനെ പേടിയില്ലാതായ നാളിൽ ബക്കറ്റ് വലിച്ചെറിഞ്ഞ് ആ ദൂരം ഗൗരവത്തിൽ തലയുയർത്തി നടന്നു. എപ്പോൾ ചെന്നുകയറിയാലും മൂപ്പർക്ക്  നിറഞ്ഞ ചിരിയുണ്ടാകും അവിടെ മേശയിൽ ആവി പറക്കുന്ന ഏതെങ്കിലും രുചിയുണ്ടാകും.
സെബാന്റെ അപ്പൻ പാപ്പിയെക്കൊണ്ട് എനിക്ക് വിളമ്പിക്കാറില്ല. മൂപ്പരുടെ വിളമ്പലിലെ എന്തോ ഒരിത് പാപ്പിയ്ക്കില്ലെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഡിഗ്രിക്ക് പോകുന്ന കാലം വരെ പുട്ടിൽ പപ്പടം പൊട്ടിച്ച് കുഴച്ച് തരാറുണ്ടായിരുന്നു. കറിവേപ്പില പോലും കളയാൻ സമ്മതിക്കില്ല.മീനിന്റെ മുള്ളുപോലും ചവച്ചരച്ച് തന്നെ തിന്നണം. വെള്ളം ഒടുവിലെ കുടിക്കാവു. കുടിക്കുമ്പോൾ ശബ്ദം കേൾപ്പിക്കരുത്. ഒരു വറ്റ് പോലും നിലത്ത് പോകരുത്. ഹോട്ടലിന്റെ നിയമങ്ങൾക്ക് വീടിന്റെ നായമായിരുന്നു. കൈ കഴുകിയിറങ്ങുമ്പോൾ
"അത് സാറിന്റെ പറ്റിലോട്ട് എഴുതിക്കോ"  കേട്ടിരുന്ന ഈ വാക്യം മൂപ്പര് ആരോടാണ് പറയുന്നതെന്ന് ശ്രദ്ധിച്ചിട്ടില്ല.
തന്നെ വിട്ടുപോയ അച്ഛൻ മൂപ്പരുടെ പറ്റ് തീർക്കുന്നതെങ്ങനെ..? ഇനി അങ്ങനൊരു പറ്റ് ബുക്കോ കുറിച്ചിടലോ ഉണ്ടായിരുന്നോ.?
ജോലിയിൽ കയറിയ കാലത്ത്  കാശ് കൊടുത്തിട്ടും വാങ്ങിയിട്ടില്ല.
തോന്നുന്നത് പോലെ മേശവലിപ്പിലേക്ക് ഇടാറാണ് പതിവ്. അവളുടെ വരവോടെ മൂപ്പരോട്ടലിലേക്കുള്ള  ഒറ്റയടിപാതയിലെ പച്ചയെ പകുത്ത വെള്ളവര എനിക്ക് മാഞ്ഞുപോയി.പതിയെ എന്റെ നാവിനും പുതിയ രുചിയായി..

ഒരു വലിയ കവറിൽ ഭക്ഷണത്തിന്റെയും  രുചീസിൽ നിന്ന് പൊതിഞ്ഞുകൊണ്ട് വന്നതിന്റെയും ഭാഗങ്ങൾ തൂക്കി നിന്ന അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം. അമ്മ അച്ഛൻ ഇതൊക്കെ പൂർണമായി രുചികാത്ത എനിക്ക് അവളുടെ സന്തോഷത്തിന്റെ ആഴമെങ്ങനെയറിയാനാണ്. അവർ കുട്ടിയെ ചേർത്ത് കിടന്നുറങ്ങുന്ന
അകത്തെ മുറിയിൽ നോക്കിയിട്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു.
"ഉടൻ വീട്ടിലേക്ക് പോകണമെന്ന അമ്മ പറയുന്നത്   " എന്റെ നെഞ്ചിൽ ചേർന്ന് നിന്ന് ഇത് പറയുന്നതിനിടയിൽ  നാലഞ്ച് തവണ ഉമ്മവച്ചു..

ഇനി ഇതെവിടെയെങ്കിലും കൊണ്ട് കത്തിക്കണം. രുചീസിൽ നിന്ന് എന്ത്  വരുത്തിച്ചാലും കത്തിച്ചുകളയാൻ  പാക്കറ്റുകളുടെ ഒരു കുന്ന് കാണും. അവളുടെ കൂട്ടുകാരികൾ വന്ന ദിവസം സെബാൻ കൊണ്ടുവന്ന ഇരുപത് പാക്കറ്റിൽ ഒന്ന് ഞാനും കഴിക്കാൻ ശ്രമിച്ചു..
"എടീ നിന്റെ സാറിന് ഇതൊന്നും പിടിക്കത്തില്ല അല്ലെ." അവളുടെ കൂട്ടുകാരി കളിയാക്കുമ്പോൾ ഞാൻ കുളിമുറിയിൽ ഛർദ്ദിക്കുകയായിരുന്നു. പിസയുടെ പുറത്തെ കൊഴുപ്പ് പോലുള്ളത് ഞാനിപ്പോഴും ഓർക്കാറില്ല..

കത്തിക്കാനുള്ളതും തൂക്കി വീടിന്റെ പിന്നിലേക്ക്  ഇറങ്ങുമ്പോൾ ഒറ്റയടിപ്പാത  സംശയ ഭാവത്തിൽ നെറ്റി ചുളിച്ചു.. മുള്ളും ഉയർത്തിപ്പിടിച്ച് കാവൽ നിന്ന  ഒരു തൊട്ടാവാടി എന്നെക്കണ്ട് നാണത്തോടെ മുഖം കുനിച്ചു. ഒരു മഞ്ഞച്ചേര ആരോടോ എന്നെ കണ്ട വിവരം പറയാനെന്നപോലെ പാഞ്ഞുപോയി. തവള ഉറക്കെ  ചിരിച്ചുകൊണ്ട് സന്തോഷത്തോടെ നാലഞ്ച് തവണ ചാടി. ഒരു പച്ചക്കുതിര മൂപ്പരോട്ടലിലേക്ക് എന്നോട് ഓട്ടപ്പന്തയം വച്ചു. ചെരുപ്പ് ഊരി മാറ്റി കണ്ണടച്ച് ഒന്നു രണ്ട് ചുവട് വച്ചുനോക്കി കാലുകളെ ചൂണ്ടലിൽ  കൊരുത്ത മീനുപോലെ ഒറ്റയടിപ്പാത വലിക്കുന്നു. ഏറെ  മുന്നിലായ പച്ചക്കുതിരയെ തോൽപിക്കാൻ ഞാനും ഓടി..

ഓടിക്കിതച്ച് ഹോട്ടലിൽ ചെന്നു കയറിയിട്ടും മുപ്പർ എന്നെ ശ്രദ്ധിക്കുന്നില്ല.
മേശയിൽ ചൂട് ചായ.
ഉഴുന്ന് വടയുടെ കൊതിപ്പിക്കുന്ന മണം. സെബാന്റെ കഥയും കേട്ട് മൂപ്പര് മുന്നിൽ തന്നെയുണ്ട്...

രുചീസിലെ പണി നമ്മുടെ സാറല്ലേ ശരിയാക്കി തന്നത്.
ലൈസൻസും ഒരു ഫോണും ബൈക്കും ഉണ്ടെങ്കിൽ ജോലി ഉറപ്പല്ലേ.
ഒരു അമ്പത് ഓർഡർ കൊടുക്കക്കാൻ പറ്റിയാൽ രൂപാ അഞ്ഞൂറ് കയ്യിലിരിക്കും നല്ല ഉത്സാഹിച്ചാൽ ആയിരമൊക്കെ ഈസിയായി ഒപ്പിക്കാം.
പിന്നെ ചെലപ്പോ ചെലര് ടിപ്പും തരും. എന്നാൽ രണ്ട് മിനിട്ട് വൈകിയാൽ ടിപ്പ് ടപ്പേന്ന് മോന്തയ്ക്ക് ആയിരിക്കും കിട്ടണത്. പതിനഞ്ച് മിനുട്ടിൽ സാധനം എത്തിക്കണം ടൗണിൽ ചെന്ന് നോക്കിട്ടൊണ്ടാ എത്രായിരം ബൈക്കുകളാ നാട്ടുകാർക്ക് തീറ്റയും തൂക്കി ചീറി പാഞ്ഞ് പോണത്.. ഇവിടാർക്കാ ഹോട്ടലിൽ ചെന്ന് തിന്നാനോക്കെ നേരം.
അതിന്റെയെടേൽ വല്ലോം പറ്റിയാ അവനവൻ സഹിച്ചോണം..
ഇത്രയും വലിയ സെറ്റപ്പ് അമേരിക്കയിലെ ഏതോ ഒരുത്തന്റെ വകയാ.
നിങ്ങളും ഇതുപോലെ വല്ല ചക്രോം പിടിപ്പിച്ചില്ലെങ്കിൽ ഒണ്ടാക്കി വയ്ക്കണതൊക്കെ പുളിച്ച് പോവത്തെയുള്ളൂ..

മൂപ്പര് സമോവറിലെ വെള്ളം ഇറക്കി വച്ചു. അടുപ്പിലേക്ക് നാലഞ്ച് തുള്ളി കണ്ണീര് വീണ് തീയണഞ്ഞു. അടുപ്പ് ചിതപോലെ പുകയാൻ തുടങ്ങി. മൂപ്പര് സെബാന്റെ ബൈക്കിന്റെ പിന്നിലേക്ക് കയറി, എന്നെ നോക്കി കൈവീശി കാണിച്ചു..
അടുപ്പിന്റെ ചിതയിൽ നിന്ന് പുകവന്ന് എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. നെഞ്ചിനുള്ളിൽ പുളിച്ച് തികട്ടി വന്ന കുറച്ച് രുചിളുടെ ഓർമ്മകൾ ഛർദ്ദിച്ചുപോയി..

പച്ച തിന്ന ആ ഒറ്റയടിപ്പാതയിലൂടെ  ഞാൻ
വീട് തിരഞ്ഞ്  ഓടാൻ തുടങ്ങി. കൈയിലിരുന്ന കവർ എവിടെയോ വീണുപോയി. പിന്നിൽ ചീറിപ്പാഞ്ഞ് വരുന്ന ബൈക്കുകളുടെ മുരളച്ച.
എല്ലാവർക്കും ഒരേ നിറത്തിലുള്ള ഉടുപ്പ്. ഒരേ വലിപ്പത്തിലുള്ള ബാഗുകൾ. തലകുനിച്ച് മൊബൈലിൽ ഏതൊക്കെയോ ദിക്കുകൾ തിരയുന്നുണ്ട്.
ഏറ്റവും മുന്നിൽ  ബാഗും തൂക്കി ബൈക്കിൽ വരുന്ന മൂപ്പരുടെ രൂപം  അയാൾ തിരയുന്നത് എന്റെ വീട്ടിലേക്കുള്ള വഴിയാകുമോ..?!

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)