Monday 30 December 2019
കേരളോല്പത്തി..!!
ഇരുട്ട്..!!
Thursday 28 November 2019
പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം..!!
Thursday 21 November 2019
ട്രിണിം..!!
Tuesday 19 November 2019
കബ്രാൾ വിലാസം
Tuesday 12 November 2019
പെൺ ജൗളിസ്..!!
Sunday 20 October 2019
ഉങ്ങ്...!!
*ഉങ്ങ്..!!
ഉങ്ങിന്റെ ഒരു പോട്ടിലിരുന്ന പൊട്ടിയമ്മ കുഞ്ഞമ്പീന്ന് നീട്ടി വിളിച്ചു. അതുകേട്ട്
ഉണ്ണിക്കൃഷ്ണന് കാലിലൂടെ നൂണുകയറിയ ചോനനുറുമ്പിനൊപ്പം മേലാകെ രോമം എഴുന്നേറ്റ് വന്നു. ആറ്റിന്റെ തണുപ്പിനെ പിടിച്ചു വാങ്ങിയോടി വന്ന കാറ്റിൽ കൊച്ചുവേലു ആശാന്റെ കാജാബീഡി മണത്തു. കുഞ്ഞമ്പിക്ക് എന്തെന്നില്ലാത്ത കുളിര് തോന്നി. ഉങ്ങിന്റെ ചുവട്ടിലെ നനവിൽ കുഴിച്ചപ്പോൾ കിട്ടിയ ഞാഞ്ഞുളിനെ ചൂണ്ടയിൽ കോർക്കാൻ തുടങ്ങിയപ്പോൾ അത് നാണത്താൽ തല കുനിച്ചു. വാലിൽ നിന്ന് കൊരുത്തപ്പോൾ ഇക്കിളിപ്പെട്ടതുപോലെ അത് കുഞ്ഞമ്പിയെ നോക്കി ചിരിച്ചു..
ചൂണ്ടയെ തെറ്റാതെ ഉള്ളിലാക്കിപ്പോൾ 'ഈ കൊരുപ്പിൽ സിലോപ്പി കറുത്തതാ വെളുത്തതാ അതോ *കൂരല് മതിയാ..?' എന്ന് ചോദിച്ച ഞാഞ്ഞൂളിന്റെ മുകളിൽ ആഞ്ഞൊന്ന് തുപ്പിയിട്ട് ഉണ്ണിക്കൃഷ്ണൻ ആറ്റിലേക്ക് നീട്ടിയെറിഞ്ഞു...
"വാലിച്ചോണ്ട് പോകാൻ നേരം എറിയടിക്കണം, കങ്കുസിന്റെ തുമ്പിലെ നോട്ടം മാറ്റരുത്, ചുമ്മാ വെപ്രാളം കാണിക്കരുത്, കിട്ടണ മീനിനെ കവട്ട കമ്പിൽ കൊരുത്തിട്ടിട്ടെ അടുത്ത കൊരുപ്പിൽ നോക്കാൻ പാടുള്ളൂ." കൊച്ചുവേലു ആശാന്റെ ചൂണ്ടൽ പാഠങ്ങൾ അയാളുടെ ഉള്ളിലുണരാൻ തുടങ്ങി. ഇരുപത്തിയാറു കൊല്ലം കഴിഞ്ഞിരിക്കുന്നു ഇങ്ങനെ ആറ്റിന്റെ കരയിൽ ഒന്നിരുന്നിട്ട്. മുട്ടിനൊക്കെ ഒരു തരിപ്പുണ്ട്, എന്നിട്ടും അയാൾ ഇരുന്നു. ഒരു കൊർണയെങ്കിലും കൊത്തിയെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചു.ധരിച്ചിരുന്ന വെളുത്ത ഉടുപ്പ് അയാൾ അഴിച്ചുവച്ചു. കൊത്താൻ നിക്കണ മീനിന് ഇനി തന്റെ നിഴലിനെ പോലും കാണാനാകില്ല. "എളം തുണിയൊന്നും ഇട്ടോണ്ട് ചൂണ്ടയ്ക്ക് വരല്ലേ കുഞ്ഞമ്പി മീൻ നിന്നെ കാണും " ആശാൻ ഉള്ളിൽ ഉറപ്പിച്ചതൊന്നും മറന്നിട്ടില്ല. ചൂണ്ട ഒന്നു രണ്ട് തവണ അനങ്ങി, എറിയടിക്കാൻ ശ്രദ്ധകിട്ടിയില്ല. കരയിലേക്ക് വലിച്ചു, കൊരുപ്പ് മീൻ കൊണ്ടുപോയിരിക്കുന്നു. വീണ്ടും കൊരുത്ത് എറിയാൻ തുടങ്ങിയപ്പോൾ ഉങ്ങിന്റെ അപ്പുറത്ത് നിന്ന് ആശാന്റെ പതിവ് തെറി കേട്ടു...
"ഒരു *കൊർണപോലും കൊത്തണില്ലല്ല കേറി പോ മായിരുങ്ങളെ" ആറ്റിൽ കുളിക്കാനിറങ്ങിയ ശ്യാമളയും കൊച്ചും ആശാനെ പ്രാകിയിട്ട് കയറിപ്പോകുന്ന രംഗങ്ങൾ ഉണ്ണിക്കൃഷ്ണന്റെ ഉള്ളിൽ തെളിഞ്ഞു വന്നു.."മീനിനെ കള്ളം പഠിക്കാതെ എണീറ്റ് പോടാ തള്ളേക്കെട്ടി" ആശാന്റെ മുന്നിൽ നിന്ന് ഓടിവന്ന കുഞ്ഞമ്പിയുടെ കലങ്ങിയ കണ്ണും, കരച്ചിലും കണ്ടിട്ട്."കൊച്ചുവേലു പുണ്ടച്ചിമോനെ നീ എന്റെ പിള്ളേ പളള് വിളിച്ചാ.." പൊട്ടിയമ്മ ഇങ്ങനെ എത്ര വിളിച്ച് കൂവിയാലും ആശാന് കേൾക്കില്ല. ആശാൻ നീട്ടി വിളിക്കണ പള്ളുകളൊന്നും പൊട്ടിയമ്മയുടെ ചെവിയിലും കേറില്ല.നാട്ടുകാർ പറയണത് അവർ രണ്ടാളും കേൾക്കില്ല. ചിലപ്പോൾ കൊച്ചുവേലു ചൂണ്ട പൊട്ടിച്ചോണ്ട് പോയ വലിയ നെട് മീനിന്റെ കാര്യം പറയുമ്പോൾ, റബ്ബർ വെട്ടാൻ പോയപ്പോൾ തോമസ് മാപ്പിള തന്റെ മൊലയിൽ പിടിച്ചതിനെപ്പറ്റിയാകും പൊട്ടിയമ്മ പറയുക. രണ്ടാളും രണ്ടും കേൾക്കില്ല, എന്നിട്ടും അവർക്ക് കുഞ്ഞമ്പിയെ മാത്രം നന്നായി കേൾക്കാമായിരുന്നു. കുഞ്ഞമ്പിയുടെ ആവശ്യങ്ങളും അറിയാമായിരുന്നു..അല്ലെങ്കിൽ അവൻ കേരള പാഠവലി ഉറക്കെ വായിക്കുമ്പോൾ ആശാനും പൊട്ടിയമ്മയും മുന്നിൽ വന്നിരിക്കുന്നതെന്തിനാകും..? രണ്ടാളും എത്ര നേരം വേണമെങ്കിലും ഉറങ്ങാതെയിരിക്കും, ചിരിക്കും. കുഞ്ഞമ്പിയുടെ വളർച്ചയുടെ അടിസ്ഥാനം അതായിരുന്നു. പക്ഷേ ആശാനും പൊട്ടിയമ്മയും രണ്ടവസരങ്ങളിൽ ഇത്തിരിയെങ്കിലും ശബ്ദം ചെവിയിൽ വീണിരുന്നുവെങ്കില്ലെന്ന് ആഗ്രഹിച്ചിരുന്നു..
അന്നൊരുച്ചയ്ക്ക് ശകുന്തളപ്പെണ്ണ് ഇറയത്ത് കുത്തിയിരുന്ന് ചുട്ട ആഞ്ഞിലിക്കുരു തിന്നുകയായിരുന്നു."ശകുന്തളപ്പെണ്ണേ നീ *ഊശിയാടി"ന്ന് ആശാൻ അത് അവളെ ചിരിപ്പിക്കാൻ ചോദിച്ചതായിരുന്നു.. "ഇല്ലപ്പാന്നും" പറഞ്ഞ് ആ പെണ്ണ് കണ്ണും നിറച്ച് ആറ്റിന്റെ കരയിലേക്ക് ഒറ്റ ഓട്ടം. അതത്രെ ശ്രദ്ധിക്കാതെ ആശാൻ കുടിലിന്റെ അകത്ത് ഉച്ചമയക്കത്തിലായിരുന്ന പൊട്ടിയമ്മയുടെ കൂടെ പനമ്പായിൽ കേറിക്കിടന്നു.ആറ്റിന്റെ അക്കരെ നിന്ന് ശ്യാമളയും കൊച്ചും വിളിച്ചു കൂവിയതോ, ശകുന്തളപ്പെണ്ണ് മുങ്ങിച്ചത്തതോ അവർ അറിഞ്ഞില്ല.അക്കരെ നിന്ന് നീന്തിവന്ന ശ്യാമളയുടെ കെട്ടിയോൻ മുങ്ങിച്ചത്ത പെണ്ണിന്റെ പ്രേതം, ചാണകം മെഴുകിയ തറയിൽ കൊണ്ടു വച്ചിട്ട് ചാരിവച്ചിരുന്ന മുള വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ആശാൻ പൊട്ടിയുടെ മുകളിൽ നിന്ന് ഇറങ്ങിയത്. വിയർപ്പും തുടച്ച് ഉങ്ങിന്റെ ചോട്ടിൽ ചെന്നിരുന്ന ആശാനെ എല്ലാരും ചീത്ത വിളിച്ചു. പൊട്ടിയമ്മ ശകുന്തകളയുടെ അരികിൽ വീണ് കിടന്നു. ഉങ്ങിന്റെ ചോട്ടിൽ ശകുന്തളപ്പെണ്ണിന്റെ പ്രേതം കുഴിച്ചിടാൻ നേരം ആകെ സാക്ഷിയായി നിന്നത് കുഞ്ഞമ്പിയുടെ അമ്മ ലീല മാത്രം.അന്ന് ലീലയുടെ ഉള്ളിൽ ആറാം മാസം പിന്നിട്ട കുഞ്ഞമ്പിയും ആശാന്റെ അന്നത്തെ കരച്ചിലും കുഴിവെട്ടുന്ന ശബ്ദവും കേട്ടിരിക്കണം.രണ്ട് പിള്ളേരുടെ തള്ളയായ ഖദീജയേയും ഗൾഫിൽ നിന്ന് അവളുടെ കെട്ടിയോൻ അയച്ച പണ്ടങ്ങളുമായി നാടുവിട്ട സനലിന്റെ വിത്ത് വയറ്റിലായെന്ന് ഉറപ്പിച്ചതിന്റെ വിഷമത്തിലാണ് ശകുന്തള ഇതു ചെയ്തതെന്ന് കൂട്ടുകാരി ലീലയ്ക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. *'പുറുത്തിച്ചക്കയും പപ്പങ്ങയും കൊറെ തിന്നാതിയെടി അതങ്ങ് കലങ്ങിപ്പോവും' ഇങ്ങനെ ലീല ശകുന്തളയെ ഉപദേശിച്ചിരുന്നു. അത് അവൾ ചെയ്തിട്ടുണ്ടാകില്ല. കാരണം സനലണ്ണനെ അവൾക്ക് അത്ര ഇഷ്ടമായിരുന്നു. അന്നുമുതലാണ് ആശാൻ ചാക്രി ജോസഫിന്റെ ഷാപ്പിൽ ചെന്ന് ചാരായം കുടിക്കാൻ തുടങ്ങിയത്. പൊട്ടിയമ്മ ആശാനുള്ള പനമ്പരമ്പ് എറയത്ത് വിരിച്ചത്...
അതൊക്കെ എല്ലാരും മറന്ന് വർഷങ്ങൾ കഴിഞ്ഞാണ് ഉള്ളിൽ ഇത്തിരി ശബ്ദം എത്തിയെങ്കിലെന്ന് രണ്ടാൾക്കും വീണ്ടും തോന്നിയത്. അതും കുഞ്ഞമ്പിയുടെ കരച്ചിൽ കണ്ടിട്ട്. ഗ്രാമസഭയിൽ പട്ടയത്തിന്റെ ചർച്ച വന്നപ്പോൾ ആറ്റിന്റെ തീരത്ത് ആകെയുള്ള ആറര സെന്റിന് പട്ടയം കിട്ടണമെന്ന് ലീല കഠിനമായി വാദിച്ചു. വലിയ പ്രമാണിമാരായിട്ടും സെൽവന്റെ കൂടെ ഇറങ്ങിപ്പോയ ലീലയെ വീട്ടുകാരാരും തിരിഞ്ഞു നോക്കിയിട്ടില്ല. അവളുടെ അമ്മയും സഹോദരനും ഗ്രാമസഭയിൽ ഇരിപ്പു ണ്ടായിരുന്നു. "ആണും ആരും തുണയില്ലാത്ത എനിക്കും മോനും ആ ആറര സെന്റല്ലേയുള്ളൂ അതിന് പട്ടയം വേണം" "നെനക്ക് ആണിന്റെ കൊറവാണെങ്കിൽ അത് ഞാനേറ്റെന്ന്" പറഞ്ഞ തോമസ് മാപ്ലയ്ക്ക് ലീലയുടെ വക കൂറ്റൻ ഒരു ചവിട്ട്. മാപ്ല നെഞ്ചും തടവി റബ്ബർ വിള വഴി ഓടടാ ഓട്ടം. ഗ്രാമസഭകൂടിയവർ പിന്നാലെ കൂകി വിളിച്ചു. ലീലയുടെ അമ്മയും സഹോദരനും ഇതൊക്കെ കണ്ടിട്ടും ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി..
പിറ്റേന്നു പകൽ, ഉങ്ങിൽ ഉടുതുണിപോലും ഇല്ലാതെ തൂങ്ങി നിൽക്കുന്ന ലീലയുടെ പ്രേതം കാണാനാണ് തലേന്ന് ഗ്രാമ സഭയിലിരുന്ന് കൂക്കി വിളിച്ചവർ ഒന്നിച്ചു കൂടിയത്.സംശയത്തിന്റെ പേരിൽ തോമസ് മാപ്ലയെ അറസ്റ് ചെയ്‌തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ വെറുതേ വിട്ടു. നൂറ് ഏക്കറില്ലെങ്കിലും റബ്ബറുള്ള മാപ്ലയെ ഊക്കൻ തൊമ്മിപ്പോലീസായാലും എന്തോന്ന് ചെയ്യാൻ.? കുടിലിന്റെ തൊട്ട് ചാരി നിക്കണ ഉങ്ങിൽ ഒരുത്തി തൂങ്ങിയതിനെപ്പറ്റി പോലീസ് എത്ര ചോദിച്ചിട്ടും പൊട്ടിയമ്മയും ആശാനും ഒന്നും പറഞ്ഞില്ല. അവരതിന് എന്തെങ്കിലും കേട്ടിട്ട് വേണ്ടേ..?
ആശാന്റെ നെഞ്ചത്ത് ബൂട്ടിന്റെ പാട് വീഴുന്ന ഒരു ചവിട്ടും, *ചെവള പുകയുന്ന മാതിരി ഒരടിയും തൊമ്മിപ്പോലീസിന്റെ വക സമ്മാനം. നെഞ്ചും തടവിയിരിക്കുന്ന കൊച്ചു വേലുവിനെ കണ്ടിട്ട് "രാത്രി പയങ്കര തീട്ടം നാറ്റമായ്ര്ന്ന് ഏമാനേന്ന്" പൊട്ടിയമ്മ പലതവണ കരഞ്ഞു പറഞ്ഞു നോക്കി..
തൂങ്ങി നിന്ന ലീലേടെ കാലിലൂടെ ഒലിച്ചിറങ്ങിയ തീട്ടത്തിന്റെ നാറ്റമല്ലാതെ മറ്റൊന്നും ചോദിച്ചവർക്ക് കിട്ടിയില്ല. പോലീസും നാട്ടുകാരും പോയിക്കഴിഞ്ഞ് ലീലേടെ പ്രേതവും ആശാൻ കുഴിച്ചിട്ടു. ഉങ്ങിന്റെ ചോട്ടിൽ രണ്ട് കൂട്ടുകാരികൾ വർഷങ്ങൾക്ക് ശേഷം ഒരുപാട് രഹസ്യങ്ങളുമായി ഒന്നിച്ചു..
ആരും ഏറ്റെടുക്കാനില്ലാതെ ആറ്റിന്റെ കരയിലിരുന്ന് കരഞ്ഞ കുഞ്ഞമ്പിയെ പൊട്ടിയമ്മ കുളിപ്പിച്ചു. കുടിലിൽ കൊണ്ടുവന്ന് *വാട്ടുകപ്പയും ആറ്റുമീനും കൊടുത്തു. അവിടെ വല്ലപ്പോഴും എച്ചില് തിന്നാൻ വരുന്ന തവിട്ട് നിറമുള്ള പട്ടിയെ ഉങ്ങിന്റെ ചോട്ടിൽ ആശാൻ അന്ന് കെട്ടിയിട്ടു. കൊരയെങ്കിലും ചെവിയിൽ വീഴും എന്ന വിചാരിച്ചിട്ടല്ല, ഉങ്ങിൽ തൂങ്ങി ചാവാൻ ഒരുത്തിക്കും തോന്നാതിരിക്കാൻ വേണ്ടി മാത്രം. അങ്ങനെ ആ പട്ടിയും കുഞ്ഞമ്പിയും അന്നുമുതൽ അവർക്ക് മക്കളായി...
"മീന് കൊത്താതെ മാറി നിന്നാ; കനം കൊറഞ്ഞ ചരലും മണ്ണും ഒരു പിടി വാരി ചൂണ്ട വീണ വശത്തോട്ട് എറിയണം." ആശാൻ ഉള്ളിലിരുന്ന് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഉണ്ണിക്കൃഷ്ണൻ മണലും ചരലും ചേർന്ന ഒരു പിടി വാരി ആറ്റിലേക്ക് എറിഞ്ഞു. അറിയാതെ പിടിയിൽ പെട്ടുപോയ ഒരു വലിയ കല്ല് ആറ്റിൽ വീണ് വലിയ ശബ്ദം ഉണ്ടാക്കി. ഉണ്ണികൃഷ്ണന്റെ തലയുടെ ഇടതുഭാഗത്ത് ചെറിയ വേദന തോന്നി..
"മിസ്റ്റർ രൂപേഷ് താങ്കളുടെ ഫാദർ അല്ലെ അസിസ്റ്റന്റ് എൻജിനിയർ ഉണ്ണിക്കൃഷ്ണൻ ? കറന്റ് കട്ട് ചെയ്യുന്ന പ്രോസസിൽ എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലേ..?"
കോടതി വിധിയനുസരിച്ച് പൊളിക്കാൻ ഉത്തരവായ ഫ്‌ളാറ്റ് സമുശ്ചയത്തിൽ രൂപേഷിനും ഒന്നുണ്ടായിരുന്നു. അതിനുവേണ്ടി അരുണിമയുടെ സ്ഥലം ഭൂപണയ ബാങ്കിൽ ഈട് വച്ചതിന്റെ അടവ് പകുതിപോലും ആയിട്ടില്ല. വൈദ്യുതി ബന്ധം മുറിക്കാനുള്ള നോട്ടീസ് ഓഫീസിൽ കിട്ടിയപ്പോഴാണ് ഫ്‌ലാറ്റിൽ ചെന്ന് മകനെയും മരുമോളേയും ഉപദേശിക്കാൻ ഉണ്ണിക്കൃഷ്ണന് തോന്നിയത്.
അവർ സാധനങ്ങൾ കാർഡ്ബോഡ് പെട്ടികളിൽ നിറയ്ക്കുമ്പോഴാണ് അസോസിയേഷൻ സെക്രട്ടറി വാതിലിൽ വന്നു നിന്ന് ഇങ്ങനെ ചോദിച്ചത്..അരുണിമ കുഞ്ഞൂട്ടന്റെ ഒരു കളിപ്പാട്ടം നിലത്തേക്ക് എറിഞ്ഞുടച്ചു. മൂന്ന് ദിവസമായി സമരപ്പന്തലിൽ കുഞ്ഞൂട്ടനും ഏതോ പ്ലക്ക് കാർഡും പിടിച്ച് ഇരിക്കുന്നത് ടി വിയിൽ കണ്ടിട്ട് രൂപേഷിന്റെ അമ്മ; ജയന്തി ഭയങ്കര കരച്ചിലായിരുന്നു.
അവർ ഉണ്ണിക്കൃഷ്ണന്റെ സമാധാനം കെടുത്തിയപ്പോഴാണ് കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടിവരാം എന്നുറപ്പ് കൊടുത്തത്.
സർക്കാരിന് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസരത്തിൽ വൈദ്യതി ബോർഡിലെ ഒരു അസിസ്റ്റൻറ് എഞ്ചിനിയർക്ക് എന്ത് ചെയ്യാൻ പറ്റും.?നോട്ടീസ് ഒട്ടിക്കാൻ ചെന്നപ്പോൾ ചീത്ത വിളിയും ചെരുപ്പുമാലയും സമ്മാനിച്ചാണ് അവിടുത്തെ താമസക്കാർ മടക്കിയത്. ജീപ്പിൽ കയറുവോളം രൂപേഷോ അരുണിമയോ, കുഞ്ഞൂട്ടനോ ആ കൂട്ടത്തിൽ ഉണ്ടാകാരുതെ എന്ന പ്രാർത്ഥനയായിരുന്നു..ചെരുപ്പ് മാല പുറത്തേക്ക് എറിഞ്ഞ് തിരിഞ്ഞതും കുഞ്ഞൂട്ടന്റെ മുഖത്ത് തന്നെ നോട്ടം വീണു. പൂവ് പോലെ കോർത്ത ചെരുപ്പുകളിൽ അവന്റേതും ഉണ്ടാകുമോ..? ഇന്ന് കറന്റ് കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ കല്ലേറുണ്ടായി ഒരേറ് കൃത്യം തലയുടെ ഇടത് ഭാഗത്ത് തന്നെ കൊണ്ടിരുന്നു..ആ കല്ലിന്റെ ഉടമ ആരാകും..?
"റിവറിന്റെ കരയിലെ ഡെയ്ഞ്ചർ സ്ഥലത്ത് അതും ആ പട്ടിക്കാട്ടിൽ രൂപേഷ് വീട് വയ്ക്കാൻ പോകുവാന്നോ..? നിങ്ങടെ പാരമ്പര്യം പോലെ കൊച്ചിനെയും ചൂണ്ടയിടാൻ പഠിപ്പിച്ചാൽ മതിയോ..?" എന്നൊക്കെ ചോദിച്ച അരുണിമയുടെ ആയിരിക്കുമോ..?
"പട്ടയം പോലും കിട്ടാത്ത ആറര സെന്റിൽ ഞാനെന്ത് ചെയ്യാനാണപ്പാ, പിന്നെ കൊച്ചുവേലു അപ്പുപ്പന്റെയും പൊട്ടിയമ്മുമ്മയുടെയും കഥയൊക്കെ അരുണിമയുടെ വീട്ടുകാരെക്കൂടെ അറിയിച്ച് നാറ്റിക്കാൻ ആണോ...?" രൂപേഷ് എറിയുന്നവർക്കൊപ്പം കൂടില്ല എന്നാണ് ഉണ്ണിക്കൃഷ്ണന്റെ വിശ്വാസം. എന്തായാലും എറികിട്ടിയ ഭാഗത്തിന് നല്ല പെരുപ്പുണ്ട്. ഒരു വേദന പതിയെ താഴേക്ക് വ്യാപിക്കുന്നുണ്ട്..
ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഉങ്ങിന്റെ ചോട്ടിൽ ഒന്നുരണ്ട് മിന്നാമിനുങ്ങുകളെ കത്തിച്ച് വച്ചിട്ട് പൊട്ടിയമ്മ ചോദിച്ചു.
"കൊത്തൊണ്ടാടാ കുഞ്ഞമ്പി"
"ഉം"
"എര തീർന്നാടാ കുഞ്ഞമ്പി"
"ഉം"
"വാട്ട് കപ്പ തിന്നാൻ *പൊരിയാണി എല പറിക്കട്ടാടാ കുഞ്ഞമ്പി"
"ഉം"
"വല്ലോം പോയി തിന്നിറ്റ് വാടാ മൈത്താണ്ടി" ആശാന്റെ ദേഷ്യം കണ്ട് പൊട്ടിയമ്മ ചൂണ്ടൽ മുടക്കാൻ ആറ്റിൽ ഒരു വലിയ കല്ലെടുത്തിട്ടു. അവർ തമ്മിൽ കുഞ്ഞമ്പിയെ ചിരിപ്പിക്കാൻ ഗുസ്തി പിടിക്കണതും കണ്ട് ചിരി പൊട്ടി ഇരിക്കുമ്പോൾ ഒരു ടോർച്ച് വെട്ടം ആറ്റിലേക്ക് കുത്തനെ വന്നു വീണു . പൊട്ടിയമ്മയും ആശാനും ഉങ്ങിന്റെ പിന്നിൽ ചെന്നൊളിച്ചിരുന്നു. ഉങ്ങിനെ സംശയിക്കുന്ന വിധം പിന്നെയും ടോർച്ച് വെട്ടങ്ങൾ കൂടി കൂടി വന്നു. ആരൊക്കെയോ ഓടി വരുന്നതിന്റെ ശബ്ദങ്ങൾ. പൊട്ടിയമ്മയും ആശാനും ഉങ്ങിന്റെ ഒരു വലിയ പോട്ടിൽ കയറി ഒളിച്ചു.ആശാന്റെ കൈയിൽ നിന്ന് വീണ ബീഡി ഉണ്ണിക്കൃഷ്ണൻ ചുണ്ടിൽ ചേർത്ത് ആഞ്ഞ് വലിച്ചു..
"അച്ഛ്ൻ ഇതെന്ത് പണിയാ കാണിച്ചത്, വെറുതെ ആളുകളെ പേടിപ്പിക്കാൻ, കുഞ്ഞൂട്ടൻ എന്തിയേ..? "
രൂപേഷ് ഉണ്ണിക്കൃഷ്ണന്റെ മടിയിൽ കിടക്കുന്ന കുഞ്ഞൂട്ടനെ വലിച്ചെടുത്തു..
"ഒരു കൊർണപോലും കൊത്തണില്ലല്ല കേറി പോ മായിരുങ്ങളെ" കുഞ്ഞമ്പിയുടെ ഉള്ളിലിരുന്ന് ആശാൻ എല്ലാരേയും പള്ള് പറഞ്ഞു...!!
അടിക്കുറിപ്പ്
1. ഉങ്ങ്, ഒരു കാട്ടുമരം തണൽ മാത്രം
2.കൂരല് ഒരിനം മീൻ
3. വെപ്രാളം തിടുക്കം
4. കൊരണ ഒരിനം പൊടി മീൻ
5.ഊശി അധോവായു
6.പൂർത്തി, പൈനാപ്പിൾ, പപ്പായ
7.ചെവള, കവിൾ
8.വാട്ടുകപ്പ, ഉണക്ക മരച്ചീനി
9. പൊരിയണി, വട്ടയില
കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)
Friday 20 September 2019
ത്രെഡ്...!!
ത്രെഡ്...!!
"സാഹിത്യലോകത്ത് പേരോ വേരോയില്ലാത്ത നിങ്ങളെഴുതിയ ഒരു കഥ രൂപം മാറി മറ്റൊരിടത്ത് അച്ചടിച്ച് വരുന്നതിന് പിന്നിൽ,
സൂത്രക്കാരനായ ഒരു എഡിറ്ററും ക്രൂരനായ ഒരു കഥാകൃത്തും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയുണ്ട്.."
(ഒരു ആരോപണം. മെയ് 21/2019 ന് കൊലചെയ്യപ്പെട്ട കഥാകൃത്ത്)
നിങ്ങൾക്ക് പരേത്മാവിൽ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഞാനിപ്പോൾ അതിൽ അടിയുറച്ച് വിശ്വസിക്കുന്നു. "ഒരു തെറ്റ്' എന്നപേരിൽ എഴുതിയ കുറിപ്പ് ഇപ്പോൾ 'ത്രെഡ്' എന്ന് മാറ്റിയെഴുതാൻ സംഗതി വന്നല്ലോ..?
ഇതിന്റെ പിന്നിൽ കൊലചെയ്യപ്പെട്ട കഥാകൃത്തിന്റെ ആത്മാവ് തന്നെ.
കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് മുൻപ്
ഇത് വായിക്കുന്ന നിങ്ങളോട് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നത് നന്നായിരിക്കുമെന്നെനിക്ക് തോന്നുന്നു..
1.മെയ് 21 ന് ഞാൻ ഒരു കഥാകൃത്തിനെ കൊന്നു.
2.ഞാനുൾപ്പെടെ നാലു പേർക്ക് പരമാവധി ശിക്ഷ കിട്ടുന്ന വിധം ഒരു കേസ് നടത്താൻ നിങ്ങൾ തയാറാകണം.
3.അധോലോകം ഉൾപ്പെടെ എല്ലാ പത്രാധിപർക്കും ഞാൻ ഈ കുറിപ്പ് അയച്ചിട്ടുണ്ട്
അവർ ചിലപ്പോൾ ഒരു കഥയായി അച്ചടിക്കാൻ സാധ്യതയുണ്ട്..
സൂചനകൾ ഇനിയുമുണ്ട്
ഒരു പക്ഷെ ബോറൻ ആഖ്യാനമുള്ള ഒരു കഥയുടെ ആദ്യഭാഗത്തു നിന്നെന്നപോലെ നിങ്ങൾ ഇറങ്ങിപ്പോയാൽ ആ കഥാകൃത്തിന്റെ അന്ത്യത്തിന് കാരണക്കാരായവർ രക്ഷപ്പെടും.
നോക്കു വെറുമൊരു ഗുണ്ടയായ എനിക്ക് എഴുത്തിൽ ഇത്രയൊക്കെ സൂക്ഷ്മത പുലർത്താൻ സാധിക്കുന്നുല്ലോ..?
ഇതൊക്കെകൊണ്ടാണ് ഗതികിട്ടാത്ത കഥാകൃത്തിന്റെ ആത്മാവ് എന്നെക്കൊണ്ട് എഴുതിക്കുന്നതാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്..
അധോലോകത്തിന്റെ ഗോഡൗണിൽ വച്ച് ആ കഥാകൃത്തിന്റെ വയറ്റിൽ ഞാൻ കത്തിയിറക്കുമ്പോൾ ഒരു തുള്ളികണ്ണീരോ നിലവിളിയോ ഉണ്ടായിട്ടില്ല. എന്റെ മുഖത്ത് അയാളുടെ കണ്ണുകൾ ഉറച്ചു നിന്നു..
" നിങ്ങളുടെ അതേ പേരിൽ നീതിമാനായ ഒരു കഥാകൃത്ത് ജീവിച്ചിരുന്നു." അയാളുടെ ഒടുവിലെ വാക്കുകളിൽ ഞാനാകെ തകർന്നുപോയി. ആദ്യാമായിട്ടാവും മരണപ്പെട്ടവന്റെ മുന്നിൽ കൊല്ലുന്നവൻ തോറ്റു പോകുന്നത്..
രണ്ട് ദിവസം കഴിഞ്ഞിട്ടാണ് എനിക്ക് ആ ശരീരം ദഹിപ്പിക്കാൻ കഴിഞ്ഞത്. ഷെർലക്ക് ബുദ്ധിയുള്ള നൂറ് പൊലീസുകാർ വന്നാലും ഒരു തെളിവും കിട്ടാതെ കാര്യങ്ങൾ നിസാരമായി കൈകാര്യം ചെയ്തിട്ടുള്ള എനിക്കാണ് ഇത്തരമൊരനുഭവമെന്നോർക്കണം..
നിങ്ങളുടെ മുന്നിൽ എനിക്കിങ്ങനെ മറഞ്ഞു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
അക്ഷര നഗരിയിലെ തിരക്കുള്ള ഗുണ്ടാ നേതാവാണ് ഞാൻ. സാംസ്കാരിക ക്വട്ടേഷനുകൾ ചെയ്യാൻ പ്രത്യേക വാസനയുള്ള എന്നെ വക്കീൽ വിളിപ്പിച്ചു. എഴുത്തുകാർ, ചിത്രകാരന്മാർ, ശില്പികൾ ഇവരെ കൈകാര്യം ചെയ്യാൻ എനിക്കെന്തോ പ്രത്യേക കൗതുകമുണ്ട്..
നിങ്ങൾക്ക് എന്നെ കൂടുതൽ മനസിലാകാൻ ചില കാര്യങ്ങൾ കൂടെ ഓർമ്മിപ്പിക്കാം..
അടുത്തിടെ ഒരു പരിസ്ഥിതി വാദിയായ ചിത്രകാരനെ കൈകാര്യം ചെയ്ത കേസിൽ ഞാൻ പ്രതിയായിരുന്നു. വയൽ നികത്തി റിസോർട്ട് പണിത ഒരു രാഷ്ട്രീയകാരനു വേണ്ടി ആ ക്വട്ടേഷൻ എന്നെ ഏല്പിച്ചത് ഇതേ വക്കീലുതന്നെ. സമരം ചെയ്ത മറ്റു പ്രകൃതിസ്നേഹികൾ ഒന്നര ലക്ഷം വീതം വാങ്ങി സമാധാനത്തോടെ പിരിഞ്ഞ് പോയിട്ടും ഇയാൾക്ക് കുലുക്കമില്ല.
അഞ്ച് ലക്ഷത്തിൽ കുറഞ്ഞ് ഒരു വിട്ടു വീഴ്ച്ചയ്ക്കും തയാറല്ലത്രേ.
എന്റെ ഇടപെടലിൽ ഒറ്റ ലക്ഷത്തിന് വഴങ്ങി.
രൂപ അമ്പതിനായിരം എന്റെ പോക്കറ്റിൽ. സമരപന്തലിന്റെ പിന്നിലെ കണ്ടൽക്കാട്ടിൽക്കിടന്ന് പ്രകൃതിവാദി വാങ്ങിയ ഇടി വച്ചു നോക്കിയാൽ ആ ഒരു ലക്ഷം ഏതെങ്കിലും ആയുർവേദ കേന്ദ്രത്തിൽ എത്തും..
വേറൊന്നുകൂടെ പറയാം നിങ്ങൾക്കും എനിക്കും അതിത്തിരി കൗതുകമുള്ള സംഗതിയാണ്.
അടുത്തിടെ വിവാദമായ പുസ്തകം
ഓർക്കുന്നുണ്ടോ..? ദൈവങ്ങളെയൊക്കെ തെറി പറഞ്ഞ ഒരു ഐറ്റം.
ആ എഴുത്തുകാരനെ അജ്ഞാത മതതീവ്രവാദികൾ കൈയേറ്റം ചെയ്തുവെന്ന വാർത്ത വന്നിരുന്നു ശ്രദ്ധിച്ചിട്ടുണ്ടോ..? വാസ്തവത്തിൽ ആ അജ്ഞാത മത തീവ്രവാദി ഞാനാണ്. ഒറ്റ മാസം കൊണ്ട് ഇരുപത് പതിപ്പ് വിറ്റുപോയ ആ പുസ്തകം ഈ നാട്ടിലെ ശരാശരി വായനക്കാരനു പോലും ഓർമ്മാവരാതിരിക്കില്ല..ഈ കുറിപ്പിന്റെ ഇത്രയും ഭാഗം വരെ എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ പോലും ആ പുസ്തകം വായിച്ചിട്ടുണ്ട് തീർച്ച.
ഇനി ഇതിലെ കൗതുകം പറയട്ടെ തന്നെ തല്ലാൻ വക്കീലുവഴി എന്നെ ഏർപ്പാടാക്കിയത് ആ എഴുത്തുകാരൻ തന്നെയായിരുന്നു.
തെരുവിൽ കിടന്ന് നാലഞ്ച് അടിവാങ്ങിയെങ്കിലെന്ത് അക്കാദമി അവാർഡിന് വരെ ആ പുസ്തകം പരിഗണിക്കപ്പെട്ടില്ലേ...?
എത്ര ചർച്ചകൾ പ്രതിഷേധ സദസുകൾ നിങ്ങളും ഏതെങ്കിലും സദസിൽ പോയിട്ടുണ്ടാകുമല്ലേ...?
അറബി വാക്കുകൾ പഠിച്ചു, തല്ലിനിടയിൽ ആളുകൾ കേൾക്കെ വിളിച്ചുപറഞ്ഞു, നീളൻ കുപ്പായവും തൊപ്പിയുമൊക്കെയായി സ്റ്റണ്ട് അഭിനയിച്ചു. എനിക്കും അത് പുതിയ അനുഭവമായിരുന്നു. ഞങ്ങൾ ക്വട്ടേഷൻ പണിക്കാരുടെ പ്ലാനുകൾ ആ എഴുത്തുകാരന്റെ മാസ്റ്റർപ്ലാനിന്റെ മുന്നിൽ വെറും നിസാരം..
ഏല്പിച്ച പണികളെല്ലാം കൃത്യമായി ചെയ്തതു കൊണ്ടാണ് ഈ കേസിനും വക്കീൽലെന്നെ വിളിപ്പിച്ചത്. അവരുടെ ഫ്‌ളാറ്റിലെത്തുമ്പോൾ അധോലോകം പത്രാധിപരും അയാളുടെ സുഹൃത്തും, വക്കീലും, കഥാകൃത്തും ഏതോ വിഷയത്തിൽ കാര്യമായ തർക്കം നടക്കുന്നുണ്ടായിരുന്നു. വക്കീൽ എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. പത്രാധിപർ എന്നെ വന്ന് പരിചയപ്പെട്ടു. സുഹൃത്ത് എനിക്ക് നീല നിറത്തിലുള്ള വിസ്കി ഒഴിച്ചു..
പക്ഷേ അവരുടെ ശ്രദ്ധമുഴുവൻ വക്കീലിന്റെ അനുനയിപ്പിക്കൽ ശ്രമത്തിലായിരുന്നു.
അഞ്ചുമിനിറ്റ് ആയിക്കാണും വക്കീൽ ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് വന്നു.
അവർ മൂന്നാളും കുറച്ച് മാറി നിന്ന് എന്തൊക്കെയോ പറയുന്നു. വീണ്ടും വിസ്കിയിലേക്ക് വീഴുന്ന എന്റെ നോട്ടം കണ്ടിട്ട് പത്രാധിപർ, എടുക്കുക കുടിക്കുക സന്തോഷിക്കുക എന്നൊക്കെ ആർഥ്മുള്ള ഒരു ചിരിയയച്ചു...
ഞാൻ കഥാകൃത്തിനെ നോക്കി അയാൾ ആകെ അസ്വസ്ഥനാണ്.മടിയിലെ തുണി സഞ്ചിയിൽ അമർത്തിപ്പിടിച്ചിരിക്കുന്നു.പോക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത് വലിക്കുന്നു...
"മറ്റു വഴിയില്ല ഭായ് ഇവരൊക്കെ പത്തിരുപത് വർഷം കൊണ്ടുണ്ടാക്കിയ ഇമേജിനാണ് ആ ചെറ്റ വില പറയുന്നത്." വക്കീലെനിക്ക് അത്യാവശ്യം നല്ലൊരു തുക ഉറപ്പിച്ചു ,ഒരാഴ്ച്ചത്തെ സമയവും.
ഫ്‌ളാറ്റിൽ നിന്ന് ഞാനും കഥാകൃത്തും ഒന്നിച്ചാണ് ഇറങ്ങിയത്. ഹസ്തദാന സമയത്ത് എന്റെ പേര് ചോദിച്ചു.എന്റെ പേരുകേട്ട് അയാൾ ചിരിച്ചു, ഞാനും..നല്ല നിലാവ് പോലുള്ള ചിരി..
സാധാരണ ഏറ്റെടുക്കുന്ന കേസുകളുടെ ഭൂതവും ഭാവിയും തിരഞ്ഞ് പോകാത്തതാണ്. എങ്കിലും ഫൈനൽ തുക സെറ്റിൽ ചെയ്യുന്ന ദിവസം വക്കീലിന്റെ വീട്ടിൽ വച്ച് കഥാകൃത്തിനെക്കുറിച്ച് എനിക്ക് ചോദിക്കേണ്ടി വന്നു.വക്കീലെന്നെ സംശയരൂപത്തിൽ നോക്കി. പിന്നീട് അയാളുടെ കണ്ണുകൾ നനഞ്ഞു. ആയാളും ആകെ അസ്വസ്ഥനായിരുന്നു. മേശയിൽ നീലനിറമുള്ള അതേ വിസ്കിയുടെ പകുതിയായ കുപ്പി.
അതിൽ നിന്ന് പകർന്നതുമായി വക്കീൽ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ഒന്നും മിണ്ടുന്നില്ല.
ഒന്നുരണ്ട് തവണ ഞാനും ഗ്ളാസ് നിറച്ചു.
ഞാനെഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ തിരിഞ്ഞു നോക്കാതെ എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. അതേ നിൽപാണ് എന്നെപ്പോലെ വക്കീലിനും കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ട് തീർച്ച. പതിവില്ലാതെ വക്കീലിന്റെ വീട്ടിൽ ആളനക്കമില്ലാതായിരിക്കുന്നു..
അതേക്കുറിച്ച് എന്തെങ്കിലും ചോദിക്കാൻ വേണ്ടി ഞാൻ മനസിൽ വാക്യങ്ങൾ ഒരുക്കിയെടുത്തു. ചോദ്യത്തിന്റെ ഔചിത്യം ഉറപ്പിക്കാൻ അകത്തേക്ക് ഞാനായച്ച നോട്ടം വക്കീലിന്റെ കണ്ണിൽപ്പെട്ടു..
"എന്റെ മോൾക്ക് ഇത്തിരി സാഹിത്യ താല്പര്യമുണ്ട് ഇടുക്കിയിൽ ഒരു ക്യാമ്പിന് പോയതാ,അവളും കൂട്ടുപോയി" എന്റെ ഉള്ളിൽ കഥാകൃത്തിന്റെ ഒടുവിലെ ചിരി തെളിഞ്ഞു. മേശപ്പുറത്ത് വായിച്ച് കമഴ്ത്തി വച്ചിരിക്കുന്ന കഥാകൃത്തിന്റെ പുസ്തകം 'പണയം വച്ച വീടുകൾ'. ഞങ്ങളുടെ ഓപറേഷനുകളിലെ ഒരു രീതിയാണത്. പണികൊടുക്കുന്ന ആളുകളുടെ എന്തെങ്കിലും ചിലത് തെളിവായി സൂക്ഷിക്കും.സംഗതി നടന്നുവെന്നതിന് തെളിവായിട്ടാണ് ഞാനെടുക്കുന്നതെങ്കിലും വക്കീലിന്റെ താൽപര്യം പണി ഏല്പിച്ചവർക്ക് പിന്നൊരിക്കൽ അതുവച്ച് പണികൊടുക്കാൻ തോന്നിയാലോ എന്നാകും..
പണികൊടുക്കാൻ പൊക്കിയ ദിവസം കഥാകൃത്തിന്റെ തുണി സഞ്ചിയിൽ കോഴിക്കോട്ടെ ഏതോ പ്രസാധകൻ അച്ചടിച്ച 'പണിതീരാത്ത വീടിന്റെ' നാലു കോപ്പി, മുന്നൂറ്റി അറുപത് രൂപ,വക്ക് പൊട്ടിയ ഫോണ്, ഏതോ ശില്പശായിൽ പങ്കെടുത്ത് കിട്ടിയ ഒരു കുറിപ്പ് പുസ്തകം ഇതൊക്കെയേ ഉണ്ടായിരുന്നുള്ളു..
പണിതീരത്ത വീടിന്റെ ഒരു കഥ ഞാൻ വായിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.വക്കീൽ കമഴ്ത്തി വച്ചിരിക്കുന്ന പുസ്തകം നോക്കിയിട്ട് ഇനി അതിന്റെ ഏതാനും പേജുകളെ ബാക്കിയുള്ളൂ..
കഥയൊന്നും എനിക്കത്ര മനസിലായില്ല.
കുറിപ്പ് പുസ്തകത്തിൽ ഒടുവിൽ എഴുതിയത് നിങ്ങൾക്ക് വേണ്ടി എഴുതാം ഒരുപക്ഷേ ഈ കേസിന്റെ നടത്തിപ്പിന് സഹായമായാലോ..?
"അപഹരിക്കപ്പെട്ട കഥകൾക്ക് ഒരു കോടതിയിലും നീതി ലഭിക്കില്ല."
"എഴുത്തുകാരനല്ലാതെ മറ്റാർക്കും അത് മനസിലാക്കാനും കഴിയില്ല"
"ഈ കഥാലോകത്തെ ഒരിക്കലും വിശ്വസിക്കരുത്, അവരോളം സ്വാർത്ഥതയുള്ള ഒരു വിഭാഗമുണ്ടോ.?
"
"കഥ കൊണ്ടുവേണം ഇതിനോക്കെ മറുപടി കൊടുക്കാൻ"
"അപഹരിക്കപ്പെട്ട കുട്ടികൾ" അതിനൊക്കെ താഴെ ഇങ്ങനെയൊരു തലവാചകം എഴുതി വരയിട്ട് വച്ചിരുന്നു..
വക്കീലെന്റെ തോളിൽ കൈവച്ചപ്പോഴാണ്.
വിസ്കിയും പിടിച്ച് ജനാലയിലൂടെ ഞാനും പുറത്തേക്ക് നോക്കി നിൽക്കുന്നത് ബോധ്യം വന്നത്. വക്കീലിന്റെ മുഖത്ത് പതിവില്ലാതെ ഒരു ആർദ്രത..
"അധോലോകത്തിന്റെ വിശേഷാൽ പതിപ്പ് നീ കണ്ടിട്ടുണ്ടോ..? " കഥാകൃത്തിനെക്കുറിച്ചാണ് വക്കീൽ പറഞ്ഞ് തുടങ്ങിയതെന്ന് തിരിച്ചറിയാൻ കുറേ സമയം വേണ്ടിവന്നു. പിന്നെപ്പറഞ്ഞതും മസിലാക്കാൻ കഴിഞ്ഞില്ല..
"അധോലോകത്തിന്റെ പത്രാധിപനൊരു വേന്ദ്രനാ. അയാളുടെ വിശേഷാൽ പതിപ്പിൽ ഏതൊക്കെ കഥ ആരോക്കെ എഴുതണമെന്ന് വളരെ മുന്നേ തീരുമാനിക്കും. എഴുത്തിലെ വലിയ മൂന്ന് കൊമ്പന്മാർക്ക് ഒരു കഥ തരണമെന്നും പറഞ്ഞ് കത്തും കാശുമായി മുഖചിത്രം ഷൂട്ട് ചെയ്യാനുള്ള ഒരു ക്യാമറമാനെ അയയ്ക്കും. പിന്നെ ഏതെങ്കിലും വിവാദ താരത്തിന്റെ അഭിമുഖം.പ്രമുഖ നിരൂപകരുടെ ക്വാട്ടയിൽ ഒന്നോ രണ്ടോ കഥ.
അത് കഴിഞ്ഞ് പത്ത് കഥകൾക്കുമുള്ള ത്രെഡ് അയാൾ തന്നെ കൊടുക്കും അതിന് പറ്റിയ എഴുത്ത് വലയം അയാൾക്കുണ്ട്...
ഇതിലൊരു സംഗതിയുണ്ട് ഈ എഴുത്തുകാർക്ക് പോലും അറിയില്ല. അധോലോകത്തിൽ അച്ചടിക്കാൻ ലോകാത്തിന്റെ നാനാകോണുകളിൽ നിന്ന് പലർ അയച്ചുകൊടുത്ത കഥകളുടെ ജീനുകളാണ് വിതരണം ചെയ്യപ്പെട്ടതെന്ന്.. "
മനസിലാകാത്തത് പോട്ടെ, ഇതൊക്കെ എങ്ങനെ ഓർമ്മിച്ചെഴുതാൻ കഴിഞ്ഞെന്നുപോലും വിശദീകരിക്കാൻ കഴിയില്ല..എന്റെ ഇരുപ്പുകണ്ട് വക്കീൽ അല്പം ലൈറ്റാക്കി..
"നമ്മുടെ കഥാകൃത്ത് അധോലോകത്തിൽ അച്ചടിക്കാൻ അയച്ച ഒരു കഥയുടെ ഉള്ളിലെ ഐറ്റം എഡിറ്റർ ചങ്ങാതിയായ ഒരാൾക്ക് കൊടുത്തു. കക്ഷിയെ നീ അറിയും.
അന്ന് അവിടെയുണ്ടായിരുന്നു. നിനക്ക് വിസ്കി ഒഴിച്ച..ആയാളൊരു പ്രവാസിയാ, സ്വർണക്കച്ചവടവും എഴുത്തും എങ്ങനെ കൊണ്ടു പോകുന്നു എന്നൊന്നും അറിയില്ല. നാട്ടിൽ കാഞ്ഞിരപ്പള്ളിയാ സ്ഥലം.
വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇന്ത്യയിൽ വന്നാലായി. ബിനാമിവഴി ഒരു ട്രസ്റ്റ് ഉണ്ടാക്കി അതിന്റെ തന്നെ സാഹിത്യ അവാർഡ് ഒപ്പിച്ച ആളാണ് കക്ഷി.. വിശേഷാൽ പതിപ്പിൽ തന്റെ കഥയുടെ പകർപ്പ് കണ്ടതും കഥാകൃത്തിന് ആകെ കലിപ്പായി...
ഇത് വായിക്കുന്നവർക്ക് അത്ര സംശയം തോന്നില്ല.
നമ്മുടെ കഥാകൃത്തിന്റെ കഥയിൽ ഇറച്ചി കഴിക്കുന്ന ഒരു ആട്, കല്യാണ പന്തലിന്റെ എച്ചിൽ കൂനയിൽ അത് സ്ഥിരമായി ആഹരിക്കുന്നു, നാട്ടിൽ ഒരു പത്തുവയസുകാരി കാണാതെയാകുന്നു. അവളുടെ ചുവന്ന പുള്ളിപ്പാവാട ആടിന്റെ സമീപം കിട്ടുന്നു.ഇറച്ചിയുടെ രുചി അറിഞ്ഞ ആട് മനുഷ്യമാംസം കഴിക്കുമെന്ന് കിംവദന്തി ഉണ്ടാകുന്നു.നാട്ടുകാർ തല്ലിക്കൊല്ലുന്നു..
പ്രവാസിയുടെ കഥയിൽ ഒരു പശു അതും കാഞ്ഞിരപ്പള്ളിയിലെ ഏതോ പ്രത്യേക ബ്രീഡ്..
ഹോട്ടലുകാരനായ ഉടമ കൊണ്ടുവരുന്ന എച്ചിലിൽ ഇറച്ചി കഴിക്കുന്നു. ഹോട്ടൽ കാരന്റെ മകനെ കാണാതാകുന്നു.. തൊഴുത്തിൽ നിന്ന് കുട്ടിയുടെ ഒരു ചെരിപ്പ് കിട്ടുന്നു.കിംവദന്തികൾ പ്രചരിക്കുന്നു.. ബീഫ് ബീരാന് പശുവിനെ വിൽക്കുന്നു...
ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇതിനെക്കുറിച്ച് ശരിക്ക് എഴുതി. അധോലോകത്തിന്റെ എതിർ ടീം ചെറിയ പിന്തുണയൊക്കെ കൊടുത്തു..
ഇത് ചർച്ചയാകും നാറ്റക്കേസാകും എന്നൊക്കെ തോന്നിത്തുടങ്ങിയപ്പോൾ നുമ്മടെ പ്രവാസിയും രംഗത്ത് വന്നു. ഇതിനിടയിൽ കഥാകൃത്ത് ഒരു ഏതോ ഒരു വക്കീലിനെക്കൊണ്ട് എഡിറ്റർക്കും പ്രവാസിക്കും എതിരെ നോട്ടിസ് അയപ്പിച്ചു..
കളി കൈവിട്ട് പോകുമെന്നായപ്പോഴാണ് നമ്മളെ വന്ന് കണ്ടത്.." വക്കീലിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. കസേരയിൽ ഒന്ന് ചാരി മുകളിലേക്ക് നോക്കിയിരുന്നു. വീണ്ടും മൗനത്തിലേക്ക് പോകുമോയെന്ന് ഞാൻ ചിന്തിച്ചു..
"കേസ് ഒത്തു തീർക്കാൻ പ്രവാസി കുറച്ച് കാശൊക്കെ ഓഫർ ചെയ്തിരുന്നു. പക്ഷെ
കഥാകൃത്തിന്റെ ഡിമാന്റ് കലക്കനായിരുന്നു..
'വർഷത്തിൽ തന്റെ മൂന്ന് കഥയെങ്കിലും പതിനായിരകണക്കിന് കോപ്പികൾ വിറ്റുപോകുന്ന അധോലോകത്തിൽ അച്ചടിക്കണം, അധോലോകത്തിന്റെ പ്രസാധക സംരഭം വഴി ഉടൻ ഒരു കഥാസമാഹാരം ഇറക്കാനും സഹായിക്കണം.'
അവന്മാർക്ക് അതങ്ങ് സമ്മതിച്ചാൽ മതിയായിരുന്നല്ലോ..? ഇതിപ്പോ നമ്മളെയും പെടുത്തി..."
വക്കീൽ പെട്ടെന്ന് ടോയിലേറ്റിലേക്ക് പോയി. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് തിരികെ വന്നത്. വക്കീലിന്റെ മൗനം എന്നെ വല്ലാതെ ഭയപ്പെടുത്തി.എന്റെ പ്രശ്നങ്ങൾ തുറന്നങ്ങ് പറഞ്ഞാലോ എന്നാലോചിച്ചു. പക്ഷെ മുഖത്ത് പോലും നോക്കാതെ വക്കീലിന്റെ അടുത്ത ചോദ്യം ഒരു ഗുണ്ടയോട് ലോകത്തിൽ ഇതുവരെ ഒരാളും ചോദിക്കാത്തത്...
"കഥ വായിക്കാറുണ്ടോ..?"
വക്കീലിന്റെ കണ്ണ് നിറഞ്ഞു. വിശേഷാൽ പതിപ്പും കഥയും അതിന്റെ കാര്യങ്ങളും പറഞ്ഞതു തന്നെ എനിക്ക് ദഹിക്കുന്നില്ല പിന്നെയാണ് വായന.
"അയാളുടെ വിശപ്പിന്റെ വിശുദ്ധപുസ്തകം എന്നൊരു കഥയുണ്ട് അതു വായിച്ച് ഞാനും മകളും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞുപോയി,
മൂന്ന് ദിവസം അവളോ ഞങ്ങളോ ഒന്നും കഴിച്ചില്ല. ക്യാമ്പിലേക്ക് പോകാനിറങ്ങിയപ്പോൾ അവൾ പറഞ്ഞ വാക്കുകൾ....." വക്കീലിന് വാക്കുകൾ തടയാൻ തുടങ്ങി. ഉറക്കെ കരഞ്ഞു. എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ കഥാകൃത്തിന്റെ സഞ്ചി വക്കീൽ എന്നെ ഏല്പിച്ചു...
"ഇതും എവിടെയെങ്കിലും കൊണ്ട് നശിപ്പിക്കണം."
വാതിലിൽ വച്ചു തന്നെ സഞ്ചി തുറന്ന് നോക്കി, അതിൽ കുറേ നോട്ടു കെട്ടുകൾ.
ഞാൻ വക്കീലിനെ നോക്കി..
"അത്, ആ കഥാകൃത്തിന്റെ രക്തത്തിന്റെ വിലയാണ് നിനക്ക് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ അതും ചേർത്ത് നശിപ്പിച്ചുകളയൂ..."
മിണ്ടാതെ ഞാൻ പുറത്തിറങ്ങി.വക്കീൽ വാതിലോളം വന്നു. ഞാൻ തിരിഞ്ഞ് ചോദിച്ചു...
"എന്റെ അതേ പേരിൽ ഏതെങ്കിലും കഥാകൃത്തുക്കളുണ്ടായിരുന്നതായി വക്കീലിന് അറിയോ....?" അതിനും വലിയ കരച്ചിലായിരുന്നു മറുപടി.. പ്രിയപ്പെട്ടവരെ ഒന്നും നശിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വക്കീൽ നാടുവിട്ടുപോയി,
രണ്ടു ദിവസം കഴിഞ്ഞ് എന്റെ വിലാസത്തിൽ ഒരു കത്ത് വന്നു. അതിന്റെ വിശദീകരണമൊന്നും എനിക്ക് തരാൻ കഴിയുന്നില്ല.അതിലെ വരികൾ അതുപോലെ കുറിക്കാം...
കഥാകൃത്തുകൾക്ക് ചില നിർദ്ദേശങ്ങൾ..
1. കഥ അച്ചടിക്ക് അയയ്ക്കുമ്പോൾ ഒരു തെളിവ് സൂക്ഷിക്കുക.
(മെയിൽ വിലാസം വഴി അയയ്ക്കുന്നത് അഭികാമ്യം)
2. കഥ അച്ചടിച്ച് വരുന്ന പതിപ്പിന്റെ പ്രതിഫലം കൈപറ്റിയ രസീതി, ബാങ്ക് വിവരങ്ങൾ എന്നിവയോടൊപ്പം ആ പതിപ്പിന്റെ രണ്ട് കോപ്പിയും, മുൻപും പിൻപും വരുന്ന രണ്ട് ലക്കങ്ങളും സൂക്ഷിക്കുക.
3. അതേ പതിപ്പിലെ മറ്റു സൃഷ്ടികളുടെ കർത്താക്കളുമായി സൗഹൃദം സ്ഥാപിക്കുക.
4. നവ മാധ്യമങ്ങളിലും മറ്റും പ്രസിദ്ധിപ്പെടുത്തി, പരമാവധി വായനക്കാരുടെ ശ്രദ്ധ ഉറപ്പിക്കുക.
വക്കീലിന്റെ തിരോധാനം ഒരുമാസത്തോളം വാർത്തയായി.സഞ്ചിയിലെ തുകയുമായി പുസ്തകത്തിലെ വിലാസം നോക്കി
പ്രായശ്ചിത്തമെന്നതു പോലെ കഥാകൃത്തിന്റെ വീട്ടിൽ ഞാൻ പോയിരുന്നു.
കമ്യുണിസ്റ്റ് പച്ച കയറിയ ഒരു വീടിന്റെ അടിസ്ഥാനമല്ലാതെ മറ്റൊന്നും അവിടെയില്ല.
പതിനാലുകാരനായ ബുദ്ധിക്കുറവുള്ള മകനെ ഒരു ദിവസം കാണാതാകുകയായിരുന്നു വത്രേ..
പിന്നീട് എന്റെ ദിവസങ്ങൾ അതി ഭീകരമായിരുന്നു.. ഉറങ്ങാനായി കണ്ണടച്ചാൽ ഒരു പേന പാഞ്ഞ് വരുന്നത് പോലെ തോന്നും.
പിന്നെ കഥാകൃത്തിന്റെ അവസാനത്തെ ചിരി.
ഒരു വാരികയിലെ മനശാസ്ത്രജ്ഞനോട് ചോദിക്കാം എന്ന പംക്തിയിൽ നിരവധി കത്തുകളെഴുതി. അതിലെ ഫോണിൽ വിളിച്ച് നേരിൽ ചെന്നു കണ്ടു.
ആ ഡോക്ടരാണ് എന്റെ പേരിൽ ഒളിച്ചിരിക്കുന്ന ആ കഥാകൃത്തിനെ എനിക്ക് വെളിപ്പെടുത്തിയത്.
വായനശാലയിൽ ചെന്ന് അയാളുടെ കഥകൾ ചോദിച്ചു വാങ്ങി വായിച്ചു തീർത്തു.
അയാളുടെ ഒരു കഥയിൽ നിന്നാണ് എനിക്ക് ഈ ആശയം തോന്നിയത്..
എല്ലാം തുറന്നു പറഞ്ഞ് ഒരു കത്തെഴുത്തുക. നിയമത്തിന് മുന്നിലെ ശിക്ഷ ഏറ്റു വാങ്ങുക.
പ്രിയ സുഹൃത്തേ എന്റെ പേരും വിലാസവും
ഈ കുറിപ്പിന്റെ മറുപുറത്തുണ്ട്.
അവിടെ എന്റെ കിടപ്പുമുറിയിൽ അയാളുടെ സഞ്ചിയും ആ തുകയും തെളിവായി വച്ചിട്ടുണ്ട്..
ഒരു ചോദ്യം കൂടെ ചേർക്കട്ടെ
എന്റെ പേരുള്ള ആ കഥാകൃത്തിന്റെ ഏതെങ്കിലും കഥ നിങ്ങൾ വായിച്ചിട്ടുണ്ടോ..?
(മറുപുറം)
കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)