Monday 30 December 2019

കേരളോല്പത്തി..!!

കേരളോല്പത്തി..!!

 "അപ്പാ കേരളം എങ്ങനാ ഒണ്ടായത്..?" അലക്‌സ് ജോസിമോന്റെ കവിളിൽ തൊട്ടു.

" ന്റെ  മോനേ, പണ്ട് തന്തയെ ചതിച്ചതിന് ഒരുത്തിയെ മൂത്ത മൂന്ന് പാഴ് ആണുങ്ങളും നോക്കി നിൽക്കെ  വെട്ടി രണ്ട് തുണ്ടമാക്കിയവന്  ജാമദഗ്‌നി ആധാരമാക്കിക്കൊടുത്ത ഭൂമിയാണ്  നമ്മുടെ ഈ കേരളം.എനിക്ക് നീ ആകെ ഒന്നല്ലേടാ, ഞാൻ പറഞ്ഞാ..." അലക്‌സിനത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ലാബാന്റെ ഇടതുകാലിന്റെ  തകർപ്പനൊരു കിക്ക് അയാളെ  മുറ്റത്തിന്റെ മധ്യത്തിൽ കൊണ്ടിട്ടു.അപ്പൻ തെറിച്ചുവീഴുന്നത് കണ്ട്  ജോസിമോൻ മുകളിലെ മുറിയിലേക്ക് പടികളിലൂടെ കുതിച്ച് പൊങ്ങി. ദേഷ്യത്തിന്റെ ചുവപ്പു കാർഡുമുയർത്തിപ്പിടിച്ച് ലാബാൻ അലറി.

"  ഫാ!!  പേരടി മോനെ വല്ല കഞ്ചാവും കേറ്റിയിട്ട്  പെറപ്പ്കേട്  പറഞ്ഞാലൊണ്ടല്ലോ. ഇതൊക്കെ നീ കളേജിൽ ചെന്ന് പ്രൊഫസറടിക്കുമ്പോൾ പറഞ്ഞാ മതി. അങ്ങ് ബോഡറിൽ പട്ടിയെപ്പോലെ കാവല് കിടന്നിട്ടാ  തള്ളച്ചത്ത നിന്നെ  വളർത്തിയതും ഇതൊക്കെ ഒണ്ടാക്കിയതും.? വേണ്ടിവന്നാൽ നിന്റെ പെണ്ണിനേം കൊച്ചിനേം ഞാനങ്ങ്‌ പോറ്റും. തിന്നും തൂറിയും ഈ പറമ്പിൽ  നടക്കുന്ന നിന്റെ സകല ജന്തുക്കളുമായി ഇന്നീ വീട്ടീന്ന് വിട്ടോണം.." പ്രതികരണത്തിന്റെ  ഞരക്കംപോലുമില്ലാതെ കിടക്കുന്ന അലക്സിന്റെ ശരീരത്തിൽ ലാബാൻ അടിയായും ഇടിയായും കരുത്ത് മുഴുവൻ  ഇറക്കിവച്ചു.കൈയിൽ ചോര പൊടിഞ്ഞപ്പോൾ നിർത്തി...

   വിരലുകൾ കൈവരിയിൽ നിവർത്തി വച്ച് തടവി നോക്കിയിട്ട് അലക്‌സ് കിടക്കുന്ന ഭാഗത്തേക്ക്  കാർക്കിച്ച് തുപ്പി. അനക്കമില്ലാതെ കിടക്കുന്ന അപ്പനെത്തന്നെ കണ്ണെടുക്കാതെ നിന്ന ജോസിമോന്റെ നെഞ്ചിലാണ് കൊഴുത്ത തുപ്പൽ ചെന്നുവീണത്. അവനെ വയറ്റിലേക്ക് ചേർത്തിട്ട്  രേണുക  ജാലകം വലിച്ചടച്ചു. ജോസിമോൻ ഉള്ളിലൊതുക്കിയ  കരച്ചിൽ ജാലകം ഏറ്റുപാടി, അത്  അലക്സിന്റെ  ചെവിക്കുള്ളിൽ വന്നു കുത്തി.  രേണുക കുളിമുറിയിൽ ചെന്നിരുന്നു. ഇരുമ്പിലെ ടാപ്പ് തിരിച്ചപ്പോൾ അതൊന്ന് വിതുമ്പി. കുഴലിൽ  നിറഞ്ഞു നിന്ന തണുപ്പ് വറ്റിയ മഴ പെയ്തു. അവൾ കരച്ചിലും മഴയും ചേർന്ന് മറ്റൊരു കുഴലിലൂടെ കെട്ടിപ്പിടിച്ച്‌ എങ്ങോട്ടോപോയി.കിടന്നുകൊണ്ട് അലക്‌സ് വീട്ടിലേക്ക് തലതിരിച്ചു. ലാബാന്റെ കാലുകൾ വീടിനെ തനിക്ക് മറച്ച് നിൽക്കുന്നു.  ആ കാലുകളും എണ്ണയിൽ കുളിച്ചുള്ള ഉമ്മറത്തെ അയാളുടെ ആ ഇരുപ്പും അലക്സിന് പണ്ടേ ഭയമായിരുന്നു..

  'അപ്പാ'ന്നുള്ള  വിളി മൂളിപ്പോലും കേൾക്കാത്ത ആ ജവാന്റെ കാലുകൾ കാണുമ്പോൾ  അലക്സിന് മറ്റു രണ്ട് മുഖങ്ങളോർമ്മവരും..അതിലൊരാളായ വരദരാജൻ നിരത്തിലൂടെ ഉറക്കെ പാടിപ്പോകുമ്പോൾ  അമ്മയുടെ മുഖത്ത് ചിരണ്ടിയ തേങ്ങ പാത്രത്തിൽ വീണ് നിറയുന്നത് പോലുള്ള തെളിഞ്ഞ ചിരി വരുന്നത് അലക്‌സ് ശ്രദ്ധിക്കാറുണ്ട്.വീടിനോട് ചേർന്ന  നിരത്തിൽ  രാപലില്ലാതെ ആ കാഥികന്റെ ഭ്രാന്ത് പൂത്ത പറച്ചിലുയരുമ്പോൾ  അരകല്ലിലെ അമ്മയുടെ താളവും, നീണ്ട് വളഞ്ഞ മൂക്കിന്റെ തുമ്പിൽ വിരിയുന്ന വിയർപ്പും അലക്സിന്റെ മുഖത്ത് സംശയകല വിരിയിച്ചിട്ടുണ്ട്.അമ്മ ഏറ്റവും സുന്ദരിയായി അവന് തോന്നുന്നതപ്പോഴാണ്.. 

ജവാന്റെ നോട്ടം ഇരട്ടക്കുഴൽ തോക്കിന്റേതാണ്. വാതിലും ജന്നലും അലക്‌സ് ബാരിക്കേഡാക്കും. തെങ്ങിന്റെ ചുവട്ടിൽ നിന്നു കിട്ടിയ പാതിവെന്ത ഒരു വിവാഹ ഫോട്ടോയിൽ മാത്രമാണ് ചിരിക്കുന്ന അയാളെ അലക്‌സ് കണ്ടിട്ടുള്ളത്. അയാളത് കത്തിക്കുമ്പോൾ അമ്മ മീനിന് മുളകരയ്ക്കുകയായിരുന്നു. ആ ചിത്രത്തിൽ അമ്മയുടെ മുഖം പൂർണമായും വെന്തുപോയിരുന്നു. അവധിക്കാലമാണെങ്കിൽ അമ്മയ്ക്ക്  ചിരിയോ അമ്മിക്കല്ലിൽ  തളമോ ഉണ്ടാകാറില്ല. ഒരു പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തത.രാത്രിയായാൽ കിടപ്പു മുറിയിൽ അമ്മയുടെ അമർത്തിപ്പിടിച്ച വിതുമ്പൽ കേൾക്കാം. നായികയെ പട്ടാളക്കാർ റേപ്പ് ചെയ്യുന്ന ഹിന്ദി സിനിമയിലെ സീനുകൾ അലക്‌സ്‌ ഓർത്തെടുക്കും. അന്നും അവന്റെ കിടക്ക നനയും..

 'മഗ്‌ദ്ലനമറിയം' പള്ളിപ്പെരുനാളിനും , 'ആയിഷ' വായനശാലയുടെ വാര്ഷികത്തിലും അമ്മയ്ക്കൊപ്പം കേട്ടിട്ടുണ്ട്. രണ്ടാളും കാതെടുക്കാതെ തറച്ച്  നിൽക്കും " ചിത്രശിലാ പാളികൾ കൊണ്ടോരു ശ്രീ കോവിലകം ഞാൻ. " മതിലിന്റെ പുറത്തിരുന്ന് പാടുമ്പോൾ, കിറുക്കനെന്ന് വിളിക്കുന്നവരെ മുരിക്കിന്റെ കമ്പൊടിച്ചടിക്കാൻ തോന്നും. 'വരദേട്ടനിത്തിരി പ്രശ്നോണ്ടായിരുന്നു അല്ലെങ്കില്..' അമ്മയുടെ വാക്കുകളെ അലക്സിന് വിശ്വസിക്കാതെ വയ്യല്ലോ..?  'ഇത്തിരി തീ തരുമോ'ന്ന് ചോദിച്ചുവന്ന കാഥികൻ,  വിറക് പിടിച്ച് നിന്ന അമ്മയുടെ കൈയിൽ പിടിച്ചിത് അലക്‌സ്‌ കണ്ടു. അന്ന് മുഴുവൻ ഏതോ ഒരു പാട്ടിന്റെ താളം അമ്മയ്ക്കുണ്ടായിരുന്നു. അയാൾക്ക് ബീഡിയുടെ മണമാണ്. ചില രാത്രികളിൽ വീട്ടിലാകെ ബീഡിപ്പുക നിറയുന്നത് സ്വപ്നം കണ്ടിട്ടുണ്ട്, അമ്മയുടെ അമർത്തിപ്പിടിച്ച ചിരികൾ കേട്ടിട്ടുണ്ട്.  കിടക്കയിൽ മുള്ളാത്ത മകനെ അമ്മ 'മിടുക്കനെന്നു' വിളിച്ച്‌  ഉമ്മ വയ്ക്കും. ഒന്നുരണ്ട് തവണ അറിയാതെ മുന്നിൽ ചെന്നു പെട്ടപ്പോൾ കാഥികന്റെ ചിരി വന്ന് തന്നെ കെട്ടിപ്പിടിച്ചതുപോലെ അലക്സിന് തോന്നിയിട്ടുണ്ട്.. 

അന്ന് രാത്രിക്ക് പതിവിലും നിലാവുണ്ടായിരുന്നു. അവധിയിൽ വന്ന ലാബാൻ കാല്പന്ത് നിയന്ത്രിക്കാൻ പോയതിന്റെ ആശ്വാസത്തിലായിരുന്നു വീട്. ഇടയ്ക്ക് ഇതുപോലെ ചില പോക്കുണ്ട്. മൈതാനത്ത് ലാബാന്റെ വിസിലുണ്ടെങ്കിൽ കളിക്കാർക്ക് ഭയമാണ്. ആരെങ്കിലും വി സിലിന് എതിരു നിന്നാൽ ലാബാന്റെ ഇടത് പുരികം വാളു പോലെ ഉയരും. പിന്നെയും മിണ്ടിയാൽ മൈതാനത്തിട്ട് അവന്റെ കാല് ചവിട്ടി ഓടിക്കും. 


ഈ നേരത്ത് അമ്മ വിളിച്ചുണർത്തിയതെന്തിനാണ്.? നിരത്തിൽ  കാഥികൻ 'നിലാവിന്റെ നാട്ടില് നിശാഗന്ധി'യുടെ താളത്തിൽ പൂത്ത് നിൽക്കുന്നു.സഞ്ചിയിലെ തുണിയുമായി ആ വഴിയിലേക്കാണ് അമ്മ നടക്കുന്നത്. എവിടേക്കായാലും അമ്മയ്‌ക്കൊപ്പം പോകാൻ അലക്‌സ്‌ തയാറാണ്. ലാബാൻ വീട്ടിലുണ്ടെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങിയോടാൻ തോന്നാറുണ്ട്. കഴിഞ്ഞ ദിവസവും അലക്സിനത് തോന്നി. കരച്ചിൽ കേട്ട് ജനാല വഴി നോക്കുമ്പോൾ, ലാബാന്റെ കാലുകൾ കയറുപോലെ  അമ്മയുടെ കഴുത്തിൽ ചുറ്റിയിരിക്കുന്നു. ശ്വാസം കിട്ടാതെ അമ്മയുടെ പാതിയടഞ്ഞ കണ്ണുകൾ. കട്ടിലിലിരിക്കുന്ന ലാബാനും നിലത്തിരിക്കുന്ന അമ്മയും നഗ്നരാണ്. അയാളുടെ തുടയിൽ അമ്മയുടെ മുടി കറുത്ത   അരതോർത്ത് പോലെ വീണു കിടക്കുന്നു. അയാളുടെ ചുണ്ടിലിരിക്കുന്ന സിഗരറ്റിന് അമ്മ വിറക് കൊള്ളിയിൽ നിന്ന് തീ പിടിപ്പിക്കുന്നു.. 

പണ്ടേ പോലെ വെളിക്കിരിക്കാൻ  അമ്മയിപ്പോൾ  കൂട്ട് വിളിക്കാറില്ല. ഒരിക്കൽ വിളക്കും പിടിച്ച് കൂട്ട് നിന്ന്  അലക്സിനൊരു മുതിർന്നനോട്ടം പാളിപ്പോയി. തണുപ്പ് പുതച്ചു കിടക്കുന്ന ഇലകളിൽ ചവിട്ടി നടക്കുമ്പോൾ അലക്‌സിനെ ചിന്തകൾ വന്ന് മൂടി. സാധാരണ ഒരു മണ്ണെണ്ണ വിളക്ക് കൈയിൽ പിടിക്കും. അല്പം അകലത്തിലായിരിക്കും അമ്മയുടെ നടപ്പ്. ഇന്ന് തന്നെ ചേർത്ത് നടക്കുന്നു. കാഥികന്റെ പാട്ട് നിലാവുള്ള  വഴി കാണിക്കുന്നു. 'ലാബാനെ അതിനെ വിട്ടേക്കെടാ' നിരത്തിൽ ആരൊക്കെയോ തമ്മിൽ ഉച്ചത്തിൽ സംസാരിക്കുന്നു. അമ്മയും മകനും അയണി മരത്തിന്റെ ചുവട്ടിൽ മറഞ്ഞിരുന്നു. കരച്ചിലിന്റെ ഉച്ഛ്സ്ഥായിൽ കാഥികന്റെ പാട്ടുവഴി മുറിഞ്ഞു. ചില പിടച്ചിലുകൾ. ആരൊക്കെയോ ഓടിയകലുന്ന ശബ്ദം. അയണിയുടെ ചുവട്ടിലേക്ക് കാട്ടുപന്നികൾ  പാഞ്ഞ് വരുന്നു പോലെ. അമ്മയും മകനും അടുക്കള വഴി കിടപ്പുമുറിയിലേക്കോടി. നിരത്തിലെ പാട്ടിന്റെ നിലാവ് വീഴാൻ കാത്തിരുന്നവർക്ക് ചീവീടിന്റെ പിന്നണി മാത്രം. അമ്മയുടെ കവിളിലെ നനഞ്ഞ ഈരടികൾക്ക് പതിഞ്ഞ താളം.  അലക്‌സ്‌ ഉറങ്ങിപ്പോയി..

മുടി കരിയുന്ന ഗന്ധം അലക്സിനെ വിളിച്ചുണർത്തി. മലർന്നുകിടക്കുന്ന അമ്മയുടെ കഴുത്തിൽ ലാബാന്റെ കാലിലെ പെരുവിരൽ അമർന്നിരുന്നു.വശത്തേക്ക് വിരിച്ചിട്ട കൈവിരലുകളുടെ നേരിയ അനക്കം അലക്സിനെ വിളിക്കുന്നത് പോലെ തോന്നി. നീണ്ട മുടിയിലൂടെ പെൺകൊതിയനെപ്പോലെ തീ  പടർന്നു കയറുന്നു. കഴുത്തിൽ തറച്ചു നിന്ന കാലിൽ അള്ളിപ്പിടിച്ച് കരഞ്ഞതു മാത്രം അലക്സിന് ഓർമ്മയുണ്ട്. കുഞ്ഞ് പാട്ടിനെ ഒളിപ്പിച്ച അമ്മയുടെ മൂന്ന് തിങ്കൾ തികഞ്ഞ കുടം പൊട്ടിയൊഴുകിയ നനവിലൂടെ അലക്‌സ്‌ നിരങ്ങിത്തെറിച്ചുപ്പോയി. അമ്മയുടെ വെന്ത മണങ്ങൾ പല തവണ ശ്രമിച്ചിട്ടും അലക്‌സ്‌ ഉണർന്നില്ല. പനിയും വിറയലുമായി ആശുപത്രിയിൽ ഒന്നര മാസം കടന്നു വന്നപ്പോൾ, കുടിച്ച്‌ ലക്കുകെട്ട് മൈൽ കുറ്റിയിൽ തലയടിച്ചു വീണു മരിച്ച കാഥികന്റെ കഥയും, സ്വയം തീകൊളുത്തിയ അമ്മയുടെ കഥയും സമ്മതിച്ച അലക്‌സും ആ ഇരട്ടക്കുഴൽ തോക്കും റഫറിയില്ലാത്ത കിക്കുകളി തുടങ്ങി.. 

 കളിയുടെ  ആദ്യപാദത്തിൽ ലാബാന്റെ കിക്കുകൾ  വാതിലും കടന്ന് മുറ്റത്തിന്റെ നടുവിൽ ചെന്നു വീണു. പിന്നെയത് വാതിലിൽ ചെന്ന് തട്ടി നിന്നു. കളിയുടെ രണ്ടാം പാദത്തിൽ കിക്കുകൾക്കനുസരിച്ച് ഗതിമാറാൻ ശീലിച്ച പന്ത് ഇഞ്ച്വറി ടൈമിൽ ലാബാന്റെ നെഞ്ചിനുനേരെ കുതിച്ചു പൊങ്ങിയതോടെ കിക്കുകളി താൽക്കാലികമായി നിർത്തി.
തമ്മിൽ കാണാതെ നാലുകാലുകൾ സ്വന്തം കോർട്ടിൽ ട്രിബ്ലിംഗ് തുടർന്നു. ലാബാന് കിക്ക് കയറുമ്പോൾ വിസിലുമായി മൈതാനങ്ങളിലേക്ക് പാഞ്ഞു പോകും..

 പെനാൽറ്റികിക്കേറ്റ ഭാഗത്ത് അലക്‌സ് വിരൽ വച്ചു നോക്കി.വാരിയെല്ലിന്റെ ഇടയിലൂടെ വേദനയുടെ ഗോളാരവം അരിച്ചരിച്ച് വരുന്നുണ്ട്. അയാൾ മലർന്നുകിടന്നു. ബീഡിയിൽ തീ പിടിപ്പിച്ച്  ചരിഞ്ഞു നിൽക്കുന്ന സൂര്യൻ. പേർഷ്യനും ജർമ്മനുമായി തന്നിലേക്ക് കുടിയേറിയ ജന്തുലോകം അകന്ന് നിൽക്കുന്നു. ജർമ്മൻകാരന്റെ ഭയന്നനോട്ടം ലാബാന്റെ നേരെയാണ്.ഈ സൈന്യം ഒന്നോടെ നേരിട്ടാലും ലാബാനിനിലൊരു പോറലേല്പിക്കാൻ കഴിയില്ലെന്ന് പലതവണ തെളിയിച്ചതാണ്.  ഒരിക്കൽ  ചുണ്ട് വാളാക്കി ചെന്ന സിംഗപ്പൂരുകാരി മണിത്താറാവ് തീൻ മേശയിൽ വെന്തിരുന്നതും,  മരുമകളുമായി അയാളതിനെ ആസ്വാദിച്ച് തിന്നുന്നതും അലക്‌സ്‌  കണ്ടതാണ്. കാല് തകർന്ന പേർഷ്യൻ, പട്ടിണിയിൽ നീറി അഴികളിൽ കിടക്കേണ്ടി വന്ന ജർമ്മൻ.ജോസിമോന് അവരോടെല്ലാം ഇത്തിരി ഇഷ്ടമുണ്ട്. അവർക്കെല്ലാം അവനാണ് പേരിട്ടതും.കണ്ണാടി ജാലകത്തിന്റെ അപ്പുറത്ത്  നിൽക്കുന്ന ജോസിമോന്റെ നോട്ടമിപ്പോഴും അവരോട്  തകർന്ന് കിടക്കുന്ന ഇന്ത്യൻ പ്രൊഫസറെ രക്ഷിക്കാനാവശ്യപ്പെടുന്നുണ്ടാകും..

" എസ് ടിക്ക് എന്നാ ലുക്കാല്ലേ, ഇതിനെത്ര മൈലേജാണപ്പാ..?"

" മൈലേജ് ആരു നോക്കും പെണ്ണെ ഇവൻ രാജവല്ലേ..?"  

"എനിക്കിതേലൊന്ന് പറപ്പിച്ച് പോണോല്ലോപ്പാ"

"നിന്റെ കൊഞ്ഞാണൻ കെട്ടിയോന് സൈക്കിളിന്റെ ബാലൻസ് പോലും ഇല്ലല്ലാ"

"അപ്പനീ ചായ കുടിച്ചേച്ച്‌ ആ ചാവി തന്നോക്ക്"  ഒറ്റകിക്കിൽ പൊടി പാറിച്ച് വണ്ടി പറപ്പിക്കുന്ന മരുമകളെ നോക്കി ലാബാൻ ചിരിച്ചു. മുടിയനായ പുത്രൻ അന്യജാതിക്കാരിയെ വിളിച്ചിറക്കിക്കൊണ്ടു വന്നതിന്റെ  കടുപ്പമൊക്കെ പാൽ ചായയിൽ കലങ്ങി.ഗേറ്റ് കടന്നു വരുന്ന മരുമകളെ നോക്കി കൈയടിച്ചു. അവളെയും പിന്നിലിരുത്തി നാലാള് കാണെ നിരത്തിലൂടെ പാഞ്ഞ് പോയി.. പട്ടാളത്തീന്ന് പിരിഞ്ഞു പോന്നപ്പോൾ മേജർ സാബ് നിധിപോലെ കാത്ത എസ് ടി സമ്മാനിച്ചതിൽ തുടങ്ങിയ കഥകൾ അവർക്കിന്നലെയും തീർന്നിട്ടില്ല..  'കൊച്ചു പുലയാടീന്നും' 'ജവാനേന്നും'  അവരങ്ങനെ സ്നേഹപ്പെട്ട് തമ്മിൽ വിളിച്ചു..

ഹാൻഡിലിൽ ഉറപ്പിച്ച് പിടിക്കാത്തതിന്  മണ്ടയ്ക്ക്  അടി. നിലത്ത് വീണപ്പോൾ  ടാറിൽ ചേർത്ത് ചവിട്ടിത്തിരുമൽ. അര സൈക്കിളിന്റെ പെടലിൽ പോലും കാലെത്താത്ത കുരുട്ട്  ചെക്കനെ പഠിപ്പിക്കാൻ ആറരയടിക്കാരന്റെ അഭിമാനം സമ്മതിച്ചില്ല. പുറം ലോകം കാണിക്കാതെ വീട്ടിലിട്ട് തീറ്റി.അന്നുമുതൽ അലക്സിന്  ഇരുകാലി വണ്ടികളോട് വെറുപ്പുണ്ടായി. പഠിച്ച്‌ പ്രൊഫസറായപ്പോൾ അപ്പന്റെ  രണ്ട് വീലിനോട് ജയിക്കാൻ നാലു വീലു വാങ്ങി. എട്ടിന് പകരം എച്ചെടുത്തു ജയിച്ചു. പക്ഷെ  അമ്മാവന്റെ പിന്നിലിരുന്ന് പോകാനാണ്  മരുമകൾക്കിഷ്ടം. ജോസിമോന് "നിലാവേ മായുമോ.."കേട്ട് ചാരിയിരുന്നങ്ങ്‌ പോണം..

"നെഞ്ചിലഞ്ച് പൂടയില്ലാത്തതോര് വഞ്ചകരെന്നാ"  രേണുകയുടെ വിരൽ തട്ടിമാറ്റി അലക്‌സ് കമഴ്ന്നു കിടന്നു.കരടിയുടെ മരുമോളെന്ന വിളിയും, എണ്ണയിൽ കുളിച്ച് നീണ്ടുനിവർന്ന് നടക്കുന്ന ലാബാന്റെ നെഞ്ചും  രേണുകയോർത്തു. കമഴ്ന്ന് കിടക്കുന്ന അലക്സിന്റെ പിന്നിൽ  ചേർന്നുവന്നപ്പോൾ തന്നെക്കാൾ  അലക്സിന് ഓരിഞ്ചെങ്കിലും കുറവുണ്ടാകുമെന്ന് അവളുറപ്പിച്ചു. പക്ഷെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരത്തിന്റെ നീളം  കേട്ടിട്ടാണ് പ്രഫസറോട് പ്രണയപ്പെട്ടത്.  ഒരല്പം വളഞ്ഞതോളിൽ രേണുക ഉമ്മ വച്ചപ്പോൾ അലക്‌സ്  തിരിഞ്ഞു കിടന്നു. വിരലുകൾ കോർക്കുമ്പോൾ അരിഞ്ഞിട്ട ഒന്നരക്കിലോ കൊപ്രയെങ്കിലും വാരിയെടുക്കുന്ന ലാബാന്റെ  കൈയുള്ളൂ കണ്ടു..അലക്‌സ് ചെവിയിൽ "രേണൂ"ന്ന്  വിളിച്ചപ്പോൾ അവൾക്ക്  'കൊച്ചു പൊലയാടീന്ന്' കേട്ടു.അലക്‌സ്‌ കിതച്ചു തുടങ്ങി. ഊണിന് വിളിക്കുമ്പോൾ അഞ്ചാമത്തെ തെങ്ങിന് തടം കോരുന്ന ലാബാൻ അവളുടെ ഉള്ളിൽ വന്നു നിന്നു..

"അലക്‌സച്ചായന്റെ നെറ്റികേറിത്തുടങ്ങി,  അപ്പച്ചന്റെയൊറ്റരോമം വീണിറ്റില്ലല്ലോ" കൈതോന്നിയിട്ടുകാച്ചിയ വെളിച്ചെണ്ണ രേണുക ലാബാന്റെ ഉച്ചിയിലൊഴിച്ചു..
"അതവന്റെ തന്തേടെ പാരമ്പര്യമല്ലേ..?" ഉള്ളിൽ കുഴിച്ചിട്ട മൈൻ പൊട്ടി. ആ രംഗം പെട്ടെന്ന് നിശബ്ദമായി. ജവാനും കൊച്ചുപുലയാടിയും ചിരിച്ച് സന്ധിയായി.  ലാബാൻ രേണുകയോട് രഹസ്യത്തിന്റെ ആയുധയിടപാട്‌ നടത്തി. കരാർ ലംഘിക്കരുതെന്ന് സമ്മതിപ്പിച്ചു.
"ഇവൻ തള്ളയ്ക്ക് കുരുത്തപ്പോ ഞാനങ്ങ് മിസോറാമിലാ. തോക്കിനെക്കാൾ  യെവന്റെ തള്ള  വെലകൊടുത്തത് ആ പ്രാന്തന്റെ പാട്ടിനാ. അറിഞ്ഞപ്പോ രണ്ടിനെയും ചവിട്ടിയങ്ങ് കൊല്ലാനാണ് തോന്നിയതാണ്. പക്ഷെ ഞാൻ  തൊടാൻ അറച്ച്. എവിടെയെങ്കിലും ചെന്ന് ജീവിക്കട്ടെന്ന് കരുതി. പക്ഷെ ലവൻ വഴിയിൽ വീണ് ചത്തെന്ന് കേട്ട് യെവന്റെ തള്ള കേറി തീ കൊളുത്തി.." ലാബാൻ കൃത്യമായി ഒരു കുഴി ബോംബ് വച്ചു. അവരുടെ സംഭാഷണത്തിന്റെയറ്റത്തെ തീപ്പൊള്ളലേറ്റാണ് അലക്‌സ് കിടപ്പുമുറിയിലേക്ക് പോയത്.അമ്മാവന്റെയും മരുമകളുടെയും അമർത്തിയുള്ള ചിരി.അലക്‌സ് സത്യമെല്ലാം പേർഷ്യക്കാരി പൂച്ചയോട് പറഞ്ഞു..

" ഇനീം നെറ്റികേറിയാ ഇച്ചായന്റെ ഭംഗിയത്രയും പോവും നമുക്ക് മുടി വയ്പ്പിച്ചാലോ.."
"നിനക്കിത്തിരി മൈരാണ് വേണ്ടെതെങ്കില് ആ പൂടേശ്വരന്റെ നെഞ്ചത്തോട്ട്  കേറിക്കോ. ജവാനും പൊലയാടിക്കും  പൂതിയങ്ങനെ തീരട്ടെ"  നെറ്റിയിലോടിയ വിരലുകൾ രേണുക പിൻവലിച്ചു.  അലക്‌സ് തലയിൽ കൈപിണച്ച് മുകളിലേക്ക് നോക്കികിടന്നു. രേണുക ഇത്തിരി നേരം  ചേർന്നു കിടന്നു. അലക്സിന്റെ കഷത്തിലെ അഴുകിയ മണമുള്ള ചെമ്പൻ മുടിയോട് ആദ്യമായി  അറപ്പു തോന്നി..നടുവിലെ മുറിയിൽ ജോസിമോനേ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഒരിക്കലും വാതിലിന്റെ കുറ്റിയിട്ടില്ല. ചുവരിലും കസേരകളിലും മുട്ടിയുരഞ്ഞ് കുഴഞ്ഞ താളത്തിൽ  വലതു വശത്തെ മുറിയിലെ കട്ടിലിൽ അലക്‌സ്‌ വീഴുമ്പോഴുള്ള  ശീൽക്കാരവും. ഇടതു വശത്തെ മുറിയുടെ  ലാബാൻ  ഇരിക്കുമ്പോഴുള്ള ഞരക്കവും  അവൾ  ശ്രദ്ധിച്ചു. പുറത്തേക്കുള്ള വാതിലുകൾ കുറ്റിയിട്ട് , വീടിന്റെ വെളിച്ചമെല്ലാം കെടുത്തി  ഇടതു ചേർന്ന്  നടക്കുമ്പോൾ ലാബാന്റെ ചൂണ്ടിലൊരു ചിരി പുകഞ്ഞു നിൽക്കും..

അലക്‌സ് എഴുന്നേറ്റ് പടിയിൽ ചാരിയിരുന്നു. വീണുവിരിഞ്ഞ നെറ്റിയിലെ കുഞ്ഞ് പൂവിനെ തൊട്ടു നോക്കി. ജർമ്മൻ, ആ പൂവിൽ ചുംബിച്ചു. ദയയുള്ള ആ നാസിയെ അലക്‌സ്‌ ചേർത്തു നിർത്തി. കപ്പിയുടെ കരച്ചിൽ കേട്ട് അവർ രണ്ടുപേരുടെയും ശ്രദ്ധ കിണറിന്റെ കരയിലെ ലാബാന്റെ പതിവ് കുളിയിലായി..തലയിൽ വീഴുന്ന വെള്ളം കാലിലേക്ക് ഒഴുകിയെത്തനെടുക്കുന്ന സമയം അവരളന്നു. നിരാശയോടെ നിലത്തേക്ക് നോക്കിയിരുന്ന അവരുടെ മുന്നിലൂടെ നനഞ്ഞ കാലുകൾ അകത്തേക്ക് പോയി.  ലാബാൻ മുടി ചീകിയൊതുക്കുന്നത് കണ്ട് പേർഷ്യൻ  മൂക്കിൽ പോറി വിട്ട കാലത്തിന്റെ വേദനയോർത്ത് പുറത്തേക്കോടി. മുട്ടിൽ  തറച്ചു കയറിയ ചരലിന്റെ ചീളുകൾ എടുത്ത് കളയാൻ ശ്രമിക്കുകയായിരുന്ന അലക്സിന്റെ മടിയിൽ ചെന്നിരുന്നു...

"  വാടി പെണ്ണേ, ഇന്നിത്തിരി മീന് വാങ്ങിക്കാം" ലാബാന്റെ വിളികേട്ട് വീട് ചെവിയിൽ കൈവച്ചു. അലക്സിനു മീനിഷ്‌ടമായിരുന്നില്ല. പടിയിറങ്ങി വന്ന രേണുകയുടെ  ചിരിവറ്റിയ നോട്ടം അലക്‌സിനെ കടന്നുപോയി. മുറ്റത്ത് ചരിഞ്ഞ് വീഴുന്ന ലാബാന്റെ നിഴലിലേക്ക് രേണുക നടന്നു. അതുകണ്ട് എസ് ടി യുടെ പരിഹാസം കലർന്ന ചിരി അലക്സിന്റെ നേർക്ക് പാഞ്ഞു വന്നു. രേണുകയുടെ മനസ് വായിച്ചപോലെ ലാബാൻ വേഗത കൂട്ടി.രേണുക ചിരിച്ചു. അവൾ രണ്ട് വിയർപ്പുകളുടെ താരതമ്യത്തിലായിരുന്നു..

പുതിയ ക്രിക്കറ്റ് ബാറ്റും മുറുകെപ്പിടിച്ച് തനിക്കരികിൽ വന്നിരുന്ന 
ജോസിമോനേക്കണ്ടപ്പോൾ അലക്സിന്റെ ഉള്ളിൽ നിന്നും പ്രതികാര ശ്രുതിയിട്ട പഴയ പാട്ട്  പുറത്തു വന്നു..!!


കെ എസ് രതീഷ്,പന്ത
(ഗുൽമോഹർ 009)


ഇരുട്ട്..!!

ഇരുട്ട്..!!

    ഇരുട്ടിന് ഭയം എന്ന പര്യായമുണ്ട്. ശൈഖിന്റെ ഡയറിയിലെ അടി വരയിട്ട വരികൾ നസീം വായിച്ചു. " 'ഉള്ളത്തിൽ ഭയമേറുക മൂലം വെള്ളത്തിൽ ചിലർ- നമ്പ്യാർ'. 'രാ-ഇരുട്ട് മൻ- മനസ് മനുഷ്യൻ, രാമൻ..??'.'ഭയം അതിരുകളില്ലാത്ത രാജ്യമാണ്'.'അഭയത്തിൽ ഒരു ഭയമുണ്ട്'. കാണാതായ ദിവസം ശൈഖ് എന്തോ കാര്യമായി എഴുതാൻ ആഗ്രഹിച്ചിരുന്നു.അൻസാരി ശൈഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്ന് മൂന്നാമതും വിളി വന്നതിന്റെ അസ്വാസ്ഥ്യം നസീമിന്റെ മുഖത്തുണ്ടായിരുന്നു..

  കക്ഷികളും സാക്ഷികളും  ശൈഖിനെക്കുറിച്ച്  പറഞ്ഞ് പോയി. ഈ സാഹചര്യത്തിൽ ശൈഖിനെപ്പോലെ ഒരാൾ അപ്രത്യക്ഷ്യമായാൽ മാധ്യമങ്ങളിലും കാര്യമായ ചർച്ച നടക്കും. കൊന്നുകളഞ്ഞെന്നും, ഐ എസിൽ ചേർന്നെന്നും, നാടുവിട്ടെന്നുമുള്ള  ചർച്ചകൾ സോഷ്യൽ മീഡിയയിലും തുടങ്ങിയിട്ടുണ്ട്. നസിം മുന്നിലിരുന്ന ഗ്ലോബ് ഒന്ന് തിരിച്ചു. കടൽ കലങ്ങി ഭൂമി മൊത്തം നീലയായി... ചുവരിൽ തൂക്കിയിരുന്ന ജീപ്പിന്റെ താക്കോലുമായി പോകുന്ന എസ് ഐയെ സ്റ്റേഷൻ ആകെ ഒന്ന് നോക്കി...  

     ജീപ്പ് മാവൂർ ജി എച്ച് എസ് എസിന്റെ മുന്നിൽ കിതച്ച് നിന്നു. ഗായത്രിയും അൻസാരി ശൈഖ് എന്ന പൊളിറ്റിക്സ് അദ്ധ്യാപകനും ആ ദിവസത്തിന്റെ ദിവസത്തിന്റെ തലേന്ന് അവസാന പിരീഡ് സംസാരിച്ചത് ഈ ഗേറ്റിന്റെ അരികിലെ കെട്ടിടത്തിലായിരിക്കും.ദേശീയ ഗാനത്തിന്റെ പതിവ് താളം സ്‌കൂളിന്റെ തലയിലിരുന്ന് ആരോ പാടുന്നു.. ഒരു തിരമാലപോലെ കുട്ടികൾ ഒഴുകി നിരത്തിലേക്ക് ചിതറി.ജീപ്പിന്റെ അരികിൽ നിന്നൊരു വിരുതന്റെ വിരലുകൾ പോലീസെന്ന് കൂട്ടി വായിച്ച് ഭയന്നു...
ജീപ്പ് അനുവാദം ചോദിക്കാതെ സ്‌കൂളിന്റെ ഉള്ളിൽ ചെന്നു. ജീപ്പിനെക്കണ്ട് സ്‌കൂളും മിണ്ടാതെ നിന്നു..നസീം തൊപ്പിയൂരി ജീപ്പിന്റെ മുഖത്ത് വച്ചപ്പോൾ മീശ മറഞ്ഞു. സ്‌കൂളിന്റെ മുഖം തെളിഞ്ഞു..

ഒന്ന്. 
ഒരു ചോദ്യത്തിലെന്തിരിക്കുന്നു...?
      ഗായത്രിയുടെ കണ്ണിൽ ശൈഖ് വന്നപ്പോൾ അവൾ ഓടിച്ചെന്നു. മോഡൽ പരീക്ഷയുടെ പേപ്പർ മറ്റാർക്കും വേണ്ടാതിരുന്നിട്ടും "അത് നോക്കിത്തരണേ  മാഷേന്നും" പറഞ്ഞ് പിന്നാലെ കൂടിയത് ഈ അവസരത്തിന് വേണ്ടിയായിരുന്നു. മിടുക്കിയായ കുട്ടി, സയൻസിലേക്ക് മാറിയിരിക്കാൻ ആരൊക്കെ ശ്രമിച്ചിട്ടും കഴിയാതിരുന്നത് ഐ.എ.എസ് മോഹം മാത്രമായിരുന്നില്ല. ശൈഖിന്റെ ചിന്തകളിലേക്ക് അവളങ്ങ് ഒഴുകിപ്പോരുകയായിരുന്നു. തമാശ പോലെ പലതവണ ആ ഇഷ്ടം പലതവണ പറഞ്ഞു നോക്കി. കേട്ടില്ലെന്ന് ഉറക്കെ അഭിനയിച്ച് അയാൾ പോകുമായിരുന്നു. ഇന്നവൾക്ക് ഉള്ളതങ്ങ് തുറന്ന് പറയണം. കഴിയുമെങ്കിൽ ആരും കാണാതെ ഒന്ന് കെട്ടിപ്പിടിക്കണം..

" പൗരത്വം ഇല്ലാതാകുന്ന കാരണങ്ങൾ, ആ പതിനാലാമത്തെ ചോദ്യത്തിന് മൂന്ന് മാർക്കല്ലേ, മാഷതിനെന്താ മാർക്കിടാത്തത്" ഗായത്രി ശൈഖിനോട് ചേർന്ന് വന്നു. പരീക്ഷയായതിനാൽ അദ്ധ്യാപകർ കുറവാണ്. ഒന്നു രണ്ട് പേർ നേരത്തെ പോയിരിക്കുന്നു. ഒരാൾ പോകാനുള്ള തയ്യാറെടുപ്പും. ഗായത്രിയുടെ ചോദ്യം കേട്ട് ഒരു ടീച്ചർ തലയും കുലുക്കി പുറത്തേക്ക് പോയി.ശൈഖ് പേപ്പറിൽ നോക്കി കുനിഞ്ഞിരിക്കുന്നു.. " ആകെ മൂന്ന് രീതിയിലേ പൗരത്വം പോകു, ഞാനത് കൃത്യായിട്ട് എഴുതിയിട്ടുണ്ട്." ശൈഖ് മാർക്കിടാൻ തുടങ്ങിയപ്പോൾ ഗായത്രി പേപ്പർ പിടിച്ചു വാങ്ങി."എനിക്ക് നിങ്ങടെ  മൂന്ന് മാർക്കല്ല വേണ്ടത്, എന്നെ ഒഴിവാക്കിയുള്ള നടപ്പിന്റെ കാരണം അറിയണം.." ഗായത്രി താടി പിടിച്ച് ഉയർത്തി.ശൈഖിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. അവൾ ആ മുഖം തന്നോട്‌ ചേർത്ത് പിടിച്ചു. മുടിയിഴകളിൽ തലോടുമ്പോൾ ശൈഖിന്റെ വിങ്ങൽ. മുടികൾ കൂട്ടപ്പലായനം തുടങ്ങിയ നെറ്റിയിൽ അവൾ ചുംബിച്ചു..ശൈഖിന്റെ കണ്ണീരിൽ കുതിർന്ന് ഗായത്രിയുടെ ഉടുപ്പിൽ  അജ്ഞാത ഭൂപടവും മുഖത്ത് പ്രതീക്ഷയുള്ള ചിരിയും വിരിയുന്നുണ്ടായIരുന്നു..

     ഒടുവിലെ ബെല്ലും ശൈഖിന്റെ കുതറി എഴുന്നേൽപ്പും ഒന്നിച്ചായിരുന്നു.
രണ്ടാമത്തെ ചുംബനത്തിന് താണുവന്ന ചുണ്ടിൽ ഒരു പിളർപ്പ് വീഴ്‌ത്തിയിട്ട് കുനിഞ്ഞ തലയോടെ ശൈഖ് പുറത്തേക്ക് ഓടി.."പതിനാലാമത്തെ ചോദ്യം തെറ്റാണ്. പൗരത്വം ഒരാൾക്കും ഒരിക്കലും നഷ്ടമാക്കില്ല. ആർക്കും ആരെയും ആട്ടിയോടിക്കാൻ അവകാശമില്ല " ഉറക്കെ
 വിളിച്ചുപറഞ്ഞ് ഉയർത്തിപ്പിടിച്ച പേപ്പറുമായി  ഗേറ്റ് കടന്ന് പോകുന്ന ശൈഖിന്റെ പിന്നാലെ കുട്ടികളും ഓടാൻ തുടങ്ങി...

   ഗായത്രിയുടെ ചുണ്ടിൽ മുറിവിന്റെ നീറ്റൽ തെളിവെടുപ്പ് നേരത്തുമുണ്ടായിരുന്നു.കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ മേൽചുണ്ട് നനയ്ക്കാതെ വെള്ളമിറക്കുന്നതും, ചുണ്ടിൽ ഒപ്പിയ കൈലേസിൽ  ചുവന്ന പൂവുകൾ ഉണ്ടായതും നസിം ശ്രദ്ധിച്ചു.ആ മുറിവ് മരണവരെ പച്ചയായിരിക്കുമെന്ന് നസീമിന് തോന്നി..

രണ്ട് 
തുന്നൽക്കാരന്റെ കഥ.

 പ്രവാസി ടൈലേഴ്‌സിന്റെ മുന്നിൽ ജീപ്പ് നിർത്താൻ സ്ഥമുണ്ടായിരുന്നു. തുറന്ന് കിടക്കുന്ന കടയ്ക്കുള്ളിൽ മദനൻ എന്ന തുന്നൽക്കാരന്റെ അഭാവം സൂക്ഷിച്ച് നോക്കിയാൽ കാണാം.
തയ്യൽ പൂർത്തിയായ ഒരു വെളുത്ത നീളൻ കൈയുള്ള ഉടുപ്പിന്റെ മുകളിൽ ഒരു പ്രാവ് എന്തൊക്കെയോ പിറുപിറുത്ത് ഇരിക്കുന്നുണ്ട്..സ്‌കൂളിൽ നിന്നിറങ്ങിയോടിയ അൻസാരി ശൈഖിനെ മദനനും കൂട്ടുകാരും ചേർന്ന് ഈ കടയ്ക്കുള്ളിലാണ് പിടിച്ചിരുത്തിയത്. "അൻസാരീന്ന്" മദനന്റെ ഒറ്റ വിളിയിൽ ശൈഖ് മിണ്ടാതെ ഇരുന്നു പോയി..

" ഈ ശൈഖ്ല്ല ഓന്റെ വാപ്പ ലോക സഞ്ചാരി ബുഖാരി ശൈഖിനെ ഞാൻ ഇരുത്തും" മദനന്റെ ഈ വാക്കിലാണ് ജനം ശാന്തരായി പിരിഞ്ഞുപോന്നത്..പ്രാവാസ ജീവിതം അവസാനിപ്പിച്ച  ചങ്ങാതികൾ  തുടങ്ങിയതാണ് പ്രവാസി ടൈലേഴ്‌സ്. ബാവുൽ സംഗീതഗവും യാത്രകളും മാത്രം കൊതിച്ച പങ്കാളി ബുഖാരി ശൈഖിനെ കാണാൻ കിട്ടുന്നത് അത്യപൂർവ്വമായ ഏതെങ്കിലുമൊരു ഗന്ധം കടയുടെ വാതിലിൽ എത്തുമ്പോഴാണ്. ഒന്നോ രണ്ടോ ദിവസം പിന്നെ തുന്നൽ യന്ത്രത്തിന് പോലും നൃത്തം ചെയ്യാൻ തോന്നിപ്പിക്കുന്ന സംഗീതം. മദനന്റെ നിർബ്ബന്ധത്തിന്  വഴങ്ങി ചിലപ്പോൾ വീടുവരെ പോകും.. ഭാര്യ അസ്മാബിയുടെ മയ്യിത്ത് കാണാൻ പോലും ബുഖാരി ശൈഖ് വന്നിരുന്നില്ല..എല്ലാത്തിനും കാര്യക്കാരനായി മദനൻ തന്നെ.പിന്നൊരിക്കൽ വന്നപ്പോൾ മകന്റെ കാര്യം പറഞ്ഞു.  ഒരത്യാവശ്യത്തിന് ചില രേഖകൾ വേണമെന്ന മദനന്റെ വാദത്തിന്...

" ഈ മനുഷ്യർക്ക് മാത്രമല്ലേ
ജീവിച്ചിരുന്നതിന് തെളിവ് ബാക്കിയാക്കുവാതുള്ളു,
മരത്തെ, മഞ്ഞിനെ,
ആ മഹാ നദിയുടെ ഒഴുക്കിനെ നോക്കു.
അടയാളമില്ലാതെ അവരങ്ങ്..
മനുഷ്യർക്ക് മാത്രമല്ലേ 
ഓർമ്മിക്കപ്പെടാൻ ആഗ്രഹമുള്ളു.." 
പുലരുവോളം കടയുടെ ഉള്ളിൽ  ഈ പാട്ട് ഉയർന്നു കേട്ടു. വാപ്പയെ കാത്തിരുന്ന അമ്മയില്ലാതായ മകൻ അന്നും ഉറങ്ങിയത് കുമന്റെ മൂളൽ കേട്ടാണ്. ബുഖാരി ശൈഖിനെ പിന്നാരും കണ്ടിട്ടില്ല..അയാളുടെ പാട്ടിലെ വരികൾ പോലെ തെളിവൊന്നും ബാക്കിയാക്കാതെ പാട്ട് പതിയെ ഇല്ലാതായിട്ടുണ്ടാകും..തുന്നൽക്കാരന്റെ കഥയിലെ ഒടുവിലെ രംഗം നസീം ഓർത്തു.

പെട്ടെന്ന് പ്രാവ് പുറത്തേക്ക് പറന്നു പോയി. മദനന്റെ ചവിട്ടിൽ തുന്നൽ യെന്ത്രത്തിന്റെ ഒറ്റവരിപ്പാട്ട് പുറത്തേക്ക് വന്നു..കത്രികയുടെ ചിരിയും തുണിയുടെ കരച്ചിലും കേൾക്കാം..അറിയാതെയെങ്കിലും ഉറ്റ ചങ്ങാതിയുടെ മകനോട് ക്രൂരമായ തമാശ പറഞ്ഞു പോയതിൽ തുന്നൽക്കാരൻ ഇപ്പോൾ വല്ലാതെ വേദനിക്കുന്നുണ്ടാകും.. ' നീ ഇവിടെ ജീവിച്ചിരുന്നതിന്  എന്തെങ്കിലും രേഖയുണ്ടോ..? ഇനി ചിലപ്പോൾ പഴയ പേപ്പറൊക്കെ തപ്പിയെടുത്തുകൊടുക്കേണ്ടി വരില്ലേ..?' എന്ന് ചോദിച്ചു പോയത്  അവന്റെ ഭാവിയെക്കുറിച്ച് ആത്മാർഥമായി ആകുലപ്പെട്ടു  തന്നെയായിരിക്കും.
താൽകാലിക അദ്ധ്യാപനവും ഒറ്റയാൻ ജീവിതവും സമൂഹിക സേവനവുമായി കഴിയുന്ന തന്റെ ബുഖാരിയുടെ മകനെ ആ പിതൃസ്ഥാനിയന് വേഗം കൈയൊഴിയാനാകുമോ ..?

 "എനിക്കും ഈ രാജ്യത്തെ മണ്ണിൽ അവകാശമുണ്ടെന്ന് " ശൈഖ് കത്രിക കഴുത്തിൽ ചേർത്ത് പറഞ്ഞപ്പോൾ അയാൾ തകർന്ന് പോയിട്ടുണ്ടാകും.. കഴുത്തിന്റെ ഇടത് വശത്തെ മുറിവ് കൊലപാതക ശ്രമത്തിന് വരെ കേസെടുക്കാൻ പര്യാപ്തമാണ്. പക്ഷെ തുന്നൽക്കാരന്റെ മുറിവ് ഉള്ളിൽ എവിടെയോ ആയിരുന്നു.. ശൈഖിനെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും, ആക്ഷൻ കൗൺസിൽ രൂപികരിച്ചതും. മുഖ്യമന്ത്രിക്ക് കത്തയച്ചതും ഈ മുറിവേറ്റയാൾ തന്നെയല്ലേ..?
കത്രികയുടെ താളം നിലച്ചിരിക്കുന്നു. പ്രാവ് വീണ്ടും വീണ്ടും ആ നീളൻ ഉടുപ്പിന്റെ മുകളിൽ ചെന്നിരുന്നു..'പോകട്ടെ' എന്നശ്വസിപ്പിക്കാൻ ശ്രമിച്ച ജിപ്പിനെ കണ്ണുയർത്തിയൊന്ന് നോക്കാൻ പോലും ആ തുന്നൽക്കടയ്ക്ക് തോന്നിയില്ല...

മൂന്ന് 
ആൽത്തറ റൈറ്റേഴ്‌സ് ഫോറം.

ഡി സജീവനാണ് അൻസാരിയുടെ ഏക ചങ്ങാതി, ആൽത്തറ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്. നസീം ജീപ്പ് പത്രമോഫീസിന്റെ പാർക്കിംഗ് ഏര്യയിൽ നിർത്തി.ഓഫീസിൽ വന്നാൽ ചില വാർത്തകൾ തരാമെന്ന് സജീവൻ പറഞ്ഞിരുന്നു. കോളേജ് കാലം മുതൽ അവർക്ക് ഇത്തരത്തിൽ ഒരു പദ്ധതിയുണ്ടായിരുന്നു. കൃഷ്ണ വിഗ്രഹത്തിൽ തണലും ഇലയും പൊഴിച്ച് വഴിയിലേക്ക് പടർന്ന് നിൽക്കുന്ന ആ ആലിന്റെ ചിത്രമാണ് സംഘടനയുടെ മുദ്ര. ശൈഖിന്റെ പറമ്പിലെ നാലഞ്ച് കൂറ്റൻ തേക്ക് മരങ്ങൾ വായനശാല കെട്ടിടത്തിന്റെ നിർമ്മാണത്തിന് വേണ്ടി മരിച്ചു വീണ ചരിത്രമുണ്ട്. ബുഖാരി ശൈഖിന്റെ പുസ്തക ശേഖരം നാട്ടുകാരുടെ കണ്ണിന്റെ മുന്നിൽ വന്ന് കവച്ചിരുന്നു..
ഒടുവിൽ നടത്തിയ അഖില കേരള കഥാമത്സരത്തോടെയാണ് ആ പ്രശ്നമുണ്ടായത്..അതിന്റെ പേരിൽ റൈറ്റേഴ്‌സ് ഫോറം പിരിച്ച് വിട്ടതും ഫയലുകളും കഥാ മത്സരത്തിന് വന്ന സൃഷ്ടികളും കത്തിച്ച് കളഞ്ഞതും ശരിയായില്ലെന്ന് സജീവൻ ആവർത്തിച്ചു..

റിസ്‌പ്ഷനിലിരുന്ന് ഫോണിൽ വിളിക്കാൻ തുടങ്ങുമ്പോൾ സജീവൻ പത്രക്കെട്ടുകളുമായി വന്നു. "ഷിഫ്റ്റ് കഴിയാൻ ഒരു പതിനഞ്ച് മിനുട്ട് കൂടെ" നസീം തല കുലുക്കിയപ്പോൾ സജീവൻ പ്രസിനുള്ളിലേക്ക് പോയി..ആദ്യ പേജിൽ ആ വാർത്ത ഇങ്ങനെ കറുത്ത് കിടന്നു..

ആൽത്തറ റൈറ്റേഴ്‌സ് ഫോറം 
അഖില കേരള ചെറുകഥാ മൽസരം.

കോഴിക്കോട്: മാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാസ്കാരിക സംഘടനയായ ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചെറുകഥാ മൽസരം സംഘടിപ്പിക്കുന്നു. ഫാസിസ്റ്റ്  ഇന്ത്യയുടെ മുഖം  പശ്ചാത്തലമാകുന്ന കഥകളാണ്‌ അയയ്ക്കേണ്ടത്. 15 നും 45 നും ഇടയിൽ പ്രായമുള്ളവരുടെ രചനകളുടെ മൂന്ന് കോപ്പി നവംബർ 25ന് മുമ്പ് സെക്രട്ടറി, ആൽത്തറ റൈറ്റേഴ്സ് ഫോറം. മാവൂർ 673661 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7902234336.

നാസിം മറ്റു പത്രങ്ങൾ വെറുതെ പരതി. അൻസാരി ശൈഖ് എവിടെ..? 
ശൈഖിന്റെ തിരോധാനം സി ബി ഐക്ക് വിടുക..തലക്കെറ്റുകളുടെ കീഴിൽ ഊഹങ്ങളുടെ ഉരുമ്പരിക്കുന്ന  ചിന്തകൾ. ഒടുവിൽ റൈറ്റേഴ്‌സ് ഫോറത്തിന്റെ ലെറ്റർ പാഡിൽ ഒരു പത്രക്കുറിപ്പ് കിട്ടി..

പ്രസിദ്ധീകരണത്തിന്

ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രഥമ പുരസ്കാരം സ്വാലിഹ് എം. ബിക്ക്.

മാവൂർ: ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രഥമ ചെറുകഥാ പുരസ്കാരം യുവ കഥാകൃത്ത് സ്വാലിഹ് എം ബി കാരസ്‌തമാക്കി. അദ്ദേഹത്തിന്റെ "ഒരു വെജിറ്റേറിയൻ പട്ടി" എന്ന കഥയ്ക്കാണ് പുരസ്കാരം. അവാർഡ് തുകയും പ്രശസ്തി പത്രവും ഫലകവും മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന്  മാവൂരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 
മുന്നൂറോളം കഥകളിൽ നിന്നാണ് സ്വാലിഹിന്റെ കഥ തിരഞ്ഞെടുത്തത്. വർത്തമാന രാഷ്ട്രീയത്തിൽ യജമാനനെ നിയന്ത്രിക്കുന്ന ഒരു പട്ടിയെ കഥാപാത്രമാക്കി നടത്തിയ രചനയെ നാലുപേർ അടങ്ങിയ വിദഗ്ദ്ധ സമിതിയാണ് തിരഞ്ഞെടുത്തത്.

സെക്രട്ടറി
ആൽത്തറ റൈറ്റേഴ്‌സ് ഫോറം
അൻസാരി ശൈഖ്.

"അത്  പത്രത്തിൽ കൊടുത്തില്ല സാർ." സജീവൻ വന്നത് നസീം അറിഞ്ഞിരുന്നില്ല. 
"ജൂറിയായി വന്നവരിൽ ചിലർ ആ കഥയുടെ അപകടം എന്നോട് പറഞ്ഞിരുന്നു. അതിലെ പട്ടിക്ക് ചില രാഷ്ട്രീയ നേതാക്കളുടെ ഛായയാണ്.അൻസാരിയെ ഞാൻ പിന്തിരിപ്പിക്കാൻ പലതവണ നോക്കി. ഒടുവിൽ ഞാൻ മീറിംഗിൽ നിന്ന് ഇറങ്ങിപ്പോയി.ഞാനറിയാതെ ഈ പത്രക്കുറിപ്പ് ഇവിടെ ഏല്പിച്ചു. പക്ഷെ അത് പ്രസിദ്ധീകരിച്ചില്ല. ഇതിനിടയിൽ മറ്റൊരു പത്രത്തിൽ വാർത്ത വന്നു. ജൂറിയായി വന്ന ഒരാൾ തന്നെ കഥയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.രാഷ്ട്രീയ നേതാക്കളെ അപമാനിക്കാൻ എന്ന തരത്തിൽ കഥാമത്സരം എന്നായിരുന്നു ആരോപണം.എന്തായാലും ചടങ്ങ് നടന്നില്ല. അതിനിടയിൽ കഥ മറ്റൊരു പതിപ്പിൽ വരികയും വിവാദമാവുകയും ചെയ്തു. അങ്ങനെയാണ് ആൻസാരിക്ക് കുരുക്ഷേത്ര ഫേസ്‌ബുക്ക് കൂട്ടായ്മയുടെ അഡ്മിന്റെ വധഭീഷണി വരുന്നത്..."
     ചായ കുടിക്കാനുള്ള ക്ഷണം ഒരു ചിരിയിൽ ഒതുക്കി നസീം പുറത്തേക്ക് ഇറങ്ങി. 
"കാലം അത്ര പോര സാറേ, ഇതിന്റെ പേരിൽ അൻസാരിയെ നഷ്ടപ്പെടും എന്ന് തോന്നിയിട്ടാണ് ഞാനത് വേണ്ടെന്ന് വാദിച്ചത്. അതിന് അവൻ എന്നെയും എതിർ  ചേരിയിൽ നിർത്തി. ഈ വിഷയത്തിൽ 'സജീവനെ'  ആരും ഒന്നും ചെയ്യില്ല. പക്ഷേ 'അൻസാരിയെ' അവർക്ക് അങ്ങനെ അല്ലല്ലോ..." സജീവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.  എന്തൊക്കെയോ പറയാൻ ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സജീവന്റെ രൂപം ജീപ്പിന്റെ ഇടതു വശത്തെ കണ്ണടിയിൽ തങ്ങി നിന്നു...

നാല്
സൈബർ കുരുക്ഷേത്രം.

നസീം ഫോണിന്റെ ഗാലറിയിൽ സൂക്ഷിച്ചിരുന്ന സ്‌ക്രീൻ ഷോട്ടുകൾ  നോക്കി. ശൈഖിനെ കാണാതായതിനും രണ്ട് ദിവസം മുൻപ് കുരുക്ഷേത്ര ഗ്രുപ്പ് അഡ്മിൻ ശ്രീനാഥ് കോവിലകവും ശൈഖും തമ്മിൽ നടത്തിയ വാക് പയറ്റിന്റെ തെളിവുകൾ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ശ്രീനാഥ് തന്നെയാണ് അതൊക്കെ നസീമിന്റെ ഫോണിലേക്ക് അയച്ചത്..7:30 മുതൽ 9:20 വരെ തമ്മിലൊരിക്കലും കണ്ടിട്ടില്ലാത്തവർ തമ്മിൽ നടത്തിയ പോർവിളികൾ..

ശ്രീനാഥ്:  താൻ ഫേസ്ബുക്കിൽ രാജ്യത്തിനെതിരേ കുരയ്ക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി.

ശൈഖ്:അത് ചോദിക്കാൻ താങ്കൾ ആരാണാവോ..?

ശ്രീനാഥ്:  ജനിച്ച നാടിനോടും സൈനികരോടും കൂറുള്ള ഒരാൾ

ശൈഖ്: ഓ രാജ്യസ്നേഹി,  അതിനെനന്തിനാടെ എന്റെ ഇൻ ബോക്സിൽ വന്ന് കുരയ്ക്കുന്നത്

ശ്രീനാഥ്: നിനക്ക് കളിയാക്കാൻ ഞങ്ങളുടെ രാജ്യത്തെ പട്ടാളക്കാരെ മാത്രമേ കിട്ടിയുള്ളോ..?. പാകിസ്ഥാനിൽ ചെന്ന് ബോംബിട്ടില്ലെന്ന് നിന്നോടാര് പറഞ്ഞു.. അതോ നിന്റെ വാപ്പ അവിടെയുണ്ടോ? അതോ കൊറേ മാപ്പിളമാർ ചത്തതിന്റെ ചൊരുക്കോ..?

ശൈഖ്: ഈ രാജ്യവും പട്ടാളക്കാരും  നിന്റെ അപ്പന് സ്ത്രീധനം കിട്ടിയതാണോ ഇങ്ങനെ പൊട്ടിച്ച് കളിക്കാൻ..? 

ശ്രീനാഥ്: അതേടാ ഈ രാജ്യം ഞങ്ങളുടെ പൂർവ്വികരുടെ സ്വത്ത് തന്നെയാണ്. എന്തേ സംശയം ഉണ്ടോ..?

ശൈഖ്: നിന്റെ പൂർവ്വികർ എന്നു പറയുമ്പോൾ ത്രേതായുഗം വരെ പോണോ, അതോ പരിണാമ കാലം വരെ...?????!!!

ശ്രീനാഥ്: അല്ലെടാ മൂരി, നീ ഐ.എസ് വരെ പോയാൽ മതി.

ശൈഖ്: ഓ അപ്പൊ അതാണ് തൊപ്പിയും താടിയും പേരും കണ്ടാലുള്ള തീവ്രവാദി ലൈൻ..? 
ഒന്നു പോടാ കൊപ്പേ, ഈ രാജ്യം നിന്റെ തന്തയുടെ അല്ല..ഇനി മേലിൽ ഇൻ ബോക്സിൽ വന്ന് ചൊറിയരുത്.

ശ്രീനാഥ്: ഇനിയും നീ എന്റെ രാജ്യത്തെയും പട്ടാളക്കാരെയും ചൊറിഞ്ഞ്  പോസ്റ്റ് ഇട്ടാൽ  ഇൻ ബോക്സിൽ അല്ല, നിന്റെ വീട്ടിൽ വന്ന് ചൊറിയും. അതിനൊക്കെയുള്ള സെറ്റപ്പ് ഇവിടെയുന്നുണ്ട്  സൂക്ഷിച്ചോ..നിനക്കൊക്കെ പറ്റിയ രാജ്യങ്ങൾ ഉണ്ടല്ലോ അങ്ങോട്ട് പോയപ്പോരെ..

ശൈഖ്: എങ്കിൽ നിന്റെ തന്തയോട് ഒരു ടിക്കറ്റ് ഒപ്പിച്ച് തരാൻ പറ. അല്ലെങ്കിൽ മാവൂർക്ക് പോര് നമുക്ക് ചൊറിഞ്ഞ് രസിക്കാം. 

നസീം സ്‌ക്രീൻ ഷോട്ട് മാറ്റി. അതിൽ ഒരു കാര്യവുമില്ലെന്ന് നേരിട്ട് ബോധ്യമായതാണ്.
പതിനെട്ട് പോലും പൂർത്തിയാകാത്ത പട്ടാളക്കാരന്റെ മകൻ, ഒരു കാലിന് തീരെ സുഖമില്ലാത്ത കുട്ടി. പക്ഷെ കൂസലില്ലാത്ത കണ്ണുകൾ. ശ്രീനാഥിനെ സ്റ്റേഷനിൽ കൊണ്ടുവന്നത് അമ്മയായിരുന്നു.തെളിവെടുപ്പ് തീരും വരെ അവർ കരച്ചിലായിരുന്നു.ഫോണും സിമ്മും പട്ടാളക്കാരന്റെ നമ്പറും സ്റ്റേഷനിൽ ഏല്പിച്ചു. ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത്  മടങ്ങിയപ്പോൾ. കുരുക്ഷേത്ര അഡ്‌മിനെ ഓർത്ത് നസീം ചീരിച്ചുപോയി..

അഞ്ച്
സ്വർഗ്ഗ രാജ്യത്തിന്റെ അവകാശികൾ.

ജഗദമ്മയുടെ വീട്ടുപടിക്കൽ ജീപ്പ് നിന്നതും അവിടം പെട്ടെന്ന് നിശബ്ദമായി.ശൈഖിൻറെ അയൽക്കാരി ജഗദമ്മ ഇപ്പോൾ എസ്തേറാണ് .മക്കളായ മീന-സീന റൂത്തും, ശലോമിയുമായിരിക്കുന്നു. ജ്ഞാനസ്നാനത്തിന്റെ പ്രാർത്ഥനയാണ് നസീമിന്റെ വരവിൽ നിശ്ശബ്ദമായത്..ശൈഖിന്റെ അയൽക്കാരിയും പഞ്ചായത്ത് ആഫീസിലെ കരാർ തൂപ്പുകാരിയുമായ ജഗദമ്മയുടെ പേരിലേക്ക് അമ്പത് സെന്റ് പുരയിടവും വീടും മാറ്റിയതിന്റെ രേഖകളുമായി കാണാതായത്തിന്റെ തലേന്ന്  രാത്രി ചെന്നിരുന്നു.. അങ്ങനെയെങ്കിൽ ശൈഖിനെ അവസാനമായി കണ്ട വ്യക്തി ജഗദമ്മ എന്ന എസ്‌തേർ ആയിരിക്കും.അതിൽ ഏറ്റവും അപകടം പിടിച്ചപ്രശ്നം. പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിക്കാൻ  ജഗദമ്മയെ ശൈഖ് ഏൽപ്പിച്ച കത്തും തിരിച്ചറിയൽ രേഖകളുമാണ്..


അൻസാരി ശൈഖ്
പറയാനാർ തൊടി
മാവൂർ

പഞ്ചായത്ത് സെക്രട്ടറി
മാവൂർ

വിഷയം: പൗരത്വം ഉപേക്ഷിക്കുന്നത് സംബന്ധിച്ച്

സർ.
   ഞാൻ അൻസാരി ശൈഖ്. ജന്മം കൊണ്ട് ഈ രാജ്യത്തെ പൗരനെന്ന് തെളിയിക്കാനുള്ള മതിയായ രേഖകൾ എനിക്കുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഞാനീ രാജ്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോവുകയാണ്.
       ബാങ്ക്, കോടതി നടപടികളുമായി സംബന്ധിക്കുന്ന ബാധ്യതകൾ എനിക്കില്ല.നാളിതുവരെയുള്ള  ഭൂമിയുടെ കരം. ജലക്കരം, വൈദ്യുതി ബില്ല്‌, തൊഴിൽക്കരം എന്നിവ ഞാൻ ഒടുക്കിയത്തിന്റെ രസീതികളും. ഈ രാജ്യത്ത് നിന്നും നേടിയ പഠന സംബന്ധിയായ സർട്ടിഫിക്കറ്റുകളും, എന്റെ തിരിച്ചറിയൽ രേഖകളും ഈ കത്തിനൊപ്പം ചേർക്കുന്നു..

   എന്റേതെന്ന് നാളിതുവരെ കരുതിയ ഭൂമി ആയൽ വാസിയായ വിധവയ്ക്ക് സ്വമേധയാ ഇഷ്ടദാനം ചെയ്തതിന്റെ പകർപ്പുകൾ ഇതിന്റെ ഒപ്പം ചേർക്കുന്നു.. ഈ കത്തിന് ശേഷം തുടർ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം താങ്കൾക്കുണ്ട്..പക്ഷെ എന്നെ കണ്ടെത്താനുള്ളതോ എനിക്ക് എന്ത് സംഭവിച്ചു എന്നതോ അറിയിക്കാനുള്ള ഉത്തരവാദിത്വം ആർക്കും ഇല്ല ..

അൻസാരി ശൈഖ്
ഒപ്പ്.

പ്രാർത്ഥനമുറിയിൽ നിന്നിറങ്ങിയ  സംഘത്തെ ഒരു മഞ്ഞുമല ഒഴുകി വരുന്നത് പോലെയാണ് നസീമിന് തോന്നിയത്. നായകനായി തൂവെള്ളയിൽ മുങ്ങിയ ഒരു പുരുഷൻ, പിന്നാലെ പത്തോളം സ്ത്രീകൾ  എല്ലാവരുടെയും നെഞ്ചിൽ ചേർത്തുള്ള കറുത്ത പുസ്തകം.ജഗ്ദമ്മയുടെ ഇരുവശത്തും നടന്നു വരുന്നത് സീനയും മീനയുമായിരിക്കും.അവരും നെഞ്ചിൽ പുസ്തകം ചേർത്ത് പിടിച്ചിട്ടുണ്ട്..ജഗദമ്മ കറുത്ത പുസ്തകത്തിൽ നിന്നെടുത്ത ആധാരം മുന്നോട്ട് നീട്ടി.നസീം അതു വാങ്ങി മറിച്ച് നോക്കിയിട്ട് തിരികെ നൽകി. മീനയും സീനയും അമർത്തി വച്ചിരുന്ന നിശ്വാസം പ്രതീക്ഷപോലെ പുറത്തേക്ക് വന്നു.. 

" ശൈഖ് സഹോദരന് സ്വർഗത്തിൽ വലിയ പ്രതിഫലം ഉണ്ടാകും , അനാഥനും വിധവയ്ക്കും ന്യായം പാലിച്ച് കൊടുപ്പിൻ എന്നല്ലേ.." നായകനായി നിന്ന ആൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ സ്ത്രീകളുടെ ചുണ്ടുകളിൽ പ്രത്യേക താളത്തിൽ ശബ്ദമുണ്ടായി..നസീം ജീപ്പിലേക്ക് കയറിയപ്പോൾ ജഗദമ്മയുടെ മുഖം ശ്രദ്ധിച്ചു.മക്കളെ മാറി മാറിയുള്ള നോട്ടത്തിൽ ദരിദ്രവിധവയുടെ ആകുലതകളുണ്ടായിരുന്നു.. 

   നസീം ജീപ്പ് സ്റ്റേഷനിലേക്ക് തിരിച്ചു. സാക്ഷികൾ പറഞ്ഞതിന്റെയെല്ലാം ചില ദൃശ്യങ്ങൾ മാത്രമാണ് കിട്ടിയത്.ഇതൊക്കെയാകും അൻസാരി ശൈഖ് ഭയത്തിന്റെ പര്യായം എന്ന പേജിൽ എഴുതാൻ തുടങ്ങിയത്..

റോഡിൽ ആകെ തിരക്കാണ്. വലിയ ഭാരങ്ങളും ചുമന്ന് ആളുകൾ എങ്ങോട്ടോ തിരക്കിട്ടു പോവുന്നുണ്ട്. ഒരു കുടുംബം ജിപ്പിനെ മറികടന്ന് പോയി. സ്വസ്തമായി കടന്നുപോകാൻ  വണ്ടി നിർത്തിയതിൽ കൂട്ടത്തിലെ സ്ത്രീ നന്ദിയോടെ നോക്കി. 
പക്ഷെ അതിലെ പുരുഷന് എന്തോ പരിഭവം ഉള്ളിലുള്ളത് പോലെ. ശൈഖിൻറെ മുഖം ഇതുപോലെയാണോ..? മഗ്‌രിബ് മുഴങ്ങി. അസ്തമായത്തിന്റെ ചുവപ്പ് പടിഞ്ഞാറ് തെളിഞ്ഞു..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

Thursday 28 November 2019

പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം..!!

പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം..!


ആ പെണ്ണ് ചാകുന്നതുവരെ വീടിന് ജീവനുണ്ടായിരുന്നു.ഹൃദയംപൊട്ടി മരിച്ച പെണ്ണിന്റെ  കഥകൾ പറയാനും കരയാനും  കൂടിയ ബന്ധുക്കൾ പിരിഞ്ഞുപോയതോടെ അയാളും മക്കളും വീടും മാത്രമായി."ഇനിയും ലീവ് നീട്ടാനാകില്ല, കുട്ടികളെ സ്‌കൂളിൽ വിടണം" അയാളത് ഓർമ്മിപ്പിച്ചപ്പോഴാണ് പെണ്ണിന്റെ അമ്മയും പടിയിറങ്ങിയത്. കുട്ടികളെ തനിക്കൊപ്പം  കൂട്ടിക്കോട്ടെയെന്ന്  അവർ ചോദിക്കാൻ ശ്രമിച്ചിരുന്നു.മങ്ങിയ ചിരിയിൽ അയാളതിന്  വിസമ്മതം കാണിച്ചു. മക്കളും പെണ്ണും മാറി നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല.

അലാറം വച്ചിട്ടും പതിനേഴാം ദിവസം അയാൾ എഴുന്നേൽക്കാൻ വൈകി.പതിവുപോലെ അടുക്കളയിൽ പാത്രങ്ങളൊന്നും ബഹളത്തിനില്ല.അതിൽ അസ്വസ്ഥനായാണ് മിക്ക ദിവസവും അയാളെഴുന്നേൽക്കുക.അതിന്റെ പേരിൽ പതിവായി നാലു പറയുകയും ചെയ്യും.പെണ്ണുചത്ത ദിവസം മുതൽ പാത്രങ്ങൾ മൗനവ്രതത്തിലായിരുന്നു.എട്ടു കഴിഞ്ഞിട്ടും ഉണരാത്ത പെണ്ണിനെ  കുലുക്കി വിളിക്കാൻ ശ്രമിച്ചപ്പോഴാണ് മരണത്തിന്റെ തണുപ്പിൽ  അയാൾ തൊട്ടത്. രാത്രി അയാൾ തന്നെയാണ്  സൗകര്യത്തിന്  പൊക്കിളിനു മുകൾ വരെ പെണ്ണിന്റെ  മാക്സി ഉയർത്തി വച്ചത്. ഒരു ചൂടുമില്ലാതെ  മരവിച്ച കിടപ്പ് കണ്ട് ദേഷ്യപ്പെട്ട്  കവിളിൽ ഒന്ന് പൊട്ടിച്ച്, പാതിയിൽ നിർത്തി ഇറങ്ങിപ്പോന്നതാണ്.അപ്പോളനുഭവിച്ച തണുപ്പ് മരണത്തിന്റേതായിരുന്നോ.? അലമാരയിൽ നിന്നെടുത്ത പാവട ഉടുപ്പിച്ച് മാക്സി താഴ്ത്തിയിട്ട ശേഷമാണ് കരച്ചിലിന്റെ ഭാവം പോലും അയാളുടെ മുഖത്ത് വന്നത്.കിടപ്പു മുറിക്ക് പുറത്ത് പാവാട ഇടാതെ നടക്കുന്നതിന്  മകന്റെ നോട്ടത്തെയാണ് അയാൾ കാരണമായി പറഞ്ഞത്.പെണ്ണിന് പോലും അത് വിശ്വസിക്കാനായില്ല..

കുട്ടികൾ ഇനിയും ഉണർന്നിട്ടില്ല.ഒരു ചായ ഇട്ടിട്ട് അവരെ ഉണർത്താമെന്ന് ചിന്തിച്ച് അയാൾ അടുക്കളയിലേക്ക് കയറി.അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ ചാരിയിട്ടേയുള്ളു.രാത്രി മുഴുവൻ അത് തുറന്നായിരിക്കും കിടന്നത്.പെണ്ണാണ് പതിവായി വാതിലുകൾ പൂട്ടി, ലൈറ്റുകൾ കെടുത്താറുള്ളത്. അയാൾ ജാനകിമോളോട്  ലൈറ്റ് കെടുത്താൻ പറഞ്ഞിരുന്നു. വാതിൽ കുറ്റിയിടാൻ അവൾക്ക് ഉയരമില്ലല്ലോ.?ഫ്രിഡ്ജ് തുറന്നപ്പോൾ പുളിച്ച്‌ നാറിയ ഒരു ഗന്ധം പുറത്തേക്കു വന്നു.സ്വിച്ചുകൾ എല്ലാം കെടുത്തിയപ്പോൾ ജാനകിമോൾ ശ്രദ്ധിച്ചിട്ടുണ്ടാകില്ല.എന്നും രാവിലെ പെണ്ണും അയൽക്കാരിയുമായി പാലുവാങ്ങാനുള്ള ഒരു പോക്ക് പതിവാണ്.  അരക്കിലോമീറ്റർ പോകാൻ ശ്രമിച്ചാൽ അയാളും കുട്ടികളും വൈകും.അയാൾ കട്ടനിടാൻ ശ്രമിച്ചപ്പോൾ എല്ലാം കൈവാക്കിന് തന്നെയുണ്ട്. അത് പെണ്ണ് രൂപപ്പെടുത്തിയ താളമായിരിക്കും..
അവളൊന്ന് കൈ നീട്ടിയാൽ ഉപ്പ് ഭരണിവര മുന്നിൽ ചെന്നു നിൽക്കും.വച്ച ഇടത്തു നിന്ന് ഉരുളൻ കിഴങ്ങും അനങ്ങില്ല. മീശ മുളപ്പിച്ച ഉള്ളി അവളൊന്ന് നോക്കിയാൽ പറമ്പിൽ ചെന്നു വീഴും. പെണ്ണൊരു ദുർമന്ത്രവാദിയായിരുന്നു..

ജാനകിയെ ഉണർത്തി നകുലനെ ഒരുക്കാൻ ആവശ്യപ്പെടാമെന്ന് തീരുമാനിച്ചു മുറിയിൽ കയറുമ്പോൾ മൂത്രത്തിൽ കുതിർന്ന് സഹോദരങ്ങൾ.നാലാം തരത്തിലും കിടക്ക നനയ്ക്കുന്ന ശീലം നകുലന് വിട്ടുപോന്നിട്ടില്ല.ഏഴാം തരത്തിലും കിടക്ക നനച്ചിരുന്ന അയാളുടെ ശീലമാണ് കുട്ടിക്കും. എന്നിട്ടും  എന്നും പുതപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ അയാൾക്ക് ദേഷ്യം വരും. ചില ദിവസങ്ങളിൽ കുട്ടിയെ ഉണർത്തി മൂത്രമൊഴിപ്പിച്ച് പെണ്ണ് അവർക്കൊപ്പം കിടക്കുന്നത് അയാൾ ശ്രദ്ധിച്ചിട്ടുണ്ട്.പിറ്റേന്നും കഴുകിയിട്ട തുണികൾക്കുമൊപ്പം പെണ്ണിന്റെ മാക്സിയും തൂങ്ങുന്നത് കാണും.നകുലനെ കുട്ടികളുടെ ഡോക്‌ടറെ കാണിക്കുന്ന കാര്യം അയാൾ ചിന്തിക്കും.ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല.ഇന്ന് സ്‌കൂൾ വിട്ടുവരുമ്പോൾ ആശുപത്രിയിലേക്ക് പോകാൻ കഴിയുമോ...?

നകുലനെ വേഗമുണർത്താൻ കഴിഞ്ഞു.ജാനകി മണ്ണിരപോലെ പുതപ്പിനുള്ളിലേക്ക്  നൂണുപോവുകയാണ്.അയാൾ തന്റെ ചെരുപ്പ് ഊരി ചന്തിയിൽ ഒരടി കൊടുത്തു.പിടഞ്ഞെഴുന്നേറ്റ ജാനകിയുടെ കണ്ണിൽ കരച്ചിലും അത്ഭുതവും ഒന്നിച്ച് കണ്ടിട്ട് അയാൾ പുറത്തേക്ക് പോയി. 'നകുമോനെ സ്‌കൂളിൽ വൈകും എണീക്ക്, ജാനി നീ ഇതെന്താ കാണിക്കുന്നത്.' പതിവായി, പെണ്ണ്  കുട്ടികളെ കുലുക്കി വിളിക്കുമ്പോൾ ഇതുപോലെ ഒരടി കൊടുക്കാൻ അയാൾ പറയുമായിരുന്നു... മൂത്രമണമുള്ള തുണി മാറ്റി അടുക്കളയുടെ പരിസരത്ത് പതുങ്ങി നിൽക്കുന്ന കുട്ടികൾക്ക് അയാൾ മേശയിൽ പകർന്നു വച്ചിരിക്കുന്ന കട്ടൻ ചായയിലേക്ക് വിരലുചൂണ്ടി.നകുലന്റെ മുഖത്ത് അത്ഭുതം.മടിച്ച് നിൽക്കുന്ന കുട്ടികളുടെ മുന്നിൽ ഗ്ലാസ്സിൽ ആറ്റിത്തണുപ്പിച്ച ചായ വച്ചിട്ട് അയാൾ മാറി നിന്നു.ഒരിറക്ക് കുടിച്ചിട്ട് നകുലൻ ജാനകിയുടെ മുഖത്തേക്ക് നോക്കി.അവൾ പഞ്ചാസാര പാത്രത്തിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ മധുരം ചേർക്കാൻ മറന്ന കാര്യം അയാൾ ഓർത്തു...

റബ്ബർ ടാപ്പിങ്ങിന് ഏല്പിച്ചവന്റെ ശബ്ദം കേട്ട് അയാൾ പുറത്തേക്കിറങ്ങി.ഷീറ്റിൽ ചേർക്കാനുള്ള വെള്ളം കിണറ്റിൽ നിന്ന് കോരുന്നതിന് പകരം പൈപ്പ് തുറന്ന് വിട്ടിരിക്കുന്നു. ബക്കറ് നിറഞ്ഞൊഴുകുന്നു. പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ പെണ്ണ് സമ്മതിക്കില്ല.വെള്ളം ഉപയോഗിക്കുന്ന കാര്യം വെട്ടുകാരനോട് പറയണമെന്ന് അയാൾ ചിന്തിച്ചു.ചാവുകഴിഞ്ഞ് എട്ടാം ദിവസമാണ് ടാപ്പിംങ്ങ് തുടങ്ങിയത്.വെയിലിലും  മഞ്ഞിലും  ഷീറ്റുകൾ അയയിൽ കിടക്കുന്നുണ്ട്. പെണ്ണിന്റെ ആഭരണങ്ങളും പി എഫ് ലോണും ചേർത്തതാണ് പറമ്പ് വാങ്ങിയത്. മാസാവസാനം ഷീറ്റൊക്കെ ഉണക്കിയെടുത്ത് വിൽക്കാൻ പെണ്ണ് പാകമാക്കും.അയാൾക്ക് ഓരോട്ടോ പിടിച്ച് ചെന്നാൽ മതി..തട്ടിന്റെ മുകളിൽ ഷീറ്റുകൾ വിരിച്ച് ഇറങ്ങിവരുന്ന പെണ്ണിന്റെ മുടിയിൽ ചിലന്തിപ്പൂ വിരിയും.അയാൾക്ക് അതുകണ്ടാൽ ഹാലിളകും. 'പിന്നെ വരാടി പെണ്ണേന്നും' പറഞ്ഞ് ചിലന്തി തട്ടിലേക്ക് പാഞ്ഞു പോകും. ഒരു വടിയുമായി അയാൾ അന്ന് ചിലന്തിക്കോട്ടകൾ ആക്രമിക്കും.

സാറേ ഇപ്പൊ കോഴികളെ അടയ്ക്കാറില്ലേ..?" ടാപ്പിംഗ്കാരൻ  അയാളോട് കുശലം ചോദിച്ചു. അയാളൊ ന്നും മിണ്ടിയില്ല.പെണ്ണ് എല്ലാവരോടും കൊലുസ് പോലെ സംസാരിക്കും. അയാൾക്ക് അതിഷ്ടമായിരുന്നില്ല. പെണ്ണിന് പെണ്ണിനെപ്പോലെ ചിലക്കുന്ന ഒരു കോഴിപ്പടയുണ്ട്. അസമയത്ത് കോഴി കൂവിയതിന്റെ പേരിലും അയാൾ ദേഷ്യപ്പെട്ടിട്ടുണ്ട്.അയാൾ ഓഫീസിലേക്ക് പോയാൽ പെണ്ണും കോഴികളും തമ്മിൽ ആകെ കലപിലയാകും. അപ്പോൾ വീടിന്റെ ചിരി കാണണം. മുട്ടായിടാത്ത കോഴിയെ പെണ്ണ് തുറിച്ച് നോക്കും. പായുന്ന പൂവനെ കളിയാക്കും.മുട്ടയിട്ടവർ 'വന്നെടുക്കെടി പെണ്ണേന്ന് ' വിളിച്ചുപറയും. ഫ്രിഡ്ജിൽ നിറയെ മുട്ടയുണ്ടാകും.പെണ്ണിന്റെ നാത്തൂൻ വരുമ്പോൾ സ്നേഹത്തോടെ അയാൾ അതിൽ നിന്നു കൊടുക്കാറുണ്ട്..തുറന്ന് കിടക്കുന്ന കൂടിന്റെ ചുറ്റും ചിതറി നിൽക്കുന്നവയും അടയിരിക്കുന്നവയും ചേർത്ത് എത്രയെണ്ണം ഉണ്ടാകുമെന്ന് അയാൾ എണ്ണിനോക്കി. "ചേച്ചി എനിക്ക് സ്ഥിരം മുട്ട തരും, മാസാവസാനം എന്റെ  കൂലിയിൽ കുറയ്ക്കും". അയാൾ അതിനും മറുപടി കൊടുത്തില്ല.ഇന്ന് മുതൽ കോഴിക്കൂട് അടയ്ക്കണമെന്ന് ഉറപ്പിച്ചു...

കുളിമുറിയിൽ വെള്ളത്തിന്റെ ശക്തികുറയുന്നത് കണ്ട് അയാൾ പുറത്തിറങ്ങി. മോട്ടർ ഓണാക്കി,ടാങ്കിൽ വെള്ളം നിറയുമ്പോഴേക്കും കുളി കഴിഞ്ഞിറങ്ങാമെന്ന് കരുതിയാണ് അയാൾ വീട്ടിനുള്ളിലേക്ക് കയറിയത്. കുളി കഴിഞ്ഞ് നിൽക്കുന്ന കുട്ടികൾക്ക് മറ്റൊരു പ്രശ്നം.
യൂണിഫോമിൽ അല്ലാതെ പ്രവശിക്കാൻ അനുവദിക്കാത്ത സ്‌കൂളിലായിരുന്നു അവർ പഠിക്കുന്നത്.  പെണ്ണുള്ളപ്പോൾ ഒരിക്കലും ഈ പ്രശനം ഉണ്ടായിട്ടില്ല.കൂന കൂട്ടിയ  തുണികൾക്കിടയിൽ അവരുടെ കാലുറ മുതൽ ചോറു കഴിക്കാനുള്ള വിരിവരെയുണ്ടാകും. ഇന്നു മുതൽ അയാൾക്ക് അവരെ സ്‌കൂളിൽ കൊണ്ട് പോകണ്ടി വരും, ഇന്ന് വൈകിട്ട് തന്നെ അതെല്ലാം അലക്കി ഫാനിന്റെ ചുവട്ടിലിട്ട് ഉണക്കേണ്ടി വരും. മഴക്കാലത്ത് വീട്ടിന്റെ ഉള്ളിൽ അയകെട്ടിയെന്നും പറഞ്ഞ് പെണ്ണിനെയൊരിക്കൽ കൊന്നില്ലെന്നേയുള്ളൂ. കുട്ടികളോട് ഏതെങ്കിലും വസ്ത്രം ധരിക്കാൻ പറഞ്ഞിട്ട് അയാൾ കുളിക്കാൻ തുടങ്ങി.പുറത്ത് വാട്ടർ ടാങ്ക് നിറഞ്ഞ് ഒഴുകുന്നത് ജാനകി വിളിച്ചു പറയുന്നത് കേട്ട് അയൽക്കാരി വന്ന് അണച്ചു.

അയൽവാസിയായ ആ മുസ്ലിം സ്ത്രീയെ അയാൾക്ക് ഒട്ടും ഇഷ്ടമല്ല.അയാളില്ലാത്തപ്പോൾ അവരും പെണ്ണും തമ്മിൽ എന്തൊക്കെയോ സംസാരിക്കാറുണ്ട്. സംസാരം ഒഴിവാക്കാൻ മതിലിന്റെ ഉയരം കൂട്ടി. പെണ്ണ് ഒരു മടലനെ കുനിച്ചു നിർത്തി മുകളിൽ നിന്ന് വർത്താനിച്ചു. ബൈക്കിന്റെ ശബ്ദം കേട്ടാൽ മടലനും പെണ്ണും വീണെണിറ്റോടും.

കുട്ടികൾക്ക് ഹോട്ടലിൽ നിന്ന് എന്തെങ്കിലും വാങ്ങിച്ച് കൊടുത്തിട്ട് വേണം ഓഫീസിലേക്ക് പോകാൻ എന്നു ഉറപ്പിച്ചാണ് അയാൾ കുളിമുറി വിട്ടിറങ്ങിയത്.ടേബിളിൽ അരിപ്പത്തിരിയും മുട്ടക്കറിയും നകുലൻ ആർത്തിയോടെ തിന്നുന്നു. പെണ്ണ് വാരിക്കൊടുത്തില്ലെങ്കിൽ  കഴിക്കില്ലെന്ന് വാശി പിടിക്കുന്ന കുട്ടിയാണ്. ഒരിക്കലും മുഖത്ത് നോക്കത്ത  സ്ത്രീയോട് അയാൾക്ക് ഇഷ്ടം തോന്നി.കുട്ടികൾക്കും തനിക്കും ടേബിളിൽ പൊതിഞ്ഞ് വച്ചിരിക്കുന്നത് ഉച്ചയ്ക്ക് കഴിക്കാനുള്ളതായിരിക്കുമെന്ന് അയാൾ ഊഹിച്ചു.നകുലനെ മുടി ചീകാൻ വിളിച്ചപ്പോൾ അവൻ വിറയലോടെ വന്നു നിന്നു.. രാത്രി ഉറങ്ങാതെ ടിവിയുടെ മുന്നിലിരുന്നതിന് കുട്ടിയോട് അയാൾ ദേഷ്യപെട്ടിരുന്നു.ജാനകിയെ ഇന്ന് രാവിലെ തല്ലിയതും കണ്ടിരുന്നല്ലോ..? ഇനി മുതൽ കുട്ടികളോട്  ദേഷ്യപ്പെടില്ലെന്നും തല്ലില്ലെന്നും അയാൾ ഉള്ളിലാഗ്രഹിച്ചു..

അടുക്കളയിൽ നിന്ന് കരിഞ്ഞ മണം വന്ന് അയാളുടെ നെറ്റിയിൽ ചുളിവ് വീഴ്‌ത്തി. കുടിക്കാൻ വെള്ളം തിളപ്പിക്കാൻ ശ്രമിച്ച് ഗ്യാസ് അണച്ചിട്ടില്ല.പാത്രത്തിന്റെ ഉള്ളുവരെ കരിഞ്ഞ് പൊള്ളിയടർന്നു.പെണ്ണ് ഏറെ വർഷമായി ഉപയോഗിക്കുന്ന പാത്രമാണത്.ഇന്ന് വൈകിട്ട് അതുപോലൊന്ന് വാങ്ങിക്കണം എന്ന് അയാൾ ഒരു ചെറിയ പേപ്പർ എടുത്ത് എഴുതി വച്ചു. അത്യാവശ്യം  എന്തൊക്കെ വാങ്ങാനുണ്ടാകുമെന്നറിയാൻ അയാൾ അവിടെ പരാതി. ഉപ്പു മുതൽ പത്തിരുപത് സാധങ്ങളുടെ പട്ടിക.ഇനി എന്തൊക്കെ വിട്ടുപോയിട്ടുണ്ടാകും..? കൃത്യമായി ലിസ്റ്റ് തരാത്തതിന് പലതവണ അയാൾ പെണ്ണിനെ ചീത്ത വിളിച്ചിട്ടുണ്ട്..

എന്തെങ്കിലും വാങ്ങിക്കാൻ ഇടയ്ക്കിടയ്ക്ക്  ഫോണിൽ വിളിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല . വാങ്ങാനുള്ളതിന്റെ പട്ടിക  പേപ്പറിൽ എഴുതി ഫോട്ടോയെടുത്ത്‌ വാട്‌സ് ആപ്പ് ചെയ്യാൻ പെണ്ണിനെ പഠിപ്പിച്ചത് അയൽക്കാരിയാണ്. അയാൾക്കും അത് സൗകര്യമായിരുന്നു. പെണ്ണുമായി അയാൾക്ക്  ആകെയുണ്ടായിരുന്ന സംഭാഷണവും അതായിരുന്നു. പക്ഷെ പെണ്ണിനെ കുറ്റം പറഞ്ഞ് മറ്റൊരു സ്ത്രീയുമായി അയാൾക്ക് ഇത്തിരി അടുപ്പവും ഉണ്ടായിരുന്നു.മതിലിൽ വന്നില്ലെങ്കിലും അയൽക്കാരികൾ തമ്മിൽ വാട്‌സ് ആപ്പ് വഴി മിണ്ടുന്നത് അയാൾക്ക് അജ്ഞാതമായിരുന്നു..

ഓഫീസിൽ നിന്ന് നേരത്തെ പോകാൻ സൂപ്രണ്ട് ഒരിക്കലും അനുവദിക്കാറില്ല.അയാൾ വാതിലിൽ എത്തും മുൻപ് സൂപ്രണ്ട് അയാളുടെ മുന്നിൽ വന്നു.. "ദേവി പോയതല്ലേ വീടൊക്കെ ഒരു താളത്തിലാകും വരെ മോഹനൻ സാറിത്തിരി നേരത്തെ പോകുന്നതിൽ എനിക്കൊരു വിരോധവുമില്ല.." തന്റെ സീറ്റിലേക്ക് കണ്ണ് തുടച്ച് നടന്നുപോയ ആ സൂപ്രണ്ടിനെ ആയാളും കൂട്ടുകാരും പൂതന എന്നായിരുന്നു വിളിച്ചിരുന്നത്..

ഓഫീസിൽ നിന്ന് മൂന്നരയ്ക്ക് ഇറങ്ങിയിട്ടും വീട്ടിലെത്താൻ അയാൾ ഏറെ വൈകി.പട്ടികപ്പെടുത്തിയതിൽ പലതും വാങ്ങാൻ മറന്നിരുന്നു. പക്ഷെ കുട്ടികൾക്ക് രാത്രി കഴിക്കാൻ വാങ്ങിയത്തിന്റെ തുക അല്പം കൂടിപ്പോയതായി അയാൾക്ക് തോന്നി.
വീട്ടിലേക്ക് കയറുമ്പോൾ വണ്ടി തട്ടി പൂച്ചെട്ടിയിൽ ഒന്ന് പൊട്ടി.അത് പെണ്ണിന് ഏറ്റവും ഇഷ്ടമുള്ള മഞ്ഞപ്പൂവായിരുന്നു. എത്ര വെയിലത്തും അത് വാടില്ല..

സിറ്റൗട്ടിലെ കസേരയിൽ വച്ച് ഗൃഹപാഠം പൂർത്തിയാക്കുന്ന ജാനകി.
നകുലൻ മറ്റൊരു കസേരയിൽ സുഖമായി ഉറങ്ങുന്നു. അടുത്ത ദിവസം മുതൽ വാതിൽ പൂട്ടി താക്കേൽ അയൽക്കാരിയെ ഏൽപ്പിക്കാൻ തന്നെ ഓർമ്മിപ്പിക്കണമെന്ന് അയാൾ ജാനകിയോട് പറഞ്ഞു..വാതിൽ തുറന്ന് നകുലനെ എടുത്ത് തന്റെ കിടക്കയിൽ കിടത്താൻ ശ്രമിക്കുമ്പോൾ താൻ രാവിലെ എഴുന്നേറ്റ് പോയ കിടക്കയുടെ മുഷിച്ച ഗന്ധം. തല തുവർത്തിയിട്ട ടൗവൽ വീണ് തലയിണയിൽ  നനവ് പറ്റിയിരിക്കുന്നു.പെണ്ണ് ഏറ്റവും വെറുത്തിരുന്ന അയാളുടെ ശീലം ഇതായിരുന്നു.. 

"നകുമോന് നല്ല വിശപ്പുണ്ടായിരുന്നു." വളരെ പതിയെ മടിച്ചാണെങ്കിലും ജാനകി അയാളോട് സംസാരിച്ചു.. "ഉറക്കും മുൻപ് അമ്മ അവനെ പാല് കുടിപ്പിക്കും. നാളെമുതൽ യൂണിഫോം  നിർബന്ധമായും വേണമെന്ന് മിസ് പറഞ്ഞു" എല്ലാം മൂളിക്കേട്ട് വേഷം മാറി വന്ന അയാൾ അൽപ്പനേരം ടി വിക്ക് മുന്നിലിരുന്നു.. തുറന്ന് വന്നത് ഏതോ കാർട്ടൂൺ ചാനൽ, മാറ്റാൻ റിമോട്ട് എത്ര തിരഞ്ഞിട്ടും അയാൾക്ക് കിട്ടിയില്ല.സാധാരണയായി ടീ വിയുടെ മുന്നിൽ തന്നെ അതുണ്ടാകും.അങ്ങനെ കണ്ടില്ലെങ്കിൽ അയാൾക്ക് കലികയറുമായിരുന്നു..

കാർട്ടൂൺ ശബ്ദം കേട്ട് എഴുന്നേറ്റ് വന്ന നകുലൻ അയാളുടെ മടിയിൽ ചെന്നിരുന്നു. 
വൈകിട്ട് കഴിക്കാൻ വാങ്ങിയ പൊതി അഴിച്ച് പാത്രത്തിലാക്കിയ പെറോട്ടയുമായി നകുലന്റെ മുന്നിൽ വന്ന  ജാനകിയെ അയാൾ ചേർത്തുനിർത്തി ഉമ്മവച്ചു..ചേച്ചിയും അനിയനും കാർട്ടൂണിൽ ലയിച്ചിരുന്ന് കഴിക്കുന്നുത് കണ്ട് അയാൾ തുണികളും വാരി അലക്കു കല്ലിലേക്ക് നടന്നു..
അയാളുടെ അടിവസ്ത്രവും കുട്ടികളുടെ യൂണിഫോമും അലക്കി വിരിച്ചു.

പാലു വാങ്ങാനുള്ള പാത്രവുമായി  ഇറങ്ങി നടന്നു. പറമ്പിന്റെ തെക്കേ മൂലയിൽ പെണ്ണിന്റെ  ചിതയൊരുക്കിയ ഭാഗത്തേക്ക് എന്തോ ഉറപ്പിച്ചായിരുന്നു അയാൾ നടന്നത്.ചിതയുടെ അരികിൽ ന മുളങ്കൂട്ടത്തിന്റെ ഇടത് വശത്തായി അയാൾ ഇരുന്നു..

"ഒന്നും ശരിയാകുന്നില്ല ദേവി,  നമ്മുടെ മക്കൾക്ക് വേണ്ടി ഒരു പെണ്ണുകെട്ടിയാലോന്ന് ഞാൻ ചിന്തിക്കുന്നു." അപ്പോഴും വാക്കുകൾ പിശുക്കി അയാൾ എഴുന്നേറ്റ് നടന്നു.
മുളങ്കൂട്ടത്തിൽ കാറ്റ് പടർന്ന് അയാൾ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത പെണ്ണിന്റെ പല്ലിറുമൽ പോലെ ഒരു ശബ്ദമുണ്ടായി...!!


കെ എസ് രതീഷ്, പന്ത

(ഗുൽമോഹർ 009)

Thursday 21 November 2019

ട്രിണിം..!!

ട്രിണീങ്..!!

" When you have to say 
Something to someone far away.
BSNL paves the way.
Connecting india, connecting hearts."

ആന്റോ സാർ എടുക്കാത്തത് കൊണ്ട് ആദ്യമായി ആ ഫോണിന്റെ ബെല്ല് പൂർണ്ണമായും കേട്ടു. മൂന്ന് ബെല്ലിൽ കൂടുതൽ അത്  ഒരിക്കലും അടിച്ചിട്ടില്ല. ആന്റോ സാർ വിളിക്കുമ്പോൾ ആയാലും അന്റോ സാറിനെ ആരെങ്കിലും വിളിച്ചാലും അതാണ് പതിവ്. പക്ഷേ ഇനി  ഡയറക്ട്രിയിൽ  245370 തിരഞ്ഞുപിടിച്ച്  വിളിച്ചാലും കിട്ടുന്ന മറുപടി. 'ഈ റൂട്ടിലേക്കുള്ള എല്ലാ ലൈനുകളും  തിരക്കിലാണ്, അല്ലെങ്കിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല' എന്നു തന്നെയാകും..ആവസാനമായി ആ ബെല്ല് കേൾക്കുമ്പോൾ ഞാനും ഉണ്ടായിരുന്നു. ഏതോ വലിയ ത്യാഗം ചെയ്യുന്നത് പോലെ ആന്റോയുടെ ചെറുക്കൻ അലക്സ്  ഫോണിന്റെ കേബിൾ സാഹിതം  മുറിച്ചെടുത്ത്  ആന്റോ സാർ കിടക്കുന്ന പെട്ടിയ്ക്കുള്ളിൽ വച്ചു.. ഇതുകണ്ട് ആ നാട്ടുകാർ മുഴുവൻ എങ്ങിപ്പോയി. ചില തന്തമാർ തങ്ങളുടെ ആണ്മക്കളെ അറിയാതെ നോക്കിപ്പോയി. 'എന്റെ അടക്കിനും നീ ഇതുപോലെ ചെയ്യുവോടാ മക്കളെ' എന്നാകും ആ നോട്ടത്തിന്റെ അർത്ഥം. ഇവിടെ നടക്കുന്നത് പിതാ പുത്ര ബന്ധത്തിന്റെ പവിത്രമായ രംഗമെന്നൊന്നും നിങ്ങൾ തെറ്റിദ്ധരിച്ചുകളയരുത്. ഇത് മുഴുവൻ നാടകമാണ്
അതെല്ലാം ആന്റോ സാറിന്റെ കെട്ടിയാൾക്കും ഒറ്റമോൻ അലക്സിനും അതിയാന്റെ *പെറ്റിയായ  എനിക്കും മാത്രമേ  ആറിയു.. ഞാനെല്ലാം പറയാം ആന്റോ സാറിന്റെ മുഖം അവസാനമായിട്ട് ഒന്ന് കണ്ട്, ഒരു പിടി മണ്ണ് ആ കുഴിയിലിട്ടിട്ട് നമുക്ക് മാറി നിന്ന് സംസാരിക്കാം..

എല്ലാം കഴിഞ്ഞ് കേട്ടാ, ആന്റോ സാറിന്റെ മതിലിന്റെ അരികിൽ നിന്നാൽ കേൾക്കാൻ പറ്റുന്ന ട്രിണീങ്ങ്‌ ഇനി ഇല്ല. പത്തിരുപത് കൊല്ലം ഫോണാന്റോ സറിന്റെ കൂടെ ഞാൻ പെറ്റിയായി നടന്നതാ..
കുളക്കട ജംഗ്ഷനിൽ കേബിളിന്റെ കുഴിവെട്ടിക്കൊണ്ട് നിന്നപ്പോൾ 'ഇയാള് എന്റെ കൂടെ വരുന്നാടെന്ന്' ഒരു വിളി.അന്നുമുതൽ ഞാൻ നമ്മട്ടിയും കൊണ്ട് അതിയാന്റെ നിഴല് പോലെ നടന്നു...ഇന്നലെ ആന്റോ സാർ മരിച്ചെന്ന് കേട്ടപ്പോ തീരുമാനിച്ചു. ഇനി ഈ പണിക്കില്ല.
നിങ്ങൾക്ക് ഒന്നും ശരിക്ക് പിടി കിട്ടണില്ല അല്ലെ..? എന്നാ ഞാനങ്ങ് തെളിച്ച് പറയാം...
ഇടുക്കി തോണിച്ചാലിന്ന് കൃഷിപ്പണിയും കളഞ്ഞ് കേബിളിന്റെ കുഴി വെട്ടാൻ വന്നതാണ് ഞാൻ അന്ന് നല്ല ചെറുപ്പം. ഈ ആന്റോ സാർ കുളക്കട എക്‌സ്‌ചേഞ്ചിലെ മൂത്ത മേശിരി, ടെലകോം മെക്കാനിക്ക് എന്നൊക്കെയാണ് പദവിയെങ്കിലും ഞങ്ങൾക്ക് അതിയാൻ മേശിരിയാ.പക്ഷേ ഞാൻ ആന്റോ സാറെന്നെ വിളിക്കു. ഈ നാട്ടുകാരും ആഫീസിലെ എഞ്ചിനിയർ സാറും പുതിയ ജെ.റ്റി. ഒ മാഡവും ഫോണാന്റോന്നാ വിളി..ഞാൻ പത്ത് പാസായന്ന് കേട്ടപ്പോൾ അതിയാൻ  കർത്താവ് ശിഷ്യന്മാരെ ചേർത്തത് പോലെ എന്നെ പെറ്റിയാക്കി..അതിന്റെ ഗുണം എന്താണെന്നോ. കേബിലിന്റെ കുഴി പോലെ മീറ്റർ നോക്കി അല്ല കാശ്. പണിയുണ്ടെങ്കിലും ഇല്ലെങ്കിലും
സ്ഥിരമായി കൂലി കിട്ടും ഒരു മേശിരിക്ക് മിനിമം മൂന്ന് പെറ്റിയെങ്കിലും വയ്ക്കാം..
ആന്റോ സാറും എന്നെപ്പോലെ  പണ്ട് കേറിയതല്ലേ..? അന്ന് ബി എസ് എൻ എൽ അല്ലല്ലോ ടെലകോം ഡിപ്പാർട്ട്‌മെന്റ് ആയിരുന്നില്ലേ..?. സാറിന്റെ സൈക്കിളും തള്ളി ഞാനും നടന്നു.

"ഡെയ്  എന്റെ കൂടെ നിന്ന് പണി പഠിച്ചാൽ  നിനക്ക് സ്ഥിരാകാം. പത്തൊക്കെ ജയിച്ചതല്ലേ
ഇതിന്റെ കൂടെ ഐ ടി ഐ സർട്ടിഫിക്കറ്റ് കൂടെ ഒപ്പിച്ചാ മതി." ആന്റോ സറിന്റെ വാക്കിന്റെ ഉറപ്പിൽ ഞാൻ ഒരു പെണ്ണ് കെട്ടി. ഇവിടെ നാലു സെന്റ് സ്ഥലം വാങ്ങി.രണ്ട് പിള്ളേരായി അതിൽ ഒരു കൊച്ച് നാലാം ക്ലാസിലായി.ഡിപ്പാർട്ട്‌മെന്റ് മാറ്റി 2002 ല് ബി എസ് എൻ എൽ ആയപ്പോൾ സാർ ഉള്ളത് പറഞ്ഞ്. "ഡെയ്, ഇത് നശിക്കാൻ തൊടങ്ങിയെടാ, ഇനി ഇത് കമ്പനിയാ കമ്പനി
ഇനി ആരെയും സ്ഥിരപ്പെടുത്തതും എന്ന് തോന്നണില്ല. കേബിലും ഒക്കെ പോയില്ലേ, മൊബീൽ വരുന്നെടാ. നിനക്ക് പോണോങ്കിൽ പോവാം രണ്ടായിരത്തിപത്ത്  വരെയെ എനിക്ക് സർവീസ് ഒള്ളു.." സാർ പറഞ്ഞപ്പോഴേ എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനി സ്ഥിരമാകൂലെന്ന്. പക്ഷെ സാറിന്റെ കൂടെ നിന്നാ വീട് പട്ടിണി ആവൂല എന്ന് ഉറപ്പായിരുന്നു..മിനിമം അഞ്ഞൂറ് എങ്കിലും ഒക്കും.ഏതെങ്കിലും വീട്ടിൽ പണി വന്നാൽ അവിടെന്ന്‌ കിട്ടണതും എനിക്ക് തരും..

ഇതിപ്പോ പറഞ്ഞ് പറഞ്ഞ് എന്റെ കഥയിലേക്കണല്ലോ നിങ്ങളെ കൊണ്ട് നിർത്തിയത്.
മരിപ്പ് കേട്ടതിന്റെ നൊമ്പലത്തിൽ നാലഞ്ചെണ്ണം അടിച്ച് അതാ ഒരു..
സാറിന്റെ കാര്യല്ലേ ഇവിടെ നമ്മൾ തൊടങ്ങിയത്. ഈ കാണാണ *ജംഗ്ഷൻ ബോക്‌സ് അതിയാന്റെ വീട്ടിലേക്ക് മാത്രം ഉള്ളതാ.ഇതിന്റെ ചുവട്ടിൽ കുഴിച്ച് ഒരു പ്ലെയറം *ക്രോനും,ഫോണുമായി അതിയാൻ ഒറ്റ ഇരുപ്പാണ്.എന്നിട്ട് നാട്ടിലെ സകല വീട്ടിലേക്കും വിളിച്ച് ടെസ്റ്റ് ചെയ്യും.. ഞങ്ങളെ ഡിവിഷൻ ആഫീസില് വലിയ പരാതി ഒന്നും വരൂല.വരാൻ അതിയാൻ സമ്മതിച്ചിട്ടില്ല.. ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതിയാന്റെ വീട്ടിൽ ചെന്ന് പറയും. അതൊക്കെ  ചെയ്ത് തീർത്തിട്ട്  ജെ റ്റി ഓ മാഡത്തിനോട് രജിസ്റ്ററിൽ എഴുതാൻ പറയലാണ് പതിവ്.

ആന്റോ സാറിന്റെ മോന്റെ പേര് അലക്‌സ് എന്നൊന്നും അല്ല അലക്‌സാണ്ടർ എന്നാ.ഫോൺ ഒണ്ടാക്കിയവന്റെ ഓർമ്മയ്ക്ക് ഇട്ടതല്ലേ ആ ചെറുക്കന് ആ പേര് .പക്ഷെ തള്ളേം മോനും കൂടെ ഈ അടുത്ത കാലത്ത് അതങ്ങ് മാറ്റി.. അവനെ ഒരു ഡിവിഷണൽ എഞ്ചിനീയർ ആക്കാനായിരുന്നു സാറിന്റെ മോഹം പക്ഷെ ചെറുക്കാൻ അത്ര പോരാ..ഇപ്പൊ ഏതാണ്ട് പ്രൈവറ്റ് മൊബൈൽ കമ്പനിയിൽ മാനേജരാ. അവന്റെ കമ്പനിക്കാണ് ഇപ്പൊ നാട്ടില് ഡിമാന്റ്
അതിന്റെ പേരിൽ അവര് തമ്മിൽ എന്നും ലഹളയാ. തള്ള ചെറുക്കന്റെ സൈഡാ കേട്ടോ..?. മൊബൈലൊക്കെ ശരിയാ വീട്ടില് ബി എസ് എൻ എൽ  മതിയെന്നാണ് ആന്റോ സാറിന്റെ വാശി.. ചെറുക്കന്റെ കമ്പനി ഫൈവ് ജി ആയിട്ടും നമ്മുടെ സാറിന്റെ ബി എസ് എൻ എൽ ത്രീ ജിയിൽ കിടന്ന് ഏഴയുവായിരുന്നല്ലോ.. അങ്ങനെയാണ് ഒരു ദിവസം ചെറുക്കന്റെ കമ്പനിയുടെ പരസ്യം വച്ചിരുന്ന ബോഡും പേപ്പറും ആന്റോ സാർ എടുത്ത് കത്തിച്ചത്.. അന്ന് എനിക്കും തോന്നി ആന്റോ സാറിന് പ്രാന്താണെന്ന്.ചെറുക്കനും സാറും തമ്മിൽ കാര്യാമായിട്ട് വഴക്കായി.ചെറുക്കൻ സാറിനെപ്പിടിച്ച് തള്ളി.. തൊട്ട് പോവരുതെന്നും പറഞ്ഞ് അന്ന് ഞാൻ അവരുടെ  എടയിൽ കേറി നിന്നില്ലായിരുന്നെങ്കിൽ ഈ  ചെറുക്കാൻ സാറിനെ കൊന്നേനേ..

അന്ന് സാറ് എന്റെ വീട്ടിലായിരുന്നു കെടന്നത്.. അന്നല്ലേ ഞാനികഥയെല്ലം അറിയണത്.
 ഈ ചെറുക്കന്റെ കമ്പനിക്ക് വേണ്ടി എല്ലാവനും ചേർന്ന് സാറിന്റെ കമ്പനിയെ നശിപ്പിച്ചതല്ലേ..
മഹാ രത്‌നം ആക്കാം ആരെയും പിരിച്ച് വിടൂല, എന്നൊക്കെ പറഞ്ഞാണ് ഡിപ്പാർട്ട്‌മെന്റിനെ കമ്പനി ആക്കിയത്. പണ്ട് ഡിപ്പാർട്ട്‌മെന്റും ചേർത്ത് മൂന്ന് പ്രാവശ്യം ബഡ്ജറ്റ് പറയുമായിരുന്നു. പത്ത് പതിനാലായിരം കോടി ലാഭത്തിൽ കിടന്ന സ്ഥാപമാണ് ഇപ്പൊ പൂട്ടാൻ പോണത്..
അന്ന് സാർ എന്നെ വിളിച്ച് ഇനി സ്ഥിരക്കാൻ പ്ലാൻ ഇല്ലെന്ന് പറഞ്ഞില്ലേ അന്നാണ് ഇത് കമ്പനി ആയത്. അന്ന് തന്നെ നൂറ് കണക്കിന് ആളുകളെ പിരിച്ച് വിട്ട്. ചെലരൊക്കെ നല്ല തുക കിട്ടിയപ്പം റബ്ബറും സ്‌ഥലവും വാങ്ങി ഒതുങ്ങി..പിന്നെ മൊബൈല് വന്നപ്പോ നമ്മളെ കമ്പനിയെ ലേലത്തിന് പോലും വിളിച്ചില്ലെന്നാണ് സാറ് പറഞ്ഞത്..പിന്നെ ഈ ചെറുക്കന്റെ കമ്പനി ഫൈവ് ജി ഒണ്ടാക്കണത് നമ്മളെ കമ്പിനിയുടെ ഉപഗ്രഹം വച്ചാണ് എന്നിട്ടാണ് അവന്റെ ഒരു പോസ്
...തുഫ്.. പന്ന.നാറി...!!

നിങ്ങളാണെ എന്റെ സാർ കുടിക്കണത് ഞാൻ കണ്ടിട്ടില്ല.
ഞാനിത്തിരി മിനുങ്ങണ പതിവ് ഒണ്ടായിരുന്നു..അന്ന് സാർ എന്റന്ന് ചോദിച്ച് വാങ്ങി കുടിച്ച്‌. എന്റെ അയ്യോ, പിന്നെ നേരം വെളുക്കും വരെ എന്ത് കരച്ചിലും വിളിക്കുമായിരുന്നു.
ഈ നാറി ചെറുക്കന്റെ ശബ്ദം കേൾക്കാൻ വേണ്ടി. റോഡിലെ വെയിലിൽ ഇരുന്ന് *ടെസ്റ്റർ വച്ച് ഒരു ദിവസം പത്തിരുപത് പ്രാവശ്യം എങ്കിലും 245370 ലേക്ക് വിളിക്കുമായിരുന്നു..
എവിടെ പണിക്ക് പോയാലും മാങ്ങയും ച്ചക്കയും ചാമ്പയും ചൊമന്ന് കൊണ്ട് കൊടുക്കും..
നല്ല മീൻ വഴിയിൽ കണ്ടാൽ 'തിരുത വേണോടി റോസിന്ന്' വിളിച്ച് ചോദിക്കും.
ചെറുക്കന് സാറിന്റെ കമ്പനി സ്നേഹതത്തെപ്പറ്റി എന്തോന്ന് അറിയാം.
പണ്ട് റെയിൽവെയും ടെലക്കോമും തമ്മിൽ ബോണസിന്റെ കാര്യത്തിൽ മത്സരം അല്ലെ...? ആരാണ് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ദിവസത്തെ ബോണസ് കൊടുക്കും എന്നും പറഞ്ഞ്.
ഒരിക്കെ എഴുപത്തിയാറുദിവസത്തെ കിട്ടിയപ്പം. ന്റമ്മേ, അതിയാൻ ആ റോസിലിയെ എടുത്ത്‌ പൊക്കി കവല വരെ വന്നില്ലേ..? 'നമ്മള് റെയിൽവേയെ തോപ്പിച്ചെടി പെണ്ണേ റോസി' അതിയാൻ അന്ന് സമരം പോലെ വിളിച്ചത് എന്റെ ചെവിയിൽ ഇപ്പോഴും ഒണ്ട്..ആ എന്തിരവളാണ്  തന്തേ കുഴിച്ചിടാൻ മോന് കൂട്ട്... ന്റിശോയെ, അന്ന് എനിക്ക് സാർ നാലായിരത്തി ഇരുന്നൂറ്റി അമ്പത് രൂപ തന്ന് അന്ന് ഞാൻ വാങ്ങിതാണ് എന്റെ കൊച്ചിന്റെ കഴുത്തിൽ കെടക്കണ മാല. കുളക്കട ജംഗ്ഷനിൽ പടക്കം പൊട്ടിച്ചല്ലേ ഞങ്ങൾ ആഘോഷിച്ചത്...?. അന്നും സാറ് ഇത്തിരി കുടിച്ച്‌..

ഈ പന്ന ചെറുക്കന്റെ പ്രേമം നിങ്ങൾക്ക് അറിയില്ല. വേറെതാണ്ട് ജാതിയിലെ കൊച്ചാ.
ഫോണിൽ വിളി കൂടി ബില്ല് വന്നപ്പോ. നമ്മളെ ആന്റോ സാർ ആ കൊച്ചിന്റെ വീട്ടിൽ ചെന്ന് സംസാരിച്ച് ഒറപ്പിച്ചതാ ഞാനും കൂടെ പോയതല്ലേ..? മേശിരി മാർക്ക് ആഫീസിൽ നിന്ന് കിട്ടണ ഫ്രീ ആയി സംസാരിക്കാൻ കഴിയണ ഫോണ് ഈ ചെറുക്കനും ആ പെണ്ണിനും സാർ ഒപ്പിച്ച് കൊടുത്തല്ലോ..പിന്നെ എന്തോന്ന് പറ്റിയെന്ന് അറിഞ്ഞൂടാ ആ കൊച്ചിനെ ഇവൻ കെട്ടിയില്ല.. അതിന്റെ ശാപം ആയിരിക്കും ഇവന് ഇതുവരെ പെണ്ണ് കിട്ടാത്തത്..ആ പെണ്ണിന്റെ പേരിൽ സാറും എവനും തമ്മിൽ കൊറേ വഴക്ക് നടന്ന്.ഇവൻ ആ കൊച്ചിനെ ഏതാണ്ട് ഹോട്ടലിൽ കൊണ്ട് പോയെന്ന് സാര്  പറഞ്ഞ് തുടങ്ങി.ഞാൻ കൂടുതൽ ചോദിക്കാൻ പോയില്ല. ഇവന്റെ കമ്പനിയെപ്പോലെ ഭയങ്കര ഓഫർ കൊടുത്ത്‌ ആ പെണ്ണിനെ പറ്റിക്കാൻ ശ്രമിച്ച് കാണും..

സാറൊക്കെ നേരത്തെ ജോലിയിൽ കേറിയത് കൊണ്ട് നല്ല പൈസ പെൻഷനൊക്കെ ഒണ്ടല്ലോ. പിന്നെ അത്യാവശ്യം സാറും സമ്പാദിച്ചു വച്ചിട്ടുണ്ട്..അതിന്റെ മോളിൽ കിടന്ന് അമ്മയും മോനും അവന്റെ ഓഫർ കമ്പനിയും  സുഖിക്കട്ടെ. ജോലി കഴിഞ്ഞ് ആ മതിലിന്റെ വശത്ത് കൂടെ പോകുമ്പോൾ  245370 ലോട്ട് ഞാൻ വിളിക്കണം. എത്ര തളർച്ച ഉണ്ടെങ്കിലും മൂന്നാമത്തെ ബെല്ലിൽ ആന്റോ സാർ ഫോണെടുക്കും. എന്നിട്ട് ഒറ്റ ചോദ്യമാണ് "ഡെയ് നമ്മടെ ഡിവിഷനിൽ ഇന്നെത്ര ലൂപ്പിംഗ്, ബ്രെക്ക് എത്ര ഡിസ്റ്റർബ് എത്ര ജെ ടി ഒയെ റിപ്പോർട്ട് ചെയ്തതാ...??" 

പിരിച്ച് വിടുമെന്ന് പലരും പറഞ്ഞിട്ടും കരാർ പുതുക്കി ഇങ്ങ്‌നെ കൂട്ടത്തില് നിക്കണത് 
ആന്റോ സാറിനെപ്പോലെ ഈ കമ്പനിയെ എനിക്കും ഇഷ്ടം തോന്നി തുടങ്ങിയിട്ടാണ്..
ഇനി എനിക്ക് വയ്യ. ഇനി നിങ്ങള് ആ 245370 ലോട്ട് വിളിച്ച് നോക്ക് എന്തായിരിക്കും മറുപടി...??
എന്റെ ആന്റോ സാറ് നിലവിൽ ഇല്ലെന്നല്ലേ..?

*പെറ്റി കേബിൾ കുഴിവെട്ടാൻ ബി എസ് എൻ എൽ നിയമിക്കുന്ന മീനിയൽ സ്റ്റാഫ്
*ജംഗ്ഷൻ ബോക്‌സ്, ഫോണിലെ തകരാർ പരിഹരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
*ക്രോൻ. കേബിളിൽ പ്രശ്നം പരിഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
*ടെസ്റ്റർ. പ്രശ്നങ്ങൾ വിളിച്ച് ചോദിക്കാൻ ഉപയോഗിക്കുന്ന ഫോണുകൾ

കെ എസ് രതീഷ്,പന്ത
( ഗുൽമോഹർ 009)

Tuesday 19 November 2019

കബ്രാൾ വിലാസം

കബ്രാൾ വിലാസം...

1. ജി രവി
ബി ആർ സി
പേരാബ്ര
673525
9946049650

2. ജനാർദ്ദനൻ പി വണ്ടാഴി
കൃഷ്ണാജ്‌ഞലി
കാഞ്ഞിരമുക്ക്
വട്ടക്കാട്ടു പടി
പെരുമ്പാവൂർ
683542
8089060168

3.ദിവ്യ ദിവാകരൻ
നിഹാരം
വായലോടം
വെളിത്തുണ്ട് പടിഞ്ഞാറ്
ആലുവ
683511
984735415

4. പ്രമോദ് പി
ഗൈഡ് കോളേജ്
തിരൂർ പി ഒ
മലപ്പുറം
676101
9846800567

5.ജയരാജൻ
മുതുകുരിശി
എളാ ട് പി ഒ
ചെറുക്കൽ വഴി
മലപ്പുറം
679340
9539844396

6.Bernard Morais J
St. Joseph's
TVM - 1
9388355572

7.ഹരിദാസ് കെ.പി.
അംബാവന
ഈ സി. ക്ലബ്ബിന് സമീപം
കോടാലി
പാഡി.പി.ഒ.
680699
8129905 237

8.K.santhosh
H and c stores
Bishop Jerome Nagar
Kollam 1
9526770692

9 എസ്.ജെ സുജിത്
G 4 A
എസ്.എ.പി ഫാമിലി ക്വാർട്ടേഴ്സ്
ഊളമ്പാറ
പേരൂർക്കട പി.ഒ
പിൻ: 695 005
തിരുവനന്തപുരം

10.സുരേഷ് തെക്കീട്ടിൽ
കാർത്തിക
വിഷ്‌ണു ക്ഷേത്രതത്തിന് സമീപം
പാതായ്ക്കര പോസ്റ്റ്
പെരിന്തൽമണ്ണ
മലപ്പുറം ജില്ല
പിൻ 679322
9446330957

11 ഡോ: നിബുലാൽ വെട്ടൂർ
നന്ദനം
മണ്ണാറത്ത്
വെട്ടൂർ പി ഒ
പത്തനംതിട്ട
689653
9847987278

12.പ്രിയദർശൻ ജോയി
ഇടയില വിളയിൽ
മണ്ണടി പി ഒ
പത്തനംതിട്ട
691530
7306066143

13.ബഷീർ പെരുവളത്ത്
പെരുവളത്ത് പറമ്പ്
മുബിനാസ്
മലപ്പട്ടം
അടിച്ചെരി
670631
9207487351

14.പി ജി തോമസ്
കെ എസ് ഈ ബി ഏലൂർ 
ഉദ്യോഗമണ്ഡൽ പി ഒ
683501
9961455790

15. സുരേഷ് നടുവത്ത്
നീലാംബരി
പാലങ്കര പി ഒ
കരുളായി
മലപ്പുറം
679330
9447537747

16.ശ്യാം ലാൽ
ഗവ. യു പി എസ് പോത്തൻകോട്
പോത്തൻകോട് പി ഒ
695584
9446194189

17.പ്രാഗിൽ നാഥ്
സബ് ട്രേഷറി ഓഫീസ് മങ്കൊമ്പ്
തെക്കേക്കര പി ഒ
ആലപ്പുഴ
688503
8592937408
9746197473

18. സീമജ പി
പുലി യുള്ളതിൽ
കണ്ണോക്കര പി ഒ
വടകര വഴി
കോഴിക്കോട്
673102
9747572766

19.പി ജി റൈനോൾഡ്
പള്ളിപ്പറമ്പിൽ
കാട്ടൂർ പി ഒ
കലവൂർ
ആലപ്പുഴ
688522
9447707370

20.നിക്സൻ ഗോപാൽ
2A-11/129
എൻ ജി ഒ ക്വർറ്റേഴ്‌സ്
തെക്കേക്കര പി ഒ
കൊച്ചി 21
9846539419

21.കെ എസ് വിനോദ്
എൻ എസ് എസ് എച്ച് എസ് എസ് മുള്ളൂർകര
എച്ച് എസ് എ മലയാളം
മുള്ളൂർക്കര പി ഒ
തൃശ്ശൂർ 680583
9947267696

22.പി പി വിശ്വനാഥൻ
പന്തപ്പിള്ളി അകത്തൂട്ട്
പാലരിമംഗലം പി ഒ
മൂവാറ്റുപുഴ
ഏർണാകുളം
686671
9142185601

23.ടി സി വി സതീശൻ
ശ്രീരേഖ
അന്നൂർ പി ഒ
പയ്യന്നൂർ
670307
9447685185

24.മിഖായേൽ റോക്കി
കുരിശുങ്കൽ
അർത്തുങ്കൽ പി ഒ
ചേർത്തല
ആലപ്പുഴ
688530
9846821605

25.കെ ഗോപിനാഥൻ
മാധവി മന്ദിരം
കുളക്കാട്
ചെർപ്പുളശ്ശേരി
പാലക്കാട്
679503
04662285151

26.അപർണ ചിത്രകം
ചിത്രകം വീട്
Katameri പി ഒ
കോഴിക്കോട്
673542
9496776119

27.ശ്രീജ സുനിൽ
പേപ്പതിക്കൽ
ഉഷസ്
കൈതയിൽ
തിരുവലി പി ഒ
മലപ്പുറം
676123
9961449107
8304897107

28.രഞ്ജിത്ത് മോഹൻ
കെ എസ് ബി സി ആലപ്പുഴ വെയർ ഹൗസ്
കൊമ്മാടി
ആലപ്പുഴ
688007
9495210770

29.അനു പി നായർ
ബേബി സദനം
കാട്ടുവിള
ഇടവ പി ഒ
695311
9846831744

30.എം കെ രാധാകൃഷ്ണൻ
മേലെവീട്ടിൽ
കൗക്കാട് പി ഒ
തെയ്യത്തുമ്പാടം
എടക്കര
മലപ്പുറം
679331
9539617401

31.മണിലാൽ മൂക്കുട്ടുതറ
പയ്യപ്പറമ്പ്
പാണ്ടിക്കാട് പി ഒ
676521
മലപ്പുറം
9745859871

32.സുധീർ പി കെ 
പൊന്നൻ കാവിൽ
കമാര നെല്ലൂർ
679552
പാലക്കാട്
9744790698

33.സാദിഖ് അലി കെ കെ
കണ്ണൻ കുളവൻ
പട്ടക്കരിമ്പ്
കവല മുക്കട്ട പി ഒ
679332
9846262676

34.സുരേന്ദ്ര മോഹൻ സി എസ്
ഗീത മെഡിക്കൽ സ്
നയ്ക്കാനാൽ
തൃശൂർ
680001
9995283828

35.മുഹാ ജീർ കരുളായി
കരുളായി പി ഒ
വാരിക്കൽ
679330
9495510757

36.മനോജ് പാട്ടോളി
സ്നേഹസാന്ദ്രം
പെറ്റി ക്കുണ്ട് പി ഒ
671313
കാസർകോട്
8281238334

37.ഷെഫീർ പി എ
പറപ്പാത്ത് വീട്
വടക്കോട് പി ഒ
പിന് 682021
9447704785

38.ബിജു പി രവി
എരുമക്കാട് പി ഒ
ഇടയാറന്മുള
പത്തനംതിട്ട
689532
8078115422

39.എൻ ബി സുരേഷ്
എച്ച് എസ് എസ് ടി മലയാളം
ജി എച്ച് എസ് എസ് കുമരനെല്ലൂർ
പാലക്കാട്
679552
9809978193

40.അബ്ദുൽ വാഹിദ് ടി
തവളെങ്ങൾ വീട്
ചക്കരപ്പറമ്പ് പി ഒ
ആങ്ങാടിപ്പുറം
മലപ്പുറം 679321
7902314821

41. അജയ് വേണു
കുന്നും പുറത്ത് വീട്
കളളൂർ കാട് പി ഒ
മണലിപ്പീ ടിക
എറണാകുളം
686668
9496502346

42.മുകുന്ദൻ പുത്തൂരത്ത്
നിയർ എൻ എസ് എസ് സ്‌കൂൾ
ചക്കാലക്കുത്ത്
നിലമ്പൂർ
മലപ്പുറം
679329
9446949750

43.സജിത്ത് കെ കൊറ്റക്കാട്ട്
ഫറൂക്ക് കോളേജ് പി ഒ
കോഴിക്കോട്
673632
974430514

44. (ബർശലും, കബ്രാളും വേണം)
ദിവ്യ റഫീഖ്
അഞ്ച് ബി
എൻ എസ് എസ് ഹൈ സ്കൂൾ
പോലീസ് ലൈൻ
തിരൂർ
676105
9544171517

45.കെ വി പ്രവീൺ
പ്രശാന്തി
പുതിയ പറമ്പത്ത് കാവ്
നീലേശ്വരം
671314
04672284998

46.Jamal Raashi, Motheenkudiyil House,
Pezhakkappilly PO,
Muvattupuzha
Ernakulam district
686673
9349153183

47.Linu k 
Aikkuzha house
Manimooly po
90486090908

48ഗോപകുമാർ പി
മൊഴി
മൂദാക്കൽ പി ഒ
ചെമ്പൂര്
695103
9946227077

49.സൂര്യ തെക്കെയിൽ
ശ്രീ ഭദ്ര
കളരി ത്തോടി പറമ്പ്
കാരാട്ട്‌
മലപ്പുറം
673632
7593981115

50. ദീപ ബി എസ്
സുരേഷ് ഭവൻ
പിറവന്തൂർ പി ഒ
അലിമുക്ക്
പുനലൂർ
689696
6282967528

51.മുയ്യം രാജൻ
ദീപം
കുന്നുമ്പരാ റോഡ്
കോൾ മൊട്ട
നാണി ച്ചെരി തപാൽ
പറപ്ശ്ശിനിക്കടവ്
കണ്ണൂർ
670563
9405588813

52.KavithaSaphal,
AIta vida
Fblock 11th floor Flat No: A
opposite to SടN Eng. College
| Kelambakkam
OMR Road   chennai,
603103
8939177628

















Tuesday 12 November 2019

പെൺ ജൗളിസ്..!!

പെൺ ജൗളിസ്..!!

 ചിന്നമ്മയുടെ ചവിട്ടിൽ ഉപേന്ദ്രൻ കടയുടെ മുന്നിൽ  മലർന്നടിച്ച്‌ വീഴുന്നത് കണ്ടിട്ടും  ക്യാഷ് കൗണ്ടറിലിരുന്ന ചിത്ര അനങ്ങിയതേയില്ല. അയാൾക്ക് ഭാര്യയായിരുന്ന നാളുകളിൽ ഇതു പോലൊരു  ചവിട്ട് തന്റെ കാലിലും ചങ്ങലയ്ക്കിട്ടിരുന്നില്ലേ..?. നീണ്ട ബില്ല്‌ പോലെയുള്ള  തെറിപ്പാട്ട് കഴിഞ്ഞ് ചിന്നമ്മ നിന്ന് വിറയ്ക്കുന്നു. ജീവിതത്തിലാദ്യമായി മുഴുത്ത അഞ്ചാറ് തെറികൾ ചിത്രയും വിളിച്ചു. തെറിമാലയുടെ  പ്രാസവും ചിന്നമ്മയുടെ കിടിലൻ അവതരണവും  ഓർത്താകണം ചിത്രയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു നിൽക്കുന്നുണ്ട്. ഉപേന്ദ്രന്റെ തിരിഞ്ഞു  നോക്കിയുള്ള ആ നടപ്പ് കണ്ട്, ഓടിച്ചെന്ന് ചിന്നമ്മയുടെ കാലെടുത്ത് മടിയിൽ വച്ച് ഒരുമ്മ കൊടുക്കാനാണ് അവൾക്ക് തോന്നിയത്. ഉപേന്ദ്രനെപ്പോലെ കൂരി നെൽസണും ഒടക്കാൻ വന്നാൽ  നേരിട്ടോളമെന്ന്  സത്യം ചെയ്തത് ചിത്ര ഓർത്തു. " ആ കൂരിയെ തീർക്കാൻ  ഇംഗ്ലീഷിൽ നാലഞ്ച്  പഞ്ച് ഡയലോഗ് മതിയെടി സൂപ്രണ്ട്‌ കൊച്ചമ്മേ.." ചിന്നമ്മയുടെ മുഖത്ത് ആ വാക്കുകളിപ്പോഴും കൂസലില്ലാതെ  നിൽക്കുന്നത് ചിത്രയ്ക്ക് കാണാം..

ബില്ലടിച്ചിട്ട പേപ്പർ കീറിയെടുത്ത് കൂരിക്ക് നേരെ പൊട്ടിക്കാൻ  നാലഞ്ച് ഡയലോഗുകൾ ചിത്ര എഴുതി  നോക്കി. ചിന്നമ്മയുടെ പൂരപ്പാട്ടിന്റെ ഏഴയലത്ത് വരാൻ കെല്പില്ലാത്ത വാക്കുകൾ.. ഒന്നിനും ഒരു ഊക്കില്ല. ചിത്ര ചിന്നമ്മയെ പാളിനോക്കി. ചുരിദാർ വാങ്ങാൻ വന്ന് പതുങ്ങി നിൽക്കുന്ന പെണ്ണിനെ വഴക്കുപറയുന്ന ഒരു തന്തപ്പടിക്ക് ഇരിക്കാനുള്ള കസേര ചിന്നമ്മ ചൂണ്ടിക്കാണിക്കുന്നു..ആ പെണ്ണിന്റെ മുഖം തെളിയണത് കണ്ട് സതി ചിത്രയെ നോക്കി കണ്ണിറുക്കി. പെണ്ണിന്റെ തന്തപ്പടി കുഷ്യനിൽ ദേഷ്യത്തോടെ അമർന്നിരുന്നു. ഉള്ളിൽ വലിച്ചു വച്ചിരുന്ന വീർപ്പുമുട്ടൽ  കുഷ്യനിൽ നിന്ന് പുറത്തേക്ക് വന്നു. നിവർത്തിപ്പിടിച്ച പത്രത്തിന്റെ  മുകളിലൂടെ അയാൾ ചിന്നമ്മയെ ഒരെത്തിനോട്ടം നടത്തി. ചിന്നമ്മയുടെ പ്രതിനോട്ടത്തിൽ തട്ടി അയ്യാളുടെ കണ്ണുകൾ ഏതോ വലിയ വാർത്തയിലേക്ക് വീണു. 

അതാണ്‌ ചിന്നമ്മ, ഫുട്‌ബോള് പോലെ അവൾ അടിച്ച് തെറിപ്പിച്ചത് ചിത്രയുടെ  ഏറ്റവും വലിയ പ്രതിസന്ധിയാണ്. എന്നിട്ട് ഒരു മാസ് ഡയലോഗും. " നീയേത്  ഇന്ദ്രനായലും  കൊള്ളാം എന്റെ ചിത്രയുടെ ഏഴയലത്ത് കണ്ടാൽ പന്ന മരപ്പട്ടി മോനെ കൊന്നുകളയും ഞാൻ." ചിത്രയോട് നൂറ് നാക്കുള്ള ഉപേന്ദ്രൻ ഒറ്റയക്ഷരം മിണ്ടീയയിട്ടില്ല..പെൺകുട്ടിയുടെ തന്തപ്പടിയെ ആകുലതയോടെ നോക്കുന്ന സതിയെ ചിത്ര അടുത്ത് വിളിച്ചു.."നമ്മുടെ ചിന്നമ്മ കൊലമാസാണ് മോളെ, അവള് ഉപേന്ദ്രന് കൊടുത്തത് പോലെ കൂരിയെ കൈകാര്യം ചെയ്യാനൊന്നും എനിക്ക് പാങ്ങില്ല. എന്നാലും മുഖത്തോട് മുഖം നിന്ന്  ഒരു കിടിലൻ ഡയലോഗ് കാച്ചാനുള്ള  ധൈര്യമെങ്കിലും കാണിക്കണ്ടെ..?നാലഞ്ച് ഡയലോഗ് പറഞ്ഞ് താ പെണ്ണേ..."

കഴുത്തിൽക്കിടന്ന ടേപ്പ് കൈയിൽ ചുറ്റി വച്ചിട്ട് സതി ചിത്രയുടെ ചെവിയോട് ചേർന്ന് വന്നപ്പോൾ പ തന്തപ്പടിയുടെ കണ്ണുകൾ പൊങ്ങിവന്നു. പ്രതിനോട്ടത്തിന് പാങ്ങില്ലാതെ ചിത്ര പിൻവാങ്ങി.. ഉപേന്ദ്രന്റെ വശത്തെ ന്യായമിട്ട്, ചിന്നമ്മയുടെ ചവിട്ടിനെക്കുറിച്ച് സതി പറഞ്ഞു തുടങ്ങിയപ്പോൾ ചിത്രയുടെ നോട്ടമിത്തിരി ചുവന്നു. അപകടം തിരിച്ചറിഞ്ഞ് പത്രത്തിന്റെ ഉള്ളിലസ്തമിച്ച  കണ്ണുകൾ പിന്നെ ഉയർന്നു വന്നില്ല.സതിയോട് ചിത്രയുടെ ശബ്ദമുയർന്നു..

"മികച്ച സേവനത്തിന് മെഡലൊക്കെക്കിട്ടിയ ഡെപ്യുട്ടി തഹസീൽദാർ സാറാണ് ചവിട്ടും വാങ്ങി ഓടിയത്. ചിന്നമ്മ പറയുന്നത് ശരിയാ 'കെട്ടിയോനെ കൊല്ലാൻ ഒരിക്കലെങ്കിലും തോന്നാത്ത ഒറ്റ പെണ്ണും ഭൂമിയിലുണ്ടാവില്ല.' എടി പെണ്ണേ ! എന്റെ മോന്റെ കല്യാണത്തിന് ശേഷം ഒന്നല്ല പലതവണ നിന്റെ ഉപേന്ദ്രേൻ സാറിനോട്  എനിക്കങ്ങനെ  തോന്നിയിട്ടുണ്ട്‌. ഉപേന്ദ്രന്റെ ഒരു കാലെങ്കിലും തല്ലിയൊടിക്കാൻ കഴിയണേന്ന് ചിന്തിച്ച്‌  നിൽക്കുമ്പോഴാണ് ഇവളുടെ നെഞ്ചത്തോട്ട്  ഞാൻ തലചുറ്റി  വീണത്. നി തന്നെ ഓർത്ത് നോക്കെടി.ഒരു ഗസറ്റഡ് പദവിയിലിരുന്ന  എനിക്ക്  കടങ്ങള് തീർക്കാൻ ഈ  കിട്ടണ പെൻഷനും അന്യനാട്ടിന്ന് മോൻ അയയ്ക്കുന്നതും കഴിഞ്ഞ് പിന്നെയും പത്തുമുപ്പതിനായിരം ഒപ്പിക്കേണ്ട ഗതികേട്..? പെണ്ണായ ഞാൻ അമ്പത്തിമൂന്നാം വയസിൽ ഒരു ചിട്ടിക്കമ്പനിക്ക് ലാഭമുണ്ടാക്കൻ  പൊരിവെയിലത്ത് പരക്കം പാഞ്ഞ് നടക്കുമ്പോൾ നിന്റെ ഉപേന്ദ്രൻ സാർ  കടയിലിരുന്ന് തുണിവിറ്റ പൈസയ്ക്ക് കമ്പനി കൂടുന്നു. എങ്ങനെയുണ്ട്..? ആർക്കായാലും സഹിക്കുമോ.. നിനക്കായാലും  കൊല്ലാൻ തോന്നുലേ..?"  തല കുനിച്ചുനിന്ന സതിയുടെ അടുത്തേക്ക് ചിത്ര ഒരു കസേര നീക്കിയിട്ടു. ശബ്ദം  അല്പം മയപ്പെടുത്തി..

"ഇതൊക്കെ കേൾക്കുമ്പോൾ  നീ കരുതും ഞങ്ങക്ക് ആകെ ഒറ്റ മോനളേയുള്ളൂ, രണ്ടാൾക്കും സാമാന്യം നല്ല ജോലിയുണ്ടായിരുന്നില്ലേന്നൊക്കെ. അതൊക്കെ ശരിയാ പെണ്ണേ. ഈ കടങ്ങളൊന്നും ഞാനായിട്ട് വരുത്തി വച്ചതല്ല. നിന്റെ  ഉപേന്ദ്രൻ സാറിന്റെ സംഭാവനയാ.
ആള് പണ്ട് ഇങ്ങ്നെ ഒന്നും ആയിരുന്നില്ല, എന്നോട് എന്ത് സ്നേഹായിരുന്നു. എനിക്കു വേണ്ടി എത്ര പാട്ട് പാടുമായിരുന്നു. ഇപ്പൊ ഒരു മൂളിപ്പാട്ട് പോലുമില്ല.കുടിയൊക്കെ ഈ അടുത്തല്ലേ തുടങ്ങിയത്. ജോലിയിലൊക്കെ എന്തൊരു മിടുക്കായിരുന്നു. ഏതൊക്കെ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ടോ അവർക്കൊന്നും സാറിനെ മറക്കാനും കഴിയില്ല. പിരിയാൻ നേരം കെട്ടിപ്പിടിച്ച് ഉപേന്ദ്രൻ സാർ എന്റെ ദൈവമാണ് എന്നൊക്കെ പറഞ്ഞവർ വരെയുണ്ട്. വി ആർ എസ് എടുത്തതാണ് പോന്നത് ന ഒറ്റരൂപ  സമ്പാദ്യമില്ല. ഇതിനിടയിൽ പ്രിന്റിംഗ്‌ ഷോപ്പ്, ജ്യുസ്സ് സ്റ്റാള്, മെഴുകുതിരി നിർമ്മാണയൂണിറ്റ്, അങ്ങനെ ചെന്നു തലവയ്ക്കാത്ത ഏർപ്പാടില്ല. ഒടുവിൽ തുടങ്ങിയ കയർപ്പായ യൂണിറ്റ് ഇരുപത് ലക്ഷമാണ് തിന്നത്. ബാങ്കിൽ നിന്ന് നോട്ടീസോ വിളിയോ വരുമ്പോഴാണ് ഞാനിതൊക്കെ അറിയുന്നത്. എന്നോട് മിണ്ടാതെ രണ്ട് ദിവസം നടക്കും.ബാധ്യത തീർക്കാൻ ഓരോന്ന് വിൽക്കുമ്പോഴും തീരുമാനിക്കും ഇതോടെ നിർത്തിയെന്ന്. പക്ഷെ പിന്നെയും എന്നെകൊണ്ട് സമ്മതിപ്പിക്കും.." സതി വിരലിൽ ഞൊട്ടയൊടിച്ചു, പെണ്കുട്ടി ഇളം നീല ചുരിദാർ ഇട്ട് ചിന്നമ്മയുടെ മുന്നിൽ വന്ന് നിന്നു..

"കൂടെ നടക്കുന്നവന്മാർ ഓരോന്ന് പ്ലാൻ ചെയ്യും, ഫൈനാൻസ് ചെയ്യാൻ ഉപേന്ദ്രൻ സാർ. ഹിന്ദിയിൽ
എം എയുള്ള  ഇയാൾ ഏതോ പ്രൊഫസറിന്റെ വാക്കും കേട്ട് എൻട്രൻസ് കോച്ചിംഗ്‌ സെന്ററു വരെ തുടങ്ങി. ഇയാൾക്ക് അതിനെപ്പറ്റി  വല്ല അന്തവും കുന്തവുമുണ്ടോ..? നമ്മടെ മോൻ പോലും പോകാതെയായപ്പോൾ ആറുമാസത്തിനകം അതും പൂട്ടി. കൊറേ ദിവസം അതായിരുന്നു ഇവരുടെ ബാർ.ക്ലച്ച് പിടിക്കില്ലെന്ന് കണ്ടപ്പോൾ ആ പ്രൊഫസർ പൊടിയും തട്ടിപ്പോയി. അയാൾക്ക് നഷ്ടമൊന്നും ഇല്ലല്ലോ..? അതുകഴിഞ്ഞ്  എന്നെയും വി ആർ എസ് എടുപ്പിച്ചു. അന്ന് കിട്ടിയ തുകയും പിന്നൊരു ലോണും ചേർത്ത് തുടങ്ങിയ 'ഉപാസ് ടെക്‌സ്റ്റൈൽസാണ്' ഞാനും ചിന്നമ്മയും ചേർന്ന്  'പെൺ ജൗളിസാ'ക്കിയത്. ഇനി പ്രേതാലയം പോലുള്ള ഒരു വീട് മാത്രമേ ബാക്കിയുള്ളൂ,  അതും നിന്റെ ഉപേന്ദ്രൻ സറിന്റെ പ്ലാനാട്ടോ. മൂന്ന് നില, മുകളിലെ നില ഞങ്ങൾക്ക്, താഴെ വാടകയ്ക്ക്.. എന്നിട്ടോ  അത് മാസാമാസം വൃത്തിയാക്കാൻ കാശ് ഞാനൊപ്പിക്കണം. എന്തായാലും ഞാനത് വിൽക്കും.കിട്ടണ കാശിന് ലോണും തീർത്ത് ഒരു കുഞ്ഞ് വീടോ ഫ്‌ളാറ്റോ വാങ്ങി. ഇനിയുള്ള കാലം ചിന്നമ്മയുടെ കൂടെ കഴിയാനാണ് പ്ലാൻ.." 

സതിയുടെ നെറ്റിയിൽ സംശയരൂപത്തിൽ ചുളിവുകൾ വീണു. ഭയത്തിന്റെ വേഷം കെട്ടിയ വിയർപ്പു തുള്ളികൾ ഒളിച്ചു നിന്നു. ക്ഷീണിതയായ ഒരു വൃദ്ധ വന്ന് കുഞ്ഞുടുപ്പുകൾ ആവശ്യപ്പെട്ടു . എഴുന്നേൽക്കാൻ തുടങ്ങിയ സതിയെ അവിടിരിക്കാൻ ആംഗ്യം കാണിച്ചിട്ട്, ചിത്ര  എടുത്ത് കൊടുത്തു. വൃദ്ധ നൽകിയ തുക ശ്രദ്ധിക്കാതെ പെട്ടിയിലിട്ട് ചിത്ര സംസാരത്തിലേക്ക് വന്നു..
പുറത്തേക്ക്‌ നടക്കാൻ തുടങ്ങിയ വൃദ്ധ ക്ഷീണം തോന്നി, സെറ്റിയിൽ ഇരുന്നു. ചിന്നമ്മ അവർക്ക് ഫാൻ ഇട്ടുകൊടുത്തു. അവർ ചിന്നമ്മയെ നന്ദിയോടെ നോക്കി..കാറ്റിൽ മുഖം മറച്ചിരുന്ന പത്രം താഴ്ന്നപ്പോൾ തന്തപ്പടി തന്റെ വാച്ചിലും ചുരിദാരിൽ മതിമറന്ന് പെൺകുട്ടിയെയും അക്ഷമയോടെ നോക്കി. ആ കുട്ടി  നീല നിറമുള്ള ഒരു ചുരിദാരിലായിരുന്നു. അയാൾക്ക് നീല ഇഷ്ടമായിരുന്നില്ല.

"നിനക്കറിയോ സുരക്ഷിതമായ ഒരു ബാല്യവും, അരക്ഷിതമായ വാർദ്ധ്യക്യവുമാണ് എന്റേത്.     ഇനിയുമത്  സഹിക്കാൻ വയ്യ. ഉപേന്ദ്രൻ മോന്റൊപ്പം  ജീവിക്കട്ടെ. ആയ കാലത്ത് ഒരു  പെൺകുട്ടിയെക്കൂടെ ഉണ്ടാക്കിയെങ്കിൽ വിധി ചിലപ്പോൾ മാറിയേനെ. സംഘടനാ പ്രവർത്തനവും പ്രസംഗ വേദികളും  കഴിഞ്ഞ് പ്രസവിക്കാനുള്ള  നേരവും, ബോധവും എനിക്കുണ്ടായില്ലല്ലോ?.ഉപേന്ദ്രൻ സറിനെ സ്വന്തം മോന്റെ കല്യാണത്തിന് കിട്ടിയത് തന്നെ ഭാഗ്യം. ഞാനൊറ്റയ്ക്കാണ് സകലതും ഒരുക്കിയത്. അതൊക്കെ അവന് അറിയാം. അന്നൊക്കെ തഹസീൽദാർക്ക് വലിയ തിരക്കായിരുന്നു ചീഫ് സെക്രട്ടറിയുടെ പവറല്ലേ..? പെൻഷൻ പോലും കണ്ടവർക്ക് ജാമ്യം നിന്നതിന്റെപേരിൽ  റിക്കവറിയാ. ഇപ്പൊ സിഗരറ്റ് വാങ്ങാൻ പോലും ഞാൻ കൊടുക്കണം. ഇല്ലെങ്കിൽ കേട്ടാലറയ്ക്കുന്ന തെറി. നിന്റെ ഉപേന്ദ്രൻ സാർ സൈലന്റ് ആയി നടക്കുന്നു എന്നേയുള്ളു. മറ്റുള്ളവരുടെ മുന്നിൽ ദൈവദൂതൻ. എന്നാലേ ഇതുപോലെ പുഴുത്ത വർതതാനം ഭൂമിയിൽ ഒറ്റ മനുഷ്യനും പറയില്ല.ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റാതെ വിളിച്ച് കൂവുന്നത് കേൾക്കാം. മനസ്സിന് കാര്യമായിട്ടേന്തോ പറ്റിയിട്ടുണ്ട്  ഡോക്ടറെ കാണാൻ വിളിച്ചാൽ വരില്ല.സ്വയം വേദനിപ്പിച്ച് തീ തീറ്റിക്കും.ഒരു തരം ഭ്രാന്ത്.." 

"ഈ തന്തയെക്കുറിച്ച് പരാതി പറഞ്ഞുപോയതിനാണ് മരുമോളുടെ വായിലിരുന്നത്‌ വരെ ഞാൻ കേട്ടത്. "മമ്മിയിങ്ങനെ ഏതു നേരവും പപ്പയെ കുറ്റം പറഞ്ഞാലോ, കറക്കമൊക്കെ നിർത്തി വീട്ടിൽ ഇരിക്കണം" എല്ലാം നേരിട്ട് അറിയുന്ന അവന് പോലും എന്നെ തിരിച്ചറിയാൻ കഴിയുന്നില്ല.
 ഈ നെട്ടോട്ടത്തിനിടയിൽ ഞാനിത്തിരി കവിത എഴുതും. പഴയ പ്രവർത്തകർ വിളിക്കുമ്പോൾ  കവിതാ ചൊല്ലാനോ നാടകം കാണാനോ പോകും. ഇല്ലെങ്കിൽ എനിക്കും പ്രാന്ത് വരില്ലേ.? അല്ലാതെ അയാളെപ്പോലെ വൈകിട്ട് വരെ കിടന്നുറങ്ങി ആരക്കുപ്പി കുടിച്ചിട്ട്  ബഹളം ഉണ്ടാക്കിയാൽ മതിയോ..? ചില സമയത്തെ കോപ്രായങ്ങൾ കണ്ടാൽ എന്തെങ്കിലും എടുത്ത് മൊട്ടത്തല തല്ലിപ്പൊട്ടിക്കാൻ തോന്നും. ഞാൻ ആർക്കാണ്ടോക്കെകൂടെ കിടക്കാൻ പോകുന്നെന്നാ പുതിയ ആരോപണം. നല്ല കാലത്ത് എല്ലാം സൗകര്യങ്ങളും കിട്ടിയിട്ട് നോക്കിയില്ല പിന്നാലെയാണ് ഈ പ്രായത്തിൽ. അതെങ്ങനെ എന്റെ മോന് മനസിലാകും..? എന്തായാലും ഇനി ആരോടും ഒരു  പരാതിക്കും ഞാനില്ല. പഴയ സിം ടോയിലെറ്റിലിട്ട് ഫ്ളെഷ് ചെയ്തിട്ടുണ്ട്..ആരും എന്നെ വിളിക്കണ്ട.എനിക്കും ആരേയും വിളിക്കാനും വയ്യ. മോൻ നാട്ടിൽ വന്ന് അച്ഛ്നെ കൊണ്ട് പോട്ടെ..."ചിത്രയുടെ കണ്ണ് നിറയുമ്പോൾ സതി പതിയെ ചേർത്ത് പിടിച്ചു. എഴുന്നേറ്റ് പോകാൻ നിന്ന വൃദ്ധ സംശയ രൂപത്തിൽ ഒന്നുരണ്ട് സെക്കന്റ് അവരെ നോക്കി നിന്നു. തുറന്നാൽ കരയുന്ന  വാതിലിലൂടെ പുറത്തേക്ക് പോയി.ചിന്നമ്മ ദേഷ്യത്തിൽ ഫാനിൻെറ സ്വിച്ച്‍ ഓഫാക്കി. ചിത്രയുടെ കരച്ചിൽ പെട്ടെന്ന് നിന്നു..തന്തപ്പടിയുടെ നെറ്റിയിൽ വിയർപ്പിന്റെ കനൽ തെളിഞ്ഞു.
അയാൾ പത്രം വീശി അതിനെ കെടുത്താൻ നോക്കി.

 " ഉപാസിന്റെ ലൈസൻസ് എന്റെ പേരിലായത് ഭാഗ്യം. അല്ലെങ്കിലും ഒറ്റ ബാങ്കും ഉപേന്ദ്രന്   ലോണനുവദിക്കില്ല. പല ചെക്കും മടങ്ങി ബ്ളാക്ക് ലിസ്റ്റിൽ ആയ ടീമല്ലേ..?. തിരിച്ചടവുകൾ ഇനിയും ബാക്കി നിൽക്കുന്നു.  കുടിക്കാനുള്ള കച്ചവടം കിട്ടിയാൽ അയാൾ ഷട്ടർ പൂട്ടും. അത് ചോദിക്കാൻ ചെന്നതിനാണ് കണ്ടവന്മാരുടെ മുന്നിലിട്ട് തല്ലിയത്. ഞാൻ അന്ന് ഇറങ്ങിയതല്ലേ..?. മൂന്ന് ദിവസത്തെ യാത്ര അതു കഴിഞ്ഞ് വർക്കല ബീച്ചിൽ നിൽക്കുമ്പോഴാണ് തലചുറ്റി വീണത്. എന്റെ കഥയൊക്കെ കേട്ട് ചിന്നമ്മ വക ഒരു  കിടുക്കാച്ചി ഡയലോഗ്‌...' ആ തുണിയൊക്കെ കൊണ്ടുനടന്ന് വിറ്റാന്നേലും തവണ അടയ്ക്കാനുള്ളത് ഈ ചിന്നമ്മ ഒപ്പിച്ച് തരും' . നീ  ആ കൊച്ചിനെ ഒന്ന് നോക്ക് എന്റെ അതേ സന്തോഷം കാണുന്നില്ലേ..?.നമുക്ക് ആ പെൺകുട്ടിയുടെ ബില്ലിൽ  കാര്യമായിട്ടെന്തെങ്കിലും ചെയ്യണം.." സതി തുണി വെട്ടുന്ന കത്രികയിൽ ഹൃദയത്തിന്റെ രൂപം വെട്ടിയെടുത്തു. അതുകണ്ട് ചിത്രയുടെ മുഖത്ത് ചിരി വന്നു. ചിത്ര സതിയുടെ കവിളിൽ തൊട്ടു..

"കൂരിയെ ഷോക്കടിപ്പിക്കാനുള്ള  ഒറ്റ വരിപോലും കിട്ടുന്നില്ലെടി..
നീ എന്നെയൊന്ന് സഹായിക്ക്. എന്റെ മനസിൽ ആകെ ചിന്നമ്മയുടെ കലക്കൻ ഇൻട്രോ സീനാണ്..  പിന്നെ നടന്ന കാര്യങ്ങൾ നിനക്ക് കേൾക്കണോ..?. ഉപേന്ദ്രൻ സാറിന് വേണ്ടി എന്റടുത്ത് വാദിക്കാൻ വന്നതല്ലേ..?"

"ഉപേന്ദ്രന്റെ അടിയും വാങ്ങി ഞാനന്ന് ഇറങ്ങിയതിന് എവിടെയെങ്കിലും പോയി ചക്കണം എന്ന ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. അളവ് എടുക്കണ ഇരുമ്പ് സ്കെയിലിന്റെ അടി, അതും എന്റെ നടുവിന്.." സതി മുന്നിലിരുന്ന ഇരുമ്പ് സ്കെയിലിൽ തൊട്ടു. അതിന്റെ മരവിച്ച തണുപ്പ്.
തന്റെ മുഖത്ത് നോക്കത്ത സതിയുടെ മുഖം ചിത്ര പിടിച്ചുയർത്തി അവളുടെ കണ്ണിൽ ഇത്തിരി നനവ്..

"അയ്യേ നീ എന്താ പെണ്ണേ അടി കിട്ടിയത് എനിക്കല്ലേ..? നിന്റെ കണ്ണെന്തിനാ നിറയണത് നീ
ബാക്കി കൂടെ കേൾക്ക്.. ഫോണും ഓഫ് ചെയ്ത് മൂന്ന് ദിവസം ഒറ്റയാത്ര. എന്നിട്ടും എന്തോ അയാളെ ഓർത്തപ്പോൾ തിരിച്ച് വരാൻ തോന്നി.. വരുന്ന വഴിക്ക് ആ ബീച്ചിൽ ഒന്നിറങ്ങി, അപ്പഴാ തല ചുറ്റലും വീഴ്ച്ചയും, എന്നെ ചാരി ഇരുത്തി കുടിക്കാൻ വെളളവും തന്നിട്ട് എന്റെ കഥ മുഴുവൻ കേട്ടു.. പിന്നെ ചിരിയോട് ചിരി. എന്നിട്ടെന്നോട്  ഒറ്റച്ചോദ്യം "നിന്റെൽ ഇത്തിരി കാശൊണ്ടാടി".  അടവിനും, മോൻ തന്നതും ചേർത്ത് അമ്പതിനായിരം കയ്യിലുണ്ടായിരുന്നു. എന്നെയും കൊണ്ട് തൊട്ടടുത്ത സ്റ്റാർ ഹോട്ടലിലേക്ക് ഒറ്റ നടത്തം. എന്റെ ബാഗും അവളുടെ ഒരു കവറും മാത്രം. എന്റെ ഐഡൻറി കാണിച്ച് സ്യൂട്ട് റൂം തന്നെ എടുത്തു. കുളിച്ച് ഭക്ഷണം കഴിച്ചപ്പോൾ  എനിക്കൊന്ന് കിടക്കാൻ തോന്നി. അവളു വന്ന് എന്നെ കെട്ടിപ്പിടിച്ച് കിടന്നു. ന്റമ്മേ അവളുടെ വിരലുകൾ കാണിച്ച പരിപാടികൾ..! എന്തായാലും ഇത്തിരി രസമുള്ള സംഗതിയാണ് കേട്ടോ..അവൾ എന്നെ എന്തൊക്കെ ചെയ്‌തെന്ന് എനിക്ക് തന്നെ അറിയില്ല മോളെ..." ചിത്രയുടെ മുഖത്ത് നാണം, സതിയുടെ മുഖത്ത് അക്ഷമ..

"ബാക്കി പറ" സതി തിരക്ക് കൂട്ടി.

 "അയ്യടി ബാക്കി ഇപ്പൊ പറഞ്ഞ് തരാം, എഴുന്നേറ്റ് പോ പെണ്ണേ ഈ ചിന്നമ്മ പുലിയാ മോളെ പുലി.."
ചിന്നമ്മ ആ പെൺകുട്ടിയുമായി വന്ന് ഒരു ചുരിദാർ കൗണ്ടറിൽ ഏല്പിച്ചു തിരിച്ചുപോയി. പോകുന്ന വഴിക്ക് സതിയുടെ ചന്തിക്ക് ഒരടിയും കൊടുത്തു. അടി പെണ്കുട്ടിയുടെ തന്ത കണ്ടതിന്റെ ദേഷ്യം സതിയുടെ മുഖത്ത് വന്നു.. ചിത്രയുടെ ചിരിയിൽ 'വിട്ടുകള  പെണ്ണേ' എന്ന ഭാവം. പെണ്കുട്ടിയുടെ മുഖത്ത് ചിരിയുണ്ടെങ്കിലും നിയന്ത്രിച്ച് നിർത്തിയിരിക്കുന്നു. തന്തപ്പടിക്ക് എങ്ങനെയെങ്കിലും പുറത്ത് കടന്നാൽ മതിയെന്നായി.അയാളുടെ കാശെണ്ണിക്കൊണ്ടുതന്നെ ചിത്ര തുടർന്നു..
 
"എഴുമണിയെങ്കിലും കഴിഞ്ഞാണ്  ഞാൻ ഉണർന്നത്.ഈ ചിന്നമ്മ  സിഗരറ്റും വലിച്ച് കടലും നോക്കി നിൽക്കുന്നു. മേശയിൽ രണ്ട് ബിയർ കുപ്പി.രണ്ട് ഗ്ളാസ് എന്നെക്കൊണ്ടും ഇവൾകുടിപ്പിച്ചു.പിന്നെ ബീച്ചിലിറങ്ങി നടന്നു. കുളിച്ചു. എന്നിട്ടാണ് അവളുടെ കഥ പറയുന്നത്. പാവം
കെട്ടിയോനായ കൂരി നെൽസനെ തീവണ്ടിയിൽ നിന്ന് പറവൂർ കായലിൽ ചവിട്ടി തള്ളിയിട്ട് പോന്നതാണ് അച്ചായത്തി.നീന്താൻ അറിയാത്ത കൂരി ചത്ത് കാണുമോ എന്ന് ചോദിച്ച എന്നെ നോക്കി പിന്നെയും ചിരിയോട് ചിരി.. "നാട്ടുകാർ കൂരിയെ വലിച്ച് കരയ്‌ക്കിട്ടിട്ടുണ്ട്, ഏതു നേരത്ത് വേണമെങ്കിലും ഊരിപ്പിടിച്ച പിച്ചാത്തിയും കൊണ്ട് അവൻ കേറിവരാം.." പിന്നെയും ചിരിയോട് ചിരി..
എന്നിട്ട് ഒരു കോപ്പിലെ കരാർ. " ആ ഉപേന്ദ്രന്റെ  ക്വട്ടേഷനും തുണിക്കടയും ഞാനെറ്റ്‌, പക്ഷെ  കൂരി നെൽസൺ കേറി വന്നാല് നീ നോക്കിക്കോണം". ഇതും പറഞ്ഞ് എന്റെ കൈ പിടിച്ച് തലയിൽ വച്ച് സത്യവും ചെയ്യിച്ച്. ഉപേന്ദ്രൻ പറഞ്ഞ് വിട്ട നിന്നെ വിളിപ്പിച്ച് ഇവിടെ നിന്ന ചെക്കനെ പറഞ്ഞ് വിട്ടത് ചിന്നമ്മയാ. എന്റെ സതി നീ തന്നെ പറ ആ കൂരിയെങ്ങാനും കത്തിയും കൊണ്ട് കേറിവന്നാൽ ഞാനന്തോന്ന് ചെയ്യും..?"

"തുണി മടക്കാൻ കിടക്കുന്നു. എന്നോട് ഇതൊക്കെ ചോദിച്ചാൽ ഞാനെന്നാ പറയും.?
ചേച്ചിയും സാറും എതാണ്ട് പ്രശ്നാന്ന് എല്ലാരും പറഞ്ഞ് അതുകൊണ്ട്‌ ചുമ്മാ സംസാരിച്ചെന്നെയുള്ളൂ.ചിന്നമ്മ ഉപേന്ദ്രൻ സാറിനോട് പറഞ്ഞത് ഓർമ്മയില്ലേ അതു പോലെ ഒന്ന് കാച്ചിക്കോ...?" 

ചിത്ര ബില്ലിന്റെ ഒരു പേപ്പറിൽ എഴുതിയത് സതിയെക്കാണിച്ചു..
"ഇതെങ്ങ്‌നെയുണ്ടെടി കൂരിയോട് പറയാൻവേണ്ടി ഞാൻ എഴുതിയതാ.." സതി തൊണ്ട ശരിയാക്കി ഉറക്കെ വായിച്ചു.. "കാരിയോ കൂരിയോ എന്ത് കാര്യമായിലും നീ എന്നോട് പറഞ്ഞാ മതി. ഇനി നിന്നെ ചിന്നമ്മയുടെ പരിസരത്ത് കണ്ടാല് കൊന്ന് കായലിക്കളയും കേട്ടോടാ മരപ്പട്ടി മോനെ.." 

"അയ്യേ. ! ഇത് നമ്മടെ ഉപേന്ദ്രൻ സാറിന് ചിന്നമ്മ ചേച്ചി കൊടുത്തതല്ലേ ?
പേരല്ലേ മാറിയൊള്ളു. വലിയ സൂപ്രണ്ടോക്കെ ആയിരുന്നതല്ലേ, മമ്മൂട്ടി നരസിംഹത്തി പറയണത് പോലെ ഇംഗ്ലീഷിൽ ഒരെണ്ണം കാച്ച് ചേച്ചി. അതുകേട്ട് കൂരി ഓടണ വഴിക്ക് പുല്ല് കുരുക്കരുത്‌."

"കളിയാക്കാതെ പോ പെണ്ണേ, പോയി തുണിയൊക്കെ മടക്കിവയ്ക്ക്. 
പുറത്തോട്ട് നോക്കിയാൽ കത്തിയും കൊണ്ട് കേറിവരണത് പോലെ തോന്നും.."

പെട്ടെന്ന് ബുള്ളറ്റിന്റെ ശബ്ദവും കൂരിയുടെ വരവും കണ്ട് ചിത്രയുടെ കാലിൽ നിന്ന് ഒരു വിറ അരിച്ചുകയറി വന്നു. ചിന്നമ്മയുടെ നേരെ നടക്കുന്ന കൂരിയെ ചിത്ര ചാടിയെഴുന്നേറ്റ്‌  കഴുത്തിന് പിടിച്ച് ചുവരിൽ ചേർത്ത് നിർത്തി...'നീ ഏത് കാരിയായാലും...' പറഞ്ഞു പഠിച്ച ഡയലോഗ് തുടങ്ങിയതേ യുള്ളു.ചിത്രയെ കുടഞ്ഞെറിഞ്ഞ് കൂരി ചിന്നമ്മയുടെ അടുത്തേക്ക് ഓടി. ചിന്നമ്മയുടെ മുഖത്ത് ചിരി പതുങ്ങി നിൽക്കുന്നു..

" ഒന്ന് കുളിച്ച് വാടാന്നും പറഞ്ഞ് തൊറെന്ന് മുങ്ങിയിട്ട് ഒരാഴ്‌ച്ചയായില്ലേഒ ചിന്നമ്മേ, 
ദേ ഇവര് ഇത് എന്നാ കാണിക്കുന്നേന്ന് നോക്ക്, എതാണ്ട് ഒരുത്തിടെ കൂടെ ഹോട്ടലിൽ കേറിപ്പോണത് ചെലരൊക്കെ കണ്ടെന്ന് പറഞ്ഞാർന്ന്. നേരം വെളുക്കും വരെ ഹോട്ടലിന്റെ മുന്നിൽ ഞാൻ ഇരുന്ന്. ഇതെന്ത് കോലം ചിന്നമ്മേ നീ വാടി, നീ പോയാൽ ഈ കൂരിക്ക് പിന്നെ ആരാ ഒള്ളത്..." 

കൂരിയുടെ കരച്ചിലും പറച്ചിലും കാലിൽ വീഴലും കണ്ട് സതിപോലും ചിരിച്ചുപോയി.
ചിന്നമ്മയുടെ ബുള്ളറ്റിന്റെ പുറകിൽ അള്ളിപ്പിടിച്ചിരിക്കുന്ന കൂരിയുടെ രൂപം ചിത്ര വീണ്ടും വീണ്ടും ഓർത്ത് നോക്കി..തിരിഞ്ഞു പോലും നോക്കാതെ വണ്ടിയോടിക്കുന്ന ചിന്നമ്മയുടെ കവിളിൽ ചിരിയുടെ തിരമാലയുണ്ടായിരുന്നില്ലേ..?

"ദേ, ഉപേന്ദ്രൻ സാർ വന്നിട്ടുണ്ട്".  ഡമ്മി എടുത്ത് അകത്ത് വയ്ക്കുന്നതിനിടയിൽ സതി വിളിച്ചു പറഞ്ഞു.കണ്ണാടി വാതിലിന്റെ പുറത്തെ പടിയിൽ സിഗരറ്റും പുകച്ച് കാത്തിരിക്കുന്ന ഉപേന്ദ്രൻ. മുഖത്തെ മുറിവുകൾ എവിടെയോ കാണിച്ച് ഡ്രസ് ചെയ്തിട്ടുണ്ട്. 
കൈയിലും തൊലി ഉരഞ്ഞിളകിയിട്ടുണ്ട്. സതി തുണികൾ അടുക്കി വച്ച് വീട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി..

ഉപേന്ദ്രന്റെ മുന്നിലായി ആ പഴയ ബജാജ് ചേദക്കിന്റെ പിൻസീറ്റ് കാണാം. 
അതിലെ യാത്രകൾ ചിത്രയിലേക്ക് കുതിച്ചു വന്നു. കണക്കുകൾ നോക്കി, നഷ്ടമാണ് എങ്കിലും പഴയത് പോലെ അല്ല ചിലമാറ്റങ്ങളുണ്ട്. പോകാനായി സതി തുറന്ന വാതിലിന്റെ വിടവിലൂടെ  മൂളിപ്പാട്ടിന്റെ ഭാഗം കടയുടെ ഉള്ളിലേക്ക്  വന്നു...!!


കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)


Sunday 20 October 2019

ഉങ്ങ്...!!

*ഉങ്ങ്..!!

ഉങ്ങിന്റെ ഒരു പോട്ടിലിരുന്ന പൊട്ടിയമ്മ കുഞ്ഞമ്പീന്ന്  നീട്ടി വിളിച്ചു. അതുകേട്ട്
ഉണ്ണിക്കൃഷ്ണന് കാലിലൂടെ നൂണുകയറിയ ചോനനുറുമ്പിനൊപ്പം മേലാകെ രോമം എഴുന്നേറ്റ് വന്നു. ആറ്റിന്റെ തണുപ്പിനെ പിടിച്ചു വാങ്ങിയോടി വന്ന കാറ്റിൽ കൊച്ചുവേലു ആശാന്റെ കാജാബീഡി മണത്തു. കുഞ്ഞമ്പിക്ക് എന്തെന്നില്ലാത്ത കുളിര് തോന്നി. ഉങ്ങിന്റെ ചുവട്ടിലെ നനവിൽ കുഴിച്ചപ്പോൾ കിട്ടിയ ഞാഞ്ഞുളിനെ ചൂണ്ടയിൽ കോർക്കാൻ തുടങ്ങിയപ്പോൾ അത് നാണത്താൽ തല കുനിച്ചു. വാലിൽ നിന്ന് കൊരുത്തപ്പോൾ ഇക്കിളിപ്പെട്ടതുപോലെ അത് കുഞ്ഞമ്പിയെ നോക്കി ചിരിച്ചു..
ചൂണ്ടയെ തെറ്റാതെ ഉള്ളിലാക്കിപ്പോൾ  'ഈ കൊരുപ്പിൽ സിലോപ്പി കറുത്തതാ വെളുത്തതാ അതോ *കൂരല് മതിയാ..?' എന്ന് ചോദിച്ച ഞാഞ്ഞൂളിന്റെ മുകളിൽ ആഞ്ഞൊന്ന് തുപ്പിയിട്ട്  ഉണ്ണിക്കൃഷ്ണൻ ആറ്റിലേക്ക് നീട്ടിയെറിഞ്ഞു...

"വാലിച്ചോണ്ട് പോകാൻ നേരം എറിയടിക്കണം, കങ്കുസിന്റെ തുമ്പിലെ നോട്ടം മാറ്റരുത്, ചുമ്മാ വെപ്രാളം കാണിക്കരുത്, കിട്ടണ മീനിനെ കവട്ട കമ്പിൽ കൊരുത്തിട്ടിട്ടെ അടുത്ത കൊരുപ്പിൽ നോക്കാൻ പാടുള്ളൂ." കൊച്ചുവേലു ആശാന്റെ ചൂണ്ടൽ പാഠങ്ങൾ അയാളുടെ ഉള്ളിലുണരാൻ തുടങ്ങി. ഇരുപത്തിയാറു കൊല്ലം കഴിഞ്ഞിരിക്കുന്നു ഇങ്ങനെ ആറ്റിന്റെ കരയിൽ ഒന്നിരുന്നിട്ട്.  മുട്ടിനൊക്കെ ഒരു തരിപ്പുണ്ട്, എന്നിട്ടും അയാൾ ഇരുന്നു. ഒരു കൊർണയെങ്കിലും കൊത്തിയെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചു.ധരിച്ചിരുന്ന വെളുത്ത ഉടുപ്പ് അയാൾ അഴിച്ചുവച്ചു.  കൊത്താൻ നിക്കണ മീനിന് ഇനി  തന്റെ നിഴലിനെ പോലും കാണാനാകില്ല. "എളം തുണിയൊന്നും ഇട്ടോണ്ട് ചൂണ്ടയ്ക്ക് വരല്ലേ കുഞ്ഞമ്പി മീൻ നിന്നെ കാണും " ആശാൻ ഉള്ളിൽ ഉറപ്പിച്ചതൊന്നും മറന്നിട്ടില്ല. ചൂണ്ട ഒന്നു രണ്ട് തവണ അനങ്ങി, എറിയടിക്കാൻ ശ്രദ്ധകിട്ടിയില്ല. കരയിലേക്ക് വലിച്ചു, കൊരുപ്പ് മീൻ കൊണ്ടുപോയിരിക്കുന്നു. വീണ്ടും കൊരുത്ത്‌ എറിയാൻ തുടങ്ങിയപ്പോൾ ഉങ്ങിന്റെ അപ്പുറത്ത്  നിന്ന് ആശാന്റെ പതിവ് തെറി കേട്ടു...

"ഒരു *കൊർണപോലും കൊത്തണില്ലല്ല കേറി പോ മായിരുങ്ങളെ" ആറ്റിൽ കുളിക്കാനിറങ്ങിയ ശ്യാമളയും കൊച്ചും ആശാനെ പ്രാകിയിട്ട് കയറിപ്പോകുന്ന രംഗങ്ങൾ ഉണ്ണിക്കൃഷ്ണന്റെ ഉള്ളിൽ തെളിഞ്ഞു വന്നു.."മീനിനെ കള്ളം പഠിക്കാതെ എണീറ്റ് പോടാ തള്ളേക്കെട്ടി" ആശാന്റെ മുന്നിൽ നിന്ന് ഓടിവന്ന കുഞ്ഞമ്പിയുടെ കലങ്ങിയ കണ്ണും, കരച്ചിലും കണ്ടിട്ട്."കൊച്ചുവേലു പുണ്ടച്ചിമോനെ നീ എന്റെ പിള്ളേ പളള് വിളിച്ചാ.." പൊട്ടിയമ്മ ഇങ്ങനെ എത്ര വിളിച്ച്  കൂവിയാലും  ആശാന് കേൾക്കില്ല. ആശാൻ നീട്ടി വിളിക്കണ പള്ളുകളൊന്നും പൊട്ടിയമ്മയുടെ ചെവിയിലും കേറില്ല.നാട്ടുകാർ പറയണത് അവർ രണ്ടാളും കേൾക്കില്ല. ചിലപ്പോൾ കൊച്ചുവേലു ചൂണ്ട പൊട്ടിച്ചോണ്ട് പോയ വലിയ നെട് മീനിന്റെ കാര്യം പറയുമ്പോൾ, റബ്ബർ വെട്ടാൻ പോയപ്പോൾ തോമസ് മാപ്പിള തന്റെ മൊലയിൽ പിടിച്ചതിനെപ്പറ്റിയാകും പൊട്ടിയമ്മ പറയുക. രണ്ടാളും രണ്ടും കേൾക്കില്ല, എന്നിട്ടും അവർക്ക് കുഞ്ഞമ്പിയെ മാത്രം നന്നായി കേൾക്കാമായിരുന്നു. കുഞ്ഞമ്പിയുടെ ആവശ്യങ്ങളും അറിയാമായിരുന്നു..അല്ലെങ്കിൽ അവൻ കേരള പാഠവലി ഉറക്കെ വായിക്കുമ്പോൾ ആശാനും പൊട്ടിയമ്മയും മുന്നിൽ വന്നിരിക്കുന്നതെന്തിനാകും..? രണ്ടാളും എത്ര നേരം വേണമെങ്കിലും ഉറങ്ങാതെയിരിക്കും, ചിരിക്കും. കുഞ്ഞമ്പിയുടെ വളർച്ചയുടെ അടിസ്ഥാനം അതായിരുന്നു. പക്ഷേ ആശാനും പൊട്ടിയമ്മയും രണ്ടവസരങ്ങളിൽ ഇത്തിരിയെങ്കിലും ശബ്ദം ചെവിയിൽ വീണിരുന്നുവെങ്കില്ലെന്ന്  ആഗ്രഹിച്ചിരുന്നു..

അന്നൊരുച്ചയ്ക്ക് ശകുന്തളപ്പെണ്ണ് ഇറയത്ത് കുത്തിയിരുന്ന് ചുട്ട ആഞ്ഞിലിക്കുരു തിന്നുകയായിരുന്നു."ശകുന്തളപ്പെണ്ണേ നീ *ഊശിയാടി"ന്ന് ആശാൻ അത് അവളെ ചിരിപ്പിക്കാൻ ചോദിച്ചതായിരുന്നു.. "ഇല്ലപ്പാന്നും" പറഞ്ഞ് ആ പെണ്ണ് കണ്ണും നിറച്ച്  ആറ്റിന്റെ കരയിലേക്ക് ഒറ്റ ഓട്ടം. അതത്രെ ശ്രദ്ധിക്കാതെ ആശാൻ കുടിലിന്റെ അകത്ത് ഉച്ചമയക്കത്തിലായിരുന്ന പൊട്ടിയമ്മയുടെ കൂടെ പനമ്പായിൽ കേറിക്കിടന്നു.ആറ്റിന്റെ അക്കരെ നിന്ന് ശ്യാമളയും കൊച്ചും വിളിച്ചു കൂവിയതോ, ശകുന്തളപ്പെണ്ണ് മുങ്ങിച്ചത്തതോ അവർ അറിഞ്ഞില്ല.അക്കരെ നിന്ന് നീന്തിവന്ന ശ്യാമളയുടെ കെട്ടിയോൻ മുങ്ങിച്ചത്ത പെണ്ണിന്റെ പ്രേതം,  ചാണകം മെഴുകിയ തറയിൽ കൊണ്ടു വച്ചിട്ട് ചാരിവച്ചിരുന്ന മുള വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ആശാൻ പൊട്ടിയുടെ മുകളിൽ നിന്ന് ഇറങ്ങിയത്. വിയർപ്പും തുടച്ച് ഉങ്ങിന്റെ ചോട്ടിൽ ചെന്നിരുന്ന ആശാനെ എല്ലാരും ചീത്ത വിളിച്ചു. പൊട്ടിയമ്മ ശകുന്തകളയുടെ അരികിൽ വീണ് കിടന്നു. ഉങ്ങിന്റെ ചോട്ടിൽ ശകുന്തളപ്പെണ്ണിന്റെ പ്രേതം കുഴിച്ചിടാൻ നേരം ആകെ സാക്ഷിയായി നിന്നത് കുഞ്ഞമ്പിയുടെ അമ്മ ലീല മാത്രം.അന്ന് ലീലയുടെ ഉള്ളിൽ ആറാം മാസം പിന്നിട്ട കുഞ്ഞമ്പിയും ആശാന്റെ അന്നത്തെ കരച്ചിലും കുഴിവെട്ടുന്ന ശബ്ദവും കേട്ടിരിക്കണം.രണ്ട് പിള്ളേരുടെ തള്ളയായ ഖദീജയേയും ഗൾഫിൽ നിന്ന് അവളുടെ കെട്ടിയോൻ അയച്ച പണ്ടങ്ങളുമായി നാടുവിട്ട സനലിന്റെ വിത്ത് വയറ്റിലായെന്ന് ഉറപ്പിച്ചതിന്റെ വിഷമത്തിലാണ് ശകുന്തള ഇതു ചെയ്തതെന്ന് കൂട്ടുകാരി ലീലയ്ക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. *'പുറുത്തിച്ചക്കയും പപ്പങ്ങയും കൊറെ തിന്നാതിയെടി അതങ്ങ് കലങ്ങിപ്പോവും' ഇങ്ങനെ  ലീല ശകുന്തളയെ ഉപദേശിച്ചിരുന്നു. അത് അവൾ ചെയ്തിട്ടുണ്ടാകില്ല. കാരണം  സനലണ്ണനെ അവൾക്ക് അത്ര ഇഷ്ടമായിരുന്നു. അന്നുമുതലാണ് ആശാൻ ചാക്രി ജോസഫിന്റെ ഷാപ്പിൽ ചെന്ന് ചാരായം കുടിക്കാൻ തുടങ്ങിയത്. പൊട്ടിയമ്മ ആശാനുള്ള  പനമ്പരമ്പ് എറയത്ത് വിരിച്ചത്...

അതൊക്കെ എല്ലാരും മറന്ന് വർഷങ്ങൾ കഴിഞ്ഞാണ്‌ ഉള്ളിൽ ഇത്തിരി ശബ്ദം എത്തിയെങ്കിലെന്ന് രണ്ടാൾക്കും വീണ്ടും തോന്നിയത്. അതും കുഞ്ഞമ്പിയുടെ കരച്ചിൽ കണ്ടിട്ട്. ഗ്രാമസഭയിൽ പട്ടയത്തിന്റെ ചർച്ച വന്നപ്പോൾ ആറ്റിന്റെ തീരത്ത് ആകെയുള്ള ആറര സെന്റിന് പട്ടയം കിട്ടണമെന്ന് ലീല കഠിനമായി വാദിച്ചു. വലിയ പ്രമാണിമാരായിട്ടും സെൽവന്റെ കൂടെ ഇറങ്ങിപ്പോയ ലീലയെ വീട്ടുകാരാരും തിരിഞ്ഞു നോക്കിയിട്ടില്ല. അവളുടെ അമ്മയും സഹോദരനും ഗ്രാമസഭയിൽ ഇരിപ്പു ണ്ടായിരുന്നു. "ആണും ആരും തുണയില്ലാത്ത എനിക്കും മോനും ആ ആറര സെന്റല്ലേയുള്ളൂ അതിന് പട്ടയം വേണം" "നെനക്ക് ആണിന്റെ കൊറവാണെങ്കിൽ അത് ഞാനേറ്റെന്ന്" പറഞ്ഞ തോമസ് മാപ്ലയ്ക്ക് ലീലയുടെ വക കൂറ്റൻ ഒരു ചവിട്ട്. മാപ്ല നെഞ്ചും തടവി റബ്ബർ വിള വഴി ഓടടാ ഓട്ടം. ഗ്രാമസഭകൂടിയവർ പിന്നാലെ കൂകി വിളിച്ചു. ലീലയുടെ അമ്മയും സഹോദരനും ഇതൊക്കെ കണ്ടിട്ടും ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി..

പിറ്റേന്നു പകൽ, ഉങ്ങിൽ ഉടുതുണിപോലും ഇല്ലാതെ  തൂങ്ങി നിൽക്കുന്ന ലീലയുടെ പ്രേതം  കാണാനാണ് തലേന്ന് ഗ്രാമ സഭയിലിരുന്ന് കൂക്കി വിളിച്ചവർ ഒന്നിച്ചു കൂടിയത്.സംശയത്തിന്റെ പേരിൽ തോമസ് മാപ്ലയെ അറസ്റ് ചെയ്‌തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ വെറുതേ വിട്ടു. നൂറ് ഏക്കറില്ലെങ്കിലും റബ്ബറുള്ള മാപ്ലയെ ഊക്കൻ തൊമ്മിപ്പോലീസായാലും എന്തോന്ന് ചെയ്യാൻ.? കുടിലിന്റെ തൊട്ട് ചാരി നിക്കണ ഉങ്ങിൽ ഒരുത്തി തൂങ്ങിയതിനെപ്പറ്റി പോലീസ്‌ എത്ര ചോദിച്ചിട്ടും പൊട്ടിയമ്മയും ആശാനും ഒന്നും പറഞ്ഞില്ല. അവരതിന് എന്തെങ്കിലും കേട്ടിട്ട് വേണ്ടേ..?
ആശാന്റെ നെഞ്ചത്ത്  ബൂട്ടിന്റെ പാട് വീഴുന്ന ഒരു ചവിട്ടും, *ചെവള പുകയുന്ന മാതിരി ഒരടിയും തൊമ്മിപ്പോലീസിന്റെ വക സമ്മാനം. നെഞ്ചും തടവിയിരിക്കുന്ന കൊച്ചു വേലുവിനെ കണ്ടിട്ട് "രാത്രി പയങ്കര തീട്ടം നാറ്റമായ്ര്ന്ന് ഏമാനേന്ന്" പൊട്ടിയമ്മ പലതവണ കരഞ്ഞു പറഞ്ഞു നോക്കി..
തൂങ്ങി നിന്ന ലീലേടെ കാലിലൂടെ ഒലിച്ചിറങ്ങിയ തീട്ടത്തിന്റെ നാറ്റമല്ലാതെ മറ്റൊന്നും ചോദിച്ചവർക്ക് കിട്ടിയില്ല. പോലീസും നാട്ടുകാരും പോയിക്കഴിഞ്ഞ് ലീലേടെ പ്രേതവും ആശാൻ കുഴിച്ചിട്ടു. ഉങ്ങിന്റെ ചോട്ടിൽ രണ്ട് കൂട്ടുകാരികൾ വർഷങ്ങൾക്ക് ശേഷം ഒരുപാട് രഹസ്യങ്ങളുമായി ഒന്നിച്ചു..
ആരും ഏറ്റെടുക്കാനില്ലാതെ ആറ്റിന്റെ കരയിലിരുന്ന് കരഞ്ഞ കുഞ്ഞമ്പിയെ പൊട്ടിയമ്മ കുളിപ്പിച്ചു. കുടിലിൽ കൊണ്ടുവന്ന് *വാട്ടുകപ്പയും ആറ്റുമീനും കൊടുത്തു. അവിടെ വല്ലപ്പോഴും എച്ചില് തിന്നാൻ വരുന്ന തവിട്ട് നിറമുള്ള  പട്ടിയെ ഉങ്ങിന്റെ ചോട്ടിൽ ആശാൻ അന്ന്  കെട്ടിയിട്ടു. കൊരയെങ്കിലും ചെവിയിൽ വീഴും എന്ന വിചാരിച്ചിട്ടല്ല, ഉങ്ങിൽ തൂങ്ങി ചാവാൻ ഒരുത്തിക്കും തോന്നാതിരിക്കാൻ വേണ്ടി മാത്രം. അങ്ങനെ ആ പട്ടിയും കുഞ്ഞമ്പിയും അന്നുമുതൽ അവർക്ക് മക്കളായി...

"മീന് കൊത്താതെ മാറി നിന്നാ; കനം കൊറഞ്ഞ ചരലും മണ്ണും ഒരു പിടി വാരി ചൂണ്ട വീണ വശത്തോട്ട് എറിയണം." ആശാൻ ഉള്ളിലിരുന്ന് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഉണ്ണിക്കൃഷ്ണൻ മണലും ചരലും ചേർന്ന ഒരു പിടി വാരി ആറ്റിലേക്ക് എറിഞ്ഞു. അറിയാതെ പിടിയിൽ പെട്ടുപോയ ഒരു വലിയ കല്ല് ആറ്റിൽ വീണ് വലിയ ശബ്ദം ഉണ്ടാക്കി. ഉണ്ണികൃഷ്ണന്റെ തലയുടെ ഇടതുഭാഗത്ത് ചെറിയ വേദന തോന്നി..
"മിസ്റ്റർ രൂപേഷ് താങ്കളുടെ ഫാദർ അല്ലെ അസിസ്റ്റന്റ് എൻജിനിയർ ഉണ്ണിക്കൃഷ്ണൻ ? കറന്റ് കട്ട് ചെയ്യുന്ന പ്രോസസിൽ എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലേ..?"
കോടതി വിധിയനുസരിച്ച് പൊളിക്കാൻ ഉത്തരവായ ഫ്‌ളാറ്റ്‌ സമുശ്ചയത്തിൽ രൂപേഷിനും ഒന്നുണ്ടായിരുന്നു. അതിനുവേണ്ടി അരുണിമയുടെ  സ്ഥലം ഭൂപണയ ബാങ്കിൽ ഈട് വച്ചതിന്റെ അടവ് പകുതിപോലും ആയിട്ടില്ല. വൈദ്യുതി ബന്ധം മുറിക്കാനുള്ള നോട്ടീസ് ഓഫീസിൽ കിട്ടിയപ്പോഴാണ് ഫ്‌ലാറ്റിൽ ചെന്ന് മകനെയും മരുമോളേയും ഉപദേശിക്കാൻ ഉണ്ണിക്കൃഷ്ണന് തോന്നിയത്.
അവർ സാധനങ്ങൾ കാർഡ്ബോഡ് പെട്ടികളിൽ നിറയ്ക്കുമ്പോഴാണ് അസോസിയേഷൻ സെക്രട്ടറി  വാതിലിൽ വന്നു നിന്ന് ഇങ്ങനെ ചോദിച്ചത്‌..അരുണിമ കുഞ്ഞൂട്ടന്റെ ഒരു കളിപ്പാട്ടം നിലത്തേക്ക് എറിഞ്ഞുടച്ചു. മൂന്ന് ദിവസമായി സമരപ്പന്തലിൽ കുഞ്ഞൂട്ടനും ഏതോ പ്ലക്ക് കാർഡും പിടിച്ച് ഇരിക്കുന്നത് ടി വിയിൽ കണ്ടിട്ട് രൂപേഷിന്റെ അമ്മ; ജയന്തി ഭയങ്കര കരച്ചിലായിരുന്നു.
അവർ ഉണ്ണിക്കൃഷ്ണന്റെ സമാധാനം കെടുത്തിയപ്പോഴാണ് കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടിവരാം എന്നുറപ്പ് കൊടുത്തത്.

സർക്കാരിന് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസരത്തിൽ വൈദ്യതി ബോർഡിലെ ഒരു അസിസ്റ്റൻറ് എഞ്ചിനിയർക്ക് എന്ത് ചെയ്യാൻ പറ്റും.?നോട്ടീസ് ഒട്ടിക്കാൻ ചെന്നപ്പോൾ ചീത്ത വിളിയും ചെരുപ്പുമാലയും സമ്മാനിച്ചാണ് അവിടുത്തെ താമസക്കാർ മടക്കിയത്. ജീപ്പിൽ കയറുവോളം രൂപേഷോ അരുണിമയോ, കുഞ്ഞൂട്ടനോ ആ കൂട്ടത്തിൽ ഉണ്ടാകാരുതെ എന്ന പ്രാർത്ഥനയായിരുന്നു..ചെരുപ്പ് മാല പുറത്തേക്ക് എറിഞ്ഞ് തിരിഞ്ഞതും കുഞ്ഞൂട്ടന്റെ മുഖത്ത് തന്നെ നോട്ടം വീണു. പൂവ് പോലെ കോർത്ത ചെരുപ്പുകളിൽ അവന്റേതും ഉണ്ടാകുമോ..? ഇന്ന് കറന്റ് കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ കല്ലേറുണ്ടായി ഒരേറ് കൃത്യം തലയുടെ ഇടത് ഭാഗത്ത് തന്നെ കൊണ്ടിരുന്നു..ആ കല്ലിന്റെ ഉടമ ആരാകും..?

"റിവറിന്റെ കരയിലെ ഡെയ്ഞ്ചർ സ്ഥലത്ത് അതും ആ പട്ടിക്കാട്ടിൽ രൂപേഷ് വീട് വയ്ക്കാൻ പോകുവാന്നോ..? നിങ്ങടെ പാരമ്പര്യം പോലെ കൊച്ചിനെയും ചൂണ്ടയിടാൻ പഠിപ്പിച്ചാൽ മതിയോ..?" എന്നൊക്കെ ചോദിച്ച അരുണിമയുടെ ആയിരിക്കുമോ..?
"പട്ടയം പോലും കിട്ടാത്ത ആറര സെന്റിൽ ഞാനെന്ത് ചെയ്യാനാണപ്പാ, പിന്നെ കൊച്ചുവേലു അപ്പുപ്പന്റെയും പൊട്ടിയമ്മുമ്മയുടെയും കഥയൊക്കെ അരുണിമയുടെ വീട്ടുകാരെക്കൂടെ അറിയിച്ച് നാറ്റിക്കാൻ ആണോ...?" രൂപേഷ് എറിയുന്നവർക്കൊപ്പം കൂടില്ല എന്നാണ്  ഉണ്ണിക്കൃഷ്ണന്റെ വിശ്വാസം. എന്തായാലും എറികിട്ടിയ ഭാഗത്തിന് നല്ല പെരുപ്പുണ്ട്. ഒരു വേദന പതിയെ താഴേക്ക്‌ വ്യാപിക്കുന്നുണ്ട്..

ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഉങ്ങിന്റെ ചോട്ടിൽ ഒന്നുരണ്ട് മിന്നാമിനുങ്ങുകളെ കത്തിച്ച് വച്ചിട്ട് പൊട്ടിയമ്മ ചോദിച്ചു.
"കൊത്തൊണ്ടാടാ  കുഞ്ഞമ്പി"
"ഉം"
"എര തീർന്നാടാ കുഞ്ഞമ്പി"
"ഉം"
"വാട്ട് കപ്പ തിന്നാൻ *പൊരിയാണി എല പറിക്കട്ടാടാ കുഞ്ഞമ്പി"
"ഉം"
"വല്ലോം പോയി തിന്നിറ്റ് വാടാ മൈത്താണ്ടി" ആശാന്റെ ദേഷ്യം കണ്ട് പൊട്ടിയമ്മ ചൂണ്ടൽ മുടക്കാൻ ആറ്റിൽ ഒരു വലിയ കല്ലെടുത്തിട്ടു. അവർ തമ്മിൽ കുഞ്ഞമ്പിയെ ചിരിപ്പിക്കാൻ ഗുസ്തി പിടിക്കണതും കണ്ട് ചിരി പൊട്ടി ഇരിക്കുമ്പോൾ ഒരു ടോർച്ച് വെട്ടം ആറ്റിലേക്ക് കുത്തനെ വന്നു വീണു . പൊട്ടിയമ്മയും ആശാനും ഉങ്ങിന്റെ പിന്നിൽ ചെന്നൊളിച്ചിരുന്നു. ഉങ്ങിനെ സംശയിക്കുന്ന വിധം പിന്നെയും ടോർച്ച് വെട്ടങ്ങൾ കൂടി കൂടി വന്നു. ആരൊക്കെയോ ഓടി വരുന്നതിന്റെ ശബ്ദങ്ങൾ. പൊട്ടിയമ്മയും  ആശാനും ഉങ്ങിന്റെ ഒരു  വലിയ പോട്ടിൽ കയറി ഒളിച്ചു.ആശാന്റെ കൈയിൽ നിന്ന് വീണ ബീഡി ഉണ്ണിക്കൃഷ്ണൻ ചുണ്ടിൽ ചേർത്ത് ആഞ്ഞ് വലിച്ചു..
"അച്ഛ്ൻ ഇതെന്ത് പണിയാ കാണിച്ചത്, വെറുതെ ആളുകളെ പേടിപ്പിക്കാൻ, കുഞ്ഞൂട്ടൻ എന്തിയേ..? "
രൂപേഷ് ഉണ്ണിക്കൃഷ്ണന്റെ മടിയിൽ കിടക്കുന്ന കുഞ്ഞൂട്ടനെ വലിച്ചെടുത്തു..
"ഒരു കൊർണപോലും കൊത്തണില്ലല്ല കേറി പോ മായിരുങ്ങളെ" കുഞ്ഞമ്പിയുടെ ഉള്ളിലിരുന്ന് ആശാൻ എല്ലാരേയും പള്ള് പറഞ്ഞു...!!

അടിക്കുറിപ്പ്‌
1. ഉങ്ങ്, ഒരു കാട്ടുമരം തണൽ മാത്രം
2.കൂരല് ഒരിനം മീൻ
3. വെപ്രാളം തിടുക്കം
4. കൊരണ ഒരിനം പൊടി മീൻ
5.ഊശി അധോവായു
6.പൂർത്തി, പൈനാപ്പിൾ, പപ്പായ
7.ചെവള, കവിൾ
8.വാട്ടുകപ്പ, ഉണക്ക മരച്ചീനി
9. പൊരിയണി, വട്ടയില

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

Friday 20 September 2019

ത്രെഡ്...!!

ത്രെഡ്...!!

"സാഹിത്യലോകത്ത്‌ പേരോ വേരോയില്ലാത്ത നിങ്ങളെഴുതിയ ഒരു കഥ രൂപം മാറി മറ്റൊരിടത്ത് അച്ചടിച്ച്  വരുന്നതിന് പിന്നിൽ,
സൂത്രക്കാരനായ ഒരു എഡിറ്ററും ക്രൂരനായ ഒരു കഥാകൃത്തും തമ്മിലുള്ള  സൗഹൃദത്തിന്റെ കഥയുണ്ട്.."

          (ഒരു ആരോപണം. മെയ് 21/2019 ന് കൊലചെയ്യപ്പെട്ട കഥാകൃത്ത്)

നിങ്ങൾക്ക് പരേത്മാവിൽ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഞാനിപ്പോൾ അതിൽ അടിയുറച്ച് വിശ്വസിക്കുന്നു. "ഒരു തെറ്റ്' എന്നപേരിൽ എഴുതിയ കുറിപ്പ് ഇപ്പോൾ 'ത്രെഡ്' എന്ന് മാറ്റിയെഴുതാൻ സംഗതി വന്നല്ലോ..?
ഇതിന്റെ പിന്നിൽ കൊലചെയ്യപ്പെട്ട കഥാകൃത്തിന്റെ ആത്മാവ് തന്നെ.
കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് മുൻപ്
ഇത് വായിക്കുന്ന നിങ്ങളോട് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നത് നന്നായിരിക്കുമെന്നെനിക്ക് തോന്നുന്നു..

1.മെയ് 21 ന് ഞാൻ ഒരു കഥാകൃത്തിനെ കൊന്നു.

2.ഞാനുൾപ്പെടെ നാലു പേർക്ക് പരമാവധി ശിക്ഷ കിട്ടുന്ന വിധം ഒരു കേസ് നടത്താൻ നിങ്ങൾ തയാറാകണം.

3.അധോലോകം ഉൾപ്പെടെ എല്ലാ പത്രാധിപർക്കും ഞാൻ ഈ കുറിപ്പ് അയച്ചിട്ടുണ്ട്
അവർ ചിലപ്പോൾ ഒരു കഥയായി അച്ചടിക്കാൻ സാധ്യതയുണ്ട്..

സൂചനകൾ ഇനിയുമുണ്ട്
ഒരു പക്ഷെ ബോറൻ ആഖ്യാനമുള്ള ഒരു കഥയുടെ  ആദ്യഭാഗത്തു നിന്നെന്നപോലെ നിങ്ങൾ ഇറങ്ങിപ്പോയാൽ ആ കഥാകൃത്തിന്റെ അന്ത്യത്തിന് കാരണക്കാരായവർ രക്ഷപ്പെടും.
നോക്കു വെറുമൊരു ഗുണ്ടയായ എനിക്ക്  എഴുത്തിൽ  ഇത്രയൊക്കെ സൂക്ഷ്മത പുലർത്താൻ സാധിക്കുന്നുല്ലോ..?
ഇതൊക്കെകൊണ്ടാണ് ഗതികിട്ടാത്ത കഥാകൃത്തിന്റെ ആത്മാവ് എന്നെക്കൊണ്ട് എഴുതിക്കുന്നതാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്..

അധോലോകത്തിന്റെ ഗോഡൗണിൽ വച്ച്  ആ കഥാകൃത്തിന്റെ വയറ്റിൽ ഞാൻ കത്തിയിറക്കുമ്പോൾ ഒരു തുള്ളികണ്ണീരോ നിലവിളിയോ ഉണ്ടായിട്ടില്ല. എന്റെ മുഖത്ത് അയാളുടെ കണ്ണുകൾ ഉറച്ചു നിന്നു..

" നിങ്ങളുടെ അതേ പേരിൽ നീതിമാനായ ഒരു കഥാകൃത്ത് ജീവിച്ചിരുന്നു." അയാളുടെ ഒടുവിലെ  വാക്കുകളിൽ ഞാനാകെ തകർന്നുപോയി. ആദ്യാമായിട്ടാവും മരണപ്പെട്ടവന്റെ മുന്നിൽ  കൊല്ലുന്നവൻ തോറ്റു പോകുന്നത്..
രണ്ട് ദിവസം കഴിഞ്ഞിട്ടാണ് എനിക്ക് ആ ശരീരം ദഹിപ്പിക്കാൻ കഴിഞ്ഞത്. ഷെർലക്ക് ബുദ്ധിയുള്ള നൂറ്  പൊലീസുകാർ വന്നാലും ഒരു  തെളിവും കിട്ടാതെ കാര്യങ്ങൾ  നിസാരമായി കൈകാര്യം ചെയ്തിട്ടുള്ള  എനിക്കാണ് ഇത്തരമൊരനുഭവമെന്നോർക്കണം..

നിങ്ങളുടെ മുന്നിൽ എനിക്കിങ്ങനെ മറഞ്ഞു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
അക്ഷര നഗരിയിലെ തിരക്കുള്ള ഗുണ്ടാ നേതാവാണ് ഞാൻ. സാംസ്കാരിക ക്വട്ടേഷനുകൾ ചെയ്യാൻ പ്രത്യേക വാസനയുള്ള എന്നെ വക്കീൽ വിളിപ്പിച്ചു. എഴുത്തുകാർ, ചിത്രകാരന്മാർ, ശില്പികൾ ഇവരെ കൈകാര്യം ചെയ്യാൻ എനിക്കെന്തോ പ്രത്യേക കൗതുകമുണ്ട്..
നിങ്ങൾക്ക് എന്നെ കൂടുതൽ മനസിലാകാൻ ചില കാര്യങ്ങൾ കൂടെ ഓർമ്മിപ്പിക്കാം..

അടുത്തിടെ ഒരു പരിസ്ഥിതി വാദിയായ ചിത്രകാരനെ കൈകാര്യം ചെയ്ത കേസിൽ ഞാൻ പ്രതിയായിരുന്നു. വയൽ നികത്തി റിസോർട്ട് പണിത ഒരു രാഷ്ട്രീയകാരനു വേണ്ടി ആ ക്വട്ടേഷൻ എന്നെ ഏല്പിച്ചത് ഇതേ വക്കീലുതന്നെ. സമരം ചെയ്ത മറ്റു പ്രകൃതിസ്നേഹികൾ ഒന്നര ലക്ഷം വീതം വാങ്ങി സമാധാനത്തോടെ പിരിഞ്ഞ് പോയിട്ടും ഇയാൾക്ക് കുലുക്കമില്ല.
അഞ്ച് ലക്ഷത്തിൽ കുറഞ്ഞ് ഒരു വിട്ടു വീഴ്ച്ചയ്ക്കും തയാറല്ലത്രേ.
എന്റെ ഇടപെടലിൽ ഒറ്റ ലക്ഷത്തിന് വഴങ്ങി.
രൂപ അമ്പതിനായിരം എന്റെ പോക്കറ്റിൽ. സമരപന്തലിന്റെ പിന്നിലെ കണ്ടൽക്കാട്ടിൽക്കിടന്ന് പ്രകൃതിവാദി വാങ്ങിയ ഇടി വച്ചു നോക്കിയാൽ  ആ ഒരു ലക്ഷം ഏതെങ്കിലും ആയുർവേദ കേന്ദ്രത്തിൽ  എത്തും..

വേറൊന്നുകൂടെ പറയാം നിങ്ങൾക്കും എനിക്കും  അതിത്തിരി കൗതുകമുള്ള സംഗതിയാണ്.
അടുത്തിടെ വിവാദമായ പുസ്തകം
ഓർക്കുന്നുണ്ടോ..? ദൈവങ്ങളെയൊക്കെ തെറി പറഞ്ഞ ഒരു ഐറ്റം.
ആ എഴുത്തുകാരനെ അജ്ഞാത  മതതീവ്രവാദികൾ കൈയേറ്റം ചെയ്തുവെന്ന വാർത്ത വന്നിരുന്നു ശ്രദ്ധിച്ചിട്ടുണ്ടോ..? വാസ്തവത്തിൽ ആ അജ്ഞാത മത തീവ്രവാദി ഞാനാണ്. ഒറ്റ മാസം കൊണ്ട് ഇരുപത് പതിപ്പ് വിറ്റുപോയ ആ പുസ്തകം ഈ നാട്ടിലെ ശരാശരി വായനക്കാരനു പോലും ഓർമ്മാവരാതിരിക്കില്ല..ഈ കുറിപ്പിന്റെ ഇത്രയും ഭാഗം വരെ എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ പോലും ആ പുസ്തകം വായിച്ചിട്ടുണ്ട് തീർച്ച.
ഇനി ഇതിലെ കൗതുകം പറയട്ടെ തന്നെ തല്ലാൻ വക്കീലുവഴി എന്നെ ഏർപ്പാടാക്കിയത്  ആ എഴുത്തുകാരൻ തന്നെയായിരുന്നു.
തെരുവിൽ കിടന്ന് നാലഞ്ച് അടിവാങ്ങിയെങ്കിലെന്ത് അക്കാദമി അവാർഡിന് വരെ ആ പുസ്തകം പരിഗണിക്കപ്പെട്ടില്ലേ...?
എത്ര ചർച്ചകൾ പ്രതിഷേധ സദസുകൾ നിങ്ങളും ഏതെങ്കിലും സദസിൽ പോയിട്ടുണ്ടാകുമല്ലേ...?
അറബി വാക്കുകൾ പഠിച്ചു, തല്ലിനിടയിൽ ആളുകൾ കേൾക്കെ വിളിച്ചുപറഞ്ഞു, നീളൻ കുപ്പായവും തൊപ്പിയുമൊക്കെയായി  സ്റ്റണ്ട്  അഭിനയിച്ചു. എനിക്കും അത് പുതിയ  അനുഭവമായിരുന്നു. ഞങ്ങൾ ക്വട്ടേഷൻ പണിക്കാരുടെ പ്ലാനുകൾ  ആ എഴുത്തുകാരന്റെ മാസ്റ്റർപ്ലാനിന്റെ മുന്നിൽ  വെറും നിസാരം..

ഏല്പിച്ച പണികളെല്ലാം കൃത്യമായി ചെയ്തതു കൊണ്ടാണ് ഈ കേസിനും വക്കീൽലെന്നെ വിളിപ്പിച്ചത്. അവരുടെ  ഫ്‌ളാറ്റിലെത്തുമ്പോൾ അധോലോകം പത്രാധിപരും അയാളുടെ സുഹൃത്തും,  വക്കീലും,  കഥാകൃത്തും ഏതോ വിഷയത്തിൽ കാര്യമായ തർക്കം നടക്കുന്നുണ്ടായിരുന്നു. വക്കീൽ എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. പത്രാധിപർ എന്നെ വന്ന് പരിചയപ്പെട്ടു. സുഹൃത്ത് എനിക്ക് നീല നിറത്തിലുള്ള വിസ്കി ഒഴിച്ചു..
പക്ഷേ  അവരുടെ ശ്രദ്ധമുഴുവൻ  വക്കീലിന്റെ  അനുനയിപ്പിക്കൽ ശ്രമത്തിലായിരുന്നു.
അഞ്ചുമിനിറ്റ് ആയിക്കാണും  വക്കീൽ ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് വന്നു.
അവർ  മൂന്നാളും കുറച്ച് മാറി നിന്ന് എന്തൊക്കെയോ പറയുന്നു. വീണ്ടും വിസ്കിയിലേക്ക് വീഴുന്ന എന്റെ നോട്ടം കണ്ടിട്ട് പത്രാധിപർ, എടുക്കുക കുടിക്കുക സന്തോഷിക്കുക എന്നൊക്കെ ആർഥ്മുള്ള ഒരു ചിരിയയച്ചു...

ഞാൻ കഥാകൃത്തിനെ നോക്കി അയാൾ ആകെ അസ്വസ്ഥനാണ്.മടിയിലെ തുണി സഞ്ചിയിൽ  അമർത്തിപ്പിടിച്ചിരിക്കുന്നു.പോക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത് വലിക്കുന്നു...

"മറ്റു വഴിയില്ല ഭായ് ഇവരൊക്കെ പത്തിരുപത് വർഷം കൊണ്ടുണ്ടാക്കിയ ഇമേജിനാണ് ആ ചെറ്റ വില പറയുന്നത്." വക്കീലെനിക്ക് അത്യാവശ്യം  നല്ലൊരു തുക ഉറപ്പിച്ചു ,ഒരാഴ്ച്ചത്തെ  സമയവും.
ഫ്‌ളാറ്റിൽ നിന്ന് ഞാനും കഥാകൃത്തും ഒന്നിച്ചാണ് ഇറങ്ങിയത്. ഹസ്തദാന സമയത്ത് എന്റെ പേര്‌ ചോദിച്ചു.എന്റെ പേരുകേട്ട് അയാൾ ചിരിച്ചു, ഞാനും..നല്ല നിലാവ് പോലുള്ള ചിരി..

സാധാരണ ഏറ്റെടുക്കുന്ന കേസുകളുടെ ഭൂതവും ഭാവിയും തിരഞ്ഞ് പോകാത്തതാണ്. എങ്കിലും ഫൈനൽ തുക സെറ്റിൽ ചെയ്യുന്ന ദിവസം വക്കീലിന്റെ വീട്ടിൽ വച്ച് കഥാകൃത്തിനെക്കുറിച്ച് എനിക്ക് ചോദിക്കേണ്ടി വന്നു.വക്കീലെന്നെ സംശയരൂപത്തിൽ നോക്കി. പിന്നീട് അയാളുടെ കണ്ണുകൾ നനഞ്ഞു. ആയാളും ആകെ അസ്വസ്ഥനായിരുന്നു. മേശയിൽ നീലനിറമുള്ള അതേ വിസ്കിയുടെ പകുതിയായ കുപ്പി.
അതിൽ നിന്ന് പകർന്നതുമായി വക്കീൽ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ഒന്നും മിണ്ടുന്നില്ല.
ഒന്നുരണ്ട് തവണ ഞാനും ഗ്ളാസ് നിറച്ചു.
ഞാനെഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ തിരിഞ്ഞു നോക്കാതെ എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. അതേ നിൽപാണ് എന്നെപ്പോലെ വക്കീലിനും കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ട് തീർച്ച. പതിവില്ലാതെ വക്കീലിന്റെ വീട്ടിൽ ആളനക്കമില്ലാതായിരിക്കുന്നു..
അതേക്കുറിച്ച് എന്തെങ്കിലും ചോദിക്കാൻ വേണ്ടി ഞാൻ മനസിൽ വാക്യങ്ങൾ ഒരുക്കിയെടുത്തു. ചോദ്യത്തിന്റെ ഔചിത്യം ഉറപ്പിക്കാൻ അകത്തേക്ക് ഞാനായച്ച നോട്ടം വക്കീലിന്റെ കണ്ണിൽപ്പെട്ടു..

"എന്റെ മോൾക്ക് ഇത്തിരി സാഹിത്യ താല്പര്യമുണ്ട് ഇടുക്കിയിൽ ഒരു ക്യാമ്പിന് പോയതാ,അവളും കൂട്ടുപോയി" എന്റെ ഉള്ളിൽ കഥാകൃത്തിന്റെ ഒടുവിലെ ചിരി തെളിഞ്ഞു. മേശപ്പുറത്ത് വായിച്ച് കമഴ്ത്തി വച്ചിരിക്കുന്ന കഥാകൃത്തിന്റെ പുസ്തകം 'പണയം വച്ച വീടുകൾ'. ഞങ്ങളുടെ ഓപറേഷനുകളിലെ ഒരു രീതിയാണത്. പണികൊടുക്കുന്ന ആളുകളുടെ എന്തെങ്കിലും ചിലത് തെളിവായി സൂക്ഷിക്കും.സംഗതി നടന്നുവെന്നതിന് തെളിവായിട്ടാണ് ഞാനെടുക്കുന്നതെങ്കിലും വക്കീലിന്റെ താൽപര്യം പണി ഏല്പിച്ചവർക്ക് പിന്നൊരിക്കൽ അതുവച്ച് പണികൊടുക്കാൻ തോന്നിയാലോ എന്നാകും..

പണികൊടുക്കാൻ പൊക്കിയ ദിവസം കഥാകൃത്തിന്റെ തുണി സഞ്ചിയിൽ കോഴിക്കോട്ടെ ഏതോ പ്രസാധകൻ അച്ചടിച്ച 'പണിതീരാത്ത വീടിന്റെ' നാലു കോപ്പി, മുന്നൂറ്റി അറുപത് രൂപ,വക്ക് പൊട്ടിയ ഫോണ്, ഏതോ ശില്പശായിൽ പങ്കെടുത്ത് കിട്ടിയ ഒരു കുറിപ്പ് പുസ്തകം ഇതൊക്കെയേ ഉണ്ടായിരുന്നുള്ളു..
പണിതീരത്ത വീടിന്റെ ഒരു കഥ ഞാൻ വായിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.വക്കീൽ കമഴ്ത്തി വച്ചിരിക്കുന്ന പുസ്തകം നോക്കിയിട്ട് ഇനി അതിന്റെ ഏതാനും പേജുകളെ ബാക്കിയുള്ളൂ..
കഥയൊന്നും എനിക്കത്ര മനസിലായില്ല.
കുറിപ്പ് പുസ്തകത്തിൽ ഒടുവിൽ എഴുതിയത് നിങ്ങൾക്ക് വേണ്ടി എഴുതാം ഒരുപക്ഷേ ഈ കേസിന്റെ നടത്തിപ്പിന് സഹായമായാലോ..?

"അപഹരിക്കപ്പെട്ട കഥകൾക്ക് ഒരു കോടതിയിലും നീതി ലഭിക്കില്ല."

"എഴുത്തുകാരനല്ലാതെ മറ്റാർക്കും അത് മനസിലാക്കാനും കഴിയില്ല"

"ഈ കഥാലോകത്തെ ഒരിക്കലും വിശ്വസിക്കരുത്, അവരോളം സ്വാർത്ഥതയുള്ള ഒരു വിഭാഗമുണ്ടോ.?
"
"കഥ കൊണ്ടുവേണം ഇതിനോക്കെ മറുപടി കൊടുക്കാൻ"

"അപഹരിക്കപ്പെട്ട കുട്ടികൾ"  അതിനൊക്കെ താഴെ  ഇങ്ങനെയൊരു തലവാചകം എഴുതി വരയിട്ട് വച്ചിരുന്നു..

വക്കീലെന്റെ തോളിൽ കൈവച്ചപ്പോഴാണ്.
വിസ്കിയും പിടിച്ച് ജനാലയിലൂടെ ഞാനും പുറത്തേക്ക് നോക്കി നിൽക്കുന്നത് ബോധ്യം വന്നത്. വക്കീലിന്റെ മുഖത്ത് പതിവില്ലാതെ ഒരു ആർദ്രത..

"അധോലോകത്തിന്റെ വിശേഷാൽ പതിപ്പ് നീ കണ്ടിട്ടുണ്ടോ..? " കഥാകൃത്തിനെക്കുറിച്ചാണ് വക്കീൽ പറഞ്ഞ് തുടങ്ങിയതെന്ന് തിരിച്ചറിയാൻ കുറേ സമയം വേണ്ടിവന്നു. പിന്നെപ്പറഞ്ഞതും മസിലാക്കാൻ കഴിഞ്ഞില്ല..

"അധോലോകത്തിന്റെ പത്രാധിപനൊരു വേന്ദ്രനാ. അയാളുടെ വിശേഷാൽ പതിപ്പിൽ ഏതൊക്കെ കഥ ആരോക്കെ എഴുതണമെന്ന് വളരെ മുന്നേ തീരുമാനിക്കും. എഴുത്തിലെ വലിയ മൂന്ന് കൊമ്പന്മാർക്ക് ഒരു കഥ തരണമെന്നും പറഞ്ഞ് കത്തും കാശുമായി മുഖചിത്രം ഷൂട്ട് ചെയ്യാനുള്ള ഒരു ക്യാമറമാനെ അയയ്ക്കും. പിന്നെ ഏതെങ്കിലും വിവാദ താരത്തിന്റെ അഭിമുഖം.പ്രമുഖ നിരൂപകരുടെ ക്വാട്ടയിൽ ഒന്നോ രണ്ടോ കഥ.
അത് കഴിഞ്ഞ് പത്ത് കഥകൾക്കുമുള്ള ത്രെഡ് അയാൾ തന്നെ കൊടുക്കും അതിന് പറ്റിയ എഴുത്ത് വലയം അയാൾക്കുണ്ട്...
ഇതിലൊരു സംഗതിയുണ്ട് ഈ എഴുത്തുകാർക്ക് പോലും അറിയില്ല. അധോലോകത്തിൽ അച്ചടിക്കാൻ ലോകാത്തിന്റെ നാനാകോണുകളിൽ നിന്ന് പലർ അയച്ചുകൊടുത്ത കഥകളുടെ ജീനുകളാണ് വിതരണം ചെയ്യപ്പെട്ടതെന്ന്.. "
മനസിലാകാത്തത് പോട്ടെ, ഇതൊക്കെ എങ്ങനെ ഓർമ്മിച്ചെഴുതാൻ കഴിഞ്ഞെന്നുപോലും  വിശദീകരിക്കാൻ കഴിയില്ല..എന്റെ ഇരുപ്പുകണ്ട് വക്കീൽ അല്പം ലൈറ്റാക്കി..

"നമ്മുടെ കഥാകൃത്ത് അധോലോകത്തിൽ അച്ചടിക്കാൻ അയച്ച ഒരു കഥയുടെ ഉള്ളിലെ ഐറ്റം എഡിറ്റർ ചങ്ങാതിയായ ഒരാൾക്ക് കൊടുത്തു. കക്ഷിയെ നീ അറിയും.
അന്ന് അവിടെയുണ്ടായിരുന്നു. നിനക്ക് വിസ്കി ഒഴിച്ച..ആയാളൊരു പ്രവാസിയാ, സ്വർണക്കച്ചവടവും എഴുത്തും എങ്ങനെ കൊണ്ടു പോകുന്നു എന്നൊന്നും അറിയില്ല. നാട്ടിൽ കാഞ്ഞിരപ്പള്ളിയാ സ്ഥലം.
വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇന്ത്യയിൽ വന്നാലായി. ബിനാമിവഴി ഒരു ട്രസ്റ്റ് ഉണ്ടാക്കി അതിന്റെ തന്നെ സാഹിത്യ അവാർഡ് ഒപ്പിച്ച ആളാണ് കക്ഷി.. വിശേഷാൽ പതിപ്പിൽ തന്റെ കഥയുടെ പകർപ്പ് കണ്ടതും കഥാകൃത്തിന് ആകെ കലിപ്പായി...

ഇത് വായിക്കുന്നവർക്ക് അത്ര സംശയം തോന്നില്ല.
നമ്മുടെ കഥാകൃത്തിന്റെ കഥയിൽ ഇറച്ചി കഴിക്കുന്ന ഒരു ആട്, കല്യാണ പന്തലിന്റെ എച്ചിൽ കൂനയിൽ അത് സ്ഥിരമായി ആഹരിക്കുന്നു,  നാട്ടിൽ ഒരു പത്തുവയസുകാരി കാണാതെയാകുന്നു. അവളുടെ ചുവന്ന പുള്ളിപ്പാവാട ആടിന്റെ സമീപം കിട്ടുന്നു.ഇറച്ചിയുടെ രുചി അറിഞ്ഞ ആട് മനുഷ്യമാംസം കഴിക്കുമെന്ന് കിംവദന്തി ഉണ്ടാകുന്നു.നാട്ടുകാർ തല്ലിക്കൊല്ലുന്നു..
പ്രവാസിയുടെ കഥയിൽ ഒരു പശു അതും കാഞ്ഞിരപ്പള്ളിയിലെ  ഏതോ പ്രത്യേക ബ്രീഡ്..
ഹോട്ടലുകാരനായ ഉടമ കൊണ്ടുവരുന്ന എച്ചിലിൽ ഇറച്ചി കഴിക്കുന്നു. ഹോട്ടൽ കാരന്റെ മകനെ കാണാതാകുന്നു.. തൊഴുത്തിൽ നിന്ന് കുട്ടിയുടെ ഒരു ചെരിപ്പ് കിട്ടുന്നു.കിംവദന്തികൾ പ്രചരിക്കുന്നു.. ബീഫ് ബീരാന് പശുവിനെ വിൽക്കുന്നു...

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇതിനെക്കുറിച്ച് ശരിക്ക് എഴുതി. അധോലോകത്തിന്റെ എതിർ ടീം ചെറിയ പിന്തുണയൊക്കെ കൊടുത്തു..
ഇത് ചർച്ചയാകും നാറ്റക്കേസാകും എന്നൊക്കെ തോന്നിത്തുടങ്ങിയപ്പോൾ നുമ്മടെ പ്രവാസിയും രംഗത്ത് വന്നു. ഇതിനിടയിൽ കഥാകൃത്ത് ഒരു ഏതോ ഒരു വക്കീലിനെക്കൊണ്ട് എഡിറ്റർക്കും പ്രവാസിക്കും എതിരെ നോട്ടിസ് അയപ്പിച്ചു..
കളി കൈവിട്ട് പോകുമെന്നായപ്പോഴാണ് നമ്മളെ വന്ന് കണ്ടത്.." വക്കീലിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. കസേരയിൽ ഒന്ന് ചാരി മുകളിലേക്ക് നോക്കിയിരുന്നു. വീണ്ടും മൗനത്തിലേക്ക് പോകുമോയെന്ന് ഞാൻ ചിന്തിച്ചു..

"കേസ് ഒത്തു തീർക്കാൻ പ്രവാസി കുറച്ച് കാശൊക്കെ ഓഫർ ചെയ്തിരുന്നു. പക്ഷെ
കഥാകൃത്തിന്റെ ഡിമാന്റ് കലക്കനായിരുന്നു..
'വർഷത്തിൽ തന്റെ മൂന്ന് കഥയെങ്കിലും പതിനായിരകണക്കിന് കോപ്പികൾ വിറ്റുപോകുന്ന അധോലോകത്തിൽ അച്ചടിക്കണം, അധോലോകത്തിന്റെ പ്രസാധക സംരഭം വഴി ഉടൻ ഒരു കഥാസമാഹാരം ഇറക്കാനും സഹായിക്കണം.'
അവന്മാർക്ക് അതങ്ങ് സമ്മതിച്ചാൽ മതിയായിരുന്നല്ലോ..? ഇതിപ്പോ നമ്മളെയും പെടുത്തി..."

വക്കീൽ പെട്ടെന്ന് ടോയിലേറ്റിലേക്ക് പോയി. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ്  തിരികെ വന്നത്. വക്കീലിന്റെ മൗനം എന്നെ വല്ലാതെ ഭയപ്പെടുത്തി.എന്റെ പ്രശ്നങ്ങൾ തുറന്നങ്ങ് പറഞ്ഞാലോ എന്നാലോചിച്ചു. പക്ഷെ മുഖത്ത് പോലും നോക്കാതെ വക്കീലിന്റെ അടുത്ത ചോദ്യം ഒരു ഗുണ്ടയോട് ലോകത്തിൽ ഇതുവരെ ഒരാളും ചോദിക്കാത്തത്...

"കഥ വായിക്കാറുണ്ടോ..?" 
വക്കീലിന്റെ കണ്ണ് നിറഞ്ഞു. വിശേഷാൽ പതിപ്പും കഥയും അതിന്റെ കാര്യങ്ങളും പറഞ്ഞതു തന്നെ എനിക്ക് ദഹിക്കുന്നില്ല പിന്നെയാണ് വായന.
"അയാളുടെ വിശപ്പിന്റെ വിശുദ്ധപുസ്തകം  എന്നൊരു കഥയുണ്ട് അതു വായിച്ച് ഞാനും മകളും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞുപോയി,
മൂന്ന് ദിവസം അവളോ ഞങ്ങളോ ഒന്നും കഴിച്ചില്ല. ക്യാമ്പിലേക്ക് പോകാനിറങ്ങിയപ്പോൾ അവൾ പറഞ്ഞ വാക്കുകൾ....." വക്കീലിന് വാക്കുകൾ തടയാൻ തുടങ്ങി. ഉറക്കെ കരഞ്ഞു. എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ കഥാകൃത്തിന്റെ സഞ്ചി വക്കീൽ എന്നെ ഏല്പിച്ചു...

"ഇതും എവിടെയെങ്കിലും കൊണ്ട് നശിപ്പിക്കണം."
വാതിലിൽ വച്ചു തന്നെ സഞ്ചി തുറന്ന് നോക്കി, അതിൽ കുറേ നോട്ടു കെട്ടുകൾ.
ഞാൻ വക്കീലിനെ നോക്കി..

"അത്, ആ കഥാകൃത്തിന്റെ രക്തത്തിന്റെ വിലയാണ് നിനക്ക് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ അതും ചേർത്ത് നശിപ്പിച്ചുകളയൂ..."
മിണ്ടാതെ ഞാൻ പുറത്തിറങ്ങി.വക്കീൽ വാതിലോളം വന്നു. ഞാൻ തിരിഞ്ഞ് ചോദിച്ചു...

"എന്റെ  അതേ പേരിൽ ഏതെങ്കിലും കഥാകൃത്തുക്കളുണ്ടായിരുന്നതായി വക്കീലിന് അറിയോ....?" അതിനും വലിയ കരച്ചിലായിരുന്നു മറുപടി.. പ്രിയപ്പെട്ടവരെ ഒന്നും നശിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വക്കീൽ  നാടുവിട്ടുപോയി,
രണ്ടു ദിവസം കഴിഞ്ഞ് എന്റെ വിലാസത്തിൽ ഒരു കത്ത് വന്നു. അതിന്റെ വിശദീകരണമൊന്നും എനിക്ക് തരാൻ കഴിയുന്നില്ല.അതിലെ വരികൾ അതുപോലെ കുറിക്കാം...

കഥാകൃത്തുകൾക്ക് ചില നിർദ്ദേശങ്ങൾ..

1. കഥ അച്ചടിക്ക് അയയ്ക്കുമ്പോൾ ഒരു തെളിവ് സൂക്ഷിക്കുക.
(മെയിൽ വിലാസം വഴി അയയ്ക്കുന്നത് അഭികാമ്യം)

2. കഥ അച്ചടിച്ച് വരുന്ന പതിപ്പിന്റെ പ്രതിഫലം കൈപറ്റിയ രസീതി, ബാങ്ക് വിവരങ്ങൾ എന്നിവയോടൊപ്പം ആ പതിപ്പിന്റെ രണ്ട് കോപ്പിയും, മുൻപും പിൻപും വരുന്ന രണ്ട് ലക്കങ്ങളും സൂക്ഷിക്കുക.

3. അതേ പതിപ്പിലെ മറ്റു സൃഷ്ടികളുടെ കർത്താക്കളുമായി സൗഹൃദം സ്ഥാപിക്കുക.

4. നവ മാധ്യമങ്ങളിലും മറ്റും പ്രസിദ്ധിപ്പെടുത്തി, പരമാവധി വായനക്കാരുടെ ശ്രദ്ധ ഉറപ്പിക്കുക.

വക്കീലിന്റെ തിരോധാനം ഒരുമാസത്തോളം വാർത്തയായി.സഞ്ചിയിലെ തുകയുമായി പുസ്തകത്തിലെ വിലാസം നോക്കി
പ്രായശ്ചിത്തമെന്നതു പോലെ കഥാകൃത്തിന്റെ വീട്ടിൽ ഞാൻ പോയിരുന്നു.
കമ്യുണിസ്റ്റ് പച്ച കയറിയ ഒരു വീടിന്റെ അടിസ്ഥാനമല്ലാതെ മറ്റൊന്നും അവിടെയില്ല.
പതിനാലുകാരനായ ബുദ്ധിക്കുറവുള്ള മകനെ ഒരു ദിവസം  കാണാതാകുകയായിരുന്നു വത്രേ..

പിന്നീട് എന്റെ ദിവസങ്ങൾ അതി ഭീകരമായിരുന്നു.. ഉറങ്ങാനായി കണ്ണടച്ചാൽ ഒരു പേന പാഞ്ഞ് വരുന്നത് പോലെ തോന്നും.
പിന്നെ കഥാകൃത്തിന്റെ അവസാനത്തെ ചിരി.
ഒരു വാരികയിലെ  മനശാസ്ത്രജ്ഞനോട് ചോദിക്കാം എന്ന പംക്തിയിൽ നിരവധി കത്തുകളെഴുതി. അതിലെ ഫോണിൽ വിളിച്ച് നേരിൽ ചെന്നു കണ്ടു.
ആ ഡോക്ടരാണ് എന്റെ പേരിൽ ഒളിച്ചിരിക്കുന്ന ആ കഥാകൃത്തിനെ എനിക്ക് വെളിപ്പെടുത്തിയത്.
വായനശാലയിൽ ചെന്ന് അയാളുടെ കഥകൾ ചോദിച്ചു വാങ്ങി വായിച്ചു തീർത്തു.
അയാളുടെ ഒരു കഥയിൽ നിന്നാണ്‌ എനിക്ക് ഈ ആശയം തോന്നിയത്..

എല്ലാം തുറന്നു പറഞ്ഞ് ഒരു കത്തെഴുത്തുക. നിയമത്തിന് മുന്നിലെ ശിക്ഷ ഏറ്റു വാങ്ങുക.
പ്രിയ സുഹൃത്തേ എന്റെ പേരും വിലാസവും
ഈ കുറിപ്പിന്റെ മറുപുറത്തുണ്ട്.
അവിടെ എന്റെ കിടപ്പുമുറിയിൽ അയാളുടെ സഞ്ചിയും ആ തുകയും തെളിവായി  വച്ചിട്ടുണ്ട്..
ഒരു ചോദ്യം കൂടെ ചേർക്കട്ടെ
എന്റെ പേരുള്ള ആ കഥാകൃത്തിന്റെ ഏതെങ്കിലും കഥ നിങ്ങൾ വായിച്ചിട്ടുണ്ടോ..?

(മറുപുറം)

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)