Tuesday 29 August 2017

ഞാവൽത്വാലാഖ്

ഞാവൽത്വലാഖ്..!!
(കഥ കെ. എസ്. രതീഷ്)

"ഡിയർ ഫ്രെണ്ട്സ് ഇന്നത്തെ കോടതിവിധി എല്ലാരും അറിഞ്ഞല്ലോ..നമ്മളിന്ന് 'പറയാം പാടാം' ചർച്ചചെയ്യുന്നവിഷയം മുഖ്ത്വലാഖിന്റെ സുപ്രീം കോർട്ട് വിധിയെക്കുറിച്ചാണ്.
നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാൻ പറയുപാടൂവിലേക്ക് വിളിക്കൂ, വിളിക്കേണ്ട നമ്പർ മറക്കണ്ട, 9449449663...ബ്ലാക്ക് എഫ് എം 99.99 ന് വേണ്ടി
നിങ്ങളുടെ  സ്വന്തം ആർ ജെ ജീവൻ ജോയ്....കേൾക്കൂ കേൾക്കൂ കേട്ടുകൊണ്ടേയിരിക്കൂ..."

"വിളക്കുകൊളുത്തിവരും അറബുകഥകളുടെ സുബർഗമൊരുക്കിവരും സുൽത്താനായ്....

ചുരമിറങ്ങുന്നതിനിടയിൽ സ്റ്റീരിയോയിൽ സ്റ്റേഷൻ മാറ്റിക്കൊണ്ട് സ്വാലിഹ് മനസിലോർത്തൂ....

ഈ പൊട്ടനിതെന്താപറയണത്, ത്വാലാഖിനെക്കുറിച്ച് ഈ നാട്ടാർക്ക് എന്തറിയാന്നാ.
എന്റെ ഉപ്പ ഉമ്മയെ ഒരായിരം തവണ ത്വലാഖ് ചൊല്ലീട്ടുണ്ട്.
ബീഡിവാങ്ങാൻ കാശില്ലാത്തപ്പോൾ ഉമ്മാടെ പേഴ്സിലും പെട്ടീലും തപ്പും...അതിന്റെ പേരിൽ വഴക്കാവും...കൂടെ ത്വലാഖും...

"കള്ള സൂറേ അന്നെ ഞമ്മള് ത്വലാഖ് ചൊല്ലീക്കണ് ഇപ്പൊ എറങ്ങിപ്പോണം ഈ പൊരേന്ന്, ജ്ജ് അന്റെ കുടീക്ക് പോ..."

എന്നിട്ടെന്താകാൻ മരിക്കണേന്റെ തലേന്നും അരയ്ക്ക് കീപ്പോട്ട് തളർന്നു കിടന്ന ഉപ്പാടെ മൂത്രസഞ്ചിയെടുക്കാൻ വന്ന ഉമ്മയെ  മൊഴിചൊല്ലി....കണ്ണുനിറച്ച് കരളിൽ ക്യാൻസറുള്ള ഉമ്മ കടന്നുപോകും...

എതിരേവന്ന ബൈക്കുകാരനെ രക്ഷിക്കാൻ കാറ് ബ്രേക്കിടേണ്ടിവന്നു...

ത്വലാഖിനെ ഹദീസ് അവതരിപ്പിക്കണത് പ്രായോഗികമായ ഒരു തരത്തിൽ, സമുദായത്തിൽ നടക്കണത് പലതരത്തിൽ, അതിനെക്കുറിച്ച് നാട്ടുകാരറിയണത് വേറേതോതരത്തിൽ...

സഫിയമായീടെ കാര്യം നോക്കിയാലോ..
, ഓരോപെൺകുട്ടീനെ കിട്ടുമ്പോഴും ജമാലിക്ക അവരെ മൊഴിചൊല്ലും.
അങ്ങനിപ്പൊ നാലാ മക്കള്, നാലും പെണ്ണ്.
അതിലും രസാ കുഞ്ഞാണികാക്കാടെ കാര്യം...ദുബായീലാർന്നപ്പോൾ ആരൊക്കെയോപറഞ്ഞതുകേട്ട്
വാട്സ് ആപ്പിൽ വോയിസ് മെസ്സേജായിട്ടാ വാരിസയെ ത്വലാഖ് ചൊല്ലിയത് നാട്ടിലെത്തിയപ്പോൾ വാരിസയെക്കണ്ടപ്പോൾ, കുഞ്ഞാണിക്കാക്കയ്ക്ക് പഴേ ഓർമ്മകളൊക്കെ വന്നു, വാരിസയോടുതോന്നിയ  ദേഷ്യോം തീർന്നു കാക്കയ്ക്കിപ്പോൾ
ഓളെ വേണം..അതിന് മറ്റാരെങ്കിലും ഓളെ നിക്കാഹ് കഴിക്കണം, ന്നിട്ട് മൊഴിചൊല്ലിക്കണം അതിന് മുക്രിയെക്കൊണ്ട് ,

"നിങ്ങള് ഓളെ തൊടല്ല്, അടുത്തീസം തന്നെ ഓളെ ഒഴിയണം"
എന്നകരാറിൽ നിക്കാഹ് ചെയ്യിച്ചു...എന്നിട്ടിപ്പൊ മുക്രി ജന്മം ചെയ്താൽ ഒഴിയൂലാന്നായി...കുഞ്ഞാണികാക്ക  മുക്രീടെ പിന്നാലെ
" നിങ്ങളോളെ തൊട്ടീനാ, നിങ്ങളോളെ ഒഴിഞ്ഞാണീം മുക്രീന്നും " പറഞ്ഞ് നടപ്പാണ്...വാരിസയ്ക്ക് വയറ്റിലായി എട്ടുമാസം കഴിഞ്ഞിട്ടും അതേ നടപ്പുതന്നെ....ഇത് കണ്ട് ചിരിക്കാൻ നാട്ടാരും...

മറ്റേ കിളിച്ചുണ്ടൻ മാമ്പഴം സിനിമേല്
ചേക്കൂട്ടി സായ്വിന്റെ മോൻ ഉമ്മറിനെ അബ്ദുകൊല്ലണത് കണ്ടെന്ന് സൈനബ
കള്ളസാക്ഷിപറഞ്ഞോണ്ടല്ലേ, പ്രാണൻപോലെ   പ്രണയിച്ച അബ്ദൂനെ വിട്ട്  ആമിന മൊയ്ദൂട്ടി ഹാജിയെ കെട്ടിയത്, ജയിലിന്ന് വന്ന ഹംസയും കുഞ്ഞമ്മഹദും കൂടി കല്ലായിപ്പുഴേടെ തീരത്തിട്ട് അബ്ദൂനെ കൊല്ലാൻ നോക്കീതും, ഉമ്മറിന്റെ വാപ്പതന്നെ ആ കുറ്റം ഏറ്റതും..അബ്ദുനെ സംശയിച്ചതിൽ ഒരുതവണ മാപ്പ് പറയാൻ കേണപേക്ഷിച്ച ആമിനയെ സൂര്യനെ സാക്ഷിയാക്കി മൊയ്ദൂട്ടിഹാജി മൂന്നുവട്ടം ത്വലാഖ് ചൊല്ലിയതുമല്ലേ നാട്ടുകാരായ നിങ്ങൾക്കും അറിയൂ അതൊന്നും ശര്യല്ല....

എതിരേവന്ന പോലീസ് ജീപ്പ് മുട്ടിമുട്ടീലാന്ന് കടന്നുപോയി...
സ്വാലിഹ് സ്റ്റീരിയോയിൽ സ്റ്റേഷൻ മാറ്റി....
"ഒന്നാം കിളി പൊന്നാം വന്നാങ്കിളിമാവിന്മേൽ....
സ്വാലിഹിന് ചിരിവന്നു, ഞാനിപ്പോൾ ഈ സിനിമാക്കഥയോർത്തതേയുള്ളൂ....

ബത്തേരീലേ എസ്റ്റേറ്റിൽ റഷീദിക്കയേയും കൂട്ടുകാരെയും ഇറക്കിവിട്ട്, സൈനുത്താത്തേടെ അനിയന് കാറ് കൊടുക്കാൻ പോണതാ പന്തലൂർ നാടുകാണിവഴി വഴിക്കടവിലേക്ക്...
കഴിഞ്ഞ ആഴ്ച്ചയിലെന്താർന്നു..
കാശുള്ളോർക്ക് പടച്ചോനെ ഭയം കുറയുന്നാ തോന്നണത്...വണ്ടീം കൊണ്ടിറങ്ങിയപ്പോ...
"സ്വാലിഹേ മുത്തേ ഇക്കാനെ ചതിക്കല്ലേ? അന്റെ റഷീദിക്കയല്ലേ.." ഇക്കാനേം പറഞ്ഞിട്ടെന്താ കാശിങ്ങനെ വന്നു കൂടേല്ലേ....

നിരത്തിൽ ഒറ്റജീവിയില്ല...
കോടമഞ്ഞ് മൂടീട്ട് ചെക്ക് പോസ്റ്റിൽ പോലും ആളില്ല...എത്രതവണ പോയ വഴ്യാ തെറ്റൂലാ...അതിനിടയിൽ ബസ്റ്റോപ്പിൽ നിക്കണ സ്ത്രീ വണ്ടിക്ക് കൈകാണിച്ചോന്ന് ഒരു സംശയം...വണ്ടി അല്പം പിന്നോട്ടെടുത്തു...ഇരുപതിനടുത്തുള്ള ഒരുപെണ്ണ്.."നാടുകാണി പോണതീവഴിയല്ലേന്ന്" ചോദിക്കും മുന്നേ അടുത്ത് ഒരു കല്ലിലിരുന്ന് കളിക്കണ രണ്ടര വയസ് തോന്നിക്കണ കുട്ടിയെ പിൻ സീറ്റിലിരുത്തി അവൾ മുൻ സീറ്റിലേക്ക് കേറിയിരുന്നു...ഡോറടച്ചതും കാറിനുള്ളിൽ വിയർപ്പിന്റെയും മുഷിപ്പിന്റെയും കലർന്ന ഗന്ധമുണ്ടായി...സ്വാലിഹ് പതിയെ ഗ്ലാസുകൾ താഴ്ത്തി...
"ഏ സി എനിക്കും ശീലോല്ല ചിലപ്പോൾ ചർദ്ദിക്കും ഇതിപ്പൊ നന്നായി..."
സ്വാലിഹിന്റെ ഉള്ളിലൂടെ കൊള്ളിയാൻ കടന്നുപോയി...

മുപ്പത്തിമൂന്ന് ലക്ഷത്തിന്റെ വണ്ടിയാണ്, രജിസ്സ്റ്റ്രേഷൻ ആയിട്ട് ഒരാഴ്ച്ച, 786 നമ്പരൊപ്പിക്കാൻ ഒന്നര ലക്ഷാ അളിയാക്കപൊടിച്ചത്..അതിലെങ്ങാനും ചർദ്ദിച്ചാലോ...
റിവേഴ്സ് കണ്ണാടിയിലൂടെ നോക്കുമ്പോൾ ആ കുട്ടി അതിനുള്ളിൽ ചിതറിക്കിടക്കണ മിക്സ്ച്ചറിന്റേം പോപ്പ്കോണിന്റേം തുണ്ടുകൾ പെറുക്കിത്തിന്നുന്നു...പോപ്പ് കോണിന്റെ ഒരു കഷ്ണം കാൽ വിരലുകളിൽ എടുത്ത് വായിലിട്ടു...സ്വാലിഹിന്റെ മുഖത്തെ വെറുപ്പിന്റെ പേശികൾ വലിഞ്ഞു....

"വിശന്നിട്ടാ സാറേ ഇന്ന് രണ്ടായി അത് വല്ലോം തിന്നിട്ട്....അതാ"

റോഡിന്റെ വശത്ത് കുട്ടികൾ കവറുകളിൽ ഞാവൽപ്പഴങ്ങൾ നിറച്ച് നിൽക്കുന്നു.സ്വാലിഹ് കാറ് പതിയെ നിർത്തി രണ്ട് മൂന്ന് കുട്ടികൾ ഓടിവന്നു.പോക്കറ്റിൽ നിന്ന് നൂറുരൂപയെടുത്ത് അവളുടെ നെഞ്ചോടുരച്ച് കുട്ടികൾക്ക് കൊടുത്തു..രണ്ട് കവറുവാങ്ങി..

"ഇതൊന്ന് ഉറങ്ങീട്ട് എന്തുവേണേലും ചെയ്തോ സാറേ..." സ്വാലിഹിന്റെ കൈവിറച്ചു.ഒരു കവർ കുട്ടിക്ക് കൊടുത്ത് മറ്റേത് രണ്ടാൾക്കും ഇടയിൽ വച്ചു.
കുട്ടി തിന്നണതും കുരു നിലത്ത് തുപ്പണതും ശ്രദ്ധിക്കാതെ സ്റ്റിയറിംഗിലും ഞാവലിന്റെ കവറിലും സ്വാലിഹിന്റെ കൈകടന്നു...ഇടക്കിടേ കവറിനുള്ളിൽ കൈവിരലുകൾ തമ്മിലുരഞ്ഞു.ഞാവലും ഡ്രൈവിംഗും ഒരുമിച്ചാകില്ലാന്ന് തോന്നിക്കും വിധം കാറിന്റെ നിയന്ത്രണം ഇടയ്ക്ക് തെറ്റിച്ചു.അതറിഞ്ഞിട്ടാകണം ഇടയ്ക്ക് ഒന്നുരണ്ടുതവണ അവൾ വായിലേക്ക് വച്ചുകൊടുത്തു.

"എവിടേക്കാ എന്താ നിന്റെ പേര്.."

"ഫിദ, ചന്തക്കുന്നിടത്താ വീട്.."

"ഇവിടെന്താ? ഇത് തന്നേ ഏർപ്പാട്...?"

"ഗതികെട്ടിട്ട, നലഞ്ച് മണിക്കൂറായി അവിടെ നിൽക്കുന്നു..മലപ്പുറം ബസീന്ന് ഇറക്കിവിട്ടതാ..ഇനീപ്പോ ചന്തക്കുന്നിലേക്ക് പോയിട്ടും ഒന്നൂല്ലാ എന്നാലും പോണം, പ്ലസ്റ്റൂന് പഠിക്കുമ്പോൾ ഉപ്പാകൊണ്ടുവന്നതാ ഷെഫീക്കിന്റെ ആലോചന, നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞ് ഉപ്പാടൊപ്പം ഷെഫിക്കും പോയി..എന്നെ ഇത്താടെ വീട്ടിലാ നിർത്തീത്, കത്തൂല്ലാ, വിളിയൂല്ലാ, കാശൂല്ലാ,...പിന്നറിഞ്ഞത് വയനാട്ടിൽ വേറൊരുത്തീടൊപ്പാന്ന്...പള്ളിലേക്ക് ഒരു കത്ത് കൊടുത്തുവിട്ടു, എന്നെ മൊഴിചൊല്ലീന്ന്..ഈ കുട്ടി ഷെഫീക്കിന്റെ അല്ലാത്രേ..മൂന്ന് വല്യമക്കളൊള്ള ഒരുത്തീടൊപ്പാ ഇപ്പോൾ...ചോദിക്കാൻ ചെന്ന എന്നെ തല്ലി, തളർന്നു കിടന്ന എന്നെ ഒരു  ഓട്ടോക്കാരനാ ബത്തേരി സ്റ്റാൻഡിലെത്തിച്ചത് ഇന്നലെ രാത്രി അവിടാർന്ന്..ഇന്ന് ഉച്ചയ്ക്ക് ഒരു ബസിൽ കേറി, കാശില്ലാഞ്ഞിട്ട് ഇവിടിറക്കിവിട്ടൂ..ഈ വണ്ടീല് കെ എൽ കണ്ടിട്ടാ കൈനീട്ടീത്...വണ്ടീൽ ഗോൾഡൻ ഫർണിച്ചറെന്ന് കണ്ടാർന്നു.ചന്തക്കുന്നിലും നിങ്ങക്ക് കടയില്ലേ...?"

ഇത്തവണ വായിലേക്ക് നീട്ടിയ ഞാവൽ സ്വാലിഹ് കൈനീട്ട് വാങ്ങി...പിൻ സീറ്റിൽ കുട്ടി നല്ല ഉറക്കം കൈയും ചുണ്ടും വയലറ്റ് കലർന്നനീല നിറം...

"എന്താ മോന്റെ പേര്, ഇപ്പൊ എത്രായീ..."

"ഹഫീസ്,  ഈ കഴിഞ്ഞ റബിഉൽ അവ്വലിന് മൂന്ന് തികഞ്ഞു..."

ആ കിടപ്പുകണ്ട് രണ്ടാളും ചിരിച്ചു...അവൻ നാവ് പുറത്തേക്ക് കാണിച്ചു...അവളും കൂർത്ത ചെറിയ നീലയായ നാവ് കാണിച്ചു...

"എന്തേലും കഴിക്കാൻ പന്തല്ലൂരെത്തണം..."
ഉം, ആശ്വസത്തോടെ അവളൊന്ന് മൂളി...

സ്വലിഹിന്റെ ഫോൺ മുഴങ്ങി..കാറ് വശം ചേർത്തു നിർത്തി പുറത്തിറങ്ങി സംസാരിച്ചുകൊണ്ടിരിക്കേ...ഫിദ കാറിനുള്ളിൽ ഹാഫിസ് തുപ്പിക്കൂട്ടിയ ഞാവൽക്കുരുക്കൾ  പെറുക്കിക്കളയുകയായിരുന്നു...

"ഫിദയ്ക്കിന്ന് ചന്തക്കുന്ന് പോണോ...?നാടുകാണീല് മരം വീണ് ബ്ലോക്കാണ് നല്ല കോടയും ഞാൻ  ഗൂഡല്ലൂര് റൂമെടുക്കാറാണ് പതിവ്..."

"മൂന്ന് ദിവസായിട്ടും ഈ ഫോണിലേക്ക് ഒരു മിസ് കോളുപോലും വന്നിട്ടില്ല, ഇനിപ്പൊ ഒരീസം കഴിഞ്ഞാലും വരൂന്ന് തോന്നണില്ല, സിംഗിൾ ആക്കണ്ട ഡബിൾ തന്നെ എടുത്തോ, കഴിക്കാൻ എന്തേലും വാങ്ങിത്തരണം കുറച്ചുനേരം കിടക്കണം.."

ഗൂഡലൂർ ഗ്രാന്റ് ഹോട്ടലിലേക്ക് കാറുതിരിഞ്ഞപ്പോൾ റിസ്പഷനിലെ ചെക്കൻ എണീറ്റുവന്ന് സ്വീകരിച്ചു...കാർ പാർക്കുചെയ്ത് ഡബിൾ സ്യൂട്ടും എടുത്തുകഴിഞ്ഞപ്പോൾ ഹഫീസിനെയും എടുത്ത് അവൾ വന്നു.. റസ്റ്റോറന്റിൽ ചപ്പാത്തിയും ചിക്കങ്കറിയും ഹഫീസിനെക്കാൾ ആർത്തിയോടെ ഫിദകഴിക്കുന്നത് കണ്ടു..റൂമിലെത്തിയപ്പോൾ ഹഫീസ് വീണ്ടും ഉറക്കം തുടങ്ങി.. അവൻ
കുളിച്ചുവരുമ്പോൾ,

"എനിക്കൊരു മാക്സി വാങ്ങിത്തരുമോ ബാക്കിയെല്ലാം മുഷിഞ്ഞതാ നാറും.."

പുറത്തുപോയിവരുമ്പോൾ ഈറൻ മുടിയോടെ വാതിലിന്റെ പിന്നിൽ നിന്ന് മാക്സിവാങ്ങിധരിച്ചു...
ഹഫീസിന്റെ സമിപത്തായി കിടന്നു..
സ്വാലിഹ് അടുത്തിരുന്ന് ചോദിച്ചു...
"ഞാനെന്തെങ്കിലും ചെയ്താൽ കുഴപ്പാകോ..?"

"കാറിന് പകരം വല്ല തമിഴന്റേം ലോറിയായിരുന്നെങ്കിൽ ചാടിചാകാനായിരുന്നു ന്റെ പ്ലാൻ..."

സ്വാലിഹ് കട്ടിലിൽ കമഴ്ന്ന് കിടന്നുപോയി...
അല്പം കഴിഞ്ഞ്

"എനിക്ക് നിങ്ങടെ കടേൽ എന്തേലും ജോലി തരുമോ..
കംബ്യൂട്ടറൊക്കെ അല്പം അറിയാം, അടിച്ചുവാരാനൊക്കെ ആളുവേണോല്ലോ...കടേല്..?"

സ്വാലിഹ് ഒന്നുറക്കെച്ചിരിച്ചു...കട്ടിലിൽ ചാരിയിരുന്നു...

" ടീ പെണ്ണേ കഴിഞ്ഞ എട്ടുകൊല്ലായി ഞാനവിടത്തെ പണിക്കാരനാ, അതിന്റെ മൊതലാളിക്ക് ഊരുചുറ്റാൻ തോന്നിയാൽ ഡ്രൈവർ, ഇതിപ്പൊ വയനാട്ടില് കൊറേയവളുമാരുമായി അറുമാദിക്കാൻ വിട്ടിട്ട്, വഴിക്കടവിലേക്ക് പോണവഴിയാ...ഇന്ന് കാറെത്തിയാൽ സംശയിക്കൂന്ന് കരുതി ഇവിടെ റൂമെടുത്തോളാൻ അയാളാ പറഞ്ഞത്, അല്ലാതെ ബ്ലോക്കൂല്ലാ ഒരു കുന്തോല്ല...ഞാൻ മൊതലാളിം അല്ല..."
ഫിദ ചെറിയ ചിരിയോടെ അവനെ നോക്കി തിരിഞ്ഞുകിടന്നു...

"ഉപ്പ കഴിഞ്ഞ കൊല്ലം മരിച്ചു...ഉമ്മായ്ക്ക് കരളിൽ ക്യാൻസറാ...ഒരിത്താത്തയുള്ളത് ഇതേമട്ടാ അളിയാക്ക വരും വയറ്റിലാക്കും വീട്ടിൽ കൊണ്ടാക്കും...നിന്റെ അതേ അവസ്ഥയാ ഒരുത്തവണ മൊഴിചൊല്ലി ഒരാളെക്കൊണ്ട് കെട്ടിച്ചു...എന്നിട്ടയാളെക്കൊണ്ട് മൊഴിചൊല്ലിച്ചു...പിന്നേം നിക്കാഹ് നടത്തി ഇപ്പൊ വീണ്ടും ചൊല്ലി...
മാസത്തിൽ രണ്ട് തവണ ഉമ്മയേം കൊണ്ട് തിരുവനന്തപുരത്ത് ആർ സി സിൽ പോകണം, എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റൂലാ, ഇതൊക്കെ കാരണം ഒരു പെണ്ണും കെട്ടീല ഇപ്പൊ മുപ്പതായി.
നീ
ചന്തക്കുന്ന് പോകണ്ട, കടേല് ബില്ലടിക്കാൻ നിക്കണപെണ്ണ് പോകാൻ നിക്കുവാ ഞാനായിട്ട് പിടിച്ചു നിർത്തീതാ....
വരുന്ന ബുധൻ ഉമ്മയെ കൊണ്ടുപോകണം കൂടെ നീയും പോരൂ...
കീമോ കഴിഞ്ഞ ഉമ്മാടെ കൂടെ ഒരാളുവേണം...
എനിക്കും ഉമ്മപോയാൽ ആരെങ്കിലും വേണ്ടേ...?

"നീ തീവണ്ടീൽ കേറീട്ടുണ്ടോ പെണ്ണേ..?
ഹാഫിസിനെ നമുക്ക്  മൃഗശാലകാണിക്കണം,
നമുക്ക് ഭൂമിമുഴുവൻ പരന്നുകിടക്കണ കടലുകാണണം..
അവർ തമ്മിൽ ചിരിച്ചു,
അവരുടെ ചിരിക്കുള്ളിൽ ഒരു കടലുണ്ടായിരുന്നു അതിന്  ഞാവലിന്റെ വയലറ്റുകലർന്ന നീല നിറമായിരുന്നു...!!

കെ. എസ്. രതീഷ്
(ഗുൽമോഹർ009)

Thursday 17 August 2017

ശലഭൻ...

ശലഭൻ...!!

അരണ്ടവെളിച്ചത്തിൽ മിസ്രിയയുടെ വസ്ത്രങ്ങൾ ഫൈറൂസ് അഴിക്കാൻ തുടങ്ങി, ഇരു വശത്തേക്കും വിടർത്തി വച്ചിരുന്ന കൈകളിൽ ശലഭത്തിന്റെ ചിറകുകൾ പോലെ, ഇളനീലയിൽ മഞ്ഞപ്പുള്ളികളുള്ള ഷാൾ കെട്ടിയിരിക്കുന്നത് അവൾ കണ്ടു....കരച്ചിലിന്റെ വക്കിലെത്തിയ അവളുടെ ചുണ്ടിലേക്ക് *ഗരുഡശലഭത്തെപ്പോലെ ഫൈറൂസ് നാവുകളടുപ്പിച്ചു....പല്ലിന്റെ നേർത്ത പ്രതിരോധം കടന്ന് നാവിനടിയിലെ ഈർപ്പത്തിലെന്തോ തിരയുമ്പോൾ..അവൾ, ഡോ ഷൗക്കത്തലി പറഞ്ഞതോത്തൂ....

"ഇനി കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവന്റെ മനസ് ശലഭജീവിതത്തിലേക്ക് പൂർണമായും മാറും, നിന്റെയൊരു ഇലയനക്കം മതി അത് കാലചക്രം പൂർത്തിയാക്കാൻ..."

ഫാൻസി ഡ്രെസ് മത്സരത്തിൽ തോറ്റുപോയ മിൻഹയെ എടുത്ത് പറത്തിവിടാനെന്നും പറഞ്ഞ് ,
ഏറ്റവും മുകളിലെ നിലയിലേക്ക് പാഞ്ഞുപോയ ഫൈറൂസിനെ കുഞ്ഞാക്കയും അടുത്ത ഫ്ലാറ്റിലെ ജിമ്മൻ ചെക്കനും ചേർന്ന് ജനാലയിൽ കെട്ടിയിട്ടിരിക്കുന്നു....
കുഞ്ഞാക്ക മിൻഹയുമായി നാട്ടിലേക്ക് തിരിച്ചു....അവരെ യാത്രയാക്കി തിരികെ വരുമ്പോൾ ജാലകത്തിലൂടെ അകലെയുള്ള കുന്നിലേക്ക് നോക്കി നിന്ന ഫൈറൂസ് അവളുടെ നേർക്ക് ഇളം ചിരിയോടെ നാവു നീട്ടി....

ഫാൻ ഓൺചെയ്ത് സെറ്റിയിലേക്ക് അവൾ ചാഞ്ഞിരുന്നു....
കണ്ണടച്ച് കുഞ്ഞാക്കയോടൊപ്പം പൂച്ചെടിയുമായി പൂമ്പാറ്റയ്ക്ക് പിന്നാലെ പായൂന്ന മിസൂനെ ഓർത്തെടുക്കാൻ ശ്രമിച്ചു...തന്റെ പ്യൂപ്പയ്ക്ക് വല്ലാത്ത ഇളക്കം തട്ടിയിരിക്കുന്നു.... പിന്നെ പതിയെ എഴുന്നേറ്റ്
ബാൽക്കണിയുടെയും, പുറത്തേക്കുള്ള വാതിലുകളും ഭദ്രമായടച്ച്....ഫൈറൂസിനെ വീടിനുള്ളിൽ പറന്നു നടകാൻ അനുവദിച്ചു...
ബാൽക്കണിയുടെ വാതിലിലേക്ക് പാഞ്ഞുപോയി തലമുട്ടി നിലത്തു വീണു കമഴ്ന്നുകിടക്കുന്ന, ഫൈറൂസ് ധരിച്ചിരുന്നത് ശലഭത്തിന്റെ ചിത്രമുള്ള സ്ത്രീകളുടെ പാന്റീസായിരുന്നു...അവൾ വീണ്ടും സെറ്റിയിൽ മുഖം അമർത്തിക്കിടന്നു....

കുഞ്ഞാക്കയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന്, സൂവോളജി ഒന്നാം വർഷം പി ജിയ്ക്ക് ചേരാനെത്തുമ്പോൾ, കോളേജിന്റെ വാതിലിൽ ഒറ്റയാൾ സമരം കണ്ട് മിസ്രിയ ചിരിച്ചതോർത്തു...കോളേജ് എൻ എസ് എസ് യൂണിറ്റ് വെട്ടിക്കളഞ്ഞ ശലഭോദ്യാനത്തിലെ അരളിമരങ്ങളും അതിൽ നിറഞ്ഞ പ്യൂപ്പകളുമായി ഒരുവന്റെ സമരം...
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞുവരുമ്പോൾ അവിടെ സമരക്കാരന്റെ പ്രഭാഷണം മിസ്രിയയെ പിടിച്ചു നിർത്തി...

"അരിസ്റ്റോട്ടിൽ പൂമ്പാറ്റകളെ ആത്മാവ് അഥവാ സൈക്കി എന്ന അർഥത്തിലാണ് വിളിച്ചിരുന്നത്..മരിച്ചുപോയ കുട്ടികളാണ് ശലഭമാകുന്നതെന്ന് ജർമ്മൻ ജനത വിശ്വസിക്കുന്നു...
മനുഷ്യജന്മം കഴിഞ്ഞാണ് ശലഭജീവിതമെന്ന് പുരാതന ഈജിപ്തും ഇന്ത്യയും വിശ്വസിക്കുന്നു...ഈ സേവകർ നശിപ്പിച്ചത് ഇന്ത്യയിലെ അപൂർവ്വയിനം *രത്നനീലികളെയാണ്, ലോകത്തിലെ കുഞ്ഞൻ ശലഭങ്ങൾ...." ശലഭവിജ്ഞാനം പൂർത്തിയാകും മുന്നേ കൂട്ടുകാരി അവളെ ക്ലാസിലേക്ക് നടത്തിച്ചു...അന്ന് അവൾ വീട്ടിലും തൊടിയിലും പൂമ്പാറ്റകളെത്തിരഞ്ഞു തല്ലാനുള്ള പൂച്ചെടിയില്ലാതെ...അടുത്ത ദിവസം സമരപ്പന്തലിൽ ശലഭജ്ഞൻ *സുവർണ ഓക്കില ശലഭത്തിന്റെ മുട്ടയിടൽ വിവരിക്കുമ്പോൾ മിസ്രിയയുടെ ഉള്ളിലും ഒരു കുഞ്ഞൻ പ്രണയമുട്ട വിരിയാൻ തുടങ്ങി...എൻ എസ് എസും കോളേജ് മാനേജുമെന്റും ചേർന്ന് ക്യാമ്പസിൽ നൂറ് അരളിച്ചെടികൾ വച്ചതിന്റെ പിറ്റേന്ന് അവർ ഒരുമിച്ച് ചെടികൾക്ക് തടം നനച്ചു...ക്ലാസ് പൂർത്തിയാക്കിപോകുന്നതിനിടയിൽ...
" സൂര്യനെ തൊട്ടുവരുന്നൊരു പൂമ്പാറ്റ  നിന്റെ തോളിൽ പറന്നിരിക്കട്ടേ, അവൻ ഇന്നും നാളെയും അപ്പുറവും സന്തോഷവും സമ്പത്തും കൊണ്ടുതരട്ടേയെന്ന" ഐറിഷ് ചിന്ത ഓട്ടോഗ്രാഫായി എഴുതിക്കൊടുത്തു.... കൂടെ ഗരുഡൻ ശലഭത്തിന്റെ ചിത്രവും..

നിക്കാഹിന്റെ തലേന്ന് രാത്രി ഒറ്റചുരിദാറുമായി അവൾ ഫൈറൂസിന്റെ വീട്ടിലെത്തിയപ്പോൾ മറ്റൊന്നും മിണ്ടാതെ അവളെയും ചേർത്തുപിടിച്ച് നിലമ്പൂരിലേക്ക് വണ്ടികേറി, ആ യാത്രയിൽ
...കല്ലടയാറ്റിന്റെ തീരത്ത് പൂമ്പാറ്റയെ പിടിക്കാനോടിയ ആറുവയസുകാരനെ രക്ഷിക്കാൻ നോക്കി ആറ്റിൽ വീണുചത്ത ഉമ്മയുടെ അവ്യക്തമുഖവും, അടുത്ത ദിവസം വീട്ടിലിരുത്തി നാടുവിട്ട വാപ്പയും...മുറ്റത്തെ അയയിൽ ഉണക്കാനിട്ടിരുന്ന വെളുത്ത പുള്ളികളുള്ള ഉമ്മയുടെ കറുത്ത കൈലിമുണ്ടും, ഇളയാപ്പയുടെ വീട്ടിലെ അധികപ്പറ്റ് ജീവിതവും ഫൈറൂസ് വിവരിച്ചു....

പ്യൂപ്പ പൂമ്പാറ്റയാകുന്ന വേഗത്തിലായിരുന്നു... *തേക്ക് മ്യൂസിയത്തിലെ താത്കാലിക ജോലി സ്ഥിരമായതും, മിസ്രിയയ്ക്ക് കോ ഓപ്രേറ്റീവ് കോളേജിൽ ജോലികിട്ടിയത്, മിൻഹക്കുട്ടി ജനിച്ചതും, ഏഴാം നിലയിലെ ഈ ഫ്ലാറ്റ് വാങ്ങിയതും...

കഴിഞ്ഞ വേനലിയാണ്, ഒരു ശലഭപ്പുഴു ഫൈറൂസിന്റെ മനസ് കരണ്ടുതിന്നാൻ തുടങ്ങിയത്....ശലഭോദ്യാനത്തിലെ ചെടികളെല്ലാം കരിഞ്ഞു, പൂമ്പാറ്റകൾ വരാതെയായി...മ്യൂസിയത്തിലെത്തുന്നവർക്കുമുന്നിൽ ശലഭപ്പാർക്ക് ഒരു പുഴുചത്തപ്യൂപ്പപോലെയായി....
മ്യൂസിയത്തിന്റെ പരാതി രേഖയിൽ ശലഭപ്പാർക്ക് നിറഞ്ഞു...

"പൂവോ പൂമ്പാറ്റയോ ഇല്ലാത്ത ഇവിടെ എവിടാ നായിന്റെ മോനേ ശലഭോദ്ദ്യാനം..." എന്നാരോ ചുവരിൽ എഴുതിയിട്ടതിന്റെ പിറ്റേദിവസം മ്യൂസത്തിന്റെ ബോർഡ് മീറ്റിംഗ് അടിയന്തിരമായി ചേർന്നു...രണ്ടുമാസത്തെ സാവകാശം സൂപ്പർ വൈസറായ ഫൈറൂസിന് കൊടുക്കാനും, ഇല്ലെങ്കിൽ അത് ബാംബൂപ്പാർക്കിന്റെ ഭാഗമാക്കാനും തീരുമാനിച്ചു...

രാപ്പകലില്ലാതെ ചെടിവച്ചിട്ടും തടം നനച്ചിട്ടും ഒറ്റശലഭം പോലും വന്നില്ല...മ്യൂസിയത്തിൽ ഒഴിവുള്ള ദിവസം പാർക്കിന്റെ നാലുവശത്തും മൂത്രമൊഴിച്ച്. *മട് പട്ലിംഗിനായി എത്തുന്ന ശലഭങ്ങളെ കാത്തിരുന്നു, മ്യൂസിയത്തിൽ സ്റ്റഫുചെയ്തു സൂക്ഷിച്ചിരുന്ന അപൂർവ്വ ശേഖരമായ ശലഭങ്ങൾക്ക് പാർക്കിന്റെ ഒത്ത നടുവിൽ ചിതയൊരുക്കി...ശരീരം മുഴുവൻ തേൻ തേച്ചു പിടിപ്പിച്ച് ഫൈറൂസ് ശലഭങ്ങളെ കാത്തിരുന്നു...ഇതെല്ലം സഹപ്രവർത്തകരിലാരോ വീഡിയോയിലാക്കി വൈറലാക്കി....ബോർഡ് കൂടി പിരിച്ചുവിടാൻ കാത്തിരിക്കാതെ, ജോലി രാജിവച്ച് ഫ്ലാറ്റിനുള്ളിലൊതുങ്ങി...

...നാവു നിലത്തുചേർത്ത് സെറ്റിയിലേക്ക് ഇഴഞ്ഞു വരുന്ന ഫൈറൂസ് അവളെ ഓർമ്മകളിൽ നിന്നുണർത്തി....അവൾ അവനെ നോക്കിചിരിച്ചു. ആ ശലഭം
പതിയെ ചിറകടിച്ച് അവളുടെ  മടിയിലേക്ക് പറന്നിറങ്ങി....

മിൻഹയെ ഫാൻസി ഡ്രെസിനായി പൂമ്പാറ്റ വേഷം കെട്ടിച്ചപ്പോഴോ..കൊച്ചു ടീവിയിൽ ചിത്രശലഭങ്ങളുടെ ലോകം കാണാനിരിക്കുമ്പോഴോ, സ്ഥിരമായി തനിക്ക് ശലഭത്തിന്റെ ഡിസൈനുള്ള സാരിയും സ്റ്റഡും ബ്രായും പാന്റീസും തിരഞ്ഞെടുത്ത് തരുമ്പോഴോ...ഈ ഗരുഡശലഭത്തിന്റെ വളർച്ചയറിയാൻ അവൾക്ക് കഴിഞ്ഞില്ല....

ഇന്ന് കുഞ്ഞാക്ക പേടിച്ചുവിറയ്ക്കുന്ന മിൻഹയെ കാറിൽ കിടത്തി കൊണ്ടുപോകുമ്പോൾ പറഞ്ഞവാക്കുൾ....

."...ഇവനു മുഴുത്തവട്ടാ തള്ളയെ ആറ്റിൽ തള്ളിയിട്ട് കൊന്നിട്ട് ആറേഴുകൊല്ലം ഊളമ്പാറയിൽ കിടന്നതാ, തുണിയില്ലാതെ ജോലിസ്ഥലത്ത് നടന്നതിന് ഇവനെ പിരിച്ചു വിട്ടതാ..ഇനിയുള്ള കാലം ചങ്ങലയ്ക്കിട്ടോ അതാ നിനക്ക് നല്ലത്....
നിന്നെ ശലഭൻ കൊണ്ടുപോയി ഇവളെ ഞാൻ കൊടുക്കൂല....."

പൊക്കിൾ ചുഴിയിലെ നനവ് അവളറിഞ്ഞു, അപ്പോഴും ശലഭത്തിന്റെ മുഖത്ത് നേർത്ത ചിരി....
മുഖം അമർത്തി ഒന്ന് ചുംബിച്ചിട്ട് ബാൽക്കണിയുടെ വാതിൽ അവൾ മലർക്കെ തുറന്നിട്ടു....

സന്തോഷത്താൻ ആ ഗരുഡൻ ശലഭം ചിറകുവിരിച്ച്, അവൾക്കു ചുറ്റും മൂന്നു വട്ടം പറന്നു നടന്നു...
എന്നിട്ട് ഏഴാം നിലയിൽ നിന്ന് അകലെയുള്ള കുന്നിലേക്ക് മടക്കമില്ലായ്മയുടെ മൈഗ്രേഷൻ നടത്തി...

മിസ്രിയുടെ വയറ്റിലപ്പോൾ ഒരു രത്നനീലി ഇളകാൻ തുടങ്ങി....
രത്നനീലിക്ക്
തൊട്ടിലിടാൻ ഉറപ്പിച്ചിരുന്ന കമ്പിയിൽ  മിസ്രിയയുടെ
തണുത്ത പ്യൂപ്പ തൂങ്ങിക്കിടന്നു....!!

1, ഗരുഡൻ ശലഭം - ഇന്ത്യയിലെ വലിയ ഇനം ശലഭം

2, രത്നനീലി, ഇന്ത്യയിൽ മാത്രം കാണുന്ന കുഞ്ഞൻ ശലഭം

3, സുവർണ ഓക്കില- സുന്ദരിയയായ ഒരിനം ശലഭം

4,തേക്ക് മ്യൂസിയം നിലമ്പൂർ

5, മട് പട്ലിംഗ് - മണ്ണിലെ ലവണാംശം പൂമ്പാറ്റകൾ കൂടിയിരുന്ന് വലിച്ചെടുക്കുന്ന രീതി...

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Saturday 5 August 2017

മർത്യാസ് ദി ലാസ്റ്റ് സീസർ ഫ്രെം ദി....

"മർത്യാസ് ദി ലാസ്റ്റ് സീസർ ഫ്രെം ദി റവല്യൂഷണറി റിപ്പബ്ലിക്ക് ഓഫ് പന്ത...!!
(കഥ കെ എസ് രതീഷ്)

."..ഹർത്താലൊക്കെ വല്ലോന്റേം   കഴുത്തറുത്താലേ ഒണ്ടാവത്തൊള്ളൂ, ബസൊക്കെ വരും, വന്നാ ഇടിച്ച് കേറിക്കോണം..."

( സത്യൻ മേസ്തിരി, പന്ത)

സത്യന്മേസ്തിരിയും നാലുപണിക്കാരും കയറിയ പന്തകൂട്ടപ്പു ബസ് കവലവിട്ടുപോയപ്പോൾ,  പ്രൊമിത്യൂസ് വായനശാലയുടെ മുകളിലെ നിലയിൽ ഒരു ഗൂഡാലോചന നടക്കുകയായിരുന്നു...മെയ്മാസചൂടുവകവയ്ക്കാതെ അവർ അവർ നാലുപേർ പൊളിറ്റിക്സ് ബിരുദാനന്തബിരുദത്തിൽ റാങ്ക് നേടിയ, നാല്പതുകൊല്ലം  പ്രവാസിയുമായ ജയകാന്തന്റെ ഒറ്റപ്പുത്രനുമായ ജിതേഷ് അത്തോളിയുടെ വായന കേട്ടിരുന്നു...
പന്തയെക്കുറിച്ച് ജെർമ്യാസിന്റെ മകൻ മർത്യാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അവരുടെ മുന്നിൽ...
ചുണ്ടിലെരിഞ്ഞ സിഗരറ്റ് സമീപത്തിരുന്ന ലിസി ചിറ്റ്സ് ആന്റ് ഫൈനാന്റ്സ് ഉടമയുടെ മകൻ ആന്റോ നമ്പാടന് കൈമാറിയിട്ട്
അത്തോളി വായന തുടർന്നു.....

....കഴിഞ്ഞ മുപ്പതുവർഷങ്ങളായി സുന്ദരന്റെ പഞ്ചറുകടയല്ലാതെ മറ്റൊരു മാറ്റവും ഈ നാടിനില്ല, മൂന്ന് തവണ സർവ്വീസ് നടത്തണ പന്തകൂട്ടപ്പു ബസിൽ നിന്നല്ലാതെ അന്തരീക്ഷത്തിലേക്ക് കാർബണിന്റ അളവിൽ മാറ്റമുണ്ടാക്കില്ല
...അമ്പൂരി,കള്ളിക്കാട്  പഞ്ചായത്തുകളുടെ അതിരിൽ കഴിയണ ഈ ഗ്രാമത്തിന്റെ തെക്ക് കൂട്ടപ്പു അത് തമിഴ് നാടിന്റെ ഭാഗാണ്, വടക്ക് അണകെട്ടിത്തടഞ്ഞ നെയ്യാറ്, കിഴക്ക് പവിത്രമായ അഗസ്ത്യമല, ആ നെയ്യാറിൽ ഇന്നും ചീങ്കണ്ണികളുണ്ടെന്ന് അമ്മമാർ മക്കളെ ഭയപ്പെടുത്തും...എന്നിരുന്നാലും ഒരു നേരം പറ്റിയാൽ അവരെയും എടുത്ത് അമ്മമാർ അലക്കുകല്ലിലെത്തും അയൽക്കാരുമായി ആവോളം നുണകളും, വേദനകളും പങ്കിടും, കുട്ടികൾ ആ വെള്ളം കലക്കിമ്മറിക്കും..സരസൂന്റെ പുതിയ പുരയുൾപ്പെടെ ആകെ ഇരുന്നൂറ്റിപ്പത്ത് വീടുകളും, അതിലെ മനുഷ്യരും പശുക്കളും ആടുപട്ടിപൂച്ചകളും ചേർന്നതാണിവിടത്തെ സ്ഥാവരജംഗമം...ആകെ മൂന്ന് പാൽ വില്പനക്കാർ ആറ്റിൽ നിറയെ വെള്ളമുണ്ടെങ്കിലും പാലിൽ ഒരിറ്റ് ചേർക്കാറില്ല....പത്രക്കാരനൊന്ന്,.
വായിക്കാനല്ല, പുസ്തകം, ചോറ് പൊതികളായിട്ടാണ് പത്രം പരിണമിക്കാറുള്ളത്...
റബ്ബറുവെട്ടാനും, മേസ്തിരിപ്പണിക്കും ഇവിടത്തുകാർ തിരുവനന്തപുരം,  കൊല്ലം എന്നിവിടങ്ങളിലേക്ക് പോകാറുണ്ട്...വില്ലേജാഫീസ്, പഞ്ചായത്ത് ഒരു മൃഗാശുപത്രി, ഒരു പോസ്റ്റാഫീസ്....ഇതിലൊന്നും ഈ നാട്ടുകാർ ജോലിക്കാരായില്ല..മൂന്നോ  നാലോ സർക്കാർ ജീവനക്കാരുള്ളത് പന്തയ്ക്ക് പുറം ലോകത്താണ്, അവർ അവിടെ സ്ഥിര താമസക്കാരാകുന്നു... മൃഗാശുപത്രിയിലെ സജീവൻ ഡോക്ടർ ഏതെങ്കിലുമ്പുരയുടെ കാലിത്തൊഴുത്തിനെ ചുറ്റിപ്പറ്റിയോ കോഴിക്കൂടിന്റെ മുന്വശത്തോ ഉണ്ടാകും..നാട്ടുകാരുടെ ഏതുവ്യാധിയ്ക്കും, കഷായാശുപത്രിയിലും, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും മരുന്നുണ്ടാകും...അല്ലെങ്കിലും ഈ നാട്ടുകാർക്കെന്തുവരാനാണ്, മുത്തശ്ശിമാർപോലും ആടിനെ തീറ്റിച്ച് കളിച്ചു ചിരിച്ചു നടപ്പല്ലേ...? കഷായാശുപത്രിയുടെ മുന്നിലിരിക്കുന്നവരുടെ കൈവശം ഒരുകുപ്പിയുണ്ടാകും കാലാകാലങ്ങളായി മരുന്ന് വാങ്ങി കറപിടിച്ചൊരെണ്ണം..വസൂരിക്ക് പകരം ഇന്ന് ഓരോ പനിക്കാലത്തും ആളുകൾ സ്വാഭാവികമായി ചത്തുപോകാറുണ്ട്...

പ്രവാസികളായ മൂന്നുപേർ, പട്ടാളത്തിലേക്കെന്ന് പറഞ്ഞുപോയ നാലുപേർ,    മൊണാർക്ക് പാരലൽ കേളേജാണ് നാടിന്റെ നളന്ദയും തക്ഷശിലയും...

ഒരമ്പലവും, രണ്ട് ക്രിസ്ത്യൻ പള്ളികളും, ഒരു മുസ്ലീം ആരാധനാലയവും ചേർന്ന പന്തയിൽ കൃത്യസമയത്ത് ബാങ്ക് കേട്ടില്ലെങ്കിൽ 'നമ്മടെ അലിയാർ മുക്രിക്കിന്നെന്തു പറ്റീന്ന് ആളുകൾ തിരക്കും , അലിയാരുടെ ശബ്ദം കേൾക്കാതെ നാട് അപൂർണായിരുന്നു...
തെക്കതിലെ ഉത്സവത്തിന് കമ്മറ്റിക്കാർ വന്ന് നജീം സ്റ്റോറിൽ നിന്ന് ഒരു ചാക്ക് അരിയും ആവശ്യത്തിനുപ്പും ചോദിക്കാതെ എടുത്തുകൊണ്ട് പോകും, അതിലിപ്പൊ എന്തോന്ന് ചോദിക്കാൻ ഷാജഹാന്റെ ഉപ്പുപ്പാടെ കാലം മുതൽ തുടങ്ങിയ പതിവാണ്....ഉത്സവായാലും പെരുനാളായാലും ഷാജീന്റെ ലൈറ്റും സൗണ്ടും തന്നെ സെറ്റ് ചെയ്യും പിന്നെ അവന് തോന്നണ പാട്ടും മാപ്പിളപ്പാട്ടിട്ടാലും അമ്പലകമ്മറ്റിക്കാർ ഉൾപ്പെടെ താളത്തിൽ തലകുലുക്കും..തുടക്കം ബലികുടീരങ്ങളിലായിരിക്കും എന്നതു ഇതുവരെ തെറ്റിട്ടില്ല...ഷാജിടപ്പൻ പഴേ കമ്മൂണിസ്റ്റാ....

കഴിഞ്ഞ കുറേക്കാലായി ഇടതുപക്ഷത്തോട് ഒരു ചായ്വുണ്ട്...ഈ എം എസ് വായനശാലയുടെ താഴെയുള്ള പാർട്ടിയാഫിസ്, സി പി എം , സി പി ഐ ആർ എം പി...തുടങ്ങിയവർ മീറ്റിംഗുകൾക്ക് ഉപയോഗിക്കുന്നു...മിക്കവാറും യൂണിയൻ മീറ്റിംഗുകളാണ്..തിരഞ്ഞെടുപ്പുകാലമായാൽ കവലയിൽ പൂട്ടിക്കിടക്കണ കെട്ടിടങ്ങളിൽ ബി ജേ പി, കോൺഗ്രസ് ആഫീസുകൾ തുറക്കും..ഇടതുപക്ഷ മെമ്പറുടെ കടയായിരുന്നിട്ടും ഇലക്ഷൻ തിരക്കിനിടയിൽ വാടക വാങ്ങാൻ മറക്കും...

കവലയോട് ചേർന്ന ചന്തയിൽ അങ്കണവാടി കെട്ടിടവും, വോളിബോൾ കോർട്ടും, ജനൽ ചില്ലു പൊട്ടിച്ചതിന്റെ പേരിൽ യുവാക്കളും അങ്കണവാടി ടീച്ചറും തമ്മിൽ സ്ഥിരം വഴക്കാണ്...ഒരിക്കലും ആരോടും പരാതിപ്പെട്ടിട്ടില്ല..."ആരാടാ നിന്നെയൊക്കെ പഠിപ്പിച്ചതെന്ന്" ആരെങ്കിലും ചോദിച്ചാൽ അതിന്റെ ആദ്യനാണക്കേട് ഇതേ ടീച്ചർ തന്നെ വഹിക്കേണ്ടിവരും...അതിനോട് ചേർന്നാണ് മേൽക്കൂരയോ ലൈസൻസോയില്ലാത്ത കശാപ്പുകേന്ദ്രവും..ഗോസേവക്കാർ ആ വഴിപോകരുത് കശാപ്പ് നിക്കണ ഉത്തമൻ നല്ലൊരു ബി ജേ പിക്കാരനും ഭക്ഷണപ്രിയനുമാണ്....

മരണോ, വിവാഹോ, പന്ത ക്രിക്കറ്റ് ക്ലബ് ( പി സി സി) ടൂർണമെന്റോ എന്ത് ആഘോഷമായായാലും, പറങ്കിമാങ്ങയും കരിപ്പോട്ടിയും ഇട്ട് വാറ്റിയ നാടൻ ചാരായവുമായി നാടിന്റെ സ്വന്തം അബ്കാരികൾ രംഗത്തുണ്ടാകും...ഒന്നു കൈവച്ചാൽ കാറ്റുപോകുന്ന ഇവരെ കാലാകാലങ്ങളായി ഉപദേശിക്കാനല്ലാതെ ഞങ്ങളുടെ ജനമൈത്രി പോലീസ് മറ്റൊന്നിനും തുനിഞ്ഞിട്ടില്ല
....അതിരുമാന്തൽ, വഴിവെട്ട്, തുടങ്ങിയ റവന്യുകേസുകൾ പോലും പന്തക്കവലയിലെ കടവരാന്തകളിൽ പറഞ്ഞു തീരാറുണ്ട്...

സ്വച്ച് ഭാരതൊന്നും കേട്ടിട്ടില്ലെങ്കിലും, പ്ലാസ്റ്റിക്ക് കവറുകൾ പോലും വിലകൂടിയ വസ്തുവായി കീറിപ്പോകും വരെ ഉപയോഗിക്കാറുണ്ട്....

ഞങ്ങടെ പന്ത വല്യ സിറ്റ്യാണ് നിങ്ങൾക്കത് ഗ്രാമമായി തോന്നിയേക്കാം.. 

എന്ന്
മർത്യാസ്..."

നാട്ടിലെ സുന്ദരി ഉണ്ണിമായ അടക്കം ആയിരത്തിലധികം ലൈക്കും കമന്റുകളും കിട്ടിയ പോസ്റ്റ് അത്തോളി വായിച്ചു നിർത്തിയതും നാലുപേരും ഒന്നിച്ചൊരു ദീർഘനിശ്വാസമെടുത്തു....

നമ്പാടൻ ചാടിയെണീറ്റതും ,സ്വരണക്കരയൻ മുണ്ട് അഴിഞ്ഞ് നിലത്തുവീണു...ഉള്ളിലിട്ടിരുന്ന വിദേശി നിക്കറിലേക്കു നോക്കിയ ദേവസ്വബോർഡ് ശാന്തിക്കാരനായ
ദേവ് തേജസ്വിയോട് പറഞ്ഞു....

"വിദേശിയാളിയാ വിദേശി, ഇതിനുള്ളിൽ എന്തൊരു കുളിരാണെന്നോ... ഈ നാടിന് ലങ്കോട്ടിയാ വിധിച്ചത്...നീ കേട്ടില്ലേ ഒരുത്തൻ എഴുതിയേക്കണത്..."

"എട നമ്പാടാ അതു മാറ്റാനാ നമ്മുടെ കൂട്ടയ്മയുടെ  ലക്ഷ്യം അതിനാ ഇവിടെ കൂടിയിരിക്കണത്...നമുക്കേ എന്തെങ്കിലും ചെയ്യാനാകൂ, പന്ത സ്വന്തന്ത്ര റിപ്പബ്ലിക്കാകണം അതിന് ഈ നാടിന്റെ അധികാരം നമ്മളിലെത്തണം...നമ്മുടെ രംഗപ്രവേശനത്തിന് ഒരവസരം അതിനാണീ കൂടിയിരുപ്പും...പോലീസ് പണി രാജിവച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ഹൈദർ ഇടിക്കാടിന്റെ ഇളയമകൻ, ജഹാംഗീർ ഇടിക്കാടൻ ഇതു പറയുമ്പോൾ വല്ലാതെ വിയർക്കാൻ തുടങ്ങി....അത്തോളി അവനെ ഗാഡമായി പുണർന്നു....

ഗ്ലാസിൽ ഒഴിച്ചു വച്ചിരുന്ന വിസ്കിയുടെ ഒരിറക്ക് കുടിച്ചിട്ട്, സംഗീതസംവിധായകനും, സപര്യാമ്യൂസിക്ക് കമ്പനിയുടെ ഉടമ  ദയാനന്ദൻ സപര്യയുടെ  മൂത്തപുത്രൻ സംഗീത് സപര്യ തന്റേതായ ശൈലിയിൽ പ്രതികരിച്ചു...

"പല്ലനയാറ്റിൻ തീരത്ത് പത്മപരാഗ കുടീരത്തിൽ വിളക്കുവയ്ക്കും യുഗ കന്യകയൊരു വിപ്ലവഗാനം കേട്ടൂ..
മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ ചട്ടങ്ങളേ
മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ...."

നമ്പാടൻ സപര്യയുടെ കൈപിടിച്ച് ചുംബിച്ചു...അത്തോളിയും ഇടിക്കാടും തേജസ്വിയും കൈയടിച്ചു....

നാട്ടിൽ ആദ്യമായി സ്വന്തം പേരിനൊപ്പം അമ്മയുടെ പേരുചേർത്ത വിഘ്നേഷ് തേജസ്വി എന്തോ പറയാനെണീറ്റു....

"ജനനി ജന്മഭൂമിശ്ചാ സ്വർഗാതപീ ഗരീയസി....ഈ നാട് നമ്മുടേതാണ്, ഇതിന്റെ പൂർണ അവകാശികളും നമ്മളാണ്....അത്തോളി സഖാവ് പറഞ്ഞതാണ് സത്യം, പന്ത റിപ്പബ്ലിക്കിനെ രാഷ്ട്രീയ ഭൂപടത്തിൽ  അടയാളപ്പെടുത്താനുള്ള ഉത്തരവാദിത്വവും നമുക്കാണുള്ളത്....കൃഷ്ണനൊപ്പം മധുര, ക്രിസ്തുവിനൊപ്പം യിസ്രായേൽ അടയാളപ്പെടുത്തപ്പെട്ടതെങ്ങനെ...ഈ പന്തയ്ക്കും വേണം ഒരവതാരത്തിന്റെ ജനനവും ക്രൂശീകരണവും ..അതിന്റെ പൂർണ സംവിധായകരും നമ്മളായിരിക്കണം...സപര്യാ നീ അവനു വേണ്ടി പാടും, നമ്പാടാ നിന്റെ പണത്തിൽ നീ അവനായി സ്മൃതിമണ്ഡപം തീർക്കും, ഇടിക്കാടാ അതിനെ നിയന്ത്രിക്കാൻ നിന്റെ സേനയ്ക്കാകും., അത്തോളി ഇതിനെല്ലാമുകളിലെ അഭിപ്രായമായുയരും..."

തേജസ്വി പറഞ്ഞെണീക്കുമ്പോൾ കാവിമുണ്ട് അഴിഞ്ഞു വീണു...
അടിവസ്ത്രമില്ലായ്മകണ്ട്
നമ്പാടൻ പൂർണ സ്വദേശിയെന്ന് ഉറക്കെ പ്രഖ്യാപിച്ചു......

തേജസ്വീ വലിയൊരുത്തരമാണ്..അത്തോളി അവന്റെ കരം പിടിച്ച്ക്കുലുക്കി....

"ചലനം, ചലനം ചലനം
മാനവ ജീവിത പരിണാമത്തിൻ മയൂര സന്ദേശം....
സപര്യ നിലത്തുകിടന്ന് തേജ്സ്വിയെ നോക്കി പാടാൻ തുടങ്ങി....

"നമ്പാടാ നമ്മുടെ നാടിനായി ഒരുത്തനെ തട്ടും, ഈ രാജ്യത്തെ ശ്രദ്ധമുഴുവൻ പന്തയിലേക്ക് കേന്ദ്രീകരിക്കും വിധം നമ്മളത് ആഘോഷമാക്കും...ക്യാമറക്കണ്ണുകളും, ബുദ്ധിജീവിചർച്ചകളിലും പന്ത റിപ്പബ്ലിക്ക് നിറഞ്ഞു നിൽക്കും...ആ സാഹചര്യത്തിൽ നമ്മുടെ അധികാരം ഇവിടെ ഉറപ്പിക്കും.."
തേജസ്വിയുടെ വാക്കുകൾ കേട്ട്  അന്തംവിട്ടുനിന്ന നമ്പടനെ ചേർത്തിരുത്തി ഇടിക്കാടൻ ഇവ്വിധം വിശദമാക്കി....

"ഈ നാട്ടിലെ ഉയർന്ന ഇടമിതാണ്....നാലുദിക്കിലേക്കും നമ്മുടെ നോട്ടമെറിയണം, അറുക്കപ്പെടാനുള്ള ആടിനെ നാം തന്നെ കണ്ടെത്തണം...അതീവ ജാഗ്രതയോടെ അത് നടപ്പിലാക്കാനും കഴിയണം..." അത്തോളി ധ്യാനത്തിലിരുന്നു...
മറ്റുള്ളവർ നാലു ചുവരുൾക്ക് അരികിൽ നിന്ന് നാടാകെ ഒന്നു നോക്കി....പന്ത നിഷ്കളങ്കമായി അവരെയും നോക്കി.അത്തോളിയുടെ ധ്യാനം പന്തയെക്കുറിച്ചായിരുന്നു..
അരമണിക്കൂർ കഴിഞ്ഞ് എല്ലാവരും തിരികെ വന്നു...അത്തോളിയുടെ തലയ്ക്ക് ചുറ്റും ഒരു പ്രകാശവലയം തെളിഞ്ഞിരിക്കുന്നു....

"നമുക്കാ സുദേവനെ തട്ടാം...ദേ ഈ കെട്ടിടത്തിന്റെ പുറകിൽ അവൻ ചർദ്ദിച്ച് കിടപ്പുണ്ട്...ഗാന്ധിപോലും ആദരിച്ച് ദൈവജനമെന്ന് വിളിച്ച കൂട്ടരല്ലേ...?പട്ടികയിൽ ഉണ്ടെങ്കിലും ഒരു പട്ടീം വരൂല ചോദിക്കാൻ..."

"നമ്പാടാ നിനക്കു തെറ്റി തികച്ചും അപ്രായോഗികം...നമ്മുടെ ആദർശ രാഷ്ട്രത്തിൽ ഏറ്റവും ആവശ്യം ശുചിത്വമാണ് അത് സുദേവന്റെ പിന്തലമുറയിലൂടെ ആയിരിക്കും...അവരിൽ ചിലരെ നമ്മുടെ അധികാരത്തിലെ ചില തക്കോൽ സ്ഥാനത്തിരുത്തും...നാട്ടിൽ കിണറ്റിൽ വീണ് ചത്തപൂച്ചമുതൽ നമ്മുടെ ധർമ്മയുദ്ധത്തിൽ കൊന്നു തള്ളുന്നവരെപ്പോലും കുഴിച്ചിടാൻ അവരുണ്ടാകണം...നമ്മളവർക്ക് പുതിയ പേരുനൽകും...നമ്മുടെ റിപ്പബ്ലിക്ക് അവർ സുരക്ഷിതരെന്ന് തോന്നിപ്പിച്ചേ മതിയാകൂ. " അത്തോളി ധ്യാനത്തിൽ  പറഞ്ഞു ....

"നമ്പാടാ സുദേവന്റെ മോളെ നീ മറന്നാ, നിന്റപ്പന്റെ റബ്ബർ പുരയിൽ ഈ തേജസ്വീടെ വാക്ക് കേട്ട് അവൾ വന്നത്...നാലാളു കഴിഞ്ഞിട്ടും അവൾ ക്ഷീണിച്ചോ..?....എന്തെങ്കിലും വിസമതം പറഞ്ഞാ....ഞാനിപ്പൊ സാധകം ചെയ്യണത് തന്നെ തുളസിയെ ഓർത്തിട്ടാ...."
സപര്യ കൂട്ടിച്ചേർത്തു....തങ്കഭസ്മകുറിയിട്ട തമ്പുരാട്ടീന്ന്...നീട്ടി പാടാനും തുടങ്ങി...

"വർഗീയതയെന്ന് വാദിക്കില്ലെങ്കിൽ ഞാനൊന്ന് പറയട്ടേ...." എല്ലാവരുടെയും ശ്രദ്ധ തേജസ്വിയുടെ മുഖത്ത് പറ്റിനിന്നു....
"ഈ നാട്ടിലെ വലിയൊരു കൂട്ടത്തിന്റെ ഇടയനാണ് ഫാദർ ഗബ്രിയേൽ...അദ്ദേഹമല്ലേ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ശരിയായ വഴി...? ചിലപ്പോൾ നമ്മുടെ ഈ ജിഹാദ് ലോക രഷ്ട്രങ്ങളിലും, വത്തിക്കാനിൽ പോലും ചർച്ചയാകും...നാട്ടിലെ ഏറ്റവും വലിയ അന്വേഷണ സംഘങ്ങളുടെ വാഹങ്ങൾ ഈ നാട്ടിന്റെ ഊടുവഴികളിലൂടെ ചീറിപ്പായും...ക്രിസ്തുവിനൊരപരനെപ്പോലും നാം സൃഷ്ടിച്ചേക്കും..."

....വിശ്വാസങ്ങളാണ് അധികാരം നിലനിർത്താനുള്ള ഒരു നല്ല ഉപകരണം അതറിയില്ലേ തേജസ്വീ നമ്മുടെ സങ്കല്പ രാഷ്ട്രത്തോട് ഉപരോധം പ്രഖ്യാപിച്ച് ലോകരാഷ്ട്രങ്ങൾ മുന്നോട്ട് വന്നേക്കാം, വിശ്വാസം നല്ലലഹരിയാണ് കൂടെ നിൽക്കുന്നവനുപോലും വൃണപ്പെട്ടേക്കാം..." അത്തോളി കണ്ണുതുറക്കാതെ മറുപടി നൽകി....

തേജസ്വീ നിനക്കാ പാതിരിയെ അറിയാഞ്ഞിട്ടാ എന്റെ അപ്പന്റെ ബാങ്കിൽ ഏറ്റവും വലിയ നിക്ഷേപകൻ അതിയാനാ...വിശ്വാസത്തിത്തൊട്ട് കളിവേണ്ട..." നമ്പാടൻ തേജസ്വിയുടെ ചുണ്ടിൽ നിന്ന് സിഗരറ്റ് വലിച്ചെടുത്തു....

"നമ്പാടാ ഞാൻ പറയുന്ന ആളാണെങ്കിൽ  നിനക്കും സന്തോഷാകും, നമുക്കാ സുന്ദരേശൻ മൊതലാളിയെ തട്ടാം...ലക്ഷ്മീ ഫൈനാൻസ് നിനക്കുമൊരെതിരല്ലേ നാടൊന്നാകെ  പലിശയ്ക്കെടുത്ത് വളർന്ന് നിൽക്കയല്ലേ...? " ഇടിക്കാടെ ന്റെ അഭിപ്രായത്തിന് അത്തോളിയുടെ മറുപടി കടുത്തതായിരുന്നു....

"പോലീസ് ബുദ്ധിപരിതാപം പന്ത റിപ്പബ്ലിക്കിന്റെ സൈന്യാധിപനാണ് താങ്കൾ ഇങ്ങനെ വിഡ്ഡിയാകരുത്...നാടൊട്ടുക്ക് വെറുപ്പ് സംബാദിച്ചവനെക്കൊന്നാൽ അവനുവേണ്ടിശബ്ദിക്കാൻ അവന്റെ പെണ്ണുപോലുമുണ്ടാകില്ല...കൂടെ നടക്കണ ശിങ്കിടികളെ മറികടന്നുവേണം നമുക്ക് അവനിലെത്താൻ പരാജയം നിശ്ചയം, നമ്മുടെ അധികാരം സ്ഥാപിക്കപ്പെട്ടാൽ അതൊക്കെ നമ്മൾക്ക് കീഴിലാകും..ഉറപ്പ്...."

"ഇടിക്കാടാ നിനക്കറിയോ ഈ കള്ളകൃഷ്ണൻ തേജസ്വിയുടെ വീട്ടുകാർ സുന്ദരേശന്റെ മകൾ ഉണ്ണിമായയെ ഇവനു വേളിയാക്കാൻ ശ്രമിക്കണത് മറന്നോ.....എങ്കിൽ പിന്നെ ഇതു വെറുതേയാകില്ലേ...?"

നാണിച്ചിരുന്ന തേജസ്വിയെ ചേർത്തുനിർത്തി സപര്യ കാര്യങ്ങൾ വ്യക്താക്കി..

"...അധികാര സ്ഥാപനത്തിന് അധികാരികളിൽ നിന്നല്ലേ തുടങ്ങേണ്ടത് ? പന്തയുടെ അധികാര കേന്ദ്രമെന്താണ്...? അതിന്റെ ഏറ്റവും ഉന്നതാരാണ്...? എന്റെ പിതാവും, ഞാനും, ഇനി എന്റെ മോനും അയാളെ പ്രസിഡന്റെന്ന് വിളിക്കാൻ തക്ക ഗതികേടിലല്ലേ...? പ്രസിഡന്റിൽ തുടങ്ങുന്നതല്ലേ നല്ലത്... ?"

"സപര്യ ചിന്തശരിയാണ്, ആ കിഴവൻ സിംഹത്തെ നാട്ടുകാർ മടുത്തുതുടങ്ങിയിരിക്കുന്നു...അത് നമ്മളായി ചെയ്യേണ്ടതില്ല.... നമ്മുടെ  അശ്വമേധത്തിൽ ആദ്യം  ഓടിയൊളിക്കുന്നത് കിഴവൻ നായയായിരിക്കും അയാൾ...."

എല്ലാവരും ധ്യാനത്തിലിരുന്നു...അത്തോളിയ്ക്ക് ചുറ്റുമുള്ള പ്രകാശവലയം വർദ്ധിച്ചു...
മറ്റുള്ളവരും ധ്യാനത്തിലിരുന്നു....

അത്തോളി അരുൾ ചെയ്തു....
" മർത്ത്യാസ് അവനാണ് നമ്മുടെ സീസർ, നമ്മളവനെയാണ് കൊലചെയ്യേണ്ടത്....നമ്മളീയിരിക്കുന്ന സ്ഥാപനം നാടിനായി സമർപ്പിച്ചതവനാണ്..തേജസ്വീ നിന്റെ സ്വപ്നത്തിന്റെ ഹൃദയം കവർന്നത് അവനാണ്...ഇടിക്കാടാ നിന്റെയൊപ്പം അതേ സർക്കാർ പട്ടികയിൽ അവനുണ്ട് ഒരുപക്ഷേ നിനക്കുമുന്നേ അധികാര നക്ഷത്രം അവന്റെ നെഞ്ചിൽ പതിഞ്ഞേക്കും, നമ്പാടാ, നിന്നെ കവലയിലിട്ട് തല്ലിയതോർക്കുന്നില്ലേ...? സപര്യേ നിന്റെ പിതാവുപോലും അവന്റെ വീണയിൽ ലയിച്ചിരുന്നിട്ടില്ലേ...നമുക്ക് മർത്യാസിനെയല്ലാതെ മറ്റാരെയാണ് തിരഞ്ഞെടുക്കാനാകുക..? അവന്റെ സങ്കല്പമല്ലേ നമുക്ക് ഇല്ലായ്മചെയ്യേണ്ടതും? രാജ്യകണ്ടതിൽ ഏറ്റവും ക്രൂരമായ മരണം വിധിക്കാൻ, നാട്ടിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പദവി നിന്നിൽ നിന്നും തട്ടിയെടുത്ത മർത്യാസ് തന്നെയല്ലേ ഇടിക്കാടാ അർഹൻ...?"

എല്ലാവരും ധ്യാനത്തിൽ നിന്നുണർന്ന് പരസ്പരം തലയ്ക്കുമുകളിൽ തെളിഞ്ഞ പ്രകാശവലയങ്ങളിലേക്ക് നോക്കി....
സമ്മതരൂപത്തിൽ അത്തോളിയുടെ നേർക്ക് കൈകളുയർത്തി..

പന്തഗ്രാമം പ്രമിത്യുസിൽ നിന്നുയർന്ന പ്രകാശവലയത്തിലേക്ക് നോക്കി....
അത്തോളി ജനങ്ങളെ അഭിസംബോധനചെയ്യാൻ എണീറ്റൂ...
നമ്പാടനും ഇടിക്കാടനും വാളിന്റെ മൂർച്ചനോക്കി...
സപര്യ വിജയഘോഷണത്തിനുള്ള പാട്ടൊരുക്കാൻ തുടങ്ങി.....

ഉണ്ണിമായയുടെ ഇടതുകണ്ണ് തുടിച്ചു, വായനശാലയുടെ ഒരു കോണിലിരുന്ന് നിവർത്തിവച്ച കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിൽ തലയൂന്നി യിരുന്ന   മർത്യാസ് അപ്പോൾ തന്റെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കിലിടുന്ന തിരക്കിലായിരുന്നു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)