Saturday 26 November 2016

കഥ ഏ കെ 47 , പടുക്ക..!

എ കെ 47, പടുക്ക..!!

വായനക്കാർ എന്നെ മാവോയിസ്റ്റ് ആക്കുന്നതിന് മുന്നേ ഞാൻ പറയട്ടെ ഇത് തോക്കിന്റെയോ ബോംബിന്റെയോ കഥയല്ല.
പടുക്ക ആദിവാസികോളനിയിൽ നാല്പത്തിയേഴാം നമ്പർ വീട്ടിലെ കീരൻ പറഞ്ഞു തന്ന കാര്യങ്ങളാണ്...

"വെടിയൊച്ചയുടെ നടുക്കം മാറാതെ കീരനും മാതിയും " എന്ന് ദേശാഭിമാനിയുടെ ഉൾപ്പേജിലെ വാർത്തകണ്ടിരുന്നു. മാവോയിസ്റ്റ് ഏറ്റമുട്ടലിന്റെ നടുക്കത്തിലായിരുന്നു കീരനും മാതിയും....

എടക്കര സ്കൂളിന്റെ, എൻ. എസ് .എസ് കോഡിനേറ്റർ ഇത്തവണത്തെ പ്രോജക്ട് എഴുതാൻ പറഞ്ഞപ്പോൾ ബുദ്ധിജീവി നാട്യക്കാരനും വ്യാജകമ്മ്യൂണിസ്റ്റുമായ എന്റെ തലയിലൂടെ പോയ ആശയമാണ് പഴയവസ്ത്രങ്ങൾ ശേഖരിച്ച് വനത്തിനുള്ളിലെ ആദിവാസികോളനികളിൽ വിതരണം ചെയ്യുക, അവരുമായി കുട്ടികൾ സംവദിക്കുക എന്നൊക്കെ....

കുട്ടികളും മാഷുമാരും ശേഖരിച്ച വസ്ത്രങ്ങളൊക്കെ വൃത്തിയാക്കി സ്കൂളിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ  പടുക്കാ ഫോറസ്റ്റ് പരിധിയിലുള്ള അരനാടർ കോളനിയീലെത്തി....പ്രാദേശികനായ ഒരു നേതാവിന്റെ ആമുഖത്തോടെ കുട്ടികൾ ചെറിയ സംഘങ്ങളായ് പിരിഞ്ഞ് തുണിക്കെട്ടുകളുമായി വിതരണത്തിനിറങ്ങി, പകൽ നേരത്ത് പോലും ആനയുടെ വിഹാരകേന്ദ്രമായ ആ വനമേഖലയിൽ കുട്ടികൾ കറങ്ങിനടന്നു.  നേരത്തെ  അറിയിക്കാത്തതിനാൽ കൊച്ചു കുട്ടികളും വൃദ്ധരും ഗർഭിണികളും മാത്രമേ അവിടെ ശേഷിച്ചിരുന്നുള്ളു...തുണിവിതരണത്തെക്കാൾ കൂട്ടുകാരുമായി ഒരു ഓട്ടിംഗ് പ്രതീതി യായിരുന്നു അവർക്ക്.  ചിലരെങ്കിലും തുണികൾ അടിച്ചേല്പിക്കാൻ‌ ശ്രമിക്കുന്നു...മുത്തശ്ശിമാരുടെ പ്രായക്കാരോടൊപ്പം നിന്ന് ചിലർ  സെല്ഫിയെടുക്കുന്നു...

ഉച്ചവരെ കറങ്ങി നടന്നിട്ട് വിശപ്പുതുടങ്ങിയപ്പോൾ ഊണുപൊതികളുമായി മരച്ചുവടുകളിലും പാറക്കെട്ടിലുമിരുന്ന് അവർ കഴിക്കാൻ തുടങ്ങിയപ്പോഴാണ്,  ഞാൻ ഒന്നും കരുതിയില്ലായെന്ന ഓർമ്മവന്നത് . ഗുരുകുല രീതിയായിരുന്നെങ്കിൽ ഞാൻ തിന്നിട്ടല്ലാതെ ഇവറ്റകളെ തീറ്റിക്കില്ലായിരുന്നു വിശപ്പ് വല്ലാതെ വേട്ടയാടുന്നു....

അപ്പൊഴാണ് ഞാനാവീടുകാണുന്നത് വലിയ മഞ്ഞ അക്ഷരത്തിൽ ഏ കെ 47 പടുക്ക എന്ന് എഴുതിയിരിക്കുന്നു വൃത്തിയുള്ള വീട്ടുമുറ്റം കിണർ അതിനടുത്ത് നിറഞ്ഞു നിൽക്കുന്ന ചാമ്പമരം, വേഗത്തിൽ മുളകൊണ്ടു കെട്ടിയ ഗേറ്റു തുറന്ന് ചാമ്പമരത്തിൽ നിന്ന് നാലഞ്ചെണ്ണം വായിലാക്കി.  വാതിൽ തുറന്ന് നിക്കറിട്ട ഒരു ചെക്കൻ എന്നെ തുറിച്ചു നോക്കി,  പിന്നാലെ വന്ന കീരന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു ഞാനും ചിരിച്ചു.
"ആഹാരം കഴിച്ചോ ?" മറ്റുള്ളവരിൽ നിന്നും കീരന്റെ ഭാഷയ്ക്കും വീടുപോലെ വൃത്തിയുള്ളതായി തോന്നി,
ഇല്ലായെന്ന്  ഒറ്റവാക്കിൽ മറുപടികൊടുത്തു
" പൂളയെടുക്കട്ടെ"  നാട്ടിൽ തെറിയാണെങ്കിലും കപ്പയാണെന്ന് തിരിച്ചറിയാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്.  തിരുവനന്തപുരത്തുനിന്നും ഇവിടെയെത്തീട്ട് മൂന്നുവർഷമാകുന്നു..
"ഇരിക്കിൻ"
കീരൻ അകത്തേക്കു നോക്കിയപ്പോൾ മറ്റൊരു ചെക്കൻ പുൽപ്പായയുമായെത്തി മുറ്റത്ത് കൈകഴുകാൻ ഒരു പാത്രത്തിൽ വെള്ളം മാതി കൊണ്ടുതന്നു.

"മാശുമാർക്ക് കൊടുക്കണ പാത്രത്തിലെടുക്കട്ടേ അതോ എലയിലോ...?"
അകത്തുനിന്ന് ചെക്കൻ കീരനോട് വിളിച്ചു ചോദിച്ചതിന്റെ കാരണം എനിക്ക് മനസിലായില്ല.
പിന്നെ ഒരു ഫൈബർ പാത്രത്തിൽ കപ്പയും മത്തന്റെ ഇലയും കാന്താരിമുളകും ചേർത്തരച്ച ചമ്മന്തിയും കൊണ്ടു വച്ചു ഒരു കപ്പിൽ നിറയെ കട്ടൻ ചായയും...

ഈ പാത്രങ്ങൾ എനിക്ക് എവിടെയോ പരിചയമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് സാഹിത്യഫെസ്റ്റിൽ ഞാൻ വാങ്ങിയ അതേ പാത്രങ്ങൾ കപ്പയുടെ കഷ്ണങ്ങൾ തീരുന്നതനുസരിച്ച് എനിക്ക്,  നിനക്ക് , നമുക്ക് എന്നീ വാക്കുകൾ തെളിഞ്ഞു വന്നു....
ഒടുവിൽ

"നിനക്കുണ്ടൊരുലോകം
എനിക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം "

എന്നവാക്യം പൂർത്തിയായി...
കപ്പയും മുളകും അല്ലം പോലും ശേഷിച്ചിരുന്നില്ല വിശപ്പിനെ ഇത്തരത്തിൽ കീഴടക്കുന്നത് ജീവിതത്തിലാദ്യമായാണെന്ന് തോന്നി. കൈ കഴുകി ഷൂസഴിച്ചപ്പോൾ 'കിടന്നോളൂ' എന്ന് കീരൻ  മനസ്സുവായിച്ചതുപോലെ പറഞ്ഞു...

കുട്ടികൾ ആഹാരം കഴിഞ്ഞ് അവിടത്തെ അങ്കണവാടീലെ കുട്ടികൾക്കായി പാട്ടും കളികളും അവതരിപ്പിക്കുന്നു...പായുടെ സമീപത്തു വന്നിരുന്ന കീരനോട് , എൻ എ നസീറിലൂടെ വായിച്ചറിഞ്ഞ  അറിഞ്ഞ കാടിനെക്കുറിച്ച് ചോദിച്ചു...

"ഇത് കാടല്ല മാഷേ,
ഞങ്ങൾ അരനാടർ കാട്ടിലുമല്ല നാട്ടിലുമല്ലാതായ മനുഷ്യമതിലുകളാണ്. ഞങ്ങൾക്ക് മുന്നിലെ ഈ വലിയ മതിലിനപ്പുറം കാട് ഇ തീരുന്നു,
വീടിനു പിന്നിലെ സോളാർ കമ്പിവേലി നോക്കു നാട്ടിലേക്ക് ആനപ്രവേശിക്കാതിരിക്കാനാണ് . ആദിവാസി ഫണ്ടുകൊണ്ട് നിരയായി കെട്ടിയിരിക്കുന്ന ഈ നൂറ് വീടുകൾ ആനയെ പ്രതിരോധിക്കാനുള്ള മനുഷ്യമതിലാണ് ,  രണ്ട്  വിടുകൾക്ക് ഇടയിൽ നോക്കൂ കിണറുകൾ പോലെ കിടങ്ങുകൾ....ആന ഞങ്ങളെ കടക്കില്ലെന്ന് മൊതലാളിമാർക്കറിയാം മാഷേ....കുട്ടികൾ നല്ലവരാട്ടോ അവർക്ക് ഇതൊന്നും അറിയില്ല ഇവിടെ ആഴ്ച്ചയിൽ മൂന്ന് സംഘങ്ങളെങ്കിലും വരും ഭക്ഷണോം, വസ്ത്രോം, മരുന്നും , കുപ്പിവെള്ളം വരെ കൊണ്ട് തന്നവരുണ്ട് കാട്ടിലെ ചോലയിൽ കുളിച്ചും കുടിച്ചും കഴിയുന്ന ഞങ്ങൾക്കെന്തിന്...എനിക്ക് ഈ തറയിൽ ഉറക്കം വരില്ല മാഷേ പ്ലാവിന്റെ ചുവട്ടിൽ ഞാനും ശിവനും മാതിയും കിടക്കും മഹേഷിനും മനോജിനും ഈ തറ ശീലമായി....മഹേഷിനെ സ്കൂളിൽ ചേർത്തത് സുന്ദരിയാ....."

എതോ അപകടകരമായ രഹസ്യം പറഞ്ഞതു കേട്ട് മാതി ചുമച്ചും ശിവൻ ഒന്നിളകി ശബ്ദമുണ്ടാക്കിയും പ്രതികരിച്ചു കീരൻ പെട്ടെന്ന് നിർത്തി....

" മാഷേ ഇവിടാർക്കും തുണിയൊന്നും വേണ്ട എല്ലാവരെപ്പോലെ മാഷിന്റെ കുട്ടികളും കുറേ എണ്ണം കാട്ടിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാകും മ്ലാവോ പന്നിയോ ആനയോ തിന്നാൽ ശരിയാകില്ല.
ഞാൻ അതൊക്കെ കൂട്ടിയിട്ട് കത്തിക്കും"

പെട്ടെന്ന് അജ്ഞാതമായ ഒരു പക്ഷിയുടെ ശബ്ദം കേട്ടൂ. മാതി ഒരു സഞ്ചിയിൽ എന്തോ ചുമന്ന് കാട്ടിലേക്കുപോയി. കുട്ടികളുടെ കലാപരിപാടി കൾ കാണാൻ മഹേഷും മനോജും പോയിരുന്നു...
ഞാനും കീരനും അങ്കണ വാടിയിലേക്ക് നടന്നു...
ശിവന്റെ മുന്നിലെത്തിയപ്പോൾ അത് വാലിട്ടിള്ളക്കി, എന്റെ കാലിൽ മണത്തു ഞാൻ അതിനെ ഒന്ന് തലോടി....
പിന്നാലെ വന്ന കീരന്റെ കഴുത്തിൽ തൂക്കിയിരുന്ന ഐഡന്റി കാർഡിൽ AK 47 KEERAN PATUKKKA എന്നെഴുതിയിരുന്നു...എന്റെ നോട്ടം മനസിലാക്കിയിട്ടാകണം...

"കാട്ടിൽ മരുന്നിന് പോകണതല്ലേ മാഷേ കരടിയോ പുലിയോ പിടിച്ചാൽ ആളെ തിരിച്ചറിയാനാ. ഫോറസ്റ്റ് സാറ് നാലുദിക്കിലേക്കും എന്നെ പറഞ്ഞുവിടും.  സാർ പറയണത് ഞാനീ ഊരിന്റെ മൂപ്പനെന്ന കാടുവിട്ടവർക്കെന്ത് ഊര് മാഷേ...മാതിയ്ക്ക് വയ്യാതായിട്ടാ അരിവാൾ രോഗമെന്നാ ദേവൻ മാഷ് പറഞ്ഞത് മാഷ് വരുമ്പോൾ എല്ലാവീട്ടിലും കടമിഠായി കൊടുക്കും അരിവാൾ രോഗത്തിന്...."

അപകടം പിടിച്ച രഹസ്യം പറഞ്ഞുപോയ ജാള്യത്തിൽ  കീരൻ പിന്നെയും നിർത്തി. പെട്ടെന്ന് മറ്റൊന്ന് തുടർന്നു...

"എന്നും വൈകിട്ട് ഇത്
അവിടെ ഏല്പിക്കും രാവിലെ അവർ തന്നുവിടും ചിലപ്പോൾ ഉടുപ്പിലും ഒരു ചെറിയ സാധനം കുത്തിവയ്ക്കും..."

പോകുന്ന വഴിയിൽ കിടന്ന വസ്ത്രങ്ങൾ
നീണ്ടവടികൊണ്ട് ഒരിടത്താക്കി കൂട്ടിയിടുന്ന ദൃശ്യത്തിൽ നിന്നാണ് ഞങ്ങൾ പിരിഞ്ഞത് പിന്നീട് അവിടന്ന് പുകയുയരുന്നുണ്ടായിരുന്നു....

പടുക്ക സന്ദർശത്തെക്കുറിച്ച് കുട്ടികൾ മറന്നിരിക്കണം....മാസം മൂന്ന് കഴിയുന്നു, വീട്ടിൽ നിന്നിറങ്ങുമ്പോൾ സോളാർ വേലിയുടെ പിന്നിലെ എസ്റ്റേറ്റിലൂടെ വീട്ടിലേക്ക് വരാനുള്ള എളുപ്പവഴി കീരൻ പറഞ്ഞു തന്നിരുന്നു...

ഇന്ന് പത്രത്തിൽ കീരന്റെയും മാതിയുടെയും ചിത്രങ്ങൾ എനിക്ക് വല്ലാതെ ഞെട്ടലുണ്ടാക്കി....ഫോറസ്റ്റ് ഓഫീസിലെത്തിയപ്പോൾ നിറയെ പോലീസായിരുന്നു മാവോയിസ്റ്റ് ഏറ്റമുട്ടൽ നടന്നിട്ട് രണ്ട് ദിവസല്ലേ ആയുള്ളു...അവർ എന്നെ തിരിച്ചു വിട്ടൂ.  കീരനെ കണ്ടേതീരുവെന്ന വാശിയിൽ എസ്റ്റേറ്റ് മതിൽ ചാടി സോളാർ വേലി കടന്ന് അവിടെയെത്തുമ്പോൾ വീട് പൂട്ടിയിരുന്നു ശിവൻ എന്നെ കണ്ട് ദയനീയമായി കുരച്ചു...
കീരന്റെ കഴുത്തിൽ കിടന്ന കാർഡ് തുടലിൽ ചേർത്ത് കെട്ടിയിരിക്കുന്നു....
ശിവന്റെ മുന്നിലെ പാത്രത്തിൽ അവശേഷിച്ച ഭക്ഷണത്തിലൂടെ "നമുക്കില്ലൊരു ലോകം" എന്ന വാക്യം തെളിഞ്ഞു കണ്ടു. കാടിന്റെ ഉള്ളിൽ നിന്ന് ദിക്ക് തെറ്റിയ പക്ഷികളുടെ കരച്ചിൽ കേട്ടു...
തുടലിൽ നിന്ന് ഊരി ശിവൻ ആ ദിക്കിലേക്ക് കുരച്ചു കൊണ്ടുപോയി....!!

രതീഷ് കെ എസ്
( ഗുൽമോഹർ)

Friday 25 November 2016

കവിത പ്ലാവോയിസ്റ്റ്

പ്ലാവോയിസ്റ്റ്..!!

നാട്ടിലെ
അമ്മച്ചിപ്ലാവ് ശങ്കരന്റെ മുതുമുത്തച്ഛൻ നട്ടതായിരുന്നു.
"പ്ലാവില പ്രപഞ്ചത്തിലെ ആടുകൾക്കെല്ലാം തുല്യമായി"
വീതിക്കണമെന്ന കരാറുമുണ്ടാക്കി.
കാടിന്റെ കറുപ്പിൽ കാട്ടാടുകൾ പുറത്തുവന്നില്ല...
നാടിന്റെ രുചിയിൽ നാട്ടാടുകൾ
പ്ലാവില തിന്നും
പ്ലാവിന്റെ ചുവട്ടിൽ ധ്യാനത്തിലിരുന്നും  പഠിച്ചു കൊഴുത്തു....
ശങ്കരന്റെ കാലമെത്തിയപ്പോൾ കരാറുനടപ്പാക്കാൻ നാട്ടാടുകളോട് അയാൾ ആവശ്യപ്പെട്ടു...
പ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടിരുന്ന
കരാറിന്റെ ചുവന്ന പകർപ്പ് കാട്ടിലും പ്ലാവിന്റെ ചുവട്ടിലും ശങ്കരൻ  ഒട്ടിച്ചുവച്ചു....
പ്ലാവിന്റെ അന്നത്തെ നിയന്ത്രണ സമിതി
നാട്ടാടുകളുടേതായിരുന്നു..
പ്ലാവിലയൊന്നിനെന്നകണക്കിൽ ചുങ്കം പിരിയ്ക്കുന്നില്ലേ...?
കാട്ടാടുകൾക്ക് പ്ലാക്കുരു കൊടുക്കാം..
ശങ്കരൻ‌ നാട്ടാടുകൾക്ക്  ഭീതിയല്ലേ...?
കാട്ടാടുകളെ അവൻ പഠിപ്പിക്കുന്നത്  കലാപത്തിനല്ലേ..?

നല്ല തണ്ടറുള്ള
രാത്രി
ശങ്കരന്റെ ബോൾട്ട്
സമിതി നിയമിച്ച മുട്ടനാടുകൾ
അടിച്ചിളക്കി പ്ലാവിന്റെ കൊമ്പിൽ
കെട്ടിത്തൂക്കി
"ഇവൻ കാട്ടാടുകളുടെ ആടുകളുടെ ഇടയൻ" അഥവാ പ്ലാവോയിസ്റ്റ്
എന്ന് തലയ്ക്കൽ എഴുതിവച്ചു  ....!!

രതീഷ് കെ എസ്
എടക്കര.

Friday 11 November 2016

കഥ ബയോ ടോയിലെറ്റുകൾ

ബയോ ടോയിലറ്റുകൾ..!!

പതിനെട്ടു ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ അവൾ ഒരാൺകുഞ്ഞിനുകൂടെ ജന്മം നൽകി...
കുളികഴിഞ്ഞ് ജാലകത്തിലൂടെ രാത്രി ഉറക്കമില്ലാത്ത അവർ ശാന്തമായി ഉറങ്ങുന്നത് നോക്കി നിന്നു... ആനുകാലികങ്ങളൊക്കെ വായിച്ചു കഴിഞ്ഞിരിക്കുന്നു. കഥയെഴുതീട്ടും കുറച്ചായി ആശുപത്രി നിറയെ കഥകളാണെന്ന് ആരോ പറഞ്ഞിരുന്നു....

പ്രസവവാർഡിൽ കഥകളൊക്കെ അതീവ സുരക്ഷാവലയത്തിലാണ് എവിടേക്ക് നോക്കിയാലും മുലമറയ്ക്കാനുള്ള തിടുക്കവും വയറിളകാതെയുള്ള നടപ്പും. കഥകളുണ്ടാകുന്നതേയുള്ളൂ...
കുട്ടികളുടെ വാർഡിലെ കഥകൾക്ക് പക്വതപോരാ. സമീപത്തെ ക്യാൻസർ കേന്ദ്രത്തിൽ കഥകളൊക്കെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു...ഹൃദയം തകർന്ന കഥകളുടെ ഗ്രാഫ് അടുത്തകെട്ടിടത്തിൽ...കഥയില്ലാത്ത അപകടങ്ങളെ വലിച്ചു വണ്ടിയിലിട്ട് കാഷ്വാലിറ്റിയിലെത്തിക്കുന്നുണ്ട്...

"റിലാക്സ്"
ആദ്യമായാണ് പേരുള്ള ശൗചാലയം കാണുന്നത്.   പതിനെട്ട് ദിവസവും വന്നുപോയിട്ടും ആ പേരു ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
"കുളി കക്കൂസ്...എന്താണ് ?"

"എല്ലാം...."

"ഇരുപതുരൂപ"

"ഇടതുവശത്തെ വലിയമുറി
സോപ്പ് തോർത്ത്...?"

"ഒന്നും വേണ്ട"

"ശരി"
ഉയർത്തിക്കെട്ടിയ അലക്കുകല്ലിൽ ഒരു സിഗരറ്റും പുകച്ചിരുന്നു ചുവരെഴുത്തുകൾ വായിച്ചു...മ അദ്നിയെ മോചിപ്പിക്കുക...നല്ല വലിയ മുലയുള്ള സുന്ദരി, അടുത്തെഴുതിയിരുന്ന നമ്പരിലെ അവസാന രണ്ടക്കങ്ങൾ കാണാനാകാത്ത വിധം തിരുത്തിയിരിക്കുന്നു.. നിഷ പതിനെട്ട് വയസ്സ് പിന്നെ ഒരു നമ്പർ...
നിഷ നിന്റെ പെങ്ങളാണോട മറുപടിയായി‌ എഴുതിയിരിക്കുന്നു...
വാതിലിന്റെ വലതുവശത്ത് ലിംഗത്തിന്റെ ചിത്രം വരച്ചിരിക്കുന്നു.... ഇംഗ്ലീഷ് അക്ഷരത്തിൽ contact me എന്നുമാത്രം നമ്പർ വ്യക്തമല്ല....
'യേശു നിന്റെ കിടക്കയെടുത്തു നടത്തും ' എന്ന സുവിശേഷവാക്യത്തിൽ പായൽ കയറിയിരിക്കുന്നു....വാതിലിൽ ശക്തിയായി മുട്ടുന്നതുകേട്ടിട്ടാണ് ഞാൻ ഇറങ്ങിയത്....

"നീ ഇവിടെ എന്താ പരിപാടി.."
പേഴ്സിൽ നിന്നും കാശെടുക്കാൻ തുനിഞ്ഞ എന്നെ അയാൾ തടഞ്ഞു
"വരൂ  നമുക്കവിടെയിരിക്കാം..." ശൗചാലയത്തോടുചേർന്നു കെട്ടിയ കുഞ്ഞ് മുറിയിൽ ഒറ്റകട്ടിൽ ,ഒരു മേശ ,സ്റ്റൗ നിരവധി മൊബൈലുകൾ ചാർജ്ജുചെയ്യാനുള്ള പ്ലഗ് പോയിന്റുകൾ, സാമ്പിൾ സോപ്പുകൾ, എണ്ണയുടെ വലിയ ഭരണി...ദന്തചൂർണത്തിന്റെ വലിയപെട്ടി, തോർത്തുകൾ ബ്രെഷ്....ഒരു ശൗചാലത്തിനുവേണ്ടതെല്ലാം.

"ഒരാൾ ഈ മുറിയിൽ കേറിയാൽ എന്തിനെന്ന് എനിക്ക് നിമിഷങ്ങൾക്കകമറിയാൻ കഴിയും നിങ്ങൾ എന്തു ചെയ്യുകയായിരുന്നു...?

അടുത്ത ദിവസത്തേക്ക് പല്ലുതേയ്ക്കാനുള്ള പൊടിയിൽ അല്പം ഉപ്പു ചേർത്ത് ചെറിയ പൊതികളാക്കുന്നതിനിടയിൽ ആ മനുഷ്യൻ ചോദിച്ചു...

"എനിക്ക് ഒരു കഥവേണം "

അയാൾ എന്നെ ഒന്ന് ഇരുത്തിനോക്കീട്ട് പൊടികൾ പൊതിയാൻ ആവശ്യപ്പെട്ടു...ന്യൂസ് പേപ്പറിന്റെ കീറിയ ചെറിയപേപ്പറുകളിൽ ഉപ്പുചേർത്ത് ഞാനും പൊതിഞ്ഞു തുടങ്ങി....

"നിങ്ങൾക്കറിയുമോ എന്റെ ശൗചാലം ഒരു സാഹിത്യ അക്കാദമിയാണ് കഥകൾ  ഒരു ഭാഗം മാത്ര......"

ഒരു സ്ത്രീ വളരെ വേഗത്തിൽ  മൂത്രപ്പുരയിലേക്ക് കയറിപ്പോയതിനാൽ അയാൾ പെട്ടെന്ന് നിർത്തി...
മുന്നോ നാലോ മിനിട്ടുകഴിഞ്ഞ് വന്ന വേഗത്തിലിറങ്ങിപ്പോയി....

"സ്ത്രികൾക്ക് റിലാക്സിൽ സൗജന്യമാണോ..‌.?"

"നിങ്ങൾക്ക് കഥയല്ലേ വേണ്ടത് സുമതിയുടെ ഒറ്റമകൻ നാളെ മരിക്കും അവളിവിടെ വരുന്നത് കരയാനാണ്, മൂന്നാമത്തെ കുളിമുറിയിൽ പൈപ്പ് വളരെ വേഗത്തിൽ തിരിച്ചിട്ട് അവർ കരയും... അവർ ഒരിക്കലും ആ പതിനെട്ടുകാരന്റെ  മുന്നിൽ കണ്ണുനിറച്ചിട്ടില്ല....
ഇനി ഒരു ദിവസം കൂടെ അവർ അവന്റെ മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കും...
വെന്റിലേറ്ററിന്റെ അവസാന പ്രതീക്ഷയിൽ കാഷ്വാലിറ്റിയുടെ പതിനൊന്നാമത്തെ കിടക്കയിൽ അവളുടെ മോനുണ്ട് അവളുടെ കണ്ണീരിനെന്തിനാ എനിക്ക് കാശ്...?"

"ഉപ്പ് കുറച്ചേയിടാവൂ പല്ലുകൾക്ക് ഉപ്പ് നല്ലതാണ്.."
നിർദ്ദേശം കേട്ട്
ഞാൻ ചിരിക്കാൻ ശ്രമിച്ചു....

ഒരു ചെറുപ്പക്കാരൻ ഒറ്റവിരൽ ഉയർത്തിപ്പിടിച്ച് ഒരു രൂപ ടേബിളിൽ വച്ചു...
അയാൾ അവനെ നോക്കാതെ എന്നെ പതിയെ നോക്കി....

"നോക്കൂ ഇപ്പൊ ഈ പരിസരത്തെ ഊഷ്മാവ് വർദ്ധിക്കും...ആ ചെക്കൻ ഇവിടുത്തെ പ്രസവവാർഡിലെ  ഒരറ്റൻഡറാണ് വിവാഹം ഉടനേ കഴിപ്പിച്ചില്ലെങ്കിൽ പ്രശ്നാകും..."

ഞാൻ ശ്രദ്ധിച്ചു ബക്കറ്റിൽ ശബ്ദത്തിൽ വെള്ളം തുറന്നുവിടുന്ന ശബ്ദം...മൂന്നോ നാലോ മിനട്ടുകൾ കഴിഞ്ഞ് വെള്ളം ശക്തിയായി ഒഴിച്ചുകളയുന്നു....
വേഗത്തിൽ പോകുന്ന അവന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ വീഴാൻ കാത്തു നിൽക്കുന്നു....

"ആ ചെക്കന്റെ‌ തന്ത എത്ര കല്യാണങ്ങളാ മുടക്കിയതെന്നറിയോ...അയാളു ചത്താലേ അവനു മോക്ഷമുള്ളൂ...."

കുളിക്കണം കീറിയ അഞ്ചുരൂപ നോട്ട് നീട്ടിപ്പിടിച്ച് ഒരു ചെറുപ്പക്കാരൻ നിക്കുന്നു...കറുത്ത ജീൻസ് ഖദർ കുർത്ത പൊട്ടിയ ഒരു കണ്ണാടി...

"നോട്ട് എടുക്കില്ലാന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ..."

അയാൾ പരിചയമില്ലാത്ത എന്നെ നോക്കി നോട്ടും നീട്ടിപ്പിടിച്ചു നിന്നു....

"പോയി കുളിക്ക് നിന്റെ ഈ പോക്ക് ജയിലേക്കാട്ടോ....?"

"ലോക്കോളേജിലെ തല തിരിഞ്ഞ ഒരുത്തനാ ദളിത് പ്രേമം തലയ്ക്കുപിടിച്ച ഒരു മലബാറുകാരൻ...നാട്ടിലെ ഏതോ വലിയ ഹാജിയുടെ ഒറ്റപ്പുത്രനാ എന്തു ചെയ്യാൻ....
ഈ ചുവരിലൊക്കെ വിപ്ലവം കുറിക്കലും ലഘുലേഖവിതരണവുമാ പണി കുറേക്കാലം ഇവിടെ പൂജപ്പുര ജയിലിലായിരുന്നു എന്റെ മകന്റെ പ്രായവും നിറവും അവനിറങ്ങിക്കഴിഞ്ഞ് താനൊന്ന് കേറി വായിക്കണം‌‌‌..ഇന്ന് ആരൊക്കെ പീഡിപ്പിക്കപ്പെടുന്നു എന്നറിയണമെങ്കിൽ ചിലപ്പോൾ ഒരു കഥയ്ക്കുള്ള വകയുണ്ടാകും ഞാൻ പറഞ്ഞു മടുത്തു പരാജയപ്പെട്ട തന്തയാ ഞാനും.."

കുളിച്ച് നീണ്ടമുടി കെട്ടിവയ്ക്കാൻ അയാളോട് ഒരു റബ്ബർ ബാൻഡ് ആവശ്യപ്പെട്ടു...
ഇതിനിടയിൽ ഞാൻ കുളിമുറിയിൽ കേറുന്നത് ചരിഞ്ഞ് അവൻ നോക്കി....

"ഗൗരി കേവലം ഒരു ആദിവാസി സ്ത്രീയാണ് പോലീസ് ചെന്നിത്തലയ്ക്കും പിണറായിക്കും ഒന്നു തന്നെ...."

മുഖം കഴുകിയതായ് വരുത്തി ഇറങ്ങുമ്പോൾ ആശുപത്രി വരാന്തകളിലൂടെ ലഘുലേഖകൾ വിതരണം ചെയ്ത് ആ ഹാജ്യാരുകുട്ടി മടങ്ങിയിരുന്നു....

അമ്മയും കുഞ്ഞും ഉണർന്നിട്ടുണ്ടാകും പൊടിയരിക്കഞ്ഞി എത്തിക്കാനിറങ്ങുമ്പോൾ അയാൾ ഒരു പാസ്റ്ററുമായി എന്തോ തർക്കത്തി ലായിരുന്നു....

റിലാക്സിൽ ഒരു കഥകിട്ടുമെന്നയുറപ്പിൽ കഞ്ഞി എത്തിച്ച് വേഗം നടന്നു....
അവിട അയാളുണ്ടായിരുന്നില്ല പാസ്റ്റർ കസേരയിൽ ഇരിക്കുന്നു....
ബൈബിളിന്റെ പുറത്ത് നാണയത്തുട്ടുകൾ തിരിഞ്ഞു നടക്കുമ്പോൾ സേട്ട് മരച്ചുവട്ടിലിരിക്കുകയായിരുന്നു....എന്നോടും ഇരിക്കാൻ പറഞ്ഞു....

"നീനയോട് വഴക്കിട്ട്  വീടുപേക്ഷിച്ച എനിക്ക് ജോലി തന്നത് പാസ്റ്ററാ....അവളും‌ പാസ്റ്ററുടെ കൂട്ടായ്മയിൽ രക്ഷിക്കപ്പെട്ട ഒരാളാ...എന്നെയും മകനേം നോക്കാൻ അവൾക്ക് നേരമില്ലാതെയായി ഒരപകടത്തിൽ അവനും പോയി ബാങ്കിലെ പണി ഞാനും കളഞ്ഞു....
നീനാഭട്ട് ഇപ്പൊ ഡെയ്സിയായി നല്ലപാടുമായിരുന്നു....
ഇത് പാസ്റ്ററുടെ സൈഡ് ബിസിനസ്സ ഞാൻ സൂക്ഷിപ്പുകാരനും വിവാഹമോചനത്തിൽ ഒപ്പിട്ടുകൊടുക്കണമത്രേ....
രക്ഷിക്കപ്പെട്ട ഒരാളുമായി ഡെയ്സി വിവാഹം ആഗ്രഹിക്കുന്നു പോലും.
നാലുമണികഴിഞ്ഞാൽ അയാളുപോകും...
പിന്നെ വരൂ നമുക്ക് സംസാരിച്ചിരിക്കാം താങ്കളുടെ കഥകൾ കേൾക്കാൻ കൊതിയുണ്ട്...."

എവിടെയൊക്കെയോ കറങ്ങിനടന്നിട്ട് എട്ടുമണിയ്ക്കാണ് റിലാക്സിലെത്തിയത് കസേരയിലിരുന്ന് ശബ്ദമുണ്ടാക്കരുതെന്ന് ചുണ്ടിൽ വിരൽ ചേർത്ത് സേട്ടൂ ആംഗ്യം കാണിച്ചു. അറിയാതെ വന്ന ചുമ എല്ലാം തുലച്ചുന്ന് പറഞ്ഞാൽ മതില്ലോ.. തിടുക്കത്തിൽ യുവതിയും‌ ഒരു യുവാവും ഇറങ്ങിപ്പോയീ....

"കൂട്ടിരിപ്പിന് വന്നവരാ വന്ന് നേരിട്ട് കാര്യം ചോദിച്ചു വൈകിട്ട് വരാൻ പറഞ്ഞൂ.....
ആ ചെക്കന്റെ ഭാര്യ ഇവിടെ പെറ്റുകിടക്കുന്നുണ്ട്,
അവൾ ചേച്ചിയുടെ പേറിന് കൂട്ടിരിക്കാൻ വന്നതാ...."

'പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാം.....
സേട്ടു ചൊല്ലി മുഴുമിപ്പിച്ചില്ല..

"കഥയെന്തെങ്കിലും‌ കിട്ടിയോ...?" ഇല്ലെന്ന് ഞാൻ തലകുലുക്കി...
ഇതിനിടയിൽ  ആ സ്ത്രീ  ഓടിവന്നു....

"കഴിഞ്ഞോ..."

"ഉം"

"എത്രവേണം "

'നാന്നൂറ്റി ഇരുപത്"

"കൊണ്ടുപോകുന്നോ...?"

" ഇല്ല  പറഞ്ഞതുപോലെ പഠിക്കാൻ കൊടുത്തു..."

"എങ്കിൽ നാളെ വരൂ..."

അഞ്ഞൂറിന്റെ ഒരു നോട്ടും വാങ്ങി അവർ പോയി
സേട്ടു റിലസ്ക്സിലെ ഒരു ലൈറ്റ് ലൈറ്റ് കെടുത്തി.....
ഞാൻ
വാർഡിന്റെ സമീപത്തേക്കും നടന്നു...

അടുത്തദിവസം ഡിസ്ചാർജ്ജ് ആയി പോകുമ്പോൾ റിലാക്സിന്റെ മുന്നിലെ വരാന്തയിലിരുന്ന് സുമതിയും സേട്ടും  ഉപ്പുചേർത്ത പൽപ്പൊടി
പൊതിയുന്നത് റിയർ ഗ്ലാസിലൂടെ കണ്ടതുപോലെ തോന്നി....!!

രതീഷ് കെ എസ്‌
മലയാളം അദ്ധ്യാപകൻ
ജി എച്ച് എസ്‌ എസ്‌ എടക്കര.