Friday 11 November 2016

കഥ ബയോ ടോയിലെറ്റുകൾ

ബയോ ടോയിലറ്റുകൾ..!!

പതിനെട്ടു ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ അവൾ ഒരാൺകുഞ്ഞിനുകൂടെ ജന്മം നൽകി...
കുളികഴിഞ്ഞ് ജാലകത്തിലൂടെ രാത്രി ഉറക്കമില്ലാത്ത അവർ ശാന്തമായി ഉറങ്ങുന്നത് നോക്കി നിന്നു... ആനുകാലികങ്ങളൊക്കെ വായിച്ചു കഴിഞ്ഞിരിക്കുന്നു. കഥയെഴുതീട്ടും കുറച്ചായി ആശുപത്രി നിറയെ കഥകളാണെന്ന് ആരോ പറഞ്ഞിരുന്നു....

പ്രസവവാർഡിൽ കഥകളൊക്കെ അതീവ സുരക്ഷാവലയത്തിലാണ് എവിടേക്ക് നോക്കിയാലും മുലമറയ്ക്കാനുള്ള തിടുക്കവും വയറിളകാതെയുള്ള നടപ്പും. കഥകളുണ്ടാകുന്നതേയുള്ളൂ...
കുട്ടികളുടെ വാർഡിലെ കഥകൾക്ക് പക്വതപോരാ. സമീപത്തെ ക്യാൻസർ കേന്ദ്രത്തിൽ കഥകളൊക്കെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു...ഹൃദയം തകർന്ന കഥകളുടെ ഗ്രാഫ് അടുത്തകെട്ടിടത്തിൽ...കഥയില്ലാത്ത അപകടങ്ങളെ വലിച്ചു വണ്ടിയിലിട്ട് കാഷ്വാലിറ്റിയിലെത്തിക്കുന്നുണ്ട്...

"റിലാക്സ്"
ആദ്യമായാണ് പേരുള്ള ശൗചാലയം കാണുന്നത്.   പതിനെട്ട് ദിവസവും വന്നുപോയിട്ടും ആ പേരു ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
"കുളി കക്കൂസ്...എന്താണ് ?"

"എല്ലാം...."

"ഇരുപതുരൂപ"

"ഇടതുവശത്തെ വലിയമുറി
സോപ്പ് തോർത്ത്...?"

"ഒന്നും വേണ്ട"

"ശരി"
ഉയർത്തിക്കെട്ടിയ അലക്കുകല്ലിൽ ഒരു സിഗരറ്റും പുകച്ചിരുന്നു ചുവരെഴുത്തുകൾ വായിച്ചു...മ അദ്നിയെ മോചിപ്പിക്കുക...നല്ല വലിയ മുലയുള്ള സുന്ദരി, അടുത്തെഴുതിയിരുന്ന നമ്പരിലെ അവസാന രണ്ടക്കങ്ങൾ കാണാനാകാത്ത വിധം തിരുത്തിയിരിക്കുന്നു.. നിഷ പതിനെട്ട് വയസ്സ് പിന്നെ ഒരു നമ്പർ...
നിഷ നിന്റെ പെങ്ങളാണോട മറുപടിയായി‌ എഴുതിയിരിക്കുന്നു...
വാതിലിന്റെ വലതുവശത്ത് ലിംഗത്തിന്റെ ചിത്രം വരച്ചിരിക്കുന്നു.... ഇംഗ്ലീഷ് അക്ഷരത്തിൽ contact me എന്നുമാത്രം നമ്പർ വ്യക്തമല്ല....
'യേശു നിന്റെ കിടക്കയെടുത്തു നടത്തും ' എന്ന സുവിശേഷവാക്യത്തിൽ പായൽ കയറിയിരിക്കുന്നു....വാതിലിൽ ശക്തിയായി മുട്ടുന്നതുകേട്ടിട്ടാണ് ഞാൻ ഇറങ്ങിയത്....

"നീ ഇവിടെ എന്താ പരിപാടി.."
പേഴ്സിൽ നിന്നും കാശെടുക്കാൻ തുനിഞ്ഞ എന്നെ അയാൾ തടഞ്ഞു
"വരൂ  നമുക്കവിടെയിരിക്കാം..." ശൗചാലയത്തോടുചേർന്നു കെട്ടിയ കുഞ്ഞ് മുറിയിൽ ഒറ്റകട്ടിൽ ,ഒരു മേശ ,സ്റ്റൗ നിരവധി മൊബൈലുകൾ ചാർജ്ജുചെയ്യാനുള്ള പ്ലഗ് പോയിന്റുകൾ, സാമ്പിൾ സോപ്പുകൾ, എണ്ണയുടെ വലിയ ഭരണി...ദന്തചൂർണത്തിന്റെ വലിയപെട്ടി, തോർത്തുകൾ ബ്രെഷ്....ഒരു ശൗചാലത്തിനുവേണ്ടതെല്ലാം.

"ഒരാൾ ഈ മുറിയിൽ കേറിയാൽ എന്തിനെന്ന് എനിക്ക് നിമിഷങ്ങൾക്കകമറിയാൻ കഴിയും നിങ്ങൾ എന്തു ചെയ്യുകയായിരുന്നു...?

അടുത്ത ദിവസത്തേക്ക് പല്ലുതേയ്ക്കാനുള്ള പൊടിയിൽ അല്പം ഉപ്പു ചേർത്ത് ചെറിയ പൊതികളാക്കുന്നതിനിടയിൽ ആ മനുഷ്യൻ ചോദിച്ചു...

"എനിക്ക് ഒരു കഥവേണം "

അയാൾ എന്നെ ഒന്ന് ഇരുത്തിനോക്കീട്ട് പൊടികൾ പൊതിയാൻ ആവശ്യപ്പെട്ടു...ന്യൂസ് പേപ്പറിന്റെ കീറിയ ചെറിയപേപ്പറുകളിൽ ഉപ്പുചേർത്ത് ഞാനും പൊതിഞ്ഞു തുടങ്ങി....

"നിങ്ങൾക്കറിയുമോ എന്റെ ശൗചാലം ഒരു സാഹിത്യ അക്കാദമിയാണ് കഥകൾ  ഒരു ഭാഗം മാത്ര......"

ഒരു സ്ത്രീ വളരെ വേഗത്തിൽ  മൂത്രപ്പുരയിലേക്ക് കയറിപ്പോയതിനാൽ അയാൾ പെട്ടെന്ന് നിർത്തി...
മുന്നോ നാലോ മിനിട്ടുകഴിഞ്ഞ് വന്ന വേഗത്തിലിറങ്ങിപ്പോയി....

"സ്ത്രികൾക്ക് റിലാക്സിൽ സൗജന്യമാണോ..‌.?"

"നിങ്ങൾക്ക് കഥയല്ലേ വേണ്ടത് സുമതിയുടെ ഒറ്റമകൻ നാളെ മരിക്കും അവളിവിടെ വരുന്നത് കരയാനാണ്, മൂന്നാമത്തെ കുളിമുറിയിൽ പൈപ്പ് വളരെ വേഗത്തിൽ തിരിച്ചിട്ട് അവർ കരയും... അവർ ഒരിക്കലും ആ പതിനെട്ടുകാരന്റെ  മുന്നിൽ കണ്ണുനിറച്ചിട്ടില്ല....
ഇനി ഒരു ദിവസം കൂടെ അവർ അവന്റെ മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കും...
വെന്റിലേറ്ററിന്റെ അവസാന പ്രതീക്ഷയിൽ കാഷ്വാലിറ്റിയുടെ പതിനൊന്നാമത്തെ കിടക്കയിൽ അവളുടെ മോനുണ്ട് അവളുടെ കണ്ണീരിനെന്തിനാ എനിക്ക് കാശ്...?"

"ഉപ്പ് കുറച്ചേയിടാവൂ പല്ലുകൾക്ക് ഉപ്പ് നല്ലതാണ്.."
നിർദ്ദേശം കേട്ട്
ഞാൻ ചിരിക്കാൻ ശ്രമിച്ചു....

ഒരു ചെറുപ്പക്കാരൻ ഒറ്റവിരൽ ഉയർത്തിപ്പിടിച്ച് ഒരു രൂപ ടേബിളിൽ വച്ചു...
അയാൾ അവനെ നോക്കാതെ എന്നെ പതിയെ നോക്കി....

"നോക്കൂ ഇപ്പൊ ഈ പരിസരത്തെ ഊഷ്മാവ് വർദ്ധിക്കും...ആ ചെക്കൻ ഇവിടുത്തെ പ്രസവവാർഡിലെ  ഒരറ്റൻഡറാണ് വിവാഹം ഉടനേ കഴിപ്പിച്ചില്ലെങ്കിൽ പ്രശ്നാകും..."

ഞാൻ ശ്രദ്ധിച്ചു ബക്കറ്റിൽ ശബ്ദത്തിൽ വെള്ളം തുറന്നുവിടുന്ന ശബ്ദം...മൂന്നോ നാലോ മിനട്ടുകൾ കഴിഞ്ഞ് വെള്ളം ശക്തിയായി ഒഴിച്ചുകളയുന്നു....
വേഗത്തിൽ പോകുന്ന അവന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ വീഴാൻ കാത്തു നിൽക്കുന്നു....

"ആ ചെക്കന്റെ‌ തന്ത എത്ര കല്യാണങ്ങളാ മുടക്കിയതെന്നറിയോ...അയാളു ചത്താലേ അവനു മോക്ഷമുള്ളൂ...."

കുളിക്കണം കീറിയ അഞ്ചുരൂപ നോട്ട് നീട്ടിപ്പിടിച്ച് ഒരു ചെറുപ്പക്കാരൻ നിക്കുന്നു...കറുത്ത ജീൻസ് ഖദർ കുർത്ത പൊട്ടിയ ഒരു കണ്ണാടി...

"നോട്ട് എടുക്കില്ലാന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ..."

അയാൾ പരിചയമില്ലാത്ത എന്നെ നോക്കി നോട്ടും നീട്ടിപ്പിടിച്ചു നിന്നു....

"പോയി കുളിക്ക് നിന്റെ ഈ പോക്ക് ജയിലേക്കാട്ടോ....?"

"ലോക്കോളേജിലെ തല തിരിഞ്ഞ ഒരുത്തനാ ദളിത് പ്രേമം തലയ്ക്കുപിടിച്ച ഒരു മലബാറുകാരൻ...നാട്ടിലെ ഏതോ വലിയ ഹാജിയുടെ ഒറ്റപ്പുത്രനാ എന്തു ചെയ്യാൻ....
ഈ ചുവരിലൊക്കെ വിപ്ലവം കുറിക്കലും ലഘുലേഖവിതരണവുമാ പണി കുറേക്കാലം ഇവിടെ പൂജപ്പുര ജയിലിലായിരുന്നു എന്റെ മകന്റെ പ്രായവും നിറവും അവനിറങ്ങിക്കഴിഞ്ഞ് താനൊന്ന് കേറി വായിക്കണം‌‌‌..ഇന്ന് ആരൊക്കെ പീഡിപ്പിക്കപ്പെടുന്നു എന്നറിയണമെങ്കിൽ ചിലപ്പോൾ ഒരു കഥയ്ക്കുള്ള വകയുണ്ടാകും ഞാൻ പറഞ്ഞു മടുത്തു പരാജയപ്പെട്ട തന്തയാ ഞാനും.."

കുളിച്ച് നീണ്ടമുടി കെട്ടിവയ്ക്കാൻ അയാളോട് ഒരു റബ്ബർ ബാൻഡ് ആവശ്യപ്പെട്ടു...
ഇതിനിടയിൽ ഞാൻ കുളിമുറിയിൽ കേറുന്നത് ചരിഞ്ഞ് അവൻ നോക്കി....

"ഗൗരി കേവലം ഒരു ആദിവാസി സ്ത്രീയാണ് പോലീസ് ചെന്നിത്തലയ്ക്കും പിണറായിക്കും ഒന്നു തന്നെ...."

മുഖം കഴുകിയതായ് വരുത്തി ഇറങ്ങുമ്പോൾ ആശുപത്രി വരാന്തകളിലൂടെ ലഘുലേഖകൾ വിതരണം ചെയ്ത് ആ ഹാജ്യാരുകുട്ടി മടങ്ങിയിരുന്നു....

അമ്മയും കുഞ്ഞും ഉണർന്നിട്ടുണ്ടാകും പൊടിയരിക്കഞ്ഞി എത്തിക്കാനിറങ്ങുമ്പോൾ അയാൾ ഒരു പാസ്റ്ററുമായി എന്തോ തർക്കത്തി ലായിരുന്നു....

റിലാക്സിൽ ഒരു കഥകിട്ടുമെന്നയുറപ്പിൽ കഞ്ഞി എത്തിച്ച് വേഗം നടന്നു....
അവിട അയാളുണ്ടായിരുന്നില്ല പാസ്റ്റർ കസേരയിൽ ഇരിക്കുന്നു....
ബൈബിളിന്റെ പുറത്ത് നാണയത്തുട്ടുകൾ തിരിഞ്ഞു നടക്കുമ്പോൾ സേട്ട് മരച്ചുവട്ടിലിരിക്കുകയായിരുന്നു....എന്നോടും ഇരിക്കാൻ പറഞ്ഞു....

"നീനയോട് വഴക്കിട്ട്  വീടുപേക്ഷിച്ച എനിക്ക് ജോലി തന്നത് പാസ്റ്ററാ....അവളും‌ പാസ്റ്ററുടെ കൂട്ടായ്മയിൽ രക്ഷിക്കപ്പെട്ട ഒരാളാ...എന്നെയും മകനേം നോക്കാൻ അവൾക്ക് നേരമില്ലാതെയായി ഒരപകടത്തിൽ അവനും പോയി ബാങ്കിലെ പണി ഞാനും കളഞ്ഞു....
നീനാഭട്ട് ഇപ്പൊ ഡെയ്സിയായി നല്ലപാടുമായിരുന്നു....
ഇത് പാസ്റ്ററുടെ സൈഡ് ബിസിനസ്സ ഞാൻ സൂക്ഷിപ്പുകാരനും വിവാഹമോചനത്തിൽ ഒപ്പിട്ടുകൊടുക്കണമത്രേ....
രക്ഷിക്കപ്പെട്ട ഒരാളുമായി ഡെയ്സി വിവാഹം ആഗ്രഹിക്കുന്നു പോലും.
നാലുമണികഴിഞ്ഞാൽ അയാളുപോകും...
പിന്നെ വരൂ നമുക്ക് സംസാരിച്ചിരിക്കാം താങ്കളുടെ കഥകൾ കേൾക്കാൻ കൊതിയുണ്ട്...."

എവിടെയൊക്കെയോ കറങ്ങിനടന്നിട്ട് എട്ടുമണിയ്ക്കാണ് റിലാക്സിലെത്തിയത് കസേരയിലിരുന്ന് ശബ്ദമുണ്ടാക്കരുതെന്ന് ചുണ്ടിൽ വിരൽ ചേർത്ത് സേട്ടൂ ആംഗ്യം കാണിച്ചു. അറിയാതെ വന്ന ചുമ എല്ലാം തുലച്ചുന്ന് പറഞ്ഞാൽ മതില്ലോ.. തിടുക്കത്തിൽ യുവതിയും‌ ഒരു യുവാവും ഇറങ്ങിപ്പോയീ....

"കൂട്ടിരിപ്പിന് വന്നവരാ വന്ന് നേരിട്ട് കാര്യം ചോദിച്ചു വൈകിട്ട് വരാൻ പറഞ്ഞൂ.....
ആ ചെക്കന്റെ ഭാര്യ ഇവിടെ പെറ്റുകിടക്കുന്നുണ്ട്,
അവൾ ചേച്ചിയുടെ പേറിന് കൂട്ടിരിക്കാൻ വന്നതാ...."

'പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാം.....
സേട്ടു ചൊല്ലി മുഴുമിപ്പിച്ചില്ല..

"കഥയെന്തെങ്കിലും‌ കിട്ടിയോ...?" ഇല്ലെന്ന് ഞാൻ തലകുലുക്കി...
ഇതിനിടയിൽ  ആ സ്ത്രീ  ഓടിവന്നു....

"കഴിഞ്ഞോ..."

"ഉം"

"എത്രവേണം "

'നാന്നൂറ്റി ഇരുപത്"

"കൊണ്ടുപോകുന്നോ...?"

" ഇല്ല  പറഞ്ഞതുപോലെ പഠിക്കാൻ കൊടുത്തു..."

"എങ്കിൽ നാളെ വരൂ..."

അഞ്ഞൂറിന്റെ ഒരു നോട്ടും വാങ്ങി അവർ പോയി
സേട്ടു റിലസ്ക്സിലെ ഒരു ലൈറ്റ് ലൈറ്റ് കെടുത്തി.....
ഞാൻ
വാർഡിന്റെ സമീപത്തേക്കും നടന്നു...

അടുത്തദിവസം ഡിസ്ചാർജ്ജ് ആയി പോകുമ്പോൾ റിലാക്സിന്റെ മുന്നിലെ വരാന്തയിലിരുന്ന് സുമതിയും സേട്ടും  ഉപ്പുചേർത്ത പൽപ്പൊടി
പൊതിയുന്നത് റിയർ ഗ്ലാസിലൂടെ കണ്ടതുപോലെ തോന്നി....!!

രതീഷ് കെ എസ്‌
മലയാളം അദ്ധ്യാപകൻ
ജി എച്ച് എസ്‌ എസ്‌ എടക്കര.

1 comment:

  1. നിങ്ങളുടേതെന്നവകാശപ്പെടുന്ന ഞങ്ങടെ കഥകൾ
    ▪▪▪▪▪▪▪
    റിലാക്സ് - ഒരു പുതിയ ഭൂമികയാണ്;കഥയുടെ ഗർഭഗൃഹവും. ജീവിച്ച് ജീവിതത്തിലുടെ പരുവപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെ വിരേചന സംഗമ സ്ഥലം. ഓർത്താൽ ടാങ്കുകളിൽ ശേഖരിക്കപ്പെടുന്നതിനപ്പുറം ആ മുറിയ്ക്കുള്ളിൽ അവിടം ഉപയോഗിച്ച അത്രയും പേരുടെ ചിന്തകളും വ്യഥകളും തിങ്ങികെട്ടി നിൽക്കുന്നു! അത്തരം വ്യഥകളാണ് ബയോ ടൊയ്ലറ്റിലെ കഥകൾ.
    ഈ ശൗചാലയം ഒരു സാഹിത്യ അക്കാദമിയാണെന്നും കഥ അതിന്റെ ഒരു ഭാഗം മാത്രമാണെന്നും സൂക്ഷിപ്പ് കാരൻ പറയുന്നുണ്ട്. എന്നൽ സൂക്ഷ്മദർശനത്തിൽ അവയൊന്നും തന്നെ കഥകളല്ല ജീവിതമാണ്, ജീവിതപരിശ്ഛേദമെന്ന ക്ലീഷേയാണെന്ന് തിരിച്ചറിയുന്നു.പൽപ്പൊടിപ്പൊതികളിലെ ഉപ്പ് പോലെ ലവണാംശമേറിയും കുറഞ്ഞും പൊതിയപ്പെട്ട ജീവിതങ്ങൾ.
    സുമതിയുടെ ജീവിതം നോക്കു-ഏക മകൻ മരണം കാത്ത് വെന്റിലേറ്ററിൽ.അവന്റെ മുന്നിൽ ധൈര്യമഭിനയിച്ച് പിടിച്ച് നിൽക്കാൻ കഴിയാതെ വരുമ്പോൾ അവൾ റിലാക്സിനെ ആശ്രയിക്കുന്നു. അവളുടെ കണ്ണീരിന് കാശ് വാങ്ങാൻ സൂക്ഷിപ്പ് കാരന് കഴിയുന്നില്ല'! എഴുത്ത് കാരനേ ക്കാൾ ദയാലുവാണ് സൂക്ഷിപ്പ് കാരൻ (അന്യ ദു:ഖങ്ങളിൽ ചികഞ്ഞ് കഥയ്ക്കിര തേടുന്നത് ക്രൂരമാണെന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്! - വ്യക്തിപരം) ഒടുവിൽ മരിച്ച മകനെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്ത സുമതി സേട്ടിനൊപ്പം പൽപ്പൊടി പൊതിഞ്ഞ് കെട്ടുന്നത് കണ്ടത് പോലെ എഴുത്ത് കാരന് തോന്നുന്നു.
    പിന്നെയും ഉണ്ട് സന്ദർശകർ വിപ്ലവകാരി, ചെറുപ്പക്കാരനായ അറ്റൻറർ, ആശുപത്രിയിൽ ചിറകമുളച്ച ഹ്രസ്വ പ്രണയികൾ അങ്ങനെയെത്രയെത്ര വിഭിന്ന മുഖങ്ങൾ, വികാരങ്ങൾ'!
    മാംസനിബദ്ധമായ ഉരഗ രാഗങ്ങൾ, ദളിത പ്രേമത്തിന്റെ ചുവരെഴുത്തുകൾ, തിളച്ച യവ്വനത്തിന്റെ തെറിച്ച വെള്ളക്കൊറ്റികൾ, രോഗവും മരണവും കാർന്നുതിന്നതിന്റെ ശേഷിപ്പുകളിൽ നിന്നുള്ള ഉപ്പ് നീരൊഴുക്കുകൾ ഇങ്ങനെ ജീവിതത്തിന്റെ ദുഷ്ക്കരപദപ്രശ്നം തന്നെയല്ലേ - റിലാക്സ്
    അമേദ്യമല്ല ദു:ഖവും, കാമവും, അമർഷവും വിരേചനം ചെയ്യുവാനുള്ള ഇടമാണ് അത് - അക്ഷരാർത്ഥത്തിൽ ബയോ ടൊയ്ലറ്റുകൾ തന്നെ !
    🔹🔹🔹🔹🔹

    നന്ദി
    ബിബിൻ ബേബി

    ReplyDelete