Sunday 19 December 2021

നിർഭാഗ്യക്കുറികൾ.

നിർഭാഗ്യക്കുറികൾ..!

        'പെണ്ണുകാണൽ ശരിക്കുള്ള എന്തുകാണലാണ്.?'.ബ്രോക്കറിന്റെയും വരനായേക്കാവുന്ന മൃഗഡോക്ടറുടെയും ആർത്തിപിടിച്ച കണ്ണുകൾ അരക്കെട്ടും കടന്ന് മുകളിലേക്ക് അരിച്ചരിച്ചു കയറുമ്പോൾ,ഫേസ്ബുക്കിലെ തന്റെ വ്യാജ പ്രൊഫൈലായ 'കുഞ്ഞമ്മിണി'യിൽ പോസ്റ്റാനുള്ള ഉശിരൻ കുറിപ്പിനെപ്പറ്റി ചിന്തിക്കുകയായിരുന്നു വധു വേഷത്തിൽ നിന്ന ഭാഗ്യ.
        വരന്റെ കുറുക്കൻ നോട്ടം നെഞ്ചിൽ നിന്ന് ഭാഗ്യയുടെ മുറിച്ചുണ്ടിലേക്ക് ചാടി.അവിടെ നിന്നും നെറ്റി ചുളിച്ച് കൂകിപ്പാഞ്ഞ് പറമ്പിലൂടെ തൊഴുത്തിനും കോഴിക്കൂടിനും ഇടയിൽ ചെന്നു കിതച്ചു. അയയിൽ പെണ്ണുവീട്ടിന്റെ ആസ്തി കാണിക്കാനായി നിരത്തി വിരിച്ചിട്ടിരുന്ന,വെള്ളം തോരാത്ത റബ്ബർ ഷീറ്റുകളെ കിലോക്കണക്കിന് എണ്ണാൻ ശ്രമിക്കുന്ന വരനെക്കണ്ട് ഭാഗ്യക്കും ചിരിപൊട്ടി. 
         'പേരെങ്കിലും ചോദിക്കെ'ന്ന ബ്രോക്കറിന്റെ നടുവിരലൻ തോണ്ടല് ഷീറ്റെണ്ണങ്ങൾ തെറ്റിച്ച് മൃഗഡോക്ടറെ വീട്ടിലേക്ക് തെളിച്ചുകയറ്റി.
    'പേര്..' അയാളുടെ കണ്ണുകൾ ഭാഗ്യയുടെ കഴുത്തുവരെ എത്തിയിട്ട് ചോദിച്ചു.
    'ഭാഗ്യ...' മുറിച്ചുണ്ടിന്റെ ഇടയിലൂടെ 'ഫാ'യുടെ കാറ്റ് പുറത്തേക്ക് ശൂന്ന് തെറിച്ചു.ആ കാറ്റിൽ പറന്നുപോയ 'വരൻ' അയയിൽക്കിടന്ന ഷീറ്റുകൾ വീണ്ടും ഒന്നേന്ന് എണ്ണാൻ തുടങ്ങി.കിലോക്കിന്ന് വിലയെത്ര? ദിവസവും കിട്ടുന്ന ഷീറ്റെത്ര.? മന:കണക്കിലാക്കി തുക കണ്ട് ആസന്നഭാവിയെ ഭദ്രമാക്കി പെട്ടിയിൽ വച്ചു.
      "എനിക്ക് രണ്ടും പെണ്ണാണ്.ഒരുത്തി ബാംഗ്ളൂരിൽ പഠിക്കാൻ പോയതാ.രണ്ടിനേം എന്റേല് തന്നിട്ട് ഇവരെ തള്ള നേരത്തേപോയി.ഇവൾക്ക് ജോലിയുണ്ടാക്കി, മറ്റോളെയും ഒരു കരപറ്റിക്കണം. എന്നിട്ടൊന്ന്..?."അച്ഛന്റെ വിരസൻ ഡയലോഗിലും,ചുവരിൽ പതിഞ്ഞിരിപ്പായ അമ്മയിലേക്കുള്ള നാടകീയ നോട്ടവും കണ്ടിട്ട് ഭാഗ്യയ്ക്ക് ഇത്തവണ എന്തോ ഒരു വെറുപ്പുണ്ടായി.ഭാവിയിലേക്ക് നല്ല കണ്ണുള്ള വരൻ നിരാശയോടെയാണെങ്കിലും അയയിലെ റബ്ബറും, ആ പറമ്പും ഭാഗ്യഭവ്യമാർക്ക് തുല്യമായി പകുത്തുകാണണം.
        കീറച്ചുണ്ടുള്ള ചേച്ചിയെ വിട്ട് അനുജത്തിയെ നോക്കാമെന്ന് ബ്രോക്കറിലൂടെ കയ്പ്പൻ സന്ദേശങ്ങൾ വീട്ടിലേക്ക് പലതവണ കയറിവന്നു.അങ്ങനെയാണ് ബ്രോക്കറും അച്ഛനും ഭാഗ്യയുടെ  അനുജത്തിയായ ഭവ്യക്ക്, വരുന്നവരെല്ലാം 'പെണ്ണുകണ്ട്' തീരുംവരെ അകത്തെ മുറിയിൽ തടവ് വിധിച്ചത്.മുറിയുടെ പാതി ചാരിയ ജനാലയുടെ മറവിലെ 'ബാംഗ്ളൂരിൽ' നേർത്തചിരിയുമായി ഭവ്യയുണ്ടാവും.ഭാഗ്യയപ്പോഴും അച്ഛന്റെ അരികിൽ വരന്മാരുടെ പ്രണയമുള്ള നോട്ടങ്ങൾക്ക് പ്രതീക്ഷയറ്റ് കാത്തുനിൽക്കും.  
        പറമ്പിന്റെ നാലതിരും മേഞ്ഞിട്ട് വന്ന മൃഗഡോക്ടറുടെ കണ്ണ് ഭാഗ്യയുടെ കാലുവഴി വീണ്ടും ഇഴഞ്ഞു കയറാൻ തുടങ്ങി.സ്വർണമാലകൾ തൂക്കിനോക്കി,സാരിയുടെ വില നിർണയിക്കാൻ കഴിവില്ലല്ലോ എന്ന് ദുഃഖിതനുമായി.ഇത്തവണ ചുണ്ടിന്റെ പിളർപ്പ് വഴി ചുവരിലെ പരേതയായ 'അമ്മായി'യിലേക്കാണ് കയറിപ്പോയത് അവരുടെ ചുണ്ടിലെത്തിയപ്പോൾ ഒന്നു നിന്നു.ഫോട്ടോയുടെ അരികിൽ ആകുലതയോടെ കാത്തിരുന്ന ഒരു കറുത്ത പല്ലി അയാളുടെ നേരെ 'എഴുന്നേറ്റ് പോടാ നാറീന്ന്' പരുക്കൻ വാലുചുഴറ്റി.
       കണ്ണിലേക്ക് ഒരുവട്ടമെങ്കിലും നോട്ടമെത്തുമെന്ന് കാത്തുനിന്ന ഭാഗ്യക്ക് കലികയറി തന്റെ മുറിയിലേക്കു നടന്നു.'ഒളിവിൽ' കഴിയുന്ന ഭവ്യയുടെ വാതിലിൽ കൈമുറുക്കി രണ്ടു തവണ ഇടിച്ചു. ഭവ്യ ഭയന്നു.അച്ഛനും ബ്രോക്കറും ആ തക്കത്തിന് ചായയുമായി മുറ്റത്തേക്കിറങ്ങി.ബ്രോക്കർ മൃഗഡോക്ടറോട് 'ഉറപ്പിച്ചിരുന്നോന്ന്'കണ്ണിറുക്കി.കവലയിലെ ഇരുനില വീടും കടമുറിയും ഭാഗ്യയുടെ വിഹിതമാക്കുന്ന ചർച്ചയിലാണവർ.വേണമെങ്കിൽ മൃഗഡോക്ടർക്ക് അവിടെയൊരു മെഡിക്കൽ സ്റ്റോറിടാമല്ലോ..?.ജനാലയിലൂടെ അവർ നിൽക്കുന്ന ഭാഗത്തേക്ക് ഭാഗ്യ കാർക്കിച്ചു തുപ്പി.അവൾ
ഹോസ്റ്റലിലേക്ക് പോകാനുള്ള ബാഗുമായി ഭാവി വരന്റെ മുന്നിലെ കസേരയിൽ വന്നിരുന്നു. 
         കൊഴുത്ത പാലൊഴിച്ച ചായയിലെ ഒടുക്കത്തെ തുള്ളിയും നാവിലേക്കിറ്റിച്ച് ചില്ലുഗ്ലാസ് ടീപ്പോയിലേക്ക് വയ്ക്കാനൊരുങ്ങുന്ന മൃഗഡോക്ടറുടെ മുഖത്ത് ചിരി.ഭാഗ്യ അയാളുടെ കവിളിൽ വിരലുകൾ കുത്തിപ്പിടിച്ചു.വിറയുള്ള ചുവപ്പൻ ചുണ്ടിൽ ഉഗ്രനൊരുമ്മ വച്ചുകൊടുത്തിട്ട് 'എന്തേലും കുറവ് തോന്നുന്നുണ്ടോടാ...?' എന്നൊന്ന് ചോദിക്കാനാണ് തുടങ്ങിയത്.പക്ഷേ, 'നിനക്ക് വല്ലാത്ത ചാണകത്തിന്റെ മണമാണ് അതോണ്ട് എനിക്ക് നിന്നെ ഒട്ടുമിഷ്ടമായില്ല.'എന്നൊരു കലക്കൻ ഡയലോഗുമാത്രം കാച്ചിയിട്ട് പുറത്തിറങ്ങി.ബ്രോക്കറും അപ്പനും തങ്ങളുടെ നേർക്ക് വരുന്ന വധുവേഷത്തെ അന്തം വിട്ടങ്ങനെ കണ്ടുനിന്നു.
         'ഇനി ഇയാൾക്ക് ഇതിന്റെ പേരിൽ അഞ്ചിന്റെ പൈസ കൊടുത്തേക്കരുത്' അച്ഛന്റെ കവിളിൽ ഭാഗ്യ ഒരുമ്മ കൊടുത്തു.ചിരിയോടെ മുന്നോട്ട് വന്ന ബ്രോക്കറിന്റെ നെഞ്ചിൽ പതിയെ ഒന്ന് തള്ളി. നിരത്തിലേക്ക് വേഗത്തിൽ നടന്നു.ആ പോക്കിനിടയിൽ ഇരുനില വീടിന്റെ താക്കോൽക്കൂട്ടം കൈയിലിട്ട് കറക്കി അച്ഛന്റെ നേരെ കാണിച്ചിട്ട് 'ഞാൻ ചെലപ്പം ഇനിമുതൽ അവിടേക്ക് താമസം മാറ്റും'എന്ന ഭാവത്തിൽ ചിരിച്ചു.ആ നേരത്ത് ഭാവി വരന്റെ 'എല്ലാംപോയെന്നുള്ള' ആ നില്പ് ഭാഗ്യ തീർച്ചയായും തിരിഞ്ഞുനിന്നൊന്ന് കാണണമായിരുന്നു. 
         " ഞാൻ എന്നെയും കെട്ടി പുതിയ ജീവിതം തുടങ്ങുന്നു." ബസ്സു കാത്തുനിൽക്കുന്നതിനിടയിൽ കുഞ്ഞമ്മിണിയിൽ പുതിയ പോസ്റ്റിട്ടു.പുത്തൻ സാരിയിൽ ഒരു സെൽഫിയും ചേർത്തു.മുഖം, ചുവന്ന ഹൃദയചിഹ്നമിട്ട് മറച്ചു.ലൈക്കുകളുടെ കുത്തൊഴുക്ക്.ആരാധകരും നിരവധി വിവാഹ വാഗ്ദാനങ്ങളും നിറഞ്ഞു കിടപ്പുള്ള ആ പ്രൊഫൈലിൽ സത്യമായിട്ടുള്ളത് മുഖചിത്രത്തിലെ കണ്ണുകൾ മാത്രമാണ്.
         സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ കുഞ്ഞമ്മിണിയുടെ പ്രതികരണങ്ങൾക്ക് ലൈക്കും ഷെയറുകളും കുന്നുകൂടും.കമന്റുകളായി ചർച്ചകൾ നീളും.ആരാധന മൂത്ത് കുഞ്ഞമ്മിണിയെ കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച് നിരാശരായി കഴിയുന്ന കാമുകന്മാരും സൈബർ സി.ഐ.ഡികളും സൗഹൃദക്കൂട്ടത്തിലുണ്ട്.ഭാഗ്യ കമന്റുകൾ വായിച്ചു.പെണ്ണുകാണലാണോ..?.പല വിധത്തിലുള്ള ഒരേ ചോദ്യങ്ങൾ..
        ഈ ബോറൻ പരിപാടി ഭാഗ്യ പലതവണ വേണ്ടെന്ന് വച്ചതാണ്.ഒരു തവണ കാണാൻ വന്ന അദ്ധ്യാപകൻ ഭാഗ്യയുടെ ചുണ്ടിൽ നിന്ന് ഭവ്യയിലേക്ക് ചാടിയിട്ട് അവളുടെ കരളിൽ നിന്നിതുവരെ    ഇറങ്ങിപ്പോയിട്ടില്ല.ഭവ്യയും 'സാറിനെയേ' കെട്ടൂ എന്ന ഒറ്റനിൽപ്പ്.ചേച്ചിയെ നിർത്തി അനുജത്തിയെ കെട്ടിക്കില്ലെന്ന് അച്ഛൻ.അങ്ങനെയാണ് മൃഗഡോക്ടർക്ക് മുന്നിലും ചെന്നുനിന്നത്. ഇനിയിപ്പോ അച്ഛന്റെ വാശി കീശയിൽ ഇരിക്കട്ടെ.തനിക്ക് താനും കവലയിലെ പുരക്ക് തൂണും കുഞ്ഞമ്മിണി യുടെ തീരുമാനം ഭാഗ്യയും ഉറപ്പിച്ചു.
     കുഞ്ഞമ്മിണിയെ പൂട്ടിവച്ചു.മൃഗഡോക്ടർ കവിളും കൂർപ്പിച്ച് 'ന്റമ്മോന്നുള്ള' ഇരിപ്പോർത്ത് ഭാഗ്യ ചിരിച്ചു.ബസ് കാത്തുനിന്ന സകലരും അവളുടെ ചിരിയും വിറയ്ക്കുന്ന മുറിയൻ ചിറിയും'അയ്യടാന്ന്' നോക്കി.അമ്മ മണമുള്ള ചുവപ്പൻ ബസ് പാഞ്ഞുവന്ന് എന്റെ 'കൊച്ചിനെ നീയൊക്കെ കണ്ണുവച്ചത് മതിയെന്ന്' സകലരോടും വഴക്കിട്ടു.വാ പെണ്ണേന്ന് നീട്ടിവിളിച്ച് മടിയിലിരുത്തി ഒറ്റപ്പോക്കങ്ങ് പോയി. തുറിച്ചുനോക്കിയ ഒരുത്തിയുടെ മുഖത്തേക്ക് 'തൂഫൂ.ന്ന്' ഒരു കുട്ട കറുത്ത പുകയും വിട്ടു.    
        കണ്ടക്ടർ, വനിതാ ഹോസ്റ്റൽ മുക്കിലേക്ക് ഒരു ടിക്കറ്റ് കീറി നീട്ടി.സുന്ദരനായ അയാളുടെ നോട്ടത്തിൽ നിന്നും, ചുരിദാറിന്റെ ഷാളുകൊണ്ട് തന്റെ ചുണ്ടിനെ പൊത്തിപ്പിടിക്കണമെന്ന് ഭാഗ്യക്ക് തോന്നിയില്ല.കണ്ടക്ടർ ഭാഗ്യയുടെ കണ്ണിലേക്ക് നോക്കി.കണ്ണുകളോട് പ്രണയമുള്ള അയാൾ പിന്നെയും പിന്നെയും നോക്കി.ബാക്കിയുള്ള നാലര രൂപ കൊടുക്കാൻ  മറന്നുനിന്ന അയാളോട്  ഭാഗ്യ ചിരിച്ചു.അവരെ മാത്രം ശ്രദ്ധിക്കുന്ന ഒരു പെണ്ണിന് ഭാഗ്യയുടെ കണ്ണുകളോടും ഉടുത്തിരുന്ന സാരിയോടും അസൂയയുണ്ടായി.കുഞ്ഞമ്മിണിയുടെ മനസിലപ്പോൾ സകല പ്രണയമനുഷ്യരോടും പറയാനുള്ള പുതിയൊരു പോസ്റ്റ് വിരിഞ്ഞു.
       "കണ്ണിലേക്ക് നോക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ പ്രണയിക്കാനാരംഭിക്കുന്നു."ഭാഗ്യ,സ്റ്റോപ്പിൽ ഇറങ്ങിപ്പോയിട്ടും 'പോകാം പോകാമെന്ന'പതിവ് മണിയടിക്കാനും ആ കണ്ടക്ടർക്ക് മറന്നുപോയി. അയാളുടെ മുഖത്തു പടർന്ന പ്രണയനൈരാശ്യം മുന്നിലിരിക്കുന്ന മറ്റൊരു യുവതിയാണ് ആദ്യമായി വായിച്ചെടുത്തത്.അവൾ കണ്ടക്ടർക്ക് വേണ്ടിയും ബെല്ലിന്റെ പയറുവള്ളിയിൽ രണ്ടുവട്ടം വലിച്ചു. സുന്ദരനായ കണ്ടക്ടറപ്പോൾ നിലതെറ്റി റോഡിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ചു..              
    ഹോസ്റ്റൽ മുറിയിലേക്ക് നടക്കുന്ന ഭാഗ്യയോട് 'കാര്യമെന്തായെടീ'ന്ന ഭാവത്തിൽ വാർഡൻ എതിരേ നിന്നു.അവരെ അവൾ ചിലപ്പോഴൊക്കെ 'അമ്മ'യെന്ന് വിളിക്കുമായിരുന്നു.ആൺമക്കൾ ഉപേക്ഷിച്ചുപോയപ്പോൾ ജോലി രാജിവച്ച് വീടും പറമ്പും വിറ്റ്, കാട്ടുമുക്കിൽ കൂറ്റൻ മതിലുകളുള്ള വനിതാഹോസ്റ്റലുണ്ടാക്കിയ അവരോട്, താമസക്കാരിപ്പെണ്ണുങ്ങൾക്കും ഏതാണ്ട് അങ്ങനെയാണ്. അതിലേറ്റവും ഇഷ്ടമുള്ളത് ഈ മുറിച്ചുണ്ടത്തിക്കാണ്.
        ഓരോ പെണ്ണുകാണലും തോറ്റുവരുമ്പോൾ ഭാഗ്യയെ മടിയിൽ കിടത്തി ഒരാശ്വസിപ്പിക്കൽ പതിവാണ്.ഭാഗ്യയ്ക്ക് ആകെയൊന്ന് കരയാൻ തോന്നുന്നത് അപ്പോഴാണ്‌.അവരാകട്ടെ മീശയില്ലാത്ത,പാട്ടുപാടുന്ന പോലീസുകാരനുമായുള്ള ഒരു ഡസൻ ദാമ്പത്യ വർഷങ്ങളുടെ കഥകൾ അവൾക്കുവേണ്ടി തുറന്നുവയ്ക്കും.
       വാർഡനെ പരിഗണിക്കാതെ മുകളിലെ മുറിയിലേക്കുള്ള മരപ്പടികൾ കയറുമ്പോൾ ഭാഗ്യയ്ക്ക് ഉള്ളിലൊരു നീറ്റലുണ്ടായി.മുറിക്കാരികളെല്ലാം ഒഴിഞ്ഞുപോയ ഈ തണുപ്പൻ അവധിക്കാലത്തും തനിക്കുവേണ്ടിമാത്രമാണ് അവരിങ്ങനെ കാവൽ ഭൂതത്തിന്റെ കോലംകെട്ടുന്നത്.അതോർത്ത്
തിരിച്ചിറങ്ങിവന്ന് മൂന്നാമത്തെ പടിയിൽ നിന്ന് ഒരു ചിരി ചേർത്ത് വിളിച്ചു പറഞ്ഞു..           
       'മൃഗഡോക്ടർക്ക് ഇരുനില കെട്ടിടത്തിലാണ് കണ്ണ്,ചാണകം നാറിക്ക് റബ്ബറിനോടുപോലും കിലോക്കണക്കിനുണ്ട് സ്നേഹം.ഞാനങ്ങ് വേണ്ടെന്നു വച്ചു'.
       മുകളിലേക്ക് നടക്കുമ്പോൾ ഭാഗ്യ പതിവില്ലാതെ കിതച്ചു.അവസാന പടിയിൽ ഒന്നു വിതുമ്പി. മുറിയടച്ച് 'സിംഗിൾ' കട്ടിലിന്റെ താഴെ ഇരിക്കുമ്പോൾ വാർഡന്റെ മുട്ട് കേട്ടു.എഴുന്നേറ്റ് തുറക്കാൻ ഭാഗ്യയ്ക്ക് തോന്നിയില്ല.മരപ്പടികളിലൂടെ ഇറങ്ങിപ്പോകുന്ന വാർഡന്റെ നോവുതാളത്തിനെ നിലത്ത് ചെവിചേർത്ത് അവൾ കേൾക്കുന്നുണ്ടായിരുന്നു.പടികളിറങ്ങുമ്പോൾ പതിവായി തലചുറ്റി വീഴുന്ന ആ സ്ത്രീക്ക് ഭാഗ്യയെ ചുറ്റിപ്പിടിച്ചുള്ള നടപ്പ് അത്രയേറെ ഇഷ്ടമായിരുന്നു.അപ്പോഴെല്ലാം ആ പെണ്ണിന്റെ നെറ്റിയിൽ അവർ നിറയെ ഉമ്മ വയ്ക്കും.അവൾക്കപ്പോൾ അവരെ അമ്മമണക്കും.
      നിലത്തങ്ങനെ കിടന്ന ഭാഗ്യ അല്പനേരം ഉറങ്ങി.കൂറ്റൻ ഗേറ്റിന്റെ അടഞ്ഞ കരച്ചിലാണ് അവളെ ഉണർത്തിയത്.നാലുമണിയായൽ അത് പൂട്ടും,പിന്നെ അകത്തേക്ക് കാണണമെങ്കിൽ ആകെയുള്ള കിളിവാതിൽ മാത്രം.നിലത്ത് മുട്ടുകുത്തിയിരുന്നാൽ അകത്ത് വട്ടുകളിക്കുന്ന,തുണിവിരിക്കുന്ന ചെടി നനയ്ക്കുന്ന,അതുമല്ലെങ്കിൽ ചുമ്മാ നടക്കുന്ന പെണ്ണുങ്ങളുടെ കൊലുസുകളും കാണാം. 
       പഠിക്കാനോ പണിക്കോ പോയതിൽ ഒന്നെങ്കിലും വൈകിയാൽ അവരുടെ ഫോണിലേക്കുള്ള വാർഡന്റെ 'എവിടെത്തി? എവിടെത്തി.?'വിളികൾ തുടങ്ങും.അവരിങ്ങ് വന്നെത്തുവോളം ചരൽ വിരിച്ച മുറ്റത്ത് ആകുലതയുള്ള ഉലാത്തൽ.ഇതുനോക്കി മറ്റുപെണ്ണുങ്ങൾ ചിരിയടക്കും.വൈകി വന്നുകയറുന്ന പെണ്ണിനെ അവർ മുള്ളിൽ നിർത്തും.അന്ന് ആ പെണ്ണിന്റെ മുറിയിലാണ് വാർഡന്റെ കിടപ്പ്.അമ്മ മണമുള്ള എണ്ണതേപ്പിക്കലും കുളിപ്പിക്കലും തീറ്റിക്കലും ഉപദേശങ്ങളും പിന്നെ പ്രാർത്ഥനയും മറ്റുപെണ്ണുങ്ങൾ അസൂയയോടെ അതു കാണും.വൈകി വരാത്തതിൽ അവരെല്ലാം ഖേദിക്കും.
        ഭാഗ്യ കൊച്ചമ്മിണിയെ തുറന്നു വച്ചു.വാർഡനെക്കുറിച്ച് എന്തെന്നെഴുതും.? അതും ചിന്തിച്ചായി കിടപ്പ്.അത്രയും പ്രിയപ്പെട്ട ഒരാൾ ഇറങ്ങിപ്പോകുമ്പോൾ....'പകുതിയോളം എഴുതിയിട്ട് അത് മായ്ച്ചുകളഞ്ഞു.ഹോസ്റ്റൽ വിടുന്ന കാര്യം വാർഡന്റെ മുന്നിൽ അവതരിപ്പിക്കേണ്ട വാക്കുകളുടെ ഭാരം ഉള്ളിലിട്ടു തൂക്കിനോക്കി.ബാഗിലേക്ക് തുണികൾ നിറയ്ക്കുമ്പോൾ ഇറങ്ങിപ്പോക്കിന് പറ്റിയ ഒരു പോസ്റ്റ് ഭാഗ്യയുടെ മനസിൽ വന്നു..
     "ഇറങ്ങിപ്പോകാൻ തീരുമാനിച്ചാൽ പ്രിയപ്പെട്ടവരോട് വിശദീരിക്കാൻ നിൽക്കരുത്, പോകുക അത്രതന്നെ.." എല്ലാം പൊതിഞ്ഞുകെട്ടി ഇറങ്ങി ഒറ്റപ്പോക്ക്.വൈകാതെ അഭിനയിക്കാനുള്ള രംഗങ്ങളെല്ലാം ഭാഗ്യ ഉറപ്പിച്ചു.
       ജനാലയോട് ചേർന്ന് നിന്നപ്പോൾ ഒരു തണുത്ത കാറ്റ് വന്ന് ഭാഗ്യയുടെ കവിളിലെ നനവിൽ തൊട്ടു.ഇരുമ്പൻ ജനാലക്കമ്പിക്ക് മരവിച്ച തണുപ്പ്.തൊട്ടപ്പുറത്ത് ഹോസ്റ്റൽ മതിലിനും നിരത്തിനും ഇടയിൽ മരക്കൂട്ടങ്ങളാണ്.ഒരു പ്ലാസ്റ്റിക്ക് കുപ്പിയിലേക്ക് കുന്നിക്കുരുകൾ പെറുക്കുന്ന അഞ്ചോ ആറോ വയസുള്ള പുള്ളിപ്പാവാടക്കാരി.ഹോസ്റ്റലിലെ 'പഠിക്കുന്ന' പെണ്ണുങ്ങളും ചിലപ്പോഴെല്ലാം അങ്ങനെ പെറുക്കുന്നത് കണ്ടിട്ടുണ്ട്.കുന്നിക്കുരുകൾ കണ്ടെടുക്കുമ്പോൾ അവളുടെ ആവേശം പകർത്താൻ ഫോണിലെ ക്യാമറ തുറന്നു.ആ പുൽച്ചാടിപ്പെണ്ണ് കുഞ്ഞമ്മിണിയുടെ ക്യാമറയെ പല തവണ ഇടംമാറിയിരുന്ന് പറ്റിച്ചു.
        ഭൂമിയിലേക്ക് കൂറ്റൻ വേരിറക്കി നിരത്തിനെ മറച്ചുപിടിച്ച ഒരു പേരാലിനും മതിലിനുമിടയിൽ ഭാഗ്യയെ നോക്കി ചിരിക്കുന്ന ഒരുത്തൻ.ഒരു കൈ മരത്തിന്റെ വേരിലും മറ്റേകൈ ഉടുമുണ്ടിനെ വകഞ്ഞു മാറ്റി തുറിച്ചുനിൽക്കുന്ന അവന്റെ മുൻവേരിലും പിടിച്ചിരിക്കുന്നു.മുൻവേരിനെ അവൻ ഒരു പ്രത്യേക താളത്തിൽ ചലിപ്പിക്കുന്നു.അപ്പുറത്ത് ഭാഗ്യക്കുറികൾ നിരത്തിവച്ച ചെറിയ ബോർഡ്.  അയാൾ ആകാശത്തേക്ക് കണ്ണുകൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട് ,അതോ അവളുടെ നേർക്കോ..?. അയാളുടെ അപ്പോഴത്തെ ചിരി ഭാഗ്യയ്ക്ക് തീരെ അപരിചിതമായിരുന്നു.ബോർഡിലിരുന്ന് അവളെ തുറിച്ചുനോക്കുന്ന നിർഭാഗ്യക്കുറികൾ 'കേറിപ്പോടി കേറിപ്പോടി'ന്ന താളത്തിലാണ് ഇളകുന്നത്.
        അലറി വിളിക്കാനാണ് ആദ്യം ഭാഗ്യയ്ക്ക് തോന്നിയത്.തൊട്ടപ്പുറത്ത് കുന്നിക്കുരുവിലേക്ക് പറന്നുനടക്കുന്ന ആ കുഞ്ഞിക്കിളി ഈ രംഗമെങ്ങാനും കണ്ടാൽ..? ഭാഗ്യയിലെ കുഞ്ഞമ്മിണി ഉണർന്നു.ആ രംഗങ്ങൾ വീഡിയോയിലാക്കി തത്സമയം പ്രതികരിക്കുന്നവരുടെ ലോകത്തേക്ക് കടത്തിവിട്ടു.തൊട്ടപ്പുറത്ത് കുഞ്ഞിന്റെ അപകടവും, പെണ്ണിന്റെ നേർക്കുള്ള 'പ്രദർശനവും' ഒപ്പിയെടുത്തു.മുറിയിൽ വിരിച്ചിട്ട ബ്രാ, ചീപ്പ് കമ്മൽ തുടങ്ങിയ പെണ്ണടയാളങ്ങളും തെളിവിനായി പകർത്തി. 'ഈ രോഗത്തിന് തല്ലിനപ്പുറം മറ്റൊന്നും ചെയ്യാനില്ല.'പെൺശബ്ദവും കലർത്തി. ചുവപ്പൻ തലയുള്ള കോപസ്മൈലികൾ,ലൊക്കേഷൻ ചോദിക്കുന്ന ആങ്ങള കമന്റുകൾ,പങ്കു വയ്ക്കലുകൾ.അവന്റെ ചിരിയും വേരുകുലുക്കവും അതാ ശമനതാളത്തിലേക്ക് മാറുന്നു. കുന്നിക്കുരുപ്പെണ്ണിന്റെ കുപ്പിയും പാതിയോളം നിറഞ്ഞു.     
       നിരത്തിലൂടെ ആളുകൾ ഓടിക്കൂടുന്നതും,പേരാലിന്റെ അപ്പുറത്തേക്ക് വേരുകുലുക്കനെ വന്നവർ വലിച്ചിഴക്കുന്നതും ആ കുന്നിക്കുരുപ്പക്ഷി ഉറക്കെയുറക്കെ കരയുന്നതും കണ്ടിട്ടാണ് ഭാഗ്യ കുഞ്ഞമ്മിണിയെ അവസാനിപ്പിച്ചത്.അവൾ കട്ടിലിലിരുന്ന് കിതച്ചു.ആകാശം നോക്കിയുള്ള ആ ചിരി അവളുടെ ഉള്ളിൽ തികട്ടി വന്നു.കുളിമുറിയിൽ ചെന്ന് പല തവണ അവന്റെ മുഖത്തേക്ക് കർക്കിച്ച് തുപ്പി.കുഞ്ഞമ്മിണിയിൽ നോട്ടിഫിക്കേഷനുകൾ പാഞ്ഞുകയറി വീഴുന്നതിന്റെ ശബ്ദം. കുളിമുറിയിൽ നിന്നിറങ്ങി, കുഞ്ഞമ്മിണിയുടെ ശബ്ദം പൂട്ടിവച്ചു.മരപ്പടികളിലൂടെ തിടുക്കത്തിൽ വാർഡൻ കയറിവരുന്ന താളം.ഭാഗ്യ കുളിമുറിയിലേക്ക് ഓടിക്കയറി ഷവറിന്റെ നേർത്ത കരച്ചിലിനെ ഉച്ചിയിലേക്ക് തുറന്നുവിട്ടു. 
       ഹോസ്റ്റലിന്റെ മുഴുവൻ മണങ്ങളും ഭാഗ്യ ബാഗിനുള്ളിലേക്ക് നിറയ്ക്കാൻ തുടങ്ങി.തുറന്നിട്ട വാതിലിനോട് ചേർന്ന് നിൽക്കുന്ന വാർഡന്റെ അനക്കങ്ങൾ അവൾ ശ്രദ്ധിച്ചില്ല.തലയിണപോലും നഷ്ടപ്പെട്ട് 'സിംഗിളായി' കിടക്കുന്ന കട്ടിലിന്റെ നഗ്‌നത കണ്ടപ്പോൾ കുഞ്ഞമ്മിണിയിൽ അതിന്റെയും  ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാനുള്ള ആഗ്രഹം തോന്നിയാണ് ഫേസ്ബുക്ക് തുറന്നത്.
     കുഞ്ഞമ്മിണി പകർത്തിയിട്ട വീഡിയോയുടെ താഴെ കമന്റുകളുടെ വേരാഴം.പങ്കുവയ്ക്കലുകൾ.  ആക്രമിക്കപ്പെട്ട അന്ധനായ ഭാഗ്യക്കുറി വിൽപ്പനക്കാരനെയും മകളെയും കുറിച്ചുള്ള സങ്കട വിവരണങ്ങൾ.പൊട്ടിപ്പോയ ലോട്ടറി ബോർഡിന്റെ സമീപത്ത് മകളെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛന്റെ നിരവധി ചിത്രങ്ങൾ.ആക്രമണ വാർത്തയും ലൈവ് വീഡിയോയുമുള്ള ലിങ്കുകൾ.വ്യാജ പ്രൊഫൈൽ വിചാരണകൾ.ഭാഗ്യക്ക് തലചുറ്റുന്നത് പോലെ തോന്നി.കട്ടിലിന്റെ മടിയിൽ തലവച്ച് കുറച്ചുനേരമിരുന്നു.ജനാലയോട് ചേർന്ന് നിന്നു.രംഗങ്ങൾ അപ്പാടെ മാഞ്ഞുപോയിരിക്കുന്നു. ആൽമരത്തിന്റെ വേരുകൾ അവളുടെ കഴുത്തിന് നേർക്ക് നീണ്ടുവരുന്നതായി തോന്നി..
         ഫോണിൽ നോട്ടിഫിക്കേഷൻ തുള്ളികൾ പെയ്തുനിറയുന്നു.കുഞ്ഞമ്മിണിക്ക്  ഉലകവലയുമായുള്ള ബന്ധം ഭാഗ്യ ഭയത്തോടെ മുറിച്ചിട്ടു.ബാഗിനെ തലയിണയാക്കി കുറച്ചുനേരം കിടന്നു.മകളെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛന്റെ ചിത്രം ഭാഗ്യയെ തുറിച്ചു നോക്കുന്നുണ്ടോ.?. കുഞ്ഞമ്മിണി പകർത്തിയ വീഡിയോ സൈബർ തുരങ്കത്തിലൂടെ എത്ര രാജ്യം പോയിട്ടുണ്ടാകും.? ഭാഗ്യയ്ക്ക് ഭയം വർദ്ധിച്ചു.ഫോൺ തുറന്ന് കുഞ്ഞമ്മിണിയെ ഒറ്റക്കുത്തിനങ്ങ് കൊന്നുകളഞ്ഞു.      
       പിന്നെയും തുറന്നുനോക്കി,ഇല്ല കുഞ്ഞമ്മിണി ഇനിയില്ല.ബാഗിനുള്ളിലേക്ക് ഒളിച്ചുവയ്ക്കും മുമ്പ് സാരിയിലുള്ള പുതിയ ഫോട്ടോ ചേർത്ത് 'ഭാഗ്യയുടെ' തനി പ്രൊഫൈലുണ്ടാക്കി.ഫോട്ടോയിൽ വീഴുന്ന കണ്ടക്ടറുടെ ചുവന്ന ഹൃദയത്തിന്റെ ആദ്യ കമന്റിനെപ്പറ്റി സങ്കൽപ്പിക്കാൻ ശ്രമിച്ചു, കഴിഞ്ഞില്ല.അവളുടെ ഉള്ളിലിരുന്ന്, കുഞ്ഞമ്മിണിയുടെ ഭൂതം നിർഭാഗ്യക്കുറികാരന്റെ ഭാഗങ്ങൾ വാദിക്കുന്നു..
      ബാഗുകളുമായി പടികളിറങ്ങി വരുന്ന ഭാഗ്യയിലുള്ള മകളെ വാർഡൻ വേദനയോടെ നോക്കിയിരുന്നു.ഒടുവിലെ താക്കോൽ ബന്ധവും മേശപ്പുറത്തിട്ട് ഗേറ്റിലേക്ക് അവൾ തലകുനിച്ച് നടക്കുമ്പോൾ അവരും പിന്നാലെ ചെന്നു.
        നിരത്തിലേക്ക് ഭാഗ്യ കാലുവച്ച ആ നിമിഷം ഗേറ്റ് അകത്തു നിന്നും ശക്തിയായി കുറ്റിയിടുന്ന ശബ്ദം.അതിനുപിന്നാലെ ഹോസ്റ്റലിന്റെ ചരൽമ്മുറ്റത്ത് തലചുറ്റിവീണ വാർഡന്റെ പതിഞ്ഞ കരച്ചിൽ.കിളിവാതിലെങ്കിലും തുറന്നുകിട്ടാൻ ഭാഗ്യ ഏറെനേരം മുട്ടി.മുട്ടുകുത്തിയിരുന്ന് താഴെയുള്ള അഴികളിലൂടെ  അകത്തേക്ക് നോക്കി കൈകളൂന്നി എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന വാർഡൻ. 'ഞാൻ വീണാൽ നിനക്കെന്ത്.?' ആ മറുനോട്ടത്തിൽ ബാഗിനേയും കെട്ടിപ്പിടിച്ചു കരഞ്ഞ അവൾ, ബസ്റ്റോപ്പിലേക്ക് വേഗത്തിൽ ഓടിപ്പോയി.
     തിരക്കൊഴിഞ്ഞ ആ ബസ്റ്റോപ്പിൽ അയാളും പെൺകുട്ടിയുമുണ്ടായിരുന്നു.കുട്ടിയുടെ ഭാഗത്തേക്ക് ബാഗുകൾ ഒതുക്കിവച്ച് ഭാഗ്യ അല്പം മാറിയിരുന്നു.അയാളുടെ മുഖത്തും കൈകളിലും മുറിവുകൾ, പോക്കറ്റിൽ വിറ്റുപോകാത്ത കുറച്ച് ഭാഗ്യക്കുറികൾ,മുണ്ടിലും ഇളംമഞ്ഞ പൂക്കളുള്ള ഉടുപ്പിലും ചവിട്ടുകളുടെ ചെളിനിറപ്പാടുകൾ.കാൽ വിരലിൽ നിന്നും ഇറ്റുവീഴുന്ന രക്തത്തുള്ളികൾ. 'ഇവളാണ് കാരണം ഇവളാണ് കാരണം' കുഞ്ഞമ്മിണി ഭാഗ്യയുടെ ഉള്ളിലിരുന്ന് ഒറ്റുകൊടുക്കുന്നു..
      കുപ്പിയിലെ കുന്നിക്കുരുകൾ കുലുക്കി ശബ്ദമുണ്ടാക്കിയ കുട്ടി അച്ഛനിലേക്കുള്ള ഭാഗ്യ നോട്ടങ്ങളെ തിരിക്കാൻ ശ്രമിച്ചു.ചിരിക്കാൻ തുടങ്ങിയ അവളിൽ നിന്നും നിന്ന് പരുക്കരായ രണ്ട് വില്ലൻ ചുമകൾ തെറിച്ചു വീണു.അയാൾ നടുക്കത്തോടെ ഇനിയും 'തല്ലരുതെന്ന'താളത്തിൽ എഴുന്നേറ്റ് കൈകൂപ്പി നിന്നു.
      'എവിടേക്കാണ്..?' 'ഇവിടുന്ന് ഒരിത്തിരിയെങ്കിലും ദൂരേക്ക് എത്രയും വേഗം മാറണം അത്രയേ ഉള്ളൂ.' അവർക്കിടയിൽ ചോദ്യവും ഉത്തരവും ഒറ്റശ്വാസത്തിൽ കഴിഞ്ഞു.ഭയവും ചിരിയുമുള്ള അയാളുടെ മുഖം ചോദ്യം വന്ന ദിക്കിലേക്ക് സംശയപ്പെട്ട് തങ്ങിനിന്നു.
       'ഇരിക്കു, ബസ് വരുമ്പോൾ ഞാൻ പറയാം.'തപ്പിയുറപ്പിച്ച് ഇരിക്കാനുള്ള ശ്രമത്തിൽ കുട്ടിയുടെ കുന്നിക്കുരുക്കുപ്പി അയാളുടെ കൈതട്ടി നിലത്തേക്ക് ചിതറി.കുട്ടിക്കരച്ചിലിന്റെ ആദ്യ തുള്ളികൾ വീഴുന്നതിന് മുമ്പ് തറയിൽ മുട്ടുകുത്തിയിരുന്ന ഭാഗ്യ, രക്തത്തുള്ളികളെ ഒപ്പിയെടുക്കാൻ തുടങ്ങി. 
     ഭാഗ്യക്കുറികളെ വിശറിപോലെ പിടിച്ച്,നിറഞ്ഞ ചിരിയോടെ അയാൾ കാത്തിരുന്നു.ദൂരെ നിന്നും ബസിന്റെ വരുന്നേന്നുള്ള ശബ്ദം.'ഇനിയും വിറ്റുപോകാനുള്ള ഒരു ഭാഗ്യക്കുറിയാണ് ജീവിതം.' തന്റെ പ്രൊഫൈലിൽ ഭാഗ്യ ആദ്യ പോസ്റ്റിട്ടു.
       വഴി നീളെ വീണുകിടന്ന ഇരുട്ടിലേക്ക് മയക്കമുള്ള കണ്ണുകളും തുറന്നുവച്ച്, ആളൊഴിഞ്ഞ അമ്മബസ് വന്നുനിന്നു.ബാഗുകൾ തോളിലിട്ട് ഒരുകൈയിൽ കുന്നിക്കുരുപ്പെണ്ണിനെയും ചേർത്തു പിടിച്ച ഭാഗ്യ, അയാളുടെ ചെവിയോട് ചേർന്നുനിന്ന് ജീവിതരഹസ്യംപോലെ 'ഒപ്പം പോരുന്നോ..?' എന്നുമാത്രം ചോദിച്ചു.അയാൾ ഭാഗ്യക്കുറികൾ മടക്കി പോക്കറ്റിലിട്ടു.കുട്ടിയെ അവർ സീറ്റിന്റെ നടുക്കിരുത്തി ഗ്രൂപ്പിയെടുത്തു.
       ഭാഗ്യയുടെ പ്രൊഫൈലിൽ വീഴുന്ന പുതിയ സ്റ്റാറ്റസിന് 'കൊന്നാൽ പാപം തിന്നാൽ തീരും' എന്ന്  'ഹ ഹ ഹ' ചേർത്ത് കുഞ്ഞമ്മിണി കമന്റിടും.ചുവന്ന ഹൃദയചിഹ്നമിട്ട് 'അതേടീ'ന്ന് ഭാഗ്യ മറുപടിയും കൊടുക്കും.സുന്ദരനായ ആ കണ്ടക്ടർ ഈ 'കുടുംബത്തെ' നിരാശയോടെ നോക്കുന്നുണ്ടല്ലോ.? ഇതൊന്നും എന്നോട് ചോദിക്കരുത്.അതെങ്ങനെ എനിക്കു പറയാൻ കഴിയും നിങ്ങളും ആ യാത്ര കാണുകയല്ല..? 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Thursday 25 November 2021

രവിവർമ്മ

       അന്ന് വളരെ വൈകിയാണ് അവൾ കിടക്കാൻ വന്നത്, അടുക്കളയിൽ എന്തൊക്കെയോ തട്ടുമുട്ടുകൾ കേട്ടിരുന്നു.വന്നിട്ടും കുറച്ചു നേരം കട്ടിലിൽ കിടന്ന് ഒരു നോവൽ വായിച്ചു.ഒടുവിൽ എന്നോട് ഒരു ചോദ്യം.
        "മാഷേ ഞാൻ മരിച്ചു പോയാൽ നിങ്ങൾ വേറെ കെട്ടുമോ..?" വളരെ വേഗത്തിൽ എന്റെ മറുപടിയുമുണ്ടായി..
         "അല്പം കൂടെ മെലിഞ്ഞ കുറച്ച് കൂടെ മുടിയുള്ള ഒരാളെ കെട്ടി ശിഷ്ടകാലം ഇതിലും സന്തോഷമായി ജീവിക്കും.."അവൾ എന്റെ നേർക്ക് തിരിഞ്ഞുകിടന്നു.ഒരുമ്മ തന്നു.വേഗത്തിൽ ഉറക്കമായി. 
       അതോടെ എന്റെ ഉറക്കം നഷ്ടമായി. ഒന്നോർത്താൽ അവൾ ഇല്ലാതെ ആയാൽ ഞാൻ വെറും പൂജ്യമാണ്.കെ എസ് രതീഷ് എന്ന കഥാകൃത്ത്, അദ്ധ്യാപകൻ, രണ്ട് മക്കളുടെ അപ്പൻ അനാഥനായ കുട്ടി എല്ലാവർക്കും താളം തെറ്റും.ഉറക്കവും കാത്ത് ഏറെ നേരം കിടന്നു.രണ്ടോ മൂന്നോ മണി ആയപ്പോൾ എഴുന്നേറ്റ് വായന മുറിയിൽ വന്നിരുന്നു.പാതി വായിച്ച നോവലിൽ കയറിനോക്കി ഒറ്റ വരിപോലും കടന്നുപോകാൻ സാധിക്കുന്നില്ല.സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിഞ്ഞു.ആകെ ഉണർന്നിരിക്കുന്നത്  ഞാൻ മാത്രമാണെന്ന് തോന്നി.വീട്ടിനുള്ളിൽ വെറുതേ നടന്നു.കിടപ്പുമുറിയിൽ ചെന്നുനോക്കി മക്കളെ കെട്ടിപ്പിടിച്ചു കിടന്നു സുഖമായി ഉറങ്ങുന്ന അവൾ. 

         കടുപ്പത്തിൽ ഒരു ചായയുണ്ടാക്കി കുടിച്ചു.പിന്നെയും വന്നിരുന്നു.കഥയുടെ കുറിപ്പുകൾ കൂട്ടിയിടുന്ന പുസ്തകത്തിൽ വെറുതെ എഴുതിനോക്കി.എന്റെ പെണ്ണു ചത്തുപോയൽ ഞാൻ എന്താകും...? അതായിരുന്നു ലക്ഷ്യം പക്ഷെ ഒരു മുഹൂർത്തത്തിൽ അതൊരു കഥയിലേക്ക് വഴുതി വീഴുകയായിരുന്നു.വളരെ വേഗം ടാബിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി.രാവിലെ എട്ടുമണിക്ക്  അതെഴുതിത്തീർന്നു.ഉച്ചയോടെ പി ടി എഫിലേക്ക് മാറ്റി.വൈകിട്ട് ഭാഷാപോഷിണിയിലേക്ക് മെയിൽ ചെയ്തു.പിറ്റേന്ന് മറുപടിയായി..ഇങ്ങനെയായിരുന്നു ആ കഥ വന്ന വഴി.

        എത്രയോ കാലം ഉള്ളിലുണ്ടായിരുന്ന ഒരു ഭയം അവളുടെ ചോദ്യത്തിൽ പൊട്ടിയൊലിച്ചു എന്നതാണ് സത്യം. എന്റെ വീട് അടുക്കള വീട്ടുമുറ്റത്തെ കോഴികൾ, അയൽക്കാരി,അപ്പുറത്തെ മതില്,ടാപ്പിങ്ങ് കാരൻ,എന്റെ ഭാര്യ മക്കൾ പിന്നെ ഞാൻ ഇവരാണ് അതിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ കെട്ടി വന്നത്..ആക്രി പെറുക്കാൻ ചെന്ന കുട്ടിക്ക് ജീവിതത്തിൽ ഏറ്റവും വിലയുള്ള എന്തോ കിട്ടിയ സന്തോഷമായിരുന്നു.ആ കഥ അച്ചടിച്ച് വന്നപ്പോഴും പിന്നീട്‌ അതേ പേരിൽ ചിന്താ ബുക്സിൽ കഥാസമാഹാരം ഉണ്ടായപ്പോഴും.ഈ കഥയുടെ ശരിയായ അവകാശി ആ ചോദ്യവും അവളുമായിരുന്നു.

     പെണ്ണു ചത്തവൻ എന്ന പേരിൽ കവിത ഉണ്ടാക്കാനുള്ള ഒരു താല്പര്യവും ഉള്ളിൽ കിടന്നതു കൊണ്ട് കഥയുടെ ഭാഷയും അല്പം കവിതയോട് ചേർന്നു പോയി.വായനക്കാരിൽ ചിലരത് പറയുകയുമുണ്ടായി..വളരെ ചുരുങ്ങിയ സമയത്തിൽ എഴുതിയത് കാരണം എഡിറ്റിംഗ് അഭാവവും പലയിടത്തും എനിക്ക് പിന്നീട്‌ വായിക്കാൻ കഴിഞ്ഞു..എന്തോ അതിൽ എനിക്ക് തിരുത്തലുകൾ വരുത്താൻ തോന്നിയില്ല,ഇനിയത് തിരുത്തുമെന്നും തോന്നുന്നില്ല..തലയിൽ ചിലന്തി വലയും ചൂടി നിൽക്കുന്ന ആ സീൻ ഞാൻ എത്ര തവണ കണ്ടതാണ്. വീടിനുള്ളിൽ തുണിവിരിക്കാൻ കെട്ടിയ അയക്കയർ എത്ര തവണ ഞാൻ പൊട്ടിച്ചതാണ്..

     എന്റെ ജീവിതത്തിൽ തൊട്ടു നിൽക്കുന്നതല്ലാതെ ഒന്നും എഴുതാൻ ശ്രമിക്കാറില്ല,അങ്ങനെ ശ്രമിച്ചതെല്ലാം പാഴായി പോയിട്ടുണ്ട്.കഥയിലെ പെണ്ണു ചത്തവൻ ഞാനാണെന്നും, എനിക്ക് സ്വയം ചികിത്സിക്കാനുള്ള വഴിയാണ് ഈ കഥയെഴുത്തെന്നുമാണ് എന്റെ ചിന്ത.പലപ്പോഴും ഞാൻ കഥയുണ്ടാക്കുമ്പോൾ വായനക്കാരുടെ ചിന്തകളെക്കുറിച്ചാണ് ഞാൻ ആകുലപ്പെട്ടിരുന്നത് പക്ഷെ ഈ കഥയിൽ എഴുതിവയോട് എന്റെ മറുപടി മാത്രമായിരുന്നു ലക്ഷ്യം.അതുകൊണ്ട് ഈ കഥ ഏറ്റവും രുചിക്കുന്നത് എനിക്കുതന്നെയാണ്, അല്ലെങ്കിൽ എന്നെപ്പോലെയുള്ള വായനക്കാരിലെ പെണ്ണുചത്തവർക്ക്.

     ആദ്യ വായനക്ക് കഥ കൊടുത്തപ്പോൾ അവളുടെ മുഖത്ത് ചിരി."ഒന്ന് പോ മാഷേ നിങ്ങൾ ഉള്ളി അരിയും ചായ ഇടും മക്കളുടെ തുണി അലക്കും."..എന്നിട്ടും എനിക്ക് തൃപ്തി വന്നില്ല എന്നതാണ്‌ സത്യം.എന്നിൽ ഇനിയും പരിഹരിക്കാൻ കഴിയാത്ത ഒരു ഭീകര പുരുഷകോയ്മക്കാരൻ പതുങ്ങിയിരിക്കുന്നുണ്ടെന്ന് തോന്നി.ഇനിയും ഇനിയും എഴുതി അത് പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്.

       കഥ കാലത്തോട് മാത്രമല്ല അവനവനോടും കലഹിക്കലാണ് എന്ന തിരിച്ചറിവാണ് എനിക്ക് തന്നത്. അതു മാത്രമല്ല തൊട്ടടുത്ത് ഇത്രയും വലിയ കഥ കിടക്കുമ്പോൾ പ്രാപ്യമല്ലാത്ത ഇടങ്ങൾ തിരഞ്ഞു പോകുന്നതിന്റെ ആയുക്തിയും ഞാൻ പഠിച്ചെടുക്കുകയായിരുന്നു.അന്നുമുതൽ എന്നെ വന്നു തൊടാത്തത് ഒന്നും എഴുതില്ലെന്ന് തീരുമാനിച്ചു. ഉള്ളിയും മാങ്ങയും ബീന്സും അരിയുന്നതിന് പുറമേ പാത്രങ്ങൾ കഴുകാനും ശ്രമിച്ചു.അവളുടെ ഭക്ഷണത്തിന് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.
ഫേസ്ബുക്കിൽ അവളുടെ ബോട്ടിൽ ആർട്ടുകൾ പ്രദർശിപ്പിച്ചു. കുപ്പികൾ പെറുക്കി അവൾക്കെത്തിച്ചു. ഇന്നും ആ 'പെണ്ണുചത്തവൻ' ആകാൻ ശ്രമിക്കുന്ന അവസരങ്ങളിൽ ആ കഥയെ മരുന്നുപോലെ ഓർത്തു...

     ഒരു ചുംബനത്തോടെ ആ പുസ്തകം അവൾക്കാണ് സമർപ്പിച്ചത്.അതു മാത്രമല്ല "പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം" പ്രകാശനം ചെയ്തതും എന്റെ പെണ്ണ് തന്നെയാണ് അതും ഞങ്ങളുടെ ഏറ്റവും രുചിയുള്ള അടുക്കളയിൽ വച്ചായിരുന്നു.!!

പെൺപടം

പെൺപടം,
അഥവാ സിനിമയുടെ സുമതിയായ കാരണങ്ങൾ.

                                                                 സംഘട്ടനം.
                                                                (സി.സുമതി)
     
     മൊട്ടരാജു, ചന്ദ്രന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വീടിന്റെ ചുവരിലേക്ക് ചാരിയങ്ങ് നിർത്തിയിട്ട്, നട്ടെല്ലുവേദനക്ക് കെട്ടിയിരുന്ന വലിയ ബെൽറ്റിന്റെ ഇടയിൽ ഒളിപ്പിച്ച ടാക്സിക്കാറിന്റെ താക്കോൽ വലിച്ചെടുത്തു.ആ രംഗങ്ങളും കണ്ട് മുറ്റത്തുനിന്ന വട്ടിജോസിന് 'ക്യാച്ചേന്ന്'കലക്കൻ ചിരിയോടെ എറിഞ്ഞുകൊടുത്തു.അതിനിടയിൽ ഉടുമുണ്ടഴിഞ്ഞുപോയ ചന്ദ്രന്റെ പൂർണകായ നില്പുകണ്ട് മൊട്ടരാജു നാണിച്ചു.ഒപ്പം ചന്ദ്രന്റെ വിളറിയ മുഖത്തേക്ക് ഇടതുകൈമുറുക്കി‌ ഒന്നങ്ങ് പൊട്ടിച്ചു. ഗേറ്റിന് പുറത്തേക്ക് 'അത്രയും മതിയെടാ രാജൂന്നുള്ള'വട്ടിയുടെ തൃപ്തിപ്പെട്ട നടപ്പുകണ്ട മൊട്ട, കൈയയച്ചു.പരുക്കനിട്ട സിമന്റുതറയിൽ തണ്ണിമത്തൻ കണക്കിന് പ്ളക്കോന്ന് വീണ ചന്ദ്രൻ ആഞ്ഞാഞ്ഞ് ചുമച്ചുപോയി.
      ഭീകരമായ ഒരു കരച്ചിൽ കേട്ട് മടങ്ങിവന്ന വട്ടിജോസ് കാണുന്ന സീൻ,ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ മൊട്ടരാജുവിന്റെ മിനുസമുള്ള തല.ബീഡി കടിച്ചുപിടിച്ചു അവന്റെ മുഖം മുറ്റത്തെ ചൂടൻ പഞ്ചാരമണലിൽ പുതയുന്നു.അവന്റെ ഇടതുകൈ ഒടിക്കാൻ പാകത്തിന് അവൾ തിരിച്ചു മുകളിലേക്ക് വച്ചിട്ടുണ്ട്.വലതുകൈ മണ്ണിൽ 'വിട് വിട് വിടേന്ന്' മുറ്റത്തിന് താളം പിടിക്കുന്നു.
       "വീട്ടിക്കേറി പന്നത്തരം കാണിച്ചാൽ, ദേ ജോസേ വണ്ടി ഞാനങ്ങ് കൊണ്ട് തരും.അങ്ങേർക്ക് നട്ടെലിന് കേട്പറ്റി ഇരിക്കുവാർന്ന്.."സുമതിയുടെ പറച്ചില് കേട്ട് മൊട്ടരാജുവിന്റെ വായീന്ന് ഷാപ്പിന്റെ തലക്കറിമണമുള്ള ഛർദ്ദി 'ഞാൻ ചത്തെടീന്ന് 'ചാടിയിറങ്ങി.സുമതി മൊട്ടയുടെ കഴുത്തിലെ ചവിട്ട് ഒന്നൂടെ അമർത്തി.നട്ടെലിന്റെ ബെൽറ്റും കൈലിയും വാരിച്ചുറ്റി ചന്ദ്രനും അവിടേക്ക് ഇഴഞ്ഞുവന്നു. മൊട്ടയുടെ കൈലിമുണ്ടിലൂടെ മൂത്രമണവും അവർക്കിടയിൽ ഒഴുകിപ്പരന്നു.
       "നീ അവനെ വിട് സുമതി.ദാ താക്കോല്, ചന്ദ്രന് വയ്യെങ്കിൽ ഇനിത്തൊട്ട് നീ ഓടിക്കോ." മൊട്ടയെ വട്ടിജോസ് ദയനീയമായി നോക്കി.താക്കോല് വാങ്ങുമ്പോൾ ചരിഞ്ഞുവീഴാൻ തുടങ്ങിയ ചന്ദ്രനെ താങ്ങിപ്പിടിച്ച് സുമതി വീടിന്റെ അരപ്ളേസിൽ കിടത്തി.ആ തക്കത്തിന് മൊട്ടരാജു കൈലിമുണ്ട് കൈയിൽ ചുറ്റിയെടുത്ത് ഗേറ്റിന് പുറത്തേക്ക് 'ഞാമ്പോണേന്ന്' വീണെണിറ്റോടി.വട്ടിജോസിന്റെ ചിരിയും അവന്റെ പിന്നാലെപോയി. 
       "അങ്ങനെയെങ്കിൽ ചന്ദ്ര, നിന്റെ പെണ്ണിന് അഗളിക്കൊള്ള റൂട്ട് പറഞ്ഞ് കൊട്.." ഇതു പറയുമ്പോഴും വട്ടിജോസ് മൊട്ടരാജു ഓടിയ ദിക്കിലേക്ക് നോക്കി ചിരിക്കുകയായിരുന്നു.ട്രാവൽ കമ്പനിയുടെ പേരുള്ള വട്ടിജോസിന്റെ കാറ് പാഞ്ഞുപോകുമ്പോൾ ചന്ദ്രന്റെ മുഖം മങ്ങിയിരുന്നു. സുമതി നട്ടെല്ലിന്റെ ബെൽറ്റ് കൃത്യമായി കെട്ടിക്കൊടുത്തു.
      ഉപ്പിട്ട കഞ്ഞിവെള്ളവും ബീഡിയുടെ കവറും അടുത്തേക്ക് നീട്ടിവച്ച് സുമതി ആ കാറിനെയൊന്ന് നോക്കി."ഇവിടുന്ന് പത്ത് മുന്നൂറ് കിലോമീറ്ററുണ്ട്. അതുമല്ല നീ, കൊണ്ടാക്കാനുള്ള ആ മൂന്നും പെഴകളാ,പത്രത്തിലൊക്കെ അവരെപ്പറ്റി വാർത്ത വന്നതാണ്.."സുമതിയുടെ ഊക്കൻ നോട്ടത്തിൽ ബീഡിയിലേക്ക് ചന്ദ്രന്റെ ചുണ്ടുകൾ ചുരുങ്ങി.കവിളിൽ നിശബ്ദത കോരിയെടുക്കാവുന്ന വലികുഴി വിരിഞ്ഞു.ഷാമ്പുവും വണ്ടി കഴുകുന്ന മഞ്ഞത്തുണിയുമായി മുഖത്തിന് നേരെ ചെന്നപ്പോൾ 'നിനക്കിത് പറ്റോ സുമതിന്ന്'ചോദിച്ച ചുവപ്പൻ കാറിന്റെ തലയിലിരുന്ന ബ്ലാക്ക് ആന്റ് വൈറ്റ് കാക്കത്തീട്ടം അവൾ ഉരച്ചുകഴുകി.
        ജയിലിന്റെ മുന്നിൽ കൊത്തിത്തിന്നാൻ തക്കംപാർത്തുനിന്ന ബന്ധുക്കൾക്കും ക്യാമറകൾക്കും കൊടുക്കാതെ കറുപ്പ് നിറമുള്ള ജീൻസിട്ട ഒരു പെണ്ണിനെ തന്റെ സാരിയിൽ പുതച്ചുമൂടിക്കൊണ്ട് സ്മിത കാറിലേക്ക് ഓടിവരുന്നത് കണ്ട സുമതി വാതിൽ തുറന്നിട്ടിട്ട് കാറങ്ങ് ഓണാക്കിനിർത്തി.
       പാഞ്ഞുവന്ന രണ്ടാളും പിന്നിലേക്ക് കയറി, വാതിലടയുന്നതിന് മുൻപ് വണ്ടി 'പോകാംപോകാന്ന്' മുന്നോട്ടാഞ്ഞു.ഇടതുവശത്തെ ബോക്സിങ് ഗ്ലസിട്ട ഗ്ളാസിന്റെ ഇടികൊണ്ട് മൈക്കും തൂക്കിവന്ന ഒരുത്തൻ ഓടയിലേക്ക് വീഴുന്നത് കണ്ടിട്ട് പിൻസീറ്റിൽ നിന്നുമാത്രമല്ല കാറിനും ആകെ ഒരു ചിരി. "കത്തിച്ച് വിട്ടോടി.."സുമതിയുടെ ഇടപെടലിൽ തൃപ്തിയുള്ള വിധം സ്മിത ഒറ്റവാക്കിൽ നിർത്തി.       
        ജീൻസിട്ട പെണ്ണ് സ്മിതയുടെ മടിയിലേക്ക് ചാഞ്ഞു.ആ പെണ്ണിന്റെ മുഖമൊന്നു കാണാനായി മുന്നിലെ ഗ്ലാസുവഴി സുമതിയപ്പോൾ ശ്രമിച്ചു.സ്മിതയുടെ കണ്ണുകളിൽ അതിനോടുള്ള വെറുപ്പു കണ്ട് സുമതി പിൻവലിഞ്ഞു.ചന്ദ്രൻ പറഞ്ഞകാര്യങ്ങൾ സുമതി തന്റെ ഉള്ളിലിട്ട് ആക്ഷൻ ത്രില്ലർ സിനിമകണക്കെ ചിത്രീകരിച്ചുനോക്കി.
                                                              
                                                                 സംവിധായിക 
                                                                     (സ്മിത)

      "ഇതെഴുതിയത് ഗിരീഷ് സാറിന്റെ ഭാര്യയാണെങ്കിൽ വേറെയെന്ത് ചിന്തിക്കാൻ.നമ്മള് തിരക്കഥ തീർത്ത് പടം തുടങ്ങുകയല്ലേ? സാറൊരു പടത്തിന് എന്തോരം ശ്രമിച്ചതാ,ഇതിപ്പോ ഈ അടുക്കളയിൽ തന്നെ അഡാറ് ഐറ്റം ഉണ്ടായിരുന്നല്ലോ..?"സ്മിതയുടെ കഥ സിനിമയാക്കാൻ വന്നവരോട് ഗിരീഷ് ചിരിച്ചെന്നുവരുത്തി.സിനിമാക്കാരുടെ വണ്ടികൾ ഗേറ്റുകടക്കുവോളം അവൾ വാതിലിൽ നിന്നു.അകത്ത്, അവർ കുടിച്ചുവച്ച ചായഗ്ലാസുകൾ വീണുടയുന്ന ശബ്ദം.
       ഒന്നരമാസമായി സാഹിത്യവേദികളിലാകെ ആ പ്രമുഖ പതിപ്പിൽ അച്ചടിച്ചുവന്ന "ശലഭൻ" എന്ന കഥയാണ് ചർച്ച.എഴുതിയ ആളിതുവരെ പൊതുവേദികളിൽ വരാത്തതും അതിൽ ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ സാധ്യതകളുമാണ് ചർച്ചകളുടെ ആകെയുള്ള താളം.പക്ഷേ വീടിന്റെ ഉള്ളിലെ താളം വേറെയായിരുന്നു.
        "ആരോട് ചോദിച്ചിട്ടാണ് നീ കഥ അയച്ചത്.."ഗിരീഷ് വിറയ്ക്കുകയായിരുന്നു. അത് കേട്ടിട്ടും സ്മിത ജനാലവഴി പുറത്തേക്ക് നോക്കിനിന്നു.ഇനിയൊരു സിനിമക്കാരും ഈ വഴി വരാതിരിക്കാൻ അവളാഗ്രഹിച്ചു.അവർ വന്നുപോകുന്ന ആ നിമിഷം ഗിരീഷിന്റെ സ്വഭാവം മാറും,പതിവ് മുറകൾ തുടങ്ങും.മുടിയിൽ ചുറ്റിപ്പിടിക്കാം,പിന്നിൽ നിന്ന് ചവിട്ടാം ചിലപ്പോൾ എന്തെങ്കിലും കൊണ്ടുള്ള ഏറാകാം.ഗിരീഷിന്റെ പ്രതികരണത്തിന്റെ രീതികൾ സ്മിതക്കിപ്പോൾ പരിചിതമാണ്.അവൾ ജനാലയുടെ കമ്പിയിൽ മുറുകെപിടിച്ചു.       
       അടുത്ത നിമിഷം പിന്നിൽ നിന്ന് തലയിൽ ഒരടി,ജനാലയുടെ കമ്പിയിൽ തട്ടി സ്മിതയുടെ ചുണ്ട് മുറിഞ്ഞു."എഡിറ്റർക്ക് കത്തെഴുത്,നിന്റെ പേരിൽ ഈ അച്ചടിച്ചുവന്നത് എന്റെ കഥയാണ്. നീയത് മോഷ്ടിച്ചതാണ്.അതിനു വയ്യെങ്കിൽ നിന്റെ ഒരൊപ്പ്.."ഒരു പേപ്പറും പേനയും മേശപ്പുറത്തിട്ട്‌ ഗിരീഷ് അലറി.
        'നിന്നോട് ഞാൻ ആ കഥയുടെ ത്രെഡ് പറഞ്ഞിരുന്നു.ഇല്ലെങ്കിൽ നീയിങ്ങനെ എഴുതില്ല.' ഗിരീഷിന്റെ നടപ്പിനൊത്ത് പുലമ്പലുകൾ കൂടിക്കൂടി വരുന്നു.ജനൽ കമ്പിയിൽ ചേർത്ത് സ്മിതയുടെ കഴുത്ത് ഞെരിച്ചു.നട്ടെല്ലിന് കാൽമുട്ടുചേർത്ത ഇടി,മൂത്രത്തിൽ കലർന്നു മാസമുറയും പോയത് മറയ്ക്കാൻ ടോയിലെറ്റിലേക്ക് ഓടുന്നതിനിടയിൽ സ്മിത മൂത്രനനവിൽ തെന്നിവീണുപോയി. കട്ടിലിന്റെ അടിയിലേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ കൈവെള്ളയിൽ കാലുറപ്പിച്ച് ആ ഇഴച്ചിലും അയാൾ അവസാനിപ്പിച്ചു.മുതുകിൽ പേനകൊണ്ട് കുത്തിക്കൊണ്ടിരുന്നു. 
        ഒരിക്കലും സ്മിതയോട് കഥയോ എഴുത്തിനെക്കുറിച്ചോ ഗിരീഷ് മിണ്ടിയിട്ടില്ല.കഥയെന്നല്ല മറ്റൊന്നും അവളോട് മിണ്ടാറില്ല.അയാളുടെ പുസ്തകങ്ങൾ വരുന്നതുപോലും അവളറിയാറില്ല. കൂട്ടുകാരികളുമായി കഥയുടെ വളർച്ചകളെപ്പറ്റി മണിക്കൂറുകൾ സംസാരിക്കുന്ന ഗിരീഷ് ഈ അടുത്തകാലത്ത് തന്റെ ഒരു കഥയ്ക്ക് വരച്ച ഒരുത്തിയുമായി കടുത്ത പ്രണയത്തിലുമാണ്.  അയാളുടെ ഒരു കഥ ആദ്യമായി വായിക്കാൻ അവൾ ഒരിക്കൽ കൊതിച്ചിരുന്നു.ചുണ്ടിൽ ഊറിനിന്ന രക്തത്തുള്ളിയിലേക്ക് കണ്ണീരൊഴുകി വന്ന് ഉപ്പിട്ടു.അവളത് നുണഞ്ഞു.ഏതു ഗതികെട്ട നേരത്താണ് ആ കഥയെഴുതിപ്പോയതെന്ന് അവൾ സ്വയം ശപിച്ചു.
        ഒപ്പിടാൻ വച്ചിരുന്ന പേപ്പറിൽ ഒന്നു നോക്കിയിട്ട് ഗിരീഷ് സ്മിതയുട വിരലുകൾ കട്ടിലിന്റെ പടിയിലേക്ക് എടുത്തുവച്ചു.ചതയുവോളം സ്റ്റീൽ ഗ്ലാസ്സുകൊണ്ട് ഇടിച്ചു.ചൂണ്ടുവിരല് കട്ടിലിന്റെ താഴേക്ക് തെറിച്ചു വീഴുന്നത് കണ്ട നിമിഷം മുതൽ സ്മിത ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി.
       മൂന്നാം ദിവസവും ആ മുറിയിൽ നിന്ന് പലതരം ചിരികൾ ഇറങ്ങി വരുന്നുണ്ടായിരുന്നു.തീയും വെളിച്ചവും കണ്ട് സംശയം തോന്നിയ അയൽവാസികളാണ് പോലീസിനെ വിവരങ്ങൾഅറിയിച്ചത്.  
       കിടപ്പുമുറിയിലെ ഫാനിൽ തലകീഴായി തൂങ്ങിക്കിടന്ന ഗിരീഷിന് ജീവൻ നഷ്ടമായിരുന്നില്ല. അഴിച്ചു നിലത്തിറക്കി,വായിൽ തിരുകിയ പ്ലാസ്റ്റിക് കവറുകൾ അഴിക്കുമ്പോഴും 'ആ കഥ എന്റെയാണെന്ന'‌ അയാളുടെ പുലമ്പലുകൾ കേട്ടിരുന്നു.മേശയിലിരുന്ന പേപ്പറിൽ രക്തം കലർന്ന വിരലടയാളവും, മുറിഞ്ഞുപോയ ആ വിരലും.ഗിരീഷിന്റെ ശരീരത്തിൽ ആകെ പേനകൊണ്ട് കുത്തിയ മുറിവുകൾ, ഒരു മൂലയിൽ കത്തിക്കരിഞ്ഞ പുസ്തകങ്ങൾ,മുറിയിൽ നിറയെ പലതരം ഒടിഞ്ഞ പേനകൾ.
        അകത്തെ ശുചിമുറിയിൽ ക്ളോസറ്റിൻ്റെ പുറത്ത് ചിരിയുടെ മുരൾച്ചകളുയുമായി സ്മിത. ചുവരിൽ ചോരയിൽ പതിപ്പിച്ച വിരലടയാളങ്ങൾ.അടർന്നുപോയ ചൂണ്ടുവിരലിന്റെ അറ്റം കറുത്തിരുന്നു.
        സിനിമയെ വെല്ലുന്ന അവരുടെ കഥ പത്രങ്ങളും വളരെ നാള് ആഘോഷിച്ചു."ആ ബാറിന്റെ മുന്നിൽ വണ്ടി ഒതുക്കിയിട്,അവിടുന്ന് ജയ കേറും."സുമതി വണ്ടി ഒതുക്കിയിട്ട് സ്മിതയെ തിരിഞ്ഞുനോക്കി വിരൽ മുറിഞ്ഞുപോയ വലതുകൈ, മടിയിൽ കിടന്നുറങ്ങുന്ന പെണ്ണിന്റെ കവിളിൽ താരാട്ടിന്റെ താളം ശീലിക്കുന്നു.
      ജയ വണ്ടിയിലേക്ക് കയറുമ്പോൾ കാറിനുള്ളിൽ മദ്യത്തിന്റെയും പെർഫ്യൂമിന്റെയും മണങ്ങൾ  തമ്മിൽ മൽസരിക്കാൻ തുടങ്ങി.മടിയിൽ കിടന്നിരുന്ന പെണ്ണ് എഴുന്നേറ്റു.ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കുഞ്ഞുമദ്യക്കുപ്പി അവൾക്കുനേരെ നീട്ടി.സുമതിക്ക് ആ പെണ്ണിന്റെ സൗന്ദര്യത്തിൽ അസൂയ തോന്നി.ആ പെണ്ണിന്റെ പേര് ചന്ദ്രനും ഓർമ്മയുണ്ടായിരുന്നില്ല.
     "നീ വലിക്കോ, കാറിനുള്ളിൽ ഞങ്ങള് വലിച്ചാൽ നിനക്കെന്തെങ്കിലും"ജയക്ക് മറുപടിയെന്നോണം സുമതി ചിരിച്ചു.വിലകൂടിയ ഏതോ ഒരിനം സിഗരറ്റിന്റെ പാക്കറ്റ് കാറിന്റെ മുന്നിലേക്ക് വീണു. "അവര് ഭയങ്കര ക്യാഷ് ടീമാണ്..' ജയയെക്കുറിച്ച് ചന്ദ്രൻ സൂചിപ്പിച്ച കാര്യങ്ങൾ ഒരു കുഞ്ഞു വളവു തിരിഞ്ഞ് സുമതിയിലേക്ക് കയറിവന്നു.

                                                          
                                                                    പ്രൊഡ്യൂസർ 
                                                                          (ജയ)
       "പോസിറ്റീവായത് നന്നായല്ലേടി"പ്ലാന്റർ വിജയന്റെ ശബ്ദത്തിന് നല്ല പതർച്ചയുണ്ടെന്ന്‌ ഭാര്യ ജയക്ക് തോന്നി.ഗേറ്റുകൾ താഴിട്ട് പൂട്ടിയതും,കോവിഡ് രോഗികളെന്ന മുന്നറിയിപ്പ്‌ ബോർഡെഴുതി അവിടെ തുക്കിയതും,ഒരു മാസത്തേക്കെങ്കിലുമുള്ള വീട്ടുസാധനങ്ങൾ വാങ്ങിക്കൂട്ടിയതും ഇങ്ങനെയൊരു ഒളിച്ചിരിപ്പിനാണെന്നറിഞ്ഞില്ല.കോവിഡ് പരിശോധനയും,ഫോണുകളുടെ ബന്ധം മുറിച്ചുള്ള ഭർത്താവിന്റെ ഒറ്റയാൻ ഇരിപ്പും എന്തോ വലിയ ബിസിനസ് പദ്ധതിയുടെ ഒരുക്കമാണെന്നും ജയ ചിന്തിച്ചിരുന്നു.
       "അവര് നമ്മളെ കൊല്ലുമെടി,അത് വെറും അപകടമല്ല" 'അവർ' മക്കളാണെന്നും രണ്ട് ദിവസം മുൻപ് ഉണ്ടായ അപകടം ആസൂത്രിതമാണെന്നും ഊഹിക്കാൻ ജയയ്ക്ക് കഴിയും.കിടപ്പുമുറിയുടെ മൂലക്ക് കാൽമുട്ടിൽ മുഖം ചേർത്ത് കുനിഞ്ഞിരിക്കുന്ന ഭർത്താവിനോടവൾക്ക് വാത്സല്യം തോന്നി. അടുത്തു ചെന്നിരുന്നപ്പോൾ വിജയൻ അവളുടെ കഴുത്തിൽ കുട്ടികളെപ്പോലെ കെട്ടിപ്പിടിച്ചു. പതിയെ എഴുന്നേല്പിച്ച് കട്ടിലിൽ കിടത്തി.പുതപ്പിനുള്ളിലേക്ക് വിജയൻ ആ തടിച്ച ശരീരംപൂഴ്ത്തി, കരച്ചിലിന്റെ താളമുള്ള പിറുപിറുക്കലുകൾ ഇടവിട്ടിറങ്ങിവരുന്നു.
          മക്കളുടെ ഉത്സാഹത്തോടെ നടത്തിയ അപ്പന്റെ പുനർവിവാഹം.കൊട്ടാരംപോലുള്ള വീട്, വൻ  സൗകര്യങ്ങൾ, എല്ലാം ജയക്ക് കൗതുകമായിരുന്നു.അവളിലേക്കും മടുത്തു തുടങ്ങിയ സകല ബിസിനസുകളിലേക്കും ആവേശത്തോടെ കത്തിക്കയറുന്ന വിജയൻ മുതലാളി, മക്കളുടെ പ്രതീക്ഷകൾ തെറ്റിച്ചു.ബാറും തോട്ടവും ഹോട്ടലും തുടങ്ങി വലിയ ആ സ്വത്തിലേക്ക് ജയയെ ഉടമയാക്കിയ ദിവസം മുതൽ സീനുകൾ എല്ലാം മാറി.കോളേജ് അദ്ധ്യാപികയായ ഇളയ മരുമകൾ ഫോണിൽ ആരോടോ രഹസ്യമായി സംസാരിക്കുന്നത് ജയ കേട്ടിരുന്നു..
           "വൃദ്ധന്റെ പ്രണയം ചാഞ്ഞു പെയ്യുന്ന മഴ പോലെയാണെന്നല്ലേ കവിത,എന്നിട്ടും ആ കിളവൻ പൂത്തെടി.തീർക്കാനാണ് ഇവിടെത്ത പ്ലാൻ." ബിരുദമലയാളം സർട്ടിഫിക്കറ്റുള്ള ജയ കവിതയുടെ ബാക്കി വരികൾ ഓർത്തുനോക്കി.
         ചായയുടെ തിള നോക്കിനിൽക്കുമ്പോൾ പിന്നിൽ വിജയന്റെ കാൽപ്പെരുമാറ്റം.കൈയിലെ ഫയലുകളിൽ വസ്തുക്കൾ ആധാരമാക്കിയതിന്റെ രേഖകൾ.ജയ അതെല്ലാം വാങ്ങി ഫ്രിഡ്ജിന് മുകളിൽ വച്ചു.വിജയന്റെ നോട്ടം അതിൽ തന്നെ തങ്ങിനിൽക്കുന്നു.ജയ കൈയിൽ തൊട്ടപ്പോൾ വിജയന്റെ മുഖത്ത് ചിരി.കൈവരിയിൽ ഇരിക്കുന്ന വിജയന് പ്രണയത്തിന്റെ യൗവ്വനമുഖം. ഉമ്മവയ്ക്കാനടുത്തപ്പോൾ വിസ്കിയുടെ മണം.ജയ ചേർന്നുനിന്നു,അയാൾ നെറ്റിയിൽ ഉമ്മ വച്ചു. ചായ തിളച്ചുതൂവി.രണ്ടാളും ചിരിച്ചു.വിജയന്റെ ചിരിക്ക് അപ്പോഴും തിളക്കമില്ല.കവിളിൽ വെളുത്ത അമർത്തി വച്ചിരുന്ന വെളുപ്പൻ രോമങ്ങൾ പുറത്തു വന്നിരിക്കുന്നു.അവളതിൽ തലോടി.
         "വാ കുളിക്കാം."ഒന്നിച്ച് കുളിക്കുന്നത് ആദ്യമായാണ്‌.കച്ചവടത്തിനിടയിൽ ചിലപ്പോഴെല്ലാം തന്നെയും മറന്നെന്ന് ജയയ്ക്ക് തോന്നിയിരുന്നു."അവരുടെ അടുത്ത ലക്ഷ്യം നീയാണ്" ഷവറിന്റെ നൂലിഴകൾക്കിടയിൽ വിജയൻ കരഞ്ഞു.
     നനവോടെ അവർ പുറത്തിറങ്ങി.കട്ടിലിലിരിക്കുമ്പോൾ വിജയൻ വിറയ്ക്കാൻ തുടങ്ങി.തല തുവർത്തുമ്പോൾ അവളെ കെട്ടിപ്പിടിച്ചു.ഇരുവരും പുതപ്പിനുള്ളിലേക്ക് നൂണുപോകുമ്പോൾ വിറയുടെ താളം പിന്നെയും മുറുകി.പ്രണയക്കിതപ്പിനിടയിൽ തോറ്റുകൊടുക്കില്ലെന്ന് വിജയന്റെ ചുണ്ടുകൾ ആവർത്തിക്കുന്നതായി അവൾക്കു തോന്നി.തോറ്റുപോയ വിജയന്റെ കുതിപ്പിനെ ജയ പൂരിപ്പിച്ചു.വല്ലാതെ വിയർക്കാൻ തുടങ്ങിയ വിജയന്റെ നെറ്റിയിൽ പലതവണ ഉമ്മവച്ചു..
      വിജയൻ വീണ്ടും തണുക്കാൻ തുടങ്ങി.മുഖത്ത് ഭയമുള്ള ഒരു ചിരി നിൽക്കുന്നു."നമ്മൾക്ക് രോഗമില്ലെടി."വിജയന്റെ ചുണ്ടിൽ ഒരു കൗശക്കാരൻ ചിരിവന്നു,കൊഴിയും മുമ്പ് ജയ ഒപ്പിയെടത്തു. വളരെ നാളുകൾക്ക് ശേഷമാണ് വിജയൻ‌ ഇത്രയും നിശബ്ദമായി ഉറങ്ങുന്നത്. 
        ഉറക്കത്തിന്റെ ആഴം കണ്ട് ജയക്ക് ഭയമുണ്ടായി.കറുപ്പ് പടർന്ന് പാതിതുറന്ന ചുണ്ടിൽ 'നീ എന്നെ ആഴത്തിൽ പൂരിപ്പിക്കുമോ' എന്ന തണുപ്പൻ ചോദ്യച്ചിരിയുണ്ട്.അവൾ വിജയന്റെ തണുത്ത നെഞ്ചിലേക്ക് ഇനിയെന്തെങ്കിലുമുണ്ടോയെന്നു കേൾക്കാൻ ചെവിചേർത്തുനോക്കി.വയസ്സൻ കുതിര ഹൃദയക്കുളമ്പടികളെല്ലാം ഒതുക്കിവച്ചാണ് ഉറക്കം.
     ഏറ്റവും പുതിയ മുണ്ടുടുപ്പിച്ചു, കൈകാലുകൾ ഒതുക്കി, ഭംഗിയായി പുതപ്പിച്ചു.വിജയൻ കുടിച്ച വിസ്കി ഗ്ലാസ്സിൽ ഒരല്പം ബാക്കിയായി മേശയിലിരിക്കുന്നു.ഒരു ചാരുകസേരയിൽ ആ ഗ്ലാസ്സും പിടിച്ച് ജയ പുലരുവോളമിരുന്നു.
      പുറത്ത് മഞ്ഞിനെ മാറ്റി വെളിച്ചം വരുന്നതേയുള്ളൂ.ജയ ജാലകങ്ങൾ തുറന്നു.മരണത്തിന്റെ മണം ജനാലവഴി പുറത്തേക്കൊഴുകി.ഗേറ്റ് മലർക്കെ തുറന്നിട്ടു.ഫോണുകളെയെല്ലാം തൊട്ടുണർത്തി.കാത്തുനിന്നതുപോലെ ഒരു പാട്ട്, പാട്ടിനൊപ്പം തെളിഞ്ഞുവന്നത് മകന്റെ മുഖം, മറുതലയ്ക്ക് പക്ഷേ ഇളയ മരുമകളുടെ ശബ്ദം.ജയ കരച്ചിലൊതുക്കി, "തെളിവുകളുണ്ടെടീ, നീയൊക്കെ ചേർന്ന് ആ മനുഷ്യനെ കൊന്നതാണ്".
        ഗേറ്റിന് പുറത്ത് ജനക്കൂട്ടത്തിന്റെ ഇടയിൽ മക്കളുണ്ടാകും,ജയ അവർക്ക് നേരെ കാർക്കിച്ചു തുപ്പി.നക്ഷത്രങ്ങൾ കൂടുതലുള്ള ഒരു കാക്കിക്ക് ആധാരപ്പെട്ട ഫയലുകൾ കൈമാറുമ്പോൾ അവൾ പതിയെപ്പറഞ്ഞു..
        "പ്ലാന്റർ വിജയന്റെ മരണം കോവിഡോ സ്വാഭാവികമോ അല്ല‌,കൊലപാതകമാണ്" ജയ അകലം പാലിച്ചു നിൽക്കുന്ന നാട്ടുകാരെ നോക്കി ഒന്നു ചിരിച്ചു,മക്കൾക്കുവേണ്ടി നടുവിരൽ ഉയർത്തിക്കാണിച്ചു.
     സിഗരറ്റിന്റെ അറ്റത്തുള്ള ജയയുടെ തടിച്ച ചുണ്ടിൽ ആ ചിരിയിപ്പോഴുമുണ്ടെന്ന് സുമതിക്ക് തോന്നി.
           "അവിടേക്ക് കയറ്റി നിർത്ത് ഈ പെണ്ണിന് കുറച്ച് തുണിയെടുക്കണം "സിഗരറ്റിനെ ചേർത്ത് പിടിച്ച ജയയുടെ വിരൽ ചൂണ്ടിക്കാട്ടുന്നു.ആ വലിയ തുണിക്കടയുടെ കമാനത്തിൽ കല്യാണപ്പെണ്ണിന്റെ വേഷത്തിൽ നിൽക്കുന്ന സിനിമാനടിക്ക്, പിൻസീറ്റിലിരിക്കുന്ന പെണ്ണിന്റെ പകുതി ഭംഗിയില്ലെന്ന് സുമതി ചിന്തിച്ചു.കാറിന്റെ മുന്നിലെ സിഗരറ്റിലേക്ക് കൈനീട്ടുമ്പോൾ രണ്ടാൾക്കും നടുവിലൂടെ നടക്കുന്ന പെണ്ണ് സുമതിയെ ഒരു തവണ തിരിഞ്ഞു നോക്കി..
        "അവളാണ് താരം, നാളെ അവള് ജയിലേന്ന് ഇറങ്ങും എന്നിട്ടാണ് അവരെ സിനിമാപിടുത്തം തുടങ്ങുന്നത്" ചന്ദ്രൻ ആ പെണ്ണിന്റെ കഥ സുമതിയുടെ മുന്നിൽ അവസാനിപ്പിച്ചത് അങ്ങനെയാണ്.

                                                                നായിക
                                                             (ആ പെണ്ണ്)  

     അന്നു വൈകിട്ട് മൂർച്ചയുള്ളൊരു കത്തി വാങ്ങാനിറങ്ങുമ്പോൾ തന്റെ ഭാര്യയെ കൊല്ലണമെന്ന് അയാൾ ഉറപ്പിച്ചിരുന്നു.പത്രക്കടലാസിൽ പൊതിഞ്ഞ് ബാഗിനുള്ളിലേക്ക് സൂക്ഷ്മതയോടെ  ഒളിപ്പിക്കുന്നതിനിടയിൽ വിരലുകൊണ്ടതിൽ മൂർച്ചനോക്കി,അയാളുടെ മുഖത്തൊരു നിരാശ വന്നു. പക്ഷേ തുകൽ ബാഗിനുള്ളിൽ അബദ്ധത്തിൽ കത്തിമുന വീഴ്ത്തിയ ആ ഉഗ്രൻ പിളർപ്പ് അയാളെ ഓട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.വില്പനക്കാരനെ അയാൾ ആദരവോടെ നോക്കി.പറഞ്ഞ തുക കൈമാറുമ്പോൾ അയാളുടെ വിരലിൽ തൊട്ടു.ബാഗിനുപുറത്ത് കത്തിമുനയുടെ തിടുക്കം മുഴച്ചുനിൽക്കുന്നു.അയാളതിൽ സ്‌നേഹത്തോടെ വിരലോടിച്ചുകൊണ്ടിരുന്നു.
       ഭാര്യയെ കൊല്ലാൻ മതിയായ ഒരു കാരണം മാത്രമേ കിട്ടേണ്ടതായിട്ടുള്ളൂ.കവിത വായന ഒഴികെ മറ്റൊന്നിലും അയാൾക്ക് അവളോട്‌ നീരസം തോന്നിയിട്ടില്ല.എപ്പോഴും അവളുടെ കൈയിലുള്ള പുസ്തകങ്ങളെ അയാൾ വെറുത്തിരുന്നു.ഒന്നു രണ്ട് പുസ്തകങ്ങൾ ജനാലവഴി വീട്ടിന് പിന്നിലെ ഓടയിലേക്ക് അവളറിയാതെ വലിച്ചെറിഞ്ഞിട്ടുണ്ട്.എന്നിട്ടും ആ പുസ്തകപ്പൂച്ചകൾ കൃത്യമായി അവളുടെ നെഞ്ചിലേക്കുള്ള വഴി കണ്ടുപിടിക്കുന്നു.അതുമല്ല കുളിമുറിയിലും അവൾ കവിതകൾ ചൊല്ലുന്നത് കേട്ടിട്ടുണ്ട്.
      നിർത്തിയിട്ടിരുന്ന ബസിലിരുന്ന അയാൾ എതിർ വശത്തെ വലിയ ഹോട്ടലിന്റെ മുകളിലെ ഒരു  നിലയിൽ അർദ്ധനഗ്നരായ ഒരു സ്ത്രീയും പുരുഷനും ചുംബിക്കുന്നത് കണ്ടു.ആ സ്ത്രീയുടെ കൈയിലും ഏതോ പുസ്തകമുണ്ടായിരുന്നു.അല്ല അതു തന്റെ ഭാര്യ തന്നെയല്ലേ.?.ഒരാൾക്ക് വായിക്കുന്ന ഭാര്യയെ കൊല്ലാൻ ഇതിലും വലിയ കാരണം വേറെയെന്താണ്.?'അവൾ' തന്നെ കണ്ടിട്ടാവണം അകത്തേക്ക് കയറിപ്പോയത്.ആ പുരുഷന്റെ നോട്ടം ഭയപ്പെട്ടതാണോ.?ബസ് മുന്നോട്ട് എടുത്തപ്പോൾ ബാഗിനെ കുത്തിമുറിച്ച് കത്തിമുന പുറത്തേക്ക് വന്നു.അതിന്റെ വശ്യമായ തിളക്കം 'നീയിപ്പോൾ കണ്ടത്‌ അവളെത്തന്നെയാണെന്ന്' ആവർത്തിച്ചു പറയുന്നു.അയാൾ അതിനെ അഭിനന്ദിച്ച് ബാഗിനുള്ളിലേക്ക് തിരുകിക്കയറ്റി.
       കാമുകനെയും വായിച്ച് ക്ഷീണിതയായി വരുന്ന അവളെ ഒറ്റക്കുത്തിനു തന്നെ തീർക്കാൻ സാധിക്കും, അതും വീടിന്റെ മുൻവശത്തു വച്ച്.പരപുരുഷ ബന്ധത്തോളം ഭാര്യയെ കൊല്ലാൻ മതിയായ കാരണമുണ്ടോ? ഗേറ്റ് തുറന്നു കിടക്കുന്നു.അയാൾ കാത്തിരിക്കാൻ ആഗ്രഹിച്ച
മുൻവശത്തെ അരച്ചുവരിൽ ചാരിയിരുന്ന് കവിത വായിക്കുന്ന ഭാര്യ.അവൾ അയാളുടെ ബാഗിന് കൈനീട്ടി.'കൊടുക്കരുതെന്ന്' ഉള്ളിലിരുന്ന കത്തി മുരണ്ടു.കവിതാ പുസ്തകത്തിന്റെ പുറംച്ചട്ടയിൽ ചിരിച്ച മുഖമുള്ള ചെറുപ്പക്കാരൻ, അവനെയല്ലേ ഹോട്ടലിൽ കണ്ടത്.?'തരില്ലെന്ന്' അയാൾ ബാഗിൽ പിടുത്തമുറപ്പിച്ചു.
      മേശപ്പുറത്ത്‌ ചൂടൻ ചായയിൽ ആവി പറക്കുന്നു.സത്യത്തിൽ ഒരു പെണ്ണ് കൊല്ലപ്പെടാൻ പറ്റിയ ഇടം തീൻ മേശയിലാണ്. അയാൾ ചായ ഊതിക്കുടിച്ചു.അപ്പോഴും കവിതയുമായി ഇരിക്കുന്ന അവളോട് രുചികളെക്കുറിച്ച്  തർക്കിക്കാം.വേറിട്ട രുചികൾ കുത്തിച്ചാകുന്നത് സ്വാഭാവികമല്ലേ.?
അയാൾ ചായ തീർത്തതോ മുറിയിലേക്ക് പോയതോ അവൾ അറിഞ്ഞില്ല.ബാഗും കെട്ടിപ്പിടിച്ചു കിടക്കുന്ന അയാളുടെ നെറ്റിതൊട്ടുനോക്കുമ്പോഴും അവളുടെ ഒരു കൈയിൽ കവിതാ പുസ്തകമുണ്ട്.അയാൾ തിരിഞ്ഞു കിടന്നു.അവളും ചേർന്നുകിടന്നു.
       പെണ്ണിനെ കൊല്ലാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്നത് കിടക്കയിൽ വച്ചുതന്നെയല്ലേ.? എത്ര സുന്ദരമാണ് അവളുടെ ഉറക്കം.ആ കവിതാ പുസ്തകം അവിടെ ഇല്ലാതിരുന്നുവെങ്കിൽ ഏറ്റവും സുന്ദരമായ ഒരു രതി സംഭവിക്കുമായിരുന്നു.അതിന് ശേഷം ഒറ്റക്കുത്തിന് തീർക്കാം. അടുക്കളയിൽ എന്തോ അപായ മണികേട്ട് എഴുന്നേറ്റ് പോകുന്ന ഭാര്യ.അവൾ കാണാതിരിക്കാൻ അയാൾ തന്റെ കത്തിമൂർച്ച തലയിണയുടെ കീഴിലേക്ക് ഒളിപ്പിച്ചു.. 
        അടുക്കളിൽ ചെന്ന് പെണ്ണിനെ കൊല്ലുക ഏറ്റവും പ്രയാസമാണ്, അവൾക്ക് പ്രതിരോധിക്കാനും തിരികെ ആക്രമിക്കാനും ഒരുപാട് വസ്തുക്കൾ കൈദൂരത്ത് കരുതിയിട്ടുണ്ടാകും.പക്ഷെ കൊല്ലപ്പെടലിന്റെ സൗന്ദര്യം ഏറ്റവും അനുഭവിക്കാൻ കഴിയുന്നത്  അടുക്കളയിൽ ചത്തു കിടക്കുന്ന ഭാര്യയെ കാണുമ്പോഴായിരിക്കും.അടുക്കളയിലേക്ക് പതിഞ്ഞ താളത്തിൽ വന്ന അയാളെ നോക്കി ഭാര്യ ചിരിച്ചു.അടുപ്പിനോട് ചേർന്ന് വൃത്തിയുള്ള ഒരു ഭാഗത്ത് ആ കവിതാ പുസ്തകമുണ്ട്.ചുണ്ടിൽ ഏതോ കവിതയുടെ താളം.അയാൾ കത്തി നീട്ടി,അതിന്റെ പിടികൊണ്ട് അവൾ ഏലക്കായ ചതച്ച് ചായയിലിട്ടു.അവൾ ഒരൽപ്പം എണ്ണയെടുത്ത് അയാളുടെ തലയിൽ തേച്ചുകൊടുത്തു. അയാളപ്പോൾ കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി.
       അടുക്കളപ്പടിയിൽ അവൾ ഇരുന്നു, ഒപ്പം അയാളും.കത്തിയുടെ കഥ പറയാൻ അയാൾ ഒരുപാട് ആഗ്രഹിച്ചു.അവളുടെ മടിയിലേക്ക് അയാൾ തലചരിച്ചു.മുടിയിൽ ഓടി നടക്കുന്ന അവളുടെ കൈ, മറ്റേതിൽ കവിതാ പുസ്തകം.അതിലെ സുന്ദരൻ കവി അയാളുടെ മുഖത്തോട് പരിഹസിക്കുന്ന ഒരു നോട്ടമെറിഞ്ഞു.
      സന്ധ്യയായി,ഉഷസുമായി ആ ഏഴാം ദിവസവും കടന്നുപോയി.ആ കത്തി അയാളോട് വല്ലാതെ കയർക്കാൻ തുടങ്ങി.ആരെയെങ്കിലും കൊന്നേ തീരുവെന്ന് അത് ഏറ്റവും നിർബന്ധംപിടിച്ചു. 
      കൈ നാഡിയിലെ ഞരമ്പ് മുറിഞ്ഞു ചോരവാർന്ന് മരിച്ചു കിടന്ന അയാളുടെ സമീപത്ത് ഒരു കത്തുണ്ടായിരുന്നു.ആത്മഹത്യയുടെ കാരണമായി ഭാര്യയുടെ 'കവിത വായന' എന്നു മാത്രമാണ് എഴുതിയിട്ടുണ്ടായിരുന്നത്.മൂർച്ചയുള്ള ആ കത്തിയിലവളുടെ വിരലടയാളവും നിറയെ ഏലക്കായ മണവുമുണ്ടായിരുന്നു.
        ആ ആത്മഹത്യാ കുറിപ്പ് വളരെ നാളുകൾ പത്രങ്ങൾക്കും ചാനലുകൾക്കും ചർച്ചയായിരുന്നു. കവിതാ പുസ്തകത്തിന്റെ ചിത്രത്തിൽ കാണുന്ന കവി പലതവണ ചോദ്യംചെയ്യപ്പെട്ടു.വീൽ കസേരയിൽ വെറും വീടിനുള്ളിലെ വൃത്തം മാത്രമുള്ള ആ കവിക്ക് അങ്ങനെ ചെയ്യാനാകില്ലെന്ന് നിരൂപകർ പോലും വാദിച്ചു.എന്തായാലും 'ഭാര്യയെ കൊല്ലുന്നവിധം' എന്ന അയാളുടെ പുതിയ കവിതാസമാഹാരം ഇപ്പോൾ വളരെ വായിക്കപ്പെട്ടു എന്നതാണ് മറ്റൊരു വാസ്തവം.
      തുണിപ്പൊതികളുമായി വന്ന സ്മിതയും ജയയും പിന്നിലാണ് കയറിയത്.ചരിച്ചിട്ട മുൻ സീറ്റിൽ ചാരിക്കിടക്കുന്ന ആ പെണ്ണ്  വായിക്കുന്നത് വീൽവൃത്തമുള്ളവന്റെ ഏറ്റവും പുതിയ പുസ്തകമാണ്. 'പെണ്ണുങ്ങൾ പടം പിടിക്കുമ്പോളുണ്ടാകുന്നത്' പേരിന്റെ കൗതുകം സുമതിയുടെ ചിരിക്ക് ആഴം കൂട്ടി.ആ പെണ്ണ് സുമതിയെ ചിരിയോടെ നോക്കി.

                                                                ക്ളൈമാക്‌സ്
       റിസോട്ടിലേക്ക് തിരിയുന്ന കവലയിലെ കലുങ്കിന് മുകളിൽ ആ മൂന്നു പുരുഷന്മാരും കുശലം  പറഞ്ഞിരിക്കുകയായിരുന്നു.സുമതി അവരുടെ അരികിലേക്ക് വഴിചോദിക്കാനായി നിർത്തിയത് പിന്നിലിരുന്നവർക്ക് അത്ര ഇഷ്ടപ്പെട്ടില്ല.കലുങ്കിന്റെ പിന്നിൽ ശിരുവാണിപ്പുഴ അവരുടെ ഉള്ളിലെ അസ്വസ്ഥതയുടെ താളത്തിലൊഴുകി.പക്ഷേ മുന്നിലിരുന്ന പെണ്ണ് പുസ്തകം പിടിച്ചിരുന്ന കൈ പുറത്തേക്കിട്ട് കാട്ടിനുള്ളിലെ റിസോട്ടിലേക്കുള്ള വഴി അലസമായി ചോദിച്ചു.പുസ്തകത്തിന്റെ പേരുവായിച്ച്, അവളുടെ നേർക്കും പിന്നീട്‌ കാറിനുള്ളിലേക്കും പുരുഷന്മാരുടെ ആർത്തിപിടിച്ച നോട്ടം.ജയ ഒഴിഞ്ഞ ഒരു ബിയറുകുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞു.സ്മിതയപ്പോൾ സിഗരറ്റിന് തീ പിടിപ്പിച്ചു,എന്നിട്ട്‌ അവർക്കുനേരെ പൂജ്യങ്ങളുടെ ആകൃതിയിൽ പുകയൂതിവിട്ടു.
        "അത് സംഗതി കൊള്ളാം,നിങ്ങളങ്ങനെ ഒറ്റയ്ക്കുപോയാൽ ഇവിടെ പടമെങ്ങനെ ഓടും. ഞങ്ങളും വരാം"കലുങ്കിന്റെ മുകളിൽ കുന്തിച്ചിരുന്ന ചെറുപ്പക്കാരൻ തുടചൊറിഞ്ഞുചിരിച്ചു. ഒരുത്തൻ കൈലിമുണ്ടഴിച്ച് കുടഞ്ഞുടുത്തു.വേറൊരുത്തൻ കാറിനുള്ളിലേക്ക് കയറാൻ തുടങ്ങി. വാതിൽ തുറന്നിറങ്ങിയ സുമതിയുടെ തകർപ്പൻ ചവിട്ട്, കലുങ്കിലിരുന്നവൻ പുഴയിലേക്ക് തെറിച്ചുപോയി.ഒരുത്തൻ കാറിന്റെ മുന്നിലേക്കും മറ്റവൻ പിന്നിലേക്കും ഓടി. 
         മുന്നിലേക്ക് പോയവനെ പിടിക്കാനാഞ്ഞ് സുമതി കാറോടിക്കാൻ തുടങ്ങി.റിസോർട്ടിലേക്കുള്ള വഴി സൂചിപ്പിക്കുന്ന പച്ചനിറമുള്ള ബോർഡ് തെളിഞ്ഞു.കാറപ്പോൾ സുമതിയുടെ കാലിൽ അവനെ വിട്ടേക്കെടീന്ന് ഒരു യൂടേണാവശ്യപ്പെട്ടു.ഓടിക്കൊണ്ടിരുന്ന പുരുഷൻ അതിനിടയിൽ കരച്ചിലോടെ കറുപ്പൻ കാട്ടിനുള്ളിലേക്ക് ചാടിമറഞ്ഞു.നീട്ടിയ ഒരു ഹോണും കാറിനുള്ളിൽ നിന്ന് നാലൈറ്റം ചിരിയുമുണ്ടായി. 
         "നീ കൊള്ളാമല്ലോടി ഈ പടം തീരുംവരെ ഒപ്പം നിക്കാൻ എന്തുവേണം."ജയയുടെ ചോദ്യത്തിന് സുമതി ഒന്നു ചിരിച്ചു, അത്ര തന്നെ.എന്നാലും ഇവരിൽ ആരുടെ കഥ ആദ്യം സിനിമയാക്കുമെന്ന  ചന്ദ്രന്റെ സംശയം അവളുടെ മുഖത്തങ്ങനെ നിന്നു.

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


ബ്രണ്ടൻ മക്കൾസ്..!!

ബ്രണ്ടൻ മക്കൾസ്..!

      ഇന്നത്തെ പത്രത്തിൽ,കായിക-വ്യവസായ വാർത്തകൾക്കുവേണ്ടി ആകെ ഒറ്റപ്പേജായിരുന്നു. 'റയോൻസിന് പുതുജീവൻ' 'ബ്രണ്ടൻ മക്കല്ലം വിരമിച്ചു'.ഈ തലക്കെട്ടുകൾ ഞാൻ ഫോട്ടോയാക്കി, ഞങ്ങളുടെ ആ രഹസ്യഗ്രൂപ്പിലിട്ടു.ഒരേ അപ്പന്റെ ആറു മക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മക്ക് 'രഹസ്യഗ്രൂപ്പെ'ന്നൊക്കെ വിളിക്കാമോ എന്നൊരു സംശയം നിങ്ങളിലുണ്ടാകും.അതിന് ഞാനല്പം ചരിത്രവും വർത്തമാനവും പറയേണ്ടതായി വരും.എന്നാലേ ആ വാർത്തകളിൽ ഞങ്ങളാറിനുമുള്ള കൗതുകമെന്താണെന്ന് നിങ്ങൾക്കും ഒരുവിധമെങ്കിലും മനസ്സിലാവൂ.

      അന്ന്, തൊള്ളായിരത്തി നാല്പത്തിയേഴില് പെരുമ്പാവൂരിലെ റയോൻസ് തുണി‌ കമ്പനിക്ക് വേണ്ടിയിട്ടാണ് ഞങ്ങടെ ഈട്ടികാട് വെട്ടിത്തെളിച്ചതും മണ്ണിന്റെ നനവത്രയും നക്കിയെടുക്കുന്ന യൂക്കാലിപ്‌സ് മരങ്ങൾ പിടിപ്പിച്ചതും.കാടിന്റെ കുളിരെല്ലാം ചത്തു, ഉഷ്ണവും കണ്ണെരിവുമുള്ള കാറ്റായി.പശ്ചിമഘട്ടത്തിന്റെ ഒരറ്റത്തുള്ള ഗ്രാമമെന്നു പറയാനേ നിർവ്വാഹമുള്ളു.ഞങ്ങളിങ്ങനെ ജീവിച്ചുപൊയ്ക്കോട്ടെ.

         ഈട്ടിയും അകിലും ചന്ദനവും സർക്കാരിന്റെ ഒത്താശയോടെ വരത്തന്മാരായ കച്ചോടക്കാര്    പാണ്ടിലോറികളിൽ കടത്തിക്കൊണ്ടുപോയത് ഞങ്ങടെ മൂക്കിന്റെ താഴെക്കുടെയാണ്.അതീന്ന് എച്ചിലുകണക്കെ ഒന്നോ രണ്ടോ കഷ്ണങ്ങൾ ഈ നാട്ടുകാർക്കും കിട്ടിയിട്ടുണ്ട്.ഈട്ടിയിലെ ഒരു കസേര അല്ലെങ്കിൽ ഒരു കട്ടിളപ്പടി,ദേ എന്റെ ഈ മേശ അങ്ങനെ എന്തെങ്കിലും ഈ നാട്ടിലെ ഓരോ വീട്ടിലും കൊന്നോണ്ട്പോയ ഞങ്ങളുടെ കാടിന്റെ സ്മാരകം കണക്കിന് ചെക്കാതെ കിടപ്പുണ്ട്.
അതൊക്കെപ്പോട്ടെ.  
       
      കാടിന്റെ ഉള്ളിലെ റയോൻസ് ബംഗ്ളാവിലേക്ക് എസ്റ്റേറ്റ് മാനേജരായി തൊള്ളായിരത്തി എഴുപത്തിയെട്ടിൽ എത്തിയ ബ്രണ്ടൻ മക്കല്ലം സായിപ്പിലാണ് ഞങ്ങളാറിന്റെയും പിതൃത്വമുള്ളത്. നീലക്കണ്ണുകളും ചെമ്പൻ തലമുടിയും പിന്നെ ഈ മഞ്ഞിച്ച ശരീരവും, തുറിച്ച കണ്ണുള്ളോരോട് 'തന്തയൊന്നേന്ന്' വിളിച്ചു പറയും.ഒറ്റ വാർഡിലെ അഞ്ചു വീടുകളിൽ ഇരട്ടകൾ സഹിതം പെറ്റുവീണ ഞങ്ങൾക്ക്,അന്ന് സായിപ്പിന്റെ പ്രണയംപറ്റിയ അഞ്ച് അമ്മമാരുമാണ്.

       ഈ നാടോ ഞങ്ങളുടെ വീടോ അംഗീകരിച്ചിട്ടില്ലാത്ത ബന്ധം ഞങ്ങൾ മുതിർന്നപ്പോൾ സ്വയം കണ്ടെടുത്തതാണ്.അതിന്റെ ചാലക ഗ്രൂപ്പാണ് 'ബ്രണ്ടൻ മക്കൾസ്'.മൂത്തവൾ സൂസൻ അതിന്റെ അഡ്മിൻ,താഴെയുള്ളത് സാവി, അതിന് പിന്നാലെ ബ്രിട്ടോ,അതിന് കീഴെ ഇരട്ടകളായ ആന്റോയും സാന്റോയും,പിന്നെ ഈ ഞാൻ.ബ്രണ്ടൻ സായിപ്പ് തന്നെയാണ് നാട്ടുകാരുടെ ചിരിയെ മറികടന്ന് ഞങ്ങൾക്ക് ഇംഗ്ലീഷ് പേരുകൾ തീരുമാനിച്ചത്.ബ്രിട്ടനിലേക്ക് പറിച്ചുനടുമ്പോൾ പേരിന്റെ വേര് തടസമാകരുതെന്ന് സായിപ്പ് ഞങ്ങളുടെ അമ്മമാരോട് പറഞ്ഞുവത്രെ.അന്നത്തെ പെണ്ണുങ്ങളല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാൽ വിശ്വസിച്ചുപോകും.വിശ്വാസമെപ്പോഴും ആശിക്കുന്നതിന്റെയും നമ്മളൊരിക്കലും കാണാത്തതിന്റെയും ഉറപ്പല്ലേ. 

      ഇതിനെയെല്ലാം ചരിത്രമെന്ന് ആരുമങ്ങനെ എളുപ്പത്തിൽ സമ്മതിച്ച് തരില്ലെന്നറിയാം,
അതെന്താണെന്നുവച്ചാല്,ആ വടികൊണ്ട് നല്ല അടി കിട്ടിയവന് അത് നോവുടുപ്പിട്ട ജീവിതവും കേട്ടിരിക്കുന്നവർക്ക് കെട്ടുകഥയും മാത്രമാണ്.ആ അതും പോട്ടെ.നിറം മങ്ങിയ ഭൂതകാലമുള്ളവർ വർത്തമാനത്തെ വല്ലാതെയങ്ങ് പ്രിയപ്പെട്ടുപോകുമല്ലോ. 

       സൂസന്റെ മരണമറിയിക്കാനാണ് അവളുടെ കെട്ടിയോൻ എന്നെ വിളിച്ചത്.'പന്ത്രണ്ടിന് അടക്കും നിങ്ങളെല്ലാം വരണം'.അത്രയും പറയാനേ അയാൾക്കപ്പോൾ സാധിച്ചുള്ളു.ഞാൻ രാവിലെ ഗ്രൂപ്പിലിട്ട ഫോട്ടോകൾക്ക് സാവിയുടെ കൗതുക സ്മൈലികൾ മാത്രമേ ഇപ്പഴും വന്നിട്ടുള്ളൂ. മരണം അവരോട് നേരിട്ടറിയിക്കണമെന്ന് എനിക്കുതോന്നി.കരച്ചിലിന്റെ,കണ്ണീരിന്റെ മഞ്ഞപ്പൻ സ്മൈലികളെ ഓർത്തിരുന്നപ്പോൾ നിലത്തുവീണുപോയ ഫോണിന്റെ സ്‌ക്രീനിൽ അല്പം നീണ്ട ഒരു മുറിവ് വാളാകൃതിയിൽ കടന്നുപോയിരിക്കുന്നു.

         എന്റെ വീട്ടിൽ നിന്നും പത്തുമിനിറ്റ് നടന്നാൽ അഞ്ചുപേരെയും നേരിൽ കാണാം.സൂസന്റെ വിവാഹത്തിന് പിന്നാലെയാണ് എന്റെ തൊട്ടടുത്തുണ്ടായിരുന്ന ആ വീടും സ്ഥലവും വിറ്റുപെറുക്കി അവളുടെ തള്ള ഇടുക്കിയിലുള്ള ബന്ധുവിനൊപ്പം പോയത്.സൂസന്റെ ഭർത്താവിന് പള്ളിയോട് ചേർന്ന ഒരു കടയിൽ ജപമാലയും നേർച്ച വസ്തുക്കളുടെയും വില്പനയാണ്,അതിനോട് ചേർന്നാണ് വീടും.സൂസൻ മിക്കവാറും കടയിലുണ്ടാകും.ദൈവങ്ങളോട് എനിക്കൊന്നും പറയാനില്ലെങ്കിലും മിക്കവാറും ഒരു കൂട് മെഴുകുതിരി ഞാനാവിടുന്ന് വാങ്ങും.അവളെന്നെയപ്പോൾ തൊടും,ഞങ്ങൾ ചിരിക്കും,സെൽഫിയെടുത്ത് ഗ്രൂപ്പിലിടും.ചുംബന സ്മൈലികൾ വരിവരിയായി വരും.അതുകണ്ട ആ പാവം മെഴുകുതിരികൾ കത്തിക്കത്തിച്ചിരിക്കും.

         തിടുക്കത്തിലുള്ള എന്റെ ഇറങ്ങിന്നടപ്പിൽ ഭാര്യ സംശയിച്ചു നിന്നു."ഞങ്ങളുടെ സൂസനിന്നലെ മരിച്ചുപോയെന്ന്"കരച്ചിലടക്കി തിരിഞ്ഞുനടക്കുമ്പോൾ അവളുടെ മുഖത്തൊരു പരിഹാസ സ്‌മൈലി ഉണ്ടായിരുന്നോ.? എന്റെ തോന്നലോ.?കുട്ടികളുണ്ടാകാത്തതിന് എനിക്കാണ് പ്രശ്നമെന്ന റിപ്പോർട്ട്‌ വന്നതുമുതൽ അവളുടെ മുഖത്ത് അത്തരം സ്മൈലികൾ ഞാനിപ്പോൾ ഭയക്കുന്നുണ്ട്. തൊള്ളായിരത്തി എമ്പത്തിനാലിൽ ബ്രണ്ടൻ സായിപ്പ് തന്റെ നാട്ടിലേക്ക് കപ്പലുകയറിയപ്പോൾ ആ വർഷത്തെ നവംബറുവരെ കുറിച്ചിട്ട ഡയറിയുൾപ്പെടെ നലഞ്ചെണ്ണം, എന്റെ അമ്മ ഒളിപ്പിച്ചു വച്ചു. അതാകാം എനിക്കും ഇത്തിരി കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ടായത്.ഭാര്യ ചിലപ്പോൾ ഞങ്ങളുടെ രഹസ്യങ്ങൾ വായിക്കുന്നുണ്ടാകണം.
        "നിങ്ങളെല്ലാം വിത്തില്ലാത്ത ഇനം വിളകളാണല്ലോ,ഇനി അപ്പന്റെ നാട്ടിലേക്ക് ഒരു ടിക്കറ്റ്, കുറച്ചെടുത്താൽ മതിയല്ലോ..." അല്ലെങ്കിൽ അവൾ ഇങ്ങനെയൊന്നും പറയില്ലല്ലോ.
       ഒരു കാര്യംകൂടെ നിങ്ങളറിഞ്ഞിരിക്കണം.മഞ്ഞിച്ച നിറവും നീലക്കണ്ണുകളും ചെമ്പൻ തലമുടിയുമുള്ള ഞങ്ങളിൽ ഒരാൾക്കും ഇതുവരെ മക്കളുണ്ടായിട്ടില്ല.'വിത്തില്ലാത്ത ഇനം വിളകൾ' എന്ന പ്രയോഗം നിങ്ങൾകിപ്പോൾ വ്യക്തമായിട്ടുണ്ടാകുമെന്ന് തോന്നുന്നു.അതു മാത്രമല്ല ഞങ്ങളുടെ 'ബ്രിട്ടൻ റൂട്ടന്വേഷണ' പദ്ധതിയെപ്പറ്റി ഞാനെടുത്ത പി എഫ് ലോണിന്റെ കണക്കില്ലാത്ത വഴക്കിൽ അവൾക്കറിവുള്ളതാണ്.

       കവലയോട് ചേർന്നാണ് ഞങ്ങളിൽ ഇരട്ടകളുടെ 'ആൻ ആന്റ് സാൻ ' വർക്ക്ഷോപ്പ്. എന്നെക്കണ്ടതും 'അവരുടെ ഭാര്യ' വേഗത്തിൽ അകത്തേക്ക് നടന്നു.'ഇരട്ടകൾക്ക് ഒറ്റഭാര്യ'.നാട്ടിലെ സദാചാര കൗതുകങ്ങളിൽ ഉയർന്ന സ്ഥാനം ഇപ്പഴും ഇതിനാണ്.ഇരട്ട വെളുപ്പിനിടയിൽ കറുത്ത ആ പെണ്ണിന്റെ കടഞ്ഞെടുത്ത ഉടലിനെ കൂട്ടിവച്ച്,ഇവരുടെ ദാമ്പത്യത്തിന്റെ രഹസ്യ രസങ്ങളെക്കുറിച്ച് ഓർക്കുന്നവർക്ക്,പുരികമുയർന്ന് കണ്ണുകൾ പുറത്തേക്കുന്തിയ സ്മൈലിയുടെ ഭാവമായിരിക്കും.  ആ ഇരട്ടകളിൽ തൃപ്തിയുള്ള ചിരിച്ച മുഖം മാത്രമേ ഞാനെപ്പോഴും കണ്ടിട്ടുള്ളൂ. 
   
       ഞാൻ സ്‌കൂളിൽ പോകുന്ന കാലം മുതൽക്കേ ആ സ്ഥാപനത്തിന്റെ ഉടമകളായ നിലക്കണ്ണന്മാർ എന്നെ നോക്കി ചിരിക്കും.എനിക്ക് കൗതുകം തോന്നുന്നതെന്തും അവിടുന്നെടുക്കാൻ സമ്മതിക്കും. പക്ഷേ,മൂലയിൽ ചാരിവച്ചിട്ടുള്ള ബ്രണ്ടൻ സായിപ്പിന്റെ കരിനീല യെസ്ടിയിലായിരുന്നു എന്നുമെന്റെ കണ്ണുകൾ.ആ പഴയ കുതിരപ്പുറത്ത് ഗ്രീസിന്റെ മണമുള്ള അവർക്കിടയിലിരുന്ന് എന്റെ ചെമ്പൻ തലമുടി കാറ്റിന്റെ താളം പാടിയിട്ടുണ്ട്.എന്റെ സൈക്കിളിന്റെ ബ്രെക്കും ബെല്ലും എന്നും പരിശോധിച്ച് സ്‌കൂളിലേക്ക് യാത്രയാകുന്ന നിലക്കണ്ണുകളെപ്പറ്റി ഞാനോർക്കുമ്പോൾ പിന്നിൽ നിന്നും ഷട്ടറുകൾ അലറിക്കരഞ്ഞ് വീഴുന്നത് കേട്ടു.പിന്നെ കരിനീല യെസ്ടിയിൽ പാഞ്ഞു പോകുന്ന ഇരട്ടകൾ. വർക്ക് ഷോപ്പിന്റെ വാതിലും കടന്ന് കവലയോളം വന്നു നിൽക്കുന്ന ഒറ്റയായ ഭാര്യ.ഞാൻ പതിയെ ബ്രിട്ടോയിലേക്ക് നടന്നു

       വണ്ടിക്ക് ചുറ്റും കൂടിനിൽക്കുന്ന പെണ്ണുങ്ങളും, അവർക്ക് ഒത്തനടുവിലായി മീനിൽ ചിരിയിട്ട് വിൽക്കുന്ന ബ്രിട്ടോയും.ഒരുത്തി ബ്രിട്ടോയുടെ കവിളിൽ തൊട്ട് എന്തോ കുഴഞ്ഞു പറയുന്നു.മറ്റുള്ള മീൻകണ്ണികളിൽ ആകെയൊരു ചിരിയിളക്കം.ഞാൻ കാത്തുനിന്നു.സാഹചര്യത്തിന് ഒട്ടും ചേരാത്ത ഒരു ചിരിയും എന്റെ ചുണ്ടിന് പിന്നിൽ വന്നുനിന്നു.ചിരിയിൽ ചാലിച്ച പേശലുകൾ, പരിഹാരങ്ങൾ അവരുടെ പാത്രത്തിലെ  മീനുകൾക്കൊപ്പം ബ്രിട്ടോയുമിപ്പോൾ നീന്തിപ്പോകുമെന്ന് തോന്നിക്കുന്നു.

     എന്റെ അമ്മ ബ്രണ്ടൻ സായിപ്പിൽ നിന്നൊളിച്ചുവച്ച ഡയറിയിൽ അപ്പന്റെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയുണ്ട്.അത് പകർത്തിവച്ചതുപോലെയാണ് ബ്രിട്ടോയുടെ രൂപം.മീനുമായി വീട്ടിന്റെ മുന്നിൽ വരുമ്പോൾ അമ്മയോട്  ബ്രിട്ടോ വല്ലാത്തൊരു ബഹുമാനം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.അമ്മയുടെ പാത്രത്തിൽ വീഴുന്ന സ്‌പെഷ്യൽ മീനുകളെ അയൽക്കാരിക്കൾ അസൂയയോടെ നോക്കും.അമ്മയുടെ പിന്നിൽ നിൽക്കുന്ന എന്നെ നീലക്കണ്ണുരുട്ടി പേടിപ്പിക്കും. പക്ഷേ ബ്രിട്ടോ ചിരിക്കുമ്പോഴുള്ള ഇടതുകവിളിലെ നുണക്കുഴിയില്ലേ, അതെനിക്കുമുണ്ട്.

        നാട്ടിലെ ആണുങ്ങൾക്ക് ബ്രിട്ടോയെ പേടിയാണ്.പെണുങ്ങൾക്ക് പ്രണയവും.ബ്രിട്ടോയിൽ നിന്നും ബ്രണ്ടൻ സായിപ്പ് ബാക്കിവച്ച പ്രണയം നാട്ടിൽ മീനിനൊപ്പം മണത്തു തുടങ്ങിയപ്പോൾ, അവന്റെ കെട്ടിയോൾ എങ്ങോട്ടോ ഇറങ്ങിപ്പോയി.
     പെണ്ണുങ്ങൾ ഒഴിഞ്ഞപ്പോൾ ഞാൻ മീൻവണ്ടിയോട് ചേർന്നുചെന്നു.കാര്യങ്ങളെല്ലാം കേട്ട്  നിറഞ്ഞ മീൻപെട്ടികളിലേക്ക് ബ്രിട്ടോ ഒരുതവണ നോക്കി.
      'നീ നടന്നാണോ പോണത്.?'ചെറിയ ചോദ്യത്തിന് പതർച്ച. 
      'സാവി ഇതറിഞ്ഞിട്ടില്ല' ഉത്തരവും അത്രയും ചുരുങ്ങി.വൈകി വന്ന ഒരുത്തി കൂകി വിളിച്ചു എന്നിട്ടും,മീൻതോറ്റമ്പാട്ടില്ലാതെ പാഞ്ഞുപോകുന്ന ആ വണ്ടിക്ക് പിന്നിൽ കാക്കകളെല്ലാം കരഞ്ഞ് പറക്കുന്നു.എനിക്ക് സാവിയായി നടപ്പിന്റെ ലക്ഷ്യം.

     സാവീസ് സിംഫണിയിൽ നിന്ന് ഗിത്താറിന്റെ ഭ്രാന്തൻ താളങ്ങൾ ഇറങ്ങിവരുന്നു.കക്കാരിശി
നാടകത്തിലെ താരമായിരുന്നു സാവിയുടെ അമ്മ.ബ്രണ്ടൻ സായിപ്പിന്റെ യാത്രകളിൽ പിന്നിലെപ്പോഴും ഗിത്താറുണ്ടാകും.കുറച്ചു കാലം ആ നാടകക്കാരിയുണ്ടായിരുന്നു.ആ യാത്രകളെ ഇന്നും നാടിനെ ഓർമ്മിപ്പിക്കുന്നത് സാവിയാണ്.ചില്ലുകൂട്ടിലെ പഴയ ഗിത്താറും, അമ്മയുടെ നാടക വേഷത്തിലുള്ള ചിത്രവുമാണ് സിംഫണിയിൽ കയറിച്ചെല്ലുന്നവർ ആദ്യം കാണുക.സാവിയുടെ ചെമ്പൻ മുടികളിൽ നരവീണു തുടങ്ങിയിരിക്കുന്നു.സാവിയുട ഭാര്യ,വയലിൻ തുടച്ചുവൃത്തിയാക്കുന്ന തിരക്കിലാണ്.എന്നെക്കണ്ട് അവരുടെ കവിളിൽ ചിരിക്കുഴി തെളിഞ്ഞു.സാവി, എനിക്കായി കസേരയിലേക്ക് ഗിത്താർ ബ്ലേഡ് പിടിച്ച കൈചൂണ്ടി..
       "എന്താടാ..?"
       "സൂസൻ പോയി."
       "ഉം" വയലിൻ താഴെ വച്ച് സാവിയുടെ ഭാര്യ അകത്തേക്ക് പോയി.ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ഗിത്താറിന്റെ പതിഞ്ഞ താളവും ഒരു ശോകഗാനവും പിന്നാലെ വന്നു.

       സൂസന്റെ വീടിന് മുന്നിൽ ചിതറിനിൽക്കുന്ന നാലഞ്ചാളുകൾ.വെളുത്ത ഫ്രോക്കിട്ട് അവളുടെ ശാന്തമായ കിടപ്പ്.പൂക്കളുടെ ഇടയിലും അവൾക്ക് തന്നെയാണ് ഭംഗിയെന്ന് തോന്നി.നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ ഞാനൊന്ന് പതറി,വീഴാതിരിക്കാൻ സൂസന്റെ ഭർത്താവ് പിടിച്ചു.പുറത്തിട്ടിരുന്ന ഒരു കസേരയിലേക്ക് എന്നെ ഇരുത്തി.എന്തൊക്കെയോ ആശ്വാസ വാക്കുകൾ, ഞാനത് ഒട്ടും കേട്ടില്ല.
 ഉള്ളിലപ്പോൾ 'ജോയലേന്ന്..'സൂസന്റെ നീണ്ട വിളികൾ, ഞാനെണീറ്റ് ബാല്യത്തിലേക്ക് ഓടിപ്പോയി.

      സൂസനും ഞാനും തമ്മിൽ പതിമൂന്നു ക്രിസ്തുമസിന്റെ ദൂരമുണ്ട്.അമ്മയുടെ കൈയിൽ നിന്ന് എന്നെ വാങ്ങുമ്പോൾ അവളുടെ കുഞ്ഞുമുലയിലും ഞാനെന്റെ ചുണ്ട് മുട്ടിച്ചിട്ടുണ്ട്.അവളും ഞാനും കൂട്ടുകൂടുന്നത് സൂസന്റെ തള്ളയ്ക്കത്ര ഇഷ്ടല്ല.അവരിൽ നിന്നും എന്റെ അമ്മയിലെത്തിയ  ബ്രണ്ടൻ സായിപ്പ് തന്നെയാണ് കാരണം.തൊള്ളായിരത്തി എമ്പത്തിനാലിലെ ഭോപ്പാൽ ദുരന്തമോ, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോ,ഒന്നുമല്ല ഈ നാടിനെ നടുക്കിയത് റയോൻസ് എസ്റ്റേറ്റുംപൂട്ടി മാനേജർ ബ്രിട്ടനിലേക്ക് പോയതും,വനംവകുപ്പിന്റെ കടുത്ത കാവലിലേക്ക് ഞങ്ങളുടെ സ്വന്തം കാട് മാറിയതുമാണ്.

       ഈ നാട്ടിലെ മനുഷ്യർക്ക് എസ്റ്റേറ്റിലെ ജോലിപോയതു മാത്രമല്ല ഉണങ്ങിയ വിറകെടുക്കാൻ പോലും ആ കാവലുകാരന്റെ സമ്മതം വേണമെന്നായി.കാട്ടിലേക്ക് കയറുന്നവരെ കാവലുകാരൻ മേലാകെ തപ്പിനോക്കും.ഒരു കുഞ്ഞു പിച്ചാത്തിപോലും അനുവദിക്കില്ല.ചിലരൊക്കെ കാവലുകാണാതെ ആറുനീന്തി കാട് കയറും വിറകുമായി തിരികെയും നീന്തും.

       ഞങ്ങടെ പറമ്പിനും കാടിനും ഒരതിരാണ്.കൊന്നപ്പത്തലും തുടലിമുള്ളും കുറുന്തോട്ടിയും ചേർന്നാണ് ഇടയിലെ വേലി. വീടിന്റെ മുറ്റമാണ് കാട്ടിലേക്കുള്ള വഴിയുടെ തുടക്കം.അവിടെ പിരമിഡ് ആകൃതിയിൽ കല്ലുകൾ അടുക്കി ജണ്ടകെട്ടിവച്ചിട്ടുണ്ട്.റയോൻസ് എസ്റ്റേറ്റ് എന്നൊരു പച്ചബോഡും. അതിന്റെ കീഴെ ഒരു ഓലപ്പന്തലിട്ട് എസ്റ്റേറ്റിൽ പണിക്കാർക്ക് മോരും ഉപ്പുമാങ്ങയും വിറ്റോണ്ടിരുന്ന എന്റെ അമ്മ,റോഡ് പണിക്ക് പോകാൻ തുടങ്ങി.ആറ്റിലിരുന്ന് കാരസോപ്പ് തേയ്ച്ച് കരിയിളക്കുന്ന അമ്മയോട് സൂസന്റെ അമ്മയും സഹതപിക്കും.

     എന്നും രാവിലെ, എന്നെ സൂസനെ ഏല്പിച്ചാണ് അമ്മമാരുടെ ആ പോക്ക്.സൂസന്റെ വീട്ടിൽ നിന്നും പത്ത് ചുവട് നടന്നാൽ കാടായി.ഞങ്ങള് കുട്ടികൾക്ക് കാവൽ നിയമങ്ങളൊന്നും ബാധകമല്ലല്ലോ. വെട്ടിപ്പഴവും ഞാവലും പറങ്കിമാങ്ങയും തിന്ന്  കാടരിച്ച് നടക്കും.സൂസനെ മാത്രം അയാൾ തപ്പി നോക്കാൻ തുടങ്ങും .അവളുടെ നാണിച്ച  ഇളക്കം കാണുമ്പോൾ ചിരിയോടെ അത് പിൻവലിക്കും. 

    കാവൽപ്പുരയിൽ ആ വിന്റേജ് മോഡൽ റേഡിയോ സിനിമാഗാനങ്ങൾ പാടിക്കൊണ്ടിരിക്കും, കാവലുകാരനും ഒപ്പം ചുണ്ടനക്കും.എന്നിട്ട് അതേ സിനിമയുടെ കഥ പറഞ്ഞുതരും.വലിയ മുഖമുള്ള ടോർച്ച് കാക്കി പാന്റ്, മുല്ലപ്പൂ സെന്റ്, അമൃതാഞ്ചൻ ബാം,നാനാ സിനിമാവാരിക.കാവലുകാരൻ ഞങ്ങൾക്ക് കൗതുകം മാത്രമായിരുന്നില്ല സുന്ദരനുമായിയിരുന്നു. എനിക്കൊരിക്കൽ  റേഡിയോയിൽ തൊട്ടുനോക്കാൻ ആഗ്രഹമുണ്ടായി.സൂസൻ വഴി  അതിന്റെ മുഖത്തെ ചക്രം ഒന്ന് തിരിക്കാൻ വരെ അയാൾ സമ്മതിച്ചു.ഏതോ സിനിമപ്പാട്ട് വന്നതും അയാൾ അതേ സിനിമയുടെ കഥ പറയാൻ തുടങ്ങി.

      ഇതിനിടയിലെപ്പഴാണ് സൂസനും കാവലും തമ്മിൽ പ്രേമിച്ചതെന്ന് എനിക്കറിയില്ല.കാട്ടിൽ ഞങ്ങളുടെ ഒരു ടൂറു പോക്കുണ്ട്.അന്നൊക്കെ നേരംവെളുക്കുംമുൻപ് ആണുംപെണ്ണും ടൂറുപോകും. ആറ്റിലിറങ്ങി ചന്തികൾ മുക്കിവച്ച് കഴുകും.ഞങ്ങൾ കുട്ടികൾക്കങ്ങനെ നേരമില്ല, മുട്ടുമ്പോൾ കുറ്റിച്ചെടികളുടെ മറവിലേക്ക് ഒറ്റയോട്ടമാണ്.എനിക്ക് ടൂറിന് സൂസൻ കൂട്ടുവരണം.കട്ടുറുമ്പും പാമ്പുമില്ലാത്ത ഒരു മൂട്ടിൽ എന്നെ ഇരുത്തിയിട്ട് അവളൊരു വിളിദൂരം മാറി നിൽക്കും.ഒന്നുരണ്ട് സ്പോട്ടുകൾ മാറിയിരുന്നാലേ എനിക്ക് മുട്ട് തീരു.ഇത്തിരി കാറ്റുംകൊണ്ട് അങ്ങനെ ഇരിക്കുമ്പോൾ അവള് ക്ഷമയോടെ കാത്ത് നിൽക്കും.സൂസാ സൂസന്ന് ടൂറിസ്റ്റ് താളത്തിൽ വിളിച്ചുവിളിച്ചങ്ങനെ ഞാനിരിക്കും.

    ഒരിക്കൽ മൂന്നാമത്തെ സ്പോട്ടിലേക്ക് മാറിയിരുന്ന ഞാനത് കണ്ടു, ഞാവലിന്റെ ചാഞ്ഞ കൊമ്പിൽ തൂങ്ങിക്കിടന്ന സൂസന്റെ പാവാടയും കാവലിന്റെ കാക്കി പാന്റും ഒരു പ്രത്യക താളത്തിൽ അനങ്ങുന്നു.ഞാൻ കരഞ്ഞു.സൂസൻ എന്റെ വായ പൊത്തിപ്പിടിച്ചു അവളുടെ ഉടുപ്പിൽ നിറയെ ഞാവലിന്റെ നിറം,മുടിയിൽ ഒരു കരിയില,കഴുത്തിൽ വിയർപ്പ്.ആറ്റിലിരുന്ന് ചന്തി കഴുകുമ്പോൾ സൂസന്റെ മഹാ ഓഫർ.."ചെക്കാ, കാവല് എന്നെ കെട്ടുമ്പോൾ ആ റേഡിയോ സത്യമായും നിനക്ക്" ഇത്രയും വലിയ സമ്മാനത്തിനടിയിൽ അവരുടെ പ്രണയം എനിക്ക്  മറച്ചുവയ്ക്കേണ്ടി വന്നു.

       ചില രാത്രികളിൽ എനിക്ക് കൂട്ടുകിടക്കാൻ സൂസൻ വരും.അന്ന് അമ്മമാര് ഓരോന്നൊക്കെ പറഞ്ഞുപറഞ്ഞ് വീടിന്റെ ഇറയത്ത് കിടക്കും.ഞാൻ ഉറങ്ങിയോന്ന് നോക്കി പിൻവാതിലിന്റെ വായപൊത്തിപ്പിടിച്ച് അവള് കാവൽപ്പുരയിലേക്ക് പോകും.ഏതോ സിനിമാപ്പാട്ടിന്റെ പശ്ചാത്തലത്തിൽ കാട് പൂത്തങ്ങനെ നിൽക്കുന്നതും,വിവാഹ വേഷത്തിൽ കാവലും സൂസനും ചിരിച്ചു നിൽക്കുന്നതും,റേഡിയോയും പിടിച്ച് അവർക്ക് മുന്നിൽ ഞാൻ നടക്കുന്നതും സ്വപ്നം കാണും.പുലരാൻ തുടങ്ങുമ്പോൾ മുല്ലപ്പൂസെന്റിന്റെ മണമുള്ള അവളുടെ കെട്ടിപ്പിടുത്തം എനിക്കറിയാം.

       എന്തിനാണ് കാവൽ അങ്ങനെ ചെയ്തത്.? ഞാവൽ മരത്തിന്റെ താഴത്തെ തടിച്ച കൊമ്പിൽ കരിനീലിച്ചങ്ങനെ കെട്ടിത്തൂങ്ങി നിന്ന കാവലിന് വേണ്ടി, ഒരു സ്ത്രീ വലിയവായിൽ കരയുന്നത് ഒരു തടിയൻ യൂക്കാലിയുടെ മറവിൽ നിന്ന ഞാനും സൂസനും കണ്ടു.അവര് കാവലിന്റെ ഭാര്യയാണോ, ആ കുട്ടികൾ കാവലിന്റെ മക്കളായിരിക്കുമോ?.എന്റെ ചോദ്യങ്ങൾക്ക് മറുപടിപോലും തരാതെ പുറുത്തിച്ചക്കയും പപ്പായയും  കാരമുള്ള് സഹിതം കടിച്ചുമുറിച്ചു  തിന്നുന്ന സൂസനെക്കണ്ട് എനിക്ക് പേടിതോന്നി.അയക്കയർ അഴിച്ച് അവളുടെ വള്ളിച്ചാട്ടങ്ങൾ ഞാൻ നൂറുവരെ എണ്ണി, പറങ്കിമാവിൽ തലകീഴായി തൂങ്ങിക്കിടന്ന സൂസൻ പറഞ്ഞു."ആ ചതിയന്റെ ഒരു വിത്ത് എന്റെ വയറ്റിലുണ്ട്  അതിനെ ഞാനിന്നു കൊല്ലും, ഇല്ലെങ്കിൽ ഞാനങ്ങ്...." സൂസൻ പാതിയിൽ നിർത്തി.ഒരു പച്ച പപ്പായക്കഷ്ണമെടുത്ത എന്നെ അവളന്ന് ആദ്യമായിട്ട് തല്ലി.

        അന്ന് രാത്രിയിയിലും സൂസൻ കാടിന്റെ നിലാവിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ, അവളറിയാതെ ഞാനും പിന്നാലെ നടന്നു.ആറിന്റെ കരയിലെ പാറപ്പുറത്തിരുന്ന്,കാറ്റിലിളകുന്ന ഞാവലിനെ നോക്കുന്ന സൂസൻ.ആറ്റിലെ ഓളങ്ങളുടെ താളത്തിൽ വിതുമ്പലുകൾ.ഞാനവളുടെ ഓരത്തിരുന്നു.പിന്നെ മടിയിലേക്ക് കിടന്നു.അവളെന്റെ നെറ്റിയിൽ ഉമ്മവച്ചു.ഒരു മലമുഴക്കി ഞങ്ങൾക്ക് വേണ്ടി ഉറക്കെയുറക്കെ കരഞ്ഞു.ഞാൻ സൂസന്റെ കണ്ണിലേക്ക് നോക്കി. 
      "സൂസാ നീ ഇതിനെ കൊല്ലണ്ട വിറകുവെട്ടി വിറ്റെങ്കിലും ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "പറങ്കിയണ്ടി പറിച്ചുവിറ്റ് ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "ഈ ആറ്റിലെ തിലോപ്പിയ പിടിച്ചുവിറ്റ് ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "പട്ടണത്തില് ചെന്ന് മോര് വിറ്റ് ജീവിക്കാം.."
      "അതും കഴിഞ്ഞാ...." എനിക്ക് ഉത്തരം മുട്ടി, എന്റെ നെറ്റിയിൽ അവൾ വീണ്ടും ഉമ്മ വച്ചു.എന്റെ തല അവളുടെ വയറ്റിൽ അമരാതിരിക്കാൻ ഞാൻ ശ്രമിച്ചു.നിലാവിലൂടെ ഞങ്ങൾ ആ രാത്രി കാടരിച്ച് നടന്നു.തിരികെ വീട്ടിലേക്ക് എന്നെയുമെടുത്ത് അവൾ നടന്നു.'അതു കഴിഞ്ഞാ, അതു കഴിഞ്ഞാ'നൂറ്റാണ്ട് മുൻപ് ഉറക്കം നഷ്ടപ്പെട്ട ചീവിടുകളും എന്നോട് ഒരു നൂറായിരം തവണയും ചോദിച്ചു.

       കാലിലൂടെ ചോരയും ഒലിപ്പിച്ചു നിന്ന സൂസനെ ഇരുട്ട് മുറിയിൽ നിർത്തി അമ്മമാര് ചോദ്യംച്ചെയ്തു.
      "ആരെടി, ആരാണ് പെണ്ണേ, നീയൊന്ന് വാ തുറ..." സൂസൻ ആറ്റിന്റെ കരയിലെ പാറപോലെ നിന്നു.അവളുടെ തള്ള കവിളിൽ പലതവണ തല്ലി,എന്നിട്ട് ഒരു മൂലയിൽ ചെന്നിരുന്ന് നെഞ്ചിലടിച്ച് കരഞ്ഞു. 
      "മക്കളേ നീയെങ്കിലും ഒന്നു പറ.." അവരുടെ ശബ്ദം കരച്ചിലിൽപ്പെട്ടു.എന്റെ അമ്മ എന്നെയും അടുപ്പിലേക്കും മാറിമാറി നോക്കി.ആ തീയിലിരുന്ന് പഴുത്തുചുവന്ന ചട്ടുകം കണ്ടപ്പോൾ,ഞാൻ ഉള്ളതെല്ലാം റേഡിയോ നാടകം കണക്കങ്ങ് പറഞ്ഞു.സൂസൻ എന്നെയപ്പോൾ കാഞ്ഞ ഒരു നോട്ടം. 

       ആ രാത്രിയിൽ 'ദൈവ സഹായം' ഓട്ടോയിൽ അമ്മമാരുടെ നടുവിലിരുന്ന് സൂസൻ ആശുപത്രിയിലേക്ക് പോകുമ്പോൾ ഞാൻ ഈ വീട്ടിലൊറ്റയ്ക്ക് പേടിച്ചു വിറച്ചു കിടപ്പായിരുന്നു. റേഡിയോയിൽ സ്റ്റേഷൻ മാറുന്ന തരത്തിൽ ഇടയ്ക്കിടയ്ക്ക് പൊട്ടുന്ന എന്റെ കരച്ചിലിനോട് എനിക്കുതന്നെ വല്ലാത്ത വെറുപ്പു തോന്നി.രണ്ട് ദിവസം കഴിഞ്ഞപ്പോൾ കൂട്ടുകിടക്കാൻ വന്ന സൂസനോട് ഞാൻ രഹസ്യമായി ചോദിച്ചു.
      "അവരതിനെ കൊന്നാ സൂസാ..?"
      "ഇല്ലെട, കാവലിന്റെ വെറും പൊട്ട വിത്തായിരുന്ന്." ഞാൻ ചിരിച്ചു,സൂസനെന്നെ കെട്ടിപ്പിടിച്ചു.
      "അതു കഴിഞ്ഞാ അതു കഴിഞ്ഞാ..." സൂസൻ എന്നെ കളിയാക്കി.എന്നിട്ട് വയറ്റിലിക്കിളിയാക്കി.
      "ഇനിയും അവരെ കാക്കണോ." 
      "വേണ്ട" സൂസന്റെ ഭർത്താവിനോട് പകുതി ബോധത്തിൽ മറുപടി പറയുമ്പോൾ എന്റെ വയറ്റിൽ സൂസൻ ഇളക്കിവിട്ട ഇക്കിളിയും മുഖത്തെ ചിരിയും മാഞ്ഞിരുന്നില്ല.'അതു കഴിഞ്ഞാ, അതു കഴിഞ്ഞാ' സൂസനപ്പോഴും എന്റെ ചെവിയിൽ പറഞ്ഞുകൊണ്ടേയിരുന്നു.

        പള്ളിപ്പറമ്പിൽ നിർത്തിയിട്ടിരുന്ന മീൻവണ്ടിയിൽ ചാരിനിന്ന ബ്രിട്ടോ, ആമ്പുലൻസിനടുത്തേക്ക് ഓടിയോടി വരുന്നത് ഞാനും കണ്ടു.സൂസന്റെ ഭർത്താവ് 'ഒന്നു നിർത്തിക്കൊട്' എന്ന താളത്തിൽ ഡ്രൈവറെ തൊട്ടു.ആമ്പുലൻസ് മനസ്സില്ലാമനസ്സോടെ നിന്നു.ബ്രിട്ടോ സൂസന്റെ മുഖത്തേക്ക്  അല്പനേരം നോക്കിനിന്നു.കണ്ണുകൾ നിറഞ്ഞു.മുഖത്ത് തൊടാനെന്ന വിധം വണ്ടിയുടെ കണ്ണാടി വാതിലിൽ കൈവച്ചു.ചുണ്ടുകൾ നിറയെ മീനുമായി പറക്കുന്ന കാക്കകളെ കണ്ടിട്ടും വണ്ടിയിലേക്ക് നോവുതാളത്തിൽ നടക്കുന്ന ബ്രിട്ടോയെ ഞാനും സൂസന്റെ ഭർത്താവും നോക്കിയിരുന്നു. മീൻവണ്ടിക്ക് പിന്നാലെ പറക്കുന്ന കാക്കകൾ ബ്രിട്ടോയ്ക്ക് വേണ്ടിയും കരയാൻ തുടങ്ങി. 

       " എന്റെ മാതാവേ, ഇങ്ങനെ ഇവൻ മിൻ കച്ചോടം ചെയ്താൽ ഇവനെയും തിരക്കി ഏതൊക്കെ നാട്ടീന്ന് പിള്ളാര് വരുമേന്തോ" ഗ്രൂപ്പിൽ വായ പൊത്തിച്ചിരിയുടെ സ്മൈലികൾ നിറയും.ബ്രിട്ടോ കൈകൂപ്പിയ സ്മൈലികൾ കൊണ്ട് പ്രതിരോധം തീർക്കും. 

       സൂസനെ കുഴിയിലേക്ക് ഇറക്കുന്ന കയറിന്റെ ഒരറ്റത്ത് നിൽക്കുമ്പോഴാണ് കുഴിവെട്ടുകാരുമായി എന്തോ പറഞ്ഞ് തർക്കിക്കുന്ന ആന്റോയെ ഞാൻ ശ്രദ്ധിച്ചത്.ഒരുകുട്ടയിൽ നിറയെ അരളിപ്പൂവുമായി പാതിരിയുടെ പിന്നിലൂടെ നടന്ന് സകലർക്കും വിതരണം ചെയ്യുന്ന സാന്റോ ഇടക്ക് എന്നെയും ഒന്ന് നോക്കി.

        മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച് അടക്കിന് കൂടിയവരെല്ലാം ശ്മശാനത്തിന് പുറത്തേക്ക് നിശ്ശബ്ദം നടക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്,തെമ്മാടി കുഴിയോട് ചേർന്ന മതിലിനുമുകളിൽ സിഗരറ്റും വലിച്ചിരിക്കുന്ന സാവി.മതിലിന് താഴെ ചാരിവച്ചിരുന്ന ഗിത്താറിന്റെ സമീപത്ത് പനിനീർ പൂവിൽ തീർത്ത ഒരു റീത്തുണ്ട്,ചുവന്ന വലിയ അക്ഷരത്തിൽ 'ബ്രണ്ടൻ മക്കൾസ്' എന്ന എഴുത്ത്. 'സാവി നീയൊന്ന് പാട്...'സൂസനതു പറഞ്ഞാൽ സാവിയുടെ വോയിസ് റെക്കോർഡ് അടുത്ത് മിനിറ്റുകളിൽ എത്തും.ചുംബനങ്ങളുടെ,കെട്ടിപ്പിടിക്കലിന്റെ, കൈയടിയുടെ സ്മൈലികൾ ഗ്രൂപ്പിൽ നിറയും.അന്ത്യഗാനത്തിന് സൂസന്റെ അനുമതിക്ക് ആളൊഴിയാൻ കാത്തിരിക്കുന്നതാകും.

       വീട്ടിലേക്ക് നടക്കുമ്പോൾ ഫോണിലേക്ക് പുതിയ നോട്ടിഫിക്കേഷനുകൾ വന്നുവീഴുന്ന ശബ്ദം.
'ബ്രണ്ടൻ മക്കൾസി'ൽ നിന്നും സൂസനെ സാവി ഒഴിവാക്കിയിരിക്കുന്നു.ഗ്രൂപ്പിന്റെ മുഖച്ചിത്രമായി വഴിനീളെ ഒട്ടിച്ചിരുന്ന 'പ്രിയ സൂസന് ആദരാഞ്ജലികളെ'ന്നെഴുതിയ ബ്ളാക്ക് ആന്റ് വൈറ്റ് പൂക്കളുടെ നടുവിലെ കളർചിത്രം.       
         സാവി 'ബ്രണ്ടൻ മക്കൾസ്'പേരിൽ കല്ലറയിൽ വച്ച റീത്തിന്റെ ഫോട്ടോയിട്ടു,ഒപ്പം കറുത്ത കൂപ്പുകൈയുടെ സ്മൈലികൾ.ബ്രിട്ടൻ യാത്രയെക്കുറിച്ച് ആന്റോയുടെ ചോദ്യം,ടിക്കറ്റ് വകയിൽ ബാങ്കിൽ ബ്രിട്ടോ നിക്ഷേപിച്ച തുകയുള്ള രസീതിയുടെ ഫോട്ടോയിട്ടു.പിന്നാലെ സാന്റോയുടെ ഷെയ്ക്ക് ഹാന്റ് സ്മൈലികൾ.ഒരു കറുപ്പൻ തമ്പുമിട്ട് എത്രയും വേഗം ഡയറിയിൽ ഇന്നത്തെ ദിവസത്തെ ഇങ്ങനെ കുറിച്ചിടാനുള്ള ആവേശത്തോടെ ഞാനോടുകയായിരുന്നു.

       'അതു കഴിഞ്ഞാൽ, അതു കഴിഞ്ഞാൽ' സൂസന്റെ പറച്ചിലും ചിരികളും ഇപ്പോഴും എന്റെ പിന്നാലെയുണ്ട്.ഞാൻ പുതിയൊരു ഡയറിയെടുത്ത് അതിരിലെ ജണ്ടയിൽ ചെന്നിരുന്ന് കാടിനെ നോക്കി ഇന്നത്തെ ദിവസം കുറിച്ചിടാൻ തുടങ്ങി.
        കസേരയിൽ ഊരിയിട്ടിരുന്ന എന്റെ ഉടുപ്പിന്റെ പോക്കറ്റിൽ സൂസന്റെ കല്ലറയിൽ നിന്നെടുത്ത ഒരുപിടി മണ്ണും,പാതികത്തിയ മെഴുകുതിരിയും അതിലിടാൻ മറന്നുപോയ പൂക്കളുമുണ്ടായിരുന്നു. അതെല്ലാം മുറ്റത്തേക്ക് കുടഞ്ഞിട്ടിട്ട് അവളും,ഇപ്പോൾ ദേ നിങ്ങളും എന്നെ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്.? ഇനി ഞാനെങ്ങാനും കേറി കെട്ടിത്തൂങ്ങി ചാകുമെന്നു കരുതിയാണോ..?!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Tuesday 24 August 2021

ഹിറ്റ്ലറും തോറ്റകുട്ടികളും..!

ഹിറ്റ്‌ലറും തോറ്റകുട്ടിയും..!

    മാധവൻകുട്ടി സാറ് ഉടൻ ചെയ്യേണ്ടതായുള്ള ആത്മഹത്യയെക്കുറിച്ച് ഭാര്യ,സതി അടുക്കളയിൽ മനോരാജ്യം കാണുകയായിരുന്നു.സമീപകാലത്താണ് അവർക്ക് ഇത്തരമൊരു വിചിത്രമായ സ്വഭാവമുണ്ടായത്.പരിചിതരോ ബന്ധുക്കളോ കൊല്ലപ്പെടുകയോ അപകടങ്ങളിൽ മരിക്കുകയോ, ഇനിയതുമല്ലെങ്കിൽ ആത്മഹത്യചെയ്യുന്നതായോ ഭാവനചെയ്യും.തുടർന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെയും തന്റെയും പ്രതികരണങ്ങൾ സസൂക്ഷ്മം വിലയിരുത്തും. എന്നിട്ട് 'അയ്യോ! ഞാനിതെന്താണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.?' എന്ന മറുചിന്തയും.ഒടുവിൽ 'പരേതരുടെ' ദീർഘായുസിനായി പ്രായശ്ചിത്ത പ്രാർത്ഥനയോടെയാണ് അത് അവസാനിപ്പിക്കുക. 

    മുറ്റത്തുനിന്നും മാധവൻകുട്ടി സാറിന്റെ പതിവ് തെറിവിളികൾ കേട്ട സതി,സങ്കല്പ ചടങ്ങുകളെല്ലാം തത്കാലത്തേക്ക് നിർത്തിവച്ച്, നിരാശയുള്ള മുഖവുമായി മുൻവശത്തെ വാതിലോളം വന്നുനിന്നു.

    വ്യാഴാഴ്ച്ചകളിൽ പലതരം പപ്പടങ്ങളുമായി വിൽപ്പനക്കെത്തുന്ന മുടിനീട്ടി വളർത്തിയ ചെറുപ്പക്കാരനായ, സോളമന്റെ കഴുത്തിൽ എത്തിപ്പിടിക്കാൻ മാധവൻകുട്ടി സാർ ശ്രമിക്കുന്നു.ആ കുറുകിയ കൈകളെ തട്ടിമാറ്റി മുറ്റത്ത് നിന്നും വേഗത്തിൽ നടക്കുന്ന സോളമൻ.പുല്ലിലും മണൽവിരിച്ച വഴിയിലും തെറിച്ചുവീണ തന്റെ പപ്പടങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ട് നിരത്തിൽ ഭയത്തോടെ ഓടിമറയുന്ന ചെറുപ്പക്കാരൻ.

     നിലവിളിച്ച് ആളെക്കൂട്ടാനോ,പിടിച്ചുമാറ്റാനോ സതിക്ക് തോന്നില്ല.ആ മതിൽക്കെട്ടിനുള്ളിൽ 'സാറി'ന്റെ നിയമപ്രകാരം ജീവിക്കാൻ തുടങ്ങിയിട്ട് ഒരു ഡസൻ വർഷങ്ങൾ കഴിയുന്നു. 'സർ'പ്പേടിയിൽ അയൽക്കാരാരും കടന്നുവരാറില്ല.'പിരിവുകാരും നായ്ക്കളും പ്രവേശിക്കരുത്' ഒരു വലിയ ബോർഡ് ഗേറ്റിൽ തൂക്കിയിട്ടുണ്ട്.ഗേറ്റിൽ മാത്രമല്ല വീട്ടിലെ സകലതിലും മാധവൻകുട്ടി സാറിന്റെ അരുതുകളുടെ നീണ്ട പട്ടിക സൂക്ഷിച്ചുനോക്കിയാൽ കാണാം. അതുമാത്രമല്ല ഇതേ രംഗങ്ങൾ മാസത്തിൽ, മൂന്നിൽ കുറയാതെ സതി ആവർത്തിച്ചു കാണുന്നുണ്ട്. 'ഇന്നിര' പപ്പടക്കാരൻ സോളമനെന്നുമാത്രം,അതും സാറു മറന്ന പന്ത്രണ്ടാം വിവാഹവാർഷിക ദിനത്തിൽ.

     ഇതൊക്കെയാണെങ്കിലും മാധവൻകുട്ടി സാറിന് ഭ്രാന്തൊന്നുമില്ല.നഗരത്തിലെ ഏറ്റവും വലിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്, അതിലേറെ ശാന്തിനികേതനിൽ നിന്നും ബിരുദങ്ങൾ നേടിയ പ്രതിഭയുള്ള വിദ്യാർഥിയും.വായ തുറന്നാൽ 'ശാന്തിനികേതൻ നിറങ്ങൾ' ആരുടെ മുന്നിലും ആ മനുഷ്യൻ കോരിയൊഴിക്കും.ഏറെയൊന്നും വായ തുറക്കാറില്ല എന്നതാണ്‌ മറ്റൊരു പ്രതീക്ഷ.

    ഇവരല്ലാതെ ആ കോട്ടയിൽ അല്പകാലമുണ്ടായിരുന്ന മറ്റൊരു ജീവി,എവിടുന്നോ വന്നുകയറിയ ചാരനിറമുള്ള ഒരു പട്ടിയായിരുന്നു.മാധവൻകുട്ടി സാർ കാഞ്ഞിരത്തിന്റെ പട്ട ചോറിൽ കുഴച്ചു വച്ചതും തിന്ന് ആ പാവം രണ്ടുനാൾ ഉറങ്ങിപ്പോയന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല.ഒടുവിൽ ഇത്തിരി മീനിന്റെ മണമെങ്കിലും കിട്ടാതെ വന്നപ്പോൾ സതിയെപ്പോലെ ഗതികെട്ട ജീവിതത്തിന് അത് തയാറായില്ല.വീടിന്റെ പിന്നിലെ പാടവും കടന്ന് അതങ്ങ്‌ പോയി.ഒന്നോ രണ്ടോ തവണ അത് കുരച്ചു, മാധവൻകുട്ടി സാറിന്റെ അതിരിൽ മൂത്രിച്ചു.അയൽ വീടുകളിലെ മീൻമണം രുചിച്ചാണ് സതി ചില ഉച്ചനേരങ്ങളിൽ ഉണ്ണാനിരിക്കുക.മാധവൻകുട്ടി സാർ ശുദ്ധ സസ്യാഹാരിയായിരുന്നു.

    പപ്പടക്കാരൻ ഓടിയ ദിക്കിലേക്ക് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മാധവൻകുട്ടി സാർ വീട്ടിലേക്ക് കയറി.തീൻമേശയിൽ സതി ഒരുക്കിവച്ചിരുന്ന പായസത്തിന്റെ കാരണം ശ്രദ്ധിക്കാതെ ഊണുപൊതിയുമായി തിടുക്കത്തിൽ നടന്നു.നിലത്തു കിടന്ന ഒരു പപ്പടപ്പൊതി ആ പോക്കിനൊപ്പം നിരത്തിലേക്ക് ചവിട്ടിത്തെറിപ്പിച്ചു.ഗേറ്റ് ശബ്ദത്തിൽ വലിച്ചടച്ച് താഴിട്ടു.ആവർത്തിച്ചഭിനയിക്കുന്ന ദുരന്തനാടകത്തിന്റെ അന്ത്യരംഗത്തിലെന്ന പോലെ സതി നിർവികാരയായി നിന്നു.

    നിരത്തിൽ നിന്നും ഒരു ചൂടൻ കാറ്റ് കയറി വന്നത് സാറിന് പകരമായിരിക്കാം.മേശവിരിക്കും അടുക്കിവച്ചിരുന്ന വിവിധനിറമുള്ള പേപ്പറുകൾക്കും അത് ചിറക് മുളപ്പിച്ചു.മാധവൻകുട്ടി സാറിന്റെ ഏറെ പ്രിയപ്പെട്ട കാപ്പിക്കപ്പ് നിലത്തു വീണുചത്തു.സ്‌കൂളിലെ കലോത്സവത്തിന് കുട്ടികളുടെ നെഞ്ചിൽ പതിക്കുന്ന നമ്പറുകൾ എഴുതിയിരുന്ന പേപ്പറുകളാണവ.ജയിലധികാരിയെപ്പോലെ ആ നമ്പറുകൾ മാധവൻകുട്ടി സാറുതന്നെയാണ് എല്ലാ വർഷവും തയാറാക്കുന്നത്.അതിലേക്ക് നോക്കിയൊന്ന് ചിരിച്ചിട്ട്, സതി മുൻവാതിലും ചാരി അടുക്കളയിലേക്ക് പോയി.ചിതയ്ക്കരികിൽ  നിർത്തി വച്ചിരിക്കുന്ന സങ്കൽപ്പ ചടങ്ങുകൾ സാവധാനം പൂർത്തിയാക്കി.

   താനില്ലെങ്കിൽ സ്കൂളങ്ങ്‌ മുങ്ങിപ്പോകുമെന്നാണ് മാധവൻകുട്ടി സാറിന്റെ ചിന്ത.സ്‌കൂളിനും അതൊക്കെ ഇഷ്ടമാണ്.ചരിത്രത്തിൽ ഒരു ബിരുദാനന്തര ബിരുദവും അടുത്തിടെ കൂട്ടിച്ചേർത്തത്, സാമൂഹ്യശാസ്ത്രത്തിന്റെ ഒഴിവിലേക്ക് ഒരാളുടെ പ്രതിസന്ധി പരിഹരിക്കാനാണ്. അക്കാലത്തിറങ്ങിയ ഒരു സിനിമയെ അനുകരിച്ച് മാധവൻകുട്ടി സാറിന് 'ഹിറ്റ്ലർ' എന്ന പേര് ചരിത്രം പഠിപ്പിച്ചതിന്റെ ഭാഗമായി വന്നതല്ല. പ്രഥമ അധ്യാപിക സൂസന്ന ഏ.പിക്ക് പോലും മാധവൻകുട്ടി സാറിനെ പേടിയാണ്.നെറ്റിയിലേക്ക് വീണ മുടി,പഴുതാര മീശ,കുറുകിയ ശരീരം, അത്രയോളം തന്നെ നീണ്ട ആ ചൂരൽ.സാറിനെ മറികടന്ന് സ്‌കൂളിന്റെ മതിലിനടിക്കുന്ന നിറം പോലും അവിടെ തീരുമാനിക്കപ്പെട്ടിരുന്നില്ല.അങ്ങനെയും ഒരനുഭവവുമുണ്ട്.

    ഒരു ചാറ്റൽ മഴയോടൊപ്പം വന്ന കാറ്റ് മുൻവശത്തെ വാതിൽ തുറന്നിട്ടപ്പോഴാണ് സതിക്ക് മുറ്റത്ത് ചിതറിക്കിടക്കുന്ന സോളമന്റെ പപ്പടങ്ങളെക്കുറിച്ച്‌ ഓർമ്മ വന്നത്.മതിലിൽ സംശയത്തോടെ നാലഞ്ച് കാക്കകൾ, ഇല്ല ഹിറ്റ്ലറിന്റെ മുറ്റത്ത് അവയും വന്നിരിക്കില്ല.വീടിന്റെ പല കോണുകളിൽ തൂക്കിയിട്ടിരിക്കുന്ന കാക്കയുടെ പാതി ചിറക്, ഇടയ്ക്കിടെ പൊട്ടുന്ന ഓലപ്പടക്കം, പാതി ചിറകിന്റെ ഉടമയുൾപെടെ കൊല്ലപ്പെട്ട നൂറോളം കാക്കകൾ.മഞ്ഞ നിറമുള്ള കവണയുമായി ആ കുറുകിയ മനുഷ്യൻ പൂന്തോട്ടത്തിന്റെ ഒരു കോണിലുണ്ടാകുമെന്ന ഭയം അവയുടെ ചരിഞ്ഞനോട്ടങ്ങളിലുണ്ട്.  

     പപ്പടത്തിന്റെ പാക്കറ്റുകൾ അടുക്കാൻ തുടങ്ങിയപ്പോൾ ചിരിയുമായി സോളമന്റെ തല ഗേറ്റിൽ.
സതിയുടെ മറുചിരി 'താഴിട്ട ഗേറ്റിന്റെ കിളിവാതിൽ തുറന്നു കിടക്കുന്നെന്ന്' സോളമനോട് സൂചിപ്പിക്കുന്നു.മസാലരുചിയുള്ള സോളമന്റെ പപ്പടങ്ങൾ ഊണിൽ സതിക്ക് ആശ്വാസമായിരുന്നു. അടുക്കിയ കവറുകൾക്കായി സോളമൻ കൈനീട്ടി.

     "വരൂ.." സതി വീട്ടിനുളിലേക്ക് നടന്നു.കൃത്യമായ തുക നീട്ടുമ്പോൾ സോളമന്റെ നുണക്കുഴിയിൽ നിറഞ്ഞ ചിരി.
     "എന്തിനാണ് സാറ് തന്നെയും തല്ലാൻ നോക്കിയത്..?"ആ തല്ലലിൽ ഒട്ടും പുതുമയില്ലെന്നും, 'ആദ്യമായി കാണുന്ന സോളമനുമായി എന്തായിരിക്കും സാറിന്റെ പ്രശ്നം' എന്ന കൗതുകവും അവരുടെ ചോദ്യത്തിലുണ്ടായിരുന്നു..
    "സാറെന്നെയും പഠിപ്പിച്ചതാ..." സോളമന്റെ ചിരിയുടെ ആഴമല്പം കുറഞ്ഞതും,നെറ്റിയിലെ നീണ്ട മുറിവിൽ ചുളവുണ്ടായതും സതി ശ്രദ്ധിച്ചു.
    "സ്‌കൂളിലിന്ന് കലോത്സവത്തിന്റെ ടെൻഷനുണ്ടാകും അതാണ് സാറിങ്ങനെ" ഒരല്പം ആശ്വാസം, ന്യായീകരണവും ചേർത്ത്  സതി സോളമന്റെ നേർക്കയച്ചുനോക്കി..
     "ഇന്നും അതേ നശിച്ച കലോത്സവദിനമാണോ..." സോളമൻ പാതിയിൽ നിർത്തി,അവന് തൊണ്ടയിടറി.ആകാശം വല്ലാതെ കറുത്തതും അവന്റെ മുഖത്തു നിന്നും ഒരു തുള്ളി പടിയിലേക്ക് വീണതും സതി കണ്ടു.

      "ഇരിക്ക് ഇനിയിത് തോർന്നിട്ട് പോകാം."മുറ്റത്ത് 'അതേ'യെന്ന താളത്തിൽ മഴ വന്നുവീണു. സതി അടുപ്പിൽ ചായയ്ക്ക് വച്ച വെള്ളത്തിന്റെ തിളനില നോക്കി,സോളമന്റെ ഉള്ളു കണ്ടു.മഴയിലേക്ക് കണ്ണു നീട്ടിയിരിക്കുന്ന സോളമന്റെ കൈ,കവിളിലെ നനവ് മായ്ക്കുന്നത് അവർ നോക്കി. ചായയുമായി വരുമ്പോൾ നിലത്ത് പൊട്ടിക്കിടന്ന ചില്ലുകളിൽ കാലുവയ്ക്കാതെ കവച്ചു കടക്കാൻ സതി പ്രത്യേകം ശ്രദ്ധിച്ചു.ചായ വാങ്ങുമ്പോൾ സോളമന്റെ കൈ വിറയ്ക്കുന്നു.സതി അവനെ തൊട്ടു,ഒരു പുഞ്ചിരി.ആകാശത്ത് ഒരു കൊള്ളിയാൻ.കണ്ണടച്ച് വിരലുകൾ ചെവിയിൽ ചേർത്ത് കൊള്ളിയാൻ കാത്തിരിക്കുന്ന സതിയിൽ കൗമാരത്തിന്റെ മിന്നൽ.സോളമന്റെ നുണക്കുഴി മെല്ലെ വിടർന്നു.

    "സാറിന്റെ ഒപ്പം കഴിഞ്ഞിട്ടും ഇതിനെയെല്ലാം ഭയമാണോ..?" സോളമന്റെ കഥയിലേക്ക് കടന്നു ചെല്ലാൻ സതിക്ക് അതൊരു അവസരമായി.
     "അന്ന് ആ നശിച്ച കലോത്സവത്തിന് എന്താണുണ്ടായത്..?"സതി മഴയിലേക്ക് നോക്കി. സോളമന്റെ കവിളിനുള്ളിൽ കാപ്പിയുടെ ചൂട് സംശയിച്ചു നിന്നു,കണ്ണുകൾ പിന്നെയും പെയ്യുന്നു. സതി അവന്റെ നെറ്റിയിലൂടെ നീണ്ടമുടിയിൽ പതിയെ തലോടി.തൊണ്ടമുഴയിൽ തട്ടി ചൂടൻ കാപ്പി ആഴത്തിലേക്ക് ഒഴുകി.

  "ഹിറ്റ്ലർ, അതാണ് മാധവൻകുട്ടി സാറിന്റെ ഇരട്ടപ്പേര്, ഞാനൊരിക്കലും അങ്ങനെ വിളിച്ചിരുന്നില്ല." കഥയെ പ്രോത്സാഹിപ്പിക്കാൻ സതിയുടെ കണ്ണുകൾ വിടർന്നു. 'ഹിറ്റ്ലർ മാധവൻകുട്ടി ' അവരുടെ ചുണ്ടുകൾ അതാവർത്തിച്ചു.

      "അന്നും കലോത്സവത്തിന്റെ ചാർജ്ജ് സാറിനായിരുന്നു.ഞാനന്ന് പത്തില്.ഒപ്പമിരിക്കുന്ന ആരെക്കാളും മൂന്നു വയസ്സിന്റെ കൂടുതൽ പാകത എനിക്ക് വന്നിരുന്നു.എട്ടും ഒമ്പതും കടന്നുകൂടാൻ വൈകി.അന്നും ഇതേ വെള്ളിയാഴ്ച്ച തന്നെ.ഉച്ചയ്ക്ക് ഒരു മണിക്കൂർ ഇടവേള കിട്ടി. വേദിയിലെ മൈക്ക് എന്തു ശബ്ദവും വിഴുങ്ങാൻ കാത്ത് കിടക്കുന്നു.അതിൽ 'ഹിറ്റ്ലർ മാധവാന്ന്' ആരോ നീട്ടിക്കോരി ഒഴിച്ചിട്ട് ഓടിക്കളഞ്ഞു.സ്‌കൂളിന്റെ തൂണിനും അതുകേട്ട് നിർത്തലില്ലാതെ ചിരി. 

        കവിതാ മത്സരത്തിലെ അവസാനവരിയിൽ തൂങ്ങി ഞാനപ്പോൾ പത്ത് ബിയിൽ,അല്ല വേദി നമ്പർ ആറിൽ,ഞാൻ മാത്രമല്ല അവളുമുണ്ടായിരുന്നു..." സോളമൻ ഒരു കള്ളച്ചിരിയോടെ അടുത്ത കവിൾ കാപ്പിനിറച്ചു. അതിനെയും കവിളിനുള്ളിൽ അല്പനേരം നിർത്തി.സതിയുടെ നോട്ടം അവന്റെ തൊണ്ടമുഴയിലേക്ക് ഊർന്നിറങ്ങി.

     "മുഖ്യവേദിയിലെ മൈക്കിന്റെ മുന്നിലേക്ക് സൂസന്ന ടീച്ചറാണ് എന്നെയന്ന് കൊണ്ടുനിർത്തിയത്.  ഞാൻ പാടിയത് അവൾക്കു വേണ്ടിയായിരുന്നു.." സോളമൻ അടുത്ത കവിള് നിറയ്ക്കാൻ കാപ്പിക്കപ്പ് അടുപ്പിച്ചു.അരുതെന്ന് സതിയുടെ ആഗ്രഹം ചുണ്ട് പ്രാർത്ഥിച്ചു.കാപ്പിക്കപ്പ് താണു. കവിളിൽ നിറഞ്ഞു നിന്ന ആ പാട്ട് പുറത്തു വന്നു.അവന്റെ മുന്നിലപ്പോൾ പാട്ട് കേൾക്കാനുള്ള 'ഒരുവൾ' നിൽക്കുന്നതായി സതിക്ക് തോന്നി.അത്ര സുന്ദരമായിരുന്നു ആ നേരം സോളമന്റെ മുഖം. 
      "മഞ്ഞലയിൽ മുങ്ങിത്തോർത്തി, 
       മധുമാസ ചന്ദ്രിക വന്നു.
       നിന്നെമാത്രം കണ്ടില്ലല്ലോ നീ മാത്രം..."സോളമന്റെ പാട്ട് നിന്നു. ബാക്കിയുള്ള കാപ്പി ഒറ്റവലിക്ക് കുടിച്ചു.കവിളിലും തൊണ്ടയിലും കാപ്പിയുടെ വേഗത.കാപ്പിക്കപ്പ് പിടിച്ചുവാങ്ങിയ സതി അടുക്കളയിലേക്ക് ഓടി.ഒരു പാത്രത്തിൽ പപ്പടവും പൂക്കളുടെ ഡിസൈനുള്ള ഗ്ളാസു നിറയെ പായസവുമായി വന്നിരുന്നപ്പോഴും സോളമൻ കുനിഞ്ഞ അതേ ഇരിപ്പ്.സതി അവന്റെ മുഖം പിടിച്ചുയർത്തി,കണ്ണിലും ഭീകരമായ മഴ.

       "പിന്നെന്തുണ്ടായി.."സതിയുടെ വാക്കുകളിൽ പതർച്ച.
       "മൈക്ക് ഊരിയെടുത്തു, സാറെന്റെ കവിളിൽ തല്ലി."സ്‌കൂളിന്റെ തരിച്ചുള്ള നില്പും പാട്ടുകേട്ടു നിന്നവളുടെ വീഴ്ചയും സതി സങ്കല്പിച്ചുനോക്കി.പപ്പടത്തിന്റെ ഒരു പാതി അവർ സോളമന്റെ നേർക്ക് നീട്ടി.
       "തിളച്ചതല്ലേ എന്റെ പ്രായം,ഞാനും കൈ..."മഴയുടെ തണുപ്പ്.സോളമന് തല കുനിഞ്ഞു. അവന്റെ നെറ്റിയിലെ ആഴമുള്ള മുറിവിന്റെ പാടിലേക്ക് സതിയുടെ വിരലുകൾ നീണ്ടുചെന്നു..
       "ഇതെങ്ങനെ..?"
       "അതൊരിക്കൽ ജയിലിൽ വച്ച്..." വിഷയം മാറ്റാനാണ് മുറിവിലേക്ക് തിരിച്ചതെങ്കിലും,ആ കഥ അപകടകരമായ ഒരു വളവിലേക്കാണ് പോകുന്നതെന്ന് സതി ഊഹിച്ചു.
       "ക്ഷമ പറയാൻ ക്ഷയരോഗിയായ അമ്മ വന്നിട്ടും, ആരൊക്കെ പറഞ്ഞിട്ടും ഹിറ്റ്ലർ യുദ്ധം അവസാനിപ്പിക്കാൻ തയാറായില്ല.തർക്കം മൂത്തപ്പോൾ അമ്മയെ 'എടീ...'യെന്ന് വിളിച്ചത് എനിക്കും സഹിച്ചില്ല. ഞാൻ സാറിന്റെ ഉടുപ്പിൽ ചുറ്റിപ്പിടിച്ചു.ദിവസം കൃത്യമായി ഓർമ്മയില്ല.രംഗങ്ങൾ മറക്കാൻ കഴിയുന്നില്ല.അതൊരു ഇളംനീലയിൽ വെള്ളവരയുള്ള ഉടുപ്പായിരുന്നു.അന്നു തന്നെ ഞാൻ സ്കൂള് വിട്ടു..."

      സതി കൃത്യമായി ആ ദിവസം ഓർത്തെടുത്തു.തന്റെ ശരീരവും മാധവൻകുട്ടി സാറുമായി രതിസുഖമുണ്ടാക്കിയ അവസ്സാനത്തെ ദിവസം.ഓരോ തവണ താഴ്ന്നു വരുമ്പോഴും "എടീ,എടീ.." എന്ന് പുലമ്പുന്നുണ്ടായിരുന്നു.ബട്ടൻസുകൾ അടർന്നു പോയ ആ ഇളംനീല ഉടുപ്പ് മുറ്റത്തിട്ട് തീയെരിച്ചത് രതിക്ക് ശേഷമാണ്.അന്നു തുടങ്ങി രണ്ട് മുറിയിലെ കട്ടിലുകൾ,അതിൽ ചുളിവു വീഴാത്ത കിടക്കവിരികൾ, വീട്ടിനുള്ളിലേക്ക് വീശുന്ന ഭീകരമായ മൗനം.സതി ഒന്നിളകിയ ശേഷം സോളമന്റെ അരികിലേക്ക് നീങ്ങിയിരുന്നു.

     "പട്ടാളത്തിൽ ചേരാൻ ഒരു സ്വഭാവസർട്ടിഫിക്കറ്റിന് ഒരിക്കൽ കൂടെ ഞാനാ സ്‌കൂളിൽ പോയിരുന്നു.സൂസന്ന ടീച്ചർ എഴുതിത്തുടങ്ങിയ സർട്ടിഫിക്കറ്റ് ഹിറ്റ്ലർ കീറിയെറിഞ്ഞു.പിന്നീട് ഒന്നിനും ഞാനവിടെ പോയിട്ടില്ല.അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞു.കഞ്ചാവ് കടത്തിയ കേസിൽ ഞാനും ജയിലിലായപ്പോൾ എന്നെക്കാണാൻ ആ സൂസന്ന ടീച്ചറെയും കൂട്ടിയാണ് ഹിറ്റ്ലർ വന്നത്. എന്നെ നോക്കി അയാൾ ഉറക്കെയുറക്കെ ചിരിച്ചു.പക്ഷേ,സൂസന്ന ടീച്ചർ കരഞ്ഞു." പായസത്തിന്റെ ഗ്ളാസ് സോളമന്റെ ചുണ്ടിനു മുന്നിൽ മടിച്ചുനിൽക്കുന്നു.

       "അവളോ..?"സതിക്ക് ആ ചോദ്യം പൂർത്തിയാക്കാനായില്ല.സോളമന്റെ 'അവൾ' ഒരിക്കലും ആത്മഹത്യ ചെയ്യാതിരിക്കാനുള്ള പത്ത് കാരണങ്ങളെക്കുറിച്ച് അവർ സങ്കല്പിച്ചു.സോളമൻ പോകാനെഴുന്നേറ്റു.സതി അവനെ തടഞ്ഞു.നനഞ്ഞ കണ്ണിലും നെറ്റിയിലെ മുറിവിലും പലതവണ തൊട്ടു..
       "ഇനിയും കരയുന്നവർ വിഡ്ഢികളാണ്.എല്ലാ മാസവും വരക്കൂട്ടുമായി ശാന്തിനികേതനിലേക്ക്    ഹിറ്റ്ലറിന്റെ ഒരു പോക്കുണ്ട്, ഇത്തവണ ഋതുക്കളാണ് അവർക്ക് പ്രദർശന വിഷയം.ഒരു വാരം ഈ കോട്ടയിൽ ഞാനൊറ്റയാകും,സ്വതന്ത്രയും.സോളമൻ വരണം.ആ പാട്ട് നമുക്ക് പൂർത്തിയാക്കണം. വരുമ്പോൾ ഒരല്പം മീനും കരുതുമോ..?"

    വൈകാതെ, ഇനിയും പെയ്യുമെന്ന താളത്തിൽ മഴ തോർന്നുതുടങ്ങി.ഗേറ്റിന്റെ കിളിവാതിലൂടെ കടന്നുപോകുന്ന സോളമൻ പപ്പടത്തിന്റെ ചില പൊതികൾ മുറ്റത്തേക്ക് വിതറിയത് ഹിറ്റ്ലറിന്റെ തൃപ്തിക്കും,തന്നെ ചോദ്യംചെയ്യലിലേക്ക് ഇറക്കി നിർത്താതിരിക്കാനുമെന്ന് സതി ഉള്ളിൽ വായിച്ചു. സ്നേഹപ്പെട്ട ചിലതൊന്നും നഷ്ടങ്ങളേ ആകുന്നില്ലല്ലോ,നല്ല വിലയിരുത്തലും നടത്തി.

   ഒരു തണുത്ത കാറ്റ് അടുക്കള വാതിലിലൂടെ കയറി വീടിനെ ഇക്കിളിപ്പെടുത്തി.ചിതറിക്കിടക്കുന്ന പേപ്പറുകളിൽ മാധവൻകുട്ടി സാറിന്റെ അരുത് കണ്ടിട്ടും അവർ അടുക്കിവച്ചു.പൊട്ടിയ കപ്പിന്റെ ചില്ലുകൾ മതിലിനോട് ചേർത്തിട്ടു.സോളമനെതിരായി സാക്ഷിയാകുമായിരുന്ന ഗേറ്റിന്റെ കിളിവാതിലും പൂട്ടിയിട്ടു.നിലത്തുകിടന്ന് 'പ്രേമ ചകോരി'ന്ന് അവരെ കളിയാക്കിയ പപ്പടങ്ങളിൽ ചവിട്ടാതെ അടുക്കളയിലേക്ക് നടന്നു. 

     തോൾസഞ്ചിയും കുറേ സർട്ടിഫിക്കറ്റുകളും ഇന്നിട്ടിരുന്ന ഉടുപ്പും മുറ്റത്ത് കൂട്ടിയിട്ട് കത്തിക്കുന്ന മാധവൻകുട്ടി സാറിന്റെ ചിതയിലേക്കാണ് സതി ഇറങ്ങിച്ചെന്നത്.അയാൾ തീയുടെ മുകളിലേക്ക് കൈ നീട്ടിപ്പിടിച്ച് പ്രതിജ്ഞപോലെ എന്തൊക്കെയോ ഉറക്കെയുറക്കെ വിളിച്ചു പറയുന്നുണ്ട്.  അതിനെതിരെ മതിലിന്റെ അപ്പുറത്ത് നിന്നും കാക്കകളുടെ കോറസ്.‌

     "ഒരു പീറപ്പെണ്ണിന് മിമിക്രി കാണിക്കാൻ ഈ മാധവൻകുട്ടിയോ.അതിലും ഭേദം രാജിവെച്ചങ്ങ്‌ പോകുന്നതായിരിക്കും.കൈയടിക്കാനും ചിരിക്കാനും കുറേയെണ്ണം.ആ സൂസന്നയായിരുന്നെങ്കിൽ." ഇനിയും കത്തിത്തീരാത്ത തന്റെ പഴഞ്ചൻ തോൾസഞ്ചിയുടെ ഒരു ഭാഗം തീയിലേക്ക് നീക്കിയിട്ടിട്ട്, മാധവൻകുട്ടി സാറ് ഉറക്കെയുറക്കെ വഴക്കിടുന്നത് സ്‌കൂളിനോടോ വീടിനോടോയെന്നെ സംശയം സതിക്കുണ്ടായി.

    മാനേജർക്ക് രാജിക്കത്തു നൽകിയശേഷം, നമ്മുടെ ഹിറ്റ്ലർ മാധവൻകുട്ടി 'ഒരു പീറപ്പെണ്ണിന്റെ മിമിക്രിയെന്നും' പുലമ്പിക്കൊണ്ട് തന്റെ കട്ടിലിലേക്ക് പടയുമായി ഇരച്ചുകയറുമോ ? അതോ, ആ സ്‌കൂളിന്റെ കടുത്ത ഉത്തരത്തിൽ കെട്ടിത്തൂങ്ങിച്ചാകുമോ.?. 
       സോളമൻ പാതിയിൽ നിർത്തിയ 'കളിത്തോഴൻ' സിനിമയിലെ ആ പാട്ടിന്റെ താളത്തിന് ചീരയരിയുന്ന സതിയുടെ ഇപ്പോഴുള്ള ചിന്ത അതാണ്..!! 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636
 


വൈദ്യരത്നം

വൈദ്യരത്നം.

      നൂറ്റിയഞ്ചിന്റെ മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ കാക്കിയും തൊപ്പിയും കണ്ടപ്പോൾ രത്നൻ ആത്മഹത്യചെയ്തിട്ടുണ്ടാകുമെന്ന് അജിതൻ ഊഹിച്ചു.രത്നന്റെ മരണമോ,ആ മുറിയിൽ നിന്നും അവന്റെ ഇറങ്ങിപ്പോക്കോ അജിതന്റെ ഉള്ളിലെപ്പോഴുമുണ്ടായിരുന്നു.വിരമിക്കൽ ദിവസത്തിന്റെ ചടങ്ങുകൾ വേണ്ടെന്ന് വാശിപിടിച്ചത് നന്നായെന്ന് അയാൾക്കപ്പോൾ തോന്നി.അല്ലെങ്കിൽ കോളേജിലെ നാലഞ്ചു പേരെങ്കിലും ഒപ്പം വരും, അവരെ സത്കരിക്കണം, ചിലപ്പോൾ ഒറ്റയാനായി ലോഡ്ജ് ജീവിതത്തിന്റെ കഥകൾ പറയേണ്ടതായും വന്നേക്കാം.അതിനെല്ലാമുപരി രത്‌നനെ  സഹമുറിയനായി കണ്ടെത്തിയാലുള്ള വിശദീകരണങ്ങൾ വേറെയും.

    "സാറിതെന്തോന്നാ ചിന്തിച്ചു നിക്കണത്? നമ്മളെ രത്‌നൻ റോഡില് വീണു കിടക്കുകയായിരുന്നു. അവന്റെ കമ്പനിക്കാരും പോലീസും വന്നിട്ടുണ്ട്, സാറുചെന്നവരോട് രണ്ട് വാക്കെങ്കിലും പറ." അലവിക്കുട്ടി അജിതനെ വാക്കിലും കൈയിലും കൊരുത്ത് നൂറ്റിയഞ്ചിന്റെ ഉള്ളിലേക്കിട്ടു.

    അകത്ത് ആയുർകമ്പനി പ്രതിനിധികളും രണ്ട് പോലീസുകാരും.കട്ടിലിൽ ചാരിയിരിക്കുന്ന രത്‌നന്റെ അരയുടെ താഴേക്ക് പുതപ്പിച്ചിട്ടുണ്ട്.മുഖത്തിന് ഒരു കോണലും കുറച്ച് മുറിവുകളും. മൂലയിൽ അടുക്കിവച്ചിട്ടുള്ള ലേഹ്യങ്ങളും തൈലവും കമ്പനിയുടെ പേരുള്ള ബാഗും പരിശോധിക്കുന്ന ഒരു ചെറുപ്പക്കാരൻ.അലവിക്കുട്ടി അജിതനെ 'ചോദിക്ക് സാറേന്ന്..' പിന്നെയും നോക്കി.മുറിയാകെ രത്നന്റെ റബ്ബർ ഷൂസ് അഴിച്ചു വച്ചതിന്റെ രൂക്ഷഗന്ധം.കട്ടിലിന്റെ അടിയിലുണ്ടായിരുന്ന തലേന്നത്തെ മദ്യക്കുപ്പി ഉരുട്ടിയെറിഞ്ഞ് ഒരു പൂച്ച പുറത്തേക്ക് പാഞ്ഞു. മരുന്നുകളും ബാഗും ബില്ലുമായി കമ്പനിക്കാർ പുറത്തേക്കിറങ്ങി.അലവിക്കുട്ടി അവരെ തടഞ്ഞു.

      "കൊറേക്കൊല്ലം നിങ്ങളുടെ മരുന്നുംകൊണ്ട് നടന്നതല്ലേ, എണീറ്റ് നിക്കാൻ കഴിയാതവന്നപ്പോൾ ഇവിടെ ഇട്ടിട്ട് പോകാനൊന്നും പറ്റത്തില്ല.എനിക്ക് വാടക തന്നോണ്ടിരുന്നത് കമ്പനിയാണല്ലോ. ഇനിയിപ്പോൾ അതൊക്കെ അങ്ങ്‌ നിർത്തിയ സ്ഥിതിക്ക് ആളെക്കൂടെ കൊണ്ടുപോണം.അതല്ലേ സാറേ ന്യായം..?" അലവിക്കുട്ടി പോലീസിനെയും അജിതനെയും ചേർത്ത് ചോദിച്ചു.അവരൊന്നിച്ച് 'അതേന്ന്' തലയാട്ടി.

      പോലീസുകാർ തൊപ്പി ശരിയാക്കി എഴുന്നേറ്റു."ബോഡി വീട്ടിലെത്തിക്കാൻ കമ്പനി ഏർപ്പാട് ചെയ്യണം" കേസുകെട്ട് തീർപ്പാക്കി ജീപ്പുവേഗത്തിൽ പുറത്തേക്ക് നടക്കുന്ന അവർക്കുനേരെ അലവിക്കുട്ടി പല്ലുകടിച്ചു.രത്നന്റെ കണ്ണിൽ ഭയം.കമ്പനിക്കാർ കട്ടിലിന്റെ കോണുകളിലായിട്ടിരുന്നു. ചെറുപ്പക്കാരൻ മാത്രം മാറിനിന്നു.രത്നന്റെ ഇടതുകൈ അപ്പോൾ നിലത്തേക്ക് വീണു.അലവിക്കുട്ടി അതെടുത്ത് പുതപ്പിനുള്ളിൽ വച്ചു.അജിതൻ അപ്പോൾ കാക്കിയൻ 'ബോഡി'പ്രയോഗത്തിന്റെ സാധുതയെക്കുറിച്ച് ചിന്തിച്ചു.

      "നാളെ ഈ ചെറുപ്പക്കാരൻ കമ്പനിവണ്ടിയുമായി വരും ,നിങ്ങള് കൂടെ.." കമ്പനിക്കരാർ അലവിക്കുട്ടി സമ്മതിച്ചു.ചെറുപ്പക്കാരൻ ബാഗും മരുന്നുകളും മൂലയിലേക്ക് വച്ചു.രത്നന്റെ നോട്ടം അലവിക്കുട്ടിയിലേക്ക് നീണ്ടു. 
      "എന്റെ വാടകയും തന്ന്, നിന്നെ വീട്ടിക്കൊണ്ടാക്കിയിട്ടേ ഞാനിവന്മാരെ വിടൂ..." കമ്പനിയുമായി താൻ ഉടമ്പടിയുണ്ടാക്കിയെന്ന് അലവിക്കുട്ടി ചിരിച്ചു.രത്നന്റെ മുഖത്തും ചിരിയുടെ വിളർച്ച.

     കഴിഞ്ഞ ദിവസം രാത്രിയിൽ, തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച രത്നന്റെ മുഖത്ത്‌ നോക്കാൻ പോലും അജിതന് കഴിഞ്ഞില്ല.ആ മുഖത്തുള്ള മുറിവുകളിൽ ആഴമുള്ള ഒന്ന് ഇസ്തിരിപ്പെട്ടികൊണ്ട് അജിതനുണ്ടാക്കിയതാണ്.ആറു വർഷമായി മുറിപങ്കിടുന്നു, ഇന്നേവരെ ഇങ്ങനെയുണ്ടായിട്ടില്ല.

      ഒരാഴ്ച മുമ്പാണ് രത്നൻ അജിതന്റെ ജോലിസ്ഥലത്തേക്ക് ബാഗും തൂക്കിച്ചെന്നത്.ലേഹ്യവും അരിഷ്ടവും തൈലങ്ങളും മേശകളിലേക്ക് നിരത്തി.തമിഴും സ്ത്രൈണതയും ചിരിയും ചേർത്ത് തകർത്ത കച്ചവടം.കുണുങ്ങിയ നടപ്പിൽ സഹപ്രവർത്തകരുടെ ഭിന്നകൗതുകം.വയറിളകിയതും ഛർദ്ദിക്കാൻ വന്നതും ചേർത്ത് പിറ്റേന്നുമുതൽ പരാതികൾ.കൈയിൽ കിട്ടിയാൽ തല്ലുമെന്ന ഭീഷണികൾ.ദ്രാഷാദിലേഹ്യം സേവിച്ച വിളർച്ചക്കാരി ആശുപത്രിയിലുമായി.കച്ചവടത്തിനിടയിൽ രത്‌നൻ വിദൂര പരിചയം പോലും കാട്ടിയില്ല, എന്നാലും കൂട്ടുപ്രതിയെന്ന തോന്നൽ അജിതനുണ്ടായി. അതെല്ലാം പറഞ്ഞു നോക്കിയിട്ടും രത്നനിൽ കൂസലില്ല.

       "നാളെയും ഞാൻ വരുന്നുണ്ട്"
       "അതൊന്നും വേണ്ട" പെട്ടെന്നാണ് ആക്രമണമുണ്ടായത്.ആറരയടിക്കാരന്റെ കൈയ്ക്കും ചുവരിനുമിടയിൽ അജിതൻ ശ്വാസം കിട്ടാതെ കുഴങ്ങി.കൈയിൽ കിട്ടിയതുകൊണ്ട് അടിച്ചതാണ്. ഈ വയസിനിടയിൽ ആദ്യമായാണ് അജിതൻ ഒരാളുമായി തല്ലുണ്ടാക്കുന്നത്.ബാഗും തൂക്കി രാത്രിയിൽ രത്നൻ ഇറങ്ങിപ്പോയതാണ്.പക്ഷേ, വെളുപ്പിന് മുറിനിറഞ്ഞ വളിനാറ്റം അടുത്ത കട്ടിലിൽ രത്നന്റെ സാന്നിധ്യമറിയിച്ചിരുന്നു.ഇന്നും രത്നന്റെ കമ്പനിറിച്ചാർജ്ജിംഗ് കേട്ടാണ് അജിതന് ഉണരേണ്ടിവന്നത്. 
     
       "ക്ളോസ് ദി നെഗറ്റീവ്, 
        റീച്ച് ദി പോസിറ്റീവ്, 
        സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്"ആവർത്തിച്ച് പറഞ്ഞുകൊണ്ട് മുറിയിലൂടെ എക്സിക്യൂട്ടീവ് സ്റ്റൈലിൽ നടക്കുന്ന രത്നൻ.ഒരേസമയം കസ്റ്റമറാകും വില്പനക്കാരനുമാകും.പലതരം കസ്റ്റമേഴ്‌സ് അതിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവർ.ഒഴുക്കൻ താളത്തിൽ ഇംഗ്ലീഷ് തമിഴ് തെലുങ്കുകളിൽ മരുന്നുകളും,കഴിക്കേണ്ട വിധവും പഠിപ്പിക്കുന്ന എക്സിക്യൂട്ടീവ്.എത്ര നെഗറ്റീവ് കസ്റ്റമറിനെയും പോസിറ്റീവാക്കുന്ന ഉത്തരങ്ങൾ.പ്രസന്ന ഭാവം,ശബ്ദവ്യതിയാനം, ചിരി.ഒടുവിൽ പ്രോഡക്ട് നൽകി നന്ദിയും പറഞ്ഞുള്ള മടക്കം.ആ ഏകാംഗ നാടകം തീരുമ്പോൾ,വീണ്ടും റീച്ചാർജ്ജിംഗ്
      "ക്ളോസ് ദി നെഗറ്റീവ്, 
       റീച്ച് ദി പോസിറ്റീവ്, 
       സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്"മുഴക്കത്തിലുള്ള കൈകൊട്ടലിന്റെ അകമ്പടിയോടെ മഴയുടെ താളത്തിൽ ആ പറച്ചിൽ മുറുകി മുറുകി വരും.അതിന്റെ പാരമ്യത്തിൽ വച്ച് പെട്ടെന്ന്‌ വാതിൽ തുറന്ന് ഒറ്റപ്പോക്ക്.

     രത്നൻ കട്ടിലിന്റെ താഴേക്ക് വീഴുന്നതിന്റെ ശബ്ദത്തിലാണ് അജിതന്റെ ചിന്തകളഴിഞ്ഞത്.നേരം
വളരെ വൈകിയിരുന്നു.നാളെ രത്നനെ വീട്ടിലാക്കാൻ ഒപ്പമുണ്ടാകണമെന്ന് അജിതന് തോന്നി.താൻ ഇതുപോലെ വീണുപോയാൽ ആരാണ് തിരക്കിവരിക.? 'ബോഡി' എവിടേക്ക് കൊണ്ടുപോകും.?. ചോദ്യങ്ങളിൽ തൂങ്ങി അജിതന്റെ മനസ് പിന്നെയും യാത്ര തുടങ്ങി.

       ഞായറായാൽ രത്നൻ ലോഡ്ജിന്റെ മുറ്റവും അടിച്ചുവാരി വൃത്തിയാക്കും.ഇക്കാലത്തിനിടയിൽ വീട്ടിൽ പോകുന്നതിനെക്കുറിച്ചോ, വീട്ടുകാരെക്കുറിച്ചോ അവർ തമ്മിൽ സംസാരിച്ചിട്ടില്ല. മുറിക്കുള്ളിലും പുറത്തുമുള്ള സകല കക്കൂസും കുളിമുറിയും വൃത്തിയാക്കിയിടും.എതിർപ്പ് അവഗണിച്ച് അജിതന്റെ തുണികളും അലക്കിയിടും. ചിലപ്പോൾ അലവിക്കുട്ടിയും ഒപ്പം ചേരും.
       മൂന്നുമണിയോടെ രത്നൻ വേറെ മനുഷ്യനാകും.ഒരു കുപ്പിയും സ്വയമുണ്ടാക്കിയ ഇറച്ചിയുമായി ഒരിരുപ്പ്, ആറ് അല്ലെങ്കിൽ ഏഴിനോട് അടുപ്പിച്ച് കുപ്പി തീർക്കും.പിന്നീട്‌ കമ്പനിയുടെ കണക്കുകൾ എഴുതിക്കൂട്ടലാണ്.ബില്ലുകൾ പാസ്സായൽ ഫോണിലാകും.
         മറുപുറത്ത് മിണ്ടാനാകാത്ത ഒരാളായിരിക്കണം.ഒരു കാര്യം സംസാരിച്ച് എസ് എം എസിൽ മറുപടി വരാൻ കാത്തിരിക്കും.ചിരിയും സുരക്ഷാനിർദേശങ്ങളും ആശ്വസിപ്പിക്കലുമായി പത്തുമണി.അതും കഴിഞ്ഞാൽ മൂടിപ്പുതച്ച് കിടക്കുന്ന രത്നക്കുന്നിൽ നിന്നും കരച്ചിലുകൾ ഇറങ്ങിവരും.രത്‌നനെ കേന്ദ്രപാത്രമാക്കി എഴുതിയ 'വൈദ്യരത്നം' എന്ന കഥ, അജിതൻ മൂന്നോ നാലോ പതിപ്പുകളിലേക്കയച്ചു. മറുപടി കിട്ടാതായപ്പോൾ ഇപ്പോഴും തിരുത്തിയെഴുതുകയാണ്.

     "സാറിന് ഒറ്റയ്ക്ക് കിടത്താൻ കഴിയൂലെന്ന് എനിക്കറിയാം" കഞ്ഞിയുമായി അലവിക്കുട്ടി വന്നുകയറിയത് അജിതൻ അറിഞ്ഞില്ല.അലവിക്കുട്ടി രത്നനെ ഉയർത്താൻ ശ്രമിക്കുന്നു. 
      അഞ്ച് വർഷം ബാക്കിയുള്ളപ്പോൾ അജിതൻ സ്വയം വിരമിച്ചതിന്റെ ഒരു കാരണമിതാണ്. നടുറോഡിൽ പോലും ഓരോന്ന് ചിന്തിച്ച് നിന്നുപോകുന്നു.രണ്ട് തവണയാണ് വണ്ടി തട്ടാതെ കഴിച്ചിലായത്.പടികൾ കയറാൻ കഴിയുന്നില്ല.കുട്ടികളോട് ദേഷ്യമുണ്ടാകുന്നു. അതുമാത്രമല്ല രത്നനെ എത്രയും വേഗം മുറിയിൽ നിന്നൊഴിവാക്കി മനസിലിട്ടുവച്ച കഥകൾ പൂർത്തിയാക്കണം. ഇല്ലെങ്കിൽ അതെല്ലാം ഈ ഭ്രാന്തൻ മറവി തിന്നുതീർക്കും.ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു കഥ മതി, അല്ല ഒരു കഥയെങ്കിലും വേണം.

      "ഒന്നു കൈവയ്ക്കു സാറേ.." അലവിക്കുട്ടി കിതപ്പിനിടയിൽ അജിതനെ ക്ഷണിച്ചു.രത്നന്റെ 'ബോഡി' ഒരു കട്ടിലിൽ ഒതുങ്ങുന്നില്ല.അജിതൻ തന്റെ കട്ടിലും അതിനോട് ചേർത്തിട്ടു.അലവിക്കുട്ടി രത്നന്റെ തുണികളെല്ലാം ഒരു ബാഗിൽ തിരുകി വയ്ക്കുന്നു.ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും കൈയിൽ തടഞ്ഞ ഒരു സ്വർണ വളയിലൂടെ അലവിക്കുട്ടി രത്നനെ നോക്കുന്നു.വളയത്തിനുള്ളിലെ രത്നൻ എന്തൊക്കെയോ പറയാനും ശ്രമിക്കുന്നുണ്ട്.

     "നാളെ വണ്ടി കൊണ്ടുവരുന്നത് രത്നന് പകരം കമ്പനി പണിക്കെടുത്ത പയ്യനാണ്.ഈ സുരേഷ് ഗോപി മൂന്നുനാലു ലക്ഷം രൂപ കമ്പനിക്ക് കൊടുക്കാനുണ്ട്.."അലവിക്കുട്ടി പിന്നെയും എന്തൊക്കെയോ പറയുന്നു.
       
       സത്യത്തിൽ,രത്നനെ കണ്ടാൽ സുരേഷ് ഗോപിയുടെ ഛായയുണ്ട്.മിണ്ടിപ്പോയാൽ കിളിനാദം, ഗോപിയാൻ ഇമേജ് ഒലിച്ചുപോകും.ആക്ഷനിൽ താരമാണെന്ന് ഇന്നലെ തെളിയിച്ചു.രത്നന്റെ ചുണ്ടിലേക്ക് നീണ്ട കഞ്ഞിയിൽ അല്പം ചിരിയുപ്പും അജിതൻ ചേർത്തു.കവിളിൽ ഒലിച്ചിറങ്ങിയത് മറ്റേ കൈയുയർത്തി തുടയ്ക്കാൻ രത്നൻ ശ്രമിക്കുന്നു.
         ഒരു വശം പൂർണമായും തളർന്നിരിക്കുന്നു.രത്നൻ ഒന്നെന്ന് വിരലുയർത്തി,ഒരു ബക്കറ്റ് അലവിക്കുട്ടി കട്ടിലിന്റെ അടിയിലേക്ക് നീക്കിവച്ചു.രത്നനും ഉറങ്ങിയില്ല.അജിതൻ കഥയുമായി ഇരുന്നെങ്കിലും ഒരു വരിയും പുതിയതായി ഉണ്ടായിവന്നില്ല.മുഖ്യപാത്രത്തിന്റെ ബോഡിയും ഭാവിയും ഒരു ചോദ്യമായി.

      അലവിക്കുട്ടി വരുന്നതിന് മുമ്പ് രത്നന്റെ മുഖമൊന്ന് കഴുകാനുള്ള ശ്രമം അജിതൻ നടത്തി. കട്ടിലിനടിയിൽ വച്ചിരിക്കുന്ന ബക്കറ്റിൽ വീഴാതെ മഞ്ഞമൂത്രയട്ട തറയിലൂടെ പതിയെ ഒഴുകിവന്നു. കാറിലേക്ക് മാറ്റുമ്പോൾ അജിതനോട്, തനിക്ക് തൂറണമെന്നു പറയാനാണ് രത്നൻ ശ്രമിച്ചത്. വണ്ടിയിലിരിക്കുമ്പോൾ അജിതന്റെ നേർക്ക് രണ്ടെന്ന് വിരലുയർത്തിയത് ചെറുപ്പക്കാരനും കണ്ടു..

    "ഒറ്റ മണിക്കൂറിൽ ദേ അവിടെ എത്തും. നിങ്ങളെ സെറ്റിലാക്കി, ഈ മരുന്നുമായി കമ്പനിയിൽ ചെല്ലാനാണ് പറഞ്ഞിട്ടുള്ളത്.."രത്നൻ രണ്ടെന്നാവശ്യപ്പെട്ട വിരലുകൾ നിരാശയോടെ താഴ്‌ത്തി.

     "ക്ളോസ് ദി നെഗറ്റീവ്, റീച്ച് ദി പോസിറ്റീവ് സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്" ഇതാണ് നമ്മളെ കമ്പനി പഠിപ്പിച്ചത്.ചെറുപ്പക്കാരന്റെ പറച്ചിലിൽ അലവിക്കുട്ടി അത്ഭുതം കൂറുന്നു.രത്നന്റെ ചുണ്ടിൽ പരിഹാസം.അജിതന്റെ ഉള്ളിലെ കഥയിൽ തനിയാവർത്തനമുള്ള  ട്വിസ്റ്റുണ്ടായി. ചെറുപ്പക്കാരൻ കമ്പനിപ്പെരുമ ബ്രാഞ്ചുകളായും മരുന്നുകളാക്കിയും ആവേശത്തോടെ ഇറക്കിവിടുന്നു. ശമ്പളത്തിന്റെ കാര്യങ്ങളിലെത്തിയപ്പോൾ ഒരല്പം ശ്രദ്ധപാളി, വണ്ടി കുഴിയിലിറങ്ങി ഒപ്പം രത്നന്റെ വളിപൊട്ടി.ഉള്ളിൽ ആ നാറ്റം ഒന്നു കറങ്ങിയിട്ട് പുറത്തേക്കോടി.

     "വിൽവ്യാധി ബെസ്റ്റാ.."ചെറുപ്പക്കാരൻ കമ്പനി മരുന്നറിവ് തമാശയിൽ കലർത്തി വിട്ടു.
അതിനിടയിൽ രത്നന്റെ വീട്ടിലേക്ക് കമ്പനിവണ്ടി കയറിച്ചെന്നു.ഒരേ മുഖമുള്ള രണ്ടാൺകുട്ടികൾ ആദ്യവും, പിന്നാലെ വന്നത് രത്നന്റെ ഭാര്യയുമായിരിക്കും.അലവിക്കുട്ടി പുറത്തിറങ്ങി അവർക്ക് നേരെ നടന്നു.അജിതന്റെ കൈയിൽ രത്നൻ പ്രതീക്ഷയോടെ തൊട്ടു.

      "സാറേ,ഞാൻ കാര്യം പറഞ്ഞപ്പോൾ അവര് ഒരുമാതിരി..." അലവിക്കുട്ടിയുടെ ദേഷ്യം മാറിയിട്ടില്ല. വീടിന്റെ പുറകിൽ നിന്നൊരാൾ നടന്നു വരുന്നു.അതുകണ്ടിട്ട് രത്നന്റെ ചുണ്ട് അല്പംകൂടെ കോടിപ്പോയി.എന്തൊക്കെയോ പിറുപിറുക്കുന്നു.അജിതൻ ആ മനുഷ്യന്റെ അടുത്തേക്ക് നടന്നു. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തലയിലെ കെട്ടഴിച്ച് തോളിലിട്ട്, ചായ്പ്പിൽ തൂങ്ങിയ ഉടുപ്പെടുത്ത് അയാൾ പുറത്തേക്ക് നടന്നു.പോകുന്നതിനിടയിൽ കാറിന്റെ പിൻസീറ്റിലേക്ക് ചരിഞ്ഞൊന്ന് നോക്കി. രത്നന്റെ തല കുനിഞ്ഞു.ചെറുപ്പക്കാരൻ ഫോണിലെന്തോ തമാശകൾ ആസ്വദിച്ചു ചിരിക്കുകയായിരുന്നു.

     "ഇവിടാരെക്കാണിക്കാൻ കൊണ്ടുവന്നത്, അയാള് കുടിച്ചും പെണ്ണുപിടിച്ചും കെടന്ന ലോഡ്ജിന്റെ മുന്നിലും ഞാനെത്ര പ്രാവശ്യം വന്നിട്ടുണ്ട്. ആ മനുഷ്യൻ ഈ പിള്ളേരെയും കൊണ്ട് വന്നില്ലെങ്കിൽ എന്റെ ഗതിയെന്തായിരുന്നു..." അവർ കുട്ടികളെ തന്നിലേക്ക് ചേർത്തുനിർത്തി.

     "അച്ഛൻ ആ കലുങ്കിന്റെ മോളില്ക്കാണും ,നിങ്ങൾ ഈ വെള്ളം കൊണ്ട് കൊട്.." ഒരേ മുഖമുള്ള കുട്ടികൾ അതുമായി റോഡിലേക്ക് നടന്നു.അവർ കാറിനുള്ളിലേക്ക് നോക്കി,കണ്ണാടിയിൽ തൊട്ടു. ചെറുപ്പക്കാരൻ അവരെ നോക്കി കണ്ണുരുട്ടി.രത്നനെ അവരും കണ്ടിട്ടുണ്ടാകും.
        ആ സ്ത്രീ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി,പിന്നാലെ ഒരു കൂട്ടം തുണികൾ ബാഗോടെ വീടിന്റെ പുറത്തേക്ക് വന്നുവീണു.ചുവന്ന പട്ടുസാരിയും വിവാഹഫോട്ടോയും അജിതൻ ശ്രദ്ധിച്ചു. ചെറുപ്പകാലത്ത് രത്നൻ സുരേഷ്ഗോപിയേക്കാൾ സുന്ദരനായിരുന്നു.'മറ്റൊന്നുമാകില്ല, നിന്റെ പെണ്ണു പറയുന്നതാണ് ശരിയായ നീ' അജിതന് കഥയിലെഴുതാൻ നല്ലൊരു വരിയുണ്ടായി.

     "എന്തായി സാറെ.."അലവിക്കുട്ടി പാഞ്ഞുചെന്ന് അജിതന്റെ തോളിൽ തൊട്ടു.അവർ വണ്ടിയിലേക്ക് നടക്കുമ്പോൾ, കുടയും നെഞ്ചിൽ അമർത്തിപ്പിടിച്ച് തലകുനിഞ്ഞ ഒരു പെൺകുട്ടി നടന്നു വരുന്നു. കാറിനുള്ളിലേക്ക് അത്ഭുതത്തോടെ നോക്കുന്നു.വാതിൽ വലിച്ചു തുറക്കാൻ ശ്രമിക്കുന്നത് കണ്ട്, ചെറുപ്പക്കാരൻ പുറത്തിറങ്ങി കച്ചവടച്ചിരിയോടെ തുറന്നു കൊടുക്കുന്നു.
പെൺകുട്ടി രത്നനെ തൊട്ടു.വീട്ടിനുള്ളിൽ പാത്രങ്ങൾ വീഴുന്ന ശബ്ദം.'ഉമേന്ന്...' നീണ്ട ഒരു വിളി. പെൺകുട്ടി അകത്തേക്ക് ഓടിപ്പോയി.ചെറുപ്പക്കാരന്റെ മുഖത്ത് നിരാശ.പെൺകുട്ടിക്ക് രത്നന്റെ നിറവും ഉയരവും ഭംഗിയുമുണ്ടായിരുന്നു.

     കാറിലേക്ക് കയറിയ അലവിക്കുട്ടി എന്തൊക്കെയോ പിറുപിറുക്കുന്നു.തല കുനിച്ചിരിക്കുന്ന രത്നന്റെ മുണ്ടിലേക്ക് കണ്ണീര് വീണ് പൂക്കുന്നു.പൂക്കലിന് ഏങ്ങലുകളുടെ പശ്ചാത്തല സംഗീതം.

   "ഇനി എങ്ങനാ.? എനിക്ക് കമ്പനിയിൽ..."
   "ഫാ, പുല്ലേ വണ്ടിയെടുക്കെടാ..." അജിതൻ സുരേഷ് ഗോപിയെ അനുകരിച്ചു. 
   "അലവി, ഇനിമുതൽ നിന്റെ വാടക ഞാൻ തരും.." അലവി അത് കേട്ടോ എന്നറിയില്ല.വീടിന്റെ ഇടതുവശത്തെ ജനാലയിൽ ആ പെൺകുട്ടി ഫോണും ചെവിയിൽ ചേർത്ത് നിൽക്കുന്നു.രത്നന്റെ ബാഗിനുള്ളിൽ നിന്നും അതിന്റെ വിതുമ്പലുകൾ കേൾക്കാം..

     കമ്പനിവണ്ടി പുറത്തേക്കിറങ്ങുമ്പോൾ കലുങ്കിന് മുകളിൽ ബീഡിയും വലിച്ചിരിക്കുന്ന ആ മനുഷ്യൻ നെഞ്ചിൽ കൈ ചേർത്ത് എന്തിനാണ് എഴുന്നേറ്റ് നിന്നത്.?.കുട്ടികൾ പിന്നിലെ വയലിന് അഭിമുഖമായി ഇരിക്കുന്നു.അങ്ങ്‌ ദൂരെ അസ്തമയം.ആ മനുഷ്യൻ വെള്ളം കുടിച്ച പാത്രം കുട്ടികളുടെ ഇടയിൽ കമഴ്ത്തി വച്ചിട്ടുണ്ട്.

     വണ്ടി മൂന്നാമത്തെ വളവ് കഴിഞ്ഞപ്പോൾ രത്നനിൽ ഒന്നിടവിട്ട് കുറേ വളികളുണ്ടായി. കാറിനുള്ളിൽ തീട്ടത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞു.രത്നൻ മുന്നിലേക്ക് കമഴ്ന്നു വീഴുന്നു.
         "തൂറിപ്പോയെന്നു തോന്നുന്നു".അജിതൻ രത്നനെ തൊട്ടുനോക്കി.തണുപ്പ്.
         "ടാ, അലവീ...." ആ വിളിയിൽ ചെറുപ്പക്കാരനും കാര്യം മനസിലായി.കമ്പനിവണ്ടി വീണ്ടും  വീടിന്റെ മുറ്റത്ത് കണ്ട ഒരേമുഖമുള്ള കുട്ടികൾ അകത്തേക്ക് കയറി നിന്നു.മതിലിനോട് ചേർന്ന ഒരിടത്ത് കൂട്ടിയിട്ട തീയിൽ ആ ചുവന്ന പട്ടിന്റെ ബാക്കി അജിതൻ കണ്ടു.വിവാഹ ഫോട്ടോയിൽ നിന്നുള്ള പുകചുറ്റിയതാകാം ആ സ്ത്രീ കണ്ണ് തുടയ്ക്കുന്നു.ആ മനുഷ്യൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അജിതൻ തടഞ്ഞു നിർത്തി.

     "പോയി..."
      "ഉം" 
        ഒരു വാക്കിനും മൂളലിനുമിടയിൽ വലിയ മാറ്റങ്ങളുണ്ടായി.ആ സ്ത്രീയും മനുഷ്യനും കാറിന്റെ പിന്നിലേക്ക് വേഗത്തിൽ നടക്കുന്നു.മുഖത്ത് വിഷാദം വന്നിട്ടുണ്ട്. പെൺകുട്ടി വാതിലുവരെ വന്നിട്ട് രത്നനെ എല്ലാവരും ചേർന്ന് എടുത്തിറക്കുന്നതു കണ്ടിട്ട് വേഗത്തിൽ അകത്തേക്ക് പോയി.ഒരേ മുഖമുള്ള കുട്ടികൾ മൂക്കുപൊത്തി.ആ സ്‌ത്രീ അവരെ ഓടിച്ചുവിട്ടു.
      
      കിണറ്റിനോട് ചേർന്ന അലക്കുകല്ലിലിരുത്തി അലവിയും ആ മനുഷ്യനും രത്നനെ കുളിപ്പിക്കുന്നു. ചെറുപ്പക്കാരൻ മൂക്കുപൊത്തി കമ്പനിവണ്ടി വൃത്തിയാക്കുന്നത് കണ്ട കുട്ടികൾ ചിരിപൊത്തി നിൽക്കുന്നു.അജിതൻ ചാരിയിരിക്കുന്ന ചുവരിലെ ജനാലയുടെ അപ്പുറത്ത് ആ പെൺകുട്ടിയുടെ ഞരക്കം.ബാഗിനുള്ളിലെ രത്നന്റെ ഫോണെടുത്ത് തന്റെ പോക്കറ്റിലിട്ടിട്ട്, ജനാലയോട് ചേർന്നുനിന്ന അജിതൻ ഒന്നു ചുമച്ചു.പെൺകുട്ടി ഇറങ്ങി വന്ന് ബാഗു വാങ്ങി,അവർക്കിടയിൽ വേദനയിട്ട ഒരു നോട്ടമുണ്ടായി.തനിക്കിനി ആരെന്ന അജിതന്റെ കടം 'കഥ'യ്ക്ക് ഉത്തരമുണ്ടായോ.?
       അകത്തെ മുറിയിൽ വിരിച്ചിട്ട വാഴയിലയോട് ചേർത്ത് വിളക്ക് വയ്ക്കുന്ന ആ സ്ത്രീ.അജിതൻ പുറത്തേക്ക് നടക്കുമ്പോൾ ചെറുപ്പക്കാരന്റെ തെറികേട്ട കുട്ടികൾ വീടിന്റെ പിന്നിലേക്ക് ഓടി. ഇരുണ്ട ജനാലയോട് ചേർന്നു നിൽക്കുന്ന പെൺകുട്ടിയെ അജിതൻ വീണ്ടും വീണ്ടും നോക്കി.

    ചുവന്ന പട്ടുസാരി വെന്തുതീരാത്ത ഭാഗത്ത് ചിതയൊരുക്കാനുള്ള സ്ഥലം നിരപ്പാക്കുന്ന ആ മനുഷ്യൻ, തലയിലെ തോർത്തഴിച്ച് അജിതനോട് എന്തോ പറയാനുള്ള ശ്രമം നടത്തി.പ്രതീക്ഷിച്ച നോട്ടമെത്താതെ നിരാശനായി, നെഞ്ചിലെ ഉഷ്ണത്തിലേക്ക് ആ തോർത്തുവീശി.  

    തലകുനിച്ച് റോഡരികിലൂടെ വളരെ വേഗത്തിൽ നടക്കുന്ന അജിതന്റെ ഒപ്പമെത്താൻ അലവിക്കുട്ടി ഓടാൻ തുടങ്ങി.ചെറുപ്പക്കാരന്റെ കമ്പനിവണ്ടി എതിർദിശയിലേക്ക് നിശബ്ദമായി പോകുന്നതും അലവിക്കുട്ടി കണ്ടു.അജിതന്റെ കരച്ചിൽ നിരത്തിലേക്ക് തെറിച്ചു വീഴുന്നുണ്ട്.   
     പോക്കറ്റിൽ കിടന്ന രത്നന്റെ ഫോണിലേക്ക് അപ്പോൾ ഒരു വിളിയുടെ വിതുമ്പലിറങ്ങി വന്നു. ഉമയെന്ന പേര് വായിച്ച അജിതൻ,സ്‌നേഹത്തോടെ ആ പെൺകുട്ടിയോട് 'മോളേന്ന്' സംസാരിച്ചു തുടങ്ങി..!!

സാങ്കേതികമായ ഒരടിക്കുറിപ്പ്‌.
          പ്രിയ വായനക്കാരാ, ഈ കഥ ഞാനെഴുതിയതല്ല.നൂറ്റിയഞ്ച് വൃത്തിയാക്കുന്നതിനിടയിൽ കണ്ണാടിയുടെ പിന്നിലിരുന്ന് കിട്ടിയതാണ്.ശ്രീമാൻ അലവിക്കുട്ടിയോടും കാര്യങ്ങൾ തിരക്കി. അത്തരത്തിലൊരു സംഗതിയെക്കുറിച്ചോ,അജിതനെന്ന വ്യക്തിയെപ്പറ്റിയോ അറിയില്ല, എന്നാണ്  അദ്ദേഹം പ്രതികരിച്ചത്.നിങ്ങൾ 'വൈദ്യരത്നം' വായിക്കണമെന്ന് എനിക്ക് തോന്നി.എഴുതിയവന്റെ അടയാളപ്പെടുത്തലെന്ന നിലയിൽ ഈ പതിപ്പിലേക്ക് അയയ്ക്കുകയായിരുന്നു.
 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

പാവാക്കൂത്ത്.!

പാവക്കൂത്ത്

   അജിത വക്കീൽ ഫോണും ചെവിയിൽ ചേർത്തുപിടിച്ച് വീടിനു പുറത്തേക്കോടി.ഗേറ്റിൽ തൂക്കിയിട്ടിരുന്ന 'അജിത ക്ളീറ്റസ് എം.എ.എൽ.എൽ.ബി' ബോർഡ് അടർത്തിയെടുത്ത് ഡോക്ടർ പട്ടിബാബുവിന്റെ പറമ്പിലേക്കെറിഞ്ഞു.കന്നിമാസത്തിനോട് കൊരുത്തുനിന്ന നായിണകളെയും പ്രണയം മൂത്തിട്ട് ഊഴം കാത്തിരുന്ന് വാലാട്ടുന്ന ആണുങ്ങളുടെയും രംഗങ്ങൾ ആസ്വദിച്ചങ്ങനെ നിൽക്കുകയായിരുന്നു പട്ടിബാബു.അവൾക്ക് അയാളോട് വെറുപ്പുതോന്നി.പക്ഷേ, ഏക അയൽക്കാരിയായ അജിത വക്കീലിന്റെ പെണ്ണേറും തിടുക്കംപിടിച്ച നടപ്പും അയാളിലാകെ താടിചൊറിഞ്ഞ ആ പതിവ് ചിരിയേ ഉണ്ടാക്കിയുള്ളൂ.

   മുറ്റത്തു വന്നുവീണ 'എം.എ.എൽ.എൽ.ബിയെ' ഡോക്ടർ പട്ടിബാബു വീടിനോട് ചേർത്തിട്ടു.
കുറച്ചപ്പുറത്ത് നഗരത്തിലേക്കുള്ള ബസും കാത്തുനിൽക്കുന്ന അജിതയെ അയാൾ നോക്കി. അവളുടെ ചുണ്ടിലെ പിറുപിറുപ്പുകളും വായിച്ചു. ഇന്നലെയും ആ വീട്ടിൽ ഒന്നിച്ചു ജീവിച്ചിരുന്ന 'അജിതാ ക്ളീറ്റസി' നെയാകാം അവൾ വലിച്ചെറിഞ്ഞതെന്ന് അയാളൂഹിച്ചു.വാലാട്ടിനിന്ന ഒരു കുഞ്ഞൻ നായയെ മടിയിലിരുത്തി തലോടിക്കൊണ്ട് സുന്ദരിയായ വക്കീലിന്റെ, ജീവിതം ഉള്ളിൽ വീണ്ടും തുറന്നുവച്ചു . 

    ഏഴെട്ടു വർഷം മുൻപാണ്, ഈ നായിണകളെക്കാൾ പ്രണയം മൂത്ത് 'മതംപൊട്ടിച്ച്' കൈകൾ കൊരുത്തുവന്ന ചെറുപ്പക്കാർ.ഒരു വക്കീലും ഒരു വാദ്യാരും.കന്നട നാട്ടിലെ ഈ അതിർത്തി ഗ്രാമം അവർക്കൊരു ഒളിത്താവളമായി.അയൽക്കാരനായി  ഭ്രാന്തൻ ഡോക്ടർ മാത്രമുള്ള നാട്ടിൽ നിന്നും അവരുടെ ടൂവീലർ നൂറും നൂറ്റിപത്തും പ്രണയവേഗത്തിൽ നഗരത്തിലേക്ക് പാഞ്ഞു.

    ആദ്യ വർഷങ്ങളിൽ അന്യോന്യം മക്കളായ നാളുകൾ.പട്ടിബാബുവിന്റെ ചികിത്‌സയിൽ പലപല മരുന്നുകൾ.അലാറം വച്ചുള്ള ഉണർച്ചകൾ.നേർത്ത തുണി സ്‌ക്രീനിന്റെ മറവിൽ അയാളുടെ നിർദ്ദേശമനുസരിച്ച വരണ്ട രതികൾ.ദേവാലയങ്ങൾ. ഒടുവിൽ ചിരികളെല്ലാംകെട്ട് ബൈക്കിന്റെ വേഗതയും കെട്ടിപ്പിടിച്ച  ഇരുപ്പുകളും കുറഞ്ഞില്ലാതെയാകുന്നതും കാണാൻ അയാളല്ലാതെ അധികമാരുമുണ്ടായിരുന്നില്ല. 

    അജിത എത്താൻ വൈകിയ ഒരു ദിവസം ക്ളീറ്റസിനാണ് രഹസ്യ അതിഥിയുണ്ടായത്, അവന്റെ അമ്മ തടിച്ചുകൊഴുത്ത വെറോണിക്ക.അവർ മകനോട് സത്യവേദപുസ്തകം തുറന്ന് നല്ല നിലത്ത് വീഴാത്ത,പാറപ്പുറത്ത് വിതച്ച വിത്തിന്റെ ഉപമകൾ പറഞ്ഞുകൊടുത്തു.മുടിയനായ പുത്രനെപ്പോലെ വീട്ടിലേക്ക് മടങ്ങി വരാൻ ഉപദേശിച്ചു. കഴിഞ്ഞ ദിവസം ബൈക്കിൽ അമ്മയെ പിന്നിലിരുത്തി പ്രണയമതം മായിച്ച് ക്ളീറ്റസ് പോയതും പട്ടിബാബുവിന്റെ മുന്നിലൂടെയാണ്.വെറോണിക്ക ക്ളീറ്റസിനെ കെട്ടിപ്പിടിച്ചിരുന്നു.അജിതയെക്കുറിച്ച് അയാൾ ഇന്നലെയും ഒരുപാട് നേരം ചിന്തിച്ചു. 

     ബസ് കാത്തിരുന്ന അജിതയ്ക്ക് തന്റെ വീടിനെ ഒന്നു നോക്കണമെന്ന് തോന്നി.ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്ന പട്ടിബാബു.അല്ലെങ്കിൽ അയാളുടെ നായ്ക്കൾ അവിടെ കയറിയിറങ്ങി നടക്കും.ആ മനുഷ്യനിപ്പോൾ തന്റെ കഥയിലേക്ക് നടക്കുകയാണെന്ന് അവളും ഊഹിച്ചു.ക്ളീറ്റസ് വീടുവിട്ട് ഇറങ്ങിയപ്പോൾ അയാളോടെങ്കിലും യാത്ര പറഞ്ഞിട്ടുണ്ടാകുമോ.? എങ്കിൽ.? പ്രതികാരമെന്നോണം അയാളുടെ ചരിത്രവും അജിത വക്കീൽ വിചാരണക്കൂട്ടിനുള്ളിലേക്ക് കയറ്റിനിർത്തി.

   കുട്ടികളില്ലാത്തതിന് വീട്ടിലേക്ക് നായ്ക്കുട്ടികളെ കൊണ്ടുവന്ന ഡോക്‌ടർ.പെയിന്റ് പണിക്കുവന്ന ചെറുപ്പക്കാരന്റെയൊപ്പം പരുക്കൻ നിറങ്ങളിലേക്ക് ഇറങ്ങിപ്പോയ ചിത്രകാരിയായ ഭാര്യ. വനത്തിനുള്ളിൽ നിന്നും വല്ല കാലത്തും ഇറങ്ങി വരുന്ന ഊരുവാസികളോട് മരുന്നിന്ന് പകരം കാരക്കയും കൂവയും മൂട്ടിക്കായും ചിലപ്പോൾ നായ്ക്കുട്ടികളെയും പ്രതിഫലം വാങ്ങിക്കുന്ന പൊട്ടൻ. നഗരവാസികൾ മിടുക്കൻ ഡോക്ടറെ തിരക്കി വന്നാലും നായ്ക്കളെപ്പേടിച്ച് ആരുമകത്തേക്ക്  ചെല്ലാറില്ല, അതിലൊന്നിലും അയാൾക്ക് ഒരു കൂസലുമില്ല..

     ക്ളീറ്റസിനൊപ്പം കിടക്കയിലും തീൻ മേശയിലും പലതവണ തന്നാൽ വിചാരണ ചെയ്യപ്പെട്ട പട്ടിബാബുവിന്റെ ദാമ്പത്യ പ്രതിചിന്തകളെ അജിത ഇറക്കിവിട്ടു.ആ രണ്ട് വീടുകളെയും അവൾ ഫോണിൽ പകർത്തി.അവളുടെ വീടിന് ക്ളീറ്റസിന്റെ വീർപ്പുമുട്ടുന്ന അതേ മുഖം.പട്ടിബാബുവിന്റെ, തുറന്നചിരിയുള്ള വീടിന് പ്രത്യേക സൗന്ദര്യമുണ്ടോയെന്ന് അവൾക്കപ്പോൾ  തോന്നി.

    നാടിനെ മുഴുവൻ വിറപ്പിച്ചുകൊണ്ട് നായ സൈന്യവുമായി ഡോക്ടറിന്റെ പ്രഭാതസായാഹ്ന സവാരികളുണ്ട്.ചികിൽസയിലായിരുന്ന കാലത്ത് 'അജിത ക്ളീറ്റസ്' ഒപ്പം നടന്നിരുന്നു.കാഷായ വേഷവും നീണ്ട താടിയും നിരനിരയായി വരുന്ന നായ്ക്കളും ചേർന്ന ചിത്രം അജിതയുടെ ഉള്ളിൽ വന്നു.പക്ഷേ ക്ളീറ്റസിന് ഒരു ദിവസം ആ നടപ്പ് ഏറ്റവും അപമാനമായി തോന്നി, മടങ്ങാമെന്ന് പറഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ 'പോടീ മച്ചി'യെന്ന അലർച്ചയും വലിയ തെറിയും.അന്നാണ് ക്ളീറ്റസിന്റെ മുഖത്ത് അജിത അവസാനമായി നോക്കിയത്.

    വാതിലും ജനാലകളും ഒരിക്കലും അടച്ചിടാത്ത മതിലോ അതിരോ ഇല്ലാത്തത പട്ടിബാബുവിന്റെ വീടും പറമ്പും.അരികു ചേർന്ന് പതുങ്ങി നിൽക്കുന്ന ഒറ്റമുറി ക്ലിനിക്ക്.ഒരു ചക്കയുമായി ഡോക്ടറെ കാത്തിരിക്കുന്ന ഒരു ഗർഭിണിപ്പെണ്ണും വീടിനോട് ചാരിയിരുന്ന് ബീഡി വലിക്കുന്ന ഊരുമൂപ്പനും.      ആ രംഗങ്ങൾ കണ്ടിട്ടാവണം അജിതയുടെ മുഖത്തപ്പോൾ ഒരു ചിരി വന്നത് അവളുടെ വീടിനത്ര ഇഷ്ടമായില്ല.പെട്ടെന്ന് ചിന്തകളിലേക്ക് പുക തുപ്പിക്കൊണ്ട് 'നഗരത്തിലേക്ക് വാടീന്ന്' വിളിക്കുന്ന ആ ബസും വന്നുനിന്നു.ബസിലിരുന്ന് ഫോണിലൂടെ  രണ്ടു വീടുകളെ താരതമ്യം ചെയ്യുമ്പോഴെല്ലാം മുഖം പൊത്തി നിന്ന സ്വന്തം വീടിനോട് മാത്രം കൂറുള്ളതായി അവൾ ഭാവിച്ചു.

    അടച്ചതും തുറന്നതുമായ വീടുകളെ മായിച്ചുകൊണ്ട് അജിതയുടെ ഫോണിലേക്ക് വള്ളിക്കെട്ട് വക്കീലിന്റെ ചില സന്ദേശങ്ങൾ വന്നുവീണു.'കാമുകനൊപ്പം പോകാൻ കുഞ്ഞിനെ കാനയിലെറിഞ്ഞ പെണ്ണിന്റെ'തായി പല പത്രങ്ങളിൽ വന്ന കഥകളും ചിത്രങ്ങളും. അവളുടെ നെറ്റിയിൽ ചുളിവുകൾ വീണു.വള്ളിക്കെട്ട് വക്കീലിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കണമെന്ന ചിന്ത അജിതയ്ക്കപ്പോൾ ആദ്യമായിട്ടുണ്ടായി.ക്ളീറ്റസ് ഇതേക്കുറിച്ചു  നിർബന്ധിച്ചപ്പോഴൊന്നും അവളിൽ ഇങ്ങനെയൊരു തോന്നലുപോലും വന്നിരുന്നില്ല..

    'അമ്മയെ കൊന്ന മകൻ' 'വൃദ്ധയെ പീഡിപ്പിച്ച പതിനാലുകാരൻ' 'നടിയെ ആക്രമിച്ച യുവാവ്'  വള്ളിക്കെട്ട് വക്കീലിന്റെ വക്കാലത്തുകൾ കുപ്രസിദ്ധമാണ്.പണവും പേരുമങ്ങനെ നിറയുന്നു. വക്കീലിന്റെ വീടിന് സദാ അടഞ്ഞുകിടക്കുന്ന വലിയ വാതിലുകളും ജനാലകളുമാണ്,ഏക മകൾ ഒരു രാത്രിയിൽ പ്രണയത്തിന്റെ നൂലിൽ തൂങ്ങി ഏതുവഴിയാണ് ഇറങ്ങിപ്പോയതെന്നറിയില്ല.മൂന്നാം ദിവസം റോഡരിൽ ഒറ്റയ്ക്ക് ചത്തങ്ങനെ കിടക്കുകയായിരുന്നു.'യുവതിയെ ബലാത്സംഗംചെയ്തു റോഡരികിൽ തള്ളിയ കാമുകനും കൂട്ടാളികളും അറസ്റ്റിൽ'. പത്രങ്ങളിൽ ആ സംഭവം അത്രയേറെ ആഘോഷമായിട്ടും കേസിന് പോകാനൊന്നും വള്ളിക്കെട്ടിനായില്ല.

   ജയിലിൽ ചെന്ന് വക്കാലത്തും വാങ്ങി, കൈത്തരിപ്പും തീർക്കാം എന്ന കൗതുകമാണ് അജിത വക്കീലിന് ഇത്തരം കേസിലുള്ള സന്തോഷങ്ങൾ.ആരും ഏറ്റെടുക്കില്ലെന്നുറച്ച കേസിന്റെ വക്കാലത്ത് ഒപ്പിടാൻ വരുന്ന വക്കീലിനോട്, ആ പ്രതി കാണിക്കുന്ന വിധേയത്വം ഭൂമിലൊരിടത്തും  കാണാനാകില്ലല്ലോ..'മകളെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ അടിവയറ്റിനു കൊടുത്ത ഉഗ്രനൊരു ചവിട്ട്' ജയിലർക്കുപോലും ഇഷ്ടപ്പെട്ടു.കുഞ്ഞിനെ കാനയിൽ എറിഞ്ഞ പെണ്ണിന്റെ ഒരു പല്ലെങ്കിലും തന്റെ അടിയിൽ കൊഴിഞ്ഞു വീഴണം.അജിത വാർത്തകളിലേക്ക് ദേഷ്യത്തോടെ ഊളിയിട്ടു. പ്രതിപെണ്ണ് എറിഞ്ഞുകളഞ്ഞ ഒന്നര വയസുള്ള കുഞ്ഞിനെ പൊക്കിയെടുത്തു,വിളറിയ ആ ജഡം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ചുവന്നു. 

    വാർത്തകളിൽ ഭീകരിയായി നിൽക്കുന്ന ആ മെലിഞ്ഞു മഞ്ഞിച്ച പ്രതിപ്പെണ്ണിനെ അജിത ഫോണിൽ വലുതാക്കി നോക്കി.എല്ലാ പത്രങ്ങളിലും നല്ല കളർ വാർത്തയാണെങ്കിലും ഭർത്താവിനെയോ കാമുകനെയോ വെളിപ്പെടുത്താതിരിക്കാൻ എല്ലാവരും ജാഗ്രത കാണിച്ചിട്ടുണ്ട്. വാർത്തയിലും വാർത്തമാനത്തിലും വിറ്റുപോകുന്നത് പെണ്ണുങ്ങളാണല്ലോ.അവളുടെ ചിന്തയോടൊപ്പം,  മുൻസീറ്റിലിരുന്ന ഇളംമഞ്ഞ സാരിയുടുത്ത സ്ത്രീയുടെ തോളിൽക്കിടന്ന ഒരു കുട്ടി, ബസിന് പുറത്തുള്ള മുഴുവൻ ലോകത്തിന്റെയും മുഖത്തേക്ക് ഛർദ്ദിച്ചു.പുളിച്ച
രണ്ടുവറ്റ് അജിതയുടെ നേർക്കും ചെന്നു.താനത് അർഹിക്കുന്നതായി അജിതയ്ക്ക് തോന്നി. 

   ഒപ്പമിരുന്ന പുരുഷൻ 'ഇതിനെ എവിടെയെങ്കിലും കൊണ്ടുകളഞ്ഞിട്ട് വിളിയെടി.. മൈ' എന്ന് പറഞ്ഞിട്ട് പിന്നിലേക്ക് നടക്കാൻ എഴുന്നേറ്റു.അജിതയുടെ വക്കീൽ വേഷം കണ്ട അയാളൊന്നു പരുങ്ങി.അജിത ബാഗിനുള്ളിൽ ഒളിച്ചു വച്ചിരുന്ന തന്റെയും ഛർദ്ദിരഹസ്യമായ നാരങ്ങയും പ്ലാസ്റ്റിക്ക് കവറും മുന്നിലെ പെണ്ണിന്റെ നേർക്ക് നീട്ടി.അവൾക്കും കുഞ്ഞിനെ കാനയിലെറിഞ്ഞ പെണ്ണിന്റെ അതേ മുഖം.അജിത പുറകിലേക്ക് നോക്കി.ആ 'കാമുകൻ' പിന്നിലെ നീണ്ടസീറ്റിൽ തന്നെയും  നോക്കി അതേയിരുപ്പാണ്.

    ഉപേക്ഷിക്കപ്പെട്ട  നിലയിൽ ആ കുട്ടിയെ കണ്ടാൽ തിരിച്ചറിയാനുള്ള  വക്കീൽ ബുദ്ധി കുട്ടിയിൽ ചില നിരീക്ഷണങ്ങൾ നടത്തി.നീണ്ട മുടിയെ റബ്ബറിട്ട് പൂട്ടിയത്‌ കൊണ്ടുമാത്രം പെൺകുട്ടിയായി തോന്നിച്ചു.കാതു കുത്തിയിട്ടുണ്ടെങ്കിലും കമ്മലില്ല.ആൺകുട്ടികളുടെ ഉടുപ്പും നിക്കറുമാണ് വേഷം. ഇടതു കണ്ണിന് വീർപ്പും പഴുപ്പിന്റെ നിറവും.കറുപ്പിനും വെളുപ്പിനുമിടയിൽ ഒരു നിറം, മൂന്നോ നാലോ വയസ്സിന്റെ ഇളപ്പം..
       വക്കീൽ നിരീക്ഷണങ്ങളെ  ഇടിച്ചുനിരത്തി ബസ് ജയിലിന്റെ സ്റ്റോപ്പിൽ നിന്നു.കുട്ടി വീണ്ടും കവറിനുള്ളിലേക്ക് ഛർദ്ദിയുള്ള തലയിട്ടു.അജിത ഫോണിൽ ആ കുട്ടിയുടെ ചിത്രം പകർത്താൻ ശ്രമിച്ചു. തിടുക്കത്തിൽ ആ സ്ത്രീയുടെ ഇളംമഞ്ഞ സാരിയുടെ അവ്യക്തമായ രൂപം മാത്രം കിട്ടി.

   ജയിലിന്റെ മുന്നിലെ സ്റ്റോപ്പിൽ അജിത ഇറങ്ങി.പിന്നാലെ ഇറങ്ങിവന്ന സ്ത്രീയുടെ കൈയിൽ കുട്ടിയുണ്ട്, ബസിനുള്ളിൽ കുട്ടിയെ ഉപേക്ഷിക്കാൻ 'കാമുകർക്ക്' പദ്ധതിയില്ല.അജിതയുടെ നേർക്ക് അവരുടെ വിളറിയ ചിരി.റോഡിന്റെ അപ്പുറത്തേക്ക് തിടുക്കത്തിൽ ഓടുന്ന 'കാമുകൻ' മരത്തിനോട് ചാരി നിന്ന് മൂത്രിക്കുന്നു.പതിവായി തന്റെ ഗേറ്റിൽ മൂത്രിക്കുന്ന ചാരനിറമുള്ള മുറിവാലൻ നായയെ അവൾക്ക് ഓർമ്മവന്നു.ഫോണിൽ ആരും അറിയാതെ ആ ദൃശ്യം പകർത്തി.സാധാരണയായി ചെയ്യുന്നതുപോലെ നയേറിന് പറ്റിയ ഒരു കല്ലെടുക്കാൻ അവളുടെ കൈതരിച്ചു.

    "വള്ളിക്കെട്ട് ആ പെണ്ണിന്റെ വക്കാലത്തുമേറ്റല്ലേ.?" സന്ദർശകരുടെ പതിവേടിൽ ഒപ്പുചേർക്കുമ്പോൾ ജയിലർ അജിതയോട് കുശലം ചോദിച്ചു.ഫോണിൽ വള്ളിക്കെട്ടിന്റെ അടുത്ത സന്ദേശം വന്നു.ജയിൽ വേഷത്തിൽ പെണ്ണിന്റെ ഒന്നുരണ്ട് ഫോട്ടോകൾ കൂടെ എടുക്കണം.
      ജയിലിലെ പാവനിർമ്മാണ യൂണിറ്റിലാണ് ആ പെണ്ണിന് ജോലിയെന്ന് പറഞ്ഞിട്ട്, ഒപ്പം വന്ന വനിതാ വാർഡൻ ഒരു ഭീകര ചിരി പാസ്സാക്കി.ഒഴിഞ്ഞ പാവയുടെ ഉള്ളിലേക്ക് മലദ്വാരത്തിലൂടെ പഞ്ഞിനിറയ്ക്കുന്ന പ്രതിപ്പെണ്ണ്.വാർഡൻ ലാത്തികൊണ്ട് പെണ്ണിന്റെ നേർത്ത കഴുത്തിന് പിന്നിൽ പതിയെ കുത്തി.അജിതയുടെ പിന്നാലെ അവൾ തലകുനിച്ച് നടന്നു.

     അജിത ഒന്നും ചോദിച്ചില്ല,ആ പെണ്ണ് ഒന്നും പറഞ്ഞില്ല.ഒരു ചായ മുന്നിൽ വച്ചിട്ട് ജയിലറാണ് തുടക്കമിട്ടത്.
     "കൊന്നതൊന്നുമല്ല വക്കീലേ, ഈ പെണ്ണിന്റെ കൈയീന്ന് വീണതാ,ഇവക്ക് ഒരുത്തന്റെ കൂടെ പ്രേമം.ഇവളെ കെട്ടിയവൻ വലിയ സാഹിത്യകാരനാണ്, ഏതുനേരവും എഴുത്തും വായനയും ചർച്ചക്ക് പോക്കും.അതിനിടയിലാണ് ഇവക്ക് പറ്റിപ്പോയത്.സംഗതി കൈയോടെ പൊക്കിയപ്പോൾ തീറ്റിപോലും കൊടുക്കാതെ ഒരുമുറിയിൽ നാലഞ്ചു ദിവസം സാഹിത്യതെണ്ടിയുടെ ആ തള്ള പൂട്ടിയിട്ടിരുന്നു.കിട്ടിയ ഗ്യാപ്പിൽ ഇറങ്ങിയോടിയപ്പോൾ കൊച്ച് കൈയീന്നങ്ങ് തെറിച്ച് പോയതാണ്. അല്ലേടി.."പെണ്ണ് തലയുയർത്തി ജയിലറെ നോക്കി, നാണവും ഭയവും നിറഞ്ഞ മുഖത്തോടെ സത്യമാണെന്ന് അജിതയോട് തലകുലുക്കി. 
     പ്രതിപ്പെണ്ണിന്റെ മേൽച്ചുണ്ടിൽ ചുവന്നുനിന്ന ഒരു രസികൻ മുറിവിനെ അജിത പ്രത്യേകം ശ്രദ്ധിച്ചു.ജയിലറുടെ ചിരിയോടെ ആ ചുണ്ടിൽ മുറിവുണ്ടാക്കിയ പ്രതികളെ അജിത തിരിച്ചറിഞ്ഞു.

      "ഈ പരുവത്തിൽ ഇവൾ ഇവിടെ 'കെടക്കണ'തല്ലേ വക്കീലേ നല്ലത്." 'കിടക്കട്ടെ' എന്നു സമ്മതിച്ച് അജിത പ്രതിപ്പെണ്ണുമായി പാവ നിർമ്മാണ യൂണിറ്റിലേക്ക് നടന്നു.'കൈവയ്ക്കല്ലേ വക്കീലേന്ന്' ജയിലറുടെ പ്രണയമുള്ള നോട്ടം പിന്നാലെയെത്തി.അജിത അതിനോട് ഒന്നിരുത്തി ചിരിച്ചു.തൊപ്പി കൈയിലെടുത്ത അയാൾ ഒരു നാണം അഭിനയിക്കാൻ ശ്രമിച്ചു.

     യൂണിറ്റിലെ പെണ്ണുങ്ങൾ എത്ര സൂക്ഷ്മതയോടെയാണ് പാവ നിർമ്മിക്കുന്നതെന്ന് അജിത  നോക്കി നിന്നു.നരച്ച തലയുള്ള ഒരുത്തിയാണ് പാവകൾക്ക് സ്വർണനിറമുള്ള ചുരുണ്ട തലമുടി തുന്നിപ്പിടിപ്പിക്കുന്നത്.തടിച്ചുരുണ്ട ഒരുത്തി തിളക്കമുള്ള ഉടുപ്പിടിയിക്കുന്നു.ഏറ്റവും ഉയരമുള്ള ഒരുത്തിയിലേക്ക് എത്തുമ്പോൾ നീല കണ്ണുകളും ചേർത്ത് ആ  ജയിൽപ്പാവക്കൂത്ത് പൂർത്തിയാവുന്നു.അജിത അറിയാതെ നിലത്തുകിടന്ന ഒരു പാവയിൽ ചവിട്ടി,അത് നിലവിളിച്ചു  അവൾ പിന്മാറി.മക്കളില്ലാത്ത പെണ്ണുങ്ങൾ പാവ നിർമ്മിക്കുമ്പോൾ ഓർക്കുന്നത് എന്തായിരിക്കും? അജിതയുടെ സ്വയം ചോദ്യം കേട്ട വാർഡൻ അത്ഭുതത്തോടെ അവളെ നോക്കി.

     "കെട്ടിയോനേം അമ്മായിയേയും കാച്ചി, കക്കൂസ് കുഴിയിലിട്ട ടീമാണ്" നരച്ച തലമുടിക്കാരിയെ ചൂണ്ടിയാണ് വാർഡനതു പറഞ്ഞത്.അതിനിടയിൽ അവർ തമ്മിലൊന്ന് ചിരിച്ചു.വാർഡൻ ഒരു പാവയെ പൊതിഞ്ഞെടുത്തു.'നിങ്ങളെ കൊച്ചിനിത് കൊട് വക്കീലേന്ന്' ചിരിയോടെ അജിതയ്ക്ക് നൽകി.ബാഗിനു പുറത്തേക്ക് 'ഞാൻ പോവൂലാന്ന്' വാശിയോടെ തള്ളിനിന്ന പാവയുടെ തല, യൂണിറ്റിലെ സകല അമ്മമാരെയും നോക്കി.ഒന്നു രണ്ട് തവണ അതിന്റെ മുഖത്ത് അജിതയുടെ കൈ ചെന്നുമുട്ടി. അപ്പോഴെല്ലാം അവൾ ഞെട്ടി. വള്ളിക്കെട്ടിന്റെ വിളികൾ രണ്ടാമതും ഫോണിൽ പൊങ്ങിവന്നു.ദേഷ്യത്തോടെ അവളതിനെ മുറിച്ചിട്ടു.   

    ബസ് സ്റ്റോപ്പിൽ നാലഞ്ചാളുകൾ കൂടി നിൽക്കുന്നുണ്ട്.ഒപ്പം ബസ്സിറങ്ങിയ ആ സ്ത്രീയുടെ കൈയിലിരുന്ന കുട്ടി ഒരു തൂണിൽ ചാരിയിരുന്ന് ഉറങ്ങുന്നത് അജിത കണ്ടു.തൊട്ടടുത്ത് തുറന്നു വച്ചിട്ടുള്ള ഭക്ഷണപ്പൊതിയിൽ ഇനിയും പകുതിദോശ ബാക്കിയുണ്ട്.അജിതയുടെ വരവിൽ ആളുകൾ മാറി നിന്നു.അതിലൊരാൾ ബാഗിനു പുറത്തേക്ക് തലയുയർത്തി നോക്കുന്ന പാവയിലേക്ക് വിരലുചൂണ്ടി.അജിതയപ്പോൾ ചുറ്റിലും ഇളം മഞ്ഞ സാരിക്കാരിയെ തിരഞ്ഞു. റോഡിനപ്പുറത്തെ മരങ്ങൾ ആ 'കാമുകരെ' മറച്ചുപിടിച്ചിട്ടുണ്ടാകുമോ? അജിത സംശയിച്ചു.. 

    അജിത കുട്ടിയെ തട്ടിയുണർത്തി,അതുകണ്ട ആളുകൾ പിരിഞ്ഞു പോകാനാരംഭിച്ചു.ഉണർന്ന കുട്ടി ഭക്ഷണപ്പൊതിയിലെ പാതി ദോശയിലേക്ക് വിരലുകൾ നീട്ടി.ചുറ്റും ആരെയോ തിരഞ്ഞ ശേഷം എരിവുണ്ടെന്ന ഭാവം മുഖത്തിട്ടു.ബാഗിനുള്ളിലെ കുപ്പിവെള്ളം അജിത തുറന്നു വയ്ക്കുന്നത് കണ്ട് കൂടിനിന്നതിൽ അവസാനത്തെ സ്ത്രീയും മറഞ്ഞു.തൂണിന്റെ അരികിലൂടെ കൈ കഴുകാൻ നീട്ടിപ്പിടിച്ച കുട്ടിക്ക് അജിത വെള്ളമൊഴിച്ചുകൊടുത്തു.ആ പാവയിലേക്ക് കുട്ടിയുടെ നോട്ടം നീണ്ടുചെന്നു. അജിതയുടെ കൈയിൽ നിന്ന് തട്ടിപ്പറിക്കുന്ന വേഗത്തിലാണ് പാവയെ വാങ്ങിയത്. കുട്ടി അതിന്റെ നീലക്കണ്ണുകളിലേക്ക് അത്ഭുതത്തോടെ നോക്കി, എന്നിട്ട് പൊട്ടിയൊലിക്കുന്ന തന്റെ ഇടതു കണ്ണിൽ സങ്കടപ്പെട്ട് വിരലുകൾ വച്ചു. 

    നല്ല ചൂടുള്ള ഒറ്റുകാരൻ കാറ്റ് അപ്പുറത്തെ ഒരു വലിയ ആൽമരത്തിന്റെ പിന്നിൽ ഇളം മഞ്ഞസാരിക്കാരിയുണ്ടെന്ന്‌‌ അജിതയ്ക്ക് തെളിവുകൊടുത്തു.അതിനടുത്തുതന്നെ 'കാമുകന്റെ' സാന്നിദ്ധ്യവും അവളൂഹിച്ചു.അവരുടെ മനസറിയാൻ അജിത കാത്തിരുന്നു.തൂണിനോട് ചാരിയ കുട്ടി പിന്നെയും ഉറക്കത്തിലേക്ക് പോയി.പാവയെ അമ്മയോളം കെട്ടിപ്പിടിച്ചിരിക്കുന്നു.പാവനോട്ടം കുട്ടിയുടെ പഴുത്ത ഇടതു കണ്ണിലേക്കാണ്.

    മരങ്ങളുടെ മറവിൽ നിന്നും അമ്മയാന്തലുള്ള ഒരെത്തിനോട്ടം അജിത കണ്ടു.കുട്ടിയെക്കുറിച്ച്    ഉറച്ച ഒരു തീരുമാനമെടുക്കാനൊന്നും പാഞ്ഞു വന്നുനിന്ന ബസ് സമ്മതിച്ചില്ല.വള്ളിക്കെട്ട് വക്കീലിന്റെ വിളികളെ ബാഗിനുള്ളിൽ കുഴിച്ചിട്ട് കുട്ടിയെ തോളിലെടുത്ത് അജിത വേഗത്തിൽ ബസിനുള്ളിലേക്ക് കയറി.ബസിനും അതങ്ങ് ഇഷ്ടപ്പെട്ടു. മരങ്ങളുടെ ഇടയിലൂടെ തലകുനിച്ചു നടക്കുന്ന അമ്മയുള്ള 'കാമുക' രംഗങ്ങളെ ആരെയും കാണിക്കാതെ വെറും രണ്ട് മണിയിൽ ആ ബസ് പോട്ടെപോട്ടേന്ന് പിന്നിലേക്ക് തള്ളിവിട്ടു.

    തോളോട് ചാരിക്കിടന്ന കുട്ടിയുടെ ചെവിയിൽ നിന്നും പഴുപ്പ് അജിതയുടെ മടിയിലേക്ക് ഒഴുകി വരുന്നുണ്ട്.വക്കീൽക്കോട്ടിലും അത് പരക്കുന്നു.അജിതയുടെ തോളിലും പഴുപ്പിന്റെ തുള്ളികൾ. തികച്ചും പരിചിതമായ ഗന്ധം.പട്ടിബാബു അടുത്തിടെ കൊണ്ടുവന്ന ചെവിയടർന്ന നായയെ അജിതയ്‌ക്ക് ഓർമ്മവന്നു..

    ക്ലിനിക്കിന്റെ മുന്നിൽ നാലാളുകൾ മാത്രം.ഒരാളുടെ കൈയിൽ ഈർക്കിലിൽ കോർത്ത് പുഴമീൻ.  കറുപ്പൻ ചിരിയുള്ള ഒരു പെൺകുട്ടി ചെവിയടർന്ന നായയെ മടിയിൽ ഇരുത്തിയിട്ടുണ്ട്, അതിന്റെ വാല് ചെണ്ടകൊട്ടുന്നു.വള്ളിക്കെട്ട് വക്കീലിന്റെ സന്ദേശങ്ങൾ അജിതയുടെ ഫോണിലേക്ക് ഒഴുകി നിറയുന്നു.ഫോണിലിറ്റുവീഴുന്ന സന്ദേശത്തുള്ളികളുടെ താളത്തിലേക്ക് കുട്ടി കൗതുകത്തോടെ നോക്കി.

    മുറ്റത്തിന്റെ ഒരു കോണിൽ ഇണ ചേരലിന്റെ മറ്റൊരു രംഗം.രതിയൂഴം കാത്തിരിക്കുന്ന കറുപ്പിൽ വെളുത്ത പുള്ളികളുള്ള നായകൾക്ക് ഒരേ സ്വരത്തിൽ വാലിന്റെ ചെണ്ടകൊട്ട്.അജിതയ്ക്ക് ചിരിവന്നു.കുട്ടിയുടെ നോട്ടം അജിതയുടെ മുഖത്തേക്കായി.അവൾ കുട്ടിയുടെ കവിളിലൊന്ന് നുള്ളി. കുട്ടി അവളോട് ഏറ്റവും ചാരിയിരുന്നു.ഇപ്പോൾ ആ പഴുപ്പിന്റെ മണമെവിടെ.? അജിത കുട്ടിയുടെ കവിളിൽ ചുംബിക്കാനെന്നവണ്ണം മൂക്ക് നീട്ടി.

     പട്ടിബാബുവിന്റെ വീടുപോലെ തന്റെ വീടിന്റെയും ജാലകങ്ങളെല്ലാം ഇനിയെന്നും തുറന്നിടണമെന്ന് അജിത തീരുമാനിച്ചു.അവൾ തന്റെ വീട്ടിനു നേർക്ക് ചരിഞ്ഞൊന്നു നോക്കി, ആ തീരുമാനത്തിൽ വീടിനും ആശ്വാസമുള്ളതായി തോന്നി.ക്ളീറ്റസിന്റെ വീർപ്പുമുട്ടുന്ന മുഖം ആ വീട്ടിൽ നിന്നും പതിയെ മായുന്നു. 
       
    വള്ളിക്കെട്ടിന്റെ ഫോൺ വിളികൾ വീണ്ടും അജിതയോട് ഭീഷണി മുഴക്കുന്നു.മുറ്റത്തിന്റെ ഒത്ത നടുവിലെത്തിയ നായിണചേരലിന്റെ ദൃശ്യങ്ങൾ അവൾ ഫോണിൽ ഭംഗിയായി പകർത്തി വളളിക്കെട്ടിന് അയച്ചശേഷം,ആ വീടിന് പുറകിലെ കാട്ടിലേക്ക് അതിനെ വലിച്ചെറിഞ്ഞു. മുഖത്തുണ്ടായ ഒരിളം ചിരിയോടെ കുട്ടിയെ എടുത്ത് ഉമ്മവച്ചു.ക്ലിനിക്കിന്റെ ഉള്ളിലേക്ക് സാവധാനം നടന്നു..! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636