Wednesday 26 June 2019

ചോര തുടിക്കും ചെറു കൈയുകളേ പേറുക വന്നീ പന്തങ്ങൾ..!!

"ചോര തുടിക്കും ചെറു-
കൈയുകളേ പേറുക വന്നീ പന്തങ്ങൾ"..!!

ഭ്രാന്തുകലർന്ന ആ തണുപ്പ് അകത്തേക്ക് കയറാതിരിക്കാൻ ഞാൻ ജനാല ഇറുക്കിയടച്ചു. പുറത്തെ ചുമരിൽ ചാരിയിരുന്ന് മാമൻ പാടുകയാണ്.
നേരം വെളുത്താൽ ആദ്യം ഏതെങ്കിലും വണ്ടിയിൽ ആശുപത്രിയിൽ എത്തിക്കണം. 'ഇനി കറണ്ടടിപ്പിച്ചാൽ എന്റെ സുമാരൻ ചത്ത് പോകും' അമ്മാമ്മ ആവർത്തിച്ച് പറയുന്നുണ്ട്. ചാകുന്നെങ്കിൽ ചാകട്ടെ.
കൊന്നിട്ടെങ്കിലും..

"നിന്റെ മാമൻ പന്തേല് നിന്ന് പാടണ്,
ചെന്ന് വിളിച്ചോണ്ട് വാടാ മക്കളേ,
നീ വിളിച്ചാ അവൻ വരും..."
അന്നൊക്കെ അമ്മാമ്മയിൽ നിന്നിത് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന ഉത്തരവാദിത്വവും സന്തോഷവും ഈ ഭൂമിയിൽ മറ്റാർക്കും അറിയില്ല.
ഒരുടുപ്പുമിട്ട് വടിയും എടുത്ത് പന്തയിലേക്ക് നടക്കും. ദൂരെ നിന്നേ മാമന്റെ വിപ്ലവ ഗാനങ്ങൾ കേൾക്കാം...

"എന്റെ സുമാരനെന്ന്" അമ്മാമ്മയും, 'നിങ്ങളെ മാരനെന്ന്' എന്റെ അമ്മയും, 'അലമ്പനെന്ന്' പന്ത നിവാസികളും,
'സുകുമാരക്കുറുപ്പെന്ന്' മാമന്റെ കൂട്ടുകാരും, എ.സുകുമാരൻ എന്ന് ആധികാരിക രേഖകളും,അടയാളപ്പെടുന്ന ആൾ ഒന്നു തന്നെയാണ്. അയാളെയാണ് പന്തയിൽ നിന്ന് ഞാനിതാ വിളിച്ചുകൊണ്ടുവരാൻ  പോകുന്നത്...

വടിയും പിടിച്ച് നിൽക്കുന്ന എട്ടു വയസുകാരന്റെ മുന്നിൽ ആ മുപ്പത്തിയാറുകാരൻ മുഴു ഭ്രാന്തിലും കാല്പനികമായ ഒരു ചിരി ചിരിക്കും..
കവിളിൽ  നുണക്കുഴി തെളിയും. അഴിച്ചെറിഞ്ഞ വസ്ത്രങ്ങളും ചെരുപ്പുമെടുത്ത് നടക്കുന്ന എന്റെ പിന്നാലെ അനുസരണയുള്ള മദയാനയെപ്പോലെ മാമൻ നടന്നു വരും.
വീട്ടിൽ കൊണ്ടെത്തിച്ച് അരപ്രൈസിൽ കേറി ഞെളിഞ്ഞിരിക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരഭിമാനം വന്നുകേറും.
അമ്മാമ്മ എണ്ണ തേയ്പ്പിക്കുന്ന മാമനെ 'ഇനി കഞ്ചാവ് വീടി വലിക്കരുതെന്ന്'
ഞാൻ ഉപദേശിക്കും.
ഒരു ചിരിയോടെ മാമൻ എല്ലാം കേൾക്കും തലയാട്ടും..

എല്ലാ മീനമാസത്തിലും മാമന് ഈ ഇളക്കം പതിവാണ്.ഉറക്കമിളച്ചുള്ള വിപ്ലവ ഗാനങ്ങളിൽ തുടങ്ങി പൂർണ നഗ്നതയിൽ അവസാനിക്കുന്ന ഭ്രാന്തിന്റെ വേരുകൾ താത്കാലികമായെങ്കിലും ഇല്ലാതെയാകുന്നത്  ഊളമ്പാറയിലെ സെല്ലിലും ഷോക്കിലുമാണ്.കൂട്ടുകാരോ പാർട്ടിക്കാരോ പിടിച്ചുകെട്ടി അവിടെ എത്തിക്കലാണ് പതിവ്.
ചികിത്സ കഴിഞ്ഞാൽ മൊട്ടയടിച്ച ഒരു രൂപം നീണ്ട ഒരു ചിരിയുമായി വരും.
പിന്നെ നെയ്യാറിൽ വിസ്തരിച്ച ഒരു കുളി,
നീന്തൽ പഠിപ്പിച്ച ആശാന്റെ നല്ല ശിഷ്യനായി ഞാനും കൂടും.ഉപ്പന്റെ കണ്ണുപോലെ ആയിട്ടേ കയറിവരൂ. ഒരു ലൈഫ് ബോയി സോപ്പിന്റെ പകുതിയെങ്കിലും ആ കുളിയിലലിയും..

കരയിൽ നിന്ന് സോപ്പ് തേയ്ക്കുന്ന എന്നോട് ഒറ്റ ചോദ്യം.

" ഇപ്പൊ നിന്റെ പാർട്ടി ഏതാ ?"

"കാങ്കര്സ്" ഇതു കേട്ട് മാമൻ ആറ്റിൽ ചീങ്കണ്ണിപോലെ  മുങ്ങും.
ലൈഫ്ബോയ് പരസ്യവാചകം മനസിൽ ഉരുവിട്ട് പാറക്കല്ലിൽ കാലുരയ്ക്കുന്ന എന്റെ പിന്നിൽ മാമൻ ചീങ്കണ്ണി പിടിക്കും.എന്നിട്ട് ആഴമുള്ള ഭാഗത്തേക്ക് ഒറ്റ നീന്തൽ.കഴുത്തറ്റം വെള്ളത്തിൽ നിർത്തി അടുത്ത ചോദ്യം.

"ഇനി പറ ഇപ്പൊ നീ ഏതാ പാർട്ടി"

"കമ്മൂണിഷ്ട്ട്"

"എന്നാ ഇങ്കുലാബ് വിളിക്ക്"

"ഈങ്കുലാവ് സിന്ദാബാ,
രക്തസാക്ഷികൾ സിന്ദാബാ, രക്തപതാകാ..."

"ഇനി നീന്തിക്കോ"
കരയിലേക്ക് നീന്തുന്നതിനിടയിൽ ഞാൻ വിളിച്ച് കൂവും..

"ഞാൻ കാങ്കരസാ, സത്യ കാങ്കരസ്"
ആറ്റിൽ മലർന്ന് കിടന്ന് തിമിംഗലത്തെപ്പോലെ ആകാശത്തേക്ക് വെള്ളം തുപ്പി നീന്തുന്ന മാമന്റെ കവിളിൽ നുണക്കുഴി തെളിഞ്ഞ് നിൽക്കും.
മറുകരയിൽ തുളസി ആന്റി ഇതൊക്കെ ഏതെങ്കിലും ചെടിയുടെ മറവിൽ കണ്ട് നിൽക്കുന്നുണ്ടാകും.
മാമന് മീനമാസത്തെ ഈ ഇളക്കമില്ലാതിരുന്നെങ്കിൽ അവരുടെ  പ്രണയത്തിന് ഒരുത്തരമുണ്ടാകുമായിരുന്നു..
എന്നിട്ടും പന്ത സി എസ് ഐ പള്ളിയിൽ വച്ച് 'ഇനി ഞാൻ തുളസിയെ ശല്യം ചെയ്യില്ലെന്ന്' സമ്മതിച്ചതിന് പിന്നാലെ വന്ന മീനത്തിലും  മാമന് ചൂട് കയറി. കാടുമുഴുവൻ പത്തോളം ആളുകൾ ഓടിച്ചിട്ടാണ് മാമനെ കിട്ടിയത്,
ഒന്നു രണ്ടുപേർക്ക് പരിക്ക് പറ്റി, ആറ്റിലിട്ടാണ് പിടിച്ചത്. അന്ന് ജീപ്പിന്റെ പിന്നിൽ കയറിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന മാമനെക്കണ്ട് എനിക്ക് കരച്ചിൽ വന്നു. അതിന് ശേഷം ആ ജീപ്പിലുണ്ടായിരുന്ന പലരോടും എനിക്ക് പക പുകഞ്ഞുകൊണ്ടിരുന്നു.ഒരു കത്തിയുമായി ഇരുട്ടിൽ മറഞ്ഞ് നിന്ന് അവരിൽ ഒരാളെങ്കിലും കുത്തി മലർത്തുന്നത് പലതവണ സ്വപ്നം കണ്ടിട്ടുണ്ട്.

ആ പ്രാവശ്യത്തെ ഷോക്കും ഗുളികയും കഴിഞ്ഞ് വന്നത് മുതലാണ് മാമന് വിറയൽ തുടങ്ങിയത്.പിന്നീട് ഓരോ തവണപോയി വരുമ്പോഴും ആ വിറയൽ കൂടി കൂടി വന്നു.
ഏതു നേരവും ഉറക്കം തന്നെ ഉറക്കം.. പഴയതുപോലെ ആറ്റിൽ ഇറങ്ങി കുളിയില്ല, വിപ്ലവ ഗാനങ്ങളല്ല,ഒരു ദുർഗന്ധമാണ് മാമൻ പരിസരത്ത് എവിടെയോ ഉണ്ടെന്ന്  അറിയിക്കുന്നത്..

"ഡേയ് ഷിബു,
നിന്റെ അലമ്പൻ പാന്തേല് നിന്ന് സർക്കസ് കാണിക്കണ് തുണിയും നൂലൊന്നും ഇല്ലാ,
ആരെങ്കിലും കൈവയ്ക്കും  മുമ്പേ ചെന്ന് വിളിയെടാ." അരക്ക് സായിപ്പിന്റെ മോൻ മാഹീൻ ഇതും വിളിച്ചുപറഞ്ഞ് പോകുമ്പോൾ അമ്മാമ്മ എന്നെ നോക്കും.

"മക്കളേ മാമനെ നീ ഇത്തിരി ചെന്ന് വിളിച്ച് നോക്കട..." ഇതുകേട്ട് അമ്മയ്ക്ക് തീരെ സഹിച്ചില്ല..

"എന്തരെന്നെ നിങ്ങളീ പറയണത്
നിങ്ങളെ മാരൻ കഞ്ചാവ്‌ വീടിയും വലിച്ച് കേറ്റി നിന്ന് പൊളക്കണടത്ത് എന്റെ പിള്ളേ വിടാനാ..? പത്തില് പസ്റ്റ് വാങ്ങീട്ട്
ഈ കൊച്ചിന് ഒരു പെൻസിലിന്റെ തുണ്ടെങ്കിലും ഈ  കുടുമ്പത്തിലെ ആരെങ്കിലും വാങ്ങി കൊടുത്താ..."

അമ്മാമ്മയും വിട്ടുകൊടുക്കില്ല.
"നീ കണ്ടാടി എന്റെ സുമാരൻ കഞ്ചാവ് കുടിക്കണത്, നിന്റെ കള്ള മാപ്പളയാണ കഞ്ചാവ് കൊടുത്തത് ? എന്റെ പിള്ളയ്ക്ക് തലേലെ മൊകളിൽ ആ കൊറത്തിപ്പെണ്ണിന്റെ കണ്ണീരായിരിക്കും.."
ഞാൻ അനിയന്റെ ബി എസ് ഈ സൈക്കിളും എടുത്ത് വിളിക്കാൻ പന്തയിലേക്ക് ചവിട്ടുന്നത് അമ്മാമ്മ ആ കഥ പറയും...

"ഡാമ് കെട്ടിയതിന്റെ ഒരു  ഒന്നാം തീയതി ഒരു ക്ലാസ് നിറയേ ചായയുമായി ഞാൻ ചെന്ന് നിന്റെ അപ്പൂപ്പനെ വിളിച്ചുണർത്തി..
ഏക്കറ് കണക്കിന് കൃഷിയില് വെള്ളം കേറി നിൽക്കണ സമയം.
'ചെല്ലാ ഏങ്ങാതെ എണീറ്റ് വരീന്ന്'
ഞാൻ പറഞ്ഞ്. ഏറ്റവും ഒയരമുള്ള കമുവിന്റെ മണ്ട ദാ ഇത്തരീം കാണാം.
(അമ്മാമ്മ ചെറുവിരലിന്റെ അറ്റം ഉയർത്തികാണിച്ചു.)
ആ കവുകിന്റെ മണ്ടയും നോക്കി നിന്റെ അപ്പൂപ്പൻ ഒരു നിൽപ്പ് നിന്ന് മക്കളേ,
പിന്നെ നിന്റെ അപ്പൂപ്പൻ വീട്ടിൽ കേറിട്ടില്ല.
എവിടെന്നോ കിട്ടിയ
ഒരു പച്ച പാവാടയും ഉടുത്ത് പാട്ടും പാടി ആറ്റിന്റെ കരയിക്കൂടെ നടക്കും. ഒടുക്കം വരിക്കപ്ലാവില് കെട്ടിത്തൂങ്ങി ചാവണത് വരെ ആ പാട്ടായിരുന്ന്.

'വയ്യേ സഹിക്കുവാൻ
മെയ്യും തളരുന്നു
നെയ്യാറണയും വന്നേ
ഓമന കുഞ്ഞിനെയും തൂക്കി ഞങ്ങൾ
എങ്ങോട്ട് പോയിടട്ടെ..?
ഈ വിധമായല്ലോ
പകവാനേ ജീവിതം പാഴായല്ലോ.
നല്ല നല്ല പുരകൾ
വച്ചു നമ്മൾ ഉല്ലാസമായിയല്ലോ.
കാട്ടാന കൂട്ടത്തോടും
പോരാടി നമ്മളല്ലേ...'
അപ്പൂപ്പന്റെ പാട്ട് അമ്മാമ്മ  പാടുന്നു.
തൊണ്ടയിലെ ഞരമ്പുകൾ വല്ലാതെ മുറുകുന്നുണ്ട്.
കണ്ണ് നിറയുന്നുണ്ട്
എന്നിട്ടും പാട്ടിന്റെ ഒറ്റവരിപോലും ഒഴിവാക്കുന്നില്ല..

അങ്ങനെ ഒരു ദെവസം ഇത് പോലെ പൂമി പോയ ചിന്നപ്രമാടി കൊറവാൻ വന്ന്.
ഞാൻ ചോയിച്ച്..

'എന്ത് പ്രമാടി ഈ കാലത്ത് തന്നെ '

'ഒന്നുല്ല തങ്കാ,
നിന്റെ സുമാരന് എന്റെ ജഗദപ്പെണ്ണിനെ വേണൊന്ന് തോന്നാണ്.'

'ആവട്ട് പ്രമാടി, സ്നേഹിച്ചെങ്കി പിന്നെന്തര് ജാതി. നീ സുമാരനെ യശോദയ്ക്ക് കൊട്
എന്റെ സരസനെ നിന്റെ വിശ്വമ്പരനെ കൊണ്ട് കെട്ടിക്ക്..'

'അത് നടക്കൂല താങ്ക'

'പിന്നെന്തര് പ്രമാടീ ഞാനെന്റെ പെണ്ണിനെ ഉപ്പിലിട്ട് വയ്ക്കോ..?'
ഓ അതോടെ കഴിഞ്ഞ് പ്രമാടി, പെണ്ണിനെ ഇടുക്കിയിലെ വേറാർക്കോ കെട്ടിക്കൊടുത്ത്. അന്ന് മൊതലാണ് സുമാരന് ഈ എളക്കം.
'അമ്മാ നിങ്ങള് മാറ്റ കല്യാണം ചോയിച്ചാ'ന്നും പറഞ്ഞ് വീട്ടിലെ കലവും പാത്രങ്ങളും അടിച്ച് പൊട്ടിച്ച് ഇളിയിൽ ചവിട്ടിയിട്ട് സുമാരൻ എറങ്ങിപ്പോയി.
എട്ടാ പത്താ മാസം ഇടുക്കി മുഴുവൻ കൊറത്തിപ്പെണ്ണിനെ തെരഞ്ഞ് നടന്ന്..
തിരിച്ച് വന്നപ്പം കാലില് ഒരു വെരലും ഇല്ല മേലില് തുണിയും ഇല്ല..
അത് കഴിഞ്ഞാണ് കാട് തീവച്ചതും, പോറസ്റ്റ് കേസും, ദാസന്റെ കത്തി കുത്തും ഒക്കെ.
അതും കഴിഞ്ഞ്  കൊറച്ച് കാലം  തൊളസിപെണ്ണിന്റെ പിന്നാലെ നടന്ന്.
അന്ന് അതെങ്കിലും നടന്നാതിയാര്ന്ന്..
ബാക്കി കഥയൊക്കെ എനിക്കറിയാം, ഞാൻ കേൾക്കാനില്ലെങ്കിലും അമ്മാമ്മ പറച്ചിൽ നിർത്തില്ല...

"വരിക വരിക സഹജരേ
സഹന സമര സമായമായ്
ഉപ്പു മുളക് മല്ലിതൊട്ട്
സാധനങ്ങൾ തീ വില."
പല പാട്ടുകൾ കോർത്ത് മാമന്റെ ശബ്ദം ഉയർന്ന് കേൾക്കുന്നു.
സൈക്കിൾ പാർട്ടി ആഫീസിന്റെ സമീപത്ത് വച്ചിട്ട് ഞാൻ പന്തയിലേക്ക് നടന്നു.
രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ നിന്ന് മാമൻ പാടുന്നു. എന്നെക്കണ്ടതും കവിളിൽ ആ നുണക്കുഴി തെളിഞ്ഞു..
സൈക്കിളിന്റെ ഹാൻഡിലിൽ മുണ്ടും ഉടുപ്പും ചെരുപ്പും തൂക്കിയിട്ട് മാമനെ പിന്നിലിരുത്തി ഞാൻ ചവിട്ടിപ്പോരും..
ആ പ്രാവശ്യം സെല്ലിൽ ആക്കുന്നത് വരെ ഞാനും ആശുപത്രിയിൽ ഉണ്ടായിരുന്നു..

"ഡാ മക്കളെ  നിന്റെ പാർട്ടിക്കാര് സകലതും വന്ന് നിക്കണ്, എന്തെരന്ന് എണീറ്റ് ചോയ്ക്ക്.." അമ്മ വിളിച്ചുപറഞ്ഞത് കേട്ട് പുറത്തിറങ്ങുമ്പോൾ.
പന്തയിലെ സകല രാഷ്ട്രീയ കക്ഷികളും വീടിന്റെ മുന്നിലുണ്ട്.സകലരുടെയും കൊടി മരങ്ങളും എന്റെ വീടിന്റെ ഇടത് വശത്ത് ചാരി വച്ചിട്ടുണ്ട്.ഇതെന്ത് പറ്റിയെന്ന് അന്തിച്ചു നിൽക്കുന്ന എന്നെ
പാർട്ടിയുടെ ലോക്കൽ കമ്മറ്റിയംഗം മാറ്റി നിർത്തി കാര്യം പറഞ്ഞു..

"സഖാവേ ഇത് ശരിയാവൂല, ഇതിപ്പോ നമ്മുടെ പാർട്ടിയുടെ മാത്രമല്ല സകലതും സുകുമാരക്കുറുപ്പ് ഇളക്കി എടുത്തതില്ലേ..?
രക്തസാക്ഷി മണ്ഡപത്തിൽ നിറയെ കരിക്കട്ടകൊണ്ട് 'വിപ്ലവം തുലയട്ടെ' എന്ന് എഴുതി വച്ചിട്ടുണ്ട്.അത് ഇത്തിരി പെയിന്റ് ഇട്ടാൽ തീരും. ഇതൊന്നും അല്ല കേസ് പന്ത പോസ്റ്റ് ഓഫിസിലെ പെട്ടി എടുത്ത് നെയ്യാറിൽ എറിഞ്ഞ്. അത് മുങ്ങിയെടുക്കാൻ ഏതെങ്കിലും പിള്ളാരെ ഏർപ്പാടാക്കണം.
കൊടി മരം നിർത്താൻ മണിയൻ മേസ്തിരി ഇപ്പൊ വരും. അതിന്റെ കൂലി കൊടുത്താ മതി..."കാലിൽ നിന്ന് ദേഷ്യം അരിച്ച് കയറി വന്നു. അതത് പാർട്ടിക്കാർ സമാധാനത്തോടെ കൊടി മരങ്ങളുമായി  നടക്കുമ്പോൾ.ഞാൻ ബൈക്കിൽ പന്തയിലേക്ക് പോയി.ദൂരെ നിന്ന് മുദ്രാവാക്യം കേൾക്കാം

'ഈങ്കുലാവിൻ  മക്കൾ നമ്മൾ
വാക്കിലും തോക്കിലുംതോറ്റിട്ടില്ല
നമ്മൾ
വാക്കിലും തോക്കിലും തോറ്റിട്ടില്ല.."
അമ്മാമ്മയും അടുത്തിരുപ്പുണ്ട്. ഒരു കവർ ഉപ്പിൽ നാരങ്ങത്തോട് മുക്കി ആസ്വദിച്ച് തിന്നുന്നു.വേലിയിൽ നിന്ന് ഒരു പത്തല് കമ്പും ഓടിച്ച് അടിക്കാൻ ഓടിയ എന്നെ മാമന്റെ ഒരു ചങ്ങാതി തടഞ്ഞു. ആള് ജനതാപാർട്ടിയുടെ പ്രാദേശിക നേതാവാണ്.

"അതെന്തര് വേല സഖാവേ,
കുറുപ്പിനെ അടിക്കാനാണെങ്കി പന്തക്കാർക്ക് എന്നേ ആവാര്ന്ന്.
ഇന്ന് കൊടി പിഴുതത് സഖാവിന്റെ
പാർട്ടീരെ മാത്രല്ലല്ലാ, എന്റെ വീട്ടിന്റ ഗേറ്റുവരെ സുമാരൻ എളക്കിയിട്ടിരിക്കണ്.
നി ഒരു വണ്ടി വിളി,കുറുപ്പിനെ പിടിച്ച് കേറ്റിത്തരണ കാര്യം ഞങ്ങളേറ്റ്.നിങ്ങള് മാമനും മരുമോനും ഒക്ക ശരി തന്നെ അടിയും പിടിയൊന്നും നടക്കൂല..."
സംഘശക്തി അമ്പുലൻസിൽ കൈയും കാലും കെട്ടി ഊളമ്പാറയ്ക്ക് കൊണ്ടുമ്പോഴും മാമന്റെ നുണക്കുഴി നിറയെ ചിരിയായിരുന്നു..
അന്ന് കൂടെ വന്ന ജനതാപാർട്ടി നേതാവിനോട്.
മാമന്റെ ജീവിതത്തിലേക്ക് അഭയ ഹോമിൽ നിന്ന് മേരിയാന്റി വന്നതും, സുഗതകുമാരിയുടെ സാന്നിധ്യതത്തിലുള്ള അഞ്ച് സെന്റ് പറമ്പിന്റെ വിവാഹകരാറും ജിജി മോള് ജനിച്ചതും.
'കുടിച്ച്   കൂത്താടി ജീവിതം മടുത്തെന്ന' പരിഭവവും  പറഞ്ഞ് ജിജിമോളേയും എടുത്ത് ഒരു രാത്രി മേരിയാന്റി പോയതും പിന്നീട് നടന്ന കേസുകളും
ഒട്ടും ചോരാതെ അമ്മാമ്മ പറയുന്നു..
ഞാൻ തിരിഞ്ഞ് നോക്കിയില്ല.ജനതാ പാർട്ടിക്കാരന്റെ മുന്നിൽ തോറ്റുപോയതിന്റെ  വേദനയിലായിരുന്നു...

ഒരു മെയ് മാസത്തിലായിരുന്നു.
എന്റെ വിവാഹം. അന്നും മാമൻ ആഡിറ്റോറിയത്തിന്റെ പുറത്ത് തകർത്ത പാട്ടായിരുന്നു. എന്റെ വീട്ടുകാർ
മാമനെ ഭാര്യവീട്ടുകാരിൽ നിന്ന് എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും.
അസൂയക്കാരുടെ അശ്രാന്ത പരിശ്രമത്താൽ  ഭ്രാന്തൻ അമ്മാവന്റെ കാര്യം ഭാര്യവീട്ടുകാർ അറിഞ്ഞു..
ഏതോ ഒരുത്തൻ ഇത് പാരമ്പര്യമാണെന്നും അടുത്ത് വരാൻ സാധ്യതയുള്ളത്‌ മരുമകനാരിക്കുമെന്നും പറഞ്ഞത്തിന്റെ ഭയത്തിലാക്കണം,
വിരുന്നിന് ഭാര്യവീട്ടിൽ ചെന്നപ്പോൾ അമ്മായിയമ്മ ഒരു ചോദ്യം.

"അന്ന് സുഖമില്ലാതിരുന്ന മാമന് ഇപ്പൊ എങ്ങനെയുണ്ട്...?"
ഞാൻ ഒന്ന് തലയാട്ടുക മാത്രം ചെയ്തു.

"ആ അമ്മാവന് മക്കളൊക്കെ ?" അമ്മയിയപ്പനും തന്റെ ഭയം സൂചിപ്പിച്ചു.
എന്നൊക്കെ ഭാര്യവീട്ടിൽ ചെന്നാലും മാമന്റെ വിശേഷങ്ങൾ അവർ മുടങ്ങാതെ ചോദിക്കാറുണ്ട്..

ഞാൻ പതിയെ ജനാല തുറന്ന് നോക്കി.
തണുപ്പിൽ കുതിർന്ന ഒരു പാട്ട് പതിയെ ഇഴഞ്ഞ് വരുന്നുണ്ട്..

'ചോര തുടിക്കും ചെറു കൈയുകളേ
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറ ഏന്തിയ പാരിൻ
വാരൊളി മംഗള കന്തങ്ങൾ.." വരികളിലെ ഭ്രാന്തേറ്റെടുക്കാനുള്ള ആഹ്വാനം കേട്ട് എനിക്ക് നിയന്ത്രണം വിട്ടു....

"ന്റെ മാമാ ഈ പാട്ടൊന്ന്
നിർത്ത് എനിക്ക് പേടിയാവണ്
എന്റെ കൊച്ചുങ്ങള്
ഇതുവരെ ഉറങ്ങിയില്ല,
നാളെ അവർക്ക് സ്‌കൂളിൽ പോവാനുള്ളതാ."പാട്ട് നിന്നു.
ഞാൻ ജനാലയിലൂടെ മൊബൈൽ വേട്ടത്തിൽ നോക്കി.പുറത്തെ മതിലിൽ ചാരിയിരിക്കുന്ന മാമാന്റെ കവിളിൽ ആ നുണക്കുഴി കാണാനില്ല...

"എനിക്ക് തണുക്കണ്
നീ ഒരു പുതപ്പ് താ..."
ശബദത്തിന് മരവിച്ച ഒരു പതർച്ച.
ഒരു പഴയ പുതപ്പ് പുറത്തേക്ക് നീട്ടിയപ്പോൾ അവിടെ മാമന്റെ ഗന്ധമില്ല..

ഭ്രാന്ത് പിടിച്ച ഒരു തണുപ്പ് അകത്തേക്ക് വരുന്നത് പോലെ.ജനാല വലിച്ചടച്ച്
മകനെ കെട്ടിപ്പിടിച്ച് കിടന്നു..
ഉള്ളിൽ അമ്മാമ്മയുടെ വാക്കുകൾ വൈദ്യുതി പോലെ പ്രവഹിക്കുന്നുണ്ട്.
"ഇനീം കറണ്ടടിപ്പിച്ചാ ചെലപ്പോ എന്റെ സുമാരൻ...?" പലതവണ വരിയ്ക്ക പ്ലാവ് സ്വപ്നം കണ്ടു. എന്നിട്ടും നാളെത്തന്നെ മാമനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു....!!

കെ ഈ രതീഷ്‌, പന്ത
(ഗുൽമോഹർ009)

Saturday 8 June 2019

അകൗണ്ട് വിവരങ്ങൾ

അകൗണ്ട് വിവരങ്ങൾ

Ratheesh K S

Federal bank kallikkadu branch

SB a/c  15570100119564

Ifsc  FDRL0001557

PAN ccvpk4516l

Sunday 2 June 2019

കൊർണ..!!

കൊർണകൾ..!!

കൊർണകൾ എന്തൊണെന്ന് കാഞ്ചീമൂട്ടിലെ സകലർക്കുമറിയാം.
ആ മീനുകളെ പിടിച്ച് കണ്ണാടി കൂട്ടിലിടാൻ  ഞാനുൾപ്പെട്ട എത്ര തലമുറ ശ്രമിച്ചതാണ്. കരപറ്റി നിന്നാലും ഈരിഴതോർത്തിന്റെ അരിച്ചെടുക്കലിൽ നിന്ന് എത്ര നിസാരമായാണ് അവ രക്ഷപ്പെടുന്നത്. ആകെ ഇരുപത് പൈസാ തുട്ടിന്റെ വലിപ്പത്തിലുള്ള അവ ഇണകളല്ല  പെണ്ണുങ്ങളാണ്.
എന്നിട്ടുംഒരൊറ്റ മീനിനെപ്പോലും അതിന്റെ  പരിസരത്ത്  അടുപ്പിക്കുന്നില്ല.
മഞ്ഞയും വെള്ളയും നിറയെ കറുത്ത പുള്ളികളുമുള്ള ആ സുന്ദരികളെ കണ്ണാടിയിലെ കാഴ്ചയാകാൻ കഴിയാത്തതിന്റെ ദേഷ്യത്തിൽ ഒരു മുട്ടൻ കല്ലെടുത്ത് ആറ്റിലേക്കിട്ടിട്ട് നീട്ടിയൊന്ന് മൂത്രിച്ചു മടങ്ങിയവരാണ് കാഞ്ചീമൂട്ടിലെ  ഭൂരിപക്ഷവും. കല്ല് സൃഷ്ടിക്കുന്ന കലക്കം പതിയെ തെളിയുമ്പോൾ ആറ്റുവെള്ളത്തിൽ പുരുഷ വംശത്തെ മുഴുവൻ പരിഹസിച്ചുകൊണ്ട് കൊർണകൾ വീണ്ടും നീന്തുന്നുണ്ടാകും. നക്ഷത്രങ്ങൾ പോലും മഴക്കാറിൽ മറഞ്ഞു നിൽക്കുന്ന ഈ രാത്രിയിൽ ആറ്റിലിറങ്ങി നീന്തുന്ന ലിസിയും മരുമകളും കൊർണകൾ തന്നെ.

"സൈമൻ സാറെന്ത് വിചാരിച്ചത്, ഞാൻ അന്നേ പറഞ്ഞില്ലേ, ലിസിയും മരുമോളും ഫെമിനിഷ്ടാ, ഫെമനിഷ്‌ട്കളെ കോടതിക്കു വരെ പേടിയാ." മല്ല് ബിജു വലിച്ചു വിട്ട അരസൻ ബീഡിയുടെ പുക കുഴിയൻ സജിയേയും എലീശ പാസ്റ്ററിന്റെയും ചുറ്റിവരിഞ്ഞ് കടന്നു പോയി. അരസന്റെ പുക ശീലമില്ലാത്ത എലീശ ചുമയ്ക്കാനാഞ്ഞപ്പോൾ കുഴിയൻ അയാളുടെ വായപൊത്തി..

"ബീഡി കളയെടാ മല്ലേ.."
ബിജു ബീഡി നിലത്ത് കുത്തിയണച്ച് ഉടുപ്പിന്റെ പോക്കറ്റിലിട്ടു.
എന്നിട്ട് ചൂണ്ട് വിരലുകൊണ്ട് സജിയുടെ കവിളിൽ ഒന്ന് തോണ്ടി. ലിസിയേയും മോളേയും തീർക്കാനിരിക്കുന്ന സന്ദർഭമല്ലെങ്കിൽ ഒരടിക്ക് ഇത് മതി. മല്ലിനോട് ഒരല്പമെങ്കിലും അടിച്ച് നിൽക്കാൻ ഈ നാട്ടിൽ കുഴിയനേ പറ്റു. ദൈവവിളിയുള്ള എലീശ പെട്ടെന്ന് മധ്യസ്ഥനായി..
"ബീഡി വെട്ടമോ ഒരു ചുമയോ മതി അവളുമാർക്ക് കാര്യങ്ങൾ ഊഹിക്കാൻ രണ്ടിനെയും ഇന്ന് ഇവിടെയിട്ട് തീർക്കണം, ഇതുപോലൊരാവസരം ഇനി കിട്ടിയെന്ന് വരില്ല" കൊലപാതകികളോടുപോലും മാനസാന്തരപ്പെട്ട് തിരിഞ്ഞ് സുവിശേഷത്തിൽ വിശ്വസിച്ച് ജീവിക്കാൻ  പ്രസംഗിക്കുന്ന എലീശ പാസ്റ്ററിന്റെ പുത്തൻ  സുവിശേഷം കേട്ട് എനിക്ക് ചിരിവന്നു...

" രണ്ടും മുറ്റ് എനങ്ങളാ പാസ്റ്ററേ
നമ്മള് നാലാളും ഒന്നിച്ച് നിക്കണം, മരുമോളെ എനിക്ക് പറ്റൂല" മല്ലിന്റെ മുഖത്ത് നാണം കെട്ട ഒരു ഭയം പതിയെ വന്നുപോയി. ഞങ്ങളുടെ മുഖത്ത് സംശയത്തിന്റെ ചന്ദ്രക്കല തെളിഞ്ഞു..

ഒരു യൂണിയനിലും അംഗത്വമില്ലെങ്കിലും എല്ലാ യൂണിയനിലും ലോഡിന് പങ്കുള്ള മല്ല് ബിജുവാണോ ഇത് പറയുന്നത്.
നാലാൾ ഒരു വശത്തും മല്ല് മറുവശത്തും അതാണ് ലോഡിംഗ് രീതി..
*വളിവിടാൻ കഴിവില്ലാത്ത ആശുക്കൾ വെള്ളം കൊടുക്കാനും കയർ എടുക്കാനും നിന്നാൽ മതി.ബാക്കിയെല്ലാം മല്ല് നോക്കിക്കോളും.മിക്ക ലോറിക്കാരും ഇതാണ് പറച്ചിൽ. ഇതുകേട്ട് മല്ലൊന്ന് പൊങ്ങും ചറ പറാന്ന് ലോഡ് കേറ്റിക്കഴിയും. അതിന്റെ പേരിലാണ് ബിജു,
മല്ല് ബിജുവായത് .അയാളാണ്
നരന്ത് പൊലിരിക്കുന്ന
ലിസിയുടെ മരുമോളെ ഭയക്കുന്നത്
എനിക്ക് ചിരി പൊട്ടി.
പക്ഷെ നടപ്പിലാക്കാൻ പോകുന്ന കൃത്യത്തിന്റെ ഗൗരവം ചിരിയെ തടഞ്ഞു..

എന്റെ അറിവിൽ മല്ല് ആകെ ഭയക്കുന്നത് വക്കീലന്മാരെ മാത്രമാണ്. അതിന് വ്യക്തമായ ഒരാനുഭവവുമുണ്ട്.
റോഡിന്റെ വശത്ത്  മൂത്രമൊഴിക്കുന്നതിനിടയിൽ കാട്ടാക്കട- കുട്ടപ്പു  ബസിലിരുന്ന ചിത്തൻ പെലയന്റെ പെണ്ണിനെ നോക്കി പുരുഷായുധം കുലുക്കി കാണിച്ചു എന്ന കേസിൽ..
വാസ്തവത്തിൽ അത് മല്ലിന്റെയൊരു സ്ഥിര നമ്പരാണ്.
തുടയിൽ നല്ല ഉയർത്തിയെ ലുങ്കി ഉടുക്കു. ഒന്ന് തൊണ്ണൂറ്, രണ്ട് പത്ത്  നീളങ്ങൾ വരുന്ന സാധാരണ ലുങ്കികൾ  ആജാനബാഹുവിന് തികയുന്നില്ല എന്നു പറയുന്നതാണ് സത്യം.  മൂത്രിക്കുന്ന അവസരത്തിലെങ്കിൽ ചന്തിയുടെ ഇടുക്കിൽ വിരൽ കയറ്റി നാലാളു കാണുന്ന വിധം ഒരു ചൊറിച്ചിലുണ്ട്.
ആ സമയത്ത് അയാൾക്ക് പിന്നിലൂടെ മായം പള്ളിയിലെ നൂറ്റിയിരുപത് കുടുംബത്തിന്റെ റാസ പോയാലും മല്ലിന് പുല്ലാണ്.എവിടേലും മറഞ്ഞ് നിന്ന് മൂത്രിച്ച് ശീലമില്ല. ആരെങ്കിലും ചോദിക്കാൻ ചെന്നാൽ'അതാണ് അതിന്റെ ഒരിത്' എന്നും പറഞ്ഞ് ചിരിക്കും. ആസ്വദിച്ചുള്ള ചൊറിച്ചിൽ കഴിഞ്ഞ്  ഒടുവിലെ തുള്ളിയും കല്ലിൽ ഒപ്പിയെടുത്ത് ആകാശത്തേക്ക് എറിയാതെ മല്ല് ലുങ്കി താഴ്‌ത്തില്ല.
ചിത്തൻ പെലയന്റെ പെണ്ണ്  വക്കീൽ പഠനം പൂർത്തിയാക്കി വരുന്ന ദിവസമായിരുന്നു അന്ന്. കാഞ്ചീമൂട് ബസ് സ്റ്റോപ്പിലെ എലവ് മരത്തിന്റെ ചുവട്ടിൽ മല്ല് മൂത്രിച്ച് നിൽക്കുന്നു. ചൊറിച്ചിൽ ഇല്ലെങ്കിലും ചന്തിയുടെ ഭൂമധ്യരേഖ ബസിലെ സകലരും വ്യക്തമായി കാണുന്ന വിധം ലുങ്കി ഉയർത്തി വച്ചിരുന്നു. ഇത് കണ്ട് പുതുതായി ആ റൂട്ടിൽ വന്ന കോങ്ങാട്ടിലെ ഡ്രൈവർ കളിയാക്കും വിധം ഒന്ന് നീട്ടി ഹോണടിച്ചു.
അതിന്റെ അരിശം തീർക്കാനാണ് മല്ല് ബസിന് നേരെ തിരിഞ്ഞ് കുലുക്കി കാണിച്ചത്. അത് വലിയ പ്രശ്നമായി ആ ചിത്തന്റെ മോള് അത് മൊബൈലിൽ പകർത്തി തെളിവ് സഹിതം പോലിസിൽ പരാതി കൊടുത്തു.
അതിന്റെ പേരിൽ ചിത്തന് രണ്ട് പൊട്ടിച്ച മല്ല് പിന്നെ ആറുമാസം കഴിഞ്ഞാണ് കാഞ്ചീമൂട്ടിൽ ലുങ്കി പൊക്കിനിന്ന് മുള്ളിയത് അതുവരെ പൂജപ്പുരയിലെ കക്കൂസ്സിൽ മൂത്രിച്ചു..

കേസിനും പിഴയടക്കാനും അന്ന് പത്തായിരം ഞാനാണ് മല്ലിനുവേണ്ടിയിറക്കിയത്  അതിന്റെ നന്ദിയും ഓർമ്മയും അവനുണ്ടാകും..
അന്ന് ജാമ്യം എടുക്കാൻ വന്ന വക്കീലാണ് ഫെമിനിസ്റ്റ് എന്ന വാക്ക് മല്ലിന് സംഭാവന ചെയ്തത്. തുടർക്കാലം നടന്ന മല്ലിന്റെ  തർക്കങ്ങളിലും വാഗ്വാദങ്ങളിലും അശ്ലീല പദങ്ങൾക്കൊപ്പം 'ഫെമിനിഷ്‌ടും' വരാൻ തുടങ്ങി. ചിത്തന്റെ മോള് തുടർ പഠനത്തിന് കൽക്കട്ടക്ക് പോയതിന് ശേഷമാണ് മല്ല് മറവിൽ നിന്ന് മാറി മൂത്രമൊഴിക്കാൻ ധൈര്യം കാണിച്ചത്. പെലച്ചി ബംഗാളിയുടെ കൂടെ നാട് വിട്ടെന്നും നാലു പെറ്റെന്നും കഥകളുണ്ടാക്കാൻ മല്ല് ഫാൻസ് ശ്രമിച്ചെങ്കിലും അത്രയങ്ങ് *എറിച്ചില്ല എന്നുവേണം പറയാൻ..

ഞങ്ങളുടെ നോട്ടം കണ്ട് മല്ല് കാര്യങ്ങള് വെട്ടിത്തുറന്നങ്ങ് പറഞ്ഞു..
"ഇവളെ വീട്ടിന്റെ പുറകിലെ  പറമ്പീന്ന്  പുളിമരം വെട്ടിയപ്പം അതിൽ
എറച്ചി മുട്ടിക്ക് ഇട്ട പീസ് എടുക്കാൻ ഉച്ചയ്ക്ക് പോയപ്പോൾ അവിടെ ആരുമില്ല.
ലിസി അയൽക്കൂട്ടത്തിന് പോണത് ഞാൻ കണ്ടാർന്ന്. *തഞ്ചത്തിന് ഞാനിത്തിരി വെള്ളം ചോദിച്ച് അവൾ അടുക്കളയിൽ കയറിയപ്പോ *അണപ്പിൽ ഒന്ന് പിടിക്കാൻ നോക്കി, ന്റെ  സൈമൻ സാറേ തുമ്പി തെറിക്കണത് പോലെ ബെറ്റിപ്പെണ്ണ് ഇങ്ങ് വന്നില്ലേ. കൈയിലിരുന്ന എന്തോ കൊണ്ട് എന്റെ തലയ്ക്ക് ഒരടി, നിലത്ത് വീണ എന്റെ  വർമ്മസ്ഥലത്ത്  കിട്ടിയ ചവിട്ടിന് ശേഷം തൊടായിലൂടെ ഒലിച്ചാണ് മൂത്രം പോണത്. അതോണ്ടാ പൈസ തരാന്ന് പറഞ്ഞിട്ടും വേണ്ടാന്നും പറഞ്ഞ് ഒപ്പം വന്നത്, 
എനിക്ക് തന്ന പോലെ ഒരു ചവിട്ട് അവളെ *പെട്ടിക്ക് നോക്കി കൊടുക്കണം, ആ സെക്കന്റിൽ മൂത്രം പോണം.."

"ടാ മല്ലേ നോക്ക് ആ മൊതലിന്റെ നീന്തല് കണ്ടാ,എന്റെ പൈസ അമ്മേം മരുമോളും കൊറേ തിന്നതാ, അവരാധിച്ചീമക്കടെ ഒടുക്കത്തെ നീന്തലാണിന്ന്."കുഴിയൻ സജി കൈയിലിരുന്ന പേനാക്കത്തി മണ്ണിൽ കുത്തിയിറക്കി.ലിസിയും മരുമോളും ആറ്റിൽ മലർന്ന് നീന്തുന്നു, മുഖവും മുലക്കണ്ണുകളും മാത്രമെ ജലോപരിതലത്തിലുള്ളു.വായിൽ വെള്ളം കയറ്റി മാനത്തേക്ക് തുപ്പുന്നു. ചാറ്റൽ മഴ ചെറുതായി ഞങ്ങളുടെ പുറത്തും വീഴാൻ തുടങ്ങി.ഈ മഴയിൽ ഈ പെണ്ണുങ്ങളുടെ നിലവിളി ആരും കേൾക്കില്ല.മല്ലിന്റെ ചവിട്ട്, കുഴിയാന്റെ കുത്ത്, പിന്നെ എന്റെ വകയിൽ ചില പ്രയോഗങ്ങൾ ഞാൻ കീഴടക്കലിന്റെ രംഗങ്ങൾ ഭാവന ചെയ്തു...

കാഞ്ചീമൂട്ടിലും പരിസര പഞ്ചായത്തിലും കിണറുവെട്ടാൻ ഒറ്റ പേരേയുള്ളു. എന്റെ വീട്ടിലെ നാല്പത് *തൊടി കിണറ്റിലോട്ട് നോക്കിയാൽ തന്നെ തല ചുറ്റും.
അത് വെട്ടിയ കുഴിയനെ ഇവർ തേച്ചതിന്റെ കഥയറിയാത്ത ഒരു കുഞ്ഞ് പോലും ഈ നാട്ടിലുണ്ടാവില്ല..

ലിസീടെ മോൻ ലാബാനും ഹൃദയാഘാതം വന്നാണ് മരിച്ചത് അവളുടെ കെട്ടിയോൻ ശീമോനും അതേ വയസിൽ അതേ രോഗത്തിന് കീഴടങ്ങിയെന്ന എന്ന കൗതുകവുമുണ്ട്..ശീമോൻ ദേവമാതാ സ്‌കൂളിൽ എൽ പി മാഷായിരുന്നുവെങ്കിൽ ലാബാൻ യു പി മാഷ്.
ശീമോന് ജനിച്ചത് ആൺകുട്ടിയെങ്കിൽ ലാബാന് പെൺകുട്ടി.
ദാമ്പത്യത്തിന്റെ ഏഴാം വർഷം മുപ്പത്തിയെട്ടാം വയസിൽ ഈ രണ്ട് വിശ്വാസികളും കർത്താവിൽ നിദ്രപ്രാപിച്ചു. ബെറ്റി ലിസിയുടെ വിധവഭാവത്തിനെ തനിയാവർത്തനം ചെയ്തു..

ലാബാനു വേണ്ടി പള്ളിപ്പറമ്പിൽ വെട്ടിയ മനോഹരമായ കുഴികണ്ട് സജിയോട് ലിസി ഗൂഢമായ ഒരു രഹസ്യം പറഞ്ഞു..
അതുകേട്ട് അത്ഭുതത്തോടെ നോക്കി നിന്ന കുഴിയന്റെ കണ്ണിലേക്ക് ലിസി എടുത്ത് ചാടി.

"വീടിന്റെ കിഴക്ക് വശത്ത് പാരമ്പര്യ വൃത്ത ങ്ങളെ മറിച്ചിടുന്ന സമചതുരത്തിൽ ഒരു കിണർ.."

" ആയ കാലത്ത് അയാൾ എനിക്കൊരു കിണറ് കുഴിച്ച് തന്നില്ല സജിയേ നിന്നെക്കൊണ്ട് ..?"ലിസിയുടെ  വാക്കിന്റെയുള്ളിലെ തേനുറവതേടി സജി രാപ്പകലില്ലാതെ കുഴിച്ചു.

"ലിസിചേച്ചി ഒരു മൊന്ത വെള്ളം താ"
" നമ്മുടെ ജീവന്റെ ഉറവ കാണട്ടെ"
സജി ദാഹവും വിശപ്പും മറന്ന് ആഞ്ഞ് കുഴിച്ചു. കിഴക്ക് വശത്തെ ജാലകത്തിലിരുന്ന് ലിസി ഉത്തമ ഗീതങ്ങൾ ഉറക്കെ വായിച്ചു...

"ലിസി ചേച്ചിക്ക് അമ്പത്തിയൊന്നായെന്ന് ആരും പറയൂല കേട്ടാ" സജി ലിസിയുടെ ആത്മാവിൽ ആഞ്ഞൊന്ന് കുത്തി നോക്കി..
"വെള്ളം കണ്ടാ വിളിക്കെടാ സജി,നമ്മക്കിടയിൽ എപ്പോഴും തുറക്കാൻ പറ്റുന്ന ഒരു വാതിലേയുള്ളൂ..."
അടുത്ത ദിവസങ്ങളിൽ രണ്ട് ആസാമി പയ്യന്മാരെയും സജി സ്വന്തം ചിലവിൽ പണിക്ക്  കുഴിച്ചു. കൃത്യം മുപ്പത്തിയൊമ്പതാം തൊടിയിൽ വെള്ളം കിനിഞ്ഞു.സജി താഴെ നിന്ന് അമ്പിളി വട്ടം പോലെയുള്ള ലിസിയുടെ ചിരി കണ്ടു..
സജിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ കാതിൽ കിടന്നത്  അഴിച്ച് വിറ്റാണ് തന്റെ പ്രേമസൗധത്തിന് അരഞ്ഞാണം കെട്ടിച്ചത്. മഞ്ഞ കയറിൽ വെള്ളിതൊട്ടി കെട്ടിയപ്പോൾ.  ലിസി നവവവധുവിനെപ്പോലെ നാണം കൊണ്ട് കുനിഞ്ഞു. സജി തൊട്ടി നിറയെ മദനീര് കോരി ലിസിയെ എറിഞ്ഞു..

അന്ന് നിലാവത്ത് ലിസിയുടെ കിഴക്കേ വാതിലിൽ മുട്ടും മുൻപ് കിണറ്റിലെ നിലാവിലേക്ക് നോക്കിയ സജി ഞെട്ടി..
തന്റെ അനിയൻ അജിയുടെ വർക്ക് ഷോപ്പിൽ പണിത ഇരുമ്പ് വല അവൻ കുഴിച്ചെടുത്ത നിലാവിൽ നിഴൽ വീഴ്‌ത്തുന്നു. തന്റെ ചന്ദ്രിക ഇതാ അനിയന്റെ ഇരുമ്പ് തടവിൽ. വാതിലിന്റെ പടിയിൽ അഴിച്ചിട്ട അജിയുടെ നീല ചെരുപ്പ് ദൂരേക്ക് വലിച്ചെറിഞ്ഞ്
വാതിൽ പൊളിക്കും വണ്ണം മുട്ടി.
അജിയുടെ മൂന്ന് ബാറ്ററിയിടുന്ന എവരടി ടോർച്ച് തലയിൽ പതിഞ്ഞപ്പോൾ കുഴിയൻ വീണു.ആ വീഴ്‌ച്ചയിൽ സജിയുടെ വീടും വീണു. ഈ കഥ പ്രളയം പോലെ നാട്ടിലെങ്ങും പറന്നു.ലിസി കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു..

"എനിക്ക് ലിസിയെ മതി,ആറ്റിന്റെ കരയിൽ ഞാനവളെ കുഴിച്ചിടും"
സജിയുടെ പേനാക്കത്തി കുഴിച്ചുകൊണ്ടേയിരുന്നു..
കരയിലേക്ക് ഇരുട്ടിലൂടെ പാഞ്ഞുപോകുന്ന തണുത്ത കാറ്റിന് അവർ തേയ്ക്കുന്ന വാസന സോപ്പിന്റെ ഗന്ധമുണ്ടായിരുന്നു.
എലീശ പാസ്റ്റർ കണ്ണടച്ച് ധ്യാനത്തിലെന്നപോയിരുന്നു.
കഴിഞ്ഞ പതിമൂന്നാം തീയതി നഗരത്തിലെ ഹോട്ടൽ മുറിയിൽ ബെറ്റിയുടെ മുടിയുടെ ഗന്ധമേറ്റ് ഞാനും ഇതുപോലെ കിടന്നതാണ്.

ഏഴു വർഷത്തെ പ്രവാസ ജീവിതം പിന്നിട്ട് കാഞ്ചീമൂട്ടിലെ തറവാട് പുതുക്കിപ്പണിഞ്ഞത് ഇത്തിരി സുഖിക്കാൻ തന്നെയാണ്. പാരമ്പര്യമായി പ്രമാണിയായ എനിക്ക് ഈ നാട് അംഗീകരിച്ചു തന്ന ചില പദവികളുണ്ട്.സാമൂഹിക സാംസ്കാരിക പരിപാടികളിൽ  ഈ നാടും ഞാനും എന്റെ സാന്നിദ്ധ്യം ആഗ്രഹിച്ചിരുന്നു.
എവിടെയും അഞ്ച് മിനിറ്റിൽ ഒരു പ്രസംഗം ഞാൻ കാച്ചിക്കളയും, ഒരു ബി എഡും,
എം എ ഹിന്ദിയും കൈവശമുള്ളതുകൊണ്ടും, തറവാട്ട് വക വിദ്യാഭ്യാസ സ്ഥാപനം വർഷങ്ങളായി  പ്രവർത്തിക്കുന്നതിനാലും 'സർ' പദവിയും ലഭിച്ചിട്ടുണ്ട്...
ഇവരുടെ പേരിൽ  അതൊന്നും കളയാൻ എനിക്ക് കഴിയില്ല.

ഒരാഴ്ച മുൻപ് ലിസി വില പറഞ്ഞത് അയണിമൂട്ടിൽ തറവാടിന്റെ കരുത്തുറ്റ പാരമ്പര്യത്തിലാണ്. ശീമോനും, ലാബാനും കഴിഞ്ഞത് പോലെയല്ല മേരിമാതാ സ്‌കൂളിലെ ഏറ്റവും ഉയർന്ന സ്ഥാനത്തിലേക്ക് ഞാൻ ഈ ബെറ്റിയെ അവരോധിക്കണം പോലും.
മാനേജർ എന്ന നിലയിൽ ചത്ത് പോയ സ്റ്റാഫിന്റെ വിധവയ്ക്ക് എൽ പി
യു പി ടീച്ചർ പോസ്റ്റോക്കെ കൊടുക്കാം. ഇന്നും ആ പോസ്റ്റിന് അവർക്ക് അർഹതയുണ്ട്.  പക്ഷെ നാല്പത്തിനാല് ലക്ഷം പറഞ്ഞ് വച്ച ഹയർ സെക്കന്ററി ടീച്ചർ പോസ്റ്റ് വേണോന്നാണ് ഈ പന്നകളുടെ ഡിമാന്റ് അതങ്ങ് അംഗീകരിക്കാൻ പറ്റുമോ..?
കൊല്ലാതെ പിന്നെ എന്നാ ചെയ്യും..?

തിരുവനന്തപുരത്ത് പേപ്പർ ശരിയാക്കാണെന്നും പറഞ്ഞ് അമ്മായിയും മരുമോളും കാറിൽ കയറിയപ്പോൾ എന്റെ വീട്ടുകാരിപോലും "എന്തെങ്കിലും ചെയ്ത് കൊടുക്ക് അച്ചായാ" എന്ന മട്ടിലാണ് നിന്നത്.അതിന്റെ പേരിൽ അവരെയും കൊണ്ട് കറങ്ങാൻ പോയതാണെന്ന് അറിഞ്ഞാൽ അവള് ഉരുള് പൊട്ടിയത് പോലെ ഇങ്ങ് വരും.
തലസ്ഥാനത്ത് ചെന്ന് സിനിമയും ബിരിയാണിയും കഴിഞ്ഞ് ലിസി തഞ്ചത്തിൽ മാറിത്തന്നത് അവരുടെ ചതിയായിരുന്നു.ഹോട്ടല് മുറിയിൽ  സ്‌കോച്ചിന്റെ പുറത്ത് കെട്ടിമറിഞ്ഞത് മുഴുവൻ ഇവൾ ഫോണിൽ പിടിക്കണത് ഞാൻ ശ്രദ്ധിച്ചില്ല.
തുണിയും സ്വർണോക്കെയായി ഒന്ന് ഒന്നര ലക്ഷം തിന്നിട്ടാണ് കൊർണകൾ പോന്നത്..

ഫോണിൽ മരുമോളുടെ വീഡിയോ കാണിച്ച് വിലപറയുന്ന അമ്മായി.
ഇതെങ്ങാനും പുറത്ത് വന്നാൽ മൂന്ന് മെത്രാന്മാരുള്ള അയണിമൂട്ടിൽ തറവാടിന്റെ അഭിമാനം തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വരും. കൊന്നിട്ടാണെങ്കിലും അതങ്ങ് സംരക്ഷിച്ചേ പറ്റു..

മഴ അലറിപെയ്യാൻ തുടങ്ങി, ഇരുട്ടിനെ കീറിവന്ന ഒരു കൊള്ളിയാൻ വെട്ടത്തിൽ പ്രതികാരത്തിന്റെ ചൂണ്ടലും ആറ്റിലേക്കിട്ടിരിക്കുന്ന മൂന്ന് മുഖങ്ങൾ.
അവരുയെ മീശകളിലേക്കാണ് എന്റെ നോട്ടം വീണത്. കുഴിയന്റെ ചെമ്പൻ മീശ, മല്ലിന്റെ കൊമ്പൻ മീശ,
മീശയിൽ ആശ്രയിക്കാത്ത വിശ്വാസമുള്ള എലീശ,  ഏറ്റവും മാന്യമായ മീശ എനിക്ക് തന്നെ.നാലു മീശകൾക്കും  വേണ്ട മീനുകൾ ആറ്റിൽ ആർത്തിയോടെ നീന്തുന്നു.
ലിസി കരയിലിരുന്ന് മാനത്തേക്ക് നോക്കി ഉറക്കെ എന്തോ വിളിച്ച് പറയുന്നു.
മൂന്നാളും പല്ല് ഞെരുമ്മുന്നത് ഈ മഴയിലും കേൾക്കാം..

അലക്കിയ തുണികളും മുലക്കച്ചയുമായി കൊർണകൾ ഇതാ കയറിവരുന്നു.
ഞാൻ മല്ലിന്റെ കൈയിൽ ഇറുക്കി പിടിച്ചു.
കുഴിയനും എലീശയും എഴുന്നേറ്റ് നിൽക്കുന്നു. കുഴിയന്റെ കത്തി കൊള്ളിയാൻ വെട്ടത്തിൽ തിളങ്ങി.
പെട്ടെന്ന് കൂറ്റൻ ഒരടിമുഴങ്ങി. എല്ലാവരെയും പിന്നിലാക്കി
ഉടുത്തിരുന്ന മുണ്ട് അഴിച്ചെറിഞ്ഞ് എലീശ അവർക്ക് നേരെ ഓടുന്നു..
അയാളുടെ ലക്ഷ്യം ആരായിരിക്കും, എനിക്കു പോലും അറിയാത്ത അയാളുടെ കഥയെന്താണ്...??

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)