Sunday 17 July 2016

കഥ ബംഗാളി തീവണ്ടി

ബംഗാളി തീവണ്ടി...!

അന്നും സ്റ്റാഫ് റൂമിലെ രാഷ്ട്രീയ ചർച്ചയിൽ എന്നെ  തോല്പിച്ചത് ബംഗാളിലെ പാർട്ടിയുടെ പതനമായിരുന്നു.

നിലമ്പൂർ തീവണ്ടിയാഫീസിൽ ടീക്കറ്റെടുക്കാൻ വരിനിന്ന എന്നോട് ജഹാംഗീർ ഹിന്ദികലർന്ന മലയാളത്തിൽ പറഞ്ഞു.

  'നാൻ നാട്ടിപോകുന്നു മാസ്റ്റർജീ നാട്ടിൽ പോകുന്നു ജോഗൽ സുഗമുണ്ടോ"
അയാളെ തിരുത്താനോ മറുപടിപറയാനോ എനിക്ക് കരുത്തുണ്ടായിരുന്നില്ല. തിരുത്താൻ കഴിയാത്തൊരു പാഠമായിരുന്നു എനിക്ക് ജഹാംഗീർ.

വാടക ഫ്ലാറ്റിലെത്തുമ്പോൾ അവിടുത്തെ അഞ്ച് താമസക്കാരുടെ ഭാര്യമാരും ഒരാളുടെ ഫ്ലാറ്റിൽ ആയിരുന്നു . പടികളിലൂടെ പുതുതായി വന്ന ബംഗാളികുടുംബത്തിലെ മൂന്ന് ബോഗികളും എന്റെ ഒരു ബോഗിയും ചേർന്ന് ഒരു കുഞ്ഞു തീവണ്ടി ചുക് ചുക് മുഴക്കി എന്റെ മുന്നിൽ പച്ചക്കൊടി കാത്തുകിടന്നു.

"എവിടേക്കുള്ള വണ്ടിയാ...?"
എന്റെ ചോദ്യത്തിനുള്ളയുത്തരം മൂന്നാമത്തെ ബോഗിയിൽ നിന്നായിരുന്നു ...

"വെംഗാലീ പോണൂ...."

മാവോയിസം തലയ്ക്കുപിടിച്ചനാളിൽ ഞാനും വംഗനാട്ടിലേക്ക് കള്ളവണ്ടി കേറാൻ കൊതിച്ചിരുന്നു..ചിരി ചുണ്ടിന്റെ ഇടതുകോണിലൂടെ പുറത്തേക്ക് എത്തിനോക്കി...നേർത്ത ചിരിയുടെ പച്ചക്കൊടികണ്ട് ആ തീവണ്ടി സ്നേഹത്തിന്റെ  സ്റ്റേഷൻ പരിധികൾ പിന്നിടുന്നത് ഞാൻ നോക്കിനിന്നു..ഇഷാന്റെ പിന്നിൽ ഇദ്രീസ് അതിന്റെ പിന്നെ ജോയൽ അതിനും പിന്നെ ഇഷ.....എല്ലാവരെയും ഇടതുകൈ പിന്നിൽ ഘടിപ്പിച്ചിരിക്കുന്നു...

ജിഷയുടെ ഘാതകന്റെ മുഖം കാണാനുള്ള വെമ്പലിൽ വസ്ത്രം പോലു മാറാതെ ചാനലുകൾ തോറും ഞാൻ കയറിയിറങ്ങി...
നിലക്കടല പുഴുങ്ങിയതും കട്ടൻ ചായയും മേശപ്പുറത്ത് നിരത്തിയതോടൊപ്പം മറ്റെന്തോ പെയ്തുതീർക്കാനും ഭാര്യയുടെ മുഖത്തുണ്ടായിരുന്നു..

"അതേ അപ്പുറത്തുള്ള ബംഗാളികളെ പറഞ്ഞുവിടണമെന്നാ എല്ലാർക്കും..ഒരു വൃത്തിയുമില്ല ആ ഇളയപെണ്ണില്ലേ ഇന്നലെ ഈ വരാന്തയിൽ തൂറിയിട്ടു...
ആ പിള്ളേരു വിളിക്കണെകേട്ടിട്ട് ഈചെക്കനും എന്നെ 'മച്ചീന്ന്' വിളിച്ചു...മച്ചീന്ന് പറഞ്ഞാ പെറാത്തവളല്ലേ...?
നിങ്ങളുടെ മുണ്ടിന്റെ ഒപ്പം ആ പെണ്ണ് അടിപ്പാവടയും കഴുകിയിട്ടു അതിന്റെ അരികിലിപ്പം ചോപ്പുനിറമാ...ഞാൻ പോലും നമ്മുടെ തുണി ഒരുമിച്ച് വിരിക്കാറില്ല എന്നിട്ടാ...
ആ ഹിന്ദിക്കാരൻ പടിക്കെട്ടിലിരുന്ന് ബീഡിവലിക്കും നിങ്ങളമോൻ അതും നോക്കി നില്പാ, ഏതു സമയോം ഉറക്കെച്ചിരിയും വർത്താനോം, സമയോം...നമുക്കിവിടുന്ന് മാറിയാലോ..?

മറുപടികൾ ഉള്ളിൽ തളച്ചിട്ട് പെയ്തുതീരാൻ ഞാൻ കാത്തുനിന്നു.
ഈ ഫ്ലാറ്റ് ഒപ്പിക്കാൻ ഞാൻ സഹിച്ചത് എനിക്കല്ലേ അറിയൂ..

രാത്രിയും പരിഭവത്തിന്റെ ചാറ്റൽ മഴയായിരുന്നു....

" ജിഷേടെ എവിടാ കത്തികയറ്റിയതെന്ന് അറിയോ...ആ ചെറുക്കനെപ്പോലെ തോന്നുന്നില്ലേ അപ്പുറത്തെ  ആളെക്കണ്ടാൽ, അതേ അവരൊന്നും നല്ല മുസ്ലീങ്ങളെല്ലെന്നാ സാജിദ പറയുന്നത് നല്ല മുസ്ലീങ്ങൾ പർദ്ദയിടൂത്രേ,
ഇന്ന് ഉച്ചയ്ക്ക് കറണ്ട് പോയപ്പം  ആ പെണ്ണ് ഇളയതിന് മുലയും കൊടുത്ത് വരാന്തയിൽ കിടക്കുന്നു...നാശങ്ങൾ അടുത്തൊക്കെ ആണുങ്ങളുള്ളതല്ലേ..?

"ചോട്തോ യാർ..."

എന്നോ എതോ സിനിമയിൽ കേട്ട ഹിന്ദിശകലം നാവിൽ നിന്ന് വഴുതിവീണു...
പിന്നെ പെരുമഴയായിരുന്നു...

"അതേ കമ്യൂണിസ്സോം കുമ്മൂണിസ്സോം കുടുംബത്തിന് പുറത്ത് ഞാനെന്റെ ആങ്ങളയോട് നാളെ വരാൻ പറഞ്ഞിട്ടുണ്ട് ഇവറ്റകളെ പറഞ്ഞുവിട്ടാലേ ഞാനിനി ഇങ്ങോട്ടുള്ളൂ..."

അപ്പോഴും എന്റെ അരികുപറ്റിക്കിടന്ന ഒരു കുഞ്ഞുബോഗിയിൽ നിന്ന് ചുക് ചുക് ശബ്ദം കേൾക്കുന്നുണ്ടായിരുന്നു...

പിറ്റേന്ന് ഞായർ വെളുപ്പിന് പാണ്ഡവർ വീട്ടുടമയുടെ വീട്ടിലേക്ക് മാർച്ചു ചെയ്തു നിലക്കടലയും ചായയും കുടിച്ച് അടിയന്തിരപ്രമേയം അവതരിപ്പിക്കപ്പെട്ടൂ...

"അതേ മാഷേ ജഹാംഗീർ ഈ നാട്ടിലെത്തീട്ട് പതിനഞ്ച് കൊല്ലായീട്ടോ...പിന്നെ നമ്മുടെ കെട്ടിടം പണിഞ്ഞതും അയാളാ...എന്തുനല്ല പണിക്കാരനാണെന്നോ...മാഷു പറഞ്ഞാപ്പിന്നെ മാറ്റാതിരിക്കാൻ പറ്റോ...?"

ആശ്വാസത്തിന്റെ മുറ്റത്തിറങ്ങുമ്പോൾ അളിയന്റെ വാഹനത്തിൽ മൂന്നാമത്തെ ബോഗി കയറിപ്പോകുന്നതും നോക്കി മറ്റുബോഗികൾ പകച്ചു നിൽക്കുകയായിരുന്നു...

ഞാനപ്പോൾ  രവീന്ദ്രൻ മാഷിന്റെ ചരിത്രക്ലാസിലായിരുന്നു...

ബംഗാളിലായിരുന്നു നവേത്ഥാനത്തിന്റെ അലയൊലികൾ തുടങ്ങിയത് പിന്നീടത്.....!!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

Wednesday 13 July 2016

കഥ രാജശ്രീ ഷാജഹാൻ

രാജശ്രീ ഷാജഹാൻ..!!

ജ്യോതി തീയേറ്ററിന്റെ ക്യാഷ്കൗണ്ടറിലും പ്രവേശനസ്ഥലത്തും ഒരാളെക്കണ്ടപ്പോൾ നാട്ടിലെ രാജശ്രീ തീയേറ്ററാണ് ഓർമ്മവന്നത്, കസേരകൾക്കെല്ലാം അതേ വിയർപ്പുമണം നിലത്ത് കാർക്കിച്ച് തുപ്പിയതിന്റെ വഴുക്കൽ, പ്രകാശമെത്താത്ത കോണിൽ മുല്ലപ്പൂവിന്റെ മണം ഏതോ തനിയാവർത്തനമ്പോലെ. സ്ക്രീനിൽ നായികാനായകന്മാർ പ്രണയിച്ചു നിൽക്കുമ്പോൾ എന്റെ ഓർമ്മകൾ ഒൻപത് ബീ യുടെ പുറത്ത് തല്ലുവാങ്ങി നിൽക്കുകയായിരുന്നു, അജിത്തിന്റെ ചന്തിയിൽ കോമ്പസ്സിനു കുത്തിയത് ആ സുമേഷ് പറഞ്ഞിട്ടാണ്. ഉച്ചകഞ്ഞിയുടെ സമയത്താണ് സുമേഷിന് ബോധോദയമുണ്ടായത്.

"അളിയാ രാജശ്രീയിൽ മമ്മൂട്ടിയുടെ  സൈന്യം കളിക്കണ് നമ്മക്ക് ചാടിയാലോ"

അപ്പന്റെ സുഹൃത്തും കടക്കാരനുമായ ഷാജഹാനിക്കയെ എനിക്ക് അപ്പനേക്കാളിഷ്ടമായിരുന്നു. കോമ്പസുകഥകേട്ട് ചിരിച്ചിട്ട് പോയിരുന്ന് പടം കാണെടാ മക്കളേന്ന് ഒരു പറച്ചിലും.

സിനിമകഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഗിരിജ ടീച്ചറും അജിത്തിന്റെ അമ്മയും സിറ്റൗട്ടിലിരുന്ന് ചായ കുടിക്കുന്നു. അമ്മയുടെ നോട്ടത്തിന് നാലു കോമ്പസ്സിന്റെ മൂർച്ചയായിരുന്നു. അപ്പന്റെ പെട്ടിയിൽ അജിത്തിന്റെ വീടിന്റെ ആധാരവും ഭദ്രമായിരുന്നു ആയതിനാൽ കണ്ണിരിനപ്പുറം മറ്റൊരു പ്രതിഷേധം അവർക്കുമാകുമായിരുന്നില്ല. പരിഹാരമായി ഒന്നു രണ്ടുമാസത്തെ പലിശയിളവും വാങ്ങി അവർ പോയി.

അപ്പനോട് ഇതൊന്നും അമ്മ പറയില്ല ഒരിക്കൽ പുഴയിൽ കുളിക്കാൻ പോയതു പറഞ്ഞതിന് എനിക്കുവന്ന ചവിട്ട് ഇപ്പൊഴും അമ്മയുടെ നടുവേദനയായുണ്ട്.

"ചെക്കനെപ്പൊഴും രാജശ്രീടെ മുന്നിലാ, ആ ഷാജഹാനുമായ  കൂട്ട് അയാളെ ഒന്ന് വിലക്കണം.."

മീനിന്റെ മുള്ള് നിലത്തേക്ക് നീട്ടിത്തുപ്പി ഒരു തെറിയും ചേർത്ത് അപ്പൻ പറഞ്ഞൂ...

"എടീ പുല്ലേ ഇപ്പൊത്തന്നെ മൂന്നരലക്ഷോം പലിശേം അവൻ തരാനുണ്ട് ആ ഓലപ്പെരേടെ പ്രമാണോം എന്റെ പെട്ടീലൊണ്ട്...."

"കണ്ടവളുമാരേം കൊണ്ട് അവിടെ അപ്പൻ കേറിച്ചെല്ലണത് മോൻ കാണണ്ടാന്ന് കരുതീട്ട് പറഞ്ഞതാ..."

പാത്രം വലിച്ചെറിയണതും അമ്മയുടെ നിലവിളിയും ഉറക്കത്തിലും എനിക്ക് കേൾക്കാമായിരുന്നു.

പിറ്റേന്ന് സ്കൂളിന്ന് വരുമ്പോൾ അപ്പനും കൂട്ടുകാരും മുറ്റത്തിരുന്ന് കുടിക്കുന്നു. മോഹൻ വൈദ്യർ അമ്മയുടെ മുറിയിലുണ്ടെന്ന് തൈലത്തിന്റെയും ഞരക്കത്തിന്റെയും രൂപത്തിൽ ഞാൻ തിരിച്ചറിഞ്ഞു.

ഉമ്മറത്തെ കുടിക്കാർക്ക് ഷാജഹാനിക്കയായിരുന്നു സംസാരവിഷയം...

"ഞാനും അവനും സ്കൂളീന്ന് തൊടങ്ങിയ ബന്ധാ ഈ ഷാജാാൻ ഒണ്ടല്ലോ സിനിമേലൊക്കെ മൊലകുലുക്കി ഡാൻസാടണ രാജശ്രീയുമായി ലബ്ബാർന്ന് അറിഞ്ഞൂടേ വിൻസെന്റിന്റെ കൂടൊക്കെ അഭിനേച്ചിട്ടുണ്ട് അവളെ ഓർമ്മയ്ക്ക് എന്റെ പൈസാവാങ്ങി തൊടങ്ങിയതാ ആ ഓലപ്പൊര ഇപ്പൊ പലിശേം പലിശേടെ പലിശേം...നിങ്ങക്കറിയോ ഞാനീ കൂത്തിച്ചിമോളെ ചാടിച്ചോണ്ട് അഞ്ചാറ് ദിവസം കഴിഞ്ഞത് അവിടാ...
ഇപ്പൊ എന്റെ ചാരയക്കന്നാസ് വയ്ക്കാനും പിന്നെ വല്ലവളേം കൊണ്ട് കേറാനും അതാ പറ്റിയ സ്ഥലം"

പിറ്റേന്ന് സ്കൂളിൽ പോകുന്നവഴിയിൽ സുമേഷ് ഏ പടത്തെപ്പറ്റിയും ഷക്കീലയെക്കുറിച്ചും പറഞ്ഞു, രാജശ്രീയിലും അങ്ങനെ ഒരു പഠമായിരുന്നു, അന്നും അപ്പന്റെ കാറ് ആ മുറ്റത്തുണ്ടായിരുന്നു.

അപ്പന്റെ മരണം എന്നെ ഞെട്ടിച്ചിരുന്നില്ല...
കോളേജിന്റെ മുന്നിൽ വച്ച് ഷാജഹാനിക്ക പറഞ്ഞാണറിയുന്നത്

"നിന്റപ്പന് ഹൃദയമുണ്ടായിരുന്നു....ഹാർട്ടറ്റാക്കാ"

ചടങ്ങൊക്കെക്കഴിഞ്ഞ് മടുത്തപ്പോൾ രാജശ്രീയിൽ അന്ന് കളിക്കുന്ന വിജയ് യുടെ തമിഴ് പടം "ഖുഷി" കാണുന്നതിനിടയിൽ ഇക്കപറഞ്ഞൂ...

നിന്റപ്പന്റെ പെട്ടിയിലെ പ്രമാണങ്ങളെ മോചിപ്പിച്ചല്ലാതെ ആ ആത്മാവിന് ശാന്തികിട്ടില്ല"

പിറ്റേന്നുമുതൽ പൂജാമുറിയിലെ അലമാരയിൽ നിന്നും പ്രമാണങ്ങൾ സ്വന്തം പ്രമാണിമാരെ തിരക്കിപ്പോയി കടാശ്വാസത്തോടെ.

ഞാൻ ബി എഡ് പാസായി വരുമ്പോൾ രാജശ്രിയുടെ ഓലത്തലയിൽ നരകേറിയിരുന്നു. അതിനു ചുറ്റും ഒരു കുഞ്ഞു പട്ടണം വളരുന്നുണ്ടായിരുന്നു. അന്ന് കളിക്കുന്ന പടത്തിനും ആ പേരായിരുന്നു "പട്ടണത്തിൽ ഭൂതം".

"ഇതിന്റെ സീ ഡി ഇപ്പൊ എല്ലാർക്കും കിട്ടിക്കാണും നമുക്കൊന്നിച്ചിരുന്ന് ഒരു സിനിമ കണ്ടാലോ ഇനി ചിലപ്പോൾ കഴിയൂല"

പിന്നെയൊരിക്കൽ ചെല്ലുമ്പോൾ പ്രദർശനമില്ലെന്നൊരു ബോഡുകണ്ടൂ എങ്കിലും കുറച്ചാളുകൾ കൂടി നിൽപ്പുണ്ട് രാജശ്രീന്ന് കൊത്തിവച്ചിരിക്കുന്ന കൗണ്ടർ ഉള്ള അരമതിലിൽ ഇക്ക ഇരിക്കുന്നു...

പ്രദർശനമില്ലെന്ന ബോഡിലേക്കുള്ള എന്റെ നോട്ടം കണ്ട്...

"വാ മാസ്റ്ററേ ഇതിപ്പൊ ഒരു കല്യാണവേദിയാണ് പാവങ്ങളാ ഒന്നും കിട്ടില്ല കറണ്ട് ചാർജ്ജെങ്കിലും അടയ്ക്കാല്ലോ ഇതൊരു കോഴി ഫാം ആക്കാനും പ്ലാനുണ്ട് നിന്റെ അപ്പനുണ്ടാർന്നെങ്കിൽ....."

രാജശ്രീയുടെ സ്ഥാനത്ത് ഇക്കയുടെ അനിയന്റെ മകൻ ജഹാംഗീർ തീയേറ്ററും ഷോപ്പുകളും അടങ്ങിയ വലിയൊരു  ഷോപ്പിംഗ് മാൾ നടത്തുന്നു.
പുതിയ മതിൽകെട്ടിയിരിക്കുന്നത്  കൗണ്ടർ ദ്വാരമുള്ള രാജശ്രീന്ന് കൊത്തിവച്ചിട്ടുള്ള ആ അരമതിലിന്റെ പുറത്താണ്. ചില നിർമ്മിതികളൊന്നും പൊളിച്ചു കളയാനാകില്ലല്ലോ. ഒരു രഹസ്യം പറയട്ടേ അതിന്റെ ആധാരമിപ്പൊഴും പൂജാമുറിയിലെ അലമാരയിലുണ്ട്  കൊടുത്തിട്ടും ഇക്ക അത് വാങ്ങിയിരുന്നില്ല.

പഴയതുപോലെ കൗണ്ടറിന്റെ ദ്വാരത്തിലേക്ക് കൈയിട്ടപ്പോൾ ഷാജഹാന്റെ തണുപ്പ് ഷോപ്പിംഗ് മാളിലെ മൾട്ടീപ്ലക്സ് തീയേറ്ററിലെ "ഡാഡീകൂളിന്റെ " ഒരു ടിക്കറ്റുതന്നൂ..

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര