Wednesday 15 March 2017

കഥ ഡാമൊരു ഭീകര ജീവിയാണ്

ഡാമൊരു ഭീകരജീവിയാണ്...!!

പുതിയ പ്രൊഫൈൽ ചിത്രത്തിന് അഞ്ഞൂറാം ലൈക്ക് കിട്ടാൻ കാത്തിരിക്കുന്നതിനിടയിലാണ്. ഡാമൊരു ഭീകരജീവിയാണെന്ന പോസ്റ്റർ  ആരോ എന്റെ വാളിൽ ടാഗുചെയ്തിരിക്കുന്നു. പുഴയെന്നപേരിലുള്ള ഐഡി. ഏതോ പുഴയുടെ ചിത്രങ്ങൾ ആദിവാസി ഊരുകൾ, കുറേ വാർത്തകൾ. ഇൻബോക്സിൽ ചെന്ന് രണ്ടെണ്ണം പറയാൻ തന്നെ തീരുമാനിച്ചു. അതിനിടയിലാണ് അപൂർണമായ
ആ പോസ്റ്റ് ശ്രദ്ധിച്ചത്...

" പശ്ചിമഘട്ടത്തിന്റെ മടിയിൽ പെറ്റുവീണ പുഴപ്പെണ്ണാണു ഞാൻ . ഒഴുകാനുള്ള എന്റെ ജന്മാവകാശത്തെ ആറിടങ്ങളിൽ തടഞ്ഞു നീ നിന്റെ കാമം തീർത്തു. ഇനി ഏഴാമിടം അവിടെ നീ തടയുന്നതിന്റെ മുന്നേ
നിറഞ്ഞ് പതഞ്ഞ് എന്റെ ഒരു ചാട്ടമുണ്ട്...
പുഴയെ ചുവപ്പിച്ച്
ഞാൻ പൊട്ടിച്ചിതറും...

(കുറിപ്പ്: ഇത് കാടർ പൂർത്തിയാക്കും..എന്ന് പുഴ.)

"ആരാണ് എനിക്ക് മനസിലായില്ല. എന്റെ പേജിൽ അനാവശ്യങ്ങൾ ടാഗ് ചെയ്യരുത്..  " പുഴയുടെ ഇൻബോക്സിലേക്ക് സന്ദേശമയച്ചതും ഉടൻ മറുപടിവന്നു...

"ഞാൻ പുഴ
ഇരയായ നാല്പത്തിനാലിൽ എത്രപേരെ താൻ അറിയും. അദ്ധ്യാപകനല്ലേ ? മണ്ണിനേം മരത്തേയും കുറിച്ച് എഴുതാറില്ലേ...? കമ്മൂണിസ്റ്റുമാണല്ലോ..? ഡാമിന്റെ കൂട്ടിക്കൊടുപ്പിന് കുടപിടിക്കണ കൂട്ടത്തിലല്ലേ...?"

ആക്ടിവിസം തലയ്ക്കുപിടിച്ച  ഭ്രാന്തനാകും സംസാരിക്കുന്നതും പന്തിയല്ല.
ഡാമിന്റെ കൂട്ടിക്കൊടുപ്പ് കമ്മൂണിസ്റ്റ് പുഴ ഉള്ളിൽ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു..
ഞാൻ സൈൻ ഔട്ട് ചെയ്ത് വീട്ടിൽ അമ്മയെ ഫോണിൽ വിളിച്ചു.. .

"നമ്മുടെ ഡാമിന്റെ ചരിത്രമെന്താമ്മേ...?"

" എനിക്കാറിയൂല നിന്റെ അമ്മാമ്മ പറയും ദാ അമ്മാ അവൻ വിളിക്കണ് ഡാമിന്റെ കാര്യം എന്തോ പറഞ്ഞ് കൊടുക്കാൻ..."

" എന്ത് മക്കളേ ഇപ്പൊ ഡാമിന്റെ കാര്യം..അന്ന് നാല്പത്തിമൂന്നില് നിന്റെ അപ്പുപ്പനും മാമനൊക്കെ പോയിരുന്നു തിരുവനന്തപുരത്ത് പട്ടിണി കെടക്കാൻ...അഗസ്ത്യർകൂടത്തീന്ന് വരണ പെരിയ ആറും മുല്ലയാറും വള്ളിയാറും നെയ്യാറും വലിയ പുഴയെ കള്ളിക്കാട് തടഞ്ഞ് അമ്പൂരിയിലും കോട്ടയം പുറത്തും മായത്തും കോട്ടൂരും അഞ്ഞൂറേക്കറിൽ പരന്ന് കെടക്കണതാണ് നമ്മള ഡാം. അന്ന് നാട്ട് കാര് എതിത്തില്ല കാണിക്കാര് കൊറേ പ്രശനങ്ങളൊണ്ടാക്കി അവരെയെല്ലാം എഞ്ചിനിയർ   സായിപ്പ് കാച്ചിക്കളഞ്ഞ്. നമ്മക്ക് സർക്കര് മൂന്നേക്കർ വീതം തന്ന്.
കങ്കൻ കാണിയായിരുന്നു നേതാവ് അവനെ സുർക്കീലിട്ട് ഡാമ് കെട്ടിയതിന്റെ ഉള്ളിലിട്ട് മരിക്കാൻ പോൺ വെപ്രാളത്തില് മനുഷ്യൻ പിടിക്കണ ഒരു പിടിയെണ്ട്, വിടൂല. അതാണ് ഡാമിന്റെ ഒറപ്പ് .."

ഞാൻ ഫോൺ കട്ട് ചെയ്തു...
പിന്നെ രണ്ടു ദിവസം ഫേസ് ബുക്കിൽ കേറീല...
മുഖചിത്രത്തിന് ലൈക്ക് ആയിരം കടന്നിരിക്കുന്നു...

# ഇന്ത അടവീല് ഡാമ് വേണ്ട..!"
വീണ്ടും പുതിയ പോസ്റ്റ് ടാഗ് ചെയ്തിരിക്കുന്നു നൂറിലധികം ലൈക്കുകൾ കമന്റുകൾ...

" എവിടായിരുന്നു രണ്ട് ദിവസം കണ്ടില്ലല്ലോ.."
പുഴയുടെ മെസ്സേജുവന്നു .

" മുഖമില്ലാത്ത് പേരില്ലാത്ത ഒരു പുഴയോട് സംവദിക്കാൻ എനിക്ക് ഭ്രാന്തില്ല..."

" ഞാനാരെങ്കിലുമാകട്ടേ ഞാനേത് പുഴയെന്ന് അറിയാനെങ്കിലും ഒരു മാഷിനായോ..?"

ഏതോ ഒരു വീഡിയോയുടെ ലിങ്ക് അയച്ചുതന്നു തുറന്നപ്പോൾ ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന പാട്ട്...

"മാഷിന് കാടരെക്കുറിച്ച് അറിയാമോ..."

" നാട്ടിലെ വനത്തിൽ കേറി കളിച്ചു നടക്കുമ്പോൾ കാടന്മാർ പിടിക്കും എന്ന് അമ്മ ഭയപ്പെടുത്താറുണ്ട്...?"

" ശരി പറയാം പെരിങ്ങൽ കുത്തടക്കം ആറു പീഡനങ്ങളിൽ ഇരയായ 136.6 ഹെക്ടർ ഭൂമി തടിവില പറഞ്ഞുറപ്പിച്ച, ആയിരത്തഞ്ഞൂറ് കോടി ചിലവാക്കി ഏഴാമത് കൂട്ടബലാത്സംഗം ചെയ്യാൻ പദ്ധതിയിട്ട, പത്തുലക്ഷത്തിലധികം ആരാധകരുള്ള, തൊണ്ണൂറ്റി മൂന്ന് കാടർ കുടുംബത്തിനും 256 ഇനം പക്ഷികൾക്കും ആനക്കുട്ടത്തിനും മത്സ്യങ്ങൾക്കും ആശ്രയമായ ആതിരപ്പിള്ളീലെ ചാലക്കുടിപ്പുഴയാണ് മാഷേ ഞാൻ..."

ജിൻസി ഫിലിപ്പിന്റെ പച്ചവിളക്ക് തെളിഞ്ഞു...

" എന്താണ് പിന്നേ ഓൺലൈനിൽ ഇവിടെ കറണ്ടില്ലാട്ടോ...ഇന്നലത്തേന്റെ ബാക്കി നമുക്ക് നടത്തിയാലോ...എന്താ ഒരു മൂഡില്ലാത്തത്...?"

പുഴ പിന്നേം പറയുന്നു...
"ഒഴുക്ക് മൂന്ന് തരാട്ടോ..."

" അതേ ഇതൊന്ന് നിർത്തോ ഇപ്പൊ മൂന്നാമത്തെ പ്രാവശ്യാ കറണ്ട് പോണത് ആക്ടിവിസത്തിന്റെ പേരിൽ നാടിന്റെ വികസനത്തിനത്തെ തുരങ്കം വയ്ക്കണ നീയൊക്കെയാ നാടിന്റെ ശാപം.."

" പറയൂ മാഷേ പറയൂ നൂറുകോടിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് 4 രൂപാ നിരക്കിൽ വൈദ്യുതി ഉണ്ടാക്കുന്നതിന് പകരം ആയിരത്തഞ്ഞൂറ് കോടി ചിലവാക്കി 10 രൂപാ നിരക്കിൽ വൈദ്യുതി ഉണ്ടാക്കുന്ന പൊട്ടൻ നയത്തെ വിമർശിക്കാൻ നിങ്ങടെ മന്ത്രിയുടെ  സാമ്പത്തിക ശാസ്ത്രത്തിലെ  ഡീലിറ്റ് ബിരുദമൊന്നും വേണ്ടാട്ടോ ഈ പുഴയുടെ എക്ണോമിക്സിലെ എം എ മതി...
ആറു പീഡനം കഴിഞ്ഞു വരുന്ന എന്റെ ഒഴുക്ക് 28 കിലോമീറ്റർ നിലച്ചിട്ട് കാലം കുറേ ആയീട്ടോ...
നമ്മൾ പറഞ്ഞു വന്നത് മൂന്ന് തരം ഒഴുക്കുകൾ അതിന്റെ ജൈവികതയിലാണ് മീനുകൾ മുട്ടയിടുന്നത് അതിന്റെ പ്രജനന കാലം നൽകാൻ കുഴലിലൂടെ ഒഴുക്കിത്താരാൻ ശ്രമിക്കുന്ന നിങ്ങളുടെ പദ്ധതിയ്ക്ക് കഴിയില്ലാട്ടോ..."

." ...ന്റെ പൊന്നുമാഷേ അന്ന് ഗുളിക കഴിക്കാത്തത് ഭാവിയിൽ ദോഷം ഉണ്ടാകുമെന്ന് കരുതീട്ടാ. എനിക്ക് ഇടയ്ക്ക് പിരീഡ്സ് തെറ്റാറുണ്ട് അല്ലെങ്കിൽ തന്നെ ഇതൊക്കെ ഒഴിവാക്കാൻ എനിക്കറിയില്ലേ എന്നെയല്ലേ കൂടുതൽ ബാധിക്കുന്നത്  യൂ ഡോൻഡ് വറി...അതാണോ മൂഡോഫ്
ഇവിടെ കറണ്ടു വന്നു രാത്രി കാണാട്ടോ...ടെൻഷൻ വേണ്ട ബാക്കി അപ്പൊപ്പറയാം.."..
ജിൻസി ഇടയ്ക്കു കയറി പരിഭവിച്ചു...

" മീനിന്റെയും മാനിന്റേം കാര്യം നോക്കിയാൽ നമ്മളിരുട്ടിലാകും..."
ഞാൻ സൈനൗട്ട് ചെയ്തു.

പത്തര കഴിഞ്ഞിട്ടുണ്ടാകും ജിൻസിയെ ഓർത്തിട്ടാണ് എഫ് ബി തുറന്നത്..
പുഴയുടെ പേജിൽ പുതിയൊരു കവിത...

ആതിരപ്പിള്ളി..

ഒന്നാമിടത്തെന്റെ കാഴ്ച്ചമങ്ങി ..
ശബ്ദം നിലച്ചരണ്ടാമിടം
മൂന്നമിടമെന്നെ കേട്ടതില്ല
ഗന്ധമറ്റ നാലാമിടം
തൊട്ടാലറിയാതെയായി അഞ്ചാമിടം
മനം പിഞ്ഞിയ ആറാമിടം
ഏഴമിടത്തെന്നെ ഞാനെറിഞ്ഞുടയ്ക്കും
പുഴചുവക്കും
കാടരിൽ ഞാൻ ഭ്രാന്താകും..."

എന്റെ ഇൻബോക്സ് നിറയെ 1970  ആളിയാർ ജലദുരന്തം, 96-2002 ആതിരപ്പിള്ളി ആഘാതപഠനങ്ങൾ. പൊകലപാറയിലെ ആദിവാസി ഊരുകൾ...സോളാർ പദ്ധതി മാസ്റ്റർ പ്ലാൻ...
വായിക്കാൻ താല്പര്യം തോന്നി...

ജിൻസിയുടെ പച്ചകത്തിക്കിടക്കുന്നു ...
" ഹായ് പൊന്നേ. ഇനി പേടിക്കാനില്ലാട്ടോ കിഴക്കുപുലരിയിൽ ചെങ്കൊടി പാറീട്ടോ വല്ലാത്ത വയറുവേദന...ഞാനെന്റെ കൂട്ടുകാരുമായി ചാറ്റട്ടേ ഇപ്പൊ ടെൻഷൻ മാറീലേ...
ഗുഡ് നൈറ്റ് ഉമ്മ..."

" ഹായ് വന്നോ...ഞാൻ കരുതി ബ്ലോക്കാക്കിപോകുമെന്ന് ഞാൻ പല്ലവി കാടരുടെ മൂപ്പത്തിയാ മാഷേ ആതിരപ്പിള്ളി ഗവ കോളേജിൽ എം എ എക്ണോമിക്സ് അവസാന സെമസ്റ്റർ...
ചീവയ്ക്ക തേൻ മഞ്ഞൾ കൂവ ഇതൊക്കെ വെറും ഒരു കുപ്പി മദ്യത്തിന് വിറ്റ് തുലയ്ക്കുന്ന കാടരെ നന്നാക്കാൻ ശ്രമം...1886 മുതൽ ഞങ്ങടെ വിഭാഗം റോഡിന്റെയും കറണ്ടിന്റേയും ഡാമിന്റെയും പേരിൽ  പലായനം ചെയ്ത് ഒടുവിൽ ഇവിടെത്തിയതാ ..ഇനി ഒളിക്കാൻ സ്ഥലമില്ല മാഷേ ഈ കാട് ഇല്ലെങ്കിൽ കാടരില്ല...നാലുതവണ പോലീസ് വിളിപ്പിച്ചും ആദ്യം ഒരു മയമുണ്ടായിരുന്നു പിന്നെ അതൊക്കെ മാറി...

ഒന്നുറപ്പാണ് ഒന്നുകിൽ അവരെന്നെ കൊല്ലും ഇല്ലെങ്കിൽ ഇവർക്കുവേണ്ടി ഞാൻ ചാകും...
കറണ്ടിന് ബദലുണ്ട് മാഷേ ഈ പുഴയ്ക്ക് ബദലില്ല...
ഞങ്ങൾക്ക് വേറെ വനമില്ല..
എല്ലാവരും ലൈക്കും കമന്റും ഇട്ട് മാറിയപ്പോൾ ഒന്ന് തിരക്കിയത് കേട്ടത് മാഷാണ് ഒരാളെങ്കിലും ഇതറിയണമെന്നുണ്ടായിരുന്നു..."
ഇൻ ബോക്സിൽ ഒരു ചിരിച്ച മുഖത്തിന്റെ ചിത്രം പിന്നെ ആ പച്ചവെളിച്ചം കെട്ടു....

പുഴയുടെ പേജിലെ വാർത്തയും പോസ്റ്റും കവിതകളും ഞാൻ വാട്സ് ആപ്പ് ഫേസ്ബുക്ക് കൂട്ടായ്മകളിലേക്ക് ഷെയറുചെയ്തു...
ചിലതിലൊക്കെ ചർച്ചയുണ്ടായി....

ആതിരപ്പിള്ളിയെ അറിയാമെന്ന പേജ് തുടങ്ങി നൂറിലധികം പേർക്ക് അയച്ചു...

."..ന്റെ മാഷേ ഉറക്കായില്ലേ ആരോ തടഞ്ഞ ലക്ഷണമുണ്ടല്ലോ..."

ജിൻസിയും പച്ചവിളക്കണച്ചു...
ഞാൻ പുഴയെ കാത്തിരുന്നു...

പിറ്റേന്ന് സ്റ്റാഫ് റൂമിൽ നിന്ന് രഹസ്യമായി സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസുകാർ എന്നെ സ്റ്റേഷനിൽ കൊണ്ടുപോയി...

'ആദ്യമൊക്കെ ഒരു മയമുണ്ടായിരുന്നു പിന്നെ ഒക്കെ മാറി..' പുഴ പറഞ്ഞത് സത്യമായിരുന്നു...

നീരുവന്ന കൈകൊണ്ട് ഞാൻ ഫേസ് ബുക്ക് ഡിലീറ്റ് ചെയ്തു...പുഴയുടെ പേജ് കാണാനായില്ല...

"എഞ്ചിനിയർ സായിപ്പ് കങ്കൻ കാണിയെ സുർക്കിയിൽ ഇട്ടു...മരണവെപ്രാളത്തിൽ മനുഷ്യൻ പിടിക്കണ ഒരു പിടിയൊണ്ട് വിടൂല അതാന് ഡാമിന്റെ കരുത്ത്...."

അമ്മാമ്മ കഥ പറഞ്ഞു നിർത്തി...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Thursday 9 March 2017

കഥ അന്താക്ഷരി ( ഒരു സദാചാരക്കളി)

അന്താക്ഷരി..!!
( ഒരു സദാചാരക്കളി)

തീവണ്ടിയാഫീസ് ശൂന്യമായിരുന്നു. വടക്കേന്ത്യയിലെ ഒരു തീവണ്ടിയാഫീസിന്റെ പേര് അതാണ് വായനക്കാർക്കിഷ്ടം. എങ്കിലേ പ്രസാധകരും അംഗീകരിക്കൂ...ഈ വണ്ടി ഏതെങ്കിലും കാരണത്താൽ നിലമ്പൂർ ഷൊർണൂർ വഴി തിരുവനന്തപുരത്തേക്ക് യാത്രചെയ്താൽ എഴുത്തുകാരന്റെ പരിമിതിയെ പ്രിയ വായനക്കാർ അംഗീകരിക്കില്ലേ...?

തീവണ്ടി ഒന്നാം പ്ലാറ്റ്ഫോമിലെത്തുമ്പോൾ വിരലിലെണ്ണാവുന്ന ആളുകളെ കാണാൻ തുടങ്ങി. ടിക്കറ്റ് എടുക്കുക പതിവല്ലാത്തതിനാൽ സെക്കന്റ് ക്ലാസിലെ ലഗേജ്  ബർത്തിൽ കയറിപുതച്ചു കിടന്നു.

താഴെ സീറ്റിൽ ഒരു നാല്പത്തഞ്ചുകാരിയും എതിർ വശത്ത് ഒരു ഫ്രീക്കൻ ചെക്കനും...ഷൊർണൂർ കഴിഞ്ഞിട്ടുണ്ടാകും സീറ്റാകെ നിറഞ്ഞിരിക്കുന്നു...തട്ടമിട്ട ഒരു സുന്ദരി പിന്നെ ഒരു ജീൻസുകാരി ഒരു വൃദ്ധ...
എതിർ വശത്ത് ഫ്രീക്കനൊപ്പം വൃദ്ധയുടെ ഭർത്താവ്, നരകേറിത്തുടങ്ങിയ നാല്പത്തെട്ടിൽ കുറയാത്ത ഒരാൾ...

പെട്ടെന്ന് നാല്പത്തഞ്ചുകാരി എതിരേയിരുന്നവരോട് പറഞ്ഞു എനിക്ക് ആലപ്പുഴ ( വടക്കേന്ത്യയിലാണ്) ഇറങ്ങണം. കഴിഞ്ഞതവണയും ഞാൻ ഉറങ്ങിപ്പോയി. നമുക്ക് അന്താക്ഷരി കളിച്ചാലോ...?

"എനിക്ക് തിരുവല്ല ഇറങ്ങണം" ഫ്രീക്കനും പറഞ്ഞു....

അ യിൽ തുടങ്ങാം...
...അന്നു നിന്റെ കവിളിത്ര തുടുത്തിട്ടില്ല...
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...
പെട്ടുകുത്താനറിയില്ല....
നാല്പത്തെട്ടുകാരൻ ഇത്രവേഗം അന്താക്ഷരിയിലേക്ക് പ്രവേശിക്കുമെന്ന് ഞാൻ കരുതിയില്ല...

നാല്പത്തഞ്ചുകാരി ചിരിയടക്കി.....എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി...
നാല്പത്തെട്ടുകാരൻ വളരെ നീട്ടിയൊരു. ഒരു പായിട്ടു....

പാവാടവേണം മേലാടവേണം പഞ്ചാരപനങ്കിളിയ്ക്ക്...
ഉപ്പാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്....
തട്ടമിട്ടപെണ്ണിന്റെ ശബ്ദം കേട്ടിടത്തേക്ക് കൂപ്പയിലിരുന്നവളുടെ കണ്ണുകളും ചെവികളും പാഞ്ഞുചെന്നു...
"ഞാ ഇനി ഞാ വച്ച് പാട്..."
തട്ടക്കാരി ഞായിട്ടു....

ഫ്രീക്കൻ തന്റെ ഗിത്താറൊന്ന് മുറുക്കി....
ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും പൂമരം കൊണ്ട്...
കപ്പലുണ്ടാക്കി കപ്പലിലാണേ ആ കുപ്പായക്കാരി...(തട്ടക്കാരിയെ നോക്കി ചിരിക്കുന്നു)
പങ്കായം പൊക്കീ ഞാനൊന്നു നോക്കി...
ഞാനൊന്ന് നോക്കി അവളെന്നെയും നോക്കി നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി...
ദേ നോക്കി നാ....

നീ മധുപകരു മലർ ചൊരിയു അനുരാഗപൗർണമിയേ
നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ...
ജീൻസുകാരി ഫ്രീക്കന്റെ നാ പൊട്ടിച്ച് തിരിച്ചൊരു നായിട്ടു...

നിന്റേജീവനും എന്റേജീവനും രണ്ടു കൈവഴിയായിരുന്നു
വേറേ വേറെയായിരുന്നു....
വൃദ്ധന്റെ ശബ്ദം ഇടറി ഭാര്യയുടെ കീഴ്ത്താടിയിൽ അയാൾ തൊട്ടു പിന്നെ അവർ ഒരുമിച്ചു പാടി....
നിന്റേ ജീവനും എന്റേ ജീവനും രണ്ടു കൈവഴിയായിരുന്നു വേറെ വേറെയായിരുന്നു...
രണ്ടാളുടെയും ശബ്ദം ഇടറി...
രണ്ടാളും ചിരിച്ചു...

"വൗ സ്വീറ്റ് കപ്പിൾസ്' ജീൻസുകാരി അവരെ തന്റെ ഫോണിലേക്ക് പകർത്തി...

പാടൂ...
ഇല്ലെങ്കിൽ തോൽവി സമ്മതിക്കു നാല്പത്തെട്ടുകാരൻ അന്താക്ഷരിയിലേക്ക് അവരെ നയിച്ചു...

പാട്ടിന്റെ പാലാഴിതന്നെ ഒഴുകി....
തട്ടക്കാരിയുടെ പാട്ടിന് ഫ്രീക്കന്റെ ഗിത്താറിന്റെ താളം ജീൻസുകാരി എല്ലാം ഫോണിലേക്ക് പകർത്തുന്നു....
വൃദ്ധപ്രണയികൾ കാലുകൾ സീറ്റിലേക്ക് കയറ്റിവച്ചു...
ജീൻസുകാരിയൊഴികേ എല്ലാവരും അതുപോലെ അനുകരിച്ചു..
ഫ്രീക്കനും പെണ്ണും തോൽക്കാൻ തയ്യാറാകാതെ പാടുന്നു....
ഇപ്പൊ ഏതോ ഹിന്ദിപാട്ടിന്റെ താളമാണവർക്ക്...

മറ്റുള്ളവർ ഉറങ്ങിക്കഴിഞ്ഞു...
അവൾ സംഗീതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു...
അവൻ ഗിത്താർ അവൾക്ക് കൈമാറി ഇപ്പോൾ അവിടെ പഴയ ഒരു തമിഴ് പാട്ടിന്റെ താളമാണ്...

വശത്തെ സീറ്റിൽ ഒരു പാസ്റ്റർ വേദപുസ്തകം വായിക്കുന്നു...
ഒരു സന്യാസി പാതിമയക്കത്തിൽ ഒരു മൊയിലിയാർ നിലത്ത് ന്യൂസ് പേപ്പർ വിരിച്ച് കിടക്കുന്നു...

അങ്കമാലി കഴിഞ്ഞിട്ടുണ്ടാകും...
ഫ്രീക്കൻ ടോയിലെറ്റിലേക്കുപോയി...
പിന്നാലെ സന്യാസിയും പാസ്റ്ററും മൊയില്യാരും പോയി...
ഞാൻ താഴേക്ക് ഇറങ്ങി നിന്നു...
അവർ അവന്റെ കഴുത്ത് വാതിലിനു പുറത്തേക്ക് തള്ളി നിർത്തി എതിരേവന്ന ഇലക്ട്രിക്ക് പോസ്റ്റിൽ തട്ടി തലമുറിഞ്ഞു ശിരസ്സില്ലാത്ത അവന്റെ  ശരീരം സന്യാസി പുറത്തേക്ക് ചവിട്ടിത്തെറിപ്പിച്ചു. മുഖത്തുതെറിച്ച് രക്തം കാവിത്തുണിയിൽ തുടച്ചു..
മൊയിലിയാർ രക്തം തെറിച്ച വസ്ത്രം മാറ്റി പുതിയൊരണ്ണം ഇട്ടു..അത്തറുപൂശി..
പാസ്റ്റർ ടോയിലെറ്റിൽ കയറി തന്റെ കൈയിലെ രക്തം പീലാത്തോസിനെപ്പോലെ കഴുകിക്കളഞ്ഞു...

എന്റെ ഉറക്കം കളഞ്ഞവനോട് രണ്ടുവാക്കുചോദിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നോ ? അതോ ആ തട്ടക്കാരിയുടെ പാട്ടിനോട് തോന്നിയ അസൂയയോ...?

വശത്തെ സീറ്റ് നിവർത്തിയിട്ട് അവർ മൂവരും ഒന്നിച്ചിരുന്നു പാസ്റ്റർ ഉത്തമഗീതം വായിച്ചു...
തസ്ബിയിലും രുദ്രാക്ഷത്തിലും ഇരുവർ ശാന്തിതേടി..

ഗിത്താറിൽ ഒരു കാത്തിരിപ്പിന്റെ താളമിട്ട് അവളിരുന്നു...!!

രതീഷ് കെ എസ്
(ഗുൽമോഹർ009)

Wednesday 8 March 2017

കഥ സിജ്നയുടെ പിൻകോഡ്..!!

സിജ്നയുടെ പിൻകോഡ്..!
( ഒരു കഥയുണ്ടായ കഥ)

".....സിജ്ൻ എന്നുപറഞ്ഞാ ജയില് അപ്പൊ സിജിനാന്ന് പറഞ്ഞാ എന്താ സിജ്ജൂട്ട്യേയ് "
ദാദാബായ് നവറോജിയുടെ താടിയുള്ള ഉസ്താദ് പറഞ്ഞപ്പോൾ ഞാൻ കുലുങ്ങിച്ചിരിച്ചു....
പന്ത്രണ്ട് കൊല്ലം കഴിഞ്ഞ് അരിമൊതലാളി സലാഹുദീൻ തങ്ങളുടെ മൂത്തമോൻ എന്നെ കെട്ടിയപ്പോഴാണ് ആ പേരിന്റെ അർഥം പൂർണമായും മനസിലായത്...

ഒരുവർഷം കഴിഞ്ഞിട്ടും ഗർഭലക്ഷണങ്ങളില്ലാന്നുകണ്ട് എന്റെ ചാക്രികതയെ  കുറ്റം പറഞ്ഞ് , കുറേ മരുന്നും വാങ്ങിത്തന്ന് റഷീദ് തങ്ങൾ ദുബായിലെ സൂപ്പർ മാർക്കറ്റ് നോക്കിനടത്താൻ പോയി. രണ്ട് മാസം കൂടുമ്പോൾ വരും സന്താനോല്പാദന ശ്രമങ്ങൾ നടത്തും തിരിച്ചുപോകും...

ആ വീടിന്റെ മതിലിനപ്പുറം സൂര്യൻ പോലും വരാറില്ലെന്നെനിക്ക് തോന്നും. റഷീദിന്റെ കുഞ്ഞാപ്പയുടെ മകൾ ഫിദയും ഞാനും ഒരുമിച്ചാ പോസ്റ്റൽ അസിസ്റ്റന്റ് പരീക്ഷ എഴുതിയത് . അവൾക്ക് ജോലിക്കുള്ള കാർഡ് നേരത്തേ കിട്ടി. റഷീദ് പോയതിന്റെ പതിനാലാം നാൾ എനിക്കും കിട്ടി, ഹാലിളകിവന്ന അരിക്കാരനെ തടഞ്ഞത് കുഞ്ഞാപ്പയായിരുന്നു...
ഭഗത് സിംഗിന്റെ മീശയുള്ള കുഞ്ഞാപ്പ. വീടിന്റെ പത്തുകിലോമീറ്ററപ്പുറത്തെ പോസ്റ്റാഫീസ് എന്റെ പിൻ കോഡായി.. ചുവപ്പും മഞ്ഞയും കലർന്ന  ഒരു സ്കൂട്ടർ വാങ്ങിത്തന്നതും പഠിപ്പിച്ചതും ഉപ്പതന്നെ...

എട്ടുമണിക്ക് പോസ്റ്റാഫീസിന്റെ മുന്നിൽ ഞാനുണ്ടാകും. ഒൻപത് മണിക്ക് മുൻപോ ശേഷമോ ആ സ്ഥാപനം തുറക്കാറില്ല ബ്രിട്ടീഷുകാരന്റെ ചിട്ട...
തീപിടിച്ച പുരയിൽ നിന്ന് തകർന്ന കപ്പലിലേക്കാണെങ്കിലും....
പോസ്റ്റാഫീസ് തുറന്ന് സ്റ്റാമ്പ് സീലിന്റെ തീയതി മാറ്റിക്കഴിഞ്ഞാൻ ഞാൻ എന്റെ കറുപ്പഴിക്കും. ഉള്ളിലെ നിറങ്ങളിലാകും എന്നെ പിന്നെ കാണാനാവുക. കറുപ്പുടുത്ത് പോകണമെന്നത് റഷീദിന്റെ ഉമ്മയുടെ വാശിയാ....
കറുപ്പിന്റെ ഉള്ളിൽ കുറേ നല്ല നിറങ്ങൾ മറച്ചുവച്ച് ഞാനും...

അതുകഴിഞ്ഞ് മെയിലുവരാൻ ഒരു കാത്തിരിപ്പാണ്... ഉപ്പ പറഞ്ഞതോർമ്മയുണ്ട് അരയിൽ കത്തിയും തിരുകി, പണപ്പെട്ടിയും തൂക്കി, കൈയിൽ മണിയുമായി നിൽക്കാതെ  ഓടുന്ന അഞ്ചലോട്ടക്കാരൻ.....
മഞ്ഞയും ചുവപ്പും കലർന്ന വണ്ടിയിൽ കാക്കിയുടുപ്പിന്റെ ആദ്യകുടുക്കുകൾ സ്വതന്ത്രമാക്കി നെഞ്ചിലെ രോമങ്ങൾ കാണിച്ച് ഇരു കൈകളിലും ചാക്കുകളുമായി  വരുന്ന അജയനെ ഞാൻ പഴയ അഞ്ചലോട്ടക്കാരനായി ഭാവന ചെയ്യാറുണ്ട്...

ഇതിനിടയിൽ സഹകരണബാങ്കിലെ നോട്ടീസ് അയയ്ക്കാൻ വരുന്ന പ്യൂൺ കട്ടിമീശയുള്ള സുധീർ,കെ എസ് എഫ് ഈ യിലെ വെളുത്ത് മെലിഞ്ഞ് ചന്ദനക്കുറിയിട്ട സുന്ദരൻ ചെക്കൻ, കഥകളൊക്കെ എഴുതി വാരികകളിൽ അയയ്ക്കുന്ന നിരാശനായ എഴുത്തുകാരൻ ഇവരൊക്കെയേ ഉണ്ടാകു...
ഡിപ്പാർട്ട് മെന്റ് നിക്ഷേപവും ഇൻഷ്വറൻസും തുടങ്ങിയതിൽ പിന്നെ പുതുതായി വന്ന രൂപേഷ്ക്കുമാറിന് എന്നെക്കുറിച്ച് പുകഴ്ത്താനേ സമയമുള്ളു...
എങ്ങനേലും ആൾക്ക് എന്നെ ഒന്ന് കിട്ടണം അതിന്റെ കഠിന ശ്രമത്തിലാണയ്യാൾ...

മെയിലുവന്നാൽ പിന്നെ സ്റ്റാമ്പുകളിൽ സീലുപതിക്കലാണെന്റെ ഇഷ്ടവിനോദം...ഗാന്ധിയുടെ ചിരിയും കണ്ണടയും എന്റെ നിക്കാഹ് നടത്തിയ ബ്രോക്കർ അലവിക്കുട്ടിയുടേതുപോലെയായിരുന്നു...ഒറ്റയിടിക്ക് അലവിക്കുട്ടിയുടെ മൂക്കിന്റെ പാലം ഞാൻ തകർക്കും...
പട്ടേലിന്റെ ആ നില്പും എന്റെ ഉപ്പാടെ ദയനീയമായ നില്പും തമ്മിൽ എനിക്ക് സാമ്യം തോന്നും..ഉരുക്കുമനുഷ്യന്റെ രൂപമേ ഉപ്പായ്ക്ക് ഉണ്ടായിരുന്നുള്ളൂ...ഉമ്മയും ആങ്ങളമാരെയും ഭയന്നുകഴിഞ്ഞിരുന്നാ ആ മുഖത്ത് സീലിന്റെ നിഴലേ പതിയൂ....
ഉസ്താദിന്റെ താടിയുള്ള നവറോജി, ഭഗത് സിംഗിന്റെ മീശയുള്ള കുഞ്ഞാപ്പാ. സരോജിനി നായിഡൂന്റെ സ്റ്റമ്പിൽ പതിയുന്ന സീലിന്റെ ശബ്ദം കേട്ട് രൂപേഷ് പോലും ഞെട്ടും ഉമ്മയുടെ മുഖാണ് അപ്പോൾ ഞാൻ ഓർക്കുക...
എന്റെ സീലടിക്ക് ഒരു വിചിത്ര താളമാണെന്ന് പോസ്റ്റ് മാസ്റ്ററും രൂപേഷും പറയും...
അലവിക്കുട്ടിയേയും ഗാന്ധിയേയും കൂട്ടിക്കെട്ടി പകപോക്കുന്ന വിചിത്രഭാവന അവർക്കെങ്ങനെ മനസിലാകാൻ...?

ജയേട്ടന്റെ മെയിലുപോയാൽ പിന്നെ. കത്തുകളുമായി ഞാൻ ഊരുചുറ്റും. മാധവൻ മാഷ് എട്ടാം ക്ലാസിൽ പഠിപ്പിച്ച തപാൽ ശിപായി എന്ന നാടകത്തിലെ ഡയലോഗ് ഓർക്കും...

ഞാനൊരു തപാൽ ശിപായിയായിരുന്നെങ്കിൽ എല്ലായിടത്തും പോകാമായിരുന്നു, എല്ലാവരെയും കാണാമായിരുന്നു, എല്ലാവരോടും സംസാരിക്കാമായിരുന്നു....

കത്തും പാഴ്സലും പെൻഷനും മണിയോഡറും ഒക്കെ ചേർത്താലും ഒരുമണിക്കൂറിൽ കൂടുതൽ ചുറ്റാനുണ്ടാകില്ല...
എന്നിട്ടും കൂട്ടുകാരുടെ വീടും പുഴക്കരയും സ്കൂളിന്റെ പരിസരോം..ഞാൻ വെറുതേ പോകും...അഞ്ചുമണിക്ക് എല്ലാം ഏല്പിച്ച് കറുപ്പുടുത്ത് സൂര്യനുദിക്കാത്ത സാമ്രാജ്യത്തിലേക്ക് പോകും...

സഹകരണബാങ്കിന്റെ കത്ത് കൊടുക്കാനായിട്ടാണ് അനന്തൻ, ശ്രീനിലയം , എന്ന വിലാസം തിരക്കിയിറങ്ങിയത്....
അത് അവനായിരുന്നു എന്റെ ആദ്യത്തേതും അവസാനത്തേതുമായ പ്രണയം...പൊളിഞ്ഞു വീഴാറായ ഓടിട്ട കൊച്ചുവീട്. നല്ല വെളുത്ത് മെലിഞ്ഞ ഒരു യുവതി കൈയിൽ ഒരു കുഞ്ഞുമായി ഇറങ്ങിവന്നു...
"അനന്തൻ..?"
" ചേട്ടൻ കിടപ്പിലാണ്.."
" ആരാ. എന്താ കാര്യം.."
അകത്തുനിന്നും വന്ന ശബ്ദം കാലം കുറച്ചായിട്ടും തിരിച്ചറിഞ്ഞു....

പത്താം ക്ലാസ് മുതൽ ഈ പൂച്ചക്കണ്ണൻ മിണ്ടാപ്രാണി എന്റെ  ക്ലാസിലായിരുന്നു...
ആൺകുട്ടികളുടെ ചെണ്ട, പെൺകുട്ടികളുടെ പാട്ടുപെട്ടി അധ്യാപകരുടെ നോട്ടപ്പുള്ളി.
നിത്യരോഗി..എന്നിട്ടും അനന്തൂനെ എനിക്കിഷ്ടായിരുന്നു...പന്ത്രണ്ടാം തരായപ്പോൾ അവൻ നീണ്ട് വളർന്ന് ഒരു സുന്ദരനായി എന്നിട്ടെന്താ ക്ലാസിലെ കൂരിക്കാസ് അജ്മലിനെ പോലും അവന് പേടിയായിരുന്നു...

ഫസ്ന പറയും
..... ദേ ആ മിണ്ടാപ്രാണിയ്ക്ക് കിട്ടിയ ജന്മം എനിക്കാർന്നെങ്കിൽ ഈ ക്ലാസിൽ തന്നെ മൂന്ന് പ്രസവം നടന്നേനേ. സിജുമോളേ നിന്നെ തന്നെ ഞാൻ രണ്ടുപ്രാവശ്യമെങ്കിലും...

നീട്ടിപ്പിടിച്ച കൈയുമായി അവളെന്റെ നെഞ്ചിനുനേരെ വരും
...എനിക്ക് അവനോട് പ്രണയമാണെന്ന് പറഞ്ഞപ്പോൾ സുധിയും ഫസ്നയും തലതല്ലി ചിരിച്ചു....

"ഒരു പ്രയോജനവും ഇല്ലമോളേ നീ കൊതിച്ച് കൊതിച്ച് കാത്തിരിക്കേയുള്ളൂ...."

മലയ്ക്ക് പോകാൻ മാലയിട്ട നാളിൽ അനന്തൂനെക്കാണാൻ എന്തു ഭംഗിയായിരുന്നു..
കുറിയിട്ട നെറ്റിയിൽ നിറയെ ഉമ്മവയ്ക്കാനും കുറ്റിത്താടിയിൽ വിരലോടിക്കാനും ആശിച്ചു...
പോയി വന്നിട്ടും ഷേവ് ചെയ്യരുതെന്ന് ഞാൻ പറഞ്ഞത് അവൻ കേട്ടു...
ലൈബ്രറിയിൽ വച്ച് താടിയിൽ വിരലോടിക്കാനും ഉമ്മ കൊടുക്കാനും ഫസ്ന അവസരം ഒപ്പിച്ചു തന്നു...

ഇതിനിടയിലാ അലവലാതി അലവിക്കുട്ടി അരിക്കടയും ചുമന്ന് വീട്ടിലേക്കുവന്നത്...പതിനെട്ട് വയസ്സും
നിക്കാഹും, പുരമാറ്റോം, 90% മാർക്കിലെ വിജയോം ഒക്കെ ഒരു സ്പീഡ് പോസ്റ്റിന്റെ വേഗത്തിൽ കടന്നുപോയി...

ഞാനെന്തെങ്കിലും പറയുമെന്ന് ഭയന്നാകാം അനന്തു നിർത്താതെ സംസാരിക്കുന്നു

"..ഏട്ടന്റെ പെങ്ങളെ കെട്ടിക്കാനാ ഈ വീട് ബാങ്കിൽ വച്ചത്.
പെയിന്റ് പണിക്കിടയിൽ വീണതാ നട്ടെല്ലിന് പ്രശ്നോണ്ട്..  പതിനാലുമാസായി ഈ കിടപ്പ് കമ്പനിയിൽ നിന്ന് കിട്ടാറുള്ള കാശും നിലച്ചു...

ഞാൻ ലക്ഷ്മിയെ ചേർത്തു നിർത്തി..
പൂച്ചക്കണ്ണുള്ള മകന്റെ നെറ്റിയിൽ ഉമ്മ വച്ചു, ബാങ്കിന്റെ കത്ത് എന്റെ ബാഗിൽ സൂക്ഷിച്ചു വച്ചു....

കഴിഞ്ഞ തവണ റഷീദ് കൊണ്ടുവന്ന മൂന്ന് വളയും പോസ്റ്റാഫീസിലിട്ട കാശും ചേർത്ത് ലോണിന്റെ മുക്കാൽ ഭാഗവും അടച്ചു...
ബാക്കി തവണകളായി അടയ്ക്കാന്ന് ഞാൻ ഒപ്പിട്ടുകൊടുത്തു....
എല്ലാ മാസവും മണിയോഡർ മുടക്കില്ലെന്നും ഉറപ്പിച്ചു...

ഇതൊന്നുമല്ല കാര്യം ഈ സംഭങ്ങളെല്ലാം...
ഒരു ഖദീജയുടെ പേരിൽ ഞാൻ നമ്മുടെ എഴുത്തുകാരന് അയച്ചുകൊടുത്തു...

...ദേ എട്ടുമണിക്ക് എന്നെ നോക്കി  ചിരിച്ച്... അയാളും പോസ്റ്റാഫീസ് തുറക്കാൻ കാത്തു നിൽക്കുന്നു...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)