Sunday 17 June 2018

പതിച്ചിപ്പാസഞ്ചർ

പതിച്ചിപ്പാസഞ്ചർ...!!

7:00:33 AM പത്തനാപുരം

ആന്റോ ബസിന് ചേർത്ത്  ബൈക്ക് നിർത്തി,  ഓടിക്കയറുന്നതിനിടയിൽ കാലും പടിയിൽ എന്റെ കാലു തട്ടി.
അത്യാവശ്യം ആൾത്തിരക്കുണ്ടെങ്കിലും സ്ത്രികളുടെ സീറ്റിൽ നടുക്ക് ഒരാൾക്ക് ഒഴിഞ്ഞു കിടക്കുന്നു.
എന്നെക്കണ്ടതും അവിടേക്ക് ക്ഷണിക്കുന്ന വിധം
ആ സ്ത്രീ അല്പം ഒതുങ്ങിയിരുന്നു..

"ടിക്കറ്റ് ടിക്കറ്റ്..." കണ്ടക്ടറുടെ സ്വാഭാവിക താളം ബസിൽ ഒഴുകി നടക്കുന്നു‌.

"ടേയ് ദിലീപാ ഒരു കോലഞ്ചേരി, ഒരു മൂവാറ്റുപുഴ, തൃശൂരൊന്ന്, എടപ്പാള് ഒന്നും ആഫും, കോഴിക്കോട്, അടിവാരം പിന്നെ മീനങ്ങാടി അങ്ങനെ
ഏഴ് ഫുള്ളും ഒരു ആഫും, ഇന്നലെ നിന്നെ ഇതൊക്കെ
വിളിച്ച് പറഞ്ഞതല്ലേ പിന്നെന്തോന്നിനാ വിളിച്ച് കൂവണത്..."

കണ്ടക്ടർ ടിക്കറ്റ് മുറിച്ച് ആളെണ്ണിനോക്കി, കണക്ക് ശരിയാകാഞ്ഞിട്ടാകും
എന്റെ നേർക്ക് അയാൾ വിരൽ ചൂണ്ടിയിട്ട്
അതു പറഞ്ഞ സ്ത്രീയെ നോക്കി...

" ഒരു ബത്തേരി" ഞാൻ ടിക്കറ്റ് ആവശ്യപ്പെട്ടു.

അയാൾക്ക് വീണ്ടും സംശയം..

"അങ്കമാലിക്കാര് സ്വയം എടുക്കും ദിലീപാ"
ആ സ്ത്രീയുടെ വാക്കുകേട്ട് അയാൾ പിന്നോട്ട് നടന്നു.

'ബത്തേരിൽ എന്ത്? വീടെവിടാ, എത്ര മക്കള്..."
അവർ ഒറ്റശ്വാസത്തിൽ ചോദിച്ച ചോദ്യങ്ങൾക്കുള്ള  ഉത്തരങ്ങൾ ഒരായുസിൽ പറയാവുന്നവയല്ലെങ്കിലും. പറഞ്ഞ് ഒരു ശല്യം ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു..

"ബത്തേരീലാണ് ജോലി, കെട്ടിയോൻ അമേരിക്കയിൽ, ഒരു മോനുണ്ട്, പത്തനാപുരത്ത് തന്നാ വീട്..." എന്റെ ഉത്തരത്തിലെ അതൃപ്തി  അവരുടെ മുഖത്തും തെളിഞ്ഞു.

ജോർജ്ജുമായി ഞാൻ പിരിഞ്ഞിട്ട് മൂന്നരവർഷമാകുന്നു.. അമേരിക്കയിൽ പുതിയ വിവാഹമൊക്കെ കഴിഞ്ഞിട്ടുണ്ടാകും..
സ്റ്റെഫിൻ എന്റെ അനിയൻ ആന്റോയെ അങ്കിൾ എന്ന് വിളിക്കാറില്ല. മക്കളെക്കിട്ടാൻ അവനും മോളിയും ചെയ്യാത്ത നേർച്ചകളില്ല..
മോളിയേട്ടത്തി അവനെ നിലത്തുവയ്ക്കാറുമില്ല.
എന്നെക്കാൾ അവനെ സംരക്ഷിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഈ സങ്കീർണതകളൊക്കെ ഇവർക്ക് പറഞ്ഞാൽ ദഹിക്കുമോ..

അവർ എന്റെ വയറ്റിൽ പതിയെ തടവി, ബ്ലൗസിന്റെ
കൈവണ്ണം നോക്കി..

" വേത് കുളിയൊന്നും ശരിക്ക് നോക്കാത്തേന്റെയാണ്, അരയും ചാടി മൊലയും തൂങ്ങി,
ഇതോണ്ടാണ് ആണുങ്ങള് കിളുന്ത് നോക്കിപ്പോണത്, ശരീരം നോക്കണം, കണ്ടാൽ ആളുകൾക്ക് കൊതിതോന്നണം.
പെറ്റെണീറ്റാൽ പെണ്ണിനെ കണ്ണെടുക്കാതെ നോക്കിനിക്കും ചെല കെട്ട്യോന്മാര്...."

അവർ നിർത്താതെ പറയുന്നു.
ഇറുകിയ ചുരിദാറിന്റെ മുന്നിലേക്ക് തള്ളി നിൽക്കുന്ന വയറ്റിലേക്ക് ഞാനും  നോക്കി...

08:30:17 AM കോലഞ്ചേരി

"കോലഞ്ചേരി, കോലഞ്ചേരി..." കണ്ടക്ടർ ആവർത്തിക്കുന്നു.ആ സ്ത്രീ മുന്നിലേക്ക് നോക്കി  ചോദിച്ചു..

" എടീ സുമതീ  ആ പെണ്ണ്  എറങ്ങ്യാ ഒരന്തോം കുന്തോല്ലാത്ത പെണ്ണാണ്.."
ദിലീപൻ കണ്ടക്ടർ പതിയെ അടുത്തുവന്നു...

"പേടിക്കണ്ട രാജമ്മയക്കാ, മാതാശുപത്രിലേക്കുള്ള വഴിയും എന്റെ ഫോൺ നമ്പരും, മീനയ്ക്ക് കൊടുത്തിട്ടുണ്ട്...ഹി ഹി..."

"  നിന്റെ നമ്പരാ കൊടുത്തത് അതാ എനിക്ക് പേടി, എടാ ദിലീപാ അതിനെ വിട്ടേക്ക് അഞ്ച് വയസ്സൊള്ള സ്വന്തം കുഞ്ഞിനേം വീട്ടിലിട്ടേച്ചാണ് അതിന്റെ ഈ പോക്ക്..
ഗതിയില്ലാഞ്ഞിട്ടാ. ഈ പതിച്ചിപ്പണിക്ക് ഒരു കുഞ്ഞുണ്ടായിരുന്നാൽ മതി,
അതാണ് ലൈസൻസ്.
അതിന്റെ കന്നിപ്പണിയാ ഏജൻസീന്ന് മൂന്ന് ദിവസത്തെ ട്രെയിനിംഗ് ഒക്കെ കിട്ടിയതാ, എന്നാലും എനിക്കൊരാധി , എന്തൊക്കെപ്പഠിച്ചോണ്ട് പോയാലും വീട്ടുകാര് പറയണത് പോലങ്ങ് തഞ്ചത്തിന് നിന്നാ വല്ലതും പഠിച്ചെടുക്കേം ചെയ്യാം നല്ല പൈസേണ്ടാക്കാം.
മോൾക്ക് വന്നവര് ഇതൊന്നും ചെയ്തില്ലേ...?" 
അവർ എന്റെ നേർക്ക് തിരിഞ്ഞു.
മറുപടിയൊക്കെ ഞാനൊരു ചിരിയിലൊതുക്കി..

ഗർഭിണിയായി ആറാം മാസത്തിൽ ജോർജ്ജ് പോയതാണ് പിന്നെ ഡിവോഴ്സ് ലെറ്ററാണ് കിട്ടിയത്...
പേറായിരുന്നില്ലല്ലോ കീറായിരുന്നില്ലേ, ഒന്നിനും ഒരു കുറവ് വരാതെ  മോളിയേട്ടത്തിയും ആന്റോയും നോക്കി....

ബസ് മൂവാറ്റുപുഴ സ്റ്റാൻഡിൽ ബ്രേക്കിട്ടതിന്റെ ശബ്ദം..
മുന്നിലിരുന്ന നീണ്ടുമെലിഞ്ഞ ഒരു സ്ത്രീ രാജമ്മയുടെ മുന്നിൽ വന്ന് തലകുനിച്ച് എന്തോ ചോദിച്ചു.
ആയുധ ഇടപാട് പോലെ രാജമ്മയും അതീവ രഹസ്യമായി എന്തൊക്കെയോ പറയുന്നു. എന്നിട്ട്
വേഗം ചാടിയിറങ്ങി അവർ ആൾക്കൂട്ടത്തിൽ  മറഞ്ഞു...

10:55:02 AM മൂവാറ്റുപുഴ

ദിലീപൻ രാജമ്മയുടെ അടുത്ത് വന്ന് എന്നെനോക്കാതെ ശബ്ദം താഴ്ത്തി ചോദിച്ചു...

" ഇത് ആ പെണ്ണല്ലേ അക്കാ, കേസ്സൊക്കെ തീർന്നാ, പിന്നേം എറങ്ങിത്തൊടങ്ങ്യാ..."

"ഒന്ന് നിർത്ത് ദിലീപാ, കേസൊന്നുല്ലാ, അവൾക്കൊര് പറ്റ് പറ്റി..നീ ആൾക്കാറ്ക്ക് ടിക്കെറ്റെഴുത്, അവൾക്ക് സർട്ടിഫിക്കറ്റെഴുതാതെ..."
അയാൾ ഒരു ചിരിയോടെ പിന്നോട്ട് പോയി...
രാജമ്മ എന്റെ ചെവിയിൽ പതിയെ പറയാൻ തുടങ്ങി.

" കഴിഞ്ഞതവണ അവൾക്കൊരബദ്ധം പറ്റി, കാശ്കൊണ്ട് മൂടിക്കെടക്കണ കോട്ടയത്തെ ഒരു വീട്ടിലാ അവൾ പോയത്, കാണാൻ
വരുന്നോരും, ആ വീട്ടിലൊള്ളോരും കൊച്ചിനും പെണ്ണിനും കൊണ്ടിടണ സ്വർണത്തിന് ഒരു കണക്കൂല്ലാ...ഈ പെണ്ണിന്റെ അനിയത്തീടെ കല്യാണം അടുത്തു വന്ന ദിവസങ്ങളായിരുന്നു.. ആരൊക്കെയോ ഇട്ടതിൽ നിന്ന് ഒന്നുരണ്ട് വളേം പൊടിക്കമ്മലും ഇവളെടുത്തു...പണിയൊക്കെക്കഴിഞ്ഞ് ഒരു ജ്വല്ലറീൽ വിൽക്കാൻ നോക്കിയപ്പോഴാ പ്രശ്നായത് അതിലൊരു ജോഡി കമ്മലിന് ആറേഴ് ലക്ഷം വിലവരും, അവര് ഇവക്കട മട്ടും ഭാവോം കണ്ട് ചോദ്യം ചെയ്തു. അവള് ഒള്ളതെല്ലാം തുറന്നങ്ങ് പറഞ്ഞു..
വീട്ടുകാര് വന്ന് സ്വർണോക്കെ കൊണ്ടുപോയി, അതിനിടേല് ഏതോ അന്തിപ്പത്രത്തിൽ വാർത്തയായി. 'വജ്രം കട്ട പതിച്ചി...'

ഏജൻസി ഇടപെട്ട് അതൊക്കെ ശര്യാക്കി, ഒന്നരക്കൊല്ലം കഴിഞ്ഞു..
എന്നാലും പേരുദോഷം മായാതെ  കെടക്കേണ്, അവൾടെ അനിയത്തിപ്പെണ്ണ് ഒരുത്തന്റ്പ്പം പോയി വയറും നെറച്ച്  വീട്ടിൽ വന്ന് നിൽപ്പൊണ്ട്.
എന്ത് ചെയ്യാൻ വിധി, പതിച്ചിപ്പണീന്ന് പറഞ്ഞാ സത്യോള്ളതാ. കുഞ്ഞിനേം തള്ളേം നോക്കി ഒരു മാലാഖയെപ്പോലെ  കണ്ണ് തുറന്ന് കാവലിരിക്കണം ഒരിലപോലും കക്കരുത്..."

രാജമ്മ എന്തൊക്കെയോ നിർത്താതെ പറയുന്നു..
അങ്കമാലി ഡയറീസ് എന്ന് വലിയ അക്ഷരത്തിൽ സിനിമാപോസ്റ്റർ എഴുതിവച്ചത് ഞാൻ വായിച്ചു....

11:50:00 AM അങ്കമാലി

  ഞങ്ങളുടെ എതിർ സീറ്റിലിരുന്ന രണ്ടുസ്ത്രീകൾ രാജമ്മയെ ദേഷ്യത്തോടെ നോക്കിയിട്ട് ഇറങ്ങിപ്പോയി..
റോഡ് മുറിച്ചുകടന്ന് ഓട്ടോയിൽ കയറുവോളം രാജമ്മ അവരെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

"അവർ നിങ്ങളെ ആളുകളാ..."
ഇത്തവണ ഞാൻ കാര്യത്തിലേക്ക് കടന്നു.
"ങാ.." രാജമ്മ മുന്നിലൂടെ നീണ്ട വഴിയിലേക്ക് നോക്കി...

" രണ്ടിനേം ഞാനാ ഏജൻസിലെത്തിച്ചത്, പേറ്റുപണി പഠിപ്പിച്ചതും ഞാൻ തന്നാ, എന്നോടിപ്പോൾ അവറ്റകൾ മിണ്ടാറേയില്ല..
ഒരു പണിക്ക് പോകും മുന്നേ ആവശ്യക്കാർ മുപ്പത്തിയയ്യായിരവും ഏജൻസിയിൽ അടയ്ക്കും.
നാല്പത് ദിവസ്സത്തേക്കാ കരാറ്..പിന്നെ വരണോരും പോകുന്നോരും ഒരു സന്തോഷം എന്നും പറഞ്ഞ് പേറ്റിച്ചിപ്പതിവ് മുടക്കാറില്ല. പിന്നെ മടങ്ങാൻ നേരം ഒരു തുകേം ഡ്രെസും കൊടുക്കും..
മുടികളച്ചിലും ചരട് കെട്ടും ഒക്കെ ആയി തഞ്ചത്തിൽ നിന്നാ ഒരു തുകയുണ്ടാക്കാം.. ഇവളുമാർക്ക് അതുപോരാല്ലോ, ഏജൻസി ഏഴായിരം പിടിക്കണത് പറ്റൂല. അതോണ്ട് സ്വന്തായിട്ടിറങ്ങി.
നല്ല പണിയറിയാം രണ്ടിനും. ഒരുവിട്ടിൽ ഇരുപത് വച്ച് മാറിമാറിചെയ്യും..
അവറ്റകാലുടെ ഫോൺ വിളിയാ സഹിക്കാൻ പറ്റാത്തത്. വീട്ടുകാരെ നാല്പത് ദിവസം നിലയ്ക്ക് നിർത്തും..സീരിയൽ തുടങ്ങണേന് മുന്നേ കീറത്തുണി പെറ്റപെണ്ണിന്റെ കൈദൂരത്ത് വച്ച് ടീ വീടെ മുന്നിൽ വന്ന് അവകാശസമരം പോലെ കുത്തിയിരിക്കും.
മരുന്നിലോ ഭക്ഷണത്തിലോ ഒരു വീഴ്ച്ചയും വരുത്തൂലാ, നാല്പത് കഴിഞ്ഞ് അവരൊന്നിറങ്ങിയാലാണ് വീട്ടുകാർ ശ്വാസം വിടണത്...".

"രായമ്മേക്കാ വല്ലതും തിന്നണ്ടേ, ഇന്നും പുളിച്ച അപ്പങ്ങള് തന്ന്യേ, അക്കന്റെ അപ്പങ്ങള് തിന്നാനക്കൊണ്ട് ഞ്യാനും വരട്ടാ...."
ഡ്രൈവർ സ്വന്തം നാട് വ്യക്താക്കുന്ന ചുവയിൽ പറഞ്ഞപ്പോൾ രാജമ്മ പറഞ്ഞ മറുപടികേട്ട് എനിക്ക് ചിരിപൊട്ടി..

" നെനക്ക് ആരടേ പിള്ളേ യേശുദാസനെന്ന് പേരിട്ടത്, സ്വന്തം അപ്പം തിന്നാൻ നോക്കടേ അപ്പി, രാജമ്മേടെ സ്വല്പം പഴേ അപ്പാണ്, അപ്പിക്ക് ദഹിക്കൂലാട്ടാ..."

പകുതിയും കേൾക്കാതെ തൃശൂർ സ്റ്റാൻഡിനുള്ളിലെ കാന്റീനിലേക്ക് യേശുദാസൻ ഡ്രൈവർ കയറിപ്പോയി...

01:05:41 PM തൃശൂർ

രാജമ്മ
മടിയിൽ വച്ച്  പൊതിയഴിക്കാൻ തുടങ്ങി, ഇടതുവശത്തെ സ്ത്രീ നല്ല ഉറക്കം ഞാൻ അവരെ നോക്കി...
" അവളൊന്നും എണീക്കൂലാ, ഇവിടെ പത്ത് മിനിട്ട് ഇട്ടിരിക്കും, ഇറങ്ങി വല്ലതും കഴിച്ച്, മൂത്രോം ഒഴിച്ച് കേറിക്കോ, ബത്തേരിവരെ കാഞ്ഞിരിക്കണ്ടേ....?"

ഞാൻ ബാഗിൽ നിന്ന് മോളിയേട്ടത്തിൽ മുറിച്ചു വച്ച ആപ്പിളിന്റെ കഷ്ണങ്ങൾ കഴിച്ചു, രണ്ട് ബിസ്ക്കറ്റും,....

" പതിച്ചികള് പറയുമ്പോലെ പെണ്ണുങ്ങള് തിന്നാൽ പാലും ഒണ്ടാകും വയറും ശര്യാകും ഇല്ലെങ്കിൽ രോഗങ്ങളെ മേലിൽ രോഗാരിക്കും..അതും ഇപ്പഴത്തെ ഡോകടർമാർ കീറിയതാണെങ്കിൽ കൊറേക്കാലം പുളീം എരീം തൊടാൻ പറ്റൂലാ..ആര്യവേപ്പും , മുക്കുടീം ചതുപ്പേം ക്രമത്തിന് ചെന്നാലേ അവറ്റകളുടെ മുറിവൊണങ്ങത്തൊള്ളൂ..പേറ്റ് പുളിം കൂടെ വയറ്റിച്ചെന്ന് ദുഷിച്ചവായൂം പുറത്ത് പോയാൽ വല്ലതും കഴിക്കാനാവും.
ദേ ഇരിക്കണ ജയന്തില്ലേ അവളാണ് പെണ്ണിന് തീറ്റയൊണ്ടാക്കാൻ ബെസ്റ്റ് അവളിവിടെ എറങ്ങും...കൊച്ചിനേം തള്ളേം എണ്ണേൽ  ഉഴിഞ്ഞിട്ട് അവള് അടുക്കളേൽ കേറിയാൽ വീട്ടുകാരുടെ നാക്കിൽ കപ്പലോടും.. നാല്പത് കഴിഞ്ഞാലും ചില വീട്ടുകാര് അവളെ വിടൂലാ. അവളൊണ്ടാക്കണ ഉലുവക്കഞ്ഞിം ഉള്ളിച്ചോറും ഒരു മടിം കൂടാതെ പെണ്ണുങ്ങള് തിന്നും.. അവള് ഇങ്ങനെ തടിക്കണത് ഇതൊന്നും വാരിവലിച്ച് തിന്നിട്ടല്ല...വീട്ടുകാരുടെ നിറഞ്ഞ വയറിന്റെ  തൃപ്തിലാട്ടോ...." ജയയുടെ ഭക്ഷണം, പെറ്റപെണ്ണിന്റെ ഡയറ്റ് ഇതൊക്കെ സ്റ്റാന്റിലെ  ടോയിലെറ്റിൽ ഇരുന്നുപോലും ഞാൻ മൂളിക്കേട്ടു.. രാജമ്മ എനിക്കായി കൂട്ട് വന്നു‌.‌
വണ്ടി തൃശൂര് വിട്ട് മലപ്പുറത്തുടെ ഓടാൻ തുടങ്ങി. ഉറങ്ങാൻ തുടങ്ങിയ രാജമ്മയെ നോക്കി ദിലീപൻ ചിരിച്ചു.

"ഇനിയേതാ അടുത്ത സ്റ്റോപ്പ്, "കഥകേൾക്കാൻ എനിക്ക് തിടുക്കായി ഞാൻ രാജമ്മയെ കുലുക്കിവിളിച്ചു...

"ഇനി എടപ്പാള് അവിടെ അഫ്സത്തും മോളും ഇറങ്ങും..."
കണ്ണടച്ചോണ്ട് അവർ പറഞ്ഞു...

02:25:00 PM എടപ്പാൾ

മുന്നിലിരുന്ന പർദ്ദയിട്ട സ്ത്രീയും പെൺകുട്ടിയും ഇറങ്ങി...
കുഞ്ഞ് തിരിഞ്ഞ് രാജമയെനോക്കി റ്റാറ്റകാണിച്ചു.
ചുണ്ടിൽ വിരൽ വച്ച് ആ കുഞ്ഞ് ഒരു വൈദേശിക ചുംബനം രാജമ്മയ്ക്ക് എറിഞ്ഞു കൊടുത്തു‌.
ഞാനും രാജമ്മയും കുഞ്ഞിനെനോക്കി കൈവീശി...

" അഫ്സത്തിന്റെ കുഞ്ഞാ, കാതും വർത്താനോം ഇല്ല, എട്ടരവയസായിട്ടും
സ്കൂളിൽ ചേർത്തില്ല, ബുദ്ധിക്ക് ലേശം കുറവുണ്ട്, അഫ്സത്തിനെ രണ്ടാമത് കെട്ടിയവന്റേം അവന്റെ വാപ്പേടേം കൂടെ ഈ കൊച്ചിനെ നിർത്താൻ പറ്റാത്ത അവസ്ഥയാന്നാ അവള് പറഞ്ഞത്..ഇപ്പൊ എവിടെപ്പോയാലും കുഞ്ഞിനേം കൂട്ടും, നല്ല ഭംഗിയില്ലേ രണ്ടാളേം കാണാൻ, അതു തന്നാ പ്രശ്നോം. അഫ്സത്ത് ചെല്ലണവീട്ടിലൊക്കെ കെട്ടിയോന്മാർക്ക് ഒരിളക്കാ അത് കണ്ട് കെടക്കണ പെണ്ണിനാണ് ബേജാറ്..
മലപ്പുറത്തെ പണികളേ അഫ്സത്ത് പിടിക്കൂ...അവൾക്കാകുമ്പോൾ ആടും  മാടും സൂപ്പിടാൻ അറിയാം...
പിന്നെ അവർടെ ചടങ്ങുകളും വശാ. ഇതിനിടേല് അവൾക്ക് വിസയും പാസ്പ്പോർട്ടും ഒരുത്തൻ ഉണ്ടാക്കാനും നോക്കി.എല്ലാം സഹിക്കണത് ആ പൊട്ടിക്കൊച്ചിന് വേണ്ടീട്ടാ...കണ്ണടയണേന് മുന്നേ നല്ലൊരിടത്ത് എത്തിക്കണം. ഇപ്പൊത്തന്നെ ബാങ്കിൽ നല്ലൊരു തുകയിട്ടിട്ടുണ്ട്. അതോണ്ട്
എത് അഡ്ജസ്റ്റ് മെന്റിനും അവള് റെഡിയാ....."

കോഴിക്കോടിന്റെ നിരത്തുകളെ കീഴടക്കി യേശുദാസൻ ഒരു മൂളിപ്പാട്ടും പാടി ബസ്സോടിക്കുന്നു....

0::35 :30 PM  യൂണിവേഴ്സിറ്റി കോഴിക്കോട്..

ഒരു സ്ത്രീ മുടന്തിയിറങ്ങുന്നതിനിടയിൽ ഞങ്ങളെ തിരിഞ്ഞുനോക്കി....

" സുമതി  ഇത്തവണയോടെ  നിർത്തൂന്നാ പറഞ്ഞത്, ഇനി അവളെക്കൊണ്ട് പറ്റൂല വയസ്സൊത്തിരിയായില്ലേ, ഒസാത്തിടേം മണ്ണാത്തീടേം കാലം തൊട്ട് തുടങ്ങിയതല്ലേ, സുമതി അലക്കിയാൽ തീണ്ടാരിത്തുണീലോ, കീറത്തുണീലോ ചുവപ്പിന്റെയോ മഞ്ഞയുടേയോ ഒരു പാടുണ്ടാകില്ല
..തള്ളമാര് പൂർണമനസ്സോടെ കുഞ്ഞിന്റെ ചന്തീല് സുമതിഅലക്കിയ തുണിവയ്ക്കും, പൂപോലെ ആയ കീറത്തുണി മൂടിക്കൊടുക്കും.
ഇങ്ങനെ വിഴുപ്പലക്കിയത് കൊണ്ട് വൃത്തിയായി വളർന്ന മക്കളൊക്കെ സുമതിയെ വിട്ട് പോയി...ഈ കിട്ടണതും കൊണ്ട് വല്ല അഗതിമന്ദിരത്തിലും കേറാനാ അവൾടെ വിചാരം..
ആറു പത്തിന് വണ്ടി  അടിവാരത്ത് എത്തും  അവിടിറങ്ങേണ്ടവളാ നിന്റപ്പുറത്ത് കിടന്നുറങ്ങണത്....

06:10:15 PM അടിവാരം

അടിവാരം സ്റ്റോപ്പിൽ അവരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല,

"എടിപെണ്ണേ , കഴിഞ്ഞതൊക്കെ മറന്ന് കളഞ്ഞേക്കണം , തൂങ്ങിപ്പിടിച്ചിരിക്കരുത്, നിന്റെ ഭാവം കണ്ടാൽ തോന്നും
നീയാ അതിനെക്കെ കൊന്നതെന്ന് വേഗം പോ ആശുപത്രീ ചെന്നിട്ട് വിളിക്കണം, ഒരു മണിക്കൂർ അപ്പുറത്ത് ഞാനൊണ്ട് എന്താവശ്യാണേലും വിളിക്കണം..." അവരിറങ്ങി, ബസ്സ് നീങ്ങിയിട്ടും ഒരു കറുത്ത നിഴൽ പോലെ അവരവിടെ നിൽക്കുകയാണ്...

"അതെന്താ കാര്യം കൊന്നൂന്നൊക്കെ പറയണത് കേട്ടല്ലോ..." എന്റെ ചോദ്യത്തിൽ  ബസിൽ ആകെ മൂകത ദിലീപന്റെ മുഖത്തുപോലും ചിരിയില്ല....

" അതൊരു ഗതിപിടിക്കാത്തപ്പെണ്ണ, പത്ത് പതിനഞ്ച് പണിക്ക് പോയതില് മൂന്ന് നാല് കുട്ടികൾ മരിച്ചു...അതൊക്കെ കാരണോണ്ട് ഏഴാം മാസം പെറ്റതും, തള്ളേടേം തന്തേടേം
രക്തം ചേരാത്തതും...അങ്ങനെ..
കഴിഞ്ഞതവണ ഒരു പ്രശ്നോണ്ടായി...
മസാജ് ചെയ്ത് കുഞ്ഞിനെ എടുത്ത് എണീറ്റപ്പോൾ കൈയീന്ന് വീണുപോയി....

രാജമ്മ പിന്നൊന്നും പറഞ്ഞില്ല, എനിക്കും തൊണ്ടയിടറി. വയനാടിന്റെ തണുത്തകാറ്റ് എന്റെ കണ്ണ് നനച്ചതുപോലെ....

07:30:00 P M മീനങ്ങാടി

ഇറങ്ങാൻ നേരം രാജമ്മ എന്റെ കൈ മുറുകെപ്പിടിച്ചു...
" പെണ്ണുങ്ങൾ പെറ്റെണീറ്റ് വേതിട്ട് നിക്കണത് എനിക്കെന്ത് കൊതിയാണെന്നോ മോളേ , എനിക്കാണെങ്കിൽ മക്കളൂല്ലാ....നിന്റെ പേറ്റിന് എന്നെ വിളിക്കോ ? കാശൊന്നും വേണ്ടാ..."
എന്റെ ഫോൺ വാങ്ങി അവരുടെ നമ്പരിലേക്ക് ഒരു മിസ് കോൾ ചെയ്തു. എന്റെ വിരലിൽ ചുംബിച്ചു..
ഈ സ്റ്റോപ്പിൽ ദിലിപൻ തിരക്കൊന്നും കാണിച്ചില്ല...

" ഇനിയെന്നാണ് രായമ്മേക്കാ മടക്കം"
ഡ്രൈവർ കഷണ്ടിത്തല തടവി ചോദിച്ചു...

"ചത്തില്ലെങ്കിൽ നാല്പതിന് ദാസാ..."
ബസിൽ ഇനി ഞാൻ മാത്രം...രാജമ്മയെ എന്റെ  കാഴ്ച്ചയിൽ നിന്ന് മറച്ചുകൊണ്ട് മുന്നോട്ട് നീങ്ങി....

07:45:00 P M ബത്തേരി...

"ചേച്ചിക്ക് ബത്തേരിൽ എന്താണ് ജോലി...?"
ദിലീപൻ എന്റെ എതിർ സീറ്റിൽ വന്നിരുന്നു...

" ഇവിടെ ആശുപത്രീൽ ഡോകടറാണ് , ഗൈനക്ക്..."

"തള്ളേ കൊള്ളാല്ല്, ഇത് നമ്മടെ രായമ്മേടെ വകുപ്പ് കള് തന്നെ...
ഇതിപ്പൊ സർക്കാർ പതിച്ചി.."

യേശുദാസനും ദിലീപനും ചിരിച്ചു ..

ബത്തേരി ഹോസ്റ്റലിന്റെ മുന്നിൽ ബസ് നിർത്തിത്തന്നു...
പടികളിറങ്ങുമ്പോൾ ഞാനും ഉള്ളിൽപ്പറഞ്ഞു....

സർക്കാർ പതിച്ചി,
സർക്കാർ പതിച്ചി,
സർക്കാർ പതിച്ചി...!!!

കെ എസ് രതീഷ്.
( ഗുൽമോഹർ 009)

Wednesday 13 June 2018

തിരുത്തോറ്റം...!!

"തുരുത്തോറ്റം...!!

"അവിടിപ്പൊ തുരുത്തൊന്നൂല്ലല്ലോ, തുരത്തെന്ന് തിരുത്തിക്കൂടേ, ചെന്നിരിന്ന് കരയാനൊരു കരയുണ്ടോ ദാസേട്ടാ..." ചാത്തുണ്ണിയാശാന്റെ മോൻ ഇതു പറയുമ്പോൾ എനിക്ക് ചിരി വന്നു, ദാസൻ അടുത്തിടെ ഇങ്ങനെയാണ് സ്ഥാനത്തും അസ്ഥാനത്തും ചിരിക്കുന്നു.
എങ്കിലും‌ ഇവിടെ  ചിരിക്കാൻ കഴിയുമോ.. അവർ പറഞ്ഞത് നിലനില്പിന്റെ കാര്യങ്ങളല്ലേന്ന് ഓർത്തു.

ചാത്തുണ്ണിയാശാന്റെ കൊച്ചുമോൻ ദീപന്റെ വാക്കുകളിൽ ചാത്തുണ്ണിയാശാന്റെ പറച്ചിൽ കുടിയിരിക്കുന്നത് പോലെ..എന്തും ഒരു താളത്തിലേ പറയൂ...

പണ്ട് പറയന്തുറയിലെ ചാത്തുണ്ണീസ് വർക്ക്ഷോപ്പിൽ
ഒരു ഗതിയുമില്ലാതെ ചെന്നുകയറുമ്പോൾ ഞാൻ കടലിൽ വീണു ചത്ത ശാന്തന്റെ മോൻ ദാസനായിരുന്നല്ലോ. വാഴയിലയിൽ  പൊതിഞ്ഞ ദോശ
എന്റെ മുന്നിൽ നീക്കിവച്ചിട്ട്...
ഒരു സാന്റ് പേപ്പറും മുന്നിലേക്ക് ഇട്ടുതന്നു...

"ഇതും തിന്ന്
ഇരുമ്പിലെ തുരുമ്പെല്ലാം തരിമ്പില്ലാതെ ചുരണ്ടില്ലേ എലുമ്പാ...."

ആ പ്രാസവും അന്നത്തെ  വിശപ്പും അയാൾക്ക്  മറക്കാൻ കഴിഞ്ഞിട്ടില്ല..

കടലിൽ വീണ് ചത്ത ശാന്തന്റെ മോൻ ദാസൻ
ആർട്ടിസ്റ്റ് ദാസനായതും, പിന്നീട് പത്മശ്രീ ദാസനായതും മറ്റാർക്ക് മറക്കാനായാലും‌ ചാത്തുണ്ണിയാശൻ മറന്നിട്ടുണ്ടാകില്ല..
കാരണം  ആശാന്റെ ചിത കത്തുന്നത് കാണാൻ പോലും ഈ ദാസൻ ആലപ്പാട് പോയില്ല..
അന്നെന്ന് മാത്രമല്ല
പിന്നെ ഒരിക്കലും അയാൾ തുരുത്തിനെക്കുറിച്ച് ഓർത്തിട്ടുപോലുമില്ല..

ലോറിയിലും ബസിലും പെയിന്റടിച്ച ദാസന്റെ  വിരലിലെ ചിത്രവാസന തിരിച്ചറിഞ്ഞ് ഫൈനാർട്സിൽ ചേർത്തത് ആശാനായിരുന്നു...
ചാത്തുണ്ണിയാശാനെയും ശാന്തന്റെ പെണ്ണിനെയും പറ്റി ചിലതൊക്കെ കേട്ടിട്ടും അതിലെ സത്യം തിരയാനൊന്നും ദാസൻ പോയില്ലല്ലോ..?
ശാന്തന്റെ പെണ്ണിനപ്പുറം അവന്റെ അമ്മയുടെ മണിയോഡർ തെറ്റാതെ വന്നിരുന്നതിന് കാരണം
ഫൈനാർട്സിൽ ഒന്നാമനായി.  ഒരവധിക്ക് വീട്ടിൽ വരുമ്പോൾ കിണറ്റിൽ കരയിലിരുന്ന് ആശാൻ പല്ലു തേയ്ക്കുന്നു..‌ അന്ന് തിരിച്ചു പോയ ദാസൻ  എർണാകുളത്തെ ആഴ്ച്ചപ്പതിപ്പിൽ  മുഖ്യവരക്കാരനായി ജോലി കിട്ടി വന്ന്  അമ്മയേം കൂട്ടി പോയതല്ലാതെ
ആശാന്റെ വഴിക്ക് പോയിരുന്നില്ല.. ധാരണ തിരുത്താനോ അമ്മയെ ചോദ്യം ചെയ്യാനോ മുതിർന്നിട്ടില്ല...

ആശാന്റെ മോൻ ഗണേശന് ആശാന്റെ ഒരു ഗുണോം ഉണ്ടായിരുന്നില്ല..
ആശാന്റെ അതേ മുഖവും  രൂപവും ഈ ഗണേശന്റെ മകൻ ദീപന് കിട്ടിയിട്ടുമുണ്ട്‌.
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ട ദാസനെ  കൃത്യമായി എങ്ങനെ ദീപന് കണ്ടെത്താനായി..? ഇതിലൊക്കെ  എനിക്കെന്ത് ചെയ്യാനാകും..?
*പാലറ്റ് ഒന്ന് ഉറപ്പിച്ച് പിടിക്കാൻ പോലും ഈ കൈകൾക്ക് ആരോഗ്യമില്ല.. ക്യാൻവാസ് ഒന്നുറപ്പിക്കാൻ പോലും കരുത്തില്ല...
പിന്നല്ലേ ഇവരുടെ സമരത്തിന്.
ദാസന്റെ ചിന്തകൾ കടലുകയറി...

"കരയാൻ പറ്റില്ലെങ്കിൽ കരയെപ്പറ്റി
വരയാൻ പറ്റില്ലേ..."

ചാത്തുണ്ണി ആശാൻ അരസൻ ബീഡിയും പുകച്ച് ദേ ദാസന്റെ  മുന്നിൽ ഇരിക്കുന്നു.‌‌.ദീപൻ പോയതിനിടയിൽ ആശാനെപ്പോൾ വന്നു കയറിയെന്നായി ദാസന്റെ അടുത്ത ചിന്ത..

"ദാസാ നിനക്കെന്നെ മറക്കാൻ കാരണമുണ്ടാകും.
ഞാൻ നിന്നെ മറക്കണമെന്ന് നീ പറയരുത്..."

ദാസന് ഇതെല്ലാം ഓർത്തിട്ട് തലചുറ്റാൻ തുടങ്ങി അടുത്തിടെ ഇങ്ങനാണ്.
ജയ മരിച്ചതിന് ശേഷം അരുണിന്റെ പെണ്ണ്. ഇപ്പോൾ അരുണെന്നൊന്നും  വിളിക്കാൻ പറ്റൂല ചെയർമാൻ എന്നേ വിളിക്കാനാകൂ.
വല്യ അക്കാദമി ചെയർമാനാ...അതെങ്ങാനും അവന്റെ പെണ്ണു കേട്ടാൽ...

"അച്ഛന് പത്മശ്രീ വാങ്ങിത്തന്നത് ഈ അരുണേട്ടനാ..
അല്ലാതെ കഴിവൊന്നും ഉണ്ടായിട്ടല്ല.‌"
അവന്റെ പെണ്ണിന് പോലും എന്നെ ഒരു വിലയുമില്ല..
കഴിക്കാൻ തരുന്ന ഗുളികകളിൽ ഒന്നുരണ്ടെണ്ണം അവൾ കൂട്ടുന്നത് അയാൾക്ക് ശരിക്ക് മനസിലാകും.‌.എങ്കിലും അതൊന്നും ദാസൻ ശ്രദ്ധിക്കാറില്ല.. അത്രയും ഗുളിക ചെന്നുകഴിഞ്ഞാൽ ജയയും, അമ്മയും അപ്പനും പിന്നെ ഈ ചാത്തുണ്ണിയാശാൻ പോലും എന്റെ മുറിയിൽ ചുറ്റിത്തിരിയും‌‌.
അവരോടൊക്കെ മനസുതുറന്ന് കുറച്ച് സംസാരിച്ച് കഴിയുമ്പോൾ ഒരു ദിവസമങ്ങനെ കഴിയും...ഇന്നിപ്പോൾ വേറാരേം കാണാനില്ല. ആശാൻ മാത്രം‌. ആ മുഖത്താണെങ്കിൽ വല്ലാത്ത. ഗൗരവവും...

"സർക്കാർ ചിലവിൽ കോടികൾ മുടക്കി ആളെത്തട്ടിക്കണ ബിനാലെയും എവിടേന്നേലും എന്തേലും പെറുക്കിക്കൂട്ടി ആർക്കും ദഹിക്കാത്ത വിധം എന്തേലും ഒപ്പിക്കണ ഇൻസ്റ്റലേഷനുമല്ലേ ചെയർമാനൊക്കെ പ്രിയം..
എന്താണവന്മാർ അവിടെ കാട്ടിക്കൂട്ടണത്. ആ പൊട്ടത്തരം കാണാൻ
ഭൂമിയുടെ എവിടൊന്നൊക്കെയാ ആളുകൾ വരണത്..‌ അതിലൊക്കെ എന്ത് കലയുണ്ടെന്ന് എനിക്കറിഞ്ഞൂട.
ആശാനേ.." ദാസിന്റെ വർത്താനം കേട്ട്
ചാത്തുണ്ണിയാശാൻ ചിരിച്ച് ഒരു പുകയൂതിവിട്ടു.

"ഈ ദീപന് ഇപ്പൊ എന്താ പണി.."
ആശാൻ പിന്നേം ചിരി തന്നെ..

" ദാസാ നീ ചെന്ന് ഒരു കെട്ട് ബീഡി വാങ്ങിവാ..." ദാസന് വല്ലാതെ ദേഷ്യം വന്നു.
പണ്ടാണെങ്കിൽ തുരുമ്പ് തേയ്ച്ച് ഇളക്കുന്നതിനിടയിൽ,

"ദാസോ ഒരു കെട്ട് അരസൻ..."  കേൾക്കാത്ത പാതി ഒറ്റ ഓട്ടമാണ്... പറന്തുരുത്തിലെ മന്തി സുനീടെ കടയിൽ ചെന്ന് ഒറ്റശ്വാസത്തിൽ പറയും..

"ഒരു കെട്ട് അരസൻ, ഒരു ചാർമിനാറ്, ഒരു രൂപയ്ക്ക് വെറ്റിലേം മുറുക്കാൻ സെറ്റും, ഒരു കതിർ തീപ്പെട്ടി ഒരു ഇഞ്ചി സോഡ...." പറയന്തുരുത്ത് തന്നെ ഇന്ന് അവിടുണ്ടാകില്ല.
കമ്പനി ഏറ്റെടുത്ത സ്ഥലത്തിപ്പോൾ ഒറ്റമനുഷ്യരില്ല..‌ അവിടമൊക്കെ കടലെടുത്തിട്ടുണ്ടാകും.ആകെ അമ്പതും ഇരുന്നൂറും മീറ്റർ വീതിയല്ലേ ആ തുരുത്ത്...
ദീപൻ  പറഞ്ഞത് അതിനെതിരേ
വര പ്രതിഷേധ കൂട്ടായ്മ ഉണ്ടെന്നും അതിന് വരണോന്നുമല്ലേ അവൻ പറഞ്ഞത്.‌‌‌.?

"നീ എന്താടാ ദാസാ ചിന്തിക്കണത്? പോയി ഒരു കെട്ട് ബീഡിയെങ്കിലും വാങ്ങി വാ... എനിക്ക് തൊണ്ട വരണ്ടു വരുന്നു..‌"

ആശാൻ തൊണ്ട ചൊറിഞ്ഞ് കാണിച്ചു..
ഉടുപ്പിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അരുണിന്റെ പെണ്ണിന്റെ വക ചോദ്യം..‌

"ഗുളിക കഴിച്ചതല്ലേ, എവിടേലും വീണു കിടന്നാൽ അരുണേട്ടന്റെ വായീന്ന് അച്ഛന്  നല്ലത് കിട്ടും..."
അവളെ രൂക്ഷമായി നോക്കിയിട്ട് ഇറങ്ങിനടക്കുമ്പോൾ കൈകൾ രണ്ടും നന്നായി വീശി...തളർച്ചയൊക്കെ എവിടെയോ പോയതുപോലെ.
അപ്പോൾ അയാൾ,
പതിനേഴുകാരൻ ദാസൻ,തന്റെ ചാത്തുണ്ണിആശാന്  ബീഡിവാങ്ങാൻ പോകുന്നു...

കൈയിൽ ബീഡിയും വെറ്റിലയും അടയ്ക്കയുമായി കയറിവരുന്ന അമ്മായിയപ്പനെക്കണ്ട് മരുമകൾക്ക് വല്ലാത്ത അത്ഭുതം.
ഈ വർഷത്തിനിടയിൽ അച്ഛനിൽ നിന്ന് ഇത്തരമൊരു ശീലം കണ്ടിട്ടേയില്ല.
തന്നെ തുറിച്ചു നോക്കി നിൽക്കുന്ന മരുമകളെ നോക്കി അയാൾ ചെറുതായി ചിരിച്ചു. ചിരിയിലെ അസ്വഭാവികത കണ്ടിട്ടാകണം. അവർ ഉള്ളിലേക്ക് പതിയെ വലിഞ്ഞു.
ഉള്ളിൽ നിന്ന് ഭർത്താവിനോട് ദേഷ്യത്തിൽ സംസാരിക്കുന്നതിന്റെ ശബ്ദം കേട്ടിട്ട്..
ആശാനും  ശിഷ്യനും മുഖത്തോട് മുഖം നോക്കി ചിരിച്ചു..‌‌

"ടാ എനിക്ക് ദിനേശ് ഇഷ്ടല്ലാന്നറിയില്ലേ.‌..? " ദാസന്റെ പതർച്ചകണ്ടിട്ട് ആശാൻ മുഖത്ത് ചിരിവരുത്തി..
കാലം മാറീലേ‌ ദിനേശെങ്കിൽ ദിനേശെന്നും‌ പറഞ്ഞ്
വലിക്കാൻ തുടങ്ങിയ ആശാന്റെ അടുത്തേക്ക് ദാസൻ നീങ്ങിയിരുന്നു...

"എന്താ ആശാനൊന്നും‌ പറയാത്തത്...
ദീപനെന്തോന്നാ പണി, കണ്ടിട്ട് ഒരു കോലോം തോന്നണില്ല..അവന്റെ അപ്പനും അമ്മേം..?."
ആശന്റെ കണ്ണ് നിറയുന്നത് പോലെ തോന്നി... ബീഡി നിർത്താതെ ചുണ്ടിൽ തന്നെയിരുന്നു.‌‌‌‌
കരച്ചിൽ കടിച്ചമർത്തുന്നത് പോലെ കീഴ്ച്ചുണ്ട് ബീഡിയിൽ അമർന്നു‌.‌..

"അവന് പതിനാല് ഉള്ളപ്പോഴല്ലേ അവന്റെ തള്ളേം തന്തേം തിരതിന്നത്... അന്നുമുതൽ ഇന്നുവരെ അവിടെ ജനിച്ചതൊക്കെയും സുനാമിക്കുട്ടികളല്ലേ.‌‌‌..? വീട്ടിലും നാട്ടിലും എവിടേം അവരെ അങ്ങനല്ലേ വിളിക്കു..
ഞാൻ തിരിച്ചു വരുമ്പോൾ ഈ ചെക്കനും  വെള്ളാനത്തുരുത്തിലെ ആ വീടും ബാക്കിയായി. സുനാമിക്കുട്ടികൾക്കൊപ്പം  പഠിത്തം.‌.
നിന്നെപ്പോലെ ഇവനേം ഞാൻ ഫൈനാർട്സിൽ വിട്ടു. വരേം ശില്പോം ഒക്കെയുണ്ട്‌‌‌‌..ഇപ്പൊ തെയ്യത്തിലാ പ്രാക്ടീസ് കുറേക്കാലായി കണ്ണൂരാ സീസൺ കഴിഞ്ഞ് വരും. ഈ സീസണിൽ വന്നപ്പൊഴാ പ്രശ്നം വഷളായത്..‌
അവന്റെ ഭാഷയിൽ പറഞ്ഞാൽ..

"കോടികൾ മുടക്കി റോഡ് ഉണ്ടാക്കിയപ്പോൾ നല്ലൊരു ശതമാനത്തിന് അവിടം വിട്ട് പോകേണ്ടി വന്നില്ലേ‌‌‌‌..? കമ്പവലിക്കാനും കടലിൽ പോകാനും കക്കമുങ്ങാനുമല്ലാതെ തുരുത്തുകാർക്ക് എന്തോന്നറിയാം..
കരിമണ്ണിൽ ക്യാൻസറൊണ്ടെന്ന് നാട്ടുകാരെ പേടിപ്പിച്ച് കമ്പനീം സർക്കാരും‌ ഇങ്ങനെ കുഴിച്ചേന്റെ പേരിലല്ലേ.
ആലപ്പാട് മുങ്ങിയത്.. അങ്ങ് തമിഴ് നാട്ടിലെ മണവാളക്കുറിച്ചി കഴിഞ്ഞാ കേരളത്തിലെ ഏതെങ്കിലും തിരത്തോട്ട് കടലിത്രയും കേറിയാ...? ഇത്രേം‌ ആളെക്കൊന്നാ..? ഏതോ മലയിലെ പാറപൊട്ടിച്ച് ഈ കടലിൽ കൊണ്ടിട്ട് വേലികെട്ടേണ്ടതിന്റെ ആവശ്യം എന്തോന്നാണ്...? കടലിനെ തടയാൻ കരയ്ക്കറിഞ്ഞൂടേ..? എനിക്കറിഞ്ഞൂട ദാസാ ആരോഗ്യം ക്ഷയിക്കണകാലത്ത് കടലിൽ പോകുന്നവരൊക്കെ  കമ്പവലിച്ച് ജീവിക്കും..
ആ പാവങ്ങളിപ്പോൾ സർക്കാരിന്റെ പെൻഷനും കാത്തിരിപ്പാണ്.
കൂരിക്കേം, ഞണ്ടും കക്കേം, കടലാമേം
ആ വഴി കേറണില്ല.
എടാ കടൽകാക്ക കൂട്ടത്തെ കണ്ടിട്ട് കാലം എത്രയായിന്നോ...
ഇന്ന് കമ്പനി കുഴിച്ച് മറിക്കണത് വെള്ളാനതുരുത്താ.. അവിടല്ലേ എന്റെ വീടും അസ്ഥിത്തറയും.
അത് ഈ ചെക്കൻ വിട്ടു കൊടുക്കൂലെന്നും പറഞ്ഞ് ഇരിപ്പാണ്‌.‌..
കുറച്ച് മാസങ്ങളായി ആ ആറു സെന്റില് മുടിം താടിം വളർത്തിയ ആളുകൾ പാട്ടും വരയും ഒക്കെ ആയിട്ട് കമ്പനിയെ തോല്പിക്കാനുള്ള സമരത്തിലാ.
കഴിഞ്ഞ ആഴ്ച്ചയിൽ മണലിൽ രൂപങ്ങളായിരുന്നു. അതുണ്ടാക്കാൻ വന്ന ഇവന്റെ ഒരു കൂട്ടുകാരനെ പോലീസും പിടിച്ചു അതിന്റെ പേരിൽ ഉന്തും തള്ളും.
ഇവനും ആ കൂട്ടത്തിലാണെന്നാ കേൾക്കണത്.
വരയും ശില്പവും ഒക്കെ ആയിട്ട് പോകുന്നു.
ഇനി രണ്ട് ദിവസം കഴിഞ്ഞാൽ ആറര സെന്റിന് ചുറ്റും ശീലവലിച്ചു കെട്ടി അതിൽ  വല്യവരക്കാരെ അണിനിരത്തി 'കരയ്ക്കു വേണ്ടി വര' എന്നപേരിൽ എന്തോ ഗുലുമാലൊപ്പിക്കണുണ്ട്‌..

നിന്റൊപ്പം  പഠിച്ച ഒരുത്തനില്ലേ സൈമന്റെ മോൻ, നമ്മുടെ കപ്പിത്താൻസിന്റെ ബോട്ടിലെ സ്രാങ്കില്ലേ...അവന്റെ മോനാണിപ്പോൾ അഴീക്കലെ പള്ളീലെ കത്തനാര്, കത്തനാരൊക്കെ ആന്നേലും
അവനും ചെറിയൊരു വിപ്ലവകാരിയാ...
അവനാ നിന്റെ പേരും നിന്റെ പത്മശ്രിയൊക്കെ പറഞ്ഞത്‌‌‌... അതും പറഞ്ഞ് നിന്റെ മോന്റെ ആപ്പീസിൽ ചെന്നപ്പോൾ അവിടെന്ന് പിടിച്ച് പുറത്താക്കിയെ‌ന്നാ കേട്ടത്. നിന്നെ മുന്നിൽ‌ നിർത്തി വരച്ചാൽ പോലീസ് തൊടൂലല്ലോ..‌ ബുദ്ധിയെങ്ങനെ.‌‌‌..?
(ആശാന്റെ മുഖത്ത് പ്രതീക്ഷയുടെ ചിരി)
നീ മുതൽ ദീപന്റെ പത്ത് വയസുള്ള മോൻ വരെയുള്ള അൻപത് പേരെ നിർത്തി വരപ്പിക്കാനാ പദ്ധതി..."

ചെയർമാൻ എന്ന് സർക്കാർ മുദ്രയുള്ള കാറ് ഗേറ്റ് കടന്നുവരുമ്പോൾ. ചാത്തുണ്ണിയാശാനും ദാസനും ഞെട്ടി.

"ഇവനെന്താ ഈ സമയത്ത്..."
ദാസന്റെ ചോദ്യം കേട്ട് ചാത്തുണ്ണിയാശാൻ മറഞ്ഞു നിന്ന് ചിരിച്ചു...

"നിനക്ക് നിന്റെ മോനെ പേടിയാണല്ലേ‌‌‌‌..?"
ദാസൻ ദേഷ്യം കടിച്ചമർത്തിൽ കാലിന്മേൽ കാലും കയറ്റി ഇരുന്നു....
മൊട്ടത്തലയും വെളുത്ത താടിയും കറുത്ത് തടിച്ച ഫ്രെയിം വച്ച കണ്ണടയും ആശാൻ നോക്കി നോക്കി ചിരിച്ചു.‌...അരുൺ കേറിവരുന്നത് കണ്ട് പോകാനിറങ്ങിയ ആശാനെ ദാസ് തടഞ്ഞു...

"ഇവനൊക്കെ എന്നാ ആശാനേ വരയ്ക്കാൻ പഠിച്ചത്...
പാലറ്റും ബ്രെഷും കൊടുത്ത് ഈസലിൽ ക്യാൻവാസും ഉറപ്പിച്ചുകൊടുത്ത ഞാനെന്തിനാ ഇവനെ പേടിക്കണത്..‌‌.
ഇവനൊക്കെ മറ്റേ അക്രിലിക്കിന്റെ ആളാ ഓയിലിൽ ഇവനൊക്കെ ഒന്ന് വരച്ച് കാണിക്കാൻ പറ..."

അരുൺ ദാസ് കയറിവന്നുടനെ പടിയിലിരുന്ന ബീഡിയും വെറ്റിലയും എടുത്ത് പുറത്തേക്ക് എറിയാൻ തുടങ്ങി.‌..

"വയ്ക്കടാ അവിടേ..‌" വർഷങ്ങൾക്ക് ശേഷം ദാസിന്റെ പതർച്ചയില്ലാത്ത ശബ്ദം ആ വില്ലയിൽ ഉയർന്നു‌‌‌‌....

അരുൺ അച്ഛനെ ഉള്ളിലേക്ക് വലിച്ചു കയറ്റി..‌.
ആശാൻ പുറത്ത് തന്നെ നിന്നു‌‌‌‌...

"നേരം  വെളുത്തതു മുതൽ  അച്ഛനിതാരോടാ സംസാരിക്കണത്..‌ ഇവളാണെങ്കിൽ ഇവിടെ പേടിച്ചിരിപ്പാണ്.
അച്ഛനെന്നു മുതലാണ് പുകവലിക്കാൻ തുടങ്ങിയത്..‌.
ഇന്നിവിടെ ആ തീവ്രവാദി ചെക്കൻ വന്നിരുന്നോ. അപ്പനോട് ഞാനൊരു കാര്യം പറഞ്ഞേക്കാം വരയെന്നെങ്ങാനും പറഞ്ഞ് ആലപ്പാട് കാലു ചവിട്ടിയാൽ....."

ആശാൻ പതിയെ വീട്ടിനുള്ളിലേക്ക് കയറിവരുന്നത്  കണ്ട്...
ദാസൻ ചിരിക്കാൻ തുടങ്ങി...

"അപ്പനിതാരോടാ ചിരിക്കണത്.‌... നന്ദികേട് കാണിക്കരുത് ആ തുരുത്തീന്ന് ഇവിടെ വന്ന് ഈ നിലയിൽ എത്തിയതിന് പിന്നിൽ പാർട്ടിക്ക് വല്യ പങ്കുണ്ട്.‌‌..
അപ്പന് പത്മശ്രി ശുപാർശ ചെയ്തതും‌ പാർട്ടിയാണ്...
ഞാനിന്ന് ഈ കസേരയിൽ എത്തിയെങ്കിൽ അതിനു പിന്നിലും പാർട്ടിക്ക് വല്യപങ്കില്ലേ‌‌‌‌.‌..?
കമ്പനീന്ന് നല്ല തുകേം വാങ്ങി ആശാന്റെ ആ ചെക്കനോട് അവിടം വിട്ടോളാൻ പറ...പൊന്മനയിൽ വരെ എല്ലാരും വീടൊഴിഞ്ഞില്ലേ..‌.
വെള്ളാനത്തുരുത്തിൽ നിങ്ങടെ ആശാന്റെ അസ്ഥിത്തറയും കെട്ടിപ്പിടിച്ചിരുന്നാൽ വല്ല കേസിലും പെട്ട് അകത്ത് കിടക്കും.. തളർന്ന കൈയും വച്ച് അച്ഛനവിടെ പ്പോയി എന്തോന്ന് കാണിക്കാനാണ്....? അച്ഛന്റെ പത്മശ്രി ഉപയോഗിക്കാനാ ആ ചെക്കന്റെ പദ്ധതി...."

"മീനേ നീ അപ്പന് ഗുളികകൊടുത്തില്ലേ"ന്ന് ചോദിച്ച് അകത്തേക്ക് പോകുന്നതിനിടയിൽ പഴയ സ്കെച്ച് ഡയറിയും കിറ്റും മെടുത്ത് ദാസും ചാത്തുണ്ണിയും പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു‌‌....

അരുണിന്റെ
ഡ്രൈവർ ഓടിവന്ന് വിളിച്ചു പറയുമ്പോഴാണ്..
വിവരമറിയുന്നത്.
വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടയിൽ‌   മണൽ കയറ്റിവന്ന ലോറി അച്ഛനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു..

കാറിൽ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ‌...
ദാസ് ആശാനോട് ക്ഷമ പറയുന്നുണ്ടായിരുന്നു.
ആശൻ കാറിനുള്ളിലിരുന്ന് വല്ലാതെ പുകവലിച്ചു വിട്ടു.
ആശുപത്രിയിൽ നിന്ന് തന്റെ ശരീരം ഏറ്റുവാങ്ങി സർക്കാർ ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങുകളൊന്നും കാണാൻ നിൽക്കാതെ‌‌‌‌.
ആശാന്റെ കൂടെ
ദാസ് വെള്ളാനതുരുത്തിലെ വരയ്ക്ക് എത്തിയിരുന്നു..

പോലീസിന്റെ കാവലിൽ കമ്പനി വണ്ടികളും പോലീസും ആറര സെന്റിന് ചുറ്റും നിരന്നു  നിൽക്കുന്നു....

വരയ്ക്കാൻ വന്നവരൊക്കെയും മടങ്ങിയിട്ടുണ്ടാകും..
ദീപൻ ആറുസെന്റിന് ചുറ്റും‌ തെയ്യക്കോലത്തിൽ ഭ്രാന്തുപിടിച്ച് ഓടുന്നു‌.‌‌.
ചെറുവള്ളം മണൽ തിട്ടയിലെ‌ന്നപോലെ ഇരിക്കുന്ന ആറുസെന്റിലേക്ക്..
കക്കയും കടലാമയും കൂരിക്കയും ഒരു ജാഥപോലെ കയറിവന്നു..‌
അതിന്റെ അമരത്ത് ദീപൻ..
കറുപ്പും ചുവപ്പും മാത്രം കലർത്തിയ പാലറ്റുകളുമായി കടലിൽ നിന്ന് ഒരാൾക്കൂട്ടം ഇരച്ചുകയറി, അതിൽ ദീപന്റെ അമ്മ അവനെ ചുംബിച്ചു‌‌..
അവർ വലിയ ആവേശത്തോടെ വരയ്ക്കാൻ തുടങ്ങിയപ്പോൾ..
ആ ചെറിയ തോണി ഒന്നിളകി.
അമരത്തിരുന്ന് തെയ്യക്കോലം
ചൂണ്ടലിൽ കൊളുത്ത മീനിന്റെ  ആവേശത്തിൽ ആഴക്കടൽ ലക്ഷ്യമാക്കി തുഴയുന്നു...

"ദാസാ ദേ നമ്മടെ തുരുത്തിന്റെ അവസാന  തോണി പോണെടാ...."

ആശാന്റെ പിന്നാലെ ദാസനും ഓടി..
ദൂരെ ഒരിടത്ത്
വലിയൊരു കൂട്ടം വെടിയൊച്ച
ഉയർന്നു.
കടൽ കാക്കകൾ ദീപന്റെ ശബ്ദത്തിൽ കരഞ്ഞു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)