ഇരുട്ടിന് ഭയം എന്ന പര്യായമുണ്ട്. ശൈഖിന്റെ ഡയറിയിലെ അടി വരയിട്ട വരികൾ നസീം വായിച്ചു. " 'ഉള്ളത്തിൽ ഭയമേറുക മൂലം വെള്ളത്തിൽ ചിലർ- നമ്പ്യാർ'. 'രാ-ഇരുട്ട് മൻ- മനസ് മനുഷ്യൻ, രാമൻ..??'.'ഭയം അതിരുകളില്ലാത്ത രാജ്യമാണ്'.'അഭയത്തിൽ ഒരു ഭയമുണ്ട്'. കാണാതായ ദിവസം ശൈഖ് എന്തോ കാര്യമായി എഴുതാൻ ആഗ്രഹിച്ചിരുന്നു.അൻസാരി ശൈഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്ന് മൂന്നാമതും വിളി വന്നതിന്റെ അസ്വാസ്ഥ്യം നസീമിന്റെ മുഖത്തുണ്ടായിരുന്നു..
കക്ഷികളും സാക്ഷികളും ശൈഖിനെക്കുറിച്ച് പറഞ്ഞ് പോയി. ഈ സാഹചര്യത്തിൽ ശൈഖിനെപ്പോലെ ഒരാൾ അപ്രത്യക്ഷ്യമായാൽ മാധ്യമങ്ങളിലും കാര്യമായ ചർച്ച നടക്കും. കൊന്നുകളഞ്ഞെന്നും, ഐ എസിൽ ചേർന്നെന്നും, നാടുവിട്ടെന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും തുടങ്ങിയിട്ടുണ്ട്. നസിം മുന്നിലിരുന്ന ഗ്ലോബ് ഒന്ന് തിരിച്ചു. കടൽ കലങ്ങി ഭൂമി മൊത്തം നീലയായി... ചുവരിൽ തൂക്കിയിരുന്ന ജീപ്പിന്റെ താക്കോലുമായി പോകുന്ന എസ് ഐയെ സ്റ്റേഷൻ ആകെ ഒന്ന് നോക്കി...
ജീപ്പ് മാവൂർ ജി എച്ച് എസ് എസിന്റെ മുന്നിൽ കിതച്ച് നിന്നു. ഗായത്രിയും അൻസാരി ശൈഖ് എന്ന പൊളിറ്റിക്സ് അദ്ധ്യാപകനും ആ ദിവസത്തിന്റെ ദിവസത്തിന്റെ തലേന്ന് അവസാന പിരീഡ് സംസാരിച്ചത് ഈ ഗേറ്റിന്റെ അരികിലെ കെട്ടിടത്തിലായിരിക്കും.ദേശീയ ഗാനത്തിന്റെ പതിവ് താളം സ്‌കൂളിന്റെ തലയിലിരുന്ന് ആരോ പാടുന്നു.. ഒരു തിരമാലപോലെ കുട്ടികൾ ഒഴുകി നിരത്തിലേക്ക് ചിതറി.ജീപ്പിന്റെ അരികിൽ നിന്നൊരു വിരുതന്റെ വിരലുകൾ പോലീസെന്ന് കൂട്ടി വായിച്ച് ഭയന്നു...
ജീപ്പ് അനുവാദം ചോദിക്കാതെ സ്‌കൂളിന്റെ ഉള്ളിൽ ചെന്നു. ജീപ്പിനെക്കണ്ട് സ്‌കൂളും മിണ്ടാതെ നിന്നു..നസീം തൊപ്പിയൂരി ജീപ്പിന്റെ മുഖത്ത് വച്ചപ്പോൾ മീശ മറഞ്ഞു. സ്‌കൂളിന്റെ മുഖം തെളിഞ്ഞു..
ഒന്ന്.
ഒരു ചോദ്യത്തിലെന്തിരിക്കുന്നു...?
ഗായത്രിയുടെ കണ്ണിൽ ശൈഖ് വന്നപ്പോൾ അവൾ ഓടിച്ചെന്നു. മോഡൽ പരീക്ഷയുടെ പേപ്പർ മറ്റാർക്കും വേണ്ടാതിരുന്നിട്ടും "അത് നോക്കിത്തരണേ മാഷേന്നും" പറഞ്ഞ് പിന്നാലെ കൂടിയത് ഈ അവസരത്തിന് വേണ്ടിയായിരുന്നു. മിടുക്കിയായ കുട്ടി, സയൻസിലേക്ക് മാറിയിരിക്കാൻ ആരൊക്കെ ശ്രമിച്ചിട്ടും കഴിയാതിരുന്നത് ഐ.എ.എസ് മോഹം മാത്രമായിരുന്നില്ല. ശൈഖിന്റെ ചിന്തകളിലേക്ക് അവളങ്ങ് ഒഴുകിപ്പോരുകയായിരുന്നു. തമാശ പോലെ പലതവണ ആ ഇഷ്ടം പലതവണ പറഞ്ഞു നോക്കി. കേട്ടില്ലെന്ന് ഉറക്കെ അഭിനയിച്ച് അയാൾ പോകുമായിരുന്നു. ഇന്നവൾക്ക് ഉള്ളതങ്ങ് തുറന്ന് പറയണം. കഴിയുമെങ്കിൽ ആരും കാണാതെ ഒന്ന് കെട്ടിപ്പിടിക്കണം..
" പൗരത്വം ഇല്ലാതാകുന്ന കാരണങ്ങൾ, ആ പതിനാലാമത്തെ ചോദ്യത്തിന് മൂന്ന് മാർക്കല്ലേ, മാഷതിനെന്താ മാർക്കിടാത്തത്" ഗായത്രി ശൈഖിനോട് ചേർന്ന് വന്നു. പരീക്ഷയായതിനാൽ അദ്ധ്യാപകർ കുറവാണ്. ഒന്നു രണ്ട് പേർ നേരത്തെ പോയിരിക്കുന്നു. ഒരാൾ പോകാനുള്ള തയ്യാറെടുപ്പും. ഗായത്രിയുടെ ചോദ്യം കേട്ട് ഒരു ടീച്ചർ തലയും കുലുക്കി പുറത്തേക്ക് പോയി.ശൈഖ് പേപ്പറിൽ നോക്കി കുനിഞ്ഞിരിക്കുന്നു.. " ആകെ മൂന്ന് രീതിയിലേ പൗരത്വം പോകു, ഞാനത് കൃത്യായിട്ട് എഴുതിയിട്ടുണ്ട്." ശൈഖ് മാർക്കിടാൻ തുടങ്ങിയപ്പോൾ ഗായത്രി പേപ്പർ പിടിച്ചു വാങ്ങി."എനിക്ക് നിങ്ങടെ മൂന്ന് മാർക്കല്ല വേണ്ടത്, എന്നെ ഒഴിവാക്കിയുള്ള നടപ്പിന്റെ കാരണം അറിയണം.." ഗായത്രി താടി പിടിച്ച് ഉയർത്തി.ശൈഖിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. അവൾ ആ മുഖം തന്നോട് ചേർത്ത് പിടിച്ചു. മുടിയിഴകളിൽ തലോടുമ്പോൾ ശൈഖിന്റെ വിങ്ങൽ. മുടികൾ കൂട്ടപ്പലായനം തുടങ്ങിയ നെറ്റിയിൽ അവൾ ചുംബിച്ചു..ശൈഖിന്റെ കണ്ണീരിൽ കുതിർന്ന് ഗായത്രിയുടെ ഉടുപ്പിൽ അജ്ഞാത ഭൂപടവും മുഖത്ത് പ്രതീക്ഷയുള്ള ചിരിയും വിരിയുന്നുണ്ടായIരുന്നു..
ഒടുവിലെ ബെല്ലും ശൈഖിന്റെ കുതറി എഴുന്നേൽപ്പും ഒന്നിച്ചായിരുന്നു.
രണ്ടാമത്തെ ചുംബനത്തിന് താണുവന്ന ചുണ്ടിൽ ഒരു പിളർപ്പ് വീഴ്‌ത്തിയിട്ട് കുനിഞ്ഞ തലയോടെ ശൈഖ് പുറത്തേക്ക് ഓടി.."പതിനാലാമത്തെ ചോദ്യം തെറ്റാണ്. പൗരത്വം ഒരാൾക്കും ഒരിക്കലും നഷ്ടമാക്കില്ല. ആർക്കും ആരെയും ആട്ടിയോടിക്കാൻ അവകാശമില്ല " ഉറക്കെ
വിളിച്ചുപറഞ്ഞ് ഉയർത്തിപ്പിടിച്ച പേപ്പറുമായി ഗേറ്റ് കടന്ന് പോകുന്ന ശൈഖിന്റെ പിന്നാലെ കുട്ടികളും ഓടാൻ തുടങ്ങി...
ഗായത്രിയുടെ ചുണ്ടിൽ മുറിവിന്റെ നീറ്റൽ തെളിവെടുപ്പ് നേരത്തുമുണ്ടായിരുന്നു.കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ മേൽചുണ്ട് നനയ്ക്കാതെ വെള്ളമിറക്കുന്നതും, ചുണ്ടിൽ ഒപ്പിയ കൈലേസിൽ ചുവന്ന പൂവുകൾ ഉണ്ടായതും നസിം ശ്രദ്ധിച്ചു.ആ മുറിവ് മരണവരെ പച്ചയായിരിക്കുമെന്ന് നസീമിന് തോന്നി..
രണ്ട്
തുന്നൽക്കാരന്റെ കഥ.
പ്രവാസി ടൈലേഴ്‌സിന്റെ മുന്നിൽ ജീപ്പ് നിർത്താൻ സ്ഥമുണ്ടായിരുന്നു. തുറന്ന് കിടക്കുന്ന കടയ്ക്കുള്ളിൽ മദനൻ എന്ന തുന്നൽക്കാരന്റെ അഭാവം സൂക്ഷിച്ച് നോക്കിയാൽ കാണാം.
തയ്യൽ പൂർത്തിയായ ഒരു വെളുത്ത നീളൻ കൈയുള്ള ഉടുപ്പിന്റെ മുകളിൽ ഒരു പ്രാവ് എന്തൊക്കെയോ പിറുപിറുത്ത് ഇരിക്കുന്നുണ്ട്..സ്‌കൂളിൽ നിന്നിറങ്ങിയോടിയ അൻസാരി ശൈഖിനെ മദനനും കൂട്ടുകാരും ചേർന്ന് ഈ കടയ്ക്കുള്ളിലാണ് പിടിച്ചിരുത്തിയത്. "അൻസാരീന്ന്" മദനന്റെ ഒറ്റ വിളിയിൽ ശൈഖ് മിണ്ടാതെ ഇരുന്നു പോയി..
" ഈ ശൈഖ്ല്ല ഓന്റെ വാപ്പ ലോക സഞ്ചാരി ബുഖാരി ശൈഖിനെ ഞാൻ ഇരുത്തും" മദനന്റെ ഈ വാക്കിലാണ് ജനം ശാന്തരായി പിരിഞ്ഞുപോന്നത്..പ്രാവാസ ജീവിതം അവസാനിപ്പിച്ച ചങ്ങാതികൾ തുടങ്ങിയതാണ് പ്രവാസി ടൈലേഴ്‌സ്. ബാവുൽ സംഗീതഗവും യാത്രകളും മാത്രം കൊതിച്ച പങ്കാളി ബുഖാരി ശൈഖിനെ കാണാൻ കിട്ടുന്നത് അത്യപൂർവ്വമായ ഏതെങ്കിലുമൊരു ഗന്ധം കടയുടെ വാതിലിൽ എത്തുമ്പോഴാണ്. ഒന്നോ രണ്ടോ ദിവസം പിന്നെ തുന്നൽ യന്ത്രത്തിന് പോലും നൃത്തം ചെയ്യാൻ തോന്നിപ്പിക്കുന്ന സംഗീതം. മദനന്റെ നിർബ്ബന്ധത്തിന് വഴങ്ങി ചിലപ്പോൾ വീടുവരെ പോകും.. ഭാര്യ അസ്മാബിയുടെ മയ്യിത്ത് കാണാൻ പോലും ബുഖാരി ശൈഖ് വന്നിരുന്നില്ല..എല്ലാത്തിനും കാര്യക്കാരനായി മദനൻ തന്നെ.പിന്നൊരിക്കൽ വന്നപ്പോൾ മകന്റെ കാര്യം പറഞ്ഞു. ഒരത്യാവശ്യത്തിന് ചില രേഖകൾ വേണമെന്ന മദനന്റെ വാദത്തിന്...
" ഈ മനുഷ്യർക്ക് മാത്രമല്ലേ
ജീവിച്ചിരുന്നതിന് തെളിവ് ബാക്കിയാക്കുവാതുള്ളു,
മരത്തെ, മഞ്ഞിനെ,
ആ മഹാ നദിയുടെ ഒഴുക്കിനെ നോക്കു.
അടയാളമില്ലാതെ അവരങ്ങ്..
മനുഷ്യർക്ക് മാത്രമല്ലേ
ഓർമ്മിക്കപ്പെടാൻ ആഗ്രഹമുള്ളു.."
പുലരുവോളം കടയുടെ ഉള്ളിൽ ഈ പാട്ട് ഉയർന്നു കേട്ടു. വാപ്പയെ കാത്തിരുന്ന അമ്മയില്ലാതായ മകൻ അന്നും ഉറങ്ങിയത് കുമന്റെ മൂളൽ കേട്ടാണ്. ബുഖാരി ശൈഖിനെ പിന്നാരും കണ്ടിട്ടില്ല..അയാളുടെ പാട്ടിലെ വരികൾ പോലെ തെളിവൊന്നും ബാക്കിയാക്കാതെ പാട്ട് പതിയെ ഇല്ലാതായിട്ടുണ്ടാകും..തുന്നൽക്കാരന്റെ കഥയിലെ ഒടുവിലെ രംഗം നസീം ഓർത്തു.
പെട്ടെന്ന് പ്രാവ് പുറത്തേക്ക് പറന്നു പോയി. മദനന്റെ ചവിട്ടിൽ തുന്നൽ യെന്ത്രത്തിന്റെ ഒറ്റവരിപ്പാട്ട് പുറത്തേക്ക് വന്നു..കത്രികയുടെ ചിരിയും തുണിയുടെ കരച്ചിലും കേൾക്കാം..അറിയാതെയെങ്കിലും ഉറ്റ ചങ്ങാതിയുടെ മകനോട് ക്രൂരമായ തമാശ പറഞ്ഞു പോയതിൽ തുന്നൽക്കാരൻ ഇപ്പോൾ വല്ലാതെ വേദനിക്കുന്നുണ്ടാകും.. ' നീ ഇവിടെ ജീവിച്ചിരുന്നതിന് എന്തെങ്കിലും രേഖയുണ്ടോ..? ഇനി ചിലപ്പോൾ പഴയ പേപ്പറൊക്കെ തപ്പിയെടുത്തുകൊടുക്കേണ്ടി വരില്ലേ..?' എന്ന് ചോദിച്ചു പോയത് അവന്റെ ഭാവിയെക്കുറിച്ച് ആത്മാർഥമായി ആകുലപ്പെട്ടു തന്നെയായിരിക്കും.
താൽകാലിക അദ്ധ്യാപനവും ഒറ്റയാൻ ജീവിതവും സമൂഹിക സേവനവുമായി കഴിയുന്ന തന്റെ ബുഖാരിയുടെ മകനെ ആ പിതൃസ്ഥാനിയന് വേഗം കൈയൊഴിയാനാകുമോ ..?
"എനിക്കും ഈ രാജ്യത്തെ മണ്ണിൽ അവകാശമുണ്ടെന്ന് " ശൈഖ് കത്രിക കഴുത്തിൽ ചേർത്ത് പറഞ്ഞപ്പോൾ അയാൾ തകർന്ന് പോയിട്ടുണ്ടാകും.. കഴുത്തിന്റെ ഇടത് വശത്തെ മുറിവ് കൊലപാതക ശ്രമത്തിന് വരെ കേസെടുക്കാൻ പര്യാപ്തമാണ്. പക്ഷെ തുന്നൽക്കാരന്റെ മുറിവ് ഉള്ളിൽ എവിടെയോ ആയിരുന്നു.. ശൈഖിനെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും, ആക്ഷൻ കൗൺസിൽ രൂപികരിച്ചതും. മുഖ്യമന്ത്രിക്ക് കത്തയച്ചതും ഈ മുറിവേറ്റയാൾ തന്നെയല്ലേ..?
കത്രികയുടെ താളം നിലച്ചിരിക്കുന്നു. പ്രാവ് വീണ്ടും വീണ്ടും ആ നീളൻ ഉടുപ്പിന്റെ മുകളിൽ ചെന്നിരുന്നു..'പോകട്ടെ' എന്നശ്വസിപ്പിക്കാൻ ശ്രമിച്ച ജിപ്പിനെ കണ്ണുയർത്തിയൊന്ന് നോക്കാൻ പോലും ആ തുന്നൽക്കടയ്ക്ക് തോന്നിയില്ല...
മൂന്ന്
ആൽത്തറ റൈറ്റേഴ്സ് ഫോറം.
ഡി സജീവനാണ് അൻസാരിയുടെ ഏക ചങ്ങാതി, ആൽത്തറ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ്. നസീം ജീപ്പ് പത്രമോഫീസിന്റെ പാർക്കിംഗ് ഏര്യയിൽ നിർത്തി.ഓഫീസിൽ വന്നാൽ ചില വാർത്തകൾ തരാമെന്ന് സജീവൻ പറഞ്ഞിരുന്നു. കോളേജ് കാലം മുതൽ അവർക്ക് ഇത്തരത്തിൽ ഒരു പദ്ധതിയുണ്ടായിരുന്നു. കൃഷ്ണ വിഗ്രഹത്തിൽ തണലും ഇലയും പൊഴിച്ച് വഴിയിലേക്ക് പടർന്ന് നിൽക്കുന്ന ആ ആലിന്റെ ചിത്രമാണ് സംഘടനയുടെ മുദ്ര. ശൈഖിന്റെ പറമ്പിലെ നാലഞ്ച് കൂറ്റൻ തേക്ക് മരങ്ങൾ വായനശാല കെട്ടിടത്തിന്റെ നിർമ്മാണത്തിന് വേണ്ടി മരിച്ചു വീണ ചരിത്രമുണ്ട്. ബുഖാരി ശൈഖിന്റെ പുസ്തക ശേഖരം നാട്ടുകാരുടെ കണ്ണിന്റെ മുന്നിൽ വന്ന് കവച്ചിരുന്നു..
ഒടുവിൽ നടത്തിയ അഖില കേരള കഥാമത്സരത്തോടെയാണ് ആ പ്രശ്നമുണ്ടായത്..അതിന്റെ പേരിൽ റൈറ്റേഴ്‌സ് ഫോറം പിരിച്ച് വിട്ടതും ഫയലുകളും കഥാ മത്സരത്തിന് വന്ന സൃഷ്ടികളും കത്തിച്ച് കളഞ്ഞതും ശരിയായില്ലെന്ന് സജീവൻ ആവർത്തിച്ചു..
റിസ്‌പ്ഷനിലിരുന്ന് ഫോണിൽ വിളിക്കാൻ തുടങ്ങുമ്പോൾ സജീവൻ പത്രക്കെട്ടുകളുമായി വന്നു. "ഷിഫ്റ്റ് കഴിയാൻ ഒരു പതിനഞ്ച് മിനുട്ട് കൂടെ" നസീം തല കുലുക്കിയപ്പോൾ സജീവൻ പ്രസിനുള്ളിലേക്ക് പോയി..ആദ്യ പേജിൽ ആ വാർത്ത ഇങ്ങനെ കറുത്ത് കിടന്നു..
ആൽത്തറ റൈറ്റേഴ്സ് ഫോറം
അഖില കേരള ചെറുകഥാ മൽസരം.
കോഴിക്കോട്: മാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാസ്കാരിക സംഘടനയായ ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചെറുകഥാ മൽസരം സംഘടിപ്പിക്കുന്നു. ഫാസിസ്റ്റ് ഇന്ത്യയുടെ മുഖം പശ്ചാത്തലമാകുന്ന കഥകളാണ് അയയ്ക്കേണ്ടത്. 15 നും 45 നും ഇടയിൽ പ്രായമുള്ളവരുടെ രചനകളുടെ മൂന്ന് കോപ്പി നവംബർ 25ന് മുമ്പ് സെക്രട്ടറി, ആൽത്തറ റൈറ്റേഴ്സ് ഫോറം. മാവൂർ 673661 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7902234336.
നാസിം മറ്റു പത്രങ്ങൾ വെറുതെ പരതി. അൻസാരി ശൈഖ് എവിടെ..?
ശൈഖിന്റെ തിരോധാനം സി ബി ഐക്ക് വിടുക..തലക്കെറ്റുകളുടെ കീഴിൽ ഊഹങ്ങളുടെ ഉരുമ്പരിക്കുന്ന ചിന്തകൾ. ഒടുവിൽ റൈറ്റേഴ്‌സ് ഫോറത്തിന്റെ ലെറ്റർ പാഡിൽ ഒരു പത്രക്കുറിപ്പ് കിട്ടി..
പ്രസിദ്ധീകരണത്തിന്
ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രഥമ പുരസ്കാരം സ്വാലിഹ് എം. ബിക്ക്.
മാവൂർ: ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രഥമ ചെറുകഥാ പുരസ്കാരം യുവ കഥാകൃത്ത് സ്വാലിഹ് എം ബി കാരസ്‌തമാക്കി. അദ്ദേഹത്തിന്റെ "ഒരു വെജിറ്റേറിയൻ പട്ടി" എന്ന കഥയ്ക്കാണ് പുരസ്കാരം. അവാർഡ് തുകയും പ്രശസ്തി പത്രവും ഫലകവും മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് മാവൂരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
മുന്നൂറോളം കഥകളിൽ നിന്നാണ് സ്വാലിഹിന്റെ കഥ തിരഞ്ഞെടുത്തത്. വർത്തമാന രാഷ്ട്രീയത്തിൽ യജമാനനെ നിയന്ത്രിക്കുന്ന ഒരു പട്ടിയെ കഥാപാത്രമാക്കി നടത്തിയ രചനയെ നാലുപേർ അടങ്ങിയ വിദഗ്ദ്ധ സമിതിയാണ് തിരഞ്ഞെടുത്തത്.
സെക്രട്ടറി
ആൽത്തറ റൈറ്റേഴ്സ് ഫോറം
അൻസാരി ശൈഖ്.
"അത് പത്രത്തിൽ കൊടുത്തില്ല സാർ." സജീവൻ വന്നത് നസീം അറിഞ്ഞിരുന്നില്ല.
"ജൂറിയായി വന്നവരിൽ ചിലർ ആ കഥയുടെ അപകടം എന്നോട് പറഞ്ഞിരുന്നു. അതിലെ പട്ടിക്ക് ചില രാഷ്ട്രീയ നേതാക്കളുടെ ഛായയാണ്.അൻസാരിയെ ഞാൻ പിന്തിരിപ്പിക്കാൻ പലതവണ നോക്കി. ഒടുവിൽ ഞാൻ മീറിംഗിൽ നിന്ന് ഇറങ്ങിപ്പോയി.ഞാനറിയാതെ ഈ പത്രക്കുറിപ്പ് ഇവിടെ ഏല്പിച്ചു. പക്ഷെ അത് പ്രസിദ്ധീകരിച്ചില്ല. ഇതിനിടയിൽ മറ്റൊരു പത്രത്തിൽ വാർത്ത വന്നു. ജൂറിയായി വന്ന ഒരാൾ തന്നെ കഥയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.രാഷ്ട്രീയ നേതാക്കളെ അപമാനിക്കാൻ എന്ന തരത്തിൽ കഥാമത്സരം എന്നായിരുന്നു ആരോപണം.എന്തായാലും ചടങ്ങ് നടന്നില്ല. അതിനിടയിൽ കഥ മറ്റൊരു പതിപ്പിൽ വരികയും വിവാദമാവുകയും ചെയ്തു. അങ്ങനെയാണ് ആൻസാരിക്ക് കുരുക്ഷേത്ര ഫേസ്‌ബുക്ക് കൂട്ടായ്മയുടെ അഡ്മിന്റെ വധഭീഷണി വരുന്നത്..."
ചായ കുടിക്കാനുള്ള ക്ഷണം ഒരു ചിരിയിൽ ഒതുക്കി നസീം പുറത്തേക്ക് ഇറങ്ങി.
"കാലം അത്ര പോര സാറേ, ഇതിന്റെ പേരിൽ അൻസാരിയെ നഷ്ടപ്പെടും എന്ന് തോന്നിയിട്ടാണ് ഞാനത് വേണ്ടെന്ന് വാദിച്ചത്. അതിന് അവൻ എന്നെയും എതിർ ചേരിയിൽ നിർത്തി. ഈ വിഷയത്തിൽ 'സജീവനെ' ആരും ഒന്നും ചെയ്യില്ല. പക്ഷേ 'അൻസാരിയെ' അവർക്ക് അങ്ങനെ അല്ലല്ലോ..." സജീവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയാൻ ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സജീവന്റെ രൂപം ജീപ്പിന്റെ ഇടതു വശത്തെ കണ്ണടിയിൽ തങ്ങി നിന്നു...
നാല്
സൈബർ കുരുക്ഷേത്രം.
നസീം ഫോണിന്റെ ഗാലറിയിൽ സൂക്ഷിച്ചിരുന്ന സ്‌ക്രീൻ ഷോട്ടുകൾ നോക്കി. ശൈഖിനെ കാണാതായതിനും രണ്ട് ദിവസം മുൻപ് കുരുക്ഷേത്ര ഗ്രുപ്പ് അഡ്മിൻ ശ്രീനാഥ് കോവിലകവും ശൈഖും തമ്മിൽ നടത്തിയ വാക് പയറ്റിന്റെ തെളിവുകൾ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ശ്രീനാഥ് തന്നെയാണ് അതൊക്കെ നസീമിന്റെ ഫോണിലേക്ക് അയച്ചത്..7:30 മുതൽ 9:20 വരെ തമ്മിലൊരിക്കലും കണ്ടിട്ടില്ലാത്തവർ തമ്മിൽ നടത്തിയ പോർവിളികൾ..
ശ്രീനാഥ്: താൻ ഫേസ്ബുക്കിൽ രാജ്യത്തിനെതിരേ കുരയ്ക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി.
ശൈഖ്:അത് ചോദിക്കാൻ താങ്കൾ ആരാണാവോ..?
ശ്രീനാഥ്: ജനിച്ച നാടിനോടും സൈനികരോടും കൂറുള്ള ഒരാൾ
ശൈഖ്: ഓ രാജ്യസ്നേഹി, അതിനെനന്തിനാടെ എന്റെ ഇൻ ബോക്സിൽ വന്ന് കുരയ്ക്കുന്നത്
ശ്രീനാഥ്: നിനക്ക് കളിയാക്കാൻ ഞങ്ങളുടെ രാജ്യത്തെ പട്ടാളക്കാരെ മാത്രമേ കിട്ടിയുള്ളോ..?. പാകിസ്ഥാനിൽ ചെന്ന് ബോംബിട്ടില്ലെന്ന് നിന്നോടാര് പറഞ്ഞു.. അതോ നിന്റെ വാപ്പ അവിടെയുണ്ടോ? അതോ കൊറേ മാപ്പിളമാർ ചത്തതിന്റെ ചൊരുക്കോ..?
ശൈഖ്: ഈ രാജ്യവും പട്ടാളക്കാരും നിന്റെ അപ്പന് സ്ത്രീധനം കിട്ടിയതാണോ ഇങ്ങനെ പൊട്ടിച്ച് കളിക്കാൻ..?
ശ്രീനാഥ്: അതേടാ ഈ രാജ്യം ഞങ്ങളുടെ പൂർവ്വികരുടെ സ്വത്ത് തന്നെയാണ്. എന്തേ സംശയം ഉണ്ടോ..?
ശൈഖ്: നിന്റെ പൂർവ്വികർ എന്നു പറയുമ്പോൾ ത്രേതായുഗം വരെ പോണോ, അതോ പരിണാമ കാലം വരെ...?????!!!
ശ്രീനാഥ്: അല്ലെടാ മൂരി, നീ ഐ.എസ് വരെ പോയാൽ മതി.
ശൈഖ്: ഓ അപ്പൊ അതാണ് തൊപ്പിയും താടിയും പേരും കണ്ടാലുള്ള തീവ്രവാദി ലൈൻ..?
ഒന്നു പോടാ കൊപ്പേ, ഈ രാജ്യം നിന്റെ തന്തയുടെ അല്ല..ഇനി മേലിൽ ഇൻ ബോക്സിൽ വന്ന് ചൊറിയരുത്.
ശ്രീനാഥ്: ഇനിയും നീ എന്റെ രാജ്യത്തെയും പട്ടാളക്കാരെയും ചൊറിഞ്ഞ് പോസ്റ്റ് ഇട്ടാൽ ഇൻ ബോക്സിൽ അല്ല, നിന്റെ വീട്ടിൽ വന്ന് ചൊറിയും. അതിനൊക്കെയുള്ള സെറ്റപ്പ് ഇവിടെയുന്നുണ്ട് സൂക്ഷിച്ചോ..നിനക്കൊക്കെ പറ്റിയ രാജ്യങ്ങൾ ഉണ്ടല്ലോ അങ്ങോട്ട് പോയപ്പോരെ..
ശൈഖ്: എങ്കിൽ നിന്റെ തന്തയോട് ഒരു ടിക്കറ്റ് ഒപ്പിച്ച് തരാൻ പറ. അല്ലെങ്കിൽ മാവൂർക്ക് പോര് നമുക്ക് ചൊറിഞ്ഞ് രസിക്കാം.
നസീം സ്‌ക്രീൻ ഷോട്ട് മാറ്റി. അതിൽ ഒരു കാര്യവുമില്ലെന്ന് നേരിട്ട് ബോധ്യമായതാണ്.
പതിനെട്ട് പോലും പൂർത്തിയാകാത്ത പട്ടാളക്കാരന്റെ മകൻ, ഒരു കാലിന് തീരെ സുഖമില്ലാത്ത കുട്ടി. പക്ഷെ കൂസലില്ലാത്ത കണ്ണുകൾ. ശ്രീനാഥിനെ സ്റ്റേഷനിൽ കൊണ്ടുവന്നത് അമ്മയായിരുന്നു.തെളിവെടുപ്പ് തീരും വരെ അവർ കരച്ചിലായിരുന്നു.ഫോണും സിമ്മും പട്ടാളക്കാരന്റെ നമ്പറും സ്റ്റേഷനിൽ ഏല്പിച്ചു. ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മടങ്ങിയപ്പോൾ. കുരുക്ഷേത്ര അഡ്‌മിനെ ഓർത്ത് നസീം ചീരിച്ചുപോയി..
അഞ്ച്
സ്വർഗ്ഗ രാജ്യത്തിന്റെ അവകാശികൾ.
ജഗദമ്മയുടെ വീട്ടുപടിക്കൽ ജീപ്പ് നിന്നതും അവിടം പെട്ടെന്ന് നിശബ്ദമായി.ശൈഖിൻറെ അയൽക്കാരി ജഗദമ്മ ഇപ്പോൾ എസ്തേറാണ് .മക്കളായ മീന-സീന റൂത്തും, ശലോമിയുമായിരിക്കുന്നു. ജ്ഞാനസ്നാനത്തിന്റെ പ്രാർത്ഥനയാണ് നസീമിന്റെ വരവിൽ നിശ്ശബ്ദമായത്..ശൈഖിന്റെ അയൽക്കാരിയും പഞ്ചായത്ത് ആഫീസിലെ കരാർ തൂപ്പുകാരിയുമായ ജഗദമ്മയുടെ പേരിലേക്ക് അമ്പത് സെന്റ് പുരയിടവും വീടും മാറ്റിയതിന്റെ രേഖകളുമായി കാണാതായത്തിന്റെ തലേന്ന് രാത്രി ചെന്നിരുന്നു.. അങ്ങനെയെങ്കിൽ ശൈഖിനെ അവസാനമായി കണ്ട വ്യക്തി ജഗദമ്മ എന്ന എസ്‌തേർ ആയിരിക്കും.അതിൽ ഏറ്റവും അപകടം പിടിച്ചപ്രശ്നം. പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിക്കാൻ ജഗദമ്മയെ ശൈഖ് ഏൽപ്പിച്ച കത്തും തിരിച്ചറിയൽ രേഖകളുമാണ്..
അൻസാരി ശൈഖ്
പറയാനാർ തൊടി
മാവൂർ
പഞ്ചായത്ത് സെക്രട്ടറി
മാവൂർ
വിഷയം: പൗരത്വം ഉപേക്ഷിക്കുന്നത് സംബന്ധിച്ച്
സർ.
ഞാൻ അൻസാരി ശൈഖ്. ജന്മം കൊണ്ട് ഈ രാജ്യത്തെ പൗരനെന്ന് തെളിയിക്കാനുള്ള മതിയായ രേഖകൾ എനിക്കുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഞാനീ രാജ്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോവുകയാണ്.
ബാങ്ക്, കോടതി നടപടികളുമായി സംബന്ധിക്കുന്ന ബാധ്യതകൾ എനിക്കില്ല.നാളിതുവരെയുള്ള ഭൂമിയുടെ കരം. ജലക്കരം, വൈദ്യുതി ബില്ല്, തൊഴിൽക്കരം എന്നിവ ഞാൻ ഒടുക്കിയത്തിന്റെ രസീതികളും. ഈ രാജ്യത്ത് നിന്നും നേടിയ പഠന സംബന്ധിയായ സർട്ടിഫിക്കറ്റുകളും, എന്റെ തിരിച്ചറിയൽ രേഖകളും ഈ കത്തിനൊപ്പം ചേർക്കുന്നു..
എന്റേതെന്ന് നാളിതുവരെ കരുതിയ ഭൂമി ആയൽ വാസിയായ വിധവയ്ക്ക് സ്വമേധയാ ഇഷ്ടദാനം ചെയ്തതിന്റെ പകർപ്പുകൾ ഇതിന്റെ ഒപ്പം ചേർക്കുന്നു.. ഈ കത്തിന് ശേഷം തുടർ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം താങ്കൾക്കുണ്ട്..പക്ഷെ എന്നെ കണ്ടെത്താനുള്ളതോ എനിക്ക് എന്ത് സംഭവിച്ചു എന്നതോ അറിയിക്കാനുള്ള ഉത്തരവാദിത്വം ആർക്കും ഇല്ല ..
അൻസാരി ശൈഖ്
ഒപ്പ്.
പ്രാർത്ഥനമുറിയിൽ നിന്നിറങ്ങിയ സംഘത്തെ ഒരു മഞ്ഞുമല ഒഴുകി വരുന്നത് പോലെയാണ് നസീമിന് തോന്നിയത്. നായകനായി തൂവെള്ളയിൽ മുങ്ങിയ ഒരു പുരുഷൻ, പിന്നാലെ പത്തോളം സ്ത്രീകൾ എല്ലാവരുടെയും നെഞ്ചിൽ ചേർത്തുള്ള കറുത്ത പുസ്തകം.ജഗ്ദമ്മയുടെ ഇരുവശത്തും നടന്നു വരുന്നത് സീനയും മീനയുമായിരിക്കും.അവരും നെഞ്ചിൽ പുസ്തകം ചേർത്ത് പിടിച്ചിട്ടുണ്ട്..ജഗദമ്മ കറുത്ത പുസ്തകത്തിൽ നിന്നെടുത്ത ആധാരം മുന്നോട്ട് നീട്ടി.നസീം അതു വാങ്ങി മറിച്ച് നോക്കിയിട്ട് തിരികെ നൽകി. മീനയും സീനയും അമർത്തി വച്ചിരുന്ന നിശ്വാസം പ്രതീക്ഷപോലെ പുറത്തേക്ക് വന്നു..
" ശൈഖ് സഹോദരന് സ്വർഗത്തിൽ വലിയ പ്രതിഫലം ഉണ്ടാകും , അനാഥനും വിധവയ്ക്കും ന്യായം പാലിച്ച് കൊടുപ്പിൻ എന്നല്ലേ.." നായകനായി നിന്ന ആൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ സ്ത്രീകളുടെ ചുണ്ടുകളിൽ പ്രത്യേക താളത്തിൽ ശബ്ദമുണ്ടായി..നസീം ജീപ്പിലേക്ക് കയറിയപ്പോൾ ജഗദമ്മയുടെ മുഖം ശ്രദ്ധിച്ചു.മക്കളെ മാറി മാറിയുള്ള നോട്ടത്തിൽ ദരിദ്രവിധവയുടെ ആകുലതകളുണ്ടായിരുന്നു..
നസീം ജീപ്പ് സ്റ്റേഷനിലേക്ക് തിരിച്ചു. സാക്ഷികൾ പറഞ്ഞതിന്റെയെല്ലാം ചില ദൃശ്യങ്ങൾ മാത്രമാണ് കിട്ടിയത്.ഇതൊക്കെയാകും അൻസാരി ശൈഖ് ഭയത്തിന്റെ പര്യായം എന്ന പേജിൽ എഴുതാൻ തുടങ്ങിയത്..
റോഡിൽ ആകെ തിരക്കാണ്. വലിയ ഭാരങ്ങളും ചുമന്ന് ആളുകൾ എങ്ങോട്ടോ തിരക്കിട്ടു പോവുന്നുണ്ട്. ഒരു കുടുംബം ജിപ്പിനെ മറികടന്ന് പോയി. സ്വസ്തമായി കടന്നുപോകാൻ വണ്ടി നിർത്തിയതിൽ കൂട്ടത്തിലെ സ്ത്രീ നന്ദിയോടെ നോക്കി.
പക്ഷെ അതിലെ പുരുഷന് എന്തോ പരിഭവം ഉള്ളിലുള്ളത് പോലെ. ശൈഖിൻറെ മുഖം ഇതുപോലെയാണോ..? മഗ്‌രിബ് മുഴങ്ങി. അസ്തമായത്തിന്റെ ചുവപ്പ് പടിഞ്ഞാറ് തെളിഞ്ഞു..!!
കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)
No comments:
Post a Comment