Monday 30 December 2019

കേരളോല്പത്തി..!!

കേരളോല്പത്തി..!!

 "അപ്പാ കേരളം എങ്ങനാ ഒണ്ടായത്..?" അലക്‌സ് ജോസിമോന്റെ കവിളിൽ തൊട്ടു.

" ന്റെ  മോനേ, പണ്ട് തന്തയെ ചതിച്ചതിന് ഒരുത്തിയെ മൂത്ത മൂന്ന് പാഴ് ആണുങ്ങളും നോക്കി നിൽക്കെ  വെട്ടി രണ്ട് തുണ്ടമാക്കിയവന്  ജാമദഗ്‌നി ആധാരമാക്കിക്കൊടുത്ത ഭൂമിയാണ്  നമ്മുടെ ഈ കേരളം.എനിക്ക് നീ ആകെ ഒന്നല്ലേടാ, ഞാൻ പറഞ്ഞാ..." അലക്‌സിനത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ലാബാന്റെ ഇടതുകാലിന്റെ  തകർപ്പനൊരു കിക്ക് അയാളെ  മുറ്റത്തിന്റെ മധ്യത്തിൽ കൊണ്ടിട്ടു.അപ്പൻ തെറിച്ചുവീഴുന്നത് കണ്ട്  ജോസിമോൻ മുകളിലെ മുറിയിലേക്ക് പടികളിലൂടെ കുതിച്ച് പൊങ്ങി. ദേഷ്യത്തിന്റെ ചുവപ്പു കാർഡുമുയർത്തിപ്പിടിച്ച് ലാബാൻ അലറി.

"  ഫാ!!  പേരടി മോനെ വല്ല കഞ്ചാവും കേറ്റിയിട്ട്  പെറപ്പ്കേട്  പറഞ്ഞാലൊണ്ടല്ലോ. ഇതൊക്കെ നീ കളേജിൽ ചെന്ന് പ്രൊഫസറടിക്കുമ്പോൾ പറഞ്ഞാ മതി. അങ്ങ് ബോഡറിൽ പട്ടിയെപ്പോലെ കാവല് കിടന്നിട്ടാ  തള്ളച്ചത്ത നിന്നെ  വളർത്തിയതും ഇതൊക്കെ ഒണ്ടാക്കിയതും.? വേണ്ടിവന്നാൽ നിന്റെ പെണ്ണിനേം കൊച്ചിനേം ഞാനങ്ങ്‌ പോറ്റും. തിന്നും തൂറിയും ഈ പറമ്പിൽ  നടക്കുന്ന നിന്റെ സകല ജന്തുക്കളുമായി ഇന്നീ വീട്ടീന്ന് വിട്ടോണം.." പ്രതികരണത്തിന്റെ  ഞരക്കംപോലുമില്ലാതെ കിടക്കുന്ന അലക്സിന്റെ ശരീരത്തിൽ ലാബാൻ അടിയായും ഇടിയായും കരുത്ത് മുഴുവൻ  ഇറക്കിവച്ചു.കൈയിൽ ചോര പൊടിഞ്ഞപ്പോൾ നിർത്തി...

   വിരലുകൾ കൈവരിയിൽ നിവർത്തി വച്ച് തടവി നോക്കിയിട്ട് അലക്‌സ് കിടക്കുന്ന ഭാഗത്തേക്ക്  കാർക്കിച്ച് തുപ്പി. അനക്കമില്ലാതെ കിടക്കുന്ന അപ്പനെത്തന്നെ കണ്ണെടുക്കാതെ നിന്ന ജോസിമോന്റെ നെഞ്ചിലാണ് കൊഴുത്ത തുപ്പൽ ചെന്നുവീണത്. അവനെ വയറ്റിലേക്ക് ചേർത്തിട്ട്  രേണുക  ജാലകം വലിച്ചടച്ചു. ജോസിമോൻ ഉള്ളിലൊതുക്കിയ  കരച്ചിൽ ജാലകം ഏറ്റുപാടി, അത്  അലക്സിന്റെ  ചെവിക്കുള്ളിൽ വന്നു കുത്തി.  രേണുക കുളിമുറിയിൽ ചെന്നിരുന്നു. ഇരുമ്പിലെ ടാപ്പ് തിരിച്ചപ്പോൾ അതൊന്ന് വിതുമ്പി. കുഴലിൽ  നിറഞ്ഞു നിന്ന തണുപ്പ് വറ്റിയ മഴ പെയ്തു. അവൾ കരച്ചിലും മഴയും ചേർന്ന് മറ്റൊരു കുഴലിലൂടെ കെട്ടിപ്പിടിച്ച്‌ എങ്ങോട്ടോപോയി.കിടന്നുകൊണ്ട് അലക്‌സ് വീട്ടിലേക്ക് തലതിരിച്ചു. ലാബാന്റെ കാലുകൾ വീടിനെ തനിക്ക് മറച്ച് നിൽക്കുന്നു.  ആ കാലുകളും എണ്ണയിൽ കുളിച്ചുള്ള ഉമ്മറത്തെ അയാളുടെ ആ ഇരുപ്പും അലക്സിന് പണ്ടേ ഭയമായിരുന്നു..

  'അപ്പാ'ന്നുള്ള  വിളി മൂളിപ്പോലും കേൾക്കാത്ത ആ ജവാന്റെ കാലുകൾ കാണുമ്പോൾ  അലക്സിന് മറ്റു രണ്ട് മുഖങ്ങളോർമ്മവരും..അതിലൊരാളായ വരദരാജൻ നിരത്തിലൂടെ ഉറക്കെ പാടിപ്പോകുമ്പോൾ  അമ്മയുടെ മുഖത്ത് ചിരണ്ടിയ തേങ്ങ പാത്രത്തിൽ വീണ് നിറയുന്നത് പോലുള്ള തെളിഞ്ഞ ചിരി വരുന്നത് അലക്‌സ് ശ്രദ്ധിക്കാറുണ്ട്.വീടിനോട് ചേർന്ന  നിരത്തിൽ  രാപലില്ലാതെ ആ കാഥികന്റെ ഭ്രാന്ത് പൂത്ത പറച്ചിലുയരുമ്പോൾ  അരകല്ലിലെ അമ്മയുടെ താളവും, നീണ്ട് വളഞ്ഞ മൂക്കിന്റെ തുമ്പിൽ വിരിയുന്ന വിയർപ്പും അലക്സിന്റെ മുഖത്ത് സംശയകല വിരിയിച്ചിട്ടുണ്ട്.അമ്മ ഏറ്റവും സുന്ദരിയായി അവന് തോന്നുന്നതപ്പോഴാണ്.. 

ജവാന്റെ നോട്ടം ഇരട്ടക്കുഴൽ തോക്കിന്റേതാണ്. വാതിലും ജന്നലും അലക്‌സ് ബാരിക്കേഡാക്കും. തെങ്ങിന്റെ ചുവട്ടിൽ നിന്നു കിട്ടിയ പാതിവെന്ത ഒരു വിവാഹ ഫോട്ടോയിൽ മാത്രമാണ് ചിരിക്കുന്ന അയാളെ അലക്‌സ് കണ്ടിട്ടുള്ളത്. അയാളത് കത്തിക്കുമ്പോൾ അമ്മ മീനിന് മുളകരയ്ക്കുകയായിരുന്നു. ആ ചിത്രത്തിൽ അമ്മയുടെ മുഖം പൂർണമായും വെന്തുപോയിരുന്നു. അവധിക്കാലമാണെങ്കിൽ അമ്മയ്ക്ക്  ചിരിയോ അമ്മിക്കല്ലിൽ  തളമോ ഉണ്ടാകാറില്ല. ഒരു പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തത.രാത്രിയായാൽ കിടപ്പു മുറിയിൽ അമ്മയുടെ അമർത്തിപ്പിടിച്ച വിതുമ്പൽ കേൾക്കാം. നായികയെ പട്ടാളക്കാർ റേപ്പ് ചെയ്യുന്ന ഹിന്ദി സിനിമയിലെ സീനുകൾ അലക്‌സ്‌ ഓർത്തെടുക്കും. അന്നും അവന്റെ കിടക്ക നനയും..

 'മഗ്‌ദ്ലനമറിയം' പള്ളിപ്പെരുനാളിനും , 'ആയിഷ' വായനശാലയുടെ വാര്ഷികത്തിലും അമ്മയ്ക്കൊപ്പം കേട്ടിട്ടുണ്ട്. രണ്ടാളും കാതെടുക്കാതെ തറച്ച്  നിൽക്കും " ചിത്രശിലാ പാളികൾ കൊണ്ടോരു ശ്രീ കോവിലകം ഞാൻ. " മതിലിന്റെ പുറത്തിരുന്ന് പാടുമ്പോൾ, കിറുക്കനെന്ന് വിളിക്കുന്നവരെ മുരിക്കിന്റെ കമ്പൊടിച്ചടിക്കാൻ തോന്നും. 'വരദേട്ടനിത്തിരി പ്രശ്നോണ്ടായിരുന്നു അല്ലെങ്കില്..' അമ്മയുടെ വാക്കുകളെ അലക്സിന് വിശ്വസിക്കാതെ വയ്യല്ലോ..?  'ഇത്തിരി തീ തരുമോ'ന്ന് ചോദിച്ചുവന്ന കാഥികൻ,  വിറക് പിടിച്ച് നിന്ന അമ്മയുടെ കൈയിൽ പിടിച്ചിത് അലക്‌സ്‌ കണ്ടു. അന്ന് മുഴുവൻ ഏതോ ഒരു പാട്ടിന്റെ താളം അമ്മയ്ക്കുണ്ടായിരുന്നു. അയാൾക്ക് ബീഡിയുടെ മണമാണ്. ചില രാത്രികളിൽ വീട്ടിലാകെ ബീഡിപ്പുക നിറയുന്നത് സ്വപ്നം കണ്ടിട്ടുണ്ട്, അമ്മയുടെ അമർത്തിപ്പിടിച്ച ചിരികൾ കേട്ടിട്ടുണ്ട്.  കിടക്കയിൽ മുള്ളാത്ത മകനെ അമ്മ 'മിടുക്കനെന്നു' വിളിച്ച്‌  ഉമ്മ വയ്ക്കും. ഒന്നുരണ്ട് തവണ അറിയാതെ മുന്നിൽ ചെന്നു പെട്ടപ്പോൾ കാഥികന്റെ ചിരി വന്ന് തന്നെ കെട്ടിപ്പിടിച്ചതുപോലെ അലക്സിന് തോന്നിയിട്ടുണ്ട്.. 

അന്ന് രാത്രിക്ക് പതിവിലും നിലാവുണ്ടായിരുന്നു. അവധിയിൽ വന്ന ലാബാൻ കാല്പന്ത് നിയന്ത്രിക്കാൻ പോയതിന്റെ ആശ്വാസത്തിലായിരുന്നു വീട്. ഇടയ്ക്ക് ഇതുപോലെ ചില പോക്കുണ്ട്. മൈതാനത്ത് ലാബാന്റെ വിസിലുണ്ടെങ്കിൽ കളിക്കാർക്ക് ഭയമാണ്. ആരെങ്കിലും വി സിലിന് എതിരു നിന്നാൽ ലാബാന്റെ ഇടത് പുരികം വാളു പോലെ ഉയരും. പിന്നെയും മിണ്ടിയാൽ മൈതാനത്തിട്ട് അവന്റെ കാല് ചവിട്ടി ഓടിക്കും. 


ഈ നേരത്ത് അമ്മ വിളിച്ചുണർത്തിയതെന്തിനാണ്.? നിരത്തിൽ  കാഥികൻ 'നിലാവിന്റെ നാട്ടില് നിശാഗന്ധി'യുടെ താളത്തിൽ പൂത്ത് നിൽക്കുന്നു.സഞ്ചിയിലെ തുണിയുമായി ആ വഴിയിലേക്കാണ് അമ്മ നടക്കുന്നത്. എവിടേക്കായാലും അമ്മയ്‌ക്കൊപ്പം പോകാൻ അലക്‌സ്‌ തയാറാണ്. ലാബാൻ വീട്ടിലുണ്ടെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങിയോടാൻ തോന്നാറുണ്ട്. കഴിഞ്ഞ ദിവസവും അലക്സിനത് തോന്നി. കരച്ചിൽ കേട്ട് ജനാല വഴി നോക്കുമ്പോൾ, ലാബാന്റെ കാലുകൾ കയറുപോലെ  അമ്മയുടെ കഴുത്തിൽ ചുറ്റിയിരിക്കുന്നു. ശ്വാസം കിട്ടാതെ അമ്മയുടെ പാതിയടഞ്ഞ കണ്ണുകൾ. കട്ടിലിലിരിക്കുന്ന ലാബാനും നിലത്തിരിക്കുന്ന അമ്മയും നഗ്നരാണ്. അയാളുടെ തുടയിൽ അമ്മയുടെ മുടി കറുത്ത   അരതോർത്ത് പോലെ വീണു കിടക്കുന്നു. അയാളുടെ ചുണ്ടിലിരിക്കുന്ന സിഗരറ്റിന് അമ്മ വിറക് കൊള്ളിയിൽ നിന്ന് തീ പിടിപ്പിക്കുന്നു.. 

പണ്ടേ പോലെ വെളിക്കിരിക്കാൻ  അമ്മയിപ്പോൾ  കൂട്ട് വിളിക്കാറില്ല. ഒരിക്കൽ വിളക്കും പിടിച്ച് കൂട്ട് നിന്ന്  അലക്സിനൊരു മുതിർന്നനോട്ടം പാളിപ്പോയി. തണുപ്പ് പുതച്ചു കിടക്കുന്ന ഇലകളിൽ ചവിട്ടി നടക്കുമ്പോൾ അലക്‌സിനെ ചിന്തകൾ വന്ന് മൂടി. സാധാരണ ഒരു മണ്ണെണ്ണ വിളക്ക് കൈയിൽ പിടിക്കും. അല്പം അകലത്തിലായിരിക്കും അമ്മയുടെ നടപ്പ്. ഇന്ന് തന്നെ ചേർത്ത് നടക്കുന്നു. കാഥികന്റെ പാട്ട് നിലാവുള്ള  വഴി കാണിക്കുന്നു. 'ലാബാനെ അതിനെ വിട്ടേക്കെടാ' നിരത്തിൽ ആരൊക്കെയോ തമ്മിൽ ഉച്ചത്തിൽ സംസാരിക്കുന്നു. അമ്മയും മകനും അയണി മരത്തിന്റെ ചുവട്ടിൽ മറഞ്ഞിരുന്നു. കരച്ചിലിന്റെ ഉച്ഛ്സ്ഥായിൽ കാഥികന്റെ പാട്ടുവഴി മുറിഞ്ഞു. ചില പിടച്ചിലുകൾ. ആരൊക്കെയോ ഓടിയകലുന്ന ശബ്ദം. അയണിയുടെ ചുവട്ടിലേക്ക് കാട്ടുപന്നികൾ  പാഞ്ഞ് വരുന്നു പോലെ. അമ്മയും മകനും അടുക്കള വഴി കിടപ്പുമുറിയിലേക്കോടി. നിരത്തിലെ പാട്ടിന്റെ നിലാവ് വീഴാൻ കാത്തിരുന്നവർക്ക് ചീവീടിന്റെ പിന്നണി മാത്രം. അമ്മയുടെ കവിളിലെ നനഞ്ഞ ഈരടികൾക്ക് പതിഞ്ഞ താളം.  അലക്‌സ്‌ ഉറങ്ങിപ്പോയി..

മുടി കരിയുന്ന ഗന്ധം അലക്സിനെ വിളിച്ചുണർത്തി. മലർന്നുകിടക്കുന്ന അമ്മയുടെ കഴുത്തിൽ ലാബാന്റെ കാലിലെ പെരുവിരൽ അമർന്നിരുന്നു.വശത്തേക്ക് വിരിച്ചിട്ട കൈവിരലുകളുടെ നേരിയ അനക്കം അലക്സിനെ വിളിക്കുന്നത് പോലെ തോന്നി. നീണ്ട മുടിയിലൂടെ പെൺകൊതിയനെപ്പോലെ തീ  പടർന്നു കയറുന്നു. കഴുത്തിൽ തറച്ചു നിന്ന കാലിൽ അള്ളിപ്പിടിച്ച് കരഞ്ഞതു മാത്രം അലക്സിന് ഓർമ്മയുണ്ട്. കുഞ്ഞ് പാട്ടിനെ ഒളിപ്പിച്ച അമ്മയുടെ മൂന്ന് തിങ്കൾ തികഞ്ഞ കുടം പൊട്ടിയൊഴുകിയ നനവിലൂടെ അലക്‌സ്‌ നിരങ്ങിത്തെറിച്ചുപ്പോയി. അമ്മയുടെ വെന്ത മണങ്ങൾ പല തവണ ശ്രമിച്ചിട്ടും അലക്‌സ്‌ ഉണർന്നില്ല. പനിയും വിറയലുമായി ആശുപത്രിയിൽ ഒന്നര മാസം കടന്നു വന്നപ്പോൾ, കുടിച്ച്‌ ലക്കുകെട്ട് മൈൽ കുറ്റിയിൽ തലയടിച്ചു വീണു മരിച്ച കാഥികന്റെ കഥയും, സ്വയം തീകൊളുത്തിയ അമ്മയുടെ കഥയും സമ്മതിച്ച അലക്‌സും ആ ഇരട്ടക്കുഴൽ തോക്കും റഫറിയില്ലാത്ത കിക്കുകളി തുടങ്ങി.. 

 കളിയുടെ  ആദ്യപാദത്തിൽ ലാബാന്റെ കിക്കുകൾ  വാതിലും കടന്ന് മുറ്റത്തിന്റെ നടുവിൽ ചെന്നു വീണു. പിന്നെയത് വാതിലിൽ ചെന്ന് തട്ടി നിന്നു. കളിയുടെ രണ്ടാം പാദത്തിൽ കിക്കുകൾക്കനുസരിച്ച് ഗതിമാറാൻ ശീലിച്ച പന്ത് ഇഞ്ച്വറി ടൈമിൽ ലാബാന്റെ നെഞ്ചിനുനേരെ കുതിച്ചു പൊങ്ങിയതോടെ കിക്കുകളി താൽക്കാലികമായി നിർത്തി.
തമ്മിൽ കാണാതെ നാലുകാലുകൾ സ്വന്തം കോർട്ടിൽ ട്രിബ്ലിംഗ് തുടർന്നു. ലാബാന് കിക്ക് കയറുമ്പോൾ വിസിലുമായി മൈതാനങ്ങളിലേക്ക് പാഞ്ഞു പോകും..

 പെനാൽറ്റികിക്കേറ്റ ഭാഗത്ത് അലക്‌സ് വിരൽ വച്ചു നോക്കി.വാരിയെല്ലിന്റെ ഇടയിലൂടെ വേദനയുടെ ഗോളാരവം അരിച്ചരിച്ച് വരുന്നുണ്ട്. അയാൾ മലർന്നുകിടന്നു. ബീഡിയിൽ തീ പിടിപ്പിച്ച്  ചരിഞ്ഞു നിൽക്കുന്ന സൂര്യൻ. പേർഷ്യനും ജർമ്മനുമായി തന്നിലേക്ക് കുടിയേറിയ ജന്തുലോകം അകന്ന് നിൽക്കുന്നു. ജർമ്മൻകാരന്റെ ഭയന്നനോട്ടം ലാബാന്റെ നേരെയാണ്.ഈ സൈന്യം ഒന്നോടെ നേരിട്ടാലും ലാബാനിനിലൊരു പോറലേല്പിക്കാൻ കഴിയില്ലെന്ന് പലതവണ തെളിയിച്ചതാണ്.  ഒരിക്കൽ  ചുണ്ട് വാളാക്കി ചെന്ന സിംഗപ്പൂരുകാരി മണിത്താറാവ് തീൻ മേശയിൽ വെന്തിരുന്നതും,  മരുമകളുമായി അയാളതിനെ ആസ്വാദിച്ച് തിന്നുന്നതും അലക്‌സ്‌  കണ്ടതാണ്. കാല് തകർന്ന പേർഷ്യൻ, പട്ടിണിയിൽ നീറി അഴികളിൽ കിടക്കേണ്ടി വന്ന ജർമ്മൻ.ജോസിമോന് അവരോടെല്ലാം ഇത്തിരി ഇഷ്ടമുണ്ട്. അവർക്കെല്ലാം അവനാണ് പേരിട്ടതും.കണ്ണാടി ജാലകത്തിന്റെ അപ്പുറത്ത്  നിൽക്കുന്ന ജോസിമോന്റെ നോട്ടമിപ്പോഴും അവരോട്  തകർന്ന് കിടക്കുന്ന ഇന്ത്യൻ പ്രൊഫസറെ രക്ഷിക്കാനാവശ്യപ്പെടുന്നുണ്ടാകും..

" എസ് ടിക്ക് എന്നാ ലുക്കാല്ലേ, ഇതിനെത്ര മൈലേജാണപ്പാ..?"

" മൈലേജ് ആരു നോക്കും പെണ്ണെ ഇവൻ രാജവല്ലേ..?"  

"എനിക്കിതേലൊന്ന് പറപ്പിച്ച് പോണോല്ലോപ്പാ"

"നിന്റെ കൊഞ്ഞാണൻ കെട്ടിയോന് സൈക്കിളിന്റെ ബാലൻസ് പോലും ഇല്ലല്ലാ"

"അപ്പനീ ചായ കുടിച്ചേച്ച്‌ ആ ചാവി തന്നോക്ക്"  ഒറ്റകിക്കിൽ പൊടി പാറിച്ച് വണ്ടി പറപ്പിക്കുന്ന മരുമകളെ നോക്കി ലാബാൻ ചിരിച്ചു. മുടിയനായ പുത്രൻ അന്യജാതിക്കാരിയെ വിളിച്ചിറക്കിക്കൊണ്ടു വന്നതിന്റെ  കടുപ്പമൊക്കെ പാൽ ചായയിൽ കലങ്ങി.ഗേറ്റ് കടന്നു വരുന്ന മരുമകളെ നോക്കി കൈയടിച്ചു. അവളെയും പിന്നിലിരുത്തി നാലാള് കാണെ നിരത്തിലൂടെ പാഞ്ഞ് പോയി.. പട്ടാളത്തീന്ന് പിരിഞ്ഞു പോന്നപ്പോൾ മേജർ സാബ് നിധിപോലെ കാത്ത എസ് ടി സമ്മാനിച്ചതിൽ തുടങ്ങിയ കഥകൾ അവർക്കിന്നലെയും തീർന്നിട്ടില്ല..  'കൊച്ചു പുലയാടീന്നും' 'ജവാനേന്നും'  അവരങ്ങനെ സ്നേഹപ്പെട്ട് തമ്മിൽ വിളിച്ചു..

ഹാൻഡിലിൽ ഉറപ്പിച്ച് പിടിക്കാത്തതിന്  മണ്ടയ്ക്ക്  അടി. നിലത്ത് വീണപ്പോൾ  ടാറിൽ ചേർത്ത് ചവിട്ടിത്തിരുമൽ. അര സൈക്കിളിന്റെ പെടലിൽ പോലും കാലെത്താത്ത കുരുട്ട്  ചെക്കനെ പഠിപ്പിക്കാൻ ആറരയടിക്കാരന്റെ അഭിമാനം സമ്മതിച്ചില്ല. പുറം ലോകം കാണിക്കാതെ വീട്ടിലിട്ട് തീറ്റി.അന്നുമുതൽ അലക്സിന്  ഇരുകാലി വണ്ടികളോട് വെറുപ്പുണ്ടായി. പഠിച്ച്‌ പ്രൊഫസറായപ്പോൾ അപ്പന്റെ  രണ്ട് വീലിനോട് ജയിക്കാൻ നാലു വീലു വാങ്ങി. എട്ടിന് പകരം എച്ചെടുത്തു ജയിച്ചു. പക്ഷെ  അമ്മാവന്റെ പിന്നിലിരുന്ന് പോകാനാണ്  മരുമകൾക്കിഷ്ടം. ജോസിമോന് "നിലാവേ മായുമോ.."കേട്ട് ചാരിയിരുന്നങ്ങ്‌ പോണം..

"നെഞ്ചിലഞ്ച് പൂടയില്ലാത്തതോര് വഞ്ചകരെന്നാ"  രേണുകയുടെ വിരൽ തട്ടിമാറ്റി അലക്‌സ് കമഴ്ന്നു കിടന്നു.കരടിയുടെ മരുമോളെന്ന വിളിയും, എണ്ണയിൽ കുളിച്ച് നീണ്ടുനിവർന്ന് നടക്കുന്ന ലാബാന്റെ നെഞ്ചും  രേണുകയോർത്തു. കമഴ്ന്ന് കിടക്കുന്ന അലക്സിന്റെ പിന്നിൽ  ചേർന്നുവന്നപ്പോൾ തന്നെക്കാൾ  അലക്സിന് ഓരിഞ്ചെങ്കിലും കുറവുണ്ടാകുമെന്ന് അവളുറപ്പിച്ചു. പക്ഷെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരത്തിന്റെ നീളം  കേട്ടിട്ടാണ് പ്രഫസറോട് പ്രണയപ്പെട്ടത്.  ഒരല്പം വളഞ്ഞതോളിൽ രേണുക ഉമ്മ വച്ചപ്പോൾ അലക്‌സ്  തിരിഞ്ഞു കിടന്നു. വിരലുകൾ കോർക്കുമ്പോൾ അരിഞ്ഞിട്ട ഒന്നരക്കിലോ കൊപ്രയെങ്കിലും വാരിയെടുക്കുന്ന ലാബാന്റെ  കൈയുള്ളൂ കണ്ടു..അലക്‌സ് ചെവിയിൽ "രേണൂ"ന്ന്  വിളിച്ചപ്പോൾ അവൾക്ക്  'കൊച്ചു പൊലയാടീന്ന്' കേട്ടു.അലക്‌സ്‌ കിതച്ചു തുടങ്ങി. ഊണിന് വിളിക്കുമ്പോൾ അഞ്ചാമത്തെ തെങ്ങിന് തടം കോരുന്ന ലാബാൻ അവളുടെ ഉള്ളിൽ വന്നു നിന്നു..

"അലക്‌സച്ചായന്റെ നെറ്റികേറിത്തുടങ്ങി,  അപ്പച്ചന്റെയൊറ്റരോമം വീണിറ്റില്ലല്ലോ" കൈതോന്നിയിട്ടുകാച്ചിയ വെളിച്ചെണ്ണ രേണുക ലാബാന്റെ ഉച്ചിയിലൊഴിച്ചു..
"അതവന്റെ തന്തേടെ പാരമ്പര്യമല്ലേ..?" ഉള്ളിൽ കുഴിച്ചിട്ട മൈൻ പൊട്ടി. ആ രംഗം പെട്ടെന്ന് നിശബ്ദമായി. ജവാനും കൊച്ചുപുലയാടിയും ചിരിച്ച് സന്ധിയായി.  ലാബാൻ രേണുകയോട് രഹസ്യത്തിന്റെ ആയുധയിടപാട്‌ നടത്തി. കരാർ ലംഘിക്കരുതെന്ന് സമ്മതിപ്പിച്ചു.
"ഇവൻ തള്ളയ്ക്ക് കുരുത്തപ്പോ ഞാനങ്ങ് മിസോറാമിലാ. തോക്കിനെക്കാൾ  യെവന്റെ തള്ള  വെലകൊടുത്തത് ആ പ്രാന്തന്റെ പാട്ടിനാ. അറിഞ്ഞപ്പോ രണ്ടിനെയും ചവിട്ടിയങ്ങ് കൊല്ലാനാണ് തോന്നിയതാണ്. പക്ഷെ ഞാൻ  തൊടാൻ അറച്ച്. എവിടെയെങ്കിലും ചെന്ന് ജീവിക്കട്ടെന്ന് കരുതി. പക്ഷെ ലവൻ വഴിയിൽ വീണ് ചത്തെന്ന് കേട്ട് യെവന്റെ തള്ള കേറി തീ കൊളുത്തി.." ലാബാൻ കൃത്യമായി ഒരു കുഴി ബോംബ് വച്ചു. അവരുടെ സംഭാഷണത്തിന്റെയറ്റത്തെ തീപ്പൊള്ളലേറ്റാണ് അലക്‌സ് കിടപ്പുമുറിയിലേക്ക് പോയത്.അമ്മാവന്റെയും മരുമകളുടെയും അമർത്തിയുള്ള ചിരി.അലക്‌സ് സത്യമെല്ലാം പേർഷ്യക്കാരി പൂച്ചയോട് പറഞ്ഞു..

" ഇനീം നെറ്റികേറിയാ ഇച്ചായന്റെ ഭംഗിയത്രയും പോവും നമുക്ക് മുടി വയ്പ്പിച്ചാലോ.."
"നിനക്കിത്തിരി മൈരാണ് വേണ്ടെതെങ്കില് ആ പൂടേശ്വരന്റെ നെഞ്ചത്തോട്ട്  കേറിക്കോ. ജവാനും പൊലയാടിക്കും  പൂതിയങ്ങനെ തീരട്ടെ"  നെറ്റിയിലോടിയ വിരലുകൾ രേണുക പിൻവലിച്ചു.  അലക്‌സ് തലയിൽ കൈപിണച്ച് മുകളിലേക്ക് നോക്കികിടന്നു. രേണുക ഇത്തിരി നേരം  ചേർന്നു കിടന്നു. അലക്സിന്റെ കഷത്തിലെ അഴുകിയ മണമുള്ള ചെമ്പൻ മുടിയോട് ആദ്യമായി  അറപ്പു തോന്നി..നടുവിലെ മുറിയിൽ ജോസിമോനേ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഒരിക്കലും വാതിലിന്റെ കുറ്റിയിട്ടില്ല. ചുവരിലും കസേരകളിലും മുട്ടിയുരഞ്ഞ് കുഴഞ്ഞ താളത്തിൽ  വലതു വശത്തെ മുറിയിലെ കട്ടിലിൽ അലക്‌സ്‌ വീഴുമ്പോഴുള്ള  ശീൽക്കാരവും. ഇടതു വശത്തെ മുറിയുടെ  ലാബാൻ  ഇരിക്കുമ്പോഴുള്ള ഞരക്കവും  അവൾ  ശ്രദ്ധിച്ചു. പുറത്തേക്കുള്ള വാതിലുകൾ കുറ്റിയിട്ട് , വീടിന്റെ വെളിച്ചമെല്ലാം കെടുത്തി  ഇടതു ചേർന്ന്  നടക്കുമ്പോൾ ലാബാന്റെ ചൂണ്ടിലൊരു ചിരി പുകഞ്ഞു നിൽക്കും..

അലക്‌സ് എഴുന്നേറ്റ് പടിയിൽ ചാരിയിരുന്നു. വീണുവിരിഞ്ഞ നെറ്റിയിലെ കുഞ്ഞ് പൂവിനെ തൊട്ടു നോക്കി. ജർമ്മൻ, ആ പൂവിൽ ചുംബിച്ചു. ദയയുള്ള ആ നാസിയെ അലക്‌സ്‌ ചേർത്തു നിർത്തി. കപ്പിയുടെ കരച്ചിൽ കേട്ട് അവർ രണ്ടുപേരുടെയും ശ്രദ്ധ കിണറിന്റെ കരയിലെ ലാബാന്റെ പതിവ് കുളിയിലായി..തലയിൽ വീഴുന്ന വെള്ളം കാലിലേക്ക് ഒഴുകിയെത്തനെടുക്കുന്ന സമയം അവരളന്നു. നിരാശയോടെ നിലത്തേക്ക് നോക്കിയിരുന്ന അവരുടെ മുന്നിലൂടെ നനഞ്ഞ കാലുകൾ അകത്തേക്ക് പോയി.  ലാബാൻ മുടി ചീകിയൊതുക്കുന്നത് കണ്ട് പേർഷ്യൻ  മൂക്കിൽ പോറി വിട്ട കാലത്തിന്റെ വേദനയോർത്ത് പുറത്തേക്കോടി. മുട്ടിൽ  തറച്ചു കയറിയ ചരലിന്റെ ചീളുകൾ എടുത്ത് കളയാൻ ശ്രമിക്കുകയായിരുന്ന അലക്സിന്റെ മടിയിൽ ചെന്നിരുന്നു...

"  വാടി പെണ്ണേ, ഇന്നിത്തിരി മീന് വാങ്ങിക്കാം" ലാബാന്റെ വിളികേട്ട് വീട് ചെവിയിൽ കൈവച്ചു. അലക്സിനു മീനിഷ്‌ടമായിരുന്നില്ല. പടിയിറങ്ങി വന്ന രേണുകയുടെ  ചിരിവറ്റിയ നോട്ടം അലക്‌സിനെ കടന്നുപോയി. മുറ്റത്ത് ചരിഞ്ഞ് വീഴുന്ന ലാബാന്റെ നിഴലിലേക്ക് രേണുക നടന്നു. അതുകണ്ട് എസ് ടി യുടെ പരിഹാസം കലർന്ന ചിരി അലക്സിന്റെ നേർക്ക് പാഞ്ഞു വന്നു. രേണുകയുടെ മനസ് വായിച്ചപോലെ ലാബാൻ വേഗത കൂട്ടി.രേണുക ചിരിച്ചു. അവൾ രണ്ട് വിയർപ്പുകളുടെ താരതമ്യത്തിലായിരുന്നു..

പുതിയ ക്രിക്കറ്റ് ബാറ്റും മുറുകെപ്പിടിച്ച് തനിക്കരികിൽ വന്നിരുന്ന 
ജോസിമോനേക്കണ്ടപ്പോൾ അലക്സിന്റെ ഉള്ളിൽ നിന്നും പ്രതികാര ശ്രുതിയിട്ട പഴയ പാട്ട്  പുറത്തു വന്നു..!!


കെ എസ് രതീഷ്,പന്ത
(ഗുൽമോഹർ 009)


No comments:

Post a Comment