Tuesday 22 February 2022

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്..!

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്..!

     'എല്ലാരും ചൊല്ലണ്,എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ്..'മാർത്തയോട് ചിരിച്ചുള്ള സെക്രട്ടറിയുടെ പാട്ട് സഹകരണ ബാങ്കിന്റെ ശാഖയിൽ പ്രണയതാളമുണ്ടാക്കി. നെറ്റിയിൽ കൈചേർത്ത് മാർത്തയുടെ ചരിഞ്ഞ നോട്ടത്തിൽ'ദയവായി ഇതൊന്ന് നിർത്തോന്ന്..' നാണം കലർന്നുള്ള ചോദ്യം.പത്തുമണിയുടെ പതിവു ചായയിൽ പരിപ്പുവടയുടെ മൊരിഞ്ഞ എരിവുചേർത്ത്,ശമ്പളം കൂട്ടിക്കിട്ടിയതിന്റെ സന്തോഷം വിളമ്പുകയായിരുന്നു തൂപ്പുകാരി മയിലമ്മ.
        മാർത്തയുടെ ഫോണിലപ്പോൾ മയിലമ്മയുടെ മകൻ സെൽവൻ,കോളേജിലെ തിരഞ്ഞെടുപ്പിനിടയിൽ കുത്തേറ്റു മരിച്ചതിന്റെ ഫോട്ടോയുള്ള വാർത്തയും,നാലരയോടെ ശരീരം വീട്ടിലെത്തിക്കുമെന്ന സന്ദേശവും വന്നു.മാർത്ത എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചിട്ടും, കഴിഞ്ഞില്ല.ചിലപ്പോഴെല്ലാം അവൾക്കങ്ങനെയാണ്.
      മാർത്ത,ഫോണിന്റെ സ്‌ക്രീൻ സെക്രട്ടറിയുടെ മുഖത്തിന് നേരെ പിടിച്ചു.കരച്ചിലിന്റെ ശ്രുതിയിൽ പാട്ട് നിന്നു.ചായ ഊതിക്കുടിച്ച് ലോക്കറിന്റെ ഇടതുവശത്തെ ചുവരിനോട് ചാരിയിരിക്കുന്ന മയിലമ്മ മറ്റു ജീവനക്കാരെപ്പോലെ അവരുടെ പാട്ടും പ്രണയവും ശ്രദ്ധിക്കുന്നുണ്ട്.ഈ പ്രണയം താലിയിൽ മുറുകാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരാൾ മയിലമ്മയായിരുന്നു.
        മയിലമ്മയെ പിന്നിലിരുത്തി ആർക്കും മുഖം കൊടുക്കാതെ,വളരെ തിടുക്കത്തിൽ വീട്ടിലേക്ക്  മാർത്ത വണ്ടി തിരിച്ചു.സെൽവന്റെ മരണം ബാങ്കിലെ വേറൊരാളും അറിഞ്ഞിരുന്നില്ല.പ്രണയമുള്ള സെക്രട്ടറിയുടെ പാട്ടും,കരള് കല്ലാക്കിയ വഴക്കാളി മാർത്തയുടെ  ഇറങ്ങിപ്പോക്കും.അയൽക്കാരി മയിലമ്മയുടെ കൂട്ടുപോക്കും.ബാങ്കിനും മടുത്തുതുടങ്ങിയ പതിവ് രംഗങ്ങളാണത്.മാർത്തയെ മകളായി കരുതുന്ന മയിലമ്മക്ക് അങ്ങനെയല്ലാതെ മറ്റൊരു ചിന്തയും വരാനിടയില്ല.
       നിരത്തിന്റെ അലറിക്കരഞ്ഞ പോക്കിനിടയിലും മാർത്തയുടെ വിങ്ങലുകൾ മയിലമ്മ അറിയുന്നുണ്ടായിരുന്നു.തോളിലിരുന്ന മെലിഞ്ഞ വിരലുകൾ സാഹചര്യങ്ങളറിയാതെ 'പോട്ടെടീ പെണ്ണേന്ന്..'പതിവ് ആശ്വാസം പറയുന്നു.
       പിന്നിലിരുത്തിയുള്ള യാത്രകളിൽ മയിലമ്മയുടെ സിഗ്നലുകൾ മാർത്തക്കറിയാം. കഴുത്തിലേക്ക് നിശ്വാസങ്ങൾ ചൂടോടെ വീണാൽ മുന്നിലൊരു കുഴിയുണ്ടാകും.തോളിലെ പിടുത്തം മുറുകിയാൽ മുന്നിലോ പിന്നിലോ ഒരു ലോറിയോ ബസ്സോ വരുന്നുണ്ട്‌.ദേഹത്തോട് നെഞ്ചുരയാൻ തുടങ്ങിയാൽ 'സ്പീഡ് കുറയ്ക്ക് പെണ്ണേന്ന്..'സാരിമാറിയ അരക്കെട്ടിലേക്കുള്ള വിരലിന്റെ കുത്ത് 'അങ്ങോട്ടല്പം മാറ്റി നിർത്തെടീന്ന്' ഓർമ്മിപ്പിക്കും.ഇക്കിളിയോടെ നിർത്തിക്കൊടുക്കണം.
      മയിലമ്മയുടെ നേർത്തവിരൽ രണ്ടുവട്ടം ശ്രമിച്ചിട്ടും ഇത്തവണ ഇക്കിളിയുണ്ടായില്ല.മൊബൈൽ  കടയുടെ തൊട്ടുമുന്നിലായി മാർത്ത വണ്ടി നിർത്തിക്കൊടുത്തു. 
       "ഇതെന്ത് പെണ്ണേ,നിനക്കിപ്പോ ഇക്കിളിയും ചത്താ"മയിലമ്മ മാർത്തയെ ഒന്നിരുത്തിനോക്കി. അവർ മൊബൈൽ കടയുടെ പടികൾ കയറുമ്പോൾ,മാർത്തയിലേക്ക് സെൽവൻ വന്നു.ഒരു ഫോണിനു വേണ്ടി പാതി എഞ്ചിനീയറായ ചെറുക്കൻ "വാങ്ങിത്തരാൻ പറ ചേച്ചീന്ന്..' എത്രയാണ് പിന്നാലെ നടന്നത്.ശമ്പള ദിവസത്തെ കുത്തും ഇക്കിളിയും എണ്ണൂറെന്നെണ്ണിയുള്ള തിരിച്ചടവുകളും കൃത്യമാണ്.കേൾക്കാനും വിളിക്കാനുമുള്ളവൻ ജീവിതത്തിന്റെ പരിധിക്ക് പുറത്തായിരിക്കുന്നു.
     കടക്കാരൻ കൊടുത്ത രസീതി പേഴ്‌സിലാക്കി ബ്ലൗസിനുള്ളിലേക്ക് തിരുകിയിട്ട് 'പോട്ടെ പോട്ടെന്ന്' താളമുള്ള രണ്ട് കുത്ത്.ഒന്നിക്കിളിപ്പെട്ട് മയിലമ്മയ്ക്ക് മുന്നിൽ പിടികൊടുക്കാതിരിക്കാൻ വല്ലാതെ ആഗ്രഹിച്ചിട്ടും മാർത്തയ്ക്ക് കഴിഞ്ഞില്ല.
       "തോന്നുമ്പോ തോന്നുമ്പോ ഇറങ്ങിയോടാൻ നിന്റെപ്പൻ ചാക്കോയുടെ വീടല്ലാല്ലോ,പാർട്ടിക്കാരെ  ബാങ്കാണ്.എപ്പഴുമെപ്പഴും കൂടെ ഓടാൻ ഈ വയസിയെത്തന്നെ കൂട്ടിക്കോണം.." മാർത്തയുടെ കഴുത്തിലേക്ക് മയിലമ്മ ചൂടൻ നിശ്വാസങ്ങൾ പെയ്യിച്ചിട്ടും ചെളിനിറഞ്ഞ ഒരു കുഴിയിലൂടെ വണ്ടിയിറങ്ങിക്കയറി.
     ആൽമരത്തിന്റെ മണ്ടയിൽ കെട്ടിപ്പിടിച്ചിരുന്ന ഒരു കോളാമ്പി രക്തസാക്ഷിപ്പാട്ടിൽ വിതുമ്പുന്നു.
'സെൽവൻ അനുശോചന'ആവേശത്തിൽ മുദ്രാവാക്യങ്ങളും എങ്ങുനിന്നെക്കെയോ ഉയരുന്നുണ്ട്. വണ്ടി വെട്ടിത്തിരിച്ച മാർത്ത നിരത്തിന് എതിരേയുള്ള കാട്ടുവഴിയിലേക്ക് പാഞ്ഞു.
      നാലരവരെയെങ്കിലും ആ കൊള്ളിയാൻ വാർത്ത മയിലമ്മയുടെ കാതിൽ വീഴരുത്, ആവേശക്കമ്മറ്റിക്കാർ ചുവരുകളിൽ പതിപ്പിക്കുന്ന സെൽവൻ (21) ആദരാഞ്ജലികളിൽ കണ്ണുമുട്ടരുത്.സെക്രട്ടറിയുടെ ഇല്ലാത്ത കുറ്റങ്ങൾ മാർത്ത വാതോരാതെ പറഞ്ഞു.'മകളെ കേൾക്കുന്ന മയിലമ്മയെ'പുലിനിറമുള്ള ലോറിക്കും പേടിപ്പിക്കാൻ കഴിയാത്തത് മാർത്ത ശ്രദ്ധിച്ചു. കുറ്റം പറച്ചിലിഭിനയത്തിൽ അവൾക്ക് തൃപ്‌തി തോന്നി.
     കാടിനോട് ചേർന്ന പാതയിലായപ്പോൾ മയിലമ്മ അവളോട് അത്രയും ചേർന്നിരുന്നു. തോളിലിരുന്ന വിരൽത്തുമ്പിൽ സെക്രട്ടറിയുടെ പാട്ടിന്റെ താളം.മരിച്ചവരെ ചുമന്നുപോകുന്നതിലും എത്ര മടങ്ങ് ഭാരമാണ് ആ വാർത്ത മറച്ചുവച്ച് അവരുടെ പ്രിയപ്പെട്ടവരുമായി പോകുന്നത്.? മാർത്ത ചിന്തിച്ചു.ചുറ്റുമുള്ള സകലരും 'കൊണ്ടുപോകുന്നവന്റെ' കണ്ണുവെട്ടിച്ച് അപ്രിയ സത്യം വിളിച്ചു പറയാൻ തക്കം പാർക്കുമ്പോൾ ആ ഭാരമെത്രയിരട്ടിക്കുന്നു.?
       'സെക്രട്ടറിയോട് എനിക്കും ഇഷ്ടമുണ്ട്'ഉള്ളിൽ വന്ന സെൽവനെ മാറ്റിനിർത്താൻ മാർത്ത ശ്രമിച്ചു.മയിലമ്മയപ്പോൾ ഉറക്കെയുറക്കെ ചിരിച്ചു.മാർത്തയുടെ കഴുത്തിൽ ഉമ്മവച്ചു.വയറ്റിൽ കുത്തി.മാർത്ത ഇക്കിളികൾ അഭിനയിച്ചു.പക്ഷേ ആ ഉമ്മകൾ പൊള്ളിക്കുന്നു.
        കാട്ടുപാതയും മാർത്തയും ആളൊഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു.വൈകിയേ വീട്ടിൽ എത്താറുള്ളൂവെങ്കിലും ഇറങ്ങിപ്പോക്കിന്റെ ദിവസങ്ങളിൽ അവരെ കൊണ്ടുപോകുന്നത് ആ വഴിയാണ്.മാർത്തയുടെ താളം കൃത്യമായി അറിയുന്ന മയിലമ്മ ഈ യാത്രയും ആസ്വാദിക്കാനുറച്ച വിധത്തിൽ ഏറ്റവും ചേർന്നിരുന്നു.
       കാട്ടുപാത ചൂണ്ടിക്കാണിക്കുന്ന ആദ്യ കവലയിലാണ്,മാർത്തയുടെ അപ്പൻ ചാക്കോയുടെയും മയിലമ്മയുടെ കെട്ടിയോനായ നാഗപ്പന്റെയും ചിരിയിട്ടുവച്ചിട്ടുള്ള സ്മാരകവും വായനശാലയും. അവിടെയാകും മാർത്തയുടെ വണ്ടി ഇനി നിൽക്കാൻ പോകുന്നതെന്നും മയിലമ്മയുടെ ഉള്ളിലുണ്ട്. ഇന്നും തെളിയിക്കപ്പെടാത്ത ആ ഇരട്ടക്കൊലയുടെ കഥയും പിന്നീട് സംഭവിച്ചതുമെല്ലാം കൂട്ടിക്കെട്ടി, അതുവഴി വരുന്നവരെയെല്ലാം വിളിച്ചുനിർത്തി,ഒരു കഥാപ്രസംഗം കണക്കെ ആ നരച്ച സ്മാരകം ഗമയിലെപ്പോഴുമിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. 
        "ഇരുപത്തിയൊന്ന് വർഷം മുമ്പാണ് ആ ഇരട്ടക്കൊലപാതകം.ഏതു രാഷ്ട്രീയത്തിലെന്നറിയില്ല. കൊല്ലുന്നതല്ലല്ലോ ജീവിക്കാനുള്ള വഴി കാണിക്കേണ്ടതല്ലേ രാഷ്ട്രീയം.മാർത്തയുടെ അപ്പന്  വരയായിരുന്നു പണി.തുണിക്കടയ്ക്കും ഹോട്ടലിനും മുടിവെട്ടുകടയ്ക്കും നിറമുള്ള പേരുകളിട്ടത് ചാക്കോയാണ്.ഒപ്പം ഒരു പൂവോ,സുന്ദരമായ ഒരു മുഖമോ വരച്ചുവയ്ക്കും.കട്ടൻ കുടിക്കുമ്പോൾ ഇത്തിരി രാഷ്ട്രീയവും പറയും.നിഴലുപോലെ നടന്നിരുന്ന നാഗപ്പൻ അന്നു രാത്രിയിലും സ്ഥാനാർത്ഥിയുടെ ബോർഡുറപ്പിക്കാൻ കൂടി.നേരം ചുവന്നു വെളുത്തപ്പോൾ രണ്ടാളുടെയും ഈച്ചയരിച്ച ശരീരത്തിൽ കൊടികൾ പുതച്ചിരുന്നു.ആ സ്ഥാനാർത്ഥി ജയിച്ചു,ആരോഗ്യമുള്ള മന്ത്രിയുമായി.."
       "അന്ന് ദേ, ആ മാർത്തയ്ക്ക് വയസ് ഒൻപതേ ആയിട്ടുള്ളൂ.മയിലമ്മയുടെ വയറ്റിൽ സെൽവൻ ചെറുക്കൻ,കുരുത്തിട്ട് നാലേനാലു മാസം.ചാക്കോയുടെ പെണ്ണായ റാഹേലിന്റെ ഉയർന്ന വയറ്റിൽ തടവിത്തടവി കുഞ്ഞാവയെ കാത്തിരിക്കുന്നത് മാർത്തയ്ക്കും പതിവായിരുന്നു. എല്ലാവർക്കും കാത്തിരിപ്പും പ്രതീക്ഷയും.ആ രാത്രി, ഏതോ കത്തികൾ,കഴിഞ്ഞു എല്ലാം തീർന്നു.."
     "റാഹേല് അന്നുമുതൽ ആരോടും മിണ്ടിയിട്ടില്ല.അലസിപ്പോയ കുഞ്ഞിനായി ഉടുപ്പുകൾ തുന്നിക്കൂട്ടിക്കൊണ്ട് ഒരേ ഇരിപ്പ്.പെറ്റപെണ്ണുങ്ങൾ അതെല്ലാം വാങ്ങിക്കൊണ്ടുപോകും.ഒറ്റമുറി വീട്ടിൽ മയിലമ്മ സെൽവനെ പെറ്റു.അവൻ നടന്നതും വളർന്നതും മാർത്തച്ചേച്ചിയുടെ പാവാടയിൽ തൂങ്ങിയാണ്.അനുശോചനയോഗങ്ങൾ,കേസ്,വഴക്ക്.ഒരു ചടങ്ങിലും മയിലമ്മയോ റാഹേലോ ചെന്നിരുന്നില്ല.പഠിപ്പ് കഴിഞ്ഞ മാർത്തയ്ക്ക് ബാങ്കിലെ ജോലി കിട്ടാനും ഞങ്ങളാണ് കാരണം.."
       "അന്ന് ഈ നാട്ടുകാരുടെ വകയായി പിരിഞ്ഞു കിട്ടിയ വലിയ തുക മയിലമ്മയും റാഹേലും വാങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.ചാക്കോയും നാഗപ്പനും എന്നും ഓർക്കപ്പെടട്ടെയെന്ന് കമ്മറ്റിക്കാരും അങ്ങ് തീരുമാനിച്ചു.അങ്ങനെയാണ് ഞങ്ങൾ ഈ വെയിലും മഴയുംകൊണ്ട് ഇപ്പഴും നിൽക്കുന്നത്.എന്നിട്ടോ അവരുടെ സ്വന്തക്കാര് പോലും അതോർക്കണില്ലല്ലോ..."
     കഥ പറഞ്ഞു തീർന്നപ്പോൾ, സ്‌മാരകത്തിന്റെ ചുണ്ടിൽ മയിലമ്മയോട് മരിപ്പ് പറയാനുള്ള ഒരുക്കം.മാർത്ത അതിന്റ നേർക്ക് പല്ലിറുമി.'മിണ്ടിപ്പോകരുതെന്ന്..' ചുണ്ടത്ത് വിരലുകൾ ചേർത്തു കാണിച്ചു.സ്‌മാരകം 'ഇവളിതെന്തു ഭാവിച്ചെന്ന'കണക്കിന് നിന്നു.
       "നിന്നെപ്പോലെ ആഘോഷിക്കാനും വീരവാദം മുഴക്കാനും ആളുള്ളോണ്ടല്ലേ,പിന്നേം പിന്നേം ഈ പിള്ളേർക്ക് കൊല്ലാനും ചാവനും തോന്നണത്" മാർത്തയുടെ ശബ്ദമിടറിയപ്പോൾ സ്മാരകത്തിന് 'അയ്യെടാ'ന്നായിപ്പോയി.വായപൂട്ടി നിൽക്കുന്ന വായനശാലയുടെ നേർക്ക് മാർത്ത നടന്നു.മയിലമ്മ അപ്പോഴും സ്മാരകത്തിന്റെ ചുവട്ടിലെ കാട്ടുപച്ചകൾ പിഴുതുമാറ്റുന്നുണ്ട്.സ്‌മാരകം മയിലമ്മയെ നോക്കിയിട്ട് തലകുനിച്ച് നിന്നു.
      മാർത്ത വായനശാലയുടെ മുഖത്ത് തൊട്ടു.വേദനയുടെ തുരുമ്പ് പൂട്ടിന്റെ ഉള്ളിൽ പടരുന്നുണ്ട്. സ്മാരകത്തിനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച കാട്ടുവള്ളികളെ മയിലമ്മ അടർത്തിമാറ്റി.ഉള്ളിലപ്പോൾ നാഗപ്പന്റെ മുഖത്ത് 'എന്തോന്നാടി മയിലേന്നുള്ള...'ശൃംഗാരം.ചാക്കോയുടെ കണ്ണാടിക്കൂടും പൊട്ടിയടർന്നിട്ടുണ്ട്, മഴവെള്ളത്തിലെ കൂത്താടികൾ ആ ചിരിയെ മുക്കിക്കളയുന്നു.അതൊന്നും കാണാൻ വയ്യാതെ മയിലമ്മ വായനശാലയുടെ അടുത്തേക്ക് പോയി.       
      ജനാല വഴി പടർന്നുകയറിയ വള്ളികൾ മാറ്റുന്ന മയിലമ്മയെ മാർത്ത പിടിച്ചുവലിച്ചു."ചത്തു പോയൊരെ കഥയും പറഞ്ഞ് ഉള്ളും പൂട്ടിവച്ച് ഇവരിങ്ങനെ നിക്കട്ടെ നമ്മക്ക് പോകാം." മറന്നുപോയ ഒരു കാര്യം ഓർമ്മിപ്പിക്കാനെന്നോണം ഒരു അരണ മാർത്തയെ എത്തിനോക്കി.മക്കളെ സുരക്ഷിതയിടത്തിലേക്ക് മാറ്റുന്ന പൂച്ചപ്പെണ്ണ് അരണയെ കൊതിയോടെയും നോക്കി.ഒന്നിനേയും 'കൊല്ലരുതെന്ന്' മയിലമ്മ അതിനോട് ഓർമ്മിപ്പിച്ചു.
        "എന്റെ സെൽവനുള്ളപ്പോൾ എങ്ങനെ കിടന്നതാ."ആ പേര് കേട്ടിട്ട് പുസ്തകങ്ങളെല്ലാം സത്യം വിളിച്ചു പറയാനുള്ള തിടുക്കത്തിൽ ചിറകടിക്കുന്നതായി മാർത്തയ്ക്ക് തോന്നി.അവൾ വണ്ടിയുടെ നേർക്ക് വേഗത്തിൽ നടന്നു.'ഒന്നു ചിരിച്ചിട്ടു പോടീന്ന്.'പറയാൻ തുടങ്ങിയ ചാക്കോയുടെ മുഖത്തുപോലും നോക്കിയില്ല.പുസ്തകങ്ങൾ സെൽവനെയോർത്ത് കരഞ്ഞു.  
      "എന്റെ സെൽവനെപ്പറ്റി കേട്ടപ്പോൾ നിനക്കെന്തടീ ഇത്ര കലി.അവനെപ്പോലെയല്ലേ എനിക്ക് നീയും.."മയിലമ്മ ഓടിവന്ന് പിന്നിലിരുന്നു.സ്മാരകവും വായനശാലയും 'ഞങ്ങളെന്ത് പിഴച്ചെന്ന്' തമ്മിൽ നോക്കി.അവരുടെ വണ്ടി കാട്ടുപാതയിലേക്ക് കയറിപ്പോയി.
      'നിൽക്കാൻ എനിക്കൊട്ടും നേരമില്ലെന്ന്' കാടിനോട് ഭാവിച്ച് പാഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് മാർത്ത വണ്ടിനിർത്തി.അവരുടെ മുന്നിലെ പാറകളിൽ തട്ടി ചോദ്യച്ചുഴികളുള്ള പുഴ 'ഇന്നാരോടാണ് ഇവള് വഴക്കിട്ടതെന്ന്'? കുശലവും ചോദിച്ചു.'നീ നിന്റെ പാട്ടിന് പോടീന്ന്..' മയിലമ്മ അതിലേക്ക് കല്ലെടുത്തിട്ടു.
      'നാടാകെ ചൊല്ലണ് നാട്ടാരും ചൊല്ലണ് കാടാണ് കരളിലെന്ന്,കൊടുങ്കാടാണ്..'സെക്രട്ടറിയുടെ താളത്തിൽ മയിലമ്മ ചിരിച്ചു.ആ മടിയിലേക്ക് മാർത്ത കിടന്നു.നെറ്റിയിൽ വീണുകിടന്ന ഒരു മുടി പിഴുത് തണുപ്പൻ കാറ്റിനോട് ' ഈ നരച്ചരഹസ്യം'കൊണ്ടുപോയി കളയുവോന്ന് മയിലമ്മ ചോദിച്ചു.    ഉള്ളിൽ മരിച്ചുകിടക്കുന്ന സെൽവൻ കരച്ചിലായിട്ട് വീണുപോകുമോയെന്നു പേടിച്ച്, സെക്രട്ടറിയുടെ കുറ്റങ്ങൾ വീണ്ടും വീണ്ടും പറയാനാണ് മാർത്തയ്ക്ക് തോന്നിയത്.മയിലമ്മ അതും ശ്രദ്ധയോടെ കേട്ടു.
      "എനിക്കും സെൽവനും നിന്റേല് ചില ഉത്തരവാദിത്തങ്ങളുണ്ട്.പെണ്ണുകാണാൻ വന്നോട്ടാന്ന് എന്റെ ചെറുക്കനോടാണ് സെക്രട്ടറി ഇന്നലെയും വിളിച്ചുചോദിച്ചത്.ജാതിയാ മതോ അവര് നോക്കാണില്ലല്ലോ.? കാണാനും കൊള്ളാം,ദൂഷ്യങ്ങളുല്ലാ.പിന്നെന്ത് പെണ്ണേ നിനക്ക്..?"മയിലമ്മ പറയുന്നവ തനിക്കും അറിയുന്നതാണെന്ന് മാർത്ത ചിന്തിച്ചു.സെക്രട്ടറി തന്നോട് പ്രണയം പറഞ്ഞത് തെളിമയോടെയായിരുന്നു.
       മാർത്തയുടെ കരച്ചിൽ വീണ് മയിലമ്മയുടെ മടിത്തട്ട് പുതഞ്ഞു.ഉച്ചസൂര്യന്റെ ഒരു വെള്ളിനൂല് 
മാർത്തയുടെ നെറ്റിയിൽ വീണത് മയിലമ്മ സാരികൊണ്ട് മറച്ചു.മാർത്തയുടെ മുടിയിഴകളിൽ വാത്സല്യം തിരയുന്ന മയിലമ്മയുടെ വിരലുകൾ 'ഉറങ്ങിക്കോ ഉറങ്ങിക്കോ'എന്നാവർത്തിച്ചു.
     നാഗപ്പനും മയിലും പ്രണയത്തിന്റെ മൂലധനവുമായി ഈ നാട്ടിലേക്ക് വന്നതും.ഓല ചരിച്ച് ഒരു കൂരകെട്ടാൻ ഭൂമിയിൽ പങ്ക് ചാക്കോ കൊടുത്തതും.മയിലമ്മ ഭൂതമണമുള്ള കഥക്കെട്ടഴിക്കാൻ തുടങ്ങി. 'എന്റെമ്മയുടെ വയറ്റിലും കുഞ്ഞാവയുണ്ടല്ലോന്ന്..'മയിലമ്മയുടെ ഗർഭത്തിനെ പുള്ളിപ്പാവാടക്കാരി വെല്ലുവിളിക്കുന്ന രംഗമായപ്പോൾ മാർത്തയൊന്ന് ഇളകി.മായിലമ്മ അവളുടെ കവിളിൽ നുള്ളി.
      "സെൽവൻ അവധിക്ക് വരുമ്പോ,പെണ്ണുകാണാൻ വരാൻ ഞാനിന്നു സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്.പണ്ടെല്ലാം അവരെ ജാതിക്കാര് നമ്മളെ തൊടുവോ പെണ്ണേ.."മയിലമ്മ മാർത്തയുടെ വയറ്റിൽ ഒന്ന് കുത്തി.ഇക്കിളിയില്ലാതെ അവൾ എഴുന്നേറ്റിരുന്നു.മുഖം ചുവന്നു,ചുണ്ടുകൾ വിറച്ചു.
       "കെട്ടാനായാലും വെട്ടാനായാലും ഇപ്പോഴും നമ്മളെ ജാതീന്ന് മാത്രല്ലേ അവർക്ക് ആളുകളെ കിട്ടണത്"മയിലമ്മ മാർത്തയെ മടിയിലേക്ക് വലിച്ചു കിടത്തിയിട്ട് തോളിൽ ഒരടി കൊടുത്തു.
       "സെക്രട്ടറി പാടുമ്പോലെ കല്ലും കാടുമൊന്നുമല്ല ഈ പെണ്ണിന്റെ കരള് കട്ടിയിരുമ്പാണ്.." 
മാർത്തയുടെ കരച്ചിലിന്റെ ആഴത്തിൽ മയിലമ്മയ്ക്ക് പന്തികേട് തോന്നി.പുഴയോർമ്മിപ്പിക്കുന്ന  ചോദ്യച്ചുഴിയിലേക്ക് മയിലമ്മ സംശയത്തോടെ നോക്കിയിരുന്നു.നെറ്റിയിൽ ആശ്വാസമിട്ട ഒരുമ്മ കൊടുത്തു.മയിലമ്മയുടെ വയറ്റിൽ മാർത്ത ചുറ്റിപ്പിടിച്ചു.മരങ്ങളുടെ ഇടയിലൂടെ സൂര്യനിട്ട വെള്ളി വര മാർത്തയുടെ നെഞ്ചിന് കുറുകേ വാളായി വീഴുന്നു.മയിലമ്മ അത് കൈവിരിച്ച്  തടഞ്ഞു.
      മയിലമ്മ മാർത്തയെ എഴുന്നേല്പിച്ചിരുത്തി.ചോറിന്റെ പൊതികൾ എടുത്തുവച്ചു.ചുഴികളിൽ കൈമുക്കി രണ്ടാളും കഴുകി.ഒരു കുമ്പിൾ വെള്ളമെടുത്ത് മാർത്തയുടെ മുഖം കഴുകാൻ തുടങ്ങിയ മയിലമ്മയുടെ കൈകൾ നെറ്റിയിൽ ചേർത്തുപിടിച്ച്, അവൾ വീണ്ടും കരഞ്ഞു.വെള്ളത്തിലേക്ക് കാലുകളാഴ്‌ത്തി അവർ കുറേനേരം തണുത്തിരുന്നു.മാർത്തയുടെ കാലിൽ 'ഇനി ഉള്ളതങ്ങ്  പറയുന്നതല്ലേ നല്ലതെന്ന്..' പുഴ തോണ്ടിക്കൊണ്ടിരുന്നു.
        അക്കരെ നിന്ന ഒരു ജീപ്പ് മരിപ്പ് വിളിച്ചു പറയുന്നത് കേട്ടപ്പോൾ മാർത്ത ധൃതിയിൽ എഴുന്നേറ്റു. പുഴയിലേക്ക് വീഴാനാഞ്ഞപോലെ മയിലമ്മയെ കെട്ടിപ്പിടിച്ചു.'വെറുതേയെന്നെ കൊതിപ്പിച്ചല്ലോ പെണ്ണേന്ന്..'തമാശയും പറഞ്ഞിട്ട് പുഴ ഒഴുകിപ്പോയി.അതു കണ്ട ജീപ്പ് 'ഇത് മരിപ്പ് ഒളിപ്പിക്കാനുള്ള അഭിനയമല്ലേന്നാണ്..'ചിന്തിച്ചത്.മാർത്ത ജീപ്പിന്റെ നേർക്ക് കാർക്കിച്ചു തുപ്പി.
       ചോറിൽ വിരലൂന്നി അക്കരേക്ക് നോക്കിയിരിക്കുന്ന മാർത്തയുടെ തുടയിൽ മയിലമ്മ ഇടതു കൈവീശി ഒന്ന് തല്ലി.അച്ചാറും ചമ്മന്തിയും കുഴച്ച എരിവുള്ള ഒരുരുള മാർത്തയ്ക്ക് നീട്ടി.പിന്നെയും  കണ്ണൊഴുകി വരുന്നത് കണ്ടിട്ട് മയിലമ്മ വീണ്ടും കൈയോങ്ങി.ഉള്ളു തികട്ടി വന്ന വാർത്തയെ സ്വയം ഉരുളയിട്ട് മാർത്ത അടച്ചുവച്ചു.പൊതികളിൽ ബാക്കിയിരിക്കുന്നത് പാറയിൽ തുറന്നു വച്ചു. ഒരുപിടി വാരി പുഴയിലിട്ടു.വറ്റൊന്നും കൊണ്ടുപോകാതെ കാക്കയും മീനുകളും മാറിനിൽക്കുന്നു.  
      "റാഹേലിനെപ്പറ്റിയാണെങ്കിൽ നമ്മുടെ സെൽവന്റെ കുട്ടികൾക്കും ഉടപ്പുകൾ വേണോല്ലോ.." മയിലമ്മ മാർത്തയുടെ ഉള്ളുവായിക്കാൻ ശ്രമിച്ചു.പുഴയുടെ കരപറ്റി വന്നിരുന്ന കൊറ്റികൾക്കും മാർത്തയുടെ മിണ്ടാട്ടം.മയിലമ്മ അവയേയും കല്ലെടുത്തെറിഞ്ഞു.പെട്ടെന്ന് ചോറു പൊതിയിലേക്ക് നാലഞ്ചു കാക്കകൾ പാറി വന്നിരുന്നു.ഒപ്പം മാർത്തയുടെ ഫോണിലേക്ക് ആ സന്ദേശവും.
'സെൽവനെ എത്തിച്ചു,ഇവിടെ ഒരുക്കങ്ങൾ തുടങ്ങി...'
      മാർത്ത എഴുന്നേറ്റ് മയിലമ്മയുടെ നേർക്ക് കൈ നീട്ടി.അവരുടെ ഭാരക്കുറവ് മാർത്തയെ അത്ഭുതപ്പെടുത്തി.അവൾ അവരെ കെട്ടിപ്പിടിച്ചു.നെറ്റിയിൽ പലതവണ ഉമ്മവച്ചു.അവരുടെ യാത്ര ബാക്കിയാക്കിയ മുറിപ്പാടുകളിൽ കാട്ടുപാത ഏറ്റവും ദുഃഖത്തോടെ നോക്കി.
      വഴിനീളെയുള്ള ആളുകൾ അവരുടെ വരവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആമ്പുലൻസിന്റെ വെളുപ്പും,വീട്ടുമുറ്റത്ത് വലിച്ചുകെട്ടിയ ടാർപ്പയുടെ നീലയും,നിരത്തിയിട്ട കസേരകളുടെ ചുവപ്പും 'സെൽവൻ മരിച്ച് കിടക്കുമ്പോൾ നീയിതെവിടെയായിരുന്നു' എന്നെല്ലാം ചോദിക്കുന്നുണ്ട്.മയിലമ്മ ഗേറ്റിനു മുന്നിലേക്ക് പിടഞ്ഞിറങ്ങി.
      വീട്ടിനോട് ചേർന്ന മതിലിൽ ഒട്ടിച്ചിരുന്ന ചിത്രങ്ങൾ മയിലമ്മ കണ്ടു.മാർത്തയെ കണ്ണുനിറച്ചൊന്ന് നോക്കി.എന്തൊക്കെയോ വിളിച്ചു പറഞ്ഞു.അവളുടെ കവിളിൽ മാറിമാറി അടിച്ചു.പെണ്ണുങ്ങൾ ഓടിവന്ന് മയിലമ്മയെ അകത്തേക്ക് കൊണ്ടുപോയി.ഗേറ്റിനരുകിൽ നിന്ന സെക്രട്ടറിക്ക് മാത്രമേ റോഡിലേക്ക് വീണുകിടന്ന മാർത്തയെ മനസിലായുള്ളൂ.അയാൾ വണ്ടി മതിലിനോട് ചാരിവച്ചു. മാർത്തക്ക് നേരെ കൈ നീട്ടി.അവൾ തന്റെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.ജനാലയിലൂടെ ചിതയൊരുക്കൽ കാണുന്ന റാഹേലിന്റെ കൈയിലപ്പോഴും കറുത്ത പുള്ളിയുള്ള കുഞ്ഞുടുപ്പ്.
     മാർത്തയെക്കണ്ട് റാഹേല് അല്പം നീങ്ങി നിന്നു.ഒരുക്കിവച്ച ചിതക്കപ്പുറത്തെ കസേരയിൽ തളർന്നിരിക്കുന്ന സെക്രട്ടറി.മയിലമ്മയുടെ കരച്ചിലിന് ചിലരുടെ കോറസ്.സെക്രട്ടറി ജനാലയോളം വന്നു.'അവനെ എടുക്കാനായി,ഒന്നു കാണണ്ടേ മാർത്തേ...'ഒട്ടും താളമില്ലാത്ത ചോദ്യം.നാഗപ്പനെ പുതപ്പിച്ച അതേ നിറത്തിൽ പൊതിഞ്ഞ സെൽവനുമായി കരയില്ലെന്ന് വാശിയുള്ള ചുമട്ടുകാർ. മയിലമ്മയുടെ കൈ ചിതയിലേക്ക് നീട്ടിപ്പിടിക്കാൻ ധാരാളം കണ്ണുകൾ.
     ചിതയേക്കാൾ വീര്യത്തിൽ ചെറുപ്പക്കാരുടെ മുദ്രാവാക്യത്തിള.ബഹളങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന സെക്രട്ടറി,റീത്തുകൾ പ്ലാവിന്റെ ചുവട്ടിലേക്ക് ചാരിവയ്ക്കുന്നു.ഇരുപത്തിയൊന്നിൽ നിന്ന് പൂജ്യത്തിലേക്ക് സെൽവന്റെ ചിത കത്തിയിറങ്ങുന്നു.ചിതയുടെ അതേ പതിപ്പ് ഉള്ളിലുള്ള മയിലമ്മ വീടിന്റെ വരാന്തയിൽ ചാരിയിരിക്കുന്നു.നോട്ടം മാർത്തയുടെ ജനാലയിൽ മുട്ടുന്നു.
      സെൽവനെ ഒരുനോക്ക് കാണാൻ നിന്ന പ്ലാവിന്റെ ഒരു കൊമ്പ് ആർത്തലച്ച് കരയുന്നു. മയിലമ്മയുടെ തൊട്ടപ്പുറത്തിരിക്കുന്ന റാഹേൽ മുറിയിൽ നിന്നിറങ്ങിപ്പോയത് എപ്പോഴാണ്.?സമാധാനം പറയുന്നവരോട് റാഹേലിന്റെ വകയായി 'മറുപടികൾ'.മുഖത്ത് സന്ദർഭത്തിന് ചേരാത്ത തരം ചിരിയുണ്ടോ..?
     ചിതയുടെ ആവേശം ചോരുന്നതിനനുസരിച്ച് പറമ്പിലേക്ക് ഇഴഞ്ഞുവരുന്ന ഇരുട്ട്.പ്ലാവിന്റെ കൊമ്പുകൾക്ക് കരച്ചിൽ നിലച്ചു.ചിതയിപ്പോൾ എരിക്കുന്നത് നാലോ മൂന്നോ വയസിനെയാകാം. കട്ടൻ ചായയുമായി നിൽക്കുന്ന സെക്രട്ടറിയുടെ അരികിൽ ഒന്നുരണ്ടാളുകൾ മാത്രം.റാഹേലിന്റെ തോളിൽ ചാരിയുള്ള മയിലമ്മയുടെ ഇരിപ്പ്.റാഹേലിന് മറുപടി പറയാനോ കേൾക്കാനോ ആരുമില്ല, മുഖത്ത് ചേരാത്ത ആ ചിരിയുമില്ല.
      സെക്രട്ടറിയുടെ ഉടുപ്പിന്റെ വെളുപ്പ് മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ.ചിത പൂജ്യത്തിലേക്ക് കത്തിത്തീരുന്നു.പറമ്പിനെ മുഴുവനും ഇരുട്ട് തിന്നുതീർത്തു.മയിലമ്മ റാഹേലിന്റെ മടിയിൽ തലവച്ച് കിടക്കുന്നു.മഞ്ഞിച്ച ബൾബിന്റെ വെളിച്ചത്തിൽ കുഞ്ഞുടുപ്പിലൂടെ റാഹേലിന്റെ സൂചിയോട്ടങ്ങൾ കാണാം.മാർത്ത അടുക്കളയിലേക്ക് പോകണമെന്നാഗ്രഹിച്ചു.എഴുന്നേൽക്കാൻ കഴിയുന്നില്ല. ജനാലയുടെ കമ്പികളിൽ തൂങ്ങി അല്പനേരം നിന്നു.ചുവരുകളിൽ താങ്ങി അടുക്കളയിലെത്തി. 'തണുപ്പെന്നു' പറഞ്ഞ ചോറിനെ വെള്ളമൊഴിച്ച് ചൂടാക്കി.പാത്രങ്ങളിലേക്ക് പകർന്ന് മയിലമ്മയുടെ വീട്ടിലേക്ക് നടന്നു.
     ചിതയുടെ ആത്മാവ് അപ്പോഴും എരിയുന്നുണ്ട്.ഗേറ്റിനെച്ചാരിനിൽക്കുന്ന സെക്രട്ടറി, പാത്രങ്ങളുമായി വന്ന മാർത്തയ്ക്ക് കടന്നുപോകാൻ അല്പം ഒതുങ്ങി നിന്നു."അവനെ വന്നൊന്ന് കാണാമായിരുന്നില്ലേ.."സെക്രട്ടറിയുടെ വെളുപ്പൻ ഉടുപ്പിന് ചുളിവുകളും പുകചുറ്റിയ മണവും, ശബ്ദത്തിന് വല്ലാത്ത പതർച്ചയും പരിഭവവും.
      "ചില മരണങ്ങൾ കൂട്ടക്കൊലകളാണ്, ആരെയാണ് ഇനി കാണേണ്ടത്."മൂന്ന് പെണ്ണുങ്ങളെയും മാറിമാറി നോക്കിയിട്ട്, കണ്ണുകൾ കവിഞ്ഞൊഴുകാൻ തുടങ്ങിയ സെക്രട്ടറിയെ മാർത്തയ്ക്കപ്പോൾ കെട്ടിപ്പിടിക്കണമെന്ന് തോന്നി.റാഹേൽ കഞ്ഞി 'കുടിക്കെന്ന്' നിർബന്ധിക്കുന്നു.കുഞ്ഞുടുപ്പ് പിടിച്ചിരുന്ന കൈകൊണ്ട് മയിലമ്മ നിരസിക്കുന്നു.
      മതിലിൽ ചാരിയിരുന്ന്, ഇരുട്ടിന്റെ നിറമുള്ള മൂന്ന് പെണ്ണുങ്ങളെയും, കത്തിത്തീർന്ന ചിതയേയും നിരാശയോടെ നോക്കുന്ന സെക്രട്ടറിയോട്'....എന്തിന്ന് നോക്കണ്, എന്തിന്ന് നോക്കണ് ചന്ദീരാ നീ ഞങ്ങളെ, അയ്യോ ചന്ദീര നീ ഞങ്ങളെ..' എന്നെല്ലാം പാടാനാണ് മാർത്തക്കപ്പോൾ തോന്നിയത്. സെക്രട്ടറി എഴുന്നേറ്റ് മുണ്ട് കുടഞ്ഞുടുത്തു.രണ്ടു ചുവട് ചിതയുടെ നേർക്ക് നടന്നു.അല്പനേരം എന്തൊക്കെയോ ചിന്തിച്ചു നിന്നു.സാവധാനം പുറത്തേക്ക് നടന്നു.
        തലകുനിഞ്ഞ്,കണ്ണുകളും തുടച്ച് നിരത്തിലേക്ക് വണ്ടി തിരിക്കുന്ന സെക്രട്ടറിയോട് പ്രണയം തുറന്നു പറയാൻ ഇനിയും വൈകരുതെന്ന് ഗേറ്റുവരെ വന്ന മാർത്തയും തീരുമാനിച്ചിട്ടുണ്ടാകും...!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636



 
 

No comments:

Post a Comment