Saturday 14 May 2016

കത്ത്

കൊണ്ടോട്ടി ആർ.ഓ ട്രീസ,
എന്ന സ്ത്രീയോട്......!!

ഞാൻ രതീഷ്, സ്നേഹിക്കാൻ ആരുമില്ലാത്ത അവസ്ഥ ശരിക്കറിഞ്ഞ ജീവിതം പൊരുതിനേടിയ , താങ്കളുടെ കീഴിൽ പ്രിസൈഡിംഗ് ഓഫീസറായി നിയമിതനായ എടക്കര ഹയർ സെക്കണ്ടറിയിലെ അദ്ധ്യാപകൻ....

ഒരു പെൺകുഞ്ഞിന്റെ പിതാവാകുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. എന്റെ ഭാര്യ രണ്ടാമതും ഗർഭിണിയായപ്പോൾ, വല്ലാതെ ശർദ്ദിച്ചപ്പോൾ , പെൺകുഞ്ഞായിരിക്കും എന്ന് പലരും പറഞ്ഞപ്പോൾ എന്നിലുമേറെ ഈ ഭൂമിയിൽ മറ്റാരും സന്തോഷിച്ചിട്ടുണ്ടാകില്ല.
കഴിഞ്ഞ 12 തീയതി മുതൽ അവൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എന്റെ മകനും പനി കാരണം അഡ്മിറ്റ് ചെയ്തിരിക്കുന്നു.
അവരെ ആ അവസ്ഥയിൽ വിട്ടിട്ടാണ് നിങ്ങളുടെ ക്ലാസ് കൊണ്ടോട്ടിയിൽ ഞാൻ കേട്ടത്. അന്നുമുതൽ ഇതിൽ നിന്ന് ഒന്ന് ഒഴിവായി കിട്ടാൻ പലരെയും വിളിച്ചു. എല്ലാവരും തിരക്കിലാണത്രേ.

ഇന്ന് ഒരു സംഭവമുണ്ടായി എന്റെ ഭാര്യ രക്തം ശർദ്ദിക്കുന്നു,ഉറങ്ങാൻ പോലും ആകുന്നില്ല  പിന്ന ചെറിയ രക്തസ്രാവവും...

ഡോക്ടർ മാരും എന്നെ അടിയന്തിരമായി കാണണമെന്ന് അറിയിച്ചു. ബന്ധുക്കളിൽ പലരും എന്നെ കുറ്റം പറയുന്നു . അതൊന്നും എനിക്ക് പ്രശ്നമല്ല  അവളുടെ ശബ്ദത്തിൽ വല്ലാത്ത പതർച്ച....

നിലമ്പൂർ ആർ ഓ, നിലമ്പൂർ ഡെപ്യൂട്ടി തഹസീൽദാർ , കൊണ്ടോട്ടി പി ആർ ഓ
എല്ലാവരെയും വിളിച്ചു...
നിസഹായതയും കനിവും നിറഞ്ഞ വാക്കുകൾ.

പക്ഷേ നിങ്ങളുടെ വാക്കുകൾ...ഞാൻ മറക്കില്ല നിങ്ങളെപ്പോലെ ഒരു സ്ത്രീയെയും വെറുത്തിട്ടില്ല....

"ഇതൊക്കെ ലോകത്തിൽ എല്ലായിടത്തും ഉള്ളതാ...
നിങ്ങളുടെ ഭാര്യയ്ക്ക് ബന്ധുക്കളില്ലേ ? ഗർഭം വലിയൊരു സംഭവമൊന്നുമല്ലല്ലോ ? ജോലികിട്ടിയപ്പോൾ ഒപ്പിട്ടുകൊടുത്തതൊക്കെ ഓർമ്മയുണ്ടോ ?
എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല നാളെ കളക്ടരുടെ ഉത്തരവ് കിട്ടിയാലേ..."

പ്രിയ സഹോദരീ
ഞാൻ നാളെ വരില്ല,
എന്റെ ഭാര്യയെക്കാളും അവളുടെ വയറ്റിലെ എന്റെ കുഞ്ഞിനെക്കാളും വലുതല്ല ഈ ജാനാധിപത്യപ്രക്രിയ...!!

എന്ന്
രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment