കഥാക്രുത്ത്...!!
( മിനിക്കഥ)
ഒടുവിലത്തെ തന്റെ കഥയുമെഴുതി, ഇനിയെഴുതാൻ ഈ മലയാളമണ്ണിൽ ഒരുവനുമില്ലെന്നുറപ്പിച്ച അയാൾ തന്റെ വിരലുകൾ മുറിക്കാനിരുന്നു...
ഇന്നലെ കൊന്ന കഥാകൃത്തിന്റെ ജഡം ചീഞ്ഞു തുടങ്ങിയതേയുള്ളു, കൂലിക്കിരുന്ന് എഡിറ്റർക്ക് ഊമക്കത്തുകളും വിമർശനങ്ങളും എഴുതിത്തന്നവർക്കുള്ള ചെക്കുകൾ ഒപ്പിട്ട് പോസ്റ്റുചെയ്തു. പതിപ്പുകളിലെ എഡിറ്റർമാർക്കെല്ലാം സ്യൂട്ട് റൂം ബുക്ക് ചെയ്തിട്ടുണ്ട്, പ്രമുഖനായ കഥാകാരൻ ടിപ്പർ തട്ടി മരിച്ചെന്ന പത്രവാർത്ത നാളെയുണ്ടാകും, ഡ്രൈവറുടെ 'സക്സസ്' മെസ്സേജ് ഫോണിൽ വന്നുകഴിഞ്ഞു.
താൻ തന്നെ രൂപം കൊടുത്ത സാഹിത്യചിട്ടിഫണ്ടിന് പുരസ്കരിക്കാൻ ഇനി താൻ മാത്രം അവശേഷിക്കുന്നു, ഇനി ഉള്ളിലെ കഥാകാരനെയും വകവരുത്തുക, എന്നിട്ട്
ഏക ലൗവ്യനായി വിരലുകൾ മുറിക്കുക..
വലിയൊരലർച്ചയോടെ
വാതിലിൽ പുതിയൊരുപതിപ്പ് വന്നുവീണു, കത്തിവലിച്ചെറിഞ്ഞ് അയാളതിലേക്കുവീണു.
പ്രിയ കഥാകൃത്തേ ഇത് നിന്നെക്കുറിച്ചല്ലെന്നൊരു കഥ ആരോ എഴുതിയിരിക്കുന്നു...!!
കെ.എസ്. രതീഷ്
(ഗുൽമോഹർ 009)
No comments:
Post a Comment