Tuesday 21 November 2017

പെഡഗോഗി ഓഫ് പൊട്ടടിയൻ

പെഡഗോഗി ഓഫ്* പൊട്ടടിയൻ...!

"കള്ള സൂറേ യ്യ് വണ്ടി നെറ്ത്തണൊണ്ടാ, ന്റെ പൊട്ടൻ ആടെ
വീണേടക്കണ കണ്ടില്ലേന്ന്...."

അയിഷുമ്മ റഷീദിന്റെ തലമുടിയിൽ പിടിച്ചു, ആബിദയെ തല്ലാൻ കൈയോങ്ങി. റഷീദ് കാറ് റോഡിന്റവശം ചേർത്തു നിർത്തി. ആയിഷുമ്മ കോടതിവളപ്പിൽ പൊട്ടടിയൻ വീണുകിടക്കുന്നിടത്തേക്ക് ഇറങ്ങിയോടി, കൂടെയിറങ്ങാൻ തുടങ്ങിയ ഹനീഫയെ റഷീദ് തടഞ്ഞു.വാഹനം പതിയെ കോടതിവളപ്പ് വിട്ട് നിരത്തിലേക്ക് നീങ്ങി.ആബിദ കാറിന്റെ പുറകിലൂടെ നോക്കുമ്പോൾ പൊട്ടടിയനും അയിഷൂമ്മയും കോടതിവളപ്പിൽ നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിലെ ചായക്കടയിലെ ബെഞ്ചിലിരിക്കുന്നു....

'സ്റ്റെത് കോം' എന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ പൊട്ടടിയനെക്കുറിച്ചുവന്ന വാർത്തകണ്ട് ആബിദ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ചു....

"ഈ ഉമ്മാക്ക് ഇതെന്തിന്റെ കേടാന്ന്,
നാടൊട്ടുക്ക് ആ പൊട്ടന്റെ വിഷയം അറിഞ്ഞിക്കാ, സൽമ്മാന്റെ വീട്ടുകാരോട് ഇനി എന്ത് പറയും റബ്ബേ,.." അവൾ ഹനീഫയെ നോക്കി....

"..കുഞ്ഞാണിന്റെ കാര്യത്തിൽ കൊയപ്പോന്നുണ്ടാവൂലാ, ഹസ്നേടെ വാപ്പ കാര്യറിഞ്ഞ് വിളിച്ചിരുന്ന്  നിക്കാഹിന്  മുന്നേം അതങ്ങ് തീർത്താളാൻ പറഞ്ഞീനിം..."
ഹനീഫ ആബിദയെ നോക്കി....

"അളിയാക്കാ ങ്ങളത് വിടാളാ, പത്തൂപ്പത് കൊല്ലത്തെ പയ്ക്കോള്ള കഥേല്ലേന്ന്...ഓരായി ഓരെ പാടായി, ഉമ്മേനെ സൂക്ഷിച്ചോളീൻ ആ പന്ത്രണ്ടാപ്പൊട്ടന്റ പേരീന് എയ്താൻ ചാൻസൊണ്ട്, ന്നെ പീട്യേല് എറക്കീൻ കണക്കെടിപ്പിന് ആഡിറ്റര് വരേന്ന് പറഞ്ഞ്, ങ്ങള് വല്ലോം പായ്ച്ച് പീട്യേലേക്ക് പോന്നോളീൻ..."

ഹനീഫ ആയിഷാഗോൾഡ്  ബസാറിൽ ഇറങ്ങി .ആബിദ അടക്കിവച്ചിരുന്ന കരച്ചിൽ  തുറന്നുവിട്ടു...

'ആബി, യ്യ് മോങ്ങാതിരുന്നോ, അന്റെ തല തച്ചൊടയ്ക്കും ഞാൻ..."
കാറിനുള്ളിൽ പെട്ടെന്നൊരു മൗനം തലയുയർത്തി.

"ആ പൊലച്ചി മൈത്രിക്ക് സ്കൂളീന്ന് തൊടങ്ങിയതാ എന്നോടിത്ര...."

"അന്നോട് ചെലക്കാണ്ടിരിക്കാനല്ലേ ആബി പറഞ്ഞത്, ഹനീഫ പറഞ്ഞത് യ്യ് കേട്ടില്ലേ, ആയിഷാ ഗോൾഡിന്റെ പരസ്യോള്ള ഒരു പത്രത്തിലും ഈ വാർത്തവരൂലാ, സൽമ്മാന്റെ വാപ്പ അന്റെ കെട്ട്യോന്റെടുത്ത് പറഞ്ഞത് നി കേട്ടില്ലേ, വിരലോണ്ട് വീമ്പിളെക്കണ ജാതികള ഏനക്കേട് പെട്ടെന്ന് തീർന്നോളും അത് വരേ പൊരേ കുത്തിർന്നോ..."
കാറിന്റെ എഞ്ചിനൊപ്പം ആബിദയും മുരണ്ട് മുരണ്ട് ഉറങ്ങി....

ആൽമ്മരത്തിന്റെ ചുവട്ടിലെ ബെഞ്ചിലിരിക്കാതെ നിലത്ത് കുത്തിയിരുന്ന് ബന്ന് തിന്നുന്ന പൊട്ടടിയനെ നോക്കി അയിഷുമ്മ ചിരിച്ചു...
അയിഷുമ്മ ഒന്ന് ചിരിക്കാൻ പൊട്ടടിയൻ കാത്തിരിക്കും,  എന്നിട്ട് പൊകയില കറപറ്റിയ മോണ മാനം മുട്ടെ വലിച്ചുതുറക്കും..
അരമണിക്കൂർ മുന്നേ കോടതിയിൽ വാദിയും പ്രതിയുമായി നിന്നവർ ഒന്നിച്ചിരുന്ന് ചിരിച്ചുമറിയുന്നത് കണ്ട് വക്കിലന്മാർക്കും ചിരിപൊട്ടി.
അതിലൊരുത്തൻ വിളിച്ചുചോദിച്ചു...

...എന്താണുമ്മ നിങ്ങളെക്കൊണ്ട് ഏഴരലക്ഷം പിഴയടപ്പിക്കാൻ കൂട്ടുനിന്നോനോടൊരു പഞ്ചായത്ത്..."

"ഓ എന്തേനു ഒരു ലച്ചപ്രഫൂനെക്കണ്ടാ മയിസ്രേട്ടേ...നേരം ഇത്തറിം ആയിട്ടൊരു കാലിച്ചേയേന്റെ കാര്യം നോക്കാനാളൊണ്ടാന്ന്, കൊടിം തൂക്കി പൊരേ വന്ന് കൂക്കിവിളിച്ചോരൊക്കെ എവിടേനീം..."പൊട്ടടിയൻ ചിരി നിർത്തീലാ, അയിഷുമ്മേടെ കയ്യിലിരുന്ന ബന്നിന്റെ കഷ്ണം നിലത്തുവീണു, പൊട്ടടിയൻ അതെടുത്ത് വേഗം വായിലാക്കി, തന്റെ ഗ്ലാസിലെ പൊടികലർന്ന ചായ അവന്റെ ഗ്ലാസിലേക്ക് അയിഷുമ്മ ഒഴിച്ചുകൊടുത്തു...
കടക്കാരനോട് അയിഷുമ്മ വർത്താനം പറയുന്നതിനിടയിൽ, ഒരു വിറകുകൊള്ളിയും എടുത്ത് പൊട്ടടിയൻ കോടതിവളപ്പിലേക്ക് ദൂരെനിന്നു നടന്നുവരുന്ന മൈത്രിയെ ലക്ഷ്യമാക്കി ഓടി...അവൾ കോടതിവരാന്തയിലൂടെ കെട്ടിടത്തിനുള്ളിലേക്ക് ഓടി....
ഓടിയോടി പത്തിരുപത് കൊല്ലം പിന്നിലേക്കോടി....
പൊറ്റാട്ടിൻ പറമ്പിലെ ചാമ്പമരത്തിന് ചുറ്റും ഓടി, മുപ്പത് പോത്തുനിൽക്കണ തൊഴുത്തിന് ചുറ്റും ഓടി, പാതളം വരെ താഴ്ച്ചയിള്ള കിണറ്റിന് ചുറ്റും ഓടി,... പൊറ്റാട്ടിൻ മുറ്റത്ത് കൊത്തങ്കല്ലിൽ തർക്കിച്ച് ഞാൻ തള്ളിയിട്ട ആബിദേടെ കരച്ചിൽ കേട്ട് എന്നെ   ഓടിച്ചുകൊണ്ടിരുന്ന പൊട്ടടിയൻ തിരിച്ചോടി...
അയാൾ അവളെയും വാരിയെടുത്ത് വീട്ടിലേക്ക് കേറുമ്പോൾ പറങ്കിമാവിൽ ചാരിയിരുന്ന് കിതപ്പിനൊപ്പം അന്ന് ഞാൻ ഉറക്കെച്ചിരിച്ചു, കോടതിവരാന്തയിൽ  കിതപ്പിനൊപ്പം ഇന്ന്  കരച്ചിൽ വരുന്നുണ്ടെനിക്ക്...

പെരുമ്പടം കോളനീല് പൊട്ടടിയൻ ഇരുട്ട് വീണാലും ഉണ്ടാവൂലാ, പൊറ്റാട്ടിലെ അയിഷുമ്മാന്റെ അടിമേന്ന് പറയണതാവും ശരി, വെള്ളിച്ചിയമ്മായി എണിക്കുമുന്നേ ചാലിയാറ് നീന്തി പൊട്ടടിയൻ പൊറ്റാട്ടിലെ മുപ്പത് പോത്തുകളുമായി അകമ്പാടം വനത്തിൽ കേറീട്ടുണ്ടാകും, ജി യൂ പി സ്കൂളിലെ വഴീലെ തോടും ചാടിക്കടന്ന് ആബിദേം തോളിലിരുത്തി എന്റെ മുന്നിലൂടെ എക്സ്പ്രസ് വേഗത്തിൽ പോകും, പോണവഴിക്ക് എന്റെ തലയിൽ ഒരു കിഴുക്കും, ഹും...എന്നൊരാട്ടും. തോളിലിരിക്കണ അവൾക്ക് ചെരുപ്പൊരാഭരണമായപ്പോൾ എനിക്കത് വലിയൊരു സ്വപ്നമായിരുന്നു...ഓടിക്കിതച്ച് ജീ യൂ പി ലെത്തുമ്പോൾ പിള്ളാരെല്ലാം വട്ടത്തിൽ നിന്ന് അവളുടെ തട്ടത്തിലെ അത്തർ മണത്തു നോക്കണുണ്ടാകും, നീണ്ടതെങ്കിലും ചുരുണ്ടമുടിം, മെഴുക്ക് മുഖവും, വിയർത്തൊട്ടിയ ഉടുപ്പും കാരണം ക്ലാസിലെ ഒരെറ്റയെണ്ണം എനിക്ക് കൂട്ടില്ല, സ്കൂളിലെത്തിയാൽ ആബിദയ്ക്കും നൂറ് കൂട്ട്, അവളുടെ മണത്തിനെ പുകഴ്ത്തിപ്പറഞ്ഞ ആരിഫിനോട് ഒരിക്കൽ ഞാൻ പറഞ്ഞു,

"ഓൾടെ യഥാർഥമണം ചന്തീലാണ്, ബാക്കിയെല്ലാം അത്തർ പൂശീതാ..."

പൊട്ടടിയന്റെ തോളത്തെ മണം അവിടെയെങ്കിലും പറ്റിയിട്ടുണ്ടാകും എന്ന പ്രതീക്ഷയായിരുന്നു എനിക്ക്....

ഒരാഗസ്റ്റ് പതിനഞ്ചിന് കൊടിയുയർത്താൻ പോകുന്നവഴീൽ വച്ചാണ് എനിക്കും അവൾക്കും വയസറിവുണ്ടായത്...
പറങ്കിമാവിന്റെ ചുവട്ടിൽ വയറ്റിൽ കൈയമർത്തിപ്പിടിച്ച് നിലവിളിച്ച് ഞാൻ കരയുമ്പോൾ, വേദനകടിച്ചമർത്തി തോളിലിരുന്ന് അവൾ പൊറ്റാട്ടിലേക്ക് പോയി...
അവളുടെ പിന്നിലും പൊട്ടടിയന്റെ തോളിലും കറുത്തചുവപ്പ് തെളിഞ്ഞുവന്നു...പിന്നെ പൊട്ടടിയന്റെ തോൾ ഒഴിഞ്ഞു കിടന്നു, റഷീദിക്കാടെ സൈക്കിളിലും, സൽമാന്റെ സൈക്കിളിലും അവളങ്ങനെ സ്കൂളിലേക്ക് പോയപ്പോൾ...
എനിക്കൊരു മാറ്റവുമുണ്ടായില്ല, വിയർപ്പുകൊണ്ട് ക്ലാസ്മുറികളിൽ ഞാൻ അന്നും അന്യയായി...

പൊട്ടടിയന് ഒരിറ്റിരിക്കാൻ കഴിവില്ല, എപ്പൊഴും പണിയിലാകും,പാതളം വരെ താണുപോകുന്ന കിണറ്റിൽ നിന്ന് വെള്ളം കോരും, തൊഴുത്തെല്ലാം വൃത്തിയാക്കും, തെങ്ങും കവുങ്ങും ഒക്കെ കയറിയിറങ്ങും , പറമ്പ് വൃത്തിയാക്കും, അതിരിൽ കല്ലടുക്കും....വൈകിയാൽ ചാലിയാറ് നീന്തിപോത്തുകളുമായി മടങ്ങിവരും തലയിൽ ചുമട് വിറകോ, പുല്ലോ ഉണ്ടാകും...ഞങ്ങടെ കോളനിയിൽ കറണ്ട് വന്നില്ല, ആബിദേടെ കൂടിരുന്ന് കൊത്തങ്കല്ലു കളിയും വായനേം കഴിഞ്ഞ് പൊട്ടടിയന്റൊപ്പം ഞാനും കോളനിയിലേക്ക് പോകും, അയിഷുമ്മാടെ മുറീലെ ലൈറ്റ് അണഞ്ഞാൽ അടുക്കളപ്പുറത്തുചെന്ന് സൂറാബി കൊടുക്കണത് മുഴുവനും തിന്നും...
പാത്രം കഴുകി തൊഴുത്തിൽ വച്ച് ഒറ്റ നടപ്പാണ്. കൂടെയെത്താൻ പുസ്തകങ്ങളുമായി ഞാനോടും..വെള്ളിച്ചിയമ്മായി വിളക്ക് കെടുത്തീട്ടുണ്ടാകും,എന്റെ വീട്ടിലേക്ക് പിന്നെ കണ്ണടച്ചൊരോട്ടമാണ്...

കോളനീൽ പ്രമോട്ടർമാർ വന്നതുമുതൽ നിലമ്പൂരുള്ള റസിഡൻഷ്യൽ സ്കൂളിന്റെ അകത്തായി എട്ടാം ക്ലാസ് മുതലെന്റെ പഠിത്തം, ചെരുപ്പും ഉടുപ്പും സ്വന്താകാൻ തുടങ്ങി...
ആബിദ എരുമമുണ്ടയിൽ കന്യാസ്ത്രീമാർ നടത്തുന്ന ഇംഗ്ലീഷ് മീഡിയത്തിലും ചേർന്നു...

ഊണിനും ഉറക്കത്തിനുമിടയിലെ നാലം പിരീഡിൽ ഗിരിജന്മാഷാണ് അടിമത്തം നിർത്തലാക്കിയ എബ്രഹാം ലിങ്കണെക്കുറിച്ച് പറഞ്ഞത്...വെടിയേറ്റ് മരിച്ച ചരിത്രമറിയാതെ ആയിഷുമായിൽ നിന്ന് പൊട്ടടിയനെ മോചിപ്പിക്കാനുള്ള കത്തെഴുതാൻ എനിക്ക് മോഹമുണ്ടായി, ലിങ്കൺ സായ്വ് കോളനിയിൽ വരുന്നതും അയിഷുമ്മയിൽ നിന്നും.ആബിദയിൽ നിന്നും പൊട്ടടിയനെ മോചിപ്പിക്കണതും പലതവണ സ്വപ്നം കണ്ടു....പത്താം തരത്തിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയപ്പോൾ ചരിത്രത്തിലെ ചിത്രങ്ങൾ എനിക്ക് വ്യക്തമായിരുന്നു...
കോളനിയിൽ ആദ്യമായി ഫസ്റ്റ്ക്ലാസ് വാങ്ങിയവൾക്ക് ആയിഷാ ഗോൾഡ് ബസാറും പ്രമോട്ടർമാരും പഞ്ചായത്തും ചേർത്തൊരുക്കിയ ചടങ്ങിൽ എനിക്ക് മാലയിട്ടുതന്നത് ആയിഷുമ്മയായിരുന്നു. ജന്മശത്രുവിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രം പിറ്റേന്ന് പത്രത്തിൽ വന്നപ്പോഴും എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല...ക്ലാസ് വാങ്ങിയ എന്നെക്കാളും ഗോൾഡ് ബസാറിനെയും.ആയിഷുമ്മയേയും ഡിസ്റ്റിംഗ്ഷൻ വാങ്ങിയ ആബിദയേയും പുകഴ്ത്താനായിരുന്നു. പ്രമോട്ടർക്കും നേരം, യോഗം തിരണതിനിടയിൽ  മൈത്രി പി ടി എന്ന് ആകെ രണ്ട് തവണ പറഞ്ഞു, പഞ്ചായത്ത് മെമ്പർ ആദിവാസീന്ന് മാത്രം...
എം ഈ എസിൽ പി ഡി സി കഴിഞ്ഞ് അവൾ മൈസൂർക്ക് ഡോക്ടറാകാൻ പോയി, ഞാൻ ആലുവായിൽ നിയമത്തിന്റെ വഴിയിലും...ഒരവധിയ്ക്ക് ആബിദേന്റെ കോളേജിൽ നിന്ന് വന്നവർ കോളനീൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, വന്നവരൊക്കെ തുണിയും മരുന്നും വിതരണം നടത്തി...സൽമാനും പൊട്ടടിയനും കുറേ ആണുങ്ങളും പുഴയിൽ ചൂണ്ടയിടാനും കാടുകയറിയിറങ്ങാനും പോയി...എല്ലാത്തിനും മുന്നിൽ പൊട്ടടിയൻ
അതിലൊരുത്തൻ എന്നോട് ഒലിപ്പിച്ച് വന്നു, നിയമത്തിന്റെ പഠനാന്ന് കേട്ടപ്പോൾ ഒരല്പം അകലം വച്ച് നിന്നു....
കോളനിയിൽ നടക്കണ ഈ മാറ്റങ്ങളൊന്നും വെള്ളിച്ചിയമ്മായീടെ പൊര അറിഞ്ഞതേയില്ല..
പതിവുപോലെ വിളക്ക് കെട്ട പുരയുടെ വരാന്തയിൽ പൊട്ടടിയൻ വന്ന് കിടക്കും, ചിലപ്പോൾ പൊറ്റാട്ടിന്റെ തൊഴുത്തിന്റെ ഒരുവശത്താകും കിടപ്പ്..
മെമ്പർ വാസവന്റെ സഹാത്താൽ അനീഷ് മഞ്ചേരിയുടെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി, ദേശീയ പാർട്ടിയുടെ സംസ്ഥാനകമ്മറ്റിയംഗം നോട്ടറി, അനീഷ് മഞ്ചേരി കേരളരാഷ്ട്രീയ രംഗത്ത് അയാളുടെ പാർട്ടിയെപ്പോലെ ചുവടുറപ്പിക്കാൻ വല്ലാതെ ശ്രമിക്കുന്നതിനാൽ കേസുകളൊക്കെ ഒത്തിരിയുണ്ടാകും, ചിലതെല്ലാം ഞാനും വാദിച്ചു...ആയിടയ്ക്കാണ് ലിങ്കണ് എഴുതാനുറച്ച കത്ത് ഓർത്തെടുത്തത് വെള്ളിച്ചിയമ്മായി ഒരാഴ്ച്ച  കിടപ്പിലായിരുന്നു.., ഒരുപരാതി എഴുതി വിരലൊപ്പ് വാങ്ങി, പൊട്ടടിയന്റെ കുറച്ച് ചിത്രങ്ങളുമായി പോലീസിൽ കൊടുത്തു. അതിന്
വഴിയിൽ വച്ച് റഷീദിക്ക....
"എച്ചിലുതിന്ന് വളർന്ന പട്ടിപ്രയോഗം" വല്ലാതെ എന്നെ പ്രകോപിപ്പിച്ചു...
കോടതീൽ ഒരു പരാതി സമർപ്പിക്കാൻ പറഞ്ഞത് അനീഷ് മഞ്ചേരിയാണ്...പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷണം വന്നതിനോടൊപ്പം ആ പറമ്പിൽ ഒരു കുഞ്ഞ് വീടും, പൊട്ടടിയനിൽ സാരമായ മാറ്റവും കണ്ടുതുടങ്ങി, ഹനീഫയുടെ പഴയ ഉടുപ്പും മുണ്ടും ഇട്ട് സ്റ്റേഷനിൽ വന്ന പൊട്ടടിയൻ എന്നെനോക്കി പല്ലിറുമി...
പിറ്റേന്ന് മുഖത്ത് നീരുമായി വെള്ളിച്ചിയമ്മായി എന്നെ കാണാനും വന്നിരുന്നു, അയിഷുമ്മാനെ കോടതി കേറ്റ്യാൽ പൊട്ടടിയൻ വനത്തിലെ അയണിമരത്തിൽ കെട്ടിത്തൂങ്ങി ചാവൂന്ന് പറഞ്ഞൂത്രേ....
വക്കീലാഫീസിൽ കേസ് തീർക്കാന്ന് പറയാൻ തുടങ്ങിയ എന്നോട്, ഗുമസ്ഥൻ ഗണേശൻ  പൊറ്റാട്ടിലേക്ക് അനീഷ് മഞ്ചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഥയെക്കുറിച്ച് പറഞ്ഞു തുടങ്ങി....കളക്ടർക്ക് പരാതികൊടുത്തതും, കോളനിയിൽ പാർട്ടിയുടെ യോഗം സംഘടിപ്പിച്ചതും, ഒന്നും ഞാനറിഞ്ഞല്ല. പിന്നീട് അതിൽ നിന്നൊന്നും മാറി നിൽക്കാനും കഴിഞ്ഞില്ല, കോളനിയുടെ രക്ഷകനായ അനീഷ്മഞ്ചേരിയുടെയും സി കെ ജാനുവിന്റെയും ചിത്രങ്ങൾക്കൊപ്പം എന്റെയും ചിത്രം അച്ചടിച്ച ഫ്ലെക്സ് കോളനിയിൽ, പാർട്ടി കൊടിമരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ചു...

"ഞ്ഞി ഈടെ ഇരിപ്പാണാ, എണീറ്റ് വാ പെണ്ണെ, പൊട്ടൻ അന്നെ ഇനി ഒന്നും ചെയ്യൂലാ....യ്യ് പോയി ഒരു വണ്ടി വിളിച്ചോണ്ട് വാ...."

അയിഷുമ്മ ഇതും പറഞ്ഞ്  പൊട്ടടിയന്റെ കൈപിടിച്ച് കോടതിവളപ്പിൽ നിന്ന് പുറത്തേക്കിറങ്ങി....
കാറുമായെത്തുമ്പോൾ പൊട്ടടിയന് ബദാം കായകൾ കല്ലുകൊണ്ടിടിച്ച് പൊട്ടിച്ച് അയിഷുമ്മ  കൊടുക്കുന്നു....

മൈത്രി മുൻ സീറ്റിൽ കയറി, പൊട്ടടിയൻ കാല് കുന്തിച്ച് നിലത്തിരിക്കാൻ നോക്കി, അയിഷുമ്മ അവനെ സീറ്റിൽ ശരിക്ക് പിടിച്ചിരുത്തി,...."

"ഏയ് ലച്ചോന്നും എന്നെക്കൊണ്ട് കൂട്ട്യാ കൂടുലപെണ്ണേ,  ഒരു പന്ത്രണ്ട് സെന്റും പയേ പൊരേണ്ട്...അത് യ്യ് ഈ പൊട്ടന്റെ പേരിലാക്കിത്തരണം , അതൊന്ന് കോടതീലും ഞ്ഞീ പറയണം..."

മൈത്രി കരച്ചിലടക്കാൻ ശ്രമിച്ചു...

"അന്ന്
അറുപത്താടിലെ വെള്ളപ്പൊക്കത്തീന്ന് ഈനെ രച്ചിക്കാൻ അദ്രുമാനിക്ക നോക്കീതാ ഓര് ഒലിച്ച് പോയി, ഓരെ പോത്തുകളേം കൊണ്ട് ഈ പൊട്ടൻ പൊറ്റാട്ടിലേക്ക് കേറിവന്ന്...ഓനെന്ന് ഉമ്മാന്നും വിളിച്ചില്ല ഓനെ ഞാൻ പുള്ളേന്നും കൂട്ടീലാ..ഓനും ഞാനും വെശർത്തേന്റെ ഫലാണ് പൊറ്റാട്ടിന്റെ സ്വത്ത് അയിലൊരംശം ഓന്റെ തന്നാ അതിപ്പൊ കോടതിപറഞ്ഞാലും ഇല്ലേലും അതന്നാ....
വെള്ളിച്ചിനേം ഓനേം ആ പൊരേലാക്കണം യ്യ്,  ഓന് കാർഡൊന്നൂല്ലാ, പിന്നെങ്ങനാണ് നാളെ നേരം വെളുക്കുമ്പം മയിസ്രേട്ട് പറേണപോലെ പാസൂക്കിൽ ഏഴ് ലച്ചം ഞാനിടണത്....?"

അയിഷുമ്മ ഒന്ന് നിർത്തി

  " ഞ്ഞിള്ള കാലം  പൊട്ടന്റെ പൊരലേ വയ്പ്പുകാരിയാ പൊറ്റാട്ടിലെ ആയിഷ...അതു മത്യാവോ മാളോർക്ക്..."

കാറിന്റെ ചില്ലുകൾക്കപ്പുറത്തെ പറമ്പുകളിൽ നിറഞ്ഞു നിൽക്കുന്ന കൊഴുത്ത പുല്ലുകളിലായിരുന്നു അപ്പൊഴും പൊട്ടടിയന്റെ നോട്ടം...
അയിഷുമ്മയ്ക്കെതിരേ എബ്രഹാം ലിങ്കണെഴുതിയ കത്ത് ചെറിയ കഷ്ണങ്ങളാക്കി  പുറത്തേക്ക് പറത്തിവിടുകയായിരുന്നു
ഞാൻ...!

*പെഡഗോഗി ഓഫ് ഒപ്രസ്ഡ്
മർദ്ദിതരുടെ വിമോചനശാസ്ത്രം- പൗലോ ഫ്രയർ

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment