Tuesday 7 November 2017

തിങ്കളും താരങ്ങളും..!!

തിങ്കളും താരങ്ങളും...!!

ടീ,
ഗൗരിപ്പെണ്ണേ
ഗൃഹപാഠത്തിന്റെ പേരിൽ
എന്നെ മാഷുമാരെല്ലാചേർന്ന് തല്ലീട്ടൊണ്ട്
( ആ ഗോപീടെ ബുക്കുനോക്കി പകർത്തിവച്ച് അവരെ പറ്റിച്ചു. )

വർത്താനം പറഞ്ഞേന്
പെണ്ണുങ്ങളുടെ എടേൽ പിടിച്ചിരുത്തീട്ടുണ്ട്
( അവിടിരിക്കാൻ ഞാൻ പിന്നേം ഉച്ചത്തിൽ വർത്താനിച്ചൂ, പുളി, മാങ്ങ, ഞാവൽ ധാരാളം അവളുമാർ തിന്നാൻ തന്നു )

സ്റ്റോറീന്ന്
പാൽപ്പൊടിയും
കളർചോക്കും കട്ടതിന്റെ പേരിലെന്നെ പുറത്ത് നിർത്തി
(പിന്നേം പിന്നേം കട്ടു, കളർ ചോക്കുകൊണ്ട് അവരെക്കുറിച്ച് നാലു മുട്ടൻ തെറിയെഴുതിവച്ചു, സുമതീടീച്ചറുടെ തടിച്ച മു.., ജയദേവൻ സാറിന്റെ അ..., ജോർജ്ജിന്റെ ച,...)

കഞ്ഞിപ്പൊരേടെ പിന്നീന്ന് കിട്ട്യബീഡീം
മുറിഞ്ഞ ചൂരലിന്റെ കഷ്ണോം കത്തിച്ച് വലിച്ചേന്റെ പേരിൽ വീട്ടുകാരെ വിളിപ്പിച്ചു...
( അപ്പന്റെ ബീഡി പിന്നേം ഞാൻ കട്ടെടുത്തു അവരെ നോക്കി വട്ടത്തിലന്ന് പുകവിട്ടൂ, വൃത്തത്തിന്റെ ആരവും വ്യാസവും വലുതായി വലുതായി...)

ഒരുത്തിക്ക് കത്തുകൊടുത്തേന്
കള്യാക്കിയവരെ ഞാൻ തല്ലി, ഡെസ്റ്ററുകൊണ്ടെറിഞ്ഞ്
(ഒറ്റനിലക്കെട്ടിടത്തിന്റെ ഓടൊക്കെ  പൊട്ടിച്ചു...)

പ്രോഗ്രസ് കാർഡിൽ കള്ളൊപ്പിട്ടപ്പോഴും
വല്യന്വേഷണമൊക്കെ പുറപ്പെടുവിച്ചു....
( അമ്മേടെ കാലിൽ വീണ് ഞാൻ നന്നായി അഭിനയിച്ചു, സാക്ഷികൂറുമാറി, ഞാൻ ജയിച്ചു)

കൊല്ലപ്പരീക്ഷയ്ക്ക്
അടുത്തിരിക്കണതും, ഡെസ്കിനടിയിലിരുന്നതും ചേർത്തെഴുതി ഞാൻ പാസായീ...
എന്നിട്ടും ഞാനിപ്പൊ മാഷായി
ജീവിക്കണില്ലേ.?

എനിക്കെല്ലാം
ഒറ്റനിലക്കെട്ടിടമായിരുന്നു.
കുതിച്ചുചാട്യാലും
ചാവൂലാല്ലോ ?
ഇല്ലെങ്കിലും ഞാനവറ്റകളെയല്ലേ കൊല്ലൂ.

'അഖിലാണ്ടമണ്ടന്മാർ അണിയിച്ചൊരുക്കി,
അതിനുള്ളിലൊരുവന്റെ മണ്ടയ്ക്ക് കൊട്ടീ..'

ദേ,
ഗൗരിപ്പെണ്ണേ ഞാനിപ്പൊഴും സ്കൂളിന്റെ പ്രാർഥന തെറ്റിച്ചേപ്പാടൂ..
എന്നിട്ടും ഞാൻ ജയിച്ചില്ലേ....!!

കെ എസ് രതീഷ്
(ഗുൽമോഹർ 009)

No comments:

Post a Comment