Tuesday 7 November 2017

ഉത്തമന്റെ പ്രോഗ്രസ് കാർഡ്...!!

ഉത്തമന്റെ പ്രോഗ്രസ് കാർഡ്...!!

ഉത്തമേട്ടന്റെ പ്രതിമ
നഗരസഭയുടെ കവാടത്തിലാകണമെന്നും, അല്ല,
അത് നിർത്തേണ്ടത് നഗരമധ്യത്തിലാകണമെന്നും വലിയ തർക്കം നടന്നിട്ടും അതിലൊരാൾ പോലും ആംബുലൻസിൽ കയറാൻ മനസുകാണിച്ചില്ല. വായനശാലയിലെ   പിള്ളേർ ആ സമ്മതപത്രം പൊക്കിപ്പിടിച്ച് വന്നില്ലായിരുന്നെങ്കിൽ പറമ്പിന്റെ മൂലയിലെരിഞ്ഞു തീർന്നേനെ, ഇതിപ്പോൾ മെഡിക്കൽ കോളേജിൽ എത്തിക്കണം. വണ്ടിവാടകകൊടുക്കാൻ പോലും കാശില്ല. നന്ദു വിശന്ന് കുഴഞ്ഞമട്ടാണ്.

വണ്ടി സ്കൂളിന്റെ പുറത്തെ മതിലിനോട് ചേർത്തുനിർത്താൻ ഡ്രൈവറുചെക്കനോട് ഞാൻ പറഞ്ഞു... അനുശോചന സമ്മേളനത്തിന്റെ കൂറ്റൻ ഫ്ലെക്സിന്റെ തണലിൽ വാഹനം നിർത്തി, സ്കൂൾ മുറ്റത്തെ പുതിയ വേദിയിൽ അനുശോചനയോഗം തുടങ്ങിയതേയുള്ളൂ.വണ്ടിവാടകയ്ക്കും മടങ്ങിവരാനും  ആരോടെങ്കിലും ഇത്തിരി കാശ് കടം വാങ്ങിക്കണം...
ഗേറ്റിൽ പോലും യോഗത്തിനെത്തിയവരുടെ വലിയതിരക്ക്. ഉത്തമേട്ടന്റെ സമ്പാദ്യത്തിൽ ആദ്യമായി എനിക്ക് അഭിമാനം തോന്നി, യോഗം തീരുവോളം കാത്തുനിൽക്കാൻ ആംബുലൻസിലെ ചെക്കന് സന്മനസുതോന്നാൻ അവൾ ഉള്ളുരുകി പ്രാർഥിച്ചു.

വെട്ടത്തൂർ സ്കൂളിന് ജീവനുണ്ടായിരുന്നെങ്കിൽ എന്റെ ശാപമേറ്റ് എന്നേ നിലം പൊത്തുമായിരുന്നു...
ഉത്തമേട്ടന്റെ ചിരിക്കുന്ന മുഖമുള്ള ഒരു ഫ്ലെക്സ് ബോർഡ് നാലഞ്ചുപേർ ചേർന്ന് ഗേറ്റിന്റെ വശത്ത് സ്ഥാപിക്കുന്നു...
ചരിഞ്ഞ സൗമ്യമായ ചിരി...
വർഷങ്ങൾക്കുമുന്നേ ജയന്തിടീച്ചർ പ്രസവാവധിയെടുത്തപ്പോൾ എമ്പ്ലോയ്മെന്റിൽ നിന്നും വിളിച്ചതാണെന്നെ, വന്നുകേറിയതിന്റെ മൂന്നാം ദിനം മുതൽ സ്കൂളിന്റെ നിത്യബ്രഹ്മചാരിയും,
സർവ്വസമ്മതനും വർഷങ്ങൾക്കുമുന്നേ വിവാഹപ്രായത്തിന്റെ അതിരുകൾ പിന്നിട്ട ഉത്തമനായ ഉത്തമൻ മാഷിന്റെ ഇണയെ എന്നിൽ അവർ കണ്ടെത്തുകയായിരുന്നു...
ആരാധന തോന്നിക്കണസ്വഭാവവും ഉത്തമേട്ടന്റെ അമ്മയുടെ മരണവും എന്റെ സമ്മതത്തിനാക്കം കൂട്ടി,
വിൽക്കാച്ചരക്ക് വിലകുറച്ച് വിൽക്കാനുള്ള വിവാഹാവസരം എന്റെ അമ്മയും ആങ്ങളയും നാത്തൂന്മാരും നന്നായി ഉപയോഗിച്ചു...വേനലവധിയുടെ ആലസ്യത്തിൽ തുളസിമാലകൾ ഞങ്ങളെ ഒരുമിപ്പിച്ചു....

ഫ്രീസറിന്റെ തണുപ്പിൽ ഉത്തമേട്ടനങ്ങനെ ഉറങ്ങുമ്പോൾ...
ഞാൻ കാലുനിവർത്തിയിട്ട് അനുശോചനവേദിയിലേക്ക് നോക്കി സമാന്തരമായി ചാരിയിരുന്നു....
ആൾക്കൂട്ടത്തിലേക്ക് അദ്ധ്യക്ഷനങ്ങനെ പെയ്യുകയാണ്....

"ഡൽഹീന്ന് അവാർഡ് വാങ്ങിക്കാൻ പോയ ദിവസങ്ങളിലാണ് എനിക്ക് മാഷിനെ ഏറ്റവും മനസിലാക്കാൻ കഴിഞ്ഞത്, തുണിസഞ്ചിയിൽ കണ്ണാടിയും വായിക്കേണ്ടബുക്കും ഒരു ഡയറിയും, ഒരു മൊബൈൽ ഫോണുപോലുമില്ലാത്ത ആ മനുഷ്യനെന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു...
തികഞ്ഞ ഗാന്ധിയന്റെ ചിന്തകളിൽ എപ്പോഴും സ്കൂളിന്റ് ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു...
കഴിഞ്ഞ ജൂണിലെ ഒരു രാത്രി ഞാനോർത്തുപോകുകയാണ്...
നനഞ്ഞൊലിച്ച് വീടിന്റെ മുറ്റത്ത് നനഞ്ഞൊലിച്ച് നിന്ന്...

'പ്രസിഡന്റേ നമ്മടെ യൂ .പി കെട്ടിടത്തിന്റെ ഒരു വശം വീണ്, മറ്റൊള്ളതും ചോർന്നൊലിക്കണ്.
എന്തേലും ഉടനേ ചെയ്യണം. നമ്മളെ മക്കള് എവിടിരുന്ന് പഠിക്കും....' കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞോണ്ടുള്ള ആപോക്ക് എന്റെ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയിട്ടില്ല.
പറയാൻ തുടങ്ങിയാൽ എണ്ണിയെണ്ണിപറയാനുണ്ടാകും ഇവിടെ കൂടിയ എല്ലാർക്കും....ഈ സ്കൂള് ഉത്തമൻ മെമ്മോറിയലാക്കാനുള്ള കർമ്മ പദ്ധതി ഞങ്ങൾ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്...."
പ്രസിഡന്റ് കണ്ണാടി മുഖത്ത് ചേർത്തുവച്ചു...

ഇനി നിങ്ങളോട് സംസാരിക്കാൻ ഉത്തമന്മാഷിന്റെ സുഹൃത്തും സഹപ്രവർത്തകയുമായ വിലാസിനിദേവി ടീച്ചറെ ക്ഷണിക്കുന്നു....

കൂടിയിരുന്നവരുടെ ഏങ്ങലുകൾ മുഴുവൻ നെഞ്ചിലേറ്റുവാങ്ങി വിലാസിനി ടീച്ചർ മൈക്കിനടുത്തേക്ക് നടന്നു,പീയുണ മണിയേട്ടൻ മൈക്ക് അല്പം താഴ്ത്തിക്കൊടുത്തു....

ആസ്മയുടെ ആധി സഹിക്കാനാകാനാകാതെ ഇവനേം കൊണ്ട് നാടൊട്ടുക്ക് ഓടണ ദിവസായിരുന്നു പ്രസിഡന്റിൽ നിന്ന് ഉത്തമേട്ടൻ മെഡലുവാങ്ങിയത്...പ്രസിഡന്റ് പറഞ്ഞത് സത്യാ ഉത്തമേട്ടന്റെ ഹൃദയം വലിയൊരു സ്കൂളാണ് മണിയൊച്ചയും, കൃത്യമായ പിരീഡുകളുമായി അത് തിരിച്ചുവച്ചിട്ടുള്ളതാണ്..നാലാം ദിവസം വീട്ടിലെത്തുമ്പോൾ പ്രസിഡന്റ് കൊടുത്ത സാക്ഷ്യപത്രം ചുരുട്ടി വാതിലിന്റെ പിടിയിൽ വച്ചിട്ടുണ്ടായിരുന്നു. അത്താഴത്തിനും, കിടക്കാൻ നേരത്തും പ്രസിഡൻഷ്യൽ ചടങ്ങിന്റെ ആവേശത്തിലായിരുന്നു അദ്ദേഹം....

"രാവിലെ നേരത്തേ പോകണം സീതേ, മുറ്റത്ത് നട്ട ചെടികൾക്കൊക്കെ നല്ല വാട്ടമുണ്ട്, ആ മണിയൻ ഒരിറ്റ് വെള്ളം കൊടുക്കില്ല....
വേനലല്ലേ വരണത്, അല്പം നനവ് കിട്ടീലെങ്കിൽ വാടിപ്പോകും..."
ശ്വാസത്തിന്റെ താളം അപ്പൊഴും ശരിയാതെ വലയുന്ന നന്ദൂനെ ഞാൻ ചേർത്തുപിടിച്ചു....
പുറത്ത് അപ്പോൾ വല്ലാതെ മഴപെയ്യുന്നത് പോലെ തോന്നി...

വിലാസിനി ടീച്ചർ മൈക്ക് അല്പം കൂടെ താഴ്ത്തി....
സാരിത്തുമ്പ്കൊണ്ട് കണ്ണ് തുടച്ചു...

"പ്രസിഡന്റ് പറഞ്ഞത് പോലൊന്നുമല്ലാ, എനിക്കെന്റെ നേരാങ്ങളെയാ നഷ്ടായത്..കഴിഞ്ഞ മാർച്ചിൽ കാറ് തട്ടി ചോരയിൽ കുളിച്ച് കിടന്ന എന്റെ ജയേട്ടനെ വരിയെടുത്തോണ്ട് ഉത്തമൻ ഓടിയ ഓട്ടോണ്ട്, ഇരുപത്തിമൂന്ന് ദിവസം ഒരിടത്തേക്കും പോകാതെ നിന്ന് നോക്കിയത് കണ്ട് എന്റേം കൊച്ചിന്റേം കണ്ണ് നെറഞ്ഞുപോയി, അന്ന് തൊട്ട് എന്റെ അമലക്കൊച്ച് എളേച്ചാന്നാ ഉത്തമനെ വിളിക്കണത്, അവള് ആ മുറീല് കരഞ്ഞ് ബോധം കെട്ട് കെടപ്പൊണ്ട്....
വീട് പണി മൊടങ്ങീട്ട് എന്റെ ജയേട്ടൻ ഒരബദ്ധം കാണിച്ചത് നിങ്ങൾക്ക് ഓർമ്മയുണ്ടല്ലോ,...പിറ്റേന്ന് ഒരഞ്ച് ലക്ഷേം കൊടുത്തിട്ട് ഉത്തമൻ  " ന്റെ പെങ്ങളെ വിധവയാക്കല്ലേ ജയാന്ന്" പറഞ്ഞ വാക്ക് ഈ ചെവീൽ മൊഴങ്ങി നിൽക്കേണ്....
പെട്ടെന്ന് വിലാസിനിദേവി പിന്നിലേക്ക് മറിഞ്ഞു, പ്രസിഡന്റും മണിയനും ചേർന്ന് താങ്ങി, ടീച്ചർ മാർ വന്ന് താങ്ങിക്കൊണ്ടുപോയി....

"ഇനീം കൊറേ സമയോണ്ടാവൂല്ലേ ചേച്ചീ, ഇന്നലെ രാത്രീം ഓട്ടോണ്ടാർന്ന് ഒന്നും ശരിക്ക് കഴിച്ചില്ല..." ഡ്രൈവർ ചെക്കൻ പൊതിയഴിച്ചപ്പോൾ വണ്ടിനിറയെ ബിരിയാണിമണം, നന്ദൂന്റെ നോട്ടം കണ്ട് ഡാഷ്ബോഡിൽ നിന്നെടുത്ത ഒരു പേപ്പർ പ്ലേറ്റിൽ കുറച്ചെടുത്ത് അവനുനേരെ നീട്ടി, കൈയിലിരുന്ന നാരങ്ങ നിലത്തിട്ട് അവനത് വാങ്ങികഴിക്കാൻ തുടങ്ങി, വിശപ്പിനെക്കാൾ മരണോന്നും കുഞ്ഞുങ്ങൾക്കില്ലല്ലോ...? കരയാതിരിക്കാൻ ഞാൻ ചുണ്ട് കടിച്ചമർത്തി....
വിലാസിനിദേവി സൃഷ്ടിച്ച ഏങ്ങലലകൾ കുറേനേരം വേദിയിൽ തങ്ങിനിന്നു, ആ ഓടിട്ടപഴയ വീട്ടിലേക്ക് ഞാൻ വലതുകാൽ വച്ച് കേറുമ്പോൾ ഉള്ള അവസ്ഥതന്നെയാണിന്നും, അടുക്കളയോട് ചേർന്ന ചായ്പ്പ് വീണിട്ടും ഈ അഞ്ചുലക്ഷത്തിന്റെ കനമൊന്നും ഞാൻ കണ്ടില്ല, നന്ദൂന് അച്ഛനെയൊന്ന് കാണാൻ കിട്ടാറില്ല, അവനെക്കൊണ്ട് മാഷേന്ന് വിളിപ്പിക്കണതിന്റെ യുക്തിയും ഞാനിതുവരെ ചോദ്യം ചെയ്തിട്ടില്ല...ഇരുപത്തിമൂന്ന് ദിവസം പോയിട്ട് ഒരു രണ്ട് ദിവസം  എന്റെപ്രസവസമയത്ത് പോലും കൂടെ നിന്നില്ല,.ഒറ്റദിവസം പോലും ദീപാരധനമുടക്കിയിട്ടില്ല കൂടെ കൂട്ടും, മടക്കം ഞങ്ങൾ മാത്രാകും..ക്ഷേത്രഭാരവാഹിയും സ്റ്റാഫ് സെക്രട്ടറിയുമായ രാമദാസന് വഴിപാട് കൗണ്ടറിലിരുന്ന് എന്തെങ്കിലും വിശേഷം പറയാനുണ്ടാകും..

വഴിപാട് കൗണ്ടറിന്റെ അതേശബ്ദത്തിൽ യോഗസ്ഥലത്ത് രാമദാസൻ വിളിച്ചുപറയുന്നു....

ഉത്തമൻ സാറിന്റെ സ്കൂളിൽ സ്റ്റസ്ഫ് സെക്രട്ടറിയാവാൻ എനിക്കെന്തർഹത,...ഇവിടെ സ്റ്റാഫിന്റെ ഇടയിൽ ഒരു വഴക്കുണ്ടായിട്ടുണ്ടോ..? ഒരു വിവാഹോ, പ്രസവോ പാലുകാച്ചോ വന്നാൽ ആരാ കാര്യം നടത്തണത് ഞാനാണോ...?
'നീയാ കണക്കൊക്കെ ശര്യാക്ക് ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാന്നും' പറഞ്ഞ് ചിരിച്ചോണ്ട് ഒറ്റപ്പോക്കാ..ഈ സ്കൂളീവന്ന പാവപ്പെട്ട പെണ്ണിന് ജീവിതം കൊടുത്തതും, അവര് ഒരുമിച്ച് ദീപാരാധനയ്ക്ക് മുടങ്ങാതെ വരണതും....നമ്മുടെ വിഷ്ണുത്തുകാവിലെ കൗണ്ടറിലിരുന്ന് ഞാൻ കാണണതല്ലേ, ദേവിയ്ക്ക് കൊടിമരോം, ചുറ്റമ്പലോം, അമ്പത് മുത്തുക്കുടയും ഈ വർഷം വന്നത് എങ്ങനാന്നാ...? ഞാൻ നിർത്താണ് ഇനിം പറഞ്ഞാൽ വിലാസിനിടീച്ചറെപ്പോലെ ഞാനും കരഞ്ഞുപോകും..."

രാമദാസ് ചുളിവില്ലാത്ത തൂവലയെടുത്ത് മുഖം തുടച്ചു....

ഡ്രൈവർ ചെക്കൻ വലിച്ചുവിട്ട പുകയേറ്റ് നന്ദു ഒന്നുരണ്ട് തവണ ചുമച്ചു....

"അതിന് വലിവിന്റെ കൊഴപ്പോണ്ട്, അതാട്ടോ..."
ചെക്കൻ സിഗരറ്റ് വലിച്ചെറിഞ്ഞ് ക്ഷമചോദിക്കും വിധം എന്നെനോക്കി....

"ഈ മനുഷ്യനെക്കുറിച്ച്
ഇവരീപ്പറയണതൊക്കെ ശരിയാണോചേച്ചി..."

ഞാൻ അർദ്ധസമ്മതത്തിൽ തലകുലുക്കി...

"എങ്കിലും സത്യോന്ന് പറഞ്ഞാൽ എല്ലാർക്കുംസത്യാവണോന്നില്ലാട്ടോ..." ആംബുലൻസിലെ സ്റ്റിരിയോയിൽ പതിഞ്ഞശബ്ദത്തിൽ ഒരു പാട്ട് വച്ചു...

അടുത്തായി വിദ്യാർഥി പ്രതിനിഥി, വർഗീസ് ഫിലിപ്പ് നിങ്ങളോട് സംസാരിക്കും...

" എനിക്ക് പ്രസംഗിക്കാനൊന്നും അറിയുലാട്ടോ, എന്നാലും ഉത്തമൻസാറില്ലാത്ത സ്കൂളിനെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയണില്ല, എനിക്കെന്നെല്ല ഇവിടാർക്കും പറ്റൂന്ന് തോന്നണില്ല, ടോയിലെറ്റിൽ സിഗരറ്റ് വലിച്ചേന് പുറത്താക്കിയപ്പോൾ , അപ്പനെന്നെ കൊപ്രാക്കളത്തിൽ വിട്ടപ്പോൾ അവിടെന്ന് വിളിച്ചോണ്ട് വന്ന് ക്ലാസിലിരുത്തി, സ്കൂൾ ലീഡറാക്കി, ജില്ലാ ഫുഡ്ബോൾ ടീമിലെത്തിച്ചത് മാഷാണ്, പുതിയ ഫുഡ്ബോൾബൂട്ട്  വാങ്ങിത്തരാന്നും പറഞ്ഞ് പോയമാഷിനെ...."
വർഗീസ് കരഞ്ഞോണ്ട് വേദീന്ന് ഇറങ്ങിയോടി ഇതുകേട്ടുനിന്ന നന്ദു, നിലത്തു കിടന്ന നാരങ്ങ ഉത്തമേട്ടന്റെ അടുത്തേക്ക് തട്ടിനീക്കി, എന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു....

പ്രിയപ്പെട്ടവരേ ഒരെച്ചെമ്മിന്റെ ഒരു ടെൻഷനുമില്ലാതെ കഴിഞ്ഞ നാലുകൊല്ലം ഞാനിവിടെ ജോലിചെയ്തു...
ഉത്തമന്മാഷില്ലാത്ത ഈ വെട്ടത്തൂരിനെക്കുറിച്ച് എനിക്കും ചിന്തിക്കാനാകില്ല....

നന്ദിപറയാൻ തുടങ്ങിയപ്പോൾ തന്നെ വേദിയിലും സദസിലും നിരത്തിയ കസേരകളുടെ നിറം വ്യക്താകാൻ തുടങ്ങി...
വിലാസിനി ടീച്ചറെ വഹിച്ച ജയദേവിന്റെ കാറിൽ മറ്റ് നാല് അദ്ധ്യാപികമാരും ഗേറ്റ് കടന്നപ്പോൾ ഞാൻ ചെക്കനോട് വേഗം വണ്ടിയെടുക്കാൻ പറഞ്ഞു....

"എന്താ ചേച്ചി, എന്താപറ്റിയത്..."

സീത വിരലിൽ കിടന്ന മോതിരം ഊരി ഡ്രൈവർ ചെക്കനുകൊടുത്തു....

"എവിടേലും പണയവച്ച് വാടകയെടുത്തിട്ട് ബാക്കിയുണ്ടെങ്കിൽ തന്നാമതി...."

ഒരു ചിരിയോടെ അയാളത് മടക്കിക്കൊടുത്തു,...

"ഇതിപ്പൊ ഈ ശരീരം മെഡിക്കൽ കോളേജിൽ പഠിക്കാൻ കൊടുക്കണം അത്രേല്ലേയുള്ളൂ..ചേച്ചി സമാധാനിക്ക്, ടൗണിൽ ഇറങ്ങിക്കോ.രണ്ട് ദിവസം കഴിഞ്ഞ് എന്നെ വിളിക്ക് രേഖകളൊക്കെ ഞാൻ എത്തിക്കാം.കാശിന് ആവശ്യോണ്ടെങ്കിൽ എനിക്ക് കിട്ടണേന്ന് ചോദിക്കാനും മടിക്കണ്ട...."

ടൗണിൽ ഇറക്കി ആ വാഹനം തിരക്കിലേക്ക് മറയുമ്പോൾ...
ഉത്തമന്റെ പ്രോഗ്രസ് കാർഡിൽ ഭൂമിയിലെ സർവ്വവിഷയങ്ങൾക്കും നൂറിൽ നൂറുവാങ്ങിയ കള്ളികൾക്ക് താഴെ ചുവന്ന് ചരിഞ്ഞ വരകൾക്കിടയിൽ നന്ദുവും സീതയുമുണ്ടായിരുന്നു....!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment