'അടി(മാ) ഷ്...!
(കഥ(യോ?)മ്മ)
സർഫ്രാസി നിയപ്രകാരം കാഷ്യുഫാക്ടറി ജപ്തിചെയ്തു.
ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നത്തെ
പത്രത്തിൽ അകത്തെ ഒഴിഞ്ഞകോണിലെ ഈ വാർത്തയ്ക്കും ചിത്രത്തിനും എനിക്കും ചേർന്നൊരു മുറിവുണ്ട്.
ദാരിദ്ര്യം എന്നും രസകരമായ നാടകമാണ്. അതിൽ അന്ന് എനിക്ക്
പകൽ ട്രിനിറ്റി പബ്ലിക്ക് സ്കൂളിൽ ചരിത്രാധ്യാപകന്റെ വേഷം വൈകിട്ട് റോയൽസ് ക്ലബ്ബിലെ പാർട്ട് ടൈം ഹൗസ് കീപ്പറുടേതും.
അന്നും ഐഷാ കാഷ്യൂസിലെ നൂറുദീൻ മുതലാളി ഓഫായിപ്പോയി, രാത്രി ചീട്ടു ടേബിളിൽ നിന്ന് എണീറ്റിട്ടില്ല അതിയാൻ,
സീസർ തലയ്ക്ക് പിടിച്ചപ്പോൾ അയാൾക്ക് രാത്രി ദിനേശ് ബീഡി വേണം,
ഓരോ താല്പര്യങ്ങൾ നോക്കണേ.
രാത്രി സൈക്കിളിൽ കിലോമീറ്റർ ചവിട്ടീട്ടും ആ ബീഡി മാത്രം ഇല്ല.
മറുപടി പോലും കേൾക്കാൻ നിൽക്കാതെ കവിൾ പുകച്ച് ഒറ്റയടിയായിരുന്നു.
രാത്രി
മൂന്ന് ഒരുമണിമുതൽ മുതൽ ക്ലബ്ബിന് പുറത്തെ ഗുൽമോഹറിൽ ചാരിയിരുന്ന് കരഞ്ഞു നേരം വെളുപ്പിച്ചു.
പകൽ
തട്ടിയുണർത്തി നൂറുദീന്റെ വക ക്ഷമാപണം, കാറിന്റെ താക്കോൽ എന്റെ നേർക്ക് നീട്ടി. അയാൾക്ക് പെട്ടെന്ന് കമ്പനീൽ പോകണം പണിക്കാർക്ക് ബോണസ് കൊടുക്കേണ്ട ദിവസം.
വീട്ടിലെത്തുമ്പോൾ കൊണ്ടുവിടുമ്പോൾ മോട്ടർ കേടായിരിക്കുന്നു. പുറത്തെ പൈപ്പീന്ന് വെള്ളം കോരി ടോയിലെറ്റിൽ വയ്ക്കാൻ നിർദ്ദേശം.
എന്തു ചെയ്യാൻ കഴിഞ്ഞ തവണയും പി. ജി. യ്ക്കുള്ള പുസ്തകം വാങ്ങാനുള്ള തുകയും നെറ്റിന്റെ ടെസ്റ്റിനുള്ള ഫീസും കിട്ടിയത്
ഇപ്പോൾ മുഖത്ത് അടിച്ച അതേ കൈയിൽ നിന്നാണ്.
വെള്ളം ചുമന്ന് കുളിമുറിയിൽ എത്തുമ്പോൾ അകത്തു നിന്നും
അയാളുടെ മകളുടെ നീണ്ട് മെലിഞ്ഞ ഭംഗിയിൽ മൈലാഞ്ചിയിട്ട കൈകൾ വാതിൽ പകുതി തുറന്ന് ഇറങ്ങിവന്നു..
ബക്കറ്റ് വിടവിലൂടെ അകത്തേക്ക് വച്ച് ഞാൻ തിരിഞ്ഞ് നടന്നു..
മുകളിലെ ടാങ്കും നിറച്ച്,
ഐഷാ കാഷ്യൂസിൽ ബോണസ് തുകയും ഏല്പിച്ച് സ്കൂളിൽ എത്തുമ്പോൾ വൈകി. ഉച്ചവരെയുള്ള ശമ്പളം കട്ട്, പിന്നെ മാനേജരുടെ വക പുളിച്ച് തികട്ടി വന്ന തെറികളും..
പത്ത് ഏ യിൽ ഉച്ചയ്ക്ക് ഒന്നാമത്തെ പിരീഡിൽ ലിങ്കണും അടിമത്തവും ഇറക്കിവിട്ടു.
"സ്വാതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം."
ഇന്നലെ ചൊല്ലിക്കൊടുത്ത വരികളുടെ ഉടമയെ
ക്ലാസ് ടോപ്പർക്ക് പോലും ഓർക്കാനാകുന്നില്ല.
അടി വാങ്ങിക്കാൻ നീണ്ട കൈകൾക്കിടയിൽ കുളിമുറിയുടെ വാതിലിൽ നിന്നിറങ്ങിവന്ന മൈലാഞ്ചിയിട്ട അതേ കൈയും..
തല്ലിയില്ല ഉത്തരം കണ്ടുപിടിക്കണവർക്ക് സമ്മാനം പ്രഖ്യാപിച്ച് പോരുമ്പോൾ ഐഷയുടെ കണ്ണും നിറയുന്നു.
കുട്ടികൾ ബസിൽ കയറിപ്പോകുന്നത് മൂന്നാം നിലയിൽ നോക്കി നിൽക്കുമ്പോൾ
ഐഷാ മടിച്ചു മടിച്ചു വന്നു,
" മാഷേ ഉത്തരം ഞാമ്പറയട്ടാ. വള്ളത്തോൾ...മഹാകവി വള്ളത്തോൾ
ഉപ്പാക്ക് വേണ്ടിട്ട്
മാഷോട് ഞാൻ മാപ്പ് ചോദിക്കാം..."
അവൾ എന്റെ കൈകൾ ചേർത്തു പിടിച്ചു. വിരലുകളിൽ ഉമ്മവച്ചു. ചിരിയോടെ പടികളിറങ്ങിപ്പോയി..
അദ്ധ്യാപക -വിദ്യാർഥിനി പ്രണയത്തിന്റെ പേരിൽ പിറ്റേന്ന് എന്റെ ജോലി പോയി.
ചൂടൻ ചുംബന രംഗത്തിന് തൂപ്പുകാരി മറിയം താത്ത ദൃക്സാക്ഷി.
പത്താണ്ട് കഴിഞ്ഞ്
ആ മുറിവിൽ തൊട്ടപ്പോളിന്നും...!!
കെ എസ് രതീഷ്
( ഗുൽമോഹർ 009)
No comments:
Post a Comment