Tuesday 12 January 2021

അഭിമുഖം

*കഥയെക്കുറിച്ച് കഥയ്ക്കുള്ളിലെ രതീഷിനെക്കുറിച്ച് എന്താണ് അഭിപ്രായം..?

     കഥ എനിക്ക് അതിജീവനത്തിന്റെ വഴിയാണ്. ഈ കാലാത്തോട് അടിച്ചു നിൽക്കാൻ എനിക്ക്‌ ആരോഗ്യമില്ല. അങ്ങനെയെങ്കിൽ അതിനെയെല്ലാം കഥായാക്കിയാൽ ആരും തല്ലാനും വരില്ല. നേരിടാനുള്ള എല്ലാത്തിനെയും ഞാൻ വില്ലൻ വേഷം കെട്ടിക്കും എന്റെ ഭാര്യ,എഡിറ്റർമാർ, നാട്ടിലെ എസ് ഐ , വകുപ്പ് മേധാവി തുടങ്ങി ഒരു വലിയ നിര തന്നെയുണ്ട്.. കഥയിലെ രതീഷ് നാലു വയസിൽ അനാഥാലയത്തിൽ തുടങ്ങി ഇന്ന് ഗസറ്റഡ്‌ പദവിയിൽ തുടരുന്ന ഒരു കഥാപാത്രമാണ്. ആ ബാല്യം തന്നെ ഇനിയും എഴുതി തീർന്നിട്ടില്ല.കെ എൻ എച്ച്, കറുപ്പ് യുദ്ധം,ഞാവൽ ത്വലാഖ് എന്നൊക്കെ കഥ എഴുതിയപ്പോൾ പലരും ചോദിച്ചു. ഇതൊക്കെ അനുഭവമാണോ എന്നൊക്കെ..

*എങ്കിൽ ഞാനും ചോദിക്കുന്നു ഇതൊക്കെ ജീവിതവുമായി..?

    പറഞ്ഞാൽ നുണ എഴുതിയാൽ കഥ എന്നല്ലേ..? നാട്ടിൽ കാണുന്നതും കേൾക്കുന്നതും നമ്മുടെ ഉള്ളിലും വന്ന് മുട്ടും.അതിലേക്ക് നുണ മുഴുവൻ ഉരുക്കി ഒഴിച്ച് കഥയുണ്ടാക്കും.അതിൽ പതുങ്ങിയിരിക്കുന്ന ഞാനുണ്ട് തീർച്ച.ഞാനല്ലാതെ എനിക്കെങ്ങനെ കഥയുണ്ടാക്കാൻ കഴിയും.  ചിലപ്പോൾ നുണയും അനുഭവും ഏറിയും കുറഞ്ഞും ഇരിക്കും അത്ര തന്നെ....

*ബാല്യം അത്ര പ്രതിസന്ധിയിൽ ആയിരുന്നോ? എഴുത്തിനെ എങ്ങനെ പിന്തുണയ്ക്കുന്നു..?

   ഒരു പക്ഷെ എന്റെ സമകാലികർക്ക് ലഭിക്കാത്ത ഒരു വലിയ മൂലധനമാണ് എനിക്ക് ബാല്യം. നാലര വയസിൽ കൊല്ലത്തെ ബാലഭവനിൽ എത്തി പതിനാറു വർഷം ഓർക്കുമ്പോൾ ഇന്നും കണ്ണ് നിറയും കരഞ്ഞ് പോകാതിരിക്കാൻ അതിനെയൊക്കെ കഥയാക്കും.ഇന്നും എത്ര വലിയ പ്രശ്നങ്ങനാൽ ഉണ്ടായാലും എനിക്കതൊന്നും കാര്യമായി തോന്നാറില്ല. എന്തേലും നിസാര വിഷയങ്ങളിൽ ആളുകൾ ആത്‍മഹത്യ ചെയ്യുന്നത് കാണുമ്പോൾ അമർഷവും തോന്നുന്നത് ഇങ്ങനെയാണ്..കഥയുടെ നിർമ്മിതിയിൽ ഇരിക്കുമ്പോൾ അനുഭവങ്ങളുടെ ഭാണ്ഡവും ചുമന്ന് ആ പഴയ രതീഷ് വന്നു നിൽക്കും. അതുകൊണ്ട് കൂടെയാണ് എന്റെ കഥയിൽ ഞാനിങ്ങനെ കൂടുതൽ കാണപ്പെടുന്നത്.. എന്റെ കരുത്ത് സ്ഥിര നിക്ഷേപം ആ ബാല്യം തന്നെയാണ്...

*എഴുത്തുകാർ സാമൂഹ്യ/രാഷ്ട്രീയ ഇടപെട്ടലുകളിൽ എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്..? 

     കഥാകൃത്തും മനുഷ്യൻ തന്നെയാണ് ചിലർ ക്ക് അവരേതോ അപൂർവ്വ ജീവിയായി തോന്നുന്നു എന്നു മാത്രം. നാട്ടുകാർ അതൊന്നും വക വയ്ക്കുന്നില്ല എന്നകാര്യം കഥാകൃത്തും തിരിച്ചറിയുന്നില്ല..അവനവന്റെ രാഷ്ട്രീയം എഴുത്തിൽ പ്രതിഫലിക്കാതെ വയ്യല്ലോ. രതീഷ് എന്ന കഥാകൃത്ത് ചിലപ്പോഴൊക്കെ തികഞ്ഞ മാവോയിസ്റ്റായി തോന്നിയിട്ടുണ്ട്. രതീഷ് എന്ന അദ്ധ്യാപകൻ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുമുണ്ട്..

*താങ്കളിലെ അദ്ധ്യാപകനെയണോ കഥാകൃത്തിനെയണോ ഏറെ ഇഷ്ടം..?

      രണ്ടുമല്ല കേട്ടോ എന്നിലെ പിതാവിനെയാണ് എനിക്കിഷ്ടം. കഥാകൃത്ത് അല്പം റിബലും. നാട്ടിലെ സകല മനുഷ്യരും തന്നെ തിരിച്ചറിയണമെന്നും തന്നെത്തേടി പുരസ്കാരങ്ങളും പ്രസാധകരും വരണമെന്നും എപ്പോഴും ആഗ്രഹിക്കുന്നവനാണ്. ഒരു നല്ല ആത്മരതീഷ്. അദ്ധ്യാപകൻ വെറും സാധു. പിതാവിനും കഥാകൃത്തിനും ജീവിക്കാനും എഴുതാനും വേണ്ടി ആത്മാർഥമായി അധ്വാനിക്കുന്നു..

*അദ്ധ്യാപകന് എഴുത്തിൽ റോളില്ലേ..?
        അങ്ങനെ ചോദിച്ചാൽ കഥാകൃത്തിന്റെ അടിമയാണെന്ന് പറയാം. വായിപ്പിക്കുന്നു. എഡിറ്റ് ചെയ്യിക്കുന്നു. പതിപ്പുകൾ,പുസ്തകങ്ങൾ വാങ്ങിക്കാൻ ജോലി ചെയ്യിക്കുന്നു..സ്റ്റാഫ് റൂമിലെ സമയത്തെ പ്പോലും ഈ കഥാകൃത്ത് കൈയേറ്റം ചെയ്യുന്നുണ്ട്.തികഞ്ഞ അടിമ ജീവിതം.

*കഥയും കുടുംബവും..?
     എത്ര ആട്ടിയോടിച്ചാലും എന്റെ കഥയിലേക്ക് വലിഞ്ഞുകയറി വരുന്ന ഒരു കുടുംബമാണ് എനിക്കു ള്ളത്..ഒരു പക്ഷെ എന്റെ പ്രിയപ്പെട്ട കഥകൾ കണ്ടെത്തണം എന്നു പറഞഞ്ഞാൽ അതിലെല്ലാം അവരുണ്ടാകും...പിന്നെ എഴുത്തിന്റെ മുറിയിലേക്ക് പോയാൽ കട്ടനും തന്ന് മക്കളെ മാറ്റി നിർത്തുന്ന ഭാര്യയാണ്.പിന്നെ ഒറ്റയ്ക്ക് സംസാരിക്കുന്നതും ഉറക്കത്തിൽ ചിരിക്കുന്നതും എഴുന്നേറ്റ് നടക്കുന്നതും അവരും എന്റെ നാട്ടുകാരും ഭ്രാന്തായി കരുത്തിയിട്ടില്ല...
"ആ കടവത്തിന്റെ മോന് പ്രാന്തല്ല ലവൻ കഥ എഴുതണതായിരിക്കും" നാട്ടുകാർ തമ്മിൽ ഇങ്ങനെയൊരു സംഭാഷണം നടന്നിട്ടുണ്ടാകും..ജോലി സ്ഥലത്ത് "ആ മാഷിരുന്ന് എന്തേലും കുത്തിക്കുറിക്കട്ടെ നമ്മക്കും അഭിമാനമല്ലേ" എന്നും പറയുന്നുണ്ടാകും...

* കഥാസാഹിത്യലോകത്തെക്കുറിച്ച് എന്തൊക്കെയാണ് ചിന്തകൾ..ആരെയെങ്കിലും മോഡലാക്കി..? എഴുത്തിടത്തിലെ പ്രതിസന്ധികൾ..?

       ലോകത്തിൽ ഏറ്റവും ഗംഭീര കഥകളുടെ ഭൂമികയാണ് മലയാളം.ഉതുപ്പാന്റെ കിണർ മരപ്പാവകൾ, ശബ്ദിക്കുന്ന കലപ്പ കടൽത്തീരത്ത് ഇവയോട് ഒപ്പം നിൽക്കുന്ന ഒരു ലോക കഥ കാണിച്ചു തരൂ.ബഷീർ, കാരൂർ പത്മരാജൻ ഇവരൊക്കെ ആയെങ്കിൽ എന്നൊക്കെ തോന്നാറുണ്ട്.
പക്ഷെ എന്നിലെ കഥാകൃത്ത് പലപ്പോഴും കൊമ്പത്തെ എന്തൊക്കെയോ ആകണം എന്ന് ചിന്തിക്കുന്ന അത്യാഗ്രഹിയാണ്..സാഹിത്യലോകത്ത് എന്താ പ്രതിസന്ധി അതൊരു സൂപ്പർ മാർക്കറ്റാണ് താൽക്കാലിക പരസ്യം കൊണ്ട് ചിലതൊക്കെ വിറ്റ് പോകും പക്ഷെ ബ്രാന്റ് ആയി മാറാൻ കലക്കൻ ഐറ്റം തന്നെ എത്തിക്കണം..എത്ര മാത്രം എഴുത്തുകാരാണ് ഇവർക്ക് ഒപ്പം പിടിച്ചു നിൽക്കാൻ കഥയെ ദിവസവും പുതുക്കുക മാത്രമേ ചെയ്യാനുള്ളു...
പിന്നെ എഴുത്തിൽ വലിയ പാരമ്പര്യമോ രാഷ്ട്രീയ/പ്രാദേശിക പിന്തുണയോ ഇല്ലല്ലോ അതുകൊണ്ട് സ്വാഭാവികമായും നേരിടുന്ന അവഗണന ഇകഴ്‌ത്തൽ, ഗ്യാങ് ആക്രമണം ഒക്കെ ഉണ്ടായിട്ടുണ്ട്..
പക്ഷെ എനിക്കിതൊക്കെ ഒരു കൊമ്പറ്റീഷൻ സ്പിരിറ്റാ...

*കഥകളിൽ പെണ്ണും മണ്ണും നിറയുന്നുണ്ടല്ലോ..?
     രണ്ടിനെയും വല്ലാതെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. രണ്ടിനോടും ഈ നാടും ഞാനും നീതി പുലർത്തുന്നതായി തോന്നിയിട്ടില്ല. പിന്നെ കഥയിലെങ്കിലും എനിക്കവരെ സംരക്ഷിക്കാൻ കഴിയുമോ എന്നു ശ്രമിക്കുന്നു.. ഞാനുൾപ്പെടെ സ്കലരോടും അതുറക്കെ വിളിച്ചു പറയാൻ ഒരു ശ്രമം.

*ശലഭൻ, ഞാവൽ ത്വലാഖ്, ബർശല് ഈ പേരിടലിലെ കൗതുകങ്ങൾ..?

   നമ്മൾ എത്ര കഥയുണ്ടാക്കി എന്നല്ല പുതിയ എത്ര വാക്കുകൾ ഉത്പാദിപ്പിച്ചു എന്നത് വലിയ ഒരു വിഷയമാണ്. ബഷീറിനെ വായിക്കു അത്ഭുതപ്പെട്ടുപോകും. ഇക്കാര്യത്തിൽ ആ മുറിബീഡി കക്കയാണ് എന്റെ വെളിച്ചം. പിന്നെ ബർശല് എന്നൊക്കെ കേൾക്കുമ്പോൾ ഒരു കൗതുകം തോന്നില്ലേ..? ആ കൗതുകം വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടിയെറിയുന്ന ചൂണ്ടയാണ്.അതിൽ കുരുക്കി കഥയുടെ ക്ളൈമാക്സ് വരെ വലിക്കണം. അതൊരു രസാ...

*കഥാമൽസരങ്ങളിൽ, പുരസ്‌ക്കാരങ്ങളിൽ ഇടയ്ക്ക് പേര് കണല്ലോ..? പുതിയ പുസ്തകങ്ങൾ..?

   നിലവിലെ സാഹചര്യത്തിൽ എന്നെപ്പോലെയുള്ള എഴുത്തുകാർക്ക് കഴിവ് തെളിയിക്കാൻ പറ്റിയ സാധ്യതയാണ് കഥാ മൽസരങ്ങൾ.സുതാര്യമായ ഇത്തരം ഇടങ്ങളിൽ അംഗീകാരം കിട്ടുമ്പോൾ എഴുത്തിന് പുതിയ ഊർജ്‌മായി മാറുന്നു..."പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം" ചിന്ത ബുക്സ് പുതിയ കഥാസമഹാരം വരുന്നുണ്ട്..

*കഥയല്ലാതെ മറ്റെന്തൊകെ..?

     ചൂണ്ടയിടും, മീൻ വളർത്തൽ, പ്രാവ്, പട്ടി പൂച്ച ഒക്കെയുണ്ട്..കഥയെഴുത്തിനെക്കാൾ ചൂണ്ടയിടാനാണ് എനിക്കിഷ്ടം.

*വലിയ സ്വപ്നം..?
             ഉതുപ്പാന്റെ കിണർ, മരപ്പാവകൾ  പോലെ ഒരു കഥയുണ്ടാക്കി മറിച്ചുപോകണം. എന്റെ മക്കളുടെ മക്കൾ ക്ലാസ് മുറിയിൽ അത് പഠിക്കണം. എന്നിട്ട് അവർ ഉള്ളിൽ പറയണം ഇതെന്റെ അപ്പൂപ്പനെഴുതിയതാണ്....

നന്ദി
വളരെ സ്നേഹം.

    

No comments:

Post a Comment