Tuesday 12 January 2021

സൂക്ഷ്മജീവികളുടെ ഭൂപടം..!!

സൂക്ഷ്മജീവികളുടെ ഭൂപടം..!

       കണ്ണുകൾ ചുവപ്പിച്ച ഒരു ജീപ്പും,അലറിക്കരഞ്ഞ അമ്പുലൻസും ഉലയൻകുന്നിന്റെ പളളയിലേക്ക് കേറിവന്നു.അതുവിട്ടിറങ്ങിയ കാക്കികളും കൊറ്റികളും കുന്നിന്റെ മണ്ടയിലിരിക്കുന്ന തന്റെ വീടിനുനേരെയാണ് പറക്കുന്നതെന്നു കണ്ട ഐപ്പ്,റബ്ബറുക്കത്തിയും ഹെഡ്ലൈറ്റും വലിച്ചറിഞ്ഞ് മുല്ലയാറ്റിലേക്കോടി.
          അറ്റകൈയ്ക്ക് ആറ്റിൽച്ചാടിയ ഉലയൻകുന്നുകാരെ അത്രയെളുപ്പമൊന്നും പോലീസിന്  കിട്ടില്ല.മുങ്ങിക്കളഞ്ഞ വാറ്റുകാരെപ്പോലും ആറ് ഒറ്റുകൊടുത്തിട്ടില്ല.പക്ഷേ നാലാമത്തെ ചുവടിൽ ഐപ്പ് ചുമച്ചു,കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുൻപ് ഒരു റബ്ബറിന്റെ അരക്കെട്ടിൽപ്പിടിരുന്നുപോയി.  ആ ഇരിപ്പിടത്തിലേക്ക് ചില കൊറ്റികൾ വിരലുചൂണ്ടിക്കാട്ടി,കാക്കികളെല്ലാം അവിടേക്ക് കുതിച്ചു. മരത്തീന്ന് പിടുത്തംവിടാത്ത ഐപ്പിന്റെ തൊണ്ടപൊട്ടിയിയൊഴുകിയ നിലവിളികൾ ഔതമാപ്ലയുടെ തോട്ടത്തിലൂടെ ഉലയൻകുന്നിന്റെ ശരീരമാകെ‌ പടർന്നുകയറി.
            "മക്കാ മിന്നാ, എടിയേയ് പിച്ചീ, ഡേയ് പൊന്നാ...വെക്കന്ന് വരീൻ..."
കിതച്ചോടിയെത്തിയ ഐപ്പിന്റെ കരച്ചിലറിഞ്ഞ്, തുടലും കെട്ടിപ്പിടിച്ച് ഉറങ്ങിയ ചൊകപ്പൻ മിന്നലും, വരിക്കപ്ലാവില സ്വപ്നം കാണുന്ന വെളുമ്പി പിച്ചിയും എഴുന്നേറ്റ് നിന്നു.മിന്നല് തെറികൾ കോർത്ത് കുരച്ചു.അടുത്ത തോട്ടത്തിലെ മുഴുത്ത ഒരു റബ്ബറു പെണ്ണിന്റെ തുടയിലൂടെ തഞ്ചത്തിന് കത്തിയോടിക്കുന്ന പൊന്നൻ, 'ഐപ്പണ്ണന്റെ' കരച്ചില് കയറിവന്ന വഴിക്ക് വെട്ടുകത്തിയും ചൂണ്ടിപ്പിടിച്ചോടി.

                "ആരെടാ തായക്കെട്ടികളെ നമ്മളെ ഐപ്പണ്ണന്റെ മേത്ത് തൊട്ടത്.."
ആറടിപ്പൊക്കമുള്ള ഒരു കാക്കിയെ കാലുപിടിച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന കറുപ്പൻ ബൂട്ട് അതിന്റെ മറുപടി ചവിട്ടിപ്പറഞ്ഞു.ഇടത് നെഞ്ചുംതടവി റബ്ബറിന്റെ തടത്തിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ച പൊന്നന്റെ നേരെ മറ്റൊരു കാക്കിക്ക്, പിരിച്ചുവച്ച മീശക്കാടിന്റെ അടിയിൽ നിന്നും ഒരുഗ്രൻ പുലിവാൽച്ചോദ്യം കുതിച്ചുചാടി..
            "എവ്‌ട്രാ നിന്റെ മാസ്‌ക്ക്, എവന്റൊടെ നെനക്ക് നേരിൽ സമ്പർക്കോണ്ട ..?" പൊന്നൻ  തലത്തോർത്തഴിച്ച് മുഖത്തിട്ടു.ഇല്ലെന്ന് പാതിമനസോടെ തലകുലുക്കി.ഒരു മരത്തിന്റെ വേരിലേക്ക് അവന്റെ കണ്ണുകൾ ചെന്നുമുട്ടിനിന്നു.വേരുകൾ ചോദ്യരൂപത്തിൽ വളഞ്ഞു.

     കൊറ്റികളിൽ സഹതാപവും കാക്കികൾക്ക് കലിയും നിറഞ്ഞു കത്തി.ഐപ്പിന്റെ നിലവിളി പതിഞ്ഞുപതിഞ്ഞില്ലാതായി.മിന്നലിന്റെ കരുത്തൻ കുരയിലേക്ക് നക്ഷത്രത്തിളക്കമുള്ള  ഒരു കാക്കി അസ്വസ്ഥതയുടെ നോട്ടമുണ്ട വിട്ടു.കമഴ്ന്നുകിടന്നു കുതറിയ ഐപ്പിനെ അവർ കൈയുംകാലും കെട്ടിവരിഞ്ഞ് ആമ്പുലൻസിലേക്കിട്ടു.അപ്പോഴും ഐപ്പിന്റെ നോട്ടം പൊന്നനിൽ പതിഞ്ഞു നിൽക്കുന്നു.കാക്കികൾ ക്രമം തെറ്റിക്കാതെ കൂട്ടിലേക്ക് കയറി.ആ ധൈര്യത്തിൽ പൊന്നൻ ഓടിച്ചെന്ന് ആമ്പുലൻസിൽ ഒന്നെത്തിനോക്കി.അവർ തമ്മിൽ കണ്ടു.
              "ഡെയ് പൊന്നാ.."
              "നിങ്ങക്ക് എന്തരെന്നേ ഐപ്പണ്ണാ..?"ഒരു കൊറ്റിക്ക് കണ്ണുനിറഞ്ഞു.കെട്ടിപ്പിടിച്ചു നിന്ന ആ വിളികളിലൊന്നിനെ അടർത്തിയെടുത്ത് ആമ്പുലൻസ് തിരക്കൻ വഴിയിലേക്ക് ഓരോട്ടം വച്ചു. ഐപ്പിനെ വിഴുങ്ങിയ ആമ്പുലൻസിന്റെ അട്ടഹാസം ഉലയൻകുന്നിനെ ഭയപ്പെടുത്തി.കാണാൻ വന്നവർ പിരിഞ്ഞുപോകുമ്പോൾ തമ്മിൽ കൃത്യമായ ഒരകലമുണ്ടാകുന്നത്‌ പൊന്നൻ കണ്ടു. "ഐപ്പിനെ ഇന്നെങ്ങാനും നീ കണ്ടാ ? ഐപ്പിനെ നീ തൊട്ടാ ? നീ ഐപ്പിന്റെ..." അവര് തമ്മിൽ പലതും വിളിച്ചു ചോദിക്കുന്നു.എല്ലാവരും ഐപ്പിനെ തള്ളിപ്പറഞ്ഞു.
       
     പൊന്നന്റെ നെഞ്ചിന് നോവ് കനംവച്ചു.വെട്ടിവച്ച മരത്തിന്റെ പാൽക്കരച്ചിലെല്ലാം ചിരട്ടയിൽ വീഴാതെ പലവഴി പാഞ്ഞു.ഔതമാപ്ല ഐപ്പിനെ തെറിയും വിളിച്ച് വിരലുകൊണ്ട് ചാലുവലിച്ച് നടന്നു.പാലെടുത്ത് തലേന്നത്തെ ഷീറ്റടിച്ച്‌ ഉണക്കാൻ വിരിച്ചിട്ട് പൊട്ടിച്ച ഉടങ്കൊല്ലിയും  കപ്പയുമായിരുന്നിട്ടും പൊന്നാനുത്സാഹം തോന്നിയില്ല.ഐപ്പിന്റെ റൂട്ടുമാപ്പിൽ താൻപെട്ട കാലം ഉള്ളിൽ നിറഞ്ഞുവന്നു.അതിന്റെ സമ്പർക്കപ്പട്ടിക ഓർത്തെടുക്കാൻ തുടങ്ങി..

    അന്നൊരു വെളുപ്പിന് മൂത്രമൊഴിക്കാൻ മുട്ടിയ പൊന്നന്, അമ്മയായ മയിലിന്റെ അപ്പുറത്ത് ആരോ കിടക്കുന്നതായി തോന്നി.പിന്നീട്‌ ഉറക്കം വന്നില്ല.നേരം വെളുക്കാൻ കാത്തുകിടന്നു. ഇടയ്ക്കിടെ മയിലിനെ കെട്ടിപ്പിടിക്കുന്ന അയാളുടെ കൈ, പൊന്നന്റെ വയറുവരെ നീണ്ടു.പരുക്കൻ വിരലിൽ തൊട്ടുതൊട്ട് ഉലയൻകുന്നിലെ സകലരുടെയും മുഖമോർത്തുനോക്കി.ആരാരും പിടികൊടുത്തില്ല.പച്ചീർക്കിലും ചെവിയിൽ തിരുകി ഉമിക്കരിപറ്റിയ ചിറികൊണ്ട് ചിരിയും തുപ്പിയിട്ട് ആറ്റിലേക്ക് നടക്കുന്ന ഐപ്പിനെ പൊന്നനറിയാം.അവൻ ചിരിച്ചു.ഐപ്പ് അന്നത് കണ്ടില്ല.

        ഉലയൻ കുന്നിൽ ആകെ നാലഞ്ച് വീടേയുള്ളൂ.അതെല്ലാം ഔതയുടെ തോട്ടത്തിലെ പണിക്കാരാണ്.പൊന്നന്റെ അപ്പനായിരുന്നു മെയിൻ മേശിരി.പുകപ്പുരയിലേക്ക് വിറക് കേറ്റുമ്പോൾ അണലി കടിച്ചു.കൊറേക്കാലം ഔതമാപ്ലയുടെ  ഔദാര്യം കിട്ടിയ, മൂന്നാള് കിടക്കുന്ന കട്ടിലിൽ പഴുത്തുപുഴുത്ത് ഒരേ കിടപ്പുകിടന്നു.പിന്നൊരു ദിവസം ആ കട്ടിൽ വീട്ടിന്റെ മുറ്റത്ത് കഴുകിച്ചാരി വച്ചിരിക്കുന്നത് കണ്ടു.അപ്പനെ പരതുന്നതിനിടയിൽ ഒരു കാര്യം ശ്രദ്ധിച്ചു, വീട്ടിന്റെ പുഴുങ്ങിയമണം മാറിയിരിക്കുന്നു.അന്ന് പൊന്നന് നാലോ അഞ്ചോ പ്രായം കാണും.ഐപ്പണ്ണൻ വീട്ടിന് പിന്നിൽ ഒരു തെങ്ങുവയ്ക്കുന്നു.മയിലമ്മ ചൂതമീൻ നന്നാക്കുന്നു.പൊന്നന് ചൂതമീനിന്റെ കണ്ണുകൾ ഭയങ്കര ഇഷ്ടമായിരുന്നു.ഉച്ചയ്ക്കുള്ള തീറ്റയ്ക്കിടെ മീനിന്റെ തല  പൊന്നന്റെ പാത്രത്തിലങ്ങോട്ട് കോരിവയ്ക്കാൻ മയിലിനോട് ഐപ്പ് കണ്ണുകാണിച്ചു.ഐപ്പിന്റെ കൈയിൽ തലവച്ച് ഇരുവശത്തായി പൊന്നനും മയിലും അന്നു രാത്രിമുതൽ കിടന്നു..

         ഐപ്പണ്ണൻ വെട്ടിയമരത്തിന് പാലെടുക്കാനും, ഷീറ്റുടിക്കുമ്പോൾ കറക്കിക്കൊടുക്കാനും മയില് പോകുമ്പോൾ പൊന്നൻ ഔതയുടെതോട്ടത്തിലെ മുള്ളുവേലിയിൽ പടർന്ന കദളിക്കായും കാട്ടുകോവലും തിന്നുനടക്കും.മയിലിന്റെ വിളി കേട്ട് 'ഐ‌പ്പണ്ണാന്ന്' അവനും വിളിക്കാൻ തുടങ്ങി. ഐപ്പ് പൊന്നനെ നോക്കി ചിരിക്കാനും ചിലപ്പോഴൊക്കെ എടുത്ത് നടക്കാനും തുടങ്ങി. 

      ഏഴാം ക്ലാസിലെ മൂന്നാമത്തെ പിരീഡിൽ ഔതയുടെ തോട്ടത്തിലേക്ക് പൊന്നനിറങ്ങിയോടിയത് ഹിന്ദി സാറിനെപ്പേടിച്ചല്ല.'തൂ'റാൻ പോയതാണ്.തോട്ടത്തിലെ ആൾക്കൂട്ടത്തിൽ നിന്നും മാറി തല കുനിഞ്ഞിരിക്കുന്ന ഐപ്പണ്ണനും മുള്ളുവേലിക്കല്ലിൽ തലകൊരുത്ത് നിൽക്കുന്ന മയിലമ്മയും.  പൊന്നനന്ന് വലിയ വായിൽ കരഞ്ഞു.നിലത്ത് വീണുരുണ്ടു.മുള്ളുവേലിക്കല്ലിൽ ഒഴുകിപ്പോയ രക്തത്തിൽ നോക്കിയവർ മയിലിന്റെ കാലിൽപ്പറ്റിയ തീട്ടം കണ്ടില്ല.അതിൽ വഴുക്കിവീണാണ് മയില് തലയടിച്ച്‌ ചത്തതെന്ന് വയറിളകിപ്പോയ ഐപ്പിനുമാത്രമറിയാം.അതിന്റെ മുകളിൽ കരിയില വാരിയിട്ടുപോയതോർത്ത് കുനിഞ്ഞിരിക്കുന്ന അയാൾക്ക് കരച്ചില് വന്നുകാണും.മയിലിന്റെ കുഴിയിൽ കുരിശുനാട്ടിയ ഐപ്പ് പൊന്നന്റെ വീട്ടിലെ മുരിങ്ങമരം അന്നുരാത്രി വെട്ടിനിലത്തിട്ടു.

    ചാവിന്റെ മൂന്നാമത്തെ ദിവസം കടുംവെട്ട് തുടങ്ങിയ ഒരു റബ്ബറിന്റെ തടിയിൽ പൊന്നന്റെ കൈയിലൊരു കാച്ചിയ കത്തി പിടിപ്പിച്ച് ഐപ്പ് ചിലതെല്ലാം ഓർമ്മിപ്പിച്ചു...
      "അകത്തെ തടിയിൽ തട്ടല്ല്.പാല് ചെരട്ടേല്  വെരലുവച്ച് വരച്ച് വിടണം.മരത്തിന്റെ മൂട്ടിൽ തൂറല്ല്, തൂറിയാ കരിയിലയിട്ട് മൂടല്ല്".ഉടുത്തിരുന്ന ഒറ്റമുണ്ട് പൊന്നൻ പുതക്കാൻ തുടങ്ങിയ നാളുവരെ അയാളവനെ കെട്ടിപ്പിടിച്ചു കിടന്നു.ഐപ്പ് അറുന്നൂറും അവൻ ആയിരവും മരംവെട്ടാൻ വളർന്നകാലത്ത് ഇറയത്ത് കിടന്ന അയാൾ കുന്നിന്റെ മണ്ടയിലെ തന്റെ വീട്ടിലേക്ക് കയറിപ്പോയി. ഇലയനക്കമുള്ള എല്ലാ രാത്രികളിലും മിന്നല് താഴെയുള്ള ഒറ്റപ്പൊന്നന് വേണ്ടി കുരച്ചോണ്ടിരുന്നു. ഐപ്പ് പൊന്നനെ എപ്പോഴും ഓർത്തോണ്ടിരുന്നു.

           "നിങ്ങള് എവിടേര്ന്ന് ഐപ്പണ്ണ,വെട്ടാൻ നല്ല പരുവമാര്ന്നല്ലാ..?"
           "നമ്മളെ ഓന്തിന് ഒട്ടും വയ്യെട, കഞ്ഞിയും കാപ്പിയുമനത്തി രണ്ട് നാള് അവിടെ നിന്ന്.." ചീലാന്തിയിലെ  ഓന്ത് ഓമനയ്ക്ക് പഴയ തിരക്കൊന്നുമില്ല.ആയ കാലത്ത് വീട്ടുമുറ്റത്തെ എല്ലാ തെങ്ങിന്റെ മൂട്ടിലും ബീഡികൾ കത്തിനിൽക്കും.അവളാരെയും പിണക്കിയിട്ടില്ല.മയില് ചത്തകാലത്താണ്‌ ഐപ്പിന്റെ ബീഡിയും  തെളിഞ്ഞത്.ഓന്തിന്റെ നട്ടെല്ലിന് ചെറിയ ഏന്തിവലിവ് തുടങ്ങിയ കാലം.കത്തിനിന്ന ബീഡികളിൽ ചിലതൊക്കെ കെട്ടു.പിന്നെപ്പിന്നെ ഏതു നേരത്തും ഐപ്പിന് ചെല്ലാമെന്നതായി.ഈയിടെയായി ഐപ്പ് മാത്രമാണ് തോട്ടിന് കുറുകെയിട്ട  കുലുക്കമുള്ള ഒറ്റത്തെങ്ങിന്റെ പാലം കടന്ന് ചെല്ലാറുള്ളൂ.വെളിച്ചത്തിൽ,അതും മാസത്തിൽ ഒന്നോ രണ്ടോ തവണ..

           "നിങ്ങക്കെന്നെക്കൊണ്ട് എന്തര് കിട്ടണ്ന്നെ ഐപ്പണ്ണാ..?"
           "ചെലക്കാതെ  എന്തരെങ്കിലും മൂഞ്ചാൻ താടി.." ഓന്തും ഐപ്പും തമ്മിൽ മിക്കവാറും ഇത്രയേ മിണ്ടു.ഓന്ത്‌ ഉള്ളത് വിളമ്പും,ഒന്നിച്ചിരുന്നു തിന്നും.
           "ഇപ്പഴത്തെ പനികള് പേടിച്ചാരിക്കും ഒരുത്തനും..."കത്തി നിൽക്കുന്ന ബീഡിമാറ്റിയ ഐപ്പിന്റെ നോട്ടം കണ്ട ഓന്ത് പറഞ്ഞു‌തുടങ്ങിയത് വിഴുങ്ങും.ഏന്തിവലിഞ്ഞ് അകത്തേക്ക് പോകും..
            "ഒരു പയല് കിടക്കണ് ഇല്ലെങ്കിൽ നിന്നേം കൊന്ന് ഞാൻ ജയിലിൽ പോവാര്ന്ന്.."ഐപ്പ് പ്രണയം പ്രഖ്യാപിക്കും.ഓന്ത് ഐപ്പിന്റെ നെഞ്ചിലേക്ക് കയറിക്കിടന്ന് നിറം മാറും..
    
     ആ വരവിൽ ഓന്തിന്റെ പനിച്ചകിടപ്പുകണ്ട് ഐപ്പിന് നൊന്തു.മരുന്നെന്തെങ്കിലും വാങ്ങാൻ കവലവരെ ചെന്നപ്പോൾ കടയെല്ലാം അടച്ചിരിക്കുന്നു.വഴിയിൽ നിന്ന കാക്കികൾ ലാത്തി വീശിയെറിഞ്ഞു.ഐപ്പ് ഒറ്റത്തടി പാലം വരെ ഓടി.നവരയിലയും കുരുമുളകും കരിപ്പെട്ടിയും ചേർത്ത് കാപ്പിയിട്ടു. മുണ്ടിന്റെ അറ്റം കീറി നനച്ച് അവളുടെ നെറ്റിയിലിട്ടു കൊടുത്തിട്ട് തോട്ടിന്റെ വരമ്പിലെ പടുതകെട്ടിയ കക്കൂസിൽ ആകാശം നോക്കിയിരുക്കുമ്പോഴാണ് ഇതുപോലെ കാക്കികളും കൊറ്റികളും ഓന്തിന്റെ വീട്ടിലേക്ക് ചീറിപ്പാഞ്ഞ് വന്നത്.ഓന്തിനെ എടുത്ത് പുറത്തു വച്ച് കവറിൽ പൊതിഞ്ഞെടുക്കുമ്പോൾ തോട്ടുവരമ്പിലൂടെ ഐപ്പ് ഓടിക്കളഞ്ഞു.അതു കാണാൻ വന്നവരിൽ ആരോ കാക്കികളോട് വിളിച്ചു പറഞ്ഞു. 
        "ഓടിപ്പോണത് ഉയലൻകുന്നിലെ ഐപ്പാണ്, ഓന്തും ഐപ്പും ഇപ്പഴും കട്ടക്ക് പ്രേമത്തിലാണ്" അതുകേട്ട് ഒരു കൊറ്റി,നാണത്തോടെ ഐപ്പിന്റെ പേര് ഓന്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ  കൊരുത്തുവച്ചു. 

    ഉച്ചക്ക് വാട്ടുകപ്പയിൽ മീനിന്റെ ചാറൊഴിച്ചപ്പോൾ പൊന്നന് മിന്നലിന്റെ കുരകൾ ഓർമ്മവന്നു. കുന്നിന്റെ മണ്ടയിൽ കുരയൊന്നും കേൾക്കാനില്ല.ഇത്തിരി ചോറും ചേർത്ത് കുഴച്ച്, പിച്ചിക്ക് പ്ലാവിന്റെ നാലു കൊമ്പും വെട്ടിയിട്ട് ഐപ്പിന്റെ വീട്ടിലേക്ക് നടന്നു.കവറുടുപ്പിട്ട മരുന്നുതളിക്കുന്ന നാലഞ്ചു ഭൂതഗണങ്ങൾ എന്തൊക്കെയോ പിറുപിറുത്ത് കുന്നിറങ്ങി വരുന്നു.അതിലൊരുത്തൻ പൊന്നന്റെ നേർക്ക് മുഴുത്ത തെറിചേർത്ത് നാശിനി ചീറ്റി.കഴുത്തിലിട്ട തോർത്തെടുത്ത് പൊന്നൻ മൂക്കും വായും മൂടി.

      തലയറ്റ് കിടക്കുന്ന മിന്നലിനെ പൊന്നൻ കുഴിച്ചിട്ടു.തലപോയില്ലെങ്കില് പിച്ചിയെ വാറ്റുകാർക്ക് കൊണ്ടുപോകാൻ അവൻ സമ്മതിക്കില്ലായിരുന്നു.കുഴച്ചുകൊണ്ടുവന്ന ചോറ്, പൊന്നൻ ആ കുഴിയിലിട്ടു.വാറ്റുകാർക്ക് ഐപ്പണ്ണനും കൂട്ടായിരുന്നു.സർക്കാരുപോലും മത്സരിക്കാൻ ഇല്ലല്ലോ, അവർക്കിപ്പോൾ നല്ല കോളാണ്.ഉലയൻ കുന്നിലേക്ക് പേരറിയാത്ത വണ്ടികൾ വന്ന് വാറ്റും നിറച്ച് പോകുന്നു.ഈ ഒറ്റക്കാര്യത്തിലേ പൊന്നനും മിന്നലിനും ഇഷ്ടക്കേടുള്ളൂ.കുന്നിറക്കത്തിൽ തന്റെ പിന്നാലെ മിന്നലിന്റെ മൂളലും വാലാട്ടലുമുണ്ടെന്ന് പൊന്നന് തോന്നി.ഓതയുടെ തോട്ടത്തിന്റെ വടക്കേ മൂലയിൽ നിന്നും പിച്ചിയുടെ നിറമുള്ള വാറ്റുപുക ഉയരുന്നുണ്ട്.. 

          "ഐപ്പ് വെട്ടണതിലും അഞ്ചെണ്ണം കൂടിയല്ലാടേ പൊന്നാ.." ഔതയുടെ വാക്കിലെ അപകടം തിരിച്ചറിഞ്ഞ പൊന്നൻ പിറ്റേന്ന് കത്തിയൊന്ന് പിടിച്ചു.ഷീറ്റ് ആറെണ്ണം കുറവ്.നഷ്ടം വന്നാൽ  ശ്വാസമുട്ടുള്ള ഔതയുടെ ഗരുഡൻ മാസ്ക്കുകണ്ട് പൊന്നന് ചിരി വന്നു.പണിക്കാർക്കെല്ലാം അന്ന് തുണിയിൽ തച്ച മുഖംമൂടികൾ കിട്ടി.  
          "എല്ലാവനും തമ്മിൽ അകന്നകന്ന് നിന്നോണം, കാരസ്സോപ്പിട്ട് കുളിക്കണം.."ഔതയുടെ ആജ്ഞയോട് തോന്നിയ ദേഷ്യത്തിന് ഷീറ്റുപുരയിൽ വച്ചിരുന്ന സോപ്പ്, പൊന്നൻ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു.പണിക്കാരിൽ ആരോ അത് ഔതക്ക് ഒറ്റു കൊടുത്തു..

     പത്താംനാള് ഐപ്പിനെ കൊണ്ടുവിടാൻ വന്ന ആമ്പുലൻസിൽ ഡ്രൈവർ മാത്രമേയുള്ളൂ.കൊറ്റി നിറം, കറുപ്പൻ ബൂട്ട്, പക്ഷേ മുഖത്ത് വിരിഞ്ഞു നിൽക്കുന്ന ബീഡിയുടെ ചിരി.പായും പുതപ്പും കവറുകളുമായി ഐപ്പ് ഇറങ്ങിവരുവോളം കാത്തുനിന്നു.ഒന്നുതൊടാൻ ഓടിവന്ന പൊന്നനെ ഐപ്പ് തടഞ്ഞു.

     " ഒരു കുരുവുമില്ലെങ്കിലും ആറേഴു ദെവസം ഒറ്റയ്ക്ക് കെടക്കണം പൊന്നാ, എന്നിട്ടേ പൊറത്തെറങ്ങാവൂ ,നീ ഇത് കണ്ടാ..." കൈയിൽ പതിച്ചിരിക്കുന്ന ആശുപത്രിസീല് ഐപ്പ് പൊന്നന് ഉയർത്തിക്കാണിച്ചു..
     "നീയിത്തിരി മീനും വാങ്ങി അയണിമരത്തിന്റെ മൂട്ടില് വച്ചിട്ട് രണ്ട് ചൂളം വിട്ടാ മതി,മിന്നലിനും എനിക്കും അതില്ലെങ്കിൽ ഒക്കൂല..." ഐപ്പ് കുന്നിന്റെ മണ്ടക്ക് നോക്കി.പൊന്നനൊന്നും പറയാൻ തോന്നീല.കുന്നും ഒന്നും മിണ്ടിയില്ല.
       "മക്കാ മിന്നാ, എടിയേയ് പിച്ചീ ഞാൻ വന്നേന്ന്.." അയാളുടെ നടത്തത്തിന് വേഗം കൂടി. പൊന്നന്റെ ഉള്ള് നൊന്തു.അവൻ മുല്ലയാറ്റിനെ നോക്കിനിന്നു.

     "ഓന്തിനെ ജെ സി ബിക്ക് തോണ്ടിയാണ് കുഴിച്ചിട്ടത്.കുഴിയിലും അവക്ക് കൂട്ട് കെടക്കാൻ നാലോ മൂന്നോ എണ്ണത്തിനെ ഒപ്പമിട്ടിട്ടുണ്ട്.അവരാധിച്ചി.." ഐപ്പ് കാർക്കിച്ച് തുപ്പി.കണ്ണുകൾ തുടച്ചു. 
      "നിന്നേം എന്റെ പിളളരേം നോക്കാൻ അവളെ കൊണ്ട് വന്ന് നിർത്താന്ന് നിരൂവിച്ചതായിര്ന്ന്. കുഴിയിലും വല്ലവനേം കെട്ടിപ്പിടിച്ചു കെടക്കട്ടെ.അല്ലെങ്കിലും അവക്ക് ഏന്തിവലിഞ്ഞ് ഈ കുന്ന് കേറിവരാനൊന്നും ഒക്കൂല..."

    കടല് മീനിന്റെ വരവൊക്കെ നിന്നിട്ട് മാസങ്ങളാകുന്നു.മുത്തങ്ങയരച്ച ചമ്മന്തികൂട്ടിയും ഉലയൻകുന്നുകാര് കപ്പതിന്നു.ആറ്റിന്റെ തീരത്ത് നാലഞ്ച് മണിക്കൂർ കുത്തിയിരുന്ന് കിട്ടിയ ആറ്റുവാളയും കൂരിയും ഈർക്കിലിൽ കൊരുത്ത് ഔതയുടെ പറമ്പിലെ ഒരു മൂട് കപ്പയും പിഴുത് അയണിമരത്തിന്റെ മൂട്ടിൽ നിന്ന പൊന്നൻ പത്താമത്തെ ചൂളംവിട്ടു. മറുപടിക്ക് സഹികെട്ട് കപ്പമൂടും തോളിലിട്ട് ഐപ്പണ്ണന്റെ വീട്ടിലോട്ട് കേറിച്ചെന്ന പൊന്നൻ ആ മുറ്റത്തമ്പമ്പോന്നങ്ങ്‌ നിന്നുപോയി...
     
     "നിങ്ങളിതെന്തര് കാണിച്ചു വച്ചന്നേ ഐപ്പണ്ണാ." ഉലയൻകുന്നിനെ മുഴുവനും ഞെട്ടിച്ച പൊന്നന്റെ നിലവിളികൾ പള്ളിമണിയിൽ തലയടിച്ചു.മരണമണിയുടെ താളത്തിൽ അവൻ കുന്നിറങ്ങിയോടി. നിർത്തിവച്ച ടാപ്പിംഗ് കത്തിയിൽ വീണുകിടക്കുന്ന ഐപ്പും,വഴിവെട്ടി വിട്ടതുപോലെ മിന്നല് കിടന്ന കുഴിയിലേക്ക് വന്നുനിറഞ്ഞ ചോരക്കറയും ചേർന്ന ചിത്രം തനിക്ക് പിന്നാലെ വരുന്നതായി പൊന്നന് തോന്നി.റബ്ബറുകൾ അവനെ മാറിമാറി തടഞ്ഞുനിർത്തിനോക്കി,ആ അമ്മമരങ്ങൾക്ക് അതിനൊന്നും കഴിഞ്ഞില്ല.. 

      കുന്നിന്റെ പള്ളയിലെ ഔതയുടെ ബംഗ്ലാവിന് മുന്നിൽ അകലം പാലിച്ച് നിന്ന ആളുകളുടെ കൈയിൽ  പലനിറ റീത്തുകൾ വിരിഞ്ഞു.കടലുതാണ്ടിയ ഓതയുടെ മക്കളൊന്നും വരുന്നില്ല. അല്ലെങ്കിലും അവരൊന്നും ഈവഴിക്ക് വരാറേയില്ല.വിമാനങ്ങളെല്ലാം പേടിച്ചുപനിച്ച് കിടക്കുന്നതുകൊണ്ട് ഇനിയിപ്പോൾ അതോർത്ത് നാട്ടുകാരും പരിഭവിക്കില്ല.പളളിമണിയുടെ വലിഞ്ഞുമുറുകിയ കരച്ചിൽ ഐപ്പിനുവേണ്ടിയായിരുന്നില്ല.അതോർമ്മിപ്പിച്ച് പഞ്ചായത്ത് കിണറ്റിന്റെ ചുവരിലിക്കുന്ന ഔതയ്ക്ക് ബ്ളാക് ആന്റ് വൈറ്റ് ചിരി.മടങ്ങുന്നവരുടെ കണ്ണുകളിൽ ഭയം.അവരെല്ലാം ആറ്റിലിറങ്ങി കൈയും കാലും ഉരച്ചുരച്ച്‌ കഴുകി.
       "ഐപ്പണ്ണാ യെന്റെ ഐപ്പണ്ണാ.." പൊന്നൻ മുള്ളുവേലികൾ ചാടി, ആറ്റിൽ വീണുകിടന്നു.അവൻ കരഞ്ഞു.മുല്ലയാറ്റിന്റെ മുല നനഞ്ഞു.

       ആറ്റിന്റെ കരപറ്റിനിന്ന റബ്ബറിൽ കെട്ടിപ്പിടിച്ചു കരഞ്ഞ പൊന്നനോട് "ഞാനിപ്പം നിന്റെ ഐപ്പണ്ണനെയെടുത്ത് കുഴിച്ചിടും നീ കാണാൻ വര്ണാ.." കുന്നു കയറാൻ തുടങ്ങിയ ഒരു ജെ സി ബി ഉരുക്കൻ ശബ്ദത്തിൽ അവന്റെ നേർക്ക് വിളിച്ചുചോദിച്ചു.പൊന്നൻ അതിന്റെ പിന്നാലെയും കരഞ്ഞോണ്ടോടി.
       
     ഐപ്പിനെ കുഴിച്ചിടാനെത്തിയ ഭൂതഗണങ്ങൾ  ഒരു കവറുടുപ്പ് പൊന്നനുവേണ്ടി നീട്ടി.അവൻ കരഞ്ഞു. മിന്നലിന്റെ കുഴിയോട് ചേർത്ത് ജെ സി ബി വിരലുകൾ താഴ്‌ത്തി.കുഴിയിലേക്ക് ഐപ്പിനെ പതിയെ തള്ളിയിട്ടു.ജെ സി ബിയുടെ കൈ വിറച്ചു,അത് നിലവിളിച്ചു.അവിടേക്ക് ഓടാൻ തുടങ്ങിയ പൊന്നനെ ഭൂതഗണത്തിലെ ഒരുത്തൻ പിടിച്ചുതളളി.എന്നിട്ടും കുഴിയുടെ വക്കോളം ചെന്നുനിന്നു. കമഴ്ന്നുവീണു കിടക്കുന്ന പൊതിഞ്ഞുകെട്ടിയ ഐപ്പിനെ കണ്ടു.കൂനകൂട്ടിയ ഭാഗത്ത് അവൻ ഒരു കുരിശിന്റെ കമ്പും കുഴിച്ചിട്ടു..

       മുതുകിൽ നാശിനി നിറച്ച ഭൂതഗണങ്ങളെല്ലാം ഒന്നിച്ചുചീറ്റി.കുഴിമൂടുന്ന ജെ സി ബിയും പൊന്നനും തലതാഴ്ത്തി നിന്നങ്ങനെ നനഞ്ഞു."പോണ് പൊന്നാ,ഞാനിപ്പം വെറും കുഴിവെട്ടിയായി.." പൊന്നനതിന്റെ കവിളിൽ തൊട്ടു.കുന്നിറങ്ങുന്ന ജെ സി ബിയ്ക്കും നോവുതാളം.ആ ഇരുമ്പനു പിന്നാലെ ഭൂതഗണങ്ങളും പോയി.കൊറേക്കാലത്തേക്ക് ഉലയൻകുന്നങ്ങ്‌ പൂട്ടിയിടുവാന്ന് പഞ്ചായത്തംഗമായ ഒരു നീലജീപ്പ് ഗൗരവത്തിൽ വിളിച്ചറിയിക്കുന്നു.

      മയിലിന്റെ ശവക്കല്ലറയിൽ പൂത്തുനിന്ന തുളസിച്ചെടിക്ക് പൊന്നന്റെ നൊന്ത ഇരിപ്പിനോട് വല്ലാതെ മനസിടിഞ്ഞു.അതിരിലെ മുരുക്കിനെ കെട്ടിപ്പിടിച്ചു കിടന്ന കരിമുണ്ടൻ കുരുമുളക് അവന്റെ തൊണ്ടയിലൂടെ എരിവ് കലർത്തിവിട്ടു.ചുമകളുടെ വെള്ളിടി മുഴക്കത്തിൽ ചോരനാരുള്ള കഫക്കൂണുകൾ മുറ്റത്തെല്ലാം വിരിഞ്ഞു.കട്ടിലിനോട് ഒന്ന് ചാരിയതേയുള്ളൂ ഉറക്കം വന്നുവിളിച്ചു. ഉള്ളിൽ മിന്നലിന്റെ കുരകൾ തുടർച്ചയായി കേട്ടു.ഐപ്പണ്ണന്റെ ഉമിക്കരിച്ചിറിയുടെ ചിരി പതിയെ കുന്നിറങ്ങിവരുന്നുണ്ട്.മുതുകിൽ വംശനാശത്തിന്റെ നാശിനിനിറച്ച ഭൂതഗണങ്ങൾ ഉത്സാഹത്തോടെ പൊന്നന്റെ വീട്ടിലേക്ക് പുറപ്പെട്ടു..!!

കെ എസ് രതീഷ്
Ratheesh.amets09@gmail.Com
9497456636 


No comments:

Post a Comment