പുതപ്പുകൾക്കെല്ലാം
ഒരേ നിറവും ആകൃതിയുമാണോ..?
ഇല്ല.!
പക്ഷേ ഇന്നുമതിന്
പുതുമയില്ലാത്ത പുതപ്പിക്കൽ ശീലമാണല്ലോ ..?
പുതച്ചവന്റെ നയത്തിനൊത്ത്
വിരിച്ചങ്ങനെ കിടക്കുക.
വലിപ്പിൽ നിന്നു വലിച്ചെടുക്കുമ്പോൾ ആദ്യമാദ്യം ചുംബിക്കും
തലയിലും നെഞ്ചിലും കൊണ്ടുകിടത്തും.
പെട്ടെന്നൊരു കുടയൽ, ഒരു നിവർത്തൽ
പുതപ്പങ്ങ് ഉടഞ്ഞുപോകും.
പുതച്ചവന് ചൂടേറ്റി തണുത്ത് കിടക്കും.
ചൂടങ്ങനെ ചൂടാൻ പാകമല്ലാതെയാവുമ്പോൾ
ചവിട്ടേറ്റ് മൂലയിലാകും.
ആകാശം അമ്പിളി പുതച്ച് തണുപ്പിറക്കി വിടുമ്പോൾ
ഇരുട്ടിലും കാലും കൈയും പുതപ്പുതപ്പും.
പുതപ്പ് പതിയെ ആ തപ്പിനോട് മൂളിക്കേൾക്കും,
എന്നിട്ടും വന്ന് കെട്ടിപ്പിടിക്കും.
നിനക്കിപ്പോൾ പുതപ്പിനോട് അയ്യേന്ന് തോന്നുന്നില്ലേ..?
ഇതൊന്നുമല്ല.
പിന്നെയും ചൂടേറിയാൽ
വായ്‌നാറ്റമേറ്റ് അവന്റെ തലച്ചുവട്ടിലോ
വളിനാറി തുടയിടുക്കിലോ ഇരിക്കുന്ന പുതപ്പിനോട്
നീയിനിയെത്ര അയ്യയ്യേന്ന് പറയും.?
തന്നോളം വളരാത്തതിന്
പുതപ്പിനെ പുലരുവോളം പുലയാട്ടുന്നവരുണ്ട്
തന്നെക്കാൾ വളർന്നതിനെ വളച്ചുചുറ്റി
നിലത്തിട്ടിഴയ്ക്കുന്നവരുമുണ്ട്.
പുതപ്പിന് പൂക്കുന്ന സ്വപ്നങ്ങളെ
മടക്കിയോ ചുരുട്ടിയോ പൂട്ടിവയ്ക്കലാണ് ഏറെയും.
'ജാലകം നൂണുവരുന്ന കുളിരുകൾ
തനിക്കില്ലേയെന്ന്' പുതപ്പെപ്പോഴെങ്കിലും കയർത്തിട്ടുണ്ടോ..?
തലയിലും കാലിലും ചുറ്റിപ്പിടിക്കുമ്പോൾ
പ്രാണഞരമ്പിന്റെ വലിഞ്ഞുമുറുകൽ നീ കേട്ടിട്ടുണ്ടോ..?
കാരത്തിൽ മുങ്ങിനിവർന്ന്
വിയർപ്പും രേധസും കഴുകിക്കരഞ്ഞുണക്കുന്നത് കണ്ടിട്ടുണ്ടോ..?
ഇല്ലല്ലേ..?
കാമാർത്തിയിൽക്കീറിയ നൂലിഴ
നീ തുന്നിക്കെട്ടിയിട്ടില്ല, പോട്ടെ.
തണുപ്പും കിതപ്പുമൊഴിച്ച് നീ പോകുമ്പോൾ
ഒരു തിരിഞ്ഞുനോട്ടമെങ്കിലും..?
വഴിതെറ്റിയ കുളിരിൽ മറ്റൊരു പുതപ്പിട്ടത് നീ മൂടിവച്ചു.
ആ ഗന്ധങ്ങളെല്ലാം നിന്റെ പുതപ്പിനുള്ളിലുണ്ട്.
നിനക്കവിടെ ചെന്നെത്താനാകാത്തതാണ്.
പിന്നെയും പിന്നെയും നിന്നെ വന്നത് മൂടുന്നത്
എന്നോ പ്രണയപ്പെട്ട് വിരിച്ചിട്ട ഓർമ്മകുടിച്ചാണ്.
അതാ, അയക്കുരുക്കിൽ നെടുങ്ങനെ തൂങ്ങിയ പുതപ്പെന്താണ്
നിന്നോട് പറയുന്നത്..?
നിറം കെട്ട ഈ പുതപ്പിന്റെ
നിറങ്ങളെന്തൊക്കെയായിരുന്നു..?
ഇവയ്ക്കൊന്നിനും ഒരേ ആകൃതിയില്ലെങ്കിലും
അവ പുതച്ചുനിൽക്കുന്ന
തണുപ്പെന്നാണ് നീ തിരിച്ചറിയുക..?
കഴിയുമെന്ന് തോന്നുന്നില്ലെങ്കിൽ
പുതപ്പിനൊരുത്തമഗീതമൊരുക്കുക
അത്രയുമെങ്കിലുമാകട്ടെ..!!
കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636
No comments:
Post a Comment