1. ഞാൻ
ബഷീറിന്റെ ആനപ്പൂട വായിച്ചപ്പോൾ കഥയുണ്ടാക്കണമെന്ന് മോഹിച്ച ഒരു കുട്ടി.നാട് തിരുവനന്തപുരത്ത് നെയ്യറിന്റെ കരയിൽ പന്ത.ഉതുപ്പന്റെ കിണറുപോലെ കലക്കൻ ഒരു കഥയുണ്ടാക്കണമെന്ന ആഗ്രഹത്തിൽ നിരന്തരം എഴുതുന്നു വായിക്കുന്നു.ആറു കഥാസമാഹാരങ്ങൾ പാറ്റേൺ ലോക്ക്(യെസ് പ്രസ്) ഞാവൽ ത്വലാഖ്(പ്രിയത) ബർശല്, കബ്രാളും കാശിനെട്ടും (പൂർണ) കേരളോല്പത്തി(ഡി സി),പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം(ചിന്ത). നിരന്തരം അസൂയപ്പെട്ട് സകലരെയും വായിക്കാനും അവരെക്കാൾ മികച്ച കഥയുണ്ടാക്കാനും ശ്രമിക്കുന്നു.ചത്തുപോകുമ്പോൾ ഒരു കഥയുടെ പേരിൽ ഓർമ്മിക്കപ്പെടണമെന്നും മക്കളുടെ മകളുടെ മക്കൾക്ക് ആ കഥ പാഠഭാഗമായി കിട്ടണമെന്നും അത്യാഗ്രഹമുള്ള ഒരാൾ.
2.ആദ്യകാല എഴുത്തനുഭവങ്ങൾ...
വളരെ മുൻപ് എഴുതാൻ തുടങ്ങിയെങ്കിലും ഈ അടുത്ത കാലത്ത് മാത്രമാണ് പ്രസാധകരെ സമീപിക്കാനുള്ള ധൈര്യമൊക്കെ കിട്ടിയത്.വർണം എന്ന മാസികയിലേക്ക് എഴുതിവച്ചിരുന്ന 'മുള്ളലിന്റെ മണം' എന്ന കഥ കൂട്ടുകാരി അയച്ചുകൊടുത്തതും, അച്ചടിച്ച് വന്നതും അവൾ കെട്ടിപ്പിടിച്ചതുമാണ് ഇന്നും എന്റെ ഊർജ്ജം.ഇന്ന് ഒപ്പമില്ലാത്ത അവൾക്ക് മുന്നിൽ 'എന്റെ പുതിയ കഥ എങ്ങനെയുണ്ട് പെണ്ണേ' എന്ന ചോദ്യമാണ് എനിക്കുള്ളത്.പിന്നെ ആ കഥകളെല്ലാം കൂട്ടിവച്ച് പുസ്തകമാക്കാൻ അവൾ തന്നെയാണ് വള പണയം വച്ച് പണം തന്നത്..അവളുടെ അംഗീകാരം കിട്ടാനായിരുന്നു ആദ്യകാല എഴുത്തെല്ലാം...കഥയിലൂടെ എന്റെ ഓരോ നേട്ടങ്ങൾക്ക് കാരണം അവളെന്നു പറയാം.ഒട്ടുമിക്ക എഴുത്തുകാർക്കും കിട്ടിയതുപോലെ പതിപ്പുകളിലെ ക്യാംപസ് പേജിലോ കുട്ടികളുടെ പംക്തിയിലോ ഞാനുണ്ടായിട്ടില്ല.അതിനുള്ള പിന്തുണയൊന്നും കിട്ടിയിട്ടില്ല.
3 പ്രോത്സാഹനങ്ങളുടെയും നിരാസങ്ങളുടെയും ഓർമ്മകൾ..
വളരെ കുട്ടിക്കാലത്തേ വലിച്ചെറിയപ്പെട്ട ഒരാളാണ് ഞാൻ.അതുകൊണ്ട് നിരാസങ്ങളാണ് എന്റെ ഊർജ്ജം.എന്നെ ഏറ്റവും അംഗീകരിക്കുകയും നിരന്തരം പ്രോത്സാഹിപ്പികയും ചെയ്യുന്ന വ്യക്തി ഞാൻ തന്നെയാണ്.അതിന് ശേഷമാണ് മറ്റാരെങ്കിലും.കഥകൊണ്ട് ഈ മനുഷ്യരുടെ ഉള്ളിലേക്ക് എനിക്ക് നുഴഞ്ഞുകയറണമെന്നത് ഒരു വാശിയാണ്..ആദ്യ പുസ്തകവുമായി സകല പ്രസാധകരെയും ഞാൻ സമീപിച്ചു.കെ എസ് രതീഷെന്ന പേരുപോലും ആർക്കും അറിയില്ല.അന്ന് തുക വാങ്ങിയെങ്കിലും എന്റെ പുസ്തകം ഇറക്കാൻ ധീരത കാണിച്ച യെസ്പ്രസ് ബുക്സ്,പിന്നെ എന്റെ വഴിയിൽ വലിയ പിന്തുണ തന്ന ജ്ഞാനേശ്വരിയുടെ മണിശങ്കർ പൂർണയിലെ മനോഹർ, പ്രകാശ് മാരാഹി..ചിന്ത ബുക്സ് ഒക്കെ പ്രോത്സാഹിപ്പിച്ച ഓർമ്മകളാണ്.
ഇങ്ങനെ ഒരു കഥാകൃത്തുണ്ടോ എന്ന് സാഹിത്യ ചർച്ചയ്ക്കിടെ ബോധപൂർവം അപമാനിച്ച കഥാകൃത്ത്,കഴിഞ്ഞ എത്രയോ വർഷങ്ങളായി കഥകൾ അയച്ചിട്ടും മറുപടി തരാത്ത എഡിറ്റർ. സാഹിത്യ വേദികളിൽ നിരന്തരം ഒഴിവാക്കാൻ ശ്രമിക്കുന്ന സാഹിത്യ സംഘടനകൾ,'നിന്നെയൊന്നും എഴുത്തുകാരനായി അംഗീകരിക്കില്ലെടാ'എന്ന വാശിയുള്ള നിരൂപകർ അങ്ങനെ ഇവരെല്ലാമാണ് എന്റെ നിരന്തര പ്രോത്സാഹനങ്ങൾ..
നിരാസങ്ങൾ അല്ലല്ലോ നിരന്തരം ശ്രമിക്കാനുള്ള അവസരമല്ലേ എനിക്ക് ജീവിതത്തിനുള്ളു.
4.പ്രിയപ്പെട്ട രചനകൾ,അതിന്റെ എഴുത്തനുഭവങ്ങൾ...
എഴുതിയ കഥകളെല്ലാം എനിക്ക് പ്രിയപ്പെട്ടവ തന്നെയാണ്.ഏറ്റവും ഒടുവിലെഴുതിയ കഥയാകണാം ഇന്നേവരെ എഴുതിയ കഥകളിൽ ഏറ്റവും പഴുതടച്ച കഥയെന്ന താല്പര്യമാണെനിക്ക്. എങ്കിലും ഒന്നോ രണ്ടോ കഥകളോട് ഒരിത്തിരി താല്പര്യകൂടുതലുണ്ട്..അടുത്തിടെയാണ് 'തന്തക്കിണർ' എന്ന കഥ മാധ്യമത്തിൽ അച്ചടിച്ചു വന്നത്.മകന്റെ നെറ്റിയിൽ മുറിവ് വീഴും പാകത്തിന് ഒരടികൊടുക്കാൻ ഇടയായതും. അവന്റെ കരച്ചിലും വീട്ടിലുണ്ടായ അന്തരീക്ഷവും എന്നെ വല്ലാതെ വേട്ടയടിയതും കഥയെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നു.പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന കഥയും ഇങ്ങനെ വീട്ടിനുള്ളിൽ വീണ പൊള്ളലിൽ നിന്നുണ്ടായതാണ്. ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ എന്ന ഭാര്യയുടെ ചോദ്യം..ഉറക്കം നഷ്ടപ്പെട്ട എന്റെ ചിന്തകൾ ഒക്കെ ചേർന്ന് ഒരു കഥയുണ്ടാവുകയായിരുന്നു..
ഇങ്ങനെ നോക്കിയാൽ,'ക്വസ്‌ട്യൻ ബാങ്ക്' 'വരിക്ക ചക്കയുടെ കടം കെടക്കണ്',എഡിറ്ററുടെ മറുപടി കാത്ത് കിടക്കുന്ന 'സയകം' 'എല്ലാരും ചൊല്ലണ്' ഈ കഥകൾക്കെല്ലാം 'ഞാൻ നിങ്ങൾക്ക് പ്രിയപ്പെട്ടതല്ലേ' എന്നു ചോദിക്കാനുള്ള കാരണങ്ങളുണ്ട്..
5.എന്റെ വായനക്കാർ..
എന്റെ ഏറ്റവും വലിയ കരുത്ത് വായനക്കാരാണ്.അക്കാദമികളിലോ,പ്രൊഫസമാരിലോ സാഹിത്യ കോക്കസുകളിലോ അല്ലാത്ത ശുദ്ധരായ കുറേ മനുഷ്യരാണ് എന്റെ വായനക്കാർ.ആദ്യ വായനക്കാരിയായ എന്റെ ഭാര്യയിൽ തുടങ്ങി ലോകത്തിന്റെ പല കോണുകളിലിരുന്ന് സാഹിത്യം, 'എന്തോ മഹാസംഭവമാണെന്ന്' കരുതാത്ത നൂറുകണക്കിന് മനുഷ്യരുമായി ഞാനും കഥയും നിരന്തരം സംവാദിക്കുന്നുണ്ട്.
വരാപ്പുഴയിലെ ബോബൻ, കൊല്ലത്തെ രാജേഷ് മാഷ്, എറണാകുളത്തെ ദിവ്യ,എന്റെ ഒപ്പം ജോലി ചെയ്യുന്ന വിനീത, ഇടുക്കിയിലെ സൗമ്യ, മാഹിയിലെ ഗീത, ഗൾഫിലെ സന്തോഷ് ഇളന്തൂർ, കാനഡയിലെ അശ്വതി, വിജീഷ വിജയൻ,ഉണ്ണികൃഷ്ണൻ മാഷ്,ആർഷയും ആതിരയും ഇങ്ങനെ പേരെടുത്ത് പറയാൻ തികച്ചും ജൈവിക വായനയുള്ള നിരവധിപേർ വായനയിലൂടെ എന്നെ കെട്ടിപ്പിടിക്കുന്നുണ്ട്..
ഇവർക്ക് കഥ മാത്രം മതി,എന്റെ പേരോ പാരമ്പര്യമോ,ജാതിയോ രാഷ്ട്രീയമോ ദേശനിറങ്ങളോ പരിഗണന വിഷയമല്ല, അതു തന്നെയാണ് എന്റെ കരുത്തും.
6.എന്റെ രചനയിലെ ഞാൻ.
കഥ എനിക്ക് ചികിത്സയാണ്.കരഞ്ഞു പോകാതിരിക്കാനുള്ള ഒരു സാധ്യതയാണ്. ആ കഥയിലെ ഞാൻ സമൂഹത്തിന് രോഗവും ദ്രോഹവും ആയി മാറാൻ ഇടയുള്ള ഒരു മനുഷ്യൻ മാത്രമാണ്. കഥകൊണ്ട് ഞാൻ എന്നെ ചികിത്സിക്കുന്നു.അല്ലെങ്കിൽ കാരായാതിരിക്കാൻ എന്നെ സാന്ത്വനിപ്പിക്കുന്നു..എന്റെ കഥയിലെ ഞാൻ പരിഹരിക്കപ്പെടാൻ ഏറെ തെറ്റുകളുള്ള ഒരു മനുഷ്യജീവിയോ മൃഗമോ ആണ്.
7.വരാനിരിക്കുന്ന രചനകളെക്കുറിച്ച്...
വലിയ പ്രതീക്ഷയോടെ അടുത്ത കഥയെ ഞാൻ കാണുന്നത്. ജീവിതത്തിൽ ഏറ്റവും മികച്ച കഥ അടുത്തതെന്നാണ് എപ്പോഴും ചിന്ത.മാതൃഭൂമിയിലൂടെ വരാനിരിക്കുന്ന പുതിയ കഥാ സമാഹാരം. ഭാഷാപോഷിണിയിൽ വരാനുള്ള കഥ.എഡിറ്റരുടെ മറുപടി കാത്തിരിക്കുന്ന ഒരു കഥ. ജീവിതവും നാടും കുഴച്ച് പൂർത്തിയായി വരുന്ന ഒരു നോവൽ. എനിക്കും പ്രതീക്ഷകളിൽ തുന്നിച്ചേർത്തത് തന്നെയാണ് ജീവിതം.എന്നെ ഈ നാട് ഓർമ്മിക്കാനിരിക്കുന്ന ആ കഥകൾ വരാനിരിക്കുന്നതയുള്ളൂ..
8.എന്നെ സ്വാധീനിച്ച എഴുത്തും എഴുത്തുകാരും...
പിന്നിട്ടവരും മുന്നേ നടക്കുന്നവരും ഒപ്പം നടക്കുന്നവരുമായ നിരവധി പ്രതിഭകൾ സ്വാധീനിച്ചിട്ടുണ്ട്.അവരുടെയെല്ലാം കഥകളിൽ മാത്രമായിരുന്നു കണ്ണ് പതിഞ്ഞത്.ബഷീർ തന്നെയാണ് ഇന്നും ഉള്ളിലിരുന്ന് 'ഇങ്ങെനെ ഇങ്ങനെ' എന്ന് ചിന്തിപ്പിക്കുന്ന പ്രതിഭ.പിന്നെ കാരൂരും പത്മരാജനും മാധവിക്കുട്ടിയും ആഷിതയും സക്കറിയയും ഏച്ചിക്കാനവും ഉണ്ണി ആറും എസ് ഹരീഷും ഈ സന്തോഷ് കുമാറും.അജിജേഷ് പുണ്യ സി ആറും ഇങ്ങനെ നിരവധിപേർ എന്റെ
എഴുത്തിലും ജീവിതത്തിലും സ്വാധീനംചെലുത്തിയിട്ടുണ്ട്..
9.സമകാലിക സാഹിത്യം എന്റെ കാഴ്ച്ചയിൽ...
പാരമ്പര്യ വേരുകളെ ബുദ്ധിജീവി നാട്യങ്ങളെ കുടഞ്ഞെറിഞ്ഞ് ധീരമായ ഒരു നടപ്പിലാണ് സമകാലിക എഴുത്ത്.എഡിറ്റ് തമ്പ്രാകളുടെ, പ്രസാധക തലക്കനത്തിന്റെ മുന്നിലൊന്നും മുട്ടിലിഴയാൻ ഇന്നത്തെ എഴുത്തിന് നേരമില്ല.എന്തിനോടും സർഗാത്മകമായി പ്രതികരിക്കാൻ തയാറാക്കുന്ന ഈ തലമുറയിലും കരിയറിസം കടന്നുവന്നിട്ട് അപകരകരമായ മൗനങ്ങളും രാഷ്ട്രീയ അടിമത്തങ്ങളും കാണുന്നുണ്ട്.തന്റേത് മാത്രം വായിക്കുന്ന എഴുത്തുകാരും തന്റെ എഴുതത്തിനെ ലോകം മുഴുവൻ എത്തിക്കാനുള്ള സാധ്യതകളും എന്റെയും കാലത്തിന്റെ ചില ചിന്തകളാണ്.
10.മറക്കാനാവാത്ത അനുഭവം, അല്ലെങ്കിൽ എഴുതാനാവാതെ പോയത്..?
കഴിഞ്ഞ വർഷമാണ് എനിക്ക് ട്രമ്പിനെ കിട്ടുന്നത്,അവൻ എന്റെ വീട്ടിലെ നായയാണ്.വഴിയിൽ നിന്നു കിട്ടിയ നായോട് എന്റെ സ്നേഹം കണ്ടിട്ട് ഭാര്യയും അമ്മയും ചിരിക്കാറുണ്ട്.അതിന് തീറ്റ കൊടുത്തില്ല എന്നതിന്റെ പേരിൽ ഭാര്യയുമായി എന്നും ഭീകര വഴക്കാണ്. ഇതിലെന്ത് മറക്കാനാവാത്ത അനുഭവം എന്നല്ലേ..?
അത് പത്തിരുപത്താറ് വർഷം മുമ്പുള്ള കാര്യമാണ്. അനാഥമന്ദിരഥത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം.മിക്കവാറും അത്താഴത്തിന് മീനോ ഇറച്ചിയോ ഉള്ള ദിവസങ്ങളിൽ അവിടുത്തെ ഉരുളിയിൽ നായ്ക്കൾക്ക് കൊടുക്കാൻ വയ്ക്കുന്ന ചോറിൽ നിന്ന് ഒന്നുരണ്ട് ഉരുള ഞാൻ തിന്നിരുന്നു.എന്നും പാതി നിറഞ്ഞ വയറോടെ ആ നായകൾ എന്റെ നേർക്ക് ഉറക്കെ കുരച്ചിരുന്നു. മീനില്ലാത്ത ദിവസങ്ങളിൽ ഞാനും, മീനോ ഇറച്ചിയോ ഉള്ള ദിവസം അവരും പാതി വയറിൽ ഉറക്കം. അത് പിന്നെ ഏതോ പിള്ളേര് സ്‌കൂളിൽ പറഞ്ഞതും,കുട്ടികൾ കളിയാക്കിയതും എനിക്കങ്ങനെ മറക്കാൻ കഴിയുമോ..?
ഇന്നും എന്റെ ട്രമ്പിന്റെ പാത്രത്തിലേക്ക് എത്ര ചോറും മീനും കുഴച്ചു വച്ചാലും എനിക്ക് മതിവരുന്നില്ല.അതിന്റെ കുര കേൾക്കുമ്പോൾ,ഞാൻ വീട്ടിൽ വഴക്ക് തുടങ്ങും.ഇത് എന്നും കഥയാക്കാം എന്നൊക്കെ കരുതി ഇരിക്കും.എന്തോ അന്നേരം ഉള്ളിൽ കുറേ കുരകൾ വരും,പാതി വയറോടെ ഉറങ്ങിയിരുന്ന കാലങ്ങൾ ഓർമ്മ വരും എന്റെ കൈ വിറക്കും.എഴുതാനും കഴിയില്ല. വരാനിടയുള്ള നോവലിലെങ്കിലും ഇതൊന്ന് ചേർക്കാണം എന്നൊക്കെയുണ്ട്...ഉള്ളിലിരുന്ന് ഒരു ദുരഭിമാനിയായ മനുഷ്യൻ വിലക്കുന്നുണ്ട്..
No comments:
Post a Comment