വായ്നാറിപ്പെണ്ണ്...!!
മലയളം സാർ,
ജി എച്ച് എസ് എസ് എടക്കര, എടക്കര പി. ഒ.
ഈ വിലസത്തിൽ കത്തുവന്നാൽ എനിക്കല്ലാതെ മറ്റാർക്കാണ് പ്രിൻസിപ്പൽ തരിക.
മെയ് മാസത്തിന്റെ അവസാന ആഴ്ച്ചയിൽ വന്ന കത്ത് എനിക്കു തരുമ്പോൾ പ്രിൻസിപ്പലിന്റെ മുഖത്ത് നല്ലൊരു ചിരിയുണ്ടായിരുന്നു. പുതിയ ബാച്ചിനെ സ്വീകരിക്കാനും പതിനൊന്നാം തരക്കാരെ പന്ത്രണ്ടാം തരക്കാരെന്ന് മാറ്റിവിളിക്കാനും സ്കൂളിന്റെ അന്തരീക്ഷം തയാറായി നിൽക്കുന്നു.
മലയാളം രജിസ്റ്റർ തന്നിട്ട് പ്രിൻസിപ്പൽ പറഞ്ഞൂ:
" എച്ച് ഒൺ ബിയിലെ രാധ പി എസിന്റെ പേരുവെട്ടിക്കോ മാഷേ അവൾ ടി സി വാങ്ങിപ്പോയി..". പേരുവെട്ടൽ സ്ഥിരം ചടങ്ങായതിനാൽ കാര്യമയി ശ്രദ്ധിക്കാതെ സ്റ്റാഫ് റൂമിലെത്തി.
പത്തുമണിക്ക് കിട്ടുന്ന കട്ടൻ കുടിക്കുന്നതിനിടയിലാണ് മേശപ്പുറത്ത് അലസമായ് കിടക്കുന്ന പ്രിൻസിപ്പൽ തന്ന കത്തിന്റെ കാര്യം ശ്രദ്ധിച്ചത് കത്ത് പ്രിൻസിപ്പൽ പൊട്ടിച്ചിരിക്കുന്നു. വരയിട്ട പേപ്പറിൽ ആകെ മൂന്നു വരികൾ.
പ്രിയപ്പെട്ട മലയാളം സാർ,
രാധ എഴുതുന്നത്, ഹാപ്പി ബെർത്ത് ഡേ റ്റൂ യൂ (MAY 30) . ഇനി നമ്മൾ കാണില്ല. എന്റെ വായ് നാറ്റം മാറൂലാ, എനിക്ക് വിശപ്പും തീരൂല, ഈ ശവം ഇനി സ്കൂളിൽ വരൂല സത്യം സത്യം സത്യം...
എന്ന്,
രാധ പി .എസ്
എച്ച് റ്റൂ ബി
പതിനൊന്നാം തരത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് സ്റ്റാഫ് റൂമിൽ സി ഇ മാർക്കു കിട്ടാൻ കുട്ടികൾ കാട്ടുന്ന തിരക്കിലൊന്നും പെടാതെ മാറിനിൽക്കുന്ന കറുത്ത് ഉയരമുള്ള പെൺകുട്ടി.
ഇംഗ്ലീഷിന്റെ മാഷ് ഓരോരുത്തരെയും അടുത്തുവിളിച്ച് അഭിമുഖം നടത്തുന്നു. ഒടുലവളുടെ ഊഴം കഴിഞ്ഞപ്പോഴാണ് മാഷിന്റെ കമന്റുയർന്ന്,
"ഈ മിനിയുടെ വായ്നാറ്റം ഒറ്റകുട്ടികൾ അതിനെ അടുപ്പിക്കില്ല എപ്പൊഴും എന്തേലും ചവച്ചോണ്ടിരിക്കും അല്ലേ പുറകിൽ കിടന്നുറങ്ങും ഇതൊക്കെ എന്തിനാ ഇങ്ങോട്ടുവരുന്നത്..."
പിന്നെ രാധയായി ചർച്ചാവിഷയം ക്ലാസിലെ പഞ്ചാരക്കുട്ടൻ അഫ്സലിനെ ചീത്തവിളിച്ചത്,അനീനയുടെ ബാഗിൽ നിന്നും കാശെടുത്തത്, ഒറ്റയ്ക്കുള്ള നടത്തം, മലയാളമൊഴികേ എല്ലാ വിഷയത്തിനും തോറ്റത് അവർക്ക് പറയാൻ ഏറെയായിരുന്നു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഞാനതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം.
അടുത്ത ദിവസത്തെ ക്ലാസിൽ ചുംബനത്തെക്കുറിച്ച് പറയേണ്ടിവന്നപ്പോൾ,
" ഞാൻ രണ്ടുനേരം പല്ലുതേയ്ക്കാൻ തുടങ്ങിയത് വിവാഹത്തിനു ശേഷമാ...."
ഇതു കേട്ടു ക്ലാസ്സിൽ കുട്ടികൾ അടക്കിയും പൊട്ടിയും ചിരിക്കാൻ തുടങ്ങി. അതിലൂടെ വായ്നാറ്റവും മറ്റും പറയാനായിരുന്നു ഉദ്ദേശ്യം കടമ്മനിട്ടയുടെ
"എങ്കിലും തവവായനാറ്റമിതസഹ്യമാം നമ്മളന്യോന്യം പിരിഞ്ഞിരിക്കാം"
എന്നവരികളും ചൊല്ലി പിന്നെ വ്യക്തിശുചിത്വം പറഞ്ഞു. ചുംബനവും വായ്നാറ്റവും ചേർത്തുപറഞ്ഞത് പലരും സ്വീകരിച്ചെന്നു മുഖഭാവങ്ങൾ വ്യക്തമാക്കി.
അടുത്ത ദിവസം ക്ലാസിലെത്തുമ്പോഴും
"മാഷേ ഇന്നലേം രണ്ടുതവണ പല്ലുതേച്ചോ..?" കമന്റുകളുയരുന്നുണ്ടായിരുന്നു. അന്നു ക്ലാസ്സുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ക്ലാസിലെ ബുദ്ധിജീവി ആര്യ പുസ്തകമുമായ് അടുത്തു വന്നു
" ന്റെ മാഷേ ആ രാധ പി എസിന്റെ നാറ്റം സഹിക്കൂലാട്ടോ എപ്പൊഴും ഓൾക്ക് സംശയങ്ങളാ. അവൾ ഉണർന്നിരിക്കണത് കാണുന്നത് മാഷിന്റെ ക്ലാസിലാ, ഇനിയെപ്പൊഴാ മലയാളം ? നാളെ മലയാളമുണ്ടോ ? എന്നും പറഞ്ഞ് പിന്നാലെ കൂടും"
ഒരു ചിരിയും ചിരിച്ച് നടന്നുപോകുന്നതിനിടയിൽ ആര്യയോട് പറഞ്ഞു:
"ആ സാധനത്തിനുവേണ്ടിയാ ഞാനും ഇതൊക്കെ ഇന്നലേം ഇന്നും പറഞ്ഞത് സ്റ്റാഫ് റൂമിൽ വന്നാൽ എന്റെ ടേബിളിന്റെ മുന്നീന്ന് മാറൂല ശവം"
ക്ലാസുകൾ,
വിടവാങ്ങൽ ചടങ്ങുകൾ, പരീക്ഷകൾ കഴിഞ്ഞു.
രാധ പരീക്ഷയെഴുതീലെന്നും കേട്ടു...
മൂർച്ചയുള്ള ചുവന്ന പേനകൊണ്ട് രാധയുടെ പേരു ഞാൻ വെട്ടിമാറ്റി..!
രാധയുടെ അളിഞ്ഞുപോകാത്ത ജഡം പൊതിഞ്ഞ കത്ത് ഞാനിപ്പൊഴും മേശവലിപ്പിൽ സൂക്ഷിക്കുന്നു...!!
രതീഷ് കെ. എസ്.
ജി എച്ച് എസ് എസ്
എടക്കര.
No comments:
Post a Comment