പെങ്ങളെന്ന കുഞ്ഞപകടം..!!
മലപ്പുറം മൂല്യനിർണയ ക്യാമ്പിൽ നിന്ന് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ക്ലാസ് സംഘടപ്പിക്കുന്ന ബ്ലോക്ക് ഓഫീസിലെത്താൻ വെറും ഒരു മണിക്കൂർ. വളരെ സാവകാശം ഓ എൻ വി കവിതകളും കേട്ട് ഞാനും സുഹൃത്ത് വിൻസെന്റും. എടവണ്ണ, കുന്നുമ്മൽ തിരിയുമ്പോഴാണ് അതുണ്ടായത് ഒരു ലോറിയുടെ പിന്നിലൂടെ അമിതവേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് എന്റെ കാറിൽ തട്ടി തെറിച്ചു പത്തുവയസ്സുതോന്നിക്കുന്ന പെൺകുട്ടിയും ഒരു പതിനേഴുകാരനും. കാറു നിർത്തിയിറങ്ങുമ്പോഴേക്കും, നാട്ടുകാർ അവരെ വണ്ടിയിൽ കയറ്റിയിരുന്നു...!
പിന്നെ നാട്ടുകാരുടെയും യാത്രക്കരുടെയും വിശദീകരണങ്ങൾ വിലയിരുത്തലുകൾ ആകെ ടെൻഷൻ. പോലീസ് സ്റ്റേഷനിൽ അറിയിച്ചു അവരും വന്നു. തെറ്റ് ബൈക്കിലിരുന്നവരുടെ പോലീസ് കാറുമാറ്റിയിട്ട് ആശുപത്രിയിലേക്കുപോയി, പിന്നീട് അറിയിച്ചു കുട്ടിക്ക് കുഴപ്പമില്ല കാറിന്റെ കേടുപാടുകൾ തീർക്കാൻ എന്തെങ്കിലും വാങ്ങിക്കോളൂ.
ഇൻഷുറൻസ് കമ്പനിക്കാർ വന്ന് കാറിനെ ക്രെയിനിൽ കയറ്റാൻ തുടങ്ങുമ്പോഴാണ് അവർ വന്നത്. ഒരു പൊടി മീശക്കാരനും ഒരു ബന്ധുവും.
എനിക്ക് ദേഷ്യം വന്നിട്ട് അവന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. ആ മനുഷ്യൻ തടയാൻ ശ്രമിച്ചു. കാറിന്റെ നഷ്ടം തരണമെന്ന് ഞാൻ പറഞ്ഞു. ആ പയ്യന്റെ കണ്ണു നിറയുന്നത് കണ്ടു. പോലീസ് സ്റ്റേഷനിൽ ഒരു ഒത്തു തീർപ്പിനായ് എത്തുമ്പോൾ ആ പൊടിമീശക്കാരൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
സ്റ്റേഷനിലെ ഭീഷണികൂടെ ആയപ്പോൾ അവനു നിയന്ത്രിക്കാനായില്ല. ഇൻഷുറൻസ് കിട്ടാൻ പോലീസിന്റെ ഒരു കത്തും വാങ്ങി പുറത്തിറങ്ങിയ എന്നോട് അവനെന്തോ പറയാനുള്ളതുപോലെ. "ചേട്ടന്റെ ഫോൺ നമ്പർ തരുമോ..?"
ആ വിളി ഒരനുകമ്പയുണർത്താൻ പര്യാപ്തമായിരുന്നു.
എന്നെ പരിചയപ്പെടുത്തിയപ്പോൾ അവനു പരിഭ്രമം കുറഞ്ഞതുപോലെ, കൂടെ വന്ന ബന്ധു പറഞ്ഞത് തീരെ ഇഷ്ടായില്ല...
"തള്ളയും തന്തയും ചത്തതുമുതൽ ഇവർ എന്റെ കൂടെയാ സാറേ എനിക്ക് പെയിന്റ് പണിയാ ബൈക്കീൽ പോവല്ലേന്ന് പറഞ്ഞാ കേൾക്കൂല...
ആ പെണ്ണിനാ എളക്കം കൂടുതൽ"
ആ മനുഷ്യൻ പോയപ്പോൾ അവൻ രഹസ്യായ് പറഞ്ഞു
"മാഷേ ഞങ്ങൾക്കാരൂല്ലാ സെക്കന്റ് വാങ്ങിയ വണ്ടിയാ..അവൾക്ക് ഇപ്പൊത്തന്നെ അവൾക്ക് കറങ്ങാൻ പോണം എന്നുപറഞ്ഞപ്പോൾ പെയിന്റ് അടിച്ചോണ്ടിരിന്നിടത്തൂന്ന് ഒന്നുരണ്ട് കിലോമീറ്റർ ഒന്ന് ഓടിച്ച് വരാന്നേ കരുതിയുള്ളു അതിപ്പൊ വിനയായി..."
ഇതുകേട്ട് സുഹൃത്തിന്റെ ബൈക്കിൽ നിലമ്പൂരിൽ ക്ലാസും കഴിഞ്ഞ് സർവീസ് സെന്ററിൽ പോയി ഒപ്പും ഇട്ടുകൊടുത്തപ്പോഴാണ് അവനെ ഒന്നു വിളിക്കാൻ തോന്നിയത്...ആ കുട്ടിയെ അഡ്മിറ്റാക്കിയ ആശുപത്രിയിലെത്തുമ്പോൾ,ആ പെങ്ങളും ആങ്ങളയും കട്ടിലിലെന്തോ പറഞ്ഞ് ചിരിക്കുന്നു...എന്നെക്കണ്ട് ചിരി നിർത്തി, ഞാനും ഗൗരവം വിട്ടില്ല. ഞാൻ കാശുചോദിക്കാനായിരുന്നു തുടങ്ങിയത്. കഴിഞ്ഞില്ല....
ബൈക്കിനുപുറകിൽ ഇരു കൈകളും വിടർത്തി ചിരിച്ചുള്ള അവരുടെ പാഞ്ഞുവരവും....
കാറിലെ സ്റ്റീരിയോയിൽ ഓ എൻ വി യുടെ....
പെങ്ങളാണിവൾ....
എന്നവരികളും.
ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ കേട്ടൂ....
"മിന്നൂസേ നീ ഒറ്റയൊരുത്തിയാ എന്നെ വഷളാക്കുന്നത്..."
പിന്നാലെ കൊലുസ്സിന്റെ താളത്തിൽ ഒരു ചിരിയും...!!!
രതീഷ് കെ എസ്.
ജി എച്ച് എസ് എസ്
എടക്കര.
No comments:
Post a Comment