Tuesday 24 January 2017

കഥ മ്യാനസാന്തരപ്പെട്ടവരുടെ സെല്ഫികൾ

മ്യാനസാന്തരപ്പെട്ടവരുടെ സെല്ഫികൾ..!!
രതീഷ് .കെ .എസ്

"ആത്മമാരീടെ ഒരു കൂട്ടായ്മ നിലമ്പൂരുണ്ടെന്ന് ടീവിൽ കണ്ടല്ലോ, നിനക്ക് അവിടെ ഒന്ന് പോയാലെന്താ...? നിന്റെ പെണ്ണും  കുട്ടീം ആശുപത്രീൽ  ആയിരുന്നപ്പോൾ  ഞാൻ നേർന്നതാ ആത്മമാരീൽ നിന്നെ എത്തിക്കാന്ന്. ഇന്ന് നീ അവിടെ പോയി, അവിടെ നിക്കണ ഫോട്ടോ എനിക്ക് വാട്സ് ആപ്പ് ചെയ്തിട്ട്  എന്നെ വിളിച്ചാൽ  മതി, ഇല്ലെങ്കിൽ നിന്റെ തള്ള ചത്തൂന്ന് കരുതിക്കോ...."

പല തവണ വിളിച്ചിട്ടും അമ്മ ഫോണെടുത്തില്ല. ഇനി  പ്രാർഥനായോഗത്തിന്റെ ഫോട്ടോ കണ്ടിട്ടേ ആ തീരുമാനത്തിനൊരു മാറ്റമുണ്ടാകൂ. റോക്ക് സിംഗർ സ്റ്റീഫൻ ദേവസിയും  മറ്റ് പ്രമുഖരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ന്യൂ ജെൻ ലുക്കിൽ കൂറ്റൻ ഫ്ലെക്സുകളുടെ പരസ്യം ഞാനും കണ്ടിരുന്നു....

അല്പം വൈകിയായാലും ആ കൂട്ടത്തിന്റെ ഏതെങ്കിലും കോണിൽ ചെന്നുനിന്ന് ഒരു ഫോട്ടോയും ഒരു ആഡിയോ ക്ലിപ്പും ഒപ്പിച്ചേ തീരു... കുടുംബജീവിതത്തിൽ വിശ്വാസങ്ങൾക്ക് വല്ലാത്തെ സ്ഥാനമാണെന്ന് ഉപ്പും മുളകും  കടുകും ചേർത്ത് കിഴികെട്ടി  അടുപ്പിലിട്ട് അതിന്റെ ഗന്ധത്തിന്റെ രൂക്ഷതനോക്കി കണ്ണേറിന്റെ ആഴം പറഞ്ഞിരുന്ന അമ്മയും ഇന്നും മകനിലൂടെ ആവർത്തിക്കുന്ന ഭാര്യയും വല്ലാതെ ഓർപ്പിക്കുന്നു....

സ്റ്റീഫൻ ദേവസിയുടെ ഗിത്താറിന്റെ മാന്ത്രിക താളത്തിനൊത്ത് വിശ്വാസികൾ ആത്മമാരി നനയുകയാണ്... ഏറ്റവും പുറകിലെ നിരയിലെ  ആരും  ശ്രദ്ധിക്കാത്ത ഒരു കോണിൽ ശബ്ദത്തിനിടയിൽ നിന്ന് അമ്മയെ ഫോണിൽ വിളിച്ചു...
എടുത്തില്ല...പിന്നെ പലകോണുകളിൽ നാലഞ്ച് സെല്ഫിയും, ആഡിയോ വീഡിയോ ക്ലിപ്പുകളും  എടുത്ത്, അമ്മയുടെ നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്തു..

ഇൻചെയ്ത  തൂവെള്ള മുഴുകൈയൻഷർട്ടും,   ക്ലീൻ ഷേവു ചെയ്ത മുഖവുമുള്ള സുന്ദരനായ ചെറുപ്പക്കാരൻ എന്റെ മുന്നിൽ ഒരു ചുവന്ന ബക്കറ്റു നീട്ടി.....

"കൊടുക്കുവിൻ എന്നാൽ നിങ്ങൾക്ക് കിട്ടും അറുപതും നൂറും ഇരട്ടി മടക്കികിട്ടും..."

മൈക്കിലൂടെ കാണിക്കയുടെ അനൗൺസ് മെന്റ്  മുഴങ്ങികേൾക്കുന്നു...പത്തുരൂപ തപ്പിയെടുത്ത് ബക്കറ്റിലിട്ടു ചെറുപ്പക്കാരൻ ചിരിയോടെ അടുത്തയാളിലേക്ക് നീങ്ങി അവന്റെ മുഖത്തെ ചിരി മാറുന്നില്ല, തിരിഞ്ഞു തിരിഞ്ഞ് എന്നെ നോക്കുന്നു....

ആ മുഖം എനിക്ക് പരിചയമുണ്ട് സത്യം.അവൻ എന്റെ പിൻ നിരയിലൂടെ നിങ്ങുന്നുണ്ട് എന്നെ നോക്കി ചിരിക്കുന്നു.....

"സ്റ്റാലിൻ,  നീ സ്റ്റാലിനല്ലേ...?"

"പ്രൈസ് ദി ലോർഡ് ഒരിക്കൽ ഞാൻ ജോസഫ്  സ്റ്റാലിനായിരുന്നു  ഇപ്പോൾ മാനസാന്തരപ്പെട്ട  ജോസഫ്   സ്റ്റാൻലി യാണ്..."

"ഒരുത്തൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാകുന്നു...."

അശരീരിപോലെ  പ്രസംഗികന്റെ  വാക്കുകൾ ഞങ്ങൾക്കിടയിലൂടെ കടന്നുപോയി..

ജോലിയിൽ പ്രവേശിച്ച  മൂന്നാമത്തെ ദിവസം   മലപ്പുറത്ത് സർവ്വിസ് സംഘടനയുടെ ജില്ലാ സമ്മേളനം കഴിഞ്ഞ് നിലമ്പൂരെത്തിയപ്പോൾ അജീഷ് മാസ്റ്റർ പറഞ്ഞു....

"ഇന്നിവിടെ മാവോയിസ്റ്റുകളുടെ ഒരു യോഗം നടക്കുന്നുണ്ട്  നമ്മുടെ സ്കൂളിൽ പഠിപ്പിക്കണ സ്റ്റാലിൻ സാറില്ലേ അയാളൊക്കെ  ഈ കൂട്ടത്തിൽ പെട്ടെതാ...പ്രാന്ത് അല്ലാതെന്തുപറയാൻ നമുക്കല്പം ഒഴിഞ്ഞു നിന്ന് കേട്ടാലോ ? മാഷിനിതിലൊക്കെ അല്പം താല്പര്യമില്ലേ..."

യോഗം നടക്കുന്ന സ്ഥലത്തുനിന്നും നൂറ്റമ്പതോളം മീറ്റർ അകലത്തിൽ ബദാം മരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ സ്റ്റാലിൽ സാറുവന്നു.

"നിങ്ങൾ അല്പം കൂടെ മാറി നിൽക്കൂട്ടോ  മഫ്തിയിൽ പോലീസുകാർ ശ്രദ്ധിക്കുന്നുണ്ട്...." ഇതും പറഞ്ഞ് മാഷ് പോയപ്പോൾ  എനിക്കുവലിയ ഭയമൊന്നും തോന്നീല, അജീഷ് മാഷ് കാറു ലക്ഷ്യമാക്കി നടന്നു കഴിഞ്ഞു. പിന്നാലെ ഞാനും....

"എന്തായാലും സ്റ്റാലിൻ നമ്മളെ കണ്ടല്ലോ അതുമതി, നാളെ സ്റ്റാഫ് റൂമിൽ മാവോയിസ്റ്റ് യോഗത്തിൽ പങ്കെടുത്തൂന്നുള്ള ക്രെഡിറ്റും കിട്ടും,  തടിയും കേടാവൂല, മാഷ് വണ്ടിവിട്...."

പിറ്റേന്നുമുതൽ സ്റ്റാലിൻ മാഷിന്റെ പിന്നാലെയായിരുന്നു എന്റെ ശ്രദ്ധമുഴുവനും...
അലസമായ വസ്ത്രങ്ങൾ, നീട്ടിവളർത്തി ചീകാത്ത തലമുടി ,ഷേവു ചെയ്യാത്ത താടി, വാക്കിലൊക്കെയും കത്തി നിൽക്കുന്ന വിപ്ലവം, കുട്ടികൾക്ക് ആരാധനാ പാത്രമായ ജേണലിസം അദ്ധ്യാപകൻ ,എപ്പോഴും തീപിടിച്ച വായന, സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻ നിരയിൽ.....

സ്കൂളിലെത്തിയാൽ വൈകിട്ടുപോകുന്നതുവരെ ഷർട്ടിൽ അല്പം ചോക്കുപൊടിയോ ചുളിവോ വീഴാതെ നോക്കിയും..
ഡി എ കിട്ടാത്തതിൽ ഭരണമുന്നണിയെ ചീത്തപറഞ്ഞും, സെല്ഫി സ്റ്റിക്കും ക്രീമുകളും സ്പ്രേയും മാത്രം ടേബിളിൽ സൂക്ഷിച്ചും ആധ്യാപനം നടത്തുന്ന എനിക്കും സ്റ്റാലിൻ മാഷിനും തമ്മിൽ എട്ട് ടേബിളിന്റെ അകലമുണ്ടായിരുന്നു.

ഇടവേളകളിൽ എപ്പൊഴും സ്റ്റാലിൻ മാഷിന്റെ ടേബിളിന്റെ മുന്നിൽ കുട്ടികളുണ്ടാകും..
നിൽപ്പു സമരോം ആദിവാസി പ്രശ്നോം ലഹരി ദുരന്തങ്ങളും ചേർന്ന് സംവാദങ്ങളുടെ ഉയർന്ന ശബ്ദമുണ്ടാകും....

ഇടയ്ക്ക് സുഗുണൻ മാഷ്  സ്റ്റാഫ് റൂമിൽ പറയുന്നതുകേട്ടു....

"....ആതിരപ്പള്ളി വെള്ളച്ചാട്ടത്തിനെ സംരക്ഷിക്കാൻ മനുഷ്യചങ്ങല തീർക്കാൻ സ്റ്റാലിൻ പിള്ളേരേം കൊണ്ട് പോണുണ്ട് ആരൊക്കെയുണ്ട് അടികൊള്ളാൻ... ക്യാമ്പസ്സിന്റെ മുറ്റം ടൈൽ ഇടാൻ സമ്മതിക്കാതെ  കമ്മിറ്റിക്കെതിരേ, കുട്ടികളെ ഇറക്കി സമരം നടത്തിയതുമുതൽ എനിക്കയാളെ പിടിക്കണില്ലാട്ടോ.ഒരു മാവുപോയാലും നമുക്ക് അസംബ്ലി നടത്താർന്നില്ലേ...? ഗേറ്റിൽ കെട്ടിയ  സംഘടനേടെ ഫ്ലെക്സും പോസ്റ്ററും കീറിക്കളയാൻ അയാളാരാ...? വേണ്ടാന്ന് വച്ചിട്ടാണേ. നല്ല നാലു പൊട്ടിക്കാൻ അറിയാഞ്ഞിട്ടല്ല,   കുട്ടികളെ സ്കൂളിയയക്കണത് മാവോയിസം പഠിപ്പിക്കാനല്ലെന്ന് അയാളോട് ആരെങ്കിലും പറഞ്ഞില്ലെങ്കിൽ നമ്മളെല്ലാരും കുറ്റക്കാരാകും..."

പിറ്റേന്നു നടന്ന സ്റ്റാഫ് മീറ്റിംഗിൽ പകുതിയോളം ആളുകൾ ഉണ്ടായിരുന്നില്ല. സുഗുണൻ   മാഷിന്റെ മകൾക്ക് തൊട്ടടുത്ത സി. ബി. എസ് .സി . സ്കൂളിൽ പി റ്റി എ യോഗമായിരുന്നു.സ്റ്റാലിൻ മാഷിന്റെ വാക്കുകൾക്ക് ആർക്കും മറുപടിയുമുണ്ടായിരുന്നില്ല...
അടുത്ത ദിവസം സ്റ്റാലിൻ മാഷുണ്ടായിരുന്നില്ല, കുട്ടികളെ ഒരു പിരീഡ് നേരത്തേ വിട്ട് സൗകര്യപൂർവ്വം.അടിയന്തിര സ്റ്റാഫ് മീറ്റിംഗ് കൂടി. പി ടി എ അംഗങ്ങളും സംബന്ധിച്ചു....

"അയാൾക്കെന്തുണ്ടാകാൻ  അയാളു വെറും താൽകാലികാദ്ധ്യാപകൻ, അടുത്ത തവണ ഗസ്റ്റ് ഇന്റർവ്യൂ അയാളെ വിളിക്കാതിരുന്നാൽ പോരേ, അത് ഞാനേറ്റു. അയാളൊണ്ടെങ്കിൽ ഈ  മീറ്റിംഗ് കൂടാൻ പോലും പറ്റൂല.  കഴിഞ്ഞ തവണ ഒരു പിരീഡ് നേരത്തേ വിട്ടതിന് ആർ ഡി ഡി യെ അറിയിച്ച ആളാ,  പ്രിൻസിപ്പൾ സാർ ഓർക്കുന്നില്ലേ....?" പി റ്റി എ പ്രസിഡന്റ് പറഞ്ഞു തീർക്കാൻ കാത്തു നിൽക്കുകയായിരുന്നു ഓരോർത്തരും...സ്കൂളിന്റെ മുറ്റം , കുട്ടികളുടെ തലമുടി, വസ്ത്രം, ക്ലാസിലെ ശബ്ദമുള്ള ചർച്ചകൾ, പ്രണയം, സമരങ്ങൾ, അച്ചടക്കമുള്ള ഒരു വിദ്യാലയത്തിനെതിരേ ഉയർന്നുവരുന്ന വെല്ലുവിളികൾ ചേർത്ത് സ്റ്റാലിൻ മാഷ് ക്രൂശിക്കപ്പെട്ടു...

അടുത്ത ദിവസം
സ്കൂളിൽ ഇനിമുതൽ  വരുന്നില്ലെന്ന ഒരു കത്തും കൊടുത്ത് മാഷുപോയി...

"മാഷപ്പോൾ ക്രിസ്ത്യാനിയാ...." സ്റ്റാലിൻ മാഷെന്നെ ഓർമ്മകളിൽ നിന്നുണർത്തി....

"ഇനി വേണേൽ എന്റൊപ്പം  മാഷൊരു സെല്ഫി എടുത്തോളൂ  മാഷിനെന്നോടുള്ള അതൃപ്തി അതല്ലേ....അന്നൊന്നും എന്റെ ഒരു വ്യക്തമായ ഫോട്ടോ പുറത്ത് പോകാൻ പാടില്ലായിരുന്നു മാഷേ...."
ചേർന്നു നിന്ന് എന്റെ ഫോൺ വാങ്ങി നല്ലൊരു സെല്ഫിയെടുത്തുതന്നു. ഞാനത് അമ്മയ്ക്ക് വാട്സ് ആപ്പ് ചെയ്തു ആത്മമാരിയിലാണെന്ന് പൂർണ ഉറപ്പു കിട്ടട്ടേ....

"...മാഷേ, മാനസാന്തരപ്പെടും മുന്നേ ഉച്ചഭാഷിണി പടില്ല, ലഘുലേഖ വിതരണം ചെയ്താൽ അറസ്റ്റുചെയ്യും, യോഗങ്ങൾ പാടില്ല, പുറത്തിറങ്ങിയാൽ പോലീസിന്റെ പൂർണ നിരീക്ഷണത്തിൽ....നോക്കു മാഷേ എല്ലാം മാറീലേ. എനിക്കിപ്പോൾ നല്ലൊരു ജോലിയുണ്ട്, പേരൊക്കെ ഗസറ്റിൽ കൊടുത്ത്  മാറ്റി, സ്റ്റാലിൻ അല്ലാട്ടോ... ജോസ്ഫ് സ്റ്റാൻലിയാ, മറ്റേ പെൺകുട്ടിയും രക്ഷിക്കപ്പെട്ടു. ഇനി കല്യാണത്തിന് ഒരു തടസ്സോമില്ല,നാളേം വരണം കേട്ടോ , യോഗം തീരും മുന്നേ കളക്ഷൻ തുക എണ്ണി തിട്ടപ്പെടുത്താനുണ്ട് . സ്റ്റീഫൻ ദേവസിയ്ക്ക്   അമ്പതായിരാ റേറ്റ്, എന്റെ പുതിയ നമ്പരിൽ നിന്ന് ഞാൻ വിളിക്കാട്ടോ....പ്രെയ്സ് ദി ലോർഡ്...."

"..മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും..."
പ്രാസംഗികൻ നീ , നിങ്ങൾ, നിങ്ങൾക്ക് എന്ന വാക്കുകൾ പലതവണ ആവർത്തിക്കുന്നുണ്ടായിരുന്നു....

നി, നിങ്ങൾ, നിങ്ങൾക്ക്, എന്ന ഓരോ ആവർത്തനത്തിലും സ്റ്റാലിൻ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. യോഗ സ്ഥലത്തെ  താൽക്കാലികമായി കെട്ടിയുണ്ടാക്കിയ  ടെന്റിലേക്ക് സ്റ്റാൻലി നാലുകാലിൽ  മ്യാനസാന്തരപ്പെട്ടുവീണു,  മ്യാനസാന്തരപ്പെട്ട എന്റെ ഫോണിലേക്ക് അമ്മയുടെ വിളിയും വന്നു...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment