കീരന്റെ പുസ്തകപ്രകാശനം..!!
ആദ്യകഥാസമാഹരം എത്ര നൊന്തുപെറ്റതായിരുന്നു. അതൊന്ന് നാലാളുടെ മുന്നിൽ വച്ച് തുറന്നുകാണിക്കാൻ ആരുടെയൊക്കെ കാലുപിടിച്ചു. കഥാലോകത്തെ വിശ്വവിഖ്യാമുക്കുകളിൽ പലരെയും വിളിച്ചു, ചിലരെ നേരിൽ കണ്ടു, ചിലർക്കൊക്കെ വായശാലകൾ തീറെഴുതികൊടുത്ത പവറായിരുന്നു...
ഏറ്റവും ഒടുവിൽ സുഗന്ധിയെഴുതിയ കരങ്ങളെ തന്നെ അതിനു തീരുമാനിച്ചു പെണ്ണെഴുത്തിന്റെ കരുത്തുകളെയും വേദിയിൽ ഉറപ്പിച്ചു, നോട്ടീസും ഫേസ്ബുക്ക് പോസ്റ്റും വാട്സ് ആപ്പ് ഷെയറും വീഡിയോ പ്രമോയും എന്തൊക്കെയായിരുന്നു...
അമ്മായിയമ്മേടേ പതിനാലാമത്തെ അളിയന്റെ ചിറ്റപ്പന്റെ മോനും കണ്ണിൽ കരടു വീണതിനാൽ വരാനാകില്ലെന്ന് ഒരു മഹതി, ലോക്കൽ സെറ്റപ്പിലൊന്നും താല്പര്യമില്ല ഒൺലി ജ്ഞാനപീഠം മാത്രമേ ഉള്ളൂവെന്ന് മറ്റൊരുത്തി ഒടുവിൽ ആസ്മ രോഗിയായ പ്രകാശകനും വരില്ലെന്ന് മേഘസന്ദേശമയച്ചു...ഫോൺ പോലും എടുക്കാതെ പ്രസാധകനും കൂറുമാറി...
സത്യം പറയാല്ലോ ഈ പുസ്തകമെല്ലാം കൂട്ടിയിട്ട് കത്തിച്ച് ഇവരുടെ പേരെഴുതി വച്ചിട്ട് ചത്തുകളഞ്ഞാലോന്ന് തോന്നിയതാ...
" ഓ പിന്നേ ഈ പേനയുന്തികളാണോടാ നിന്നെ പ്രകാശിപ്പിക്കേണ്ടത് ? വഴീലു നിക്കണ ഒരാളെ വിളിച്ചോണ്ട് പോയി അങ്ങ് പ്രകാശിപ്പിക്കണം അല്ലെങ്കിൽ നീയങ്ങ് സ്വയം പ്രകാശിക്കണം..."
എന്റെ പ്രിയ ബാർമേറ്റിന് നന്ദി...
ഒന്നോർത്താൽ അതല്ലേ ശരി.? അങ്ങനെയാണ് ആദ്യമായി എന്റെ ഒരു കഥ പ്രമുഖ പതിപ്പിൽ വന്നതിന് കാരണക്കരനായ കീരനെക്കുറിച്ച് ചിന്തിച്ചത് ഉടനേ പടുക്കയുടെ സമീപ പ്രദേശവാസിയായ എഴുത്തുകാരൻ സുഹൃത്ത് ഷിഫാ സക്തറിനോട് കാര്യം പറഞ്ഞത് ഭക്ഷണം പോലും പൂർത്തിയാക്കാതെ ഷിഫ കാറുമെടുത്ത് പൂളക്കാം പെട്ടി ആദിവാസികോളനിയിലേക്ക് വിട്ടു... കീരൻ കാടുകേറാൻ തയാറായി നിൽക്കുന്നു. കാര്യം പറഞ്ഞപ്പോൾ രണ്ടുവിരലുയർത്തി ഇരുന്നൂറെന്ന് ആവശ്യപ്പെട്ടു ഉടുപ്പും മുണ്ടും വൃത്തിയുള്ളത് തിരഞ്ഞെടുത്ത് കാറിന്റെ മുൻസീറ്റിലിരുന്ന് കീരൻ പ്രകാശന നഗരിയിലെത്തി..
വേദിയിലും സദസിലും ആളെത്തും മുന്നേ പ്രകാശകൻ എത്തിയിരിക്കുന്നു. വല്ലാത്ത ധൈര്യം തോന്നി എനിക്ക്...
"കീരനെക്കുറിച്ച് ഈ മാഷ് കഥയെഴുതീട്ടോ...."
"എപ്പൊ തമ്പിരാനേ ചതിച്ചോ..."
ഷിഫയുടെ തമാശയ്ക്ക് കീരന്റെ പ്രതികരണം എന്റെ സകല ആകുലതകളും ഇല്ലാതെയാക്കി...
അദ്ധ്യക്ഷൻ അവതാരകർ ആശംസകർ...
എല്ലാരും വന്നു കീരനെ ഞാൻ എന്റെ മുന്നിൽ ഇവർക്കെല്ലാം ഒത്തനടുക്കിരുത്തി...
സ്വഗതം പറഞ്ഞപ്പോൾ എണീറ്റില്ല...ഞാൻ തൊട്ടപ്പോൾ കൈയടിച്ചു...കിട്ടിയ വെളുത്തപൂവിന്റെ ഇതളുകൾ ഇളക്കി പോക്കറ്റിലാക്കി...പ്രകാശനം നടത്തുമ്പോൾ ഒട്ടിച്ചുവച്ചതെല്ലാം ഭംഗിയായി കീറി പുസ്തകം എന്റെ ഏട്ടൻ റഹ്മാൻ കിടങ്ങയത്തിന് കൊടുത്തു...ഫോട്ടോയിൽ നോക്കി ഭംഗിയായി ചിരിച്ചു...
പ്രസംഗിക്കാൻ മടി അല്ലെങ്കിലും ആ ചിരിക്കപ്പുറം എന്തു പ്രസംഗം...
അദ്ധ്യക്ഷ പ്രസംഗം കഴിഞ്ഞപ്പോൾ എന്നെ തിരിഞ്ഞു നോക്കി..
അവതാരകന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ പോട്ടേന്ന് ആംഗ്യത്തിലൂടെ ചോദിച്ചു...
കൂടുതൽ ഇരുത്തിയാൽ എണിറ്റ് ഓടുമെന്ന് ഉറപ്പായപ്പോൾ ഞാൻ എണിറ്റൂ കീരന് സന്തോഷായീ..
പോക്കറ്റിൽ കുറച്ച് കാശുവച്ചപ്പോൾ ഇരുന്നൂറ് മതിയെന്ന് പറഞ്ഞു...
സുഹൃത്തിന്റൊപ്പം എന്റെ കാറിൽ കീരനെ കയറ്റിവിട്ടു...
ബിവറേറിജിന്റെ മുന്നിൽ നിന്ന് പൈന്റും വാങ്ങി ഊരിലെത്തും മുന്നേ പോക്കറ്റിൽ കിടന്ന വെളുത്തപൂവിന്റെ ഇതളും ചേർത്ത് കുടിച്ചകീരനെക്കുറിച്ച് ചങ്ങാതി പറഞ്ഞപ്പോൾ എനിക്ക് തോന്നിയത്...
എന്റെ സ്വന്തം കീരനെ പകരക്കാരനാക്കിയ ഞാനെത്ര പൊട്ടനാണ്...
കീരനല്ലേ അർഹൻ ?
കീരൻ ഉള്ളിൽ വല്ലാതെ നിറഞ്ഞ് ഞാൻ പ്രകാശിതനായി...!!
രതീഷ് കെ എസ്
( ഗുൽമോഹർ009)
No comments:
Post a Comment