Saturday 20 May 2017

സാൽ വ ജുദൂം...!!

*സാൽവ ജുദൂം...!!

അദ്ധ്യായം, ഒന്ന്
സമാധൻ ബറ്റാലിയന്റെ വരവ്...

കാഞ്ചിമൂട് ഗ്രാമത്തിന് വൃത്തികെട്ടൊരു മൗനമുണ്ടായത് ഫോറസ്റ്റ് പരിധിയിൽ സമാധൻ ബറ്റാലിയൻ ക്യാമ്പടിച്ചതുമുതലാണ്. "അവൻ വീണ്ടും വരുന്നു കർത്താവിൽ വിശ്വസിച്ച് രക്ഷപ്രാപിക്കുവിൻ" എന്നുറക്കെ പ്രസംഗിച്ചുകൊണ്ടിരുന്ന ഗബ്രിയേൽ ബ്രദറിന്റെ സുവിശേഷയോഗത്തിലെ മൈക്ക് സെറ്റ് ഊരിയെറിഞ്ഞ് അവർ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പഞ്ചായത്തുകിണറ്റിന്റെ കരയിൽ കരയിൽ പോലും നാലാളുകൂടാൻ പാടില്ല. വായിൽക്കിടന്ന നുണകൾ പുറത്തിറക്കാൻ കഴിയാതെ തന്റെ നാവിന്റെ ചൊറിച്ചിൽ അയൽക്കൂട്ടം പ്രസിഡന്റ്, വിലാസിനി രണ്ട് ഈർക്കിലുകൾ ചേർത്ത് വടിച്ചുകളഞ്ഞു.പന്തയിലും കരിമൺകുളത്തും ചെറുപ്പിലും ബറ്റാലിയൻ ദിവസം മൂന്ന് നേരം പരേഡ് നടത്തി. പറങ്കി മാവിൽ നിന്നു വീണ് നൊസ്സ് പിടിച്ച കുഞ്ഞനിയൻ ഒരു കൂസലുമില്ലാതെ അവർക്ക് പിന്നാലെ മാർച്ചുചെയ്തു. ക്യാമ്പിന്റെ അരികുപറ്റിനിന്ന കൊച്ചനിയൻ പഴയ ബൂഡ്സും റൊട്ടിയും ധരിക്കാനും കഴിക്കാനും തുടങ്ങി. മദ്യക്കുപ്പികൾ കഴുത്തിലണിഞ്ഞു. ഇക്കാലങ്ങളിൽ ഒരു വാർത്തയും നാട്ടിലേക്കുവന്നില്ല. പുറത്തേക്കും പോയില്ല.. കുഞ്ഞനിയന്റെ നേർക്ക് ഒരു തോക്കും കുരച്ചില്ല. തപാലാഫീസ് ഒഴികേ കവലയിലൊന്നും തുറന്നുപ്രവർത്തിച്ചില്ല. വർഷങ്ങൾക്കുമുമ്പുള്ള *ഇരുപത്തൊന്ന് മാസത്തെ ഇരുണ്ട അതേ മുഖമായിരുന്നു കാഞ്ചിമൂട് ഗ്രാമത്തിന്.

അദ്ധ്യായം, രണ്ട്
അപകടകരമായ ചില കത്തുകൾ..

ചാന്ദ്നി, കെവ്റാതല പി. ഓ. ബംഗാൾ എന്ന വിലാസത്തിൽ നിന്നും ജുദൂംബാരിക്കുവന്ന കത്താണ് ഇതിന്റെയെല്ലാം തുടക്കം. തപാൽ ശിപായിയും ഗ്രാമത്തിലെ മുഖ്യ കാര്യവാഹഹുമായ സി ഗണേഷ്. കത്ത് രഹസ്യമായി പോസീസിലേല്പിച്ചു രാജ്യസ്നേഹിയായി. ഇതുവരെ ഒരൊറ്റ കത്തും വരാതിരുന്ന ജൂദൂം ബാരി, ഈങ്ക്വിലാബ്, പന്ത പി ഓ എന്ന വിലാസത്തിൽ ഇപ്പോൾ രാജ്യത്തിന്റെ പലകോണുകളിൽ നിന്ന് കത്തുകൾ വരുന്നു. അതും ഒരേ കൈപ്പടയിൽ. ജുദൂം അടുത്തിടെയായി കത്തുകളുണ്ടോ എന്ന് അന്വേഷിക്കാനും തുടങ്ങിയിരിക്കുന്നു. കത്തിലെ വിവരങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്നതാകയാൽ. വിലാസക്കാരന് ഒരു നക്സൽ പശ്ചാത്തലം ഉള്ളതിനാലും പോലീസ് അധികാരികൾക്ക് അത്  കൈമാറി.

അടിയന്തിരവസ്ഥക്കാലത്തെ ഒരു പാവം പോലീസുകാരന്റെ അനന്തരവനായിരുന്നു. സിംഹം സണ്ണിയെന്ന, സണ്ണിപടക്കൽ. കഴിഞ്ഞ ദിവസങ്ങളിൽ പോലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ചതിന് ജുദൂംബാരിയെ അറസ്റ്റ് ചെയ്തിരുന്നു. പിറ്റേന്ന് വിട്ടയയ്ക്കുകയും ചെയ്തു...

അദ്ധ്യായം മൂന്ന്
കുഞ്ഞനന്ദൻസ് പ്ലംബിഗ് വർക്ക്സ്..

സെന്റ് മേരീസ് മായം
യൂ പി സ്കൂളിന്റെ റിട്ടയേർഡ് ഹെഡ്മാസ്റ്ററും. കുഞ്ഞനന്ദൻസ് പ്ലംബിംഗ് വർക്സ് ഉടമയും, ജുദൂമിന്റെ മുതലാളിയുമായ കുഞ്ഞനന്ദൻ മാസ്റ്ററെ ക്യാമ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ക്യാമ്പിനുള്ളിലെ തോക്കുകൾ കണ്ടുവിയർത്ത കുഞ്ഞനന്ദൻ വിയർക്കുകയും. മൂത്രിക്കുകയും ജീവിതത്തിൽ ചെയ്തതെല്ലാം ഏറ്റുപറയുകയും ചെയ്തു.

ആകെ ആറുമാസം മാത്രമേ ജുദൂംബാരി ആ സ്കൂളിൽ പഠിച്ചിട്ടുള്ളൂ. വാപ്പ മെഹ്ദൂംബാരി 1972 ജുലൈ 28 ന് ആത്മഹത്യചെയ്തതിനു പിന്നാലെ ജമയത്തിലെ ചില ആളുകൾ അവനെ കൊല്ലത്ത് ഒരു യത്തീംഖാനയിൽ ചേർത്തു. അന്ന് 1967 മെയ് 25 ഡേറ്റ് ഓഫ് ബർത്തുള്ള അവന്റെ ടീ. സി ഒപ്പിട്ടുകൊടുത്തത് ഞാനായിരുന്നു. പിന്നെ ഞാൻ വിരമിച്ച് ഈ സ്ഥാപനം തുടങ്ങിയപ്പോൾ ഐ റ്റി ഐ പ്ലംബിംഗ് പാസായ സർട്ടിഫിക്കറ്റുമായി ഇവിടെ വന്നു. ഞാൻ ജോലി കൊടുത്തു.  മൂന്ന് മാസം മുന്നേ സെന്റ് മേരീസ് യൂ പി സ്കൂൾ അദ്ധ്യാപികയായ എന്റെ മകൾക്കുണ്ടായ ഒരു പ്രതിസന്ധി അവൻ പരിഹരിച്ചുകൊടുത്തു... കുട്ടികളുടെ എണ്ണത്തിൽ അല്പം കൃത്രിമത്തം കാണിച്ചായിരുന്നു നാലുഡിവിഷൻ നിലനിന്നിരുന്നത് . ഉച്ചക്കഞ്ഞിയുടെ കണക്കിൽ പെരുപ്പിച്ച് കാണിച്ചതും ഉപയോഗിക്കാത്തതുമായ പത്തോളം ചാക്ക് അരിയും പയറും രാത്രിയിൽ   സ്കൂളിൽ നിന്നും കടത്തി കുന്നിന്റെ മുകളിലുള്ള അവന്റെ വീടിന്റെ പിന്നിൽ കുഴിച്ചിടാനും കത്തിച്ച് കളയാനും എത്തിച്ചുകൊടുത്തു...  ആ ദുഷ്ടൻ ആദിവാസികോളനിയിൽ വിതരണം ചെയ്തു.   സ്കൂളിൽ കഞ്ഞി വച്ചാലും എന്നും ബാക്കിയാകും പാൽക്കാരൻ രഘുവിന്റെ പെണ്ണ് കാടിയായി കൊണ്ടുപോകുന്നതാണ് പതിവ്.

ഒന്നര മാസം മുന്നേ റബ്ബറു വെട്ടുകാരേം കൂട്ടിവന്ന് എന്നോട് കൂലി കൂടുതൽ ചോദിച്ചു. പാതിക്ക് പാതിപോരാ ഇനി തേഭാഗ* മാത്രമേ തരൂത്രേ...നാലുഡിവിഷനും എന്റെ മകളുടെ ഭാവിയുമോർത്ത് അത് സ്കൂളിൽ നിന്ന് മോഷ്ടിച്ചതായി എഴുതണം എവിടെവേണോം ഞാനൊപ്പിട്ട് തരാം....

അദ്ധ്യായം നാല്
രാഷ്ട്രീയ പ്രതിസന്ധികൾ.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആറാം വാർഡിൽ വിമതനെ നിർത്തി. പാർട്ടിയുടെ കമ്മറ്റിയംഗത്തെ തോല്പിച്ചത് ആ കുലം കുത്തിയാണ് . അവന്റെ വാപ്പയ്ക്കും ഈ കുഴപ്പമുണ്ടായിരുന്നു. അതിന് ശരിക്ക് കൊടുത്തതാ. ക്രിക്കറ്റ് കളിക്കണ ചെക്കന്മാർക്ക് കള്ളും കഞ്ചാവും കൊടുത്ത് ആ കുന്നിന്റെ മുകളിലെ ഒളിസങ്കേതത്തിൽ യോഗം ചേർന്നും പുതിയ പാർട്ടിയുണ്ടാക്കാനായിരുന്നു പ്ലാൻ. അവരൊക്കെ പാർട്ടീടെ യുവജനസംഘടനയിലെ അംഗങ്ങളാ..പന്ത ക്രിക്കറ്റ് ക്ലബ്ബിന്റെ പേരുമാറ്റി റെഡ് സ്റ്റാർസ് എന്നാക്കീത് അവന്റെ പാർട്ടിടെ പേര് ചേർക്കാനാ... കുന്നിന്റെ മുകളിലെ വീടൊന്ന് നോക്കണം, ഭൂമി,ഉപജീവനം ,പരിസ്ഥിതി , പോരാട്ടം എന്നൊക്കെ എഴുതി ഈ പിള്ളേരെ കൊലപാതകികളാക്കും. അവൻ മറ്റേ വിപ്ലവത്തിന്റെ ആളാ ഏത് കഴുത്ത് വെട്ടേ കഴുത്ത്...ഒരിക്കൽ പാർട്ടിയാഫിസിക് കേറിവന്ന് സെക്രട്ടറിയെ തല്ലി. അലമാരയൊക്കെ വലിച്ചിട്ടു. ഞങ്ങളും ഒന്ന് കൊടുക്കാൻ കാത്തിരിക്കേർന്ന് അവന്റെ ബാപ്പയെപ്പോലെ  എവിടേലും പോയി കെട്ടിത്തൂങ്ങി ചത്തുകാണും...

അദ്ധ്യായം അഞ്ച്
അയിഷാ- ജുദൂം ലിവിംഗ്....

ജുദൂമിന്റെ പെണ്ണെന്ന നിലയിലാണ് അയിഷയെ പോലീസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തത്. എന്നാൽ അവർ വിവാഹിതരായിരുന്നില്ല. ജുദൂമിക്ക അയിഷാത്തയെ വിവാഹം കഴിക്കുന്നത് ഏക സഹോദരനായ അലിക്ക് ഇഷ്ടായിരുന്നു. കുന്നിൻ പുറത്തെ സ്ഥലം അയിഷയുടെ പേരിലെഴുതി, ഒരു ചെറിയ പുരയുടെ പണി തുടങ്ങിയിരുന്നു. അലിക്ക് ഗൾഫിൽ പോകാനും പുരപണിയാനും കുറച്ച് സ്ഥലം. ഇറച്ചിവെട്ടുകാരൻ ബഷീറിന്റെ മോനുവിറ്റു. അതിലെ കാശുമായി വിസയെന്നും പറഞ്ഞ് അലിയും ജുദൂമിക്കയും ഇൻഡ്യ മുഴുവൻ കറങ്ങി. ജുദൂമിക്കയുടെ പേരിലുള്ള ഒരു ഗ്രാമത്തിലും അവർ പോയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ നാലുമാസം മുന്നേ സിംഹം പോലീസ് ജുദൂമിക്കയെ സ്റ്റേഷനിൽ കൊണ്ടുപോയി തല്ലി കലിങ്കിലിരുന്ന് ബീഡി വലിച്ചതിനാണത്രേ. എന്തോ അടിയന്തരാവസ്ഥയെക്കുറിച്ച് ജുദൂമിക്ക തർക്കുത്തരവും പറഞ്ഞു. പോലീസ് സ്റ്റേഷനിൽ വച്ച് ഹെഡ് കോൺസ്റ്റബിൾ ഇക്കയുടെ വാപ്പയുടെ മരണത്തെപ്പറ്റി എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുന്നും പറഞ്ഞ് ഇക്ക ഒത്തിരി കരഞ്ഞു. വീട്ടുമുറ്റത്തെ പ്ലാവിൽ കേറാൻ അറിയാത്ത വാപ്പ അയണിമരത്തിന്റെ തുഞ്ചത്ത് കെട്ടിത്തൂങ്ങി ചത്തത് എങ്ങനാണെന്ന് ചോദിച്ചു...ഗൾഫിൽ പോകുന്നതിന്റെ തലേന്ന് വനത്തിനു നടുവിലെ വലിയ അയണിമരത്തിന്റെ തുഞ്ചത്ത് ഇക്ക കെട്ടിവച്ചതാണ് ചുവന്ന നക്ഷത്രമുള്ള കൊടി..

സ്ഥലത്തിന്റെ പ്രമാണവും, പറമ്പ് വിറ്റകാശിന്റെ ബാക്കിയും ഇക്ക എന്നെ ഏല്പിച്ചിട്ടുണ്ട് . ഇക്ക തിരിച്ച് വരും തീർച്ച....

അദ്ധ്യായം ആര്
തോക്കിന്റെ കഥ പറഞ്ഞ് മാപ്പുസാക്ഷി...

ആലയിൽ ഗോവിന്ദൻ ജുദൂമിന്റെ പിന്നിൽ സെറ്റുചെയ്ത ക്യാമറയ്ക്കുമുന്നിലാണ് മാപ്പുസാക്ഷിയായത്. ആലയിൽ കൃഷ്ണൻ എന്ന എന്റെ അപ്പൻ മെഹ്ദൂം എന്ന ജുദൂമിന്റെ വാപ്പയ്ക്ക് ഉണ്ടാക്കിക്കൊടുത്തതുപോലെ തോക്ക്, കത്തി വടിവാൾ എന്നിവ ഉണ്ടാക്കിക്കൊടുക്കണമെന്ന് ഒരു സംഘം യുവാക്കളുമായി വന്ന് ഭീഷണിപ്പെടുത്തി. ബോംബ് നിർമ്മിക്കാനുള്ള വെടിമരുന്ന് എത്തിച്ചു കൊടുത്തില്ലെങ്കിൽ വീടടക്കം കത്തിക്കുമെന്നും ഭയപ്പെടുത്തി...

എന്ന്
ആലയിൽ ഗോവിന്ദൻ

അദ്ധ്യായം ഏഴ്
ലുക്കൗട്ട് നോട്ടീസ്...

ഈ ചിത്രത്തിൽ കാണുന്ന ജുദൂം ബാരി, (50 വയസ് വെളുത്ത ശരീരം മെലിഞ്ഞ ശരീരം ) ടിയാൻ ആത്മഹത്യചെയ്ത  പഴയ നക്സൽ നേതാവ്  മെഹ്ദൂം ബാരിയുടെ മകനും. മായം യൂ പി സ്കൂൾ ആക്രമിച്ച് അരികടത്തിയ കേസിലും രാജ്യസുരക്ഷയെ ബാധിക്കും വിധം നക്സൽ സംഘടനകളെ സാമ്പത്തികമായി സഹായിക്കുകയും, പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ പദ്ധതിയിടുകയും, തോക്ക് ബോംബ് തുടങ്ങിയ മാരക ആയുധങ്ങൾ കൈവശം വയ്ക്കുകയും ചെയ്ത് കേസിലെ പ്രതിയാണ്. നെയ്യാർഡാം പോലീസ് സ്റ്റേഷനിൽ Cr no 147/2017 U/s UAPA ചുമത്തിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർക്ക് കേന്ദ്രസർക്കാർ അഞ്ചുലക്ഷം ഇനാം പ്രാഖ്യാപിച്ചിട്ടുള്ളതാകുന്നു...

ഫ്ലാഷ് ബാക്ക്

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ചെക്കൻ കാലുമാറിയതിന്റെ പിറ്റേന്ന് . അയിഷയുടെ വീടിന്റെ പ്ലംബിംഗ് വർക്കുകളെക്കുറിച്ച് കുന്നിൻ മുകളിലെ വീടിലിരുന്ന് ചിന്തിക്കുകയായിരുന്ന ജുദൂമിന്റെ ശരീരം ഒരിലപോലെ താഴേക്ക് പോയി. നാലുവശത്തെ ചുവരും,  വശങ്ങളിലെ മണ്ണും ചേർന്ന് ആത്മീയ പാത സ്വീകരിച്ച പഴയകാല നക്സലുകൾക്ക്* പുതിയ ഭരണകൂടം നൽകുന്ന Z കാറ്റഗറി സുരക്ഷയൊരുക്കി...
ക്യാമ്പടിച്ച പട്ടാളക്കർക്ക് കുഴിക്കക്കൂസിന് അവിടം തൃപ്തികരമായിരുന്നു...!!

* സാൽവ ജൂദൂം - 2005 ൽ സർക്കാരിന്റെ നക്സൽ വിരുദ്ധപോരാട്ടം ശുദ്ധികരണ വേട്ട

*തെഭാഗ- നക്സൽ ബാരിയിലെ ആശയം ജന്മിക്ക് വിളയുടെ  മൂന്നിലൊന്ന്..

*സമാധാൻ - ബി ജെ പി  സർക്കാരിന്റെ നക്സൽ വിരുദ്ധസേന

*1967 മെയ് 25 നക്സൽ ബാരി സംഭവം

* 1972 ജൂലൈ 28 ചാരുമജൂം ദാർ മരണം

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment