അധിവർഷത്തെ ആത്മഹത്യകൾ....!!
(20-02-2016)
ആ മനുഷ്യൻ ഇതെന്നോടുപറഞ്ഞത് ഒരു കഥയുടെ രൂപത്തിലായിരുന്നു.
"ഫെബ്രുവരി 29 നാലുവർഷത്തിലൊരിക്കലായതിനാൽ ഈ മരണം നിങ്ങൾക്ക് സൗകര്യം പോലെ മറക്കാനാകും"
ഞാൻ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നു ഇൻഷുറൻസും ചില ബാധ്യതകളും മാത്രമായിരുന്നു എഴുതാനുണ്ടായിരുന്നത്, ഒടുവിൽ എന്റെ സീലു സഹിതം പച്ച മഷികൊണ്ട് ഒരൊപ്പും ചേർത്തൂ, സുരക്ഷിതമായ് ടേബിളിനു പുറത്തുവച്ച് പറന്നുപോകാതിരിക്കാൻ വിവാഹഫോട്ടോയും മുകളിൽ കയറ്റിവച്ചു.
വാർത്തകളിലും സിനിമയിലും പിന്നെ കഥകളിലും മാത്രമേ ആത്മഹത്യ പരിചയമുള്ള എനിക്ക് വ്യക്തമായ പ്ലാനുകളൊന്നും ഉണ്ടായിരുന്നില്ലാ അല്ലെങ്കിലും ഈ ലോകത്തിന്റെ ഓരോകോണിലും അവസ്സരങ്ങളുടെ ഒരു നിരതന്നെയില്ലേ..?
അവളുടെ പ്രസവം കഴിഞ്ഞ് ഞാനാദ്യം കാണിച്ച സാഹസം മൂന്ന് കസ്സേര ചേർത്തുവച്ച് കോൺക്രീറ്റിൽ പതിപ്പിച്ച കമ്പിയിൽ തൊട്ടിൽ കയറിട്ടതാണ്..പിന്നെ അതു ബലമായ് കെട്ടിയതും അഴിഞ്ഞുപോകാതിരിക്കാൻ രണ്ടറ്റവും ഉരുക്കിയതും,തിരുവോണത്തിന് വാങ്ങിയ കള്ളിമുണ്ട് കെട്ടിയതും ഓർത്തപ്പോൾ അതിൽ തൂങ്ങിയാടാൻ എനിക്ക് തോന്നീലാ.
റബ്ബറിന്റെ വിലയിടഞ്ഞകാലത്ത് പഴയ താമസ്സക്കാർ ഈ വീടെനിക്കൊഴിഞ്ഞ് തന്നപ്പോൾ ഷീറ്റ് ഉറയാൻ ഉപയോഗിക്കുന്ന ആസിഡ് പിന്മുറിയിൽ ഉപേക്ഷിച്ചുപോയിരുന്നു അതിന്റെ മൂടി തുറന്നപ്പോഴാണോർത്തത് മകൻ എടുക്കാതിരിക്കാൻ ഞാൻ തന്നെ എന്നോ ഒഴിച്ചുകളഞ്ഞിരുന്നു. അല്ലെങ്കിലും എനിക്കും റബ്ബറിനും വല്ലാതെ വിലയിടിഞ്ഞിരിക്കുന്നു,റബ്ബറിന്റെ പേരിൽ സമരങ്ങൾ നടക്കുന്നെന്ന് കേട്ടു.
പുഴയോരത്തെ ഈ വീടെടുക്കാൻ തന്നെ കാരണം നീന്തലറിയാം എന്നൊരഹങ്കാരത്തിലാണ് അല്ലെങ്കിലും പുഴയ്ക്ക് എന്റെ അമ്മയുടെ നിറമാണ് നാലുവയസ്സുകാരനെ വെള്ളത്തിൽ നിന്നും പൊക്കിയെടുത്ത പിറ്റേന്നുമുതൽ നീന്തൽ പഠിപ്പിച്ച അമ്മയെ ഓർമ്മിപ്പിക്കാറുണ്ട് ഓരോ ആഴങ്ങളും.
തിരക്കിട്ട മരണവേഗത്തിന്റെ നാലും കൂടിയ ജംഗഷനിലേക്ക് കാറോടിച്ചെത്തിയിട്ടും എന്നെക്കാത്ത് ഒരു ശകടാസ്സുരന്മാരും ഉണ്ടായിരുന്നില്ല പരമാവധിവേഗത്തിൽ കാറോടിച്ചിട്ടും ജീവിതത്തിന്റെ സിഗ്നലുകൾ കൃത്യമാകുന്നു , നിറഗർഭിണിയായിരുന്നവളെ കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെ ആശുപത്രിയിലെത്തിച്ച സൂക്ഷ്മത എന്നെ വിട്ടുപോകുന്നില്ല.
നാട്ടിലേക്കുള്ള യാത്രയിൽ പലപ്പോഴും തീവണ്ടിയാഫീസിലെ വിജനതയും ഒരിക്കലും ചേരാത്ത തീവണ്ടിപാതയിലൂടെ ഉടലറ്റുപോകുന്ന എഞ്ചിനുകളും എന്നെ കൊതിപ്പിക്കാറുണ്ട്, എന്റെ മോന് തീവണ്ടി വല്ലാത്ത ഇഷ്ടമായിരുന്നു സമാന്തരമായ് നീങ്ങുന്ന പാളങ്ങളെ തമ്മിൽ ചേർത്ത് നീങ്ങുന്ന തീവണ്ടികൾ.
ഒടുവിൽ ഒന്നൊറ്റെയ്ക്കിരിക്കാൻ സ്കൂളിലെത്തിയപ്പോൾ വിടപറയലിന്റെ വിങ്ങലുമായ് എന്റെ കുട്ടികൾ പരീക്ഷച്ചൂടിൽ.
"ന്റെ മാഷേ നിങ്ങളിനിയെങ്കിലും ഇതിലൊന്ന് എഴുതിത്താ"
നീട്ടിപ്പിടിച്ച ഓർമ്മപ്പുസ്തകവുമായ് ഖദീജ.
ഓഫീസിലേക്ക് നടക്കുന്നതിനിടയിൽ ആ ഓർമ്മപ്പുസ്തകത്തിൽ ഞാൻ കുറിച്ചിട്ടു.
"ജീവിത വിജയാശംസകൾ"
അപ്പോഴേക്കും ഈ അധിവർഷത്തിന്റെ മധ്യാഹ്നം പിന്നിട്ടിരുന്നു.
രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര.
No comments:
Post a Comment