Monday 14 March 2016

കഥ സുജാത ടീച്ചറുടെ റിപ്പബ്ലിക്...

സുജാത ടീച്ചറുടെ റിപ്പബ്ലിക്ക്...!

"നിനക്കെന്താടാ ഇവളുമായിട്ട് എടപാട്"
ബാലൻ ചേട്ടന്റെ ചോദ്യവും വഴിതടഞ്ഞവരുടെ തല്ലും ഒന്നിച്ചായിരുന്നു  ടീച്ചറെ അവർ തൊട്ടില്ല ബോധം പോകും മുന്നേ പോലീസ് ജീപ്പ് വരുന്നതും, എന്റെ ബൈക്ക് ഓടയിലേക്ക് വീഴുന്നതും കണ്ടു.

അമ്മൂമ്മ പറഞ്ഞ അറിഞ്ഞത് ടീച്ചറേം  അഡ്മിറ്റ് ആക്കീന്ന്...ബോധം തെളിഞ്ഞിട്ടില്ലപോലും അതിനവർ ടീച്ചറെ...? എനിക്കൊന്നും വ്യക്തമായില്ല...

ഒരു ജൂൺ മാസത്തിലാണ് ടീച്ചർ വന്നത് വിരമിച്ച ഗോപാലന്മാഷിന്റെ ഒഴിവിൽ തുറന്നുപറയാല്ലോ ഞാൻ പോലും ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങീരിക്കുന്നു.
ക്ലാസിലെ രഹസ്യാന്വേഷണവിഭാഗം മീനാക്ഷിയാണ് പറഞ്ഞത് സ്ഥലം മാറിവന്ന പുതിയ എസ് ഐ യുടെ ഭാര്യയാണ് നമ്മുടെ സുജാത ടീച്ചർ...
കുറച്ചുകാലം പിന്നെ ടീച്ചർ തന്നെ ചർച്ചാ വിഷയം പരിസ്ഥിതിദിനത്തിലെ മരം നടീലും കലോത്സവത്തിലെ ഡാൻസും നാടകോം സ്പോർട്സ് ദിനത്തിലെ ടീച്ചറുടെ ജീൻസും...പറഞ്ഞാൽ ഒത്തിരിയുണ്ട്....സ്കൂളിലെ വായിനോക്കി മാഷുന്മാരെല്ലാം ആ ടീച്ചറുപിന്നാലെ തന്നെ പിന്നെ ക്ലാസിലെ ചെക്കന്മാരെ പറയണോ..

ഇതിനിടയിൽ മാതാപിതാക്കളില്ലാത്തവർക്ക് കിട്ടണ സ്നേഹതീരം സ്കോളർഷിപ്പിന് അപേക്ഷകൊടുത്തപ്പോ എന്റെ വീട്ടുകാര്യം തിരക്കി  എല്ലാവരുടെയും മുന്നിൽ വച്ച് ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സ്  അന്നുമുതൽ ഒരു പൊതിച്ചോറായ് തുടർന്നു.

നമ്മുടെ 'മുലച്ചി' മൃഥുലയെ ദേവൻ മാഷ് കേറിപ്പിടിച്ചതും ആ കാര്യം ടീച്ചർ കൈകാര്യം ചെയ്തതും മാഷ് സ്ഥലം മാറ്റം വാങ്ങി വയനാട് പോയതും മിക്കവർക്കും അറിയാം മൃഥുല രഹസ്യമായ് എന്നോട് പറഞ്ഞത് ടീച്ചർ ദേവൻ മാഷിനെ  തല്ലീത്രേ മാപ്പു പറയിച്ചുപോലും.

അന്ന് റിപ്പബ്ലിക്ക് ദിനത്തിൽ ടീച്ചറുപറഞ്ഞോണ്ട് മാത്ര ഞാനും പോകാന്ന് ചിന്തിച്ചത് ബസ് കാത്തുനിന്ന എന്നെ നിർബ്ബന്ധിച്ച് സ്കൂട്ടറിൽകയറ്റി സ്കൂളിൽ വന്നപ്പോ പത്തിരുപത് കുട്ടികൾ പിന്നെ ആ പ്യൂൺ ബാലനും
പതാക കെട്ടാനും, പൂക്കൾ നിറയ്ക്കാനും, ഞാനായിരുന്നു മുന്നിൽ.
ചടങ്ങിൽ എന്നെക്കൊണ്ട് പതാക ഉയർത്തിച്ചതും, ലഡു വിതരണം ചെയ്യിച്ചതും എനിക്ക് സ്വപ്നമായിട്ടാണ് തോന്നിയത് ,
അന്ന് ടീച്ചർ പറഞ്ഞ സന്ദേശം മനസിലായില്ല എങ്കിലും ഓർക്കുന്നു...
"നാം റിപ്പബ്ലിക്ക് ആകേണ്ടത് വീടുകളിൽ നിന്നാണ്..."

പിറ്റേദിവസ്സം ബെഞ്ചിന്റെ കാലൂരി സുധീറിന്റെ തലതല്ലിപ്പൊട്ടിച്ച എന്റെ കവിളത്ത് ടീച്ചർ തല്ലി ആരൊക്കെ ചോദിച്ചിട്ടും സുധീറിനെ തല്ലിയവിവരം പറഞ്ഞില്ല സുജാത ടീച്ചറോട് പോലും.
ആ നായിന്റമോൻ ഇന്നലെ രാത്രി ടീച്ചറെ ഓർത്താണത്രേ.......

പിന്നെ
എനിക്ക് ജാമ്യം നിന്നതും വിനോദയാത്രയ്ക്ക് പണം തന്നതും വിടവാങ്ങൽ ചടങ്ങിൽ എന്റെ പേരെടുത്ത് പറഞ്ഞതും ഇപ്പൊഴും മങ്ങാത്ത കാഴ്ച്ചകളാ...

പരീക്ഷതോറ്റ് ഫാബ്രിക്കേഷനുപോയതും പിന്നെ ഗൾഫിൽ പോകാൻ അവസരം വന്നപ്പോൾ ടീച്ചറെ അറിയിക്കൻ പോയതും എസ് ഐ എന്നെ ചോദ്യം ചെയ്തതും ഇപ്പൊഴും മുന്നിലുണ്ട് .

ഗൾഫീന്ന് പലതവണ വിളിച്ചിട്ടും ടീച്ചറെ കിട്ടീലാ എസ് ഐ തന്നില്ല എന്നതാ സത്യം ലീവിനു വന്നപ്പോൾ ഒരു സാരിയും സ്പ്രേയും എസ് ഐ യ്ക്ക് ഒരു ഫോണും കൊണ്ടു കൊടുത്തു.....

പുതുതായ് വാങ്ങിയ ബൈക്ക് പൂജിക്കാൻ അമ്പലത്തിൽ കയറാൻ തുടങ്ങുമ്പോഴാണ്

"നീ തന്ന വാക്കു മറന്നോ..? വണ്ടി വാങ്ങിയാൽ എന്നെയും കൊണ്ട്.... ഇപ്പൊ നീ എന്നെ വീട്ടിലെത്തിക്ക് സ്കൂളിൽ പോകാൻ വൈകി...."

സുജാത ഉടുത്തിരിക്കുന്നത് ഞാൻ സമ്മാനിച്ച സാരി...
വീടെത്താൻ ഒരു കിലോമീറ്റർ ദൂരത്തുവച്ചാ അവർ ഞങ്ങളെ തടഞ്ഞത് ഇല്ലാ അവർ ടീച്ചറെ തൊട്ടിട്ടുപോലും ഇല്ലാ...

പിന്നെങ്ങനെ തലമുടി കരിഞ്ഞൂ...
മുഖത്ത് ഇത്രയും വലിയ മുറിവ് കാലിന്റെ ഓടിവ്....
ബോധമില്ലാതെ കിടക്കുന്ന ടീച്ചറിനെയും ജനാലയിൽ കൈ ചേർത്ത് നിന്ന് സിഗരറ്റ് വലിക്കുന്ന എസ് ഐ യേയും ഞാൻ മറക്കാൻ ശ്രമിച്ചു....

എനിക്ക് ആ റിപ്പബ്ലിക്ക് ദിനം ഓർക്കാനാണിഷ്ടം....
കൊടിമരച്ചുവട്ടിൽ നിന്ന് സുജാത ടീച്ചർ പറയുകയായിരുന്നു...
"നാം റിപ്പബ്ലിക്ക് ആകേണ്ടത് വീടുകളിൽ നിന്നാണ്..."

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment