Wednesday 16 March 2016

കഥ ചില പരിസ്ഥിതിലോല മനുഷ്യർ

പരിസ്ഥിതിലോല മനുഷ്യർ...!

അച്ചാമ്മ മരിച്ചതിന്റെ പിറ്റെന്നാണ് എന്റെ അപ്പനും മരിച്ചത്. തന്നെ നന്നങ്ങാടിയിൽ മറവും ചെയ്യണമെന്നും അല്ലെങ്കിൽ താവാങ് മാതൃക സ്വീകരിക്കണമെന്നും മരിച്ചുകിടന്ന മുറിയുടെ ചുവരിൽ എഴുതിയിരുന്നു.

അമ്മയുടെ മൺചട്ടിയിലെ മീൻ വാങ്ങൽ നിർത്താനാണത്രേ അപ്പൻ ചട്ടിപൊട്ടിച്ചുകളഞ്ഞത് ഹസനിക്ക എല്ലാ പെണ്ണുങ്ങൾക്കും കറുത്തകവറിൽ മീനിട്ട് നൽകുമ്പോൾ അച്ചാമ്മ മാത്രം പിച്ചച്ചട്ടിയുമായ് നിൽക്കും മീനിന്റെ കണ്ണുകൾ കാണാനുള്ള കൊതികൊണ്ട് അപ്പനും ഈ അപമാനം സഹിക്കാറുണ്ടായിരുന്നു.
അപ്പന്റെ ചട്ടിപ്പരിഭവത്തിന് അച്ചാമ്മ കൊടുത്ത മറുപടി ഇതായിരുന്നു...

"നീ എന്റെ പറമ്പായ പറമ്പെല്ലാം ഒന്നു കറങ്ങിവാ ഒരൂ പ്ലാസ്റ്റിക്ക് തുണ്ടെങ്കിലും ഉണ്ടോടാ ഗീരീശാ....!"

അമ്മാമ്മ പ്രകൃതിവാദിയും കമ്മൂണിസ്റ്റുമായിരുന്നു.
സ്വന്തം മകനെ കാളയോടൊപ്പം വച്ചുകെട്ടി നിലം ഉഴുത, മക്കളെക്കാൾ മരത്തിനെ സ്നേഹിച്ച, ഭൂപാലന്റെ മകൾ വസുധ, വയലു നികത്തി ആശുപത്രി കെട്ടാൻ ഒരു വമ്പൻ കമ്പനി വന്നപ്പോൾ നിരാഹാരം കിടന്ന മൂന്നുപേരിൽ ഒരാൾ, ഒടുവിൽ ഒരാൾക്ക് ഗൾഫിൽ പോകാൻ വിസയും മറ്റേ ആൾക്ക് ആശുപത്രിയിൽ ജോലിയും കിട്ടിയപ്പോൾ നമ്മുടെ സഖാവ് പാർട്ടിയാഫീസിൽ പോയി തെറിയും വിളിച്ച് രാജിവച്ചിറങ്ങിപ്പോന്നു. വസുധയുടെ മൂത്ത പുത്രനാണെന്റെ അപ്പൻ ഗീരീശൻ. തന്റെ അപ്പന്റെ മുഖമാണ് ഗിരീശനെന്ന് അമ്മാമ്മ എപ്പൊഴും പറയാറുണ്ടായിരുന്നുത്രേ.

പാർട്ടിയുടെ ബാങ്കിൽ നിന്നെടുത്ത ലോൺ ജപ്തിയായപ്പോഴാണ് ഗീരിശനെ ഷാപ്പുമുതലാളിയുടെ മകളെക്കൊണ്ട് കെട്ടിക്കുന്നത് അതിൽ ജനിച്ചമകളാണ് ഞാൻ "ആനി" എന്നാണ് അമ്മ പേരിട്ടതെങ്കിലും അമ്മാമ്മയുടെ മുഖമുള്ള എന്നെ അപ്പൻ "ഹരിത" എന്ന് വിളിച്ചു. അമ്മയുടെ വീട്ടുകാർ നിലം നികത്തി വീടുവയ്ക്കാൻ തുടങ്ങിയപ്പോൾ, കാർഷികലോണെടുത്ത് കാറുവാങ്ങാൻ നിർബ്ബന്ധിച്ചപ്പോൾ  അപ്പൻ ഞങ്ങളെയും കൊണ്ട് മലബാറിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോന്നു ഒരു മലയാളം വാദ്യാരായിരുന്നു അപ്പൻ. സ്കൂളിൽ പരിസ്ഥിതി ദിനത്തിന് നട്ട വൃക്ഷത്തൈ ഒടിച്ചുകളഞ്ഞ കുട്ടിയെ തല്ലിയതിന് അപ്പൻ ഒരു നടപടി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് അച്ചാമ്മ മരിച്ച വിവരമറിയുന്നത്. വീട്ടിലെത്തിയ അപ്പൻ കൂറ്റൻ ഗേറ്റിനുമുന്നിൽ പകച്ചു നിന്നുപോയ് വൃക്ഷങ്ങൾക്കിടയിൽ ഒരു സ്വർഗം എന്നായിരുന്നു അപ്പൻ പറഞ്ഞിട്ടുള്ളത് ഇതിപ്പോ ചുറ്റുമതിലുവരെ ടൈൽ പതിച്ച ഒരു കൊട്ടാരം അമ്മ കിടപ്പിലായിട്ട് ആറുകൊല്ലമായി ഇതിനിടയിൽ അപ്പൻ നാട്ടിലേക്ക് വന്നിട്ടില്ല ഞാനും. അച്ചാമ്മയുടെ ശരീരത്തിനരികെ അപ്പൻ ഇരുന്നു...

പാർട്ടിയുടെ കൊടി പുതപ്പിച്ചിരിക്കുന്ന ശരീരത്തിൽ നിരവധി സംഘടനകളുടെ റീത്തുകൾ നിറയെ പാർട്ടിക്കാർ. ഞാനും അമ്മയും അടുക്കളയിൽ ഇരിക്കുമ്പോഴാണ് അപ്പന്റെ ശബ്ദം കേട്ടത്...

"ആരാടാ നായ്ക്കളേ ഈ കൊടി പുതപ്പിച്ചത് ഇതെന്നാ പോളിസ്റ്റർ കൊടിയോ?  അമ്മ നിന്നെയൊക്കെ വെറുത്തതല്ലേ..?..ഇതെന്താ പ്ലാസ്റ്റിക്ക് റീത്തോ...ഈ പെട്ടിയിലെന്താ പ്ലാസ്റ്റിക്ക് കോട്ടിംഗ് വലിച്ചുമാറ്റെടാ..."

അപ്പൻ റീത്തുകൾ വലിച്ചെറിയുന്നു, കൊടി വലിച്ചുകീറുന്നു, പെട്ടിയുടെ ഉള്ളിൽ നിന്നച്ചാമ്മയെ പുറത്തെടുക്കുന്നു,
ഒടുവിൽ എളേപ്പനും കുറേ ആളുകളും കൂടെ അപ്പനെ പിടിച്ച് ഒരു മുറിയിലിട്ടു പൂട്ടി....

"അവന് പ്രാന്താണ് മരപ്രാന്ത് വലിയ തന്ത   ഭൂപലന്റേം ഈ തള്ളേടേം പ്രാന്ത്...ഇത് പാരമ്പര്യാ"

എളേപ്പൻ ഇതുപറഞ്ഞിട്ടെന്നെ തുറിച്ചുനോക്കി എനിക്ക് കരച്ചിൽ വന്നു. അപ്പനെ പൂട്ടിയിട്ട മുറിയുടെ ജാലകത്തിലൂടെ ഞാനെത്തിനോക്കി നിലത്തു കമഴ്ന്നു കിടന്ന് അപ്പൻ കരയുന്നു...

"എന്റമ്മയെ പ്ലാസ്റ്റിക്ക് പെട്ടിലടക്കല്ലടാ..
നന്നങ്ങാടി കൊണ്ടുവാടാ...
ഇല്ലെങ്കിൽ മുറിച്ച് ആറ്റിലെറിയടാ....തവാങ് തവാങ്..."

ഞാൻ പൊട്ടിക്കരഞ്ഞു അപ്പൻ എണീറ്റുവന്ന് എന്നെ തൊട്ടുപറഞ്ഞു...

"മോളേ നീയെങ്കിലും പറ
മോളേ പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് വിനാശമുണ്ടാക്കരുത് പ്രകൃതിയുടെ താളം തെറ്റും"

ഒന്നും മനസ്സിലായില്ലായെങ്കിലും കരഞ്ഞുകൊണ്ട് ഞാൻ തലയാട്ടിക്കൊടുത്തു.
എന്നിട്ട് എന്റെ മുത്തുമാലയും കാതിൽ കിടന്ന പ്ലാസ്റ്റിക്ക് സ്റ്റഡും വലിച്ചെടുത്തു മാലപൊട്ടിച്ചപ്പോൾ എനിക്ക് ശ്വാസം മുട്ടി.
"കാലമാടാ കുട്ടിയെ കൊല്ലല്ലേ"ന്നും പറഞ്ഞ അമ്മ എന്നെ പിടിച്ചുമാറ്റി.
അപ്പന്റെ കരച്ചിൽ പിറ്റേന്ന് പുലരുവോളമുണ്ടായിരുന്നു...

ഇരുപത്തിയൊന്ന് കൊല്ലം കഴിഞ്ഞിരിക്കുന്നു ഇന്ന്  

"നാടിന്റെ 
  പ്രിയ സഖാവിനൊപ്പം മകനും യാത്രയായ്"

പഴയ പത്രവാർത്ത അമ്മ കാണിച്ചു തന്നപ്പോൾ ഇതൊക്കെ നിങ്ങളോട് പറയണം എന്നു തോന്നി. കൂടാതെ നെൽ വയൽ തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കുന്ന സംഘത്തിലെ കമ്മീഷണറാണ്

റിപ്പോർട്ട് എഴുതുന്നപേനയിലേക്ക് നോക്കിയപ്പോൾ
അപ്പൻ ഉള്ളിലിരുന്നു പറയുന്നതുപോലെ തോന്നി.

."..ഇന്ന് കുട്ടികൾ വലിച്ചെറിയണ ഒരു റുപ്യേടെ പേന നശിക്കാൻ നൂറുവർഷമെങ്കിലും വേണം ഹരിക്കുട്ടി ഓർത്തു നോക്കിയേ ഓരോ ദിവസ്സവും കേരളത്തിൽ എന്തോരം പേനകൾ വലിച്ചെറിയുന്നുണ്ടാകും..നമുക്കീ മഷിനെറയ്ക്കണ പേന മതി വീണ്ടും വീണ്ടും ഉപയോഗിക്കാല്ലോ വലിച്ചെറിയണത് വേണ്ടമോളൂ...."

അപ്പൻ പറഞ്ഞുകൊണ്ടേയിരുന്നു....

റിപ്പോട്ടിന്റെ അടിയിൽ ഹരിതാ ഐ എ എസ് എന്നെഴുതി,
അനുമതി നിഷേധിക്കുന്ന റിപ്പോർട്ട് അവസ്സാനിപ്പിച്ചു.

രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment