Tuesday 15 March 2016

കഥ മുള്ളലിന്റെ മണം...!

മുള്ളലിന്റെ മണം..!

അയാൾക്ക് മൂത്രത്തിനെ മണം ഇഷ്ടമായിരുന്നു.

പാതിരാത്രി കിടക്കയിൽ മുള്ളിയ മകനെ ഭാര്യ വിവസ്ത്രനാക്കി 
ശകാരിക്കുകയായിരുന്നു...
കിടക്കയിൽ മുള്ളുന്നത് കാരണം നിലത്ത് പ്രത്യേകം വിരിച്ചാണ് കിടത്താറുള്ളത് മിക്കവാറും അയാളും കുഞ്ഞുമകനോടൊപ്പം കിടക്കും....

മകനെ കിടത്തി ഭാര്യ ഉറങ്ങിയപ്പോൾ അയാൾ പതിയെ വിളിച്ചൂ...

"മോനൂട്ടാ ഇങ്ങു വാ...."

വിളികാത്തുകിടന്നപോലെ ആ കുഞ്ഞുവരാൽ അയാളുടെ നെഞ്ചിൽ ഇഴഞ്ഞുകേറി .

"മോൻ മുള്ളിയോ...?"

"ഉം ഞാൻ പേടിച്ചുപോയപ്പാ കിസ്ണയിലെ പാമ്പില്ലേ എയഞ്ഞ് എയഞ്ഞ് മോനെ പിയിക്കാൻ ബന്ന് "

കൊച്ചുടീവിയിൽ ലിറ്റിൽ കൃഷ്ണയിലെ കാളിയനെ പേടിച്ചായിരുന്നു ഇത്തവണ...

നെഞ്ചിൽ  മകൻ ഉറങ്ങി അയാൾ ഓർമ്മകളിലേക്ക് ഉണരുകയായിരുന്നു..

ആരാണ്  അനാഥാലയത്തിൽ എത്തിച്ചതെന്നറിയില്ല  ഓർമ്മകളുടെ തുടക്കമവിടെയായിരുന്നു. അവിടുത്തെ രേഖകളിൽ മൂന്നരവയസ്സിൽ നാട്ടുകാർ എത്തിച്ചുവെന്നുമാത്രം...

അമ്മ അച്ഛൻ തുടങ്ങിയതെല്ലാം മൂത്രം പോലെ ചില ഗന്ധങ്ങൾ മാത്രം..സ്ഥാപനത്തിലെ നൂറോളം കുട്ടികളിൽ ഏറ്റവും ഇളയത് ആരെങ്കിലും എടുത്തു നടക്കും ചിലർ കുളിപ്പിക്കും...
എപ്പൊഴോ ഉറങ്ങും കരച്ചിലിനവിടെ വിലകുറഞ്ഞ സ്വീകരണമായതിനാൽ കരയാൻ എപ്പഴോ മറന്നിരുന്നു...
സ്കൂളിൽ ചേർക്കാൻ പരുവമാവാത്തതിനാൽ ഊണുറക്കത്തിനപ്പുറം മറ്റൊരു ചര്യയില്ലായിരുന്നു...
പുല്പായയ്ക്കും പച്ചപുതപ്പിനും ഇരുണ്ട ഏതോ നിറമുള്ള നിക്കറിനും ബട്ടനുകൾ സ്വതന്ത്രമായ ഉടുപ്പിനും മൂത്രത്തിന്റെ നിറമായിരുന്നു അവനുമാത്രമല്ല അവന്റെ തരക്കാർക്കെല്ലാം...
മുള്ളീ മുള്ളീ...ഇതായിരുന്നു പേരുപോലും.

പതിയെ വളരുകയായിരുന്നു സ്വപ്നത്തിൽ തന്നെ ഭയപ്പെടുത്തുന്നവയെ പരാജയപ്പെടുത്തിക്കൊണ്ട് എൽ പി സ്കൂളിൽ അവനിഷ്ട സ്ഥലം അരമതിലിനപ്പുറം പെണ്ണും ആണും മത്സരിച്ചു മുള്ളുന്ന പൊതുവിടമായിരുന്നു...

അനാഥാലയത്തിലും അകത്തെ കക്കൂസിനോട് ചേർന്ന മുറിയിൽ കിടക്കാനായിരുന്നു ഇഷ്ടം..
യൂ പി സ്കൂളിലേക്ക് കടന്നപ്പോഴും മുള്ളൽ മണം തേടൽ രഹസ്യമായിത്തുടർന്നു.

അടുക്കളയിൽ നിൽക്കുന്ന വയസ്സൻ തന്നെ ചേർത്തുനിർത്തിയതെന്തിനെന്ന് അറിയില്ല കുറച്ചുകഴിഞ്ഞ് തന്റെ നിക്കറിൽ വീണ ദ്രാവകത്തിന് മൂത്രം കലർന്നമറ്റൊരു ഗന്ധമായിരുന്നു..

സ്കൂളിൽ നിന്നു മാങ്ങപൊട്ടിച്ച ചേട്ടന്മാരെക്കുറിച്ച് മാഷോട് പറഞ്ഞതിന് അവർ തന്ന "ശിക്ഷ" തോർത്തുകൊണ്ട് കൈയും കാലും കെട്ടി ചുറ്റും നിന്ന് ദേഹം മുഴുവൻ പുണ്യാഹം തളിക്കലായിരുന്നു...

പത്താം തരം പാസ്സായി അനാഥാലയത്തിൽ പടിക്കുപുറത്താകുമ്പോൾ സഹായിക്കാൻ വന്ന ഹോട്ടലുടമ തന്ന കക്കൂസ്സിനടുത്തമുറിയും  ഡിഗ്രി പഠിക്കുമ്പോൾ ജോലി ചെയ്ത ബസ്സിന്റെ "പാർക്കിംഗ് ഏര്യയും മൂത്രത്തിന്റെ മണമുള്ളതായിരുന്നു...

എം എ യും ബി എഡും പാസ്സായി ജോലി കിട്ടിയിട്ടും അയാൾ തീവണ്ടി സിനിമാശാല തുടങ്ങിയ ടോയിലറ്റുകളിൽ വല്ലതെ സമയം ചിലവാക്കി.

ഇന്ന്  മുള്ള്യാനെയും എടുത്തു നടക്കുമ്പോൾ അവളും പറയാറുണ്ട്....

"മൂത്രനാറീട്ട് വയ്യാ....
ആ മുണ്ടെങ്കിലും ഒന്ന് മാറ്റൂ"

ഇതൊന്നും കേട്ടഭാവം നടിക്കാത്ത അയാൾക്കറിയില്ലായിരുന്നു
ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയിൽ മരിച്ചുകിടന്ന അമ്മയുടെ മണമായിരുന്നു തേടിക്കൊണ്ടിരുന്നതെന്ന്...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment